Monday, July 14, 2014

റവന്യൂ മീറ്റ്

ലിംകുമാർ എന്ന ഓഫീസ് അറ്റൻഡന്റിനെ സലിയച്ചൻ എന്നാണ്‌ എല്ലാവരും വിളിക്കുന്നത്. ഇന്ത്യാക്കർ നാലു വർഷം കൂടുമ്പോൾ കെട്ടും കെടയുമെടുത്തു ഒളിമ്പിക്സിനു പോകുന്നതു പോലെ പണ്ടൊരിക്കൽ സലിയച്ചനും മറ്റ്‌ കുറേ വിദ്വാന്മാരും കൂടി തിരുവനന്തപുരത്തു പോയി - റവന്യൂ കായികമേളയിൽ പങ്കെടുക്കാൻ. അന്നു വീണ ഒരു ഡയലോഗിനെപ്പറ്റിയാണ്‌ ഈ കഥ.

ഓഫീസിലെ പതിവു ജോലികളും (ജോലിയില്ലായ്മയും) ഇടയ്ക്കൊക്കെ വന്നു വീഴുന്ന ഔദ്യോഗികയാത്രകളും കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാൻ പറ്റിയ അവസരങ്ങൾ സർക്കാർ സർവ്വീസിൽ കുറവാണ്‌. ട്രാക്കും ഫീൽഡും സ്കൂൾ പഠനകാലത്തുപോലും കാണാത്തവരും സർക്കാർ ഉദ്യോഗസ്ഥരുടെ മൽസരങ്ങൾക്കു പോകുന്നതിന്റെ ഒരു കാരണം ഈ അടിച്ചുപൊളിക്കൽ തന്നെയാണ്‌. ഇടുക്കിയിൽ നിന്നും പണ്ടൊരു ടീം വോളിബോൾ കളിക്കാൻ പോയിട്ട് കപ്പടിക്കാൻ പറ്റണേ എന്നല്ല പ്രാർഥിച്ചത്. മറിച്ച്, ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ടാകണേ എന്നാണ്‌. എങ്കിൽ പിന്നെ മീറ്റിന്റെ ശേഷിച്ച ദിവസങ്ങൾ പരിസരങ്ങളിലൊക്കെ കറങ്ങി ലാലാ പാടി നടക്കാമല്ലോ!

കഥാനായകൻ സലിയച്ചന്റെ ഐറ്റം ഓട്ടമായിരുന്നു. ദീർഘദൂരൻ. ആളു സ്പോർട്സ്മാൻ ആണോ അതോ ഇനി പട്ടി ഓടിക്കുമ്പോൾ മാത്രമേ ഓടാറുള്ളോ എന്നൊന്നും അറിയാന്മേല. മദ്യപാനശീലത്തിനു കുപ്രശസ്തിയുള്ള ഡിപ്പാർട്ട്മെന്റിന്റെ നല്ല സാമ്പിളായിരുന്നു ഈ സംഘം. പകലുമുഴുവൻ കോർട്ടിലെ മൽസരം.സന്ധ്യ കഴിഞ്ഞാൽ കുപ്പീം ഗ്ലാസ്സും കൊണ്ട് മൽസരം. അങ്ങനെ കലാപരിപാടികൾ മുറയ്ക്കു നടന്നു, മൽസരദിവസം സലിയച്ചൻ ട്രാക്കിലിറങ്ങി. സഹപ്രവർത്തകർ അങ്ങുമിങ്ങുമായി മൽസരം കാണാൻ നില്ക്കുന്നുണ്ട്.

ഓട്ടക്കാർ നിരന്നു. വിസിൽ മുഴങ്ങി. സലിയച്ചനെ അനായാസം പിന്തള്ളി മിടുക്കന്മാർ അതിവേഗം ബഹുദൂരം മുന്നേറി. മൽസരം തീർന്നു.

പിന്നീടു കണ്ടപ്പോൾ സഹപ്രവർത്തകൻ ക്ലർക്ക് ശ്രീ.കഠിനംകുളം കുഞ്ഞുമോൻ സലിയച്ചനോട് ഒരു വിവരം അന്വേഷിച്ചു. സലിയച്ചൻ കുഞ്ഞുമോൻ സാറിനെ ഊടുപാട് തെറി. സലിയച്ചനോട് ഇപ്പോ അക്കാര്യം തിരക്കിയാലും അന്നു കുഞ്ഞുമോൻ സാറിനു കിട്ടിയതിന്റെ വീതം നമുക്കും കിട്ടും. പക്ഷേ ചോദിക്കുമ്പോൾ കുഞ്ഞുമോൻ സാറിന്റെ തിരുവനന്തപുരം ശൈലിയിൽ തന്നെ ചോദിക്കണം - “ടേയ് സലീ... നീയ്യൊരു യേഴു പേരെയും ഓട്ടിച്ചോണ്ടു പോണ കണ്ടല്ലാടേയ്!! അതെന്തരായിര്‌ന്ന്‌ ??”