Tuesday, January 31, 2012

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 2

വെയ്റ്റിംഗ്‌ ഷെഡ്ഡില്‍ ഇരുന്നവരുടെ വണ്ടിയിലേക്കുള്ള ചൂഴ്‌ന്ന നോട്ടം കണ്ടാലറിയാം ആരെയോ കാത്തിരിക്കുവാണെന്ന്‌. ആ നോട്ടം മുന്‍പ്‌ വാഹനങ്ങളില്‍ അതുവഴി കടന്നുപോയ ആരെയും അലോസരപ്പെടുത്താഞ്ഞതുകൊണ്ടോ അതോ കൊച്ചുതോവാളക്കാര്‍ ഭയങ്കര ക്ഷമാശീലം ഉള്ളവരായതുകൊണ്ടോ നാലുപേരും കേടുപാടൊന്നും കൂടാതെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി കാശും കൊടുത്തു തിരിയുമ്പോള്‍ എല്ലാവരും ബഹുമാനപൂര്‍വ്വം (താങ്ക്‌ യു താങ്ക്‌ യു...) എഴുന്നേറ്റു നിന്നു. കാന്തം കണ്ട ഇരുമ്പാണി പോലെ വട്ടം കൂടി. എല്ലാവരെയും ഒറ്റയടിക്ക്‌ പരിചയപ്പെട്ടു. ഈ നാലു പേരെ ഞാനും എന്നെ ഈ നാലു പേരും (വാരാനുള്ള ഛെ, വരാനുള്ള അരുണ്‍ സ്റ്റീഫന്റെ കാര്യവും വിഭിന്നമല്ല) ആദ്യായിട്ടു കാണുവാണ്‌.

ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡറില്‍ പരിചയപ്പെടല്‍ അവതരിപ്പിക്കാം. ദേ ഇങ്ങു മാറി നിന്നേടാ ചെക്കാ... ലോ ലിവനാണു ചിക്കു. പേരുകേള്‍ക്കുന്ന മാത്രയില്‍ ആരാടാ കുട്ടാ നിനക്കീ പേരിട്ടതെന്നു ചോദിക്കാന്‍ തോന്നും. ഭൂമിയില്‍ പിറന്നിട്ട്‌ രണ്ടു വ്യാഴവട്ടം കഴിഞ്ഞിട്ടും മടിച്ചു വളരുന്ന മീശയെ ഒരു റേസറിന്റെ വെട്ടം(വെറും വെട്ടം) കൊണ്ടരിഞ്ഞ്‌, ആ വഴിക്ക്‌ കിട്ടുന്ന സ്റ്റില്‍-അയാം-ഇന്‍-ടീനേജ്‌ ലുക്കും ആ പേരും കൂടി ആകുമ്പോള്‍ "ഔ.. ചോ ച്വീറ്റ്‌" എന്നു പറഞ്ഞുപോകും. അധികം സംസാരിക്കില്ല, പക്ഷേ ചിരിയുണര്‍ത്താനും രസിപ്പിക്കാനും വാക്കുകള്‍ അത്യാവശ്യമല്ല എന്നു ചാര്‍ളി ചാപ്ലിന്‍ തെളിയിച്ചിട്ടുള്ളത്‌ വരും ഭാഗങ്ങള്‍ക്കായി ഒന്നോര്‍ത്തു വെച്ചേക്കുക.

നിതീഷ്‌ മറുമായില്‍. തലയില്‍ നിന്നും തൊപ്പിയൊഴിഞ്ഞ നേരമില്ല. കാരണം ഒന്ന്‌ സ്റ്റൈല്‍, രണ്ട്‌ പ്രായത്തെയും പക്വതയെയും ഓവര്‍ടേക്ക്‌ ചെയ്‌തു തലയില്‍ നിന്നും വിടപറഞ്ഞകലുന്ന മുടിയിഴകള്‍ക്കഴിച്ച്‌ ബാക്കിയുള്ളവ വെളിപ്പെടുന്നതു കൊണ്ടുള്ള ആഫ്റ്റര്‍ എഫക്റ്റുകള്‍ ഒഴിവാക്കാന്‍. നമ്മുടെ സിനിമാ നടന്‍ ലാലിനെ തയ്യാറാക്കാന്‍ ദൈവം എടുത്ത ചേരുവകള്‍ അളവും അരപ്പും വേവും എണ്ണയും കുറച്ച്‌ സൃഷ്‌ടിച്ചതാണ്‌ ഇവനെ എന്നു തോന്നി. വാളുവെച്ച്‌ തൊണ്ട കാറിയതുകൊണ്ടാണ്‌ പരിചയപ്പെട്ടപ്പോള്‍ അത്രേം ബാസ്സു വന്നത്‌ എന്നു പിന്നീടാണു മനസ്സിലായത്‌. ടേണ്‍-ഉള്ള-റോഡില്‍-വാള്‍-പുട്ടിങ്ങ്‌ ഡിസോര്‍ഡര്‍ എന്നൊരു അസുഖമുണ്ടേ. പുരുഷന്മാരില്‍ ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രമുള്ള ഒരു രോഗമാണെന്നു ഡോക്‌ടര്‍ പറഞ്ഞപ്പോള്‍ 'എനിക്കൊരു കുടുംബജീവിതം സാദ്ധ്യമാണോ ഡോക്‌ടര്‍' എന്നു മാത്രമേ ഈ ശുദ്ധാത്മാവ്‌ തിരിച്ചു ചോദിച്ചുള്ളൂ!

ആളു മെലിഞ്ഞിരിക്കുന്നതാണോ അതോ ഇനി പൊക്കം കൂടിപ്പോയിട്ടാണോ എന്നു സംശയം തോന്നിപ്പിക്കുന്ന ഒരു പരുവം. പശു ചാണകമിടുന്നിടത്തു തഴച്ചുവളരുന്ന പുല്ലു പോലെ താടിയുടെ താഴേത്തട്ടില്‍ മീശ കൊണ്ടൊരു മന്ത്രക്കളം. കണ്ണിലും മുഖത്തും തളം കെട്ടിക്കിടക്കുന്ന വിഷാദഭാവം, ഒരു പക്ഷേ നഷ്‌ടമായ കൗമാരദിനങ്ങളെക്കുറിച്ചുള്ള ഗൃഹാതുരത്വം കലര്‍ന്ന ഓര്‍മ്മകളാകാം. പക്ഷേ സംസാരത്തില്‍ നര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞവന്റെ തെളിമ. ഹൃദയത്തിന്റെ സ്ഥാനത്ത്‌ ഉള്ളതാകട്ടെ ഒരു ഫുട്‌ബോള്‍. വിപ്ലവകാരിയെന്നു തെറ്റിദ്ധരിച്ചു പോയേക്കാവുന്ന ഈ വിശ്വാസിയുടെ പേര്‌ റമീസ്‌ റഹ്‌മാന്‍.

വിമല്‍ തൈക്കണ്ടിയില്‍. കൂട്ടത്തില്‍ ഏറ്റവും ഗ്ലാമര്‍ അവനാണെന്നു മൗനമായി ബാക്കിയുള്ളവര്‍ അംഗീകരിക്കുമെങ്കിലും ആരും പുറമേ ഭാവിക്കില്ല. പണ്ട്‌ എന്‍ജിനീയറിംഗ്‌ പഠനകാലത്ത്‌ ക്ലാസ്സില്‍ നടത്തിയ ഒരു അഭിപ്രായസര്‍വ്വേയില്‍ എപ്പോഴും സംസാരിച്ചിരിക്കാന്‍ കൊതിക്കുന്ന ആളായി('സൊള്ളാന്‍ കൊള്ളാവുന്ന പിള്ള'പ്പട്ടം) പെണ്‍കുട്ടികള്‍ തെരഞ്ഞെടുത്തത്‌ ഇവനെയാണ്‌. നിറ്റ്‌സിന്‌(നിതീഷ്‌) അതില്‍ പരാതി ഒന്നുമില്ലെങ്കിലും എല്ലാവര്‍ക്കും ബോധിച്ച സഹോദരനായാണു നിറ്റ്‌സ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ എന്നത്‌ അവനെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ടാവണം. (ആ വിഷമം കൊണ്ടാണ്‌ അവന്റെ മുടികൊഴിഞ്ഞുതുടങ്ങിയതെന്ന് റംസും തൈക്കണ്ടിയും ആണയിട്ടു പറയുന്നു.) സംസാരത്തില്‍ ഡയബെറ്റിസ്‌ ഉള്ളതുകൊണ്ടല്ല മറിച്ച്‌ പഴയകാല സിനിമാഗാനങ്ങളെയും സിനിമാക്കഥകളെയും ഒക്കെ സ്‌നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന തന്റെ സഹൃദയമനസ്സാണ്‌ ഈ പ്രീതിക്കു കാരണം എന്നാണു ശ്രീമാന്‍ തൈക്കണ്ടിയില്‍ ഇതിനെപ്പറ്റി നല്‍കുന്ന വിശദീകരണം. വിമല്‍ ടി. എന്ന പേര്‌ ഒന്നിച്ചുച്ചരിച്ച്‌ വിമല്‍ടി, വിമള്‍ടി, വി-മള്‍ട്ടി എന്നിങ്ങനെ പുരോഗമിച്ച്‌ അവസാനം 'മള്‍ട്ടി'യിലെത്തി നിന്നു. സ്വന്തം വീട്ടുകാര്‍ പോലും അവന്റെ യഥാര്‍ത്ഥ പേര്‌ ഓര്‍ക്കുന്നതു റേഷന്‍കാര്‍ഡു കാണുമ്പോഴാണെന്ന്‌ ക്ലാസ്‌മേറ്റ്‌സ്‌ കൂടിയായ റംസും നിറ്റ്‌സും സാക്ഷ്യപ്പെടുത്തുന്നു. ബഹുമുഖപ്രതിഭയാണെന്നുള്ള ബോധ്യം കൊണ്ടാവാം അവനിപ്പോ ഇ-മെയിലുകള്‍ വരെ 'നിങ്ങളുടെ സ്വന്തം മള്‍ട്ടി' എന്നു പറഞ്ഞു ചുരുക്കുന്നു.

അരുണ്‍ സ്റ്റീഫന്‍ എന്ന സമാനതകളില്ലാത്ത വ്യക്തിത്വത്തെ അദ്ദേഹം രംഗപ്രവേശം ചെയ്യുമ്പോള്‍ പരിചയപ്പെടുത്താം.

ഞങ്ങള്‍ കൊച്ചുതോവാള ബസ്‌സ്റ്റോപ്പില്‍ നിന്നും നടന്നു തുടങ്ങി. ബ്ലോഗില്‍ വിരിഞ്ഞ കയ്‌പന്‍ പൂക്കള്‍ വാടിക്കരിഞ്ഞു തുടങ്ങിയിരുന്നു. മഞ്ഞണിഞ്ഞു നില്‍ക്കുന്ന ചിത്രമായി മനസ്സില്‍ പതിഞ്ഞ്‌ റോഡിലൂടെ ഞങ്ങള്‍ നീങ്ങി. 'ഇതൊക്കെ ഇവന്റെ സെറ്റായിരുന്നോ' എന്നൊരു സന്ദേഹത്തോടെ കടയ്‌ക്കലുണ്ടായിരുന്നവര്‍ എന്നയും എന്റെ പിന്നില്‍ ജാങ്കോ ആയിട്ടു നടന്നുവരുന്ന നാല്‍വര്‍ സംഘത്തെയും നോക്കുന്നുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ ഞാന്‍ കാണിച്ചു കൊടുത്തു, ഇതാണ്‌ ബ്ലോഗില്‍ നിറഞ്ഞ എന്റെ മാതൃവിദ്യാലയം. അപ്പോഴേ അനുയായികള്‍ ഒരു കാര്യം തീരുമാനമാക്കി - 'പിന്നീട്‌ ഇവിടെ വന്നു നമുക്കു ഫോടോ എടുക്കണം'. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ കഥയിലുയര്‍ന്ന ഇലക്‍ട്രിക്‌ പോസ്റ്റും ഞാന്‍ അവര്‍ക്കു കാട്ടിക്കൊടുത്തു.

പിന്നെ ചെമ്പരത്തി വേലികള്‍ അതിരിട്ട ഇടറോഡുകളും കടന്ന്‌ പറമ്പിലേക്കു കയറി. കഥയിലെ 'കുളം' കാണിച്ചു കൊടുത്തു, വഴിയുടെ ഇടതുവശത്തായിട്ട്‌. അമ്പലക്കുളം പോലത്തെ ഒരു കുളം പ്രതീക്ഷിച്ചു വന്ന അവര്‍ നിരാശരായെന്നു വ്യക്തം. പത്തടി മാത്രം വ്യാസമുള്ള കുളത്തെ അല്‍പം വട്ടം കൂടിയ കിണര്‍ എന്നാണ്‌ അവര്‍ വിശേഷിപ്പിച്ചത്‌. ഏലം നനയ്‌ക്കാന്‍ മാത്രമേ അതിലെ വെള്ളം ഉപയോഗിക്കാറുള്ളൂ. "ആ കുളം കാണിക്കാന്‍ ഞങ്ങളെ എന്നാ അങ്ങോട്ടൊക്കെ കൊണ്ടു പോകുന്നേ?" എന്നായിരുന്നു ഈ സന്ദര്‍ശനത്തിനു വഴിമരുന്നിട്ട ചര്‍ച്ചയിലെ ആദ്യവാചകം തന്നെ.

പിന്നെയാണു കയറ്റം. അതുതന്നെ ഒരു ട്രെക്കിങ്ങാണെന്നു പിന്നീട്‌ വിരുന്നുകാര്‍ വിലയിരുത്തി. എനിക്കതപ്പോഴേ മനസ്സിലായി. കാരണം, വീട്ടിലെത്തുന്നതിനു മുന്‍പേ രണ്ടു തവണ ഞങ്ങള്‍ വിശ്രമിക്കാനായി നിന്നു. ഒരു പക്ഷേ രാവിലെ വെറുംവയറ്റില്‍ കയറ്റം കയറിയതുകൊണ്ടാവാം പെട്ടെന്നു തളര്‍ന്നത്‌. ആലപ്പുഴയിലൂടെ 'ഒഴുകിയും തുഴഞ്ഞും' മാത്രം ശീലമുള്ള ചിക്കു ആയിരുന്നു കയറ്റം കണ്ടപ്പോള്‍ കാറ്റുപോയവരില്‍ മുന്‍പന്‍. 'പിക്കപ്പ്‌' തീരുന്നു എന്ന തോന്നല്‍ മറ്റുള്ളവര്‍ക്കുണ്ടാവരുതല്ലോ; വലിയ വിശ്രമത്തിനൊന്നും നില്‍ക്കാതെ നടപ്പു തുടര്‍ന്നു.

വീട്ടിലെത്തിയ പാടെ എല്ലാവനും കട്ടിലിലേക്കു വീഴുകയായിരുന്നു. കയറ്റം കയറിയതിന്റെ കിതപ്പൊന്നാറിയപ്പോള്‍ തണുപ്പ്‌ മെല്ലെ തൊലിതുളച്ചിറങ്ങാന്‍ തുടങ്ങി. പതുക്കെ പല്ലുതേപ്പും കുളീം ഒക്കെ നടത്താം എന്നു പറഞ്ഞപ്പോള്‍ ഞാനെന്തോ പാതകം ചെയ്‌തപോലെ നാല്‍വരും കൂടി എന്നെ നോക്കി. "കുളിക്കാനോ... ഈ ...(ക്‌ട്‌...ക്‌ട്‌..ക്‌ട്‌..ക്‌ട്‌..ക്‌ട്‌..) ത്‌..ത.. തണുപ്പത്തോ?" എന്നായിരുന്നു മറുപടി. അവസാനം എല്ലാവനെയും ഒന്നു പല്ലുതേപ്പിച്ച്‌ വീട്ടിലെ പശുവിന്‍പാല്‍ കൊണ്ടുണ്ടാക്കിയ തെളപ്പന്‍ ഒരു ചായ കൂടി പിടിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഊര്‍ജ്ജം വന്നു. ഞാനും അപ്പോഴാണ്‌ പശുവിന്റെ ഈ പ്രസവത്തിലെ പാല്‍ ആദ്യമായി കുടിച്ചത്‌.

വെളുപ്പിനെ മുതല്‍ ഉടവാളുകളും കൊടുവാളുകളുമായി ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സിന്റെ ബോഡിയില്‍ കുരുതിക്കളം തീര്‍ത്ത നിറ്റ്‌സ്‌ വാടിയ ചേമ്പിന്‍ തണ്ടുപോലെ ചുരുണ്ടു കിടന്നു. തണുപ്പിനെ പ്രതിരോധിച്ചു കുളിക്കാന്‍ എല്ലാവര്‍ക്കും വെള്ളം ചൂടാക്കി നല്‍കി. അങ്ങനെ ഓരോരുത്തരായി കുളികഴിഞ്ഞു വരുമ്പോഴേക്കും....

തനതിന്ന താനാ തിന്ന താനാ തിന്ന... തിന്തിന്നോ!

ഇടുക്കിയും ആറ്‌ ഇന്‍ഫോഷ്യരും - 1

ക്രിസ്‌തുവര്‍ഷം 2011 ഡിസംബര്‍ മാസത്തിലെ 16-ആം പ്രഭാതം, ഒരു വെറും വെള്ളിയാഴ്‌ച. അതു പൊട്ടിവിടര്‍ന്നത്‌ ആഴ്‌ചകളായി ആറുമനസ്സുകളില്‍ കിളിര്‍ത്തും തളിര്‍ത്തും നില്‍ക്കുന്ന ഒരു സ്വപ്‌നയാത്രയുടെ നാന്ദി കുറിക്കുന്ന നിമിഷത്തിന്‌ ഷേയ്‌ക്കാന്റ്‌ കൊടുക്കാനായിരുന്നു. ആറു Infoscions, മൂന്നു പകലുകള്‍, മൂന്നു രാത്രികള്‍, നിരവധി ലക്ഷ്യസ്ഥാനങ്ങള്‍. ചെന്നു ചേരുന്നതിനും തിരികെ പുറപ്പെടുന്നതിനും ഇടയില്‍ തീരുമാനിച്ചുറച്ച കാര്യങ്ങള്‍ - ആള്‍മോസ്റ്റ്‌ നണ്‍! അത്തരം ഒരു യാത്രയ്‌ക്ക്‌ തയ്യാറെടുത്തത്‌ ഞങ്ങള്‍ ആറുപേര്‍ - അരുണ്‍ സ്റ്റീഫന്‍, ചിക്കു ചെറിയാന്‍, നിതീഷ്‌ മറുമായില്‍, വിമല്‍ തൈക്കണ്ടിയില്‍(എല്ലാവരും ഇന്‍ഫോസിസ്‌, മാംഗളൂര്‍), റമീസ്‌ റഹ്‌മാന്‍(ഇന്‍ഫോസിസ്‌, തിരുവനന്തപുരം) പിന്നെ ബാംഗ്‌ളൂരില്‍ നിന്നു ഞാനും.

മൂന്നു ദിവസത്തേക്കു കഴിയാനുള്ള ആടകളും ആക്സസ്സറീസും പായ്‌ക്കു ചെയ്‌ത്‌ വെള്ളിയാഴ്ച ഓഫീസില്‍. ഇടയ്‌ക്കെല്ലാം യാത്രാക്രമീകരണങ്ങളെക്കുറിച്ചും, ഇറങ്ങിയോ, ഇറങ്ങിയില്ലേ, എപ്പോഴാ ഇറങ്ങുന്നേ എന്നെല്ലാം ചാറ്റിലൂടെ അന്വേഷണങ്ങള്‍. മൂന്നു വഴികള്‍ ഇടുക്കിയില്‍ സംഗമിക്കാന്‍ പോകുന്നു, ബാംഗ്ലൂരു നിന്നും, മംഗലാപുരത്തു നിന്നും, അനന്തപുരിയില്‍ നിന്നും ഓരോന്ന്‌ വീതം.

എന്റെ ചാലിലൂടെ. കേരളാ ട്രാന്‍സ്പോര്‍ട്ടിന്റെ കൊട്ടാരക്കര ബസ്സിനാണു ഞാന്‍ പോകുന്നത്‌. പതിവുപോലെ അന്നു വിളി വന്നു, ഇലക്‌ട്രോണിക്‌ സിറ്റിയിലെ ടോള്‍ ബൂത്തില്‍ ചെന്നു നില്‍ക്കണമെന്ന്‌ അറിയിക്കാന്‍. പക്ഷെ വിളി വന്നത്‌ എനിക്കല്ല. തിരുവവനന്തപുരതു നില്‍ക്കുന്ന റമീസിന്റെ ഫോണില്‍. ഇന്നു ബാംഗ്ലൂര്‍ നിന്നു പെരുമ്പാവൂരിനു ടിക്കറ്റ്‌ എടുത്തിട്ടുണ്ടോ എന്നു ചോദ്യം. ഇല്ലെന്നു റമീസ്‌. വിളിച്ച കണ്ടക്ടര്‍ അങ്കലാപ്പിലായി. അല്‍പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും കാള്‍. ഇത്തവണ വിളി ഡ്രൈവര്‍ വക. 'അല്ല, ഇന്നു ബാംഗ്ലൂരീന്നു പെരുമ്പാവൂരിനു പോകാന്‍ ടിക്കറ്റ്‌ എടുത്തേക്കുന്നതു നിങ്ങളല്ലേ?' എന്നായി ഇത്തവണ ചോദ്യം. അപ്പോ റെമീസിനു കത്തി. റമീസിന്റെ ഐ.ഡി.യില്‍ നിന്നും എനിക്കായി ബുക്ക്‌ ചെയ്ത ടിക്കറ്റിനെച്ചൊല്ലിയുള്ള അന്വേഷണമാണ്‌. യാത്രക്കാരന്റെ നമ്പര്‍ തരാമെന്നു പറഞ്ഞ്‌ റമീസ്‌ എന്റെ ഫോണ്‍ നമ്പര്‍ കൊടുക്കുകയും തുടര്‍ന്ന്‌ എന്നെ മേല്‍പ്പടിയാന്‍ വിളിച്ച്‌ ടോള്‍ ഗേറ്റിനു സമീപം നില്‍ക്കണമെന്ന്‌ അഭ്യര്‍ഥിക്കുകയും ചെയ്തതിന്‍പ്രകാരം ഞാന്‍ അവിടെ പോയി നില്‍ക്കുകയും വണ്ടിവന്നപ്പോള്‍ സസന്തോഷം കയറുകയും ചെയ്തു.

തെരഞ്ഞു പിടിച്ചു ബുക്കുചെയ്ത പന്ത്രണ്ടാം നമ്പര്‍ സീറ്റ്‌ കാലിയല്ലെന്നു കണ്ട്‌ രണ്ടു സെക്കന്റ്‌ നേരത്തെ അങ്കലാപ്പില്‍ നിന്ന എന്നോട്‌ ഏറ്റവും മുന്നിലത്തെ സീറ്റു ചൂണ്ടിക്കാട്ടി 'ദാ ഇവിടിരുന്നോളൂ' എന്നു കണ്ടക്ടര്‍ പറഞ്ഞു. ഏതാനും സ്വാമിമാര്‍ കയറിയതുകൊണ്ട്‌ സീറ്റിഗ്‌ ഒക്കെ പുന:ക്രമീകരിച്ചുപോലും. ഏറ്റവും മുന്നിലെ സീറ്റെന്നു പറഞ്ഞാല്‍ മുന്നില്‍ ഇടതുവശത്ത്‌ വാതിലും നേരെ വണ്ടിയുടെ ചില്ലും വലതുവശത്തു മുന്നില്‍ വണ്ടിക്കാരനും. ഒപ്പമിരിക്കുന്നതു കണ്ടക്ടര്‍. എന്‍ജിന്റെ ശബ്ദവും എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചവും പൂര്‍ണ്ണതോതില്‍ 'ആസ്വദിക്കാന്‍' പറ്റുന്ന ഇടം. ഒരൊറ്റ നേട്ടം എന്താന്നു വെച്ചാല്‍ കാലെത്ര തന്നെ മുന്നോട്ടു നീക്കിവെച്ചാലും വിമാനത്തില്‍ പി.ജെ. ജോസഫ്‌ നേരിട്ട അനുഭവം പേടിക്കേണ്ടതില്ല. എന്റെ ഒപ്പം ബസിലെ കണ്ടക്ടറും ഇരുന്നു. മാംഗ്ലൂര്‍ ഗ്രൂപ്പിനെ വിളിച്ചു. വിമല്‍ തൈക്കണ്ടിയില്‍(ഹിയറാഫ്റ്റര്‍ റെഫേഡ്‌ ടു ആസ്‌ തൈക്കണ്ടി ഓര്‍ മള്‍ട്ടി) ആണ്‌ കോണ്ടാക്റ്റ്‌ പോയിന്റ്‌. ആ പോയിന്റ്‌ വര്‍ക്കാകാത്തപ്പോള്‍ നിതീഷിനെയോ ചിക്കുവിനെയോ വിളിക്കും.

യാത്രയുടെ തുടക്കത്തില്‍ തന്നെ എന്നെ തപ്പിയെടുക്കാനായി ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരെയോ കിട്ടി എന്ന പ്രയാസം കണ്ടക്ടര്‍ പങ്കു വെച്ചു. ആ ചരിത്രമൊക്കെ അങ്ങേരെ പറഞ്ഞു ബോധ്യപ്പെടുത്തി. രണ്ടാം ഡ്രൈവര്‍ വാതില്‍ക്കല്‍ തന്നെ നില്‍പ്പായിരുന്നു. കണ്ടക്ടറും രണ്ടു ഡ്രൈവര്‍മാരും കൂടിയുള്ള സംഭാഷണത്തില്‍ ഞാനും സാവധാനം പങ്കുചേര്‍ന്നു. അപ്പോള്‍ ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ താരതമ്യേന ചെറുപ്പക്കാരനാണ്‌. വണ്ടി ന്യായം വേഗത്തിലാണു പോക്ക്‌. അയാളുടെ ജോലി ഞാന്‍ സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്നു. സംസാരത്തില്‍ നിന്നും തമിഴ്‌നാട്‌, കര്‍ണാടക പ്രദേശങ്ങളില്‍ ലോറി ഓടിച്ചു അയാള്‍ക്കു പരിചയമുണ്ടെന്നും മനസ്സിലായി.

ഹൊസൂര്‍ പട്ടണത്തിലേക്കു പ്രവേശിക്കുന്നിടം വന്നപ്പോള്‍ ഞാന്‍ ഗാഢമായ ഉറക്കത്തിലേക്കു വഴുതിവീണു. പോക്കറ്റില്‍ കിടന്ന ഫോണിന്റെ വിറയലും ശബ്ദവുമാണ്‌ എന്നെ ഉണര്‍ത്തിയത്‌. മറുതലയ്ക്കല്‍ റമീസ്‌. പെട്ടെന്നു ഫോണ്‍ എടുത്തെങ്കിലും ഉറക്കം മുറിഞ്ഞതിന്റെ അലോസരം എന്നില്‍ നിറഞ്ഞു നിന്നിരുന്നു. പൊതുവിവരങ്ങള്‍ അറിയാനും മറ്റുമായി വിളിച്ചതാണ്‌. അവന്‍ തലസ്ഥാനത്തു നിന്നും കട്ടപ്പനയ്ക്കുള്ള ബസ്സില്‍ ഒന്‍പതര കഴിയുമ്പോള്‍ കയറും. എനിക്ക്‌ പിന്നീട്‌ ഉറങ്ങാനേ സാധിച്ചില്ല. ബസ്‌ അപ്പോള്‍ കൃഷ്‌ണഗിരി(ബാംഗ്ലൂരില്‍ നിന്നും ഉദ്ദേശം 75 കി.മീ.) താണ്ടുന്നതേയുണ്ടായിരുന്നുള്ളൂ. വെറുതേ റോഡിലേക്കുതന്നെ നോക്കിയിരുന്നു നേരം പോക്കി.

*** *** ***

സേലം ബൈപാസ്സ്‌ കഴിഞ്ഞ്‌ ഡ്രൈവര്‍ മാറി. ചുമതലയേറ്റ ഡ്രൈവര്‍ തോര്‍ത്തുകൊണ്ട്‌ തലയിലൊരു വട്ടക്കെട്ടു കെട്ടി. ഒപ്പം ഒരു ആത്മഗതമെന്നപോലെ അയാള്‍ പറഞ്ഞു: 'എങ്ങാനും ഏറു കിട്ടിയാല്‍ നെറ്റി പൊളിയാതിരിക്കാനാ!'

'എന്നാപ്പിന്നെ ഒരു ഹെല്‍മെറ്റ്‌ വെക്കുവാരിക്കും നല്ലത്‌' ഞാന്‍ കൂട്ടിച്ചേര്‍ത്തു.

അയാളുടെ ആശങ്ക അസ്ഥാനത്തായിരുന്നില്ല. മുല്ലപ്പെരിയാര്‍ വിഷയം ചൂടുപിടിച്ചു വരികയാണ്‌. എന്റെ ഇരിപ്പ്‌ മുന്നിലത്തെ സീറ്റിലാണ്‌ എന്നതിനാല്‍ ഡ്രൈവര്‍ക്കുതുല്യമായ റിസ്ക്‌ എനിക്കും ഉണ്ടേ! കയ്യിലെ ബാഗ്‌ ഞാന്‍ മുകളിലെ തട്ടില്‍ വെച്ചില്ല. മടിയില്‍ വെച്ച്‌ നെഞ്ചോടടുക്കിപ്പിടിച്ചു. അതു നിങ്ങള്‍ കരുതുന്നതുപോലെ ഏറുവന്നാല്‍ തടുക്കാനൊന്നുമല്ല, തണുപ്പടിക്കാതിരിക്കാനാ! ഞങ്ങള്‍ തമ്മില്‍ ഡാം വിഷയത്തില്‍ ഒരു അപഗ്രഥനവും നടത്തി. കണ്ടക്ടര്‍ക്ക്‌ പെരിയാറിന്റെ ഗതി അത്ര നിശ്ചയമില്ലായിരുന്നു. ഞാന്‍ മുല്ലപ്പെരിയാറില്‍ നിന്നും ഇടുക്കിയിലേക്ക്‌ വെള്ളം വരുന്ന വഴിയുടെ ഒരു വാഗ്‌ഭൂപടം അയാളെ കാണിക്കവേ തൊട്ടു പിന്നിലെ സീറ്റിലെ യാത്രക്കാരനും നദീപ്രയാണത്തിന്റെ വിവരണവുമായി ഒപ്പം ചേര്‍ന്നു(മൂപ്പര്‌ അടിമാലി പ്രദേശവാസിയാണ്‌). ആ ചര്‍ച്ചയുടെ അവസാനം ആ കണ്ടക്ടറെ കൂടി ഡാം വിപത്തിന്റെ റിസ്കുകള്‍ ഞങ്ങള്‍ ബോദ്ധ്യപ്പെടുത്തി എന്നതു ചാരിതാര്‍ഥ്യമുളവാക്കിയ കാര്യമായി. കാഴ്ചകള്‍ കണ്ടിരിക്കാന്‍ സൗകര്യമായിരുന്നതുകൊണ്ട്‌ അങ്ങനെ തന്നെ തുടര്‍ന്നു. എന്നാല്‍ എതിരേ വന്ന വാഹനങ്ങളുടെ വെളിച്ചം ക്രമേണ കണ്ണുകളെ തളര്‍ത്തി. കോയമ്പത്തൂര്‍ സിറ്റി എത്തുന്നതിനു മുന്‍പേ ഉറക്കത്തിലേക്കാണ്ടു. കുഴപ്പങ്ങളേതുമില്ലാതെ അതിര്‍ത്തികടന്നതൊന്നും ഞാനറിഞ്ഞില്ല. പാലക്കാടിനെ ഒരു നേരിയ ഉണര്‍വ്വിലൂടെ കണ്ടതുകഴിഞ്ഞാല്‍ പിന്നെ കുതിരാന്‍ ഭാഗത്ത്‌ ഭാരവാഹനങ്ങള്‍ക്കിടയില്‍പ്പെട്ട്‌ വണ്ടി ഇഴയുമ്പോഴാണ്‌ ഉണര്‍ന്നത്‌.

വിരസമായി തൃശൂരും കടന്നു. വെളുപ്പിനെ രണ്ടരയ്ക്ക്‌ സ്റ്റീഫനൊഴികെയുള്ള മാംഗ്ലൂര്‍ സംഘം എറണാകുളത്ത്‌ തീവണ്ടിയിറങ്ങി. അവസാനനിമിഷം കിട്ടിയ ഒരു 'പണി'യില്‍ കുടുങ്ങി സ്റ്റീവിനു മുന്‍തീരുമാനിച്ച പ്രകാരം ഇവര്‍ക്കൊപ്പം പുറപ്പെടാന്‍ കഴിഞ്ഞില്ല എന്നത്‌ യാത്രയുടെ തുടക്കത്തില്‍ത്തന്നെ കല്ലുകടി ആയി. മനസ്സുതകര്‍ന്ന്‌ അസമയത്തു കയറിവന്ന ജോലിയെ മെരുക്കാന്‍ ഹതാശനായി സ്റ്റീഫന്‍ ശ്രമിക്കുന്നതിനിടെ, 'നിങ്ങള്‍ പുറപ്പെട്ടോളൂ, പറ്റുമെന്നുണ്ടെങ്കില്‍ ഞാന്‍ പിന്നാലെ അങ്ങെത്തിയേക്കാം' എന്ന അവന്റെ വാക്കും കേട്ട്‌ മറ്റു മൂവരും അരമനസ്സോടെ പോന്നത്‌. അവന്‍ ചിലപ്പോള്‍ വരാതിരുന്നേക്കും എന്നു തോന്നിയതു കൊണ്ട്‌ 'താമസിച്ചാലും വരാതിരിക്കരുത്‌' എന്നു പറയാന്‍ ഞാന്‍ പുറപ്പെടുന്ന നേരത്ത്‌ അവനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. കൂടുതല്‍ ശല്യപ്പെടുത്തണ്ട എന്നു കരുതി ഞാന്‍ പിന്നീട്‌ വിളിച്ചുമില്ല. ആ സ്റ്റീഫന്‍ രാത്രിയുള്ള ഒരു ട്രെയിനിനു വെച്ചുപിടിച്ചിട്ടുണ്ട്‌. അല്‍പം വൈകിയാലും മൂപ്പരിങ്ങെത്തും എന്നത്‌ സന്തോഷകരമായ വാര്‍ത്തയായി. എറണാകുളത്തു നിന്നും പാര്‍ട്ടികള്‍ കട്ടപ്പനയ്ക്കു പോകാന്‍ കണ്ടുവെച്ചിരിക്കുന്ന ബസ്‌ രാവിലെ നാലരയ്ക്കു സ്റ്റാന്‍ഡില്‍ നിന്നും എടുത്ത്‌ സൗത്തില്‍ കൊണ്ടു നിര്‍ത്തിയിട്ട്‌ അവിടെ നിന്നു 4.55 നു പുറപ്പെടുന്ന ഒരു കെ.എസ്‌.ആര്‍.ടി.സി. ബസ്സാണ്‌. എന്റെ ആത്മാര്‍ഥ സുഹൃത്തും സഹപാഠിയുമായ ഷിജു കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യാറുള്ള ഈ ബസ്സില്‍ വിമല്‍-ചിക്കു-നിതീഷ്‌ ത്രയം കയറും. ഇതേ ബസ്‌ പെരുമ്പാവൂരില്‍ ആറുമണിയോടടുപ്പിച്ച്‌ എത്തും. അവരോടൊപ്പം ഞാനും ചേരും എന്നതാണു പ്ലാന്‍. ഈ പ്ലാനൊക്കെ എങ്ങനെ പൊട്ടുന്നെന്ന്‌ വഴിയേ കാണാം.

വീണ്ടുമൊരുറക്കത്തിനവസാനം അങ്കമാലിയും താണ്ടി പെരുമ്പാവൂരെത്താന്‍ കാത്തിരുന്നു. നാലരയ്ക്കു മുന്‍പേ പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. മാംഗ്ലൂര്‍ പുള്ളികളെ വിളിച്ചു. ഇടിത്തീ പോലെയാണ്‌ ആ വിവരം കേട്ടത്‌. തൊടുപുഴവഴി കട്ടപ്പനയ്ക്കു പോകുന്ന ഒരു വേണാട്‌ ബസ്സില്‍ കേറിയങ്ങു പുറപ്പെട്ടുപോലും. ആ വണ്ടിയാണെങ്കില്‍ പെരുമ്പാവൂര്‍ വഴി വരികയുമില്ല. ചുരുക്കത്തില്‍ ഞാന്‍ ഇനി ആറുമണിയുടെ വണ്ടി വരുന്നതു വരെ അന്ത ഊരില്‍ അതികാലൈ നേരത്തില്‍ പോസ്റ്റ്‌! ചതിയന്മാര്‍!

ഞാന്‍ വന്ന ബസ്സിന്‌ അവിടെ അല്‍പം വെയിറ്റിംഗ്‌ ഉണ്ടായിരുന്നു. കന്നാലിയെ കെട്ടാന്‍ കുറ്റി നാട്ടിയതു പോലത്തെ എന്റെ നില്‍പ്‌ കണ്ടിട്ടാവണം ബസ്സിലെ യങ്ങര്‍ ഡ്രൈവര്‍ എന്റടുക്കെ വന്നിട്ട്‌ എങ്ങാട്ടാ പോണേന്നു ചോദിച്ചു. കട്ടപ്പനയ്ക്കാണെന്നു പറഞ്ഞപ്പോള്‍ 4.50 നു ഒരു ബസ്‌(പ്രൈവറ്റ്‌)ഉണ്ടെന്നും മെയിന്‍ റോഡില്‍ ചെന്നു നിന്നാല്‍ അതു കിട്ടുമെന്നും പറഞ്ഞു. ഒരു ചായ കുടിച്ച ഉഷാറില്‍ ഞാന്‍ അങ്ങോട്ടു വെച്ചു പിടിച്ചു. നാലേമുക്കാല്‍ മുതല്‍ 5.20 വരെ അവിടെ കാത്തു നിന്നതല്ലാതെ കട്ടപ്പനയ്ക്കുള്ള ഒറ്റ ബസു കണ്ടില്ല. പെരുമ്പാവൂരുകാര്‍ക്ക്‌ അവിയല്‍ വെയ്ക്കാനുള്ള പച്ചക്കറികള്‍ അവിടത്തെ ഒരു കടയില്‍ ലോറിയില്‍ കൊണ്ടുവന്നു ഇറക്കുന്നുണ്ടായിരുന്നു. അവിടെ ഒരു ചിപ്സ്‌ കട ഉണ്ട്‌. ട്രെയിനിംഗ്‌ കാലത്ത്‌ മൈസൂരില്‍ നിന്നും തൃശൂരില്‍ ബസ്സിറങ്ങിയിട്ട്‌ കോട്ടയത്തിനുള്ള ഒരു ഫാസ്റ്റില്‍ കയറും. എന്നിട്ട്‌ ഇവിടെ ഇറങ്ങി രാവിലെ ആറേമുകാലിനു കട്ടപ്പനയ്ക്കു പോകുന്ന ബസ്സു കാത്ത്‌ പലതവണ ഞാന്‍ ആ കടയുടെ മുന്നില്‍ ചടഞ്ഞിരുന്നിട്ടുള്ളതാണ്‌. ദീപ്തമായ ഓര്‍മ്മകള്‍! 'അഞ്ചന്‍പതിനു ബസില്ലല്ലോ, അഞ്ചിരുപതിനാ ഒരെണ്ണം ഉണ്ടായിരുന്നത്‌' എന്ന്‌ അഭിപ്രായം കേട്ടു. ഒപ്പം നിന്നിരുന്ന ഒരാളും ഞാനും തിരികെ സ്റ്റാന്‍ഡിലേക്കു തന്നെ നടന്നു. കൃത്യം ആറിനു ബസ്‌ വന്നു. കയറി, സീറ്റും കിട്ടി.

*** *** ***

ബസ്‌ വേഗം നീങ്ങിക്കൊണ്ടിരുന്നു. ഓരോ പോയിന്റും പിന്നിടുമ്പോള്‍ മനസ്സും ശരീരവും കൂടുതല്‍ ഉത്സാഹഭരിതമായിക്കൊണ്ടിരുന്നു. ബസ്‌ ഇടുക്കി കഴിഞ്ഞു, കയറ്റം കയറിക്കൊണ്ടിരിക്കുന്നു. കിഴക്കുനിന്നും മലകള്‍ക്കു മീതെ മഞ്ഞിന്റെ ആവരണത്തെ അലിയിച്ചുകൊണ്ട്‌ വെയില്‍ ചാഞ്ഞു വീണു. ജാക്കറ്റിന്റെ ഇളം ചൂടിലേക്കൊതുങ്ങിയിരുന്നു എന്റെ നാടിനെ ഞാന്‍ കണ്‍ നിറയെ കണ്ടു. റമീസ്‌ തടസ്സങ്ങളേതുമില്ലാതെ ഏഴര കഴിഞ്ഞപ്പോള്‍ കട്ടപ്പനയിലെത്തി. മാംഗ്ലൂര്‍ ത്രയം കട്ടപ്പനയില്‍ നിന്നും പത്തു പന്ത്രണ്ട്‌ കി.മീ. അകലെ മാത്രം. അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഞാന്‍ അവരോടൊപ്പം ചേരും... മനസ്സു തുടി കൊട്ടുകയാണ്‌... സ്റ്റീഫന്‍ ആലുവായില്‍ തീവണ്ടിയിറങ്ങി കട്ടപ്പനയ്ക്കു പുറപ്പെട്ടിട്ടുണ്ട്‌.

ഇതിനിടെ കട്ടപ്പന സെന്‍ട്രല്‍ ജംക്‍ഷനില്‍ നിലാവത്ത്‌ അഴിച്ചു വിട്ട കോഴിയെപ്പോലെ നില്‍ക്കുന്ന റമീസിനെ മള്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കണ്ടെത്തി ഉണര്‍ത്തുകയും(രാവിലെ ഒന്‍പതു മണിക്ക്‌), ചില്ലറ ഷോപ്പിംഗ്‌ ഒക്കെ നടത്തിയിട്ട്‌ അവര്‍ നാലും കൂടി ഒരു ഓട്ടോയില്‍ കൊച്ചുതോവാളയിലേക്ക്‌ ജസ്റ്റ്‌ അങ്ങു പുറപ്പെടുകയും ചെയ്തു. അപ്പോള്‍ എന്റെ ബസ്‌ കട്ടപ്പന ടൗണിലെ ആദ്യ സ്റ്റോപ്പായ ഇടുക്കിക്കവലയില്‍ എത്തിയിരുന്നു. ഒന്‍പതേമുക്കാലിനു ഞാന്‍ ഒരു ഓട്ടോയില്‍ കൊച്ചുതോവാളയില്‍ ചെന്നിറങ്ങുമ്പോഴുണ്ട്‌ അവിടത്തെ വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നാല്‌ അപരിചിതര്‍ നാട്ടുകാരുടെ 'എവടന്നു വന്നു ചാടിയെടാ ഇവമ്മാര്‌' എന്ന സംശയത്തിനു പാത്രീഭവിച്ച്‌ ഡിജിറ്റല്‍ ക്യാമറയുടെ ഫ്ലാഷ്‌ ടെസ്റ്റ്‌ ചെയ്യുന്ന തിരക്കില്‍...