Sunday, April 19, 2020

പെണ്ണുകാണൽ


രാവിലെ അരമനസ്സോടെയാണു ഒരുങ്ങിയത്; അതിന്റെ എല്ലാ നീരസവും എനിക്കുണ്ടായിരുന്നു താനും. ഞായറാഴ്ചയായിട്ടു സുഖമായിട്ട് ഒരു കറക്കം കിട്ടുന്നതിന്റെ രസം ഒരു വശത്ത്. പെണ്ണുകാണൽ പോലെ ഒരു ബോറു പരിപാടിക്ക് കൂട്ടു പോകുന്നതിന്റെ ചളിപ്പ് മറ്റൊരു വശത്ത്. അതും ഒരനിയന്റെ തുണക്കാരനായിട്ട്. എന്തു ചെയ്യാനാ, വിളിച്ചാൽ ഒഴിവാക്കാൻ വയ്യാത്ത കേസായിപ്പോയി.

“ഒൻപതു മണിയായിട്ടും ആടി തൂങ്ങി നിന്നോ കേട്ടോ... സമയത്തു ചെല്ലണം എന്നൊരു വിചാരമില്ല..” ശ്രീമതി പരാതിപ്രവാഹം തുടരുകയാണ്‌.

“പിന്നെ... പെണ്ണുകാണാനല്ലേ പോകുന്നത്, കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. കൃത്യം മുഹൂർത്തം പാലിക്കാൻ?” എന്റെ കൗണ്ടർ.

“ദേ.. നമ്മുടെ കുടുംബത്തിൽ തന്നെ വെയ്റ്റിങ്ങിൽ ഒരു പാർട്ടിയെ വഴിയിൽ നിർത്തിയിട്ട് ആദ്യം വന്ന കൂട്ടരെ പെണ്ണു കാണിച്ചിട്ടുണ്ട് കേട്ടോ.. അതു കൊണ്ട് പറഞ്ഞ സമയത്ത് തന്നെ ചെല്ലാൻ നോക്ക്. എങ്ങാനും പത്തു പതിനഞ്ച് മിനിറ്റിൽ കൂടുതൽ താമസിച്ചാൽ നേരത്തെ തന്നെ ഒന്നു വിളിച്ചു പറഞ്ഞേക്കണം.”

എന്തിനും ഏതിനുമുള്ള അവളുടെ ഉപദേശം എനിക്ക് ഈർഷ്യ ഉണ്ടാക്കുമെങ്കിലും ഇതിലും ഒരു പോയിന്റുണ്ടെന്ന് എനിക്കു തോന്നി. സ്വന്തം പെണ്ണുകാണൽ കഥകൾ പോലും ശോകം സീനുകളാണ്‌. അതുകൊണ്ട് ഇത് ഒരു ബോറു പരിപാടിയാണെന്ന ചിന്ത എന്നിൽ പിന്നെയും പിന്നെയും പൊന്തി വന്നു.

രസം അതല്ല, കൂടെ വരുന്ന വിദ്വാനു പെണ്ണുകാണലേ ഇഷ്ടമല്ല. പെണ്ണുകാണൽ പോട്ടെ, സാമ്പ്രദായികമായ കല്യാണമേ ഇഷ്ടമല്ല. 'ഒരു രക്തഹാരമങ്ങോട്ടിടും, ഒരെണ്ണം ഇങ്ങോട്ടിടും, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും' ഈ ലൈനാകും അവന്റെ കല്യാണം എന്ന് കുടുംബവൃത്തങ്ങളിൽ ഒരു ശ്രുതി പണ്ടേയുണ്ട്. അതു പക്ഷേ അവന്റെ പാർട്ടിപ്രേമം കൊണ്ടായിരുന്നു. ഇപ്പോ പാർട്ടിയോട് വലിയ പ്രേമമില്ലെങ്കിലും ആദർശവാനായി ജീവിച്ചവൻ അതിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്നാണ്‌ എന്റെ ധാരണ. പറ്റുമെങ്കിൽ ഇഷ്ടൻ തന്നെക്കാൾ പ്രായമുള്ള ഒരാളെ തന്നെ കെട്ടിക്കൂടെന്നില്ല. സാമ്പ്രദായികരീതിയെ വെല്ലുവിളിക്കാൻ ഇവൻ എന്ത് കടുംകയ്യും ചെയ്യും എന്നുറപ്പുള്ള അപ്പനും അമ്മയും ഇരുകൂട്ടർക്കും ഒത്തു പോകാവുന്ന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ്‌ ഈ ആദ്യ പെണ്ണുകാണൽ.

ഒരു ലോഡ് വ്യവസ്ഥകൾ വെച്ചിട്ടാണ്‌ ഇവൻ ഈ ചടങ്ങിനു ഇറങ്ങി പുറപ്പെട്ടതു തന്നെ. തുണ പോകേണ്ടത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്ന മട്ടിൽ ഞാനും അവന്റെ മുന്നിൽ കുറെ ഉപാധികൾ വെച്ചു. അതിൽ ഒന്നാമത്തേത് അലസമായ താടിയും മുടിയും പാടില്ല എന്നതാണ്‌. രണ്ട്, അലക്കിയ ഡ്രസ്സ് ധരിക്കണം; വൃത്തി വേണം എന്നതാണ്‌. മൂന്ന് തലേദിവസം കള്ളു കുടിക്കരുത്.... അങ്ങനെയങ്ങനെ. മുടിയാനായി അവൻ എല്ലാം സമ്മതിച്ചു. കാരണം മറ്റുള്ള ആരുടെയെങ്കിലും കൂടെ പെണ്ണു കാണാൻ പോകുന്നത് മൃതിയേക്കാൾ ഭയാനകം ആകാമെന്നത് തന്നെ. എന്തായാലും കാണാൻ പോകുന്നവനും കൂട്ടു പോകുന്നവനും ഒരുപോലെ താല്പര്യമില്ലാതെ ഈ പ്രഹസനത്തിനു ഇറങ്ങിത്തിരിച്ചു.

പെണ്ണിനെ ഇവന് ഇഷ്ടപ്പെട്ടാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു ചെലവു ചെയ്തേക്കാമെന്നാണ് എന്റെ ഓഫർ. ‘ഇന്നതു മിക്കവാറും കിട്ടീതു തന്നെ’ (മുതലാളിയുടെ മുഖത്തു പുച്ഛം)എന്നുറപ്പിച്ചാണ്‌ അവനും.

“എടാ, നീയൊക്കെ ഇതേതു കാലത്താ ജീവിക്കുന്നത്? ഇത്ര വയ്യാഴിക ആരുന്നേൽ നിനക്ക് കോഫീ ഷോപ്പിലോ പാർക്കിലോ വല്ലോം വെച്ചു പെണ്ണുകണ്ടാൽ പോരാരുന്നോ? അല്ലെങ്കിൽ ഒരു ദിവസം വല്ല റെസ്റ്റോറന്റിലേക്കും വിളിച്ച് ഒന്നിച്ച് ആഹാരം കഴിച്ചാൽ പോരാരുന്നോ?”

“എന്റെ പൊന്നുചേട്ടായീ.. ഞാൻ വീട്ടിൽ ആവതു പറഞ്ഞതാ അങ്ങനെ വല്ലോം ആണെങ്കിൽ ഞാൻ നല്ല കംഫർട്ടബിൾ ആയേനേന്ന്.. അപ്പോ പറയുവാ, അതവർ ഇങ്ങോട്ട് പറയാതെ നമ്മളെങ്ങനാ അങ്ങോട്ട് ആവശ്യപ്പെടുന്നേന്ന്?”

“ഇതൊക്കെ ഒരു പ്രശ്നമാണോഡേ?”

“ഒന്നെടപെടാൻ പറഞ്ഞാൽ ചേട്ടായിക്ക് വയ്യല്ലോ?”

“പൊന്നനിയാ... പോരുമ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിനക്കു ചെലവു ചെയ്യാം. മാപ്പ്. മേലിൽ ഇങ്ങനെ ഒരു കോനാകൃതി ഉണ്ടാവാതെ നിന്നെ ഞാൻ കാത്തുകൊള്ളുകയും ആവാം. വാക്ക്.” വണ്ടി പാഞ്ഞു.

ഡിങ്കഭഗവാന്റെ അനുഗ്രഹത്താൽ നേരം വൈകാതെയും കഷ്ടപ്പാടുകൾ കൂടാതെയും ഞങ്ങൾ സ്ഥലത്തെത്തി.ഒരു തുടക്കക്കാരന്റെ എല്ലാ പതർച്ചയോടും കൂടി ആ ചടങ്ങ് നടന്നു. മനുഷ്യരുടെ എല്ലാ സെൻസറുകളും പ്രവർത്തിക്കുന്ന സമയമാണ്‌ ഇത്തരം സമയങ്ങൾ. ഞായറാഴ്ച ആയിക്കൊണ്ട് അയല്പക്കങ്ങളിൽ എവിടെയോ ബീഫ് വേകുന്നുണ്ടെന്ന് അവിടെ ചെന്നിറങ്ങിയതേ മനസ്സിലായി. പോർച്ചിൽ കിടന്ന കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ ഹൃദിസ്ഥമാക്കിയത് ഞാനും അവനും ഒരുപോലെ കഴിഞ്ഞു എന്ന് പിന്നീടുള്ള ഞങ്ങളുടെ ചർച്ചയിൽ വെളിവായി. കാർഷികപരമായി ഒന്നും ഇല്ല എന്നു തൊടിയിലെ ശുഷ്കിച്ച വാഴകളും വാടിയ ചേനകളും കാട്ടിത്തന്നു. വീടിന്റെ ഇടതുവശത്തായി കിണർ ഉണ്ട്. വച്ചിരിക്കുന്നത് ശേഷികുറഞ്ഞ പമ്പ്സെറ്റ് ആണെന്നതിനാൽ കിണറിനു വലിയ ആഴമില്ലെന്നും വേനലിലും വെള്ളത്തിനു വലിയ പ്രയാസമില്ലെന്നും കണക്കു കൂട്ടി. ഇടത്തരം വലിപ്പമുള്ള ഒരു കറിവേപ്പ് മുറ്റത്തോട് ചേർന്നു പറമ്പിൽ ഉള്ളതായും അതിൽ നിന്നും പതിവായി ഇല നുള്ളാറുണ്ടെന്നും ലക്ഷണങ്ങൾ കൊണ്ട് വ്യക്തം. വീടിന്റെ ഏകദേശ പഴക്കം, വീട്ടുവളപ്പിന്റെ ഏകദേശ വിസ്തീർണ്ണം (സെന്റിൽ), അവിടെ നില്ക്കുന്ന മൂപ്പെത്താത്ത അഞ്ചോളം തേക്കുമരങ്ങൾ, മൂന്നു ജാതി, ഒരു ആഞ്ഞിലി എന്നിവ എന്റെ ഫസ്റ്റ് ലുക്കിൽ പെട്ടെപ്പോളേക്കും ഞങ്ങൾക്ക് അകത്തു കയറാനുള്ള ക്ഷണം വന്നു.

വീടിന്റെ പരിസരത്തും ഉള്ളിലുമായി പതിവുള്ള ഇറെഗുലാരിറ്റീസ് കാണൻ സാധിച്ചതിൽ ഇവരുടെ ലൈഫ് സ്റ്റൈലിൽ കൃത്രിമമായ ഒരു അഡ്ജസ്റ്റുമെന്റും ഞങ്ങളുടെ വരവ് പ്രമാണിച്ച് നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഗൃഹനാഥനുമായി പത്തു വീതം ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഇങ്ങോട്ടുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കാൻ അവന്റെ കുടുംബത്തെ പറ്റി വിക്കിപ്പീഡിയ പേജ് പോലെ ഞാൻ വിവരണം നല്കി. അതിനിടെ അവൻ ആ മുറി മുഴുവൻ ഒരു ഡിറ്റക്ടീവിനെ പോലെ നോക്കി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രസന്റേഷൻ ബോധ്യപ്പെട്ടതിനാലാവണം അങ്ങേർ അവരുടെ കുടുംബത്തെപ്പറ്റി ഇങ്ങോട്ടും ഒരു ക്ലാസ് തന്നു. കേട്ടതു പോലെ ആൾ അധ്യാപകൻ തന്നെ. കുറെക്കാലമായി ചൊല്ലുന്ന പാഠം പോലെ ഉണ്ട് ആ വിവരണവും. ഭാര്യയെയും പരിചയപ്പെടുത്തിയ ശേഷം “തണുത്തത് എന്തെങ്കിലും കുടിക്കാൻ ആവാമല്ലേ” എന്ന മുഖവുരയോടെ നായികയെ വിളിച്ചു. ചമ്മലും മടിയുമൊക്കെ പതിറ്റാണ്ടു മുൻപേ പടിയിറങ്ങിപ്പോയവരുടെ കൂട്ടത്തിൽ നിന്നും ഒരു സ്മാർട്ട് പെണ്ണു വന്ന്‌ ട്രേയിൽ നിരത്തിയ ഗ്ലാസുകളിൽ ഓറഞ്ച് നിറമുള്ള ഏതോ ദ്രാവകം ഞങ്ങൾ ഇരുവർക്കും അച്ഛനുമായി നല്കി.

താങ്ക്സ് പറയാഞ്ഞതിനു ഞാൻ അവന്റെ നേരെ ഒന്നു നോക്കി. ടെൻഷനോ ചൂടോ കാരണം അവന്റെ മൂക്കിന്റെ തുമ്പത്ത് ഉരുണ്ടു കൂടിയ നേർത്ത വിയർപ്പു തുള്ളികളെ ഞാൻ മാത്രമേ കണ്ടുള്ളൂ. അവ യഥാസമയം നീക്കം ചെയ്യാൻ ഫാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ദ്രാവകം ഒരു സിപ് എടുത്തിട്ട് ഗ്ലാസ് ഞാൻ താഴ്ത്തി പിടിച്ചു. ഒള്ളത് പറയണമല്ലോ നല്ല സൊയമ്പൻ ഓറഞ്ച് ജ്യൂസ് ആ സമയത്ത് എന്തുകൊണ്ടും ഒരു അനിവാര്യത ആയിരുന്നു. പറഞ്ഞു കൊടുത്തത് പോലെ കുട്ടിയുടെ മുഖത്തു നോക്കി ഉടനെ തന്നെ ഗ്ലാസ് എടുത്തു, അടുത്ത സെക്കന്റിൽ ഒന്നുകൂടി നോക്കി, കുട്ടി പോയി അമ്മയുടെ അടുക്കൽ നിന്നു, ഞങ്ങൾ ഇരുവരും ഒരു തവണ ഗ്ലാസ് മൊത്തി.

ക്രിട്ടിക്കൽ മൊമന്റ് ഇതാണ്‌ എന്നു തിരിച്ചറിഞ്ഞ് ഞാൻ അനിയനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. അതേ സമയം അച്ഛൻ അമ്മയെ വിളിച്ച് മൂപ്പരുടെ ഒപ്പം ഇരുത്തി. സുഖശീതളമായ ജ്യൂസ് നുകർന്നുകൊണ്ട് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുടുംബ വൃത്താന്തങ്ങളും വ്യക്തി വിവരങ്ങളും ചോദിച്ചറിഞ്ഞു. കാര്യം, പേരും പഠിപ്പും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നതു കൊണ്ട് അതിന്റെ വിശദാംശങ്ങളാണ്‌ കൂടുതലും ചോദിച്ചത്. അവൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്ക് സാഹചര്യത്തിന്റെ പിരിമുറുക്കം കാരണം തോന്നി. പെട്ടെന്നുതന്നെ ചെറുക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാനുള്ള സമയം അനുവദിച്ചു. അതൊരു പത്തിരുപതു മിനിറ്റ് നീണ്ടതിനാൽ എനിക്ക് അവനോട് എന്തെന്നില്ലാത്ത അമർഷം തോന്നി. “എന്താ ചൂട്, അല്ലെ” എന്ന ക്ലീഷെ സംഭാഷണോദ്ഘാടന ഡയലോഗ് മുതൽ തുടങ്ങിയിട്ട് എന്റെ റേഞ്ച് പോകുന്ന ഒരു ഘട്ടമെത്തിയപ്പോളാണ്‌ പന്തികേടില്ലാത്ത ഒരു പുഞ്ചിരിയുമായി നായിക മെയിൻ സ്റ്റേജിലേക്കു തിരികെ വന്നതും പിന്നാലെ അവൻ പ്രവേശിച്ചതും. ഉള്ളിടത്തോളം കാര്യങ്ങൾ ഓകെ ആണെന്നു കണ്ട്, ‘വീട്ടുകാരുമൊക്കെയായി സംസാരിച്ച് ബാക്കി നടപടികൾ ആലോചിക്കാം’ എന്ന് എങ്ങും തൊടാതെ, എന്നാൽ പോസിറ്റീവ് ആയ ഒരു മറുപടിയും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

തിരിച്ചുള്ള യാത്രയിൽ അവനിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്തായാലും ചെലവ് എന്റെ ആയതു കൊണ്ട്, നിനക്കു ആളെ ഇഷ്ടപ്പെട്ടു അല്ലെ എന്ന് ചോദിച്ചു.

“ഇഷ്ടപ്പെട്ടൂ...” എന്നാലും എന്തോ ബാക്കി നില്ക്കുന്നു എന്ന മട്ടിൽ ആയിരുന്നു മറുപടി.

“സംഭവം ഒക്കെ കണ്ടിടത്തോളം കൊള്ളാം. താല്പര്യം ഉള്ള രീതിയിലാ എല്ലാവരും സംസാരിച്ചെ. എന്നാലും എനിക്കൊരു...” അവനു പിന്നെയുമെന്തെല്ലാമോ അങ്കലാപ്പ്.

“അതിപ്പോ നീ തിരക്കിട്ടു ഒന്നും തീരുമാനിക്കണ്ട. വീട്ടുകാരും കൂടി വന്നു കാണണമല്ലോ. അന്നും നിങ്ങൾ തമ്മിൽ സംസാരിക്കൂ. വേണമെങ്കിൽ പിന്നെ എപ്പോളെങ്കിലും പുറത്തെവിടേലും വെച്ചു കാണൂ. നിങ്ങൾ തമ്മിൽ ഒരു സിങ്ക് ആകും എന്നു തോന്നുന്നെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി. എന്തു പറയുന്നു.?”

“ഉമ്മ്..” മൂളലിൽ അവന്റെമറുപടി ഒതുങ്ങി.

മുൻ ധാരണ പ്രകാരം ഞാൻ ബാറിന്റെ പാർക്കിങ്ങിലേക്ക് വണ്ടി കയറ്റി.

ഓരോ തണുപ്പൻ ബിയർ ഉള്ളിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ചേട്ടായീ, ഈ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ പരിചയപ്പെട്ട്, ‘ഇഷ്ഠപ്പെട്ട്’ ഒക്കെയും കെട്ടുക എന്നു പറഞ്ഞാൽ ഒരു സീനാണ്‌ അല്ലെ?”

എന്താണ്‌ അവന്റെ നീക്കമെന്നറിയാതെ ഞാൻ ഉഴറി.

“ആ, ആണ്‌.. എന്നാലും , അങ്ങനെ ഒക്കെ അല്ലെ പൊതുവിൽ കാര്യങ്ങൾ?”

“അപ്പോൾ എന്റെ ചോദ്യം ഇതാണ്‌.. ആ സ്ഥിതിക്ക് നമ്മൾ എന്തിനു ലൈഫിൽ കോമ്പ്രമൈസ് ചെയ്യണം?”

“കവി ഉദ്ദേശിച്ചത്?”

“നമുക്കീ ആലോചന ഡ്രോപ്പ് ചെയ്യാം?”

ഞാൻ ഞെട്ടി. “എന്നിട്ട്.. അല്ലല്ല.. എന്തിന്‌...?”

“ഇവളു വേറെ ആരെയേലും കല്യാണം കഴിക്കട്ടെ..!”

“നീ..??”

“ഞാൻ ഇന്നാളു ഒരു ആൾടെ കാര്യം പറഞ്ഞില്ലേ? ഓർക്കുന്നുണ്ടോ?”

ഉദ്വേഗം കാരണം ഞാൻ ബീയർ മഗ് വേഗം കാലിയാക്കി.

“ആ.. ഒണ്ട്! പണ്ട്. അതിനു്? ആ കേസ് മാര്യേജിലൊന്നും എത്തില്ല; തീർന്നു; തകർന്നു എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ?”

“ഞാൻ അവളെ ഒന്നുകൂടി വിളിച്ചു സംസാരിക്കട്ടെ. അവളാകുമ്പോ, എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാം.. അതു തന്നെയല്ലെ അതിന്റെ ഒരു ഇത്..?”

ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. സംഭവം അവൻ പറഞ്ഞത് പോയിന്റാണ്‌.

“ഗുഡ് യാ. ആ സ്ഥിതിക്ക്... പിന്നെ.. ഒഴിച്ചുവെച്ച ബീയർ തണുപ്പു മാറും മുൻപേ അടിക്കുന്നതാണ്‌ ഇതിന്റെ ഒരത്!”

“ചേട്ടാ.. രണ്ടു ചിൽഡൂടെ പോന്നോട്ടെ. നാലു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും ഒരു എഗ് ബുർജിയും കൂടെ!!”

(THE END)

Friday, March 27, 2020

ബ്ലോഗ്സാപ്പ് അഭിമുഖം

മലയാളം ബ്ലോഗര്‍മാരുടെ വാട്സാപ്പ് കൂട്ടായ്മയായ ബ്ലോഗ്സാപ്പിലെ അംഗങ്ങള്‍ 25.03.2020 തീയതിയില്‍ ഞാനുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ നിന്ന്-

Sari:ആദ്യ ചോദ്യം.. എന്ത് കൊണ്ടാണ് രാജിന്റെ ബ്ലോഗിന് ഓലപ്പീപ്പി എന്ന പേരിട്ടത്?
===ബ്ലോഗിൽ വരുന്ന കാലം നൊസ്റ്റാൾജിയ മലയാളി സമൂഹത്തെ ആകെ ഗ്രസിച്ച സമയം ആയിരുന്നു. ഞാനും വീട്ടിൽ നിന്നു അകന്നു നിൽക്കുന്ന സമയം. എനിക്ക് ഓലപ്പീപ്പി ഉണ്ടാക്കി തന്നിരുന്നത് അമ്മൂമ്മ ആണ്. അതുണ്ടാക്കാൻ എനിക്കറിയുകയും ഇല്ല. നാടൻ ചുവയുള്ള പഴയ ഓർമ്മകളുടെ അടയാളമായി ഓലപ്പീപ്പി എന്ന പേരിട്ടു.

Sari: രാജ് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണല്ലോ..പൊതുവെ സാധാരണ ജനങ്ങളോട് ഉദ്യോഗസ്ഥർ അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നത് കണ്ടിട്ടുണ്ട്.. എന്നെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ.. ചെയ്യുന്നവരെ കണ്ടിട്ടുണ്ടോ, ചെയ്യുന്നത് തടയാൻ ശ്രമിക്കാറുണ്ടോ?
===അധികാരത്തിന്റെ ഹുങ്ക് ആരോടും പ്രയോഗിച്ചിട്ടില്ല. അത്തരം സാഹചര്യമുള്ള ഓഫീസിൽ ജോലി ചെയ്തിട്ടില്ല. ജനസമ്പർക്കം താരതമ്യേന കൂടുതലുള്ള ചില ഓഫീസുകളില്‍ ദിനംപ്രതി അത്തരം സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ ഇടപാടുകാരിൽ ചിലരോട് ഇടഞ്ഞിട്ടുണ്ട്, കനപ്പിച്ച് സംസാരിച്ചിട്ടുണ്ട്. ഉദ്ദേശിച്ച കാര്യം നടക്കാത്തതിൽ കലിപ്പിച്ചു വരുന്നവരോട് സമാധാനത്തിൽ കാര്യം പറഞ്ഞാൽ മനസ്സിലാകും എന്നാണ് അനുഭവം. നടക്കുന്ന കാര്യമല്ല എന്നാണെങ്കിൽ കൂടിയും ലളിതമായും സൗമ്യമായും പറഞ്ഞാൽ മിക്കവരും മനസ്സിലാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ എന്റെ ഓഫീസിൽ നന്നേ കുറവാണ്. കലിപ്പ് സീനുകളിൽ ഇടപെടേണ്ടി വന്നിട്ടില്ല.

Sari: രാജ് ന്റെ ജോലിയിൽ 1 മുതൽ 5 വരെ റേറ്റിങ്ങ് തന്നാൽ എത്രയിൽ സ്വന്തം സ്ഥാനം റേറ്റ് ചെയ്യും (***** is 5ത് പൊസിഷൻ)?
===3.75/5

Anu: Techie ആയിരുന്നപ്പോൾ ആണോ govt. ഉദ്യോഗസ്ഥൻ ആയപ്പോൾ ആണോ ജീവിതം കൂടുതൽ ആസ്വദിക്കുന്നത്? ജോലി ഭാരമായി തോന്നുന്നത്/തോന്നിയിരുന്നത്?
===ചെയ്യുന്ന ജോലിക്ക് ജീവിതങ്ങളെ മാറ്റാൻ സാധിക്കുന്നു എന്നും കാണപ്പെടുന്ന റിസൾട്ട് ഉണ്ടാകുന്നു എന്നുള്ളതും സർക്കാർ ജോലിയിലാണ്. ടെക്കി ലൈഫ് മറ്റൊരു ജീവിതരീതി ആണ്. രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ആത്മസംതൃപ്തി ഇവിടെത്തന്നെയാണ്. ജോലിഭാരത്തെപ്പറ്റി ഇപ്പോളും ആശയക്കുഴപ്പം തന്നെ. സർക്കാരിൽ ഭാരത്തിനു ഒട്ടും കുറവില്ല. കൊടിവച്ച വക്കീലന്മാർ തയ്യാറാക്കുന്ന ഹർജികൾക്കാണ് പത്താം ക്ലാസ് ക്വാളിഫിക്കേഷൻ വച്ച് എതിർസത്യവാങ്മൂലം തയ്യാറാക്കുന്നത്. അത് ഭാരം തന്നെ ആണ്. പൊതുവായി പറഞ്ഞാൽ ഭാരം കുറവാണ്. ഒരു മാസം 300 ഫയൽ ചെയ്യുന്നവനും 30 ഫയൽ ചെയ്യുന്നവനും ഒരേ ശമ്പളം. കഠിനമായ 10 ഫയൽ ചെയ്യുന്നതും ഈസി ആയ 100 ഫയൽ ചെയ്യുന്നതിനും ഒരേ സമയം വേണ്ടി വന്നേക്കാം. ഇതൊന്നും സർക്കാർ തലത്തിൽ അനലൈസ് ചെയ്യപ്പെടുന്നില്ല. ടെക് മേഖലയിൽ നമ്മളുടെ ഓരോ ഡെലിവറിക്കും കണക്കുണ്ട്. എടുക്കുന്ന ഭാരത്തിനു റിട്ടേൺ ഉണ്ട്.

Sari: ഗവണ്മെന്റ് ജോലി തന്നെ ആയിരുന്നോ ജീവിത ലക്ഷ്യം? ആ ലക്ഷ്യത്തിലേക്ക് എന്ന് മുതൽ പരിശ്രമം തുടങ്ങി? എപ്പോൾ വിജയിച്ചു?
===അല്ല. ഒരു ഭാഗ്യം പോലെ ലഭിച്ചതാണ് ഈ ജോലി. ആദ്യമായി എഴുതിയ ടെസ്റ്റിൽ. ഒരു വൺടൈം വണ്ടർ ആയി എന്നത് പിൽക്കാല യാഥാർത്ഥ്യം. നോട്ടിഫിക്കേഷൻ വന്ന ശേഷം തനിയെ പഠിച്ച് എഴുതിയതാണ്. പഠനം പൂർത്തിയായി ഒരു മാസത്തിനകം ജോലിക്ക് കയറി. അന്ന് കുടുംബത്തിലെ സാഹചര്യം മോശമായതിനാൽ സ്വർഗ്ഗം കിട്ടിയ പ്രതീതി ആയിരുന്നു. അഞ്ചോ ആറോ മാസത്തെ പരിശീലനം എന്നേ പറയാനുള്ളൂ.

Sari: ഗവണ്മെന്റ് ജോലി ആയത് കൊണ്ട് മാറി മാറി വരുന്ന പൊളിറ്റിക്കൽ പാർട്ടിക്കാർ പ്രശ്‌നം ആയിട്ടുണ്ടോ? ഒരനുഭവം വിശദീകരിക്കാമോ?
===തീർച്ചയായും. വളരെ രാഷ്ട്രീയ ഇടപെടൽ ഉള്ള മേഖലയാണ്. സർവ്വീസ് സംഘടനകൾ അതാത് മാതൃരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കണ്ട്രോളില്‍ ആണ്.

Sari: മോളെ കുറിച്ചുള്ള സ്വപ്നങ്ങൾ, അവൾ താങ്കളുടെ സങ്കല്പത്തിൽ എങ്ങനെ, എന്തായി തീരണാമെന്നാണ്?
===ധാരാളം ചോദ്യങ്ങൾ ചോദിക്കുന്ന, ഇന്ററാക്റ്റീവ് ആയ, പ്രസന്നവതിയായ കുട്ടിയാണ് അവൾ. ഞാനും അവളും കൂടുമ്പോൾ ആനന്ദദായകമായ ഒരു ഹാർമണി രൂപപ്പെടുന്നത് ആസ്വദിക്കാറുണ്ട്. വലുതാവുമ്പോൾ നീ പഞ്ചായത്ത് മെമ്പറാകുമെന്നാണ് ഞാൻ തമാശ പറയാറുള്ളതെങ്കിലും ഒരു അധ്യാപികയോ മറ്റോ ആകുമെന്നാണ് എനിക്ക് തോന്നാറുള്ളത്. സേവനമേഖലയിലോ ആൾക്കാരുടെ ജീവിതത്തിനു ക്ഷേമം നൽകാനാവുന്ന ഒരു പൊസിഷനിലോ അവളെ കാണാൻ ആഗ്രഹിക്കുന്നു.

Sari: അടുത്തിടെ ഇട്ട മൂന്ന് ബ്ലോഗ് പോസ്റ്റുകളിലും അന്ധകാരം എന്നത് വല്ലാതെ ഉപയോഗിച്ചതായി എനിക്ക് തോന്നി. പൊതുവെ ഇരുട്ട് ആശയറ്റതിന്റെ പ്രതീകമായി കരുതുമ്പോൾ എന്താണ് ഇരുട്ടിനോട് ഇത്ര പ്രിയം?
===അത് ഒരു റിഫ്ലക്ഷൻ ആണ്. ഞാൻ വളരെ ഇമോഷണൽ ആയ ഒരാളാണ്. മനസിനു സന്തോഷം തോന്നുമ്പോൾ ഞാൻ അത് അളവറ്റ് ആസ്വദിക്കും. സംഘർഷങ്ങളിൽ, സങ്കടങ്ങളിൽ ആയിരിക്കുമ്പോൾ അത് ലഘൂകരിക്കാൻ എഴുത്ത് ഉപകാരപ്പെടാറുണ്ട്. എന്റെ മികച്ച വാക്കുകൾ വന്നിട്ടുള്ളത് കനത്ത മനഃസംഘർഷങ്ങൾക്കിടയിലാണ്. ഉള്ളിലെ നെഗറ്റിവിറ്റി എഴുത്തിലൂടെ ഒഴുക്കിവിടുന്നു എന്നും പറയാം.

Devadas Samantharan: മേലുദ്യോഗസ്ഥർ പറയുന്നതിനനുസരിച്ച് ധാർമ്മികതയ്ക്ക് എതിരായി പ്രവർത്തിക്കേണ്ടിവരുമ്പോഴത്തെ മാനസികാവസ്ഥയെ എങ്ങനെ നേരിടും?
===നമ്മുടെ ലെവലിനു അനുസരിച്ച് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അതിനായി സഹപ്രവർത്തകരെയും സീനിയേഴ്സിനെയും ആശ്രയിക്കാറുണ്ട്. എന്റേത് ഒരു ഡിസിഷൻ മേക്കിങ് പോസ്റ്റ് അല്ലാത്തതിനാൽ അധികം ബേജാറാകേണ്ടതില്ല. അങ്ങനെയുള്ള ഓർഡറുകൾ നടപ്പാക്കേണ്ടി വരുമ്പോൾ സ്വന്തം എല്ലിൽ പിടിക്കാതിരിക്കാനുള്ള പോംവഴികൾ ഫയലിലും കത്തുകളിലും ഉത്തരവുകളിലും ഉൾപ്പെടുത്തും. ഉദ്യോഗസ്ഥർ സർക്കാരിന്റെ ടൂൾസ് ആണെന്ന് കരുതിയാൽ ആ മനഃപ്രയാസങ്ങൾ പെട്ടെന്ന് തീരും.

Sari: ഇടുക്കി ജില്ലക്കാരുടെ 2 പ്രത്യേകതയും രണ്ട് നെഗറ്റീവ്സും പറയാമോ?
===ഇടുക്കിക്കാർ പൊതുവേ അധ്വാനശീലരും മനോവീര്യം ഉള്ളവരുമാണ്; ബസ്സിറങ്ങി ഒരു കി.മീ. കൂടി പോകാനുണ്ടെങ്കിൽ ആ ദൂരം നടക്കാൻ തയ്യാറാവും ഇടുക്കിക്കാരൻ. ‘ലൗഡ് സ്പീക്കറി’ലെ ‘മൈക്കി’നെപ്പോലെ സംസാരത്തിലും ഭാവപ്രകടനങ്ങളിലും ലൗഡ് ആണ് പൊതുവേ ഇവിടത്തുകാർ.

ഇടുക്കിക്കാർ പിന്നോക്കക്കാർ ആണെന്നും അപരിഷ്കൃതർ ആണെന്നും വള്ളിയേൽ തൂങ്ങികൾ ആണെന്നും പതിറ്റാണ്ടുകളായി പരിഹസിക്കപ്പെടുന്നവർ ആണ്. അത് അസഹനീയമാണ്. അതിനെതിരേ തെറി വരെ വിളിച്ചു കളയും. മറ്റൊന്ന് നഗരജീവിതത്തോട് ചേർന്ന് പോകാനുള്ള മടി. ഇന്നത്തെ തലമുറയ്ക്ക് മാറ്റം വരുന്നുണ്ട്. ഇടുക്കി വിട്ടാലുള്ള കാലാവസ്ഥ പോലും അവർക്ക് അസഹനീയമാണ്; എനിക്കും.

Sari: Transgender എന്നവരെ താങ്കൾ എങ്ങനെ നോക്കി കാണുന്നു?
===ഞാൻ അത്തരം ആൾക്കാരുമായി ഇന്നു വരെ ഇടപെട്ടിട്ടില്ല. എന്തായാലും കഴിഞ്ഞ മൂന്നാലു വർഷം കൊണ്ട് എനിക്ക് അവരോടുള്ള മനോഭാവം പാടെ മാറി എന്ന് അഭിമാനപൂർവ്വം പറയാം.

Sari: താഴെ പറയുന്നവരെ പറയുമ്പോൾ ആദ്യം മനസിൽ വരുന്ന കാര്യങ്ങൾ പറയാമോ
1. സമാന്തരൻ
2 ദിവ്യ കല്ലോലിനി
3 ഏരിയൽ ഫിലിപ്
4. മുരളി മുകുന്ദൻ
5. ഗൗരീനാഥൻ(Sari)
===1. സമാന്തരനുമായി രണ്ടു വട്ടമേ ഞാൻ സംസാരിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. ഒരു അസാധ്യ മനുഷ്യൻ ആണ്. ബ്ലോഗ്സാപ്പിലെ ഒരു മെമ്പറോടൊപ്പം ഒരു ദിവസം ചെലവിടാൻ അവസരം വന്നാൽ ഞാൻ തെരഞ്ഞെടുക്കുന്നത് സമനെ ആവും. ആ പേരു കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് മൂപ്പര്‍ ട്രെയിൻ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ആ സീനാണ്. വെയിലിൽ തിളങ്ങുന്ന നീളൻ പാളങ്ങളിലേക്ക് നോക്കി സിഗ്നലുകൾക്കനുസരിച്ച് ഒരു ലോഹപ്പാമ്പിനെ തെളിക്കുന്ന തേരാളി!
2. ദിവ്യ-സുധിമാരുടെ വീട്, പരിസരം, അവിടെ പോയതിന്റെ ഓർമ്മകൾ. പിന്നെ ഇപ്പോ ചില പാലക്കാടൻ ചിത്രങ്ങളും.
3. പരസ്യഭരിതമായ അദ്ദേഹത്തിന്റെ ബ്ലോഗ് പേജ് തന്നെ!
4. അദ്ദേഹത്തിന്റെ ഏതാനും പോസ്റ്റുകൾ വായിച്ചിട്ടുണ്ടെന്നല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ല. അമ്മയെക്കുറിച്ചുള്ള പോസ്റ്റ്.
5. ലെയ്ത്തിൽ ഇരുമ്പ് ഗ്രൈൻഡ് ചെയ്യുമ്പോളൊക്കെ തീപ്പൊരി തെറിക്കില്ലേ? അതുപോലെ ജീവിതത്തിൽ അനുഭവങ്ങൾ മൂർച്ച വരുത്തിയപ്പോൾ പഴുത്ത് തീ തുപ്പിയ ഒരു അസാമാന്യ സ്ത്രീ.

Sari: ഓൺലൈൻ ലോകത്ത് താങ്കൾ വെളിപ്പെടുത്താത്ത താങ്കളുടെ മൂന്ന് സ്വഭാവസവിശേഷതകൾ പറയാമോ?
===ഒന്ന്. എന്റെ പിന്തുണയോടെ എന്റെ ഒരു സുഹൃത്ത് കള്ളപ്പേരിൽ ട്രോൾസ് ഇടാറുണ്ട്. റെസ്പോൺസ് ആയിരം കടക്കുമ്പോൾ(k അടിക്കുക എന്ന് പറയും) അവൻ പറയും ഒറിജിനൽ ഐഡിയിൽ ഇട്ടാൽ മതിയാരുന്നെന്ന്!

രണ്ട്. വാട്സാപ്പിൽ വരുന്ന നല്ലൊരു പങ്ക് വീഡിയോ/യുട്യൂബ് ലിങ്കുകൾ ഞാൻ ഓപ്പൺ ചെയ്യാറുപോലുമില്ല.

മൂന്ന്. ഫാൻഫൈറ്റ്ക്ലബ് മുതലായ ചില ഗ്രൂപ്പുകളിലെ അശ്ലീലവും അല്ലാത്തതുമായ തമാശകൾ ആസ്വദിക്കാറുണ്ട്. എന്നാൽ അവയ്ക്ക് ലൈക്ക് / കമന്റ് ഒന്നും ചെയ്യില്ല.

Rajeswari: ജീവിതത്തിൽ സ്വസ്ഥമായി ഇരിക്കാൻ അത്യാവശ്യം എന്ന് തോന്നുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
===പണത്തെ കുറിച്ച് ടെൻഷൻ ഇല്ലാതിരിക്കുക. സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാൻ‌ ആൾക്കാർ ഒപ്പമുണ്ടാവുക. ആരുടെയെങ്കിലുമൊക്കെ വിലപ്പെട്ടവരായിരിക്കുക.

Rajeswari: വ്യക്തി ബന്ധങ്ങളിൽ ആത്മ സമർപ്പണം ആണോ, dominance ആണോ അതോ പരസ്പരമുള്ള പങ്ക് വയ്ക്കൽ ആണോ മുന്നിട്ട് നിൽക്കുന്നത്?

===മേൽക്കോയ്മ നമുക്ക് ഇന്നല്ലെങ്കിൽ നാളെ മടുക്കും. ആത്മസമർപ്പണത്തെക്കാളും പങ്കുവെയ്ക്കൽ ആണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നത്. ചിലപ്പോൾ ആത്മസമർപ്പണങ്ങൾ സ്വയം പ്രഖ്യാപിത തടവറകൾ ആയി മാറുന്നുണ്ടല്ലോ.

Rajeswari: ലഹരി ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്? അവ വ്യക്തി എന്ന നിലയിൽ ഉള്ള productivity കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്യുന്നത്?
===ലഹരി എന്റെ ഒരു പേർസണൽ എൻജോയ്മെന്റ് ആണ്. അതുമൂലം മറ്റൊരാൾക്ക് പ്രത്യക്ഷമായ പ്രയാസമോ നഷ്ടമോ ഉണ്ടാക്കാതിരിക്കാൻ നോക്കുന്നുണ്ട്. മദ്യപിച്ചാൽ കുറെകൂടി ഡിസിപ്ലിൻഡ് ആണ് ഇപ്പോള്‍. ലഹരി ഔദ്യോഗിക ജീവിതത്തിൽ പ്രൊഡക്റ്റിവിറ്റി കൂട്ടാറില്ല.

Rajeswari: ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികളുടെ സവിശേഷതകൾ പറയാമോ?
===മഹാന്മാരല്ലാത്തവരുടെ : കഠിനാധ്വാനം, അർപ്പണബോധം, proactiveness. എനിക്ക് അത്ര നേടാൻ പറ്റിയിട്ടില്ലാത്ത ഗുണങ്ങൾ.

Sari: ഈ ഗ്രൂപ്പിന് ഡെഡിക്കേറ്റ് ചെയ്യാൻ ഒരു പാട്ട് ആവശ്യപ്പെട്ടാൽ താങ്കൾ ഏത് പാട്ട് ഡെഡിക്കേറ്റ് ചെയ്യും?
===റാൻഡം പിക്ക് - പലവട്ടം പൂക്കാലം വഴിതെറ്റി...

Sari: നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കി കൊല്ലുന്നതിന് എതിരെയും അനുകൂലിച്ചും ഉള്ള വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്. താങ്കളുടെ നിലപാട് എന്താണ്?
===ഉറപ്പായും അവർക്ക് പരമാവധി ശിക്ഷ നൽകണം എന്നു തന്നെയാണ് അഭിപ്രായം. അത് വൈകിപ്പോയെന്നേ പരാതി ഉള്ളൂ. ഗോവിന്ദച്ചാമിക്കും അത് കിട്ടണം.

Sari: ക്രൂരമായ ശിക്ഷകൾ കുറ്റവാളികളെ കുറക്കുമെന്നാണോ താങ്കൾ കരുതുന്നത്?
=== മനുഷ്യൻ സ്വയം തിരുത്തുന്നില്ലെങ്കിൽ സിസ്റ്റം ആ ജോലി ഏറ്റെടുക്കും. കറക്റ്റീവ് മെഷേർസ് ക്രിമിനൽ മനസ്സുകളെ പരിവർത്തനപ്പെടുത്തി മാലാഖ ആക്കിക്കളയും എന്ന് അന്ധമായ വിശ്വാസമൊന്നും എനിക്കില്ല. ശിക്ഷയോടുള്ള ഭയം കൊണ്ടുകൂടിയേ കുറ്റങ്ങൾ കുറയ്ക്കാനാകൂ. തീരദേശ നിയമം ലംഘിച്ചാൽ കെട്ടിടം പൊടിയാക്കുമെന്ന് വന്നതോടെ ഇനി അത്തരം ശ്രമങ്ങൾ കുറയും. പിഴ കൂടിയപ്പോൾ ട്രാഫിക് ലംഘനങ്ങൾ കുറഞ്ഞു എന്നാണ് എന്റെ അനുഭവം. കോഡ്രൈവർ യാത്രികനും സീറ്റ് ബെൽറ്റ് ഇട്ടു. പിൻയാത്രക്കാരനും ഹെൽമെറ്റ് വെച്ചു. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയാൽ അടികിട്ടും/അകത്താകും എന്ന് വന്നതോടെ ഇന്ന് നല്ല മാറ്റം വന്നില്ലേ?

Sari: കെട്ടിട നിർമ്മാണം പോലത്തെ നിയമങ്ങളിൽ ബാധകമായത് പോലെ, ക്രിമിനൽ, അതായത്‌ റേപ്പ് പോലുള്ളവ കുറയും എന്ന് വിശ്വസിക്കുന്നുണ്ടോ?
===റേപ്പ് കുറയണമെങ്കിൽ ചികിൽസ വിത്തിൽ നിന്നേ തുടങ്ങണം. ശിക്ഷ കടുപ്പിച്ചത് കൊണ്ട് മാത്രം മാറ്റം വരില്ല. എന്നിരുന്നാലും നിയമസംവിധാനത്തോടുള്ള പേടിക്ക് സിവിൽ/ക്രിമിനൽ/നോൺ ബെയ്ലബിൾ/പെറ്റി എന്ന ഭേദമൊന്നും ഇല്ലെന്നാണ് തോന്നുന്നത്. സ്ത്രീസുരക്ഷ ഒരു വലിയ വിഷയമാണ്.

Sari: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച അമ്മയും ഭാര്യയുമല്ലാത്ത ഒരു വനിതയെ കുറിച്ച് പറയാമോ? എന്ത് കൊണ്ട് എന്നും വിശദീകരിക്കുക?
===ആദ്യം മനസിൽ വരുന്ന പേര് രജനി ബാലകൃഷ്ണൻ ആണ്. കേരള പൊലീസിൽ സീനിയർ വനിതാ കോൺസ്റ്റബിൾ ആണ്. എന്റെ ഇരുപതുകളുടെ തുടക്കത്തിൽ അങ്ങനൊരു സൗഹൃദം ലഭിച്ചത് വിലപ്പെട്ട ഭാഗ്യം തന്നെ ആണ്. എനിക്ക് ഈ ജോലി കിട്ടാനുള്ള ശ്രമങ്ങൾക്ക് മോട്ടിവേഷൻ ഇവരാണ്. 17 കൊല്ലമായി തുടരുന്ന സൗഹൃദം.

Anu: ബിവറേജസ് അടയ്ക്കാൻ ഉള്ള തീരുമാനത്തെ എങ്ങനെ കാണുന്നു? കയ്യിൽ സ്റ്റോക്ക് ഇല്ലാത്ത മദ്യപൻമാരെ ഇത് മാനസികമായി ബാധിക്കാൻ സാധ്യതയുണ്ടോ?
===അടയ്ക്കാതെ തരമില്ലല്ലോ. മുൻപേ അടയ്ക്കേണ്ടതായിരുന്നു. ഒരു സ്ഥിരം കുടിയൻ അല്ലാഞ്ഞിട്ടും അടയ്ക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ എനിക്കുപോലും ഒരു വല്ലാഴിക തോന്നുന്നുണ്ട്. അപ്പോൾ മുഴുക്കുടിയന്മാരുടെ കാര്യം പറയണോ. ഇവിടെ ഫീലിങ്സിനു സ്ഥാനമില്ല.

Sudhi Arackal: നമ്മുടെ ഇന്നത്തെ സാമൂഹ്യജീവിതത്തിൽ ഉടനടി മാറ്റം വരുത്തണം എന്ന് രാജ് ആഗ്രഹിക്കുന്ന മൂന്നു കാര്യങ്ങൾ?
===മതങ്ങളുടെ അമിതമായ സ്വാധീനവും മുതലെടുപ്പും, TRP ബേസ്ഡ് മീഡിയ, വിദ്യാഭ്യാസമില്ലാത്ത ഭരണകർത്താക്കൾ / മക്കൾ രാഷ്ട്രീയം.

Sudhi Arackal: അവിസ്മരണീയമായ 3 കാര്യങ്ങൾ?
===ആദ്യ പ്രണയം, വിവാഹം, IT രംഗത്ത് ജോലിചെയ്ത കാലഘട്ടം.

Sudhi Arackal: മറക്കാൻ ആഗ്രഹിക്കുന്ന 1 കാര്യം??
===2018 ഒക്ടോബർ 21 നു സംഭവിച്ച ആക്സിഡന്റും ബന്ധപ്പെട്ട മാനസിക സംഘർഷങ്ങളും.

Sudhi Arackal: ഭാവിയിൽ IAS കിട്ടിയാൽ ആദ്യം ചെയ്യുന്ന കാര്യം എന്തായിരിക്കും?
===അങ്ങനെ ഒരു സ്വപ്ന പദ്ധതി ഇല്ല. തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനുള്ള പദ്ധതികളോട് ഇഷ്ടമാണ്. യഥാർത്ഥത്തിൽ അത് നിലവിൽ വന്നു കഴിഞ്ഞു.

Vinod Kuttath: പഴയ രാജഭരണ കാലത്തെ രാജാവ്, മന്ത്രി, ഭടൻ, ജനം ഇങ്ങനെയാണ് നിർവഹിച്ചിരുന്നത്. എന്നാൽ ഇന്നീ ജനാധിപത്യ കാലത്ത് ഈ നിർവചനം എങ്ങിനെയാണ്? ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന രീതിയിൽ രാജിന്റെ നിർവചനത്തെ എങ്ങനെ നോക്കി കാണുന്നു? ചെറിയൊരു മാറ്റം വരുത്തി ഒരു സാധാരണ മനുഷ്യൻ ആയിരുന്നെങ്കിൽ ഈ വ്യവസ്ഥിതിയെ എങ്ങനെ നിർവ്വചിക്കുമായിരുന്നു?
===രാഷ്ട്രീയ നയം. മന്ത്രിസഭ/ലജിസ്ലേച്ചർ. ഉദ്യോഗസ്ഥർ. ജനം.
ഇടയ്ക്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും എന്തിനേറെ തുക്കടാ രാഷ്ട്രീയക്കാരും വരെ ഏറിയും കുറഞ്ഞും വരും. ഒരു complex multilayered decentralized system എന്നാണ് വെയ്പ്പ് എങ്കിലും രാഷ്ട്രീയത്തിനു മേലെ ഒന്നും പറക്കില്ല. എന്റെ ഉദ്യോഗവും പൊതുജനത്തിന്റെ അവസ്ഥയും തമ്മിൽ വലിയ അന്തരമില്ല. ഉദ്യോഗമുള്ളതു കൊണ്ട് ചില പ്രിവിലെജുകൾ ഉണ്ട്. നടന്നു നേടേണ്ട കാര്യങ്ങൾ വിളിച്ചു നേടാനൊക്കെ പറ്റും. പൊതുജനത്തിനു സ്വാതന്ത്ര്യം കൂടുതലുണ്ട്. ഉദ്യോഗസ്ഥരുടെ കയ്യും കാലും നാക്കും കെട്ടിയിട്ടിരിക്കുകയാണ്.

Utopian: അതുപിന്നെ ലെജിസ്ലേച്ചറിന്റെ താഴെയല്ലേ ബ്യൂറോക്രസി വരൂ ജനാധിപത്യത്തിൽ. You mean it should be versa?
===താഴെയാണ്. എങ്കിലും അന്യായമായ രാഷ്ട്രീയ ഇടപെടലുകൾ ഈ സംവിധാനത്തിന്റെ ബാലൻസ് തെറ്റിക്കും.

Sari: എന്താണ് ഒരു വ്യക്തിയുടെ സൗന്ദര്യം താങ്കളുടെ അഭിപ്രായത്തിൽ?
===പെരുമാറ്റം + പ്രസന്നത.

Sari: എഴുത്തുകാരിൽ പ്രിയപ്പെട്ട ഒരാൾ, അയാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി?
===ബഷീറിന്റെ ശൈലി ഇഷ്ടമാണ്. ഈ അടുത്തകാലത്ത് വായിച്ചതിൽ ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ' കറക്കിയെറിഞ്ഞുകളഞ്ഞു.

Utopian: ഇരട്ടപ്പേര് (കൾ) ഉണ്ടോ?
===ഉണ്ടായിരുന്നു.

Utopian: കോളേജ് കാലത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു? ഏറ്റവും നല്ല ഓർമ്മ? (പ്രണയമല്ലാതെ )
===എടുത്തു പറയത്തക്ക ഗുണമുള്ള ഒരു സ്റ്റുഡന്റ് ആയിരുന്നില്ല ഞാൻ. സർവ്വവ്യാപിയായി നിന്നിരുന്നു എന്ന് സ്വയം തോന്നുന്നു. ഡിഗ്രി കാലത്തെ ഇലക്ഷൻ ക്യാമ്പെയ്നുകൾ രസകരമായ അനുഭവങ്ങളാണ്.

Utopian: വകുപ്പിൽ അഴിമതി നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ജോലിയുമായി ബന്ധപ്പെട്ട് 1.നിസ്സഹായത, 2.ധാർമികരോഷം, 3.അഭിമാനം തോന്നിയ സന്ദർഭങ്ങൾ വിവരിക്കാമോ?
=== അഴിമതി എല്ലായിടത്തും ഉണ്ട്. ചില സർക്കാർ പരിപാടികൾക്ക് ഗവ. ഫണ്ടിങ് വളരെ കുറവായിരിക്കും. അങ്ങനെ വരുമ്പോൾ കീഴാഫീസുകൾ വഴി പിരിവ് നടക്കും. എത്ര സ്ട്രെയ്റ്റ് ആയ ഓഫീസറും ആ സമയത്ത് ചില ഒത്താശകൾ ചെയ്യാൻ ബാധ്യസ്ഥരാകും. അതാണ് നിസ്സഹായത. അധികാരകേന്ദ്രങ്ങളിൽ ചിലരുടെ ഇടിച്ചു കയറുന്ന സ്വഭാവം കൊണ്ട് ഒരേ വിഷയത്തിൽ രണ്ടുതരം നീതിയൊക്കെ നടപ്പാകുമ്പോൾ അമർഷം തോന്നാറുണ്ട്. ഒരു പാവപ്പെട്ടവന്, സിസ്റ്റത്തെ കുറിച്ചു വലിയ ധാരണയില്ലാത്ത ഗതികെട്ടവന് ഒരു കാര്യം നടത്തിക്കൊടുക്കുമ്പോൾ കിട്ടുന്ന തൃപ്തിയും അഭിമാനവും സർക്കാർ സേവനത്തിന്റെ മാത്രം ഗുണമാണ്. അപ്പൻ വെട്ടിപ്പിടിച്ച ഭൂമിക്ക് മകൻ പട്ടയം വാങ്ങുന്നതും ഒക്കെ.

Utopian: ഈ പട്ടയം വിഷയം ശരിക്കും എന്താണ്? ഇടുക്കിയിൽ ആണ് കൂടുതലും കേൾക്കാറ്. പട്ടയം വിതരണം ചെയ്തു എന്നൊക്കെ. ഭൂരഹിതർ ആയ ആളുകൾക്ക് ഭൂമി കൊടുക്കുന്ന ഏർപ്പാട് ആണോ? എന്താണ് അതിന്റെ criteria? ഉള്ളുകള്ളികൾ?
===ലളിതമായി പറഞ്ഞാൽ സർക്കാർ ഭൂമി പണ്ടുമുതൽ കൈവശം വച്ച് കൃഷി നടത്തി വരുന്നവർക്ക് സർക്കാർ സ്ഥലവിസ്തീർണ്ണത്തിനു ആനുപാതികമായ ചില തുകയൊക്കെ വാങ്ങിയ ശേഷം കൈവശക്കാരനു അവകാശം രേഖയാക്കി നൽകുന്നു. സർക്കാർ ഭൂമി സ്വകാര്യ ഭൂമി ആകുന്നു. അയാൾ ഭൂവുടമ ആകുന്നു. സർക്കാരിനു കരം(ഭൂനികുതി) ലഭിക്കുന്നു. അയാൾക്ക് ആ ഭൂമി ഈടുവെയ്ക്കാനോ അനന്തരാവകാശികൾക്ക് നിയമാനുസൃതം ഭാഗം വെയ്ക്കാനോ വിറ്റുതുലയ്ക്കാനോ ഒക്കെ പറ്റുന്നു. ചുരുക്കത്തിൽ അയാൾടെ ജീവിതം വേറേ ലെവലാകുന്നു.
“ഓഹോ.. തനിക്ക് പട്ടയം കിട്ടുവാ അല്ലെ.. ഇത്ര സെന്റ്... അതിന്റെ ഇപ്പോളത്തെ വിലയെന്നതാ.‌. എത്ര ലക്ഷങ്ങളാ.. ഞാനല്ലേ സ്ഥലമളന്ന് മഹസർ എഴുതുന്നത്.. തന്നേരെ എനിക്ക് ഒരു പതിനായിരം..” - ഇതാണ് ഉള്ളുകള്ളി.

Utopian: എല്ലാവർക്കും ഗുണം അല്ലേ..
===അല്ല.

Utopian: അപ്പൊ എന്ത് മാനദണ്ഡം ആണ് ഇങ്ങനെ പട്ടയം കൊടുക്കുന്നതിന്നു ഉള്ളത്? For eg. ഞാൻ പോയി അനധികൃതമായി കുറച്ച് സ്ഥലത്ത് കൃഷി ചെയ്താൽ ഭാവിയിൽ എനിക്ക് പട്ടയം കിട്ടുമോ? പരമാവധി എത്ര ഏക്കർ ഭൂമി ഇങ്ങനെ പട്ടയം വഴി ഒരാൾക്ക് കിട്ടാൻ വകുപ്പുണ്ട്?
===ഇല്ല. ഇടുക്കിയിൽ മുഖ്യമായും പ്രാബല്യത്തിൽ ഉള്ള രണ്ടു നിയമങ്ങളിൽ ഒന്നിൽ 1971 നും മറ്റതിൽ 1977 നും മുൻപ് കൈവശം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അന്നു കൈവശമുള്ള ആളിൽ നിന്നു കൈമാറി വന്നതെന്ന് തെളിയിക്കുന്ന രേഖകൾ വേണം. അവകാശപ്പെടുന്ന കൈവശ കാലയളവ് ബോധ്യപ്പെടുന്ന തരത്തിൽ കൃഷി വേണം. പരമാവധി ഒരു കുടുംബത്തിന് നാലേക്കർ വരെ കിട്ടാൻ വകുപ്പുണ്ട്.
Divya Sudhi: ചോറുണ്ടോ ?
===ഉണ്ടു. :)

Devadas Samantharan: ഏറ്റവും അടുത്ത സുഹൃത്ത് എന്നൊരാൾ ഉണ്ടോ ? അയാൾ നിങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
===തീർച്ചയായും ഉണ്ട്. In everyday, in every way making me better. മനോഹരമായ കൊടുക്കൽ വാങ്ങലുകളിലൂടെ.

Divya Sudhi: സ്വയം നിർവചിക്കുന്നത് എങ്ങനെ?
===A man who is still in search of his mission on earth.

Divya Sudhi: സെർച്ച്‌ ഓഫ് മിഷൻ എന്ന് പറയുമ്പോൾ മിഷൻ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് തന്നെ അല്ലേ? അതോ പൂർത്തീകരിച്ചിട്ടില്ല എന്നാണോ ഉദ്ദേശിച്ചത്?
===കണ്ടെത്തിയിട്ടില്ല എന്നു തന്നെ ആണ്.

Samantharan: വീട്ടുവൈദ്യങ്ങളിൾ ഇടുക്കിക്കാർ കഴിവുള്ളവരാണ്. രാജും വീട്ടാരും എങ്ങനെ?
===യഥാസമയം അത്തരം ഒറ്റമൂലികളും വീട്ടുമരുന്നുകളും കിട്ടാറുണ്ട്.

Divya Sudhi: മറ്റുള്ളവരെ അളക്കുന്നത് എങ്ങനെ?
===ത്രാസ് വെച്ച് കിലോഗ്രാം കണക്കിനും ടേപ്പ് വെച്ച് അടി, ഇഞ്ച് / മീറ്റർ, സെ.മീറ്റർ എന്നീ വിധത്തിലും അളക്കുകയും അളവുകളെ വിലയിരുത്തുകയും ചെയ്തുവരുന്നു. കൂടാതെ mm Hg, bpm മുതലായ അളവുകളും ഉണ്ട്. മാനസികമായി ഒരു ഇന്റേണൽ സ്പ്ക്ട്രോമീറ്റർ കൊണ്ടും അളക്കുന്നു. അതിന്റെ കാലിബ്രേഷൻ സെറ്റിങ്സ് വെളിപ്പെടുത്താനാവില്ല.

Divya Sudhi: ഈ സെറ്റിംഗ്സ് ശരിയാണെന്നു അതായത് ഓരോരുത്തരെയും അളന്നത് / മനസ്സിലാക്കിയത് ശരിയാണെന്നു വിശ്വസിക്കുന്നുണ്ടോ?
===mm Hg (പ്രെഷർ) വല്ലാതെ താണും അളവിലധികം പൊങ്ങിയും നിൽക്കുന്നവരോട് അടുക്കാൻ സൂക്ഷിക്കണം. Beats per minute ചിലർക്ക് ഇടയ്ക്കിടെ മിസ്സ് ആകും. അങ്ങനെയുള്ളവരുമായി ഇടപെടുന്നത് ഒരു സുഖമാണ്. ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കേ 'സജീവമായ അന്തർധാര' സൂക്ഷിക്കുന്നവരെ തിരിച്ചറിയാനും നിലനിർത്താനും എളുപ്പമാണ്, സന്തോഷകരമാണ്. ഭൂരിഭാഗം അളവുകളും ശരിയാണ്. ചിലരിൽ പൂർണമായും അളക്കാനാകാത്തതിന്റെ തിരിച്ചടി ലഭിച്ചിട്ടുമുണ്ട്.

Devadas Samantharan: ഒരു വ്യക്തി എന്ന നിലയിൽ ജീവിതത്തിൽ ജീവിതപങ്കാളിയെ എത്ര ശതമാനം ഉൾപ്പെടുത്താനാവുന്നുണ്ട്?
===എല്ലാ തലങ്ങളിലും പൂർണ്ണമായി ഉൾപ്പെടുത്താൻ പറ്റാറില്ല.

Sudhi Arackal: അത് ഞാനായിരുന്നെങ്കിൽ എന്ന് ഏതെങ്കിലും വ്യക്തിയെക്കുറിച്ചു തോന്നിയിട്ടുണ്ടോ?
===ഇല്ല. അത് എനിക്കായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്.

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ?
===തീർത്ത് പറയാൻ പറ്റില്ല. എങ്കിലും മണിച്ചിത്രത്താഴ് ഒരു ഭേദപ്പെട്ട ഉത്തരം ആകും.

Sudhi Arackal: ഇന്ത്യ ലോകത്തിനു നൽകിയ വരദാനം എന്ന് തോന്നിയിട്ടുള്ള ഭാരതീയൻ?
===പഴയ മഹാന്മാരൊക്കെ അണ്ടർ ചാലഞ്ച് ആണ്. ഡോ. എ പി ജെ അബ്ദുൽ കലാം എന്നാണ് എന്റെ ലേറ്റസ്റ്റ് ഉത്തരം.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള കൂട്ടുകാർ? ഉണ്ടെങ്കിൽ എങ്ങനെ?
===ഒരുപാടുപേരോട് പോസിറ്റീവായ അസൂയ തോന്നിയിട്ടുണ്ട്. പലപ്പോഴും അവർ സൂക്ഷിക്കുന്ന മൂല്യങ്ങൾ കാരണമാണ്. വളരെ സൗമ്യമായും ആർദ്രമായും ഇടപെടുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അസൂയയോടെ ഞാൻ അനുകരിക്കാൻ ശ്രമിക്കുന്ന ഒരു ഗുണമാണ് അത്.

Sudhi Arackal: ബ്ലോഗർ എന്ന നിലയിൽ മറ്റു ബ്ലോഗർമാരോട് ഇടപെടുന്നതിൽ തെറ്റ് സംഭവിച്ചതായി തോന്നിയിട്ടുണ്ടോ?
===ഇല്ല.

Sudhi Arackal: നല്ല രീതിയിൽ ഇടപെട്ടിട്ടും തെറ്റിദ്ധരിക്കപ്പെട്ടാൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
===Sort out ചെയ്യാൻ ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ വിട്ടു കളയും. അങ്ങനെ ചെയ്യേണ്ടി വരുന്നതിൽ വിഷമം തോന്നാറുണ്ട്.

Sudhi Arackal: രാജ് ഒരു സ്ത്രീവിരുദ്ധൻ ആണെന്ന ആരോപണം ഉയർന്നാൽ അതിനെ എങ്ങനെ പ്രതിരോധിക്കും?
===അല്ലെന്ന് സ്ഥാപിക്കാൻ എന്റെ പക്കൽ കാരണങ്ങൾ ഉറപ്പായും ഉണ്ടാവും. അതിനു മുൻപ് എന്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ തീർച്ചപ്പെടുത്തി എന്ന് അന്വേഷിക്കും.

Sudhi Arackal: ഏതെങ്കിലും ഒരു രാജ്യത്തെ നശിപ്പിക്കാൻ അവസരം കിട്ടിയാൽ തെരഞ്ഞെടുക്കുന്ന രാജ്യം?
===വല്ലാത്ത ചോദ്യം. എനിക്കറിയാവുന്ന ഒരു രാജ്യത്തെയും നശിപ്പിക്കണമെന്നില്ല.

Sudhi Arackal: അച്ഛനമ്മമാരെക്കുറിച്ച്?
===അച്ഛൻ - സോമൻ - ജോലി : കൃഷി, അമ്മ - ഓമന - ജോലി : ഞങ്ങളെ നോക്കൽ. അച്ഛനമ്മമാർക്ക് സ്വന്തം മക്കൾ ബെസ്റ്റ് ആവും. എന്റെ അച്ഛനമ്മമാർ എനിക്കും ബെസ്റ്റ്. വളരെ അണ്ടർസ്റ്റാൻഡിങ് ആയ ആൾക്കാരാണ് അവർ. എനിക്ക് ആദ്യമായി ഒരാളെ ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഞാൻ അച്ഛനോട് നേരെവിളിച്ച് പറയുകയായിരുന്നു.

Sudhi Arackal: ഒരു പെൺകുഞ്ഞിന്റെ അച്ഛനും ഒരു ആൺകു ൽഞ്ഞിന്റെ അച്ഛനും തമ്മിൽ ഭൗതീകതലത്തിൽ എന്തെങ്കിലും വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ടോ?
===ഞാ‌ൻ പെൺകുഞ്ഞിന്റെ അച്ഛൻ മാത്രമേ ആയിട്ടുള്ളൂ. താരതമ്യം അനുഭവത്തിൽ ഇല്ല.

Udayaprabhan: ജീവിതത്തിൽ ആരെയെങ്കിലും അനുകരിക്കണം എന്ന് തോന്നിയിട്ടുണ്ടോ ?
===യേശുദാസ് നെ പോലെ പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ജി വേണുഗോപാലിനെ അനുകരിച്ചിട്ടുണ്ട്.

Udayaprabhan: തെറ്റായ ചില മുൻകാല തീരുമാനങ്ങൾ തിരുത്തുവാൻ അവസരം ലഭിച്ചാൽ ആദ്യം?
===നെടുമ്പാശ്ശേരി എയർപോർട്ടിലെ ജൂനിയർ എക്സിക്യൂട്ടീവിന്റെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തേനെ.

Udayaprabhan: മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വന്തം സ്വഭാവം ഏത്? അത് തിരുത്തണമെന്ന് തോന്നിയിട്ടുണ്ടോ.?
===പല കാര്യങ്ങളിലും ഒരു മറുവശം കാണുന്നവനാണ് ഞാൻ. അത് പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവർ അതെന്റെ നിലപാടാണെന്ന് കരുതുന്നു. ഇവനെന്തിനും ഉടക്കാണല്ലോ എന്ന്. ശരിക്കും ഞാൻ അതല്ല; എന്റെ ഉടക്ക് അങ്ങനല്ലാാാ. അതുകൊണ്ട് തിരുത്താനുമില്ല.

Udayaprabhan: യാത്രയിൽ പരിചയപ്പെടുന്ന അപരിചിതരോട് സുഹൃദ്ബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ടോ.?
===അങ്ങനെ പരിചയപ്പെട്ട അപൂർവ്വം ചിലർ ഇപ്പോളും ഉണ്ട്. ഇപ്പോൾ അത്തരം സന്ദർഭങ്ങൾ കുറവാണ്.

Udayaprabhan: ഒരു ചടങ്ങിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്തിട്ട് അർഹതപ്പെട്ട അംഗീകാരവും ബഹുമാനവും നന്ദിയും കിട്ടാതെ വരുമ്പോൾ തുടർ പ്രവർത്തനങ്ങൾ എങ്ങനെ?
===കടുത്ത നിരാശ ഉണ്ടാവാറുണ്ട്. പിന്നോട്ട് വലിക്കാറുണ്ട്. പിന്നെ ശീലമായി.

Udayaprabhan: ഒരു വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കുന്നതിന് മുമ്പ് ആ വ്യക്തിത്വത്തെ വിലയിരുത്താറുണ്ടോ.?
===ഇല്ല. നല്ല കൂട്ടായിക്കഴിഞ്ഞാവും നമുക്ക് ഒരിക്കലും ചേർന്നു പോകാനാകാത്ത പ്രശ്നങ്ങൾ ചിലർക്ക് ഉണ്ടെന്ന് മനസ്സിലാകുക. ഇന്റവ്യൂ ചെയ്തിട്ട് കൂട്ടുകൂടാൻ പറ്റില്ലല്ലോ.

Divya Sudhi: ജീവിതം =100% ആണെങ്കിൽ പേർസണൽ ലൈഫ് + ഒഫീഷ്യൽ ലൈഫിന്റെ അനുപാതം ?
===33% ഒഫീഷ്യൽ.

Devadas Samantharan: അണക്കെട്ടു നിർമ്മാണത്തിന് വന്നവരും പിന്നീട് ഇവിടെ കുറേ കാലം താമസിച്ചവരുമായി സൗഹൃദം ഉണ്ടായിരുന്നോ ?
===അവരുടെ പിൻതലമുറക്കാർ സഹപ്രവർത്തകരായി ഉണ്ട്.

Sudhi Arackal: കേരളത്തിൽ ഏറ്റവും കൂടുതൽ പൊതുമുതൽ കയ്യേറ്റം നടന്നിട്ടുള്ള ജില്ലയിൽ താമസിക്കുന്ന ആളെന്ന നിലയിലും റവന്യൂ ഉദോഗസ്ഥൻ എന്ന നിലയിലും കയ്യേറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
===ഒരുകാലത്ത് കയ്യേറ്റം സർക്കാർ സ്പോൺസേഡ് ആയിരുന്നു. രണ്ടാം ലോകയുദ്ധം കഴിഞ്ഞുണ്ടായ വറുതിയുടെ ബാക്കിയുമായിട്ടാണ് എന്റെ അപ്പൂപ്പൻ ഇടുക്കിക്ക് വരുന്നത്. 1955 ൽ. അന്ന് അത് നിലനില്പിന്റെ സമരവും ഒപ്പം കേരളത്തിന്റെ രാഷ്ട്രീയ അതിരുകൾ കാക്കാനുള്ള അജണ്ട കൂടി ആയിരുന്നു. ഇന്നത്തെ ഫീച്ചേർഡ് കയ്യേറ്റങ്ങൾ എല്ലാം സ്വാർഥത മൂലമുള്ളതാണ്. കയ്യേറ്റങ്ങളെ പ്രായോഗികമായി ചെറുക്കാനുള്ള കയ്യൂക്കും ആൾബലവും റവന്യൂ വകുപ്പിനു ഇല്ല. അതേ സമയം വകുപ്പിന്റെ മുഖ്യ ചുമതല സർക്കാർ ഭൂമിയുടെ സംരക്ഷണം ആണു താനും. ഇതിനിടയിലുള്ള കളിയാണ് റവന്യൂക്കാരന്റെ ഔദ്യോഗിക ജീവിതം.

Sudhi Arackal: ഇഷ്ടപ്പെട്ട മലയാളം സാഹിത്യകാരൻ?
===പിന്നെയും ബഷീർ

Utopian: സ്വയം നിന്ദ തോന്നിയ ഒരു നിമിഷം?
===2008 ൽ ആണെന്ന് തോന്നുന്നു; ഒരു മദ്യപാനസദസ്സിൽ വെച്ച് ഇന്റിമേറ്റ് ഫ്രണ്ടിനെ വാക്കുകൾ കൊണ്ട് അപമാനിച്ചു. അവനതിനു ചുട്ടമറുപടി തന്നു. അതിനു ശേഷം ചെറുതല്ലാത്ത ആത്മനിന്ദ ഉണ്ടായി. പിന്നെ അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുന്നതിന് ആ സംഭവം കാരണമായി.

Utopian: തന്നെത്തന്നെ പുറത്ത് നിന്ന് വിലയിരുത്തിയാൽ കാണുന്ന മോശം സ്വഭാവം?
===വിട്ടുകളയേണ്ടതായ ചില കാര്യങ്ങളെ കൊണ്ടു നടക്കുക.

Utopian: ഏറ്റവും ഇഷ്ടപെട്ട കഥ, കവിത, നോവൽ (പേര് ഓർമ്മയുള്ളത്)
===പെട്ടെന്ന് ഓർത്തു പറയാൻ ഒരു കഥയോ കവിതയോ ഇല്ല. നോവൽ നിച്ചാത്തം by പി കണ്ണൻകുട്ടി.

Utopian: ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി(നോൺ ഫാമിലി) & പുസ്തകം?
===ഒരു വ്യക്തിയെ മാത്രമായി ചൂണ്ടിക്കാണിക്കാനാവില്ല. കഠിനാധ്വാനം, അർപ്പണ ബോധം എന്നിവ കൊണ്ട് അതാത് ഫീൽഡിൽ അതികായന്മാരായ പലരെയും ഇഷ്ടമാണ്. കഴിഞ്ഞ കൊല്ലം എന്നെ അതുപോലെ പ്രചോദിപ്പിച്ച ഒരു വ്യക്തി തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലെ വിവരണങ്ങളിൽ നിന്നും. പുസ്തകം 2012 ൽ എനിക്കു ലഭിച്ച ആൽക്കെമിസ്റ്റ് തന്നെ.

Aarsha Abhilash: ഒരു സ്ത്രീ ആകാൻ കഴിഞ്ഞാൽ രാജിന് ആരാകാൻ ആണ് ഇഷ്ടം?
===ജയലളിതയെ പോലെ പവർഫുൾ ആയ എന്റെ അമ്മൂമ്മയെ പോലെ സ്നേഹമയിയായ ഒരു സ്ത്രീ.

Aarsha Abhilash: രാജിന് ചേരുന്ന ജോലി എന്ന് തോന്നിയിട്ടുള്ളത്?
===എഡിറ്റർ, അധ്യാപകൻ

Sudhi Arackal: ഏറ്റവും ഇഷ്ടപ്പെട്ട പുരുഷബ്ലോഗറും വനിതാ ബ്ലോഗറും?
===ഗുരു വിശാലമനസ്കനും കൊച്ചുത്രേസ്യയും. ലെജൻഡ്സ്.

Sudhi Arackal: അസൂയ തോന്നിയിട്ടുള്ള മലയാളം സാഹിത്യകാരൻ?
===പദ്മരാജൻ

Sudhi Arackal: പദ്മരാജന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ?
===ഇഷ്ടപ്പെടാത്തത് ഒന്നുമില്ല. പ്രത്യേക ഇഷ്ടം നമുക്കു പാർക്കാൻ മുതിരിത്തോപ്പുകൾ-നോട്. ഏറ്റവും ഇഷ്ടമെന്ന് അർഥമില്ല.

Sudhi Arackal: ഒരു മലയാളം സിനിമ സംവിധായകനെ അസിസ്റ്റ് ചെയ്യാൻ അവസരം കിട്ടിയാൽ ആരെ തെരഞ്ഞെടുക്കും?
===ജോഷി/ദിലീഷ് പോത്തൻ.

Sudhi Arackal: താങ്കളെ ഏറ്റവും വെറുപ്പിച്ച സുപ്രീം കോടതി വിധി ഏതാണ്?
===സുപ്രീം കോടതി വിധികളെ പുറമേ നിന്നു കണ്ടിട്ടുള്ള അറിവു വെച്ച് ബാബറി മസ്ജിദ് കേസിലെ വിധി നീതിപൂർവ്വമല്ലെന്ന് തോന്നിയിട്ടുണ്ട്.

Aarsha Abhilash: രാജിന്റെ പേര് രാജ് എന്നല്ലായിരുന്നു എങ്കിൽ എന്താകണം ആയിരുന്നു?
===അനുരാജ്.

Divya Sudhi: ഇന്നത്തെ ചോദ്യോത്തര പംക്തി അനുഭവം എങ്ങനെ ഉണ്ടായിരുന്നു ?
===I enjoyed a lot.

Divya Sudhi: മോളുടെ പേര് എന്താണ്?
===അൻവിത.

Utopian: ബ്ലോഗ് എഴുത്തിൽ എങ്ങനെ എത്തിപ്പെട്ടു?
===ബ്ലോഗ് വായിച്ച് വായിച്ച് എനിക്കും എഴുതാൻ മുട്ടി!

Utopian: 2.ബ്ലോഗ് എഴുതുന്നതിനെ എങ്ങനെ കാണുന്നു?
A. ടൈം പാസ്സ് /
B. സമയം കിട്ടുമ്പോൾ എഴുതുന്നു. എഴുതിയില്ല എങ്കിലും വല്യ വിഷമം ഒന്നുമില്ല
C. സീരിയസ് ആയി എഴുതുന്നു. ബ്ലോഗിനെ പ്രിയപ്പെട്ട എഴുത്ത് മാധ്യമം ആയി കാണുന്നു.
D. സ്വയം അടയാളപ്പെടുത്തലിന്റെ ഒരു വഴി - ആത്മാവിഷ്ക്കാരം.
===D പ്രധാനമായും. ഫേസ്ബുക്കിനെക്കാൾ തനിമയോടെ പെരുമാറാൻ പറ്റുന്ന മാധ്യമം എന്ന നിലയിൽ C യും സ്വീകാര്യം.

Divya Sudhi: താങ്കളുടെ കാഴ്ചപ്പാടുകൾ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു?
===ഡിബേറ്റല്ല എന്റെ സ്വഭാവം. ഇത്തരം ഇന്റേണൽ ഡിബേറ്റുകൾ എന്നെ നന്നായി പരുവപ്പെടുത്തിയിട്ടുണ്ട് എന്നുറപ്പാണ്. കാഴ്ചപ്പാടുകൾ എന്ന് നിങ്ങൾ നിരീക്ഷിക്കുന്നത് ഞാൻ ഉത്തരം തേടുന്ന ചോദ്യങ്ങളാവാം. എന്തായാലും ഞാൻ തീർത്തും ഒരു പെസ്സിമിസ്റ്റ് അല്ല.