Wednesday, January 28, 2009

പിരിയുന്നേരം - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-6


കഴിഞ്ഞ കഥ

"സന്തോഷമായി എനിക്ക്‌. എന്നെ ഈ നേരത്ത്‌ ഓര്‍ക്കാനും വിളിക്കാനും തോന്നിയല്ലോ? പിന്നെ, ഞാന്‍ ..കുറെ കാര്യങ്ങള്‍ സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അന്ന്‌, ഞാന്‍ വെല്യ ചതിയാണ്‌ ചെയ്തതെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌. ഇത്രയധികം എന്നെ സ്നേഹിക്കുന്ന ഒരാളെ വേണ്ടെന്നു വെയ്ക്കുന്നതും ആത്ര ഈസി കാര്യമല്ലായിരുന്നു. പക്ഷേ..."

“ശപിക്കപ്പെട്ട ദിവസങ്ങള്‍ എന്നാണു ഇന്നും ഞാന്‍ ആ സമയത്തെക്കുറിച്ച്‌ വിചാരിക്കുന്നത്‌. ആഹ്‌... എന്തു പറയാന്‍..? വീട്ടില്‍ കാര്യങ്ങള്‍ മോശമായിരുന്നു എന്ന്‌ അറിയാമല്ലോ? ആങ്ങള ജോലിയൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന് അവസാനം സ്വന്തം ജീവിതം കൈവിട്ടു കളഞ്ഞു. എന്നെയും അനിയത്തിയെയും അവന്‍ രക്ഷപെടുത്തും എന്നൊരു വിശ്വാസമുണ്ടായിരുന്നു അച്ഛന്‌. കുറെ നാള്‍ ജോലി തപ്പി നടന്നും പിന്നെ അവിടെയും ഇവിടെയുമെല്ലാമായി പല പല പണികള്‍ ചെയ്തും അവന്‍ സര്‍വൈവ്‌ ചെയ്തു നിന്നു. വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടി വന്നു. ആയിടെ അമ്മയ്ക്കു അസുഖവും കാര്യങ്ങളും. അച്ഛന്‍ തന്നെ എല്ലാം കൂട്ടിയാല്‍ കൂടില്ല എന്നായി. കാന്‍സര്‍ സെന്ററിലേക്കുള്ള പതിവു യാത്രകള്‍. അവസാനം റോഡിനോട്‌ ചേര്‍ന്നുള്ള അഞ്ചു സെന്റ്‌ സ്ഥലം വില്‍ക്കേണ്ടി വന്നു, അമ്മയെ ചികില്‍സിച്ച വകയിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍. എന്നിട്ടമ്മയെ രക്ഷപെടുത്താനും പറ്റിയില്ല. അറിയാമല്ലോ, അന്നത്തേ കാര്യങ്ങളൊക്കെ?”

പ്രദീപിന്റെ മുഖത്തു മൗനം കനത്തു കിടന്നു. അലക്ഷ്യമായി റോഡിലേക്കു നോക്കി അവന്‍ കേട്ടു നിന്നു.

"വറുതി പോലെ തന്നെ! കുറച്ചു റബ്ബര്‍ ഉണ്ടായിരുന്നതു കൊണ്ട്‌ ഒരുകാലത്തും കഞ്ഞിക്കു മുട്ടു വന്നില്ല. എന്നാലും ജീവിതം എങ്ങുമെത്തില്ല എന്നു തോന്നിയിരുന്നു. വല്ലവിധേനയും ഞാന്‍ എം.കോം കമ്പ്ലീറ്റ്‌ ചെയ്തൂന്നു പറഞ്ഞാല്‍ മതി. പക്ഷേ, അനിയത്തിയുടെ പഠനം മുടങ്ങി. അജിത്താണെങ്കില്‍ കുടുംബത്തിന്‌ ഒരു ഉപകാരവുമില്ലാതെ നടക്കുന്നു. രാവിലെ ടൗണില്‍ പോകും. ഒരു കൂട്ടുകാരന്റെ കടയുണ്ട്‌. അവിടെയും ഗോഡൗണിലും അല്ലറചില്ലറ പണികള്‍ ഒക്കെ ചെയ്യും. വൈകുന്നേരം അവന്റെ ചെലവിനുള്ളതു കിട്ടുമെന്നല്ലാതെ അതുകൊണ്ട്‌ നയാ പൈസയുടെ ഉപകാരം ഉണ്ടായിട്ടില്ല. എന്നും കുറെ കമ്പനിയും ചുറ്റിക്കറങ്ങലും മാത്രമായി അവന്റെ ലൈഫ്‌. എന്തിനേറെ, ഇടയ്ക്ക്‌ ഒന്നു രണ്ടു ടെസ്റ്റ്‌ എഴുതാന്‍ പോയപ്പോ ഒന്നു കൂടെ വരാമോ എന്നു ചോദിച്ചപ്പോ അതിനുപോലും വയ്യ. എന്തിനാ ദൈവമേ ഇങ്ങനെയൊരു കൂടപ്പിറപ്പിനെ തന്നതെന്നു പലപ്പോഴും കരഞ്ഞുചോദിച്ചിട്ടുണ്ട്‌. അവനിലും പ്രതീക്ഷ നഷ്ടപ്പെട്ടതോടെ അച്ഛനും തളര്‍ന്നു."

കയ്പ്പു നിറഞ്ഞ ഭൂതകാലം ഒരു ഗദ്‌ഗദമായി ഉയര്‍ന്നു വന്നു. മുറിഞ്ഞകന്ന വാക്കുകള്‍ക്കിടയിലൂടെ രണ്ടു കണ്ണീര്‍ത്തുള്ളികള്‍ കൂടി ഉതിര്‍ന്നു വീണു.

"അന്നെല്ലാം എന്റെയൊപ്പം ഉണ്ടായിരുന്നതു പ്രദീപ്‌ മാത്രമാ. എന്തും തുറന്നു പറയാനും, വിഷമങ്ങള്‍ പങ്കു വെയ്ക്കാനും എല്ലാം ഒരു നല്ല ഫ്രണ്ടായിട്ട്‌... പ്രദീപിനും നല്ല ടഫ്‌ ടൈം ആയിരുന്നല്ലോ. പരസ്പരം വേദനകള്‍ പങ്കു വെയ്ക്കുന്നതും ഒരു സുഖമാണെന്ന് അറിഞ്ഞത്‌ അന്നാണ്‌. എഴുപത്തഞ്ചു പൈസയുടെ ഒരില്ലന്റിന്‌ ഇത്രേം വിലയുണ്ടെന്ന് അറിഞ്ഞ നാളുകള്‍!! ഇഷ്ടപ്പെടാനും മോഹിക്കാനും അര്‍ഹതയില്ലാത്തവരായിരുന്നു നമ്മള്‍ രണ്ടും. എന്നാലും എന്തൊക്കെയോ നമ്മളെ തമ്മില്‍ അടുപ്പിച്ചു. ഒരു നാള്‍ നല്ല നിലയിലെത്തുമ്പോള്‍ എന്നെ ഒപ്പം കൂട്ടുമെന്നു നല്ല ഉറപ്പുമുണ്ടായിരുന്നു.പക്ഷേ വീട്ടിലെ സ്ഥിതി മറിച്ചായിരുന്നല്ലോ- ഞങ്ങള്‍ പ്രായം തികഞ്ഞ രണ്ടു പെണ്ണുങ്ങള്‍. അച്ഛനാണെങ്കില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയായി. എന്നും അജിത്തിനെ ഓര്‍ത്തു വിഷമിക്കുമായിരുന്നു. എന്തെല്ലാം പ്രതീക്ഷകളായിരുന്നു പഠിച്ചു വരുന്ന പ്രായത്തില്‍, അവനെപ്പറ്റി..! അവനിനി ഒരു തിരിച്ചുവരവുണ്ടാവില്ല എന്നറിഞ്ഞതോടെ പിന്നെ അച്ഛനു ഞങ്ങളെപ്പറ്റി മാത്രമായി ചിന്ത. ദൈവത്തിന്റെ കൃപ കൊണ്ട്‌ ഈയൊരു ബാങ്ക്‌ ടെസ്റ്റ്‌ എഴുതിക്കിട്ടി. അന്ന്‌, ഈ ടെസ്റ്റ്‌ എഴുതാന്‍ പോകുമ്പോ ആശേടെ കാതീക്കിടന്ന ഒരു തരി പൊന്നു പണയം വെച്ചിട്ടാ വണ്ടിക്കൂലിക്കു കാശുണ്ടാക്കീത്‌! ഒരു ജോലി കിട്ടുമെന്നറിഞ്ഞതോടെ ജീവിതത്തില്‍ ഒരു പ്രതീക്ഷയൊക്കെയായി. ഒന്നുമല്ലേലും ആശയ്ക്കെങ്കിലും നല്ല ഒരു ജീവിതം കിട്ടുമല്ലോ എന്നായിരുന്നു എന്റെ ചിന്ത."

വെയില്‍ പതിയെ ചാഞ്ഞു തുടങ്ങിയിരുന്നു. 'പറയ്‌, അനഘേ' എന്നാരോ ഉള്ളിലിരുന്നു പറയുന്നതുപോലെ തോന്നി. പ്രദീപ്‌ എല്ല്ലാം കേട്ടുകൊണ്ട്‌ ക്ഷമാപൂര്‍വ്വം നില്‍ക്കുന്നു.

".. പിന്നെ ജോലിക്കായുള്ള കാത്തിരിപ്പ്‌. അതിനിടയിലാണ്‌ അച്ഛന്റെ പഴയ ഒരു സുഹൃത്തു വഴി ഈ ആലോചന വന്നത്‌. നീയായിരുന്നു മനസ്സില്‍ നിറയെ. മാത്രമല്ല, കുറച്ചു നാള്‍ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നൊരു ആഗ്രഹമുണ്ടായിരുന്നതു കൊണ്ട്‌ കല്യാണത്തെപ്പറ്റിയൊന്നും ചിന്തിച്ചതുപോലുമില്ല. പക്ഷേ, അവര്‍ക്കു സ്ത്രീധനമൊന്നും വേണ്ട, വിദ്യാഭ്യാസമുള്ള പെണ്ണിനെ മതി എന്ന ആനുകൂല്യം അച്ഛനെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ കണ്ണില്‍ എന്താ കുഴപ്പം? വീട്ടില്‍ ജീവിക്കാന്‍ ആവശ്യത്തിലേറെ മുതലുള്ള ഒരാലോചന വന്നപ്പോ എന്നെ എങ്ങനെയും ആ പ്രാരാബ്‌ധക്കൂട്ടില്‍ നിന്നും പറഞ്ഞു വിടാനായിരുന്നു എല്ലാവര്‍ക്കും തിരക്ക്‌. എല്ലാം അറിയാമായിരുന്നിട്ടും ആശയും പറഞ്ഞു, ചേച്ചീ ഇതു തന്നെ മതിയെന്ന്. കുറഞ്ഞപക്ഷം ഞാനെങ്കിലും രക്ഷപെടട്ടെ എന്ന്. ഞാനിതു നിഷേധിക്കുമെന്നു തോന്നിയപ്പോള്‍ അത്രേംകാലം ഒരു വാക്കും മിണ്ടാതെ നടന്ന അജിത്തിനും നാക്കുമുളച്ചു. ഒടുവില്‍ അച്ഛനും കൂടിയായപ്പോ ഉള്ളിലെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം വിട്ടുകളയേണ്ടിവന്നു. അല്ലേലും ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഒരു പെണ്ണിന്റെ അഭിപ്രായത്തിനും താല്‍പര്യങ്ങള്‍ക്കും എന്തു വില?"

"ഒന്നാലോചിച്ചാല്‍ ജീവിതം സുരക്ഷിതമായി. കല്യാണം കഴിഞ്ഞെങ്കിലും ഏട്ടന്റെ വീട്ടുകാര്‍ നന്നായി സപ്പോര്‍ട്ടു ചെയ്തു. അതുകൊണ്ട്‌ മുടങ്ങിനിന്ന ആശയുടെ പഠിത്തം തീര്‍ക്കാനായി. ഡിഗ്രിയെങ്കിലും പഠിച്ചില്ലേല്‍ പെണ്ണുങ്ങള്‍ക്കെന്നാ വില എന്നു ചോദിച്ച്‌ ഏട്ടന്‍ തന്നെയാണ്‌ അവളെ പഠിപ്പിക്കാനയച്ചത്‌. ലോണൊക്കെ സംഘടിപ്പിച്ച്‌ അജിത്തിന്‌ ഒരു വണ്ടി വാങ്ങിക്കൊടുത്തു. എന്താണെന്നറിയില്ല, അതു കിട്ടിക്കഴിഞ്ഞപ്പോള്‍ അവനൊരു ഉത്തരവാദിത്വം ഒക്കെ വന്നു. അളിയന്റെ കാശുകൊണ്ട്‌ അടിച്ചുപൊളിക്കേണ്ട എന്നു കരുതിയിട്ടാണോ ആവോ! എന്തായാലും അവിടെയടുത്ത്‌ ഒരു കമ്പനിയിലെ സപ്ലൈ ഓട്ടം കിട്ടി. സ്ഥിരം ഓട്ടം ഉള്ളതോണ്ട്‌ അലമ്പൊന്നുമില്ലാതെ അധ്വാനിച്ചു. ലോണൊക്കെ നന്നായി അടഞ്ഞു തീര്‍ന്നപ്പോള്‍ വണ്ടി അവനോടുതന്നെ എടുത്തോളാന്‍ ഏട്ടന്‍ പറഞ്ഞു. അവന്‍ അത്രേം കരുതിക്കാണില്ല. ആളും ആകെ മാറിപ്പോയി. പിന്നെ ഒരു ചാന്‍സു വന്നപ്പോള്‍ ഗള്‍ഫിനു പോയി. വണ്ടി വിറ്റ പൈസയായിരുന്നു മുതല്‍. മിച്ചം വന്നത്‌ ആശേടെ പേരില്‍ ബാങ്കിലിട്ടു. ഗള്‍ഫിലും പണി ഡ്രൈവിങ്ങ്‌ തന്നെ. അങ്ങനെ അവനും അവിടെ നന്നായി കഷ്ടപ്പെട്ടു. ഒന്നര വര്‍ഷം കഴിഞ്ഞു ആദ്യത്തെ ലീവിനു വന്നു, ആശേടെ കല്യാണം നടത്തി. അച്ഛനും സന്തോഷമായി. അങ്ങനെയങ്ങനെ.... പിന്നെ, ശെരിയാണ്‌. നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ആദ്യമൊക്കെ എന്നും ഓര്‍ക്കുമായിരുന്നു. ആഴ്ചയിലൊരിക്കല്‍ അയക്കുന്ന കത്തുകളിലൂടെ നാം ഒരുപാടു സ്വപ്നങ്ങളും സങ്കടങ്ങളും ആശകളും ഒക്കെ പങ്കുവെച്ചിരുന്നു. ഒക്കെ ഇങ്ങനെയാകുമെന്നോ, ഒരിക്കല്‍ കൈവിട്ടു പോയ ജീവിത ഇങ്ങനെ തിരികെക്കിട്ടുമെന്നോ വിചാരിച്ചതല്ല. എന്നും നിന്നെ മിസ്‌ ചെയ്തിരുന്നു..."

വാക്കുകള്‍ ഇപ്പോള്‍ കിട്ടുന്നില്ലയോ? ഇന്നു കൂടി. ഇന്നൊരു ദിവസം, ഈയൊരു സമയം കൂടി മാത്രമേയുള്ളൂ അനഘേ നിനക്ക്‌. പറയ്‌, മനസ്സില്‍ കെട്ടിയൊതുക്കി വെച്ചിരുന്നതെല്ലാം പറയ്‌...!

"പിന്നെ... പ്രദീപ്‌... എനിക്ക്‌ നിന്നെ.. നിന്നെ നഷ്ടപ്പെട്ടുകഴിഞ്ഞാണ്‌ എന്താണ്‌ ഇല്ലാതായത്‌ എന്നു ഞാന്‍ തിരിച്ചറിഞ്ഞത്‌. ആ കാരക്റ്റര്‍. പ്രദീപിന്റെ നേച്ചര്‍ ... എന്നും പ്രദീപിനെ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ ട്രീറ്റ്‌ ചെയ്യണമെന്നാഗ്രഹിച്ചിരുന്നു. പ്രദീപിനെന്നും ആ ഒരു കെയറും അഫെക്ഷനും ഒക്കെ വേണ്ടിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ക്ലിയര്‍ കട്ട്‌ ആന്‍സര്‍ വേണമായിരുന്നു. ഒരിക്കലും സ്വന്തം ഫീലിങ്ങ്‌സ്‌ പ്രകടിപ്പിക്കാന്‍ ചമ്മലൊന്നുമില്ലായിരുന്നു. നിന്റെ സങ്കടങ്ങളൊക്കെ എറ്റവും അടുത്തവര്‍ക്കേ അറിയാന്‍ സാധിക്കുമായിരുന്നുള്ളൂ. അത്‌.. എനിക്കു വല്ലാതെ ഇഷ്ടമായിരുന്നെന്ന് ചങ്കു പറിയുന്ന ഒരു നൊമ്പരത്തോടെ... മാത്രമാ.. ഞാന്‍... "

അടക്കാനായില്ല. തേങ്ങലായി, കണ്ണീര്‍പ്പുഴയായി, സങ്കടമൊഴുകി. അതു സങ്കടം തന്നെയാണോ....?

അനഘയുടെ കവിള്‍ത്തടത്തിലെ ഇളംചൂടിനെ കവര്‍ന്ന കണ്ണീര്‍ പ്രദീപിന്റെ നെഞ്ചില്‍ അലിഞ്ഞില്ലാതായി. സിറ്റൗട്ടിലെ ശതാവരിയുടെ ഇലകളും, പ്രദീപിന്റെ ആര്‍ച്ചയും, അനഘയുടെ പ്രിയപ്പെട്ടവരുമെല്ലാം അവിടെ ഒരു നിമിഷം അപ്രസക്തരായി.

"അനീ..."

അവിശ്വസനീയതയോടെ അവന്റെ മുഖത്തേക്കു നോക്കിയതല്ലാതെ ആ വിളിക്കു മറുവാക്കോതാന്‍ ഒരു തേങ്ങല്‍ കാരണം‌ അനഘയ്ക്കായില്ല.

ഒരു ചുടുചുംബനം അനഘയുടെ നെറ്റിയില്‍ സാന്ത്വനമായി ഒട്ടിച്ചേര്‍ന്നു. ഒരു ജന്മത്തിന്റെ പ്രണയസാഫല്യം ആരും കാണാതെ ഒളിപ്പിച്ച ഒരു സ്നേഹചുംബനം.

'പ്രദീപ്‌ വെഡ്‌സ്‌ അര്‍ച്ചന' എന്നെഴുതിയ കവര്‍ അനഘയുടെ കൈയ്യിലേല്‍പ്പിച്ച്‌ ഇനിയും പറയാത്ത ഒരുപാടു വാക്കുകള്‍ ഒരു നോക്കിലൊതുക്കി അവന്‍ പടിയിറങ്ങി.

*** *** ***

പ്രദീപ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാനും ഒരു ദീര്‍ഘനിശ്വാസം വിട്ടു. അപ്പവും താറാവു കറിയും അപ്പോഴും ശേഷിച്ചിരുന്നു. കുടത്തില്‍ ബാക്കിയുണ്ടായിരുന്ന കള്ളുകൂടി ഒറ്റവലിക്കു മോന്തിയിട്ട്‌ ഞാന്‍ പ്രദീപിനോട്‌ ചോദിച്ചു-

"എന്നിട്ട്‌..?"

"എന്നിട്ടെന്നാ, കൈയും വീശി ഇങ്ങു പോന്നു. ഹല്ല പിന്നെ." പ്രദീപും പാനപാത്രം കാലിയാക്കി. ചിറി തുടച്ച്‌ ഷാപ്പിന്റെ മുളയഴികള്‍ക്കിടയിലൂടെ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. അല്‍പം കഴിഞ്ഞ്‌ ഒരു ചോദ്യം-

"അല്ല രാജേ, ഇയാളിന്നു വരെ പ്രേമിച്ചിട്ടില്ലേ?"

Saturday, January 17, 2009

അനഘയോടൊപ്പം - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-5

കഴിഞ്ഞ കഥ

"പിന്നെ, എന്റെ കല്യാണമായി..."

"ഓഹ്‌... കണ്‍ഗ്രാജുലേഷന്‍സ്‌..!! ബട്ട്‌ ഐ കുഡ്‌ റീഡ്‌ ഇറ്റ്‌ ഫ്രം യുവര്‍ ഫേസ്‌!"

പ്രദീപിന്റെ മുഖത്തു നിലാവ്‌. "... പക്കാ ഒരു അറേഞ്ച്ഡ്‌ മാര്യേജ്‌. പെണ്‍കുട്ടിയുടെ പേര്‌ അര്‍ച്ചന. തിരുവനന്തപുരത്താണ്‌- ലാബ്‌ ടെക്നീഷ്യന്‍. കല്യാണം പതിനഞ്ചാം തീയതി, ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച്‌...."

പക്ഷേ അവന്റെ വാക്കുകള്‍ മുഴുവന്‍ കേട്ടില്ല. ചെവി അടഞ്ഞു പോയതുപോലെ. ഒരു ബ്ലാക്കൗട്ട്‌.

"പിന്നെ... നിന്നെ ഒന്നുകൂടി കാണണമെന്നുണ്ടായിരുന്നു. ഒരിക്കല്‍കൂടി. വീട്ടില്‍ ഞാന്‍ അന്വേഷിച്ചിരുന്നു. അപ്പോഴാണ്‌ അടുത്തിടെ ഇങ്ങോട്ടു മാറ്റമായതറിഞ്ഞത്‌. എന്തായാലും കണ്ടിട്ടേയുള്ളൂ എന്നുറപ്പിച്ചിരുന്നതിനാല്‍ നേരെയിങ്ങു പോന്നു.... കഴിക്കുന്നില്ലേ?"

"ഉം.. കഴിച്ചോളാം."

"പിന്നെ... നിന്നെ കാണാന്‍ വന്നത്‌- ഒന്നാമത്തെ കാരണം- ഇതു തന്നെ. വിവാഹം ക്ഷണിക്കാന്‍. നിര്‍ബ്ബന്ധമായും വരണം. വന്നേ തീരൂ.” പ്രദീപിന്റെ പുഞ്ചിരിയില്‍ ഒരു വാശി കാണാനുണ്ടോ എന്നു ഞാന്‍ സംശയിച്ചു.

“വരാം, ഓക്കെ." സ്വന്തം വാക്കുകള്‍ക്ക്‌ വിറയലുണ്ടെന്ന് തോന്നി. മുഖത്ത്‌ ഒരു നിഴല്‍ വീണതുപോലെ. ഇത്തരം ഒരവസ്ഥ താന്‍ പ്രതീക്ഷിച്ചിരുന്നോ ? ഹേയ്‌, ഒരിക്കലുമില്ല. പ്രദീപിനും തെല്ലിട നേരെ നോക്കാനായില്ല.

“... വെല്‍, ഐ ഹാവ്‌ നെവര്‍ എക്സ്‌പെക്റ്റഡ്‌ സച്‌ എ സിറ്റുവേഷന്‍, മീറ്റിങ്ങ്‌ യു ഇന്‍ എ ഡിസ്റ്റന്റ്‌ പ്ലേസ്‌ ആന്‍ഡ്‌ ഇന്‍വൈറ്റിങ്ങ്‌ യു ഫോര്‍ മൈ മാര്യേജ്‌.. അ്.. ഞാന്‍ ആദ്യം ഓര്‍ത്തതു വെഡിങ്ങ്‌ കാര്‍ഡയച്ചാ മതീന്നാ. കാരണം നിന്റെ വിവാഹം ഞാന്‍ അറിഞ്ഞുപോലുമില്ലല്ലോ! പിന്നെന്തായാലും നിന്നെയൊന്നു കാണാമെന്നും കരുതി. നോട്‌ ആസ്‌ മൈ എക്സ്‌-ലവര്‍, നോട്‌ അസ്‌ മൈ ഫ്രന്‍ഡ്‌, ബട്‌ അസ്‌ എ വുമന്‍ ഹു നോസ്‌ മി മോര്‍ ദാന്‍ മൈ മദര്‍!"

ഹൃദയത്തില്‍ ഒരു സൂചി ആഴ്‌ന്നിറങ്ങിയതുപോലെ. അതെ, ഞാന്‍ അറിയിച്ചിരുന്നില്ല, ഒന്നും. ഉണങ്ങിത്തുടങ്ങിയ മുറിവുകളില്‍ വീണ്ടും നോവുപടര്‍ത്തണ്ട എന്നു കരുതി... പക്ഷേ! ചോറുണ്ണുന്നതില്‍ മുഴുകിയിരുന്ന വിരലുകള്‍ തളര്‍ന്നു. വാക്കുകളില്ലാതെ പ്രദീപിന്റെ മുന്നില്‍ ഞാന്‍ ഇരുന്നു.

“കുടിക്കാനെന്തെങ്കിലും പറയട്ടേ?"

"ഒന്നും വേണമെന്നില്ല."

"ഹേയ്‌, അതെന്നാ? എന്തായാലും ഞാന്‍ രണ്ടു ലൈം ജ്യൂസ്‌ പറയാന്‍ പോകുന്നു, പറയട്ടേ?"

വിരോധമില്ല എന്നൊരു തലയാട്ടല്‍.

"എന്താ മാഷേ, ആദ്യത്തെ ആ വണ്ടറടി കഴിഞ്ഞ്‌ പിന്നെ ഒരു തെളിച്ചമില്ലല്ലോ? ഏയ്‌, ഹൊന്നു ചിരി
മാഡം!" എന്റെ ഭാവമാറ്റം അവനറിഞ്ഞു. മന:പൂര്‍വ്വം ചിരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖത്ത്‌ അതു വന്നോ എന്നൊരു സംശയം. 'പ്രദീപ്‌, യു ആര്‍ എ ഗ്രേറ്റ്‌ മാന്‍! യു ആള്‍വെയ്സ്‌ സ്‌മൈല്‍!' ഞാനറിയാതെ ഒരു നീണ്ട നിശ്വാസം.

"പിന്നെ, ഞാനോ നീയോ പഴയ ആളല്ല. എനിക്കറിയാം. കാലം മാറി, ബന്ധങ്ങള്‍ മാറി, മോഹങ്ങളും സ്വപ്നങ്ങളും മാറി. ഇന്നും മാറാതെ കുറെ ഓര്‍മ്മകള്‍ മാത്രമൊണ്ട്‌. ഒരിക്കലും മറക്കാമ്പറ്റാത്ത കുറെ സ്നേഹബന്ധങ്ങളും."

ബില്‍ വന്നു. പ്രദീപ്‌ പൈസ കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. പക്ഷേ അവിടെയും ഞാന്‍ തോറ്റു.

"വേണ്ട വേണ്ട! ഇതൊരു അഡ്വാന്‍സ്‌ ട്രീറ്റ്‌ ആയി കൂട്ടിയാ മതി."
ശ്ശെ! അതുകൂടി കേട്ടപ്പോള്‍ എന്തോ, എനിക്കെന്നോടു തന്നെ ഒരു ഈര്‍ഷ്യ തോന്നി.

"നാരങ്ങാവെള്ളം മൊത്തം കുടിച്ചില്ല!" അവന്‍ ഓര്‍മ്മിപ്പിച്ചു.

വല്ലവിധേനയും അതു തീര്‍ത്ത്‌ 'ശരി, നമുക്കിറങ്ങാം' എന്നും പറഞ്ഞ്‌ വാഷ്ബേസിനടുത്തേക്കു നടന്നു. കൈ കഴുകുന്നനേരം കണ്ണാടിയില്‍ തെളിഞ്ഞ മുഖം എനിക്കന്യമായിട്ടു തോന്നി. എന്തിനാണു നിനക്കു പെട്ടെന്നു ഫീല്‍ ചെയ്യുന്നത്‌? എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ നീ വിവാഹിതയായി? ഒത്തിരി സ്നേഹം കിട്ടുന്ന ഒരു ഭാര്യയായി. ഒരു കുട്ടിയുടെ അമ്മയായി. ഇന്നിപ്പോള്‍ പ്രദീപിനെ കണ്ടപ്പോ എന്തുപറ്റി നിനക്ക്‌? സ്വന്തം മന:സാക്ഷിയോടും തല്‍ക്കാലം അറിയില്ല എന്നു പറഞ്ഞൊഴിഞ്ഞു.

റെസ്റ്റോറന്റില്‍ നിന്നും ഇറങ്ങവേ പ്രദീപ് അന്വേഷിച്ചു-“നമുക്കെവിടെയാ സ്വസ്ഥമായി ഒന്നിരിക്കാന്‍ പറ്റുക?”

അല്പമൊന്നു ശങ്കിച്ചെങ്കിലും ഞാന്‍ ചോദിച്ചു--“നമുക്ക് എന്റെ വീട്ടിലേക്കു പോയാലോ? വിരോധമുണ്ടോ?”

അങ്ങനെ വീണ്ടും ഒരു കുഞ്ഞുയാത്ര. വരണ്ട നഗരക്കാറ്റില്‍ പാറിപ്പറന്ന് അവളുടെ മുടിയിഴകള്‍ പ്രദീപിന്റെ മുഖത്ത് ഇടയ്ക്കിടെ വീണുകൊണ്ടിരുന്നു. യാത്രയ്ക്കിടയില്‍ താമസിക്കുന്ന വീട്ടിലെ ആന്റിയെപ്പറ്റി പറഞ്ഞു. ആന്റിക്ക് അന്‍പത്തെട്ടു വയസായി. കമല എന്നാണു പേര്. രണ്ടാണ്മക്കള്‍. ഇരുവരും കുടുംബസമേതം സ്റ്റേറ്റ്സില്‍. ഭര്‍ത്താവ് കഴിഞ്ഞവര്‍ഷം അറ്റാക്ക് വന്നു മരിച്ചുപോയി. ആ ഓര്‍മ്മകളുള്ള വീട്ടില്‍ നിന്നും എങ്ങും പോകാതെ അവര്‍ അവിടെ തനിച്ചുകഴിയവേ അമ്മയുടെ സുരക്ഷയ്ക്കു വേണ്ടി മക്കള്‍ കാട്ടികൊടുത്ത ഉപായമാണ് രണ്ടുപേരെ പേയിങ് ഗസ്റ്റ് ആയി താമസിപ്പിക്കുക എന്നത്. അമ്മയ്ക്കു ബോറടിയും മാറും, തനിയെ ആയെന്ന അരക്ഷിതാബോധവും മാറും. പിന്നെ ഒപ്പം താമസിക്കുന്നത് ഒരു സോഫ്ട്‌വെയര്‍ എന്‌ജിനീയറാണ്. ഒരു നെന്മാറക്കാരി.

പ്രദീപിനെ കണ്ടപ്പോള്‍ ആദ്യം ആന്റി ഒന്നു സംശയിച്ചെങ്കിലും നാട്ടില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ ഒരു ബന്ധു വന്നപോലുള്ള സന്തോഷമായി അവര്‍ക്ക്. ഇവിടെ അങ്ങനെ ബന്ധുക്കളാരും വരവില്ലല്ലോ. അതീവതാല്പര്യത്തോടെ ആന്റി കാര്യങ്ങള്‍ അന്വേഷിച്ചു. പ്രദീപ് സാമാന്യം നല്ല തമിഴിലാണു മറുപടി പറഞ്ഞതെങ്കിലും ഞാന്‍ ഇടയ്ക്കുകയറി.

“പ്രദീപ്, ആന്റിക്കിപ്പോ മലയാളം കേട്ടാല്‍ നന്നായി മനസ്സിലാകും. ബുദ്ധിമുട്ടി തമിഴ് പേശണ്ട!”

ആന്റിക്കു പെട്ടെന്നു തന്നെ പ്രദീപിനെ ബോധിച്ചെന്നു തോന്നി. ഞാന്‍ പോയി കാപ്പി കൊണ്ടുവന്നു. അവന്‍ ഫില്‍ട്ടര്‍ കോഫിയുടെ സ്വാദ് നന്നായി ആസ്വദിച്ച് പുരികമുയര്‍ത്തി തല വലത്തേക്കൊന്നു തിരിച്ചു. കാപ്പി നന്നേ പിടിച്ചെന്നു തോന്നുന്നു. പണ്ട് അവന്‍ പറയുമായിരുന്നു, ശാപ്പാട് നന്നായി വെക്കാനറിയാവുന്നെ ഏതു പെണ്ണിനും തന്നെ വളയ്കാനാവുമെന്ന്.
“ആന്റീ, ഞങ്ങള്‍ സിറ്റൌട്ടില്‍ ഉണ്ടാവുമേ..” ഞങ്ങള്‍ മുറിവിട്ടിറങ്ങി. “നാലു മാസത്തെ എന്റെ സഹവാസം കൊണ്ട് ആന്റിക്ക് മലയാളം കേട്ടാല്‍ മനസ്സിലാകുമെന്നായി. ഇപ്പോ ആന്റി മലയാളം സിനിമകളുടെയൊക്കെ ഫാനാ. ടിവിയില്‍ വരുന്ന പണ്ടുകാലത്തെയൊക്കെ പടങ്ങള്‍ .? അതൊകെ വിടാതെ കാണും ഇപ്പോ.”

പിന്നെ അല്‍പനേരത്തേക്ക് ഞങ്ങള്‍ ഒന്നും പറഞ്ഞില്ല.

“പ്രദീപ്, ബോംബെയില്‍ നിന്നും പോയി എന്നും ഗള്‍ഫില്‍ എവിടെയോ ആണെന്നും ഞാന്‍ അറിഞ്ഞിരുന്നു. കല്യാണമായി സ്വന്തം വീട്ടില്‍ നിന്നും മാറി നിന്നതിനുശേഷം അറിഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. ഇടയ്ക്കൊക്കെ വീട്ടില്‍ ചെല്ലുമ്പോള്‍ വിവരങ്ങള്‍ അറിയണമെന്നാഗ്രഹിക്കുമായിരുന്നു. അതൊക്കെ എത്ര മാത്രമാണ് സാധ്യമാകുക എന്നറിയാമല്ലോ. ഗള്‍ഫിലെത്തി എന്നറിഞ്ഞപ്പോള്‍ എനിക്കു തോന്നിയതു സന്തോഷമാണോ സങ്കടമാണോ എന്നറിഞ്ഞുകൂടാ. പിന്നെ ഒരല്പം നഷ്ടബോധം - അതെന്നുമുണ്ടായിരുന്നു, ഇന്നും തീരെ കുറയാതെയുണ്ടുതാനും.”

ചെടിച്ചട്ടിയില്‍ നിന്നിരുന്ന ശതാവരിയുടെ ഇലകള്‍ ഞാന്‍ വെറുതെ ഇറുത്തു കളഞ്ഞുകൊണ്ടു നിന്നു.

“... എന്തായാലും കഷ്ടപ്പാടൊന്നുമില്ലാതെ സുഖമായി കഴിയുന്നുണ്ടാവണേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍, ഒരു പക്ഷേ പതിറ്റാണ്ടുകള്‍ക്കു ശേഷമെങ്കിലും അതൊന്നു നേരിട്ടറിയണമെന്നും... ഇപ്പോള്‍ അതും സാദ്ധ്യമായി.” എന്റെ ആത്മഹര്‍ഷം എല്ലാം കേട്ടുനില്‍ക്കുന്ന പ്രദീപിന്റെ മുഖത്തും പ്രതിഫലിച്ചു കണ്ടു. കണ്‍കോണുകളില്‍ അറിയാതെ ഊറുന്ന തുള്ളികളെ ആരും കാണാതെ ഞാന്‍ തുടച്ചകറ്റി. ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ.

Wednesday, January 14, 2009

സഹയാത്രികന്‍ - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-4

കഴിഞ്ഞ കഥ

തൃശൂരു നിന്നും കോട്ടയത്തിനുള്ള ഫാസ്റ്റ്‌ പാസഞ്ചര്‍ ബസ്‌. സമയം വെളുപ്പിനെ രണ്ടര.

അടുത്ത സീറ്റില്‍ അല്‍പം മുന്‍പു വന്നിരുന്ന കട്ടിപ്പുരികമുള്ള ചെറുപ്പക്കാരന്‍ പോക്കറ്റില്‍ നിന്നും ഒരു ടിഷ്യുപേപ്പറെടുത്ത്‌ മുഖം അമര്‍ത്തിത്തുടച്ചു. അയാള്‍ പ്രദീപിന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു, പ്രദീപ്‌ തിരികെയും.

ഒരു ചിരിയാണല്ലോ പല ബന്ധങ്ങളുടെയും തുടക്കം. "സര്‍ എങ്ങോട്ടാണ്‌?"

"കോട്ടയം" തെല്ലുദാസീനമായിരുന്നു പ്രദീപിന്റെ മറുപടി.

"ഞാന്‍ പെരുമ്പാവൂര്‍ വരെയേ ഉള്ളൂ. അഹ്‌.. എന്റെ പേര്‌ രാജ്‌" അയാള്‍ കൈ നീട്ടി.

പ്രദീപ് അയാളുടെ കൈ കുലുക്കി. "ഹലോ, ഞാന്‍.."

"പ്രദീപ്‌, അല്ലേ?" അയാള്‍ ഇടയ്ക്കുകയറി. പ്രദീപ്‌ അത്ഭുതം കൊണ്ട്‌ കണ്ണു മിഴിച്ചു.

രാജിന്റെ മുഖത്തു വീണ്ടും ചിരി. അയാള്‍ എന്തോ നേടിയ പോലെ ഒരു ഭാവമായിരുന്നു അപ്പോള്‍ മുഖത്ത്‌. "പക്ഷേ, എങ്ങനെ..? എങ്ങനെയറിയും എന്നെ? നമ്മള്‍ ആദ്യമായല്ലേ കാണുന്നത്‌?"

"അതേ...നമ്മളു കാണുന്നത്‌ ആദ്യവാ. പക്ഷേ താങ്കള്‍ പ്രദീപാണെന്ന്‌ എനിക്കു മനസ്സിലായി." രാജ്‌ തുടര്‍ന്നു. "..എങ്ങനാന്നോ? മുന്‍പേ ആ മഫ്ലര്‍ എടുക്കാന്‍ താങ്കള്‍ ഈ ബാഗ്‌ തുറന്നപ്പോ അതിന്റകത്ത്‌ ഒരു കവര്‍ കണ്ടു. അതില്‍ പ്രദീപ്‌ വെഡ്‌സ്‌ അര്‍ച്ചന എന്നെഴുതിയിരുന്നു. അല്‍പം മുന്‍പ്‌, ദേ ഈ കമ്പിയില്‍ പിടിച്ചപ്പോ താങ്കളുടെ വെരലേലെ മോതിരത്തില്‍ അര്‍ച്ചന എന്ന പേരു കണ്ടു. അങ്ങനെ താങ്കള്‍ അര്‍ച്ചനയുടെ വരന്‍ ആയ പ്രദീപ്‌ ആണെന്നു മനസ്സിലായി. എപ്പടി?"

"സമ്മതിച്ചു തന്നേക്കുന്നു, രാജെ." പ്രദീപ്‌ തലകുലുക്കി. എന്നിട്ടു രാജിനോട്‌ തിരിച്ചൊരു ചോദ്യം- "രാജ്‌ ജനിച്ചതൊരു സെപ്റ്റംബര്‍ മാസത്തിലാണല്ലേ?"

"അതേ, അതെങ്ങനെ പിടികിട്ടി?" വിസ്മയം കലര്‍ന്ന്, ഏതോ ഉത്തരം പ്രതീക്ഷിച്ച്‌ രാജ്‌.

"കാരണം, എ വിര്‍ഗോ ഇന്‍സ്പെക്റ്റ്‌സ്‌ ഇന്‍ ഡീറ്റെയില്‍!"

"പെര്‍ഫെക്റ്റ്‌...!!" രാജിന്റെ തംസ്‌ അപ്‌ കൂടിയായപ്പോ പെരുമ്പാവൂര്‍ വരെയുള്ളതിനെക്കാള്‍ ദൂരം ആ സൗഹൃദം സഞ്ചരിക്കുമെന്ന് ഇരുവരും ഉറപ്പിച്ചു. "ഇപ്പോ എവിടെപ്പോയിട്ടു വരുന്നു?" എന്ന അന്വേഷണത്തിന്‌ അന്ന് രാജിനു കിട്ടിയ ചെറിയ മറുപടി കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കു ശേഷം കേട്ട വിശദമായ കഥ ഇനി വായിക്കുക.


*** *** ***

നേരിയ ഒരു മയക്കത്തില്‍ നിന്നു പ്രദീപ്‌ തല ഉയര്‍ത്തിനോക്കുമ്പോള്‍ നീലക്കണ്ണുകളുള്ള ആ പെണ്‍കുട്ടി മുന്നിലെ സീറ്റില്‍ ഇല്ലായിരുന്നു. പകരം അങ്ങിങ്ങു നരകയറിയ മുടിയുമായി ക്ഷീണിതനായി ഒരു അണ്ണാച്ചി. താളമിട്ടുപായുന്ന ട്രെയിനില്‍ ഇരുന്നു നോക്കുമ്പോള്‍ ഒറ്റയ്ക്കും കൂട്ടമായും നില്‍ക്കുന്ന പനകള്‍ പിന്നോട്ടു പാഞ്ഞകന്നുകൊണ്ടിരുന്നു. ഇളവെയില്‍ വെള്ളിനിറം വീശി പാലക്കാടിന്റെ മാറില്‍ ചാഞ്ഞുവീഴുന്നു.

"Aarcha Calling..."

ഒരു പിടച്ചിലോടെ മൊബൈല്‍ അറിയിച്ചു.

"ഹലോ.."
"..."
"അതെ... ട്രെയിനിലാണ്‌.. പാലക്കാടു കഴിഞ്ഞു.."
".."
"നീ ഓഫീസിലാണോ?"
"..."
"... ആഹ്‌.. അതെന്തായി?"
"..."
"ഓകെ. ഞാന്‍ അവിടെ ചെന്നിട്ടു വിളിക്കാം. ബൈ.."

എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഈ റൂട്ടില്‍ ട്രെയിനില്‍..! തീരുമാനിച്ചു പുറപ്പെട്ടതാണെങ്കിലും ഒന്നുകൂടി ആലോചിക്കാതിരിക്കാനായില്ല- ഈ യാത്ര എത്രമാത്രം പ്രസക്തമാണ്‌? അന്വേഷിച്ചു ചെല്ലുന്ന ആളെ കണ്ടെത്താനായില്ലെങ്കില്‍? ആ വ്യക്തി തന്നെ കാണാന്‍ കൂട്ടാക്കിയില്ലെങ്കില്‍? എന്തിനാണ്‌ ഇപ്പോള്‍ എന്നെ കാണാന്‍ വന്നതെന്നു ചോദിച്ച്‌ ആട്ടിയിറക്കിയെങ്കില്‍? മനസ്സിലുയര്‍ന്നു വന്ന കുറെ ചോദ്യങ്ങളെ ചവിട്ടിയൊതുക്കി.

കോയമ്പത്തൂര്‍.

ഊഷരമായ നഗരം. ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയില്‍. സ്റ്റേഷനില്‍ വന്‍ തിരക്ക്‌. തോളില്‍ തൂക്കിയ എയര്‍ബാഗിലും ജീന്‍സിന്റെ പോക്കറ്റിലെ പേഴ്‌സിലും ഫോണിലും ശ്രദ്ധവെച്ച്‌ പതുക്കെ ആള്‍ക്കൂട്ടത്തിലേക്കു നൂണ്ടിറങ്ങി. നഗരത്തിനെന്നും ഒരേ മുഖമാണ്‌. വാഹനങ്ങള്‍, തിരക്ക്‌, പൊടി, പുക..!

തൊട്ടടുത്തുകണ്ട ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി. ഒരു മസാലദോശയും കാപ്പിയും കഴിച്ചു. ഹോട്ടലിനു പുറത്തുനിന്ന സെക്യൂരിറ്റിയോട്‌ പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു.

ഭാഗ്യം, അടുത്തു തന്നെ. അപരിചിതമായ മുഖങ്ങളെ ഗൗനിക്കാതെ പ്രദീപ്‌ നടപ്പാതയിലൂടെ നീങ്ങി. സ്റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യ കണ്ടുപിടിക്കാന്‍ തീരെ പ്രയാസമുണ്ടായില്ല. ഗ്രില്ലിട്ട പൂമുഖവാതിലില്‍ നില്‍ക്കുന്ന ഗാര്‍ഡിന്റെ മുഖഭാവം പ്രദീപിന്റെയുള്ളില്‍ അല്‍പമൊരാശങ്ക വീഴ്‌ത്തി. എന്തായാലും അകത്തുകടന്ന് ചില്ലിട്ട കൗണ്ടറുകളിലൂടെ ഒന്നു പരതിനോക്കി.

ദാ, അവിടെ, ഇടത്തു നിന്നു മൂന്നാമത്തെ സീറ്റ്.
അവള്‍! അനഘ. ഒരുനിമിഷത്തേക്കു ഹൃദയതാളം നിലച്ചപോലെ തോന്നി. അങ്ങനെ ഒരിക്കലും തോന്നില്ല എന്നുറപ്പിച്ചിരുന്നു- അതു സംഭവിക്കും വരെ. ഉള്ളില്‍ ഓര്‍മ്മകളിരമ്പുന്നു.

"എക്സ്‌ക്യൂസ്‌ മീ, അ.. അനഘ?"

"യാഹ്‌...?" കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും ഉയര്‍ന്ന മിഴികള്‍ പ്രദീപിന്റെ മുഖത്ത്‌ തെല്ലിട ഉടക്കി നിന്നു.

"പ്രദീപ്‌..??" ഇരിപ്പിടത്തില്‍ നിന്നും അറിയാതെ എഴുന്നേറ്റ അവളുടെ വാക്കില്‍ നിന്നും ഒരായിരം ചോദ്യങ്ങള്‍ അവന്‍ വായിച്ചെടുത്തു.

"അതെ. ഞാന്‍ അ..അനഘയെ കാണാന്‍ വേണ്ടി വന്നതാണ്‌. ഓഫീസ്‌ സമയത്തുവന്നതില്‍ ക്ഷമിക്കണം. ബുദ്ധിമുട്ടാവില്ലെങ്കില്‍ അല്‍പസമയം..."

"ഒരുകാര്യം ചെയ്യൂ, അവിടെ വെയിറ്റ്‌ ചെയ്യൂ. ഞാന്‍ അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇറങ്ങുവാ. പോകാന്‍ തിരക്കൊന്നുമില്ലല്ലോ?"

"ഇല്ല" എന്നു പ്രദീപ്‌ പറയുമ്പോള്‍ അയാളുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. "പിന്നെ, ഭക്ഷണം കഴിച്ചോ? ഇല്ലെങ്കില്‍ പോയി കഴിച്ചിട്ടു വന്നോളൂ. ഇനി തിരക്കില്ലെങ്കില്‍ നമുക്ക്‌ ഒരുമിച്ചാകാം."

"ഞാന്‍ വെയിറ്റ്‌ ചെയ്യാം." എന്നായിരുന്നു പ്രദീപിന്റെ മറുപടി. പിന്നെ ടീപ്പോയില്‍ കിടന്ന ഹിന്ദു പത്രത്തിന്റെ ശനിയാഴ്ച സപ്ലിമെന്റിലേക്കു മിഴി നട്ടു. നാല്‍പതു മിനിറ്റെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം, കയ്യില്‍ ഹാന്റ്ബാഗുമായി അനഘ മുന്നില്‍ വന്നു.

"പോകാം..?"

"ഓക്കെ..!" അനഘയുടെ പിന്നാലെ ബാങ്കില്‍ നിന്നിറങ്ങുമ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ മുഖത്തു മുന്‍പത്തെ നീരസം കണ്ടില്ല.

"ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല, എന്താ ഈ വഴിക്കൊക്കെ?"പ്രദീപ്‌ ചിരിച്ചു.

"വെറുതേ.. അല്ല നിന്നെ കാണാന്‍!" ആ മറുപടി അവള്‍ക്കു ദഹിച്ചില്ലെന്നു തോന്നി.

"എന്നെ കാണാനോ?"

"അതെ. ഞാന്‍ വെള്ളിയാഴ്ച ലാന്‍ഡ്‌ ചെയ്തു. രണ്ടുദിവസം ബാംഗ്ലൂരിലായിരുന്നു. പിന്നെ... നിന്നെ ഒന്നു കാണണം എന്നു തീരുമാനിച്ചിരുന്നു. അതാ വന്നത്‌."

"ഉം.. അതു കൊള്ളാം. പിന്നെ എന്തുണ്ടു വാര്‍ത്തകള്‍? എന്തോ നല്ല വിശേഷമുള്ള പോലെ തോന്നുന്നു?" പണ്ടെന്നോ കണ്ടുമറഞ്ഞ ഒരു കുസൃതിച്ചിരിയുടെ ലാഞ്ഛന അവളുടെ കവിളില്‍."അതെ. പറയാം. ആദ്യം ശാപ്പാട്‌"

"ഓക്കെ." അവള്‍ ആക്റ്റിവ സ്റ്റാര്‍ട്ടാക്കി.

ഒരു റെസ്റ്റോറന്റിന്റെ മുന്നില്‍ വണ്ടി പാര്‍ക്കുചെയ്ത്‌ അവള്‍ എനിക്കു മുന്നേ നടന്നു. പുറത്തെ ചുടുവെയിലില്‍ നിന്നും ഏസിയുടെ ശീതളസുഖത്തിലേക്ക്‌. മേശയുടെ മറുവശത്തിരുന്ന് അനഘ അവന്റെ മുഖത്തേക്കു നോക്കുമ്പോള്‍, ഓര്‍മ്മകള്‍ ഉള്ളില്‍ തുളുമ്പി വീണു.

"സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട്‌?" ഒരു തുടക്കം കിട്ടാന്‍ പ്രദീപ്‌ ബുദ്ധിമുട്ടി.

"നമ്മള്‍ തമ്മില്‍ എത്രകാലം കൂടിയാ കാണുന്നത്‌?"

"അഞ്ച്‌-ആറു വര്‍ഷം?"

"ഉം.. കൊള്ളാം- ആറുവര്‍ഷം." അനഘ മൗനം.

“ഇക്കാലംകൊണ്ട് ജീവിതം എത്ര മാറി..!" ഇരുവരും ഊണിനു പറഞ്ഞു.

"പ്രദീപിന്‌... സുഖമല്ലേ..?" ആറു വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി പ്രദീപിന്റെ മുഖത്ത്‌ രക്തമയമില്ലാത്ത ആ ചിരിപരന്നു.

"അതെ. സുഖം തന്നെ. നിനക്ക്‌..?"

"ഉം.. പരമസുഖം! ഞാന്‍ ഇവിടെ ഈ പട്ടണത്തില്‍ തനിയെ. പുള്ളിക്കാരന്‍ അങ്ങ്‌. കുഞ്ഞാണെങ്കി അച്ഛന്റേം അമ്മേടേം കൂടെ നാട്ടില്‍. കുടുംബജീവിതം ഒഴികെ ബാക്കിയെല്ലാം ഓകെ."

തൂവെള്ളനിറമുള്ള ചോറില്‍ സാമ്പാര്‍ ഒഴിച്ച്‌ ഇളക്കിക്കൊണ്ട്‌ പ്രദീപ്‌ പറഞ്ഞു-"എനിക്കീ ചോറിന്റെ കൂടെ പരിപ്പുകറി തീരെ ഇഷ്ടമല്ല.”

ഇവനിന്നും പഴയതുപോലെ തന്നെ- ഔട്ട്‌സ്പോക്കണ്‍ ചാപ്‌-പഴയ വിശേഷണം ഭൂതകാലത്തിന്റെ ഗന്ധം പരത്തി അനഘയ്ക്കു തികട്ടിവന്നു.