Sunday, November 16, 2014

ചൂടുള്ള വാർത്ത!


ജോലി കഴിഞ്ഞ് വീട്ടിലേക്കു വണ്ടി കയറാൻ ഓടുമ്പോഴാണ്‌ ബസ് സ്റ്റാൻഡിൽ മൂന്നുപേർ അടിപിടി കൂടുന്നതു കണ്ടത്. അടിയെന്നു പറഞ്ഞാൽ ചുമ്മാ ഉന്തും തള്ളുമോ കുത്തിനു പിടിക്കലോ ഒന്നുമല്ല. അങ്ങോട്ടുമിങ്ങോട്ടും നല്ല പുഴുത്ത തെറി, ചെകിട്ടത്തടി, കൂമ്പിനിടി, ഒന്നാമൻ രണ്ടാമന്റെ അടിനാഭിക്ക് മുട്ടു കയറ്റുന്നു, രണ്ടാമൻ മൂന്നാമനെ നിലത്തിട്ടു ചവിട്ടുന്നു, മൂന്നാമൻ ഒന്നാമന്റെ ചെവി കടിച്ചു പറിക്കുന്നു, മൂവരുടെയും പൂർവ്വപിതാക്കന്മാർ കല്ലറയിൽ നിന്നും എണീറ്റു വരത്തക്കവിധം തന്തയ്ക്കുവിളി നടക്കുന്നു.... കപടസദാചാരം, വയ്ക്തിസ്വാതന്ത്ര്യം, സംസ്കാരം എന്നിവരായിരുന്നു ആ മൂന്നു പേർ.

അടച്ചിട്ട മുറിക്കു പുറത്തു വന്നപ്പോൾ പൊതു ജനം കാത്തു നില്ക്കുന്നുണ്ടായിരുന്നു. ചിലർക്ക് ഉമ്മ വേണം. ചിലർക്ക് ഒരാശ്ലേഷം മതി. ചിലർക്ക് ഇതൊന്നും വേണ്ടെങ്കിലും ‘കാര്യങ്ങളൊക്കെ’ ഒന്നു കണ്ടാൽ മതി. പ്രത്യേകിച്ച് അഭിപ്രായം ഇല്ലാത്ത കുറെപ്പേർ ഏറ്റവും കൂടുതൽ മെഗാപിക്സൽ ഉള്ള ഫോൺ ക്യാമറകൾ ഓൺ ചെയ്ത് കയ്യില്പ്പിടിച്ചു. ഉമ്മവെക്കാൻ വന്ന പോരാളികൾ പെഴച്ചുണ്ടായതാണോ പെഴച്ചു ജീവിക്കുന്നതാണോ എന്നൊക്കെ അറിയാൻ ചിലർ സ്കൂളിൽ പോലും ചെയ്യാത്ത വിധം ചരിത്രം ചികയാനിറങ്ങി. ഒട്ടൊക്കെ വിജയിച്ചപ്പോൾ മുന്നേ എടുത്ത മെഗാ പിക്സലിന്റെ ചുവട്ടിൽ അക്ഷരം കൊണ്ട് കാർക്കിച്ചു തുപ്പി. എന്നിട്ട് നാട്ടുകാരെല്ലാം നാണമില്ലാതെ മുണ്ടുംപൊക്കി നിന്നു മൂത്രമൊഴിക്കുന്ന ഫേസ്ബൂക്കിന്റെ ഭിത്തിയിൽ കൊണ്ടെ മൈദാപ്പശയും സ്വന്തം ആത്മരതിയുടെ രേതസ്സും സമാസമം ചേർത്തങ്ങ് ഒട്ടിച്ചു! പിന്നാലെ വന്ന സംസ്കാരസമ്പന്നരും സ്വാതന്ത്ര്യവാദികളും സദാചാരരംഗത്തെ പ്രമുഖരും പ്രതിലോമവാദികളും പ്രതിക്രിയാവാദികളും അതിനു കീഴെ താംബൂലചർവ്വണം നടത്തിയിട്ട് ചെഞ്ചോര നിറത്തിൽ തുപ്പി വെച്ചു.

ദൂരെ ദൂരെയെങ്ങോ അരണ്ട വെളിച്ചമുള്ള ഒരു എ.സി. മുറിയുടെ മൂലയ്ക്കിരുന്ന് സരിത മാഡം ഒരു ഏമ്പക്കം വിട്ടു, പിന്നാലെ ആശ്വാസത്തിന്റെ ഒരു നിശ്വാസവും. മനസ്സൊന്നു തണുത്തപ്പോൾ ചാനലിൽ പോയി ഒരു ഷോ നടത്തി. പണ്ടു പണ്ട് ഒരു സാറ്റലൈറ്റ് ചാനലിൽ ഷക്കീലാന്റിയുടെ കിന്നാരത്തുമ്പികൾ പ്രീമിയറായി പാറിനടന്ന ദിവസത്തെ ഓർമ്മിപ്പിച്ച് അന്നും നഗരങ്ങളിൽ വൈകിട്ട് ട്രാഫിക് കുറഞ്ഞു. അന്നു കേബിൾ തകരാറുണ്ടായപ്പോൾ ജീവിതത്തിലാദ്യമായി രാജാക്കാട്ട് കേബിൾ നെറ്റ്വർക്ക് നടത്തുന്ന ജോർജ്ജുകുട്ടി സ്വന്തം തന്ത ആരാണെന്നു പലവുരു കേട്ടറിഞ്ഞു. കിട്ടിയ റേറ്റിങ്ങ് കണ്ടപ്പോൾ ചാനലു മൊതലാളി ഇരുന്ന കസേരേന്നു പൊങ്ങിപ്പോയി. താഴെ വന്നത് ഇവളെ സ്ഥിരം വാർത്ത വായിക്കാൻ ഇരുത്തിയാലോ എന്ന മഹനീയ ചിന്തയുമായാണ്‌. ആ ഷോയുടെ അടങ്കൽ പിടിക്കാൻ വയ്യായിരുന്നോടാവ്വേ എന്നും ചോദിച്ച് കോണ്ടം കമ്പനിയുടെ മുതലാളി മാർക്കറ്റിങ്ങ് വിഭാഗത്തിന്റെ പപ്പും പൂടേം പറിച്ചു കാറ്റിൽ പറത്തി.

ഇനി എന്റെ അമ്മപെങ്ങന്മാരും മക്കളും വായിച്ചറിയുന്നതിന്‌ - ഇങ്ങനത്തെ അബദ്ധം ഇനിയാർക്കെങ്കിലും പറ്റിയാൽ, ആരെങ്കിലും ഭീഷണി മുഴക്കിയാൽ മൈൻഡ് ചെയ്യരുതെന്നും, സ്വന്തം സ്വകാര്യ അവയവങ്ങളുടെ പടമോ സിലുമയോ യേതെങ്കിലും തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നാൽ കൂടിയാൽ ഒരു മാസമങ്ങു ക്ഷമിച്ചാൽ മതിയെന്നും നവമാധ്യമ ലോകത്തിലെ പുതിയ വിശുദ്ധ ചാനൽ പ്രസംഗത്തിന്റെ ഒന്നാമദ്ധ്യായത്തിൽ അഞ്ചാം വാക്യമായി അരുളിചെയ്തു. മാനം പോയിട്ടും (മനഃപൂർവ്വമോ അല്ലാതെയോ) ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്ക്കുന്നതോടെ ദൈവം തമ്പ്രാനു പോലും പിന്നെ നമ്മളെ ഒന്നും ചെയ്യാനാവില്ല എന്നു പാഠം. ആകെ മുങ്ങിയാൽ കുളിരില്ല എന്നൊരു മട്ട്. ഓന്തോടിയാൽ വേലിക്കൽ വരെ. ചെമ്മീൻ ചാടിയാൽ മുട്ടോളം. കണ്ടോ കണ്ടോ ഒരു ന്യായീകരണം കണ്ടെത്താൻ മലയാളിക്ക് പഴഞ്ചൊല്ലുകൾ കാക്കത്തൊള്ളായിരം.

ഇതും പറഞ്ഞു ചിരിച്ചോണ്ട് വണ്ടിയോടിച്ചു പോയ ഒരുതതൻ വഴിയരികിൽ നിന്ന ഏതോ ഒരു ഇരുകാലിയെ തട്ടിയിട്ടേച്ച് നീട്ടി ഒരു ഹോണുമടിച്ച് ഒരൊറ്റ പോക്ക്. അവനെ എങ്ങനെയും ഓവർടേക്ക് ചെയ്യണം എന്നുകരുതി പിന്നാലെ പാഞ്ഞു വന്നവരെല്ലാം റോഡിലെ കുണ്ടിനെയും കുഴികളെയും പ്രാകി. വീണുകിടന്നയാളുടെ ദേഹം ചമ്മന്തിയായതാണെന്ന് എഫ്.എം.ലെ പെണ്ണിന്റെ ഒലിപ്പീരും കേട്ടിരുന്നതുകൊണ്ട് തിരിഞ്ഞില്ല. ആയിടയ്ക്ക്, ഒരു പാവം പെണ്ണ്‌, പേര്‌ എന്നതാണോ എന്തോ, ഏതോ ആശുപത്രീടെ മുകളിൽ നിന്നു ചാടിയെന്നോ, വീണെന്നോ, മരിച്ചെന്നോ ആ എന്നതാണോ..! പിന്നെ കിഴക്കെങ്ങാണ്ട് അണക്കെട്ടു നിറഞ്ഞെന്നോ, ഷട്ടർ തുറക്കുമെന്നോ... ഓ! പിന്നേ... തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനെ മീതെ തോണി! ദെ, വാട്സ്ആപ്പിൽ എന്തോ പുതിയ ആപ്പു വന്നിട്ടുണ്ട്, സീ യു ഡാ!