Tuesday, January 22, 2013

മലപ്പുറം ബാക്കി വെയ്ക്കുന്നത്...

മാധ്യമങ്ങളിലെല്ലാം അശുഭകരമായ വാർത്തകൾ നിറയെ കാണുന്നതിനിടയ്ക്ക് ഇങ്ങനെയൊരു ബോക്സ് സ്റ്റോറി കണ്ടപ്പോൾ ഇവിടെയും അതു പങ്കുവെയ്ക്കുവാൻ തോന്നി.

2013 ജനുവരി 21 തിങ്കളാഴ്ചയിലെ മാതൃഭൂമി പത്രത്തിൽ എം.കെ.രാജശേഖരൻ എഴുതിയത് ഇവിടെ പകർത്തുന്നു.


മലപ്പുറം ബാക്കി വെയ്ക്കുന്നത്...

സർഗ്ഗശേഷിയുടെ മാമാങ്കം കഴിഞ്ഞു. സാമൂതിരിയുടെ നാട്ടുകാർ ശക്തന്റെ പ്രജകളെ പിന്തള്ളി കിരീടം നേടി. വള്ളുവക്കോനാതിരിയുടെ തട്ടകക്കാരായ ആതിഥേയരും മോശമാക്കിയില്ല, മൂന്നാം സ്ഥാനം നിലനിർത്തി. കണക്കുകൾ കഥയെന്തു പറഞ്ഞാലും പങ്കാളികൾ ആരും തോല്ക്കുന്നില്ലായെന്ന സത്യത്തിന്‌ ഈ ഉൽസവവും അടിവരയിടുന്നു. ഇത് കലോൽസവങ്ങൾ മുന്നോട്ടുവെക്കുന്ന പരമമായ ആശയം. എന്നാൽ അതിനും മേലെ ചിലതു കൂടി ബാക്കി വെക്കുന്നുണ്ട് മലപ്പുറത്തെ കലോൽസവം.


ആദ്യറാങ്ക് മലപ്പുറത്തെ കാണികൾക്കാണ്‌. അച്ചടക്കവും സൗഹാർദ്ദവും സൗമനസ്യവും നിറഞ്ഞ പങ്കാളിത്തം കൊണ്ട് അവർ അത് തെളിയിച്ചു. വെറും ആൾക്കൂട്ടമാവാതിരിക്കാനും അവർക്കു കഴിഞ്ഞു. കൂടിയാട്ടം പോലെയുള്ള വേദികളിലേക്കും ഭേദപ്പെട്ട ഒഴുക്കായിരുന്നു. അവതരണത്തിന്റെ മർമം അറിയാവുന്നവരോട് ചോദിച്ചറിഞ്ഞ് ആസ്വദിക്കാനുള്ള സന്മനസ്സും ചിലർ കാട്ടിയെന്ന് കലാകാരന്മാർതന്നെ സാക്ഷ്യപ്പെടുത്തി. പിറ്റേദിവസം പുലർച്ചവരെ നീണ്ട മൽസരവേദികളിലും കൈക്കുഞ്ഞുങ്ങളുമായിപ്പോലും എത്തിയവരെ എവിടെയാണ്‌ കാണാനാകുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽനിന്ന് മേളയിൽ പങ്കെടുക്കാനെത്തിയ അനൂപ് ആർ. കാരണവർ എന്ന അയ്യപ്പനെ പ്രോത്സാഹിപ്പിക്കാനും സ്വീകരിക്കാനും എന്തൊരു മത്സരമായിരുന്നു. സമാപനവേദിയിലേക്ക് ജനമെത്തിയത് ഇരമ്പിയാർത്താണ്‌. സ്തെ, മലപ്പുറം തിരുത്തുകയാണ്‌ മലയാളികളുടെ ആസ്വാദനരീതികളെയും.

***

സംഘാടനം, ഇടയ്ക്ക് അതൊരാശങ്കയായിരുന്നു, പ്രത്യേകിച്ച് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ. ആശങ്കകളകന്നപ്പോൾ പൂത്ത സൗഹൃദത്തിനും സഹവർത്തിത്വത്തിനും എന്തൊരു ചേലായിരുന്നു.
കനത്ത ചൂടിനും ഒഴുകിയെത്തിയ കാണികളുടെ തിരക്കിനും ഉയർന്നുപാറിയ പൊടിമണ്ണിനുമൊന്നും ആ മികവിനെ തൊടാനായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അധ്യാപകരുമടങ്ങിയ സംഘാടകസമിതി പ്രവർത്തിച്ചത് ചലിക്കുന്ന യന്ത്രത്തെപ്പോലെ തന്നെയായിരുന്നു. സംഘാടനത്തിൽ പിഴവുണ്ടോയെന്ന് മാധ്യമപ്രവർത്തരോടും മറ്റും അന്വേഷിക്കുന്ന സംഘാടകരും മലപ്പുറത്തിന്റെ പ്രത്യേകതയായി.

നിരീക്ഷണകാമറകളെയും തോല്പ്പിച്ച മാന്യത

വിദ്യാർഥിനികളടക്കമുള്ള അനേകായിരങ്ങൾ ഒഴുകിയെത്തുന്ന കലോത്സവവേദികളിൽ അരുതാത്ത പ്രവൃത്തികൾ കണ്ടെത്താനായി പോലീസ് സ്ഥാപിച്ച നിരീക്ഷണ കാമറകൾ നാണിച്ചിട്ടുണ്ടാകും... ഒരാളെപ്പോലും ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതെ മലപ്പുറത്തിന്റെ മാന്യത അതിരില്ലാത്തതായി.


വിമർശങ്ങൾ കുറവായിരുന്നു എന്നത് മേളയുടെ വലിയ വിജയമാണ്‌. ഇത് പാലക്കാടിനുള്ള വലിയ വെല്ലുവിളിയാണ്‌. അതെ, ഭാവിയിലേക്കുള്ള എല്ലാ കലോത്സവങ്ങൾക്കും ഒരു നല്ല മാതൃകയുമായിരുന്നു മലപ്പുറം. സലാം മലപ്പുറം.


പത്രത്തിൽ നിന്നും ഇത് പകർത്തിയെഴുതാൻ എന്നെ പ്രേരിപ്പിച്ചത് എന്നിലെ എന്നെ തിരിച്ചറിയിച്ചു തന്ന, ഇന്നും ഓർമ്മയിൽ ദീപ്തമായി നില്ക്കുന്ന ചില കലോത്സവങ്ങളും പിന്നെ, പിന്നെ.. പണ്ടൊരു കലോത്സവവേളയിൽ കണ്ടു മുട്ടിയ, ലോകത്തിലേറ്റവും സുന്ദരമായവയിൽ ഒന്ന് എന്നു ഞാൻ വിശ്വസിക്കുന്ന ഒരു മുഖത്തിന്റെ മങ്ങിയ ഛായയുമാണ്‌.

Sunday, January 20, 2013

സാമ്പാറിന്റെ ബാക്കി...

സാമ്പാർ എന്താ‍ണ്? ഇവിടെ ക്ലിക്ക് ചെയ്യുക.

മനസ്സിൽ തോന്നിയ അടുക്കില്ലാത്ത ചില അമർഷങ്ങൾ ഇവിടെ കുറിക്കുന്നു. ഒരു സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വന്ന ചർച്ചയുടെ ഫലമായി തോന്നിയത്...

നായ്ക്കുരണപ്പൊടി വിതറിയും കരി ഓയിൽ ഒഴിച്ചും സ്ത്രീകളുടെ ഉടുതുണി വലിച്ചു കീറിയും സ്ത്രീ ജീവനക്കാരെ കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞും(എന്റെ പ്രദേശത്തുള്ള ഒരോഫീസിൽ ആണിത്, ഡൽഹിയിലെ പെൺകുട്ടിക്ക് സംഭവിച്ച ദുരന്തത്തിൽ ലജ്ജിക്കാൻ ഉദ്ബോധനം ചെയ്യുന്ന ഇടതന്മാരുടെ ഫ്ലക്സ് ബോർഡിൽ നിന്നും ഏതാനും മീറ്റർ അകലെയാണീ തെറിവിളി നടന്നത്) മറ്റും കേവലം രാഷ്ട്രീയലാഭങ്ങൾക്കായി പണിമുടക്കിലേക്കു ജീവനക്കാരെ തള്ളിവിടുകയും പണിമുടക്കിയവരെ കൊഞ്ഞനം കുത്തുന്ന മാതിരി ഒരു ഒത്തുതീർപ്പു ചർച്ചയും നടത്തി പണിമുടക്കും പിൻ‌വലിച്ച് ഇങ്ങു പോന്നു. പങ്കാളിത്ത പെൻഷൻ കൂടാതെ മറ്റു ചില അജൻഡകളും ഉണ്ടാ‍ായിരുന്നു പണിമുടക്കിന്. ഒന്നും മിണ്ടിക്കേട്ടില്ല!! വിജയകരമെന്ന് അവകാശപ്പെട്ട(എല്ലാ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ പണിമുടക്കിന്റെ ലക്ഷ്യം നേടാൻ സാധിക്കുമായിരുന്നു എന്ന് ഏറ്റു പറയുകയും ചെയ്ത) നോട്ടീസിലും അവയെപ്പറ്റി ഒരക്ഷരമില്ല. ചുമ്മാ അങ്ങ് എതിർക്കുക. ഗുണം വരുത്താൻ വേണ്ടി എതിർക്കുന്നത് കണ്ടാൽ അറിഞ്ഞൂടേ.ഇപ്പോ സമരം ചെയ്തവർക്ക് ആ ദിവസത്തെ ശമ്പളം കൂടി ഇല്ലാണ്ടായി. നിക്ഷേപത്തെക്കുറിച്ചൊന്നും ക്രിയാത്മകമായ ഒരു നിർദ്ദേശവും കൊടുത്തില്ല ഇന്നു വരെ(ട്രഷറിയിൽ പൂട്ടി വെച്ചേക്കാൻ പറഞ്ഞത് ആ ഗണത്തിൽ ഞാൻ പെടുത്തുന്നുമില്ല). സംയുക്ത സമര സമിതി ഒത്തു തീർപ്പു ചർച്ചയുടെ വെളിച്ചത്തിൽ ഒരു പത്തു നിർദ്ദേശങ്ങൾ എങ്കിലുമുള്ള ഒരു മെമ്മോറാണ്ടമെങ്കിലും ഗവ.ന് സമർപ്പിച്ചിരുന്നുവെങ്കിൽ ഞാൻ ഈ കമന്റ് ഇവിടെ ഇടില്ലായിരുന്നു. സമരം പൊളിഞ്ഞതോടെ സമരത്തിൽ പങ്കെടുത്ത ജീവനക്കാരോടുള്ള ധാർമ്മിക ഉത്തരവാദിത്വം വരെ സമരസമിതി മറന്നു. പിന്നെ പണിമുടക്കാത്തവരെ കുറ്റപ്പെടുത്താനാണു വ്യഗ്രത. ആര് ഊമ്പിയെന്നു സ്വയം ആലോചിച്ചോളുക.

************

പങ്കാളിത്ത പെൻഷൻ എന്നത് കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒരു ‘ദുരന്തം’ ഒന്നുമല്ല. രാജ്യവ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണു കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിൽനിന്നും പിന്നോട്ടില്ല എന്ന് സംസ്ഥാന ഗവ. ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. കേന്ദ്ര ഗവ. പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾക്കു വിധേയമായിട്ടാണ്‌ കേരളത്തിലും പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ്‌ പിരിച്ചെടുക്കുന്ന തുക ട്രഷറിയിൽ നിക്ഷേപിക്കണം എന്ന ശുപാർശ കേന്ദ്രത്തിനു മുന്നിൽ സംസ്ഥാന ഗവ. അവതരിപ്പിക്കേണ്ടതായിട്ടു വരുന്നത്. 2004 മുതൽ കേന്ദ്ര ഗവ. ജീവനക്കാർക്ക് നിലവിലുള്ള പെൻഷൻ സമ്പ്രദായം എങ്ങനെയാണെന്ന് ഇപ്പോൾ അവകാശപ്രഖ്യാപനങ്ങളുമായി രംഗത്തെത്തുന്നവർ പരിശോധിക്കുന്നതു നന്നായിരിക്കും. എന്റെ അറിവില്ലായ്മ മൂലമാണോ എന്തോ അന്ന് അവിടെ പരിഷ്കരണം വന്നപ്പോൾ ഈ സമരമോ മുറവിളിയോ ഉണ്ടായതായി കേട്ടിട്ടില്ല. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരായതു കൊണ്ടാണോ ഗവ.ന്റെ(പ്രത്യേകിച്ച് കേന്ദ്രം) സാമ്പത്തിക നയങ്ങൾ എതിർക്കപ്പെടേണ്ടതാണ്‌ എന്നതിനാലാണോ കേരളത്തിൽ മാത്രം ഇതൊരു വലിയ ചർച്ചയാവുകയും സഹ്യനപ്പുറത്തേക്ക് ഇതിനെപ്പറ്റി ആരെങ്കിലും മിണ്ടുന്നത് വാർത്തയാകാതിരിക്കുക്കയും ചെയ്യുന്നു. എത്ര തന്നെ മുറവിളി കൂട്ടിയാലും ഇന്ത്യാമഹാരാജ്യത്ത് കേരളത്തിനു മാത്രമായി വേറിട്ട ഒരു പെൻഷൻ സമ്പ്രദായം നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുകയില്ല എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.

സംഘടിതരും വിദ്യ നേടിയവരുമായ രാഷ്ട്രീയ ബോധമുള്ള ഒരു വിഭാഗമാണ്‌ ഗവ. ജീവനക്കാർ; മാത്രവുമല്ല മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വലിയൊരളവിൽ താങ്ങി നിർത്താൻ സർവീസ് സംഘടനാ പ്രസ്ഥാനങ്ങൾക്കു കഴിയുന്നുമുണ്ട്. ആകയാൽ രാഷ്ട്രീയമായ വിരുദ്ധാഭിപ്രായങ്ങളും വാശികളും പാർലമെന്റിൽ നിന്നും നിയമസഭയിൽ നിന്നും ഇങ്ങ് വില്ലേജാഫീസിലെ ക്ലാർക്കിന്റെ മേശപ്പുറം വരെ എത്തുന്നുണ്ട്. സ്റ്റാറ്റ്യൂട്ടറി പെൻഷനെ സംരക്ഷിക്കണമെന്നു ശഠിക്കുന്നവർ ആരും തന്നെ ‘ഞങ്ങൾക്കിനി ഭരണം കിട്ടുന്ന നേരത്ത് ഈ പങ്കാളിത്ത പെൻഷൻ സമ്പ്രദായത്തെ റദ്ദ് ചെയ്ത് പരമ്പരാഗതപെൻഷനെ പുനഃസ്ഥാപിക്കും’ എന്ന ഒരു ആശ കൊടുക്കാൻ പോലും ശ്രമിച്ചിട്ടില്ല. എന്റെ ലേഖനത്തിലെ ഒരു കാര്യം ഞാൻ വീണ്ടുമവതരിപ്പിക്കുന്നു, ഇതിന്റെ പത്തിലൊന്നു നിയമക്കുരുക്കില്ലാഞ്ഞ 2002-ലെ സമരത്തിന്റെ തിക്തഫലം - ഡയസ്നോൺ മൂലം നഷ്ടമായ ഒരു മാസത്തെയധികം ശമ്പളം ജീവനക്കാർക്കു തിരിച്ചു കൊടുക്കാൻ - അധികാരം കിട്ടിയ നേരത്ത് ഈ 'മുള്ള്' എടുക്കാതിരുന്നവർ പങ്കാളിത്ത പെൻഷൻ എന്ന 'വെടിയുണ്ട' നീക്കം ചെയ്യാൻ ശ്രമിക്കില്ല. ശ്രമിക്കുമെന്നു പറഞ്ഞാലും അതൊരു തമാശയായിട്ടേ ജനം/ജീവനക്കാർ കരുതൂ. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ബില്ലുകൾ വോട്ടിനിട്ടു പാസാക്കുന്ന നാട്ടിൽ പങ്കാളിത്ത പെൻഷനെ റദ്ദു ചെയ്യാൻ അപ്രകാരം വല്ല വഴികളുമുണ്ടോ എന്ന് ഇന്നത്തെ പ്രതിപക്ഷം ഒന്നാലോചിച്ചു വെയ്ക്കുന്നതു നന്ന്.

************

ഇന്നത്തെ നിലയിൽ പങ്കാളിത്ത പെൻഷൻ ബാധകമല്ലാത്ത ജീവനക്കാരനാണു ഞാൻ. ഇനിയൊരു നാൾ എനിക്കും പങ്കാളിത്ത പെൻഷൻ ബാധകമായേക്കാം എന്ന ഉത്തമബോധ്യത്തോടെയാണ്‌ ഇതു കുറിക്കുന്നതും. പങ്കാളിത്ത പെൻഷൻ രണ്ടുതരം ജീവനക്കാരെ സൃഷ്ടിക്കും എന്നതൊക്കെ മാനസികമായ ആധിപത്യം നേടാനുള്ള, ജീവനക്കാരുടെ കോമ്പ്ലക്സിനെ ചൂഷണം ചെയ്യാനുള്ള വാചകക്കസർത്താണ്‌. ഒരേ ജോലിക്ക രണ്ടുതരം ശമ്പളവിന്യാസം ഉണ്ടാകും എന്നതാണു ശരിയായ കാര്യം. സിവിൽ സർവീസ് തകരും എന്നത് മറ്റൊരു പ്രചാരണം. സിവിൽ സർവ്വീസിലേക്ക് ആളുകൾ സ്വയം കടന്നു വരുന്നതാണ്‌, പങ്കാളിത്ത പെൻഷൻ പദ്ധതി വന്നു എന്നതുകൊണ്ട് ‘എന്നാലെനിക്കിനി സർക്കർ ജോലി വേണ്ട’ എന്ന് കേരളത്തിലെ ലക്ഷക്കണക്കിന്‌ ഗവ.ഉദ്യോഗാർത്ഥികൾ ചിന്തിച്ച് പിന്മാറിക്കളയും എന്ന് കരുതാൻ വയ്യ. ഒരു നീരസം വരും, പക്ഷേ ആത്യന്തികമായി സർവ്വീസ് മേഖലയെ ഇല്ലായ്മ ചെയ്യും എന്നതൊക്കെ ഊതിപ്പെരുപ്പിച്ച വാചകങ്ങളാണ്‌. പങ്കാളിത്ത പെൻഷൻ പോയിട്ട് യാതൊരു സെക്യൂരിറ്റിയുമില്ലാത്ത ഗ്ലാമറസ് തൊഴിലുകളിൽ ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന അസംഘടിത മേഖലകളുണ്ട്. അത്തരം രംഗങ്ങളിലേക്ക് ആളുകൾ താല്പര്യപൂർവ്വം ചെല്ലുന്നുണ്ട്, ഇനിയും ചെല്ലുക തന്നെ ചെയ്യും. സർക്കാർ ജോലിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമാകില്ല. എന്നിരുന്നാലും, ഇനിയൊരു കാലത്ത് പെൻഷൻ തന്നെ ഇല്ലാതായേക്കാം. ഇന്നു ഗവ. ജീവനക്കാർ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും ആനുകൂല്യങ്ങളും പലതും അഞ്ചോ പത്തോ വർഷങ്ങൾ കഴിഞ്ഞാൽ കേട്ടുകേൾവി മാത്രമായേക്കാം. കാരണം നാടിന്റെ റവന്യൂ വരുമാനത്തിന്റെ നല്ലൊരുപങ്കും ശമ്പളം-ആനുകൂല്യങ്ങൾ-പെൻഷൻ-ഫാമിലി പെൻഷൻ ഇനങ്ങളിലേക്ക് വഴിതിരിഞ്ഞു പോകുന്നത് ഒരു പക്ഷേ നാളെയുടെ സാമ്പത്തിക ശാസ്ത്രത്തിൽ ഹിതകരമല്ലാത്ത ചെലവായി ഗണിക്കപ്പെടാം. പഴയ കാലത്തെ സൌജന്യങ്ങൾ ഒന്നൊന്നായി ഇല്ലാതാകുന്ന കാലത്ത് ആനുപാതികമായ മാറ്റങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാകും, ഉണ്ടാകണം. കണ്ണുമടച്ചുള്ള ഓഫറുകൾ ഗവണ്മെന്റിന് കല്പാന്തകാലത്തോളം തുടർന്നുകൊണ്ടു പോകാൻ സാധിക്കില്ല. ഇതു തുടങ്ങി വെയ്ക്കാൻ ഇപ്പോഴുള്ളവർ കാണിച്ച ധൈര്യം ഇതു വേണ്ടാ എന്നു പറയുന്നവർക്കുണ്ടെങ്കിൽ, ഇനി അധികാരം കിട്ടുന്ന നേരത്ത് ഡീസൽ, പാചകാവതകം, റേഷൻ തുടങ്ങിയ സമസ്തമേഖലകളിലെയും സബ്‌സിഡി സോദാരം പുനഃസ്ഥാപിക്കണം. ഇന്ധനനിയന്ത്രണത്തിലുള്ള പെട്രോളിയം കമ്പനികളുടെ അധികാരം ഗവണ്മെന്റ് തിരിച്ചെടുക്കണം. വാ കൊണ്ട് പറയുന്ന പരുവത്തിൽ ‘വിലക്കയറ്റം പിടിച്ചു നിർത്തണം’. ചെയ്യുമോ? ഏഹേ! ഇവയെ ജനദ്രോഹനയങ്ങളെന്നു മുദ്രകുത്തി എതിർക്കുന്നവർ കാലാകാലം പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ റദ്ദു ചെയ്യാതെ ഭരണം മാറുമ്പോൾ അവയോരോന്നിന്റെയും ഗുണഫലം സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് ചെയ്തിട്ടുള്ളത്. പ്രതിപക്ഷത്തിരുന്ന് എതിർക്കുക, ഭരിക്കുമ്പോൾ അങ്ങെടുക്കുക!

************

എതിർക്കാനുള്ള വിഭാഗമാണു പ്രതിപക്ഷം എന്നത് അന്വർഥമാക്കിക്കൊണ്ട് പങ്കാളിത്ത പെൻഷനെ സോദാഹരണം കീറിമുറിച്ച് ദൂഷ്യങ്ങൾ മനസ്സിലാക്കിത്തരാൻ മൽസരിച്ചു പലരും. എന്നാൽ, ഇനി പിന്നോട്ടില്ല എന്ന ധാരണ വന്നതോടെ നേതൃത്വം പത്തി മടക്കി. ഞങ്ങൾ സാധാരണക്കാരായ ജീവനക്കാർ ഇതിന്റെ കണക്കുകളും വരും വരായ്കകളും ഇപ്പോഴും പറഞ്ഞോണ്ട് നടപ്പുണ്ടെന്ന് രാവിലെ സഭയിൽ ചെന്നിരുന്ന് ഉറങ്ങുകയും മൈക്കിനു മുന്നിൽ ഞങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ വന്ന മാലാഖമാരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവർ അറിയുന്നില്ല. കാരണം, സമരവും പ്രക്ഷോഭവും പ്രസംഗവും കഴിഞ്ഞാൽ അവരെയിതൊന്നും ഏശുന്നതേയില്ല എന്നതു തന്നെ.

************

എനിക്കിതു കൂടി കാണണം, ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടും എന്നു പറഞ്ഞ് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നു പറഞ്ഞ് സമരകാഹളം മുഴക്കിയവർ ഒത്തുതീർപ്പു ചർച്ചയിൽ നിന്നു മുദ്രാവാക്യവും മുഴക്കി പുറത്തു പോന്ന ശേഷം എന്തു ചെയ്തു എന്ന്. മൗനമായി പങ്കാളിത്ത പെൻഷനെ അംഗീകരിച്ചിട്ട്, ഇനി ആ മൗനം തുടരുമോ എന്ന്. സമരത്തിനു ശേഷം പുറത്തിറക്കിയ നോട്ടീസിൽ, സമരാഹ്വാനം ചെയ്ത് നാടൊട്ടുക്കു പ്രദർശിപ്പിച്ച ഫ്ലക്സ് ബോർഡുകളിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഇനങ്ങളെപ്പറ്റി ഒരു വാക്കുപോലും ഇല്ലാതിരുന്നതെന്തേ? (അതൊന്നും ചർച്ചയ്ക്കു വന്നില്ലായിരിക്കാം! സമരം ചെയ്യാൻ ഒന്നു രണ്ടു ചില്ലറ കാരണങ്ങൾ കൂടി വേണ്ടിയിരുന്നു എന്നു കണ്ടാൽ മതി!!) പ്രക്ഷോഭത്തിനും പണിമുടക്കിനും മനഃപൂർവ്വം കാരണങ്ങൾ കണ്ടെത്തി, ബലമായി ജീവനക്കാരെ സമരത്തിലേക്കും സാമ്പ്ത്തിക-സർവ്വീസ് നഷ്ടങ്ങളിലേക്കും ഉന്തിവിട്ട് അവസാനം കാമ്പില്ലാത്ത ചില ഒത്തു തീർപ്പുകൾക്കും വഴങ്ങി ഇറങ്ങിത്തിരിക്കുമ്പോൾ ഇതിനു പിന്നിലെ പൊള്ളത്തരങ്ങൾ ആരും തിരിച്ചറിയില്ല എന്നാണോ കരുതുന്നത്? സമരം പൊളിഞ്ഞതിനു പണിമുടക്കാത്ത ജീവനക്കാരെ കുറ്റപ്പെടുത്തുകയും ചെയ്തപ്പോൾ ‘സർവീസ് മേഖലയുടെ കാവല്പ്പട’യുടെ ഉത്തരവാദിത്വം പൂർത്തിയാകുകയും ചെയ്തു. നാളെയിലെ ഉദ്യോഗസ്ഥരോടുള്ള കരുതലാണത്രേ!

ആ പണിമുടക്കു തീർന്നിട്ട് ഒരാഴ്ചയാകുന്നു. കേവലം തെരുവു പ്രസംഗങ്ങളിലല്ലാതെ സാമ്പത്തികവിശാരദന്മാർക്കു പഞ്ഞമില്ലാത്ത ബുദ്ധിജീവി പ്രസ്ഥാനത്തിനോ സമര സമിതിക്കോ ഇന്നു വരെ, അവർ തല കുനിച്ചു കൊടുത്ത പങ്കാളിത്ത പെൻഷൻ പദ്ധതിയിലൂടെ തന്നെ അവർ സംരക്ഷിക്കുന്നു എന്നവകാശപ്പെടുന്ന സർവ്വീസ് മേഖലയ്ക്ക് പരമാവധി ഗുണം ചെയ്യുന്ന ക്രിയാത്മകമായ ഒരു നിർദ്ദേശമെങ്കിലും മുന്നോട്ടുവെയ്ക്കാൻ കഴിഞ്ഞോ? ഇല്ല. ഓഹരിമേഖലയ്ക്കുണ്ടാകാവുന്ന അപചയത്തിന്റെ പേരിൽ ആ നിക്ഷേപരീതിയെ എതിർക്കുന്നവരേ, പൊതു മേഖലയ്ക്കായി ശക്തിയുക്തം വാദിക്കുന്ന സോഷ്യലിസ്റ്റുകളേ, നിക്ഷേപം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ നിക്ഷേപിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ? ഇല്ല. പൊതുമേഖലയാണെങ്കിലും അതു രക്ഷപ്പെടുന്ന മേഖലയല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് രാഷ്ട്രീയക്കാർക്കുതന്നെയാണ്‌. ആ തുക പൊതു വിനിയോഗത്തിനെടുത്താലോ? തന്റെ കാശെടുത്ത് റോഡു പണിയാനും തൊഴിലുറപ്പു നടത്താനും പാലം കെട്ടാനും അഴിമതി നടത്താനും ചെലവാക്കാൻ പാടില്ല എന്ന് എല്ലാവരും ചിന്തിക്കും. ഒരിടത്തും നിക്ഷേപിക്കാതെ കൂട്ടി വെച്ചാലോ ഒരു പ്രയോജനവുമില്ലതാനും. കുറ്റം പറയാനും ദോഷം കാട്ടിക്കൊടുക്കാനുമാണല്ലോ ഏറ്റവുമെളുപ്പം.

************

ജനാധിപത്യത്തിന്റെ തണലിൽ നിന്നുകൊണ്ട് വകയുള്ളവൻ പോലും എടുത്ത ലോണിന്റെ പലിശ ഇളവിന്‌ ഗവ.ന്റെ ഔദാര്യത്തിനു ഓച്ഛാനിച്ചു നില്ക്കുമ്പോൾ, എല്ലാം സർക്കാർ എനിക്കിങ്ങോട്ട് ഒലത്തിത്തരണം(ഉറങ്ങാൻ കൂരയും റേഷൻ വാങ്ങാൻ പോലും വരുമാനവും ഇല്ലാത്തവരുടെ കാര്യമല്ല പറയുന്നത്) എന്ന് വാശി പിടിക്കുന്നവർ പെരുകുന്നിടത്ത് അവകാശങ്ങളും ഔദാര്യങ്ങളും തമ്മിൽ വെല്യ ഭേദമൊന്നും ഇല്ല. ആ മനഃശാസ്ത്രത്തിനപ്പുറം, മേല്പ്പറഞ്ഞ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്നവർക്ക് ഡീസൽ സബ്സിഡി പിൻവലിക്കലും പങ്കാളിത്ത പെൻഷൻ ആരംഭവും ഒക്കെ ഒരേ ചരടിലെ മുത്തുകൾ മാത്രമാണ്‌. ബന്ദുകൾ നിർത്തിച്ചപ്പോൾ ഹർത്താലാക്കി, പിന്നേം മുടക്കി മുടക്കി മുടിപ്പിച്ച് ഇവിടെ എന്തെല്ലാം നേടിയെടുത്തു? ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ മുടക്കിയാൽ നഷ്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിനായിരുന്നു. ജനാധിപത്യ ഇന്ത്യയിൽ മുടക്കങ്ങൾ മുടക്കുന്നത് സ്വന്തം പ്രയാണത്തെയാണെന്നു പറഞ്ഞുകൊടുക്കാൻ ഒരു സൈദ്ധാന്തികനും ഇല്ലതാനും.

Tuesday, January 15, 2013

എന്തിനോ വേണ്ടി തിളച്ച സാമ്പാർ

മരങ്ങളും പണിമുടക്കുകളും അന്യമായ നാടല്ല കേരളം. ഇക്കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരും അദ്ധ്യാപകരും ആരംഭിച്ച സംസ്ഥാന വ്യാപകമായ ഒരു അനിശ്ചിതകാല പണിമുടക്കിന്‌ കഴിഞ്ഞ ദിവസം അറുതിയായി. ഈ അവസരത്തിൽ ജനുവരി എട്ടുമുതൽ കേരളം സാക്ഷ്യം വഹിച്ച ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങളെ ഞാൻ കണ്ടുകൊള്ളട്ടെ.

അനിശ്ചിതകാല പണിമുടക്കിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പരമപ്രധാനമായത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക; സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുക എന്നതായിരുന്നു. പെട്ടെന്നു മനസ്സിലാക്കാനായി, പങ്കാളിത്ത പെൻഷൻ എന്നാൽ ഓരോ ജീവനക്കാരന്റെയും പ്രതിമാസ ശമ്പളത്തിൽ നിന്നും ഒരു വിഹിതം സർക്കാർ തിരിച്ചുപിടിച്ച് അതിന്റെ കൂടി വിനിയോഗ ഫലമായി റിട്ടയർമെന്റിനു ശേഷം ആ ജീവനക്കാരനു പെൻഷൻ നല്കുക എന്നതാണ്‌. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനത്തിൽ റിട്ടയറായ ജീവനക്കാരനു പെൻഷൻ നല്കുക എന്നത് സർക്കാരിന്റെ മാത്രം ബാധ്യതയാവുന്നു; അതായത് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും വിഹിതം പറ്റിക്കൊണ്ടല്ല പെൻഷനുള്ള വക സർക്കാർ കണ്ടെത്തുന്നത്. ചുരുക്കത്തിൽ പങ്കാളിത്ത പെൻഷൻ ബാധകമാവുന്ന ജീവനക്കാരന്‌ പ്രതിമാസശമ്പളത്തിൽ പത്തിലൊന്നു ഭാഗം കുറവു വരും.

എൻ.ജി.ഓ. അസോസിയേഷൻ തുടങ്ങിയ വലതുപക്ഷ സർവീസ് സംഘടനകൾ മുന്നേ തന്നെ തങ്ങൾ സമരത്തിനില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഡയസ്‌നോൺ തുടങ്ങിയ പ്രതിരോധനടപടികൾസർക്കാർ പ്രഖ്യാപിക്കുകയും അവധി അനുവദിക്കുന്നതിന്‌ കർശനമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. സമരത്തിന്റെ ആദ്യ ദിനം മുതൽ വിവിധ പത്ര മാധ്യമങ്ങൾ ആഫീസ് തലത്തിലുള്ള ഹാജർ നില പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തുകൊണ്ട് സമരത്തിന്റെ യഥാർഥ ചിത്രം ജങ്ങളിലേക്കെത്തിക്കുകയും ചെയ്തു.

അതേസമയം, ഇടതുപക്ഷ അനുകൂല സംഘടനകൾ പൊതുവായി ശക്തമായ നിലപാടുകളും മുദ്രാവാക്യങ്ങളുമായി സമരമുഖത്തു പ്രത്യക്ഷപ്പെട്ടു. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഒറ്റപ്പെടുത്താനും അത്തരക്കാർ ജോലിക്കെത്തുന്നതു തടയാനും ചിലയിടങ്ങളിൽ കായികമായി ആക്രമിക്കാനും വരെ ശ്രമങ്ങളുണ്ടായി. ഇത്തരം സംഘർഷങ്ങൾ തെരുവിലേക്കു വ്യാപിക്കുകയും ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും പരസ്യമായിത്തന്നെ ജീവനക്കാരുടെ സമരത്തിനു പിന്തുണ നല്കുകയും ചെയ്തു.

എന്നാൽ, ദിനംപ്രതി ആഫീസുകളിലെ ഹാജർ നില കൂടി വരികയും പണിമുടക്കു നടത്തുന്ന സംഘടനകളിലെ തന്നെ ജീവനക്കാർ ഒളിഞ്ഞും തെളിഞ്ഞും ജോലിക്കു ഹാജരാകുകയും ചെയ്തുകൊണ്ടിരുന്നു. സമരം ചെയ്യുന്നവർക്കെതിരേ സ്വീകരിക്കുന്ന നടപടികളിൽ യാതൊരിളവും ഉണ്ടാവില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനില്ക്കുകയും ചെയ്തതോടെ 2012 ആഗസ്റ്റ് 8-ആം തീയതിയിലെ സർക്കാർ ഉത്തരവിലൂടെ നടപ്പാകുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും പിന്നോട്ടില്ല എന്നത് അരക്കിട്ടുറപ്പിക്കപ്പെട്ടു.

പിന്നെക്കണ്ടത് സമരത്തിന്‌ ഒരു തീർപ്പു കണ്ടെത്താനുള്ള വ്യഗ്രതയോടെയുള്ള ശ്രമങ്ങളായിരുന്നു. ജനുവരി 13-ആം തീയതി ഞായറാഴ്ച എങ്ങനെയും ഒരു ഒത്തുതീർപ്പ് ഉണ്ടാകേണ്ടത് അനിവാര്യമായി എന്നു വേണം കരുതാൻ. അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കേതന്നെ ജനു. 11ന്‌ വെള്ളിയാഴ്ച ആഫീസുകളിലെ ഹാജർ നില മികച്ച രീതിയിൽ ഉയർന്നു. അതിനൊരു പ്രധാന കാരണം, അന്നേ ദിവസം പണിമുടക്കിയാൽ തുടർന്നു വരുന്ന രണ്ടാം ശനി, ഞായർ, തിങ്കളാഴ്ച പൊങ്കൽ പ്രമാണിച്ചുള്ള പ്രദേശിക അവധി എന്നിങ്ങനെ മൂന്നു ദിവസത്തെ കൂടി ശമ്പളം നഷ്ടപ്പെടുമെന്ന ലളിതമായ സാമ്പത്തിക വശം മാത്രമാണ്‌. ഫലിതം അതല്ല, ഇടതു മാധ്യമങ്ങൾ ‘ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്ത് പരിപൂർണ്ണ വിജയമാക്കിയ പണിമുടക്ക്’ എന്നൊക്കെ സമരത്തെ വിശേഷിപ്പിക്കുന്നുണ്ടായിരുന്നു. ഹാജർ നിലയുടെ കണക്ക് കെട്ടിച്ചമച്ചതാണെന്ന്‌ ഒരുളുപ്പുമില്ലാതെ തട്ടി വിടുന്നുമുണ്ടായിരുന്നു. ഹാജർ നിലയിൽ സർക്കാർ കള്ളത്തരം കാണിച്ചിട്ടുണ്ടോ എന്ന് പണിമുടക്കിയവർക്ക് ഇനിയാണെങ്കിലും വിവരാവകാശ നിയമപ്രകാരം പരിശോധിക്കാമല്ലോ. അതേ സമയം, യാഥാർഥ്യ ബോധമുള്ള മാധ്യമങ്ങളിലെല്ലാം പണിമുടക്കിനെക്കുറിച്ചുള്ള പരാമർശം തന്നെ 'ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക്' എന്നായിരുന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതി ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ അതിൽ ഒതുങ്ങി നിന്നുകൊണ്ടു തന്നെ ജീവനക്കാർക്ക് പറ്റുന്നത്ര ആനുകൂല്യങ്ങൾ നിലനിർത്താൻ കൂട്ടായ ശ്രമങ്ങൾ ഉണ്ടായിരുന്നതാണ്‌. മിനിമം പെൻഷൻ ഉറപ്പാക്കും എന്ന് സമരം ആരംഭിക്കുന്നതിനു മുൻപേ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിപ്പിക്കും എന്ന ‘നടക്കാത്ത ഒരു സ്വപ്ന’ത്തിനായിട്ടാണ്‌ ജീവനക്കാരെ സമരമുഖത്തേക്ക് ഇടതു സംഘടനകൾ തള്ളിവിട്ടത്. കാര്യങ്ങൾ ഇങ്ങനെ പോകെ, ദിനം പ്രതി ഹാജർ നില കൂടി വന്നതും സർക്കാരിന്റെ കർശനമായ അച്ചടക്ക നടപടികളും സമരത്തെ ദുർബ്ബലമാക്കി. അതോടൊപ്പം സോഷ്യൽ മീഡിയയിൽ തൊഴിൽ രഹിതരുടെയും യുവാക്കളുടെയും സർക്കാരിതര മേഖലകളിലെ ജീവനക്കാരുടെയും വികാരം സമരത്തിനെതിരേ തിരിഞ്ഞതും വിസ്മരിക്കാനാവില്ല. ‘തിന്ന് എല്ലിനിടയിൽ കയറിയതിന്റെ അഹങ്കാരത്തിൽ കാട്ടിക്കൂട്ടുന്നത്’ എന്നാണ്‌ ഫേസ്‌ബുക്കിൽ സമരത്തെക്കുറിച്ച് വന്ന ഒരുകമന്റ്. ‘ഇപ്പോഴുള്ളതിന്റെ പാതി ശമ്പളവും ആനുകൂല്യങ്ങളും മതി, ഇവർക്കു പകരം ഞങ്ങൾ ജോലി ചെയ്യാം’ എന്നു വരെ പ്രഖ്യാപിച്ചുകൊണ്ട് ഓൺലൈൻ ജനത മുന്നോട്ടുവന്നു. സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ തയ്യാറെടുപ്പുകളും നടത്തിപ്പും സമരാനുകൂലികളായ അദ്ധ്യാപകരുടെ നിലപാടുമൂലം താളം തെറ്റുമെന്നായപ്പോൾ സമരം തികച്ചും ജനവിരുദ്ധമായി. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലെ വികസനപദ്ധതികളുടെ പ്രവൃത്തികളും പുരോഗമിക്കവേ സമരം വന്നത് ബന്ധപ്പെട്ട മേഖലകളിൽ നിന്ന് എതിർപ്പ് ഉയരുന്നതിനു കാരണമായി. ചുരുക്കത്തിൽ അനുകൂലവികാരം ഉണ്ടാവുന്നതിനു പകരം പൊതുജനങ്ങളുടെ എതിർപ്പ് വാങ്ങിയെന്നതാണ്‌ സമരം ഉണ്ടാക്കിയ നേട്ടം.

ഒത്തുതീർപ്പുചർച്ചയ്ക്കുള്ള സാദ്ധ്യതകൾ സൂര്യനെപ്പോലെ ജ്വലിക്കുകയായി പിന്നീട്. സമരാനുകൂലികളെ ചർച്ചയ്ക്കു വിളിച്ച് ഇനിയും അപഹാസ്യനാകാൻ വയ്യ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സമരക്കാർ ഒടുക്കം പണിമുടക്ക് ഏകപക്ഷീയമായി പിൻ‌വലിക്കുമോ എന്ന സംശയമേകി. ചർച്ചയ്ക്ക് അവസരമുണ്ട് എന്ന് സമയം പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി വാതിൽ തുറന്നിട്ടു. മുൻപേ പ്രതിരോധത്തിലായിരുന്ന സമരസമിതി നേതാക്കൾക്ക് ആ അവസരം വിനിയോഗിക്കാതെ തരമുണ്ടായിരുന്നില്ല.

ഒടുക്കം ഏറെക്കുറെ അപ്രായോഗികമോ യാതൊരു പുതുമയും ഇല്ലാത്തതോ ആയ ചില വ്യവസ്ഥകൾക്കു സമ്മതിച്ച് അനിശ്ചിതകാല പണിമുടക്ക് നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കപ്പെട്ടില്ല. ഒത്തുതീർപ്പു ചർച്ചയിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയെ സമരസമിതി നേതാക്കൾക്ക് അംഗീകരിക്കേണ്ടതായിത്തന്നെ വന്നു. നിലവിലുള്ള ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതി ഒരുതരത്തിലും ബാധിക്കില്ലെന്ന ഉത്തരവു വേണമെന്ന ആവശ്യം മുഖ്യമാന്ത്രി അംഗീകരിച്ചു. അതിൽ പുതുതായൊന്നും അംഗീകരിക്കാനില്ല തന്നെ. 2013 മാർച്ച് 31 നു ശേഷം സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്കു മാത്രമേ ഇതു ബാധകമാവൂ എന്നത് വ്യക്തമാണല്ലോ.

മിനിമം പെൻഷൻ ഉറപ്പാക്കും എന്ന്‌ കൊട്ടിഘോഷിക്കുന്നത് പണ്ടും പറഞ്ഞിട്ടുള്ളതാണെന്നതിനു പുറമേ നിലവിലെ ഇ.പി.എഫ്. പെൻഷൻ തുക എന്നത് വളരെ കുറഞ്ഞ ഒരു തുക ആണെന്നതിനാൽ അത്ര കാര്യമായ നേട്ടമായി അവതരിപ്പിക്കാവുന്നതല്ല. പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുമെന്ന ആവശ്യം കേന്ദ്രത്തിൽ ഉന്നയിക്കുമെന്ന ഉറപ്പാണു സർക്കാർ നല്കിയിട്ടുള്ളത്. നിക്ഷേപിക്കും എന്നു തീർത്തു പറഞ്ഞിട്ടില്ല എന്നതു കൂടാതെ, ഈ നിർദ്ദേശം അംഗീകരിക്കാൻ സാധ്യത തുലോം കുറവാണെന്നു പെട്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികൾ പിൻവലിക്കുമെന്ന് സമരസമിതി അവകാശപ്പെടുമ്പോൾ സമരദിവസങ്ങളോട് ചേർന്നു വന്ന അവധി ദിനങ്ങളിലും ഡയസ്‌നോൺ ബാധകമായിരിക്കും, അതു പിൻവലിക്കില്ല എന്നു ധനമന്ത്രി പറഞ്ഞുകഴിഞ്ഞു. ഐതിഹാസികമെന്നും തങ്കലിപികളിൽ എഴുതപ്പെട്ടതെന്നും വിശേഷിപ്പിക്കപ്പെട്ട 2002-ലെ പണിമുടക്കിൽ 32 ദിവസത്തെ ശമ്പളം ഭൂരിഭാഗം ജീവനക്കാർക്കും ഡയസ്‌നോണിലൂടെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അധികാരം തിരികെ കിട്ടിയപ്പോൾ ആ ഡയസ്നോൺ റദ്ദാക്കാൻ കഴിയാതിരുന്ന ഇടതന്മാർക്ക് ഇപ്പറഞ്ഞിടത്തു നാവു പൊന്തില്ല എന്നുറപ്പ്. അഞ്ചു വർഷത്തിൽ ഒരിക്കൽ ശമ്പള പരിഷ്കരണം ഉറപ്പാക്കാനായതും എൽ.ടി.സി. അനുവദിച്ചതും ഈ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി നടന്ന ചർച്ചയിലൂടെയാണ്‌ എന്നിപ്പോൾ പറയുന്നതു മുൻതീരുമാനങ്ങളെ പണിമുടക്കിന്റെ അനന്തരഫലമായി ചിത്രീകരിക്കാനുള്ള നാണംകെട്ട രാഷ്ട്രീയനീക്കം മാത്രമാണ്‌.

അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി 14/01/2013-ൽ പുറത്തിറക്കിയ നോട്ടീസിൽ പറയുന്ന ഒരേയൊരു വാചകം മതി- ‘2002-ലെതുപോലെ എല്ലാ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ സിവിൽസർവ്വീസിന്റെ ഹൃദയമായ പെൻഷൻ സംരക്ഷിക്കുവാൻ സാധിക്കുമായിരുന്നു’ - സമര പങ്കാളിത്തം കുറവായിരുന്നു എന്ന ഏറ്റുപറച്ചിലും സമരലക്ഷ്യം നേടാനാവാത്തതിന്റെ ഭാരം പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ മേൽ കെട്ടിവെയ്ക്കാനുള്ള ശ്രമവും ഇതിൽ വ്യക്തമായി കാണാം. ഒപ്പം, ഭാവിയിൽ പങ്കാളിത്ത പെൻഷൻ പ്രാവർത്തികമാവുമ്പോൾ 2013-ൽ പണിമുടക്കിൽ പങ്കെടുക്കാതെ സമരം പരാജയപ്പെടുത്തിയവരെയും ഇതു കൊണ്ടുവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പഴിപറഞ്ഞ് തലയൂരുകയും ചെയ്യാം(ഈ പണിമുടക്കിന്റെ ഏറ്റവും വലിയ രാഷ്ട്രീയനേട്ടം ഭാവിയിലേക്ക് കാത്തുവെച്ചിരിക്കുന്ന ഈ പഴുതു തന്നെ!). കൂടുതൽ വിപുലമായ പോരാട്ടങ്ങൾക്കായി അനിശ്ചിതകാല പണിമുടക്ക് നിർത്തി വെച്ചിരിക്കുന്നു എന്ന് പറയുമ്പോൾ കേരളത്തിലെ സർവ്വീസ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്, ഈ പേരിൽ ഇനി മറ്റൊരു പണിമുടക്കിന്‌ ആഹ്വാനം ഉണ്ടായാൽ അതൊരു വനരോദനമായി അവസാനിക്കും എന്ന യാഥാർഥ്യം. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് കേവലം സാമ്പത്തിക-സർവീസ് നഷ്ടങ്ങൾക്കുപരിയായി യാതൊന്നും സമ്മാനിക്കാൻ കഴിയാതെയാണ്‌ ഈ സമരകാലം അവസാനിച്ചത്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും കേവലം രാഷ്ട്രീയക്കളികളിലെ കരുക്കളായി തുടരാതിരിക്കാനും നാം കരുതലോടെ നീങ്ങുക തന്നെ വേണം.


വാല്ക്കഷണം (1) : മുടക്കുന്ന സമരങ്ങൾ കൊണ്ട് കേരള ജനതയ്ക്ക് ഇനിയെന്തൊക്കെ നേടാമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമുക്ക് മുടക്കുന്ന സമരങ്ങൾ കളഞ്ഞിട്ട് വല്ലതും ‘നടത്തുന്ന’ സമരങ്ങളിലേക്ക് നീങ്ങരുതോ? ഒന്നുമല്ലെങ്കിലും ഈ ‘കടിച്ചതുമില്ല, പിടിച്ചതുമില്ല’ എന്ന അവസ്ഥയിലും ഭേദമല്ലേ അങ്ങനെയൊന്ന്‌?


(2) ഭൂമി പിടിച്ചെടുക്കൽ സമരം - ആയിരക്കണക്കിനാളുകൾക്ക് പട്ടയം നല്കുകയും ആദിവാസികൾക്ക് വനാവകാശരേഖകൾ നല്കുകയും പ്രഖ്യാപിത ലക്ഷ്യവും കടന്ന് നടപടികൾ മുന്നേറുകയും ഭൂരഹിതർക്കു സ്ഥലം നല്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന നേരത്തുവന്ന ഈ നവതരംഗസമരത്തെ സർക്കാർ തണുപ്പൻ മട്ടിൽ വീക്ഷിക്കുന്നു. ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടിയ ചിലയിടങ്ങളിൽ മരുന്നിനു പോലും പൊലീസില്ല. ഒരു ജലപീരങ്കി പ്രയോഗമോ ലാത്തിച്ചാർജ്ജോ അറ്റ് ലീസ്റ്റ് ഒരു ബലപ്രയോഗമോ പോലും ഇല്ലാതെ സമരം ചെയ്യാൻ ഒരു ത്രില്ലില്ല എന്ന് ചില സഖാക്കൾ അടക്കം പറയുന്നു! "എന്നെ അറസ്റ്റ് ചെയ്യൂ" എന്ന് സരോജ്കുമാർ പറയുന്നത് ഓർമ്മവന്നു.

Friday, January 04, 2013

ബ്ലാക്ക്മാൻ ഇടുക്കിയെ വിറപ്പിക്കുന്നു!

ബ്ലാക്ക്മാൻ എന്ന അജ്ഞാത ഭീകരനെക്കുറിച്ച് ഇടുക്കി ജില്ലയിലെ പലയിടങ്ങളിലും നിറം പിടിപ്പിച്ചതും അവിശ്വസനീയവുമായ കഥകൾ പരക്കുകയാണ്‌. വർഷങ്ങൾക്കു മുൻപു ഭീതിയോടെ നാം കേട്ട റിപ്പർ എന്ന പദത്തിനു ശേഷം തെല്ലെങ്കിലും പേടിയോടെ ജനം കാതുകൂർപ്പിക്കുന്ന വാക്കായി ഇന്ന് ബ്ലാക്ക്മാൻ മാറിയിരിക്കുന്നു. പൊലീസിന്‌ ഉറക്കമൊഴിഞ്ഞ രാത്രികൾ. ബ്ലാക്ക്മാനെക്കുറിച്ചു പ്രചരിക്കുന്ന കെട്ടുകഥകൾ ഇവയൊക്കെ - അസാമാന്യ പൊക്കമാണു ബ്ലാക്ക് മാന്‌. എട്ടടി ഉണ്ടെന്നൊക്കെയാണ്‌ ജനം വെച്ചു കീച്ചുന്നത്. കറുത്ത നീളൻ കോട്ടിട്ടാണ്‌ കക്ഷി നടക്കുന്നത്. വികൃതമായ മുഖമാണത്രേ! എയ്ഡ്സ് രോഗിയാണെന്നതാണ്‌ ബ്ലാക്ക്മാനെപ്പറ്റിയുള്ള ഏറ്റവും അപകടകരമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംഗതി. കയ്യിൽ സിറിഞ്ചുമായിട്ടാണത്രേ നടപ്പ്! എന്നാത്തിനാ? കുത്തിവെച്ച് ബാക്കിയുള്ളോർക്ക് രോഗബാധയുണ്ടാക്കാൻ..! മൂപ്പരെവിടെയാ പകൽ മുഴുവൻ കഴിയുന്നതെന്ന് ആർക്കും ഒരു പിടിയുമില്ല. രാത്രി വാതിലിൽ തട്ടി വിളിച്ചു ആൾക്കാരെ ഭയപ്പെടുത്തുകയാണ്‌ മൂപ്പിലാന്റെ ഹോബി. അങ്ങനെ പോകുന്നു ബ്ലാക്ക് മാനെപ്പറ്റിയുള്ള കഥകൾ. ഇന്നിപ്പൊ ദേ, കോമഡി സ്റ്റാർസിൽ വരെ ബ്ലാക്ക് മാൻ പരാമർശിക്കപ്പെട്ടു!

അതിനിടെ, കറുത്തവേഷം ധരിച്ച ഒരാൾ പമ്മിപ്പമ്മി നടന്നു പോകുന്നത് ഇവിടൊരു പ്രദേശത്ത് ആരോ കണ്ടു. ഇവൻ തന്നെ ബ്ലാക്ക്മാൻ ! പിടിയെടാ അവനെ! നാട്ടുകാർ ഓടിക്കൂടി. ബ്ലാക്ക്മാനെ കണ്ടുപിടിച്ചേ. ആളെക്കണ്ടപ്പോൾ അക്കിടി മനസ്സിലായി. തീർഥയാത്രയ്ക്കിടെ ഒന്നു മനസ്സമാധാനമായിട്ട് തൂറാൻ റോഡരികിലെ പറമ്പിലേക്കു കയറിയ അന്യസംസ്ഥാനക്കരൻ അയ്യപ്പഭക്തനെയാണ്‌ നാട്ടുകാർ ബ്ലാക്ക്മാൻ എന്നു കരുതി വളഞ്ഞത്!!

ബ്ലാക്ക്മാനെ നേരാംവണ്ണം കണ്ടവർ ആരുമില്ല. വിശ്വസനീയമായ യാതൊരു തുമ്പും ആർക്കും ഇതുവരെ കിട്ടിയിട്ടുമില്ല. പകലൊക്കെ ടിയാൻ എവിടെപ്പോയൊളിക്കുന്നു എന്നും ആർക്കുമറിയില്ല. ബ്ലാക്ക് മാനെ കണ്ടു എന്നവകാശപ്പെടുന്നവരുടെ വിവരണങ്ങൾ പല ചെവിയും വായും കടന്നു വരുമ്പോൾ പണ്ടു കേട്ട ഒരു കഥയിലെ കാര്യം പോലെ ആയിപ്പോകും...

പണ്ട്, അഞ്ചുരുളി വനത്തിൽ ഒരുത്തൻ വെടി വെയ്ക്കാൻ, ഐ മീൻ, നായാട്ടിനു പോയി. വെടി വെയ്ക്കാൻ പോയിട്ട് വെറും കയ്യോടെ തിരിച്ചുവന്ന കക്ഷിയോട് കൂട്ടുകാർ കാര്യം തിരക്കി. ആൾ പേടിച്ചു പോന്നതാണത്രേ. എന്തു കണ്ടിട്ട്? പുലി... നല്ലൊന്നാന്തരം പുലി! അതും ഒന്നോ രണ്ടോ അല്ല, ഒരു ഫാമിലി! അഞ്ചെണ്ണം.. പുലിക്കൂട്ടം!! ചോദിച്ചു പിടിച്ചു വന്നപ്പോൾ മാട്ടുകച്ചവടക്കാരൻ പറയുന്ന വില താഴുന്നതു പോലെ പുലീടെ എണ്ണം കുറയാൻ തുടങ്ങി. രണ്ടെണ്ണത്തിനെ ഉറപ്പായും കണ്ടു, മറ്റേതിന്റെയൊക്കെ വാലു മാത്രമേ കണ്ടൊള്ളൂ, മരത്തിന്റെ മറവാരുന്നു എന്നൊക്കെയായി. ഇത്രേം താന്നതല്ലേ, ഇനീം താന്നെങ്കിലോ എന്നോർത്ത് നീ ശെരിക്കും പുലിയെ കണ്ടോ എന്നായിചോദ്യം. പിന്നെ... കണ്ടോന്നോ, എടാ, ഹെഡ്ലൈറ്റങ്ങ് ഇട്ടപ്പൊ, തെളങ്ങുവാണ്‌ പച്ച നെറത്തിൽ കണ്ണ്‌. ഒരുപുലി, അതുറപ്പായും ഞാൻ കണ്ടതാ. ബാക്കി ചെലപ്പോ...

അഞ്ചേന്നു പിടിച്ച് ഇപ്പോ ബഡായി ഒരു പുലിയിലെത്തി നില്ക്കുന്നു. ഒരു ബഡായിക്കാരന്റെ ഏറ്റവും വലിയ പരാജയം അവന്റെ വാക്കുകൾക്ക് ശ്രോതാക്കൾ ഇല്ലാതെ പോകുന്നതാണ്‌. ആ ദുരന്തം ഒഴിവാക്കാൻ അയാൾ ഏതു കോമ്പ്രമൈസിനും തയ്യാറാവും. പറഞ്ഞു പറഞ്ഞ്, ഒടുക്കം നമ്മടെ വെടിക്കാരൻ ഇപ്രകാരം തീർച്ചപ്പെടുത്തി - “ആ.. പുലിയാണോ എലിയാണോന്നറിയില്ല, പള്ള(പൊന്തക്കാട്‌) അനങ്ങുന്നതു കണ്ടാരുന്നു!”

എന്നു പറഞ്ഞപോലെയാണു ബ്ലാക്ക് മാന്റെ കാര്യം. ഡേ, ആരോ കതകിൽ മുട്ടുന്നു. നോക്കിയേച്ചു വരാമേ..!