Saturday, December 19, 2009

ക്രിസ്മസ്‌ നക്ഷത്രം

2003 ലെ ക്രിസ്മസ്‌ ദിനം. നനുത്ത തണുപ്പുള്ള ശാന്തമായ പ്രഭാതം. സമയം ഏഴര കഴിഞ്ഞിരിക്കുന്നു. ഉണര്‍ന്ന പാടേ പാതിരാകുര്‍ബ്ബാനയ്ക്കു പള്ളിമണി മുഴങ്ങുന്നത്‌ ഈ വര്‍ഷവും കേള്ക്കാനൊത്തില്ലല്ലോ എന്നു തിരിച്ചറിഞ്ഞു. കമ്പിളിക്കുള്ളില്‍ നിന്നും എണീക്കാനേ തോന്നുന്നില്ല. ഉണരാന്‍ അല്‍പം താമസിച്ചു എന്ന കുറ്റബോധത്തോടെ ഞാന്‍ കിടക്കയില്‍ നിന്നെണീറ്റു.

ബ്രഷ്‌ ചെയ്തു വരുമ്പോഴേക്കും കടുംകാപ്പിയുമായി അമ്മ മുന്നില്‍. "നീയിന്നു രജനി മാഡത്തെ കാണാന്‍ പോകുന്നില്ലേ?"

"ഉം... പക്ഷേ, ഇന്നു ക്രിസ്മസല്ലേ, ബസ്‌ വല്ലോം കാണുമോ?" ഞാന്‍ ഗ്ലാസില്‍ കൈത്തലം അമര്‍ത്തിപ്പിടിച്ച്‌ ചൂടു പകര്‍ന്നുകൊണ്ട്‌ ചോദിച്ചു.

"പിന്നെ, ബസൊക്കെ കാണും. ദേ, പോകുന്നുണ്ടേല്‍ നേരത്തെതന്നെ ചെല്ല്‌" എന്നോര്‍മ്മപ്പെടുത്തി അമ്മ അടുക്കളയിലേക്കു വലിഞ്ഞു. രജനി മാഡം എന്റെ പഴയ ഒരു സഹപ്രവര്‍ത്തകയാണ്‌. ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സോള്‍ഡറിങ്ങ്‌ ലെഡും ഫ്ലെക്സും ചേര്‍ന്നുരുകുന്ന മണം പൊങ്ങുന്ന ഇലക്ട്രോണിക്സ്‌ ലാബില്‍ വെച്ചു തളിരിട്ട ഒരു കുഞ്ഞു സൗഹൃദം. ജീവിതയാത്ര പുതിയ ദിശകള്‍ തേടുമ്പോള്‍ രജനിമാഡവും ഒരു നാള്‍ തൃശൂരിലേക്ക്‌ വണ്ടി കയറി. പൊലീസ്‌ കോണ്‍സ്റ്റബിളിന്റെ ട്രെയിനിങ്ങിനു വേണ്ടി. ഇല്ലായ്മകളുടെയും കഷ്ടപ്പാടുകളുടെയും ഇടയില്‍ നിന്നും അദ്ധ്വാനത്തിന്റെയും ഈശ്വരാനുഗ്രഹത്തിന്റെയും ബലത്തില്‍ നേടിയെടുത്ത പദവി. എന്റെ ജീവിതത്തിലേക്ക്‌ എന്നും പ്രചോദനമായി നില്‍ക്കുന്ന അതിജീവനത്തിന്റെ ഒരു സാക്ഷ്യപത്രം. പടക്കങ്ങള്‍ അപ്പോഴും അവിടവിടെ നിര്‍ത്താതെ പൊട്ടിക്കൊണ്ടിരുന്നു.

കൊച്ചുതോവാളയില്‍ നിന്നും ബസില്‍ കയറി പത്തു രൂപയുടെ ടിക്കറ്റ്‌ വാങ്ങി പോക്കറ്റിലിടുമ്പോള്‍ ഒരു മണിക്കൂര്‍ യാത്ര കണക്കുകൂട്ടി. വിദൂരബാല്യത്തിലെന്നോ ഞാന്‍ ഈ വഴി ഒന്നുരണ്ടു തവണ നടന്നിട്ടുണ്ട്‌. സ്ഥലവും വഴികളും കണ്ടപ്പോള്‍ ഒന്നും ഓര്‍മ്മയില്‍ തെളിഞ്ഞില്ല. പണ്ടു നടന്നപ്പോള്‍ കഷ്ടിച്ച്‌ ഒരു ജീപ്പിനു കടന്നുപോകാന്‍ മാത്രം വീതിയുള്ള ഒരു റോഡായിരുന്നു അത്‌. ആ മണ്‍പാതയില്‍ അപൂര്‍വമായി മാത്രം ഓടുന്ന ഫോര്‍ വീല്‍ ഡ്രൈവ്‌ ജീപ്പുകള്ടെ ചക്രങ്ങള്‍ തീര്‍ത്ത ചാലുകള്‍ ഉണ്ടായിരുന്നു. ആ ചാലിലൂടെ വണ്ടിയുരുളുമ്പോള്‍ സ്റ്റിയറിങ്ങ്‌ ഉപയോഗിച്ചില്ലെങ്കിലും ഗതിമാറിപ്പോവില്ല എന്നു ഞാന്‍ ധരിച്ചു വെച്ചിരുന്നു!

ഇപ്പോഴും റോഡ്‌ പൂര്‍ണ്ണമായും ടാറിട്ടിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ തന്നെ അതെല്ലാം പൊളിഞ്ഞു നാശമായിരുന്നു. റോഡിന്റെ അസ്ഥിവാരത്തിലെ വലിയകല്ലുകള്‍ അങ്ങിങ്ങു മുഴച്ചു നിന്നു. ഇടതുവശത്തെ തിട്ടയില്‍ നിന്നു തുലാമഴവെള്ളം ഒലിച്ചിറങ്ങി വഴിയില്‍ ചാലുകള്‍ തീര്‍ത്തിരുന്നു. അവയിലൂടെ അവശയായൊരു വൃദ്ധയെപ്പോലെ ബസ്‌ ഏന്തിനീങ്ങി. പറഞ്ഞ സ്ഥലത്തു ചെന്നിറങ്ങുമ്പോള്‍ എന്നെ കാത്തു ബിജുച്ചേട്ടന്‍ നില്‍പുണ്ടായിരുന്നു. ഞാന്‍ ആ ബസിനുവരുമെന്നു ബിജുച്ചേട്ടന്‌ അറിയാമായിരുന്നോ എന്തോ...

അവരുടെ വീടിന്റെ മുന്‍വശം റോഡിലേക്കു തുറന്നിരിക്കുന്ന ഒരു കടമുറിയാണ്‌. അത്‌ സ്വീകരണമുറിയായി ഉപയോഗിക്കുന്നു. പോളിയൊ തളര്‍ത്തിയ കാലുകള്‍ നിലത്തൂന്നി ക്രച്ചസില്‍ നിന്ന് ബിജുച്ചേട്ടന്‍ എന്നെ ഉള്ളിലേക്കാനയിച്ചു. എന്തോ തിരക്കിനിടയില്‍ അടുക്കളയില്‍ നിന്നും രജനി മാഡം ഓടിവന്ന് കുശലാന്വേഷണം നടത്തി; കയ്യിലിരുന്ന ക്രിസ്മസ്‌ കേക്ക്‌ ഞാന്‍ രജനിമാഡത്തിനു കൈമാറി. പുള്ളിക്കാരി ഉടനെ വരാമെന്നു പറഞ്ഞ്‌ പണിത്തിരക്കിലേക്കു മടങ്ങി. ചായയുമായി അമ്മ വന്നു. അമ്മയ്ക്ക്‌ രജനി മാഡത്തിന്റെ അതേ ഛായ. വീട്ടിലുള്ള എല്ലാവരെപറ്റിയും അമ്മ ചോദിച്ചു. രജനിമാഡം എല്ലാം വിശദമായി പറയുന്നുണ്ടാവണം. ബിജു ചേട്ടന്റെ ഭാര്യയെയും കുഞ്ഞിനെയും പരിചയപ്പെട്ടു. കാവ്യ എന്നു സ്വയം വിളിക്കുന്ന ആ കുഞ്ഞിനു പക്ഷേ എന്നെ അത്ര ബോധിച്ചില്ലെന്ന് തോന്നുന്നു. എന്നെ കണ്ട പാടെ കരച്ചിലോടു കരച്ചില്‍. അതോടെ കുഞ്ഞിനെ വരുതിയിലാക്കാനുള്ള ശ്രമം ഞാന്‍ നിര്‍ത്തി.

വി.സി.ഡി പ്ലേയറില്‍ എതോ പടം ഓടുന്നു. അതവഗണിച്ച്‌ ഞാന്‍ ബിജുച്ചേട്ടനുമായി നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ അമ്മ വന്നു ഭക്ഷണത്തിനു ക്ഷണിച്ചു. ഞാന്‍ രാവിലെ കഴിച്ചതാണെന്നുപറഞ്ഞ്‌ ഒഴിവാകാന്‍ നോക്കിയെങ്കിലും എന്നെ പിടിച്ചിരുത്തി അവര്‍ കഴിപ്പിച്ചു- അപ്പവും ഇറച്ചിക്കറിയും.

'ഇക്കണക്കിനാണെങ്കില്‍ ഞാന്‍ എങ്ങനെ ഊണുകഴിക്കും' എന്ന ആകുലത പങ്കുവെയ്ക്കാന്‍ എനിക്കൊട്ടുമേ മടി തോന്നിയില്ല. വീണ്ടും ഞങ്ങള്‍ നാട്ടുവര്‍ത്തമാനവും ടി.വി. പ്രോഗ്രാമുകളുമായിരുന്നു. ഇടയ്ക്കിടെ ഒന്നും രണ്ടും വണ്ടികള്‍ റോഡിലൂടെ പൊയ്ക്കൊണ്ടിരുന്നു. ഓരോ അരമണിക്കൂറിലും അതിലേ ബസ്‌ പോകുന്നതു കണ്ട്‌ ഞാന്‍ അതിശയിച്ചു. 'ഇതിലേ ഇത്രയും ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ടല്ലേ?'

'ആളുണ്ട്‌; എല്ലാ സര്‍വീസിനും. അതുകൊണ്ട്‌ റോഡൊക്കെ എത്ര മോശമായാലും വണ്ടി വരും.' ഓരോ ബസും പോയിക്കഴിയുമ്പോള്‍ വഴി മൂകമാവും. ആളും അനക്കവുമില്ലാത്ത ഒരു വിദൂരദേശത്തെത്തിയതുപോലെ തോന്നും. കര്‍ഷകകുടുംബങ്ങളാണ്‌ അവിടെ വസിക്കുന്നവരെല്ലാം തന്നെ. ഏക്കറുകണക്കിനു കൃഷിഭൂമിയുള്ളവരാണ്‌ എല്ലാവരും. കന്നുകാലികളെയും, കോഴി, മുയല്‍ എന്നിവയെയുമെല്ലം വളര്‍ത്തി വരുമാനമുണ്ടാക്കുന്നവര്‍. ഏലവും കുരുമുളകും കാപ്പിയും ഗ്രാമ്പൂവും ഇഞ്ചിയും കൊക്കോയും വനിലയുമെല്ലാം വിളയിച്ച്‌ മണ്ണില്‍ നിന്നു പൊന്നു കൊയ്യുന്ന വിയര്‍പ്പിന്റെ മണമുള്ള മനുഷ്യര്‍. പച്ചയായ ഹൈറേഞ്ച്‌ ഗ്രാമം.

കിടിലന്‍ നോണ്‍-വെജ്‌ സദ്യ ഊണിന്‌. അല്‍പമിരുന്നു വിശ്രമിച്ചു കഴിഞ്ഞപ്പോള്‍ 'ഇവിടമൊക്കെ കാണണ്ടേ?' എന്ന ചോദ്യവുമായി രജനിമാഡം മുന്നില്‍. 'തൂവല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തുപോകാം' എന്നു പുള്ളിക്കാരി തന്നെ നിര്‍ദ്ദേശിച്ചു. നിമിഷങ്ങള്‍ക്കകം ഞങ്ങള്‍ അവിടം ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. നീലചുരിദാറിട്ട്‌ കുടിക്കാനുള്ള വെള്ളവും മറ്റും ഒരു പ്ലാസ്റ്റിക്‌ സഞ്ചിയിലാക്കി രജനിമാഡം മുന്‍പേ നടന്നു. ഏതാണ്ട്‌ ഇരുപതു മിനിറ്റു നടക്കണം. തോടിനു കുറുകെയിട്ട തെങ്ങിന്‍തടിപ്പാലത്തിലൂടെ അക്കരെയെത്തി ഞങ്ങള്‍ രാമവര്‍മ്മപുരം പൊലീസ്‌ അക്കാദമിയിലെ വിശേഷങ്ങള്‍ പങ്കുവെച്ചു നീങ്ങി. ഒരുമിച്ചുണ്ടായിരുന്ന കാലത്ത്‌ ഉച്ചയ്ക്ക്‌ കറികള്‍ പങ്കിട്ടെടുത്ത ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴങ്കഥകള്‍ അയവിറക്കി.

ശക്തികുറഞ്ഞതെങ്കിലും ഉയരത്തില്‍ നിന്നു പതിക്കുന്ന ജലധാര കണ്ട്‌ ഞാന്‍ കുറെ നേരം നിന്നു. വര്‍ഷകാലത്ത്‌ ഹുങ്കാരശബ്ദത്തോടെ പാദത്തില്‍ ചുഴികള്‍ തീര്‍ത്ത് സംഹാരരൂപം കൊള്ളുന്നത്‌ മനസ്സില്‍ സങ്കല്‍പിച്ചു. എന്റെ കുഞ്ഞു യാഷിക ക്യാമറയില്‍ ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തി. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍. അങ്ങു ദൂരെ അക്കാദമിയിലെ മടുപ്പിക്കുന്ന കഠിനപരിശീലനത്തിന്റെ യാതനകള്‍. ഇങ്ങിവിടെ പിറന്ന വീടിനെപ്പറ്റിയുള്ള ഈറനായ ചിന്തകള്‍. ക്ഷണികമായ ഒരു അവധിക്കാലം കഴിഞ്ഞു തിരികെപ്പോകുമ്പോഴുള്ള വിങ്ങല്‍. ക്യാമ്പിലെ ഒറ്റപ്പെടല്‍. ഒരു കത്ത്‌, അല്ലെങ്കില്‍ കാള്‍ വരുമ്പോഴുള്ള ആശ്വാസം....

ഡിസംബര്‍ വെയിലിനു ചൂടാറിവന്നു. ഇനി മാസങ്ങള്‍ കഴിഞ്ഞിട്ടേ കാണാനാവൂ എന്നറിയുമ്പോള്‍ ഈ ദിനം അസ്തമിക്കാതിരുന്നെങ്കില്‍ എന്ന് ഞങ്ങളിരുവരും അറിയാതെ ആശിച്ചു. പിന്നെ, സാവധാനം തിരികെ വീട്ടിലേക്കു നടന്നു. പക്ഷേ, തിരികെ നടക്കാന്‍ ഒരുത്സാഹക്കുറവുപോലെ. ഇഴപിരിയാത്ത ഒരു സ്നേഹബന്ധം ഞങ്ങളെ വീണ്ടും ആ അരുവിക്കരയിലേക്കു മാടിവിളിക്കുന്നതുപോലെ.

വീട്ടിലെത്തിയപ്പോള്‍ സന്ധ്യയാവാറായിരുന്നു. അവസാന ബസും പോയ്ക്കഴിഞ്ഞു. അന്നവിടെ തങ്ങാമെന്നു പലവുരു അവര്‍ നിര്‍ബ്ബന്ധിച്ചു. പക്ഷേ, എന്തോ എനിക്കു മടങ്ങണമെന്നു തന്നെ തോന്നി. അടുത്ത കവലയിലേക്കു നാലഞ്ച്‌ കിലോമീറ്റര്‍ നടക്കണം. എങ്കില്‍, ചിലപ്പോള്‍ കട്ടപ്പനയ്ക്കുള്ള ബസ്‌ കിട്ടിയേക്കും. ചിലപ്പോ ജീപ്പ്‌ വരും. ഈ പ്രതീക്ഷകളില്‍ ഞാന്‍ അവിടുന്നു യാത്ര പറഞ്ഞിറങ്ങി. 'വേഗം ഇരുട്ടും, അതുകൊണ്ട്‌ ഇതു കൂടി കയ്യില്‍ വെച്ചോ' എന്നുപറഞ്ഞ്‌ ആ അമ്മ ഒരു ടോര്‍ച്ച്‌ എന്നെ ഏല്‍പ്പിച്ചു.

സാവധാനം ഞാന്‍ നടന്നുതുടങ്ങി. വഴിയിലൊന്നും ഒറ്റവാഹനം പോലും കണ്ടില്ല. എല്ലാവരും ക്രിസ്മസ്‌ ആലസ്യത്തിലാവണം. അപ്പോഴും പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരുന്നു. കുളിരുന്ന ആ സന്ധ്യയില്‍ ദുര്‍ഘടമായ വഴിയിലൂടെയുള്ള നടത്തം എന്നെ വിയര്‍പ്പിച്ചു. കവലയില്‍ വന്നെങ്കിലും ഇനി ടൗണിലേക്കു വണ്ടി കിട്ടാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കി. വീണ്ടും രണ്ടു കിലോമീറ്റര്‍ നടന്നാല്‍ ഒരു ആന്റിയുടെ വീടുണ്ട്‌. പരിചിതമായ ആ വഴിയിലേക്ക്‌ ഞാന്‍ ടോര്‍ച്ച്‌ തെളിച്ചു നടപ്പുതുടര്‍ന്നു.

കറയറ്റ ആ സുഹൃദ്ബന്ധത്തിനു നിവേദിച്ച ആ ക്രിസ്മസ്‌ ദിനം ഇന്നും വേറിട്ടു നില്‍ക്കുന്നു. ജീവിതവേഗങ്ങളില്‍പ്പെട്ട്‌ പിന്നീടൊരു വിശേഷാവസരത്തിലും ഒരുമിച്ചുകൂടാന്‍ കഴിയാതെപോയെങ്കിലും ഫോണ്‍ബുക്കിലെ പത്തക്കങ്ങള്‍ ഇന്നും ആ സൗഹൃദത്തെ വിളിപ്പാടകലെ നിര്‍ത്തുന്നു. എങ്കിലും ആത്മബന്ധത്തിന്‌ അന്ന് ആ കുഞ്ഞുകുടുംബത്തില്‍ പങ്കുവെച്ച പ്ലം കേക്കിന്റെയും ഇരുളിലുയര്‍ന്ന വിയര്‍പ്പിന്റെയും മണമാണ്‌.

ഹാപ്പി ക്രിസ്മസ്‌!

Friday, November 20, 2009

വീണ്ടും വൃശ്ചികം

ഇതു വൃശ്ചികം. കുളിരാര്‍ന്നു വിരിയുന്ന ഓരോ വൃശ്ചികപ്പിറവിയിലും അയ്യപ്പസ്വാമിയുടെ മുഖമാണു മനസ്സില്‍ ഓടിയെത്തുക. ഒരിക്കലെങ്കിലും മല ചവിട്ടിയവര്‍ക്ക്‌ മണ്ഡലകാലമെത്തുമ്പോള്‍ അയ്യപ്പന്റെ വിളി കേള്‍ക്കാം, ഉള്ളില്‍. ആ ക്ഷണത്തെ കണ്ടില്ലെന്നു നടിക്കാനാവുമായിരുന്നില്ല ഇത്തവണ. 2005-ലാണ്‌ ഇതിനു മുന്‍പ്‌ ശ്രീധര്‍മ്മശാസ്താവിനെ ദര്‍ശിച്ചത്‌. ഇപ്പോഴിത്‌ മൂന്നാം നിയോഗം. ഭക്തന്‍ തന്നെ ദൈവമാകുന്ന അപൂര്‍വ്വപുണ്യം അയ്യപ്പന്റെ ദാസനു മാത്രം സ്വന്തം. മാലയിട്ട്‌ വ്രതം നോറ്റ്‌, ജീവിതത്തിലെ സുഖവും ദു:ഖവും ഇരുമുടിയില്‍ നിറച്ച്‌, മനസ്സും ശരീരവും ഭഗവാനിലര്‍പ്പിച്ച്‌ വീണ്ടുമൊരു തീര്‍ത്ഥയാത്ര. എന്റെ ഗുരുനാഥനെത്തേടി.

മനസ്സില്‍ ശരണമന്ത്രങ്ങള്‍ നിറയുമ്പോള്‍ ആദ്യ മലയാത്ര ഓര്‍മ്മ വരുന്നു. ഞാനുള്‍പ്പടെ മൂന്ന് അയ്യപ്പന്മാര്‍ മാത്രമുള്ള ആ സംഘം മല ചവിട്ടിയത്‌ ഏകദേശം ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ശര‍ണം വിളികള്‍ ചവിട്ടുപടികളാക്കി മാമലയേറുമ്പോള്‍ വ്രതം നല്‍കിയ ആത്മവിശ്വാസവും കാര്‍ന്നോന്മാരുടെ ആശീര്‍വ്വാദവും അയ്യപ്പസ്വാമിയുടെ അനുഗ്രഹവും മാത്രമായിരുന്നു കൈമുതല്‍. എരുമേലിയില്‍ വാവരെ തൊഴുത്‌ പേട്ടശാസ്താവിനെ വണങ്ങി പേട്ടകെട്ടി പമ്പയിലേക്ക്‌. ദക്ഷിണഗംഗയായ പമ്പയില്‍ കുളിച്ച്‌ പിതൃക്കള്‍ക്ക്‌ തര്‍പ്പണം നടത്തി, മഹാഗണപതിക്ക്‌ നാളികേരമുടച്ച്‌ പന്തളരാജാവിന്റെ ആശീര്‍വാദം വാങ്ങുമ്പോള്‍ കാനനവാസന്റെ കാല്‍ച്ചുവട്ടിലെത്തി എന്നൊരു നിറവാണ്‌ ഉള്ളില്‍.

കര്‍പ്പൂരദീപം തൊഴുത്‌ മലയേറ്റം തുടങ്ങുന്ന ഭക്തന്റെ മുന്നില്‍ സ്വന്തം ജീവിതം തന്നെയാണ്‌ കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ കാനനപാതയായി തെളിയുന്നത്‌. ശബരീശനാമം ഒരൂഞ്ഞാലിലെന്നപോലെ ഭക്തനെ മലയേറ്റുന്നു. വഴിയില്‍ മലദൈവങ്ങളെ വണങ്ങി, ഭൂതഗണങ്ങള്‍ക്ക്‌ അരിയുണ്ടയെറിഞ്ഞ്‌, ശരംകുത്തിയാലില്‍ അമ്പു തറച്ച്‌ ഞാനും അയ്യന്റെ പടയാളിയെന്ന ദാസ്യഭാവത്തോടെ നടപ്പുതുടരുന്നു. ക്ഷമയോടെ ക്യൂവില്‍ നിന്ന് പൊന്നമ്പലത്തിലെ ആ തിരുസ്വരൂപം തെല്ലിട നേരത്തേക്കു കണ്ടു തൊഴുമ്പോള്‍ അപക്വമായ എന്റെ മനസ്സ്‌ ശൂന്യമായിരുന്നു. എല്ലാ വ്യഥകളും മോഹങ്ങളും സന്തോഷങ്ങളും മാഞ്ഞ്‌ ഉള്ളില്‍ ശാന്തി നിറയുന്ന നിര്‍വൃതി. അവലും മലരും ശര്‍ക്കരയും അരിയും പഴവും നാളികേരവും നറുനെയ്യും അയ്യനര്‍പ്പിച്ചപ്പോള്‍ ഞാനാരുമല്ല എന്ന് എന്നൊരു തിരിച്ചറിവും മറിച്ച്‌ ഞാന്‍ തന്നെ ഈശ്വരനെന്നൊരു വെളിപാടും കൈവന്നപോലെ. കാണിപ്പൊന്നു സമര്‍പ്പിച്ച്‌ സാഷ്ടാംഗം ആ തിരുമുറ്റത്ത്‌ നമിച്ചപ്പോള്‍ നിസ്സാരനായ ഞാന്‍ വീണ്ടുമൊരു മണ്‍തരിയായപോലെ. മതിയായില്ല, പിന്നെയും തൊഴുതു. പിന്നെ മാളികപ്പുറവും നവഗ്രഹങ്ങളും നാഗരാജാവും മറ്റു ദേവീദേവന്മാരും.

ഒടുവില്‍ അയ്യപ്പസ്വാമിയുടെ പ്രസാദം ഉച്ചയൂണ്‌. ഇത്രയും രുചിയോടെയും തൃപ്തിയോടെയും അന്നും ഇന്നും വേറെ ഭക്ഷണം കഴിച്ചിട്ടില്ല. ഇല്ലായ്മയറിയിക്കാതെ എന്നും പോറ്റിപ്പരിപാലിക്കുന്ന എന്റെ അന്നദാനപ്രഭുവിനെ ഞാന്‍ നേരിട്ടറിഞ്ഞ മുഹൂര്‍ത്തം.

മലയിറക്കത്തിലാണ്‌ വിസ്മയിച്ചു പോകുക! ഇക്കണ്ട ദുര്‍ഘടപാതയെല്ലാം സ്വാമീ ഞാന്‍ തന്നെയോ നടന്നു കയറിയതെന്ന് ഭക്തിപ്രഹര്‍ഷത്തോടെ മാത്രമേ ഓര്‍ക്കൂ. പമ്പയിലെത്തുമ്പോഴേക്കും മലയേറുന്ന ബാലകരും വൃദ്ധരും രോഗികളും വികലാംഗരും ഉള്ളിലെ വിശ്വാസനാളം ഒന്നുകൂടി ജ്വലിപ്പിക്കും.

പിന്നീടൊരിക്കല്‍ എരുമേലി പേട്ടകെട്ടു കാണാനൊരു യാത്ര. എന്റെ മുത്തച്ഛന്റെ മണ്ണാണത്‌. ദശാബ്ദങ്ങള്‍ക്കു മുന്‍പേ അന്നം തേടിയുള്ള യാത്രയില്‍ പിന്നിലാക്കിപ്പോന്ന ഈറ്റില്ലം. അവിടെ ഉത്സവഹര്‍ഷത്തില്‍ മഹിഷീനിഗ്രഹസ്മരണ ആഘോഷിക്കുന്ന ഭക്തരെ സേവിക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല. ഒടുവില്‍ പാരമ്പര്യമഹിമ വിളിച്ചോതുന്ന വേളയില്‍ നട്ടുച്ചയ്ക്ക്‌ ആകാശത്തില്‍ ഗരുഡവാഹനത്തിലേറി പാര്‍ത്ഥസാരഥി എഴുന്നള്ളി. മാനത്തു ദിവ്യശോഭയായി നക്ഷത്രം തെളിഞ്ഞു. പരസഹസ്രം നാവുകളില്‍ നിന്നും ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. എല്ലാവരുടെയും മുഖത്ത്‌ ഒരേ തേജസ്‌, എല്ലാ നാവിലും ഒരേ മന്ത്രം. മതവും ജാതിയും വേഷവും ഭാഷയും പരബ്രഹ്മത്തിന്റെ മുന്നില്‍ ഒന്നാകുന്ന അസുലഭദര്‍ശനപുണ്യം.

അതെ, ഇവിടെ തമിഴനും തെലുങ്കനും കന്നഡിഗനും മലയാളിയുമില്ല. എന്തിന്, മനുഷ്യനും ദൈവവുമില്ല. പകരം ഭക്തനും ഭഗവാനും ഒന്നാവുന്ന ജന്മസാഫല്യം മാത്രം. തത്ത്വമസി. സ്വാമി ശരണം!

Tuesday, November 17, 2009

ഗൃഹപ്രവേശം

cont'd..

മടക്കയാത്രയില്‍ എത്ര കല്യാണ വണ്ടികള്‍ കണ്ടെന്നറിയില്ല. ചുരുങ്ങിയത്‌ ഒരു പതിനഞ്ച്. പണ്ട്‌ ഓരോ നവവരനെയും കാണുമ്പോള്‍ ഞാന്‍ തമാശിക്കാറുണ്ടായിരുന്നതോര്‍ത്തു - അങ്ങനെ ഒരുത്തന്റെ കാര്യം കൂടി തീരുമാനമായി എന്ന്. ഇന്ന് എന്റെ ദിവസം. താലി കെട്ടിയത്‌ അവളുടെ കഴുത്തിലാണെങ്കിലും കുടുക്കുവീണത്‌ എനിക്കാണല്ലോ!

മാവേലിക്കര-തിരുവല്ല-തെങ്ങണ-പൊന്‍കുന്നം റൂട്ടില്‍ സഞ്ചരിക്കവേ കണ്ട ഒരു കല്യാണപ്പാര്‍ട്ടിയില്‍ വെളുത്തു തടിച്ച ഒരു സ്ത്രീയെ പെട്ടെന്നു തന്നെ ശ്രദ്ധിച്ചു. റോഡരികില്‍ നിന്ന അവര്‍ ഞങ്ങളുടെ വാഹനം പോകവേ സാകൂതം ഉള്ളിലേക്കു നോക്കി. ആരാ?
"സിലുമാനടി!!!"

"ഏതു സിലുമാനടി...??"

"നമ്മടെ .. "

"നമ്മടെ ..??"

"നമ്മടെ പൊന്നമ്മ ബാബു...!!!"

നിങ്ങള്‍ വിചരിച്ചുകാണും മീരാ ജാസ്മിനോ നയന്‍താരയോ മറ്റോ ആയിരിക്കുമെന്ന്. എനിക്കു വേണേല്‍ അങ്ങനെ എഴുതാമായിരുന്നു. പിന്നെ എന്തിനാ ഈ കുഞ്ഞുകല്യാണത്തിന്റെ ഇടയിലേക്ക്‌ അവരെയൊക്കെ വലിച്ചിഴയ്ക്കുന്നതെന്നോര്‍ത്താ...

പൊന്‍കുന്നം എത്തുന്നതിനു മുന്‍പാണ്‌, നിബിഡമായ റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ ചീറിപ്പായുന്നു. സ്പീക്കറിലൂടെ റൊമാന്റിക്‌ സംഗീതം പൊഴിയുന്നു. കേശാലങ്കാരം തലയിണയാക്കി നല്ലപാതി എന്റെ തോളിലുറങ്ങുന്നു. പെട്ടെന്നൊരൊച്ച!

"പ്‌ഡക്ക്‌..."

വിന്‍ഡ്‌ സ്ക്രീനില്‍ തട്ടി എന്തോ തെറിച്ചുപോയതു ഞാന്‍ കണ്ടു. പെട്ടെന്നു ഡ്രൈവര്‍ സുരേഷ്‌ വണ്ടി സ്ലോ ചെയ്തു.

"അതേ ആ ബൊക്കെ തെറിച്ചു പോയി. എടുക്കണോ?"

ബോണറ്റിലുറപ്പിച്ചിരുന്ന പൂക്കൂടയെപ്പറ്റിയാണു പുള്ളി പറഞ്ഞത്‌. അതു പറയുമ്പോഴും മൂപ്പര്‍ വണ്ടി നിര്‍ത്തിയിരുന്നില്ല. അതിവേഗം പൊയ്ക്കൊണ്ടിരുന്ന വണ്ടി ബഹുദൂരം മുന്നോട്ടുപോയിരുന്നതിനാല്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു. മുന്നൂറുരൂപയാണല്ലോ ആപ്പോയത്‌ എന്ന് അല്‍പം കഴിഞ്ഞേ ഞാന്‍ ഓര്‍ത്തുള്ളൂ.

അല്‍പം കൂടി കഴിഞ്ഞാണ്‌ അടുത്ത സംഭവം. ഒരു ബൊലേറോ ഞങ്ങളുടെ എതിര്‍ദിശയില്‍ കടന്നു പോയപ്പോള്‍ മുന്‍പു കേട്ടമാതിരി പ്‌ഡക്കെന്നൊരു ശബ്ദം. ഇത്തവണ സംഗതി അല്‍പം പിശകായിരുന്നു. ബൊലേറോച്ചേട്ടന്‍ പോയപോക്കില്‍ ഇന്നോവയുടെ വിങ്ങ്‌ മിററിനിട്ട്‌ ഒന്നു ചാമ്പിയതാണ്‌. ഭാഗ്യത്തിന്‌ അതങ്ങു മടങ്ങി വന്നതല്ലാതെ യാതൊരു നാശനഷ്ടവും ഉണ്ടായില്ല. ബൊലേറോച്ചേട്ടന്‍ ഇതൊന്നും കണ്ടില്ലേയെന്ന ഭാവത്തില്‍ ചീറിപ്പാഞ്ഞുപോകുകയും ചെയ്തു.

മുണ്ടക്കയം കടന്ന് പയ്യെ ഹൈറേഞ്ചിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ കാലവസ്ഥ മാറി. കനത്ത മഞ്ഞ്‌. കൊടികുത്തി മുതല്‍ കുട്ടിക്കാനം വരെ മഴയും മഞ്ഞും. കുട്ടിക്കാനത്തു നിര്‍ത്തി മഞ്ഞിന്റെ അകമ്പടിയോടെ ചായയും പരിപ്പുവട/ഉഴുന്നുവടയും.

സമയം ഏകദേശം നാലര. നല്ലപാതി യാത്രാക്ഷീണം കൊണ്ടു വിവശയാണ്‌. ആന്റിയും ആകെപ്പാടെ ഗ്ലൂമി. ഇനി നാല്‍പത്തിനാലു കി.മീ. കൂടിയെ ഉള്ളൂവെന്നു പറഞ്ഞ്‌ എല്ലാവരെയും ഒന്നു സമാധാനിപ്പിച്ച്‌ യാത്ര തുടര്‍ന്നു. ബാസാണെങ്കില്‍ റാന്നി എരുമേലി റൂട്ടില്‍ വരുന്നതേയുള്ളു.

കൃത്യം അറുമണിക്ക്‌ കട്ടപ്പനയിലെത്തി. ഇടയ്ക്ക്‌ ചെറിയ ചാറ്റല്‍ മഴ പെയ്തതു മാറ്റി നിര്‍ത്തിയാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആറുമണിക്കു ശേഷമാണ്‌ ഗൃഹപ്രവേശത്തിനുള്ള സമയം. ആറു പത്തോടെ എന്റെ ഗ്രാമത്തിലെത്തി.

പിന്നെ മറ്റു ബന്ധുക്കളും ഫോട്ടോഗ്രാഫറുമൊക്കെ വരാനായി കാത്തു കിടന്നു. ഏതാണ്ട്‌ എട്ടുമണിയായപ്പോഴാണ്‌ ബസ്‌ സ്ഥലത്തെത്തിയത്‌. ഗൃഹപ്രവേശം നടന്നപ്പോള്‍ സമയം എട്ടര!

പിന്നെയെന്താ..? കുളിച്ചു, അത്താഴം കഴിച്ചു, കിടന്നുറങ്ങി. അത്ര തന്നെ!

Saturday, November 14, 2009

മുഹൂര്‍ത്തമായി

cont'd...


വലതുകാല്‍ വെച്ചു കല്യാണമണ്ഡപത്തിലേക്കു കയറി. പിന്നെ നടന്നതെന്തെല്ലാമെന്നു വിവരിക്കണമെങ്കില്‍ അന്നു ഷൂട്ട്‌ ചെയ്ത വീഡിയോ കാണണം.

പുരോഹിതന്‍ മാമന്‍ പറഞ്ഞതുപോലെയെല്ലാം അങ്ങു ചെയ്തു- അത്ര തന്നെ. അതിനിടെ ഒരു ചരട്‌ കൈത്തണ്ടയില്‍ കെട്ടുന്ന ഒരു ചടങ്ങുണ്ടായിരുന്നു. തല്‍സമയം ഒരു തേങ്ങ കയ്യില്‍ പിടിക്കണം- ഇരുകൈകളും ചേര്‍ത്ത്‌. പൂജാരി അല്‍പം തിരക്കിലായിരുന്നു - 10.55 എന്ന ഡെഡ്‌ലൈനിനു മുന്നേ പണിതീര്‍ക്കാനുള്ള വ്യഗ്രതയില്‍ മൂപ്പീന്ന്‌ രേവതിയുടെ കയ്യില്‍ ചരടു കെട്ടുന്നു. എന്നെക്കൊണ്ടുള്ള ഈ കര്‍മ്മം കശിഞ്ഞതിനാല്‍ ഞാന്‍ അതു നോക്കിയിരിക്കുന്നു. പൊടുന്നനെ രേവതിയുടെ കയ്യില്‍ നിന്നും തേങ്ങാ വഴുതി ഒരു തെറിക്കല്‍. അന്നും ഇന്നും ക്രിക്കറ്റ്‌ കളിച്ചുവലിയ പരിചയം ഒന്നുമില്ലെങ്കിലും ഒന്നാംതരമൊരു ക്യാച്ച്‌ കൊണ്ട്‌ ഞാന്‍ തേങ്ങയുടെ എടുത്തുചാട്ടത്തിനു തടയിട്ടു. എന്നിട്ടതുപോലെ തന്നെ രേവതിയുടെ കയ്യില്‍ വെച്ചുകൊടുത്തു. ചടങ്ങു തുടര്‍ന്നു.

പിന്നെ താലി കെട്ടുന്ന പരിപാടി. കെട്ടിയ സമയത്ത്‌ എനിക്കെന്തു തോന്നി എന്നോ
? എങ്ങനെയെങ്കിലും കറക്ടായിട്ട് ആ കെട്ട് ഒന്നു വീണാ മതിയായിരുന്നു എന്ന് മാത്രം. അല്ലാതെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന അതിവിദൂര പരിണാമങ്ങളുടെ അന്തസത്തയെ പറ്റി ആലോചിക്കാന്‍ സാധിക്കാത്ത വിധം ഞാന്‍ നൂല്‍ മുറുക്കുന്ന തിരക്കിലായിരുന്നു!

തലയില്‍ പൂവിട്ട്‌ അനുഗ്രഹിക്കുന്ന രംഗമാണ്‌ മറ്റൊന്ന്‌. ഇരുവരുടെയും തലയില്‍ പൂവ്‌ ഇരുന്നതുകണ്ട്‌ ഒരനിയത്തി പറഞ്ഞതാണ്‌ - "ദാണ്ടെ അവരുടെ തലയില്‍ അത്തപ്പൂവിട്ടു!" തിരുവോണം കഴിഞ്ഞിട്ട്‌ ഒരാഴ്ച പോലുമാകാത്തതിന്റെ പ്രശ്നം. കല്യാണത്തിന്റെ അന്നേ തലയില്‍ ചെമ്പരത്തിപ്പൂവായല്ലോ എന്ന്‌ ഓര്‍ക്കുട്ടിലൂടെയും കമന്റ്‌ സെനു ഈപ്പന്‍ വക.

ഇരുന്നതു കല്യാണമണ്ഡപത്തിലാണെങ്കിലും നമുക്ക്‌ അടങ്ങിയിരിക്കാന്‍ പറ്റുമോ? സദസ്സിലൂടെ ഒന്നു കണ്ണോടിച്ചു. ബാംഗ്ലൂരില്‍ നിന്നും സഹമുറിയന്മാര്‍ എത്തിയെന്നുറപ്പുവരുത്തി. പിന്‍നിരയില്‍ നീല ടി-ഷര്‍ട്ടിട്ട്‌ ഇരിക്കുന്ന വൈഭവിനോട്‌ കണ്ണുകള്‍ കൊണ്ടൊരു കമ്യൂണിക്കേഷന്‍. സദസ്സിന്റെ മറ്റൊരുഭാഗത്ത്‌ വിഖ്യാത ബ്ലൊഗര്‍ ദീപക്‌ രാജ്‌. വരാമെന്നേറ്റ്‌ അജ്ഞാതമായ എന്തോ കാരണങ്ങളാല്‍ അസന്നിഹിതരായ ഏതാനും ബ്ലോഗാത്മാക്കളെയും ഞാനോര്‍ത്തു. കഴിഞ്ഞ്‌ ദിവസത്തെ റമ്മില്‍ നീന്തുകയാവും പഹയന്‍. വര തലേവരയായ ബ്ലോഗറെപ്പറ്റിയാണ്‌ ഇപ്പറഞ്ഞത്‌.

പിന്നെ ഫോട്ടോയെടുപ്പായി. അതിന്റെ പുറകേ ശ്ശെ മുന്നേ നിന്നതു കാരണം ആരേയും കണ്ട്‌ കാര്യമായി സംസാരിക്കാന്‍ പോലും ഒത്തില്ല. വിശന്നു തുടങ്ങിയിരുന്നു. അതിനിടയിലും മുഖത്തേക്കു ക്യാമറ തിരിയുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മാലയുടെ ഭാരം തോള്‍ നോവിച്ചു തുടങ്ങി. അവസാനം ഊണുകിട്ടി. ഏറ്റവും അവസാനപന്തിയില്‍. ഒരുകാര്യം കൂടി നേരിട്ടുബോദ്ധ്യമായി. സ്വന്തം കല്യാണത്തിന്റെ സദ്യ ഒരുവനും ആസ്വദിക്കാന്‍ പറ്റില്ല എന്ന സത്യം.

പിന്നെ അല്‍പം കുശലവും കൊച്ചുവര്‍ത്തമാനവും. ജീവിതത്തിലൊരിക്കലും ഇത്രയധികം ആള്‍ക്കാരെ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ പരിചയപ്പെട്ടിട്ടുണ്ടാവില്ല. "ഓ.. പിന്നെ.. അറിയാം" "എ.. ശരി ശരി..___ത്തേ അമ്മാവനല്ലേ" എന്നൊക്കെ ചുമ്മാ അടിച്ചു വിട്ടു നിന്നു. ഇന്നെങ്ങാനുമാണെങ്കില്‍ കൂട്ടിയിടിച്ചാല്‍ മിണ്ടില്ല. എല്ലാ പരിചയപ്പെടുത്തലുകളും ജലരേഖയായി.

എല്ലാവരോടും യാത്ര പറയണം. പ്രധാനമായും അതു പെണ്ണിന്റെ ഉത്തരവാദിത്വമാണ്‌. അത്യാവശ്യം സെന്റി ഒക്കെ വര്‍ക്കൗട്ടാകുന്ന ഒരു വേളയാണിത്‌. ഞാന്‍ പങ്കെടുത്തിട്ടുള്ള ചില വിവാഹങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പു കൂട്ടക്കരച്ചില്‍ അരങ്ങേറുന്നതു കണ്ടിട്ടുണ്ട്‌. എന്റെ കാര്യത്തില്‍ അതുണ്ടാവില്ല എന്നു എനിക്ക്‌ ഉറപ്പുകിട്ടിയിരുന്നു. കൂടിനിന്ന ഏതാനും പേര്‍. ബസ്‌ സ്റ്റാര്‍ട്ടായിക്കഴിഞ്ഞു. എല്ലാവരും ഇന്നോവയുടെ പരിസരത്തു തന്നെ കൂടിനിന്നു. ഓച്ചിറയിലെ നമ്മുടെ റോള്‍ കഴിയാറായി എന്നു മനസ്സു പറഞ്ഞു.

കല്യാണഹാളിലെ അവസാനചടങ്ങു കവര്‍ ചെയ്യാന്‍ വിഡിയോ/ഫോട്ടോഗ്രഫര്‍മാര്‍ തിരക്കു കൂട്ടി. അവിടെ നിന്നവരോടെല്ലാം യാത്ര പറഞ്ഞു. പാദം തൊട്ട്‌ അനുഗ്രഹം തേടുന്ന ചടങ്ങ്‌. ഒന്നു കഴിഞ്ഞു. രണ്ടും മൂന്നും കഴിഞ്ഞു. ആരൊക്കെയാണെന്ന്‌ ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. അമ്മമ്മ, ഡാഡി, മമ്മി ഇത്രയും ഉറപ്പായിട്ടും നമസ്കരിച്ചു എന്നറിയാം. പിന്നെയും ഏതൊക്കെയോ കാലുകള്‍ ഞങ്ങളെ കാട്ടിത്തന്നു. അതും ഒന്നു നമസ്കരിച്ചു നിവരും മുന്‍പേ അടുത്തതിനുള്ള നിര്‍ദ്ദേശം വന്നു കഴിഞ്ഞു. അനുഗ്രഹം തേടുമ്പോള്‍ ഇരുവരും ഒരുമിച്ചു വേണമല്ലോ എന്നുമിനിയാരെ നമിക്കണം എന്നുമൊക്കെയുള്ള എന്റെ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ വധു മാത്രമായി പിന്നീടുള്ള കുമ്പിടലുകള്‍. രേവതിക്ക്‌ അനുഗ്രഹങ്ങള്‍ ഹോള്‍സെയിലായി കിട്ടിക്കൊണ്ടിരിക്കുന്ന ബഹളത്തിനിടയില്‍ ഞാന്‍ സാവധാനം ഒരു വശത്തേക്ക്‌ ഒതുക്കപ്പെട്ടു!!

പിന്നെ പയ്യെ ചുവടുവെച്ച്‌ ഇന്നോവയിലേക്ക്‌. അതും ഫോട്ടോഗ്രഫര്‍മാരുടെ സിഗ്നലനുസരിച്ച്‌. കയറിയിരുന്നപ്പോളാണോ അതോ അതിനു മുന്‍പു തന്നെ ഉണ്ടോന്നറിയില്ല, രേവതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു! പുറത്തു നിന്നവരും മറ്റും കളിയാക്കി. കാരണം അവള്‍ മാത്രമാണ്‌ കരയുന്നതത്രേ! അങ്ങനെ യാത്ര പുറപ്പെട്ടു. അപ്പോള്‍ സമയം ഒന്നേമുക്കാല്‍.

അല്‍പം വണ്ടി നീങ്ങി, ബസ്‌ റോഡരികില്‍ നിര്‍ത്ത്യിട്ടിരിക്കുന്നു. ചെന്നു ബസില്‍ കയറി, വഴിക്ക്‌ ഇറക്കിവിടേണ്ടവരുടെ കാര്യങ്ങള്‍ തിരക്കി ഡ്രൈവറെ ചട്ടം കെട്ടി ഞങ്ങള്‍ മുന്നില്‍ വേഗത്തില്‍ പോകുകയാണ്‌, നിങ്ങള്‍ വന്നേരെ എന്നു പറഞ്ഞ്‌ തിരികെ വന്നു വണ്ടിയില്‍ കയറി. കൃഷ്ണപുരം ലെവല്‍ക്രോസ്‌ അടഞ്ഞു കിടക്കുന്നു. ഞാന്‍ വീണ്ടും പോയി ബസില്‍ കയറി. ശര്‍ക്കരവരട്ടിയും ഉപ്പേരിയും സദ്യക്കാരുടെ പക്കല്‍ നിന്നും പൊതിഞ്ഞു വാങ്ങിച്ചുവച്ചിരിക്കുന്നു! അതു കുറെ കയ്യിലെടുത്ത്‌ അല്‍പസമയം സൊറപറഞ്ഞുനിന്ന് വീണ്ടും കാറില്‍ വന്നു കയറി. ഒരു ട്രെയിന്‍ പാഞ്ഞ്‌ പോയി.

"എന്നാലും നീ മുന്‍പേ കരഞ്ഞതു കള്ളക്കരച്ചിലല്ലായിരുന്നൊ? അല്ലാതെ വിഷമമൊന്നും തോന്നിയിട്ടല്ലല്ലോ?" രേവതിയോട്‌ എന്റെ ചോദ്യം. മറുപടി വന്നത്‌ ഭാര്യയുടെ വക ആദ്യത്തെ നുള്ളിന്റെ രൂപത്തില്‍. അതൊരു തുടക്കം മാത്രമായിരിക്കുമെന്നു ഞാന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. മാവേലിക്കരയ്ക്കുള്ള റൂട്ടില്‍ കാര്‍ സ്പീഡെടുത്തു. ഉച്ചവെയിലിന്റെ ചൂടും സദ്യയുടെ ആലസ്യവും എല്ലാവരെയും മയക്കത്തിലേക്കു നയിച്ചപ്പോള്‍ ഡ്രൈവറും പിന്നെ ഞങ്ങളിരുവരും മാത്രം ഉണര്‍ന്നിരുന്നു. എന്റെ ഇടതുവശത്ത്‌ മുല്ലപ്പൂവിന്റെ മണവുമായി അവള്‍. എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല. ഞാന്‍ ഒരു ബാച്ചി അല്ലാതായിക്കഴിഞ്ഞിരിക്കുന്നു!!

Sunday, November 01, 2009

ചെയ്യുന്നതെല്ലാം യാന്ത്രികം!

Aug 26, 2009

നാളെ ഞാന്‍ യാത്രയാവുന്നു..

നാട്ടിലേക്ക്.. എന്റെ വീട്ടിലേക്ക്...

എല്ലാ മാസവും ഒരിക്കലെങ്കിലും വളരെ ആമോദത്തോടെ പോകാറുണ്ടായിരുന്നതു പോലെ അല്ല.
മറിച്ച്, ഒരു ഫെബ്രുവരിനാളില്‍ മുത്തച്ഛന്റെ വിയോഗമറിഞ്ഞ് കലങ്ങിയ മനസ്സുമായി യാത്ര ചെയ്തതു പോലെയുമല്ല.

നാളെ രാത്രിയില്‍ മുന്‍‌കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഏതോ ഒരു ടി.എന്‍.എസ്.ടി.സി ബസ്സില്‍ എന്‍.എച്-7 ന്റെ ഇരുളും വെളിച്ചവും ഇടകലര്‍ന്ന ഓരത്തേക്കു നോക്കിയിരിക്കുമ്പോള്‍ ...

ഗതകാലസ്മരണകളുടെ കുത്തൊഴുക്കോ അതോ വരാന്‍ പോകുന്ന നാളെകളെപ്പറ്റിയുള്ള ഭാവനകളോ ആവുമോ മനസ്സില്‍?
എന്താവുമെന്നു നിശ്ചയം പോരാ..

കാരണം ഈ വാരാന്ത്യം കഴിഞ്ഞു തിരികെ വരുമ്പോള്‍ ജീവിതത്തിന്റെ ഒരു പാതി വെച്ചുമാറ്റം നടത്തിയിട്ടാവും വരിക!

എല്ലാം തീരുമാനിച്ചതാണ് , മാസങ്ങള്‍ക്കു മുന്‍പേ. എങ്കിലും അടുത്തപ്പോള്‍ എന്തോ ഒരങ്കലാപ്പ്!
സ്വാര്‍ത്ഥമായി സ്വന്തമാക്കി വെച്ചിരുന്നതെന്തോ നഷ്ടമാവുന്നതു പോലെ!

മാത്രമല്ല, ഇടയ്ക്കിടെ മനസ്സില്‍ ഉയര്‍ന്നു വരുന്നു - ഉത്തരവാദിത്വങ്ങള്‍ എന്ന ശീര്‍ഷകമുള്ള ഒരു പോപ്-അപ് വിന്‍ഡോ!
ഉപ്പ് - പാകത്തിന് എന്നു പറയുന്നതു പോലെ ഒരല്പം ടെന്‍ഷനും.

ആദ്യമായി വീട്ടില്‍ ഒരു വലിയചടങ്ങു നടക്കാന്‍ പോകുന്നു. ഇത്തവണ ഓണം അപ്രസക്തം. പകരം വിവാഹനിശ്ചയ ആഘോഷം. പിന്നെയും ഒരാഴ്ച കഴിയണ്ട, വിവാഹം. അതിന്റെ ആവേശവും തിരക്കുകളും ക്ഷീണവുമായി അച്ഛന്‍. രണ്ടുപേര്‍ വീട്ടില്‍ എത്തിയാല്‍ പോലും ബി.പി കൂടുന്ന അമ്മ പണ്ടേ വ്യാകുലപ്പെട്ടു തുടങ്ങിയിരുന്നു - ‘എടാ, ഞാന്‍ എങ്ങനെ മാനേജ് ചെയ്യുമോ ആവോ?’

എനിക്കെന്നെത്തന്നെ നഷ്ടപ്പെടാന്‍ പോവുകയാണോ?

ഒരേ സമയം അലോസരപ്പെടുത്തുകയും അറിയാതെ(എപ്പോഴും പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിക്കുന്ന) ഒരാത്മഹര്‍ഷം ഉള്ളില്‍ നിറയ്ക്കുകയും ചെയ്യുന്ന...

എന്നിലെ ബാച്ചി(ലര്‍) മരണശയ്യയില്‍.

ഡോണ്ട് നോ, വരുന്ന കാവടികള്‍ എന്തെല്ലാമെന്ന്... പക്ഷേ, പോകുന്നത് എന്തെല്ലാമെന്നു കുറെയൊക്കെ അറിയാം. :)

“അളിയാ ...” എന്നലറിവിളിച്ചുകൊണ്ട് ഒരു സൌഹൃദബാച്ചിക്കൂട്ടത്തിലേക്ക് ഇടിച്ചുകയറാനുള്ള മൌലികാ‍വകാശം മുതല്‍ പലതും...
വാട്ടെവര്‍ ഹാപ്പെന്‍സ് ലൈഫ് ഹാസ് ടു ഗോ ഓണ്‍..!

അതുകൊണ്ട്.. മിസ്റ്റെര്‍ റിപ്പോര്‍ട്ടര്‍, ചിയേഴ്സ്..!


**********************************************

Aug 30, 2009

“അം‌മ്മേ..! ഹങ്ങനെ ഹതു കഴിഞ്ഞു കിട്ടി..” ട്രാവലര്‍ കട്ടപ്പനയെ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നപ്പോള്‍, റോഡിനിടതുവശത്തുകൂടി ഒഴുകുന്ന പെരിയാറിലേക്ക് അലസമായി കണ്ണൂപായിച്ചു കിടന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി.

“ഏ..? എന്‍...ത്..?” പരിഹാസം കലര്‍ന്ന ഒരു ചോദ്യം അപ്രതീക്ഷിതമായി എന്നെത്തേടിയെത്തി.

“ഹല്ല, എന്നെ ബുക്കുചെയ്ത കല്യാണനിശ്ചയം എന്ന ചടങ്ങേ.. ഹതങ്ങുകഴിഞ്ഞല്ലോ എന്നോര്‍ക്കുവാരുന്നു...!” എന്റെ മറുപടി.

“ങാ. ഇനി ഓര്‍ക്കുന്നേനു വല്ല കുഴപ്പോമൊണ്ടോ? ലൈസന്‍സായില്ലിയോ?...” കമന്റുകള്‍ പലതും തുടര്‍ന്നും വന്നുകൊണ്ടിരുന്നു.

വലതു കയ്യിലെ വിരലില്‍ ചാര്‍ത്തിയ മോതിരത്തില്‍ ഞാന്‍ ഒന്നുകൂടി നോക്കി. മോതിരമണിഞ്ഞു പരിചയമില്ലാത്തതിനാലും ഇന്ത മോതിരം ഒരു വിശേഷാല്‍ മോതിരമായതിനാലും എന്തോ ഒരിത്!! ‘രേവതി’ എന്ന് അതില്‍ ആലേഖനം ചെയ്തിരുന്നു. എന്റെ നല്ല പാതി!!

*****************************************

Sep 02, 2009

“നിനക്കൊരു മടുപ്പുമില്ലേടാ ഇങ്ങനെ ബസ്സില്‍ യാത്ര ചെയ്യാന്‍?” 2009 പിറന്നതില്‍പ്പിന്നെ ഈ ചോദ്യം എത്ര കേട്ടിരിക്കുന്നു.

ബാംഗ്ലൂര്‍-കട്ടപ്പന റൂട്ടില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്ത് എത്രതവണ സഞ്ചരിച്ചെന്നറിയില്ല. നാട്ടിലേക്കുള്ള യാത്രകള്‍ ഘട്ടം ഘട്ടമായി ഹൊസൂര്‍-സേലം-ഡിണ്ടിഗല്‍-തേനി-കമ്പം-കുമളി എന്നിങ്ങനെ. മടങ്ങിവരവ് മിക്കവാറും കല്ലട ട്രാവത്സിന്, അല്ലെങ്കില്‍ എസ്സ്.ഇ.ടി.സിയ്ക്ക് കുമളിയില്‍ നിന്നും. ഇനി കശ്മീര്‍ വരെ വേണമങ്കിലും ബസ്സില്‍ത്തന്നെ യാത്ര ചെയ്യാന്‍ ഞാന്‍ തയ്യാറാ എന്നൊരു മറുപടിയില്‍ ഞാന്‍ എല്ലാം ഒതുക്കും.

യാത്രകള്‍ - എന്നും ഹരമാണ്. എപ്പോഴും പുതിയതെന്തെല്ലാ‍മോ കൊണ്ടുതരുന്ന യാത്രകള്‍. പുതിയ ദേശങ്ങള്‍, കാഴ്ചകള്‍, ആള്‍ക്കാര്‍. ചിലാപ്പോഴാകട്ടെ ചിലതെല്ലാം നഷ്ടപ്പെടുത്തുന്ന യാത്രകള്‍. മാനംകാണാമയില്‍പ്പീലി പോലെ മനസ്സില്‍ കാത്തുസൂക്ഷിച്ച വന്‍ സ്വപ്നങ്ങള്‍ മുതല്‍ കര്‍ചീഫ് വരെ അവയില്‍ പെടും.

നാളെ വീണ്ടുമൊരു യാത്ര പോകുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രയാണത്തിന്റെ മറ്റൊരദ്ധ്യായം. എന്റെ വിവാഹത്തിലേക്കുള്ള യാത്ര!!
അതെ, ഈ വരുന്ന ഞായറാഴ്ച (2009 സെപ്റ്റം. 6) ഞാന്‍ വിവാഹിതനാവുകയാണ്. കായംകുളം കാപ്പില്‍ കിഴക്ക് സ്വദേശിനി രേവതിയാണ് വധു. ഓച്ചിറ മരുതവന ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10.30നും 10.55നും ഇടയിലാണ് മുഹൂര്‍ത്തം. നാളത്തെ യാത്ര വൈവാ‍ഹികജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പ്.

ഞാന്‍ എന്ന സ്വരം മാറി നമ്മളാകുമെന്നും നീയെന്ന പദം മാറി നിങ്ങള്‍ ആകുമെന്നും ഇപ്പോള്‍ ഒട്ടൊരു അങ്കലാപ്പോടെ തിരിച്ചറിയുന്നു. ഈ യാത്രയില്‍ ഹരം തോന്നുന്നുണ്ടോ രാജ്? ഹേയ്.. അതിനെ ഹരം എന്നു വിളിക്കാമോ? ഇല്ല. ഓരോ മാറ്റവും അനിവാര്യമാണ്. ഇതും അനിഷേധ്യമാ‍യ ഒരനുഗ്രഹം എന്നു ഞാന്‍ കരുതട്ടെ. ജീവിതം പുതിയ അര്‍ഥതലങ്ങള്‍ തേടുന്നു. ഇന്നുവരെ തനിയെ നടന്ന പാതയില്‍ എന്റെ കൈ പിടിക്കാന്‍ ഒരുയിര്‍ കൂടിച്ചേരുന്നു.

മുന്നിലുള്ള വഴിയെങ്ങനെയാണ്? അവ്യക്തമാണ്. എന്നാല്‍ പിന്നിട്ടവഴികള്‍ ഓര്‍മ്മയിലിന്നും മിന്നി നില്‍ക്കുന്നു. അതെ, ആ‍ദ്യം പറഞ്ഞതുപോലെ ഒരുപാടുകാര്യങ്ങള്‍ കണ്ടറിഞ്ഞ യാത്രകള്‍. എങ്കിലും ഇനിയും താണ്ടാനുള്ള പാതകളില്‍ എന്തെല്ല്ലാമോ കാത്തിരിക്കുന്നുണ്ടാവാം- നല്ലതും അല്ലാത്തതും. മുന്‍പേ നടന്നവര്‍ തന്ന അറിവും അനുഗ്രഹവും പ്രത്യാശയും പാഥേയമാക്കി ഇന്നു വരെ ഒറ്റയ്ക്കു നടന്നതില്‍ നിന്നു വിഭിന്നമായി ഒരു യാത്ര.

അതെ, ഇനി മുതല്‍ രണ്ടു ടിക്കറ്റെടുത്തു തുടങ്ങാം !

**************************************

Sep 05, 2009

ഒരു ജീവിതം എന്റേതിനോടു ചേര്‍ത്തു വെയ്ക്കപ്പെട്ട ദിനം - 2009 സെപ്റ്റംബര്‍ 6.

ഏറെ നാളായി പരിചയമുള്ള ഒരാള്‍ എന്റെ വീട്ടിലേക്കു താമസം മാറി വരുന്നതു പോലെയായിരുന്നു എനിക്കു തോന്നിയത്‌.

വീട്ടില്‍ നിറയെ ബന്ധുക്കള്‍. ബഹളങ്ങള്‍. പക്ഷേ ആകെ ഇരുട്ടായിരുന്നു. പവര്‍ അന്നു പകല്‍ പോയതാണ്‌. എമര്‍ജന്‍സി ലാമ്പ്‌ കണ്ണടച്ചു. മെഴുകുതിരികള്‍ ഉരുകിയമര്‍ന്നു. മിച്ചമുണ്ടായിരുന്നതു മണ്ണെണ്ണവിളക്കുകളും ഒരു ഗ്യാസ്‌ ലെറ്റും മാത്രം.

വെളുപ്പിനെ വളരെ നേരത്തെ പുറപ്പെടേണ്ടതിനാല്‍ അല്‍പമെങ്കിലും ഉറങ്ങാന്‍ എല്ലാവരും ശ്രദ്ധിച്ചു. പന്ത്രണ്ടരയോടെ ഞാനും കിടന്നു. ഉറക്കം വന്നില്ല. മനസ്സില്‍ ഒരുപാട്‌ ഓര്‍മ്മകളുടെ വേലിയേറ്റം. ചടങ്ങില്‍ സംബന്ധിക്കാന്‍ ആയുസ്സില്ലാതെ പോയ മുത്തശ്ശിയും മുത്തച്ഛനും ഉള്ളില്‍ തെളിഞ്ഞു നിന്നു. പിന്നെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍.

നാളെ എങ്ങനെയായിരിക്കും. പലവിധചിന്തകള്‍ ഉയര്‍ന്നെങ്കിലും മനസ്സു ശാന്തമായിരുന്നു. സെല്‍ഫോണില്‍ രണ്ടുമണിക്ക്‌ അലാം വെച്ചു. പ്രിയതമയ്ക്ക്‌ എന്റെ ജീവിതത്തിലേക്കു സ്വാഗതമരുളി ഒരു എസ്‌എംഎസ്‌ അയച്ചു. കണ്ണടച്ചു കിടന്നു. ക്ഷീണം കാരണം പെട്ടെന്നുറങ്ങി.

ഒരു എസ്‌.എം.എസ്‌ ട്യൂണ്‍ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. മറുപടി വന്നിരിക്കുന്നു- ഓകെ,ഗുഡ്‌ നൈറ്റ്‌.

സമയം ഒന്നര. ഇനിയും അരമണിക്കൂര്‍ കൂടി ഉറങ്ങാം എനിക്ക്‌. പക്ഷേ അതിനു കഴിഞ്ഞില്ല. മറ്റുള്ളവരുടെ ഒരുക്കത്തിന്റെ ബഹളങ്ങളിലേക്കു ഞാന്‍ സാവധാനം ഉണര്‍ന്നെണീറ്റു.

എന്റെ വിവാഹദിനപ്പുലരിക്ക്‌ ആങ്കര്‍ പേസ്റ്റു തേച്ച ബ്രഷുമായി ഞാന്‍ തുടക്കമിട്ടു!

അപ്പോഴും കറന്റില്ല. ഗ്യാസ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ പത പുരണ്ട എന്റെമുഖത്തു കൂടി അതീവ ശ്രദ്ധയോടെ ഞാന്‍ റേസര്‍ ഓടിച്ചു. ജീവിതത്തില്‍ ആദ്യമായി സ്വന്തം വീട്ടിലെ ടൊയ്‌ലറ്റിന്റെ വാതില്‍ക്കല്‍ ഊഴം കാത്തു നിന്നു. ഇളംചൂടുവെള്ളത്തില്‍ കുളി.

മണിക്കൂറുകള്‍ മുന്‍പു വരെ പെയ്തുനിന്ന മഴ തെല്ലൊന്നു ശമിച്ചിട്ടുണ്ട്‌. ഈറന്‍ മാറാത്ത അന്തരീക്ഷം. മുറ്റമാകെ ചെളിയാണ്‌. എല്ലാവരും റെഡിയായിക്കഴിഞ്ഞു. പുറത്തു നല്ല ഇരുട്ടും മഞ്ഞും. ഉള്ളൊനു ചൂടാക്കാനായി കട്ടന്‍ കാപ്പി.

സമയം രണ്ടര കഴിഞ്ഞു. പുറപ്പെടാനുള്ള ബസ്‌ സ്ഥലത്തെത്തി. ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും തയ്യാര്‍. എന്റെ ഫിനക്കിള്‍ ബാഗില്‍ അത്യാവശ്യം മേക്ക്‌-അപ്‌ സാധനങ്ങള്‍, കുട, കുടിവെള്ളം കുറെ ചില്ലറ എന്നിവ കരുതി. എനിക്കും വധുവിനുമുള്ള വിവാഹവസ്ത്രങ്ങള്‍ വേറൊരു സഞ്ചിയില്‍ കരുതി.

പ്രഭ ചൊരിഞ്ഞ നിലവിളക്കിനു മുന്നില്‍ പ്രണാമമര്‍പ്പിച്ച്‌ ഈ യാത്രയുടെ തുടക്കം. റോഡില്‍ വരെയെത്താന്‍ വെളിച്ചത്തിനു ലഭ്യമായ ടോര്‍ച്ചുകള്‍ കൂടാതെ പന്തത്തെയും ആശ്രയിക്കേണ്ടിവന്നു.

മെയിന്‍ റോഡിലെത്തി. ഇന്നൊവ എത്തിയില്ല. ഡ്രൈവറെ വിളിച്ചു. വണ്ടി കട്ടപ്പനയില്‍ നിന്നു പുറപ്പെട്ടിട്ടുണ്ട്. അല്പസമയ്യത്തിനുള്ളില്‍ വാഹനമെത്തി. കാല്‍ കഴുകി ചെരിപ്പുമാറ്റി ധരിച്ചു. അച്ഛന്റെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണം ബസിലേക്കു വെയ്ക്കുന്നു. പോകാനുള്ളവര്‍ എല്ലാവരും എത്തി. പ്രതികൂലകാലാവസ്ഥയും പനിയും പലരെയും ദൂരയാത്രയില്‍ നിന്നും പിന്തിരിപ്പിച്ചു. നാല്‍പത്തൊന്‍പതു പേര്‍ക്കു യാത്ര ചെയ്യാവുന്ന ബസ്സില്‍ പകുതി യാത്രക്കാര്‍ മാത്രം. സെന്റ്‌ ജോസഫ്സ്‌ പള്ളിക്കുമുന്നിലെ മാതാവിന്റെ രൂപത്തിനു മുന്നില്‍ കാണിക്കയിട്ട്‌ മൂന്നു മണിയോടെ യാത്ര പുറപ്പെട്ടു.

പുറപ്പെടല്‍ വധൂഗൃഹത്തില്‍ വിളിച്ചറിയിച്ചു.

കനത്ത മഞ്ഞും തണുപ്പും. ഇന്നോവയ്ക്കുള്ളില്‍ ഇളം ചൂട്. പിന്നിലിരിക്കുന്ന കസിന്മാരും ആന്റിമാരും കമന്റടിച്ചു വധിക്കുന്നു!

മഞ്ഞ്‌ അതികഠിനമായിരുന്നു. കോഡ്രൈവര്‍ സീറ്റിലിരുന്ന്‌ ഞാന്‍ മുന്നിലെ റോഡിലേക്കുതന്നെ ഉറ്റു നോക്കിയിരുന്നു. തൊണ്ണൂറുകളിലെ മലയാള ചലച്ചിത്ര ഗാനങ്ങള്‍ കേട്ട്‌ ഞങ്ങള്‍ സാവധാനം നീങ്ങി. കട്ടപ്പന ടൗണില്‍ എത്തിയപ്പോള്‍ ഡ്രൈവറുള്‍പ്പടെ എല്ലാവരും ഓരോ കട്ടന്‍കാപ്പി കുടിച്ചു. ഹൈറേഞ്ചിലെ കുളിരുന്ന രാത്രികളില്‍ കൊടുംചൂടുള്ള ബ്ലാക്ക്‌ കോഫി സ്ഫടികഗ്ലാസ്സില്‍ പകര്‍ന്ന്‌ ആ ചൂട്‌ കൈത്തലത്തിലേക്കു പകര്‍ന്നുകൊണ്ട്‌ ഊതിക്കുടിക്കുന്ന സുഖം അനിര്‍വ്വചനീയമാണ്‌.

കട്ടപ്പന ശ്രീലക്ഷ്മിനാരായണ ക്ഷേത്രത്തിലും തുടര്‍ന്ന്‌ നരിയമ്പാറ ക്ഷേത്രത്തിലും അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലും കാണിക്കയിട്ടു യാത്ര തുടര്‍ന്നു. ഇടയ്ക്കു മഴ ചാറുന്നുണ്ട്‌. അച്ഛന്‍ പിന്നാലെ വരുന്ന ബസ്സിലാണ്‌. ഇടയ്ക്ക്‌ വിളിച്ചപ്പോള്‍ സുരേഷ്‌ ഗോപി ആരോടോ കയര്‍ക്കുന്നതു കേട്ടു!

ഏലപ്പാറയിലെ വിജനമായ തേയിലത്തോട്ടങ്ങളിലൂടെ ഇന്നോവ നീങ്ങുമ്പോള്‍ അക്കരെ മലയിലെ റോഡിലൂടെ ബസ്‌ വരുന്നതിന്റെ വെളിച്ചം കാണാമായിരുന്നു. ആറുമണിയോടെ എരുമേലിയിലെത്തി. കുടുംബത്തിന്റെ വേരുകളുറങ്ങുന്ന മണ്ണ്. വലിയമ്പലത്തില്‍ കയറി ശാസ്താവിനെ തൊഴുത്‌ വഴിപാടും നടത്തി യാത്ര തുടര്‍ന്നു. റാന്നി കഴിഞ്ഞപ്പോള്‍ അവിടെയുള്ള ഒരു ബന്ധുവീട്ടില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രാതല്‍ കഴിച്ചു. പൊറോട്ടയും കേരളത്തിന്റെ ആസ്ഥാന വെജ്‌ കറിയായ ഗ്രീന്‍ പീസും. ഒപ്പം ചായ. അപ്പോഴേക്കും എട്ടു മണി കഴിഞ്ഞിരുന്നു.

അന്ന് ആറന്മുള ഉത്തൃട്ടാതി വള്ളംകളി നടക്കുന്ന ദിവസമാണ്‌. വിഴിയില്‍ വാഹനത്തിരക്കുണ്ടാവുമെന്നു കരുതിയെങ്കിലും ഇല്ലായിരുന്നു. അങ്ങനെ പന്തളവും നൂറനാടും കടന്ന് കായംകുളം ടൗണ്‍ ഒഴിവാക്കി ഓച്ചിറയിലെത്തി. ഒരു ഫോണ്‍കാള്‍ - ഓഡിറ്റോറിയം എവിടെന്നറിയാന്‍, ഹൈവേയില്‍ വാഹനം നിര്‍ത്തിയിടത്തു നിന്നും കഷ്ടിച്ചു നൂറൂമീറ്റര്‍ മാത്രമകലെ ആയിരുന്നു ഹാള്‍! പക്ഷേ, ഞാന്‍ അപ്പോഴും വരന്റെ വേഷത്തിലേക്കു മാറിയിരുന്നില്ല. അതിനായി അവിടെ ഒരു മുറി ഏര്‍പ്പാടക്കിയിട്ടുണ്ടത്രേ. അതെവിടെ എന്നതായിരുന്നു അടുത്ത ചോദ്യം. ഫോണെടുത്ത കാരണവര്‍ പറഞ്ഞു: "ഞങ്ങള്‍ ഒപ്പം വന്ന് കാണിച്ചു തരാം!" ഒന്ന്, രണ്ട്‌ .. അഞ്ചു മിനിറ്റായി. പൈലറ്റ്‌ പോകുന്ന കാര്‍ വഴിയില്‍ നിര്‍ത്തിയിട്ട്‌ മേല്‍പ്പടി മൂപ്പീന്ന് ഒരു മൊബൈല്‍ കടയില്‍ കയറി നില്‍പാണ്‌. സമയം പത്തുമണിയാകുന്നു. എന്റെ ബി.പി. കൂടാന്‍ തുടങ്ങി.

"ഇങ്ങേര്‍ക്ക്‌ നമ്മളെ അവിടെ ഒന്നെത്തിച്ചിട്ടു പോരേ ബാക്കി കാര്യങ്ങള്‍?" ഞാന്‍ ആകുലപ്പെട്ടു.

സുഹൃത്ത്‌ ജോച്ചായന്‍ വിളിക്കുന്നു: "ഡാ, നിങ്ങളെവിടെയാ?"

"എന്റെ പൊന്നെടാവ്വേ, ഞങ്ങളാ റൂമിലേക്കു വരുവാ. പക്ഷേ, കൂട്ടിക്കൊണ്ടു വരുന്ന പാര്‍ട്ടി ഞങ്ങളെ വഴിയിലാക്കി."

തുടര്‍ന്ന് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തപ്പോള്‍ "ഒന്നും നോക്കേണ്ട, നിങ്ങളു നേരെ ഇങ്ങു പോരെ, ഞാനീ ഹോട്ടലിന്റെ മുന്നില്‍ നില്‍പ്പുണ്ട്‌ " എന്നു പറഞ്ഞു. ശഠേന്നു വണ്ടിയെടുത്തു റൂമിലെത്തി. എല്ലാ ടെന്‍ഷനും 'റിലീവ്‌' ചെയ്ത്‌, മുഖത്ത്‌ ഒരു ഫൈനല്‍ വടി നടത്തി, അത്യാവശ്യം മിനുക്കും നടത്തി, ഷര്‍ട്ടും മുണ്ടും എടുത്തണിഞ്ഞു. ഒരുക്കം പത്തുമിനിറ്റില്‍ ഓവര്‍!

"ടെന്‍ഷനുണ്ടോടാ?" കസിന്‍ സുനിലിന്റെ ചോദ്യം.

"ഹേയ്‌.. കെട്ടുന്നതിന്റെ കാര്യത്തില്‍ ഇല്ല. പിന്നെ ചടങ്ങെല്ലാം സമയത്തിനു തീരുമോന്നൊരു പേടിയുണ്ട്‌."

"അതൊന്നും നീ പേടിക്കേണ്ട. നീയൊണ്ടല്ലോ ആ മണ്ഡപത്തില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാം ഓട്ടോമാറ്റിക്കായി നടന്നുകൊള്ളും. അന്നേരം നീയിതൊന്നും ഓര്‍ക്കുകയേ ഇല്ല!" ഒന്നാം വിവാഹവാര്‍ഷികം അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന മൂപ്പരുടെ വാക്കുകളെ ഞാന്‍ ഉള്‍ക്കൊണ്ടു.

ഇറങ്ങിച്ചെന്നപ്പോള്‍ ഇന്നോവയില്‍ അവസാനപൂവും ഒട്ടിച്ചു കഴിഞ്ഞിരുന്നു. പിന്നില്‍ ഇരുവരുടെയും പേരും പതിച്ച്‌ ബോണറ്റില്‍ ബൊക്കെയും ചാര്‍ത്തി. ശാസ്താവിന്റെ പ്രസാദം എന്നെയും വണ്ടിയെയും തൊടുവിച്ചു. ഓഡിറ്റോറിയത്തിലേക്കു തിരിച്ചു. ഓഡിറ്റോറിയത്തിനു മുന്നിലെ കമാനത്തിനു മുന്നില്‍ വണ്ടി നിന്നു. ക്യാമറക്കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പിന്നീട്‌ എന്റെ ഇമയനക്കം പോലും. സാവധാനം ഞാന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി. അനേകം കണ്ണുകള്‍ എന്നിലേക്കു നീണ്ടുവരുന്നതു കാണാതെ തന്നെ ഞാനറിഞ്ഞു. അല്‍പം മുന്നോട്ടു നടന്നു. കുഴലും കുരവയും കിണ്ടിയില്‍ വെള്ളവും മാലയും താലവും കാത്തുനില്‍ക്കുന്നു. ചെരിപ്പു തല്‍ക്കാലം മാറ്റി. കാല്‍കഴുകല്‍, തിലകം ചാര്‍ത്തല്‍, മാല അണിയിക്കല്‍, പൂച്ചെണ്ട്‌, പുഷ്പവൃഷ്ടി ഇതൊക്കെ അവിടെ നടന്നു എന്നു മാത്രം ഇപ്പോള്‍ അറിയാം. സാവധാനം ഞാന്‍ മണ്ഡപത്തിലേക്കു കടന്നു.

സുനിലിന്റെ വാക്കുകള്‍ ശരിയാണെന്ന് അപ്പോഴേ തോന്നിത്തുടങ്ങി. അതെ, ചെയ്യുന്നതെല്ലാം യാന്ത്രികമാവണമെങ്കില്‍ മനസ്സില്‍ കുറ്റബോധം തോന്നണമെന്നില്ല!

Wednesday, May 27, 2009

ഒരു കുടക്കീഴില്‍

"ഹെയ്‌... എന്നെ നനയിക്കാതെ..!"

മഴത്തുള്ളികള്‍ അവളുടെ ചുരുളന്‍ മുടിയിഴകള്‍ക്കിടയില്‍ പിടഞ്ഞലിയുന്നതു ഞാന്‍ കുസൃതിയോടെ നോക്കി. അവള്‍ വീണ്ടും നനയാന്‍ ഞാന്‍ കുട അകത്തിപ്പിടിച്ചു.

"ഡാ, കുട താ..! ആകെ നനയുന്നു... തണുക്കുന്നൂ..!!"

"നനയട്ടെ. തണുക്കട്ടെ!" ഞാന്‍ ഉറക്കെപ്പറഞ്ഞു. ഇടവഴിയരികിലെ ചെമ്പരത്തിയുടെ ഇലകളിലേക്ക്‌ കാലവര്‍ഷം ആഞ്ഞുപെയ്തു. മഴയുടെ ആരവം ചീവീടുകള്‍ ഏറ്റുപാടി. മലമുകളില്‍ കോടമഞ്ഞ്‌ കൂടുകൂട്ടി.

"ദേ, കുട തരുന്നുണ്ടോ? ഞാന്‍ നനയുന്നതു കണ്ടില്ലേ?"

ഹും.. പെണ്ണിന്റെ സ്വരത്തില്‍ ഈര്‍ഷ്യ കലര്‍ന്നു തുടങ്ങി.

"ദേ, എന്റെയല്ലേ കുട. ഇങ്ങു തന്നേരെ. നീ നനഞ്ഞു നടന്നുവന്നാ മതി..." അവള്‍ എന്റെ കയ്യില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഞാന്‍ കുടയുമായി ഒഴിഞ്ഞു മാറി. മഴത്തുള്ളികള്‍ അവളുടെ നെറ്റിയില്‍ പാഞ്ഞുവീണ്‌ ചിതറുന്നു!

"ഞാന്‍ പിണങ്ങും കേട്ടോ..?" ഭീഷണിയാണ്‌.

"പിണങ്ങിക്കോ. എന്നാലും കുട തരില്ല."

അവള്‍ അടിക്കാനായി കയ്യോങ്ങി. വഴിയരികില്‍ നനഞ്ഞുമറിഞ്ഞു കിടക്കുന്ന പുല്‍നാമ്പുകള്‍ക്കിടയിലേക്കു ഞാന്‍ ചാടിമാറി. ഹൊ! അവളെന്നെ ശരിക്കും അടിച്ചേനെ.

വീണ്ടും അവള്‍ കുട പിടിച്ചു വാങ്ങാന്‍ കൈ നീട്ടി വന്നു. പിന്നോട്ട്‌ ഒരടി നീങ്ങിയ ഞാന്‍ വീണുകിടന്ന വാഴയിലയില്‍ ചവിട്ടി വഴുതിവീണു.

"ഹ ഹ..ഹാ!! അങ്ങനെവേണം..! കണക്കായിപ്പോയി!! കളി കുറച്ചു കൂടിപ്പോയി കെട്ടോ??" അതും പറഞ്ഞു കുതിച്ചു വന്ന് എന്റെ കയ്യില്‍ നിന്നു തെറിച്ചു പോയ കുട എടുത്തു ചൂടി.തിരിഞ്ഞു നിന്ന് 'ഇനി തന്നെ നനഞ്ഞുവന്നാ മതി ട്ടോ, ഞാന്‍ പോവ്വാ..' എന്നും പറഞ്ഞ്‌ ഒരു ഗോഷ്ടിയും കാണിച്ചു നടന്നകന്നു.

ഇളിഭ്യനായി വീണ കിടപ്പില്‍ ഞാന്‍ കിടന്നു. ദേഹത്തും ഉടുപ്പിലുമെല്ലാം ആകെ അഴുക്ക്‌.

അവളെ നനയിക്കാന്‍ പെയ്തതിലും വീറാണ്‌ ഇപ്പോള്‍ പെയ്യുന്ന മഴയ്ക്ക്‌ എന്ന് തോന്നിയെനിക്ക്‌.

"കില്ല മഴ! പേട്ടു മഴ!" ഞാന്‍ മഴയെ ശകാരിച്ചു.

ഞാന്‍ വീണ്ടും നനഞ്ഞുകൊണ്ടേയിരുന്നു. അവള്‍ തിരിഞ്ഞു പോലും നോക്കാതെ നടപ്പാണ്‌.

"വഞ്ചകി!"

പതുക്കെ എണീറ്റു. തിമിര്‍ത്തു പെയ്യുന്ന തുള്ളികള്‍ കൈമുട്ടില്‍ പറ്റിപ്പിടിച്ചിരുന്ന ചെളി അലിയിച്ചു. കാലില്‍ നിന്നും ഊരിപ്പോയ ചെരിപ്പ്‌ തേടിയെടുത്തു.

"പൊട്ടച്ചെരിപ്പ്‌! തെന്നുന്നു!!"

"അതിനു ചെരിപ്പിനെ കുറ്റം പറഞ്ഞിട്ടെന്താ? മര്യാദയ്ക്കിരിക്കണം!!"

ഞാന്‍ ഞെട്ടിത്തിരിഞ്ഞു. കുടയുടെ പാതിമറ എനിക്കായി നീക്കിപ്പിടിച്ച്‌ അവള്‍. ഞാന്‍ അവളുടെ മുഖത്തു നോക്കിയില്ല. അവിടെത്തന്നെ നിന്നു. അവള്‍ അടുത്തു വന്നു എന്നെയും കുട ചൂടിച്ചു. "വാന്ന്..!!"

ഞാവല്‍പ്പഴക്കണ്ണുകള്‍ എന്റെ മുഖത്തു തറഞ്ഞുനിന്നതു ഞാന്‍ കണ്ടു.

"നിനക്കെന്നെ നനയ്ക്കണം അല്ലേ??" എന്റെ കയ്യില്‍ അവള്‍ കിഴുക്കി. "ഉം... നടക്ക്‌!"

മഴ വീണ്ടും ഞങ്ങള്‍ക്കു ചുറ്റും വെള്ളിനൂലുകള്‍ തീര്‍ത്തു.

Tuesday, May 05, 2009

മോക്ഷം പുനര്‍ജ്ജന്മം

കഥ നടക്കുന്നത്‌ നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌!

പൗരാണിക ഒറീസയിലെ ഒരു കുഗ്രാമത്തില്‍ ഒരു പാവം ബാലിക ഉണ്ടായിരുന്നു. പാവം എന്നു പറഞ്ഞാല്‍ പഞ്ചപാവം. തേജശ്രീ എന്നായിരുന്നു അവളുടെ പേര്‌. അവള്‍ക്ക്‌ നന്നേ ചെറുപ്പത്തില്‍ സ്വന്തം അമ്മയെ നഷ്ടപ്പെട്ടു. രണ്ടാനമ്മയോടും അച്ഛനോടുമൊപ്പമാണ്‌ അവള്‍ ജീവിച്ചു പോന്നത്‌. കന്നുകാലി വളര്‍ത്തലായിരുന്നു അവരുടെ തൊഴില്‍.

ഓമനത്തം തുളുമ്പുന്ന ഈ കുഞ്ഞിനെ രണ്ടാനമ്മ പോലും ഉള്ളു നിറയെ സ്നേഹിച്ചു. എന്നാല്‍ ആ സ്നേഹത്തിന്‌ അധികം ആയുസ്സുണ്ടായില്ല. കാരണം, രണ്ടാനമ്മയ്ക്കു കുട്ടികള്‍ ഉണ്ടാവാത്തത്‌ ഈ കുഞ്ഞിന്റെ ജന്മദോഷം കൊണ്ടാണെന്ന് ഏതോ ഒരു കൈനോട്ടക്കാരി ഈ സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിച്ചു. അതിനായി ഈ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. അതോടെ രണ്ടാനമ്മയ്ക്കു തേജശ്രീയെ കണ്ണെടുത്താല്‍ കണ്ടുകൂടെന്നായി. അവര്‍ ഇവളെ ദ്രോഹിക്കാന്‍ തുടങ്ങി. അവളുടെ അച്ഛനാകട്ടെ എല്ലാം കണ്ടും കേട്ടും മൗനമായി നിന്നു.

ഇതിനിടെ രണ്ടു തവണ തേജശ്രീയെ കാട്ടിലുപേക്ഷിക്കാന്‍ രണ്ടാനമ്മ ശ്രമിച്ചു. ഭാഗ്യവശാല്‍ അച്ഛന്‍ അവളെ കണ്ടെത്തി വീട്ടിലെത്തിച്ചു. തുടര്‍ന്ന് തൊട്ടതിനും പിടിച്ചതിനുമെല്ലാം രണ്ടാനമ്മ അവളെ ക്രൂരമായി ശിക്ഷിക്കാന്‍ തുടങ്ങി. അമ്മയുടെ ഉപദ്രവം സഹിക്കവയ്യാതെ പിഞ്ചുപ്രായത്തില്‍ തേജശ്രീ കാലിമേയ്ക്കാന്‍ കാട്ടില്‍ പോയിത്തുടങ്ങി. രണ്ടാനമ്മ ഇതില്‍ അകമഴിഞ്ഞു സന്തോഷിച്ചു. കാട്ടില്‍ വെച്ച്‌ വല്ല അപകടമോ മൃഗങ്ങളുടെ ആക്രമണമോ ഉണ്ടായി ശല്യം തീരുമെന്ന് അവര്‍ കരുതി. എന്നാല്‍ കാട്ടിലേക്കുള്ള പതിവുയാത്രകള്‍ തേജശ്രീയ്ക്ക്‌ പീഡനത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമായി.

പൂക്കളും മരങ്ങളും കിളികളും മൃഗങ്ങളും നിറഞ്ഞ കാട്‌ അവള്‍ക്കൊരു പുതുലോകമായിരുന്നു. ഏകാന്തമായ പകലുകളില്‍ പശുക്കളോടൊപ്പം നടന്നും കാട്ടുപഴങ്ങള്‍ തിന്നും അവള്‍ നടന്നു. ഇടയ്ക്കിടെ ഓര്‍മ്മയില്‍ പോലുമില്ലാത്ത പെറ്റമ്മയുടെ മുഖവും സ്നേഹവും മനസ്സില്‍ സങ്കല്‍പ്പിച്ച്‌ ആകുലപ്പെട്ടു. ആ നൊമ്പരമെല്ലാം ഗാനമായി അവളുടെ ചുണ്ടില്‍ നിന്നും ഒഴുകിവീണു. അവളുടെ സ്വരമാധുരിയിലും ഈണത്തിലും മയങ്ങി ചെവിയാട്ടി കാമധേനുക്കള്‍ മേഞ്ഞുനടന്നു.

അങ്ങനെയിരിക്കേ ഒരിക്കല്‍, ഒരു ഋഷിവര്യന്‍ ആ കാട്ടിലൂടെ വരികയുണ്ടായി. അങ്ങകലെനിന്നും ശോകാര്‍ദ്രമായ ഒരു മധുരഗീതം അദ്ദേഹത്തിന്റെ കാതില്‍ വന്നുവീണു. 'ഈ കൊടും കാട്ടില്‍ ഇത്ര മധുരമായി പാടുന്നതാര്‌?' എന്നദ്ദേഹം അതിശയിച്ചു. പാട്ടിനെ പിന്തുടര്‍ന്ന് എത്തിയ മഹര്‍ഷി കണ്ടത്‌ സുന്ദരിയായ ഒരു കുഞ്ഞ്‌ പൂമരത്തണലില്‍ ഇരുന്ന് കണ്ണീര്‍ വാര്‍ത്തു പാടുന്നതാണ്‌. അലിവുതോന്നിയ മഹര്‍ഷി അവളുടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അനന്തരം അവളെ തന്നോടൊപ്പം കൂട്ടി ദൂരെയുള്ള തന്റെ ആശ്രമത്തിലേക്കു പോയി.

അന്നു വൈകുന്നേരം കാലിക്കൂട്ടങ്ങള്‍ ഏറെ വൈകിയാണു തിരിച്ചെത്തിയത്‌. തിരികെ വരാന്‍ തേജശ്രീയുടെ അകമ്പടി ഇല്ലാഞ്ഞതിനാല്‍ ആ പാവം മിണ്ടാപ്രാണികള്‍ ആകെ സങ്കടപ്പെട്ടിരുന്നു. ഏറെ നാള്‍ കഴിഞ്ഞും തേജശ്രീയുടെ വിവരമൊന്നും ലഭിക്കാഞ്ഞതിനാല്‍ അവളെ വല്ല കടുവയും പിടിച്ചു തിന്നുകാണുമെന്ന് ഗ്രാമത്തില്‍ എല്ലാവരും കരുതി. രണ്ടാനമ്മ മാത്രം ഇതില്‍ വളരെ സന്തോഷിച്ചു.

അകലെയെങ്ങോ കൊടുംവനത്തിലായിരുന്നു ആ മഹര്‍ഷിയുടെ ആശ്രമം. അവിടെ അദ്ദേഹത്തിന്റെ ഏതാനും ശിഷ്യന്മാരും ഒരു പുത്രനും ഉണ്ടായിരുന്നു. ശാന്തിയും സമാധാനവും നിറഞ്ഞ ആ അന്തരീക്ഷത്തില്‍ കുഞ്ഞുതേജശ്രീ മുനിയുടെ വളര്‍ത്തുമകളായി ജീവിച്ചു. വലിയ വിജ്ഞാനിയായ ആ മഹര്‍ഷി അവളെ അക്ഷരവിദ്യയും വേദങ്ങളും ശാസ്ത്രങ്ങളും സംഗീതവും അഭ്യസിപ്പിച്ചു. അവള്‍ വളര്‍ന്നു- സുന്ദരിയായ ഒരു കൗമാരക്കാരിയായി. അവളുടെ മധുരമായ പ്രാര്‍ഥനാഗീതം കേട്ടാണ്‌ എന്നും ആശ്രമം ഉണരുക. ബുദ്ധിസാമര്‍ഥ്യത്തിലും പഠനത്തിലും മഹര്‍ഷിയുടെ മറ്റു ശിഷ്യരെ തേജശ്രീ വളരെ വേഗം പിന്നിലാക്കി. അങ്ങനെ അവള്‍ ആശ്രമവാസികളുടെ ആരാധനാപാത്രമായി മാറി.

മുനികുമാരനായ വിദ്യാധരന്‍ തേജശ്രീയില്‍ ആകൃഷ്ടനായി. അവളുടെ മധുരഗാനങ്ങളും വേദനൈപുണ്യവും ഭക്തിയും അവനെ ഉന്മത്തനാക്കി. സുന്ദരിയും ബുദ്ധിമതിയുമായ തേജശ്രീയെ സ്വന്തമാക്കാന്‍ അവന്‍ അങ്ങേയറ്റം ആഗ്രഹിച്ചു. തേജശ്രീയാകട്ടെ, ശക്തനും സുമുഖനും വേദശാസ്ത്രങ്ങളില്‍ നിപുണനുമായ വിദ്യാധരനെ മനസ്സുകൊണ്ട്‌ ഇഷ്ടപ്പെട്ടിരുന്നു. എങ്കിലും ഗുരുകോപം ഭയന്ന് അവള്‍ തന്റെ ഇഷ്ടം ഉള്ളില്‍ ഒതുക്കി. വിദ്യാധരനാകട്ടെ, ഓരോ നിമിഷവും തേജശ്രീയെ ഉള്ളുരുകി സ്നേഹിച്ചുകൊണ്ടിരുന്നു; അവളറിയാതെ. ഒരുനാള്‍ അച്ഛനോട്‌ അവളോടുള്ള തന്റെ ഇഷ്ടം തുറന്നുപറയാന്‍ വിദ്യാധരന്‍ നിശ്ചയിച്ചു.

അങ്ങനെയിരിക്കേ, നാടുവാഴുന്ന തമ്പുരാന്‍ ഒരിക്കല്‍ ഈ ആശ്രമത്തിലെത്തി. മഹാപണ്ഡിതനായ മഹര്‍ഷി കൊട്ടാരത്തിലേക്കു വന്ന് രാജഗുരുവായി സ്ഥാനമേറ്റ്‌ നാടിനെ അനുഗ്രഹിക്കണമെന്നതായിരുന്നു രാജാവിന്റെ അപേക്ഷ. എന്നാല്‍, മഹാമുനിയാകട്ടെ കൊട്ടാരത്തില്‍ പോയി ലൗകിക സുഖങ്ങളില്‍ മുഴുകി ജീവിക്കാന്‍ കൂട്ടാക്കിയില്ല. അതിനു പകരമായി എന്തു പ്രായശ്ചിത്തം വേണമെങ്കിലും ചെയ്തുകൊള്ളാമെന്നു രാജാവിനു വാക്കുനല്‍കി. 'എങ്കില്‍ അങ്ങയുടെ സുന്ദരിയായ കുമാരിയെ എനിക്കു വിവാഹം ചെയ്തു തന്നാലും' എന്നായി മഹാരാജന്‍. മഹര്‍ഷിക്കു സമ്മതിക്കാതെ തരമില്ലായിരുന്നു.

ഈ വാര്‍ത്തയറിഞ്ഞ്‌ വിദ്യാധരന്‍ ഉള്ളുരുകി വിഷമിച്ചു. മുനിയോട്‌ കുമാരന്‍ കാര്യങ്ങള്‍ ബോധിപ്പിച്ചു. എന്നാല്‍ രാജകോപം ഭയന്ന മഹര്‍ഷി മകനോട്‌ ഈ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ഉപദേശിച്ചു. എന്നാല്‍ കുമാരന്‍ അതിനൊരുക്കമല്ലായിരുന്നു. അങ്ങേയറ്റം വ്യഥിതനായി അവന്‍ തേജശ്രീയെ സമീപിച്ച്‌ തന്റെ ഇഷ്ടമറിയിച്ചു. രാജാവിനെ വേള്‍ക്കാന്‍ സമ്മതമല്ലെന്ന് അച്ഛനോടു പറയാന്‍ വിദ്യാധരന്‍ കരഞ്ഞുകൊണ്ട്‌ അവളോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ രാജാവിന്റെ പ്രതാപത്തിലും റാണിപ്പട്ടത്തിന്റെ ഗര്‍വ്വിലും മയങ്ങിപ്പോയ തേജശ്രീ കുമാരന്റെ അപേക്ഷ നിരസിച്ചു. മനസ്സുകലങ്ങിയ വിദ്യാധരന്‍ ആശ്രമം ഉപേക്ഷിച്ച്‌ എങ്ങോട്ടെന്നില്ലാതെ പോയി.

രാജാവിന്റെയും തേജശ്രീയുടെയും വിവാഹം ആര്‍ഭാടപൂര്‍വ്വം നടന്നു. ആശ്രമത്തില്‍ നിന്നും വെള്ളക്കുതിരകളെ കെട്ടിയ സ്വര്‍ണ്ണത്തേരില്‍ കുമാരി രാജാവിനോടൊപ്പം യാത്രയായി. പാതയോരങ്ങളില്‍ സുന്ദരിയായ പട്ടമഹിഷിയെ കാണാന്‍ ജനങ്ങള്‍ തിങ്ങിയാര്‍ത്തു. രാജവീഥി പൂമെത്തയായി. എല്ലാവരും രാജദമ്പതിമാര്‍ക്ക്‌ അനുഗ്രഹവര്‍ഷം ചൊരിഞ്ഞു. ഒരിക്കലും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയാതിരുന്ന കാര്യം ഇന്നിതാ യാഥാര്‍ഥ്യമായിരിക്കുന്നു!!! ഈ നാടു ഭരിക്കുന്ന രാജാവിന്റെ പത്നിയാണു ഞാന്‍ ഇന്ന്!

സകല‍ ആഡംബരങ്ങളോടും കൂടി കൊട്ടാരത്തില്‍ അവള്‍ വാണു. ചുറ്റും പരിചാരകരും ആജ്ഞാനുവര്‍ത്തികളും നിറഞ്ഞ ആ ലോകം അവളെ വല്ലാതെ ആകര്‍ഷിച്ചു. ക്രമേണ അവള്‍ തന്റെ ഗുരുവും വളര്‍ത്തച്ഛനുമായ ഋഷിയെ മറന്നു, ആശ്രമത്തിലെ ലളിതജീവിതവും ചര്യകളും എന്തിന്‌, തന്നെ മനസ്സിലിട്ട്‌ ആരാധിച്ച വിദ്യാധരനെയും മറന്നു. ചുറ്റുമുള്ളവരുടെ മധുരവാണിയില്‍ മയങ്ങി അവളില്‍ പതിയെ അഹങ്കാരം മുളപൊട്ടിത്തുടങ്ങി. പാവങ്ങളോട്‌ പുച്ഛവും നിന്ദയും കാട്ടിയ അവള്‍ കൊട്ടാരത്തില്‍ സഹായമന്വേഷിച്ച്‌ എത്തുന്നവരെപ്പോലും ആട്ടിയകറ്റാനും ദ്രോഹിക്കാനും തുടങ്ങി. അന്യര്‍ കഷ്ടപ്പെടുന്നതു കാണുന്നതില്‍ അവള്‍ ക്രൂരമായ ഒരാനന്ദം കണ്ടെത്തി.

തത്സമയം വിദ്യാധരനാകട്ടെ, ഹതാശനായി, ഏകാകിയായി അങ്ങിങ്ങ് അലഞ്ഞുകൊണ്ടിരുന്നു. ആ കദനഭാരം ഒരുഗ്രശാപമായി തേജശ്രീയുടെയും അവള്‍ വാഴുന്ന നാട്ടുരാജ്യത്തിന്റെയും മേല്‍ പതിച്ചു. കടുത്ത വേനലില്‍ പുഴകളും കുളങ്ങളും വറ്റി വരണ്ടു. പാടങ്ങളും തോട്ടങ്ങളും കരിഞ്ഞുണങ്ങി. കന്നുകാലികള്‍ ആഹാരം കിട്ടാതെ കൂട്ടത്തോടെ ചത്തൊടുങ്ങി. പതിയെ നാടെങ്ങും അതിരൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു. പട്ടിണികൊണ്ട്‌ പൊറുതിമുട്ടിയ ജനങ്ങള്‍ കൊട്ടാരവാതില്‍ക്കല്‍ വന്നുവിലപിച്ചു. പണ്ടകശാലകള്‍ കാലിയായി. സഹായം ചോദിക്കാന്‍ പരിവാരസമേതം അയല്‍‌രാജ്യത്തേക്കു യാത്രയായ മഹാരാജാവിനെ വിഷം തീണ്ടി. നാടുവാഴുന്ന തമ്പുരാന്‍ പെരുവഴിയില്‍ ചികില്‍സ കിട്ടാതെ മരിച്ചു വീണു.

അകാലത്തിലെ ഭര്‍തൃവിയോഗവും തേജശ്രീയ്ക്കു തിരിച്ചറിവു നല്‍കിയില്ല. വൈധവ്യത്തിന്റെ വേലിക്കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ സുഖലോലുപതയില്‍ മുഴുകിശീലിച്ച അവള്‍ക്കായില്ല. നാടിന്റെ ഭരണം രാജാവിന്റെ സഹോദരന്‍ ഏറ്റെടുത്തപ്പോള്‍ സര്‍വ്വാഭരണവിഭൂഷിതയായി ആട്ടവും പാട്ടും വിനോദങ്ങളുമായി കൊട്ടാരത്തില്‍ അവള്‍ കഴിഞ്ഞുപോന്നു. വിധി അവളെയും അധികനാള്‍ വാഴാന്‍ അനുവദിച്ചില്ല. മാരകമായ എതോ ത്വക്‍രോഗം ബാധിച്ച അവളെ രാജകുടുംബാംഗങ്ങള്‍ കൊട്ടാരത്തില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു. ചികില്‍സയോ പരിചരണമോ സമയത്തിന്‌ ആഹാരമോ ലഭിക്കാതെ നരകയാതനകള്‍ അനുഭവിച്ച്‌ അവള്‍ അവിടെ കഴിഞ്ഞുകൂടി.

അങ്ങനെയിരിക്കേ ഒരുനാള്‍ വിദ്യാധരന്‍ നാട്ടില്‍ തിരികെയെത്തി. പ്രാണപ്രേയസിയുടെ വാര്‍ത്തയറിഞ്ഞ അയാള്‍ തേജശ്രീയുടെ ചെറ്റക്കുടിലില്‍ ചെന്നു. അവിടെവച്ച്‌ അയാള്‍ പശ്ചാത്താപിക്കുന്ന സ്വന്തം സ്നേഹിതയെ കണ്ടെത്തി. അറപ്പും വെറുപ്പും ഉളവാക്കുന്ന നിലയില്‍ അസുഖം മൂര്‍ഛിച്ച് തേജശ്രീയെ അയാള്‍ മാറോടണച്ചു. ഉരുകിയ ഹൃദയത്തിന്റെ വേദന കണ്ണീരായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി. സ്നേഹമെന്താണെന്നു വീണ്ടും അറിഞ്ഞ ഏതോ ഒരുനിമിഷം ഒരു തേങ്ങലിലുടക്കി അവളുടെ ദേഹം നിശ്ചലമായി. 'അടുത്ത ജന്മം നീയെന്റേതു മാത്രമാവാന്‍ പാകത്തില്‍ കൊടിയജാതകദോഷവുമായി ജനിക്കട്ടെ' എന്ന് വിദ്യാധരന്‍ അവളെ 'അനുഗ്രഹിച്ചു'. ധ്യാനത്തിലെന്നോണം അവിടെയിരുന്ന വിദ്യാധരനും പിന്നീട്‌ ഒരിക്കലും കണ്ണു തുറന്നില്ല.

വാല്‍ക്കഷണം: (1) നൂറ്റാണ്ടുകള്‍ക്കു ശേഷം അവള്‍ വീണ്ടും സ്നേഹം ചൊരിയുന്ന ഒരു പറ്റം ആള്‍ക്കാരുടെയിടയില്‍ ജീവിക്കാനായ്‌ പിറന്നു. നല്ല വ്യക്തിയായി വളര്‍ന്നു, വളരെനാളത്തെ തിരച്ചിലിനു ശേഷം ചേരുന്ന ഒരു ജാതകം അവളുടെ വീട്ടുകാര്‍ കണ്ടെത്തി. ഇന്നവള്‍ സുഖമായി ജീവിക്കുന്നു. സംഗീതം ഒരു വരമായി ഇന്നുമുണ്ട് അവളുടെ ഒപ്പം.
(2) ഞാനിതെങ്ങനെയറിഞ്ഞു?
കഥയില്‍ ചോദ്യമില്ല.

Saturday, April 25, 2009

പാലാപ്രയാണം

[വന്നവഴി]

ഞാനങ്ങനെ വീട്ടിലെത്തി പല്ലുതേപ്പും കുളീമൊക്കെ കഴിഞ്ഞ്‌ കപ്പയും ഇറച്ചിയുമൊക്കെ ശാപ്പിട്ട്‌ ഒന്നു രണ്ട്‌ ഗുലാബ്‌ ജാമൂന്‍ എടുത്തു വിഴുങ്ങി ബാംഗ്ലൂര്‍ വിശേഷങ്ങളൊക്കെ പറഞ്ഞ്‌ അങ്ങനെയിരുന്നു. ടിവിയില്‍ തെരെഞ്ഞെടുപ്പാഘോഷങ്ങള്‍ തന്നെ. ബോറ്‌ കേസ്‌. വാര്‍ത്തകള്‍ക്കു പോലും രാഷ്ട്രീയച്ചുവയാണ്‌. ആര്‌ ആരെ എന്തു കുറ്റം പറയുന്നു എന്നതാണല്ലോ ഇപ്പോഴത്തെ വാര്‍ത്തകളുടെ ഗതി. രാഷ്ട്രീയക്കാര്‍ ഛര്‍ദ്ദിക്കുന്നത്‌ അരിച്ചെടുത്ത്‌ പൊതുജനത്തിനു തിന്നാന്‍ കൊടുക്കുക, അത്ര തന്നെ! ഇടുക്കീല്‍ ഇത്തവണേം ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ ജയിക്കുമോ? അതോ പി.ടി. തോമസ്‌ ഈ മണ്ഡലം യു.ഡി.എഫിലേക്കു തിരിച്ചുകൊണ്ടുവരുമോ? എന്തായാലും എനിക്കു വോട്ടു ചെയ്യാന്‍ വരാനൊക്കില്ല. വിഷൂനും. വീട്ടില്‍ നിന്നു മാറിനിന്നുള്ള രണ്ടാമത്തെ വിഷുവാണിത്‌.

എന്താ വാവേ ഒരു നേരം പോക്ക്‌? സാഗരായില്‍ 'സാഗര്‍ ഏലിയാസ്‌ ജാക്കി', സന്തോഷില്‍ 'ടു ഹരിഹര്‍നഗര്‍', ഐശ്വര്യായില്‍ 'അയന്‍'. പോണംന്നുണ്ട്‌. വൈകിട്ടാട്ടെ, നോക്കാം. ഇടയ്ക്ക്‌ വാവയുമായി അല്‍പം ഗുസ്തി പിടിച്ചു നോക്കി. പയ്യന്‍ കരാട്ടേ പഠിക്കുന്നതിന്റെ അറിയാനുണ്ട്‌ - ഇടിക്കൊക്കെ എന്താ ഒരു വെയിറ്റ്‌! ഇനി മുതല്‍ ഇവനേം പേടിക്കണമല്ലോ ഭഗവാനേ! നാട്ടില്‍ തന്നെയായിരുന്നെങ്കില്‍ ഫീസില്ലാതെ കുറെ വ്യായാമമുറകള്‍ ഒക്കെ പഠിക്കാമായിരുന്നു- സ്ഥിരം നെയ്‌ദോശയടിച്ച്‌ വളരുന്ന എന്റെ ഉണ്ണിക്കുടവയറോര്‍ത്ത്‌ ഞാന്‍ ആകുലപ്പെട്ടു.

മുന്‍പൊക്കെ ഈയിരുപ്പിനു മുന്നേ രണ്ടു പെഗ്‌ വിടാറുള്ളതായിരുന്നു. ഈയിടെയായി ഭവനസന്ദര്‍ശനത്തിനു വരുമ്പോള്‍ കുപ്പി ഒന്നും കൊണ്ടുവരാറില്ലാത്തതുകൊണ്ട്‌ ആ പരിപാടി ഇല്ല. മാതാശ്രീയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ വീട്ടിലേക്കുള്ള എന്റെ ലഗേജില്‍ നിന്ന് വിസ്കിക്കുപ്പി അപ്രത്യക്ഷമായത്‌. കുറെ നാളായി വെള്ളമടിയോട്‌ എനിക്കും തീരെ താല്‍പര്യമില്ല. മൊത്തത്തില്‍ ആര്‍ക്കു പോയി? അച്ചായിക്കു പോയി! ഓ പിന്നെ, അച്ചായിക്കു ഞാന്‍ കൊണ്ടുവന്നിട്ടു വേണ്ടേ? അപ്പോ വിജയ്‌ മല്ല്യയ്ക്കു പോയി, ഹല്ല പിന്നെ!

അങ്ങനെയിരിക്കേ ഉച്ചയായപ്പോള്‍ തീരുമാനിക്കുന്നു - വെമ്പള്ളിക്കുപോയേക്കാം. എന്തിനാ? ചുമ്മാ ഒരു വണ്‍ഡേ ട്രിപ്‌. നടുക്കത്തെ ആന്റി അവിടെയാണ്‌. അപ്പോ ശെരി, നേരത്തെ വിട്ടേക്കാം, സന്ധ്യക്കുമുന്‍പേ അങ്ങെത്താംന്നു കരുതി. ലോങ്ങ്‌ ട്രിപ്പല്ലേ, ഒന്നു ഷേവ്‌ ചെയ്തു കളഞ്ഞേക്കാം എന്നു കരുതിയതു തെറ്റായിപ്പോയൊ? ഇരുതല ബ്ലേഡിട്ട്‌ വടിച്ച്‌ നാള്‍ കുറെ ആയതുകൊണ്ടാവും അതിന്റെ 'നേക്ക്‌' കിട്ടിയില്ല. അവിടവിടെ ചോര പൊടിഞ്ഞു. ഒന്നര കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി. രണ്ടുമണി കഴിഞ്ഞ്‌ കട്ടപ്പന സ്റ്റാന്‍ഡില്‍ വന്ന് വാഗമണ്‍ വഴി പാലായ്ക്ക്‌ അടുത്ത വണ്ടിയെപ്പഴാ എന്നന്വേഷിച്ചു. രണ്ടേമുക്കാലിന്‌ എന്ന മറുപടിക്കു ശേഷം 'രണ്ടു പത്തുകാരെല്ലാം സ്റ്റാന്‍ഡിനു പുറത്തു പോണം' എന്നു സ്റ്റാന്‍ഡ്‌മാഷ്‌ ശ്രീമാന്‍ ബെന്നി കളപ്പുരയ്ക്കല്‍ മൈക്കിലൂടെ അലറി. കട്ടപ്പന പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡില്‍ ഒരിക്കലെങ്കിലും കയറിയവര്‍ ആ സ്വരം ഓര്‍ക്കാതിരിക്കില്ല. ഇരുപതില്‍ താഴെ മാത്രം ബസുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാവുന്ന ആ സ്റ്റാന്‍ഡിലെ സമയക്രമം പാലിക്കുന്ന ജോലി പലപ്പോഴും യാത്രക്കാര്‍ക്ക്‌ ചിരിപരത്തുന്ന നിമിഷങ്ങളും വണ്ടിക്കാര്‍ക്ക്‌ ശകാരവര്‍ഷവും സമ്മാനിക്കാറുണ്ട്‌. മൈക്കിലൂടെ 'ആ എച്‌.എം.എസ്‌ അവിടെ എന്നാടുക്കുവാ? പോകാറായില്ലേ?' എന്നും ഡ്രൈവറോട്‌ 'എടാ സജിയേ, നീയെന്നാടാ അവിടെ പെറ്റുകിടക്കുവാണോ?' എന്നുമൊക്കെ ഇദ്ദേഹം ചോദിച്ചു കളയും!

പറഞ്ഞു വന്നത്‌- കാത്തുനിക്കണ്ട, ഒള്ള വണ്ടിക്കു കേറി കാഞ്ഞിരപ്പള്ളീലോ പൊന്‍കുന്നത്തോ പോയി അവിടുന്നു പാലായ്ക്കു കേറാം എന്നു ഞാന്‍ അഭിപ്രായപ്പെട്ടു. നോക്കുമ്പോ കൊട്ടാരക്കരയ്ക്കുള്ള ഒരു ഫാസ്റ്റ്‌ പാസഞ്ചര്‍ 'ശരണ്യ' കിടപ്പുണ്ട്‌. പോകാന്‍ തയ്യാറാവുന്നു, ഒന്നു നോക്കിയപ്പോള്‍ സീറ്റുണ്ട്‌, പക്ഷേ, എല്ലാം മുന്നിലാണ്‌. എന്തായാലും കയറി. അമ്മയ്ക്കു സീറ്റുകിട്ടി. ഞങ്ങളപ്പനും മോനും പെട്ടിപ്പുറം. അങ്ങനെ അച്ഛനുമമ്മയും ഒത്തൊരു യാത്ര!

സ്വരാജ്‌ എത്തിയപ്പോള്‍ ബസില്‍ സംഗീതമൊഴുകാന്‍ തുടങ്ങി. കസെറ്റല്ല, സിഡിയല്ല ഒരു പെന്‍ഡ്രൈവില്‍ നിന്നാണു പാട്ട്‌. ആ മ്യൂസിക്‌ സിസ്റ്റത്തില്‍ പെന്‍ഡ്രൈവ്‌ മാത്രമേ പറ്റത്തൊള്ളൂ എന്നു തോന്നി. സിഡി/കസെറ്റ്‌ ഇടാനുള്ള വാ അതിന്റെ മുന്നില്‍ കണ്ടില്ല. ഹിന്ദിപ്പാട്ടുകളുടെ ട്യൂണില്‍ മലയാളം പ്രണയഗാനങ്ങള്‍. "എന്നും നിനക്കായി പാടാം...എന്നെ നിനക്കായി നല്‍കാം..." ബോണറ്റില്‍ നിന്നു കാലിലേക്ക്‌ ചൂട്‌ പകര്‍ന്നുകിട്ടി, വിയര്‍ക്കുന്നു. ചെരിപ്പൂരിയിട്ടു. വണ്ടി ന്യായമായി കത്തിച്ചു വിടുന്നു. വെയിലും ചൂടും തലേന്നത്തെ യാത്രാക്ഷീണവും കൊണ്ട്‌ ആയിരുപ്പില്‍ ഞാനൊന്നുറങ്ങി.

എവിടെയോ ഓട്ടം നിലച്ചപ്പോള്‍ കണ്ണു തുറന്നു. ഓ! ഏലപ്പാറ എത്തിയോ? ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്‍ഭാഗത്ത്‌ ഒരാള്‍ക്കു ഇരിപ്പിടമുണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു. ഞാന്‍ പോകാന്‍ ആദ്യം ഒന്നു മടിച്ചു. സീറ്റില്‍ പോയിരുന്ന് ഉറങ്ങിക്കോടാ എന്ന് അച്ചായി പറഞ്ഞപ്പോള്‍ ഞാന്‍ പയ്യെ എണീറ്റു. അമ്മോ! ഏറ്റവും പിന്നിലത്തെ നിര. സാമാന്യം നല്ല കുലുക്കം. ഒക്കെ പോട്ടെ- എന്റെ വലതു വശത്തിരുന്ന അച്ചായനാണേല്‍ കൊണ്ടുപിടിച്ച്‌ ഉറക്കം. അയാളുടെ തല അടിക്കടി ഒടിഞ്ഞുവീഴുന്നതാകട്ടെ എന്റെ തോളത്തും. ഈശ്വരാ! ഇതിനായിരുന്നോ സ്വസ്ഥമായി മുന്നിലിരുന്ന ഞാന്‍ ഇങ്ങോട്ടുവന്നത്‌? മുന്നിലാരുന്നേല്‍ സ്വസ്ഥമായി ഉറങ്ങാമാരുന്നു. അല്ലേല്‍ അങ്കോം കണ്ട്‌ താളീമൊടിച്ച്‌(ഐ മീന്‍ ഡ്രൈവിങ്ങും കണ്ട്‌ വായിലും നോക്കി) ഇരിക്കാമായിരുന്നു. ഓരോ വീഴ്ചയ്ക്കു ശേഷവും ഉറക്കം നിയന്ത്രിക്കാന്‍ അച്ചായന്‍ പരമാവധി ശ്രമിച്ചെങ്കിലും എന്നെ അലോസരപ്പെടുത്താന്‍ അയാളുടെ അന്നത്തെ നക്ഷത്രഫലത്തില്‍ വിധിച്ചിട്ടുണ്ടാകണം.

നാലേകാല്‍ കഴിഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങി. അല്‍പനേരത്തിനുശേഷം ഈരാറ്റുപേട്ട വഴി പാലായ്ക്കുള്ള ബസ്സില്‍ കയറി. ഇത്തവണ അമ്മയ്ക്കൊപ്പം ഇരുന്നു. പേട്ടക്കവലയില്‍ നിന്നും യൂണിഫോം സാരിയുടുത്ത ഒരു പറ്റം പെണ്‍പിള്ളേര്‍ കേറി. 'ബി.എഡ്‌. പിള്ളേരാരിക്കും അല്ലേ'ന്നു ഞാന്‍ അമ്മയോട്‌ സംശയം പ്രകടിപ്പിച്ചു. 'ഉം..' അമ്മ മൂളിയത്‌ വളരെ നിഷ്കളങ്കമായിട്ടായിരുന്നു. പാലായീച്ചെന്ന് കറങ്ങിക്കുത്തി നിന്ന് അല്‍പം കഴിഞ്ഞ്‌ കുറവിലങ്ങാടിനുള്ള വണ്ടിക്കു കയറി. ആ യാത്രയ്ക്കിടയില്‍ ആന്റിയെ വിളിച്ചു.

"കൊച്ചിപ്പോ ബാംഗ്ലൂരീന്നാണോ?"

"ഏയ്‌ അല്ല, ഞാന്‍ ദേ ഇങ്ങു പാലായിലൊണ്ട്‌!"

"ഏഹ്‌??? പാലായിലോ? അതെപ്പോ വന്നു?" ആന്റിയുടെ സ്വരത്തില്‍ അത്ഭുതം.

"അതൊക്കെ വന്നു. ഞാന്‍ ഒറ്റയ്ക്കല്ല, കൂടെ അച്ചായീം അമ്മേം ഉണ്ട്‌..." തുടര്‍ന്നു ഞാന്‍ എന്റെ നമ്പരിട്ടു. "...അതേയ്‌.. പിന്നെ, ഞങ്ങളേ, ഇവിടെ പാലാ വരെ ഒരത്യാവശ്യ കേസിനു വന്നതാ..! പിന്നേയ്‌.. അങ്ങോട്ടു വരുന്നില്ല. തിരിച്ചു പൊയ്ക്കൊണ്ടിരിക്കുവാ. ആ... കട്ടപ്പനയ്ക്കു പോവാന്ന്."

"ഏഹ്‌.. അയ്യോ അതെന്നാ പരിപാടിയാ കാണിച്ചെ? അതും ഇത്തറ്റം വരെ വന്നേച്ച്‌.. അതെന്നാ പോക്കാ ആ പോയെ?"

"അതേയ്‌.. കാര്യമെന്നാന്നോ? ഞങ്ങള്‍ ഒരു പെണ്ണുകാണാന്‍ വന്നതാ. പെട്ടെന്നുള്ള ഒരു വരവല്ലാരുന്നോ. അതുകൊണ്ട്‌ തിരിച്ചു പോവ്വാ. വീട്ടില്‍ ആടും പശൂമൊക്കെ ഒള്ളതല്ലേ? അതുകൊണ്ട്‌ അങ്ങോട്ടു വരുന്നില്ല. ഞങ്ങളു കട്ടപ്പനയ്ക്കുള്ള വണ്ടിയേലിരിക്കുവാ.!" ഞാന്‍ അമ്മയെ ഒന്നു നോക്കി. കസറുന്നുണ്ട്‌ എന്ന് അമ്മ തലയാട്ടിക്കാണിച്ചു.

ആന്റിയുടെ സ്വരത്തില്‍ നിരാശ കലര്‍ന്നു: "ശ്ശൊ, എന്നാലും ഈ വൈകുന്നേരമായപ്പോ നിങ്ങക്കു തിരിച്ചു പോകണ്ട കാര്യമൊണ്ടാരുന്നോ? അതു കളിപ്പീരായിപ്പോയി കേട്ടോ! ശ്ശെ.. ഇവിടം വരെ വന്നേച്ച്‌..."

ബസില്‍ ആള്‍ക്കാര്‍ തീരെ കുറവായിരുന്നു. ധൈര്യപൂര്‍വ്വം ഞാന്‍ നാടകം തുടര്‍ന്നു: "ആ എന്നാ പറയാനാ? എനിക്കാണെങ്കി ഞായറാഴ്ച തിരിച്ചു പോകുവേം വേണ്ടേ. അതാ അങ്ങോട്ടു വരാഞ്ഞത്‌. ഇനി അടുത്ത വരവിനാകട്ടെ, അപ്പോ അതിലേയൊക്കെ വരാം..." ഞാന്‍ ചിരിയമര്‍ത്തി.

ആന്റി ഏതാണ്ട്‌ സുല്ലിട്ടപോലെയായി. "ആ എന്നാപ്പിന്നെ അങ്ങനെയാട്ടെ..! അല്ലാതിപ്പോ എന്നാ പറയാനാ?"

ഞാന്‍ അപ്പോള്‍ കളം മാറി. "അല്ലെങ്കില്‍ പിന്നെ ആന്റീ ഒരു കാര്യം ചെയ്യാം. ഇതൊരു കേയെസ്സാര്‍ട്ടീസിയാ. ഞാന്‍ വണ്ടിക്കാരോട്‌ പറഞ്ഞ്‌ ഇതു വെമ്പള്ളിക്കു തിരിച്ചുവിടട്ടേ? കട്ടപ്പനയ്ക്കു പോകുന്ന വണ്ടിയാ. എന്നാലും ആന്റീടെ ഒരു സന്തോഷത്തിന്‌ വേണെങ്കി..."

"എടാ ചെറുക്കാ.. നിന്നെ ഞാന്‍.... നീയിങ്ങു വാടാ, നിനക്കു ഞാന്‍ വെച്ചിട്ടുണ്ട്‌!! അമ്പടാ, അവന്റെയൊരു..." സ്നേഹം നിറഞ്ഞ ശകാരവര്‍ഷത്തില്‍ എന്റെ വാക്കുകള്‍ അലിഞ്ഞുപോയി.

കുറവിലങ്ങാട്‌ ഇറങ്ങി പലഹാരോം വാങ്ങി യാത്ര തുടര്‍ന്നു. സ്റ്റോപ്പിലിറങ്ങിയപ്പോഴേ അനിയന്‍ അജയിനെ വിളിച്ചു- 'ബൈക്കുമായിട്ടു വാടാ, ഞങ്ങളു പതുക്കെ നടക്കുവാ!'

അഞ്ചു മിനിറ്റു കഴിഞ്ഞില്ല സ്പ്‌ളെന്‍ഡര്‍ വന്നു. 'ഇറങ്ങെടാ, ഹോ! എത്ര നാളായി വണ്ടിയോടിച്ചിട്ട്‌!' അങ്ങനെ ഞാന്‍ ആദ്യമായി അമ്മയെ പിന്നിലിരുത്തി ബൈക്കോടിച്ചു. അമ്മ ആദ്യമായാണു ബൈക്കില്‍ കേറുന്നത്‌. ഞാന്‍ വേഗം തീരെക്കുറച്ചാണോടിച്ചതെങ്കിലും 'പയ്യെപ്പോ, പയ്യെപ്പോ' എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അച്ഛനും അജയ്‌യും പിന്നാലെ നടന്നു വന്നു.

വീട്ടില്‍ ചെന്നു കേറിയപ്പഴേ ഫോണ്‍ വിളിച്ചതിന്റെ ശിക്ഷ ആന്റീടെ വക- നല്ല പൊള്ളുന്ന കിഴുക്കിന്റെ രൂപത്തില്‍. പിന്നെ ചായയുടെയും ചക്ക വറുത്തതിന്റെയും ഒപ്പം സ്നേഹാന്വേഷണങ്ങളും വെടിവട്ടവും. നല്ല ഒന്നാന്തരം മീനച്ചൂട്‌. ഹൈറേഞ്ചിലും ഇതുപോലെ ഉഷ്ണമായി വരുവാ. മാറുന്ന പ്രകൃതിയെപ്പറ്റി ഒരാശങ്ക പങ്കുവെച്ചു.

"ചുമ്മാ വാടാ, നമുക്കൊന്നു കറങ്ങിയേച്ചും വരാം." എന്നും പറഞ്ഞ അജയിനേം കൂട്ടി ബൈക്കുമെടുത്ത്‌ ഇറങ്ങി. നേരം നന്നായി ഇരുട്ടിയിരുന്നു. ലൈറ്റിട്ട്‌ ബൈക്കോടിച്ചതു പോയിട്ട്‌ ബൈക്കോടിച്ചു തന്നെ നല്ല പരിചയമില്ല. എറിയണമെന്നുള്ളവനും ദൈവം കൊഴി കൊടുക്കാറില്ലല്ലോ. ഹൈവേയില്‍ കൂടി അരക്കയ്യന്‍ ഷര്‍ട്ടും ലുങ്കിയും ധരിച്ച്‌ അലസമായി വണ്ടിയോടിച്ചു. വിയര്‍പ്പി കിനിഞ്ഞുവന്ന നെറ്റിയില കാറ്റുകൊണ്ടപ്പോള്‍ നല്ല സുഖം. നാടിന്റെ സുഖം, സ്വാതന്ത്ര്യം. പിന്നിലിരുന്ന് അജയ്‌ എന്റെ തരികിടകളുടെ അപ്ഡേറ്റ്‌ തിരഞ്ഞു. കടപ്പൂര്‍ ഭാഗത്തേക്ക്‌ വണ്ടി തിരിച്ച്‌ വിജനമായ വഴിയിലൂടെ കുറെ നേരം ഓടിച്ചു പോയി. റോഡിനിരുവശവും പാടമുള്ള തുറസ്സായ ഒരു പ്രദേശമുണ്ട്‌ പള്ളിക്കു സമീപം. അവിടെ പാലത്തിനുമേല്‍ വണ്ടി നിര്‍ത്തിയിട്ട്‌ അല്‍പനേരം ഇറങ്ങി നിന്നു കാറ്റുകൊണ്ടു. ഓണത്തിനു വന്നപ്പോള്‍ ആകെ വെള്ളം നിറഞ്ഞ് കിടക്കുകയാ‍യിരുന്നു.

അജയിന്റെ കാമ്പസ്‌ വിശേഷങ്ങള്‍ തിരഞ്ഞു. ഞാന്‍ പറഞ്ഞു- 'ഉള്ള സമയം, അതു ശെരിക്കും ആസ്വദിച്ചോണം, ഇനി രണ്ടു മൂന്നു വര്‍ഷം. അതുകഴിഞ്ഞ്‌ കോളേജ്‌ ജീവിതം ആസ്വദിച്ചില്ലാന്നു തോന്നിയാല്‍ നികത്താനാവാത്ത നഷ്ടമാകും.'

അകലെ പാടത്ത്‌ കൊയ്ത്തുയന്ത്രത്തിന്റെ വെളിച്ചം. പണ്ട്‌ ഈ വഴിയെ സൈക്കിളില്‍ ഡബിള്‍സ്‌ വെച്ചു വന്നതും ഗട്ടര്‍ ഒഴിവാക്കാനായി വളച്ചെടുത്തപ്പോള്‍ എതിരെ വന്ന ഒരു മാരുതിയുടെ നേര്‍ക്കു സൈക്കിള്‍ നീങ്ങിയതും കാറുകാരന്‍ ചീത്തപറഞ്ഞതും ഒരിക്കല്‍കൂടി ഓര്‍ത്തുചിരിച്ചു. വീട്ടില്‍ നിന്നു മിസ്സ്ഡ്‌ കാള്‍. ഓര്‍മ്മകളുടെ വയല്‍ വരമ്പത്തു നിന്നും തിരികെ.

എത്ര പറഞ്ഞാലും തീരാത്ത വര്‍ത്തമാനം അത്താഴം കഴിഞ്ഞും രാത്രി വൈകിയും നീണ്ടു. ഉറങ്ങിയേ പറ്റൂ എന്നായപ്പോള്‍ തറയില്‍ പായ വിരിച്ചു കിടന്നു. രാവിലെ എട്ടുമണിയായിട്ടും ഉറക്കം തുടരാനുള്ള മൂഡിലായിരുന്ന എന്നെ അതില്‍ നിന്നു പിന്തിരിപ്പിച്ചത്‌ ബാക്കിയുള്ളോര്‍ക്ക്‌ ഉച്ചയായ നേരത്ത്‌ ഹാളില്‍തന്നെയുള്ള ഈ കിടപ്പാണ്‌.

പിന്നെന്താ..? പല്ലുതേപ്പും ചായകുടീമൊക്കെ കഴിഞ്ഞ്‌ പിന്നേം ബൈക്കില്‍ ഒരു കറക്കം. വയലായിലേക്കു പോകുന്ന വഴി ബ്ലോക്കു ചെയ്തിരിക്കുന്നു. കലുങ്കുപണിയാണത്രെ. അവിടെപ്പോയി പണിയുടെ പുരോഗതി ഞങ്ങള്‍ വിലയിരുത്തി. പ്രാതല്‍ കഴിഞ്ഞും ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന എന്നെ വിളിച്ച്‌ അമ്മ ഓര്‍മ്മിപ്പിച്ചു-"പോകണ്ടേ? പോയി കുളിക്കുവൊക്കെ ചെയ്യ്‌!"

അങ്ങനെ ഉച്ചയ്ക്കു മുന്നേ അവിടുന്നിറങ്ങി. ഇത്തവണ ഷാപ്പ്‌ സന്ദര്‍ശനം നടന്നില്ല എന്നൊരു രഹസ്യമായ സങ്കടത്തോടെ. നേരെ പാലായില്‍ വന്നു. അക്കാഡമിക്‌ പ്രൊജക്ടിന്റെ നാലുമാസങ്ങള്‍ ചെലവഴിച്ച റബ്ബറിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നാട്‌. ഓര്‍മ്മകളും മീനച്ചിലാറ്റിലെ ഓളങ്ങളും ഉച്ചവെയിലേറ്റു തിളങ്ങി.

ഏലപ്പാറയ്ക്ക്‌ വാഗമണ്‍ വഴി ഒരു സെന്റ്‌. ജോര്‍ജ്ജ്‌ ബസ്‌. സഹ്യന്റെ വിരിമാറിലൂടെ ബസ്സ്‌ ഇരമ്പിക്കയറി. "എന്നെ കാണാനായി മാത്രം ഒരു ദിവസം ഇതിലേ വരില്ലേ?" പുല്‍മേടുകള്‍ എന്നോടു ചോദിച്ചു- നാണം നിറഞ്ഞ ഒരു കാമുകിയെപ്പോലെ. ഞാന്‍ പറഞ്ഞു: "വരും, തീര്‍ച്ചയായും വരും!"

Friday, April 10, 2009

I had to witness it too!

He is a good guy; smart, tall, pleasant, a volleyball player, a singer, a mobile dictionary of music and more. It was his last day in the company. In other words, today it is the beginning of a new era in his life.

His name is Sibi. You know him from one of my oldest posts. He was senior to me in the organization by two months. From the very first day I joined the team I experienced a harmony in his company. He is a man with a positive energy and a good sense of humour and all the boyish thoughts.

Today is the day of Good Friday of 2009. It was a working day and we were in the office with our share of tasks. After 4:15 pm, as usual, I dropped a line to Sugu asking her to join us the tea-break. Mandy, who sits next to me, was also free. The other cubicle mate was on leave. So, we three, moved towards the lift. While waiting at the elevator we sensed the absence of Sibi on the floor and nobody knew where he was.

'Hmmm… Let him come once he is back at the seat' - we thought.

The weather was hot, but silent as on every Good Friday. I remembered the times when I was at home. There were no chirps and coos by birds. Whole nature appears very calm. One of the interesting things, on this day of remembrance of the holy sacrifice only a few number of vanilla flowers bloom instead of two or more on each bunch!

For some reason, I was not hungry this noon. So I decided to have a masala dosa. After placing my order at the canteen, I dialled Sibi. After three or four seconds I pressed the end button. A missed call is enough to remind him of the tea time. The lazy mood of the weekend tempted us to spend more time in the canteen. Even after the break, Sibi didn’t show up.

We came back to the ground floor. I followed Sugu to her cube. Her cube-mate Sathi had told me that I could take the dates at his place. I sat on the desk, had a chit chat with him while emptying the dates packet. Then I found Sibi standing at his place, two cubicles away, with a blank face.

His cell phone was between his left ear and shoulder. I noticed him picking up something in a hurry. There was a guy standing next to him in a contrasting red T-shirt with the yellow one of Sibi's. I tried to recollect his name; I supposed he was a guy from the HR department. I asked Sathi whether he was the guy from HR. He was unsure. By the time Sugu also noticed Sibi in his unusual mood. She wondered why this HR guy is with Sibi now. I sensed some danger as there is no entertainment program or cultural event happening (Sibi used to be a part of the events, so he had much interaction with the HR department in connection with them). I gestured flipping my palm to ask him what the matter was. With the same plain look he pointed to the skies with all his fingers. I was in tension by now.

I approached his place leaving behind the open packet of dates. Sibi had come out of his cube, and was shaking hands of Srini, one of the former team-mates. He walked towards me, as I asked him what happened.

"I am also Shaani, yaar."

*************

Shaani is a good friend of mine who joined Bangalore Office, right after her honeymoon. It was in the second half of February. She was settling into a new life both personally and professionally, by getting transferred to Bangalore where her husband is working. She started work yesterday, just like a normal day, and lost herself in the duties. It was unusual for me to flash a 'hi, good morning' t her name through instant messenger. But I did it to share a copy of my recent blog-post. I told her not to poke instant messenger since my project lead might be there at my place for some review. After a few minutes she mailed me to tell about the write up. It became the last e-mail I received from her official id.

Sharp at 11:37 am Shaani's chat message popped up conveying 3 lines:

Shaani [11:37 AM]:
i'm leaving the company
Shaani [11:37 AM]:
resigned
Shaani [11:37 AM]:
bye


I was shocked! She clarified- "i'll be leaving within .5 hrs"!

Oh! My God!

After a moment I asked her where was she and rushed to her place. She was waiting at the threshold of the mighty building. A few minutes ago, she was an inmate of this beautiful building. She did not have the prestigious identity card dangling from her neck. Instead, she had a big envelope which contained some sheets, with the story of her resignation imprinted.

She explained me everything. Nothing much was there; it was very simple. She received a call from her HR Executive and was asked to meet him at once. There he explained her about the company decision to discontinue her service. On request she was told that this was based on her perfomance and was a decision from the higher management. She was speechless. She was asked to RESIGN and given the application format for the same. The application for resignation was filed, and soon got approved with immediate effect! On the top of it she was asked to leave the company premises within half an hour. Period.

I met her. Her team-mates wished her adieu and went back to the seats. One of her friends came and spoke with her for a few minutes. She also left. Another close friend (from the same office complex) called her up, asked about the happenings, said okay and hanged up. Again I became the only person with her.

"We are meeting for the second time. Aren’t we?" I asked her.

She nodded. I had met her when she joined this office.

"I didn’t expect this kind of a situation to meet you again..." I sighed.

She was waiting for her husband to come and pick her. The time was ticking. I could see some drops of tears rolling over her cheeks. I did not want to see her weeping.

"What you have lost is only the job. Everything else is fine and with you. Luckily you have lot of people around to take care of you!"

I accompanied her to the gate. She did not have the swipe card to go through the turnstile. She approached the security and showed her resignation letter. He opened the tiny gate for her. The walkway was relatively deserted. For the last time she crossed the gate as an employee.

"I don't deserve to be fired. I don't..." I could feel the pain in her sentence.

A few minutes later her husband, Sree, arrived. He had a parcel with him- their lunch.

"So… tomorrow Biriyani and day after tomorrow Pulav..!"

All of us laughed. Actually she was just being not allowed to weep.

*************

"I am also Shaani, yaar." Sibi said. He could spoke only this much. I held his hand. And those were the last words he spoke to me today.

He went to Mandy, told him the matter in one sentence. I found Mandy getting up from the seat in a shock. He was speechless too. We followed him to the lobby. With the bag on his right shoulder, Sibi moved to the basement where the vehicles are parked. He is leaving the office without flashing his id card at the attendance recorder marked 'OUT'. The HR guy left the scene through the front door. I saw Srini’s eyes getting wet. He was a good companion. Both of us used to hit Srini badly inside the elevator!

I came back to my seat. My mind was blank. I had lost my best friend in the team. He was the only Malayali guy in our team, who always fascinated by the filmy jokes of Dileep, Innocent, Sreenivasan and Salimkumar. On the desk, my green water bottle had some water left within. He used to have water from it whenever he came there. It happened today also. It won’t happen again. What about his girl? Their life? Dreams? Plans?



We know their actual performance in their deeds. And we know how the ratings were made so. The company speaks in terms of performance figures. Only we see the lives.

I heard the reverse horn of some vehicle from the basement.

Names are changed.

Thursday, April 09, 2009

ദാറ്റ്‌സ് വൈ ഐ ഗോ ഹോം!

ഒത്തിരിയായി ഒരു യാത്രാവിവരണം എഴുതിയിട്ട്‌! ബാംഗ്ലൂരില്‍ നിന്നും മിക്കവാറും എല്ലാ മാസവും കട്ടപ്പനയിലേക്ക്‌ ഒരു യാത്ര പതിവാണ്‌. നാട്ടില്‍ പോയി മൂന്നാഴ്ച കഴിയണ്ട, അതിനു മുന്‍പേ മനസ്സില്‍ നിന്നും വീടു വിളിക്കും. അമ്മയുടെ സ്ഥിരം എസ്‌.ടി.ഡി. കാളുകളിലെ 'ഇനിയെന്നാ മോന്‍ വരുന്നേ?' അല്ലെങ്കില്‍ 'ഇനിയെന്നാടാ ലീവ്‌?' എന്ന ചോദ്യത്തില്‍ ആകാംക്ഷ കുന്നുകൂടും. അച്ചാറുകുപ്പികള്‍ കാലിയായി വരളും. വീട്ടിലേല്‍പ്പിച്ച ചെക്ക്‌ ലീഫുകള്‍ തീരും. ആ മണ്ണ്‌! അവിടെയെത്താന്‍ ഉള്ളം വെമ്പല്‍ കൊള്ളും! ഈ വികാരത്തിനു വെയിലോ മഞ്ഞോ മഴയോ ഒരു തടസ്സമാണോ?



പുതുവര്‍ഷം പിറന്നതില്‍പ്പിന്നെ ജനുവരി മാസം ഒന്നു പോയിരുന്നു. അതില്‍പിന്നെ പോകാനൊത്തത്‌ മാര്‍ച്ച്‌ 26-നാണ്‌. മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകള്‍ കൊണ്ട്‌ ഞെരുങ്ങിയ ഒരു സന്ദര്‍ശനമായിരുന്നു അത്‌. എത്ര മുന്‍പേ തീരുമാനിച്ച യാത്ര ആയിരുന്നെങ്കിലും സ്വന്തം പിടിപ്പുകേട്‌ മൂലം 'ഉഗാദി'യുടെ തലേന്നത്തെ യാത്രയ്ക്കുള്ള ടിക്കറ്റ്‌ ബുക്കുചെയ്യാന്‍ വിട്ടു. അതിനാല്‍ കല്ലട ബസ്സിന്റെ സെമിസ്ലീപ്പര്‍ സുഖത്തില്‍ നിന്നു വിട്ട്‌ അന്ന് തമിഴ്‌നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ ബസ്സിലെ അല്ലലറിഞ്ഞ്‌ പോകേണ്ടിവന്നു(ചന്തി വേകാന്‍ പാകത്തിന് ബോണറ്റേല്‍ ഇരുന്നാണ് സേലം വരെ പോയത്). ആ യാത്ര കഴിഞ്ഞ്‌ ചൊവ്വാഴ്ച മടങ്ങിയെത്തി. വെള്ളിയാഴ്ച രാമനവമി ആയതിനാല്‍ മൂന്നുദിവസത്തെ അവധി തരപ്പെട്ടതിന്‍ പ്രകാരം വീണ്ടും വ്യാഴാഴ്ച നാട്ടിലേക്ക്‌! പറയാന്‍ പോകുന്നത്‌ ആ രണ്ടാം യാത്രയെപ്പറ്റി...

കഴിഞ്ഞയാഴ്ചത്തെപ്പോലെ ഇത്തവണയും ടിക്കറ്റ്‌ ഇല്ല. മടങ്ങിവരാന്‍ ടിക്കറ്റ്‌ ഉണ്ടോ എന്നതുമാത്രമാണു പോകുന്നതിന്റെ മാനദണ്ഡം. വ്യാഴാഴ്ച വൈകിട്ടു കിടക്കും മുന്‍പേ ബാഗ്‌ തയ്യാറാക്കി വെച്ചു. രാവിലെ കട്ടപ്പനയിലെ കല്ലട ഓഫീസില്‍ വിളിച്ചു ചോദിക്കണം ഞായറാഴ്ച ടിക്കറ്റ്‌ ഉണ്ടോന്ന്. ഉണ്ടെങ്കില്‍ നാളെ പുറപ്പെടും അല്ലെങ്കില്‍ മൂന്നു ദിവസം നീളുന്ന ഒരു വാരാന്ത്യം ബാംഗ്ലൂരില്‍ തന്നെ തീര്‍ക്കും.

രാവിലെ ഓഫീസില്‍ കാലേകൂട്ടിയെത്തി. സാധാരണ ഒന്‍പതര കഴിഞ്ഞേ അവിടെ കാലുകുത്താറുള്ളൂ. അന്നു എട്ടര കഴിഞ്ഞപ്പോള്‍ ഹാജര്‍. ഒരാഴ്ചയായി ഒരു ഇഷ്യുവുമായി മസില്‍ പിടിത്തം തുടരുന്നതാണ്‌. അതിന്റെ കാര്യം ഒരു തീരുമാനമാക്കാതെ നേരത്തെ ചാടുന്നതെങ്ങനെ എന്ന ചിന്തയായിരുന്നു. പതിവിലും കുറച്ചു നേരം മാത്രം ബ്രേക്‍ഫാസ്റ്റിനെടുത്ത്‌ വേഗം ജോലിയില്‍ മുഴുകി. പത്തര കഴിഞ്ഞ്‌ ഫോണ്‍ വിളിച്ച്‌ മടക്കയാത്രയ്ക്കു ടിക്കറ്റ്‌ ഉറപ്പുവരുത്തി. ആഹഹ! ഞാന്‍ ഇന്നും വീട്ടില്‍ പോകുന്നു എന്നു ആഹ്ലാദത്തോടെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗണ്‍സ്‌ ചെയ്തു. ഉടനെ കിട്ടി ഏത്തയ്ക്കാ ചിപ്സിനുള്ള ഓര്‍ഡര്‍!

നാലരയായപ്പോഴേക്കും തലപെരുപ്പിച്ച ജാവഫയലിനെ പാതി വഴിയില്‍ സേവ്‌ ചെയ്ത്‌ ഇറങ്ങി. ഒട്ടും നേരം കളയാതെ റൂമിലെത്തി. ശ്ശടേന്നൊന്നു കുളിച്ചു. എടുത്തുവെയ്ക്കേണ്ട സാധനങ്ങളെല്ലാം ഉണ്ടോന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. വേഷം മാറി. ഒരു കുപ്പി വെള്ളം കരുതി(എന്തിനു പച്ചവെള്ളത്തിനു പതിനഞ്ചു രൂപ മുടക്കണം?). ഇറങ്ങാന്‍ നേരം എന്തോ ഒരു പന്തികേട്‌! എന്തോ മറന്ന പോലെ. ആ പോട്ടെ! അഞ്ചരയായപ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ വന്നു. സേലം വണ്ടി പിടിക്കണം. കുറഞ്ഞ പക്ഷം ഹൊസൂര്‍ വണ്ടി. സ്വന്തം സ്റ്റോപ്പില്‍ ഇന്നു സേലം വണ്ടിയൊന്നും നിര്‍ത്തുന്ന ലക്ഷണം കാണുന്നില്ല എന്നു മനസ്സിലായതോടെ ഇലക്ട്രോണിക്‌ സിറ്റിക്കുള്ള 356-നു കയറി. ബസ്‌ അല്‍പം മുന്നോട്ടു നീങ്ങിയപ്പോളാണ്‌ എന്തോ ഒരു കുറവ്‌!! യെസ്‌! ആകമാനം ഒന്നു തപ്പി നോക്കി. ഫോണിന്റെ ഹെഡ്‌സെറ്റ്‌ എടുത്തില്ല. എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ ഇല്ലാതെ, ശ്ശെ!! എടുത്ത്‌ ബാഗിന്റെ മുകളില്‍ വെച്ചതാണ്‌; എന്നിട്ടും ബാഗ്‌ മാത്രം എടുത്തോണ്ട്‌ പോന്നു. എനിക്കെന്നോടു തന്നെ കലി വന്നു. ഇ-സിറ്റിയില്‍ ഇറങ്ങി. ഉടനെ തന്നെ വന്ന ഒരു സേലം വണ്ടിയില്‍ കയറി. മഞ്ഞ ബസ്‌, ഇഷ്ടം പോലെ സീറ്റ്‌, ടിക്കറ്റ്‌ തൊണ്ണൂറു രൂപ. സൗകര്യപ്രദമായ ഇടം നോക്കി ഇരുന്നു. മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാനും ഒരണ്ണാച്ചിയും മാത്രം. സമയം ആറാകുന്നു. പത്തരയ്ക്ക്‌ സേലം- ഞാന്‍ കണക്കുകൂട്ടി.

ബസ്സിലെ ടി.വി. യില്‍ 'എം കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്മി' ഓടുന്നു. പല തവണ കണ്ട പടമാണ്‌, അതും ബസ്സില്‍ നിന്നു തന്നെ. എന്നിട്ടും ഞാനും അസിനും തമ്മിലുള്ള പഴയ സ്നേഹബന്ധം വെച്ചു സംഭവം ഞാന്‍ കണ്ടോണ്ടിരുന്നു. അവളിപ്പോ വെല്യ ബോളിവുഡ്‌ സ്റ്റാറായെന്നു വെച്ച്‌ നമുക്ക്‌ 'എല്ലാം' മറക്കാന്‍ പറ്റുവോ? നമ്മളിപ്പോഴും ജയകാന്തന്‍ സ്റ്റാറ്റസിലാണെങ്കിലും! ആ സിനിമയില്‍ രണ്ടു കെട്ടിടങ്ങള്‍ക്കിടയിലെ പൈപ്പില്‍ കൂടി വിവേക്‌ നടന്നുവരുമ്പോള്‍ സകല മതങ്ങളുടെയും ഭക്തിഗാനങ്ങള്‍ പക്കമേളം സഹിതം പാടുന്നത്‌.. എന്റമ്മോ ഓര്‍ക്കുമ്പോ തന്നെ ചിരി വരും.

യാത്ര തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞില്ല, മൂക്കിലെന്തോ നനയുന്നതുപോലെ തോന്നി. ഒരു ടിഷ്യുപേപ്പറെടുത്ത്‌ തുടച്ചു. പൊടുന്നനെ ഇടത്തെ മൂക്കില്‍ നിന്നും രക്തം പൊടിയാന്‍ തുടങ്ങി. കയ്യിലിരുന്ന ടിഷ്യു കൊണ്ട്‌ തുടച്ചിട്ടും തീരുന്നില്ല. മുകളിലെ തട്ടില്‍ വെച്ച ബാഗില്‍ നിന്നും വേറെ പേപ്പറെടുക്കാന്‍ എണീറ്റപ്പോള്‍ മീശയ്ക്കു മുകളില്‍ ഒരു തുള്ളി ഉരുണ്ടുകൂടുന്നതു ഞാനറിഞ്ഞു. വീണ്ടും പേപ്പറെടുത്തു നന്നായി തുടച്ചു. ഷര്‍ട്ടിന്റെ പടിക്കു സമീപം ഒരു കുഞ്ഞു തുള്ളി വീണിരുന്നു. അല്പംകഴിഞ്ഞ് രക്തം നിലച്ചു. എന്റെ അടുത്തിരുന്നവര്‍ ആരും ഒന്നും കണ്ടില്ല. വെള്ളമെടുത്ത്‌ മുഖം ചെറുതായി നനച്ച് തുടച്ചു. രക്തം പുരണ്ട പേപ്പര്‍ വെളിയില്‍ കളഞ്ഞു. എന്താ ചോര വരാന്‍ കാരണം? അറിയില്ല.

കൃഷ്ണഗിരി ടൗണിനു മുന്‍പ്‌ ബസ്‌ അല്‍പനേരം നിര്‍ത്തിയിട്ടു. ഞാന്‍ ഇറങ്ങി ഒരു സ്പ്രൈറ്റ്‌ കുടിച്ചു. വെറുതെ നിന്നപ്പോള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയുടെ നൈറ്റ്‌ മോഡ്‌ ഒന്നു പരീക്ഷിച്ചു.



ഉറക്കം മാത്രം വന്നില്ല. കൃഷ്ണഗിരി ബൈപാസ്‌ വിട്ട്‌ ബസ്‌ ഇടത്തെ വരിയിലൂടെ നീങ്ങി. ഓ! ഇനി പട്ടണപ്രവേശമൊക്കെ കഴിഞ്ഞ്‌ എപ്പോഴാണോ അക്കരെയക്കരെ എത്തുക? സ്റ്റാന്‍ഡില്‍ എന്റെ സഹസീറ്റന്‍ അണ്ണാച്ചി ഇറങ്ങി. ബസില്‍ തമിഴ്‌ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു പയ്യന്‍ കയറിവന്നു. കുറെ പുസ്തകങ്ങള്‍ എന്റെ അടുത്തും വെച്ചിട്ട്‌(എനിക്കു സെലെക്റ്റ്‌ ചെയ്യാന്‍) അവന്‍ വില്‍പനയ്ക്കു നടന്നു. ആരും അവന്റെ കയ്യില്‍ നിന്നു പുസ്തകം വാങ്ങിയതായി ഞാന്‍ കണ്ടില്ല. എന്റെയടുത്തു വെച്ച പുസ്തകങ്ങളിലേക്കു ഞാന്‍ നോക്കിയതേയില്ല. അത്യാവശ്യം ഒരു തമിഴ്‌വാക്യം തടഞ്ഞുതപ്പി വായിക്കാനുള്ള അറിവ്‌ ബസിന്റെ ബോര്‍ഡ്‌ വായിക്കാനാണ്‌ ഉപകാരപ്പെടുന്നത്‌. അല്ലാതെ പുസ്തകം ഒന്നും.. എയ്‌ അതിനുള്ള പാങ്ങില്ല.

ആ പയ്യന്‍ എന്റെ അടുത്തു വന്നുനിന്നു. എന്റെ നേരെ ആ പുസ്തകക്കെട്ട്‌ നീട്ടി. ഞാന്‍ ആദ്യമെല്ലാം അവനെ അവഗണിച്ചു. ഞാന്‍ പുസ്തകം വാങ്ങും എന്നവനു തോന്നിയിരിക്കണം. എനിക്കുതമിഴ്‌ വായിക്കാനറിയില്ല എന്നവനോട്‌ പറയണമെന്ന് തോന്നി. വേണ്ട എന്നു കൈ കൊണ്ടു കാണിച്ചു. 'സാപ്പാടുക്കാക സര്‍, ഒരു ബുക്ക്‌ എടുങ്ക സര്‍' എന്ന വാക്കു കേട്ടയുടന്‍ ഞാന്‍ അവനെ ഒന്നു നോക്കി. പന്ത്രണ്ട്‌-പതിമൂന്നു വയസു പ്രായം വരും അവന്‌. ഇരുനിറം, മുഷിഞ്ഞ ഷര്‍ട്ടും കറുത്ത ജീന്‍സും വേഷം. വിശാലമായ നെറ്റിയില്‍ കുങ്കുമക്കുറി. ദൈന്യത നിറഞ്ഞ മുഖം. 'ഒരു ബുക്ക്‌ എടുങ്ക സര്‍, പശിക്കിറത്‌ സര്‍'- അവന്‍ വീണ്ടും പറഞ്ഞപ്പോള്‍ എനിക്കവന്റെ മുഖത്തു നോക്കാന്‍ എന്തു കൊണ്ടോ സാധിച്ചില്ല. യാചകരെ ഞാന്‍ തീരെ സഹായിക്കാറില്ല. പക്ഷേ, ഇവന്‍ യാചകനല്ല. വയറ്റിപ്പിഴപ്പിന്റേതെന്നു പറഞ്ഞ്‌ ഇവന്‍ പുസ്തകം വില്‍ക്കുകയാണ്‌. പോക്കറ്റില്‍ കൈയ്യിട്ടപ്പോള്‍ ആദ്യം കിട്ടിയ, എന്നെ സംബന്ധിച്ച്‌ വളരെ നിസ്സാരമായ ഒരു തുക ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു. നന്ദിപൂര്‍വ്വം അവന്‍ പിന്‍വാങ്ങി.

ബസ്‌ മുന്നോട്ടു നീങ്ങി. കുങ്കുമക്കുറിയിട്ട ആ പയ്യന്റെ മുഖം എന്റെ കണ്ണില്‍ തങ്ങിനിന്നു. അവന്റെ പ്രായത്തില്‍ ഞാന്‍ എന്തു ചെയ്യുകയായിരുന്നു? ഒരു പുസ്തകം വിറ്റാല്‍ എത്രയാവും അവനു കിട്ടുക? ഒന്നോ രണ്ടോ? രാത്രി ഏഴേമുക്കാലിന്‌ ബസില്‍ പുസ്തകം വില്‍ക്കുന്ന ഇവന്‍ പഠിക്കുന്നുണ്ടാവില്ലേ? വാവയുടെ(എന്റെ കസിന്‍) പ്രായമല്ലേ അവനു കാണൂ? വീണ്ടും കുറേനേരത്തേക്ക് ആ പയ്യനെപ്പറ്റിയുള്ള ചിന്ത എന്നെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നെ പതുക്കെ ഏതൊരു വഴിയോരക്കാഴ്ചയും പോലെ അതും മനസ്സില്‍ നിന്നു മാഞ്ഞു.

എം കുമരന്‍ കഴിഞ്ഞ്‌ ‘താമരഭരണി’യുമായി വിശാലും മുക്തയും എന്നെ ബോറടിപ്പിച്ചു. കൃത്യം പത്തരയ്ക്ക്‌ ഞാന്‍ സേലം സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. മധുരക്കുള്ള വണ്ടിയില്‍ കയറി. കയ്യില്‍ കരുതിയ എഗ്ഗ്‌ പഫ്സ്‌ എടുത്തു തിന്നാന്‍ തുടങ്ങി. സാധനം പോര! മൊത്തം തിന്നാന്‍ തോന്നിയില്ല. ബാക്കി വന്നത്‌ ചവറ്റുകുട്ടയില്‍ എറിഞ്ഞ്‌ കുറെ വെള്ളം കുടിച്ചു. അത്താഴം ഓവര്‍. ഡിണ്ടിഗലിനു ടിക്കറ്റെടുത്തു- അറുപതു രൂപ. നാലു മണിക്കൂറോളമെടുക്കും. പുതിയ ബസ്‌. കുഷ്യന്‍ സീറ്റ്‌. ഓടിത്തുടങ്ങിയപ്പോള്‍, തള്ളേ! എയര്‍ സസ്പെന്‍ഷന്‍! കൊള്ളാല്ലോ എന്നു മനസിലോര്‍ത്തു. പണ്ടുണ്ടായ ഒരനുഭവം ഇത്തവണയും ആവര്‍ത്തിച്ചു. സേലം ടൗണ്‍ കഴിഞ്ഞ്‌ അല്‍പമായതേയുള്ളൂ, അതിരൂക്ഷമായ ദുര്‍ഗ്ഗന്ധം ബസ്സില്‍ നിറഞ്ഞു. ശ്വാസം മുട്ടി മരിക്കുമെന്നു തോന്നിപ്പോയി. അത്ര രൂക്ഷമായ നാറ്റമായിരുന്നു. എന്തരപ്പാ ഇത്ര നാറ്റം വാരാന്‍ എന്നു ഞാന്‍ ആകുലപ്പെട്ടു. അതും ഒരു 2-3 മിനിറ്റ്‌ നേരത്തേക്കേ! ഈ മണമടിച്ച്‌ മനുഷ്യരെങ്ങനെ ഇവിടെ ജീവിക്കുന്നു? ഹ്ഹോ!

ടി.വിയില്‍ എം.ജി.ആര്‍ പാട്ടുകള്‍ തകര്‍ക്കുന്നു. അതവഗണിച്ച്‌ സുഖമായി ഉറങ്ങി. ഇടയ്ക്ക്‌ ഏതോ പട്ടിക്കാട്ടില്‍ വണ്ടി നിര്‍ത്തി. ഇടതുവശം ഹൈവേയും വലത്ത്‌ ഒന്നു രണ്ടു കടകളും പാര്‍ക്കിങ്ങും. പുറത്തിറങ്ങി മൂത്രശങ്ക തീര്‍ത്തു കാറ്റൊക്കെ കൊണ്ടു നിന്നു. സമയം ഒന്നേകാല്‍ കഴിഞ്ഞിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോള്‍ വീണ്ടും ഉറക്കമായി. അടുത്തിരുന്നയാള്‍ തട്ടി വിളിച്ചു. "ഡിണ്ടിഗലാ?" ഞാന്‍ തലയാട്ടി. "ഇങ്കെ താന്‍." ഞാന്‍ ധൃതിയില്‍ ഇറങ്ങി. കമ്പത്തിനുള്ള ബസ്‌ കിടപ്പുണ്ടായിരുന്നു. ഒട്ടും തിരക്കില്ല. കയറി ഇരിപ്പായി. അഞ്ചുമിനിറ്റിനകം പുറപ്പെട്ടു. ഡിണ്ടിഗല്‍-കമ്പം മുപ്പത്തി മൂന്നു രൂപ - ടിക്കറ്റെടുത്തപാടെ ഉറക്കവും തുടങ്ങി. തേനി ബസ്‌സ്റ്റാന്‍ഡില്‍ കുറെ നേരം നിര്‍ത്തിയിട്ടു. ആള്‍ക്കാര്‍ പത്രം തരം തിരിക്കുന്നതും കെട്ടിവെയ്ക്കുന്നതുമൊക്കെ കുറെ നേരം നോക്കി നിന്നു. പിന്നെ കാലിയായിക്കിടന്ന ഒരു സീറ്റില്‍ കയറി നീണ്ടു നിവര്‍ന്നു കിടന്നു. ചത്തുകിടന്നുറങ്ങി.

ഏതോ ഒരു ഉള്‍വിളികേട്ട്‌ പെട്ടെന്നുണര്‍ന്നപ്പോള്‍ വണ്ടി കമ്പം ടൗണില്‍ എത്തിയിരുന്നു. നേരം ആറര കഴിഞ്ഞു. ഇറങ്ങാന്‍ റെഡിയായി നിന്നപ്പോള്‍ കുമളിക്കുള്ള ഒരു വണ്ടി പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. ഓടിച്ചെന്നതില്‍ കയറി. ഏഴു രൂപ മുടക്കിയപ്പോള്‍ ഏഴു പത്തിന്‌ കുമളിയില്‍. നേരെ കുമളി സ്റ്റാന്‍ഡിലെത്തി. കട്ടപ്പനയ്ക്കുള്ള ബസ്‌ കിടപ്പുണ്ട്‌. കെ.എല്‍. 6 സി 672 - പഴയ 'പി.ജെ. ആന്‍ഡ്‌ സണ്‍സ്‌'. ഇപ്പോ 'സാരഥി' എന്നോമറ്റോ ആണു പേര്‌. ബാഗ്‌ ബസ്സില്‍ വെച്ച്‌ അല്‍പമകലെയുള്ള ഒരു കടയില്‍ കയറി - ഒരു കാലിച്ചായ കുടിക്കാന്‍. കടക്കാരന്‍ എന്തെല്ലാമോ തൂക്കലോ തുടയ്ക്കലോ ഒക്കെയാണ്‌. അല്‍പനേരം കാത്തു നിന്നു സഹികെട്ടപ്പോള്‍ പറഞ്ഞു: "ചേട്ടാ, ഒരു സ്ട്രോങ്ങ്‌ ചായ തന്നേ!" എന്റെ സ്വരത്തില്‍ വ്യക്തമായ ഈര്‍ഷ്യ കലര്‍ന്നിരുന്നു. ചായ പാതി കുടിച്ചില്ല, ദാണ്ടെ വണ്ടി ഹോണടിക്കുന്നു. ഒരു കവിള്‍ കൂടി മൊത്തി അഞ്ചു രൂപയുടെ ഒരു തുട്ട്‌ കടക്കാരനെ ഏല്‍പ്പിച്ചപ്പോഴേക്കും ബസ്‌ നീങ്ങിത്തുടങ്ങിയിരുന്നു. ബാക്കി പോലും വാങ്ങാന്‍ നില്‍ക്കാതെ സ്റ്റാന്‍ഡിന്റെ ഇടതു വശത്തുള്ള കുറുക്കുവഴിയിലൂടെ അടുത്ത ജംഗ്ഷനിലേക്ക്‌ ഓടാന്‍ ആഞ്ഞപ്പോള്‍ കടയില്‍ നിന്ന ആരോ പറഞ്ഞു: ചായ കുടിച്ചേച്ചു പോയാ മതി. അത്‌ 'ബസ്‌ പോവില്ല മാഷെ' എന്നൊരു ധൈര്യപ്പെടുത്തല്‍ ആയിരുന്നിട്ടും 'അത്ര ബുദ്ധിമുട്ടാന്നേല്‍ താന്‍ തന്നെ എടുത്തു വിഴുങ്ങിക്കോ' എന്നയാളോട്‌ പറയാനാണു തോന്നിയത്‌. എന്തായാലും പറയാഞ്ഞതു നന്നായി!

അമ്പലത്തിന്റെ മുന്നില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ചാടിക്കയറി. ഇരുപത്തിരണ്ടര രൂപയാണു കട്ടപ്പനയ്ക്കു ചാര്‍ജ്ജ്‌. സമയം ഏഴരയോടടുക്കുന്നു. എട്ടേമുക്കാലിനകം ചെല്ലും. കഴിഞ്ഞ തവണ വന്നപ്പോള്‍ ഒരു മണിക്കൂര്‍ നേരത്തെയായിരുന്നു. നല്ല മഞ്ഞും തണുപ്പുമായിരുന്നതിനാല്‍ ഷട്ടറൊക്കെ അടച്ചാണു പോയത്‌(വീട്ടിനടുത്തു നിന്നും അന്നെടുത്ത ചിത്രങ്ങള്‍ ചുവടെ). ഇന്നെന്തായാലും തണുപ്പില്ല. കുമളി-മൂന്നാര്‍ റോഡ്‌ നന്നാക്കിയിരിക്കുന്നു എന്ന കാര്യം അപ്പോഴാണു ശ്രദ്ധിച്ചത്‌. എത്രകാലമായി നാശമായിക്കിടന്നതായിരുന്നു! നല്ല സ്മൂത്ത്‌ വഴി. കെ.എസ്‌.ടി.പി. പദ്ധതിയാണ്‌, മെഷീന്‍ ടാറിങ്ങ്‌.








ഇടയ്ക്കൊക്കെ നല്ല കോഴിക്കാഷ്ഠത്തിന്റെ മണമടിച്ചു. ഇരുവശത്തുമുള്ള ഏലത്തോട്ടങ്ങളില്‍ നിന്നാവണം. ഇപ്പോള്‍ വളം ചെയ്യുമോ? ഈ വേനലില്‍? ആര്‍ക്കറിയാം. എന്തായാലും നല്ല ശക്തമായ ദുര്‍ഗ്ഗന്ധം! സേലം മണത്തിന്റെ ഏഴയലത്ത് എത്തില്ലെങ്കിലും ഇടയ്ക്കെല്ലാം അതുവന്നും പോയുമിരുന്നു. എട്ടേമുക്കാലായപ്പോള്‍ ബസ്‌ കട്ടപ്പനയെത്തി. മാര്‍ക്കറ്റിനു താഴെ ഇറച്ചിക്കടയ്ക്കു സമീപം വണ്ടി ഓരം ചേര്‍ന്നുനിന്നു. പടപടാന്ന് യാത്രക്കാര്‍ ഷട്ടറിടുന്നതു കണ്ട്‌ സംഭവമെന്താണെന്നു നോക്കിയപ്പോഴല്ലേ രസം! ബസിന്റെ മുകളില്‍ നിറയെ ഇറച്ചിക്കോഴികളാണ്‌. ആരെല്ലാമോ ചേര്‍ന്ന് ലോഡിറക്കുന്നു. ‘പുറകീക്കൂടെയേ എറക്കാവൊള്ളേ’ എന്നു കണ്ടകടര്‍ ഓര്‍മ്മപ്പടുത്തുന്നു. ചുമ്മാതല്ല ഇന്നേരമത്രയും കോഴിക്കാട്ടം നാറിയത്‌. ഷട്ടറിടാന്‍ എന്നെപ്പോലുള്ള ചില ഹതഭാഗ്യന്മാര്‍ താമസിച്ചതുകാരണം ബസിനുള്ളില്‍ നിറയെ കോഴിപ്പൂട പറന്നു നടന്നു! തലയിലും തുണിയിലും ബാഗിലും വീണതൊക്കെ തട്ടിക്കുടഞ്ഞ്‌ അശോകാ ജംഗ്ഷനില്‍ ഞാന്‍ ഇറങ്ങി.

അത്യാവശ്യം ബേക്കറി സാധനങ്ങള്‍ വാങ്ങി. ഉടനെയെങ്ങാനും ബസ്സുണ്ടോ എന്നറിയാന്‍ ഒന്നു വീട്ടിലേക്കു വിളിച്ചു. ഇല്ല. മനസ്സില്‍ അപ്പോള്‍ തോന്നിയ ഒരു പൂതിയുടെ അടിസ്ഥാനത്തില്‍ കോള്‍ഡ്‌ സ്റ്റോറേജിലേക്ക്‌ നടന്നു. ഒന്നരകിലോ കൊളസ്റ്റ്രോള്‍ വാങ്ങി. താഴെ ഇടശ്ശേരിക്കവലയില്‍ എത്തി, ട്രിപ്‌ ഓട്ടോയില്‍ കയറി. ഓട്ടോ കൊച്ചുതോവാളയടുക്കുന്ന നേരത്ത്‌ വാവ എതിരെ സൈക്കിളില്‍. ഇക്കഴിഞ്ഞ ക്രിസ്മസിനു കിട്ടിയ സമ്മാനമാണാ സൈക്കിള്‍(ഞാന്‍ കൊടുത്തതാ!). ഓട്ടോയില്‍ ഇരുന്ന എന്നെ അവന്‍ കണ്ടു. ലാപ്‌ടോപ്പിലെ പുതിയ സിനിമകളും പാട്ടുകളും ഗെയിമുകളും ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഞാന്‍ വണ്ടിയിറങ്ങി അവനെ കാത്തു നിന്നു. വാവയ്ക്കാദ്യം ചോദിക്കാനുള്ളത്‌ അതാവുമല്ലോ. പിന്നെ ഒരുമിച്ച്‌ ഇടവഴി കയറി വീട്ടിലേക്കു നടന്നു.

വീട്ടിലെത്തി. രണ്ടുമാസം കൂടി കഴിഞ്ഞതവണ വന്നപ്പോളുണ്ടായ പോലെ അമ്മയുടെ ആശ്ലേഷം ഇത്തവണ ഉണ്ടായില്ല. എങ്കിലും ആ മുഖത്തെ ഭാവം അന്നുമിന്നും ഒന്നുതന്നെ. പോക്കറ്റില്‍ കിടന്ന ടിക്കറ്റുകള്‍ എല്ലാം മേശപ്പുറത്തിടവേ ഒന്നു കൂട്ടി നോക്കി. ആകെ മൊത്തം ടോട്ടല്‍ ഇരുനൂറ്റി ഇരുപത്തഞ്ചു രൂപ. ഇരുപത്തയ്യായിരമായാലെന്ത്‌, വീട്ടില്‍ വരുന്നതല്ലേ? ദാറ്റ്‌സ്‌ വൈ, ഐ ഗോ ഹോം എവ്‌രി മന്ത്‌!

Wednesday, March 25, 2009

കൊഴിയുന്നതും തളിര്‍ക്കുന്നതും

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-13
തുടക്കം
കഴിഞ്ഞ കഥ

ഒരു നിമിഷത്തെ നിശ്ശബ്ദത!

എല്ലാവരും ആ വാര്‍ത്ത കേള്‍ക്കെ പ്രതിമ കണക്കെ നിന്നു. അനഘയുടെ അച്ഛന്‍ സകല നിയന്ത്രണങ്ങളും വിട്ടുപൊട്ടിക്കരഞ്ഞു; നിലകിട്ടാതെ തളര്‍ന്നു വീണു. ആരൊക്കെയോ താങ്ങിപ്പിടിച്ചു ബെഞ്ചില്‍ കിടത്തി. തുടര്‍ന്ന് വൈദ്യസഹായത്തിനായി ഡോക്ടറുടെ മുറിയിലേക്കു കൊണ്ടുപോയി. ഒന്നിനുമാവാതെ ഞാന്‍ നിന്നു.

അനഘ എന്നൊരാളില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായില്ല. 'ബോധം തെളിയുമ്പോ ഞാന്‍ നിത്യമോളോട്‌ എന്തു പറയും' എന്നു ആകുലപ്പെട്ടു തളര്‍ന്നിരിക്കുന്ന നിത്യയുടെ അച്ഛന്റെ ചിത്രം മറ്റൊരു വേദനയായി.

നിത്യയുടെ വീട്ടുകാര്‍ അനന്തരനടപടികള്‍ക്കു മുന്നിട്ടിറങ്ങി. ഒപ്പം ഞങ്ങളും കൂടി. എത്രയും വേഗം തന്നെ ബോഡി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമമായി പിന്നീട്‌. കോയമ്പത്തൂര്‍ സിറ്റി പൊലീസില്‍ നിത്യയുടെ അമ്മാവന്റെ ഒരു പരിചയക്കാരന്‍ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസ്‌ നടപടികള്‍ അത്യന്തം സുഗമമായി നടന്നു. രാവിലെ തന്നെ പുറപ്പെടാനുള്ള കണക്കിനു കാര്യങ്ങള്‍ നീക്കി. അനഘയുടെ അച്ഛന്റെ നില ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെച്ചപ്പെട്ടു. ജീവിത്തില്‍ ഒരുപാടു പ്രതിസന്ധികള്‍ കണ്ട ആ മനുഷ്യന്‍ ഈ ആഘാതത്തില്‍ പക്ഷേ, ആകെ തകര്‍ന്നിരുന്നു. അപകടം നടന്നപാടെ, ദുബൈയില്‍ അനഘയുടെ സഹോദരന്‍ അജിതിനെയും ഭര്‍ത്താവ്‌ രാഗേഷിനെയും വിവരം അറിയിച്ചിരുന്നു. രാഗേഷ്‌ ഉടന്‍ തന്നെ തിരിക്കുമെന്ന് അറിയിച്ചിരുന്നു; അജിത്‌ വരുന്നകാര്യം ഉറപ്പു പറഞ്ഞിട്ടില്ലായിരുന്നു. മരണം നടന്നതായി ഇരുവരെയും അറിയിച്ചുകഴിഞ്ഞു. ഉടനെ തന്നെ, അവര്‍ ഒന്നിച്ചു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

നാട്ടില്‍ നിന്നു പിന്നീടു പുറപ്പെട്ടവരും ഇതിനിടെ ആശുപത്രിയില്‍ എത്തി. അനഘയുടെ കുഞ്ഞിനെ അടുത്തുള്ള വീട്ടിലാക്കിയത്രെ. അമ്മയ്ക്കു പനിയാണെന്നും അച്ഛന്‍ അമ്മയെക്കൂട്ടി വരാന്‍ പോയതാണെന്നുമാണ്‌ ആ നാലുവയസ്സുകാരനോട്‌ പറഞ്ഞിരിക്കുന്നത്‌. ആ കുഞ്ഞുമനസ്സിനു അമ്മയില്ലാതാകുന്നത്‌ എത്രത്തോളം ഉള്‍ക്കൊള്ളാനാകും? ഭര്‍ത്താവ്‌ രാഗേഷിനും സഹോദരന്‍ അജിതിനും അനഘയുടെ വിയോഗം എത്ര വേദനാജനകമായിരിക്കും? പ്രദീപ്‌ ഇതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും? നിത്യയുടെ ഉള്ളില്‍ താന്‍ അനഘയെ കുരുതികൊടുത്തെന്ന തോന്നല്‍ ഉണ്ടാകുമോ? പലവിധ അനാവശ്യചോദ്യങ്ങള്‍ സ്വസ്ഥത കെടുത്താന്‍ വേണ്ടിമാത്രമായി ഉള്ളിലുയര്‍ന്നു.

*** *** ***

"അനഘേടെ കുഞ്ഞിന്റെ പേരെന്താ വിനോദേട്ടാ..?" ഇടയ്ക്കെപ്പോഴോ ഞാന്‍ ചോദിച്ചു.

അറിയില്ല എന്നര്‍ത്ഥമാക്കുന്ന മൗനത്തിന്റെ പരിസരത്തുനിന്ന് നാട്ടില്‍നിന്നു വന്ന ഒരാള്‍ പറഞ്ഞു-'അഖില്‍'.

"ഡാ, എന്തു പറയും, പ്രദീപിനോട്‌?"

എനിക്കുത്തരമില്ലായിരുന്നു. "എന്തായാലും കല്യാണത്തിന്റെ അന്നു വെളുപ്പാങ്കാലത്തു തന്നെ അവനെ വിളിച്ച്‌ ഈ വാര്‍ത്ത അറിയിക്കണ്ട. ഒന്നുവല്ലേലും അവന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ?"

"ഉം..." ഞാനും അതു ശരിവച്ചു.

"...എന്നാലും അവന്‍ അറിയും. നാട്ടുകാരും അയലോക്കംകാരുമൊക്കെ പറഞ്ഞ്‌?.. ആഹ്‌.. അറിയട്ടെ. എന്തായാലും ഇപ്പോ നമ്മളായിട്ടു വിളിച്ചറിയിക്കണ്ട." എനിക്കൊന്നും പറയാനില്ലായിരുന്നു.

".. രാജേ, ബോഡി ഇപ്പോത്തന്നെ കിട്ടും. നീ എങ്ങനെയാ തിരിച്ചു പോവ്വാന്നോ അതോ? പോണെങ്കി റെയില്‍വേ സ്റ്റേഷന്‍ ഇവിടടുത്താ! നാട്ടിലേക്കു പോകാനാണെങ്കി ചെല്ലുമ്പോ എന്തായാലും ഉച്ചയെങ്കിലും ആകും, പിന്നെ ഇന്നു തന്നെ തിരിച്ചു പോക്കുനടക്കില്ല. തിരിച്ചു വിടുവാണേല്‍ ഞാന്‍ നിന്നെ സ്റ്റേഷനില്‍ കൊണ്ടാക്കാം, അല്ലേല്‍ ബസ്സു കിട്ടുവോന്നു..."

ഒന്നും ആലോചിക്കാനില്ലായിരുന്നു- "ഞാനും നിങ്ങടെകൂടെ വരുവാ വിനോദേട്ടാ."

എന്നെ അങ്ങനെ പറയിപ്പിച്ചതെന്താണെന്ന് അറിയില്ല.

*** *** ***

ആംബുലന്‍സില്‍ അനഘയുടെ ഒപ്പമിരിക്കണമെന്നു അച്ഛന്‍ വാശിപിടിച്ചു. തളര്‍ന്നു പരവശനായ ആ മനുഷ്യനെ വീണ്ടും രോദനങ്ങളിലേക്കു തള്ളിവിടാന്‍ ആര്‍ക്കും മനസ്സു വന്നില്ല. കൂടെ വന്ന ബന്ധുക്കള്‍ ആംബുലന്‍സിലും രണ്ടു സമീപവാസികളോടൊപ്പം അച്ഛന്‍ കാറില്‍ ഞങ്ങളുടെയൊപ്പവും കയറി. എന്റെയും വിനോദിന്റെയും ലഗേജ്‌ ബൂട്ടില്‍ ഒതുക്കി വെച്ചു. അപ്രതീക്ഷിതമായി ഇടയ്ക്കു നിന്ന യാത്ര പുനരാരംഭിക്കാന്‍ വിനോദ്‌ ഡ്രൈവര്‍ സീറ്റിലമര്‍ന്നു. ആ ടി-ഷര്‍ട്ടിലും ഹാഫ്‌ പാന്റ്സിലും തന്നെയായിരുന്നു അപ്പോഴും വിനോദ്‌ എന്നതു ഞാന്‍ കണ്ടില്ലെന്നു നടിച്ചു. സകലമൂഡും പോയിരുന്നെങ്കിലും അനിവാര്യമായ ഒരു യാത്ര. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന്റെ കവാടം കടന്ന് മൗനമായി ഞങ്ങളുടെ വാഹനവ്യൂഹം റോഡിലേക്കു നീങ്ങി. ഈ പ്രഭാതത്തിന്‌ പതിവിലേറെ ശാന്തത.

കേരളം ലക്ഷ്യമാക്കി ആ നാലു വാഹനങ്ങള്‍ വരിയായി നീങ്ങി. ആരും ഒന്നും മിണ്ടിയില്ല, പോകേണ്ട വഴിയെക്കുറിച്ച്‌ പിന്നിലിരുന്ന ഒരാള്‍ ഇടയ്ക്കിടെ നിര്‍ദ്ദേശം തന്നതല്ലാതെ. അനഘയുടെ അച്ഛന്‍ സീറ്റില്‍ ചാരിക്കിടന്ന് തളര്‍ന്നു മയങ്ങുകയാണ്‌. വിന്‍ഡോ ഗ്ലാസ്‌ ഉയര്‍ത്തിവെച്ച്‌ അതില്‍ നിന്നു തൂക്കിയിട്ടിരിക്കുന്ന ഡ്രിപ്‌ ബോട്ടിലില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കൈയ്യിലേക്ക്‌ തുള്ളികള്‍ ഒഴുകുന്നു...

കാറിനുള്ളില്‍ ഏസിയുടെ നേര്‍ത്ത തണുപ്പ്‌. ഞാന്‍ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു. റോഡരികത്തെ കുറ്റിച്ചെടികളും നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളും കടകളും പോസ്റ്റുകളും എല്ലാം ഞങ്ങളുടെ ഗതിവേഗമനുസരിച്ച്‌ പിന്നോട്ട്‌ പാഞ്ഞു പോയി. സൈഡിലെ കണ്ണാടിയില്‍ക്കൂടി ആംബുലന്‍സ്‌ പിന്തുടരുന്നതു കാണാം. എല്ലാ കാഴ്ചകളും ശബ്ദങ്ങളും എന്തിന്‌, കാറിനുള്ളിലെ ശീതളിമയും എന്നെ മരണത്തെക്കുറിച്ചു മാത്രം ഓര്‍മ്മിപ്പിച്ചു.

പ്രദീപിന്റെ വീട്ടില്‍ കല്യാണ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ആള്‍ക്കാര്‍ പുറപ്പെടാന്‍ തയ്യാറാവുന്നുണ്ടാവും. മുതിര്‍ന്നവര്‍ തങ്ങള്‍ക്കു കിട്ടുന്ന ബഹുമാനവും സ്നേഹവും ആസ്വദിച്ചും ലോകകാര്യങ്ങള്‍ പറഞ്ഞും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും ചുറ്റിപ്പറ്റി നില്‍ക്കും. കുട്ടികള്‍ ഓടിക്കളിച്ചും പലനാള്‍ കൂടി കണ്ടുമുട്ടുന്ന ബന്ധുക്കള്‍ വിശേഷങ്ങള്‍ പങ്കുവെച്ചും സൊറപറഞ്ഞും ആഘോഷത്തിമിര്‍പ്പിലായിരിക്കതേസമയം അനഘയുടെ വീട്ടില്‍, കുടുംബത്തിന്റെ അത്താണിയായി ഉയര്‍ന്നു വന്ന മകള്‍ നഷ്ടമാവുന്നത്‌ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുന്ന അച്ഛന്‍. ജീവിതത്തിലെ നാലുവര്‍ഷങ്ങള്‍ ഒപ്പം സ്നേഹം പങ്കുവെച്ച്‌ അവസാനം ഒരു കുഞ്ഞിനെ രാഗേഷിനു തന്നിട്ടു പോകുന്ന ഭാര്യ. ഉഴറിനടന്ന ജീവിതപാതയില്‍ കൈ പിടിച്ചു നടത്തിയ അജിതിന്റെ സഹോദരി. ആശയുടെ വഴിമുട്ടിയപ്പോള്‍ കൈപിടിച്ചു നടത്തിയ സ്നേഹമയിയായ ചേച്ചി. അപ്രതീക്ഷിതമായി അമ്മയെ മരണം തട്ടിക്കൊണ്ടു പോകുമ്പോള്‍ പകച്ചുനില്‍ക്കുന്ന അഖിലിന്റെ പിഞ്ചുബാല്യം.... നഷ്ടമാകുന്നത്‌ ഒരു ജീവന്‍ മാത്രമല്ലല്ലോ! മരണമേ നീയെത്ര ക്രൂരനാണ്‌? കള്ളനെപ്പോലെ വന്നു നീ എന്തൊക്കെയാണ്‌ ഇല്ലാതാക്കുന്നത്‌?

*** *** ***

ഒരു വേനല്‍മഴയ്ക്കു തയ്യാറായി അകാശം മൂടിക്കെട്ടി നിന്നു. വിഷാദത്തിന്റെ കരിനിഴല്‍ വീണ ആ വീടിനു മുന്നില്‍ വാഹനങ്ങള്‍ വന്നു നിന്നു. ആംബുലന്‍സിനു ചുറ്റും ആള്‍ക്കാര്‍ കൂടി. വെള്ളത്തുണിയില്‍ പൊതിഞ്ഞ അനഘ്യുടെ മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ എവിടെനിന്നൊക്കെയോ തേങ്ങലുകള്‍ അണപൊട്ടുന്നതു ഞാന്‍ കേട്ടു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് അച്ഛനെ കാറില്‍ നിന്നിറക്കി. ഒരുനാള്‍ ഈ വീട്ടിലേക്ക്‌ രാഗേഷിന്റെ കൈപിടിച്ച്‌ മംഗല്യവതിയായി കയറിവന്നവള്‍ ഇന്നു മൗനത്തിന്റെ വെള്ളപുതച്ച്‌ മരവിച്ച ശരീരമായി കടന്നു വരുന്നു. അതുകണ്ട്‌ എന്തെന്നറിയാതെ അനഘയുടെ കുരുന്ന് ആരുടെയോ ഒക്കത്തിരുന്ന് ഏങ്ങിക്കരയുന്നു. വിറങ്ങലിച്ച തറയില്‍ കിടത്തിയ അവളുടെ ദേഹത്തിനരികെ നിശ്ചേതനായി ഇരിക്കുന്ന അച്ഛന്റെ മടിയില്‍ അമ്മയുടെ വിളറിയ മുഖത്തേക്കുനോക്കിക്കൊണ്ട്‌ അഖില്‍.

അധികനേരം അവിടെ നില്‍ക്കാന്‍ മനസ്സുവന്നില്ല. ഞാന്‍ പുറത്തേക്കിറങ്ങി.

വിനോദേട്ടന്‍ എവിടെ നിന്നോ മുന്നില്‍ പ്രത്യക്ഷപ്പെട്ടു- "രാജേ, ഇനി നമ്മളിവിടെ നിക്കേണ്ട കാര്യമില്ലല്ലോ! ഇന്നലെ വൈകിട്ടു പുറപ്പെട്ടതല്ലേ. പതുക്കെ നീങ്ങിയാലോ?"

"ങാ..." എനിക്കങ്ങനെ അലസമായി മൂളാനേ കഴിഞ്ഞുള്ളൂ.

"എങ്കില്‍ വാ, പോയേക്കാം. അടക്കം പുറത്തൂന്നു വരാനുള്ളോരു വന്നിട്ടേ ഒണ്ടാവൂ."

'... മഴ പെയ്യില്ലാന്നു പ്രതീക്ഷിക്കാം. അപ്പോ, സൂമാരന്‍ ചേട്ടാ, ഇറങ്ങുവാ. പിന്നെ കാണാം.' എന്ന് അടുത്തു നിന്ന ആളോട്‌ പറഞ്ഞ്‌ വിനോദേട്ടന്‍ കാറില്‍ കയറി.

"ഇവിടുന്ന് പ്രദീപിന്റെ വീട്ടിലേക്ക്‌ എന്തോരം ദൂരമൊണ്ട്‌?"

"ങ്‌... വണ്ടിക്കാണേല്‍ ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌. ആ പിന്നെ, കല്യാണപ്പാര്‍ട്ടി വീട്ടില്‍ എത്തി. വീടുകേറല്‍ കഴിഞ്ഞുവത്രേ. ഇപ്പോ വിളിച്ചാരുന്നു. വിവരങ്ങളൊക്കെ പ്രദീപ്‌ രാവിലെ തന്നെ അറിഞ്ഞിരുന്നു. ഉടനെ ഇങ്ങോട്ടുവരുന്നെന്ന് പറഞ്ഞു..."

പറഞ്ഞു തീര്‍ന്നില്ല, പ്രദീപിന്റെ കാര്‍ റോഡിന്റെ ഓരം ചേര്‍ന്നു വന്നുനിന്നു. പുതുമണവാളന്റെ വേഷത്തില്‍ ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന് പ്രദീപ്‌ ഇറങ്ങി. ഉടന്‍ ഞങ്ങള്‍ ഇരുവരും പ്രദീപിനെ സമീപിച്ചു. അവന്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടു. ഞങ്ങളെ കണ്ടപാടേ ഓടിവന്ന് വിനോദേട്ടനെ വട്ടം കെട്ടിപ്പിടിച്ചു.

"എടാ... നീയില്ലായിരുന്നെങ്കില്‍... ഇത്രേമൊക്കെ...! അതും ബിന്‍സി ആശൂത്രീ കിടക്കുമ്പോ.. എങ്ങനെ നന്ദി പറയുമെടാ നിന്നോട്‌..? രാജേ... നീ കല്യാണം പോലും കൂടാന്‍ നിക്കാതെ...! താങ്ക്സ്‌ ഡാ!" പ്രദീപ്‌ കരയുമെന്ന് തോന്നി.

വിനോദേട്ടന്‍ പ്രദീപിന്റെ തോളത്തുകൈയിട്ട്‌ ആളൊഴിഞ്ഞ ഒരിടത്തേക്കു കൊണ്ടുപോയി. "ഡാ, നീ വിഷമിക്കാതെ. കഴിഞ്ഞതു കഴിഞ്ഞു. ഇനിയിപ്പോ എന്തു ചെയ്യാമ്പറ്റും?" തോളില്‍ ഒരു തട്ടലായി, സൗഹൃദം പ്രദീപിനാശ്വാസമേകി. എനിക്കും ഒരു ശ്വാസംമുട്ടല്‍. എന്റെ കൈത്തലം പ്രദീപ്‌ കൂട്ടിപ്പിടിച്ചു-"രാജേ, അവള്‍ എന്റെ കല്യാണത്തിനു വരുമ്പഴാടാ..." ഒരു തുള്ളി കണ്ണീര്‍ പ്രദീപിന്റെ കണ്‍കോണില്‍ നിന്നും എന്റെ കൈയ്യില്‍ വീണു.

"സാരമില്ല മാഷേ..!"

പ്രദീപ്‌ അനഘയെ കാണാന്‍ പോകുന്നതു ഞങ്ങള്‍ നോക്കിനിന്നു.

"രാജേ, അവനിപ്പോഴും അവളോട്‌ എത്ര സ്നേഹമാണെന്ന് കണ്ടോ? പരിചയമെന്നോ സ്നേഹമെന്നോ പ്രേമമെന്നോ സൗഹൃദമെന്നോ എന്തു പേരിട്ടു വിളിക്കും? ഷി വാസ്‌ ക്വയറ്റ്‌ അണ്‍ലക്കി റ്റു ഗെറ്റ്‌ ഹിം ഇന്‍ ഹര്‍ ലൈഫ്‌..."

റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ നീങ്ങുമ്പോള്‍ ഞാനോര്‍ത്തു- പ്രണയം - ആദ്യപ്രണയം - ഇത്രമധുരതരമാണോ?

*** *** ***

അന്ന് പ്രദീപിന്റെ വീടു സന്ദര്‍ശിച്ചു. വിനോദേട്ടന്റെ കൂടെ ആശുപത്രിയില്‍ പോയി. പിറ്റേന്ന് കോട്ടയത്തു നിന്നും ഞാന്‍ ബാംഗ്ലൂരിനു ബസ്സുകയറി.

തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ് പായുകയാണ്. പുറത്തെയിരുട്ടിലേക്ക് കണ്ണുനട്ടിരുന്ന് മുഷിഞ്ഞ ഞാന്‍ സാവധാനം വീണ്ടും ഉറക്കത്തിലേക്കു വഴുതി. നേരം വെളുത്തുവരുന്നു. ഹൊസൂര്‍ എത്താറായപ്പോഴേക്കും ഒരു പെണ്‍കുഞ്ഞിന്റെ ജനനവാര്‍ത്ത എന്നെത്തേടിവന്നു.

"ഈശ്വരാ രക്ഷിക്കണേ! കണ്‍ഗ്രാറ്റ്‌സ്‌ വിനോദേട്ടാ..! അപ്പോ ഇതിന്റെ ചെലവു പിന്നെ!!"

അടുത്ത സന്ദര്‍ശകയ്ക്ക്‌ ഭൂമിയും ആകാശവും കാഴ്ചയൊരുക്കവേ ഞാന്‍ യാത്ര തുടര്‍ന്നു.

Friday, March 20, 2009

ഇല വാടി, ഇതള്‍ വാടി

[ ഓലപ്പീപ്പിയിലെ അന്‍പതാം പോസ്റ്റ് ]

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-12
തുടക്കം
കഴിഞ്ഞ കഥ

ഞാന്‍ ആദ്യമായി കാണുകയാണ്‌ അനഘയെ! ആ മുഖത്തേക്ക്‌ ഒരു ഞൊടി നോക്കാനെ കഴിഞ്ഞുള്ളൂ- താരാട്ടുകേട്ട്‌ ഉറങ്ങുന്ന ഒരു കുഞ്ഞിനെപ്പോലെ. ഓക്സിജന്‍ മാസ്കും ബ്ലഡ്‌ബാഗും തലയില്‍ മഞ്ഞുകൊണ്ടുള്ള തൊപ്പി പോലെ ഡ്രെസ്സിങ്ങും! മുഖം നല്ലവണ്ണം കാണാന്‍ പറ്റുന്നില്ല. കാലിന്റെയും കൈയ്യിന്റെയും തോളിന്റെയും പരുക്ക്‌? ഒന്നും വ്യക്തമല്ല. വേണ്ട, എനിക്കെല്ലാം കൂടി കാണണ്ട. ചുറ്റും വെള്ളക്കുപ്പായമിട്ട നേഴ്സുമാരും അറ്റന്‍ഡര്‍മാരുമെല്ലാം എന്തോ, എന്നെ വല്ലാതെ മുഷിപ്പിച്ചു. ഒരു നോക്കു കണ്ടിട്ടു ഞാന്‍ പിന്‍വാങ്ങി. അനഘയെ സാവധാനം ഐ.സി.യുവിലേക്കു കൊണ്ടുപോയി. തളര്‍ന്ന ഹൃദയത്തോടെ നിന്ന എനിക്ക്‌ അവിടെനിന്നു എത്രയും വേഗം കടന്നുകളഞ്ഞാല്‍ മതിയെന്നു തോന്നി.

നെഞ്ചിലെന്തോ കനംതൂങ്ങുന്നതുപോലെ. ഉടനെ അവിടെ കണ്ട ബെഞ്ചിലിരുന്നു. മനസ്സില്‍ വല്ലാത്ത ശൂന്യത. ആരെല്ലാമോ അനഘയുടെ പിന്നാലെ നടന്നു നീങ്ങി. ഞാന്‍ പതുക്കെ കണ്ണുകളടച്ചു, എപ്പോഴും ചൊല്ലുന്ന മന്ത്രം മനസ്സിലുയര്‍ന്നു: "ഈശ്വരാ രക്ഷിക്കണേ..!"

*** *** ***

"ഡാ, ഒറങ്ങുവാന്നോ..?" വിനോദിന്റെ സ്വരം എന്നെ ഞെട്ടിച്ചു. ഞാന്‍ ഗാഢമായ ഏതോ ചിന്തകളില്‍ ആയിരു‍ന്നിരിക്കണം, അല്ലെങ്കില്‍ മയക്കത്തില്‍.

"... ഞങ്ങള്‍ ഡോക്ടറെ കണ്ടു..." ഓ! ഞാന്‍ അതന്വേഷിക്കാന്‍ മറന്നല്ലോ. വിനോദ്‌ തുടര്‍ന്നു: "... തല്‍ക്കാലം ജീവനുണ്ട്‌ എന്നു മാത്രമേ അവര്‍ പറയുന്നുള്ളൂ. തലയുടെ വലതു വശത്തിനും വലത്തെ തോളിനുമാണ്‌ സാരമായ പരുക്ക്‌. പിന്നെ കയ്യുടെയും കാലിന്റെയും ഫ്രാക്ചറും... നാല്‍പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍പറ്റില്ലെന്നാ...." ബാക്കി കേള്‍ക്കാന്‍ മനസ്സുവന്നില്ല. ഈ അസുഖകരമായ അന്തരീക്ഷത്തില്‍ എങ്ങനെ കഴിയുന്നു ആശുപത്രിജീവനക്കാരും മറ്റും? അങ്ങനെ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിലോ എന്നു തിരിച്ചൊരു ചോദ്യവും അപ്പോള്‍ പൊങ്ങിവന്നു.

"ദേ, അതാ അനഘേടെ അച്ഛന്‍! അവരു വന്നിട്ടു കുറച്ചുനേരമായതേയുള്ളൂ. പുള്ളിക്കാരന്‍ ആകെ തകര്‍ന്നിരിക്കുവാ. പിന്നെ, കൂടെ ആള്‍ക്കാരൊക്കെയുണ്ട്‌. അവര്‍ നാലഞ്ചുപേരു വന്നിട്ടൊണ്ട്‌. കുറെപ്പേര്‍ നാളെ വരുമ്ന്നാ പറഞ്ഞേക്കുന്നെ. പ്രദീപിന്റെ അയല്‍പക്കത്തെ ഒരാളുണ്ട്‌. ആ പിന്നെ, അവനേം ഞാന്‍ വിവരങ്ങളൊക്കെ അറിയിച്ചു. അവനെന്നാ ടെന്‍ഷനാണോ എന്തോ!" വിനോദ്‌ ഇടയ്ക്കു നിര്‍ത്തി. ഒരു ദീര്‍ഘനിശ്വാസം എടുത്തു.

പെട്ടെന്നു ഞങ്ങള്‍ നിന്നിരുന്നിടത്തെ ലൈറ്റെല്ലാം കെട്ടു. ഒരഞ്ചു സെക്കന്റ്‌ നേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. ആ ഇരുട്ടും നിശ്ശബ്ദതയും എന്നെ ഭയപ്പെടുത്തി. ഇടനാഴിയുടെ അങ്ങേയറ്റത്തുനിന്നും അരണ്ടവെളിച്ചം ബദ്ധപ്പെട്ട്‌ അവിടേക്കു കടന്നു വരാന്‍ ശ്രമിച്ചു. സി.എഫ്‌.എല്‍ ലാമ്പ്‌ മിന്നിക്കത്തിയപ്പോഴും അലക്ഷ്യമായി എങ്ങോട്ടോ നോക്കിക്കൊണ്ട്‌ മൂപ്പരെന്റെയടുത്തു തന്നെയുണ്ട്‌. എന്റടുത്ത്‌ ആരുമില്ലായിരുന്നെങ്കില്‍ ഞാന്‍ വെളിച്ചം വരുന്ന ഭാഗത്തേക്ക്‌ ഓടിയേനെ. അറിയാതെ ഒരു ഭയം എന്നെ ഗ്രസിക്കുന്നതായി ഞാനറിഞ്ഞു.

"വിനോദേട്ടാ, ശരത്‌ എവിടെ?"

"ഞാന്‍ അവനെ പറഞ്ഞുവിട്ടു. ഇനിയിപ്പോ നമ്മളെല്ലാമില്ലേ. അവന്‍ വന്നതു എത്ര ഉപകാരമായീന്നു നോക്ക്യേ? അല്ലെങ്കില്‍ നമ്മളിവിടെ വരുന്നവരെ നിത്യേടെ വീട്ടുകാര്‍ തന്നെ എല്ലത്തിനും ഓടണമായിരുന്നു. എല്ലാം അവന്‍ കൈകാര്യം ചെയ്തു, അവന്റെ ആരുമല്ലായിരുന്നിട്ടു പോലും. ഇങ്ങനത്തെ ആള്‍ക്കാരെ അധികമൊന്നും ഇക്കാലത്തുകിട്ടില്ല.... എന്നിട്ടും പൊയ്ക്കോളാന്‍ പറഞ്ഞിട്ടു കൂട്ടാക്കതെ നിന്ന അവനെ നിര്‍ബ്ബന്ധിച്ചാ പറഞ്ഞയച്ചെ..."

"എങ്കില്‍ പിന്നെ നമക്കും പൊയ്ക്കൂടെ?" ആ ചോദ്യം വളരെ സംശയത്തോടെയാണു ഞാന്‍ ചോദിച്ചത്‌. അങ്ങനെയൊരു ചോദ്യം- അതു ശരിയായോ?

"ങാ..! പോകാം. എന്തായാലും വൈകി. അല്‍പം കൂടി കഴിയട്ടെ."

ഒന്നാലോച്ചിട്ട്‌ എന്നോടു ചോദിച്ചു- "അല്ല, ഇനി ചെന്നാലും കല്യാണത്തിനു പോക്കൊന്നും നടക്കില്ല. നീ തിരിച്ചു പൊയ്ക്കോ. പോകുന്നോ? ഉച്ചയാകുന്നേനു മുന്നെ ബാംഗ്ലൂരെത്താം."

എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. വിനോദേട്ടന്റെ കൂടെ നാട്ടില്‍ പോയി നാളെ പ്രദീപിനെ കണ്ടിട്ട്‌.. ഏയ്‌.. നാളെത്തന്നെ തിരിച്ചു പോക്കു നടക്കില്ല. മടക്കം മറ്റന്നാളാക്കിയാലോ? “പതുക്കെത്തീരുമാനിക്കാം..!”

"വന്നേ.. ദേ അവിടെന്തോ വിഷയം...!!!" വിനോദേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ ഞാനും തിടുക്കത്തില്‍ പിന്നാലെ നടന്നു. എല്ലാവരും കൂട്ടം ചേര്‍ന്ന് ഐ.സി.യുവിന്റെ മുന്നില്‍ നില്‍ക്കുന്നു. രണ്ടു നേഴ്സുമാര്‍ കൂടി തിടുക്കത്തില്‍ അകത്തേക്കു പോയി. മറ്റൊരാള്‍ വന്ന് ആരുടെയോ കയ്യിലിരുന്ന മരുന്നുപൊതികള്‍ വാങ്ങി.

മൗനവും ആകുലതയും അവിടെ തിങ്ങിനിന്നിരുന്നു. കൂടെ നില്‍ക്കുന്നവരുടെയെല്ലാം മുഖത്ത്‌ കനത്ത ഉദ്വേഗവും പിരിമുറുക്കവും. എല്ലാവരും ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നോ? അനഘയുടെ അച്ഛന്‍ അല്‍പം മാറി ഒരു ബെഞ്ചിലിരിക്കുന്നു. അവ്യക്തമായി എന്തൊക്കെയോ പറയുന്നു, കരയുന്നു. 'എന്റെ മോള്‍.. എന്റെ പൊന്നുമോളെ... എന്റെ കുഞ്ഞിനൊന്നും... കൊച്ചുമോന്‌.. മോന്‌.. ആരൂല്ലാണ്ടാക്കല്ലേ..!!' കൂടെ രണ്ടു പേര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരച്ഛന്റെ പ്രാണവേദനയ്ക്കുമുന്നില്‍ ഏതാനും വാക്കുകള്‍ക്കും തലോടലുകള്‍ക്കും എന്തുവില?? തളര്‍ന്നവശനായി അദ്ദേഹം ബെഞ്ചില്‍ ചാരിയിരുന്നു. ഒരാള്‍ തോര്‍ത്തുകൊണ്ട്‌ വീശിക്കൊടുത്തു. ഭിത്തിയില്‍പതിച്ചിരുന്ന ഒരു സ്റ്റിക്കറില്‍ നിന്നും 'വാഴ്ക വളമുടന്‍' എന്നു വായിച്ചു.

പൊടുന്നനെ ചില്ലുവാതില്‍ തുറന്നുവന്ന് ഒരു നേഴ്സ്‌ പതിഞ്ഞസ്വരത്തില്‍ അറിയിച്ചു: "അനഘാവൊടെ റിലേറ്റിവ്‌സ് യാരാവതു ഇരുന്താ .... വന്തു പാക്കലാം..."

കൂടിനിന്നിരുന്നവര്‍ എല്ലാവരും ഒന്നിളകി. എല്ലാവരും അകത്തു കയറാന്‍ തിടുക്കമിടുന്നതു പോലെ. എങ്കിലും രണ്ടുപേര്‍ ചേര്‍ന്ന് അച്ഛനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ചെരിപ്പൂരിയിടാന്‍ ആരോ ഓര്‍മ്മിപ്പിച്ചു. കൂടെ വിനോദും കയറി. ഒരു മിനിട്ടിനകം എല്ലാവരും പുറത്തുവന്നു. തിടുക്കത്തില്‍ വരുന്നതുപോലെ! വിനോദേട്ടന്‍ എന്റെ ചെവിയില്‍ പറഞ്ഞു-"സംഗതി പ്രശ്നമാണെന്നാ തോന്നുന്നേ, പെട്ടെന്നെന്തോ ഒരു പിടച്ചില്‍ പോലൊക്കെ ഉണ്ടായി. എല്ലാരെം ഇറക്കി, അപ്പോത്തന്നെ!!!"

ഘനീഭവിച്ച ഏതാനും മിനിട്ടുകള്‍ കൂടി. മൂന്നര കഴിഞ്ഞു, സമയം. വെളുക്കാന്‍ ഇനിയും ഒരുപാടു സമയം ബാക്കി കിടക്കുന്നതുപോലെ ഒരു തോന്നല്‍.

ഒരിക്കല്‍ക്കൂടി ചില്ലുവാതില്‍ തുറന്നു. സ്തെത്‌ കൈയ്യില്‍ ചുരുട്ടിപ്പിടിച്ച്‌ ആദ്യം പുറത്തേക്കിറങ്ങിയ ഡോക്ടര്‍ പറഞ്ഞു-"എങ്കളാലെ... കാപ്പാത്ത മുടിയലെ...!!!"

അനന്തരം?

Monday, March 16, 2009

ടേക്ക്‌ ഡൈവേര്‍ഷന്‍

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-11

തുടക്കം
കഴിഞ്ഞ കഥ

എന്‍. എച്ച്. 7 - സേലം ബാംഗ്ലൂര്‍ റൂട്ട്‌. വെയില്‍ മാഞ്ഞു; റോഡില്‍ ട്രാഫിക്‌ തീരെ കുറവാണ്‌. ബസ്സുകളും ട്രക്കുകളും ഹുങ്കാരശബ്ദം മുഴക്കി പോകുന്നു. കാറില്‍ മുഴങ്ങുന്ന പതിഞ്ഞപാട്ട്‌ ആസ്വദിച്ച്‌, റോഡിലേക്കു തന്നെ കണ്ണും നട്ട്‌ അയത്നലളിതമായി വിനോദ്‌ വണ്ടിയോടിക്കുന്നു.

"ഒരുപാടു സ്വപ്നം കാണല്ലേ! തല്‍ക്കാലം ഡ്രൈവിങ്ങില്‍ ശ്രദ്ധിക്ക്‌!" ഞാന്‍ പറഞ്ഞു.

"ഇപ്പോഴല്ലേടോ സ്വപ്നം കാണാന്‍ പറ്റൂ. അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്‍ നിനക്ക്‌ അറിയാന്‍ മേലാഞ്ഞിട്ടാ. എത്രയും വേഗം നാട്ടിലൊന്നെത്തിയാല്‍ മതി എന്നാ എന്റെ ചിന്ത!"

എനിക്ക്‌ വിനോദേട്ടന്റെ മനസ്സിലെ തിരത്തള്ളല്‍ മനസ്സിലാക്കാമായിരുന്നു. സീറ്റില്‍ അമര്‍ന്നിരുന്ന് ഞാന്‍ മൂപ്പരുടെ ഡ്രൈവിങ്ങ്‌ ആസ്വദിച്ചു. ഈ രാത്രി ഇങ്ങേരെ ഉറക്കാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കാണല്ലോ എന്നോര്‍ത്ത്‌ മുന്‍പത്തെ ബിയറിന്റെ ആലസ്യത്തെ ഞാന്‍ മന:പൂര്‍വ്വം അവഗണിച്ചു.

പുതിയ ഒരു രാവിനെ വരവേല്‍ക്കാന്‍ പ്രകൃതി ചായം ചാലിച്ചു. നല്ല ചെമന്ന ആകാശം. എനിക്കൊരു ഫോട്ടോയെടുക്കാന്‍ തോന്നി. ബാംഗ്ലൂരിലെ കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കിടയില്‍ ഇത്തരമൊരു ദൃശ്യം കിട്ടില്ല. പിന്നെ ഫോട്ടം പിടിക്കാന്‍ വണ്ടി നിര്‍ത്തിച്ചു- വേണ്ട. നേര്‍ത്ത ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട്‌ സ്വിഫ്റ്റ്‌ പറന്നു.

പെട്ടെന്നു വിനോദിന്റെ ഫോണ്‍ ചിലച്ചു. ഇന്‍ഡിക്കേറ്ററിട്ട്‌ വേഗം കുറച്ച്‌ വണ്ടി ഇടത്തോട്ടൊതുക്കി.

"ആ പ്രദീപാ..!" എന്നും പറഞ്ഞ്‌ ഫോണെടുത്തു സാവധാനം പുറത്തിറങ്ങി. അല്‍പം കഴിഞ്ഞ്‌ പിന്നാലെ ഞാനും.

എന്തെല്ലാമോ അന്തംവിട്ട രീതിയില്‍ സംസാരിച്ചിട്ട് പുള്ളി വേഗം കാറില്‍ വന്നു കയറി. പാട്ടു നിര്‍ത്തി.

എന്താഎന്തു പറ്റിയെന്നു ഞാന്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ധൃതിയില്‍ ഇത്രയും എന്നോടു പറഞ്ഞു: " പ്രദീപിന്റെ ഫ്രണ്ടൊണ്ടല്ലോ? അനഘ, കോയമ്പത്തൂരിലുള്ള...? പുള്ളിക്കാരിക്ക്‌ ഒരു ആക്സിഡന്റ്‌..!! ഇവളും ഇവള്‍ടെ ഒരു കൂട്ടുകാരിയും കൂടി സ്കൂട്ടറില്‍ പോയപ്പോ സ്കിഡ്‌ ചെയ്തതോ മറ്റോ ആണത്രേ.. ബസ്സിനടിയില്‍ പോയെന്നാ അറിയാന്‍ കഴിഞ്ഞത്‌. കൂട്ടുകാരിക്കും പരിക്കുണ്ട്‌. അല്‍പം സീരിയസാണത്രെ. ഹോസ്പിറ്റലില്‍ നിന്നു പ്രദീപിനെയാ വിളിച്ചു പാഞ്ഞത്‌. അനഘേടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്‌. അവര്‍ അവിടുന്നു പുറപ്പെട്ടു. എന്നാലും അവരു വരുമ്പോ സമയമെടുക്കില്ലേ. അതുകൊണ്ട്‌ നമ്മളവിടെ എത്രേം വേഗം എത്തിയേ പറ്റൂ."

ഞാന്‍ അല്‍പനേരം സ്തബ്ധനായി ഇരുന്നുപോയി. അപ്രതീക്ഷിതമായ ഒരു ദുരന്തവാര്‍ത്ത കേട്ടതുപോലെ. വണ്ടി സ്റ്റാര്‍ട്ടാക്കി, എഞ്ചിന്‍ നന്നായി റെവ്‌-അപ്‌ ചെയ്തു. ഇപ്പോ പറക്കാന്‍ പോവ്വാണെന്ന് എനിക്കു തോന്നി. വണ്ടി എടുക്കാന്‍ ഒരുങ്ങിയതാണ്‌. അപ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ ഫോണെടുത്ത്‌ വിനോദേട്ടന്‍ ഡയല്‍ ചെയ്തു:

"ശരത്തേ, നീയെവിടാ? വീട്ടിലുണ്ടോ? ....... എടാ, ഒരു അത്യാവശ്യക്കേസ്‌!! എന്റെയൊരു ഫ്രണ്ട്‌ ഒരു അക്സിഡന്റായി, ഇന്നു വൈകിട്ട്‌, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലിലാണെന്നാ കേട്ടത്‌. .... പേരോ?... അനഘ, അവിടെ എസ്‌.ബി.ഐയിലാ ജോലി. .... ഒന്നന്വേഷിച്ചു വിവരം പറയാമോ?.. ഞങ്ങള്‍ സേലം അടുക്കാറായി.. എത്രയും വേഗം എത്താം.. എന്തെങ്കിലും അത്യാവശ്യ... ഓകെഡാ... ആ വിളി... ബൈ."

പറഞ്ഞുനിര്‍ത്തി, അല്പനേരം ആശാന്‍ നിശ്ശബ്ദനായിരുന്നു. "രാജേ ആ വെള്ളമിങ്ങെടുത്തേ.."

ഞാന്‍ കുപ്പിയിലെ വെള്ളം നല്‍കി. മടുമടാന്നു മൂന്നാലിറക്കു കുടിച്ച്‌ കുപ്പി സീറ്റിനരികില്‍ വെച്ചു. "സീറ്റ്‌ ബെല്‍റ്റിട്ടോ.." എന്നും പറഞ്ഞ്‌ സ്വയം ബെല്‍റ്റുധരിച്ചു.

"ഭാഗ്യം, അവന്‍-ശരത് - വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഇവന്റെ വീട്‌ ആശുപത്രീടെ അടുത്തെങ്ങുമാണേല്‍ മതിയാരുന്നു... ദൈവമേ ഒന്നും വരുത്തല്ലേ!"

ഇതെല്ലാം കേട്ട്‌ ഞാനും വെള്ളം കുടിച്ചു പോയി. സ്വിഫ്റ്റ്‌ ഒന്നുകൂടി കരുത്താര്‍ജ്ജിച്ചു, സാവധാനം മുന്നോട്ടുനീങ്ങി. വിനോദേട്ടന്‍ വലതു വശത്തുകൂടി പിന്നിലേക്കൊന്നു പാളിനോക്കി സാവധാനം വണ്ടി ട്രാക്കിലാക്കി. വ്യക്തമായ ഒരു മൂളലോടെ വേഗമെടുത്തു. 'പ്ഡക്‌' എന്ന ശബ്ദത്തോടെ ഗിയര്‍ മുന്നേറി. അതീവശ്രദ്ധയോടെ വിനോദേട്ടന്‍ വണ്ടി പറപ്പിച്ചു.

*** *** ***

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്‌ ശരത്തിന്റെ വിളി വന്നു. ആളെ കണ്ടെത്തി എന്നും സംഗതി അല്‍പം സീരിയസ്സാണ്‌ എന്നും അവന്‍ ആദ്യമേ പറഞ്ഞു. "റോഡിന്റെ ഡിവൈഡറില്‍ സ്കൂട്ടര്‍ തട്ടി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നത്‌ ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ്‌ - നിത്യ- അവളാണു വണ്ടി ഓടിച്ചിരുന്നത്‌. അതിന്റെ കൈയ്ക്കും കാലിനും ഫ്രാക്ചറുണ്ട്‌. ഈ അനഘയ്ക്ക്‌ ഹെല്‍മെറ്റ്‌ ഇല്ലായിരുന്നുവത്രെ. റോഡില്‍ തലയടിച്ചാണു വീണത്‌, കൂടാതെ തോളിനും കാലിനും പരുക്കുണ്ട്‌. നിത്യേടെ വീട്ടുകാര്‍ സംഭവം അറിഞ്ഞയുടന്‍ എത്തി. ഇവിടെ അവര്‍ക്കു നല്ല ഹോള്‍ഡാ. പിന്നെയുള്ള കാര്യങ്ങളെല്ലാം അവരാണ്‌ നടത്തിയത്‌. അനഘയ്ക്ക്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ വേണ്ടിവരും, രക്ഷപ്പെടാനുള്ള സാധ്യതയെപറ്റി ഇപ്പോള്‍ പറയാനാവില്ല എന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. എത്രയും വേഗം ഒപ്പറേഷന്‍ നടത്താനുള്ള അറേന്‍ജ്‌മെന്റ്‌സ്‌ ചെയ്യുന്നുണ്ട്‌. ബ്ലഡ്‌ ഒക്കെ ഞങ്ങള്‍ രണ്ടു കൂട്ടരും ചേര്‍ന്ന് ഏര്‍പ്പാടു ചെയ്തു. " ഇതായിരുന്നു വിളിയുടെ സാരം. വിവരങ്ങളെല്ലാം പ്രദീപിനെ അറിയിച്ചു. ഒപ്പം അനഘയുടെ വീട്ടുകാരെ വിളിച്ചു. കൂടുതല്‍ വിശദീകരിച്ചില്ലെങ്കിലും അത്യാവശ്യവിവരങ്ങള്‍ മാത്രം പറഞ്ഞു.

വീട്ടില്‍ വിളിച്ചിട്ട്‌ ഒരു സുഹൃത്തിനൊരു അത്യാവശ്യമുണ്ടായി. അതുകൊണ്ട്‌ കോയമ്പത്തൂരില്‍ അല്‍പം താമസമുണ്ട്‌. മിക്കവാറും നാളെ പകലേ എത്തുവൊള്ളൂ എന്നു മാത്രം പറഞ്ഞു. ബിന്‍സിയോട്‌ അംസാരിച്ചു, ടെന്‍ഷനൊന്നുമില്ലല്ലോ, അല്ലെ മോളേ എന്നു എന്നു വിനോദേട്ടന്‍ ചോദിക്കുമ്പോള്‍ പലവിധ ടെന്‍ഷനുകള്‍ക്കു നടുവിലാണല്ലോ ഈ മനുഷ്യന്‍ നില്‍ക്കുന്നതെന്നു ഞാനോര്‍ത്തു.

ആകെപ്പാടെ പിരിഞ്ഞുമുറുകിയ അന്തരീക്ഷമായിരുന്നു ഞങ്ങള്‍ക്കു ചുറ്റും അപ്പോള്‍. പിന്നെ എന്തിനും ഒരു സഹായത്തിനു ശരത്‌ അവിടെ ഉണ്ടല്ലോ എന്നൊരു ചിന്തയായിരുന്നു ഏക ആശ്വാസം.

*** *** ***

ഇരുനൂറിലേറെ കി.മീ. ദൂരം നിര്‍ത്താതെയുള്ള ഡ്രൈവിങ്ങ്‌. കഷ്ടിച്ചു മൂന്നു മണിക്കൂറെടുത്തില്ല!അത്രയും സ്പീഡില്‍ അത്രയും തഴക്കത്തോടെ ആരും വണ്ടിയോടിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല, അങ്ങനെയൊരു യാത്ര നടത്തിയിട്ടുമില്ല.

ഹോസ്പിറ്റലിലെത്തി. ട്രോമ കെയര്‍ വിഭാഗത്തില്‍ അന്വേഷിച്ചു, എമര്‍ജന്‍സി ഓപ്പറേഷനു കൊണ്ടുപോയി എന്നറിഞ്ഞു. ഉടനെ തന്നെ ശരത്‌ പ്രത്യക്ഷപ്പെട്ടു. കണ്ടപാടെ "കാര്യങ്ങളെല്ലാം വേഗം അറെന്‍ജ്‌ ചെയ്യാന്‍ പറ്റി. പിന്നെ കാത്തുനിക്കാതെ ഉടനെതന്നെ തീയേറ്ററില്‍ കയറ്റി. ഇപ്പോ രണ്ടുമണിക്കൂറാകുന്നു." എന്നാണു പറഞ്ഞത്. എത്ര കാര്യമായിട്ടാണ് അവന്‍ ഇവിടെ എത്തിയത്. അവന്റെ നല്ല മനസ്സിന് ആയിരം നന്ദി പറഞ്ഞു.

നിത്യയുടെ വീട്ടുകാരെ കണ്ടു. അവള്‍ ഐ.സി.യു. വില്‍ ആണ്‌. ജീവന്‌ അപകടമൊന്നുമില്ല. വീഴ്ച പറ്റിയതു കൊണ്ട്‌ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇട്ടിരിക്കുകയാണ്‌. വേദന അറിയാണ്ടിരിക്കാന്‍ മയക്കിക്കിടത്തിയിരിക്കുന്നു. അവളുടെ മാതാപിതാക്കള്‍ കയറി കണ്ടുവത്രെ.

പ്രദീപിനെയും അനഘയുടെ അച്ഛനെയും വിനോദേട്ടന്‍ വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഓപ്പറേഷനു കയറ്റി എന്നു അനഘയുടെ അച്ഛനോടു പറഞ്ഞു. അദ്ദേഹം ആകെ തളര്‍ന്നതു പോലെ തോന്നി. അച്ഛനല്ലേ! പ്രദീപും വളരെ പിരിമുറുക്കത്തിലാണെന്നു തോന്നി. കല്യാണത്തലേന്ന് അവനു ദേ ഈ സമ്മര്‍ദ്ദം. ഏതു നേരത്താ ഭഗവാനേ ഓരോന്നൊക്കെ വരുത്തി വെയ്ക്കുന്നത്‌? എന്നെയാണെങ്കില്‍ ആ അശുപത്രിയുടെ അന്തരീക്ഷം വല്ലാതെ തളര്‍ത്തി. കരച്ചിലുകളും കഷ്ടതകളും വേദനകളും മാത്രമുള്ള ഒരു ലോകം. എന്തോ ഒരു തടവറയിലകപ്പെട്ടതു പോലെ. ഓപ്പറേഷന്‍ തീയേറ്ററിന്റെയും സര്‍ജിക്കല്‍ വാര്‍ഡിന്റെയുമെല്ലാം അരികില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നി.

"രാജേ.." ശരത്തിന്റെ വിളി എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. "വാ, സമയമിത്രയും ആയില്ലേ? നമക്കു വല്ലതും കഴിക്കാം. നമ്മള്‍ ഇപ്പോ ഇവിടെ നിന്നിട്ട്‌ ഒരു കാര്യവുമില്ല."

പുറത്തു പോയി ദോശ കഴിച്ചു. വിനോദേട്ടനു നല്ല ക്ഷീണമുണ്ടായിരുന്നെന്നു തോന്നുന്നു. മൂപ്പര്‍ രണ്ടു ദോശ കഴിച്ചു. സ്ട്രെസ്സിന്റെയും ഡ്രൈവിങ്ങിന്റെയുമായിരിക്കണം ആ മുഖം ആകെ ഇരുണ്ടിരുന്നു. ഇടയ്ക്ക്‌ ഒന്നു രണ്ടു തവണ ബിന്‍സിയെ വിളിച്ചു. നാളെ രാവിലെ വരാമെന്നു പലതവണ വാഗ്ദാനം ചെയ്തു.

പ്രദീപ്‌ വീണ്ടും വിനോദേട്ടനെ വിളിച്ചു. "ഡാ, നിന്നേ നിര്‍ബ്ബന്ധിക്കുവാണെന്നു കരുതരുത്‌. നീ ഇന്നൊന്നു അവിടെ നിക്കണം. അറ്റ്‌ ലീസ്റ്റ്‌. ... എനിക്കു വേണ്ടി.. എനിക്കറിയാം.. അവള്‍.. അവള്‍ എന്റെ കല്യാണത്തിനു പുറപ്പെടുവാരുന്നെടാ.. റെയില്‍വേ സ്റ്റേഷനിലേക്കു വരുന്ന വഴിയാ... കല്യാണക്കുറീലെ നമ്പരുകണ്ടാ ആരോ എന്നെ...." അങ്ങേത്തലയ്ക്കല്‍ പ്രദീപിന്റെ സ്വരം മുറിഞ്ഞു. വിനോദ്‌ എന്തെല്ലാമോ പറഞ്ഞാശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

കുറെനേരം കഴിഞ്ഞപ്പോള്‍ എനിക്കും വന്നു പ്രദീപിന്റെ വിളി- "രാജെ, നിന്നോടെന്താ പറയെണ്ടതെന്നറിയില്ല. അവിടെ ഉണ്ടാവണം, ഏതുകാര്യത്തിനും... കല്യാണത്തിനു വരുന്നതിലും എനിക്കു സന്തോഷം അവിടെ നിങ്ങളു രണ്ടാളും.... പിന്നെ എനിക്ക്‌ വിനോദിനെ നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ലല്ലോ..."

"ഹെയ്‌.. പ്രദീപ്‌ മാഷേ, ടെന്‍ഷനാകാതെ, ഞങ്ങളൊക്കെയില്ലെ ഇവിടെ.. മാഷ്‌ സന്തോഷമായിട്ടിരി, നാളത്തെ ദിവസത്തിന്റെ മൂഡു കളയാതെ.." ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് കുഴഞ്ഞു.

തെരുവുവിളക്കുകളുടെ മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത്‌ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ക്കരികെ ഞാന്‍ വെറുതെ നിന്നു. ശരത്‌ അരികെ വന്നു.

"എന്നാലേ, നിങ്ങളു വിശ്രമിച്ചോളുട്ടോ. ന്തെങ്കിലും ആവശ്യണ്ടായാ ഞാന്‍ വിളിക്കാം. ഇത്രടം വരെ വണ്ടിയാത്ര ചെയ്തു വന്നതല്ലേ?"

വിനോദേട്ടനും വണ്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. മുന്‍സീറ്റ്‌ ചെരിച്ചു വെച്ച്‌ ഞാനും പതുക്കെ ഒന്നു ചാഞ്ഞു. വെളുപ്പിനെ ഒരു രണ്ടു മണിയായിക്കാണും, ശരത്‌ ഹോസ്പിറ്റലിനുള്ളില്‍ നിന്നും വിളിച്ചു.

"ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ പുറത്തേക്കു കൊണ്ട്വരും..!!"

കാറില്‍ നിന്നും ഇറങ്ങി ഞങ്ങളിരുവരും അകത്തേക്കോടി. ചീഫ്‌ സര്‍ജന്‍ പുറത്തു വന്നു .ഉദ്വേഗത്തോടെ നിന്ന ഞങ്ങളെ നോക്കി "ഉത്തരവാദിത്വപ്പെട്ട രണ്ടു പേര്‍ എന്റെ മുറീലോട്ടു വരണം, പത്തുമിനിട്ടു കഴിഞ്ഞ്‌..."

മറ്റു ഡോക്ടര്‍മാരുമായി എന്തോ സംസാരിച്ച്‌ വെളുത്ത ഇടനാഴിയിലൂടെ വെള്ളക്കോട്ടിട്ട ആ സംഘം നടന്നുനീങ്ങി. തീയേറ്ററിന്റെ വാതില്‍ തുറക്കപ്പെട്ടു. ഒരു സ്ട്രെച്ചര്‍ സാവധാനം പുറത്തേക്കു വന്നു.

എന്നിട്ടെന്തായി?