Thursday, July 28, 2016

കുമരകം - 2

ഞങ്ങൾ ജലം കൊണ്ടു മുറിവേല്ക്കാൻ തയ്യാറായി ഇരിക്കവേ ആകാശത്തു മേഘങ്ങൾ ഒരു തായമ്പകയ്ക്കു വട്ടം കൂട്ടി. പൊടുന്നനെ തുള്ളിക്കൊരു കുടമെന്ന കണക്കിനു മഴ പെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അവഗണിച്ചെങ്കിലും പടിഞ്ഞാറു നിന്നു വീശിയടിച്ച കാറ്റിൽ ബോട്ടിനുള്ളിലേക്കു മഴ നല്ല അസ്സലായി ചാഞ്ഞു പെയ്തു. നാലുചുറ്റും, കീഴിലും വെള്ളമായിരുന്നതു കൂടാതെ ഇപ്പോൾ ആകാശത്തു നിന്നും വെള്ളം..! നനഞ്ഞിരിക്കാൻ വയ്യാതെ ഗതികെട്ട് ബോട്ടിന്റെ വശങ്ങളിലെ മറ താഴ്ത്തി.


ട്‌ർ..ർ..ന്ന്‌ ബോട്ട് അപ്പോഴും ഓടിക്കൊണ്ടിരുന്നു. കാർഡ് ബോർഡ് പെട്ടിയിലടച്ച പൂച്ചക്കുഞ്ഞുങ്ങളുടെ അവസ്ഥയിൽ ഞങ്ങൾ ബോട്ടിലിരുന്ന്‌ വല്ലവിധേനയും കര പറ്റാൻ കാത്തിരുന്നു. പൊതിഞ്ഞുമൂടിയ ബോട്ടിൽ അര മണിക്കൂർ നേരം കൂടി പെരുമഴയത്ത് ഒരു പ്രയോജനവും ഇല്ലാതെ കായലിലൂടെ അലഞ്ഞശേഷം ഞങ്ങൾ കരപറ്റി.

ഭാഗ്യവശാൽ ബോട്ടിൽ കയറുമ്പോൾ ഒരു കുട കരുതിയിരുന്നു. ഞാൻ ആ കുട ചൂടി പുറത്തിറങ്ങി. കാർ ബോട്ട് കിടന്നതിനടുത്തേക്ക് കാർ കൊണ്ടു വന്നു. അപ്പോഴും തുള്ളിക്കൊരു കുടം കണക്കെപെയ്യുകയാണ്‌. വേറെ കുടയും കൊണ്ടു വന്ന്‌ ടീമിനെ മൊത്തം ബോട്ടിൽ നിന്നും ഇറക്കി, ബോട്ടുകാരന്റെ കണക്കും സെറ്റിൽ ചെയ്ത് കാറിൽ കയറി.

ഇനി??

ശാപ്പാട് അടിക്കണം. നേരം ഒന്നര കഴിഞ്ഞു. വിശന്നു തുടങ്ങിയിട്ടേ ഉള്ളൂ. തണ്ണീർമുക്കം ബണ്ട് കാണണം. അതിനു മുൻപ് തണ്ണീർമുക്കം കാരനായ സുഹൃത്ത് വർഗീസ് ചേട്ടനെ വിളിച്ചു. നമ്മടെ ലക്കെന്നു പറഞ്ഞാൽ മതിയല്ലോ, അവധിദിനമായിട്ടും അദ്ദേഹം ജോലിസ്ഥലമായ തിരുവനന്തപുരത്തു തന്നെയാണ്‌. എന്തായാലും മത്സ്യയിനങ്ങൾ വാങ്ങാൻ പറ്റുന്ന ഒന്നുരണ്ടു കടകളെപ്പറ്റിയുള്ള വിവരം തന്ന്‌ വർഗീസ് ചേട്ടൻ സഹായിച്ചു. എന്തുകൊണ്ടോ, തണ്ണീർമുക്കത്തു നിന്നും മീൻ വാങ്ങുന്നതിനോട് ചേട്ടനു യോജിപ്പില്ലായിരുന്നു. അങ്ങനെ ഞങ്ങൾ തണ്ണീർമുക്കത്തിനു വണ്ടി വിട്ടു.

കലശലായ മഴ അപ്പോഴും തകർക്കുകയാണ്‌. എങ്ങും വണ്ടി നിർത്താൻ തോന്നിയില്ല. സിനിമ, കറന്റ് അഫയേഴ്സ് എന്നിങ്ങനെ യുവത്വം തുളുമ്പുന്ന ചർച്ചകൾ പൊടിപൊടിക്കുന്നതു കൊണ്ട് ബോറടി തെല്ലുമില്ല. ചുമ്മാ വീട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്നതിലും നല്ലത് കൂട്ടമായിട്ട് ഇങ്ങനെ അലയുന്നതു തന്നെയാണ്‌(വണ്ടിയിൽ ഇന്ധനവും കയ്യിൽ ചിക്കിലിയും വേണം, മാസാദ്യം ആയിരുന്നു എന്നത് പ്രത്യേകം ഓർമ്മിക്കുക). അതിനിടെ ‘ഓർഡിനറി’യിലെ പാട്ടു കേട്ടപ്പോഴാണ്‌ അതിന്റെ സംവിധായകനെപ്പറ്റി പരാമർശം ഉണ്ടായത്. പുള്ളി ഒരു ‘വൺ ടൈം വണ്ടർ’ ആയിരുന്നെന്നാണ്‌ ഞങ്ങളുടെ ഒരു ഇത്. പക്ഷെ സദസ്സിലേക്ക് എന്റെ ചോദ്യം മറ്റൊന്നായിരുന്നു - ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ‘വൺ ടൈം വണ്ടർ’ ആരായിരുന്നു?? പല ഉത്തരങ്ങളും വന്നെങ്കിലും ക്വിസ് മാസ്റ്റർ ‘വെളിപ്പെടുത്തിയ’ ശരിയുത്തരം സരിത എന്നായിരുന്നു. സ്വയം മറന്ന ഞങ്ങളുടെ ചിരിയിലെ വനിതാപ്രാതിനിധ്യം 33% വും കടന്നു.

വണ്ടി ഓടിയോടി ബണ്ടും കടന്നങ്ങു പോയി. അജയ്-യുടെ പരിമിതമായ പ്രാദേശിക ജ്ഞാനം വെച്ച് ഒരു മീൻചന്ത, സാറി, ഫിഷ് മാർക്കറ്റ്(ഇതിനു നാറ്റം അല്പം കുറവുള്ള പോലെ) തപ്പുകയാണു ഞങ്ങൾ. ആലപ്പുഴ റൂട്ടിൽ അല്പം മുന്നോട്ടു പോയെങ്കിലും തിരികെ വന്ന് ആ കവലയിൽ തന്നെ മറഞ്ഞിരിക്കുന്ന ഒരു ചന്ത ഞങ്ങൾ കണ്ടെത്തി.

പിടയ്ക്കുന്ന കരിമീനും ഞുളയ്ക്കുന്ന കൊഞ്ചും ഇറുക്കുന്ന ഞണ്ടും പിന്നെ ഞങ്ങളുടെ താല്പര്യം അത്രയൊന്നും ആകർഷിക്കാതിരുന്ന വേറെന്തൊക്കെയോ മത്സ്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഈ കരിമീൻ ടൂറിസം ഉണ്ടാക്കിയ ഒരു ഹൈപ്പ് ആണെന്നും അതൊരു വിശേഷമില്ലാത്ത പ്രലോഭനമാണെന്നും ഞങ്ങളുടെ മുൻചർച്ചയിൽ നിരീക്ഷിക്കപ്പെട്ടിരുന്നു. കൂട്ടത്തിൽ കരിമീൻ കഴിച്ചവർക്ക് ആർക്കും അതിനെന്തെങ്കിലും സൊയമ്പനാലിറ്റി ഉള്ളതായി തോന്നിയില്ലത്രേ. ചുമ്മാ ഒരു രസത്തിനു തിന്നാവുന്ന ഒരു മീൻ, അത്രന്നേ. എതിരഭിപ്രായമുള്ളവർക്ക്, കരിമീൻ പൊള്ളിച്ചതോ കത്തിച്ചതോ എന്തൊക്കെ പറ്റുമോ ഒക്കെ ഒരുക്കി വച്ചിട്ട് വന്നു കഴിക്കാൻ എന്നെ വെല്ലുവിളിക്കാവുന്നതും എന്റെ ധാരണ തെറ്റായിരുന്നു എന്നു തെളിയിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാവുന്നതുമാണ്‌.


അതു കൊണ്ട്, ഞങ്ങൾ ചെമ്മീൻ മാത്രം വാങ്ങി. ഒരു കിലോ വെമ്പള്ളിക്കും, ഒരു കിലോ കഞ്ഞിക്കുഴിക്കും. പക്ഷേ അവിടെ ഞങ്ങൾക്കു കൗതുകമുണർത്തിയ കാഴ്ച പെടയ്ക്കണ കരിമീനൊന്നും അല്ലായിരുന്നു. മീൻ വൃത്തിയാക്കി തരാൻ അവിടെ സദാ കർമ്മനിരതരായ ഏതാനും ചേച്ചിമാർ ഉണ്ടായിരുന്നു. സാധാരണ വീട്ടുവേഷത്തിൽ, നിലത്തു പലകയിട്ടിരുന്ന്‌ മുന്നിലെ പ്ലാസ്റ്റിക്കിൽ നിരത്തിയിട്ടിരിക്കുന്ന ചെമ്മീനിൽ നിന്നും വേഗം വേഗം ഓരോന്നെടുത്ത്‌, ടപ്പേ ടപ്പേന്നു പൊളിച്ചു കയ്യിലടുക്കി, നിറയുമ്പോൾ മുന്നിലെ പാത്രത്തിലേക്കു തട്ടുന്നപണി ചെയ്യുന്നവർ. ഒരു കിലോ ചെമ്മീൻ ഒരുക്കാൻ ദാ ദാ ന്നു പറയുന്ന നേരം നേരം മതി, മോഹൻലാൽ പറഞ്ഞ പോലെ പൂവിറുക്കുമ്പോലെ. അത്ര കൈത്തഴക്കം. ഒരു പക്ഷേ ഞാൻ ഇക്കാഴ്ച അധികം കണ്ടിട്ടില്ലത്തതു കൊണ്ടുമാവാം. ചെമ്മീൻ മാത്രമല്ല, കയ്യിൽ കിട്ടുന്ന എന്തും, ഞണ്ടോ, കരിമീനോ നിസ്സാര സമയത്തിനുള്ളിൽ റെഡി ടു കുക്ക് പരുവത്തിലാക്കി കൊടുക്കുന്നു അവർ. പെടയ്ക്കണ കരിമീനെ വാങ്ങാൻ കിട്ടുമെന്നു പറഞ്ഞല്ലോ. അവറ്റോളെ ആ പെടയ്ക്കണ നിലയിൽ തന്നെ കശാപ്പു ചെയ്യുന്ന ദാരുണമായ കാഴ്ചയും ഉണ്ടവിടെ. ജന്തുസ്നേഹികൾ കേൾക്കണ്ട. കരിമീനെ എടുത്ത്, വാൽ പുറത്തേക്കു വരത്തക്കവിധം ഉള്ളം കയ്യിൽ പിടിച്ച്, നീണ്ടു നന്നേ കനം കുറഞ്ഞ കത്തികൊണ്ട് അതിന്റെ തൊലി അങ്ങു ചീന്തിയെടുക്കുവാണ്‌, പിന്നെ വായുടെ ഭാഗം തുരന്നു കളയുകേം ചെയ്യും. പിന്നെ അല്ലറ ചില്ലറ ചെത്തും വെട്ടും. നമ്മുടെ മീൻ വെട്ടാനുള്ള ഊഴം വരാനാണു ശരിക്കു കാത്തു നില്പ്. നിരവധി ആളുകൾ പല തരം മീൻ വാങ്ങി വൃത്തിയാക്കിച്ച് പാർസലാക്കി കൊണ്ടു പോകുന്നുണ്ടായിരുന്നു. ക്ലീനിങ്ങ് ചാർജ്ജ് കിലോ ഒന്നിന്‌ 20 രൂപയാണ്‌, അത് ബില്ലിൽ തന്നെ ചേർത്തു കൊടുത്താൽ മതി. ചേച്ചിമാരെ കസ്റ്റമേഴ്സ് ഡീൽ ചെയ്യേണ്ടതില്ല.

രണ്ടു കിലോ ചെമ്മീൻ സഞ്ചിയിലായി (വില 330 + 20). ഞങ്ങൾ തിരികെ യാത്ര തുടർന്നു. ഇപ്പോ സമയം കുറേക്കൂടി മുന്നേറിയിരുന്നു. മഴ ചെറിയതോതിൽ തുടർന്നു പോന്നതു കൊണ്ട് ബണ്ടിൽ നിന്ന്‌ ഒരു ഫോട്ടോ സെഷൻ നടന്നില്ല. ബണ്ടിലെ ഒരു വളവിൽ റോഡിന്റെ വീതിയെ വെല്ലുവിളിച്ച് ഒരു കെ.എസ്.ആർ.ടി.സി. കേറിയിങ്ങു വന്നു. ചിലർ വരുമ്പോൾ വഴീന്നു മാറിയില്ലെങ്കിൽ ചരിത്രമാവും എന്ന ട്രോൾ മെസേജ് ഓർത്തു പോയി. വഴിയരികിലെ ടാർപ്പോലിൻ കെട്ടിയ കുഞ്ഞു കടകളിൽ ഒന്നിൽ നിന്നും കാൽ കിലോ ഉണക്ക ചെമ്മീനും വാങ്ങി. പച്ച ചെമ്മീൻ നാളെ കട്ടപ്പന വരെ എത്തിക്കാൻ പറ്റാത്തതിനാൽ ഇത് അങ്ങോട്ടുള്ളതാണ്‌. വൈകുന്നേരങ്ങളിലെ കഞ്ഞി, മഴക്കാലത്തു സുലഭമായ ചക്കപ്പുഴുക്ക്, എന്തിനേറെ ഓഫീസിലേക്കുള്ള ചോറ്റുപാത്രത്തില്പോലും കാന്താരി ചേർത്ത ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിൽ ആസ്വാദ്യത വേറെ ലെവലാണ്‌!

യോദ്ധായിൽ ജഗതി പറഞ്ഞതു പോലെ വയറു കിടന്നു തിത്തെയ് പാടാൻ തുടങ്ങിയിരുന്നു. വിശപ്പു കെടുന്നതിനു മുന്നേ സെറ്റപ്പായ ഏതെലും റെസ്റ്റോറന്റിൽ വണ്ടി നിർത്തുക, മൂക്കറ്റം തട്ടുക എന്നൊരൊറ്റ അജണ്ടയേ ഇനി ബാക്കിയുള്ളൂ. അങ്ങനെ പോയിപ്പോയി പ്രശസ്തമായ ‘തറവാട്’ ഫാമിലി ഷാപ്പ് റെസ്റ്റാറന്റിൽ തന്നെ വണ്ടി ഒതുക്കി. കള്ളപ്പം, കപ്പ, പിന്നെ കരിമീൻ, ചെമ്മീൻ, കക്ക, ഞണ്ട് അങ്ങനെയങ്ങനെ ഒരു നീണ്ട ലിസ്റ്റ് വന്നു. കരിമീൻ നമ്മൾ പണ്ടെ വേണ്ടെന്നു വച്ചു, ചെമ്മീൻ കയ്യിൽ സ്റ്റോക്കുണ്ട്. അപ്പോ വേറെന്തെങ്കിലും പയറ്റാമെന്നായി. നാലുപേർക്കും ഓരോ കപ്പയും പിന്നെ ഒരു ഞണ്ടു കറിയും ഒരു താറാവു കറിയും പറഞ്ഞു. അതിൽ നില്ക്കില്ല എന്നറിയാമായിരുന്നു. അന്നു കൂടെ ഉണ്ടായിരുന്നവർക്ക് ഞണ്ട് എങ്ങനെ കഴിക്കണം എന്നൊരു ലൈവ് ഡെമോ ഞാൻ നടത്തിക്കാണിച്ചു. ഞണ്ടു തീറ്റയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന സഹധർമ്മിണിയെ മനസ്സിൽ ധ്യാനിച്ച് ഒരലക്കങ്ങട് അലക്കി. പൊരിപ്പൻ മസാലയും ഞണ്ടിൻ തോട്‌ ഏല്പ്പിച്ച പരിക്കുകളും കൊണ്ട് ആകെ എരിപൊരി പിമ്പിരി. എന്നിട്ടും തീർന്നില്ല, നാലു പേർക്കുമായി രണ്ടു കപ്പ കൂടെ പറഞ്ഞു. ഞങ്ങളുടെ മൂഡ്(ആക്രാന്തം) തിരിച്ചറിഞ്ഞ വെയിറ്റർ ‘ഒരു തലക്കറി ആയാലോ?’ എന്നു ചോദിച്ചു. ആ ചൂണ്ട സമയം അടുത്ത മീനുകളെപ്പോലെ ഞങ്ങളെല്ലാരുമങ്ങു കൊത്തിവിഴുങ്ങി.

കപ്പ നിരന്നു, തൊട്ടു പിന്നാലെ തലക്കറിയും വന്നു. ഞെട്ടിപ്പോയി - ഒരു വലിയ തളികയിൽ അത്ര വലുതല്ലെങ്കിലും രണ്ടു മീന്തല!! ചേട്ടാ, ഇതു ഫുള്ളാണോ? ഇതിന്റെ പകുതി മതിയാരുനല്ലോ എന്നു ഞാൻ പറഞ്ഞത് ഞങ്ങളെക്കൊണ്ടിത് കൂട്ടി(നോക്കി)യാൽ കൂടുമോ എന്ന സംശയം ഒന്നുകൊണ്ട് മാത്രമായിരുന്നു. “ഏയ്, അതു ചെറുതല്ലേ..” എന്ന വെയിറ്ററുടെ തള്ളിക്കളയലിനു കീഴ്പ്പെട്ട് ഞങ്ങൾ അങ്കം തുടർന്നു. എങ്ങനെ സഹിക്കും, വേമ്പനാട്ടു കായലു പോലെ കിടക്കുവാണ്‌ നല്ല ഇരുളൻ ചോപ്പു നിറത്തിൽ ചാറ്‌, അതിനിടെ ആഫ്രിക്കൻ പായലുപോലെ അങ്ങിങ്ങു കിടക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കുടമ്പുളി എന്നിവയുടെ പീസുകൾ. കൊതുമ്പുവള്ളം പോലെ കിടക്കുന്ന ഉള്ളികഷണങ്ങൾ. രുചി പ്രവചിപ്പിക്കുന്ന മണം. കറിക്ക് ചൂടില്ല, എന്നുവെച്ചാൽ ഇരുന്നു ഉപ്പും പുളിയുമൊക്കെ സ്വാംശീകരിച്ച കറി. കപ്പയ്ക്കു ഇതിലും നല്ല ഒരു ജീവിത സഖിയെ കിട്ടാനില്ല! എങ്ങാനും തലക്കറി ബാക്കി വന്നാൽ പാർസലാക്കി വീട്ടിൽ കൊണ്ടുപോകാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. വിധി (മീൻകറിയുടെ) മറ്റൊന്നായിരുന്നു. ലേശം പണിപ്പെട്ടിട്ടാണെങ്കിലും ഞങ്ങൾ കപ്പയും തീർത്തു; മീൻതലക്കറിത്താലം വടിച്ചും വെച്ചു. തലക്കറിക്ക് വെറും 250 രൂപയേ വിലയിട്ടുള്ളൂ.. അപ്പോ ബാക്കി ഐറ്റംസിന്റെ വില ഊഹിച്ചാൽ മതി.

സ്വതവേ ഭക്ഷണത്തോട് വിരക്തിയുള്ള ജ്യോ അന്ന്‌ ഒരു പാത്രം കപ്പയും ആനുപാതികമായി കറികളും കഴിച്ചു. രണ്ടാമതു വന്ന കപ്പയിൽ നിന്നും ഒരു പങ്കും അവളെ കഴിപ്പിച്ചു. സാധാരണ അവൾ കഴിക്കുന്നതു കണ്ടാൽ ഭക്ഷണത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ മൂഡ് പോകും. പക്ഷേ ഇന്ന്‌ കൊച്ചു തകർത്തു. നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പാട്ടുപാടി നൃത്തം ചെയ്തൂന്നൊക്കെ കേട്ടിട്ടില്ലേ? സ്വന്തം ആമാശയത്തിന്‌ ഇത്ര കപ്പാസിറ്റിയുണ്ടെന്ന് ഏറെ നാളുകൾക്കു ശേഷം അവൾ തിരിച്ചറിഞ്ഞു. അജയ്-ഉം ജിഷ്ണുവും ഞാനുമൊക്കെ ഇത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതു കാരണം അതിൽ കഥയില്ലാതായി.

കുടത്തിലെ കള്ളിന്റെ കാര്യം പറഞ്ഞില്ലല്ലോ. കുടമൊന്നിനു 90 രൂപയാണ്‌. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ആരും കള്ളു കുടിച്ചില്ലെന്ന്‌ ഔദ്യോഗികമായി പറയാം. ഞാൻ ഒരു പെറ്റ് ബോട്ടിലിൽ ഒരു ലിറ്റർ ഒഴിച്ചു കൊണ്ടുപോന്നു.

തീറ്റ കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി. നേരിയ ചാറ്റൽ മഴയത്ത് ഞങ്ങൾ മടക്ക യാത്ര നടത്തി. വല്ല വിധേനയും വെമ്പള്ളിയിൽ അജയ്-യുടെ വീട്ടിൽ ചെന്നു കേറി. ആന്റിക്ക് ഞങ്ങളെ ചായ കുടിപ്പിക്കാൻ നന്നേ നിർബന്ധിക്കേണ്ടി വന്നു. കുറേ നേരം ഞങ്ങൾ വിശ്രമിച്ചു. ചെമ്മീൻ ചീയുന്നേനു മുന്നെ ആറു മണിയോടെ നേരേ ഇടുക്കിക്കു വെച്ചു പിടിച്ചു.

പെയ്ത്ത് കുളമാക്കിയ റംസാൻ ട്രിപ്പ് അങ്ങനെ ശാപ്പാടിന്റെ പച്ചയിൽ ഉജ്ജ്വലമായി.


എപ്പിലോഹ് - 1) കഞ്ഞിക്കുഴിയിൽ ചെന്നു പറ്റിയിട്ട് ഞാൻ ആദ്യം തേടിയത് ആ പെറ്റ് ബോട്ടിലായിരുന്നു. അടപ്പു ഒരു സീല്ക്കാരശബ്ദത്തോടെ തുറന്നു, ശ്വാസം മുട്ടിയിരുന്ന കള്ള്‌ ഒന്നു മൂരി നിവർന്നു. നുരഞ്ഞു മൂത്തു കള്ളൻ! ഒരു കള്ളപ്പം റെസിപ്പീക്കുള്ളതു ഊറ്റിക്കൊടുത്തിട്ട് ഞാൻ അതപ്പഴേ അകത്താക്കി. കേടാകുന്ന ഭക്ഷണ പാനീയങ്ങൾ നമ്മൾ പാഴാക്കാതെ യഥാസമയം ഉപയോഗിക്കണം.

2) ഫുഡ്ഡടി തീർന്നില്ല. അന്ന്‌ അത്താഴത്തിന്‌ കപ്പബിരിയാണി ആയിരുന്നു. എനിക്കതു വർണ്ണിക്കാൻ മേല
!

3) പിറ്റേന്ന് ഓഫീസിലേക്കുള്ള പൊതിച്ചോറിൽ ചെമ്മീൻ ചാകര!

4) സത്യം പറഞ്ഞാൽ പിന്നെ കുറെ നാളിങ്ങോട്ട് ഞങ്ങളുടെ ജാതകത്തിൽ ഇഷ്ടഭക്ഷണ സമൃദ്ധി എന്നൊരു യോഗം തെളിഞ്ഞു നിന്നിരുന്നു.

5) അതായത് ആ വാരാന്ത്യം വേറൊരു ട്രിപ്പ്...

Wednesday, July 27, 2016

കുമരകം - 1

“റംസാനെന്താ പരിപാടി?”

“ഒന്നൂല്ലാ..”

“എങ്ങോട്ടേലും തെറിച്ചാലോ?”

“എങ്ങോട്ട്?”

“കുമരകം?? പാവപ്പെട്ടവന്റെ ഒരു വള്ളംകളി നടത്താം, എപ്പടി?”

ഡീലാകാൻ അധികം ആലോചിക്കാനുണ്ടായിരുന്നില്ല്ല, ‘pillers’ നു. ഈ പിള്ളേർസ് നമ്മൾ അഞ്ച്ചെട്ട് കസിൻസ് ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ് ആണ്‌. അതിൽ ഞാൻ, അജയ്, ജ്യോതി, ജിഷ്ണു എന്നിവരാണ്‌ മേല്പ്പറഞ്ഞ ആലോചന നടത്തിയത്.

അപ്രകാരം റംസാൻ തലേന്ന്, അതായത് ജൂലൈ 5 ചൊവ്വ, ജോലി കഴിഞ്ഞ് എളേപ്പന്റെ സ്ഥലമായ കഞ്ഞിക്കുഴി(ഇടുക്കി)യിൽ എത്തി. രാത്രി അവിടെ തങ്ങി. വീട്ടു വിശേഷം നാട്ടു വിശേഷം, മൊബൈൽ ഗെയിം, സിനിമ(സ്സെൻഡർ!) ഇത്യാദികൾ കഴിഞ്ഞുറങ്ങുമ്പോൾ നേരം പാതിരാ. നാളെ കുമരകത്തിനു എപ്പോൾ തിരിക്കും എന്ന് ആകുലതയ്ക്കു നേരെ ‘ഒറക്കം തെളിയുന്നേന്‌ അനുസരിച്ച്’ എന്നൊരു തർക്കു(ത്തരം) തട്ടിയേച്ച് ശിറുപിറൂന്നു പെയ്യുന്ന മഴയുടെ തണുപ്പിനെ പുറത്തു നിർത്തി ഒരു പുതപ്പിനടിയിലേക്കു നൂണ്ടു.

ഒരൊന്നര മണിക്കൂർ വൈകി ഏഴരയ്ക്കു വണ്ടിയെടുത്തു. ഒപ്പം ജിഷ്ണുവും ജ്യോതിയും. വെമ്പള്ളി(ഏറ്റുമാനൂർ)യിൽ നിന്നും അജയ്-യെ പൊക്കണം, അവിടുന്നു വേണം കുമരകത്തിനു പോകാൻ. രാവിലെ ഒന്നും കഴിക്കാൻ നിന്നില്ല, അത് വെമ്പള്ളിയിൽ നിന്നും ആകാം എന്നുകണക്കു കൂട്ടി.

കഞ്ഞിക്കുഴിയിൽ നിന്നും വണ്ണപ്പുറത്തേക്ക് കള്ളിപ്പാറ കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുമ്പോൾ ഇന്നു വരെ ആ റൂട്ടിൽ കിട്ടിയിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം കിട്ടി. വണ്ണപ്പുറം-തൊടുപുഴ എന്നിങ്ങനെ പരന്നു വിശാലമായിക്കിടക്കുന്ന താഴ്‌വാരത്തിനു മീതെ പാറിക്കളിക്കുന്ന പഞ്ഞിത്തുണ്ടുകൾ പോലുള്ള മഞ്ഞ്.. മേഘക്കുഞ്ഞുങ്ങൾ... കുമരകത്തു ചെല്ലുമ്പോഴേ തുറക്കേണ്ടി വരൂ എന്നു കരുതിയ ക്യാമറയെ അവിടെ വച്ചു വിളിച്ചെണീപ്പിച്ചു.


ഓള്രെഡി അല്പം ബിസി സ്റ്റേജിലാരുന്നെങ്കിലും അവിടെ നിന്ന്‌ ആ കുളിരു കൊണ്ട് ആ പ്രഭാതക്കാഴ്ച ആസ്വദിക്കാതിരിക്കാൻ ആവുമായിരുന്നില്ല. എന്തായാലും ആ കാഴ്ച ഞങ്ങളെ പത്തിരുപത് മിനിറ്റ് അവിടെ പിടിച്ചു നിർത്തുക തന്നെ ചെയ്തു. എറണാകുളത്തിന്റെ ഇങ്ങേയറ്റത്ത്, അതായത് തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ചും, ഹൈറേഞ്ചിലേക്കു പറന്നു കയറാൻ പറ്റിയ ഒരിടനാഴിയാണ്‌ ഈ റൂട്ട്. കഠിനമായ കയറ്റവും കൊടും വളവുകളും ഉള്ള തനി ഹൈറേഞ്ച് വഴിയാണ്‌. എങ്കിലും ഇടയ്ക്കു വിശ്രമിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം കാഴ്ചകളും തനി ഹൈറേഞ്ച് നാടൻ ശാപ്പാടും ഒക്കെ കിട്ടുന്ന നിരവധിയിടങ്ങൾ അതിനു യുക്തമായ സ്ഥലങ്ങളിൽ തന്നെ രാത്രികളിൽ പോലും മിഴി തുറന്നു നിങ്ങളെ കാത്തിരിപ്പുണ്ടാവും. ഒരു വൈകുന്നേരം എറണാകുളത്തു നിന്നും ഇങ്ങു പിടിച്ചാൽ കള്ളിപ്പാറ കേറ്റം കേറിയിങ്ങെത്തുമ്പോൾ വണ്ടിയുടെ കിതപ്പാറ്റാൻ ഒന്നു നിർത്തുകയുമാവാം, മഞ്ഞിന്റെ അകമ്പടിയോടെ ചൂളം വിളിച്ചെത്തുന്ന മൺസൂൺ കാറ്റത്ത് തിളപ്പൻ കട്ടൻ കാപ്പിയും ഊതിക്കുടിച്ച്, ആ ചൂട് ഗ്ലാസ്സിൽ നിന്നും കയ്യിലേക്കു പകർന്ന് അങ്ങനെ നിക്കാം. പിന്നെ ഇടുക്കിയിലോ, പള്ളിവാസലിലോ, അങ്ങു മൂന്നാറിലോ ചെന്നെത്തും വരെ ഒരു റൊളർ കോസ്റ്റർ റൈഡിനുള്ള ഊർജ്ജം കിട്ടാൻ അതു മതി. അങ്ങനെ ഒന്നു നിക്കാൻ വേണ്ടി മാത്രം വന്നാലും അതൊരു മൊതലാ.

അത്തരം ഏകദിന സഞ്ചാരികൾ എന്നു തോന്നുന്ന ചിലർ അപ്പോൾ കുന്നുകയറി പോകുന്നുണ്ടായിരുന്നു. തൊടുപുഴയും കടന്ന്, നാലമ്പലങ്ങളുടെ രാമപുരത്തു കൂടി, ഉഴവൂരും മരങ്ങാട്ടുപിള്ളിയും കടന്ന്‌ ഞങ്ങൾ വെമ്പള്ളിയിൽ ചെന്നു. ആന്റി സൊയമ്പൻ കള്ളപ്പവും കടലക്കറിയും കരുതി വെച്ചിരുന്നു. അതിൽ ചൂടൻ ചായയുടെ തലോടൽ കൂടിയായപ്പോൾ രണ്ടുമണിക്കൂറിലധികം നീണ്ട യാത്രയുടെ മടുപ്പൊക്കെ മുൻപു കണ്ട മഞ്ഞു പോലെ മാഞ്ഞു പോയി.

ഇനിയാണ്‌ ശെരിക്കുള്ള യാത്ര കിടക്കുന്നത്. അജയ് റെഡിയായി വന്നയുടൻ ‘ലീല’യിൽ ബിജു മേനോന്റെ പുതുസ്വരത്താൽ വാഴ്ത്തപ്പെട്ട ‘കോട്ടയം പട്ടണ’ത്തെ കുറുകെ കടന്ന്, കുമരകത്തേക്കു പാഞ്ഞു.

രാവിലെ വെല്യ കുഴപ്പമില്ലാതെ നിന്ന കാലാവസ്ഥ മോശമാവുന്നതിന്റെ എല്ലാ സൂചനകളും വഴിക്ക് കിട്ടുന്നുണ്ടായിരുന്നു. കോട്ടയം പട്ടണം റംസാൻ പ്രമാണിച്ച് താരതമ്യേന നിർജീവമായിരുന്നു. ഈസ്റ്ററോ ക്രിസ്സ്മസ്സോ വല്ലതും ആയിരുന്നെങ്കിൽ ഉണർവ്വെന്താണെന്നു കാണിച്ചു തന്നേനെ. പണ്ട് അങ്ങനെയൊരു നാളിൽ കോട്ടയത്തു വന്നയൊരാൾക്ക് അവിടെ അടിച്ചു പൂസാകാത്ത രണ്ടേ രണ്ടു പേരെയേ കാണാൻ പറ്റിയുള്ളൂ എന്നൊരു കഥയുണ്ട് - ഒന്ന്‌ രാഷ്ട്ര പിതാവിന്റെ പ്രതിമയും മറ്റേത് പി.സി.ചാക്കോയുടെ പ്രതിമയും.

കുമരകത്തേക്കുള്ള യാത്രയിൽ അജയ് ഗൈഡിന്റെ സ്ഥാനം ഏറ്റെടുത്തു. ചൂണ്ടക്കാർ നിരനിന്നിരിക്കാത്തതെന്ത് എന്ന്‌ അജയ് വിസ്മയിച്ച ആറ്റിറമ്പുകൾ താണ്ടി താറാക്കൂട്ടം മേയുന്ന പാഴ്പ്പാടങ്ങൾ കടന്ന് വണ്ടി കുമരകത്തെത്തി. വന്ന കാര്യം ഇനിയെങ്കിലും പറയാതെ വയ്യ. പക്ഷി സങ്കേതത്തിലൂടെ ഒരു നടത്തം, മൂക്കറ്റം ശാപ്പാട്, പറ്റുമെങ്കിൽ വല്ല മീൻ ഐറ്റംസ് വാങ്ങി മടക്കം; അത്രേയുള്ളൂ.

എന്തായാലും ഞങ്ങളു ചെന്നപ്പോ മണി പന്ത്രണ്ടു കഴിഞ്ഞു. അന്വേഷണത്തിന്റെ ഒടുവിൽ ‘ബേദ് സാൻൿച്വറി കാണാൻ രാവിലെ വന്നിട്ടേ കാര്യമുള്ളൂ’ എന്നു കേട്ടു. നടക്കാനായിട്ട് കുമരകത്തോട്ട് പെട്രോലും കത്തിച്ചു വരേണ്ട കാര്യമില്ലാരുന്നല്ലോ എന്ന ചിന്തയിൽ, ഹൗസ് ബോട്ടിന്റെ വലിപ്പം പേഴ്സിനില്ല എന്ന ബോധ്യത്തിൽ ഞങ്ങൾ ഒരു ചെറിയ ബോട്ടെടുത്തു. ഒരു മണിക്കൂർ ഒന്നു കറങ്ങാൻ, ഫീസ് 500 Rs./hr.

ആദ്യം അജയും ഞാനും ബോട്ടിൽ കയറി. പിന്നെ ജ്യോതിയും. ഒടുവിൽ ജിഷ്ണു ബോട്ടിൽ കയറുമ്പോഴാണ്‌ ആ ഒരു നഗ്ന സത്യം ഞങ്ങൾ മനസ്സിലാക്കിയത് - ജിഷ്ണു വിന്‌ ജലയാത്ര ഭയമണ്‌. മസിലു പിടിച്ച്, പിച്ച വെച്ച്, ഇതെങ്ങാനും ചെരിയുമോ മറിയുമോ എന്ന ഭായത്താൽ ഉലയുന്ന ബോട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അള്ളിപ്പിടിച്ച് ജിഷ്ണു വല്ല വിധേനയും യാത്ര തുടങ്ങി. പിന്നത്തെ പത്തു മിനിറ്റ്

‘അയ്യോ, ഈ ബോട്ടിനു വെള്ളക്കേടുണ്ടല്ലോ...’

‘അയ്യോ ഇതു വെള്ളം കേറുന്നതല്ല, ലവൻ മുള്ളുന്നതാണല്ലോ.’ എന്നൊക്കെ പറഞ്ഞങ്ങു കൂടി.

വിശാലമായ വേമ്പനാട്ടു കായലിലേക്കു ഞങ്ങൾ കയറുമ്പോൾ മാനം വല്ലാതെ ഇരുളാൻ തുടങ്ങിയിരുന്നു. ബോട്ടുകാരൻ ചേട്ടൻ യാത്രാനേരം ഒന്നര-രണ്ട് മണിക്കൂറാക്കിയാൽ നമുക്ക് കനാലു വഴിയൊക്കെ പോകാം, നാടൻ ഫൂഡ് അടിക്കാം എന്നൊക്കെ ചില ഓഫറുകൾ വെച്ചു. അങ്ങനെയെങ്കിൽ നമ്മൾ ഇപ്പോഴെ ഭക്ഷണം ബുക്ക് ചെയ്തിട്ട് പോകണം എന്നും പറഞ്ഞു. ഞങ്ങൾ ഒന്നാലോചിച്ചപ്പോൾ അതു തള്ളിക്കളയാമെന്നു വെച്ചു. കാരണം ബോട്ട് ചാർജ്ജ് ഇരട്ടിയാകും. നമുക്ക് യാതൊരു ഊഹവുമില്ലാത്ത സ്ഥലത്തെ ശാപ്പാട് ആകും. കൊല്ലുന്ന റേറ്റ് വാങ്ങിയെന്നുവരാം. അങ്ങനെ ഏറ്റു പോയാൽ പെട്ടു പോയേക്കും എന്നൊക്കെ കരുതി അതങ്ങു ഒഴിവാക്കി. നമുക്ക് ഒരു മണിക്കൂറിൽ ക്ലോസ് ചെയ്യാമെന്നു ചേട്ടനോടും പറഞ്ഞു. അങ്ങനെ യാത്ര ചെയ്യവേ ദൂരെ പാതിരാമണൽ ദ്വീപും പിന്നെ ഓരോ അതിരും കരയുമൊക്കെ ഞങ്ങളുടെ സാരഥി കാട്ടിത്തന്നു.

ഓളപ്പരപ്പിൽ ചലിക്കുന്ന ഓലപ്പുരകൾ പോലെ വഞ്ചിവീടുകൾ കറങ്ങി നടപ്പുണ്ടായിരുന്നു. ഞാൻ അവരോട് എന്റെ മുൻ വഞ്ചിവീട് യാത്രയുടെ വിശേഷങ്ങൾ കുളങ്ങര സാറിനെപ്പോലെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

സവാരി ഒരു മുപ്പത്തഞ്ചു മിനിറ്റു കഴിഞ്ഞു കാണാണം... ഞങ്ങളുടെ യാത്രയിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തിന്റെ തുടക്കം അവിടെയായിരുന്നു... ഞങ്ങൾ ജലം കൊണ്ട് മുറിവേല്ക്കാൻ പോകയാണെന്ന് അപ്പോളറിഞ്ഞില്ല.

{...cont'd : click here}

Tuesday, July 26, 2016

മഴയത്തു കുരുത്ത പഴയൊരു വിത്ത്


ന്യൂജെൻ കഥയുടെ തലക്കെട്ടൊന്നുമല്ല. ഇവിടം പതിവായി വായിക്കുന്നവർക്ക്, ക്ഷമിക്കണം, വായിച്ചിരുന്നവർക്ക് മുൻപാകെ ഞാൻ എഴുതുന്ന ഒരു ക്ഷമാപണക്കുറിപ്പാണിത്.

2012 ജൂണിൽ ബാംഗ്ലൂരിലെ എന്റെ ഔദ്യോഗികജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു സ്വയം പറിച്ചു നടുമ്പോൾ ഒപ്പം കൊണ്ടുപോരാൻ കന്നടനാട്ടിൽ വെച്ചു പാകി കിളിർപ്പിച്ച ഈ എഴുത്തുപുരയിലെ അക്ഷരങ്ങളാണ്‌ പ്രധാനമായും ഉണ്ടായിരുന്നത്. സ്വാഭാവികമായും നാടിന്റെ സ്വസ്ഥതയിലും പച്ചപ്പിലും തണുപ്പിലും ഓലപ്പീപ്പി വാടില്ല, മറിച്ച്, തഴച്ചുവളരും എന്നുള്ള ഒരു പ്രതീക്ഷയോടെയാണ്‌ വന്നത്. സ്വതവേയുള്ള അലസതയും മറ്റു സമൂഹമാധ്യമങ്ങളോടുള്ള ചായ്വും എല്ലാം കൂടിയായപ്പോൾ മറന്നതും മറച്ചതും ഇവിടുത്തെ എഴുത്തായിരുന്നു. ഡയറിയെഴുത്തു പോലും അന്യം നിന്നു; പേനയെടുക്കുന്നത് ഫയലെഴുതാൻ മാത്രമായപ്പോൾ ഇവിടം ആളൊഴിഞ്ഞ ഒരാൽത്തറയായിപ്പോയി.


കഴിഞ്ഞ നാലു വർഷങ്ങൾക്കിടെ യാത്രകൾ ഒരുപാടു നടന്നു. ഇടുക്കിയുടെ അറിയാതിരുന്ന പല മുക്കും മൂലയും കണ്ടു. ആയിരക്കണക്കിനു കിലോമീറ്ററുകൾ സ്വയവും കൂട്ടുകാർക്കൊപ്പവും യാത്ര ചെയ്തു. പല പല സ്ഥലങ്ങളിൽ താമസിച്ചു. യാത്ര പോകുമ്പോഴാണ്‌ മനസ്സിൽ നല്ല നല്ല ചിന്തകളും ആശയങ്ങളും ഒക്കെ ഉണ്ടാവുക. അതിനൊന്നും ഒരു പഞ്ഞവും ഇല്ലായിരുന്നെങ്കിലും അപൂർവ്വം സന്ദർഭങ്ങളിലൊഴികെ എഴുത്തു മാത്രം എന്നെ വിട്ടു നിന്നു. ഞാൻ എഴുതാറുണ്ടെന്നും എഴുതേണ്ടവനാണെന്നും സ്വയം ബോധ്യപ്പെടുത്താൻ, വാഹനത്തിന്റെ പിന്നിൽ ബ്ലോഗരിന്റെ ലോഗോ വരെ പതിച്ചു വച്ചു. അപ്പോഴും ഞാൻ എഴുതാതിരുന്നു. ഇപ്പോൾ ഞാൻ എഴുതാനിരിക്കുന്നു.. മറന്നു തുടങ്ങിയ അക്ഷരങ്ങളെ ഇനിയൊന്നു തിരിച്ചു പിടിക്കാൻ നോക്കട്ടെ...

വീണ്ടും പേനയെടുക്കാൻ പ്രചോദനവും ആത്മവിശ്വാസവും നല്കിയ വിജയ് ശങ്കർ വാസുദേവന്‌(പോറ്റി) നന്ദി രേഖപ്പെടുത്തിക്കൊണ്ട്, ഞാൻ എഴുത്തു പിന്നേം നിർത്തിയാൽ എന്നെ ശിക്ഷിക്കാൻ താങ്കൾക്ക് അധികാരമുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്.