Tuesday, December 25, 2018

ഫിക്ഷണൽ ട്രാവലോഗ് : 307.47

സച്ചരടു‌മുറിയാതെ സംഭവങ്ങൾ വിവരിക്കാനാവുന്നവർ കഥപറഞ്ഞാൽ നമ്മളാ കഥയിൽ ജീവിക്കും എന്നുറപ്പാണ്. എളുപ്പത്തിൽ മുഴുകിയിരുന്ന് ഒറ്റയടിക്കു വായിച്ചുതീർക്കാവുന്ന ഒരു പുസ്തകത്തെ പറ്റിയാ‌ണ് ഈ കുറിപ്പ്. ആശിഷ് ബെൻ അജയ് എന്ന യുവകഥാകാരന്റെ '307.47' എന്ന കൃതി.

മലയാളത്തിൽ 'ട്രാവലോഗ് ഫിക്ഷൻ' എന്ന പുതിയൊരു വിഭാഗം തുറന്നിടുന്നു ആശിഷ് ഈ രചനകൊണ്ട്. റിയൽ ആയ സാഹചര്യങ്ങളിലും പരിസരങ്ങളിലുമായി ഇഴചേർത്തു വെച്ച സാങ്കല്പികമായ ഒരു പാതയിലൂടെയാണ് 307.47 നമ്മെ അനുയാത്ര ചെയ്യിക്കുന്നത്. കഥാരംഭത്തിൽ അഭിഷേക് എന്ന നായകനിലൂടെ നാം നടത്തുന്ന ചെറിയ യാത്രകളുണ്ട്. കഥയുടെ രണ്ടാം പുറത്ത് തന്നെ യാത്രയെപ്പറ്റി ചില ഉദ്ബോധനങ്ങൾ തന്നുകൊണ്ടും സ്ഥലനാമങ്ങളും നിർമ്മിതികളും സമയസൂചികകളും വിന്യസിപ്പിച്ചുകൊണ്ടും സഞ്ചാരം നിരന്തരം നിറയുന്നുണ്ടീ കഥയിൽ. വടക്കൻ പറവൂരും പേട്ട റെയിൽവേ സ്റ്റേഷനടുത്തെ പഴയവീടും യാഥാർഥ്യത്തിന്റെ തലത്തിൽ നിൽക്കുമ്പോൾ തന്നെ ഒരു വിഭ്രമകാഴ്ചയിലെന്ന പോലെയാണ് പറവൂരിലെ‌തന്നെ ഇല്ലവും തമിഴത്തിയുടെ വീടും സെന്റ് സേവ്യേഴ്സ് ആശുപത്രിയുമൊക്കെ അനുവാചകന് അനുഭവപ്പെടുന്നത്.

ആദ്യം പറഞ്ഞതുപോലെ, ആശിഷ് തന്റെ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്ന ഒരു‌ മൂന്നാർ യാത്രയിലേക്ക് നമ്മളെയും ഒപ്പം ചേർക്കുന്ന ഒരു ഹിപ്നോട്ടിക് തന്ത്രമുണ്ടിതിൽ. അഭിയിൽ തുടങ്ങി അഭി വായിക്കുന്ന ഒരു കഥയിലൂടെ, ഒരു ചുവന്ന സ്വിഫ്റ്റ് കാറിൽ, പിന്നെയൊരു ജീപ്പിലുമായി നാം മൂന്നാറിലേക്ക് പോകുന്നു. ആ യാത്രയിലുണ്ടാകുന്ന ദുരൂഹമായ ചില അനുഭവങ്ങളും പിന്നെ പരിസമാപ്തിയോടടുക്കുമ്പോൾ കഥാകാരൻ നേരിൽ വന്നു സമ്മാനിക്കുന്ന മാജിക്കൽ ത്രില്ലുമാണ് ഈ കൃതിയുടെ ആകർഷണം. അത് '307.47' എന്ന പേരിൽ തുടങ്ങി ഒരു പിന്നാമ്പുറക്കഥയിലും പിന്നെയും ഒരുപുറം കൂടി നീളുന്ന വിസ്മയത്തിലേക്കു വരെ കൃത്യമായി ചെന്നെത്തുന്നുണ്ട്.

ഒരു നോവലെന്ന് വിശേഷിപ്പിക്കാനുള്ള ഘടനാപരമായ രൂപമല്ല ഈ കൃതിക്കുള്ളത് എന്ന് തോന്നുന്നു. ആശിഷ് അങ്ങനെ ഒരിടത്തും ഇതിനെ വിശേഷിപ്പിക്കുന്നുമില്ല. അനായാസം വായിച്ചു മറിക്കാവുന്ന സംഭാഷണങ്ങളും ആഖ്യാനശൈലിയും ഡിജിറ്റൽ വായനായുഗത്തിലെ സോഷ്യൽ മീഡിയാലിഖിതങ്ങളുടെ പൊതു സ്വഭാവത്തിൽ ഉള്ളവയാണ്. അഞ്ചു ഖണ്ഡങ്ങളിലും ആ ഭാഷയും വേഗവും ആശിഷ് സൂക്ഷിക്കുന്നുണ്ടെങ്കിലും മൂന്നാർ യാത്ര വരെ നമ്മെ കൊണ്ടെത്തിക്കുന്ന ആദ്യഘട്ടത്തിൽ ഏറെ സ്പൂൺ ഫീഡിങ് നടത്തുന്നതായും തോന്നി. കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി ഉണ്ടാക്കിവെച്ചതും ന്യൂട്രലാകാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നിഴലിക്കുന്നതുമായ സംഭാഷണങ്ങളും വിവരണങ്ങളും ഇവിടെ കാണാം.

അതേ സമയം, ഒരു ലോഞ്ചിങ് എപ്പിസോഡിൽ വായനക്കാർ അവശ്യം പരിചയിച്ചിരിക്കേണ്ട കഥാപാത്രങ്ങളെയും പരിസരങ്ങളെയും സാഹചര്യങ്ങളെയും വ്യക്തമായി സ്ഥാപിക്കാൻ ആശിഷിനു സാധിക്കുന്നുണ്ട്. പുസ്തകത്തിൽ ഇടയ്ക്കെല്ലാം വന്നുപോകുന്ന ചിത്രങ്ങൾ അത്തരം ബോധങ്ങൾ മൂർത്തമാകുന്നതിനു സഹായിക്കുന്നുമുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയവും തീക്ഷ്ണവുമായത് നിഗൂഢ കഥാപാത്രമായ തമിഴത്തിയുടെ മുഖമാണ്. പുസ്തകം വായിച്ചുതീർന്നാലും വായനക്കാരുടെ മനസ്സിൽ ഉറപ്പായും നിൽക്കുന്ന രണ്ടു ഘടകങ്ങൾ ഒന്ന് തമിഴത്തിയും രണ്ട് ക്ലൈമാക്സും ആയിരിക്കും.

ഫിക്ഷണൽ യാത്രാവിവരണം ആണെങ്കിൽക്കൂടിയും വ്യക്തിപരമായി പരിചയമുള്ള പ്രദേശങ്ങളായ അടിമാലിക്കും മൂന്നാറിനും ചിന്നക്കനാലിനും ഇടയിലെ ഭീതിദമായ സ്ഥലങ്ങളെ ഞാൻ ഗൂഗിൾ മാപ്പിലെന്ന പോലെ മനസ്സിൽ സ്ഥാപിച്ചെടുത്തു. അത്രമേൽ വിജനവും നിഗൂഢവുമല്ലാ അവിടമെന്ന് അറിയാവുന്നതിനാൽ ഫിക്ഷൻ എന്ന വാക്കിനെ വല്ലാതെ ആശ്രയിക്കേണ്ടിയും വന്നു. എറണാകുളം-പാലക്കാട് റോഡ് അറിയാവുന്ന ഒരാൾക്ക് 'ട്രാഫിക്' എന്ന സിനിമയിലെ ഫിക്ഷണൽ റൂട്ട് എങ്ങനെ എന്നപോലെ. കഥയിൽ ഉളവാകുന്ന ദൃശ്യങ്ങളും‌ ക്രമമായി മുറുകി വിചിത്രമായ ആഖ്യാനസങ്കേതങ്ങളിലൂടെ അനാവൃതമാകുന്ന ത്രില്ലിങ് ക്ലൈമാക്സും കൊണ്ട് വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്ന നോവൽ, അല്ല‌; പുസ്തകം. ചുരുക്കത്തിൽ തുടക്കക്കാരന്റെ പതർച്ചയില്ലാതെയാണ് ആശിഷ് 307.47 വിചിന്തനം ചെയ്തിരിക്കുന്നത്.

ഡ്രീം ബുക്ക് ബൈന്ററി 120 പേജുകളിലായി ഭേദപ്പെട്ട നിലയിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ₹160 വിലയിട്ട് (₹50 ഷിപ്പിങ് ചാർജ്ജ് ഉൾപ്പടെ ആമസോണിൽ ₹200) ലഭിക്കുന്ന പുസ്തകം വിലകൂടിയതാകുന്നു. ആ ഘടകം മറന്നാൽ മൂന്നാർ മലനിരകളുടെ വന്യമായ വശ്യതയ്ക്കുള്ളിലേക്ക്, മൂടൽ മഞ്ഞിനും ചാറ്റൽ മഴയ്ക്കും കാറ്റിനുമിടയിൽ മിന്നാമിനുങ്ങുകൾക്കും ചീവീടുകൾക്കും അരികിലൂടെ വണ്ടിയോടിച്ചുചെന്ന് ആ തമിഴത്തിയെ കണ്ടുവരാം. അതിനായി കഥാകാരൻ ശുപാർശ ചെയ്യുന്ന, രാത്രിയിലെ ഇളംകാറ്റും ബാൽക്കണിയിലെ ചാരുകസേരയുടെ ഏകാന്തതയും നിർബന്ധമില്ല. ഓടിക്കൊണ്ടിരിക്കുന്ന ഒരു കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സായാലും മതി.

307.47 | fiction/Malayalam | Ashish Ben Ajay | 120 pages | ₹160

©m s raj

ഹത്യ

പശുവുള്ള വീടുകളിലെല്ലാം ഇങ്ങനെയാണോ എന്തോ? എന്നും എപ്പോഴും പണി തന്നെ പണി. രാവിലെ എണീക്കുമ്പോ തൊട്ട് രാത്രി കിടക്കുന്നതു വരെ. ഒരു വീട് നോക്കാൻ തന്നെ മുഴുക്കനെ ഒരാളു നിന്നിട്ട് പറ്റുന്നില്ല. ഉച്ചയ്ക്കത്തെ കറവയും കഴിഞ്ഞ് പാലും ഏൽപ്പിച്ചേച്ച് അത്യാവശ്യമുള്ള തുണികൾ തിരഞ്ഞെടുത്ത് അലക്കിക്കൊണ്ടിരുന്നപ്പോഴാണ് തല പൊട്ടിപ്പിളരുന്ന വേദന വന്നത്. അലക്കിയത് വിരിച്ചു കഴിഞ്ഞപ്പോഴേക്കും നിൽക്കാൻ മേലെന്നായി.

തല കറങ്ങുന്നോ വയറ്റീന്ന് ഉരുണ്ടുകയറുന്നോ! അടുക്കളയിലെ വേസ്റ്റ് വെള്ളം ഒഴുകുന്ന, മുറ്റത്തരികിലെ പാളയംകോടൻ വാഴയുടെ ചുവട്ടിൽ എത്തിയപ്പോഴേക്കും ഛർദ്ദിച്ചു കഴിഞ്ഞിരുന്നു. ആകെ തളർന്ന് ഒന്നു മയങ്ങി ഉണർന്നപ്പോഴേക്കും അല്പം ആശ്വാസമായി. പിള്ളേർ സ്കൂളിൽ നിന്നു വരാനും സമയമായി.

അവർക്ക് കൊടുക്കാൻ ഒന്നുമില്ലല്ലോ എന്നോർത്തത് അപ്പോഴാണ്. ഇന്നലെ ഹർത്താൽ ആയിരുന്ന കാരണം ഉണ്ടായിരുന്ന സ്നാക്സ് ഒക്കെ രണ്ടും കൂടെ ടിവിയും കണ്ടിരുന്നു തിന്നു തീർത്തു. രാവിലത്തെ അപ്പം മിച്ചമുണ്ട്. കടലക്കറി അല്പമേ ബാക്കിയുള്ളൂ. അത് പെണ്ണിനു കൊടുക്കാം. ഒരു മുട്ട ഇരിപ്പുണ്ട്. അതും പുഴുങ്ങി സവാള വഴറ്റി ഒരു സർക്കസ് കാണിച്ചാൽ ചെറുക്കനെ അതുവെച്ച് സമാധാനിപ്പിക്കാം.

പാൽ തിളച്ചപ്പോഴേക്കും വഴിയിൽ സ്കൂൾ ബസിന്റെ ഒച്ച കേട്ടു. അവന്റെ ബാഗെടുക്കാൻ ഞാൻ തന്നെ അത്രടം വരെ ചെന്നില്ലെങ്കിൽ അവൾക്കതൊരു നീരസമാകും, പിന്നെ അതുമതി അവനുമായി വഴക്കിടാൻ. വന്നപാടെ ബാഗുമെറിഞ്ഞ് ഷൂസും തട്ടിയൂരി അവൾ റിമോട്ടെടുത്ത് തമിഴ്പാട്ട് വെച്ചു. ആദ്യം റിമോട്ടെടുക്കുന്ന ആൾക്കാ‌ണ് ആദ്യത്തെ ഒരു മണിക്കൂറിനവകാശം. ഭാഗ്യത്തിന് ഇന്ന് സമാധാനപരമായി നിയമങ്ങൾ പാലിക്കുന്നുണ്ട്.

ഡ്രസ് മാറീട്ടു വന്നു കഴിക്കാൻ ആക്രോശിച്ചിട്ട് ഞാൻ അപ്പവും കറികളും എടുത്തുവെച്ചു. ചെറുക്കനു ഹോർലിക്സ് പച്ചവെള്ളം പോലെ ആറണം. അടുക്കളയിൽ നിന്നും എത്തിനോക്കിക്കൊണ്ട് ആവേശപൂർവ്വമാണ് ആദ്യമായിട്ട് കുണുങ്ങിക്കോഴി ഇന്നിട്ട മുട്ടയാണ് അതെന്ന മഹാസത്യം അവരോട് പറഞ്ഞത്. പഞ്ചായത്തിൽ നിന്നു കിട്ടിയ ആറ് കോഴിക്കുഞ്ഞുങ്ങളിൽ ചത്തുപോയ രണ്ടെണ്ണവും പൂച്ചപിടിച്ച ഒന്നും കഴിഞ്ഞ് മുഴുപ്പെത്തിയ കറുത്തതിന്റെ പേരാണ് കുണുങ്ങി.

ആറ്റിയ ഹോർലിക്സ് അവന്റെ സ്വന്തം മഗ്ഗിലാക്കി മേശപ്പുറത്തു വെയ്ക്കുമ്പോൾ; ദാണ്ടടാ, പെണ്ണ് തീറ്റയും നിർത്തിയിരു‌ന്ന് ഏങ്ങലടിക്കുന്നു. എന്താടീന്ന് ചോദിച്ചപ്പോ വലിയവായിൽ നിലവിളി.. "ന്റെ കുണുങ്ങിക്കോഴീന്റെ മുട്ടയെ കൊന്ന് ഈ വഴക്കാളിയമ്മച്ചി കറിവച്ചേ" ന്ന്!

(Jishnu നിർദ്ദേശിച്ച "മുട്ടക്കറി" എന്ന വാക്കിനെ അവലംബിച്ച് എഴുതിയത് )

Sunday, December 23, 2018

ഒടിയൻ: മാസല്ല, ക്ലാസ്!

"ഫോട്ടോഗ്രഫിക്കു മാത്രമാണ് കാലത്തെ ഫ്രീസ് ചെയ്യാനുള്ള‌ ക്വാളിറ്റി ഉള്ളത്"- കെ രാമചന്ദ്രൻ('96).

വിയോജിപ്പുണ്ട്. ഓരോ സൃഷ്ടിയും അതിനാവുന്ന വിധത്തിൽ  കാലത്തെഅടയാളപ്പെടുത്തി സൂക്ഷിച്ചു പോരുന്നു. ഫോട്ടോഗ്രാഫ് പ്രാഥമികമായിത്തന്നെ അതു ചെയ്യുന്നു എന്നതാണു കഥ. മാറ്റങ്ങളുടെ കാലത്ത് തളയ്ക്കപ്പെട്ടുപോയ ഒടിയൻ അടയാളപ്പെടുത്തുന്നത് പുറംലോകത്തിനു നേരനുഭവം കുറഞ്ഞ നിഗൂഢമായ ഒരു സംസ്കാരത്തെയും അതിലെ ജീവിതങ്ങളെയുമാണ്. സാമൂഹികജീവിയായ ഒടിയനെ അവന്റെ ദേശത്തിൽ നിന്നും ഇഴപിരിച്ച് സങ്കൽപ്പിക്കുക സാധ്യമല്ല. അവന്റെ ഇടപെടലുകളോ അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുമായി ചേർത്തുവെച്ചു മാത്രമേ വായിക്കാനാവൂ.

കള്ളുനുരയുന്ന കരിമ്പനകളെക്കാൾ ഉയരത്തിൽ ജാതിയുടെ ഉയർച്ച താഴ്ചകൾ നിഴൽ വീഴ്ത്തിയ മണ്ണിൽ അയിത്തത്തിന്റെ സുരക്ഷിതമായ അകലങ്ങൾ പാലിച്ചു തന്നെയാണ് നായർത്തറകളും  നമ്പൂരിത്തറകളും പറത്തറകളും പുലർന്നു പോന്നത്. മനോഹരമായ പേരുകൾ പോലും കുലമഹിമയുള്ളവർ വീതിച്ചെടുത്തിരുന്ന ദേശത്ത് ഒടിയന്റെ ജാതിക്കാർ മരിച്ചാൽ 'ചത്തു' എന്നേ പറയാറുണ്ടായിരുന്നുള്ളൂ; കന്നുകാലിയോ നായയോ പോലെ. വീണുപോയാൽ താങ്ങിയെടുക്കാൻ ആളുകൾ മടിച്ചു നിന്നിരുന്നത്ര അശുദ്ധിയുണ്ടായിരുന്നു ഒടിയന്. ഒടിയന്റെ കുടുംബക്കാർ എല്ലാം കറുത്തവരായിരുന്നു; അവസാനത്തെ ഒടിയനൊഴികെ.

പരിഷ്കാരത്തിന്റെ മോട്ടോർവണ്ടികൾ ഇരമ്പിപ്പോയപ്പോൾ ചെമ്മണ്ണുപാതകൾ സന്തോഷം കൊണ്ടോ വിസമ്മതം കൊണ്ടോ പൊടിപാറിച്ചു നിന്നു. പുലർകാലങ്ങളിൽ സമോവറിൽ നിന്നും ഊറിവരുന്ന ഒരു കാലിച്ചായ അത്താഴപ്പട്ടിണിക്കുള്ള മറുപടിയോ അന്നുച്ച വരെയുള്ള വിശപ്പിനുള്ള തടയോ ആയിരുന്നു. അതിൽ കീഴാളന്റെ തൊഴിലിനെക്കുറിച്ചും അവന്റെ വയറുകഴിഞ്ഞു പോകുന്നതിനെക്കുറിച്ചും കൃത്യമായി പറഞ്ഞു വെയ്ക്കുന്നു. വിതയും കൊയ്ത്തും പുറമ്പണിയും കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന പറയൻ ഒടിമറഞ്ഞപ്പോൾ മാത്രം കരയെ അന്ധാളിപ്പിച്ച ദൈവമായി, പിശാചായി, ക്രൂരനായ ഇന്ദ്രജാലക്കാരനായി. അവന്റെ സിദ്ധികൾ ആർജ്ജിതം മാത്രമല്ല, പറത്തറയിൽ അണലിമരത്തിലെ പൂക്കളുടെ സുഗന്ധത്തിനു കീഴിൽ ദേവിയുമായി ആദ്യം മേളിച്ച പൂർവ്വികൻ നൽകിയ വാക്കിന്റെ തുടർച്ചയാണ്. അതിന്റെ ഐശ്വര്യവും അതീന്ദ്രിയ സിദ്ധികളും കാതിൽ ഓതിക്കിട്ടിയ മുറകളും‌ ചേർന്നതാണ്. മനസ്സും മെയ്യും പിഴയ്ക്കാതെ ഒടിമറഞ്ഞ് കൃത്യം നടത്തി പ്രച്ഛന്നരൂപത്തിൽ തന്നെ കുടിയിലെത്തുന്ന ഒടിയനെ മരുന്നിളക്കി മറുമന്ത്രമോതി മനുഷ്യനാക്കിയിരുന്നു പറയപ്പെണ്ണ്. അവന്റെ ജന്മവും കുലവും പറത്തറയിലെ കാളിക്ക് അടിയറ വെച്ചിരുന്നു. ദേവി കുടികൊള്ളുന്ന‌കല്ലിൽ പുരളുന്ന നേദ്യത്തിനും നെഞ്ചുലഞ്ഞ പ്രാക്കുകൾക്കും നേരിന്റെ മൂർച്ചയുണ്ടായിരുന്നു; ഫലവും.

പയ്യെ നാടിന് ഒടിയനെ വേണ്ടാതായി. അയിത്തം മങ്ങി, ഭൂനിയമങ്ങൾ വന്നു, വൈദ്യുതി വന്നു, നാടാകെ മാറിപ്പോയി. ഒടിയൻ കാളവണ്ടി പോലെ, ഇൻലന്റ് ലെറ്റർ പോലെ തിരസ്കരിക്കപ്പെട്ടു. അവനിൽ നിന്നും അകന്നു നിൽക്കാൻ എല്ലാവരും ശ്രമിച്ചു. ഒപ്പം അകറ്റി നിർത്താനും കല്ലെറിഞ്ഞ് ഓടിക്കാനും. അല്ലാതെ ഒടിയന് നാട് വേണ്ടാതായതല്ല. ദൈവികനും മാന്ത്രികനുമായ ഒടിയന് നീചവും നിഗൂഢവുമായ കഥകളുടെ ചരിത്രമുണ്ട്. എഴുതപ്പെടാത്ത നാടൻ കഥകൾ.

സമൃദ്ധിയുണ്ടായിരുന്ന നായർത്തറവാടുകളിലെ കൂലിപ്പണവും ഔദാര്യപൂർവ്വം ലഭിച്ചുപോന്ന ഭക്ഷണവും ധാന്യവും കൊണ്ട് ഒരു വിധം തൃപ്തിപ്പെട്ടും അല്ലാത്തപ്പോളെല്ലാം വിശന്നും ഒടിയന്റെ കുടുംബം പുലർന്നുപോന്നു. തറവാട്ടമ്മമാരുടെ മുറ്റത്തു കാലുകുത്തുന്നതിനപ്പുറം വലിയ അവകാശമൊന്നും കല്പിച്ചുകിട്ടാഞ്ഞ കാലത്താണ് ഒടിയന്മാർ പ്രമുഖന്മാരെപ്പോലും കാത്തുപോന്നത്. വലിയ ചോദ്യം അപ്പോഴും വിശപ്പ് മാത്രമായിരുന്നു. അതേ കീഴാളനാണ് കളിക്കൂട്ടുകാരിയെ രഹസ്യമായി മോഹിച്ചത്, സമ്മാനം നൽകി  സന്തോഷിപ്പിച്ചത്. അവനെ തടുക്കാൻ കർമ്മബന്ധങ്ങളും സമൂഹത്തിന്റെ വേലികളും ഉണ്ടായിരുന്നു. ഒടിമറഞ്ഞാൽ മാത്രം മറികടക്കാവുന്ന വേലികളും കടന്നു ചെല്ലാവുന്ന അകത്തളങ്ങളും.

തറവാടുകളിലെ പെൺകോയ്മയുടെ നേർചിത്രങ്ങൾ നന്നായിക്കാണാം ഒടിയനിൽ. പ്രതാപത്തിന്റെ ചുവർ ഭംഗികൾ പൊളിയടർന്ന് ജീർണ്ണിക്കുന്നതും ജോലികളിൽ വന്നുകൂടുന്ന മാറ്റങ്ങളും പ്രവാസവുമെല്ലാം കഥയുടെ അരികുപറ്റി ശക്തമായി കടന്നുപോകുന്നുണ്ട്. കൃഷി പോലും പുതിയ കരാറുകളും സമ്പ്രദായങ്ങളും അവലംബിക്കുന്നതും ഇടത്തരക്കാർ ഭൂവുടമകളായി പുരോഗമിക്കുന്നതും നമുക്ക് ഊഹിച്ചെടുക്കാം. ഒടിയന്റെ കർമ്മമാകട്ടെ ഒരു സപര്യയാണ്, കുലധർമ്മമാണ്. അതിന്റെ എല്ലാ സംഘർഷങ്ങളിലും വേകാൻ വിധിക്കപ്പെട്ടത് അവൻ മാത്രവും. മിത്രങ്ങളില്ലാത്തവൻ. പറത്തറയിലെ ദേവിയും അവളിലെ രക്ഷയും മാത്രമാണ് ഒടിയനു ശരണം. ഒടിമറഞ്ഞ് തിരിച്ചുവരാനാകാതെ പെട്ടുപോകുന്നതിൽപ്പരം അവനൊരു അന്ത്യമില്ല.

പറക്കാളിയുടെ രക്ഷയിൽ ഒടിയനും കുടുംബവും പലപ്പോഴും സന്ദേഹിക്കുന്നുണ്ട്. കരയിലെ മരണങ്ങൾക്കെല്ലാം ഒടിയൻ കൂട്ടിയിണക്കപ്പെടുമ്പോൾ തന്റെ മൂർത്തിയോട് അവനെത്രവട്ടം പരാതിപ്പെട്ടിരിക്കും? ഭരണിനാളിൽ ഉറഞ്ഞുതുള്ളി വെളിപ്പെടുന്ന  ദേവിക്ക് അടിമയായ അവന്റെ സങ്കടങ്ങൾ തീർക്കാൻ വയ്യ തന്നെ. കാളി പറഞ്ഞിട്ടുള്ളത് 'നീയും നിന്റെ കുലവും എന്റെ' എന്നായിരുന്നിട്ടും.

ഒടിയൻ നോവുന്നതും എണ്ണിപ്പെറുക്കി നടക്കുന്നതും ഒടുങ്ങുന്നതും എല്ലാം പ്രതിഷേധിച്ചാണ് - സമൂഹത്തോട്. ബ്രാഹ്മണനോട് പിരിഞ്ഞു തറയിൽ വന്നു കുടിയിരുന്ന ദേവിക്ക് അടിപ്പെട്ടും, വെറുംവാക്കായിപ്പോയ വരരുചിപ്പെരുമയുടെ ഓർമ്മയിൽ നിശ്വസിച്ചും.. ഒന്നുകൂടി‌ മായം തിരിയാൻ മരുന്നിനു 'കരു' കിട്ടാതെ വലഞ്ഞും!

അവന്റെ ഒടുക്കത്തെ കളി കാണണമെങ്കിൽ കല്ലടിക്കോടൻ മലയ്ക്കിപ്പുറം കോങ്ങാടൻ കുന്നിനു താഴെ പുഴയ്ക്കും പനങ്കാടുകൾക്കുമരികെ പരുത്തിപ്പുള്ളിയിലെ പറത്തറയ്ക്കൽ വരണം. വെളുത്ത വെള്ളമായൻ കറുത്ത പൂച്ചയായി ഒടുക്കത്തെ മായം തിരിഞ്ഞ കഥയറിയണം.

( ഒടിയൻ | നോവൽ | 120 പേജ് | പി.കണ്ണൻകുട്ടി | ഡിസി ബുക്സ്)

Sunday, December 02, 2018

സൂര്യകമൽ - ഒരോർമ്മക്കുറിപ്പ്

“ഞാൻ അക്കരെ കടക്കും. കാശുണ്ടാക്കി തിരിച്ചുവരും. അതിനുള്ള പണിയാണു ഞാൻ നോക്കുന്നത്..”

ഇതു പറയുമ്പോൾ മുൻപൊന്നും അവനിൽ കണ്ടിട്ടില്ലാത്ത നിശ്ചയദാർഢ്യവും പ്രതീക്ഷയും ആ കണ്ണുകളിൽ നിന്നു വായിച്ചെടുക്കുവാൻ എനിക്കു കഴിയുന്നുണ്ടായിരുന്നു. തൊട്ടു മുൻപു വരെ നിർദ്ദയം അവനെ കുറ്റപ്പെടുത്തുകയും നിശിതമായി വിമർശിക്കുകയും ചെയ്തുകൊണ്ടിരുന്ന എന്റെ ഭാവം മയപ്പെട്ടു പോയിരുന്നു. അവൻ വല്ലാതെ അയഞ്ഞു കാണപ്പെട്ടു. എന്റെ വാക്കുകൾ അവന്റെ ഉള്ളിൽ തട്ടിയെന്നും അവനിൽ നീറ്റൽ ഉണ്ടാക്കിയെന്നും മനസ്സിലായി എനിക്ക്. മേശമേൽ നിരന്നിരുന്ന ഗ്ലാസ്സുകളിൽ പകർത്തിവെച്ച ബ്രാൻഡിയുടെ കാര്യം ഞങ്ങൾ മറന്നു. അപ്പോളാണ്‌ ചുരുങ്ങിയ വാക്കുകളിൽ സൂര്യൻ അവന്റെ സ്വപ്നം ഞങ്ങൾക്കു മുന്നിൽ വരച്ചിട്ടത്. സാക്ഷിയായി മണിക്കുട്ടനും ഞങ്ങളെ പേറി 8/I എന്നു നമ്പരുള്ള മുറിയും.

“എടാ സൂര്യാ, അങ്ങനെ ഒരു നാൾ നീ തിരിച്ചു വരുമ്പോൾ അന്നു നിന്നെ മുന്നിൽ നിന്നു സ്വീകരിക്കാൻ ഈ ഞാൻ ഉണ്ടാകും”

ഇരുന്നിടത്തു നിന്നും എഴുന്നേറ്റു വന്ന് അവനെന്നെ ഗാഢം ആശ്ലേഷിച്ചു. അപ്പോൾ അവനെന്താണ്‌ പറഞ്ഞതെന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷേ അവന്റെ സ്വരം വല്ലാതെ ഇടറിയിരുന്നു. അങ്ങനെ ഒരു നാൾ വന്നാൽ ഞാൻ അവനെ കാത്ത് അവിടെ ഉണ്ടാകുമെന്ന് അവനറിയാം. അവന്റെ നേട്ടങ്ങളും സന്തോഷങ്ങളും കാണണമെന്ന് ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവനറിയാം. അനേകം ആളുകൾ തന്നെപ്പറ്റി മോശം കാര്യങ്ങൾ കരുതുകയും പറയുകയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിനെയെല്ലാം പുല്ലുപോലെ അവഗണിച്ച സൂര്യൻ. ഇത്രയധികം ഹേറ്റേഴ്സിനെ അവൻ അർഹിച്ചിരുന്നോ? അതിനു അവൻ അവരോടെല്ലാം എന്തു ദ്രോഹമാണു ചെയ്തത്? എന്തായാലും അവനോട് എനിക്ക് ഇങ്ങനെയേ സംസാരിക്കാനാവൂ. കാരണം അവൻ എന്റെ ചങ്ങാതി ആയിരുന്നു. ഞങ്ങൾക്കിടയിൽ സെന്റിമെന്റ്സ് ഉരുത്തിരിഞ്ഞ ഏക സന്ദർഭവും ഇതായിരുന്നു.

*******

പ്രിയപ്പെട്ട സൂര്യകമൽ, ഒന്നും മറക്കുന്നവനല്ല നീയെന്ന് എനിക്കറിയാം. എനിക്ക് വാക്കു പാലിക്കാൻ അങ്ങനെ ഒരു അവസരം സൃഷ്ടിക്കുന്നതിനായി നീ പരിശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു ഞാൻ കരുതിപ്പോന്നത്. എല്ലാവരും മറന്നെന്ന് കരുതുന്നുണ്ടാവും നീ. നിന്റെ മരണത്തിന്റെ തലേന്നും ഞാൻ നിന്നെക്കുറിച്ചു സംസാരിച്ചിരുന്നു. അപ്പോഴും നിന്നെപ്പറ്റി മോശമായി പറയാൻ എനിക്കു കഴിഞ്ഞില്ലടാ. അതിനു മുൻപുള്ള രണ്ടു ദിവസങ്ങളിലും നിന്നെക്കുറിച്ച് ഓരോരുത്തരോടു സംസാരിച്ചിരുന്നു. എന്നിട്ട് പഹയാ, ഞാൻ ഇന്നലെ രാവിലെ കേട്ടത് നിന്റെ മരണമാണല്ലോ!

എനിക്കറിയുന്ന കാലമത്രയും നീ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ആളായിരുന്നില്ലേ? എന്നിട്ടും അറിയാത്തവർ പോലും നിന്നെ വെറുത്തതും അത്രമേൽ അവജ്ഞയോടെ സംസാരിച്ചതും എന്തിനാണു സൂര്യാ, ഒരിക്കലും നീ വേവലാതിപ്പെടാത്ത കാര്യമാണെങ്കിൽ തന്നെയും? ഇത്രയും കുന്തം നിറഞ്ഞ ലോകത്ത് നീയൊന്നും ഒരു മുള്ളല്ലായിരുന്നു സൂര്യാ. നിന്റെ തോന്ന്യാസങ്ങളും സ്വന്തം നിയമങ്ങളും നിന്റെ സ്വകാര്യതകൾ മാത്രമായിരുന്നല്ലോ. അവമൂലം മറ്റാർക്ക് എന്തു ദൂഷ്യമാണു ഉണ്ടായിട്ടുള്ളത്? നമ്മളുമായി ഒന്നിച്ചു ജോലി ചെയ്തിരുന്ന ആർക്കും നീ ഒരു പ്രയാസമുണ്ടാക്കിയില്ലല്ലോ... വെറുതെ മോശക്കാരനായവനേ! നിന്റെ റൂൾസ്, നിന്റെ ലൈഫ്! നീ മറ്റൊന്നും നോക്കിയില്ല. എല്ലാ ദിവസവും ആഘോഷമുള്ള, സൗഹൃദ സഭകളുടെ അധിപനായ നീ എന്തിൽ നിന്നെല്ലമായിരുന്നു ഒളിച്ചോടാൻ ശ്രമിച്ചിരുന്നത് എന്നെനിക്കറിയാം. നീ തേടിപ്പിടിക്കാൻ വെമ്പിയിരുന്നതാകട്ടെ ജീവിതം നിന്റെ മുന്നിലേക്കു നീട്ടിയ ചോദ്യങ്ങൾക്ക് നിനക്കു മാത്രം ബോധിക്കുന്ന ഉത്തരങ്ങൾ ആയിരുന്നു. എന്നിട്ടും എത്രമേൽ ജീവിതം ട്രാക്കു തെറ്റി ഓടുമ്പോഴും നീയെന്നും ഞങ്ങൾക്ക്, ആ സൗഹൃദക്കൂട്ടത്തിനു ഒരുത്തമ തോഴനും ആത്മാർഥ സുഹൃത്തും ആയിരുന്നു.

അങ്ങനെ ഒരു രാത്രി ‘വെറുതേയിരിക്കുമ്പോൾ’ തോന്നിയ വിളിക്ക് മൂന്നാറിനു വെച്ചു പിടിക്കാൻ, ആ ആലോചന കൊഴുക്കുമ്പോഴേക്കും ഷൂസുധരിച്ചു കഴിയുന്ന ആ ഒരിത് നിന്റെ ഒപ്പമേ കിട്ടൂ. സൗഹൃദക്കൂട്ടങ്ങളിൽ മാത്രം അറഞ്ഞു പാടുന്ന പാട്ടുകാരാ, ലഹരിയുടെ നിലാവിൽ മുങ്ങി രാത്രികൾ പകലാക്കുമ്പോഴും നിന്റെ എല്ലാ ഇഷ്ടങ്ങളും ഇഷ്ടം പോലെ സധിക്കുമ്പോളും നീ വെല്ലുവിളിച്ചത് നിന്നെത്തന്നെയും നിന്നെചോദ്യം ചെയ്ത പലതിനെയും ആയിരുന്നല്ലോ.

എത്രയെത്ര യാത്രകൾ... എന്ത്ര സന്തോഷങ്ങൾ, എത്ര ചിരികൾ.. ഒന്നൊന്നായി ഓർമ്മയിൽ ആർത്തിരമ്പുകയാണ്‌. ഇടുക്കി വനത്തിലെ പച്ചപ്പു മൂടിയ വമ്പൻ മലയുടെ മുകളിൽ നില്ക്കുന്ന ഒറ്റയാനെ ഓടുന്ന ബസിലിരുന്നു നിന്നെ കാണിച്ചിട്ടുള്ളത് ഞാനാണ്‌. മൂന്നാറിലെ യാത്രി നിവാസിൽ താമസിച്ചിട്ടില്ലേ എന്ന ചോദ്യത്തിനു ഞാൻ താമസിച്ചിട്ടില്ല, പക്ഷേ എന്റെ കാർ അവിടെ പോയിട്ടുണ്ട് എന്നു പറയുന്നതിന്റെ പൊരുൾ നിനക്കു മാത്രമല്ലേ മനസ്സിലാകൂ? നിന്റെ ആ മാരുതി കാറുമായി ഏറ്റവും ദൂരെ പോയിട്ടുള്ളതും ഞാനായിരിക്കും. അന്ന് സന്ധ്യക്ക് കുളമാവ് വനത്തിൽ വെച്ചു വണ്ടിനിന്നുപോയതും ഫോണിലൂടെ നീ തന്ന നിർദ്ദേശങ്ങൾ കൊണ്ട് തകരാർ നേരെയാക്കാനായതും... പിന്നെ ആ യാത്രയിൽ നിന്റെ വണ്ടി പിണങ്ങിയില്ല. നമ്മളും ഒരിക്കലും പിണങ്ങിയില്ല. അതുപോലെ നമ്മളും. ഭിന്നതകളിൽ ആരോഗ്യകരമായ അകലമിട്ടു പരസ്പരം അഭിപ്രായങ്ങളെ മാനിച്ച നമ്മൾ എപ്പോൾ പിണങ്ങാനാണ്‌?

നിന്റെ ഒപ്പം ഉണ്ടായിരുന്ന കാലത്തൊന്നും ഒരു മൂഡോഫും എന്നെ കീഴ്പ്പെടുത്തിയിരുന്നില്ല. നിന്നോടൊപ്പം ആയിരിക്കുന്നത് അത്രമേൽ പ്രസന്നപൂർണ്ണവും ഊർജ്ജസ്വലവും ആയിരുന്നു. കൗശലവും ബുദ്ധികൂർമ്മതയും നിറഞ്ഞ തമാശകളും കളിയാക്കലുകളും പങ്കിട്ടിരുന്നതും നിന്നോടൊപ്പം ആയിരുന്നു. ഇരിപ്പിനും നടപ്പിനും തമ്മിൽ അകലം കൂടിയപ്പോൾ കാന്റീനിലെ ആ പതിവു ബ്രൂ കോഫി പോലും മറന്നു. ‘വടി’ എന്ന പലഹാരം തിന്നണമെന്ന് നീ ആഗ്രഹിച്ചിട്ട് ദിവസങ്ങൾക്കകം അത് കട്ടപ്പന ബസ് സ്റ്റാൻഡിലെ ഒരു കടയിൽ നിന്നുവാങ്ങി കൊണ്ടുതന്നപ്പോൾ ഉണ്ടായ ആശ്ചര്യം എനിക്ക് അറിയാവുന്നതാണല്ലോ. പൊതിച്ചോറ്‌ പങ്കിടാനും, നാളെ ചക്കക്കുരുതോരൻ കൊണ്ടുവരണമെന്ന് ചട്ടം കെട്ടാനും നീയല്ലേ ഉണ്ടായിരുന്നുള്ളൂ. അത്രമേൽ ഭക്ഷണപ്രിയനായിരുന്ന നിന്നെ മക്കാറാക്കാൻ പാതിരാത്രി കഴിയുന്ന നേരത്ത് കപ്പപ്പുഴുക്കിന്റെയും എരിവും പുളിയുമുള്ള മത്തിച്ചാറിന്റെയും ഒരു ഓർമ്മപ്പെടുത്തൽ മതിയായിരുന്നല്ലോ.. അതിനു നീ പറയുന്ന മറുപടികൾ പേപ്പറിൽ എഴുതാൻ കൊള്ളില്ലല്ലോടാ പുല്ലേ! കുയിലിമലച്ചെരുവുകളെല്ലാം നിന്റെ ഓർമ്മകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. മൈക്രോവേവ് മേടും പാറപ്പുറവും.. എം.ആർ.എസ് റോഡും ആ റോഡിലെ നൃത്തവും മൂന്നാറിൽ വെച്ച് വണ്ടിക്കു വട്ടം ചാടിയ ആളോട് ‘ചേട്ടാ ഇതിലും നല്ല വണ്ടി പുറകേ വരുന്നുണ്ട്’എന്ന് പറഞ്ഞതും...
പ്രിയപ്പെട്ട സൂര്യൻ, നീ ആർക്ക് എന്തെല്ലാം ആയിരുന്നെന്ന് എനിക്കറിയില്ല. എന്നാൽ നീയെനിക്കൊരു ഉത്തമ സുഹൃത്ത് ആയിരുന്നു. ചേർച്ചകൾ അങ്ങേയറ്റം ആസ്വദിച്ചും വിയോജിപ്പുകൾക്ക് അർഹമായ ‘നോ’ പറഞ്ഞും ആ സ്ഥാനമങ്ങനെ നിലകൊണ്ടു. നീയെന്നും നല്ല ചങ്ങാതി ആയിരുന്നു; സ്നേഹിതനും കലാകാരനും ബുദ്ധിശാലിയും കൗശലക്കാരനുമായിരുന്നു. ജീവിതപ്രതിസന്ധികൾ തരണം ചെയ്ത് നീ മടങ്ങി വരുന്നത് ഇടയ്ക്കെല്ലാം ഞാൻ സ്വപ്നം കണ്ടിരുന്നു...

നിന്നെപ്പോലെ ഒരു ചങ്ങാതി ഇനി ഉണ്ടാവില്ല. ഒരു വണ്ടി ഓർമ്മകളും കുറെ യാത്രാനുഭവങ്ങളും കറവീഴാത്ത കൂട്ട് പിരിഞ്ഞുപോയ നൊമ്പരവും ബാക്കിയാക്കി നീ യാത്രയാകുമ്പോൾ ഒരുപിടി അക്ഷരപ്പൂക്കൾ കൊണ്ട് നിനക്കു പ്രണാമം!!