Thursday, November 22, 2012

അക്രമവും ആണിന്റെ മുലയും

കുറെക്കാലം മുൻപ് ഒരു രാഷ്ട്രീയ സംഘട്ടനം ഉണ്ടായപ്പോൾ വിഭിന്ന പാർട്ടിക്കാരായ സുഹൃത്തുക്കൾ തമ്മിൽ സംസാരിച്ചതാണ്‌ ഇത്. ഇന്നത്തെ ഇടുക്കി ജില്ലാ ഹർത്താലും തുടർന്ന് ചാനൽ ചർച്ചകളിൽ ചിലരൊക്കെ നടത്തിയ പ്രസ്താവനകളുമൊക്കെ കണ്ടപ്പോൾ ഇതിവിടെ കുറിക്കണമെന്നു തോന്നി.

ഒന്നാമൻ: “...ഒറ്റവാക്കിൽ നിങ്ങളുടെ പാർട്ടി പറയുന്ന അടിസ്ഥാന തത്വം പറഞ്ഞാൽ ഞാനും അതിനോട് യോജിക്കും. പക്ഷേ എന്റെ രാഷ്ട്രീയാനുഭാവം..നിനക്കറിയാമല്ലോ!”

രണ്ടാമൻ: “ഹ ഹ.. ഇതൊരുമാതിരി, ‘ഞാൻ ആണാണ്‌; പക്ഷേ എനിക്കു മുലയുണ്ട്’ എന്നു പറയുന്നതു പോലെയാണ്‌!”

ഒ: “ആയിരിക്കാം.. അതെന്തു തന്നെ ആയാലും എനിക്കു നിങ്ങളുടെ അക്രമപ്രവർത്തനങ്ങളോട് കടുത്ത എതിർപ്പാണ്‌. എന്തു സംഭവിച്ചാലും കുന്തവും കുറുവടിയും കൊലവിളിയുമായി ഇറങ്ങാൻ നിങ്ങളോളം മറ്റാരും പോര.”

ര: (ഒന്നാലോചിച്ച്) “ഹെന്റെ ചങ്ങാതീ, അക്രമം എന്നതു ഞങ്ങളുടെ പാർട്ടിയുടെ നയമോ അജണ്ടയോ അല്ല. അക്രമത്തെ ഞങ്ങൾ ഒരിക്കലും പ്രോൽസാഹിപ്പിക്കുന്നുമില്ല.”

ഒ: “ഹ.. ഹ.. ഇതൊരുമാതിരി, ‘ആ നില്ക്കുന്നത് എന്റെ ഭാര്യയാണ്‌; പക്ഷെ അവളു പെറ്റ കൊച്ചിന്റെ അച്ഛൻ ഞാനല്ല’ എന്നുപറയുന്നതു പോലെയാണ്‌.”

Wednesday, November 21, 2012

കമ്മ്യൂണിസ്റ്റ് പച്ച എന്തെന്നറിയാത്തവർ

പ്പോഴത്തെ തലമുറ അവരുടെ വിദ്യാഭ്യാസത്തിലും തുടർന്നു പാലിച്ചു പോരുന്ന ജീവിതക്രമത്തിലും അനുവർത്തിക്കുന്ന ഒരു അലിഖിത നിയമമുണ്ട്. നാം ജീവിച്ചുപോരുന്ന സമൂഹത്തെയും അതിന്റെ എഴുതപ്പെട്ടിട്ടില്ലാത്ത ചരിത്രത്തെയും കുറിച്ച് സാമാന്യമായി അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ അവഗണിക്കൽ. നിത്യജീവിതത്തിന്റെ വിവിധതലങ്ങളിൽ നിന്ന് അനൗപചാരികമായി ലഭിക്കുന്ന ഇത്തരം അറിവുകൾ ശൈശവം മുതൽ പ്രഫഷണൽ തലം വരെ നീളുന്ന ടൈം ടേബിൾ ചിട്ടയുടെ തള്ളിക്കയറ്റത്തിൽ അന്യം നിന്നു പോകുന്നതിനെ സൂചിപ്പിക്കാനാണ്‌ ഈ കുറിപ്പ്.

പറമ്പും പാടവും തൊടിയും കാവും ഇടവഴിയും പരിചയമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും, ഡസൻ കണക്കിനു നിലകൾ കെട്ടിയുയർത്തിയ അപ്പാർട്ടുമെന്റുകളിൽ ബോൺസായ് പോലെ വളർന്നു കായ്ച്ചു പഴുക്കുന്നവർക്കും താന്താങ്ങളുടെ പരിധിയിലും അതിനു പുറത്തേക്കും കണ്ണുപായിച്ചാൽ കാല്ക്കാശിന്റെ അധികച്ചെലവില്ലാതെ അറിയാനും തിരിച്ചറിയാനുമുള്ള ചിലതിലേക്കു ഞാനൊരു വഴിമരുന്നിടാം. ഒന്നുന്തിത്തന്നാൽ സൈക്കിളോടിച്ചു പോകാനുള്ള ആത്മവിശ്വാസമുള്ളവർ പുഞ്ചിരിയോടെ തുടരുക.

ശീർഷകം ഒന്നുകൂടി വായിക്കുമോ? കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് എങ്ങനെ ആ പേരുവന്നു? ഞാൻ കണ്ടു പരിചയിച്ച അതേ ചെടി തന്നെ ആയിരിക്കുമോ നിങ്ങളറിയുന്ന കമ്മ്യൂണിസ്റ്റ്പച്ച? നിങ്ങളുടെ കുട്ടികൾക്ക് അല്ലെങ്കിൽ നിങ്ങളറിയുന്ന ബാലകർക്ക്, കൗമാരക്കാർക്ക് ഏതാണീ ചെടിയെന്ന് (അവർക്കറിയില്ലെങ്കിൽ) ഇനിയൊരവസരത്തിൽ നിങ്ങൾ പറഞ്ഞുകൊടുക്കുമോ? ഇനി അറിയുമെങ്കിൽതന്നെ ‘നിനക്കിതറിയുമോ’ എന്ന് അദ്ഭുതത്തോടെയോ അഭിനന്ദനം കലർന്ന സ്വരത്തിലോ ഒന്നു ചോദിക്കുമോ? കളിക്കളത്തിലെ മണ്ണൊന്നു കയ്യില്പ്പുരണ്ടാൽ ഇൻഫെക്ഷനെക്കുറിച്ചു ‘വറി’ ചെയ്യുന്ന ആഡ്-ബേബീസിനോട് കമ്മ്യൂണിസ്റ്റ് പച്ചയുടെയും വേനപ്പച്ചയുടെയും അല്പം കൂടി ആധികാരികമായൽ തുളസിയിലയുടെയും ചാറ്‌ കളിക്കളത്തിൽ നിന്നുണ്ടാവുന്ന മുറിവുകളിൽ ഇറ്റിക്കുമായിരുന്നെന്ന് പറഞ്ഞുകൊടുക്കുമോ? ‘ഹൗ ഡർട്ടി’ എന്ന പരിഹാസത്തെ പേടിക്കുന്നില്ലെങ്കിൽ മാത്രം.

അവർ വയനാട്ടിലെ മുത്തങ്ങ സമരത്തെക്കുറിച്ച് ഓർക്കുന്നുണ്ടാവുമോ? മുത്തങ്ങ എന്ന ഒരിനം പുല്ല് ഉണ്ടെന്നും അതിന്റെ മൂട്ടിലെ ചെറിയ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് ഔഷധമായി കഴിക്കാറുണ്ടെന്നും അവർക്കറിയുമായിരിക്കുമോ? മണ്ണിൽ നിന്നുമിപ്പോൾ പിഴുതെടുത്ത നറുനീണ്ടിയുടെ വേര്‌ പൊട്ടുമ്പോഴത്തെ സുഗന്ധം അവർക്ക് എവിടെ നിന്നെങ്കിലും ഓർത്തെടുക്കാനാവുന്നുണ്ടോ? നഗരത്തിലെ ഫുട്പാത്തിന്റെ ഓരത്ത് വളരുന്ന കൂർത്തുന്തിയ പുല്ലാണ്‌ കുട്ടിക്കഥയിലെ കഴുതച്ചാർ രുചിയോടെ തിന്നതായി വായിച്ച കറുകപ്പുല്ല് എന്ന് അവർ അറിയുന്നുണ്ടാവുമോ?

എ.സി.യുടെ ശീതളിമയിൽ എഫ്.എം.ചാനലിൽ നിന്നുയരുന്ന കൊച്ചുവർത്തമാനവും സംഗീതവും കേട്ട് പരസ്പരം കളിയും കാര്യവും ഒന്നും പറയാതെ പായുമ്പോൾ വഴിയരികിൽ വെളുത്ത അനേകം പൊട്ടുകൾ പോലെയുള്ള പൂക്കളുമായി നില്ക്കുന്ന ചെടി പാർത്തീനിയം എന്ന വിനാശകാരിയായ സസ്യമാണെന്നു പറഞ്ഞു കൊടുക്കുമോ? അതിലെ പൂമ്പൊടി അലർജ്ജി, ആസ്ത്മ മുതലായ അസുഖങ്ങൾക്ക് ഇടവരുത്തുമെന്നും. ഈ ചെടി പൂക്കും മുൻപേ വെട്ടി കൂട്ടിയിട്ടു കത്തിച്ചുകളയുന്നതാണ്‌ ഇവയെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലാണ്‌ കേരളത്തിലെ പാതയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും ഇതിത്രകണ്ടു പെരുകിയത്.

തൊട്ടാൽവാടിയുടെ ഇല കൂമ്പുന്നതു നിങ്ങൾ കൗതുകത്തോടെ നോക്കിയിട്ടില്ലേ? നിങ്ങളുടെ കുട്ടികൾ അതു ചെയ്യുന്നതു കാണുമ്പോൾ എന്താവും നിങ്ങൾക്കു തോന്നുക?

ആ ഫ്ലക്സ് ബോർഡ് തൂക്കിയയോട്ടിരിക്കുന്ന മരമാണു മഴമരം. സായാഹ്നങ്ങളിൽ ഇലകൂപ്പിയുറങ്ങുന്ന ആ മരത്തിന്‌ എന്തുകൊണ്ടാണ്‌ ആ പേരു കിട്ടിയതെന്ന് അറിയുമോ? അറിയുമെങ്കിൽ എനിക്കും കൂടി ഒന്നു പറഞ്ഞു തരുമോ?

പിന്നെയും നമ്മുടെ പാതയോരങ്ങളിൽ കാണുന്ന ഇലച്ചാർത്തുകൾ നിറഞ്ഞ മരം - വനജ്വാല - Flame of the forest. അകലെയുള്ള മലകളിൽ, കാടുകളിൽ കൂട്ടമായി തീക്ഷ്ണമായ ചെമപ്പൻ പൂക്കളുമായി ഈ മരം നില്ക്കുമ്പോൾ കാടിനു തീ പിടിച്ചതുപോലെ തോന്നുന്നതു തന്നെയാണ്‌ ഈ പേരിനു നിദാനം. പക്ഷേ ഈ പൂക്കൾ പ്രകൃത്യായുള്ള കൊതുകു നിവാരണികളാണെന്ന് അറിയുമോ? കുമ്പിൾ പോലെ വിടർന്നു നില്ക്കുന്ന ഈ പൂക്കളിൽ തങ്ങിനില്ക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുകയും തുടർന്ന് പൂവു വാടിക്കൂമ്പിപ്പോകുമ്പോൾ ലാർവകൾ നശിച്ച് പ്രജനന ചക്രം പൂർത്തിയാക്കാനാവാതെ നശിച്ചുപോവുകയും ചെയ്യുന്നു. കൊതുകിനു മുട്ടയിടാൻ ഒരു സ്പൂൺ വെള്ളം തന്നെ ധാരാളം എന്നറിയാമല്ലോ?

ഓലക്കീറുകൊണ്ട് കാറ്റാടിയുണ്ടാക്കി അതൊന്നു വേഗം കറങ്ങുന്നതു കാണാനായി അതും കയ്യിലേന്തി വേഗമോടി ഉരുണ്ടുവീണ കഥ പറയാനുണ്ടോ നിങ്ങൾക്ക്? പേപ്പർ കൊണ്ട് ഇത്തരത്തിൽ ഒരു കാറ്റാടി ഉണ്ടാക്കാനറിയുമോ? ശീമമുരിക്കിന്റെകായുടെ ഉണങ്ങിയ തൊണ്ടിന്റെ ഒരു പാളി എടുത്ത് (ഫാനിന്റെ ലീഫ് ആകത്തക്ക വിധത്തിൽ) അതിന്റെ നടുവിലൂടെ ഒരു ഈർക്കിൽ കടത്തി അതിന്റെ തന്നെ കുരു ഈർക്കിലിൽ തടയായി ഇട്ടാലും ഒരു രസികൻ കാറ്റാടി ആകുമെന്ന് അറിയുമായിരുന്നോ നിങ്ങൾക്ക്?

ഇതും ഇതിനപ്പുറവും നിങ്ങൾക്കറിയാം. ഇതെല്ലാം നമ്മോടൊപ്പം ഇന്നല്ലെങ്കിൽ നാളെ മണ്ണടിയാതിരിക്കാൻ നമ്മൾ ചെലവാക്കേണ്ടത് ഏതാനും വാക്കുകളും അലസമായി പാഴാക്കുന്ന നിമിഷങ്ങളും.

ഒന്നര പതിറ്റാണ്ടെങ്കിലും മുൻപ് അവധികാരണം സ്കൂളിൽ പോകേണ്ടിയിരുന്നില്ലാത്ത ഒരു സ്വാതന്ത്ര്യദിനത്തിൽ ഞാൻ എന്റെ മുത്തച്ഛനോടുചോദിച്ചു, എങ്ങനെയായിരുന്നു ചാച്ഛാ സ്വാതന്ത്ര്യം കിട്ടിയ ആ ദിവസം? ചാച്ഛൻ അക്കാലത്ത് മുപ്പതുകളിൽ എത്തിയിട്ടുണ്ടായിരിക്കില്ല. ഹൈറേഞ്ചിലേക്കു വരുന്നതു പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്‌. എരുമേലിയിലെ സ്വാതന്ത്ര്യപ്പുലരി ചാച്ഛൻ വിവരിച്ചുതന്നു. ജനങ്ങളുടെ മുഖത്തെ ആഹ്ലാദവും നാടുനീളെ ജാഥകളും കൊടിതോരണങ്ങളുമായി ആളുകൾ നടന്നതുമൊക്കെ ഒരു ബ്ലായ്ക്ക് ആന്റ് വൈറ്റ് ചലച്ചിത്രം പോലെ എന്റെ ഉള്ളിലുണ്ട്.

ഓരോ ജന്മവും കഥകളുടെ കൂമ്പാരമാണ്‌. വെറുതെ പറയുന്ന കൊച്ചുവർത്തമാനങ്ങളിലൂടെ നിങ്ങൾ പകരുന്നത് വലിയ മൂല്യങ്ങളും അറിവുകളുമാകാം. അതുകൊണ്ട് സൂര്യനുകീഴെയുള്ള എല്ലാത്തിനെയും പറ്റി നേരിട്ടുസംസാരിക്കൂ, ഒപ്പം നടക്കുമ്പോൾ കൈവിരൽത്തുമ്പിൽ ഒന്നു പിടിക്കൂ, ഒന്നുമല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പച്ചയെ എങ്കിലും അവർ തിരിച്ചറിയട്ടെ!

Saturday, November 17, 2012

ഡാനി

വിചാരിതമായാണ്‌ ആ സഹപ്രവർത്തകന്റെ ഒപ്പം ചെറിയ ഒരു യാത്ര ചെയ്യാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കാറിലാണു പോവുക എന്നു തീരുമാനിച്ചിരുന്നതിനാൽ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ള പെൻഡ്രൈവ് ഞാൻ ഒപ്പം കരുതി. അരമണിക്കൂറിൽ താഴെ മാത്രമുള്ള യാത്രയായിരുന്നെങ്കിലും പാട്ടുകേൾക്കാമെന്നു കരുതി. അദ്ദേഹത്തിന്റെ പെൻഡ്രൈവിൽ സിനിമാപ്പാട്ടുകളില്ല, പഴയ ഭക്തിഗാനങ്ങളേയുള്ളൂ.

കാറിൽ കയറിയതു മുതൽ സ്റ്റീരിയോയിൽ ഞാൻ പാട്ടു വെയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മിനിറ്റുകളോളം പണിതിട്ടും പാട്ടുമാത്രം കേൾക്കുന്നില്ല. പെൻഡ്രൈവു റീഡാകാത്തതാണോ എന്നായിരുന്നു എന്റെ സംശയം. ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പെൻഡ്രൈവ് കയ്യിലില്ല താനും. ഒരു പഴഞ്ചൻ ലോക്കൽ സെറ്റാണ്‌ വണ്ടിയിലുള്ളത്. കഴിഞ്ഞ തവണ യാത്ര ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നതുമാണ്‌. മുന്നോട്ടും പിന്നോട്ടും പലപല സ്വിച്ചുകൾ ഞെക്കിയും പല തവണ ഓഫാക്കിയും ഓണാക്കിയുമെല്ലാം നടന്നു കിട്ടും എന്ന പ്രതീക്ഷയിൽ ഞാൻ സ്റ്റീരിയോ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഇതിനിടെ അദ്ദേഹവും സഹായിച്ചെങ്കിലും നടന്നില്ല. സറിന്റെ മകൻ, ഡാനി എന്നാണവന്റെ പേര്‌, അതിൽ പണിതു കേടു വരുത്തിയതാകുമെന്ന് സാർ പറഞ്ഞു. ഇതിനു റിമോട്ട് ഉണ്ടായിരുന്നതാണ്‌. അംഗൻവാടി വിദ്യാർഥിയായ മകൻ ഒക്കെ നശിപ്പിച്ചത്രേ. ആളു ഭയങ്കര കുസൃതിയാണോ എന്നായി എന്റെ ചോദ്യം. അതിനദ്ദേഹം ആണെന്നോ അല്ലെന്നോ മറുപടി പറഞ്ഞില്ല. മൂന്നാലു വയസ്സുള്ള ഒരാൺകുട്ടി ചെയ്തുകൂട്ടുന്നത് എന്തെല്ലാമെന്നു ഊഹിക്കാമല്ലോ.

പയ്യനെ അടിക്കാറുണ്ടൊ എന്നതായി എന്റെ അടുത്ത ചോദ്യം. റോഡിൽ നിന്നു കണ്ണെടുക്കാതെയും സ്വതവേയുള്ള താമസത്തോടെയും ‘ഞാനേ, ഞാൻ കൈ കൊണ്ട് അടിക്കും. ഇടയ്ക്കൊക്കെ. എത്ര പറഞ്ഞുകൊടുത്താലും അവൻ പിന്നെയും അതൊക്കെത്തന്നെ ചെയ്യും..’ ഞങ്ങൾക്കിടയിൽ മൗനത്തിന്റെ ഒരു ചെറിയ മതിൽ അല്പനേരത്തേക്കുയർന്നു നിന്നു. വനത്തിൽ നിന്നും റോഡിലേക്കു നീണ്ടു നില്ക്കുന്ന മരച്ചില്ലകൾ ഇടയ്ക്കെല്ലാം റോഡിൽ ഇരുട്ടിനോടു കിടപിടിക്കുന്ന നിഴൽ വീഴ്ത്തുന്നുണ്ടായിരുന്നു.

സാർ തുടർന്നു. ‘അവനേ... അവനു ചെറുപ്പത്തിൽ ഒരുപാട് അസുഖം വന്നായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കും കാര്യങ്ങൾ ഒക്കെ പടിച്ചു വരാനും മനസ്സിലാക്കാനും അവനിത്തിരി പ്രയാസമുണ്ട്...’ സാർ പറഞ്ഞതു കൃത്യമായും ഈ വാക്കുകളല്ലായിരുന്നു. പക്ഷേ, ബാല്യത്തിന്റെ പ്രസരിപ്പ് പൂർണ്ണമായും ആ കുട്ടിയിൽ ദൃശ്യമല്ലായിരുന്നിട്ടും മറ്റു ‘കുഴപ്പങ്ങൾ’ ഒന്നുമുള്ള കുട്ടിയല്ല അവനെന്ന് എനിക്ക് അറിയാമായിരുന്നു. കാര്യങ്ങൾ പഠിക്കാനും ഗ്രഹിച്ചു വെയ്ക്കാനും അല്പം ഉൽസാഹക്കുറവുണ്ടെന്നു മനസ്സിലാക്കിയാൽ മതി. ഒരു പക്ഷേ, ഈ കഷ്ടപ്പാടുകളും അസുഖങ്ങളും കടന്നുകിട്ടിയതിൽ നിന്നും ഒരുത്തിരിഞ്ഞുവന്ന സ്നേഹമായിരിക്കാം ആ അച്ഛനെ കുറച്ചുകൂടി ഗൗരവമായി കുട്ടിയെ നിയന്ത്രിക്കുന്നതിൽ നിന്നും ശിക്ഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

മാത്രമല്ല, മൂത്തതൊരു പെൺകുട്ടിയാണ്‌. അവളേക്കാളുപരി, ഡാനിക്ക് അച്ഛനോട് അടുപ്പം സൂക്ഷിക്കുന്നു. പരമാവധി സമയം അച്ഛനോടൊപ്പം കഴിയാൻ ആഗ്രഹിക്കുകയും ആ താല്പര്യവും അടുപ്പവും പെരുമാറ്റത്തിലെല്ലാം പ്രദർശിപ്പിക്കുകയും ചെയ്യുന്നു ഡാനി.

ഞങ്ങൾ വരുന്ന വഴിക്ക് കടയിൽ വണ്ടി നിർത്തി ഏത്തക്കാ ഉപ്പേരി വാങ്ങി. അതു കാറിന്റെ ഗ്ലൗ ബോക്സിൽ വെച്ചു. പിന്നെ ഡാനി പഠിക്കുന്ന അംഗൻവാടിയിൽ ചെന്ന് അവനെകൂട്ടിക്കൊണ്ടു വന്നു. സർ അവനെ വിളിക്കാനായി ഉള്ളിലേക്കു പോയപ്പോഴും വൃഥാ ഞാൻ സ്റ്റീരിയോ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിങ്ക് നിറമുള്ള നീൾക്കയ്യൻ ടീ ഷർട്ടും അതേ നിറമുള്ള കോട്ടൺ പാന്റ്സുമിട്ട് ചെറുതും കൗതുകം ജനിപ്പിക്കുന്നതുമായ ഒരു ബാഗും തോളിലിട്ട് സാറിനു മുന്നേ ഡാനി കാറിനടുത്തേക്കു നടന്നുവന്നു. കാറിലിരിക്കുന്ന എന്നെക്കണ്ട് ഒന്നു പകച്ചെങ്കിലും , ‘ഡാനിയുടെ സീറ്റിൽ ഒരങ്കിളിരിക്കുന്നതു കണ്ടോ? ഈ അങ്കിളിനെ നേരത്തെ കണ്ടിട്ടുണ്ടോ?’ എന്ന സറിന്റെ ചോദ്യം ഡാനിയുടെ അപരിചിതത്വം അകറ്റി. നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഡാനി ഒന്നും മിണ്ടിയില്ല. തുറന്നുകൊടുത്ത പിൻവാതിലിലൂടെ ഡാനി കയറി. സീറ്റിലിരിക്കാതെ മുൻസീറ്റുകൾക്കിടയിൽ പിടിച്ചുകൊണ്ടുനിന്നു.

‘ഡാനീ..’

സാർ മകനെ വിളിക്കുന്നതു ഞാൻ ആദ്യമായാണ്‌ കേൾക്കുന്നത്. ഈണത്തിൽ നീട്ടിയുള്ള വിളി. ഡാനി വിളി കേട്ടു. ‘മോനെന്താ കഴിച്ചെ?’

‘കഞ്ഞി’ ഉടനെ വന്നു ഉത്തരം.

ഡ്രൈവു ചെയ്യുന്നതിനിടയിൽ ഒരു കാര്യവുമില്ലാതെ, ചിലപ്പോൾ കുട്ടിയോടു സംസാരിക്കാൻ വേണ്ടി മാത്രം സർ കുട്ടിയെ ‘ഡാനീ..’ എന്നു വിളിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ഡാനി അതേയീണത്തിൽ വിളികേട്ടുകൊണ്ടിരുന്നു.

ഇതുവരെ കണ്ട ഫ്രെയിമുകൾക്ക് ഒരുപക്ഷേ ഡാനിയുടെ രൂപം യോജിച്ചെന്നു വരില്ല. ബാല്യത്തിന്റെ ശ്രദ്ധക്കുറവുകൾ ചുളിച്ചും മുഷിപ്പിച്ചും ഡാനിയുടെ വസ്ത്രങ്ങളെ മോശമാക്കിയിരുന്നു. ഷർട്ടിലെ ഒരു ബട്ടൺ പറിഞ്ഞു പോയിടത്ത് ഒരു സേഫ്റ്റി പിൻ കുത്തിവെച്ചിരുന്നു. മൂക്കളയൊലിച്ചും ഉണങ്ങിപ്പിടിച്ചും മുഖം. മുൻനിരയിലെ രണ്ടു പല്ലുകൾ കേടുവന്നും നിറം മാറിയും അവന്റെ ചിരിക്കും സംസാരത്തിനും ചേരാത്തവിധം വെളിപ്പെട്ടു വന്നു. തൂവാലയായി ഉപയോഗിക്കുന്ന വെളുത്ത തുണി അവൻ അലസമായി ഇടത്തു കയ്യിൽ പിടിച്ചിരുന്നു.

ഞങ്ങൾക്കു തിരികെ ഓഫീസിൽ എത്തണമായിരുന്നു. ഓഫീസ് മുറ്റത്ത് വണ്ടി നിർത്തിക്കൊണ്ട് സർ പറഞ്ഞു - ഞാൻ ഇവനെന്തെങ്കിലും വാങ്ങിക്കൊടുക്കട്ടെ. ഡാനിയെയും കൂട്ടി സർ കാന്റീനിലേക്കു നടന്നു. ഇടയ്ക്ക് തിരികെ വന്ന് എന്നോട് പത്തു രൂപ ചില്ലറ വാങ്ങി. ഡാനിക്ക് ഉള്ളിൽ ശർക്കരയും തേങ്ങയും വെച്ചു വേവിച്ച ‘ഇലയട’ വാങ്ങിക്കൊടുത്തു. ഇലപ്പൊതി അഴിച്ച് ഓരോ കഷണമായി നുള്ളി നുള്ളിയെടുത്ത് ഡാനിയുടെ വായിൽ വെച്ചുകൊടുത്തു.

ഞാൻ ഓഫീസിലെത്തി എന്റെ സീറ്റിലിരിക്കുമ്പോഴും ഡാനി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നടക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് അച്ഛൻ അവനെ വിളിക്കും. ഈണത്തിൽ മധുരം കിനിയുന്ന, നീട്ടിയുള്ള വിളി.

‘ഡാനീ... മോനേ...’

അതേ ഭാവത്തിൽ , വികാരത്തിൽ ലഭിക്കുന്ന സ്നേഹം പണമിട കുറയാതെയുള്ള വിളി കേൾക്കലായി ഡാനി തിരികെ നല്കും.

അപ്പോൾ ഞാൻ ചിന്തിച്ചു. ഇയാൾ മകനെ അടിക്കുമെന്നു പറഞ്ഞതു വെറുതെയായിരിക്കും. ഇവൻ എത്ര തന്നെ കുസൃതി കാണിച്ചാലും എന്തു ദേഷ്യവും ആവിയാകാൻ അവനെ വിളിക്കുമ്പോൾ നല്കുന്ന സ്നേഹമസൃണമായ പ്രതികരണം കേട്ടാൽ മതിയാകും. ഞാൻ പെറുക്കിക്കൂട്ടിയ ഓരോ ന്യായങ്ങളാവാം. അല്ലെങ്കില്പിന്നെ, ഒരിടത്തിരുന്നു ജോലി ചെയ്യാൻ സമ്മതിക്കാത്ത, എത്ര കണ്ട് ഗുണദോഷിച്ചിട്ടും ശിക്ഷിച്ചിട്ടും ഉപകരണങ്ങളും മറ്റും കേടുവരുത്തുന്ന ഡാനിയെ ആ അച്ഛൻ എന്തുകൊണ്ട് ഇത്ര(യധികം) സ്നേഹിക്കുന്നു? കുട്ടിക്കളിയും കെട്ടിപ്പിടുത്തവും പരിലാളനകളുമില്ലാതെ ഒരു വിളിയിലും മറുപടിയിലും കൈമാറ്റം ചെയ്യപ്പെടുന്ന അവർണ്ണനീയമായ സ്നേഹമായി ഡാനിയും അവന്റെ അച്ഛനും എന്റെ മുന്നിൽ അന്നു തെളിയുകയായിരുന്നു!

അല്പനേരം കഴിഞ്ഞ് ഞാൻ ഡാനിയെ ഒന്നു പരീക്ഷിച്ചു. ആരുടെയെങ്കിലും പേരു ചോദിച്ചറിഞ്ഞു വെച്ചാൽ പിന്നീടവൻ മറക്കില്ലെന്ന് സർ എന്നോട് പറഞ്ഞിരുന്നു. ഡാനി വിജയിച്ചു. മഞ്ഞുരുകിത്തീർന്നപ്പോൾ ഡാനി എന്നെ വിളിച്ചു.

‘അങ്കിളേ...’

അതിശയത്തോടെയാണ്‌ ഞാൻ ആ വിളി കേട്ടത്. ഡാനിയെ അച്ഛൻ വിളിക്കുന്ന അതേ സ്നേഹവായ്പോടെ എന്നെ പരിചയപ്പെട്ടിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ എന്ന പരിമിതിയില്ലാതെ ഏതോ ഒരു നിമിഷം ഡാനി എന്നെ ഈണത്തിൽ വിളിച്ചു - ‘അങ്കിളേ..’


കാൽവരി മൗണ്ടിന്റെ താഴ്വാരങ്ങളിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റ് അന്നത്തെ മടക്കയാത്രയിൽ എന്നെ തണുപ്പിച്ചപ്പോൾ ആ അച്ഛന്റെ സ്നേഹാർദ്രമായ വിളിയും ഡാനിയുടെ വിളി കേൾക്കലും അതിലുമുപരിയായി ‘അങ്കിളേ’ എന്ന അവന്റെ വിളിയും എന്റെ മനസ്സിൽ പലവുരു പൊന്തി വന്നു. ഞാൻ എന്നെങ്കിലും എന്റെ കുഞ്ഞിനെ അത്രമേൽ സ്നേഹത്തോടെ വിളിച്ചിട്ടുണ്ടോയെന്ന് ഒന്നു ചിന്തിക്കാൻ അതു ധാരാളമായിരുന്നു. ആ യാത്രയിൽ ഡാനി അവനറിയാതെ എന്നെക്കൊണ്ട് എടുപ്പിച്ച ഒരു തീരുമാനം ഇതായിരുന്നു; ‘ഒരിത്തിരികൂടി സ്നേഹം ചേർത്ത് വിളിക്കാനും വിളി കേൾക്കാനും.’

Sunday, September 30, 2012

ശതമാനക്കൂലി

വാഹനത്തിന്റെ വില അനുസരിച്ചാണോ യാത്രക്കൂലി? തരം അനുസരിച്ചല്ലേ?
അതുപോലെ സ്വർണ്ണവിലയുടെ ശതമാനക്കണക്കിൽ ആഭരണത്തിന്റെ പണിക്കൂലി നിശ്ചയിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും?
പ്രത്യേകിച്ചും ഓരോ ദിവസവും സ്വർണ്ണവിലയിൽ മാറ്റമുണ്ടാവുമ്പോൾ?
അടിക്കടി സ്വർണ്ണവില ഉയരുമ്പോൾ?
ആഭരണം പണിതയാൾക്ക് ഒരു നിശ്ചിത തുകയല്ലേ കൊടുത്തിട്ടുണ്ടാവുക?

Wednesday, September 26, 2012

ഹൃദയം കൊണ്ടെഴുതുന്ന സമ്മതപത്രം

കഴിഞ്ഞ മൂന്നു വർഷങ്ങളായി എന്റെ ജന്മദിനത്തിന്റെ അന്നു ചെയ്യണം എന്നോർത്തിരുന്നതും എന്നാൽ ഓരോരോ കാരണങ്ങളാൽ മുടങ്ങിപ്പോയതും ഇന്നല്ലെങ്കിൽ നാളെയെങ്കിലും നടത്തണം എന്നു ഞാൻ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നതുമായ ഒരുകാര്യമുണ്ട് - നേത്രദാനസമ്മതപത്രം ഒപ്പിടൽ.

ഒരൊറ്റ നിബന്ധന മാത്രം - ആ കരാറിൽ പുണ്യത്തിന്റെ പൂച്ചുപറയാൻ തങ്ങളിലൂടെ വെളിച്ചം കിട്ടിയവരുടെ കണക്കിനെ കൂട്ടുപിടിക്കുന്ന സ്ഥാപനങ്ങളുടെ മദ്ധ്യസ്ഥത ഉണ്ടാവരുത്.

Thursday, September 20, 2012

തൂമ്പ വേണ്ട, സൂചി മതിയാകും.

കേരളം മറ്റൊരു ബസ് ചാർജ്ജ് വർധനയുടെ പടിവാതില്ക്കൽ എത്തി നില്ക്കുകയാണല്ലോ. പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ വീണ്ടും ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

കഴിഞ്ഞ വർഷമാണ്‌ കേരളം ഒരു ബസ് ചാർജ്ജ് വർധനയ്ക്കു സാക്ഷ്യം വഹിച്ചത്. എന്നാൽ അന്നുണ്ടായ കൂലികൂട്ടൽ അശാസ്ത്രീയമായിരുന്നു എന്നും ഫെയർ സ്റ്റേജ് സംബന്ധിച്ചും മിനിമം ചാർജ്ജു നല്കി സഞ്ചരിക്കാവുന്ന ദൂരം സംബന്ധിച്ചും നിരവധി ആശങ്കകളും തർക്കങ്ങളും ഉണ്ടായിരുന്നു. അബദ്ധജടിലമായ ബസ് ചാർജ്ജ് നിർണ്ണയമായിരുന്നു അതെന്ന് പല തലങ്ങളിൽ നിന്നും ആരോപണവും ഉയർന്നിരുന്നു. ജീവനു വരെയും ഭീഷണിയാകാവുന്ന പ്രശ്നങ്ങളോടു പോലും ‘കാലക്രമേണ അഡ്ജസ്റ്റു ചെയ്തു പോകുന്ന’ ഇന്ത്യൻ സ്വഭാവം അന്നുണ്ടായ പരാതികളെയും തോല്പ്പിച്ചു. അവയൊക്കെ പരിഹരിക്കപ്പെട്ടോ എന്ന് ഇനി പ്രതിഷേധവുമായി ഇറങ്ങുന്നതിനു മുൻപ് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ പൊതുജനമേ നീ ചിന്തിക്കണം. എന്തെന്നാൽ, കബളിപ്പിക്കപ്പെടുന്നതും അറിഞ്ഞുകൊണ്ടും അതിനൊക്കെ തലവെച്ചു കൊടുക്കുന്നതും നിനക്കൊരു ശീലമാണ്‌.

ഇത്തവണ ബസ്സുടമകളുടെ ആവശ്യം മിനിമം ചാർജ്ജ് 7 രൂപ ആക്കണമെന്നതാണ്‌. അങ്ങനെ സംഭവിച്ചാൽ ഈയടുത്ത പ്രദേശങ്ങളിൽ ഏറ്റവും ചെലവേറിയ പൊതുയാത്രാ സംവിധാനമുള്ള സംസ്ഥാനമാവും നമ്മുടേത്. കേരളത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയമാണെന്ന ഒറ്റ ന്യായം കൊണ്ട് ഇപ്പറഞ്ഞതിനെ ബസ്സുടമകളും തള്ളും എന്നതു വ്യക്തമാണ്‌. സമ്മതിച്ചു.

ബസ് വ്യവസായം നഷ്ടത്തിലാണെന്ന ബസ്സുടമകളുടെഭാഷ്യത്തിനു പുറമേ ഈ വിലവർദ്ധനവു കൊണ്ട് ഓരോ ദിവസവും 1000 രൂപയുടെ നഷ്ടമാണ്‌ ഒരു ബസ്സിന്‌ ഉണ്ടാവുന്നതെന്നാണ്‌ മറ്റൊരു നിരീക്ഷണം. മിനിമം ചാർജ്ജ് ഒറ്റയടിക്ക് 2 രൂപ വർധിപ്പിക്കുന്നതിലൂടെ മാത്രം എത്രകണ്ട് വരുമാനവർധനവ് ഉണ്ടാവുമെന്ന് നിങ്ങൾ സ്ഥിരം യാത്ര ചെയ്യുന്ന ഒരു ബസ്സിലെ ഒരു ദിവസം യാത്ര ചെയ്യുന്ന ആകെ യാത്രക്കാരുടെ ഏകദേശം എണ്ണത്തെ രണ്ടു കൊണ്ട് ഗുണിച്ചാൽ അറിയാം. എന്നുവെച്ചാൽ ഒരു ദിവസം 300 പേർ കയറി ഇറങ്ങുന്ന ബസ്സാണെങ്കിൽ പോലും ഇത്തരം ഒരു ചാർജ്ജ് വർദ്ധന 600 രൂപ വരുമാനം കൂട്ടും. അപ്രകാരം നോക്കിയാൽ മിനിമം ചാർജ്ജിനു മേലെ തുക ഈടാക്കാവുന്ന മറ്റു ടിക്കറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ വലിയ ലാഭം ഉണ്ടാകുമെന്ന വസ്തുത വ്യക്തമാകും. ദീർഘദൂരബസ്സുകളിലെ കണക്കും ഇതേയടിസ്ഥാനത്തിൽ തന്നെ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

എണ്ണത്തിൽ ഭൂരിഭാഗവും സ്വകാര്യബസ്സുകൾ ഉള്ള നാടാണിത്. ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി.യുടെ സാന്നിദ്ധ്യമാവട്ടെ നന്നേ കുറവും. മറ്റൊരു കാര്യം ഹൈറേഞ്ചിൽ പുത്തൻ ബസ്സുകളുടെ വസന്തകാലമാണ്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉള്ളതെന്നാണ്‌. പുതുതലമുറ ബസ്സുകൾ മാറി മാറി ഇറക്കി ഈ ബിസ്സിനസു തുടർന്നുകൊണ്ടു പോകാൻ ചില കാരണങ്ങൾ ഉണ്ട്. പുതിയ ബസുകൾക്കു ഇന്ധനം,ടയർ,സ്പെയർ പാർട്സ് ഇനങ്ങളിൽ ചെലവ് പഴയവയെ അപേക്ഷിച്ചു കുറവാണ്‌. കൂടുതൽ ശക്തിയും വേഗവുമുള്ളവയാണ്‌ പുത്തൻ വാഹനങ്ങൾ. ശബ്ദം കുറവും യാത്രാസുഖം കൂടുതലും ഉണ്ട്. പവർ സ്റ്റിയറിങ്ങ് മുതലായ സംവിധാനങ്ങൾ ഉള്ളതിനാൽ ഡ്രൈവർമാർക്കും ആയാസം കുറവുണ്ട്. എന്നിരുന്നാലും ഡീസൽ ചെലവ് തന്നെയാണ്‌ പ്രവർത്തനച്ചെലവിം എപ്പോഴും മുന്നിൽ. മേലെ പ്രസ്താവിച്ച മാതിരി ഭീമമായനഷ്ടം സഹിച്ചുകൊണ്ട് ലക്ഷക്കണക്കിനു രൂപ കടമെടുത്തും മുടക്കിയും ബസ് സർവ്വീസ് നടത്തുന്നത് അവരുടെ പ്രസ്താവന ശരിയാണെങ്കിൽ ലോകവ്യാപകമായി പ്രകീർത്തിക്കപ്പെടേണ്ട സാമൂഹ്യസേവനം തന്നെയാണ്‌. ഡീസൽ വില വർദ്ധിപ്പിച്ച ശേഷമുള്ള ഓരോ ദിവസവും ബസ്സുടമകൾ ആയിരമോ അതിനു മേലെയോ നഷ്ടം സഹിച്ചാണ്‌ ഓടുന്നതെങ്കിൽ പ്രിയപ്പെട്ട വായനക്കാരാ, യാത്രക്കാരാ, ഓസുകയാണു നാമൊക്കെ. അതും പാവം ബസ് മുതലാളിയുടെ കഞ്ഞിപ്പാത്രത്തിൽ നിന്നും കയ്യിട്ടു വാരിയിട്ട്. ഇതു ക്രൂരതയല്ലേ? അപ്പോൾ ‘ന്യായമായും’ രണ്ടു രൂപയെങ്കിലും മിനിം ചാർജ്ജിൽ വർദ്ധിപ്പിക്കണം. കാരണം ഈ ബസ്സു മുതലാളിമാരൊക്കെ ഈ ഭീമമായ നഷ്ടം സഹിക്കാനാവാതെ ബസ്സും വിറ്റ് കിട്ടുന്ന കാശ് വട്ടിപ്പലിശയ്ക്കു കൊടുത്ത് വീട്ടിലിരുന്നാൽ നമ്മളു പിന്നെ എങ്ങനെ യാത്ര ചെയ്യും?

ഇനിയുള്ള പുതുക്കിയ കൂലികൾ തൊട്ടടുത്ത ഒരു രൂപയ്ക്ക്(തൊട്ടു മുകളിലേത്) റൗണ്ടു ചെയ്യുമ്പോഴും നിങ്ങൾ പിടുങ്ങുന്നുണ്ടെന്നതു വിസ്മരിച്ചു കൂടാ. അൻപതു പൈസയുടെ കച്ചവടം ഇപ്പോൾ പ്രായോഗികമായി എങ്ങുമില്ലല്ലോ. ഹൈറേഞ്ചിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ബസ്സുകളുടെ ‘പ്രൊമോഷൻ’(ഓർഡിനറിയെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും എക്സ്പ്രസ്സും ഒക്കെ ആക്കൽ) മറ്റൊരു വധം ആണ്‌. പത്തും പതിനഞ്ചും രൂപയൊക്കെയാണു മിനിമം. അതു പോട്ടെ, ‘ഇത്തിൾക്കണ്ണികളായ’ വിദ്യാർഥികളെ ഒഴിവാക്കാനുള്ള കുൽസിതമാർഗ്ഗമായും ഈ ഇനം മാറ്റത്തെ ഉപയോഗപ്പെടുത്താമെന്നതു മറ്റൊരു ഗുണം. വരുമാനവും കൂടുതൽ, പിള്ളേർ-ശല്യം ഒഴിവാകുകയും ചെയ്യും. ആകയാൽ, വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിലവിലുള്ളതുപോലെ തുടർന്നുപോകണം എന്നാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ച് യാത്രാ സൗകര്യം കുറവുള്ള ഹൈറേഞ്ചിൽ ഇതു വളരെ പ്രസക്തമാണ്‌. അതു കൂടാതെ, കാലഹരണപ്പെട്ട ചില ചട്ടങ്ങളുടെ പേരിൽ, ഹൈറേഞ്ചിൽ ബസുകൾ അധികമായി ഈടാക്കുന്ന കൂലി - ആ കൊള്ളയും പിൻവലിക്കണം. കാരണം ഇവ ഇന്നാട്ടിലെ ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്‌.

ഇനി പറയാൻ വന്ന കാര്യം. ചാർജ്ജു വർദ്ധിപ്പിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഒരുവർഷത്തിനു ശേഷം മറ്റൊരു കൂലി പുതുക്കൽ വരുമ്പോൾ പൊതു ജനത്തിനു പറയാനുള്ളത് ഇതാണ്‌. ഇന്ധനവില ഓരോ തവണയും കൂടുമ്പോൾ അംഗീകൃതവും അല്ലാത്തതുമായ ഇത്തരം വില/കൂലി വർദ്ധനവുകളുടെ ഭാരം താങ്ങേണ്ടിവരുന്നത് ഈ പിരമിഡിലെ അവസാനവർഗ്ഗമായ ഉപഭോക്താക്കൾ അഥവാ എൻഡ് യൂസർമാർ ആണ്‌. ഒരു കോഴി മുട്ടയ്ക്ക് ഇരുപത്തഞ്ചു പൈസ കൂടിയാൽ രണ്ടു മുട്ട കൊണ്ട് ഉണ്ടാക്കുന്ന ഒരു ഓംലറ്റിന്‌ ഒരുരൂപയോ അതിലും കൂടുതലോ അധികമായി കൊടുക്കേണ്ടിവരുന്നവരാണ്‌ ഉപഭോക്താക്കൾ. പൊതുസമൂഹത്തിൽ ചർച്ചയായില്ലെങ്കിലും, പലർക്കും അറിയാം, ഡീസൽ വില വർദ്ധനയെ തുടർന്ന് ഓട്ടോറിക്ഷകൾ തങ്ങളുടെ ചാർജ്ജ് കൂട്ടിക്കഴിഞ്ഞു. ലിറ്ററിനു മുപ്പതും അതിലേറെയും കിലോമീറ്ററുകൾ ഓടാൻ കെല്പ്പുള്ളവയാണ്‌ ഹൈറേഞ്ചിൽ വ്യാപകമായി കാണപ്പെടുന്ന പുതുപുത്തൻ ഡീസൽ ഓട്ടോകൾ. അങ്ങനെ നോക്കിയാൽ വളരെ നേരിയ അധികച്ചെലവാണ്‌ അടിസ്ഥാനപരമായി ഉണ്ടാവുക. മുപ്പതെന്നതു പോകട്ടെ, പത്തു കി.മീ. പോലും ഓട്ടം വിളിച്ചാൽ മുൻപത്തേതിലും അഞ്ചു രൂപയല്ലല്ലോ ഒരോട്ടോക്കാരൻ കൂടുതലായി വാങ്ങുക, ആണോ? അല്ലെന്നു നിസ്സംശയം പറയാം.

അതായത്, ഇന്ധനവിലവർദ്ധനയുടെ മറവിൽ കൊള്ളലാഭം കൊയ്യാനുള്ള ഒരു ഉപാധിയാണ്‌ ഈ കൂലിവർദ്ധനവുകൾ. അത് അങ്ങനെയല്ലെന്നു ജനങ്ങൾക്കു തോന്നണമെങ്കിൽ ‘ആനുപാതികമായ’ നിരക്കു വർദ്ധനവുമാത്രമേ വരുത്താവൂ. നിയമങ്ങളെയും ചട്ടങ്ങളെയും സ്വാർഥലാഭത്തിനു വേണ്ടിയുള്ള ചട്ടുകങ്ങളാക്കുമ്പോൾ എല്ലാ ഭാരവുംതാങ്ങേണ്ടിവരുന്ന പൊതുജനത്തിന്‌ അർഹമായ നീതി നിഷേധിക്കപ്പെടരുത്. അവന്റെ പോക്കറ്റിൽ കയ്യിട്ടുവാരാൻ പണത്തിന്റെയും നിയാമവ്യവസ്ഥയുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരാജാക്കന്മാരുടെയും പിന്തുണയുള്ള മുതലാളിമാരെ അനുവദിക്കരുത്.


വാല്‌: ഇനി കൂലി കൂട്ടിയാൽത്തന്നെ ജനസേവകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹകരണപ്രസ്ഥാനങ്ങളും ചാരിറ്റബിൾ സൊസൈറ്റികളും സമാന സ്വഭാവമുള്ള കൂട്ടുസംരംഭങ്ങളും നടത്തുന്ന ബസ് സർവ്വീസുകൾ നിലവിലെ നിരക്കിൽ തന്നെ സർവ്വീസ് തുടരാൻ തയ്യാറാവുമോ? കാരണം, ഇതു സർവീസല്ലേ ബിസിനസ്സല്ലല്ലോ!

എവടെ?? കാശുകിട്ടിയാലെന്നാ, കയ്ക്കുമോ ??? :)

Sunday, August 26, 2012

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

2012 ആഗസ്റ്റ് മാസം 24ആം തീയതി ഓഫീസിലേക്കു പോകുമ്പോൾ ഒരു കൗതുകം മനസ്സിൽ പൊന്തി വന്നു - ജില്ലാ കളക്ടർ ഇന്നു മുണ്ടാണോ ധരിക്കുക? ലളിതമായി സംസാരിക്കുകയും നർമ്മം പറഞ്ഞു ചിരിക്കുകയും ചെയ്യുന്ന അദ്ദേഹം മുണ്ടുടുക്കുമെന്ന ഊഹം ശരിയായി.

വൈറ്റാന്റ് വൈറ്റ് - ഏറെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു. ആ മോഹത്തെ അലക്കിപ്പശമുക്കിയണിഞ്ഞുകൊണ്ട് രാവിലത്തെ ബസ്സുപിടിച്ചപ്പോൾ സ്ഥിരം സഹയാത്രികനായ അയല്പക്കം കാരൻ വിദ്യാർഥി ചോദിച്ചു: “ഇന്ന് ഓണാഘോഷമാണല്ലേ?” അവർക്കും ഇന്ന് ഓണാഘോഷം തന്നെ. “എന്നിട്ടു മുണ്ടില്ലേ?”
“മുണ്ട് ബാഗിലുണ്ട്. സ്കൂളിൽ ചെന്നിട്ടേ ഉടുക്കുന്നുള്ളൂ. ഇവിടുന്നേ മുണ്ടുടുത്തു പോയാൽ നാണക്കേടാവും.” ചുമ്മാതല്ല വടംവലി മൽസരത്തിൽ പങ്കെടുക്കാനുള്ളവർ നിർബന്ധമായും പാന്റ്സ് ഇടണമെന്ന് അവർക്ക് നിർദ്ദേശം കിട്ടിയത്. നാണം കെടുമെന്നുഭയന്നു മുണ്ടുടുക്കുന്നവർ.

ആരൊക്കെയോ ഇന്ന് കാലേകൂട്ടി ഓഫീസിലെത്തിയെന്നു തോന്നുന്നു. പൂക്കൾമൊക്കെ എപ്പഴേ റെഡി. അന്വേഷണകൗണ്ടറിനു മുന്നിലെ വിശാലമായ തറയിൽ വിടർന്നു കിടന്നു ഒരു സിമട്രിക് പൂക്കളം. അതിലും ആകർഷകം മുനയുള്ള അക്ഷരങ്ങൾ കൊണ്ട് അതിനുമേലെ ‘ഓണാശംസകൾ 2012’ എന്നെഴുതിയിരുന്നതാണ്‌.

ജില്ലാകളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി. എല്ലാ ജീവനക്കാർക്കും സന്ദർശകർക്കും കളക്ടർ ഓണാശംസകൾ നേർന്നു. തൊട്ടു പിന്നാലെ കളക്ടർ വിശേഷിപ്പിച്ച വി.ഐ.പി. എത്തി. സാക്ഷാൽ മാവേലി മന്നൻ വിത്ത് ഓലക്കുട ആൻഡ് അക്കമ്പനീഡ് ബൈ എ ലിറ്റിൽ വാമന!
മഹാബലി എയറുപിടിച്ചു നടന്നു സകലമാന ഓഫീസിലും കയറി കളക്ഷനെടുത്തു.; അല്ല ഓണാശംസ നേർന്നു. അനുഗ്രഹം നല്കി. ‘ഹാപ്പി ഓണം’ എന്ന് ഇംഗ്ലീഷ് പറയുന്ന ഒരു മാവേലിയെ ആദ്യമായാണു കണ്ടത്. കാരണം അന്വേഷിച്ചപ്പോൾ മൂപ്പർ പാതാളത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്നും കേരളത്തിൽ വരുമ്പോൾ ഇക്കാലത്തു പിടിച്ചു നില്ക്കാൻ ഇങ്ങനെ ചിലതില്ലാതെ വയ്യെന്നുമായിരുന്നു മറുപടി. അടുത്ത സംശയം മഹാബലിക്കു മൊബൈലുണ്ടോ എന്നതായിരുന്നു. ഉടൻ വന്നു ഉത്തരം - ഉണ്ടെന്നും അതിപ്പോൾ ഭാര്യ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും. അപ്പോ കുടുംബസമേതം അവിടെ സെറ്റിൽഡാണോ എന്ന ചോദ്യത്തിന്‌ അവിടെ പരമസുഖമല്ലേ എന്ന മറുപടി എന്തുദ്ദേശിച്ചായിരുന്നു എന്നു മാത്രം മനസ്സിലായില്ല.

ശേഷം ശ്രീമാൻ വാമനൻ കളക്ട്രേറ്റിന്റെ മൂന്നാമത്തെ പടിക്കെട്ടിൽ കയറിനിന്ന് മഹാബലിയുടെ കിരീടത്തിന്റെ തുമ്പത്ത് ചവിട്ടി ഒരു മിനിറ്റോളം ഒറ്റക്കാലിൽ നിന്നത് കാണികളെയും ഫോട്ടോഗ്രാഫർമാരെയും അതിയായി വിസ്മയിപ്പിച്ച ഒരഭ്യാസപ്രകടനമായി മാറി. വിധേയത്വഭാവം എന്നതിന്റെ നിർവ്വചനമായിരുന്നു അപ്പോൾ മാവേലിത്തമ്പുരാന്റെ മുഖം. ഒടുക്കം അവർ തമ്മിൽ ‘എല്ലാം കോമ്പ്രമൈസാക്കി’.

സ്ഥലം എം.എൽ.എ. എത്തിയപ്പോൾ ചെണ്ടക്കാർക്ക് ഒരു നവോന്മേഷം വന്നു. ആ നേരം എല്ലാം ഞാനിപ്പ ശരിയാക്കും എന്നമട്ടിൽ ഒരു കിടിലൻ മഴയും പെയ്തു.

മത്സരങ്ങളായിരുന്നു അടുത്ത ആകർഷണം. സ്പൂണിൽ നാരങ്ങയുമായി ഓട്ടം(സ്ത്രീകൾക്കു മാത്രം) നടത്തിയതു നടത്തത്തിൽ കലാശിച്ചു. ലീഡ് ‘സ്പൂൺ പാടിന്‌’ ഏറിയും കുറഞ്ഞും നിന്നു. നിന്ന നില്പ്പിൽ കണ്ണും പൂട്ടി കുടം കണക്കിന്‌ അടിച്ചുതള്ളുന്ന ചേട്ടന്മാരൊക്കെ ‘എന്നാലീയുറിയൊരുകുറിനീയൊന്നടി’യെന്നു പറഞ്ഞ് കണ്ണുംകെട്ടി വിട്ടപ്പോൾ നിന്നു തപ്പി. ടോം ക്രൂയിസിന്റെ പടം വെച്ച് സുന്ദരനു മീശവരയ്ക്കൽ മൽസരം നടത്തിയപ്പോൾ യുവതികളുടെ തള്ളിക്കയറ്റം ഉണ്ടാവാതിരുന്നതു ശ്രദ്ധേയമായി. നിവിൻ പോളിയുടെ പടം വെയ്ക്കാമായിരുന്നു എന്നാരോ പരിഭവം പറയുന്നതുകേട്ടു. സുന്ദരിക്കുപൊട്ടുകുത്തൽ മൽസരത്തിന്‌ പടമായി വെച്ച ഐശ്വര്യാ റായിയുടെ (വിവാഹത്തിനു മുൻപത്തെ) ചിത്രം ആരും കൈ വെയ്ക്കാത്ത നിലയിൽ പിറ്റേന്നു രാവിലെയും തൽസ്ഥാനത്തു കാണപ്പെട്ടു. കണ്ണുകെട്ടി ആനയ്ക്കു വാലുവരച്ച ചിലർ കണ്ണിലെ കെട്ടഴിഞ്ഞപാടേ വരവീണ സ്ഥാനത്തേക്ക് ഒന്നു നോക്കിയിട്ട് ‘അയ്യേ’ന്നൊരു ഭാവത്തോടെ ഉയരുന്ന ചിരിക്കിടയിലൂടെ ഊളിയിട്ടുമുങ്ങി.

ഒരുമണിയായപ്പോൾ ശീലം കൊണ്ട് വയറ്റിൽ അലാം മുഴ്അങ്ങി. മത്സരം നടക്കുന്നയിടത്തു നിന്നും കണ്ണുകൾ ഇരു ബ്ലോക്കുകൾക്കുമിടയിലെ റോഡിൽ കെട്ടിയിരിക്കുന്ന പന്തലിലേക്കു നീണ്ടു നീണ്ടു ചെന്നു. ഒടുക്കം ആ വിളി വന്നു. കളക്ടർ, എം.എൽ.എ. മുതലായവരും മറ്റ് ഉന്നതോദ്യോഗസ്ഥരും ആദ്യപന്തിക്കിരുന്നു. ഒപ്പം വിശന്നു വലഞ്ഞവരും. ആവേശം മൂത്ത് എന്നാലൊന്നു വിളമ്പാൻ കൂടിയേക്കാം എന്നും കരുതിച്ചെല്ലുമ്പോൾ വിളമ്പാൻ ആളുമിച്ചം. സദ്യവട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഡി.എം. വരെ മുണ്ടും മടക്കിക്കുത്തി അവിയലുപാത്രവുമായി ഓടിനടന്നു വിളമ്പുതകൃതി! അവിടെ നമുക്കെന്നാ റോള്‌?

കൈ കഴുകാതെ അടുത്ത പന്തിക്കിരുന്നു. ഏതു സദ്യയ്ക്കാണ്‌ സാധാരണ കൈ കഴുകിയിട്ട് ഇരിക്കാറ്‌? അത് പരസ്യമാക്കുന്നമട്ടിൽ ഉടൻ ഒരു അറിയിപ്പുവന്നു - എല്ലാവരും അവരവരുടെ ഓഫീസുകളിൽ പോയി കൈ കഴുകേണ്ടതാണ്‌. ദായത്, വി.ഐ.പി.കൾക്കൊഴികെ ആർക്കും ഉണ്ണുന്നിടത്ത് കൈ കഴുകാൻ ഏർപ്പാടു ചെയ്തിട്ടില്ലെന്നർഥം.

തോരൻ,മെഴുക്കുവരട്ടി, ഇഞ്ചിത്തീയൽ, അവിയൽ, കാളൻ, അച്ചാർ, സാമ്പാർ, പരിപ്പ്, അച്ചാറുപഴമ്പപ്പടമുപ്പേരിശർക്കരവരട്ടി.. എല്ലാം കലക്കി. ഗോതമ്പുപായസത്തിന്‌ മധുരം നെല്ലിട മുന്നിൽ നിന്നു. അടപ്രഥമൻ കൃത്യം. പച്ചമോരിന്റെയും കാളന്റെയും സാമ്പാറിന്റെയും കൊഴുപ്പുകണ്ട് ഞെട്ടിയവർ കാന്റീൻകാർ തന്നെ ചമച്ച സദ്യയോ ഇതെന്ന് അദ്ഭുതം കൂറി.

ഉണ്ട ക്ഷീണത്തിൽ അല്പം വിശ്രമം. എന്നാൽ വയറൊതുങ്ങും മുൻപേ വടംവലി മൽസരത്തിനു വിളിമുഴങ്ങി. ആവേശം വലിഞ്ഞു മുറുകി നില്ക്കുന്ന ഉദ്വേഗനിമിഷങ്ങൾക്കുപകരം ഏകപക്ഷീയവും ഹ്രസ്വവുമായ വലികളില്പ്പെട്ട് വടം ചേരയേപ്പോലെ ഓരോ വശത്തേക്ക് ഇഴഞ്ഞുപോയി.

തുടർന്ന് കാവിലെ പാട്ടുമൽസരം. കളക്ട്രേറ്റ് ഹാളിലെ സ്റ്റേജിലുയരുന്ന കരോക്കെ ട്രാക്കിൽ മനം നട്ട് ഇടതു കൈവിരലുകൾ കൊണ്ട് ഇടത്തു ചെവി മൂടി, കണ്ണുകളടച്ച്, ആസ്ഥാനഗായകൻ കുഞ്ഞുമോൻ സാർ തുടർച്ചയായ മൂന്നാം വർഷവും ‘ഓണപ്പൂവേ പൂവേ പൂവേ..’ എന്ന ഗാനം പാടിയപ്പോൾ മണി നാല്‌ . പലരും അപ്പോൾ വീട്ടിലേക്കു യാത്ര തുടങ്ങിയിരുന്നു. സെറ്റുസാരിയിലും വെള്ളമുണ്ടിലും ചെളിപുരളാതെ ഒതുക്കിപ്പിടിച്ചും സൂക്ഷിച്ചും അടുത്ത ഓണാഘോഷത്തിനും ഇതലക്കാതെ പറ്റിക്കണം എന്ന ചിന്തയുമായി... ബോണസ്സും അഡ്വാൻസും തന്ന ചിരിയുമായി... ഹാപ്പി ഓൺ-അം.

Thursday, August 16, 2012

nenchodu cherthu => എന്നെന്നുമെന്നിൽ

‘യുവ്’ എന്ന ആല്ബത്തിലെ പ്രശസ്തമായ ‘നെഞ്ചോടുചേർത്തു പാട്ടൊന്നുപാടാൻ’ എന്ന ഗാനത്തിന്റെ ഈണത്തിന്‌ ഞാൻ നല്കിയ അക്ഷരച്ചാർത്ത്...
_____________________________________

എന്നെന്നുമെന്നിൽ പൂക്കുന്നു രാഗം
രാവിന്റെ മാറിൽ നിൻ ഗന്ധം
പാടാതെ പാടും നോവിന്റെ ഗീതം
കേൾക്കാതെ പോയോ നീയിന്നും?
ദേവതേ... ഈ കാറ്റിൻ ഈണവും
തേടിയോ... നിൻ നെഞ്ചിൻ നിസ്വനം
പദതാളത്തെക്കവരും ചിരിയോടെ കൊലുസിണകൾ
വിടരും മിഴിയിൽ അലിയും മൂകസാന്ദ്രം മേഘജാലം

നീലാമ്പൽ പൂ ചൂടും പൊയ്ക തന്നോരം
കണ്ണാലേ നീയേതോ കാവ്യം ചമച്ചൂ
കവിളിലെ നാണമോ സിന്ദൂരമായ്പ്പടർന്നൂ
കരളിലെ മോദമോ സുസ്മേരമായി
നീ നിന്നു അഴകായ്.. വിരിയും മലരായ്...

തേരേറിപ്പായുന്ന കാലത്തിനുണ്ടോ
സ്നേഹത്തിൻ നോവുള്ള ഓർമ്മയൊന്നെണ്ണാൻ
വർഷവും ഗ്രീഷ്മവും എത്രയോ മിന്നിമാഞ്ഞു
സ്മൃതികളായ് ഉതിരുമീ ശോകനിശ്വാസം
പൊഴിയുന്നൂ മഴയായ്.. നിനവായ്.. കനവായ്...

Tuesday, August 07, 2012

വന്യസമ്മാനം

ന്നത്തെ ദിവസം അസ്തമിച്ചത് ഒരു കൗതുകവും കൊണ്ടാണ്‌. ഒരു സമ്മാനം കൊണ്ട്. ഇടുക്കി സിവിൽ സ്റ്റേഷനിൽ വരുന്ന ആർക്കും ലഭിക്കാവുന്ന ഒരു കുഞ്ഞു സമ്മാനം കൊണ്ട്.

പതിവുപോലെ ഒരു പ്രവൃത്തി ദിനമായിരുന്നു ഇന്നും. വൈകിട്ട്, ഇറങ്ങാനുദ്ദേശിച്ച സമയമായിട്ടും പിണങ്ങി നിന്ന കമ്പ്യൂട്ടറിനെ വല്ല വിധേനയും അനുനയിപ്പിച്ചുവന്നപ്പോഴേക്കും അല്പം വൈകി. നിവർന്നു നിന്നു പ്രവർത്തിക്കാൻ മതിയാംവണ്ണം റാം ഇല്ലാത്ത ആ സിസ്റ്റം ഇന്ന് ചെറുതല്ലാത്ത വിധം എന്റെ ക്ഷമയെ പരീക്ഷിച്ചിരുന്നു. ശ്വാസം കിട്ടാതെ കണ്ണു മിഴിച്ചു പുളയുന്ന ഒരു രോഗിയെപ്പോലെ ഇടയ്ക്കെല്ലാം ആ സിസ്റ്റം കിറുങ്ങി നില്ക്കാറുണ്ട്. ഒടുക്കം ഷട്ട് ഡൗൺ ചെയ്ത് ബാഗുമെടുത്ത് ബസ് സ്റ്റോപ്പിലേക്കെത്തുമ്പോൾ അവിടെ അപ്പോഴും ആൾക്കൂട്ടം ഉണ്ടെന്നു കണ്ട് ബസ് പോയിട്ടില്ല എന്നാശ്വസിച്ചു. പരിചയമുള്ള മുഖങ്ങൾ, ഓഫീസിലും തീരാത്ത പെൺവർത്തമാനങ്ങൾ ഇടുക്കി, പൈനാവ്, കുയിലിമലയിൽ വനമദ്ധ്യത്തിലെ ആ വഴിയിലേക്കും ചിതറിവീണുകൊണ്ടിരുന്നു.

ഒളിഞ്ഞും തെളിഞ്ഞും ഇന്നു മഴയുണ്ടായിരുന്നു. ട്വീറ്റ് ചെയ്തിരുന്നതു(@olapeeppi) പോലെ പരിഭവിച്ചു നില്ക്കുന്ന പ്രണയിനിപ്പോലെയായിരുന്നു വനത്തിലെ മഴ. ഇടയ്ക്കൊരുവേള രൗദ്രഭാവത്തോടെ അലറിപ്പെയ്ത് ഒരു മഴ വീണു. ആർത്തനാദത്തോടെ മോഹാലസ്യപ്പെട്ടുവീണ ഒരു പെണ്ണിനെപ്പോലെ അതും പെട്ടെന്നു തന്നെ ശമിച്ചു. ശ്യാമഹരിതമായ ഇലകളിൽ മഴനൂലുകൾ അത്യാവേശത്തോടെ പാഞ്ഞുവീഴുന്നതിന്റെ ദൂരക്കാഴ്ച എന്റെ ഇരിപ്പിടത്തിൽ നിന്നും കാണാം. ഓരോ മഴയുടെയും ഇരമ്പം ആർത്തുവരുമ്പോഴും ഞാൻ ആ മഴയിലേക്കും അതിനെ പുണരാൻ കയ്യും കണ്ണും തുറന്നു പിടിച്ചു നില്ക്കുന്ന വനത്തെയും സാകൂതം നോക്കാറുണ്ട്.

ഇന്നു പതിവിലും വിഭിന്നമായി സാറ്റുകളിച്ച മഴ വൈകുന്നേരമായപ്പോഴേക്കും കോടമഞ്ഞിന്റെ വെണ്മയാർന്ന പടലങ്ങൾ കൊണ്ട് ആ പ്രദേശത്തെയാകെ അലങ്കരിച്ചിരുന്നു. താഴേ പച്ചിലച്ചാർത്തിനു മറഞ്ഞിരിക്കുന്ന റിസർവ്വോയറിൽ നിന്നും കാറ്റു പൊന്തിവന്ന് പലകുറി ആ മഞ്ഞിൻ കോലങ്ങളെ മായ്ച്ചെഴുതിക്കൊണ്ടിരുന്നു. റോഡിന്റെ ഓരം ചേർന്നു ഞാൻ നിന്നു. രണ്ടു മിനിറ്റു പോലും നിന്നില്ല,ബസ് വന്നു. തിരക്കിലലിഞ്ഞു കയറി.

തുടർന്ന് കട്ടപ്പനയിലേക്കു നീങ്ങുമ്പോഴും മഞ്ഞിന്റെയും തണുപ്പിന്റെയും ശക്തമായ ഒരു മുന്നണി പ്രകൃതിയെ ഭരിക്കുന്നുണ്ടായിരുന്നു. തൊടുപുഴ പുളിയന്മല എസ്.എച്.33-ൽ ഇടുക്കി ഡാമിനു തോളൊപ്പം റോഡെത്തുന്ന വളവും കഴിഞ്ഞ് നീങ്ങുമ്പോൾ ബസിന്റെ ഷട്ടറുകൾ താഴ്ന്നു. പരശതം തവണ ആ ആർച്ച് ഡാം കണ്ടിട്ടുണ്ടെങ്കിലും ഇന്നും ആദ്യം കണ്ട കൗതുകത്തോടെയാണ്‌ ആ ഹെയർപിൻ വളവു താണ്ടുമ്പോൾ ഞാൻ ആ ഡാമിനെ നോക്കാറുള്ളത്. എന്നെപ്പോലെ പലരും കാണും. കാരണം സമാന ഭാവം വിരിയുന്ന പലജോഡി കണ്ണുകൾ ആ ഡാമിനു നേർക്ക് പോകുന്നതു ഞാൻ എത്രയോ കണ്ടിരിക്കുന്നു.

തൊട്ടു പിന്നിലിരിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളിയുടെ ഫോണിൽ നിന്ന്‌ ഹിന്ദിസിനിമാ പാട്ടുകൾ അലോസരപ്പെടുത്തിക്കൊണ്ട് കടന്നു വന്നു. റേഡിയോയിൽ കേൾക്കുന്നതു പോലെ പതറുന്ന ശബ്ദം. ചൈനാമൊബൈൽ ആവണം. കുറെ കഴിഞ്ഞപ്പോൾ ഞാനുമതാസ്വദിച്ചു എന്നതു നേര്‌. “ഗജിനി”യിലെ “എങ്ങനെ നിന്നെയെനിക്കു കിട്ടീ” എന്ന ഗാനവും മറ്റും വളരെനാൾ കൂടിയാണു കേട്ടത്!

കട്ടപ്പനയിൽ വന്നിറങ്ങിയപ്പോഴാണ്‌ ഞാൻ പറഞ്ഞുവന്ന അക്കിടി കിട്ടിയത്. നടക്കുമ്പോൾ ഇടത്തെ കാല്പാദത്തിനടിയിൽ ചെരുപ്പിനോട് ഒട്ടുന്നതു പോലെ ഒരു തോന്നൽ. എന്താവും അത്? ഉച്ചയൂണു കഴിച്ചപ്പോൾ ചോറിന്റെ മണി വല്ലത്തും വീണതാവുമോ? ആവാൻ വഴിയില്ല. ആയിരുന്നെങ്കിൽ മുൻപു നടന്നപ്പോൾ അറിഞ്ഞേനെ. ചിലപ്പോൾ മുൻപു മുറിച്ച സെല്ലോടേപ്പിന്റെ കഷണമോ മറ്റോ ആവാം. എനിക്കു വീണ്ടും ബസ് കയറേണ്ട മാർക്കറ്റ് ജംങ്ങ്‌ഷനിൽ നിന്നപ്പോൾ പിന്നെയും അതേ ഒട്ടൽ! നിന്ന നില്പിൽ സൂത്രത്തിൽ ഇടതുകാലിലെ ചെരിപ്പൂരി ഉള്ളിലെന്താണ്‌ പറ്റിപ്പിടിച്ചിരിക്കുന്നതെന്നു നോക്കി. ഇരുണ്ട നിറത്തിൽ എന്തോ അല്പം കാണാം. വിരൽ കൊണ്ട് ചുരണ്ടിക്കളയാൻ നോക്കിയിട്ടു വിജയിച്ചില്ല. ഇനി കാലിൽ അതിന്റെ ബാക്കി വല്ലതും ഉണ്ടോ? വലത്തേക്കു മടക്കി ഉള്ളം കാലിൽ നോക്കിയപ്പോൾ കാൽ വെള്ളയിൽ ഇരുണ്ട നിറത്തിൽ എന്തോ പുരണ്ടിരിക്കുന്നതുകണ്ടു. അത് പാദത്തിന്റെ ഇടത്തെ പാർശ്വത്തിൽനിന്നിറങ്ങി വരുന്ന പോലെ.

മറുവശത്ത് ജീൻസിത്തിരി പൊക്കി നോക്കിയപ്പോൾ കാര്യം ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. ചോര! ചോരയാണ്‌ ഒട്ടിയത്! ഇടത്തെ കാലിന്റെ ഞെരിയാണിക്കു തൊട്ടു താഴെ നിന്നും ചെറിയ ഒരു ചാലായി രക്തം ഒലിച്ചിറങ്ങുന്നു. ഇപ്പോഴുണ്ടായ ഒരു മുറിവിൽ നിന്നെന്നപോലെ. അട്ട കടിച്ചതാണ്‌. അട്ടയെ കാണാനില്ല. ആവശ്യത്തിനു ചോരയൂറ്റിക്കുടിച്ച് തൃപ്തനായി അവൻ പിടിവിട്ടു പോയിട്ടുണ്ടാവും. അതെന്തായാലും നന്നായി. ഇനി വീട്ടിൽ ചെന്നിട്ട് ബാക്കി നോക്കിയാൽ മതി. മാർക്കറ്റ് ജംങ്ങ്‌ഷനിലെ ഭരതനാട്യം തുടരാൻ വയ്യ. അല്ല, അട്ട മേലേക്കെങ്ങാനും കേറീട്ടുണ്ടാവുമോ? എപ്പോൾ ആ ചിന്ത എനിക്കു വന്നോ അപ്പോൾ തൊട്ട് എന്റെ തുടയിലും ഷർട്ടിനുള്ളിലും ഒക്കെ അട്ട കടിക്കുന്നുണ്ടോ എന്ന സംശയം എനിക്കു തോന്നിത്തുടങ്ങി. ഹാലൂസിനേഷൻ ഹാലൂസിനേഷൻ..!

ഇനി അട്ടയെപ്പറ്റി. ഈ ജീവി എവിടുന്നു വന്നു. ഇടുക്കി സിവിൽ സ്റ്റേഷൻ പരിസരത്തെ കാട്ടിൽ ഇവ സുലഭമാണ്‌. അവിടെ സന്ദർശനത്തിനെത്തുന്നവർ പലരും ഇവയുടെ ആക്രമണത്തിനു വിധേയരാവാറുമുണ്ട്. അങ്ങനെയുള്ളപ്പോൾ സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ വരാന്തകളിൽ രക്തം തുള്ളിതുള്ളിയായി വീണു കിടക്കുന്നതു കാണാം. ഈ സാധനം വന്നു കടിക്കുന്ന നേരത്ത് നമ്മൾ അറിയണമെന്നില്ല. കൂടാതെ, കടി വീഴുന്ന കൂട്ടത്തിൽ രക്തം കട്ടപിടിക്കുന്നതിനെ തടയാൻ പോന്ന സംഗതിയും പിടിപ്പിക്കുന്നതിനാൽ നിർലോഭം രക്തം അട്ടയ്ക്കു കിട്ടും. കടിച്ചിരിക്കുന്ന നേരം, ഇവനെ വലിച്ചു പറിച്ചാൽ പണി വേറെ കിട്ടും. ഇവറ്റയുടെ പല്ലു പോലത്തെ അവയവങ്ങൾ അടർന്നു മുറിവിൽത്തന്നെ ഇരിക്കുമെന്നും മുറിവു പിന്നീടു പഴുക്കാൻ അതിടയാക്കുമെന്നും അനുഭവസ്ഥർ പറയുന്നു. അട്ട സ്വമേധയാ പിടി വിടണമെന്നർഥം. അതിനു കാണിക്കുന്ന ചില സൂത്രപ്പണികൾ ഉണ്ട്. ഒന്ന്‌, തീപ്പിട്ടിക്കൊള്ളിയുരച്ച് അട്ടയുടെ തല പൊള്ളിക്കുക. രണ്ട്, പുകയില ചവച്ചു ഉമിനീർ അട്ടയുടെ മേൽ വീഴ്ത്തുക. മൂന്ന്, മൂക്കിൽപ്പൊടി വിതറുക. നാല്‌, ഉപ്പു തൊടുക. അഞ്ച്, ചുണ്ണാമ്പു തൊടുക. ഈ പ്രയോഗങ്ങൾ ചെല്ലുമ്പോൾ അട്ട ഉള്ള ജീവനും കൊണ്ട് പായാൻ കടി വിടും.

വീട്ടിൽ വന്നു മുറിവുകഴുകി. കാണാനുള്ള മുറിവില്ലെങ്കിലും കഴുകിക്കഴിഞ്ഞപ്പോൾ രക്തം പിന്നെയും ഒലിച്ചു വന്നു. തുടർച്ചയായി അതു തുടച്ചുകളഞ്ഞു കൊണ്ടിരുന്നു. അല്പനേരത്തിനുള്ളിൽ രക്തം നിന്നു. അങ്ങനെ ഇടുക്കി സിവിൽ സ്റ്റേഷൻ പരിസരത്തെ അട്ടകൾ എന്ന വന്യജീവികളുടെ ഒളിയാക്രമണത്തിന്‌ ഇരയായി.

പിൻകുറിപ്പ് : 1. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇതിനു മുൻപ് ഞാൻ അട്ടകടിയേറ്റത് മോളുടെ നാമകരണച്ചടങ്ങിനായുള്ള യാത്രയ്ക്കിടയിലാണ്‌. ഏലപ്പാറയ്ക്കു സമീപം ഇതുപോലെ തന്നെ റോഡരികിൽ നിന്ന്. അന്ന് ആശാനെ പിന്തിരിപ്പിച്ചത് ഒരു നുള്ളു മൂക്കിപ്പൊടികൊണ്ടായിരുന്നു. അതായിരുന്നു ആദ്യത്തെ അട്ടകടി!

2. എറണാകുളം ജില്ലയിൽ വനത്തിനുള്ളിലെ ഏകാധ്യാപക വിദ്യാലയത്തിലെ ഒരു പരിപാടിക്ക് ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപകരും ഉദ്യോഗസ്ഥരും ആദിവാസിക്കുടിയിൽ ക്യാമ്പ് ചെയ്ത വേള. പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥവൃന്ദം ആൺ-പെൺ സംഘം വെവ്വേറെ വെളിമ്പ്രദേശത്ത്(വെളിക്കിറങ്ങാനുള്ള പ്രദേശം എന്നർഥം) ‘ചെന്നു’. ഉപ്പ് ചെറിയ കിഴിയാക്കി കെട്ടി കയ്യിൽ കരുതിയാണു പോവുക. അട്ട കാലിലൂടെ കയറുമ്പോൾ ഈ കിഴിയൊന്നു മുട്ടിക്കും. അട്ട പിടീം വിട്ടു പൊത്തോന്നു താഴെവീഴും. കാര്യമെന്നാന്നു വെച്ചാൽ, ഒരു മാഡത്തിന്റെ കാലിൽ അട്ട കയറിയത് ആ മാഡം അറിഞ്ഞത് അല്പം വൈകിയാണ്‌. അറിഞ്ഞപാടെ മാഡം പരിഭ്രാന്തയായി ഓടി. ഒടുക്കം കുറെ സ്ത്രീകളുടെ നേതൃത്വത്തിൽ അടച്ചിട്ട മുറിയിൽ വെച്ച് ദേഹപരിശോധന നടത്തി അട്ടയെ കസ്റ്റഡിയിലെടുത്തു, വിചാരണ ചെയ്യാതെ വധിച്ചു!

Thursday, July 26, 2012

അന്നും മഴയുണ്ടായിരുന്നു

അതെ. അന്നും മഴയുണ്ടായിരുന്നു. ഇന്നിനി പെയ്യണോ എന്ന ശങ്കയോടെ അറച്ചു പെയ്യുന്ന 2012 ലെ കാലവർഷത്തിന്റെ ചള്ളു സ്വഭാവമുള്ള മഴ. അതിന്നലെയായിരുന്നു. ജോലിസ്ഥ്ലത്തേക്കുള്ള പതിവു യാത്ര. തൊടുപുഴയ്ക്കു പോകുന്ന ടി.പി. 214ആം നമ്പർ കെ.എസ്.ആർ.ടി.സി. ബസിൽ ജനൽ ഷട്ടറുകൾ പുറത്തെ ചാഞ്ഞു വീഴുന്ന മഴത്തുള്ളികൾക്കും ആനുവാദം ചോദിക്കാതെ ഉടൽ തഴുകാൻ വരുന്ന നേർത്ത മഞ്ഞിനും മറയിട്ടു. ഇരമ്പുന്ന ലെയ്ലാൻഡ് എഞ്ചിൻ ഇടുക്കിയിലേക്കുള്ള കയറ്റിറക്കങ്ങളിലൂടെയും വളവുകളിലൂടെയും ഞങ്ങളെ തള്ളിക്കൊണ്ടുപോയി.

മുന്നിലെ വഴിയിൽ കാണുന്ന വളവിനപ്പുറം എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താവുന്ന ഒരു ബസ്സിനോ ലോറിക്കോ ആപേയ്ക്കൊ കണ്ണുകൂർപ്പിച്ചു ഞാനിരുന്നു. ബസിന്റെ ചില്ലിൽ വീഴുന്ന ജലകണങ്ങൾ ഒരല്പനേരം അവിടിരുന്ന് കാറ്റിനെ പ്രണയിച്ച്, അവളാൽത്തന്നെ താഴെയേതോ അറിയാക്കയങ്ങളിലേക്കു വീണുമരിച്ചുകൊണ്ടിരിക്കുന്നു.

ബസ് പത്താം മൈൽ താണ്ടിക്കഴിഞ്ഞു. ഇറക്കമാണിനി ഇടുക്കി വരെ. ചെവിയിലൂടെ ഒഴുകിയിറങ്ങിയ സംഗീതം അപ്പോഴാണ്‌ സ്പിരിറ്റിലെ ‘മരണമെത്തുന്ന നേരത്തു’ എന്ന ഗാനത്തിലേക്ക് ചുവടുമാറിയത്...

... യാത്ര. ജീവിതവും യാത്ര തന്നെ. ഇപ്പോൾ ഞാൻ ചെയ്യുന്നതും യാത്ര തന്നെ. ചെറുതോണിയിൽ ഞാൻ ബസ്സിറങ്ങുമ്പോൾ എന്റെ യാത്രയുടെ ഈ പാദം മരിക്കുകയാണ്‌. മരണം. അകത്ത് ഷഹബാസ് അമന്റെ ഈണം പുതച്ച റഫീഖ് അഹമ്മദിന്റെ കവിത ഉണ്ണി മേനോന്റെ ശബ്ദത്തിലും പുറത്തു മടിച്ചു പെയ്യുന്ന ചാറ്റൽ മഴയും.

സിനിമയ്ക്കു പുറത്ത് ആദ്യമായാണു ഞാൻ ആ ഗാനം, അല്ല, കവിത കേൾക്കുന്നത്. ദാരുണമായ ഒരു മരണത്തിനു മറയിടാനാണ്‌ സിനിമയിൽ ഈ കവിത വിരിയുന്നതെങ്കിലും, നോക്കൂ, എത്ര ലോലമായ, സ്വച്ഛ സുന്ദരവും പ്രണയതരളവുമായ ഒരു മരണത്തെയാണ്‌ അതിൽ ആശിക്കുന്നതെന്ന്‌?

പൂർണ്ണമായും പ്രണയം കൊണ്ടല്ലെങ്കിലും ആ പാട്ടു കേൾക്കുമ്പോൾ തന്നെ ഞാൻ അതിലെ ഓരോ വരിയിലും കൊതിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. മഴ കൊണ്ടു നനഞ്ഞ് റോഡിലേക്ക് തലനീട്ടി ഉള്ളു നിറയെ കയ്പുമായി കയ്പ്പൻ ചെടിയുടെ ഇലകൾ ബസിന്റെ പാർശ്വങ്ങളിൽ തഴുകുന്നുണ്ടായിരുന്നിരിക്കണം. ഞരമ്പുകളിൽ തിളയ്ക്കുന്ന ഡീസലിന്റെ ക്രൗര്യം ആറിച്ച് തെല്ലലസം ബസ് ഇറക്കമിറങ്ങിക്കൊണ്ടിരുന്നു. യൗവ്വനത്തിന്റെ ഉത്തുംഗത്തിൽ നിന്നും വാർധക്യത്തിന്റെ പടവുകളിറങ്ങുന്ന ഏതെങ്കിലും ഒരു ജീവിതം പോലെ.

പിന്നെയും ആ മോഹമരണസങ്കല്പങ്ങൾ, കനലുകൾ കോരിയ വിരലുകളിൽ ഒരു തലോടലാകുവാനും അന്ത്യശ്വാസത്തിലെ ഗന്ധമായി നിറയാനും ആരെങ്കിലുമൊക്കെ എല്ലാവർക്കും ഉണ്ടാവില്ലേ? ഓരോരുത്തരുടെയും പ്രിയപ്പെട്ടവരെയല്ലേ ലോകത്തോടു പിരിയുന്ന നേരങ്ങളിൽ ഓരോ മനസ്സും മരവിക്കുന്ന ഇന്ദ്രിയങ്ങൾ കൊണ്ട് അകലുന്ന ജീവനെ അളവില്ലാത്ത തൃഷ്ണയാൽ ഒരുവട്ടം കൂടി അറിയാൻ ശ്രമിക്കുക? നീ ഏതു മണം കൊതിക്കും? ഏതു തലോടലിനായി തുടിക്കും? ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ ഒടുക്കം ഏതു ചിത്രം പതിപ്പിക്കും? ഏതുമധുരസ്വരം കൊണ്ട് നിന്റെ കാതുകൾ മുദ്ര വെയ്ക്കും? ഏതു ദീപ്തസ്മരണ നിന്റെ സ്മൃതിയിൽ ഒരു മഴയായ് പൊഴിഞ്ഞു വീഴും? ഏതു പുണ്യം ചൂടിയ നാമം ചൊല്ലി നിന്റെ ചുണ്ടുകൾ പൂട്ടും? നടന്നയേതു വഴിയോർത്തു നിന്റെ പാദം തണുക്കും? ആ നിനവുകൾ, നിർവൃതികൾ - മതിയാവുമോ ഒന്നുകൂടി ഉയിർത്തെഴുന്നേല്ക്കാൻ?

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി - എന്ന് ആരാണു പ്രാർത്ഥിച്ചു പോകാത്തത്?

ആഗ്രഹങ്ങൾക്ക് അവാസാനമില്ലാത്ത ഈ ലോകത്ത്, അടച്ചുമൂടിയ ആ ബസിനുള്ളിലിരുന്ന്, പുറത്തെ ചിണുങ്ങിപ്പെയ്യുന്ന മഴയെയും ഇളം മഞ്ഞിനെയും സാക്ഷിയാക്കി ഈ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം മനസ്സിൽ കുറിച്ചിട്ടു. അതിനാൽ, കവി റഫീഖ് അഹമ്മദ്, നിങ്ങൾ ഒരു ദിവ്യനാണ്‌!

Tuesday, July 24, 2012

ഡാം മാർക്കറ്റിങ്ങ്

ടുക്കി ചെറുതോണി നിവാസികൾക്കു പരിചയമുള്ള ഒരു അന്തിപ്പത്രവില്പനക്കാരൻ ഉണ്ട്. ഒരിക്കൽ അയാൾ പത്രം മാർക്കറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു:

“എല്ലാരും... രണ്ടും മൂന്നും നില വീടും കെട്ടിടോമൊക്കെ കെട്ടിപ്പൊക്കിക്കോ! കാശൊക്കെ കൊണ്ടെ ബാങ്കിലിട്ടോ. സൊർണ്ണമൊക്കെ ലോക്കറിൽ അട്ടിയിട്ടു വെച്ചോ. പറ്റുന്നത്രേം കയ്യിലും കഴുത്തിലും ഇട്ടോണ്ടും നടന്നോ. എത്ര നാളേക്കെന്നു വെച്ചോണ്ടാ? ഇതെല്ലാം ദേ ഇപ്പളങ്ങു പോകും..!! ദേ.. ഈ പത്രമൊന്നു വായിച്ചേ!!”

മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കീഴിലെ അണക്കെട്ടുകൾക്കു സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളായിരുന്നു അന്നത്തെ പത്രത്തിലെ പ്രധാന ഇനം.

(ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ കാല്ക്കലാണ്‌ ചെറുതോണി ടൗണിന്റെ സ്ഥാനം!)

Monday, July 23, 2012

Poornachandran Joins Government Service

Poornachandran, the youngster who lost an eye and a hand in a freak explosion when he was aged six, joined Kerala government service as an LD Clerk at the Sri Swati Thirunal College of Music, Thycaud, Thiruvananthapuram where he studied music. Education Minister P K Abdu Rabb had handed over the Government Order appointing him in the presence of Chief Minister Oommen Chandy and Ministers P J Joseph, K Babu and Anoop Jacob.

Poornachandran is S K Poornachand in the official records was brought to the government's notice by the Sai Gramam, Thonnackal, which had adopted him after the mishap years ago. Poornachandran, who was born as Amavasi to Sreenivasan and Kaliyamma in Kannakurichi, Tamil Nadu, led the life of a ragpicker after the untimely death of his father.

Once, in Kallikkandi, Kannur, he picked up a steel canister which exploded. Amavasi lost his right eye and left hand. He was later adopted by the Sai Gramam. Poornachandran's music studies began after Playback legend S P Balasubrahmaniam listened to him reciting a prayer at Sai Gramam. On his suggestion, the youngster joined the Sri Swati Thirunal Music College. He has also become a familiar face to television viewers after participating in music contests.

Courtesy: Kerala Calling, June 2012

Sunday, July 15, 2012

ഞായറാഴ്ചപ്പണികൾ

ബാംഗ്ലൂരിലെ ഞായറാഴ്ചകൾ വൈകിയുള്ള ഉണരലും തുടർന്നു വൈകി മാത്രം നടക്കുന്ന ദിനചര്യകളും കൊണ്ട് അലസതയുടെ ഉത്തമോദാഹരണങ്ങളായിരുന്നു. നാട്ടിലെത്തിയതിനു ശേഷം സ്വതന്ത്രമായിരുന്ന ഒരു ഞായറാഴ്ചയായിരുന്നു ഇന്ന്. പൊടിപിടിച്ചും മറ്റും അലങ്കോലമായിക്കിടന്നിരുന്ന മുറി ഒന്നു വൃത്തിയാക്കണമെന്നതു മാത്രമായിർന്നു ഇന്നത്തെ ടാർഗറ്റ്.

പത്രം വായിച്ചും ടി.വി. കാണ്ടും കുറെ നേരം പോക്കിയെങ്കിലും ഇർച്ചിക്കറി കൂട്ടി ചക്കപ്പുഴുക്കു കഴിച്ചതിന്റെ മിച്ചം വന്ന ഊർജ്ജത്തിൽ ആ പണി മഴയൊഴിഞ്ഞു നിന്ന ഉച്ചനേരത്തു തന്നെ ചെയ്തേക്കാം എന്നു വെച്ചു. അണ്ടിയോടടുക്കുമ്പോളല്ലേ മാങ്ങയുടെ പുളിപ്പറിയൂ. ഒരു മണിക്കൂറിൽ കൂടുതൽ സമയമെടുക്കില്ല എന്നു കരുതിയിടത്ത് പണിയുടെ സൗകര്യത്തിനു മേശയും കസേരയും ഒന്നു മാറ്റിയിടുകയും അവിടെയും ഇവിടെയുംകിടന്നിരുന്ന പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും മറ്റ് അല്ലറചില്ലറ സാധനങ്ങളും പെറുക്കിമാറ്റുകയും ചെയ്തപ്പോൾ തന്നെ അരമണിക്കൂർ കാഴിഞ്ഞു. എന്തായലും തീർത്തിട്ടേ ഊണു കഴിക്കുന്നുള്ളൂ എന്നുറച്ചു.

താലമൂടി ഒരു തോർത്തു കെട്ടി. മുഖം മറയ്ക്കുന്ന ഒരു മാസ്ക് ഉണ്ടായിരുന്നത് അണിഞ്ഞു. ചൂലും തൂത്തുവാരി(ഡസ്റ്റ്പാൻ)യുമായി കളത്തിലേക്കിറങ്ങി. മെത്ത എടുത്തുമാറ്റി കട്ടിൽ ചെരിച്ചു വെച്ചു. അതിനടിഭാഗം കണ്ടപ്പോൾ പ്രേതഭവനം പോലെതോന്നിച്ചു. തുടക്കത്തിന്റെ ആവേശം മുഴുവൻ വേണ്ടിയിരുന്നു കട്ടിലേലും അതു കീഴെ തറയിലുമായി ഉണ്ടായിരുന്ന് പൊടിയും ചവറൂം ചിലന്തിവലകളും പൂർണ്ണമായി നീക്കം ചെയ്യാൻ. പണി തുടങ്ങിയതും മുറി നിറയെ പൊടി പറന്നു പരന്നു. പിന്നെ ഭിത്തി നാലു വശവും, സീലിങ്ങിനോട് ചേർന്നുള്ളയിടം, വയറിങ്ങ് പൈപ്പ്, ലാമ്പ് ഷേഡ്, വാതില്പ്പാളികൾ. ഒരു വിധം പൊടിയും അഴുക്കുമെല്ലാം താഴെയെത്തി. ഇനിയുള്ളതാണ്‌ ഏറ്റവുമ്പ്രധാനം. അലമാരയുടെ പരിസരങ്ങളും ജനലും. അലമാരയുടെ അടിയിലും കട്ടിലിന്റെ കീഴിലെന്നപോലെ പൊടി ഉണ്ടായിരുന്നു. എങ്ങുനിന്നൊക്കെയോ എത്തിപ്പെട്ട് ആ രണാങ്കണത്തിലൂടെ പ്രാണരക്ഷാർഥം ഓടിയ ചിലന്തികളെയെല്ലാം ഞാൻ വകവരുത്തി. ഒരൊറ്റ പാറ്റയെപ്പോലും കാണാഞ്ഞത് അതേ സമയം കൗതുകവുമുണർത്തി.

ഇനിയാണു ജനലുകൾ. ഞങ്ങളെയൊന്നു പെയിന്റടിക്കൂ എന്നു കാണുമ്പോഴെല്ലാം അവർ പൊടിപിടിച്ച മുഖമുയർത്തി ചോദിക്കാറുണ്ട്. മറയിടുന്ന നീലവിരികൾ അലക്കണം. ഏതായലും ഇന്നു വേണ്ട. ഇരുവശത്തുമുള്ള ജനലുകൾ തുറന്നിട്ട് വിശദമായി വൃത്തിയാക്കി. കമ്പികളിൽ പറ്റിയിരിക്കുന്ന പൊടി ചൂൽ പ്രയോഗം കൊണ്ടുമാത്രം പൂർണ്ണമാവില്ല. കൂടാതെ പാളിയുടെ കോണുകളിലും. അവ പുറമേ നിന്നും വൃത്തിയാക്കേണ്ടി വരും. അകം തീർത്തു പുറത്തേക്കിറങ്ങി. ബ്രഷ് പോലത്തെ ഒരു സംഗതിയുണ്ടായിരുന്നതു നോക്കിയിട്ടു കണ്ടില്ല. ഒടുക്കം പഴയതും സാമാന്യം വലുതുമായ ഒരു പെയിന്റിങ്ങ് ബ്രഷ് കിട്ടി. പുറത്തു നിന്നും ജനല്ക്കാമ്പികളിൽ പിടിച്ചുനിന്ന് ഓരോ അഴികളും പാളികളുടെ ഓരോ വശത്തെയും മുക്കും മൂലയും വൃത്തിയാക്കി. ജനല്പ്പാളികളും ചില്ലുകളും ഒന്നു കഴുകുക കൂടി ചെയ്യേണ്ടതാണ്‌, ന്യായമായും. പക്ഷേ ഇന്നു പൊടിയോടും ചിലന്തിവലയോടും മാത്രം യുദ്ധം ചെയ്യാനുള്ള വകുപ്പേ ഉള്ളൂ. മൂന്നും രണ്ടും അഞ്ചു ജനല്പ്പാളികൾ വൃത്തിയാക്കി ഞാൻ വീണ്ടും അകത്തേക്ക്.

അടിച്ചുവാരിയിട്ടതെല്ലാം കോരി പാത്രത്തിലാക്കി. ആദ്യം വാരിക്കളഞ്ഞ ചവറിന്റെ ഒപ്പമിട്ട് കയ്യോടെ കത്തിച്ചു കളഞ്ഞു. ഒന്നു തൃപ്തി വരാൻ രണ്ടുവട്ടം പിന്നെയും അടിച്ചു വാരേണ്ടി വന്നു. അവസാനം കട്ടിലും മെത്തയും മേശയും കസേരയുമെല്ലാം യഥാസ്ഥനത്തു തന്നെ ക്രമീകരിച്ചപ്പോൾ പ്രകടമായ വ്യത്യാസമൊന്നും എനിക്കു തന്നെ തോന്നാഞ്ഞത് അല്പം നിരാശനാക്കി. പിന്നെ ഇങ്ങനെ ആശ്വസിച്ചു. - ഒളിഞ്ഞിരുന്ന അഴുക്കും പൊടിയുമല്ലേ കളഞ്ഞത്. എല്ലാം കഴിഞ്ഞപ്പോൾ ഒരു ചാറ്റൽ മഴയുടെ നിഴൽ മുറ്റത്തു വീണു. എന്തായലും മാസ്ക് രക്ഷിച്ചു, ഒന്നു പോലും തുമ്മിയില്ല. ചോറുണ്ണാനിരുന്നപ്പോൾ സമയം മൂന്നേകാൽ.

തറ ഇപ്പോഴും തറയാണ്‌. തേച്ചു കഴുകേണ്ടതായിരുന്നു. ഇന്ന് അതും കൂടിയായാൽ ആർഭാടമായിപ്പോകും. പുറത്തുപോയ അമ്മ തിരിച്ചു വരുമ്പോൾ അത്രയൊക്കെ കണ്ടാൽ വല്ല ആപത്തു പിണയാനും മതി. വസ്തുക്കളെല്ലാം പഴയപടി. നീലവിരികൾ ഒതുക്കി വെച്ച് വിശാലമായ ലോകത്തേക്ക് ജനല്പ്പാളികളെ തുറന്നു തന്നെയിട്ടു. അതിനു ചരെയിട്ട മേശയിലാണ്‌ ഈ കുറിപ്പ് എഴുതപ്പെടുന്നത്.

മുറ്റത്തെ തൊഴുത്തിൽ പശുവിന്റെയും കിടാവിന്റെയും കനത്ത നിശ്വാസങ്ങളും ആടുകളുടെ ബാഹളങ്ങളും മുറ്റത്തുകൂടിത്തന്നെ എന്റെ കാതിലെത്തുന്നു. പറമ്പിന്റെകിഴക്കേ മൂലയ്ക്ക് മരങ്ങൾ ഏറെയുള്ള ഭാഗത്ത് കുറേ ഓലേഞ്ഞാലിക്കിളികൾ കലപില കൂട്ടുന്നുണ്ട്. മുറ്റത്തിനടുത്തുള്ള പ്ലാവിൽ നിന്നാവണം ഒരു ഉപ്പൻ ചിലയ്ക്കുന്നു. കരിയിലപ്പിടകൾ. പേരറിയാത്ത ഏതെല്ലാമോ കിളികൾ. കാട്ടുമൈനകളുടെ ഉച്ചസ്ഥായി സംഘമായി ഉയരേണ്ടതാണ്‌. രാവിലെ ഉണ്ടായിരുന്നു. മുറ്റത്തെ കോണിൽ നിരയായി വിരിഞ്ഞു നില്ക്കുന്ന ഡാലിയപ്പൂക്കൾ ഈയിരിപ്പിൽ എനിക്കു കാണാം. പ്ലാവിന്റെയും കാറ്റാടിമരങ്ങളുടെയും ഏലത്തിന്റെയും കൊടി(കുരുമുളകുചെടി)കളുടെയും ഗാഢഹരിതാഭ നുകരാം. ചെത്തിച്ചെടിയിലെ ശേഷിക്കുന്ന മൂന്നുകുലയിലെ മുത്തശ്ശിപ്പൂക്കൾ ഓരോ ദിവസവും എത്ര കണ്ടു കൊഴിഞ്ഞെന്നു നോക്കാം. പകൽ മായും മുൻപേ മൂളിപ്പറന്നുവരുന്ന കൊതുകുകളെ ഭയന്നു ജനലുകൾ ചേർത്തടയ്ക്കണമെങ്കിലും.

എല്ലാത്തിനും മേലേ, എന്റെ എന്നത്തെയും ഫാന്റസിയായ നീലവിരിയിട്ട ചില്ലുജാലകത്തിനിപ്പുറമിരുന്ന് കരിങ്കർക്കിടകത്തിൽ പെയ്യുന്ന മഴയിലേക്കു കണ്ണുനട്ടിരിക്കാമല്ലോ, പൊടിയെ പേടിക്കാതെ.

Saturday, July 14, 2012

ഒരു വിലാപത്തിൽ എനിക്കുള്ള പങ്ക്

പ്രിയപ്പെട്ടവരേ,

ഞാൻ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്കു മടങ്ങി വരികയാണ്‌, ഈ പോസ്റ്റിലൂടെ. ഒരു യാത്രാക്കുറിപ്പും കൊണ്ടു വേണം ഈ മടങ്ങിവരവ് എന്നാഗ്രഹിച്ചിരുന്നു. എഴുതാൻ തക്ക അനവധി യാത്രകളും അവയിലെല്ലാം സാധാരണവും എന്നാൽ കൗതുകം ഒളിഞ്ഞിരിക്കുന്നതുമായ അനവധി കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവെച്ചുകൊണ്ട് അത്രയൊന്നും സന്തോഷകരമല്ലാത്ത ഒരു ‘കഥ’യുമായാണു ഞാൻ പുനരാരംഭിക്കുന്നത്.

സസ്നേഹം നിങ്ങളുടെ സ്വന്തം,
എം.എസ്. രാജ്
____________________________

തിവുപോലെ അന്നും ഓഫീസിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നാണ്‌ ഊണു കഴിച്ചത്. ഊണിനു ശേഷം ഒരു പത്തുപതിനഞ്ചു മിനിറ്റോളം സംസാരിച്ചിരുന്നും മറ്റും നേരം പോക്കി ഒന്നേമുക്കാലോടെ സീറ്റിലെത്താറാണു പതിവ്. എന്നാൽ അന്ന്‌ കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു സഹപ്രവർത്തകൻ വന്നു പറഞ്ഞു: “ചിറകെട്ടാൻ ചോലയിലെ കുടിയിറക്കിന്റെ കേസിന്‌ ഒരാൾ വന്നു നിന്നെ കാത്തിരിപ്പുണ്ട്.”

കേട്ടപ്പോൾ തന്നെ മനസ്സിലൊരു കാർമേഘം മൂടി. സമീപകാലത്ത് ഒരു ചാനലിന്റെ ഓഫീസിൽനിന്നും വിളിച്ചു ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവന്നത് ഓർമ്മ വന്നു. അന്നു വിവരങ്ങളെല്ലാം കയ്യിൽ തയ്യറായുണ്ടായിരുന്നു. പോരാത്തതിനു മേലുദ്യോഗസ്ഥന്റെ പിന്തുണയും. ആ ചോദ്യോത്തരത്തെ തുടർന്നായിരുന്നു ഏറെക്കാലം വാർത്തകളിൽ നിറഞ്ഞു നിന്ന ചില ഓപ്പറേഷനുകളുടെ തുടക്കവും. സാധാരണ ജനസമ്പർക്കം തീരെയില്ലാത്ത സെക്‌ഷനാണ്‌ എന്റേത്. എന്നിട്ടും ഒരാശങ്ക ഊണു കഴിച്ചുതീരുന്നതു വരെ എന്നെ വരിഞ്ഞു മുറുക്കി നിന്നു. വേഗം തീർത്തു വർത്തമാനത്തിനൊന്നും നില്ക്കാതെ സീറ്റിലേക്കു നടന്നു.

പോകുന്ന വഴിക്ക് ജോർജ്ജ് എതിരേ വന്നു. അവന്റെ ആക്കിയുള്ള ചിരിയിൽ നിന്നും എന്തോ ‘പണി’ ഒത്തിട്ടുണ്ട് എന്നുവ്യക്തമായിരുന്നു.

“ആരാട കക്ഷി?”

“എടാ ഒരു എവിക്‌ഷൻ കേസില്ലേ? തങ്കമ്മയെന്നു പേരുള്ള..?”

എനിക്കു പെട്ടെന്നു തന്നെ ഓർമ്മവന്നു.

തങ്കമ്മ. ചിറകെട്ടാൻ ചോലയുമായി ബന്ധപ്പെട്ട ഒരു കോംപ്ലിക്കേറ്റഡ് കേസ്. ഇടയ്ക്ക് ഞാൻ ഒരു ദിവസം ലീവിലായിരുന്നപ്പോൾ ജോർജ്ജ് ആ ഫയൽ കൈകാര്യം ചെയ്യുകയും അവൻ അതു നന്നായി പഠിച്ചിട്ടുള്ളതുമാണ്‌. അവൻ പറഞ്ഞു - ആ തങ്കമ്മ സെക്‌ഷനിലെത്തി എന്തോ ബഹളമാണത്രേ! കുളമാകുമോ എന്നായിരുന്നു എന്റെ ആശങ്ക.

തങ്കമ്മയുടെ പരാതി സംബന്ധിച്ച് ഒരല്പം ചരിത്രം. പതിറ്റാണ്ടുകൾ മുൻപു തന്നെ ആ സ്ഥലത്തു കുടിയേറിപ്പാർത്തതാണ്‌ ആ കുടുംബം. തങ്കമ്മയുടെ മക്കൾ വളർന്നു വലുതായി. വിവാഹംകഴിച്ചു. അവരുടെ ഭർത്താവ് പിന്നീടു മരണപ്പെട്ടു. മണ്ണിനോടും കാലവസ്ഥയോടും പൊരുതി വനത്തോടു ചേർന്നു കിടക്കുന്ന ആ സ്ഥലം അവർ സുഗന്ധം വിളയുന്ന ഏലത്തോട്ടമാക്കി മാറ്റി. വീടു വെച്ചു. ഏലക്കാ ഉണക്കിയെടുക്കാനുള്ള ‘സ്റ്റോർ’ ഉണ്ടാക്കി. മകനു വീതം തിരിച്ചു കൊടുത്തതിൽ പുരവെച്ച് അയാളും അവിടെ സകുടുംബം പാർക്കുന്നു.

ഇനി പരാതിക്കാസ്പദമായ സാഹചര്യം. ചിറകെട്ടാൻ വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന കാലം. ഇതെഴുതുമ്പോൾ ഒഞ്ചിയത്തിനുള്ള വാർത്താ പ്രാധാന്യമാണ്‌ അന്നുചിറകെട്ടാൻ മലയ്ക്ക്. ആർക്കാനും വേണ്ടാത്ത കാടെന്നു കരുതിയ ചിറകെട്ടാൻ അവിടെ കിടന്നപ്പോൾ മലകയറി വന്ന പ്രമാണിമാർക്കും ചില നാടൻ പ്രഭുക്കൾക്കും അതുകൂടിയങ്ങു വെട്ടിപ്പിടിച്ചാലോ എന്നു തോന്നുന്നു. കാലക്രമേണ കളി പുറം ലോകമറിയുന്നു. നിയമം ഇടപെടുന്നു. തിരിച്ചു പിടിക്കൽ, വിവാദങ്ങൾ, വാർത്തകൾ.കാര്യം ഏതാണ്ടു കെട്ടടങ്ങി. മുതലാളിമാർക്കിട്ട് ഒന്നു കൊട്ടുകയും എട്ടിന്റെ പണികൊടുക്കുകയും തുടർന്ന് അതിൽ നിന്നുണ്ടാക്കേണ്ട രാഷ്ട്രീയ വിളവെടുപ്പ് നേതാക്കന്മാർ നടത്തുകയും ചെയ്തു. അതോടെ സംഭവത്തിന്റെ വാർത്താപ്രാധാന്യമങ്ങു തീർന്നു. ഇതിനിടയിൽ മാധ്യമങ്ങൾക്കും അധികാരികൾക്കും താല്പര്യവും ‘ഉപകാരവും’ ഇല്ലാത്ത ഈ തങ്കമ്മ വിധിവശാൽ വന്നുപെട്ടു.

ചിറകെട്ടാൻ എന്ന ദുർഘടമായ വനപ്രദേശം. കയ്യേറ്റങ്ങളെല്ലാം കണ്ടെത്തി സ്ഥലം അളന്നു തിരിച്ച് ഒഴിപ്പിച്ച് തിട്ടപ്പെടുത്തി സർക്കാരിലേക്കു കണ്ടുകെട്ടി. ഉത്തരവു നടപ്പായതോടെ തിരിച്ചു പിടിക്കപ്പെട്ട വനഭൂമി ചോലവനം എന്ന വിഭാഗത്തിൽപ്പെടുത്തി വനം വകുപ്പിന്റെ സംരക്ഷണത്തിൻകീഴിലായി. അങ്ങനെ അളന്നുതിരിച്ച നേരത്ത് ഈ പാവപ്പെട്ട തങ്കമ്മയുടെ കൃഷിസ്ഥലവും ചോലവനത്തിന്റെ പരിധിയിൽ ‘ഉൾപ്പെട്ടുപോയി’. ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച പിശകാണെന്നു വ്യക്തമാകുന്നതരത്തിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ വാക്കാണത്. ഇപ്പോൾ തങ്കമ്മയോട് ആ മണ്ണിൽ നിന്നും ഇറങ്ങിത്തരണമെന്നാവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പുകാർ നിരന്തരം ശല്യം ചെയ്യുന്നു. ഇല്ലെങ്കിൽ ബലമായി കുടിയിറക്കുമെന്നാണ്‌ അന്ത്യശാസനം. വനംവകുപ്പിന്റെ പക്കലുള്ള രേഖകളെല്ലാം ആ നീക്കത്തെ ശരിവെയ്ക്കുന്നതുമാണ്‌. എന്തെന്നാൽ ഈ തങ്കമ്മ അധിവസിക്കുന്നത് ആ ചോലവനത്തിന്റെ പരിധിക്കുള്ളിൽ ആണ്‌. ഇതിനിടെ നമ്മുടെ ‘പ്രമാണി’മാരുടെ കയ്യേറ്റം പിടിച്ചതിനെച്ചൊല്ലിയും തർക്കങ്ങളുണ്ടായി. അവർ സുപ്രീം കോടതിയിൽ കേസിനു പോയി. പാവം തങ്കമ്മയാകട്ടെ ആരോ ചെയ്ത തെറ്റിനു പരിഹാരം തേടി ഓരോ ഓഫീസുകൾ കയറിയിറങ്ങുന്നു.

ആദ്യത്തെ പരാതി മുതലുള്ള സംഭവങ്ങളും വിവരങ്ങളും ലഭ്യമാണ്‌. മേല്പ്പറഞ്ഞ കൈവശഭൂമി തങ്കമ്മയ്ക്കു പതിച്ചു നല്കിയിട്ടില്ല. എന്നാൽ അതു കൈവശം വെച്ച് അതിൽ കൃഷി ചെയ്യുന്നതിന്‌ സർക്കാരിലേക്ക് കാലാകാലങ്ങളായി നികുതി അടച്ചു പോരുന്നതാണ്‌. ഇവർ ആ സ്ഥലത്ത് താമസം തുടങ്ങിയ കാലം മുതലുള്ള റേഷൻ കാർഡ്, വർഷങ്ങൾക്കു മുൻപുള്ള വൈദ്യുതി കണക്ഷൻ സംബന്ധിച്ച രേഖകൾ, പഞ്ചായത്തിൽ വീട്ടുകരം അടച്ചു പോന്നതിന്റെ രസീതുകൾ, ഇതേ അഡ്രസിൽ ഇലക്ഷൻ കമ്മീഷൻ നല്കിയ കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ എന്നു വേണ്ട പതിറ്റാണ്ടുകളായി ഈ കുടുംബം മേല്പ്പറഞ്ഞസ്ഥലത്തു സ്ഥിരതാമസമാണെന്നു സ്ഥാപിക്കാൻ പോന്ന ഒരുകെട്ട് രേഖകൾ....

ഞാൻ സീറ്റിൽ ചെന്നപ്പോൾ കണ്ണീർ നിറഞ്ഞ മുഖത്തോടെ, കറുത്തു മെലിഞ്ഞുണങ്ങിയ, തമിഴ് വംശജയായ ആ സ്ത്രീ - തങ്കമ്മ - നില്ക്കുന്നു. അവരുടെ ഫയൽ കൈകര്യം ചെയ്യുന്നതു ഞാനാണെന്നു മനസ്സിലായ ഉടൻ പുറത്തെ ചായം ഇളകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും മേല്പ്പറഞ്ഞ രേഖകൾ ഒറിജിനലും ഫോട്ടോസ്റ്റാറ്റും മേശമേൽ നിരത്തിയിട്ടു. പിന്നെ ഉയർന്നത് ഒരു കരച്ചിലായിരുന്നു. “ഞങ്ങളെങ്ങോട്ടു പോകും സാറേ?? ഞങ്ങളെ ഫോറസ്റ്റുകാര്‌ ഇറക്കിവിടുമെന്നു പറയുന്നു സാറേ!!” ഞാൻ സ്തബ്ധനായി നിന്നു പോയി. ബഹളം കേട്ട് എന്റെസഹപ്രവർത്തകർ ചുറ്റും കൂടി. അവാരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ, അവരുടെ ആവലാതികൾക്ക് എങ്ങനെ മറുപടി പറയണമെന്നറിയാതെ, വിയർത്തൊലിച്ചു പൊന്നാക്കിയ മണ്ണ്‌ തന്റേതല്ലാത്ത തെറ്റുകാരണം കൈവിട്ടു പോകുന്നതിന്റെ വേദനയുടെ ആഴം പോലും അളക്കാനറിയാതെ ഞാൻ നിന്നു, അവരോട് കരയാതിരിക്കാൻ മാത്രം ആവശ്യപ്പെട്ടുകൊണ്ട്.

എനിക്കെന്തു ചെയ്യാൻ കഴിയും? കഴിഞ്ഞ ദിവസങ്ങളിൽ കീഴാഫീസിൽ ചെന്ന് അവർ ആപേക്ഷിച്ചതിന്റെ ഫലമായി ലഭിച്ച റിപ്പോർട്ട് ഫയലിൽ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർക്ക് വിശദമായ ഒരു റിപ്പോർട്ട് അയക്കാം. ആ റിപ്പോർട്ട് സാങ്ക്ഷനാക്കി കളക്ടർക്ക് അയച്ചു കൊടുക്കുകയേ വേണ്ടൂ അദ്ദേഹത്തിനതു ബോധ്യപ്പെടാൻ. ഇവരുടെ പരാതിയിൽ എന്തെങ്കിലും പരിഹാരം കാണണമെങ്കിൽ ഏറ്റവും മുകളിൽ നിന്നു തന്നെ വിജ്ഞാപനമോ ഉത്തരവുകളോ ഒക്കെ ഉണ്ടാവണം. അതത്ര എളുപ്പം അഴിക്കാവുന്ന നിയമക്കുരുക്കും അല്ല. സർവ്വേ നടത്തി സംരക്ഷിത വന പ്രദേശത്തിൽ ഗവ. വിജ്ഞാപനപ്രകാരം ചേർക്കപ്പെട്ട ഭൂമി പിന്നീട് ഒഴിവാക്കിയെടുക്കുക എന്നത് അത്രമേൽ സങ്കീർണ്ണമോ അസാദ്ധ്യമോ ആണ്‌. കളക്ടർക്ക് അയയ്ക്കാനുള്ള റിപ്പോർട്ട് ഞാൻ എഴുതിത്തുടങ്ങിയിരുന്നു. ഇത്രയെങ്കിലും ഞാൻ നേരത്തെ ചെയ്തു വെച്ചിരുന്നത് വലിയ രക്ഷയായി. അല്ലെങ്കിൽ ജീവിതം വഴിമുട്ടിയ ഒരു പാവത്തിന്റെ പ്രശ്നത്തിൽ ഞാൻ അലംഭാവം കാണിച്ചെന്ന കുറ്റബോധം എന്നെ വിഴുങ്ങിക്കളഞ്ഞേനെ.

പക്ഷേ തങ്കമ്മ എന്ന സ്ത്രീയുടെ നിസ്സഹായത, നിയമത്തിന്റെ വലിയ വലിയ വാതിലുകൾ മുട്ടാൻ അവർക്കില്ലാതെ പോയ പ്രാപ്തി, എല്ലാത്തിലും ഉപരി പതിറ്റാണ്ടുകൾ വിയർപ്പൊഴുക്കിയ മണ്ണ്‌ നഷ്ടപ്പെട്ട് പെരുവഴിയിലേക്കു സകുടുംബം ഇറങ്ങേണ്ടി വരുന്ന വൃദ്ധയായ ഒരു വിധവയുടെ ദയനീയത, അപേക്ഷകൾക്കും സ്റ്റാമ്പുകൾക്കും ഓഫീസ് സന്ദർശനങ്ങൾക്കുമായി എത്ര ആയിരങ്ങളാണ്‌ അവർ മുടക്കിയിട്ടുണ്ടാവുകായെന്ന കാര്യം - അങ്ങനെ പല വശങ്ങളുള്ള കേസായിരുന്നു ഇത്. ആ സ്ത്രീക്ക് പറ്റുന്നത്ര സഹായം ചെയ്തില്ലെങ്കിൽ അന്നവിടെ പൊഴിഞ്ഞ കണ്ണീർ എന്നെ ഈ ജന്മം മുഴുവൻ വേട്ടയാടുമെന്ന് എനിക്കുറപ്പായിരുന്നു.

സെക്ഷനിൽ നിന്നു കരഞ്ഞും പിഴിഞ്ഞും ബഹളം കൂട്ടിയ അവരെ ഞാനും സഹപ്രവർത്തകരും ചേർന്നു പണിപ്പെട്ടാണ്‌ ഒന്നു സമാധാനിപ്പിച്ചത്. അവർ നോക്കി നില്ക്കെത്തന്നെ ഞാൻ റിപ്പോർട്ടെഴുതി പൂർത്തിയാക്കി. സജലമായ കണ്ണുകളിൽ കദനവും പ്രതീക്ഷയും നിറച്ച് അവർ കാത്തു നിന്നു. അവരെ സമാധാനിപ്പിക്കാൻ എന്റെ സഹപ്രവർത്തകർ പറയുന്നുണ്ടായിരുന്നു - “പേടിക്കേണ്ട, റിപ്പോർട്ട് എഴുതുന്നുണ്ട്. നിങ്ങളുടെ എല്ലാ വിവരവും അതിൽ പറയുന്നുണ്ട്..”

ഉടൻ തന്നെ റിപ്പോർട്ട് സാങ്ക്ഷൻ ആകുമെന്നും ഇന്നുതന്നെ അതു ടൈപ്പു ചെയ്തു വാങ്ങി കളക്ടർക്ക് അയയ്ക്കുമെന്നും അതിനടുത്ത ദിവസം കളക്ട്രേറ്റിൽ ചെന്ന് ഇത്രാം നമ്പർ ഫയൽ അന്വേഷിച്ചാൽ വിവരങ്ങൾ അറിയാമെന്നും ഞാൻ അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. മനസ്സിലെ കനലുകൾ പാതി കെട്ട്, തെല്ലൊരു സമാധാനത്തോടെ അവർ മടങ്ങുന്നതു ഞാൻ നോക്കി നിന്നു. അടുത്തയാഴ്ചയാണ്‌ അവർക്കു ഫോറസ്റ്റുകാർ നല്കിയിരിക്കുന്ന അവസാന അവധി. അവരുടെ സത്യം തെളിയുന്നതുവരെയെങ്കിലും കുടിയൊഴിപ്പിക്കാനുള്ള നീക്കം കളക്ടർ തടയണേ എന്ന് ഞാൻ പോലും പ്രാർഥിച്ചുപോയി.

പക്ഷെ, കാര്യങ്ങൾ നീങ്ങിയതു മറ്റൊരു രീതിക്കായിരുന്നു. ആ റിപ്പോർട്ട് അന്ന് സാങ്ങ്ഷൻ ആയിക്കിട്ടാനും പിന്നീട് ടൈപ്പു ചെയ്തു കിട്ടാനും വൈകി.ഇതിനിടയിൽ വാരാന്ത്യവും വന്നു. കടമ്പകൾ കടന്ന് ആ കത്ത് ഡെസ്പാച് സെക്‌ഷനിൽ ചെന്നപ്പോൾ അന്നത്തെ തപാലുകൾ യാത്രയായിരുന്നു. പിന്നെയും ആ റിപ്പോർട്ട് പോകാൻ ഒരു ദിവസം കൂടി വൈകി. ചുരുക്കത്തിൽ അന്നുതന്നെ അയക്കാം എന്ന എന്റെ വാഗ്ദാനം നടപ്പായില്ലെന്നു മാത്രമല്ല, ദിവസങ്ങൾ വൈകിയാണ്‌ ആ റിപ്പോർട്ട് അയച്ചതും. എന്റെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലും പുറമേ നിന്നുനോക്കുമ്പോൾ അതെന്റെ വീഴ്ചയാണ്‌.

ഏതാനും നാളുകൾക്കുള്ളിൽ ആ ഓഫീസിൽ നിന്നും ഞാൻ മാറി. പിന്നീടൊരിക്കലും തങ്കമ്മ എന്ന ആ സ്ത്രീയെക്കുറിച്ചോ ആ ഭൂമി സംബന്ധിച്ച തർക്കങ്ങളെക്കുറിച്ചു ഞാൻ കേട്ടില്ല. അവരെ അവിടെ തുടരാൻ അനുവദിച്ചോ? കുടിയിറക്കു ഭീഷണി ഒഴിവായി സ്ഥലം തിരികെക്കിട്ടിയോ? അതോ മനഃസാക്ഷി മരവിച്ച നീതിയും നിയമവും അവരുടെ കണ്ണീർ കാണാതെ പോയോ?

നിസ്സഹായനെങ്കിലും വൈകിയയച്ച ആ റിപ്പോർട്ടിന്റെ രൂപത്തിൽ അതിൽ കുരുങ്ങിക്കിടന്ന ഏതാനും ജന്മങ്ങളുടെ ദീനരോദനത്തിന്റെ ശബ്ദത്തിൽ പിന്നെയും എത്രയോ കാലമായി ഈ സംഭവം എന്നെ പിന്തുടരുന്നു. ഒന്നന്വേഷിക്കാൻ എനിക്കിപ്പോൾ ധൈര്യമില്ല തന്നെ. യാഥാർഥ്യങ്ങൾ ചിലപ്പോൾ കയ്പ്പേറിയതാവാം എന്നതിനാൽ ശുഭകരമായ ചില പ്രതീക്ഷകൾ കൊണ്ട് ഈ സംഭവത്തിനു തിരശീലയിടാം, അല്ലേ?

Friday, March 30, 2012

ആരീരാരം പാടാം...

'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനത്തിന്‌ ഞാന്‍ മറ്റൊരു ഭാഷ്യം നല്‍കിയതിനെത്തുടര്‍ന്ന് ആ ആവേശത്തില്‍ നിന്നുകൊണ്ട്‌ 'സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറി'ലെ 'പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍' എന്ന ഗാനത്തെ ഒരു താരാട്ടുപാട്ട്‌ ആയി മാറ്റിയെഴുതി. അത്‌ താഴെ ചേര്‍ക്കുന്നു. ഇഷ്‌ടമാകുമോന്നു നോക്കൂ!


ചാഞ്ചക്കം നീ ചായുറങ്ങാന്‍
ആരീരാരം പാടാം...
കണ്ണുറങ്ങ് മെയ്യുറങ്ങ്
കനവുകളില്‍ നിനവുകളില്‍ മധുരവുമായി..
കിളിമകളായി..!!

മൃദുലമായ് നീ വിരലിനാലെ, പുണരുവതെന്തിനോ?
അലസമായീ മിഴികള്‍ പൂട്ടി, ചെറുചിരിചൂടി
കവിളിലെ മറുകോ കണ്മഷിവരയോ മുടിയിഴയലയോ
രാവിന്നേകീ വര്‍ണ്ണം?!

ചാഞ്ചക്കം നീ ചായുറങ്ങാന്‍
ആരീരാരം പാടാം...

ഹൃദയതാളം പകരുമീണം, തളിരുടല്‍ തഴുകേ
കുളിരുമായി ഇരവിലെന്നും, വരുമിളം തെന്നല്‍..
ആലിംഗനമായ് ആന്ദോളനമായ് ആരോമലിനെ
മാറില്‍ ചേര്‍ത്തുറക്കാം...

ചാഞ്ചക്കം നീ ചായുറങ്ങാന്‍
ആരീരാരം പാടാം...
കണ്ണുറങ്ങ് മെയ്യുറങ്ങ്
കനവുകളില്‍ നിനവുകളില്‍ ആരിരിരാ‍രോ
ഉം ഉം ഉം ഉം....!

Thursday, March 29, 2012

മഴനീര്‍ത്തുള്ളികള്‍ പൊഴിയുന്നിനിയും

'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനത്തിന്റെ ഈണത്തില്‍ എന്റെ അക്ഷരസാഹസം.


പ്രണയം പൂവിടും നറു പനിനീര്‍ മണ്ഡപം
പുളകം ചൂടിയോ മലരടികള്‍ പുല്‍കവേ
സാഫല്യമായ്‌ നവ ചൈതന്യമായ്‌
നീയെന്‍ മലര്‍വ്വാടിയില്‍
പരിണയരാവിന്റെ യാമങ്ങളില്‍
മിഴികളില്‍ നീട്ടുന്നു പ്രേമാമൃതം
(പ്രണയം പൂവിടും)

പൂപ്പാല മേല്‍ രാപ്പാടിക്കും
മൗനത്തിന്‍ പരിരംഭണം
പാറിവന്ന തെന്നലും
പാരിജാത ഗന്ധവും
ഹിമകണമാര്‍ന്നു നിന്ന ജാലക-
പ്പാളിയോടിണങ്ങിയോ?
(പ്രണയം പൂവിടും)

നിറദീപങ്ങള്‍ കനകാംബരം
വിരിയിച്ച ശ്രീകോവിലില്‍
കൂപ്പുകൈദളങ്ങളാല്‍
കൂമ്പും പീലിക്കണ്‍കളാല്‍
കളഭച്ചേലില്‍ നിന്ന ദേവി നിന്‍
ഒരു ജന്മം വരമായി നേടി ഞാന്‍
(പ്രണയം പൂവിടും)

© http://www.olapeeppi.blogspot.in/ - M.S. Raj

Sunday, March 25, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 11

ട്ടുച്ച. തിരികെപ്പോകണം. സാവധാനം എല്ലാവരും എഴുന്നേറ്റു. ഫോട്ടോസെഷന്‍. പിന്നെ ഇറങ്ങി വന്നവഴിയേ മടക്കം, കയറ്റം. തുരങ്കം പേറുന്ന മല മുന്നില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നു. മുകളില്‍ നിന്നു നോക്കിയിട്ടും ഡാമിലെ വെള്ളം കണ്ടു മതിയാവുന്നില്ല, ഇവിടെത്തന്നെ ക്യാമ്പ്‌ ചെയ്‌തുകളയാന്‍ തോന്നുന്നു! ശരിക്കും, അത്ര ആകര്‍ഷകമാണ്‌ അവിടം. തികച്ചും മറ്റൊരു ലോകത്തു ചെന്നതുപോലെ.

മരത്തിന്റെ മണ്‍തിട്ടയുടെ ഓരത്ത്‌ എഴുന്നു നില്‍ക്കുന്ന മരവേരുകള്‍ പിടിവള്ളിയാക്കി ഓരോരുത്തരായി തുരങ്കത്തിലേക്കിറങ്ങി. സ്റ്റീഫന്റെ മൊബൈല്‍ ഫോണ്‍ തുരങ്കത്തിലെ ഇരുട്ടിനെ പകര്‍ത്താനാരംഭിച്ചു. ഒഴുക്ക്‌ അല്‍പം മാത്രമേ ഉള്ളൂവെങ്കിലും വെള്ളത്തിലൂടെ ഒഴുക്കിനെതിരേ നടക്കുന്നത്‌ കാലിന്‌ അല്‍പം ആയസം തന്നു. അതൊഴിച്ചാല്‍ ഇങ്ങോട്ടേക്കു വന്നതു പോലെ തന്നെ മടക്കയാത്ര. കൂവലും ബഹളവും മേളവും. എല്ലാവരും നല്ല ഉത്സാഹത്തില്‍.

പിന്നെ കേട്ടതു പാട്ടുകളായിരുന്നു.

"മൂന്നു മുന മേലേ മൂന്നു കുളം കുത്തീനോ
രണ്ടു കുളം പൊട്ട ഒന്നില്‍ തണ്ണിയുമില്ലേ..."

പിന്നെ ഒരു ഫാസ്റ്റ്‌ നമ്പര്‍...

വായ്‌ത്താരി ഇങ്ങനെ:
"താരികം തന്നാരോ, താനാരോ താരികം തന്നാരോ...
(ലോ പിച്ച്‌) താരികം തന്നാരോ, തനാരോ താരികം തന്നാരോ"

"എന്തെടി പൂങ്കുറത്തീ നിനക്കിന്നു എന്തൊരു ചന്തോയം
എന്തെടി പൂങ്കുറത്തീ നിനക്കിന്നു എന്തൊരു ചന്തോയം?"

"ഓ! താരികം തന്നാരോ, താനാരോ താരികം തന്നാരോ... // ഹൊയ്‌ ഹൊയ്‌
താരികം തന്നാരോ, തനാരോ താരികം തന്നാരോ"

നിര്‍ഭാഗ്യവശാല്‍ ഈ പാട്ട്‌ ഇവിടെ തീര്‍ന്നു!!

പിന്നെ ഞങ്ങളെല്ലാവരും കൂടി ചാലക്കുടിച്ചന്തയ്‌ക്കു പോയി. "ആലായാല്‍ തറവേണം" എന്നുറക്കെ പ്രഖ്യാപിച്ചു.

കൂട്ടുചേരലുകളില്‍ എക്കാലത്തെയും ഹിറ്റ്‌, മോസ്റ്റ്‌ ഫാസ്റ്റ്‌ നമ്പര്‍, വായ്‌ത്താരി പാടുന്നവര്‍ ചിരിവന്നു പാട്ടുമുറിയുന്ന ആ ഗാനം

"ശ്യാമവര്‍ണ്ണ രൂപിണീ കഠോരഭാഷിണീ പ്രിയേ
പ്രേമലേഖനം തരുന്നു ഞാന്‍ നിനക്കു ശാരദേ
ലാല്ല ലാല്ല ലാല്ല ലാല്ല ലാലലാലലാലലാ...
ലാല്ല ലാല്ല ലാല്ല ലാല്ല ലാലലാലലാലലാ!"

അതു പെയ്‌തിറങ്ങിയപ്പോള്‍ മഞ്ഞക്കാട്ടിലേക്കായി പോക്ക്‌.

"ആ പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ!
മഞ്ഞക്കാട്ടില്‌ പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ!!"

ഒന്നും പറയണ്ട! എന്നാ ഒരു മേളമായിരുന്നു. കൃത്യം പതിനേഴുമിനിറ്റ്‌ കൊണ്ട്‌ തുരങ്കം താണ്ടി ഇക്കരയെത്തി.

സജിച്ചേട്ടന്‍ ആകാംക്ഷാഭരിതനായി കാത്തി നില്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ കൂട്ടുകാരോട്‌ ചോദിച്ചു: "എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ട്രിപ്പ്‌?"

"സെറ്റപ്പ്‌ ചേട്ടായീ... ഇത്രേം ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. ദി ബെസ്റ്റ്‌ പാര്‍ട്ടോഫ്‌ അവര്‍ ട്രിപ്‌!"

ആ ത്രില്‍, സംതൃപ്‌തി ഒന്നു മാത്രം മതിയായിരുന്നു ഇവര്‍ക്കു ഞാന്‍ നല്‍കിയ ആതിഥേയത്വം ധന്യമാകാന്‍.

എല്ലാവരും ജീപ്പ്ല്‍ കയറി, വണ്ടി വളഞ്ഞു പുളഞ്ഞ കയറ്റം കയറി, മെയിന്‍ റോഡിലെത്തി, കട്ടപ്പനയ്‌ക്കു പാഞ്ഞു. സജിച്ചേട്ടന്‍ സ്റ്റിയറിംഗ്‌ വീലിനു പിന്നില്‍ തനി ഹൈറേഞ്ച്‌ ജീപ്പു ഡ്രൈവറായി. ഇടയ്‌ക്ക്‌ അല്‍പ ദൂരം മഴ ചാറി. എങ്ങും തങ്ങാതെ കൊച്ചുതോവാളയിലെത്തി. അധികം വൈകാതെ വീട്ടിലും.

ഊണ്‌, ചോറും പോത്ത്‌ ഉലര്‍ത്തിയതും പയറുതോരനും മോരുകറിയും.

ഇനി മടക്കയാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍.

റമീസിനു തിരുവനന്തപുരത്തേക്കു മടങ്ങണം. മാംഗ്ലൂര്‍ പോകേണ്ടവര്‍ക്ക്‌ എറണാകുളം സൗത്തില്‍ നിന്നാണു വണ്ടി - മാവേലി എക്‌സ്പ്രസ്സ്‌. മുല്ലപ്പെരിയാര്‍ ഒരു പ്രശ്‌നമായതിനാല്‍ കട്ടപ്പന - ബാംഗ്ലൂര്‍ കല്ലട പലക്കാട്‌ - കോയമ്പത്തൂര്‍ - സേലം എന്നിങ്ങനെ കറങ്ങിയാണു പോകുന്നതെന്നു ഞാന്‍ അറിഞ്ഞിരുന്നു. മാത്രവുമല്ല കുമളിയിലോട്ടൊന്നും അടുക്കാനും മേല. അതിര്‍ത്തിയിലൂടെ ഗതാഗതമില്ല, 144 പ്രഖ്യാപിച്ചതിന്റെ ക്ഷീണം വേറെ. നല്ലബുദ്ധിക്ക്‌ കാലേകൂട്ടി യശ്വന്ത്‌പുര്‍ എക്‌സ്പ്രസ്സിനു ടിക്കറ്റു ബുക്കുചെയ്‌തിരുന്നു. അത്‌ നോര്‍ത്തില്‍ നിന്നും. റോഡ്‌ യാത്ര റിസ്‌കാകുമെന്ന്‌ പണ്ടേ തോന്നിയത്‌ എന്തായാലും നന്നായി. അല്‍പനേരത്തെ വിശ്രമത്തിനു ശേഷം എല്ലാവരും പെറുക്കിക്കെട്ടലിന്റെ തിരക്കിലായി.

നേരത്തെ പറഞ്ഞു വെച്ചിരുന്ന പ്രകാരം കുറെ കുരുമുളകും ഏലക്കായും എല്ലാവരും പങ്കിട്ടെടുത്തു. കാലിഫോര്‍ണിയായിലുള്ള ആന്റിക്കോ അങ്കിളിനോയെന്നോ മറ്റോ പറഞ്ഞ്‌ ചിക്കു മാത്രം ഒന്നരക്കിലോ ഏലക്ക എടുത്തു. ഈ ഏലക്കാ കൊടുത്ത്‌ ചിക്കു അങ്ങോട്ടേക്കു പറക്കാനുള്ള പ്ലാനിലാണെന്ന്‌ റംസ്‌ ആരോപിച്ചു(ഉവ്വ, എന്നാല്‍പ്പിന്നെ ഇടുക്കിയിലെ ഏലക്കര്‍ഷകരെല്ലാം ഇതിനോടകം ചന്ദ്രനില്‍വരെ പോയേനെ!). കാലിഫോര്‍ണിയായില്‍ ചെന്നു ലാവിഷായിട്ടു നടക്കുമ്പോള്‍ ഡോളേഴ്‌സ്‌ മണിയോര്‍ഡറായി വരുന്നത്‌ സ്റ്റീഫനും മള്‍ട്ടിയും നിറ്റ്‌സും പകല്‍ക്കിനാവു കണ്ടു. പ്ലാസ്റ്റിക്‌ കൂട്‌ ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ മേലെ എന്തോ ജപിച്ചൂതി മാനം കാണിക്കാതെ മൂടിപ്പിടിച്ചോണ്ടുപോയി ചിക്കു അതു ബാഗില്‍ വെച്ചു.

ഏഷ്യാനെറ്റ്‌ ഗള്‍ഫ്‌(വീട്ടിലെ ഡിഷ്‌ ആന്റിനായിലൂടെ ഓസിനു കിട്ടുന്നത്‌ ആ ചാനലാണ്‌, ഈയിടെ അതു മാറ്റി സൊയമ്പന്‍ ഡി.2എച്ച്‌. പിടിപ്പിച്ചു) ചാനലില്‍ വോഡഫോണ്‍ കോമഡിസ്റ്റാര്‍സ്‌. പഴയകാല സിനിമയുടെ സെറ്റപ്പില്‍ 'റാജസേഘരന്‍ തമ്പി മുതലാളിയുടെ' മകന്‍ പാവപ്പെട്ട ഒരു പെണ്ണിനെ പ്രണയിക്കുന്ന ക്യാമ്പസ്‌ പശ്ചാത്തലത്തിലുള്ള സ്‌കിറ്റ്‌. നായകന്റെ കൂട്ടുകാര്‍ കൈകള്‍ ആകാശത്തേക്കുയര്‍ത്തി 'ഹാ ഹാ ഹാ ഹാ' എന്നു കളിയാക്കിച്ചിരിക്കുന്ന രംഗങ്ങളിലെല്ലാം ഞങ്ങള്‍ ചിരിച്ചു മറിഞ്ഞു! പുറപ്പെടാന്‍ തയ്യാറായി നിന്നിട്ട്‌ ഇതു തീര്‍ന്നിട്ടേ പോകുന്നുള്ളൂ എന്നു തീരുമാനിക്കത്തവിധം ഞങ്ങളെ പിടിച്ചിരുത്തിക്കളഞ്ഞു അത്‌. അച്‌ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങി. "ഇനീം വരണം കേട്ടോ! ഇത്രദിവസം ഇവിടെയുണ്ടായിരുന്നിട്ടും കാര്യമായി എല്ലാവരോടും സംസാരിക്കാന്‍ പോലും സമയം കിട്ടിയില്ലല്ലോ. ഇനിയത്തെ തവണ ഒരു ദിവസം എങ്ങും പോകാതെ വീട്ടില്‍ തന്നെ കൂടണം" എന്ന്‌ അമ്മ പറഞ്ഞു. ആ ആരോപണം ശരിയായിരുന്നു, എന്നെ സംബന്ധിച്ചുപോലും.

പിന്നെ അച്‌ഛനോടും അമ്മയോടും (ചിക്കു ആടിനോടും) യാത്ര പറഞ്ഞിറങ്ങി. ഓട്ടോ ഏര്‍പ്പാടു ചെയ്‌തു നിര്‍ത്തിയിരുന്നു, അതിനാല്‍ വേഗം തന്നെ കട്ടപ്പനയിലെത്തി. തിരുവനന്തപുരത്തിനു ബസ്സെപ്പോഴാണെന്നു കെ.എസ്‌.ആര്‍.ടി.സി. കൗണ്ടറില്‍ തിരക്കി. ആറുമണിക്കേ തിരുവനന്തപുരത്തിനു ബസുള്ളൂ. രണ്ടു മണിക്കൂര്‍ കാക്കാന്‍ വയ്യെങ്കില്‍ കോട്ടയത്തിനോ എറണാകുളത്തിനോ പോയിട്ട്‌ ബസ്സിലോ ട്രെയിനിലോ പോകണം. കട്ടപ്പനയില്‍ നിന്നു നേരിട്ടു തലസ്ഥാനത്തേക്കു തെറിക്കാം എന്നതായിരുന്നു പണ്ടേയുള്ള പദ്ധതിയെങ്കിലും ഞങ്ങളൊന്നു വലിച്ചപ്പോള്‍ ഒപ്പം എറണാകുളത്തിന്‌ വരാമെന്നു റംസ്‌ തീരുമാനിച്ചു.


E.B.T. - മടക്കയാത്ര

ഇ.ബി.ടി. എന്ന ബസ്സില്‍ കട്ടപ്പനയില്‍ നിന്നും എറണാകുളത്തിന്‌. നാലുമണിവെയില്‍ ചൂടാറി നിന്ന്‌ തെളിഞ്ഞ മുഖത്തോടെ ഞങ്ങള്‍ക്കു യാത്രയേകി. എയര്‍ ബസാണ്‌, ഫാസ്റ്റ്‌ പാസഞ്ചര്‍, നല്ല പുത്തന്‍ വണ്ടി. സീറ്റിലിരിക്കാനുള്ളത്ര ആളേയുള്ളൂ. മള്‍ട്ടിക്കും റംസിനുമൊപ്പമാണു ഞാനിരുന്നത്‌. കട്ടപ്പന മുതല്‍ ഇടുക്കി വരെ യാത്ര ചെയ്‌ത സമയം കൊണ്ട്‌ മള്‍ട്ടി എന്ന 'റൊമാന്റിക്‌ വ്യക്തിത്വ'ത്തെ അടുത്തറിയാന്‍ എനിക്കു സാധിച്ചു. റംസ്‌ കുറെ നേരം കാഴ്‌ചകള്‍ കണ്ട്‌ കിഴക്കോട്ടും പടിഞ്ഞാട്ടും നോക്കിയിരുന്നു. മുന്നിലെ സീറ്റിലാണ്‌ ചിക്കുവും നിറ്റ്‌സും ഇരിക്കുന്നത്‌. ഞങ്ങളിരിക്കുന്നതിന്റെ ഇടതു വശത്ത്‌ സ്റ്റീവും. കുറെ നേരം ഉറങ്ങി. മള്‍ട്ടി ഫോണില്‍ പാട്ടുകേട്ടുകൊണ്ടിരുന്നു. കോതമംഗലം ആയപ്പോള്‍ സ്റ്റീവിന്റെ അടുക്കല്‍ ഒരു അച്ചായന്‍ വന്നിരുന്നു. പിന്നീടു ഞങ്ങള്‍ നോക്കിയപ്പോള്‍ അവര്‍ ഇരുവരും കാര്യമായ സംഭാഷണത്തിലായിരുന്നു. സ്റ്റീവ്‌ ആ അച്ചായനെ തമാശക്കഥകള്‍ കേള്‍പ്പിച്ചു വധിക്കുകയാണെന്നു ഞങ്ങള്‍ അടക്കം പറഞ്ഞു. ലോകകാര്യങ്ങളും ഐ.ടി.യും ഒക്കെയാണ്‌ അവര്‍ തമ്മില്‍ സംസാരിച്ചതെന്നു സ്റ്റീവ്‌ പിന്നീടു വെളിപ്പെടുത്തിയെങ്കിലും ഞങ്ങള്‍ക്കതത്ര വിശ്വാസമായില്ല. ഇടയ്‌ക്കു ഞാന്‍ ക്യാമറയെടുത്ത്‌ ഫോട്ടോകളെല്ലാം പലവുരുകണ്ടു. എന്നായിരിക്കും ഇതു പോലെ ഇനിയൊരു യാത്ര? അറിയില്ല. മനസ്സില്‍ ഒരു നഷ്‌ടബോധം തോന്നി. ആ ഒരു മൗനഭാവം എല്ലാവരുടെയും പെരുമാറ്റത്തില്‍ കാണാമായിരുന്നു. വന്നുചേര്‍ന്നപ്പോഴുള്ള പ്രസാദമൊക്കെ എങ്ങോ പോയ്‌മറഞ്ഞപോലെ.

എട്ടര ആയപ്പോള്‍ നോര്‍ത്തിലിറങ്ങി. ഒന്‍പതേകാല്‍ കഴിഞ്ഞാണ്‌ എന്റെ വണ്ടി. എന്നെ യാത്രയാക്കിയശേഷം റംസും കൂട്ടാളികളും മടങ്ങാം എന്നു വെച്ചു. മലബാര്‍ റെസ്റ്റോറന്റ്‌ തേടി ഞങ്ങളെ സ്റ്റീവ്‌ കുറെ നടത്തിച്ചു. കണ്ടത്‌ മലബാര്‍ ലോഡ്‌ജ്‌ മാത്രം. നേരം വൈകുന്നു. അതിനാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണിയും ഒരു കുപ്പി വെള്ളവും പാഴ്‌സല്‍ വാങ്ങി. സ്റ്റേഷനിലേക്ക്‌ എല്ലാവരും ഒന്നിച്ചു നടന്നു. അവിടെ അല്‍പം കാത്തുനില്‍പ്‌. വണ്ടില്‍ പത്തിരുപതു മിനിറ്റ്‌ താമസിച്ചാണെത്തിയത്‌. ഹസ്‌തദാനങ്ങള്‍ക്കും ആശ്ലേഷങ്ങള്‍ക്കും ശേഷം ഞാന്‍ വണ്ടിയില്‍ക്കയറി. സൈഡ്‌ അപ്പര്‍ ബെര്‍ത്താണെനിക്ക്‌. ബെര്‍ത്ത്‌ കണ്ടുപിടിച്ചു. തീവണ്ടിയുടെ ചില്ലുജാലകത്തിനപ്പുറത്തു പതിഞ്ഞ കൈത്തലങ്ങള്‍ക്കു മേല്‍ എന്റെ വിരല്‍പ്പാടുകള്‍ പതിഞ്ഞു. ഞങ്ങള്‍ക്കിടയില്‍ ഒരു ജനാലച്ചില്ലിന്റെയോ അതിനുമേറെ മറ്റെന്തിന്റെയെല്ലാമോ ഭൗതികമായ അതിരുകള്‍ വീണിരുന്നു. വിട സുഹൃത്തുക്കളേ! റംസ്‌ പറയുന്നതു പോലെ, 'ഇന്‍ശാ അള്ളാ, വീണ്ടും കാണാം.'

അതെ ദൈവം, അനുഗ്രഹിക്കട്ടെ, ഇനിയും ഇത്തരം സൗഹൃദക്കൂട്ടായ്‌മകള്‍ സന്തോഷം വിടര്‍ത്തുവാന്‍!
______________________________________
എപ്പിലോഗ്‌ അഥവാ വാലുകള്‍ :
1) താഴത്തെ സീറ്റില്‍ അല്‍പനേരമിരുന്നു, ആലുവാ സ്റ്റേഷനെത്തി. ഭക്ഷണം കഴിച്ചു. ബെര്‍ത്തില്‍ കയറി. കയ്യിലിരുന്ന ഇന്ത്യാ ടുഡേ വായിക്കാന്‍ തുടങ്ങിയപ്പോള്‍ വിളക്കണഞ്ഞു. പിന്നെ ഞാനും കിടന്നു.

2) റംസ്‌ തിരുവനന്തപുരത്തിനുള്ള ഒരു സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ ബസ്സില്‍ കയറി യാത്രയായി.

3) മള്‍ട്ടി, നിറ്റ്‌സ്‌, ചിക്കു, സ്റ്റീവ് സംഘം മാവേലിയില്‍ കേറി മാംഗ്ലൂരിനും. യാത്രയിലുടനീളം മള്‍ട്ടി ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി ഇരുന്നു. ചിക്കു ഉറക്കം നടിച്ചു കിടന്ന് കാലിഫോര്‍ണിയായില്‍ ട്രെയിനൊക്കെ എങ്ങനാരിക്കും എന്നു കിനാവു കണ്ടു. നിറ്റ്സും ഉറക്കം നടിച്ചു - കണ്ട സ്വപ്നം വേറേ - ആ കല്ലിനിടയില്‍ കയറിനിന്ന സ്റ്റണ്ട് ഫേസ്‌ബുക്കില്‍ എത്ര ലൈക്ക് നേടും, അതിലാണെത്ര പെണ്ണെത്ര? ഇതിന്റെയൊക്കെ പ്രധാനകാരണം - ബസ്സിലെ ആ അച്ചാ‍യനുശേഷം സ്റ്റീവിന്റെ ഇര തങ്ങള്‍ തന്നെയെന്ന അവരുടെ തിരിച്ചറിവായിരുന്നു.

4) ബനസ്വാഡി സ്റ്റേഷനാണു ഞാന്‍ ഇറങ്ങേണ്ട സ്ഥലമായി വെച്ചിരുന്നത്‌; രാവിലെ യെശ്വന്ത്‌പുര്‍ ഇറങ്ങി ഇലക്‍ട്രോണിക്‌ സിറ്റി വരെ യാത്ര ചെയ്യുന്നത്‌ ഒരു മണിക്കൂറിലേറെ സമയം പാഴാക്കുമെന്നതിനാല്‍. ആറര ആയപ്പോള്‍ കമ്പാര്‍ട്ട്‌മെന്റിലെ ഓരോരുത്തര്‍ക്കും അനക്കം വെച്ചു. ഞാന്‍ ഇറങ്ങിപ്പോയി മുഖം കഴുകി, വാതില്‍ക്കല്‍ ചെന്നു നോക്കി. സ്ഥലം കണ്ടിട്ട്‌ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശം പോലെയുണ്ട്‌. അല്‍പനേരം പ്രഭാതത്തിലെ സുഖമുള്ള കാറ്റേറ്റ്‌ നിന്നു. വണ്ടി ഏതോ സ്റ്റേഷന്‍ അടുക്കുന്നെന്നു തോന്നി. അതെ! വേഗം കുറയുന്നുണ്ട്‌. നോക്കുമ്പോള്‍ ഹൊസൂര്‍ സ്റ്റേഷനാണ്‌. അവിടെ നിര്‍ത്താനുള്ള പുറപ്പാടാണെന്നു തോന്നി, അങ്ങനെയെങ്കില്‍ ഇവിടെ ഇറങ്ങാം, ഏറ്റവും എളുപ്പമാണ്‌ ഇവിടെ ഇറങ്ങാനൊത്താല്‍. ഭാഗ്യം വണ്ടി നില്‍ക്കുകതന്നെ ചെയ്‌തു. പെട്ടെന്നു ബാഗുമെടുത്ത്‌ ഇറങ്ങി, പക്ഷേ വണ്ടി മിനിറ്റുകളോളം അവിടെത്തന്നെ കിടന്നു. ഒപ്പമിറങ്ങിയ രണ്ടു മലയാളികളുടെ കൂടെക്കൂടി. സ്റ്റോപ്പില്ലെങ്കിലും ഈ വണ്ടി പതിവായി ഇവിടെ നിര്‍ത്തുമെന്ന്‌ അവര്‍ പറഞ്ഞു. അവരുടെ ഒപ്പം ഓട്ടോ ഷെയര്‍ ചെയ്‌ത്‌ ബസ്‌സ്റ്റാന്‍ഡിലും അരമണിക്കൂറിനുള്ളില്‍ ഇലക്‍ട്രോണിക്‌ സിറ്റിയിലും എത്തിച്ചേര്‍ന്നു. പ്രതീക്ഷിച്ചതിലും രണ്ടുമണിക്കൂര്‍ നേരത്തെ.

5) ഈ യാത്ര കഴിഞ്ഞിട്ട്‌ മാസം രണ്ടര കഴിഞ്ഞു. തന്റെ ക്യാമറയിലെടുത്ത പടങ്ങള്‍ അയച്ചു തരാമെന്നു പറഞ്ഞിട്ട്‌ ആവശ്യമായ വിവരങ്ങളെല്ലാം വാങ്ങിയ റംസിന്റെ വാഗ്ദാനം ജലരേഖയായി. ദോഷം പറയരുതല്ലോ, ഈ പോസ്റ്റുകള്‍ക്കു വേണ്ടുന്ന ചില ചിത്രങ്ങള്‍ മെയിലില്‍ അയച്ചു തന്നു(അജചുംബനം തുടങ്ങിയവ).

6) ഈ യാത്രയ്‌ക്കു ശേഷം ഞാന്‍ കട്ടപ്പനയില്‍ പോയത്‌ ഫെബ്രുവരിയിലാണ്‌. ചെന്നപ്പോള്‍ കണ്ട കാഴ്‌ച! ആട്‌ പെറ്റിരിക്കുന്നു! തൂവെള്ള നിറത്തില്‍ ഒരു സുന്ദരി കുഞ്ഞാട്‌. എനിക്കൊന്നും അറിയാന്‍മേല!

7) വളരെ വൈകിയും തിരക്കുകളില്‍ ഉലഞ്ഞുമാണ്‌ ഈ പരമ്പര ഞാന്‍ എഴുതിയതും പ്രസിദ്ധീകരിച്ചതും. പല രീതിയില്‍ എനിക്കു ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും അറിഞ്ഞ വസ്‌തുതകള്‍ കൂടി പങ്കു വെയ്‌ക്കാന്‍ ആഗ്രഹിക്കുന്നു. ഏറ്റവും ആകര്‍ഷകമായ ഭാഗം തുടക്കത്തിലെ 'കപ്പ പോസ്റ്റ്‌' ആണ്‌. അതിന്റെ പേരില്‍ കളിയായും കാര്യമായും 'കൊതിപ്പിച്ചു കളഞ്ഞല്ലോ രാജേ!' എന്നു പറഞ്ഞവരോട്‌ ഒരു വാക്ക്‌ - 'മാപ്പ്‌!'.

രണ്ടാമത്‌ രാമക്കല്‍മേടിന്റെ വിവരണം. ഒപ്പം, ഇടുക്കി ജലാശയത്തിന്റെ സമീപപ്രദേശങ്ങളെപ്പറ്റിയുള്ള ഭാഗം. ഇവ രണ്ടും എഴുതിയപ്പോഴും വളരെയേറെ ചാരിതാര്‍ഥ്യം തോന്നി. അതു നിങ്ങള്‍ക്കും ഇഷ്‌ടമായെന്നറിഞ്ഞപ്പോള്‍ എന്റെ തൃപ്‌തിക്ക്‌ ഇരട്ടിമധുരം.

Friday, March 23, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 10

ടുക്കി റിസര്‍വോയറിന്റെ ഓരത്തെ കാനനക്കാഴ്ചകളിലേക്ക്‌ ഞങ്ങള്‍ കണ്ണും കാതും ക്യാമറയും തുറന്നു.

മലഞ്ചെരിവ്‌. തുരങ്കത്തിലൂടെ വന്ന വെള്ളം ദുര്‍ഘടമായ ഒരു അരുവിയായി താഴേക്കൊഴുകുന്നു. ഇടതിങ്ങി നില്‍ക്കുന്ന വന്മരങ്ങളും കുറ്റിച്ചെടികളും. താഴെ, താഴെ.... കുഞ്ഞോളങ്ങളിളക്കി ശാന്തമായി കിടക്കുന്ന ജലാശയം. വെള്ളത്തിന്‌ ഇരുണ്ട പച്ചനിറം. വനത്തിന്റെ നിറം. മറുകരെ വീണ്ടും വനം. നിബിഢവനം. പലനിരത്തില്‍ ഇലച്ചാര്‍ത്തുകള്‍, കുന്നുകള്‍. അതിങ്ങനെ സ്വസ്ഥമായി ശാന്തമായി സമൃദ്ധമായി പരന്നു കിടക്കുന്നു. ആനയും പോത്തും മറ്റനവധി പക്ഷിമൃഗാദികളും വിഹരിക്കുന്ന കാട്‌.

മഹാനഗരത്തിന്റെ വെറിപിടിച്ച ശബ്‌ദകോലാഹലങ്ങളില്ല, പൊടിയും പുകയുമേറ്റു വാടിയ വിഷക്കാറ്റില്ല, തിരക്കും മണിമന്ദിരങ്ങളുമില്ല, ശുദ്ധമായ പ്രകൃതി, ആഞ്ഞൊന്നു ശ്വാസം വലിച്ചാല്‍ ഉണര്‍വ്വ്‌ ഓരോ രക്തക്കുഴലിലൂടെയും തുള്ളിക്കുതിച്ചൊഴുകുന്നതറിയാം. അകലേക്കാണുന്ന മേഘം നിഴലിട്ടുമൂടിയ കാടുകളിലേക്ക്‌ ഒരു ബാലനെപ്പോലെ ഓടിയണയാന്‍ തോന്നിപ്പോകും.

തുരങ്കത്തിന്റെ അറ്റം ചെന്നവസാനിക്കുന്നത്‌ ആറേഴടി പൊക്കമുള്ള ഒരു കുഴിയുടെ വക്കത്താണ്‌. അതിലേ ഒഴുകിവരുന്ന വെള്ളം വീണ്‌ ഒരു ചെറിയ വെള്ളച്ചാട്ടം തീര്‍ക്കുന്നു. അതു പിന്നീട്‌ ചെരിഞ്ഞതും പാറകള്‍ നിറഞ്ഞതുമായ ഒരു അരുവിയായി താഴേക്കൊഴുകി ജലാശയത്തില്‍ ചെന്നു ചേരുന്നു. നൂറു മീറ്ററോളം താഴെയാണ്‌ ജലാശയം. തുരങ്കത്തിന്റെ അറ്റത്ത്‌ അരികില്‍ വളര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ വേരില്‍ പിടിച്ച്‌ തിട്ടയുടെ പുറത്തേക്കു കയറണം, വെള്ളം വന്നു വീഴുന്നിടത്തേക്കിറങ്ങാനോ വലതു ഭാഗത്തേക്കു കയറാനോ വഴി ഇല്ല. അവിടെ ഇരിക്കാന്‍ പാകത്തില്‍ കല്ലുകളൊക്കെ ഉണ്ട്‌. അങ്ങിങ്ങു ബിയര്‍ ബോട്ടിലുകള്‍ പൊട്ടിക്കിടക്കുന്നുണ്ടായിരുന്നു. അവിടെ അല്‍പനേരമിരുന്നു. ഞാന്‍ രണ്ടാമത്തെ തവണ വന്നപ്പോള്‍ പാഴ്‌സല്‍ വാങ്ങിക്കൊണ്ടുവന്ന പൊറോട്ടയും ഗ്രീന്‍പീസ്‌ കറിയും സഹയാത്രികര്‍ക്കൊപ്പം ഈ പാറപ്പുറത്തിരുന്നാണു കഴിച്ചത്‌. വെള്ളം വന്നു വീഴുന്ന ഭാഗത്തേക്കു സാവധാനം ഞാന്‍ ഇറങ്ങി. ഒരടിയോളം വെള്ളം അവിടെ കല്ലുകള്‍ക്കിടയില്‍ കെട്ടിക്കിടപ്പുണ്ട്‌. അതിനപ്പുറം എവിടൊക്കെയോ അള്ളിപ്പിടിച്ച വേരിന്റെ ബലത്താല്‍ ഒരു നെല്ലി മരം നില്‍പ്പുണ്ട്‌. തീരെ ഇലകളില്ല. അങ്ങിങ്ങ്‌ ഒന്നു രണ്ടു കായ്‌കള്‍ കാണാം. ആദ്യത്തെ തവണ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന സിനീഷ്‌ എന്നു പേരുള്ള ഒരു വിദ്വാനാണ്‌ അതി വിദഗ്‌ധമായി ഇതില്‍ക്കയറി നെല്ലിക്കാ പറിച്ചത്‌(ഇദ്ദേഹമിന്ന്‌ മെഡി. റെപ്‌ ആണ്‌). എന്തായാലും ഞാന്‍ ഇറങ്ങിയതു വെറുതെയായില്ല. എപ്പോഴോ വീണുകിടന്ന ഒരു നെല്ലിക്കാ എനിക്കും കിട്ടി. വെയിലേറ്റ്‌ അത്‌ അല്‍പം വാടിയിരുന്നു. ആ വെള്ളത്തില്‍ കഴുകി ഞാന്‍ തന്നെ അതു തിന്നു. 2002 ലെ ഒരു ക്രിസ്‌മസ്‌ കാലത്തു നാവിലറിഞ്ഞ രുചി അപ്പോഴോര്‍മ്മ വന്നു. റമീസ്‌ ഒലിച്ചു വീഴുന്ന വെള്ളത്തില്‍ വടി ഇട്ടിളക്കി എന്തെല്ലാമോ കുസൃതികള്‍ കാട്ടുന്നുണ്ട്‌.

ഒന്നുഷാറാകാന്‍ ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. പടര്‍ന്നു കിടക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ ചാഞ്ഞു താഴേക്കിറങ്ങുന്ന കട്ടുവഴിയിലൂടെ ഞാന്‍ മുന്‍പില്‍ നടന്നു. ഇറക്കമാണ്‌. വടി വേണ്ടി വരുന്നതു ചിലപ്പോള്‍ ഇനിയാണ്‌. അല്‍പമേ നടക്കാനുള്ളൂ എങ്കിലും കാട്‌ കാടു തന്നെ ആണല്ലോ. സ്ഥിരം ആളുകള്‍ നടക്കാറുള്ള വഴിയിലെ പോലെ കറുത്ത മണ്ണ്‌ ഇളകി കിടന്നു. അതിനു മീതെ പരശതം ഇലകള്‍ ഉണങ്ങിപ്പൊടിഞ്ഞ്‌ അസ്ഥിപഞ്ജരമായും.



“ദേ വെള്ളം!”

ഇടയ്ക്കൊരുവേള പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ തടാകത്തിന്റെ ഒരു നേര്‍ക്കാഴ്‌ച കിട്ടി. പക്ഷേ അതു കണ്ടു മയങ്ങി നില്‍ക്കാതെ അതിനടുത്തേക്ക്‌ എത്താനായിരുന്നു വ്യഗ്രത മുഴുവന്‍. കുത്തനെയിറങ്ങുന്ന ഒന്നുരണ്ടിടങ്ങളില്‍ സൂക്ഷിച്ചിറങ്ങണമെന്ന മുന്നറിയിപ്പു നല്‍കി. ചിക്കു വാതം പിടിച്ച ഒരു വൃദ്ധനെപ്പോലെ അത്യന്തം സാവധാനത്തിലാണ്‌ താഴേക്കുള്ള ഓരോ ചുവടും വെച്ചത്‌. അതിനാല്‍ അവന്‍ ഞങ്ങളെക്കാള്‍ പിന്നിലായിപ്പോയി. മരങ്ങളും കുറ്റിച്ചെടികളും തീരുന്ന വരമ്പോടു ചേര്‍ന്ന് ഒരു പാറയുണ്ട്‌. അതിന്റെ അങ്ങേയറ്റം ചെന്നു മുട്ടുന്നത്‌ വെള്ളത്തിലും! അതെ ഞങ്ങള്‍ ജലാശയത്തിന്റെ കരയിലെത്തിക്കഴിഞ്ഞു.

ഇടത്ത്‌, വലത്ത്‌,... നിരന്നു പരന്നു കിടക്കുന്ന തടാകം. ശാന്തം, വീശിയൊഴുകുന്ന തിരകളില്ലാതെ അലകളിളക്കി ചിരിക്കുന്നു. പച്ചനിറമുള്ള വെള്ളം ഭീതിപ്പെടുത്തുന്ന ആഴം തോന്നിപ്പിക്കും. മിതമായി വീശുന്ന കുളിരുള്ള കാറ്റ്‌. അങ്ങകലെ വനം പോലും നിശബ്‌ദം. വന്യമായ നിശബ്ദത എന്തെന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ അറിയുകയായിരുന്നു. ഉച്ചയായതിനാല്‍ കിളികളുടെ പോലും ഒച്ച കേള്‍ക്കാനില്ല. സായാഹ്നങ്ങളില്‍ വനത്തിന്റെ ഓരത്തു ചെന്നു നിന്നാല്‍ കിളികളുടെ ചേക്കേറാനുള്ള ബഹളം കേള്‍ക്കാം. പാറപ്പുറത്തു വെറുതേ ഇരുന്നു. ആര്‍ക്കും ഒന്നും മിണ്ടാനില്ല. വെറുതേ മനസ്സു കൊതിക്കുന്നിടത്തേക്ക്‌ കണ്ണെത്താ ദൂരെ പടര്‍ന്നു നിക്കുന്ന ഇലച്ചാര്‍ത്തുകളിലേക്ക്‌, മാനത്തോടു കൊക്കുരുമ്മുന്ന പുല്‍മേടുകളിലേക്കെല്ലാം ദൃഷ്‌ടിയൂന്നി ഏതൊക്കെയോ ദിവാസ്വപ്‌നത്തില്‍ ഞങ്ങള്‍ സ്വയം മറന്നിരുന്നു. അങ്ങനെ എത്ര നേരം വേണമെങ്കിലും ഇരിക്കാവുന്ന ഒരു കാലാവസ്ഥയിലാണ്‌ ഞങ്ങള്‍ അവിടെ ചെന്നതെന്നു വേണം പറയാന്‍. നേരം ഉച്ചയായിട്ടും മേഘം കുടപിടിച്ചതിനാല്‍ വെയിലില്ല. സുഖമുള്ള ഒരു തണുപ്പുണ്ടുതാനും. യാന്ത്രികമായ ജീവിതത്തിനിടയില്‍ എന്നാണു നമുക്കിതുപോലെ 'സ്വസ്ഥത' അനുഭവിക്കാന്‍ നേരം? അതു ലഭിക്കുന്ന ഒരു സ്ഥലം ദാ ഇവിടെയാണ്‌ എന്നുറക്കെ വിളിച്ചു പറയാന്‍ തോന്നി.


“തടയാനാ തടയണ!”

ചെന്നു കയറിയ സ്ഥലത്തു പാറയാണെന്നും ആ കല്ലുകൂട്ടം വെള്ളത്തിലേക്കിറങ്ങിയാണു നില്‍ക്കുന്നതെന്നും പറഞ്ഞല്ലോ. അതിനപ്പുറത്തോട്ടും ഇപ്പുറത്തോട്ടു ഇറങ്ങിച്ചെല്ലാനോ നടന്നു കാണാനോ ഉള്ള വഴിയില്ല. ജലനിരപ്പ്‌ കയറിയും ഇറങ്ങിയും ചെടികള്‍ തീരെ ഇല്ലാതെ വനവുമായി വ്യക്തമായ ഒരു അതിര്‌ അതു സൃഷ്‌ടിച്ചിരുന്നു. ഇവിടെല്ലാം അപകടകരമായ ചെരിവാണ്‌. അതിനാല്‍ത്തന്നെ കരയോടു ചേര്‍ന്നു നില്‍ക്കുന്നിടത്തു നിന്നും രണ്ടോ മൂന്നോ അടി മാറിയാല്‍ തന്നെ വെള്ളത്തിനാഴമുണ്ടെന്നു കാണാം. അതിനാല്‍ കാലു കഴുകാന്‍ പോലും വെള്ളത്തിലിറങ്ങാമെന്ന്‌ ആരും വ്യാമോഹിക്കേണ്ട. അത്ര അപകട സാധ്യതയുള്ള പ്രദേശമാണിവിടം. ഞങ്ങളുടെ ആവേശവും സാഹസികതയും കരയില്‍ മാത്രമേ നില്‍ക്കൂ എന്നു സ്വയം ഉറപ്പുണ്ടായിരുന്നെങ്കിലും ഇതെഴുതുന്നതു വായനക്കാരുടെ അറിവിലേക്കു വേണ്ടി. വിനോദയാത്രികര്‍ കാണുന്ന കുളത്തിലും നദിയിലുമെല്ലാം ഇറങ്ങി മരണം വരിക്കുന്നതു സാധാരണമായ കാലത്ത്‌ അത്തരം പ്രലോഭനങ്ങളെ ചെറുക്കാനുള്ള വൈകാരിക അച്ചടക്കം യുവാക്കള്‍ക്കില്ലാതെ പോകുന്നതെന്തുകൊണ്ടെന്നു പലവട്ടം ഞാനും ചിന്തിക്കാറുണ്ട്‌. എസ്‌.എസ്‌.എല്‍.സി.ക്ക്‌ തൊട്ടു പിന്നിലത്തെ ബെഞ്ചിലിരുന്ന്‌ പരീക്ഷ എഴുതിയ ഒരുവന്റെ പടം ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പത്രത്തിന്റെ ഒന്നാം പേജില്‍ കണ്ടു ഞെട്ടിയ അന്നുമുതല്‍ മനസ്സിലുള്ള പേടിയും ഉല്‍ക്കണ്‌ഠയുമാണിത്‌. അതു പോട്ടെ, ഇവിടെ തടാകത്തിനു ഒരുപാടു വീതിയില്ല. ഞങ്ങള്‍ നിന്നിരുന്നതിന്റെ ഇടതുവശത്തേക്ക്‌, അതായത്‌ ഉത്ഭവസ്ഥാനത്തേക്ക്‌ നോക്കെത്താദൂരത്തോളം അതു പരന്നു കിടന്നു. വലതുഭാഗത്ത്‌ അല്‍പമകലെയായി ഈ വെള്ളത്തെ തടയുന്ന മൂന്ന്‌ അണകളിലൊന്ന്‌, ചെറുതോണി ഡാം കാണാം(ഇടുക്കി ആര്‍ച്‌ ഡാമും കുളമാവ്‌ ഡാമുമാണ്‌ മറ്റ്‌ രണ്ട്‌ അണകള്‍). ഞങ്ങള്‍ ഇറങ്ങിവന്ന മലയ്ക്കു മറഞ്ഞാണ്‌ ആര്‍ച്‌ ഡാം. അതിനാല്‍ അവിടെ നിന്നാല്‍ ചെറുതോണിഡാമിന്റെ മുക്കാല്‍ ഭാഗമേ കാണാനാവൂ. അക്കരെ ഭാഗത്ത്‌ ഡാമിനോട്‌ ചേര്‍ന്ന് എന്തൊക്കെയോ നിര്‍മ്മിതികള്‍ കാണാം. അണക്കെട്ടുകളില്‍ സന്ദര്‍ശനം അനുവദിക്കുന്ന ഓണം-ക്രിസ്‌മസ്‌ അവധിക്കാലങ്ങളില്‍ ജലാശയത്തിലൂടെയുള്ള സ്പീഡ്‌ ബോട്ട്‌ സവാരി പുറപ്പെടുന്നത്‌ അവിടെ നിന്നാണ്‌. ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക ഡാമുകളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ബോട്ട്‌ സവാരി ഒരിടത്തും(തേക്കടി ഒഴികെ) ഇന്നുവരെ നടത്തിയിട്ടില്ല എന്നത്‌ വലിയ ഒരു കുറച്ചിലായി എനിക്കു തോന്നുന്നു. അതിനുമപ്പുറത്ത്‌ ഒരു മലമുകളില്‍ ഒരു വമ്പന്‍ ടവര്‍, മൊബൈലിന്റെയോ മൈക്രോവേവിന്റെയോ, തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇടത്തരം മഴക്കാറുമൂടിയ ആകാശമായിരുന്നു. വെള്ളിവെയിലില്‍ വെട്ടിത്തിളങ്ങുന്ന തടാകമല്ലായിരുന്നു ഞങ്ങളെ കാത്തിരുന്നത്‌. എങ്കിലും കാട്‌ അതിരിടുന്ന ആ ഭീമന്‍ ജലാശയം അതിന്റെ ഗാംഭീര്യം ഒട്ടും കുറയാതെ തന്നെ നിലകൊണ്ടു.

എല്ലാവരും കാഴ്‌ച കണ്ടും ഇടയ്‌ക്കെല്ലാം ഫോട്ടോയെടുത്തും ഇരിപ്പാണ്‌. അതിനിടെ ഈ ഡാമിനെക്കുറിച്ചുള്ള വസ്‌തുതകള്‍ - അറിയാവുന്നതെല്ലാം - ഞാന്‍ കൂട്ടുകാര്‍ക്കു വിവരിച്ചു കൊടുത്തു. ഇന്നത്തെ ഇടുക്കിഡാമിന്റെ സ്ഥാനത്തേക്ക്‌ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ജോണിനു വഴികാട്ടിയ ചെമ്പന്‍ കൊലുമ്പന്‍ എന്ന ആദിവാസി, അന്നത്തെ ഭരണകര്‍ത്താക്കളുടെ, പ്രത്യേകിച്ചും ഇന്ദിരാ ഗാന്ധിയുടെ ഇച്‌ഛാ ശക്തി, ഈ പദ്ധതിയുടെ പേരില്‍ ഇവിടെയുണ്ടായ റോഡുകള്‍, തൊഴില്‍ ലഭ്യത, കുടിയിറക്ക്‌, ഹൈറേഞ്ചിലെ അന്നത്തെ 'ഹബ്‌' ആയിരുന്ന അയ്യപ്പന്‍കോവില്‍ എന്ന ഗ്രാമം അപ്പാടെ വെള്ളത്തില്‍ ആണ്ടുപോയത്‌, ഒപ്പം ജലാശയത്തിന്റെ പരിധിക്കുള്ളില്‍ പെട്ടുപോയ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്‌താ ക്ഷേത്രം, ഡാമില്‍ വെള്ളം പൊങ്ങുമ്പോള്‍ ശ്രീകോവിലിലേക്കു വഞ്ചിയില്‍ പോയി പൂജ നടത്തുന്ന ശാന്തി(ശ്രീകോവില്‍ നിലകൊള്ളുന്നത്‌ വളരെ ഉയരത്തില്‍ നിര്‍മ്മിച്ച ഒരു കല്‍ക്കെട്ടിനു മേലെയാണ്‌), ഡാം നിര്‍മ്മാണത്തിന്‌ സിമന്റു കൊണ്ടു വരാറുണ്ടായിരുന്ന മാക്‌ എന്നു പേരുള്ള ഭീമന്‍ ട്രക്കുകള്‍, കുട്ടികളെ ആ ട്രക്കുകള്‍ക്കുള്ളില്‍ പിടിച്ചിട്ടുകൊണ്ടു പോകുമെന്ന കിംവദന്തികള്‍, മനുഷ്യന്റെ രക്തം കലര്‍ന്നാല്‍ ഡാമിന്‌ ഉറപ്പുകൂടുമെന്നും അതിനായി തൊഴിലാളികളെ കൊന്നു ചോരവീഴ്‌ത്തിയെന്നുമുള്ള കെട്ടുകഥകള്‍. കേരളത്തിനു വേണ്ട വൈദ്യുതിയുടെ പകുതിയിലേറെയും നല്‍കുന്ന ഈ ജില്ലയില്‍ വൈദ്യുതീകരിക്കാത്ത വീടുകളുടെ അനുപാതം വളരെയേറെയാണ്‌. വ്യാവസായികമയി ഏറെ പിന്നാക്കം നില്‍ക്കുന്ന ഈ ജില്ലയിലെ ഏറ്റവും സാമ്പത്തികപ്രാധാന്യമുള്ള ഉല്‍പന്നവും കരണ്ടു തന്നെ. ചെറുതും വലുതുമായി ഡസന്‍ കണക്കിനു ജലസംഭരണികളും പുഴകളുമുള്ള ഈ ജില്ലയുടെ ചില ഭാഗങ്ങള്‍ ജലദൗര്‍ലഭ്യം മൂലം പൊറുതിമുട്ടുന്ന വാര്‍ത്ത വേനലിനു വളരെ മുന്‍പേ ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്‌ മറ്റൊരു വൈരുദ്ധ്യം. ലോകപ്രശസ്‌ത ഹില്‍സ്റ്റേഷനായി മൂന്നാറും കേരളത്തിന്റെ ടൂറിസം മാപ്പില്‍ ചിരപ്രതിഷ്‌ഠ നേടിയ തേക്കടി, വാഗമണ്‍, രാമക്കല്‍മേട്‌ തുടങ്ങിയ പ്രദേശങ്ങളുമെല്ലാം ഉള്ളപ്പോഴും വിസ്‌തൃതിയുടെ നല്ലൊരു ശതമാനം വനവും ശേഷിച്ചവ കൃഷിസ്ഥലങ്ങളുമായിരുന്നിട്ടും വര്‍ഷാവര്‍ഷം വേനല്‍ച്ചൂടും തത്സംബന്ധിയായ വറുതികളും കൂടിവരുന്നത്‌ അന്നാട്ടുകാരനായ എനിക്ക്‌ ആശങ്കയോടെയല്ലാതെ കാണാനാവുന്നില്ല.


“എടാ ചിച്ചൂ, എന്താടാ നമുക്കീ ഐഡിയാ നേരത്തേ തോന്നാഞ്ഞത്?”
“എല്ലാത്തിനും അതിന്റേതായ സമയമുണ്ടെടാ സ്റ്റീഫാ!”
“എന്തു കുളിരുള്ള കാറ്റ്, അല്ലേ?”
“മനഃസമാധാനത്തിന്റെ ചൂ‍ളം വിളി പോലെ തോന്നുന്നു!”


ഡാം കണ്ടൊരാറംഗസംഘത്തിലേവരും
ആമോദമേറിയൊരു ഫോട്ടോയ്‌ക്കുമൊന്നിച്ചു
ക്ലിക്കുകള്‍ പത്തുരു ക്യാമറായെണ്ണവേ
കിട്ടിയ പിക്‍ചറില്‍ ഭേദമായുള്ളത്.


കഥകള്‍ പറഞ്ഞങ്ങനെ വെറുതേയിരിക്കാന്‍ വയ്യല്ലോ.

"പോകാം..?" ഒരു തണുത്ത പ്രതികരണം കിട്ടാനായി മാത്രമായിരുന്നു ആ ചോദ്യത്തിനു വിധി. പക്ഷേ സമയം... സമയമാണല്ലോ നമ്മളെ എപ്പോഴും വെല്ലുവിളിക്കുന്നത്‌!


ഇടുക്കി - പൊതുവിവരങ്ങള്‍: idukki.nic.in
ഡാം സംബന്ധിച്ച ആധികാരികവിവരങ്ങള്‍:
http://idukki.nic.in/dam-hist.htm
An old pic in timescontent
Another pic in timescontent
expert-eyes.org
structurae
http://en.wikipedia.org/wiki/Idukki_Dam

Tuesday, March 20, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 9

"നമുക്കു നാരകക്കാനം വരെ ഒന്നു പോയാലോ?" സിറ്റിയിലെ കടയിലെ സജിച്ചേട്ടനോടാണ്‌ എന്റെ ചോദ്യം.

"ആയ്ക്കോട്ടെ!" എന്നുപറഞ്ഞു പുള്ളി ഉടനെ തയ്യാറായി ഇറങ്ങി. പട്ടണത്തില്‍ ചെന്നു ഡീസലും അടിച്ച്‌ ഇടുക്കിക്കുള്ള വഴിയെ ഞങ്ങളാറിനെയും കൊണ്ട്‌ ജീപ്പങ്ങനെ പോയി.

"അവിടെയെന്നാ കാണാനാ? ഡാം കാണാനാണോ?"

"ഏയ്‌ അല്ല, ഡാം ഇപ്പോള്‍ തുറന്നു കൊടുത്തിട്ടില്ല. സാധാരണ ക്രിസ്‌മസ്‌ കാലമാകുമ്പോള്‍ തുറക്കാറുള്ളത. ഇത്തവണ മുല്ലപ്പെരിയാര്‍ പ്രശ്നം ഉള്ളതു കൊണ്ടാവും.. എന്തോ... ഞങ്ങളു പോകുന്നത്‌ അവിടെ ഒരു തുരങ്കമുണ്ട്‌, അതു കാണാനാ!"

നാരകക്കാനം കഴിഞ്ഞാല്‍ ഇടുക്കി ഭാഗത്തേക്കുള്ള ആദ്യത്തെ സ്റ്റോപ്‌. അവിടെ നിന്നും താഴേക്കിറങ്ങുന്ന ഒരു ജീപ്പ്പുറോഡ്‌. വളഞ്ഞും പുളഞ്ഞും മലയുടെ നെഞ്ചിലൂടെ അതു ഇറങ്ങിച്ചെല്ലുന്നതു വേനലില്‍ ചെറിയൊരു നീര്‍ച്ചാലുമാത്രമായി മെലിഞ്ഞ ഒരു തോടിന്റെ കരയില്‍. വഴി അവിടെ തീരുന്നു. അപ്പോഴേക്കും ഇരുപത്തി രണ്ട്‌ കിലോമീറ്റര്‍ ഓഡോമീറ്റര്‍ എണ്ണിക്കഴിഞ്ഞിരുന്നു.

സന്ദര്‍ശകരുടെയെല്ലാം മുഖത്ത്‌ ഇതെങ്ങോട്ടാണീ പോക്കെന്ന ചോദ്യം വായിച്ചെടുക്കാമായിരുന്നു. ഞങ്ങളിറങ്ങിയതിന്റെ ഇടതുവശത്ത്‌ ചെറിയൊരു ചെക്ക്‌ ഡാമുണ്ട്‌. ആ കൈത്തോടിലൂടെ ഒഴുകി വരുന്ന വെള്ളം തടഞ്ഞു നിര്‍ത്തി ഇടുക്കിഡാമിലേക്ക്‌ വഴിതിരിച്ചു വിടുന്നു. ഇരുവശവും കല്‍ഭിത്തി കെട്ടി സംരക്ഷിച്ച ആ ചാല്‍ നീങ്ങുന്നത്‌ കോണ്‍ക്രീറ്റ്‌ തൂണുകള്‍ തട തീര്‍ത്ത ഒരു ഗുഹാമുഖത്തേക്കാണ്‌. അതിലേ ഒഴുകിവരുന്ന മരക്കഷണങ്ങളെയും മറ്റു തടഞ്ഞു നിര്‍ത്താനാണീ തൂണുകള്‍. അങ്ങിങ്ങു പൊന്തിവളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികള്‍ക്കിടയിലൂടെ അഞ്ചടിയോളം പൊക്കമുള്ള കയ്യാലയുടെ താഴേക്ക്‌ ഊര്‍ന്നിറങ്ങി. പാദം മൂടാന്‍ തക്ക വെള്ളമേയുള്ളൂ. കുളിരുള്ള തെളിനീര്‍. ശങ്കിച്ചു നിന്ന കൂട്ടുകാരെ ഇറങ്ങാന്‍ സഹായിച്ചു. എല്ലാവരും താഴെയിറങ്ങി. 'സെറ്റപ്പ്‌ സ്ഥലം ചേട്ടായീ!' മള്‍ട്ടിയുടെ അഭിപ്രായത്തിന്‌ എല്ലാവരും തലകുലുക്കി. കോണ്‍ക്രീറ്റു തൂണുകള്‍ക്കപ്പുറം വാ പിളര്‍ന്നു നില്‍ക്കുന്നു തുരങ്കം!


ഇരുട്ടുകൊണ്ടുണ്ടാക്കിയ ഒരു കുഴല്‍ പോലെ തുരങ്കം കാണപ്പെട്ടു. ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ നീളമുണ്ടിതിന്‌. ഇങ്ങു നിന്നു നോക്കിയാല്‍ മറ്റേയറ്റം പ്രകാശത്തിന്റെ ഒരു പൊട്ടുപോലെ കാണാം. ഞങ്ങള്‍ യാത്ര ചെയ്തുവന്ന ഇടുക്കി റോഡ്‌ കടന്നു പോകുന്ന മലയുടെ നെഞ്ചു തുരന്ന്‌ മറുവശത്തെ ഡാം റിസര്‍വ്വോയറിന്റെ ദിശയിലേക്കാണ്‌ ഈ തുരങ്കം പണിതിരിക്കുന്നത്‌.

'പോകണോ വേണ്ടയോ?' എന്നൊരു കണ്‍ഫ്യൂഷന്‍ സന്ദര്‍ശകരുടെയുള്ളില്‍ ഉണ്ടായിരുന്നു. മുന്‍പ്‌ രണ്ടുവട്ടം (2002 ലും 2003 ലും) ഇതിലൂടെ കടന്നുപോയിട്ടുള്ള എന്നെ അവര്‍ വിശ്വാസത്തിലെടുത്തു. നേരത്തെ അതിലേ പോയവരാരോ ഉപേക്ഷിച്ചു പോയ രണ്ടു നീളന്‍ വടികള്‍ കിട്ടി.

"അതെടുത്തോ.. വല്ല പാമ്പിനേം കണ്ടാല്‍ തല്ലിക്കൊല്ലാം."

"പാ.. പാമ്പോ? പാമ്പൊക്കെയുണ്ടാവുമോ?" സംഭ്രമം നിറഞ്ഞ ആ ചോദ്യം റംസിന്റെ വായില്‍ നിന്നാണു വീണത്‌.

"കാണാന്‍ സാധ്യതയില്ലാതില്ല. ഇന്നുവരെ കണ്ടിട്ടില്ല. കണ്ടാലത്തെ കാര്യമാണു പറഞ്ഞത്‌.' ഞാന്‍ തുടര്‍ന്നു. 'മറ്റൊന്ന്‌, ഇതില്‍ കുറെ വവ്വാലുകളുണ്ട്‌(നരിച്ചീറുകള്‍). നമ്മള്‍ കൂവിയും അലറിയും ഒച്ചവെച്ചു വേണം പോകാന്‍. അതുങ്ങ്നള്‍ അകന്നു പോകാന്‍ വേണ്ടീട്ടാണ്‌. പിന്നെ, വെള്ളം കാലുകൊണ്ട്‌ നന്നായി ഇളക്കി വേനം നടക്കാന്‍. മുന്‍പേ പറഞ്ഞപോലെ പാമ്പു വല്ലോം ഉണ്ടെങ്കില്‍ മാറിപ്പോയ്ക്കോളും. ചിലപ്പൊ വല്ല കുപ്പിച്ചില്ലും കാണ്ടേക്കാം. നോക്കി വന്നോണം. എതാണ്ട്‌ പകുതിയാകുമ്പോള്‍ തറ്യിലെ കല്ലുകള്‍ മുഴച്ചും കുഴിഞ്ഞുമൊക്കെയാണ്‌. വീഴാതെ നോക്കണം. കയ്യിലുള്ള വടികൊണ്ട്‌ തപ്പിക്കൊണ്ട്‌ നടന്നോണം. ഇത്രയുമാണ്‌ മുന്‍കരുതല്‍ നടപടികള്‍."

ഞാന്‍ ബാഗില്‍ നിന്നും ടോര്‍ച്ചെടുത്തു. എല്‍.ഇ.ഡി.ബള്‍ബിനു നല്ല പ്രകാശമുണ്ട്‌. സാഹസികതയുടേതായ ഒരു ത്രില്‍ വരണമെങ്കില്‍ പന്തം കത്തിച്ചു കൊണ്ടു പോകണം.

"അപ്പോള്‍ ശെരി... പേടിക്കാനൊന്നുമില്ല. നമ്മള്‍ തുടങ്ങുന്നു!!"

"കൂ... ഹൂ ഹാ... ഹൂയ്‌...യ്‌"

ആമോദത്തിമിര്‍പ്പിന്റെ ശബ്‌ദം മുഴക്കി ഞങ്ങളാറും തുരങ്കത്തിലേക്കു കടന്നു. ഏറ്റവും മുന്നില്‍ ഞാന്‍. കഷ്‌ടിച്ച്‌ ആദ്യത്തെ ഒരു അന്‍പതു മീറ്റര്‍ പിന്നില്‍ നിന്നുള്ള വെളിച്ചം കടന്നു വരും. പൂപ്പലോ പായലോ ഒക്കെ ഉണങ്ങിപ്പിടിച്ച്‌ തുരങ്കത്തിന്റെ ഭിത്തിയിലെ പാറകള്‍ ചാരനിറം പൂണ്ടുകാണപ്പെട്ടു. മേല്‍ത്തട്ടില്‍ കയ്യെത്തിച്ചു തൊടാവുന്നത്ര പൊക്കമേയുള്ളൂ. ഇടവും വലവും മേലും കീഴും പാറ തന്നെ പാറ. വെള്ളത്തിനൊപ്പം ഒഴുകിവന്നടിഞ്ഞ മണലും ചരലും തറയില്‍ കനം കുറഞ്ഞ ഒരാവരണം തീര്‍ത്തിട്ടുണ്ട്‌. മന്ദം ഒഴുകുന്ന വെള്ളം കാല്‍പാദങ്ങളില്‍ ഇക്കിളി കൂട്ടുന്നു. തുടക്കത്തിലെല്ലാം പരിഭ്രാന്തരായ പരല്‍മീനുകള്‍ കാലുകളില്‍ വന്നു മുട്ടിയിട്ട്‌ എങ്ങോട്ടൊക്കെയോ പരക്കം പാഞ്ഞു. ഇരുട്ടിലേക്കു കടന്നപ്പോള്‍ കുറെ വവ്വാലുകള്‍ പുറത്തേക്കു പറന്നുപോയി.


Just passed the gate.


ഇരുട്ടുകുഴല്‍


മുന്നിലേക്കു നീട്ടി ടോര്‍ച്ചടിച്ച്‌ പോകേണ്ട പാത നന്നായി നോക്കി മനസ്സിലാക്കി കൂവിയാര്‍ത്തു നീങ്ങി. ശേഷിച്ച വവ്വാലുകള്‍ ബഹളവും ഞങ്ങളുടെ കയ്യിലെ വെളിച്ചവും നിമിത്തം ഞങ്ങള്‍ക്കു മുന്‍പേ മറുവശത്തേക്കു നീങ്ങിക്കൊണ്ടിരിക്കും. പ്രകാശവീഥിയില്‍ അവയെല്ലാം ഇടയ്‌ക്കിടെ മിന്നി മറഞ്ഞുകൊണ്ടിരുന്നു. അസുഖകരമായ ഒരു ശബ്‌ദം പുറപ്പെടുവിച്ചുകൊണ്ട്‌ അവ പറന്നകലുന്നത്‌ അകലെക്കാണുന്ന വെള്ളപ്പൊട്ടിനിപ്പുറം നിഴല്‍ച്ചിത്രങ്ങളായിക്കണ്ടു.

"ഇതു കടിച്ചാല്‍ പേ പിടിക്കത്തില്ലേ?" മള്‍ട്ടി ഇതു ചോദിക്കുമ്പോള്‍ പച്ച വിരിപ്പിട്ട ആശുപത്രി മെത്തയില്‍ മലര്‍ന്നു കിടന്ന്‌ സുന്ദരിയായ ഒരു നേഴ്‌സിന്റെ പുഞ്ചിരിയില്‍ മയങ്ങി പൊക്കിളിനു ചുറ്റും പതിനാലു കുത്തിവെയ്‌പ്പു വാങ്ങുന്നതിന്റെ കഠോരമായ വേദനയായിരുന്നിരിക്കണം ഭാവനയില്‍.

ഓരോ ചുവടുവെയ്‌പ്പിലും വെള്ളത്തില്‍ മുങ്ങിയ നിലത്തെ കുഴികളും കൂര്‍ത്ത കല്ലുകളും കണ്ടെത്തി വേണം പോകാന്‍. ഒരു ഭീതിദമായ അനുഭവം എന്തെന്നാല്‍, ഭയത്തോടെ മനസ്സില്ലാ മനസ്സോടെ തുരങ്കത്തിലൂടെ നടപ്പുതുടങ്ങി, എതാണ്ടൊരു കാല്‍ ഭാഗം ദൂരം പിന്നിട്ടുകഴിയുമ്പോള്‍ പിന്നോട്ടൊന്നു വലിയാന്‍ തോന്നും. 'ഈ സാഹസം വേണോ? തിരിച്ചു പോയാലോ? ഇരുളടഞ്ഞ തുരങ്കം മുന്നിലിങ്ങനെ നീണ്ടു കിടക്കുന്നു. തിരികെപ്പോകാനാണെങ്കില്‍ വേഗം ചെന്നു കര പറ്റാം. മുന്നോട്ടു നടന്നാല്‍ ഏറെ ദൂരം കൂടി അസുഖകരമായ ഈ അന്തരീക്ഷത്തിലൂടെ നടക്കണം. തിരികെപ്പോയാലോ?' അതിശക്തമായൊരു തോന്നലാണിത്‌. ആദ്യതവണ മാത്രം, ഒരിക്കല്‍ മാത്രം തോന്നുന്ന ഒരു ഭയം. പക്ഷേ മുന്നോട്ടു തന്നെ നീങ്ങാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതു രണ്ടു വസ്‌തുതകളാണ്‌ - ഒന്ന്‌ കൂടെയുള്ളവറുടെ ആവേശവും പ്രോല്‍സാഹനവും. രണ്ട്‌, എന്തായാലും ഇത്രയും ഇതിലൂടെ നടന്നു, എങ്കില്‍ പിന്നെ ഇതുമുഴുവനാക്കി ഇതുവരെ കാണാത്ത അക്കരക്കാഴ്‌ചകളും കണ്ടു മടങ്ങിക്കൂടേ? ആദ്യം പറഞ്ഞ ആവേശം തന്നെയാവും മുഖ്യമായും നമ്മളെ മുന്നോട്ടു നയിക്കുക.

പൊട്ടിയടര്‍ന്ന പാറയില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ മുറിപ്പാടുകള്‍ വീഴ്‌ത്തി ആഴ്‌ന്നിറങ്ങിയ തമരിന്റെ പാടുകള്‍ കാണാം. ഇടയ്‌ക്ക്‌ ഒന്നു രണ്ടുസ്ഥലത്ത്‌ മേലെ നിന്നും തുള്ളിതുള്ളിയായി വെള്ളം അരിച്ചിറങ്ങിയ അടയാളം. മലയിലെ പാറയുടെ അടുക്കുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയതാവണം. നമ്മള്‍ നടന്നു പോകുന്ന നേരത്ത്‌ ഈ സുനാപ്പിയെങ്ങാനും ഇടിഞ്ഞു താഴുമോ, ഇതിനുള്ളില്‍ നാം കുടുങ്ങിപ്പോകുമോ എന്നൊരു അനാവശ്യചിന്തയും സുനിശ്ചിതമാണ്‌. പ്രത്യേകിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ വന്ന കവാടവും അങ്ങേക്കവാടവും ഏതാണ്ട്‌ തുല്യദൂരത്തിലാണെന്നു കാണുമ്പോള്‍. ആ ചിന്തകള്‍ക്കൊന്നും അധികം ഇട കൊടുക്കാതിരിക്കാനും കൂടിയാണ്‌ ബഹളമുണ്ടാക്കി നടക്കുന്നത്‌. ഇരുട്ടു തരുന്ന സ്വാതന്ത്ര്യം - അതു ഞങ്ങളെ ലോകത്തിലെ ഏറ്റവും നല്ല കൂവല്‍ വിദഗ്‌ധരാക്കിക്കൊണ്ടിരുന്നു.


"നാം പാതി പിന്നിട്ടിരിക്കുന്നു" ആവേശപൂര്‍വ്വം ഞാന്‍ അറിയിച്ചു.

"ഏ? പകുതിയേ ആയൊള്ളോ?" ഫോട്ടോയില്‍ മാത്രം സാഹസികത കാണിക്കുന്ന നിറ്റ്‌സിന്‌ ഒരല്‍പം നിരാശ.

പോകെപ്പോകെ മറുവശത്തെ ദ്വാരം കൂടുതല്‍ വ്യക്തമായി വന്നു. തീക്ഷ്‌ണമായ വെളിച്ചത്തിന്റെ ഒരു പൊട്ട്‌ എന്നതു മാറി അകലെ തലനീട്ടി നില്‍ക്കുന്ന മരത്തിന്റെ ഇലകള്‍ ദൃശ്യമായി. അതുവരെ നമ്മെപ്പേടിച്ചു മുന്‍പേ പറന്ന വവ്വാലുകള്‍ ഭൂരിഭാഗവും വെറുപ്പിക്കുന്ന പകലിലേക്ക്‌ പറന്നകന്നു. ചിലവ തലയ്ക്കു മുകളിലൂടെ പ്രിയപ്പെട്ട ഇരുട്ടിലേക്കു തിരിച്ചു പറന്നു. തുരങ്കത്തിലേക്കെത്തിനോക്കുന്ന പ്രകാശം വീണ്ടും വശങ്ങളിലെ കല്ലുകളുടെ നിറം വെളിവാക്കി. ശക്തമായി തുരങ്കത്തിനുള്ളിലേക്കു കാറ്റുവീശുന്നുണ്ട്‌. ഏറ്റവും സുന്ദരം കാറ്റു തുരങ്കത്തിന്റെ വായില്‍ത്തട്ടിയകലുമ്പോള്‍ നേര്‍ത്ത ഒരു മൂളല്‍ പോലെ കേള്‍ക്കുന്ന സംഗീതമാണ്‌. തുരങ്കത്തിന്റെ മുഖം ഒരു മുളങ്കുഴലിന്റെ ഓട്ട പോലെ ആകൃതിയൊത്തതായിരുന്നെങ്കില്‍ ആ നാദം ഒരുപക്ഷേ കൂടുതല്‍ മധുരമായേനെ.


മറുകരയരികെ


അക്കരെ

വെളിച്ചം കാണേ അറിയാതെ നടപ്പിനു വേഗം കൂടും. ഇത്രനേരം നടന്ന ഇരുട്ടിനോടുള്ള അസഹ്യത മൂലം. മറുതലയ്ക്കല്‍ വരുമ്പോള്‍ ഒരു വലിയ പ്രതിസന്ധി കടന്ന മട്ടില്‍ വിജയാരവം ആരായാലും മുഴക്കിപ്പോകും! പിന്നെ അവിടത്തെ കാഴ്‌ചയില്‍ അല്‍പനേരം മതിമറന്നൊരു നില്‍പാണ്‌. മുന്നില്‍ കാണുന്നതു വനം, പരന്നു കിടക്കുന്നു തടാകം.

Monday, March 19, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 8

സ്സലു ഹൈറേഞ്ച്‌ റോഡാണ്‌ തൂക്കുപാലം-പുളിയന്മല-കട്ടപ്പന റോഡ്‌. ഞങ്ങളുടെ ഡ്രൈവര്‍ ശ്രീ. റെജി പ്രകടമായ തഴക്കത്തോടെ ആ മുരടന്‍ ജീപ്പിനെ ആ വഴികളിലൂടെ തെളിച്ചു. വണ്ടി പുളിയന്മല എത്താറായപ്പോഴേക്കും ചര്‍ച്ചകള്‍ ഉച്ചസ്ഥായിയിലെത്തിയിരുന്നു - 'യാതു പടം കാണണം?' രണ്ടു സിനിമകളാണ്‌ പ്രധാനമായും കട്ടപ്പനയിലെ തീയേറ്ററുകളില്‍ ഓടുന്നത്‌. സാഗരായില്‍ വെനീസിലെ വ്യാപാരിയും ഐശ്വര്യായില്‍ അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ(ഏതു ചെറ്റയാണാവോ ഇത്രയും നല്ല പേര്‌ ഇതിനിട്ടത്‌! * ).

റിവ്യൂകള്‍ ഒക്കെ വീട്ടിലിരുന്നപ്പോള്‍ തന്നെ വായിച്ചിരുന്നു. രണ്ടും കുഴപ്പമില്ല എന്ന ഒരു അവലോകനമാണ്‌ റിവ്യൂ വായിച്ച മ..ഹാന്മാര്‍ തന്നത്‌. ആയതിനാല്‍ ഏതു പടം എന്ന കാര്യം ടോസ്സിലൂടെ തീരുമാനിക്കാം എന്നു നിശ്ചയിക്കുകയും ഒരു ഒറ്റരൂപാ നാണയം എടുത്ത്‌ ജീപ്പിന്റെ പിന്‍സീറ്റിലിരുന്ന മള്‍ട്ടി പണിതുടങ്ങുകയും ചെയ്തു. ബെസ്റ്റ്‌ ഒഫ്‌ ത്രീ. ആദ്യം വീണതു വെനീസിലെ വ്യാപാരി. രണ്ടാമതു അറബിയൊട്ടകം. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍!

മൂന്നാമത്‌ ... മൂന്നാമത്‌ അറബിയൊട്ടകം!!!

അങ്ങനെ രണ്ടാമതൊരാലോചനയില്ലാത്തവിധം അറബിയൊട്ടകം നമ്മള്‍ കാണുന്നു എന്നുറപ്പിച്ചു. ഐശ്വര്യാ തീയേറ്ററിനു മുന്നില്‍ ഞങ്ങളെ ഇറക്കി. വണ്ടിക്കൂലിയും കൊടുത്ത്‌ അയാളെ പറഞ്ഞുവിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ അടുത്തകാലത്തൊന്നും കാണ്ടിട്ടില്ലാത്തത്ര വാഹനങ്ങളാണ്‌ തീയേറ്ററിന്റെ മുന്നില്‍. പുത്തന്‍ കാറുകള്‍, അസംഖ്യം ബൈക്കുകള്‍, ഓട്ടോകള്‍, പോഷ്‌ കാറുകള്‍. കട്ടപ്പനക്കാരൊക്കെ ഇത്ര പണക്കാരായോ?? ബ്ലോഗര്‍ നെറ്റി ചുളിച്ചു.

***** ***** *****

അറുപതു രൂപയ്‌ക്ക്‌ ബാല്‍ക്കണി ടിക്കറ്റെടുത്തു കയറുമ്പോഴേക്കും ടൈറ്റില്‍ കാട്ടിത്തുടങ്ങിയിരുന്നു. അവിടെ ഞാന്‍ ബാല്‍ക്കണീല്‍ കയറാത്തതാണ്‌. ഒന്ന്‌ അറുപതു രൂപാ കൊടുക്കാനുള്ള സെറ്റപ്പ്‌ ആ തീയേറ്ററിനില്ല. രണ്ട്‌ ആകാശത്തിരുന്നു ഭൂമീലോട്ടു നോക്കുന്നതു പോലെ വേണം സ്ക്രീനിലേക്കു നോക്കാന്‍. എന്തായാലും ഒരു ചങ്ങാതിക്കൂട്ടത്തിലായതു കൊണ്ട്‌ കൂടുതലൊന്നും ആലോചിച്ചില്ല.

പടം തുടങ്ങി. മോഹന്‍ലാല്‍ ഉറക്കം ഉണരുന്നു, പല്ലുതേക്കുന്നു, ഷര്‍ട്ട്‌ തേക്കുന്നു.... മലബാര്‍ ഗോള്‍ഡില്‍ പോയി ഒരു മോതിരം സെലക്റ്റ്‌ ചെയ്യുന്നു. ഇവിടം വരെ, കൃത്യമായി പറഞ്ഞാല്‍ ലക്ഷ്‌മി റായി(അവള്‍ടെ ഗ്ലാമറിന്‌ ഒരഞ്ചു മാര്‍ക്ക്‌!)ക്കുവേണ്ടി ആ മോതിരം ഉപേക്ഷിക്കാന്‍ സുമനസ്സായ നായകന്‍ ലാലേട്ടന്‍ ലോകത്തെങ്ങുമില്ലാത്ത 'ശുഷ്‌കാന്തി' കാണിക്കുന്ന ഭാഗം വരെ ഞങ്ങള്‍ സിനിമ ആസ്വദിച്ചു എന്നതാണു നേര്‌.

പിന്നെയങ്ങോട്ട്‌ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന യാദൃശ്ചികതകള്‍. സ്വിമ്മിംഗ്‌ പൂളിലെ തുണി അലക്കല്‍. ഒരുപാടു പറയാന്‍ നിന്നാല്‍ ഞാന്‍ ആ സിനിമ മുഴുവന്‍ ഇവിടെ എഴുതേണ്ടി വരും! തമാശകള്‍! ഹ..ഹ..ഹഹഹഹ! ചിരിച്ചതല്ല, അട്ടഹസിച്ചതാ. അതിലെ തമാശകള്‍ കേട്ടും കണ്ടും ഞങ്ങള്‍ ആറുപേരും ചിരിക്കാന്‍ മറന്ന്‌ പലപ്പോഴും മുഖത്തോട്‌ മുഖം നോക്കി.

അതേ സമയം തൊട്ടുപിന്നിലെ നിരയില്‍ ഇരുന്ന ഒരുവന്റെ നിര്‍ത്താതെയുള്ള ചിരി ഞങ്ങളെ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു. പലപ്പോഴും എന്റെ അടുത്തിരുന്ന മള്‍ട്ടി പല്ലിരുമ്മി. തെന്നിത്തെന്നി എങ്ങാണ്ടോട്ടൊക്കെയോ കഥ(അങ്ങനെയൊന്നുണ്ടെങ്കില്‍) നീങ്ങുമ്പോള്‍ പിന്നിലെ ആ കശ്‌മലന്മാര്‍ ചിരിച്ചു മറിഞ്ഞ്‌ ഞങ്ങളുടെ ഉള്ള സ്വസ്ഥത കൂടി കെടുത്തുകയായിരുന്നു. പ്രിയദര്‍ശന്‍ എന്ന 'സെലിബ്രേറ്റഡ്‌ ഡിറക്‌ടര്‍' ഇത്രയും കാമ്പില്ലാത്ത ഒരു സിനിമയും കൊണ്ട്‌ എന്തിനു വന്നെന്നോര്‍ത്ത്‌ നായകനെയും സംവിധായകനെയും എന്തിന്‌ ഈജിപ്ഷ്യന്‍ ട്യൂണ്‍ മോഷ്‌ടിച്ചു പാട്ടുണ്ടാക്കിയ ചിരിക്കുട്ടനെയും വരെ പറ്റാവുന്നത്ര ചീത്തപറഞ്ഞും ഞങ്ങള്‍ നേരം പോക്കി. അതിനിടെ ദോഷൈകദൃക്ക്‌, ഞാന്‍, രണ്ടു 'ഗൂഫു'കളും കണ്ടെത്തി. ദോഷം പറയരുതല്ലോ ഒരു ഡയലോഗിന്‌, ഒരൊറ്റ ഡയലോഗിനു ഞാന്‍ ചിരിച്ചു. മരുഭൂമിയില്‍ വെകിളി പിടിച്ചു നില്‍ക്കുമ്പോള്‍ എങ്ങോട്ടു നോക്കിയാലും മണല്‍ മാത്രം കണ്ട്‌ കലികയറി മുകേഷിന്റെ കഥാപാത്രം പറയുന്നതു കേട്ടപ്പോള്‍: "ഇവിടെങ്ങും മണല്‍ മാഫിയായും ഇല്ലേ?" പിന്നെ, അടികൊണ്ട സുരാജിന്റെ കഥാപാത്രത്തെ വിവാഹവിരുന്നു നടക്കുന്ന വീട്ടില്‍ നിന്നു നീക്കം ചെയ്യുന്ന കാഴ്‌ചയും ചിരിപ്പിച്ചു.

ചന്ദ്രലേഖയിലെ തുണി പറിക്കലും സകലമാന പ്രിയന്‍ പടത്തിലും ഉള്ള ഒളിച്ചുകളി-ആള്‍മാറാട്ടം-അങ്കലാപ്പ്‌-അലങ്കോലം (വെട്ടത്തിലെ അലമ്പുമായി കൂടുതല്‍ അടുത്തു നിന്നു അവ), കാക്കക്കുയിലില്‍ കണ്ട നായകന്റെ പ്രാരാബ്‌ധങ്ങള്‍, അതിലെപ്പോലെ തന്നെ മുകേഷ്‌ ഒരു തട്ടിപ്പാണെന്ന തോന്നല്‍ ഒക്കെ പ്രിയദര്‍ശന്‍ സിനിമകളുടെ ഒരു റീക്യാപ്‌ പോലെ തോന്നിപ്പിച്ചു. ഊരും പേരും കുടുംബക്കാരെയും പോലും മനസ്സിലാക്കാതെ കല്യാണം കഴിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന നായകന്‍(അയാള്‍ക്ക്‌ മുട്ടി നില്‍ക്കുവാരുന്നെന്നു തോന്നുന്നു, കെട്ടാന്‍!), നായിക പ്രതിശ്രുത വരനു കാത്തുവെയ്‌ക്കുന്ന ഒരു സസ്‌പെന്‍സ്‌(അവള്‍ടെ കളര്‍ ഫോട്ടോസ്റ്റാറ്റ്‌ എടുത്തപോലെ ഉള്ള ഒരു സഹോദരി), അതറിയുമ്പോള്‍ എല്ലാ കണ്‍ഫ്‌യൂഷനും തീരുന്ന നായകന്‍, നിധികുംഭം കൊണ്ടു ചാടിവീണ്‌ ക്ലൈമാക്‌സില്‍ എല്ലാം ശുഭമാക്കുന്ന ഭാവനയുടെ വേഷം, ഒപ്പം വേഷമില്ലായ്‌മ(മാധവേട്ടനെന്നും എന്ന ഗാനരംഗം) എന്നിവയും ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ടുന്നസവിശേഷതകളാണ്‌. (മേലെ പടം പരാമര്‍ശിച്ചിടത്ത്‌ * ഇട്ടതിന്റെ കാരണമെന്ത്‌ എന്ന ചോദ്യത്തിനും ഉത്തരം ഈ 3 ഖണ്ഡികകള്‍ തന്നെ)

ഇടവേളയില്‍ എന്തെങ്കിലും കൊറിക്കാന്‍ വാങ്ങാം എന്നുകരുതി പുറത്തിറങ്ങി. തീയേറ്ററിന്റെ ഗേറ്റ്‌ അടച്ചിട്ടുണ്ട്‌. അതായതു പടം തുടങ്ങിക്കഴിഞ്ഞാല്‍ പുറത്തുള്ളവര്‍ക്ക്‌ അകത്തേക്കും അകത്തുള്ളവര്‍ക്കു പുറത്തേക്കും പ്രവേശനമില്ല. ഒരു പ്രകാരത്തില്‍ നല്ലതാണെങ്കിലും ഇങ്ങനത്തെ ഒരു സിനിമ കാണുന്നവന്‌ മനസ്സുമടുത്താല്‍ ഇവിടെ നിന്നൊന്നു രക്ഷപ്പെടാന്‍ പോലും വഴിയില്ലല്ലോ ദൈവമേ എന്നു ഞാന്‍ ഓര്‍ത്തുപോയി. അതിലുപരി, ഇടവേളയില്‍ പ്രേക്ഷകരില്‍ നിന്നുള്ള സകല കച്ചവടവും തീയേറ്റര്‍ കാന്റീനു തന്നെ ലഭിക്കും എന്ന ക്രൂരമായ വാണിജ്യതാല്‍പര്യവും!

സ്വീറ്റ്‌ പൊറോട്ടയും മിക്‌സ്‌ചറുമൊക്കെ വാങ്ങുന്നതിനു ഞാന്‍ തിരക്കു കൂട്ടുമ്പോഴാണ്‌ ആ തല ഞാന്‍ മുന്നിലെ ആള്‍ക്കൂട്ടത്തില്‍ കാണുന്നത്‌. തൊട്ടു പിന്നില്‍ ചെന്നു നിന്നു 'തക്കായീ, തക്കായീ' എന്നു വിളിച്ചു. ഞെട്ടിത്തിരിഞ്ഞ്‌ അവന്‍ നോക്കി, ഇപ്പോ ഇവിടെ ആരാ തന്നെ അങ്ങനെ വിളിക്കാന്‍! കക്ഷി നേരത്തെ ഞാന്‍ വിളിച്ച അനിലാണ്‌. അപാര വണ്ടറായിപ്പോയി ആ കൂടിക്കാഴ്‌ച. വിശേഷങ്ങളൊക്കെ പങ്കുവെച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു - ഈ പടം കാണാന്‍ വരാനുള്ള ഓട്ടത്തിലായിരുന്നു അല്ലേ വിളിച്ചപ്പോള്‍! അതെയെന്ന വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരദ്ഭുതം കൂടി തേടിവന്നു, കുട്ടന്‍ എന്ന അരുണും ഉണ്ട്‌ അവന്റെ ഒപ്പം. തീയേറ്ററില്‍ കയറിയപ്പോള്‍ അവനെയും കണ്ടു. പടം കഴിഞ്ഞ്‌ ഇറങ്ങിയപ്പോള്‍ കുറേനേരം അവിടെ നിന്ന്‌ സംസാരിച്ചിട്ടാണു ഞങ്ങള്‍ പിരിഞ്ഞത്‌.

ബി.എസ്‌സി കാലഘട്ടത്തിലെ അതേ കുസൃതിക്കാരായ സഹപാഠികളായി ആ നേരമത്രയും ഞങ്ങള്‍ മാറുകയായിരുന്നു. കുട്ടന്‍ വിവാഹിതനായത്‌ അടുത്തകാലത്താണ്‌.

അനില്‍ ഇപ്പോഴും കെട്ടാച്ചരക്കായി നില്‍ക്കുന്നതിനെ ഞാന്‍ കളിയാക്കി - "എന്തോന്നടെ വയസ്സു മുപ്പത്തിനാലായില്ലേ? ഇനീം എന്തിനാ വൈകിക്കുന്നെ?" "മുപ്പത്തിനാലു നിന്റെ.... ഞാന്‍ പറയുന്നില്ല..!" (ഇന്‍ ഫാക്റ്റ്‌ അവന്‍ പറഞ്ഞായിരുന്നു, ഞാന്‍ എഴുതുന്നില്ല.) അടുത്ത ഗോളും എനിക്കിട്ടായിരുന്നു.

"ജെ.. എന്തിയേടാ ഇപ്പ? വിളിക്കാറൊക്കെ ഉണ്ടോ?"

"ജെ...യോ? അവളു രണ്ടു പിള്ളാരുമായി സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നു."

കണ്ടോടാ കുട്ടാ, ഇവനെ മാത്രമേ അവള്‍ നമ്മടെ കൂട്ടത്തീന്നു കല്യാണത്തിനു വിളിച്ചൊള്ളു.. അതെന്നാടാ അങ്ങനെ?"

"പോടേ... ക്ഷണം വന്നോരെല്ലാം ചെല്ലാതിരുന്നേനു ഞാനെന്നാ പെഴച്ചു? അല്ലാ, മറ്റേ മാളു ഇപ്പ എവടെയാ ഖത്തറില്‍ തന്നെയാണോ? ഇപ്പോ വിളിയൊന്നുമില്ലേ? പണ്ടൊക്കെ പതിവായി വിളിക്കുമാരുന്നല്ലോ? അവക്കു പിള്ളാരൊക്കെയായോ? പിന്നേ വേറൊരെണ്ണം ഒണ്ടാരുന്നല്ലോ തൂക്കുപാലത്തെ ... ഒരു കടയിലെ പെണ്ണ്‌... "

അവനെ മലര്‍ത്തിയടിക്കേണ്ടത്‌ എന്റെ ഗസ്റ്റുകളുടെ മുന്നില്‍ അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ഞാന്‍ ഒരു ബ്രഹ്‌മാസ്‌ത്രം തന്നെ തൊടുത്തു. അനില്‍ സാമാന്യം ശക്തമായി എന്റെ വയറ്റത്തു തോണ്ടി. അപ്പോഴാണ്‌ അനിലിന്റെയും കുട്ടന്റെയും ഒപ്പം നിന്നിരുന്ന ഒരുവനെ ഞാന്‍ കണ്ടത്‌. അതോടെ വിഷയം മാറ്റി. താമസിയാതെ പിരിഞ്ഞു. എന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത അന്നാണ്‌ ഇതിനു മുന്‍പ്‌ ഇരുവരെയും നേരിട്ടു കണ്ടത്‌. അനില്‍ നെടും‌കണ്ടത്തെ ഒരു പ്രമുഖ ജ്വല്ലറിയില്‍ ജോലി ചെയ്യുന്നു. കുട്ടന്‍ ട്രാന്‍സ്പോര്‍ട്ടില്‍ കണ്ടക്ടറാണ്. അനില്‍ രണ്ടു വര്‍ഷം എന്റെ റൂം‌മേറ്റ് ആയിരുന്നു. ഞങ്ങളുടെ അയല്പക്കത്താ‍യിരുന്നു കുട്ടനും താമസം. എന്തും പറയാനും എത്രവേണമെങ്കിലും കളിയാക്കാനും പറ്റുന്ന കൂട്ടുകാര്‍. സ്നേഹിച്ചും സഹായിച്ചും സുഖത്തിലും കഷ്ടപ്പാടിലും കൂ‍ടെ നിന്ന മിത്രങ്ങള്‍. ഇന്നുവരെ പിണങ്ങാത്ത രണ്ടുപേര്‍. ഈ കൂട്ടുകാരെ കണ്ടില്ലായിരുന്നെങ്കില്‍ ആ സായാഹ്നം ഒരു വെറുക്കപ്പെട്ട അദ്ധ്യായമായി മാറിയേനെ.

***** ***** *****

ടൗണിലേക്കു നടക്കുമ്പോള്‍ സിനിമയെപ്പറ്റി ഒരു ചെറിയ ചര്‍ച്ച. ഇടുക്കിക്കവലയിലെത്തി.

"മള്‍ട്ടീ, നീ ടോസ്‌ ചെയ്‌ത ആ ഒരു രൂപാ കയ്യിലില്ലേ?"

"ഒണ്ട്‌."

"തലയ്‌ക്കു മൂന്നു വട്ടം ഉഴിഞ്ഞിട്ട്‌ ദോണ്ടെ ആ അമ്പലത്തിന്റെ കാണിക്കവഞ്ചീലോട്ട്‌ ഇട്ടേക്ക്‌, കയ്യില്‌ വെക്കണ്ടാ!" ബാക്കിയെല്ലാവനും മള്‍ട്ടിയെ നോക്കി അടക്കിച്ചിരിച്ചു.

"ഒരുത്തനും ചിരിക്കല്ലേ..! വീട്ടില്‍ ചെന്നു കഴിയുമ്പോള്‍ റിവ്യൂ വായിച്ച്‌ അഭിപ്രായം പറഞ്ഞവന്മാര്‍ ആരൊക്കെ എന്നതു കൂടി എന്നോടൊന്നു പറയണം." ചിരി നിന്നു.

ഒരോട്ടോ പിടിച്ച്‌ വീട്ടിലും വന്നു. ഇല്ലാത്ത കൂലി ചോദിച്ച ഓട്ടോക്കാരന്‌ നല്ല കനത്തിനൊരു ഡോസ് : "ചേട്ടനു പത്തു രൂപ കൂടുതല്‍ വേണമെങ്കില്‍ തരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടല്ല. പക്ഷെ കൂലി അതാണെന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കത്തില്ല. കാരണം ഇന്നലെ, ഇന്നലേം കൂടി ഞാന്‍ ആ ചാര്‍ജ്ജിനു ഇവിടെ ഓട്ടോയ്‌ക്കു വന്നിട്ടുള്ളതാ!"

ചോദിച്ച കാശുകൊടുത്തു - കാരണം ഞങ്ങള്‍ ആറു പേരുണ്ട്‌, രാത്രിയില്‍ കൂലി കൂടുതല്‍ വാങ്ങുന്നതുമാണ്‌. പക്ഷേ ഞാന്‍ പറഞ്ഞ വസ്‌തുത അയാള്‍ ഒട്ടും അംഗീകരിക്കാന്‍ തയ്യാറായില്ല എന്നതു നടന്നു തുടങ്ങിയിട്ടും കുറെ നേരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.

"വിട്ടു കള രാജ്‌മോന്‍ ചേട്ടാ..." റംസ്‌ ആശ്വസിപ്പിച്ചു.

"അല്ല... അയാള്‍ക്കു കാശുകൂടുതല്‍ വേണമെങ്കില്‍ അങ്ങനെ പറഞ്ഞാല്‍ പോരേ? നിങ്ങള്‍ക്കറിയാവുന്നതല്ലേ ഇന്നലെയൊക്കെ നമ്മളെത്രയാ ഓട്ടോയ്‌ക്കു കൊടുത്തതെന്ന്‌? എന്നാലും അത്രയുമാണ്‌ കൂലി എന്നു ആ കോപ്പന്‍ എന്തടിസ്ഥാനത്തിലാ പറയുന്നത്‌?"

ഒടുക്കം അത്രയെങ്കിലും പ്രതികരിച്ചല്ലോ എന്നതില്‍ ആശ്വാസം കണ്ടു. തിണ്ണമിടുക്കും സംഘടനാബലവും തങ്ങളെ നിരത്തുകളുടെ രാജാക്കന്മാരാക്കിയെന്നു വിചാരിച്ചുകൊണ്ട്‌ യാത്രക്കാരുടെ കീശയില്‍ കയ്യിട്ടു വാരുന്ന ഓട്ടോ____മക്കള്‍ ഇങ്ങനെ ഉണ്ടാക്കുന്ന കാശ്‌ കുടുംബത്തില്‍ ഉപകാരപ്പെടാതെ പോകട്ടെ എന്നു ശപിച്ചു കൊണ്ടും മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇറങ്ങുന്ന ചപ്പടാച്ചി സിനിമകള്‍ ബോക്‌സോഫീസില്‍ എട്ടുനിലെ പൊട്ടട്ടെ എന്ന്‌ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടും ഈ ഭാഗം ചുരുക്കുന്നു. സാഹസികതയും നിഗൂഢതയും നിറഞ്ഞ മൂന്നാം ദിവസത്തെ യാത്ര, തികച്ചും വേറിട്ട ഒന്ന്‌. ഈ നാടുകാണലിനു മംഗളം ചൊല്ലാന്‍ അതിലും പോന്ന മറ്റൊരുയാത്രയുണ്ടോ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

(NB: മരുഭൂമിക്കഥ എന്ന പടം ഇഷ്ടപ്പെട്ടവര്‍ ദയവു ചെയ്ത് മുകളിലെ അഭിപ്രായം എന്റെ പാഴ്‌ബുദ്ധിയില്‍ തോന്നിയ വേണ്ടാതീനമാണെന്നു കരുതണമെന്ന് അപേക്ഷിക്കുന്നു.)

Sunday, March 18, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 7

മെട്ടിലിറങ്ങി. 2007 ഒക്ടോബറിനു ശേഷം ഇന്നാണവിടെ ഞാന്‍ ചെല്ലുന്നത്‌. ഒരു റൗണ്ട്‌ ചായയ്‌ക്കും കടിക്കും ശേഷം നേരേ വ്യൂപോയിന്റ്‌ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. സദാ കാറ്റു ചൂളം വിളിക്കുന്ന, മണ്ണിനു പോലും കുളിരുള്ള, മര്‍മ്മരം മുറിയാത്ത ഒരില്ലിക്കാട്‌. പിന്നെ ചെറിയൊരു നീര്‍ച്ചോല. കുറ്റിക്കാടുകള്‍ക്കിടയിലൂടെയുള്ള ദുര്‍ഘടമായ കയറ്റമുള്ള ഒരു നടപ്പുവഴി. ഒരു പത്തു മിനിറ്റു കൊണ്ട്‌ ഇത്രയും താണ്ടിച്ചെല്ലുന്നതു തുറസ്സായ മലഞ്ചെരിവിലേക്ക്‌. അക്കരെ മലയുടെ അടിവാരത്ത്‌, റോഡിന്റെ ഓരത്ത്‌ ഞങ്ങള്‍ വന്നതുള്‍പ്പടെ വാഹനങ്ങള്‍ കളിപ്പാട്ടത്തിന്റെ വലിപ്പത്തില്‍. മുല്ലപ്പെരിയാര്‍ വിഷയം കത്തി നില്‍ക്കുന്നതുകൊണ്ട്‌ സ്ഥലത്തു ക്യാമ്പ്‌ ചെയ്യുന്ന റിസര്‍വ്വ് പൊലീസിന്റെ വാന്‍ മാത്രം മൊത്തം രംഗത്തിനു കളങ്കമായി ഒരു മരച്ചുവട്ടില്‍ കിടക്കുന്നുണ്ടായിരുന്നു. മേലെ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍. ഏറ്റവും മേലെ ശില്‍പി ജിനന്‍ രൂപകല്‍പന ചെയ്ത കുറവന്‍ കുറത്തി ശില്‍പം. ദൂരെയുള്ള മലകളില്‍ അലസമായി കറങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍. ഇവ സ്ഥാപിച്ചശേഷം ഞാന്‍ ആദ്യമായാണ്‌ ഇവിടെ വരുന്നത്‌.



കാടുകള്‍ താണ്ടി, മേടുകള്‍ കേറി..
പശ്ചാത്തലത്തില്‍ കുറവന്‍-കുറത്തി ശില്പം


RAMAKKALMEDU


കുറവന്‍-കുറത്തി ശില്പം - ഒരു പഴയ ചിത്രം

കല്യാണത്തണ്ട്‌ മലയുടെ മുകളില്‍ നിന്നു കിഴക്കോട്ടു നോക്കിയാല്‍ കാണുന്ന അതേ കാഴ്‌ചയാണ്‌ രാമക്കല്‍മെട്ടില്‍ നിന്നു പടിഞ്ഞാട്ടു നോക്കിയാല്‍. പട്ടണങ്ങള്‍ കാണപ്പെടില്ല എന്നു മാത്രം. അന്തമില്ലാതെ കിടക്കുന്ന ഹരിതഗിരിനിരകള്‍. സമീപത്തെ മലകളിലെ കാറ്റാടികളാണ്‌ ഒരു കൗതുകം. പക്ഷേ മറുവശത്ത്‌ നാം കാണുന്നത്‌ മറ്റൊരു ലോകം. മണ്ണിന്റെയും മരങ്ങളുടെയും നിറങ്ങള്‍ ഇടകലര്‍ന്ന ഒരു പരമ്പു വിരിച്ചിട്ടതുപോലെ തമിഴ്‌നാട്‌. ഞങ്ങള്‍ നില്‍ക്കുന്ന മലയോടെ കേരളവും പശ്ചിമഘട്ടവും തീരുന്നു. അങ്ങേ ചെരിവിനപ്പുറം കമ്പം, തേവാരം, കോമ്പൈ തുടങ്ങിയ അതിര്‍ത്തി പട്ടണങ്ങള്‍. മലമുകളില്‍ ഇപ്പോഴിങ്ങ്‌ ഉരുണ്ട്‌ താഴേക്കു വീഴുമെന്നു തോന്നിപ്പിച്ചുകൊണ്ട്‌ ഭീമന്‍ പാറകള്‍ പ്രകൃതി കൊടുത്ത ഏതോ ഊടിന്മേല്‍ ചാഞ്ഞു നിന്നു.


രാമക്കല്‍മേട്ടില്‍ ന്നിന്നുമുള്ള തമിഴകത്തിന്റെ ദൃശ്യം



മറ്റേ അഞ്ചംഗ നിരീക്ഷണസമിതി!


The view point below the peak

രാമക്കല്ല്‌. ഐതിഹ്യങ്ങളില്‍ നിറയുന്ന ശിലാശൃംഗം. സീതാപഹരണ കാലത്ത്‌ പത്നിയെത്തേടി കാടായ കാടുമുഴുവന്‍ അലഞ്ഞ ശ്രീരാമന്‍ ഇവിടെയുമെത്തുകയും ഈ മലയുടെ മേലെ നിന്നു ദൂരെ താഴ്‌വരയിലേക്കു നോക്കി ഏറിയ ദുഃഖഭാരത്താല്‍ സീതയെ ഉറക്കെ വിളിക്കുകയും ചെയ്‌തെന്നാണ്‌ വിശ്വാസം. സ്ഥലത്തിന്‌ ആ പേരു വരാന്‍ കാരണവും ഈ കഥ തന്നെ. ഇതിന്‌ അവലംബമെന്നോണം രാമക്കല്ലിന്റെ ഉച്ചിയില്‍ കാല്‍പാദം പോലുള്ള ഒരടയാളവും ഉള്ളതായി പറയപ്പെടുന്നു. ആ പാറയുടെ മുന്നില്‍ ഇന്നുവരെ വലിഞ്ഞു കയറാനുള്ള ഗട്‌സ്‌ കിട്ടാഞ്ഞതിനാല്‍ ഞാനതു കണ്ടിട്ടില്ല. രാമക്കല്ലിന്റെ കിഴക്കുവശം കുത്തനെ നില്‍ക്കുന്ന പാറകൊണ്ടുള്ള ഒരു ഭിത്തി പോലെ. നൂറുകണക്കിന്‌ അടി താഴെ കാണുന്ന മരങ്ങള്‍ വെറും പുല്‍ക്കൊടി പോലെ തോന്നിക്കുന്നു. കാലൊന്നിടറിയാല്‍ ആളു താഴേക്കു പതിക്കും. നോക്കിയാല്‍ത്തന്നെ തലകറങ്ങുമെന്നതു വേറെ കാര്യം. തവിടുപൊടിയായിട്ടേ ശവം പോലും കിട്ടൂ. ചെന്നു വീഴുന്നതോ തമിഴ്‌നാട്ടിലും. യാതൊരു സുരക്ഷാസംവിധാനവും ഇല്ലാത്ത ഇവിടെ പണ്ടുകാലങ്ങളില്‍ എത്രയോ ആത്മഹത്യകള്‍ നടന്നിരിക്കുന്നു!


The peak


The eastern edge of the peak

പാറക്കെട്ടില്‍ അങ്ങിങ്ങു തൂങ്ങിനില്‍ക്കുന്ന തേനീച്ചക്കൂടുകള്‍. താഴെ വനം. അതിനുമപ്പുറം കാര്‍ഷികസമൃദ്ധി വിളിച്ചറിയിക്കുന്ന പാടങ്ങളും തോട്ടങ്ങളും. ചെസ്സ്‌ബോര്‍ഡിലെ ചതുരങ്ങള്‍ പോലെ കൃഷിക്കളങ്ങള്‍. സൈന്യം വരി നില്‍ക്കുന്നതു പോലെ അടുങ്ങിക്കാണപ്പെടുന്നു തോട്ടങ്ങളിലെ മാവുകളും പുളിമരങ്ങളും. ഉഴുതിട്ട കളങ്ങള്‍ ചെമ്മണ്ണിന്റെ സൗന്ദര്യം ഉദ്‌ഘോഷിക്കുന്നു. പ്രൗഢിയോടെ തലപൊക്കിനില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍. അങ്ങിങ്ങായി കാണപ്പെടുന്ന കനാലുകളും ചെറിയ കുളങ്ങളും. ഇവയെ കീറിമുറിച്ചുകൊണ്ട്‌ പോകുന്ന ടാറിട്ട ഒരു റോഡ്‌. കുറെ നേരം അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ അതിലേ ഏതെങ്കിലും ഒരു വാഹനം പോകുന്നതു കാണാം. ചിലയിടങ്ങളില്‍ നിന്നും പുക ഉയരുന്നു. അങ്ങിങ്ങ്‌ പട്ടണങ്ങളും ഒറ്റപ്പെട്ട മലകളും കാണാം. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്നു തമിഴകം. അവിടത്തെ പച്ചപ്പിന്റെ ഓരോ തന്മാത്രയിലും നമുക്കു വായിച്ചെടുക്കാം മുല്ലപ്പെരിയാര്‍ എന്ന പദം.



പിന്നെയും കുന്നിന്മുകളിലേക്ക്...


“ഈ രാമക്കല്‍‌മേടൊക്കെ കണ്ടുപിടിച്ചവനെ കൊല്ലണം”

ചെയ്യാന്‍ പ്രത്യേകിച്ചൊന്നും ഇല്ല. കാലിടറാതെ ഓരോ മുക്കിലും മൂലയിലും പോകയും പറ്റാവുന്ന ഇന്ദ്രിയങ്ങള്‍ കൊണ്ടെല്ലാം ആ പ്രദേശത്തെ ആസ്വദിക്കുകയും തന്നെ. എടുത്തു പറയേണ്ടത്‌ ഒരു പാറയുടെ വിളുമ്പത്ത്‌ അഞ്ചുസന്ദര്‍ശകരും കൂടി കമിഴ്‌ന്നു കിടന്ന് കാഴ്‌ചകാണുന്ന പോസ്‌. കൂടാതെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു പാറകള്‍ക്കിടയിലെ വിള്ളലില്‍ കയറിനിന്ന നിറ്റ്‌സിന്റെ അഭ്യാസ പ്രകടനവും.

അതൊരു പ്രകടനം തന്നെ ആയിരുന്നു. റമീസ്‌ ആണ്‌ അതിന്റെ ഫോട്ടോ എടുത്തത്‌ എന്നാണ്‌ എന്റെ ഓര്‍മ്മ. ആ പടമെടുക്കാന്‍ നിറ്റ്‌സ്‌ ആവശ്യപ്പെട്ടപ്പോഴേ അതിന്റെ ഉദ്ദേശം വെളിവാക്കപ്പെട്ടിരുന്നു - ഫേസ്‌ബുക്കിലിടണം! പറഞ്ഞതു പോലെ തന്നെ സംഭവിക്കുകയും നിറ്റ്‌സിന്റെ ഫേസ്‌ബുക്കിലെ ഒരു റെക്കോഡ്‌ ചിത്രമായി അതു മാറുകയും ചെയ്‌തു(അതിനു മുന്‍പേ ഓഫീസില്‍ മെയില്‍ വഴിയും ഈ പടം അത്യാവേശപൂര്‍വ്വം അവന്‍ പ്രചരിപ്പിച്ചിരുന്നു എന്നുകൂടി അറിയുക). '127 അവേഴ്‌സ്‌' എന്ന സിനിമയിലെ നായകനായി സ്വയം അവരോധിച്ചു കൊണ്ടുള്ള ആ പോസും അതിലുപരി ആ ചിത്രവും കലക്കനായി എന്നു സമ്മതിക്കാതെ വയ്യ. അതിന്റെ ഉള്ളുകള്ളി എന്താന്നു വെച്ചാല്‍, എതാണ്ട്‌ ഒരാള്‍ പൊക്കമുള്ള ഒരു വലിയ കല്ലിന്റെ മേലെ ഇരിക്കുന്ന രണ്ടു കല്ലുകള്‍, അതിനിടയില്‍ കയറി ഇരു കാലുകളിലും ശരീരഭാരം താങ്ങിക്കൊണ്ട്‌ 'അള്ളാ, ഞമ്മളിബ്‌ടെ കുരുങ്ങീക്കണല്ലാ!' എന്ന മുഖഭാവത്തോടെ പടിഞ്ഞാട്ടു തിരിഞ്ഞ്‌ ഒരു അലന്ന ലുക്ക്‌. സംഭവം ണപ്പ്‌! എന്നാല്‍ ലവനീ ഇരിക്കുന്നത്‌ അടിയിലെ കല്ലിന്‍ നിന്നും കേവലം രണ്ടോ മൂന്നോ അടി മാത്രം ഉയരെ ആണെന്നു മനസ്സിലാകണമെങ്കില്‍ ഒന്നുകില്‍ ആ സ്ഥലം പരിചയം വേണം, അല്ലെങ്കില്‍ വേറൊരാംഗിളിലുള്ള പടം വേണം(അങ്ങനെ ഒന്നെടുക്കാന്‍ അവന്‍ സമ്മതിച്ചേയില്ല). വിടവുണ്ടാക്കുന്ന കല്ലുകള്‍ ഇരിക്കുന്ന കല്ലിന്റെ കീഴെ നിന്നും പടം എടുത്തതിനാല്‍ എതോ ഗുദാമിലാണ്‌ ഇഷ്‌ടന്‍ കേറിനിക്കുന്നതെന്നു തോന്നിപ്പോകും - വെറും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍! നിറ്റ്‌സ്‌ ഇത്‌ മാട്രിമോണി സൈറ്റുകളിലും അപ്‌ലോഡ്‌ ചെയ്യാന്‍ പോകുന്നു എന്നതാണ്‌ ഏറ്റവും പുതിയ വാര്‍ത്ത. കാരണം ഇന്നുവരെ തന്റെ ഒരു ചിത്രത്തിനും ലഭിക്കാതിരുന്ന സ്വീകാര്യത ഈ ചിത്രത്തിനു ലഭിച്ചു എന്നതുതന്നെ. എന്തായാലും വലന്‍റ്റൈന്‍സ്‌ ഡേ അടുത്തുള്ളതു കൊണ്ട്‌ ഇത്രയും കൂടി ഞാന്‍ പറഞ്ഞു വെച്ചേക്കാം - വയസ്സ്‌ 25, പൊക്കം 5' 11", ഭാരം 62 കിലോ, എന്തേലും ഒരു കുറവെന്നു പറയാന്‍ തലയിലെ മുടി... യേയ്‌.. ആറാഴ്‌ചയ്‌ക്കുള്ളില്‍ എന്തും സംഭവിക്കാവുന്നതു കൊണ്ട്‌ അതു കാര്യമാക്കേണ്ട, പിന്നെ മദ്യപാനം, പുകവലി, മുറുക്ക്‌, ഹാന്‍സ്‌-തമ്പാക്ക്‌-ശംഭു-പാന്‍പരാഗ്‌ എന്നീ ദുശ്ശീലങ്ങള്‍ ഒന്നും തന്നെയില്ല, അച്ഛന്‍ ബിസിനസ്സ്‌, അമ്മ ഹൗസ്‌വൈഫ്‌, അനിയന്‍ വിദ്യാര്‍ത്ഥി, മതം-ജാതി പ്രശ്‌നമല്ല, ഡിമാന്‍ഡുകളില്ല!!!


ഇതാണു ഞങ്ങ പറഞ്ഞ പടം, ഇതാണു പടം!

രാമക്കല്ലിന്റെ മേലെ കയറണോ എന്നു ഞാന്‍ ശങ്കിച്ചു. പിന്നെ ഏതോ ഒരു ധൈര്യത്തില്‍ കയറാമെന്നു വെച്ചു. വലിഞ്ഞു കയറണം. താരതമ്യേന കയറുന്നതെളുപ്പവും എന്നാല്‍ തിരിച്ചിറങ്ങല്‍ അപകടകരവുമാണ്‌. അതിന്റെ മുകളില്‍ നില്‍ക്കുന്നതൊരു അനുഭവം തന്നെയാണ്‌, വര്‍ണ്ണിക്കാനാവാത്ത വിധം. കല്ലിനു മുകളില്‍ കാല്‍പാദത്തോടു സാദൃശ്യമുള്ള ഒരടയാളം കണ്ടു. അവിടെ അപ്പോഴുണ്ടായിരുന്ന സംഘത്തോട്‌ ഇതാണോ രാമന്റെ കാല്‍പാടെന്നു ചോദിച്ചപ്പോള്‍ ഉറപ്പുള്ള ഒരു മറുപടി കിട്ടിയതുമില്ല. എന്തായാലും രാമക്കല്ലിനു മുകളില്‍ ആദ്യമായി കയറിയ ചാരിതാര്‍ഥ്യത്തില്‍ ഞാന്‍ തത്തിപ്പിടിച്ചിറങ്ങി. കൂട്ടുകാര്‍ എനിക്കു ചുവടുറപ്പിച്ചിറങ്ങാന്‍ സഹായിച്ചതിനാല്‍ സുരക്ഷിതനായി ഇറങ്ങാനൊത്തു.


Peer Review : Ramz 'n' Multi
(ടി-ഷര്‍ട്ടിലെ എഴുത്തുകള്‍ വ്യക്തിത്വത്തിന്റെ ചൂണ്ടുപലകകളാണ്)


THE VISITORS : Chikku, Ramz, Multi, Steve & Nitz


THE TEAM OF 6 INFOSCIONS


Chikku frozen while falling


Run with the wind


Bye Bye Ramakkalmedu!


Our Chariot

മണി അഞ്ചായി. കട്ടപ്പനയില്‍ പോയിട്ട്‌ ഫസ്റ്റ്‌ ഷോ കാണണമെങ്കില്‍ ഇപ്പൊഴേ പുറപ്പെടണം. മലയിറങ്ങി ജീപ്പിനരികെയെത്തി. അതിനിടയില്‍ തന്റെ പതനഗാഥകള്‍ ചിക്കു തുടര്‍ന്നുകൊണ്ടിരുന്നു. വണ്ടി കട്ടപ്പനയ്‌ക്കു തിരികെ. വഴിക്ക്‌ അനിലിനെ വിളിച്ചപ്പോള്‍ അവന്‍ മറ്റെങ്ങോ പോയെന്നറിഞ്ഞു. എങ്കില്‍ നോണ്‍-സ്റ്റോപ്‌ ടു കട്ടപ്പന എന്നുറപ്പിച്ചു നീങ്ങി. തൂക്കുപാലത്തെ പാലം കടന്ന് പുളിയന്മല റോഡിലേക്കു തിരിയുമ്പോള്‍ 'ടാ രാജ്‌മോനേ' ന്നൊരു വിളി. വളരെ അപ്രതീക്ഷിതം. എന്റെയും അനിലിന്റെയുമൊക്കെ സഹപാഠിയായിരുന്ന കുട്ടന്‍ എന്നു വിളിക്കപ്പെടുന്ന അരുണ്‍! ഞാന്‍ അതിശയിച്ചു പോയി. വണ്ടി നീങ്ങിക്കൊണ്ടിരുന്നതിനാല്‍ 'മെട്ടുവരെ പോയതാ, ഞാന്‍ വിളിക്കാം' എന്ന് ഓട്ടത്തില്‍ത്തന്നെ പറഞ്ഞു. ഇന്ന് കാണേണ്ട സിനിമയേത്‌ എന്നതായി പിന്നെ വാഹനത്തിലെ ചര്‍ച്ച.