Monday, December 06, 2010

കാഴ്ചയ്ക്കിപ്പുറം

രണ്ടു വാഴയും ചുമന്നോണ്ട്‌ ജോയി മുറ്റത്തേക്കു കയറിവന്നു - "ഇനിയിപ്പോ കമാനത്തേല്‍ വാഴയില്ലെന്നുവേണ്ട!"
"ആ ഭിത്തീലോട്ടു ചാരി വെച്ചേക്ക്‌.... ആ.. അല്ലേ വേണ്ട, ദേ, ആ തൈത്തെങ്ങിന്റെ ചോട്ടിലോട്ടു വെച്ചാ മതി. അവിടാവുമ്പോ വെയിലില്ല." തോളില്‍ക്കിടന്ന തോര്‍ത്ത്‌ ഒന്നു കുടഞ്ഞെടുത്ത്‌ മാധവന്‍ കഴുത്തിലെ വിയര്‍പ്പു തുടച്ചു. മാധവന്റെ മകള്‍ അമ്പിളിയുടെ കല്യാണത്തിന്റെ ഒരുക്കങ്ങളാണ്‌.

"ശ്രീധരാ, പടുതാ കെട്ടാം?"

"ആവാല്ലോ. ഉത്സാഹിച്ചാ സന്ധ്യക്കു മുന്‍പേ തീര്‍ക്കാം. പിന്നെ അലങ്കാരമൊക്കെ രാത്രീല്‍ പിള്ളാരു ചെയ്തോളും!"

പന്തലിന്റെ കഴുക്കോല്‍ പൈപ്പ്‌ കെട്ടിയുറപ്പിക്കുന്നതിനിടയില്‍ ശ്രീധരന്‍ പറഞ്ഞു.

"അപ്പുറത്തെ പൈപ്പ്‌ കുറച്ചൂടെ പുറകോട്ടു നീട്ടിയിടണേ. പടുതാ കുറച്ച്‌ ഇറങ്ങിക്കിടന്നോട്ടെ." ശ്രീധരനു നിര്‍ദ്ദേശം നല്‍കി മാധവന്‍ തിരിഞ്ഞു. "... മഴ പെയ്യാതിരുന്നാല്‍ രക്ഷപെട്ടു."

തിണ്ണയോടു ചേര്‍ന്ന് മടക്കി അടുക്കിവെച്ചിരുന്ന നീലപ്പടുതാകളില്‍ ഒന്ന്‌ മാധവന്‍ എടുത്തോണ്ടുവന്നു.

"അല്ലേലും നിനക്കിതിന്റെ വല്ല കാര്യോമുണ്ടോടാ മാധവാ? ആ സ്കൂളിലെങ്ങാനും വെച്ചു നടത്തിയാപ്പോരാരുന്നോ? ഇതിപ്പോ പന്തലിടണം, അലങ്കരിക്കണം, അഴിക്കണം.. എന്തുമാത്രം പണിയാ?"

മാധവന്‍ ചിരിച്ചു. "അമ്മാവനങ്ങനെ പലതും പറയാം. ഒരു കല്യാണമാവുമ്പോള്‍ അതൊരു വീടിന്റെ ഉത്സവമാകണേല്‍ ഇങ്ങനെ ചിലതൊക്കെ വേണം. അലങ്കാരോം ആളും പന്തലും ഒക്കെ. നോക്കിയേ, ഇപ്പോത്തന്നെ രണ്ടൂന്നു ദിവസമായിട്ട്‌ ഇവിടെ ആളും ബഹളോം നിന്ന നേരമില്ല. വീടിനും പരിസരത്തിനും ആ ഉണര്‍വ്വു വരണമെങ്കില്‍ ഇങ്ങനെ ചെലതൊക്കെ ഇണ്ടായേ പറ്റൂ."

"ഹാ.. അതും നേരാ." അമ്മാവന്‍ പത്തി മടക്കി. എന്നിട്ടു പുതിയൊരു വെറ്റിലയില്‍ ചുണ്ണാമ്പു തേച്ചു പിടിപ്പിക്കാന്‍ തുടങ്ങി.

മറ്റന്നാളാണ്‌ മാധവന്റെയും ലക്ഷ്മിയുടെയും മകള്‍ അമ്പിളിയുടെ കല്യാണം. ഇന്നു പന്തലു തീര്‍ത്തിട്ട്‌ നാളെകൊണ്ട്‌ ഡെക്കറേഷന്‍ സമാധാനമായി തീര്‍ക്കാനുള്ള തിരക്കിലാണ്‌ മാധവനും സുഹൃത്തുക്കളും.

"അല്ല! ഇതാര്‌? വല്‍സലേച്ചിയോ? ഇപ്പഴാന്നോ എത്തുന്നെ? ഇന്നലേ വരുമെന്നു ഞങ്ങളോര്‍ത്താരുന്നു. വീട്ടുമുറ്റത്തേക്കു കയറിവന്നവരെക്കണ്ട്‌ മാധവന്‍ ഉറക്കെപ്പറഞ്ഞു.

"ഓ എന്നാ പറയാനാ മാധവോ, പിള്ളാര്‍ക്കു ജോലിയൊക്കെയുള്ളതല്ലിയോ? ഇട്ടെറിഞ്ഞേച്ചു പോരാമ്പറ്റുവോ?"

"മൂപ്പീന്നെവിടെ?"

"നാളെയെ വരത്തൊള്ളു."

"ആ വല്‍സലേച്ചിയോ.. വാ കേറിവാ.." ലക്ഷ്മി അവരെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി.

"എവിടെ മണവാട്ടിപ്പെണ്ണ്‌?"

"കൂട്ടുകാരുടെ ഒപ്പം ഇരിപ്പുണ്ടായിരുന്നു.. അമ്പിളീ. അമ്പിളീ.." ലക്ഷ്മി നീട്ടിവിളിച്ചു. "അവളവിടെയുണ്ട്‌. ചേച്ചി അകത്തേക്കു ചെല്ല്‌. ഞാനാ കാപ്പീടെ കാര്യമൊനു നോക്കട്ടെ." ലക്ഷ്മി തിരക്കിട്ട്‌ അടുക്കളയിലേക്കു നീങ്ങി.

"അവളെ ഒന്നു കണ്ടിട്ട്‌ ഞാനും വരാടീ!"

********************

രാത്രി. തിരക്കൊഴിഞ്ഞു. വന്നുചേര്‍ന്ന കുട്ടികളൊക്കെ കളിച്ചു തളര്‍ന്നുറങ്ങി. കുറെ ചെറുപ്പക്കാര്‍ പന്തലിന്റെ ഒരു മൂലയ്ക്കു ചീട്ടുകളിച്ചുകൊണ്ട്‌ ഇരിക്കുന്നുണ്ട്‌. അവര്‍ മാത്രം ഇടയ്ക്കെല്ലാം ഒച്ചയിടുന്നു.

"കെടക്കുന്നില്ലേ?" ലക്ഷ്മി മാധവനോട്‌ അന്വേഷിച്ചു.

"ഉം. അവളു കിടന്നോ?"

"എപ്പഴേ... എല്ലാരും കൂടെ നേരത്തെ നിര്‍ബ്ബന്ധിച്ചു കെടത്തി." ഒന്നു ശങ്കിച്ചു നിന്നിട്ട്‌ ലക്ഷ്മി ചോദിച്ചു. "ഇന്നു രണ്ടെണ്ണം വീശിയിട്ടുണ്ടെന്നു തോന്നുന്നു - മണക്കുന്നു."

"ഹും... ഒരല്‍പം."

"ഹാ.. ഇനിയിപ്പോ അതിന്റെ ഒരു കുറവേയുള്ളൂ."

അലക്ഷ്യമായ ഒരു ചിരിയോടെ മാധവന്‍ പറഞ്ഞു: "അതെ, ഇനിയാ കുറവൊക്കെ അറിയാന്‍ പോകുന്നത്‌. " അല്‍പനേരം മാധവന്‍ ആലോചനയിലാണ്ടു.
"നീ ഓര്‍ക്കുന്നുണ്ടോടീ സ്ലേറ്റിലെഴുതിയ മാര്‍ക്കും പൊക്കിപ്പിടിച്ച്‌ അവളീ കടവെറങ്ങി വരുന്നത്‌...!?"

"ങും.."

"പിള്ളാരൊക്കെ പെട്ടെന്നങ്ങു വളര്‍ന്നു. നമക്കൊക്കെ പെട്ടെന്നു വയസ്സായി... ഹാ..! നീ അവളോട്‌ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞു കൊടുത്തേക്കണം. നമ്മുടെ വീടുപോലെയല്ലെന്നും നമ്മടടുത്തു കാണിക്കുന്ന വാശിയൊന്നും അവിടെച്ചെന്നു കാണിക്കരുതെന്നും. ഇപ്പോഴും കുഞ്ഞാന്നാ അവള്‍ടെ വിചാരം..!!"

ഒരു ഗദ്ഗദം മാധവന്‍ തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു. "... അവളു പോയാല്‍ നമ്മളു തന്നെയാകുമല്ലോ!"

ലക്ഷ്മിയുടെ കണ്ണില്‍ ഗ്യാസ്‌ ലൈറ്റ്‌ പ്രതിഫലിച്ചു.

"വന്നു കിടക്ക്‌.. നാളേം ഒരുപാടു പണീള്ളതാ." മാധവനു മുഖംകൊടുക്കാതെ ലക്ഷ്മി അകത്തേക്കു കയറി.

*********************

നിറപറയും നിലവിളക്കും നാടും നാട്ടുകാരും സാക്ഷി നില്‍ക്കെ അമ്പിളി സുമംഗലയായി. മുടി നിറയെ മുല്ലപ്പൂ ചൂടി, പട്ടിന്റെ ചേലണിഞ്ഞ്‌, പൊന്നിന്റെ തിളക്കത്തില്‍ മിന്നി അവളും ശാന്തഗംഭീരനായി വരനും മണ്ഡപത്തില്‍ ഇരുന്നു. നിറഞ്ഞ മനസ്സോടെ മാധവന്‍ എല്ലാത്തിനും മേല്‍ക്കൈയ്യായി നിന്നു.

സദ്യ തുടങ്ങി. വരന്റെ പാര്‍ട്ടി ആദ്യം ഉണ്ടു. പരിപ്പുകറിയുടെയും സാമ്പാറിന്റെയും പിന്നെ പായസത്തിന്റെയും പരിമളം ഉയര്‍ന്നു. ശേഷിച്ച ചിലരും നാട്ടുകാരും മറ്റു ബന്ധുക്കളും രണ്ടാമതും മൂന്നാമതുമായി ഇരുന്നു.

"ഒരു മുപ്പതു പേര്‍ക്കൂടെ ഇല ഇടേണ്ടിവരും." തെല്ലൊരു സംശയത്തോടെ മാധവന്‍ കലവറക്കാരനോടു പറഞ്ഞു.

"ഓ അതു സാരമില്ല, മുപ്പതോ അന്‍പതോ വന്നോട്ടെ. എന്നാലും സാധനം മിച്ചമാ!" കലവറക്കാരന്റെ ഉറപ്പ്‌ മാധവനെ സമാധാനിപ്പിച്ചു.

ഊണു കഴിച്ചവര്‍ മുറ്റത്തിന്റെ അരികിലും പരിസരത്തുമൊക്കെ വട്ടം കൂടി നിന്നു കുശലം പറഞ്ഞു. വാനം പ്രസന്നമായി നീലക്കുട പിടിച്ചു. ക്യാമറാ ഫ്ലാഷുകളും വീഡിയോഗ്രാഫറും കലപില കൂട്ടി. അലങ്കരിച്ച ബോട്ടുകള്‍ കടവത്ത്‌ ഇളംകാറ്റ്‌ അയവിറക്കിക്കൊണ്ട്‌ അലസം കിടന്നു. ജോയി ഒരുപറ്റം ചെറുപ്പക്കാരെക്കൊണ്ട്‌ കള്ളുഷാപ്പ്‌ ലക്ഷ്യമാക്കി തുഴഞ്ഞുപോയി.

എല്ലാവരും ഊണു കഴിഞ്ഞു. "രണ്ടരയ്ക്കു മുന്നേ എറങ്ങണമ്ന്നാണ്‌.." ആരോ ഓര്‍മ്മിപ്പിച്ചു.
അച്ഛനമ്മമാരുടെ കാല്‍ക്കല്‍ വീണ്‌ വധൂവരന്മാര്‍ അനുഗ്രഹം തേടി. അമ്മയോടു യാത്ര പറഞ്ഞപ്പോള്‍ അവളുടെ മിഴി നനഞ്ഞു. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ലക്ഷ്മിയുടെ ഉള്ളൊന്നു പിടഞ്ഞു -പിരിഞ്ഞു നിന്നിട്ടില്ലല്ലോ അവള്‍!

"നന്നായി വരും!" മാധവന്‍ പറഞ്ഞു. "..മുത്തച്ഛനെ ഓര്‍ത്തോണം!" മകളെ ഓര്‍മ്മിപ്പിച്ചു.

കവിളില്‍ ഒരു സ്നേഹചുംബനം. കൈകള്‍ വേര്‍പെട്ടപ്പോള്‍ അമ്പിളി ഒന്നേങ്ങിക്കരഞ്ഞു. കണ്‍കോണില്‍ ഇറ്റിവന്ന നീര്‍ക്കണം മാധവന്‍ പുറംകൈ കൊണ്ടു തുടച്ചു.

'പോയ്‌ വരൂ, മോളേ!' അച്ഛന്റെ മൗനം അവള്‍ക്കു യാത്രാമൊഴി ചൊല്ലി.

ആളും ആരവവും ഒതുങ്ങി. വിരുന്നുകാര്‍ ഒന്നൊന്നായി പോയിക്കൊണ്ടിരിക്കുന്നു. മാധവന്‍ പന്തലിലെ ഒരു കസേരയില്‍ വന്നിരുന്നു.

"പണിക്കാരാരേലും ഊണു കഴിക്കാനുണ്ടോ ജോയീ?"

"എല്ലാരും കഴിച്ചതാ മാധവേട്ടാ!" എന്നു ജോയി പറഞ്ഞെങ്കിലും അവിടെ നിന്ന മുഷിഞ്ഞ വേഷമിട്ട ഒരാളോട്‌ തിരക്കി.

"അതേയ്‌, ഊണു കഴിച്ചതല്ലേ?"

അപരിചിതന്‍ തിരിഞ്ഞു നോക്കി. ചെമ്പിച്ചു പടര്‍ന്ന മുടിയും മുഷിഞ്ഞ ഷര്‍ട്ടും പാന്റ്‌സും. പരിക്ഷീണമായ മുഖം. കയ്യില്‍ ഒരു പഴയ ബാഗ്‌ തൂക്കിപ്പിടിച്ചിരിക്കുന്നു. കല്യാണപ്പാര്‍ട്ടീടെ കൂടെയൊന്നും വന്നയാളല്ല. വല്ല പാവപ്പെട്ട വഴിപോക്കനുമാവും.

"എന്താ മിണ്ടാത്തെ? കഴിച്ചതല്ലേല്‍ വാ, ഇങ്ങോട്ടിരുന്നോ!"

അപരിചിതന്‍ സംസാരിക്കാതെ മാധവനെ നോക്കി നിന്നു.

"മാധവേട്ടാ ഏതാ ഈ കക്ഷി?" ജോയി വിളിച്ചു ചോദിച്ചപ്പോള്‍ മാധവന്‍ എഴുന്നേറ്റു വന്നു. തന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന അപരിചിതനോട്‌ ചോദിച്ചു:

"ആരാ..? എവിടുന്നാ..?"

ആ യുവാവിന്റെ മുഖത്ത്‌ ദീനമായ ഒരു സന്തോഷം വിടര്‍ന്നു. അവന്‍ പതുക്കെ മാധവന്റെ കണ്ണില്‍ നോക്കി വിളിച്ചു:

"ഓപ്രേറ്റര്‍...!!"

ഒരു നിമിഷം അവിശ്വസനീയതയോടെയും പിന്നെ അതിരറ്റ ഉത്സാഹത്തോടെയും മാധവന്‍ അവനെ നോക്കി. പിന്നെ ഗാഢം പുണര്‍ന്നു. എന്നിട്ടു വീട്ടിലേക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു:

"ലക്ഷ്മീ.. ഇതാരാ വന്നേക്കുന്നേന്നു നോക്കിയേ.. നമ്മടെ... നമ്മടെ ഉണ്ടാപ്രി വന്നേക്കുന്നു...!!"

Saturday, November 27, 2010

എന്‍ഡ് ഓഫ് എല്ലാം

"... ആം തീയതി രാവിലെ പതിനൊന്നു മണിയോടെ മാമ്പൂക്കര പടിഞ്ഞാറ്റതില്‍ രാമകൃഷ്ണന്റെ വീട്ടില്‍ അസ്വാഭാവിക മരണം നടന്നതായി മാമ്പൂക്കര സ്റ്റേഷനില്‍ വിവരം ലഭിച്ചതിന്‍പടി എസ്‌.ഐ സുരേഷ്‌ കുമാര്‍ കെ, ഹെഡ്‌ കോണ്‍സ്റ്റബിള്‍ ഹസ്സന്‍ റാവുത്തര്‍, കോണ്‍സ്റ്റബിള്‍മാരായ ടി. യു. ജോസഫ്‌, മുകുന്ദന്‍ നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ്‌ പാര്‍ട്ടി സംഭവസ്ഥലം സന്ദര്‍ശിച്ചതില്‍ രാമകൃഷ്ണന്റെ മകള്‍ പതിനാലു വയസ്സുള്ള സ്നേഹ സ്വഭവനത്തിലെ കിടപ്പുമുറിയില്‍..."

എസ്‌ ഐ മഹസ്സര്‍ ഒന്നുകൂടി വായിച്ചുകേട്ടു.

************

"രാമേര്‍ഷ്‌ണന്‍ എന്നാലും എന്തിനാ അതു ചെയ്തെ?"

മൊയ്തീന്‍ മൗനമായി നടക്കുകയല്ലാതെ കുഞ്ഞഹമ്മദിന്റെ ചോദ്യത്തിനുത്തരം പറഞ്ഞില്ല. ഇരുവരും ഒരേ വേഗത്തില്‍ രാമകൃഷ്ണന്റെ വീടിനെ ലക്ഷ്യമാക്കി നടപ്പു തുടര്‍ന്നു.

ഇല്ലിമുള്ളുകള്‍ വേലി തിരിച്ച ഇടവഴിയും താണ്ടി അവര്‍ വീടിനടുത്തെത്തി. നാടു മുഴുവന്‍ ആ ചെറിയ മുറ്റത്തു കൂടി നില്‍ക്കുന്നു. വന്നവരെല്ലാം നാലും അഞ്ചും ആളുള്ള സംഘമായിച്ചേര്‍ന്നുനിന്ന് അടക്കം പറയുന്നു. ഏതാനും യുവാക്കള്‍ അയല്‍പക്കത്തു നിന്നും കുറെ കസേരകള്‍ സംഘടിപ്പിച്ച്‌ മുറ്റത്തു കൊണ്ടുവന്നിട്ടു. ഖദര്‍ ധരിച്ച പഞ്ചായത്ത്‌ മെമ്പര്‍ അഷറഫ്‌ പതിവുപോലെ തിരക്കിട്ട്‌ ഓടി നടക്കുന്നു. നാട്ടുകാരോട്‌ അതുമിതും സംസാരിക്കുന്നു. ഇടയ്ക്ക്‌ ഫോണെടുത്ത്‌ ആരോടൊക്കെയോ കലമ്പുന്നു.

"എപ്പഴാരുന്നു സംഭവം?" കൂടി നിന്നവരില്‍ ആരോ ഒരാളോട്‌ കുഞ്ഞഹമ്മദ്‌ അന്വേഷിച്ചു.

"രാവിലെയെങ്ങാണ്ടാ.."

സ്ത്രീകള്‍ മുഖം പൊത്തിയും കണ്ണീര്‍ തുടച്ചും തേങ്ങലമര്‍ത്തിയും വന്നും പോയുമിരിക്കുന്നു.

"കണ്ടവര്‍ കണ്ടവര്‍ അവിടെ കൂടിനില്‍ക്കാതെ മാറിനില്‍ക്ക്‌.!" മെംബര്‍ അഷറഫ്‌ കല്‍പ്പിച്ചു.

രാമകൃഷ്ണന്റെ വീടിന്റെ ഇടത്തെ കിടപ്പുമുറിയുടെ ജനാലയിലൂടെ അകത്തേക്കെത്തിനോക്കി നിന്നിരുന്ന ആള്‍ക്കൂട്ടം ഒന്നിളകി. വന്നവര്‍ വന്നവര്‍ ഒന്നുള്ളിലേക്കുനോക്കി നിന്നിട്ട്‌ പിന്‍വാങ്ങി.

"പോലീസെത്തി.. പോലീസെത്തി...!" ആരൊക്കെയോ പിറുപിറുത്തു. നീലനിറമുള്ള ജീപ്പ്‌ ഇടവഴിക്കുതാഴെവന്ന് ഒരു ഇരമ്പലോടെ കിതച്ചു നിന്നു. കൂട്ടം കൂടി നിന്ന്‌ അടക്കം പറഞ്ഞവര്‍ നിശ്ശബ്ദരായി. എസ്‌.ഐയും മൂന്നാലു പോലീസുകാരും കൂടി മുറ്റത്തേക്കു കയറിവന്നു.

"ആ എല്ലാരും ഒന്നൊതുങ്ങി നിന്നേ!" മെംബര്‍ കല്‍പ്പിച്ചു. ആള്‍ക്കൂട്ടം വഴിയൊതുങ്ങി. പൊലീസ്‌ സംഘത്തോടൊപ്പം വീടിനുള്ളിലേക്ക്‌ കയറാനൊരുമ്പെട്ട മെംബറോട്‌ എസ്‌.ഐ തിരക്കി.

"താനാരാ?"

"വാര്‍ഡ്‌ മെംബര്‍. അഷറഫ്‌"

"എന്നാ മെംബറങ്ങു മാറി നില്ല്‌."

ജാള്യം പുറത്തു കാട്ടാതെ അഷറഫ്‌ ഒതുങ്ങി നിന്നു. പൊലീസുകാര്‍ അകത്തേക്കു കയറി. രണ്ടു മുറിയും അടുക്കളയുമുള്ള സിമന്റ്‌ ഇഷ്ടിക കൊണ്ടു പണിത്‌ ചുമര്‍ തേയ്ക്കാത്ത ആസ്ബറ്റോസ്‌ മേഞ്ഞ വീട്‌. മുന്നിലത്തെ മുറിയില്‍ ഒരു കസേരയില്‍ മണിക്കൂറുകളായി രാമകൃഷ്ണന്‍ ഒരേയിരിപ്പ്‌. അയാള്‍ ഇരു കൈകളും പിണച്ചുവെച്ച്‌ അകലത്തെങ്ങോ മിഴിനട്ടിരിക്കുന്നു. അടുക്കളയില്‍ ഏതാനും സ്ത്രീകള്‍ നിലത്തിരിക്കുന്നു. നടുവില്‍ തളര്‍ന്നു പരിക്ഷീണയായി ഒരു പേക്കോലം പോലെ രാമകൃഷ്ണന്റെ ഭാര്യ കിടക്കുന്നു.

പൊലീസ്‌ സംഘം കിടപ്പുമുറിയില്‍ കടന്നു. വിലകുറഞ്ഞ ഏതോ ലോഷന്റെ മണവും മരണത്തിന്റെ ശാന്തമായ തണുപ്പുമുള്ള മുറി. ഒരു കട്ടില്‍. അതില്‍ വലിച്ചുവാരിയിട്ടിരിക്കുന്ന കുറെ തുണികള്‍. മേശ. അതിന്മേല്‍ കുറെ പുസ്തകങ്ങളും പഴയ ചില മാസികകളും. കഴിച്ച ഭക്ഷണത്തിന്റെ വറ്റ്‌ ഉണങ്ങിപ്പിടിച്ച ഒരു പാത്രം നിലത്ത്‌. അതിനടുത്ത്‌ ചുരുണ്ട്‌ കിടന്ന ഒരു കിടക്കവിരി എസ്‌ ഐ കെയിന്‍ കൊണ്ട്‌ നീക്കി. മൂത്രത്തിന്റെ ഗന്ധം ഉണര്‍ന്നു പരന്നു.

പൊലീസുകാര്‍ തലയില്‍ നിന്നു തൊപ്പി എടുത്തു. എസ്‌ ഐ ഒരു മിനിറ്റ്‌ എല്ലാം ഒന്നു ശ്രദ്ധിച്ചു നോക്കി. കഴുക്കോലില്‍ നിന്ന്‌ കുടുക്കിയിട്ടിരിക്കുന്ന കയറിന്റെ ഇങ്ങേയറ്റത്ത്‌ തൂങ്ങിയാടുന്ന പെണ്‍കുട്ടിയുടെ ജഡം. രാമകൃഷ്ണന്റെ മകള്‍ സ്നേഹ. അവളുടെ വരണ്ടു ചെമ്പിച്ച മുടിയിഴകള്‍ ചിലതു മുഖത്തേക്കു വീണു കിടന്നു. അവയ്ക്കിടയിലൂടെ തുറിച്ച രണ്ടുകണ്ണുകള്‍ ലോകത്തോടുള്ള പ്രതിഷേധം പോലെ എവിടെയോ തറഞ്ഞു നിന്നു. ഒട്ടിയ കവിളില്‍ എല്ലുകള്‍ തെളിഞ്ഞു കണ്ടു. മുക്കാലും വെളിയിലെന്ന പരുവത്തില്‍ തടിച്ചുവീര്‍ത്ത നാവ്‌ അവള്‍ കടിച്ചു പിടിച്ചിരുന്നു. കോച്ചിക്കൂടിയ രണ്ടു കൈകള്‍ മരണത്തിനു മുന്‍പുള്ള ഏതോ പിടച്ചിലില്‍ അവ്യക്തവും വിരൂപവുമായ ഒരാംഗ്യം കാണിച്ചു നിന്നു. ജാനാലയ്ക്കപ്പുറത്തു നിന്നെത്തിനോക്കിയ വെളിച്ചം നീളന്‍ പാവാടയ്ക്കുള്ളിലെ മെലിഞ്ഞു വളഞ്ഞ കാലുകളുടെ നിഴല്‍ക്കാഴ്ചയൊരുക്കി.

പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത ശേഷം എസ്‌ ഐ രാമകൃഷ്ണന്റെ അടുത്തെത്തി.

"ആരാണിതു ചെയ്തത്‌?"

"ഞാന്‍ തന്നെയാ സാറെ." അലക്ഷ്യമായ ആ നോട്ടം പറിക്കാതെതന്നെ രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.

തെല്ലിട നേരത്തെ മൗനത്തിനൊടുവില്‍ രാമകൃഷ്ണന്‍ മുഖമുയര്‍ത്തി എസ്‌ ഐയെ നോക്കി. അയാളുടെ മുഖം വലിഞ്ഞു മുറുകി. കണ്ണുകള്‍ ചെമന്നീറനായി.

"കൊന്നു സാറെ.. ഞാന്‍ കൊന്നു സാറെ.. എന്റെ മോളെ ഞാന്‍ കൊന്നു സാറെ!!"

അടക്കിവെച്ചിരുന്ന അയാളുടെ മന:സംഘര്‍ഷങ്ങള്‍ അണപൊട്ടിയൊഴുകി.

"കെടന്നു കരയാതെടോ!" കോണ്‍സ്റ്റബിള്‍ പറഞ്ഞു.

"അഹ്‌... അതെ.. കരഞ്ഞിട്ടെന്തിനാ..? ഒരു കാര്യവുമില്ല.. ഒരു കാര്യവുമില്ല. എന്റെ കുടുംബം കുറ്റിയറ്റു പോയില്ലേ? എന്റെ മോനും മോളും... അയ്യോ! പോയില്ലേ? എന്നെക്കൂടി കൊന്നേക്ക്‌! ഞാനിനി എന്തിനാ ജീവിച്ചിരിക്കുന്നെ? എന്തിനാ ഞങ്ങക്കിങ്ങനെ ഒരു ജന്മം തന്നെ? അയ്യോ!" അയാള്‍ തലയറഞ്ഞു കരഞ്ഞു.

"അരി മേടിക്കാന്‍ വയ്യാത്തവനെങ്ങനാ ചികില്‍സിക്കുന്നേ? ദൈവം തന്ന ദീനമാണോ? അല്ലല്ലോ? മുടിക്കുവല്ലേ .. ഈ നാടു മുടിക്കുവല്ലേ? എന്റെ പൊന്നു മക്കളേ! എന്റെ മോന്‍.. സംഗീത്‌.. അവന്‍ പണ്ടേ പോയി... പിച്ച വെയ്ക്കുന്നേന്നു മുന്‍പെ അവന്‍ പോയപ്പോ... ദൈവം തരാഞ്ഞതാ എന്നോര്‍ത്തു. എന്റെ മോള്‍.. അവള്‍.. നടക്കാന്‍ മേല.. എടുക്കാന്‍ മേല.. ഒരു ഇത്തിരി വെള്ളം കുടിക്കാന്‍ പോലും മേലാതെ.. അവളു നരകിക്കുന്നതു കണ്ടപ്പോ.. സഹിച്ചില്ല സാറേ.. അവള്‍ടെ അമ്മ... തീര്‍ന്നു.. അവളും തീര്‍ന്നു... സ്നേഹമോള്‍ നരകിച്ചില്ലേ.. പതിനാലു വര്‍ഷം നരകിച്ചില്ലേ എന്റെ പൊന്നു മോള്‍! കൊന്നു സാറെ.. ഞാന്‍ എന്റെ പൊന്നിനെ കൊന്നു സാറെ. നോക്കിക്കേ... എന്റെ മോള്‍ക്കിപ്പോ വേദനയില്ല... സങ്കടമില്ല.. ദാഹമില്ല.. വിശപ്പില്ല.. അവളെ വയറു നിറയെ ഞാന്‍ ഊട്ടി സാറെ, ഇന്നു ഞാന്‍.. എന്നിട്ട്‌...!!!"

************

"... കൂലിപ്പണിക്കാരനായ ടിയാന്റെ കുടുംബം ദീര്‍ഘകാലമായി എന്‍ഡോസള്‍ഫാന്‍ മൂലമുള്ള ദുരിതങ്ങളാല്‍ കഷ്ടതയനുഭവിച്ചു വന്നിരുന്നതാണ്‌. ടിയാന്റെ ഭാര്യ ലീല രക്താര്‍ബുദം ബാധിച്ചു ചികില്‍സയിലാണ്‌. ആദ്യ സന്തതി അസുഖം മൂലം വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു പോയിട്ടുള്ളതുമാണ്‌. ഇളയ മകള്‍ സ്നേഹ, അംഗവൈകല്യവും ബുദ്ധിമാന്ദ്യവും വളര്‍ച്ചക്കുറവും മൂലം കഷ്ടത അനുഭവിച്ചിരുന്നു. അടുത്ത നാളുകളില്‍ ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത വിധം ഗുരുതരാവസ്ഥയിലായിരുന്നു. മേല്‍വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടി രാമകൃഷ്ണനെ ചോദ്യം ചെയ്തതില്‍ ടിയാന്‍ കുറ്റം ഏല്‍ക്കുകയും...."

Thursday, November 04, 2010

എനിക്കു കിട്ടിയ പിച്ച

എനിക്കും നിനക്കുമന്നൊരു ദശമിനാളില്‍ക്കിട്ടിയത്
തേനില്‍ക്കുറുക്കിയൊരന്‍പത്തൊന്നക്ഷരപ്പിച്ച‍ !
എഴുതാനെന്‍ നാരായത്തിനു മുനയില്ലെങ്കിലെന്ത്?
കണ്ണിന്റെ വാതാ‍യനങ്ങള്‍ തുറന്നല്ലോ കിടപ്പൂ!
വെള്ളം പോലെ തന്നെയാണക്ഷരം
കഴുകാനും തരമാകും, കലര്‍ത്താനും അതു തന്നെ.
എഴുതുവാന്‍ നീയും അതില്‍ മിഴിനട്ടു ഞാനും.
പഴിക്കുവാന്‍, പുകഴ്ത്തുവാന്‍
കളിക്കുവാന്‍, കളിയാക്കാ‍ന്‍, ഭര്‍ത്സിച്ചു
നാണം കെടുത്തിനിന്‍ നാവൊന്നടക്കുവാന്‍
ഞാനും തരം പോലെയോലയെടുക്കുന്നു
നാനാതരത്തിലീ ഭ്രാന്തുകുറിക്കുന്നു.
പൊലിക്കാതെയിപ്പൊഴും തോളിലെഭാണ്ഡത്തില്‍
ക്ലാവുപുരണ്ടു കിടക്കുന്നു, എന്റെയന്‍പത്തൊന്നക്ഷരപ്പിച്ച‍!

Thursday, October 28, 2010

ബള്‍ബ്‌ ഫ്യൂസായി!

അന്തോണിയുടെ വീട്ടില്‍ അയാളും മൗനവും തമ്മില്‍ത്തല്ലി. അയല്‍കൂട്ടം അച്ചാമ്മ വിവരമറിഞ്ഞതിനു ശേഷമുള്ള നാല്‍പ്പത്തഞ്ചാമത്തെ നെടുവീര്‍പ്പ്‌ ഫിനിഷ്‌ ചെയ്തു. തൊഴുത്തിലെ കന്നുകാലികള്‍ അമറാതെ തലതാഴ്ത്തി നിന്നു. ഇളയമക്കള്‍ ആഭാസ്‌ കുമാറും കൊച്ചുറാണിയും ടിവി ഓഫ്‌ ചെയ്ത്‌ സ്വന്തം മുറിയില്‍ ചടഞ്ഞുകൂടി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ കൂട്ടില്‍ കിടന്നു രണ്ട്‌ അങ്കവാലന്‍ പൂങ്കോഴികള്‍ മാത്രം ആര്‍ത്തു കൂവി. മൂത്തവന്‍ ജോണിക്കുട്ടിയുടെ പൊടി പോലും കാണാനില്ല.

താടിക്കു കയ്യും കൊടുത്തിരുന്നാണെങ്കിലും അന്തോണി ഇടതടവില്ലാതെ മകന്‍ ജോണിക്കുട്ടിയെ പുലഭ്യം പറഞ്ഞു.

"വെളിവു കെട്ടവന്‍, അങ്ങനെ വേണം ... ഹല്ല പിന്നെ... പാലു കൊടുത്ത കൈക്കു തന്നെ തിരിഞ്ഞു കൊത്തീതല്ലേ... ആര്‍ക്കു പോയി? അന്തോണിക്കൊരു ചുക്കും ഇല്ല.... അവനിങ്ങു വരട്ടെ. കുറെ നാളായി അവന്‍ നേരാം വണ്ണം വീട്ടില്‍ ഒന്നുറങ്ങിയിട്ട്‌. കള്ളനെപ്പോലെ പാത്തും പതുങ്ങീമാ വരവ്‌..? എന്നതാ കാര്യം? കൊള്ളരുതാഴികയല്ലോ ചെയ്യുന്നെ. കാര്‍ന്നോന്മാരടെ മുന്നില്‍ പിന്നെ വരാമ്പറ്റുവോ? നന്ദി കെട്ടവന്‍.. ഫൂ!!"

അന്തോണി മടിയില്‍ നിന്നും ഒരു ജ്യോതിമാന്‍ ബീഡി കൂടി എടുത്ത്‌ തീ പിടിപ്പിച്ചു. ഒരു പുക ആഞ്ഞു വലിച്ചൂതി.

"എടിയെ.. എടീ.." അകത്തേക്കു നോക്കി ഭാര്യയെ വിളിച്ചു. അനക്കമൊന്നുമില്ല.

"എടിയേ നിനക്കെന്നാ വിളികേട്ടാല്‌?? ഏ? നീയെന്നാ പുഴുങ്ങിക്കോണ്ടിരിക്കുവാ അകത്ത്‌?"

എന്നിട്ടും അച്ചാമ്മ ഒരക്ഷരം മിണ്ടിയില്ല. കുടുംബശ്രീ യോഗങ്ങളില്‍ ഘോരഘോരം അലയ്ക്കുന്ന ആളാണ്‌ മൗനവ്രതത്തിലിരിക്കുന്നതെന്നു വായനക്കാരോര്‍ക്കണം.

"എടീ എവിടെപ്പോയെടീ നിന്റെ പുന്നാരമകന്‍? കോനിക്കുട്ടി..! മുടിയാനുണ്ടായവന്‍ എവിടെപ്പോയെന്നാ ചോദിച്ചത്‌..?"

കൂട്ടില്‍ കിടന്ന കൈസര്‍ 'ഒന്നു മിണ്ടാതിരിക്കാവോ' എന്നയര്‍ത്ഥത്തില്‍ അന്തോണിയുടെ നേരേ തലപൊക്കി ഒന്നു നോക്കി, വീണ്ടും കണ്ണടച്ചു കിടന്നു.

"എടീ അച്ചാമ്മേ, ആ നശിച്ചവനെന്തിയേന്ന്‌?"

"എനിക്കറിയത്തില്ലെന്ന്‌ ഞാനാദ്യമേ പറഞ്ഞു കെട്ടോ മനുഷ്യാ!!" അച്ചാമ്മയുടെ ശബ്ദം അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കു വന്നു. ഉണ്ടായ ഞെട്ടല്‍ മറയ്ക്കാന്‍ അന്തോണി ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ചിട്ട്‌ ആരോടോ അരിശം തീര്‍ക്കാനെന്നപോലെ വലിച്ചെറിഞ്ഞു.

"അവനിങ്ങു വരട്ടെ. ഇനിയിപ്പോ എങ്ങോട്ടാ എറങ്ങിപ്പുറപ്പെടുന്നേന്നു കാണണമല്ലോ. അവനു കുടുംബത്തിന്റെ പാരമ്പര്യം ധിക്കരിക്കാം. എരണം കെട്ടവന്‍. നന്നാവില്ല എന്ന് എനിക്കന്നേ അറിയാമാരുന്നു. കണ്ടില്ലെ. ഗൊണം പിടിക്കില്ലാന്ന്‌ നൂറുതരം പറഞ്ഞതാ.. എവടെ കേക്കാന്‍. അനുഭവിക്കണം അവന്‍!" അന്തോണിക്കരിശം തീരുന്നില്ല.

"ഇങ്ങനെ പ്‌രാകാതെ മനുഷ്യാ, ഒന്നുമല്ലേലും അതും നിങ്ങടെ മോന്‍ തന്നെയല്ലേ!"

"ഡീ, ഡീ, നീ കൂടുതലു വക്കാലത്തും കൊണ്ടു വരല്ലേ..! നീയൊറ്റ ഒരുത്തിയാ അവനെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിട്ടത്‌. പെരയ്ക്കാത്തിരുന്ന റബര്‍ ഷീറ്റെടുത്ത്‌ വിക്കാന്‍ നീയല്ലേടീ ഒത്താശ ചെയ്തത്‌? ഇപ്പോ എന്നായെടീ.? മിണ്ടിപ്പോകരുത്‌ നീ.. അവനു വേണ്ടീട്ട്‌ ഒരുത്തീം ഇവിടെ വാദിക്കണ്ടാ.. ഹാ!"

അച്ചാമ്മ സ്വരമടക്കി. മകനൊരു ആവശ്യം പറഞ്ഞപ്പോള്‍ വീട്ടിലിരുന്ന ഷീറ്റെടുത്ത്‌ വിറ്റോളാന്‍ അനുമതി കൊടുക്കുകയും അപ്പനെക്കൊണ്ട്‌ സമ്മതിപ്പിച്ചോളാമെന്നു ഏല്‍ക്കുകയും ചെയ്തതാണ്‌ അച്ചാമ്മ. ഷീറ്റ്‌ മകന്‍ എടുത്തു വില്‍ക്കുകയും കാര്യമറിഞ്ഞപ്പോള്‍ അന്തോണി മറുകുറ്റി തിരിയുകയും ചെയ്തതോടെ അച്ചാമ്മ പ്രതിരോധത്തിലായി. മകനാകട്ടെ അപ്പന്റെ മുഖത്തു നോക്കാന്‍ കെല്‍പ്പില്ലാതാകുകയും ചെയ്തു.

"അവനും അവന്റെയൊരു ബള്‍ബും... മുടിക്കാനൊണ്ടായ സന്തതി!!" അന്തോണി ചീത്ത പറച്ചില്‍ തുടര്‍ന്നു.

"കള്ളുഷാപ്പ്‌ അവധിയല്ലാരുന്നേല്‍ ഇങ്ങേരു നാലെണ്ണം പൂശി എവിടെയെങ്കിലും ചാഞ്ഞേനെ. ഇതിപ്പോ അതിനും യോഗമില്ലല്ലോ ഈശോയേ..!" അച്ചാമ്മ പരിതപിച്ചു.

വേലിക്കപ്പുറത്തെ ഇടവഴിയിലൂടെ ഒരു സംഘമാളുകള്‍ ആര്‍ത്തിരമ്പി നീങ്ങി. അവര്‍ അലറി വിളിച്ചു.

"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ റിബലാണേ
അയ്യോ റിബലേ പേരെന്താ?
എന്നുടെ പേര്‌ ജോണിച്ചന്‍!
എന്നാ ജോണീ കരയുന്നേ?
ബെന്നിച്ചനെന്നെ തോല്‍പ്പിച്ചേ!!"

"പെട്ടീ പെട്ടീ ശിങ്കാരപ്പെട്ടീ
പെട്ടി തുറന്നപ്പോ ജോണിച്ചന്‍ പൊട്ടി
ഫ്യൂസായേ ബള്‍ബ്‌ ഫ്യൂസായേ
ജോണിച്ചന്റെ ബള്‍ബ്ബ്‌ ഫ്യൂസായെ
പൊട്ടിച്ചേ ബള്‍ബ്‌ പൊട്ടിച്ചേ
കൈപ്പത്തി ബള്‍ബിനെ പൊട്ടിച്ചേ"

അങ്ങനെ സിറ്റിങ്ങ്‌ മെംബര്‍ ജോണിച്ചന്‍ വേലിക്കല്ലില്‍ ഹൈക്കമാന്‍ഡിനോട്‌ ഇടഞ്ഞ്‌ റിബലായി വള്ളിക്കെട്ടുപാറ പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ ബള്‍ബ്‌ ചിഹ്നത്തില്‍ മല്‍സരിച്ച്‌ വെടിപ്പായി തോറ്റ് 'മുന്‍ മെംബര്‍' എന്ന സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. കൈലീം മടക്കിക്കുത്തി അന്തോണി ജാഥയ്ക്കൊപ്പം ചേര്‍ന്നു, കലിപ്പു തീരുമാറ്‌ മുദ്രാവാക്യം ഏറ്റുവിളിച്ചു -

"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ ജോണിച്ചന്‍
എന്നാ എന്നാ കരയുന്നേ?
ബെന്നിയെന്നെ തോല്‍പ്പിച്ചേ!!"

പിറവി തന്ന നിറനിമിഷം!

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ഒന്‍പത്‌

സെപ്റ്റംബര്‍ ഇരുപത്‌. ഞാന്‍ ലീവിലായിട്ട്‌ ഒരാഴ്ച കഴിഞ്ഞു. പത്തൊന്‍പത്‌ ഞായറാഴ്ചയായതിനാലും അന്നു ഓച്ചിറയില്‍ ഉത്സവം കാരണം വഴിയൊക്കെ ബ്ലോക്കായതിനാലും ടൗണിലേക്കൊന്നിറങ്ങാന്‍ സാധിച്ചില്ല.

പിറ്റേന്ന്‌ ഞാനും ഭാര്യാജിയും കൂടി ഒരുങ്ങിയിറങ്ങി. അന്നുച്ചയ്ക്ക്‌ ഞങ്ങള്‍ കായംകുളത്ത്‌ 'മാതാ ഹോസ്പിറ്റല്‍' നടത്തുന്ന ഡോ. ബേബി ഐപ്പിന്റെ ആതിഥ്യം സ്വീകരിച്ചു. നേരത്തെ ഒന്നു രണ്ടു തവണ ഞാന്‍ അവിടെ ചെന്നിട്ടുണ്ട്‌. എന്നാലും ഏറെ നേരം തങ്ങുന്നത്‌ ആദ്യമായാണ്‌. എനിക്കല്ലേലും ഈ ആശുപത്രീം പരിസരങ്ങളും വല്ലാത്ത ഒരു വീര്‍പ്പുമുട്ടലാണു നല്‍കുന്നത്‌. ഹൈസ്കൂളില്‍ പഠിക്കുന്നകാലത്ത്‌ വയറിളക്കം പിടിച്ച്‌ ഒരു ദിവസം കട്ടപ്പനയിലെ ബാലാ ആശുപത്രിയിലും പിന്നെ 2003-ല്‍ വൈറല്‍ പനി പിടിച്ച്‌ മൂന്നു ദിവസം കട്ടപ്പനയിലെ തന്നെ സെന്റ്‌. ജോണ്‍സ്‌ ആശുപത്രിയിലും കിടന്ന ആശുപത്രി അനുഭവമേ ദൈവം സഹായിച്ച്‌ എനിക്കുണ്ടായിട്ടുള്ളൂ. അല്ലാതെ മുത്തച്ഛനു ഇടയ്ക്കിടെ ആസ്ത്മയും ഷുഗറും സഹിക്കാതാവുമ്പോഴൊക്കെ കൂട്ടിരിപ്പിനു പലപ്പോഴും പോയിട്ടുണ്ട്‌. രോഗിയായിട്ടാണെങ്കിലും കൂട്ടിരിപ്പിനാണെങ്കിലും ആശുപത്രിയില്‍ കഴിയുന്നത്‌ ഒരു തരം തടവുശിക്ഷപോലെയാണെന്നാണു ഞാന്‍ കരുതുന്നത്‌. അവിടുത്തെ ലോഷന്റെ മണവും മരുന്നുകളും വേദനയും കണ്ണീരും ഒരു തരം മനം മടുപ്പുണ്ടാക്കുന്നതാണെന്നതില്‍ സംശയമില്ല.

കാര്യം നേരായ വഴിക്കങ്ങട്‌ പറയാം. ഡോ. ബേബി ഐപ്പിന്റെ വിരുന്നുകാരനാവാന്‍ അങ്ങേരെന്റെ അമ്മാവനൊന്നുമല്ല. മറിച്ച്‌ പ്രഗല്‍ഭനായ ഗൈനക്കോളജിസ്റ്റും എന്റെ ഭാര്യ കണ്‍സള്‍ട്ട്‌ ചെയ്യുന്നയാളുമാണ്‌. കാര്യം പിടികിട്ടിക്കാണുമല്ലോ, ഒരു നീണ്ട അവധി എടുത്തു നാട്ടില്‍ ചെന്ന് ഭാര്യയുടെ ഒപ്പം കഴിഞ്ഞതിന്റെ കാരണം! നിറവയറുമായി അവളും പ്രതീക്ഷകളാല്‍ നിറഞ്ഞ മനസ്സുമായി ഞങ്ങള്‍ ഇരുവരും ആശുപത്രിയില്‍ ചെന്നു. രേവതി അഡ്മിറ്റായി.

മനുഷ്യന്‍ പ്രവചിച്ച ജനനസമയം ഇന്നലേ കഴിഞ്ഞു പോയിരുന്നു. ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ മാറാം എന്നാണ്‌ അനുഭവസ്ഥരുടെ സിദ്ധാന്തം. പതിനെട്ടിനായിരുന്നു പിറവിയെങ്കില്‍ എനിക്കും കുഞ്ഞിനും ഒരേ ജന്മദിനം വന്നേനെ. പ്രവചിത തീയതി പിറ്റേന്ന്‌ - അതായത്‌ എന്റെ പിറന്നാള്‍ (സെപ്റ്റം. 19 നു തിരുവോണം ആയിരുന്നല്ലോ. അതു തന്നെയാണ്‌ എന്റെ പിറന്നാളെന്നാണ്‌ ഞാന്‍ ഇപ്പോഴും കരുതുന്നത്‌. കാരണം, ചിങ്ങത്തിരുവോണം കഴിഞ്ഞ്‌ ഒരു മാസം കഴിയുമ്പോഴാണ്‌ ഓച്ചിറയിലെ ഉത്സവം. ഇരുപത്തെട്ടാം ഓണം എന്നാ പറയുക. അപ്പോള്‍ സെപ്റ്റം. 19 നു ചിങ്ങത്തിരുവോണം കഴിഞ്ഞ്‌ ഒരു മാസമായി എന്നും ആയത്‌ എന്റെ പിറന്നാളാണെന്നും കരുതാമല്ലോ?). ഒരു കുടുംബത്തില്‍ ഒരേനാളുകാര്‍ ഉണ്ടാവുന്നത്‌ ഐശ്വര്യമാണെന്നൊരു വിശ്വാസം ഉണ്ടെന്നും ആരോ ഇതിനിടെ പറയുന്നതു കേട്ടു. എന്തായാലും പിറന്നാളോ ജന്മദിനമോ പങ്കിടാന്‍ എന്നെയും വാവയെയും ദൈവം അനുവദിച്ചില്ല. എനിക്കതിലൊട്ടു പരാതീം ഇല്ല കേട്ടോ :)

ഇരുപതാം തീയതി ചില പരിശോധനകള്‍ നടത്തി. ആവശ്യമെങ്കില്‍ രക്തം നല്‍കാന്‍ സന്നദ്ധനായ ആളെ വിളിച്ച്‌ അങ്ങേര്‍ വിളിപ്പുറത്തുണ്ട്‌ എന്നുറപ്പു വരുത്തി. കൊടുംകാറ്റിനു മുന്‍പുള്ള ശാന്തത പോലെ ഞാനും രേവതിയും മറ്റു ബന്ധുക്കളും കാത്തിരുന്നു. വാവ അപ്പോഴും രേവതിക്കുള്ളില്‍ കിടന്നു പതിവു ബഹളങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, ചവിട്ടും തലകുത്തി മറിയലും - ഞാന്‍ ഇന്നും വരാന്‍ തയ്യാറല്ല എന്ന പോലെ.

എന്നോട്‌ പലരും ചോദിച്ചു - കുട്ടി ആണാണോ പെണ്ണാണോ വേണ്ടത്‌? എനിക്കാദ്യം ചിരിയാണു വന്നത്‌. കാരണം, കടയില്‍ പോയി ലൈഫ്ബോയിയോ സിന്തോളോ എന്നു തീരുമാനിച്ചു വാങ്ങുന്ന പോലല്ലല്ലോ ഇത്‌. ഞാന്‍ പറഞ്ഞു ദൈവം തരുന്നതെന്തോ അതു സ്വീകരിക്കുക. ഭാഗ്യവശാല്‍ രേവതിക്കും അത്തരം 'വാശികള്‍' ഒന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഞങ്ങളുടെ ഇടയിലേക്ക്‌ ഒരാള്‍ കൂടി വരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ എന്റെയുള്ളില്‍ ഒരു 'വാവമോളുടെ' നിനവുകള്‍ മാത്രമേ തെളിഞ്ഞിരുന്നുള്ളൂ. ആദ്യത്തെയാള്‍ ആണായിരുന്നെങ്കില്‍ എന്നൊരു ദുര്‍ബ്ബലചിന്ത ഇടയ്ക്കെല്ലാം വന്നു. അതെല്ലാം ഇളംവെയിലേറ്റ്‌ മഞ്ഞുമായുന്നതുപോലെ 'മോള്‍ മോള്‍' എന്ന അറിയാ കല്‍പനകളാല്‍ മറഞ്ഞു പോയി. പലരും പലതും പറഞ്ഞു. ലക്ഷണം നോക്കിയും ലൊടുക്കു ശാസ്ത്രം വെച്ചും. ഒരു മാമന്‍ പറഞ്ഞു, ഇത്‌ ആണു തന്നെ. മറ്റൊരു മാമന്‍ കണ്ടപാടെ തീര്‍ത്തു പറഞ്ഞു: "ഇതു പെണ്ണാടീ!". അത്രയ്ക്കു ഉറപ്പുള്ളവിധം. ഒരാന്റി ആദ്യമേ പറഞ്ഞു - ഇതു പെണ്ണാണ്‌. എന്റെ കുടുംബത്തിലെ എല്ലാവരുടെയും പ്രസവചരിത്രം കൊണ്ട്‌ അപ്പീലിനിടയില്ലാത്ത വിധം സമര്‍ഥിച്ചു. ഗര്‍ഭിണിയുടെ വയസ്സ്‌ ഒറ്റ സംഖ്യയാണെങ്കില്‍ പിറക്കുന്ന കുഞ്ഞ്‌ പെണ്ണായിരിക്കും. In other words, if the age of the pregnant woman is an odd number, baby will be female! And vice versa :P

ഇരുപത്തൊന്നാം തീയതിയായി. പ്രതീക്ഷിച്ച തീയതി കടന്നിട്ടും വാവയ്ക്കിങ്ങു വാരാനൊരു മടി. കാത്തിരിപ്പിന്റെ ഒരു ദിവസം കൂടി കഴിഞ്ഞു. പിറ്റേന്നു രാവിലെയും പ്രസവലക്ഷണങ്ങള്‍ കാണാഞ്ഞപ്പോള്‍ പിന്നെ അതിന്റെ പിന്നാലെയായി. ഉച്ചകഴിഞ്ഞിട്ടും വാവയുടെ വാശി മാറുന്നില്ല. വൈകാറായപ്പോള്‍ സിസേറിയന്‍ നടത്താനുള്ള വട്ടം കൂട്ടി. അനസ്തെതിസ്റ്റ്‌ വന്നെന്നും ഇല്ലെന്നു ഒക്കെ പറയുന്നതു കേട്ടു. മറ്റുബന്ധുക്കളൊക്കെ വരാന്തയില്‍ ആകാംക്ഷാപൂര്‍വ്വം കാത്തു നില്‍ക്കുന്നു. സജിയാണ്‌ എന്നോട്‌ വളരെ ലാഘവത്തോടെ ഇങ്ങനെ പറഞ്ഞത്‌ - "അല്ല, നമ്മളിവിടെ വെറുതെ നോക്കി നില്‍ക്കുന്നതില്‍ ഒരു കാര്യോമില്ല. വാ, നമുക്കൊരു ചായ കുടിച്ചിട്ടു വരാം." ഞങ്ങള്‍ ഇരുവരും പുറത്തിറങ്ങി. റോഡ്‌ മുറിച്ചു കടന്ന്‌ ബേക്കറിയില്‍ പോയി ചായ കുടിച്ചു. തിരികെ നടക്കുമ്പോള്‍ സജി പറഞ്ഞു - "ഇപ്പോള്‍ എല്ലാം കഴിഞ്ഞുകാണണം." പക്ഷേ കുഞ്ഞിന്റെ കരച്ചിലോ മറ്റു ബഹളങ്ങളോ കേട്ടില്ല.

പടികയറി ഞങ്ങള്‍ മുകളില്‍ ചെല്ലുമ്പോള്‍ ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍ കാണാനില്ലായിരുന്നു. ലോകം പതിയെപ്പതിയെ ചുരുങ്ങി വരുന്നതുപോലെ തോന്നി. കാരണം വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ കയ്യിലെടുത്ത്‌ അവിടെ ആരോ നിന്നിരുന്നു! എന്റെ അമ്മ കുഞ്ഞിനെ കൈ നീട്ടി വാങ്ങി. അമ്മയുടെ വശം ചേര്‍ന്നു നിന്ന്‌ ഞാന്‍ എന്റെ വാവയെ കണ്ടു. കുഞ്ഞിവിരലുകള്‍ ഇറുക്കിപ്പിടിച്ച്‌, കണ്ണുകളടച്ച്‌ ഉറങ്ങുകയാണ്‌. ഒന്നുമറിയാതെ. അവിടെ നില്‍ക്കുന്നതാരെല്ലാമെന്നും ഇതേതു ലോകമാണെന്നും അറിയാന്‍ തെല്ലും താല്‍പര്യമില്ലാത്ത മട്ടില്‍ അലക്ഷ്യമായി, എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ഒരുറക്കം. ആര്‍ത്തു കരഞ്ഞ്‌ ഈ ലോകത്തേക്കുള്ള തന്റെ വരവറിയിച്ച ശേഷമുള്ള ഒരു വിശ്രമം. ഈ നേരമത്രയും കണ്ണെടുക്കാതെ ഞാന്‍ ആ മുഖത്തു തന്നെ നോക്കി നിന്നു. ഒന്നുമുരിയാടാതെ, ഒന്നും ചിന്തിക്കാതെ, മനസ്സില്‍ തിങ്ങി നിന്ന ഏതോ നവ്യാനുഭൂതിയുടെ നിറവില്‍ ആ മുഖം മാത്രം കണ്ണില്‍ നിറച്ച്‌ ഉറവപൊട്ടിയുണരുന്ന സ്നേഹത്തിന്റെ ഒരു തന്മാത്രയായി എത്രയോ നേരം ഞാന്‍ നിന്നു...!!!

മോളാണോ എന്നു ഞാന്‍ ആരോടും ചോദിച്ചില്ല. ആരോ പറഞ്ഞു, കേട്ടു. അമ്മ എന്റെ കയ്യിലേക്ക്‌ അവളെ തന്നു. അവളുടെ ദേഹത്തിന്റെ ഇളംചൂട്‌ ആ നേര്‍ത്ത പരുത്തിത്തുണിയും താണ്ടി എന്റെ കൈകളിലൂടെ സിരകളില്‍ ഒഴുകി ഉയിരില്‍ കലര്‍ന്നു. ഞാനും അവളും മാത്രം ഈ ലോകത്തു നിറഞ്ഞ, മറ്റെല്ലാം നിസ്സാരവും നിഷ്‌പ്രഭവുമായ നിമിഷങ്ങള്‍...!!

കുഞ്ഞിനെ കൈമാറി. രേവതിയെ കാണാനുള്ള അനുവാദം തല്‍ക്കാലമില്ല. ഇത്ര ശാന്തത നിറഞ്ഞ ഒരനുഭൂതി ആദ്യമാണ്‌. ഞാനെന്താണു തുള്ളിച്ചാടാതിരുന്നത്‌. എന്റെ അറിയാക്കിനാക്കളിലെ പോലെ തന്നെ മോളുണ്ടായിട്ടു ഞാനെന്താണ്‌ മനം നിറഞ്ഞൊന്നു ചിരിക്കാതിരുന്നത്‌? അറിയില്ല, പക്ഷേ, ഞാന്‍ സന്തോഷവാനായിരുന്നു, പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം. കുറേ സമയം കഴിഞ്ഞ്‌ അകത്തു കയറി രേവതിയെ കണ്ടു. തളര്‍ന്നുതൂങ്ങിയ കണ്ണുകളുമായി പരിക്ഷീണ മുഖത്തോടെ അവള്‍ കിടക്കുന്നു. നഴ്‌സ്‌ കുഞ്ഞിനെ അവളുടെ അരികിലേക്കു ചേര്‍ത്തുപിടിച്ചു. മോളുടെ നെറ്റിയില്‍ അവള്‍ ആര്‍ദ്രമായ ഒരു മുത്തം നല്‍കി. 2010 September 22, Wednesday, 05.20PM IST, പൂരുരുട്ടാതി നക്ഷത്രത്തില്‍ മോളുടെ ജനനം. ഞാന്‍ സ്വയം പറഞ്ഞു - ഞാന്‍ ഒരച്ഛനായിരിക്കുന്നു!

സെപ്റ്റംബറിലെത്തുന്ന വട്ടം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം എട്ട്‌

കാര്യം പറഞ്ഞാല്‍ സെപ്റ്റംബര്‍ പതിനെട്ട്‌ എന്റെ ജന്മദിനമാണ്. എനിക്കതു വെല്യ ആഘോഷവേളയൊന്നുമല്ല. എന്നാന്നുവെച്ചാ, കാര്യം പലതാ.

ഒന്നാമതായി അല്പം ചരിത്രം, വയസ്സു മൂന്നായപ്പോഴേക്കും ഞാന്‍ അക്ഷരം പഠിച്ചു. പിന്നെ അമ്മയ്ക്കൊരു 'ശല്യം' ആയതിനാലും 'എന്നാപ്പിന്നെ ഇവനെ നേഴ്സറീല്‍ വിടരുതോ' എന്നു പലരും ചോദിച്ചതിനാലും വീട്ടുകാര്‍ അവിടെ ചേര്‍ത്തു. വീട്ടില്‍ നിന്നും മാറിനില്‍ക്കാനുള്ള കലശലായ വിമുഖതയും അത്യാവശ്യം കുസൃതികളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവിടെ ഞാന്‍ തിളങ്ങിയെന്നതാണു നേര്‌. വീട്ടില്‍ നിന്നും ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ വിഷയം ഉണ്ടാക്കുമെന്ന്‌ അറിയാവുന്നതു കൊണ്ട്‌ ഉച്ചയ്ക്കു ചോറ്റുപാത്രം നേഴ്സറി ക്ലാസിന്റെ ജനല്‍പ്പടിയില്‍ അമ്മ ഞാന്‍ കാണാതെ കൊണ്ടു വെച്ചിട്ട്‌ പോകും. ചില സഹപാഠികളുടെ അമ്മമാരും നേഴ്സറിയിലെ കന്യാസ്ത്രീ ടീച്ചര്‍മാരും ഇതിനു ക്രൂരമായ ഒത്താശ ചെയ്തുകൊടുത്തിരുന്നു എന്നു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണു ഞാന്‍ അറിഞ്ഞത്‌. എന്നിരുന്നാലും ഉച്ചയ്ക്ക്‌ എനിക്കു ചൂടുള്ള ചോറുണ്ണാന്‍ അതിനാല്‍ സാധിച്ചിരുന്നു എന്നു പ്രസ്താവിക്കാതെ വയ്യ. ഇതിനിടയില്‍ ഞങ്ങളിരിക്കുന്ന ചൂരല്‍ക്കസേരയുടെ വട്ടത്തിലുള്ള ഫ്രെയിം (ആ വട്ടം ഇടതും വലതും ആവുമ്പോള്‍ ആം റെസ്റ്റായി) ഒടിച്ചതു ഞാനാണെന്ന ആരോപണം എന്റെ മേല്‍ കെട്ടിച്ചമച്ചു. ചെയ്യാത്ത കുറ്റത്തിനു ഞാന്‍ അന്നാദ്യമായി ശിക്ഷ ഏറ്റുവാങ്ങി. അടി കിട്ടിയതു പോട്ടെ, ബക്കിയുള്ളവരെല്ലാം കൂടി ചുറ്റും നിന്നു സന്തോഷിച്ചതു കണ്ടപ്പഴാ, എന്റെ ഉള്ളു കാളിപ്പോയത്‌. ഓ, എന്നാ ചെയ്യാനാ, അവിടെ ടീച്ചറല്ലേ പുലി, നമ്മളു പറയുന്നതിനൊക്കെ എന്തു വില!

പിന്നെ പച്ച നിറമുള്ള ഫ്ലാസ്കില്‍ നിന്നും പാലു കുടിച്ച ഒരോര്‍മ്മ. ഹൊ! മധുരമിട്ട പാല്‍, അതും തണുത്തുപോയത്‌. എന്നെ അതു കുടിപ്പിക്കണമെന്നു ടീച്ചറിനു വെല്യ നിര്‍ബന്ധം. പറഞ്ഞാല്‍ കുടിക്കാതിരിക്കാനാവുമോ? ടീച്ചറിന്റെ കയ്യിലെ വടി എന്നു വെച്ചാല്‍ ലോകം നിയന്ത്രിക്കാനുള്ള ഉപകരണമാണെന്ന മട്ടില്‍ പേടിയാ അന്നെന്നോര്‍ക്കണം. ഞാന്‍ കുടിച്ചു - ഒന്നു രണ്ടിറക്ക്‌. വയ്യ. പിന്നേം ടീച്ചറിനു നിര്‍ബന്ധം. കുടിച്ചിറക്കവേ ഇങ്ങോട്ടെടുത്തു പാല്‍. 'ഗ്വാ..' ഞാന്‍ ഒരോക്കാനം. സംഭവം പുറത്തു വന്നില്ല കേട്ടോ. ടീച്ചറൊരു കമന്റ്‌. 'പാലു കുടിക്കുമ്പം... ബ്വാ..!!' ക്ലാസ്‌ മുഴുവന്‍ കൂട്ടച്ചിരി. ഇളം മനമുരുകിപ്പോയെന്നു പറയണ്ടല്ലോ. ആ ഫ്ലാസ്ക്‌ ഈ അടുത്ത കാലം വരെ ഒരു വശം അല്‍പം ഉരുകി തറവാട്ടിലെ അടുക്കളയിലെ അലമാരയില്‍ ആ പാല്‍കുടി സംഭവം എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെ നേഴ്സറിയില്‍ ഒരു വര്‍ഷം അര്‍മ്മാദിച്ചു.

അതേ, ദേ, പിന്നേം വിഷയം മാറി. ഇങ്ങനെ പോയാല്‍ ഈ പരമ്പര എന്നു തീരാനാ? ഏ? അപ്പോ അങ്ങനെയിങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു നാലാം വയസ്സില്‍ എന്നെക്കൊണ്ടെ സ്കൂളില്‍ ചേര്‍ത്തു. അന്നു കാര്യഗൗരവം ഉണ്ടായിരുന്നെങ്കില്‍ 'എനിക്കിതിനുള്ള പ്രായമൊന്നുമായില്ലെന്നേ' എന്നു വിളിച്ചു കാറാമായിരുന്നു. അങ്ങനെ ഞാന്‍ രേഖകള്‍ പ്രകാരം അഞ്ചു മാസം അനധികൃതമായി മുതിര്‍ന്ന്‌ ഒന്നാം ക്ലാസുകാരനായി. ന്ന്വച്ചാ, ജനനത്തീയതിയില്‍ ഇച്ചിരെ അഡ്‌ജസ്റ്റ്‌മന്റ്‌ കാണിച്ചു എന്നര്‍ഥം. എനിക്കിട്ട്‌ എന്റെ അധ്യാപകര്‍ തന്ന ആദ്യത്തെ പണി. പാവം എന്റെ അച്ഛനമ്മമാരാകട്ടെ, അതിനു കൂട്ടും നിന്നു. പിന്നേ, എന്റെ സ്കൂള്‍ കഥകള്‍ പറയാനല്ല ഇത്‌ എഴുതിയത്‌ എന്നതിനാല്‍ ഞാന്‍ കൂടുതല്‍ സംഭവങ്ങളിലേക്കു കടക്കുന്നില്ല.

ചുരുക്കത്തില്‍ ഒരു ബെര്‍ത്‌ഡേ(ഒഫീഷ്യല്‍)യും ഒരു ജന്മദിനവും(ആക്‌ച്വല്‍) ഒരു പിറന്നാളും(മലയാളമാസം അനുസരിച്ച്‌) ഉള്ള ഒരു വ്യക്തിയായി ഞാന്‍ പിന്നീടു ജീവിച്ചു. സ്കൂ‍ളില്‍ പഠിക്കുമ്പോള്‍ പോലും പിറന്നാളിനു മിഠായി വാങ്ങി നല്‍കുക, അന്നു കളര്‍ ഡ്രെസ്സ് ധരിക്കുക തുടങ്ങിയ സംഗതികളൊക്കെ അപൂര്‍വ്വമായിരുന്നു. ഞാനും മിഠായി വിതരണം നടത്തിയിട്ടുണ്ട് - ഒന്നോ രണ്ടോ തവണ. പിന്നെ വീട്ടിലെ ആഘോഷം- കേക്കുമുറിക്കുക, പുത്തനുടുപ്പ്, ബലൂണ്‍,പാര്‍ട്ടി ഏഹേ! നാളുനോ‍ക്കി സൌകര്യമൊത്താല്‍(അതായത് അവധിദിവസമോ മറ്റോ ആണെങ്കില്‍)ഒരൂ പായസം വെയ്ക്കും. അപ്രകാരം എനിക്കീ ബെര്‍ത്‌ഡേ എന്ന പ്രതിഭാസം, ഡോ. കലാം പറഞ്ഞതുപോലെ 'ഒരു ഓര്‍ബിറ്റ്‌' കൂടി പൂര്‍ത്തിയാക്കി എന്നതിന്റെ അളവുകോല്‍ മാത്രമായി. പിന്നെ എന്റെ ഒഫീഷ്യലും ആക്ച്വലും ഒന്നായതിനു ശേഷം ആ ദിവസം കുടുംബത്തോടൊപ്പം മാത്രമേ ചെലവിട്ടിട്ടുള്ളൂ ഞാന്‍. ചെറുപ്പത്തില്‍ നാളൊത്തു വരുന്ന ദിവസം വെല്യമ്മച്ചി അമ്പലത്തില്‍ കൊണ്ടുപോകുമായിരുന്നു. ആ പതിവൊക്കെ എപ്പഴേ നിന്നു. ലളിതമോ‍ നാമമാത്രമോ ആയ ആ പിറന്നാളുകള്‍ എന്നെ ബെര്‍ത്ഡേ ‘അടിച്ചുപൊളിക്കാത്ത’ ഒരാളാക്കി മാറ്റി. ചുരുക്കത്തില്‍ ആക്‌ച്വലോ ഒഫീഷ്യലോ എന്നെ കണ്‍ഫ്യൂഷനും ഞാന്‍ പഠിച്ചിടത്തൊന്നും ജന്മദിനാഘോഷങ്ങളും ബമ്പ്‌സ്‌,മുഖത്തു കേക്കു പൂശല്‍ തുടങ്ങിയ വിനോദങ്ങള്‍ ഇല്ലാതിരുന്നതുമൊക്കെ തകര്‍ത്താഘോഷിക്കാനുള്ളതാണു ജന്മദിനം എന്ന വിചാരത്തില്‍ നിന്നും എന്നെ അകറ്റി. അങ്ങനെ യാതൊരു ബഹളങ്ങളുമില്ലാതെ ഈ സെപ്‌. 18 ഉം കടന്നു പോയി. അടുത്തകാലത്ത് ബഹു. സെക്രട്ടറി ടു ദ കമ്മീഷണര്‍ ഫോര്‍ ഗവ. എക്സാമിനേഷന്‍സിന്റെ ഉത്തരവ്‌ നമ്പര്‍... പ്രകാരം ഞാന്‍ എന്റെ ഒഫീഷ്യല്‍ ബെര്‍ത്ഡേയും ജന്മദിനവും ഒന്നാക്കി.

നാളുനോക്കിയാല്‍ കന്നിത്തിരുവോണം സെപ്‌. 19നാണല്ലോ. ആ ധാരണയില്‍ അന്നു രാവിലെ കുളിച്ചൊരുങ്ങി കാവിമുണ്ടൊക്കെയുടുത്ത്‌ കുറക്കാവ്‌ അമ്പലത്തില്‍ തൊഴാന്‍ പോയി. തിരിച്ചുപോരുന്ന വഴിക്ക്‌ വീട്ടിലേക്ക്‌ ഇറച്ചിയും വാങ്ങിക്കൊണ്ടാണ്‌ പോന്നത്‌. പിന്നീടാരോ പറഞ്ഞു ഒരു മാസം രണ്ട്‌ തവണ നാള്‍ വന്നാല്‍ രണ്ടാമത്തെ നാളാണു പിറന്നാളിനു കണക്കാക്കുക എന്ന്‌. എന്തു ചെയ്യാന്‍, മനസ്സുകൊണ്ട്‌ പത്തൊമ്പതിനു ഞാന്‍ പിറന്നാള്‍ ആസ്വദിച്ചു പോയി. പിന്നീടു തിരുവോണം വരുന്നതെന്നാണെന്നു നോക്കിയുമില്ല. ഇപ്പോ ഇതെഴുതുന്നതിനിടയിലാണതു നോക്കിയതും ഒക്ടോ. 16,17 എന്നീ തീയതികളിലായി തിരുവോണം പരന്നു കിടക്കുകയാണെന്നു കണ്ടതും.

സെപ്റ്റംബര്‍ 19 കൊഴിഞ്ഞു വീണു. അന്നായിരുന്നു ഓച്ചിറയിലെ കാളകെട്ടുത്സവം. കാണാന്‍ പോയില്ല, പോകാനൊത്തില്ല. ഒരു ടെന്‍ഷന്‍ വീഴാറായ തെങ്ങിന്‍ മടലുപോലെ തലയ്ക്കു മുകളില്‍ നില്‍ക്കുന്നു... അപ്പോള്‍ ഞാനെങ്ങനെ ഉത്സവപ്പറമ്പില്‍ പോയി അലയും?

ഓര്‍മ്മകള്‍ക്കൊപ്പം നടക്കാം!

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ഏഴ്

രൂപേഷിന്റെ മരണം എന്നെ വല്ലാതെ മൂകനാക്കിക്കളഞ്ഞു. എന്തോ, ഞാന്‍ എന്റെ കൊക്കൂണില്‍ തന്നെ ഒതുങ്ങിക്കൂടി. ഇടയ്ക്കെന്തെങ്കിലും വായിച്ചും, ഈ അനുഭവങ്ങളെല്ലാം പോസ്റ്റാക്കണമെന്നു നിനച്ചും പിന്നെ ടി.വി. കണ്ടുമെല്ലാം...

ഭാര്യവീടിന്റെ ചുറ്റുമുള്ള 'അയ്യത്ത്‌' നിറയെ തുമ്പച്ചെടികളുണ്ട്‌. വൈകിട്ട്‌ അവ കുറെ പറിച്ചെടുത്ത്‌ കൂട്ടിയിട്ട്‌ കത്തിക്കും, ന്ന്വച്ചാ പുകയ്ക്കും. കൊതുകിനെ അകറ്റാന്‍ നല്ലതാണത്രേ. അവിടം പ്രത്യേകിച്ചു കൃഷിയൊന്നുമില്ലാതെ നില്‍ക്കുന്നു, അഞ്ചെട്ടു തെങ്ങുകളൊഴികെ. അയല്‍പക്കത്തുള്ള പശുക്കളെ അവിടെ കൊണ്ടുവന്നു കെട്ടാറുണ്ട്‌. പൊന്മാന്റെ പോലെ നീലനിറമുള്ള ചിറകുള്ള ഒരു വലിയ പക്ഷി അവിടെ സ്ഥിരതാമസക്കാരിയായിരുന്നു. ഒരു ഓലേഞ്ഞാലിക്കിളി, സ്ഥിരം, വരാന്തയിലെ അഴിക്കിടയിലൂടെ അകത്തു കടന്നു വരും. ലാക്കുനോക്കിയിരുന്നിട്ട്‌ നിലവിളക്കിലെ എണ്ണ കുടിച്ചിട്ട്‌ പോകും. അല്ലെങ്കില്‍ തിരി കൊത്തിക്കൊണ്ട്‌ പോകും! പിന്നെ ഒത്തിരി ശലഭങ്ങള്‍, തുമ്പികള്‍, ഉറുമ്പുകള്‍, വണ്ടുകള്‍. പിന്നെ കുറെ അണ്ണാന്മാര്‍, രണ്ട്‌ കീരികള്‍, കാക്കകളും മറ്റു കിളികളും. മതിലിന്റെ പുറത്ത്‌ ബ്രെഡോ മറ്റു പലഹാരമോ എടുത്തുവെച്ചാല്‍ ആരാവും ആദ്യം വന്നെടുക്കുക എന്നു നോക്കിയിരിക്കുന്നതു കൗതുകമുള്ള കാര്യമാണ്‌. അണ്ണാന്‍ വന്ന്‌ അതു രണ്ടു കയ്യും കൊണ്ടെടുത്ത്‌ കടിച്ചു കടിച്ചു തിന്നും - നമ്മുടെ കൈ തൊടാവുന്ന അകലത്തില്‍.

വീടിനു മുന്നിലെ റോഡിനപ്പുറം ചെറിയൊരു വെള്ളക്കെട്ടുണ്ട്‌. ഒത്തിരി പരല്‍മീനുണ്ടതില്‍. ചിലരൊക്കെ അവിടെ പശുക്കളെ കുളിപ്പിക്കുന്നതു കാണാം. നാനാവിധം കിളികള്‍ വരും അവിടെ. അതിന്റെ കരയില്‍ ഒരു കുഞ്ഞു പ്ലാവുണ്ട്‌. അതിന്റെ ചുവട്ടില്‍ പോയിരിക്കാന്‍ നല്ല രസമാണ്‌. മൂന്നു ഗ്രീന്‍ ബീ ഈറ്റര്‍ പക്ഷികള്‍ എന്നെപ്പോലെ തന്നെ ആയിടത്തെയും പതിവുകാരായിരുന്നു. അവരിങ്ങനെ കരണ്ടുകമ്പിയില്‍ വന്നിരിക്കും. അവിടെല്ലാം ഉല്ലസിച്ചു പറക്കും. ചുരുക്കത്തില്‍, ഒരു 'ഭൂമിയുടെ അവകാശികള്‍' സെറ്റപ്പ്‌.

ഇടയ്ക്ക്‌ പുറത്തുപോകണമെന്നു വല്ലാണ്ട്‌ കൊതി തോന്നും. അപ്പോ ഓച്ചിറയ്ക്കോ കായംകുളത്തിനോ ഒന്നിറങ്ങും. മന:പൂര്‍വ്വം പരമാവധി നടക്കും. ഹൈറേഞ്ചിലുള്ളവര്‍ക്ക്‌ നടപ്പൊരു പണിയേയല്ല. കാരണം ബഹുദൂരം നടന്നു ശീലിച്ചവരാണു ഞങ്ങളൊക്കെ. സ്കൂളിലൊക്കെ പോകുന്നകാലത്ത്‌ പ്രതിദിനം എട്ടു കിലോമീറ്ററെങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഒരു കിലോമീറ്റര്‍ നടക്കാന്‍ പത്തു മിനിറ്റ്‌ എന്നതാണ്‌ അന്നത്തെ കണക്ക്‌. അതിന്റെ ഇരട്ടിയില്‍ കൂടുതല്‍ നടന്നു പഠിക്കാനെത്തുന്നവരും ഉണ്ടായിരുന്നു എന്നു കേട്ടാല്‍ നെറ്റി ചുളിക്കരുത്‌. ഇതു വെറും പത്തു പന്ത്രണ്ട്‌ വര്‍ഷം മുന്‍പത്തെ കഥയാണ്‌. ഇന്നിപ്പോ വാഹനങ്ങളും റോഡ്‌ സൗകര്യവും കൂടി, ആള്‍ക്കാരുടെ മടിയും കൂടി. അഞ്ചു മിനിറ്റത്തെ നടപ്പിനുപോലും ബൈക്കിനെയോ ഓട്ടോയെയോ ആശ്രയിക്കുന്നതായി രീതി. ഒരു അഞ്ചു വര്‍ഷം മുന്‍പു വരെ കട്ടപ്പന ടൗണിലേക്ക്‌ പോകാന്‍ എന്റെ ഗ്രാമത്തിലുള്ളവര്‍ക്ക്‌ മൂന്നര കി.മീ. നടക്കാന്‍ യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇന്നിപ്പോ ആരെങ്കിലും നടന്നുപോയാല്‍ അവനെന്തോ കുഴപ്പമുണ്ടെന്നാവും മറ്റുള്ളവര്‍ കരുതുക. എത്രയോ തവണ രാവേറെ വൈകി ടൗണില്‍ നിന്നും ഒറ്റയ്ക്ക്‌ ഒരു കൈത്തിരി പോലുമില്ലാതെ ഞാന്‍ വീട്ടിലേക്കു നടന്നിരിക്കുന്നു! ഭയക്കാനൊന്നുമില്ല. ഈ സിറ്റിയില്‍ പോലും ഇല്ലാത്ത ഒരു സുരക്ഷയുണ്ടവിടെ. നമ്മള്‍ പ്രൊട്ടക്ട്ടഡ്‌ ആണെന്നൊരു ഫീല്‍. ഉടനീളം വീടുകള്‍, മിക്കവാറും പരിചയക്കാര്‍. രാവേറെ വൈകിയാല്‍ മാത്രം വാഹനങ്ങള്‍ കുറവായിരിക്കും. എസ്‌.എന്‍. ജങ്‌ഷന്‍ കടന്നിങ്ങു പോരുമ്പോള്‍ വലതുവശത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന കട്ടപ്പന കുരിശുമലയുടെ കിഴക്ക്‌ പാല്‍നിലാവുമായി അമ്പിളിമാമനുണ്ടെങ്കില്‍.... ഒരു മൂളിപ്പാട്ടും പാടി സ്വച്ഛന്ദമായി നടക്കാന്‍ എന്തു രസമാണെന്നോ! സാഗരാ തീയേറ്ററില്‍ ഒരു മലയാളം ഫസ്റ്റ്‌ ഷോ കൂടി കണ്ടതിനു ശേഷമാണീ നടപ്പെങ്കില്‍ ശേലായി... മുപ്പത്തഞ്ചു-നാല്‍പത്‌ മിനിറ്റുകൊണ്ട്‌ വീട്ടിലെത്താം. പിന്നെ, ചൂടുള്ള കഞ്ഞി തേങ്ങാച്ചമ്മന്തിയും കൂട്ടിക്കഴിച്ചിട്ട്‌ ഒറ്റയുറക്കത്തിനു നേരം വെളുപ്പിക്കാം!

ഓ.. ഞാന്‍ കാടുകയറി. ഞാനിപ്പോ ഹൈറേഞ്ചിലല്ലല്ലോ. ഇവിടെ നടപ്പിനു മറ്റൊരു മാനമാണ്‌. നമ്മുടെ നാടല്ലാത്തതു കൊണ്ട്‌ ആര്‍ക്കും നമ്മെ അറിയില്ല. നിരന്ന പ്രദേശം. കണ്ടുപഴകാത്ത വഴികള്‍. അതും ഒരു രസമാണ്‌. ഒരു പുതുമ.

മറ്റൊരുകാര്യം ഭക്ഷണമാണ്. സുലഭമായ മീന്‍!! വൗ!! എന്റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതുപോലെ, 'മല്‍സ്യപരമായി' സുവര്‍ണ്ണകാലമായിരുന്നു ഈ അവധിക്കാലം. ഇതിനിടയില്‍ ഒരു തവണ അച്ഛന്‍ അവിടെ വന്നു. പിറ്റേന്നു ഞണ്ടും കൊഞ്ചുമായിട്ട്‌ ആഘോഷമായിരുന്നു. ഹൈറേഞ്ചിലെ നോണ്‍-വെജ്‌ രീതിയില്‍ നിന്നും വേറിട്ട ഒരു നടത്തം.. ആഹഹ!

ദിവസങ്ങള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിനിടെ ആ ദിനം വന്നെത്തി. ഓരോ വര്‍ഷവും പതിവായി വന്ന് എന്റെ മുന്നില്‍ നിന്ന് ഒന്നു പുഞ്ചിരിച്ചകലുന്ന ആ ഒരു ദിവസം!

Saturday, October 09, 2010

ആ കോമാളി വന്നു, വീണ്ടും

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ആറ്

വടക്കന്‍ കേരളത്തില്‍ ഒരു രാഷ്ട്രീയകൊലപാതകം നടന്നു. ഏഴെട്ടുവര്‍ഷം മുന്‍പാണ്‌. അന്നത്തെ ഒരു പ്രവണത വെച്ച്‌ പിറ്റേന്നു ന്യായമായും കേരള ബന്ദ്‌ നടക്കേണ്ടതാണ്‌. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഉദ്വേഗപൂര്‍വ്വം സിജോമോന്റെ റൂമില്‍ കൂടിയിരിക്കുന്നു. പിറ്റേന്നേതോ ലാബ്‌ എക്സാം ആണെന്നാണെന്റെ ഓര്‍മ്മ. എല്ലാ മുഖത്തും ഒരേയൊരാശങ്ക മാത്രം - നാളെ ഹര്‍ത്താലായിരിക്കുമോ?

ഓരോരുത്തരും അവരവരുടെ വാദഗതികള്‍ മുന്നോട്ടുവെച്ചു. ഏതാണ്ട്‌ ഉറപ്പാണ്‌ ഹര്‍ത്താലിന്റെ കാര്യം. എല്ലാവരേക്കാളും ഉറപ്പ്‌ രൂപേഷിനാണ്‌. വലതു കൈത്തലം മുഖത്തിനു മുന്നിലൂടെ നീട്ടിപ്പിടിച്ച്‌ സ്വതസിദ്ധമായ ഈണത്തില്‍ അവന്‍ പറഞ്ഞു :

"നീയിരി രാജ്‌മോനേ, നമുക്കൊരു കൈ നെരത്തീട്ടുമതി ഇനി.." അവന്‍ ചീട്ടുകശക്കി. ".. എന്നതായാലും നാളെ ഭാരത ബന്ദാ!"

ഞങ്ങളെതിര്‍ത്തു : "ഓ പിന്നെ, കേരളത്തില്‍ അടി ഒണ്ടായേന്‌ എന്നാത്തിനാ ഭാരതബന്ദ്‌?"

രൂപേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു - "എടാ, കേരളത്തിന്റെ ഒരു പ്രശ്നമെന്നു പറഞ്ഞാല്‍ അതിന്ത്യേടെ പ്രശ്നമാടാ..!!"

അവന്റെ തോലുരിക്കാന്‍ അതു ധാരാളം മതിയായിരുന്നു. അതെ, കേരളത്തിന്റെ ഒരു പ്രശ്നം എന്നത്‌ ഒരു ദേശീയപ്രശ്നമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ധീരനായിരുന്നു രൂപേഷ്‌.

*** *** ***

ബാംഗ്ലൂരു നിന്നും കാഞ്ഞിരപ്പള്ളിക്കു യാത്ര നടത്തിയപ്പോഴെല്ലാം കോട്ടയത്തെത്തുമ്പോള്‍ രൂപേഷിനെ വിളിക്കാതിരുന്നിട്ടില്ല ഞാന്‍.

"ഡാ, നീയെവിടാ? ഞാന്‍ കോട്ടയത്തേക്കു വരുന്നുണ്ട്‌."

"അ! എവിടെത്തീടാ?"

"ഏറ്റുമാനൂര്‍, നീ ടൗണിലെങ്ങാനുമുണ്ടോ?"

"എടാ, ഞാന്‍ വൈക്കത്തിനു പൊക്കോണ്ടിരിക്കുവാ, നീയെന്നാ തിരിച്ചു പോകുന്നേ?"

"ഞാന്‍ നാളെത്തന്നെ പോകും."

"ആ ശെരി. എങ്കില്‍ നീ നാളെ ഇതുവഴി വരുമ്പം ഒന്നു വിളിക്ക്‌."

"പോ കോപ്പേ, നാളെ ഞാന്‍ വന്നിട്ട്‌ നേരെ ബസില്‍കയറി അങ്ങു പോകത്തേയുള്ളൂ. തങ്ങത്തില്ല."

"ഓ... എങ്കില്‍ ഓക്കെ. നമുക്ക്‌ വേറൊരു ദിവസം കാണാം. നീയിനി എന്നാ വരുന്നെ..?"

...
.........
..............

എന്തായാലും ഒരു ദിവസം ഞാന്‍ നാഗമ്പടത്തിറങ്ങി. രൂപേഷിനെ വിളിച്ചു. ഒരു ചേട്ടന്റെ ബൈക്കിനു പിന്നിലിരുന്ന്‌ അവന്‍ വരുന്നതു കണ്ട്‌ ഞാന്‍ വെയിറ്റിംഗ്‌ ഷെഡില്‍ നിന്നിറങ്ങി.

ആളല്‍പം തടിച്ചിരിക്കുന്നു. മീശ അല്പം കനത്തു. ബാക്കിയെല്ലാം അതുപോലെ തന്നെ. നെറ്റിയിലെ ആ സിന്ദൂരക്കുറിയും സംസാരരീതിയും.

"നീയെന്നാടാ കണ്ണാടി വെച്ചെ? ഓ! ഇതെന്നതാ ഇത്‌? ടച്ച്‌ സ്ക്രീന്‍ മൊബൈലോ!!" അദ്ഭുതത്തോടെ ഞാന്‍ ചോദിച്ചു.

"അതൊക്കെ നമ്മള്‍ എമ്പണ്ടേ...!"

അവനെന്റെ കരം കവര്‍ന്നു. വര്‍ഷങ്ങള്‍ കൂടി കണ്ടിട്ടും അവന്റെ കൈത്തലത്തിന്റെ തണുപ്പ്‌ വീണ്ടും ഞാനോര്‍മ്മിച്ചു.

ഓട്ടോയില്‍ കയറി, ബിവറേജസ്‌ കോര്‍പ്പറേഷന്റെ വെയര്‍ഹൗസിലെത്തി. അവിടെ അവന്റെ സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എല്ലവരെയും പരിചയപ്പെട്ടു. അവരുടെ ഒപ്പമിരുന്ന് സിന്‍സി വൈനും കിങ്ങ്‌ഫിഷര്‍ ബിയറും കഴിച്ചു. പിന്നെ, ഊണിനു നില്‍ക്കാതെ പിരിഞ്ഞു. പോകാന്‍ നേരം അവന്റെ ഓഫീസിലെ എല്ലാവരും തിങ്ങിക്കയറിയ ആള്‍ട്ടോയില്‍ അവന്‍ എന്റെ മടിയിലിരുന്നു യാത്ര ചെയ്തു. ഒരു മിനിറ്റ്‌. മെയിന്‍ റോഡിലെത്തി.

"ഇനീം കോട്ടയം വഴി വരുമ്പോഴൊക്കെ വിളിക്ക്‌, നമുക്കിതുപോലെ കാണാം."

"ഓക്കെഡാ.." സന്തോഷത്തോടെ ഞാന്‍ യാത്ര ചൊല്ലിപ്പിരിഞ്ഞു.

*** *** ***

മുന്‍പോസ്റ്റുകളില്‍ ഞാന്‍ വിവരിച്ച യാത്ര എന്റെ ഭാര്യാസവിധത്തില്‍ പര്യവസാനിച്ച വിവരം ഓര്‍ക്കുമല്ലോ.

വൈകിയുള്ള ഊണും ഇറ്റ്‌ ഉറക്കവും കഴിഞ്ഞ്‌ ബോറടിച്ചിരുന്ന ഒരു ദിനം. നേരം നാലുമണിയാകുന്നു. അനിലിന്റെ കാള്‍. ഫോണെടുത്തു.

മറുതലയ്ക്കല്‍ അവന്റെ ഇടറുന്ന ശബ്ദം. "എടാ നീയറിഞ്ഞോടാ?"

അനില്‍ കരയുകയാണെന്നെനിക്കു തോന്നി. "എന്നതാടാ..? എന്നാ പറ്റി?"

"ഡാ.. നമ്മുടെ രൂപേഷു പോയെടാ..." ഞാന്‍ ഞെട്ടിത്തരിച്ചു. അനില്‍ മറുതലയ്ക്കല്‍ വിതുമ്പുന്നതുപോലെ.

മനസ്സിലാവാത്ത ഏതോ ഭാഷ പോലെ അനിലിന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി. നെഞ്ചിലൊരു കനം തൂങ്ങി. എന്തു ചോദിക്കണം ഞാന്‍...?

അല്‍പമൊരിടവേളയ്ക്കു ശേഷം ഞാന്‍ ചോദിച്ചു - "എപ്പോ? എങ്ങനെയായിരുന്നു?"

"ആക്സിഡന്റാരുന്നെന്നാ കേട്ടത്‌. ഒന്നും കൃത്യമായിട്ട്‌ അറിയില്ലെടാ. ഇന്നു രാവിലെയോ മറ്റോ ആണ്‌. ബൈക്ക്‌ ഓടിച്ച്‌ പോയപ്പോ വേറെ ഏതോ വണ്ടിയില്‍ തട്ടി ലോറിക്കടിയില്‍ ഇവന്‍ വീണെന്നാ കേട്ടത്‌. അവന്റെ തലയിലൂടെ..."

ക്ഷമിക്കണം, എഴുതാനാവുന്നില്ല.

അല്‍പം കഴിഞ്ഞു ഞാന്‍ സിജോയെ വിളിച്ചു. അവന്‍ രൂപേഷിന്റെ തന്നെ ഫോണില്‍ വിളിച്ചത്രേ. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ എ.എസ്‌.ഐ ആണ്‌ അറ്റന്‍ഡ്‌ ചെയ്തത്‌. അദ്ദേഹം കാര്യം സ്ഥിരീകരിച്ചു
. ബോഡി പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ഒരുക്കമാണ്‌.

പിന്നെ പല കാളുകള്‍. മെസ്സേജുകള്‍. എല്ലാം ആ ദുരന്തവാര്‍ത്ത ശരിവെച്ചു. ഇന്നു തന്നെ അടക്കുമെന്നു കേട്ടു. എവിടെവെച്ചാണ്‌ ചടങ്ങുകള്‍ ആര്‍ക്കും ഒന്നിനെപ്പറ്റിയും വ്യക്തമായ വിവരമില്ല. നേരമേറെ വൈകി. ഇനി പുറപ്പെട്ടാലും, സമയത്തിനു മുന്‍പേ അവിടെത്തുവാന്‍.. അനിലും അതു തന്നെ സംശയിച്ചു.

ഒരുപാട്‌ ഓര്‍മ്മകള്‍ അലതല്ലി വരുന്നു. ഡിഗ്രി പഠനകാലത്തെ സംഭവങ്ങള്‍. നെടുംകണ്ടത്തു നിന്നുള്ള യാത്രകള്‍. ചീട്ടുകളി. ക്ലാസ്സില്‍ ഒരിക്കല്‍ ഞാനും അവനും ഒരുമിച്ചു 'മൂവന്തിത്താഴ്‌വരയില്‍' എന്ന ഗാനം പാടിയത്‌. തൂക്കുപാലത്ത്‌ അവന്റെ കുഞ്ഞുവീട്ടിലെ കേറിത്താമസം. അവന്റെ അമ്മയുടെ മരണം. ഹൈറേഞ്ചില്‍ നിന്നും കോട്ടയത്തേക്കുള്ള പറിച്ചു നടല്‍.

പിന്നെ, സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു. അവനും ഒരു നല്ല ജോലിയില്‍ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയപ്പോള്‍....



ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു തമാശ എസ്‌.എം.എസ്‌ ഫോര്‍വേഡ്‌ ചെയ്യുമ്പോള്‍ പോലും അവന്റെ നമ്പര്‍ കണ്ണിലുടക്കും. ദൈവം മണ്ണില്‍ നിന്നു മായ്ച്ചെങ്കിലും, സുഹൃത്തേ നിന്നെ....

"രാജുമോനേ..." നെറ്റിയിലെ സിന്ദൂരക്കുറിയും വലതു കൈയ്യുയര്‍ത്തിയുള്ള ശ്രദ്ധക്ഷണിക്കലും... നീ മരിക്കണ്ട രൂപേഷ്‌; കുറഞ്ഞപക്ഷം എന്റെ ഉള്ളിലെങ്കിലും....

Friday, October 08, 2010

റോസ്റ്റഡ് ഏത്തപ്പഴം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം അഞ്ച്

തൃശൂര്‍ ബസ്സ്റ്റാന്ഡില്‍ നിന്നും ഞാന്‍ കഴിച്ച ആ വെടിച്ചില്ലന്‍ ഏത്തപ്പഴം റോസ്റ്റിന്റെ സോഴ്സ് കോഡ് താഴെ പ്രസിദ്ധപ്പെടുത്തുന്നു...

വിളഞ്ഞു പഴുത്ത ഏത്തക്കായ്‌ - അഞ്ച്‌ എണ്ണം
മൈദ - 200 ഗ്രാം
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - അര ലിറ്റര്‍
എള്ള്‌ - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍ (എള്ളും ജീരകവും ഇട്ടില്ലെങ്കിലും ആരും ഒരു കുറ്റോം പറയൂല)

അവല്‍ കുതിര്‍ത്തത്‌ - ഒരു കപ്പ്‌
തേങ്ങ - കാല്‍ കപ്പ്‌
ശര്‍ക്കര ചീകിയത്‌ - ഇല്ലോളം മതി (അഞ്ച്‌ സ്പൂണ്‍ ഇരുന്നോട്ടെ, മിച്ചം വന്നാല്‍ തിന്നാം)

അവസാനം പറഞ്ഞ മൂന്ന് ഐറ്റംസും ആദ്യം തന്നെ നന്നായി മിക്സ്‌ ചെയ്ത്‌ കുട്ടികള്‍ക്ക്‌ എത്താത്ത വിധം മൂടി വെയ്ക്കുക. ഇതിനെ നമ്മള്‍ 'മിഡില്‍ ടിയര്‍' എന്നു പറയും.

പിന്നീട്‌ മാവു പഞ്ചാരയും, മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക. തുടക്കത്തില്‍ കുഴഞ്ഞു വരാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാവും. നിങ്ങള്‍ ഐ.ടി. രംഗത്തുള്ള ആളാണെങ്കില്‍ കഴിഞ്ഞ അപ്രൈസലില്‍ നല്ല റേറ്റിംഗ്‌ തരാതെ പാരവെച്ച / എന്നും ദുര്‍മ്മുഖം കാട്ടുന്ന ഒരു സീനിയറിനെ സ്മരിക്കുന്നത്‌ മാവു നന്നായി കുഴഞ്ഞു വരാന്‍ സഹായിക്കും. ഇടയ്ക്ക്‌ എള്ളും ജീരകവും കൂടി ഇട്ടേക്കണം. അല്ലെങ്കില്‍ പിന്നെ അവറ്റകളുടെ കാര്യം ആരു നോക്കും? ഇത്‌ അല്‍പം കുറുകി ഇരിക്കണം. ഇപ്പോള്‍ 'ഫ്രണ്ട്‌ എന്‍ഡ്‌' പേസ്റ്റ്‌ തയ്യാറായിക്കഴിഞ്ഞു.

ചീനച്ചട്ടി വിമ്മിട്ട്‌ നന്നായി കഴുകി വൃത്തിയാക്കി അടുപ്പത്തു വെച്ച്‌ എണ്ണയൊഴിച്ച്‌ ചൂടാക്കുക. ഇതാണ് ഡെവലപ്പ്മെന്റ് ഏരിയ. പെട്ടെന്നു വറ്റിപ്പോകുമെങ്കിലും വെളിച്ചെണ്ണയാണു ബെസ്റ്റ്‌ - മണത്തിനും തനതു രുചിക്കും. ഇനിയിപ്പൊ നിങ്ങള്‍ക്കത്ര ഇന്‍ട്രസ്റ്റില്ലെങ്കില്‍ പാമോയിലോ സൂര്യകാന്തിയെണ്ണയോ ഒഴിക്കാം. പാമോയില്‍ ഒഴിക്കുന്നതിനു മുന്‍പ്‌ 'ഓം കരുണാകരായ നമ' എന്ന മന്ത്രം മൂന്നു തവണ ഉരുവിടുക. പാമോയില്‍ കാരണം ഉണ്ടാവാന്‍ സാധ്യതയുള്ള പൊള്ളുന്ന അനുഭവങ്ങള്‍ മാറിപ്പോകാനും തൊലിക്കട്ടിക്കും അതു നല്ലതാണ്‌. പ്രത്യേകം ശ്രദ്ധിക്കുക, ഈ വിഭവത്തിനു 'ബായ്ക്ക്‌ എന്‍ഡ്‌' എന്നൊരു കമ്പോണെന്റ്‌ ഇല്ല.

എണ്ണ നല്ല 'ബളുബള' ശബ്ദത്തോടെ തിളച്ചുവരുമ്പോള്‍, പൊളിച്ചു വെച്ച ഏത്തപ്പഴം(പൊളിച്ചു വെക്കണമായിരുന്നു നേരത്തേതന്നെ, ഹല്ല പിന്നെ) ഒരെണ്ണം എടുത്ത്‌ അതിന്റെ ഉള്ളില്‍ ഒരു സ്വര്‍ണ്ണ നാണയം ഉണ്ടെന്ന് സങ്കല്‍പ്പിച്ച്‌ നെടുകെ കീറുക. ഈ രണ്ടു കഷണങ്ങളില്‍ ഒന്നിന്റെ പരന്ന ഭാഗത്ത്‌ അവല്‍ മിശ്രിതം അഥവാ മിഡില്‍ ടിയര്‍ നിരപ്പായി കാലിഞ്ചു കട്ടിയില്‍ വിതറുക. എന്നിട്ട്‌ മറ്റേ കഷണം അതിനു മുകളില്‍ ശ്രദ്ധാപൂര്‍വ്വം വെയ്ക്കുക. അവ രണ്ടും ചേര്‍ത്തു പിടിച്ച്‌ ഫ്രണ്ട്‌ എന്‍ഡ്‌ മിശ്രിതത്തില്‍ മുക്കുക. പഴത്തിന്റെ എല്ലാ വശത്തും പേസ്റ്റ്‌ നന്നായി പൊതിയത്തക്ക വിധം ഇതു ചെയ്യണം. എന്നിട്ട്‌ ഡെവലപ്പറെ ഓണ്‍സൈറ്റിലേക്കു മാനേജര്‍ തള്ളി വിടുന്നതുപോലെ സാവധാനം തിളയ്കുന്ന എണ്ണയിലേക്ക്‌ പകരുക. തല്‍സമയം കഷണങ്ങള്‍ വേര്‍പെട്ടാല്‍ തങ്കളുടെ പ്രൊജക്റ്റ്‌ മാനേജ്‌മന്റ്‌ മോശമായി എന്നര്‍ഥം, ആ റിസോഴ്സ്‌ എന്നെന്നേക്കുമായി കോഡും അടിച്ചോണ്ട്‌ പോയി എന്നു കരുതാം. ഇങ്ങനെ ഓരോന്നും പൊരിച്ചെടുക്കുക. പാകത്തില്‍ മൊരിയുമ്പോള്‍ കോരി വല്ല പേപ്പറിന്റേം പുറത്തിട്ട്‌ എണ്ണ വാര്‍ന്നുപോകാന്‍ (ക്ഷമയുണ്ടെങ്കില്‍) വെയ്ക്കാം.

മിതമായി ആറുമ്പോള്‍ ഒരു പീസെടുത്ത്‌ നടുവേ തുറന്നു നോക്കുക. വെന്ത പഴത്തിന്റെയും അവലിന്റെയും സമ്മിശ്രഗന്ധം വായില്‍ വെള്ളമൂറിക്കുന്നെങ്കില്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ധൈര്യമായി തട്ടിക്കോളുക.

പിന്‍കുറിപ്പ്‌: ചൂടു നല്ലവണ്ണം ആറിയ ശേഷം മാത്രം തിന്നുക, അല്ലെങ്കില്‍ പിറ്റേദിവസം പല്ലുതേച്ചു കഴിയുമ്പോള്‍ അണ്ണാക്കിലെ തൊലി ഇളകി വരും.

ഉക്കടം ടു കായംകുളം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം നാല്

വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കോവൈ മണ്ണില്‍ ഞാന്‍ കാലുകുത്തുന്നത്‌.

ഏതോ ഒരു സ്റ്റാന്‍ഡില്‍ എല്ലാ യാത്രക്കാര്‍ക്കുമൊപ്പം ഞാനും ഇറങ്ങി. ഇറങ്ങിയവരെല്ലാം ഒരേ ദിശയിലേക്കു നടക്കുന്നതു കണ്ടു. അടുത്ത ബസ്‌സ്റ്റാന്‍ഡിലേക്കാവണം. ഞാനും അവരുടെ ഒപ്പം നടന്നു. ലോക്കല്‍ ബസ്സുകള്‍ പുറപ്പെടുന്ന ഒരു സ്റ്റാന്‍ഡിലെത്തി. അവിടെ ബീഡിയും വലിച്ചുകൊണ്ടുനിന്ന ഒരു കണ്ടക്ടറോട്‌ പാലക്കാട്ടേക്കു ബസ്സ്‌ എവിടെ നിന്നു കിട്ടുമെന്നു തിരക്കി. തൊട്ടപ്പുറത്തൊരു ബസ്സ്റ്റാന്‍ഡുണ്ട്‌ അല്ലെങ്കില്‍ ഉക്കടം സ്റ്റാന്‍ഡില്‍ പോകണം എന്നയാള്‍ പറഞ്ഞു. എന്തൊരു സ്ഥലപ്പേരപ്പാ!

കൂടുതല്‍ ആലോചിക്കാന്‍ നിക്കാതെ ആദ്യം കണ്ട ഉക്കടത്തിനുള്ള ബസ്സില്‍ കയറി. അഞ്ചു രൂപ! അവിടെ ചെന്നപ്പോള്‍ സ്റ്റാന്‍ഡ്‌ ഏതാണ്ട്‌ ശൂന്യം. അങ്ങേമൂലയ്ക്ക്‌ ഒരു ബസ്‌ കിടക്കുന്നു. തൃശൂര്‍ ബോര്‍ഡും വെച്ചിട്ടുണ്ട്‌. ആഹഹ!! കയറിയപ്പോള്‍ സീറ്റുമുണ്ട്‌. ഇരുന്നു കഴിഞ്ഞപ്പോഴാണ്‌ ഇങ്ങനെ ഒരാശയം തോന്നിയത്‌. നേരം ആറുമണിയോടടുക്കുന്നു. ഇപ്പോ നടന്നാല്‍ നടന്നു, താമസിച്ചാല്‍ ചിലപ്പോ കുഴപ്പമാകും. പറഞ്ഞുവന്നത്‌ മൂത്രശങ്കയെപ്പറ്റി. അടുത്തിരുന്ന ആളോട്‌ ചോദിച്ചു ടോയ്‌ലറ്റ്‌ എവിടാന്ന്‌. പുള്ളി സ്റ്റാന്‍ഡിനു പുറത്തേക്കു വിരല്‍ ചൂണ്ടി. ഞാന്‍ ബാഗ്‌ സീറ്റില്‍ വെച്ച്‌ പുറത്തിറങ്ങി. ചുറ്റും നോക്കിയിട്ട്‌ 'കട്ടണ കഴിപ്പിടം' എന്നൊരു ബോര്‍ഡ്‌ കാണാനില്ല. നോക്കുമ്പോഴുണ്ട്‌ റോഡിനരികില്‍ ടെലിഫോണ്‍ ബൂത്ത്‌ പോലെ ഒരു സംവിധാനം. മനുഷ്യന്റെ അരഭാഗം മറയാന്‍ വിധത്തില്‍ നിന്നുകൊണ്ട്‌ മൂത്രസഞ്ചിയിലെ പ്രെഷര്‍ തീര്‍ക്കാനുള്ള എക്സ്‌ക്ലൂസീവ്‌ പ്ലേസ്‌! പരിപാടി നടത്തി സ്റ്റാന്‍ഡില്‍ തിരികെ കയറുമ്പോള്‍ ബസ്‌ നീങ്ങിത്തുടങ്ങിയിരുന്നു. അനായാസം ഓടിക്കയറി സീറ്റിലിരുന്നപ്പോള്‍ ഉദ്വേഗമടക്കാനാവാതെ അടുത്തിരുന്നയാള്‍ ചോദിച്ചു: 'ടോയ്‌ലെറ്റില്‍ പോയോ?'
'പോയി' ആശ്വാസത്തോടെ ഞാന്‍ മറുപടി പറഞ്ഞു.

തൃശൂര്‍ ബോര്‍ഡുണ്ടായിരുന്നെങ്കിലും പാലക്കാട്ടേക്കേ ടിക്കറ്റ്‌ തന്നുള്ളൂ. എന്നിട്ട്‌ ഒറ്റയുറക്കം, ഒന്നരമണിക്കൂര്‍. പാലക്കാട്‌. വാളയാറില്‍ ബ്ലോക്കുണ്ടായിരുന്നെന്ന്‌ സഹയാത്രികന്‍ പറഞ്ഞു.

അവിടിറങ്ങി തൃശൂരിനുള്ള ഒരു ടൗണ്‍-ടു-ടൗണ്‍ ബസ്സില്‍ കയറി ഇരുന്നു. അതു പോകാന്‍ തുടങ്ങിയപ്പോള്‍ കോട്ടയംവഴി തിരുവനന്തപുരത്തിനുള്ള ഒരു സൂപ്പര്‍ എക്സ്പ്രസ്സ്‌ വന്നു. കേറിയിരുന്ന വണ്ടിയില്‍ നിന്നിറങ്ങി ഞാന്‍ ആ ബസ്സില്‍ കയറി. ഏഴരയ്ക്ക്‌ ബസ്‌ പുറപ്പെട്ടു.

വടക്കാഞ്ചേരി സബ്‌ ഡിപ്പോയില്‍ ബസ്സിന്റെ 'പിന്‍കാഴ്ച്ചക്കണ്ണാടിയുടെ' നട്ടു മുറുക്കാന്‍ കയറി ഒരു പതിനഞ്ചു മിനിട്ട്‌ താമസിച്ചു. എങ്കിലും മറ്റേ ബസിനു മുന്‍പുതന്നെ ഇവന്‍ തൃശൂരെത്തി. സീറ്റില്‍ എന്റൊപ്പമുള്ളതൊരു സീനിയര്‍ സിറ്റിസണ്‍. ഇടയ്ക്ക്‌ അദ്ദേഹത്തിനൊരു കാള്‍ വന്നു. "പപ്പാ ഒരു പത്തരയാവുമ്പോ അങ്ങെത്തും കേട്ടോ!" എന്നു സ്നേഹം നിറഞ്ഞ അറിയിപ്പ്‌.

ഇദ്ദേഹവുമായി ഞാന്‍ മുട്ടി. കക്ഷീടെ പേരു വര്‍ക്കി. കോട്ടയത്തിനടുത്ത്‌ പള്ളത്താണു വീട്‌. പറഞ്ഞുപിടിച്ചു വന്നപ്പോ മൂപ്പീന്നും എന്നെപ്പോലെ പല വണ്ടി മാറിക്കേറി ബാംഗ്ലൂരു നിന്നും വരുവാണ്‌. അദ്ദേഹത്തിന്റെ തൊണ്ടയ്ക്കു സുഖമില്ലത്രേ. ബാംഗ്ലൂരില്‍ ആശുപത്രിയില്‍ ചെക്കപ്പ്‌ കഴിഞ്ഞു വരുന്നതാണ്‌. എന്നിട്ടാണ്‌ ഈ കാറ്റും പൊടീമടിച്ച്‌... എനിക്കു കഷ്ടം തോന്നി. എങ്കിലും അദ്ദേഹവുമായി സംസാരിച്ചിരിക്കാന്‍ നല്ല രസമായിരുന്നു. എന്നോടു ചോദിച്ചു- സര്‍വ്വീസിലാണോ? ഞാന്‍ ഒന്നു അന്തിച്ചു. ഒരുപക്ഷേ, പറ്റെ വെട്ടിയ എന്റെ മുടി കണ്ടിട്ടാവണം. അല്ല, ഞാന്‍ ഐ.ടി.യിലാ. അദ്ദേഹം ചിരിച്ചു. പുള്ളി സര്‍വ്വീസിലായിരുന്നു! വീണ്ടും കേരളത്തിന്റെ ആനുകാലികപ്രശ്നങ്ങളിലേക്ക്‌ ഞങ്ങള്‍ കടന്നു. നാട്ടിലെയും അന്യസംസ്ഥാനങ്ങളിലെയും റോഡുകള്‍, കൃഷിത്തകര്‍ച്ച, വിദ്യാഭ്യാസരംഗം അങ്ങനെയങ്ങനെ. പ്രായത്തിന്റെ അന്തരമില്ലാതെ ഒരു നാട്ടുവര്‍ത്തമാനം. തൃശൂരെത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി, അദ്ദേഹം കോട്ടയത്തിനുള്ള പ്രയാണം തുടര്‍ന്നു.

കംഫര്‍ട്ട്‌ സ്റ്റേഷനില്‍ പോയി കൈകാല്‍മുഖമൊക്കെ കഴുകി ഉന്മേഷവാനായി വന്നു. തിരുവനന്തപുരത്തിനു രണ്ട്‌ ബസുകള്‍ കിടക്കുന്നു - ഒരു ഏ.സി. ബസും ഒരു സൂപ്പര്‍ ഫാസ്റ്റും. ഏതാണാദ്യം പോകുന്നതെന്നു കൗണ്ടറില്‍ തിരക്കി. ഏസി ആദ്യം പോകുമെന്നു കേട്ട്‌ അതില്‍ കയറാമെന്നു തീരുമാനിച്ചു. അടുത്തുള്ള കടയില്‍ നിന്നും ഒരു ഏത്തപ്പഴം റോസ്റ്റ്‌ പൊതിഞ്ഞു വാങ്ങി. പന്ത്രണ്ടര രൂപ! എന്തുമാകട്ടെ, പക്ഷേ, ചില്ലറ തപ്പിയപ്പോള്‍ പന്ത്രണ്ടേയുള്ളൂ. 'പന്ത്രണ്ട്‌ മതിയാവുമോ ചേട്ടാ' എന്നു ചോദിച്ചപ്പോള്‍ എന്തരോ എന്തോ കടക്കാരന്‍ അംഗീകരിച്ചു. ബ്രേക്ക്ഫാസ്റ്റ്‌ ഓവര്‍.

കാര്യം ഏസിയുള്ള ആനവണ്ടികളെ ഫ്രീസറെന്നും പിന്നെ വണ്ടിയെ വിളിക്കാന്‍ കൊള്ളാത്ത അശുഭകരമായ പേരൊക്കെയാണു വിളിക്കുന്നത്‌. ഇനി വെന്റില്‍ നിന്നും അകന്നിരുന്നതുകൊണ്ടാണോ എന്തോ, എനിക്കന്ന് ആ തണുപ്പങ്ങു സുഖിച്ചു. അല്‍പം മയങ്ങി. പിന്നെ റേഡിയോ ‘മാങ്ങാ’യും കേട്ടിരുന്നു.

ഏസി ക്ഷീണമൊക്കെ പമ്പകടത്തിയിരുന്നു. രണ്ടരയ്ക്കു മുന്നേ വണ്ടി കായംകുളത്തെത്തി. മൂന്നുമണിക്ക്‌ വീട്ടിലും. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ നേരത്തെ.

അടുത്ത ഭാഗം വരുന്നു..

കൊളോക്യലി, പോസ്റ്റാവുകാന്നു പറയും

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം മൂന്ന്‌

ഹൊസൂര്‍ പുതിയ സ്റ്റാന്‍ഡിനൊരു പ്രത്യേകതയുണ്ട്‌, കുറഞ്ഞ പക്ഷം സേലത്തിനു പോകുന്ന ബസ്സുകളുടെ കാര്യത്തിലെങ്കിലും - പ്ലാറ്റ്‌ഫോമില്‍ നിന്നാല്‍ ബസ്സില്‍ സീറ്റ്‌ കിട്ടില്ല. സ്റ്റാന്‍ഡിന്റെ മൂലയ്ക്ക്‌ അതാതു പ്ലാറ്റ്‌ഫോമിലേക്കു ബസുകള്‍ എത്തുന്നതിനു മുന്നേ നിര്‍ത്തിയിടുന്ന ഒരിടമുണ്ട്‌. അവിടെ ചെന്നാല്‍ ടേണില്‍ കിടക്കുന്ന ബസ്സുകള്‍ ഉണ്ടാവും. സീറ്റുള്ളതില്‍ കയറി ഇരിക്കാം. എന്നാല്‍ അന്നു ഞാന്‍ ചെല്ലുമ്പോള്‍ ഒരൊറ്റ ബസില്ല സേലത്തിന്‌! തപ്പിത്തേടി ചെന്നപ്പോഴുണ്ട്‌ ഒരു കോവൈ(കോയമ്പത്തൂര്‍) വണ്ടി കിടക്കുന്നു. നാലു ബസ്സിനു പോകാനുള്ള ആള്‍ അതിനു ചുറ്റും നില്‍പ്പുണ്ട്‌. ബസ്സിന്റെ മുന്നില്‍ നിന്ന്‌ ഒരു കണ്ടക്ടര്‍ ടിക്കറ്റ്‌ കൊടുക്കുന്നു. റിസര്‍വ്വേഷനിലൂടെ മാത്രമേ സീറ്റുള്ളൂ എന്നു വ്യക്തം. ഞാന്‍ തിരിഞ്ഞു നടന്നു.

പത്തു പതിനഞ്ചു മിനിറ്റായിക്കാണും ഞാന്‍ അങ്ങനെ നില്‍ക്കുന്നു. ബാംഗ്ലൂരു നിന്നു വരുന്ന സേലം ബസ്സുകളെല്ലാം സ്റ്റാന്‍ഡിന്റെ വാതില്‍ക്കല്‍ വന്നു തലകാണിച്ചശേഷം വിട്ടടിച്ചു പോകുകയാണ്‌. ഇന്നു ഹൊസൂര്‍ സ്റ്റാന്‍ഡില്‍ കിടന്നുറങ്ങേണ്ടി വരുമോ ആവോ!

ഞാന്‍ ബസുകള്‍ വന്നുചേരുന്ന ഭാഗത്തേക്കു നീങ്ങി നിന്നു. ഹും! ഒരു പത്തു ബസ്സിനുള്ള ആള്‍ അവിടെ പറ്റിക്കൂടി നില്‍പ്പുണ്ട്‌. ഒരു സേലം ബസ്‌ വന്നു, അതില്‍ നിറയെ ആള്‍ക്കാര്‍. എങ്കിലും അതില്‍ കയറിപ്പറ്റാനായി ചിലര്‍ ഓടുന്നു. ബസ്‌ നിര്‍ത്താതെ പോയി. എനിക്കും ഇന്ന് ഈ ഗതി തന്നെ എന്നുറപ്പിച്ചു. ഉടനെ അടുത്ത സേലം ബസ്സ്‌ വന്നു. ബസ്‌ വേഗം കുറച്ചപ്പോള്‍ തന്നെ ഓടിയവരുടെ ഒപ്പം ഞാന്‍ ചേര്‍ന്നു. ഒരു അന്‍പതു മീറ്റര്‍ ഓടിക്കഴിഞ്ഞപ്പോഴേക്കും ഓട്ടക്കാരുടെ എണ്ണം പാതി കുറഞ്ഞു. ബസ്‌ നിര്‍ത്തില്ലേ എന്ന സംശയത്താല്‍ ഞാന്‍ ഓട്ടം മതിയാക്കാനൊരുങ്ങുമ്പോള്‍ അതാ അല്‍പം മാറി ബസ്‌ നില്‍ക്കുന്നു. ഒരു കുഞ്ഞു പോലും അതില്‍ നിന്നും ഇറങ്ങുന്നില്ല, എന്നു മാത്രമല്ല, ആള്‍ക്കാര്‍ കയറാനും നോക്കുന്നു.

എന്തു ചെയ്യണം? മനസ്സില്‍ ഈ ചോദ്യം പൊന്തി വന്നു.
"സ്റ്റാന്‍ഡിംഗ്‌ മട്ടും, സാര്‍!" കണ്ടക്ടര്‍ ഉറക്കെപ്പറഞ്ഞു.
അങ്ങനെ ഒരു നിമിഷം കൊണ്ട്‌, 'നിന്നു യാത്ര ചെയ്യാം' എന്ന ധീരമായ തീരുമാനം ഞാന്‍ എടുത്തു!

ബസില്‍ കയറി. ഏറ്റവും മുകളിലെ ചവിട്ടു പടിയില്‍ ഞാന്‍ നില്‍പായി. ബാഗ്‌ ഫുട്ബോര്‍ഡിനും അതിനു മുന്നിലത്തെ സീറ്റിനും ഇടയിലായി തിരുകി വെച്ചു. എനിക്കു താഴെ മറ്റു രണ്ടുപേര്‍ കൂടി നില്‍ക്കുന്നു. യാത്ര തുടങ്ങി. ഒരു ചൊക്കടാ വണ്ടി ആണെങ്കിലും അത്യാവശ്യം വേഗമുണ്ട്‌. അരമണിക്കൂറായില്ല, നില്‍പ്‌ ബോറടിച്ചു തുടങ്ങി.

കൃഷ്ണഗിരി വരെ ആടിയും തൂങ്ങിയും നിന്നു. ബസുകള്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം ഭക്ഷണം കഴിക്കാനായും മറ്റും നിര്‍ത്തുന്ന ഒരിടത്തു നിര്‍ത്തി. പുറത്തെ കാഴ്ചകളൊക്കെ നോക്കി നിന്നു. ജനാലയിലൂടെ ഊളിയിട്ടുവരുന പാതിരാക്കാറ്റ്‌ ആവോളമാസ്വദിച്ചു.

വീണ്ടും നില്‍പ്‌. ഒരു അഞ്ചു മിനിറ്റ്‌ മുന്നോട്ട്‌ നോക്കും, പിന്നെ അഞ്ചു മിനിറ്റ്‌ പിന്നോട്ട്‌ നോക്കി നില്‍ക്കും, പിന്നൊരു പത്തു മിനിറ്റ്‌ പുറത്തേക്കു നോക്കി നില്‍ക്കും, കുറച്ചുനേരം ഇടത്തെ കൈ കമ്പിയില്‍ പിടിക്കും, പിന്നെ കുറെ നേരം വലത്ത്‌... നേരം കൊല്ലാന്‍ ഞാന്‍ പലവഴികള്‍ നോക്കി.

ബസ്‌ ഹൈവേയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു. അവന്മാര്‍ക്കു ഹാജരു വെയ്ക്കാന്‍ കൃഷ്ണഗിരി ബസ്‌സ്റ്റാന്‍ഡില്‍ കയറണം. ഇനി കുറേ ആള്‍ക്കാര്‍ അവിടുന്നു കൂടി തള്ളിക്കയറിയാല്‍ ശേലായി. സ്റ്റാന്‍ഡില്‍ കയറിയ പാടെ കണ്ട്രാവി ഇറങ്ങി. സൈന്‍ പോട്ടിട്ടു വരാം, ഡോര്‍ ഓപ്പണ്‍ പണ്ണകൂടാത്‌ എന്നൊക്കെ വാതില്‍ക്കല്‍ നിന്നവനെ ശട്ടംകെട്ടി പുള്ളി പോയി. ബസ്‌ സ്റ്റാന്‍ഡ്‌ ചുറ്റി മുന്നില്‍ വന്നു നിന്നപ്പോഴേക്കും ഒരു പതിനഞ്ചു പേരെങ്കിലും വാതിലിനു നേരേ ഇടിച്ചു വന്നു. നിയുക്തകിളി ഡോര്‍ തുറക്കില്ല എന്നു പിടിവാശി കാണിച്ചെങ്കിലും കയറാന്‍ വന്നവര്‍ ബലമായിട്ടു തന്നെ വാതില്‍ തുറപ്പിച്ചു. മുന്നിലെ വാതിലിലൂടെ അഞ്ചു പേരുള്ള ഒരു കുടുംബം ഇടിച്ചു കയറി വന്നു. കെട്ടും കെടയും ഒക്കെയുണ്ട്‌. 'അകത്ത്‌ ഇടമുണ്ടല്ലോ, പിന്നെന്താ' എന്ന വാദവുമായി വന്നതാണ്‌. പക്ഷേ കയറിക്കഴിഞ്ഞപ്പോള്‍ മുന്നോട്ടും പോകാന്‍ വയ്യ, പിന്നോട്ടും മാറാന്‍ വയ്യ. ഇറങ്ങാനും മേല. സമാധാനമായി ഇത്രേം നേരം നിന്നാണെങ്കിലും യാത്ര ചെയ്തുപോന്ന ഞങ്ങള്‍ക്കാണെങ്കില്‍ നിന്നു തിരിയാനിടയില്ലാത്തുപോലെ അസൗകര്യവുമായി. 'അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്‌' എന്നുറക്കെ പാടാന്‍ തോന്നി.

പിന്നേം അരമണിക്കൂര്‍ കഴിഞ്ഞുകാണും. മുന്‍പു കയറിയ കൂട്ടത്തിലുള്ള പെണ്ണിനേം തള്ളിക്കൊണ്ട്‌ കാര്‍ന്നോര്‍ വാതില്‍ക്കലേക്ക്‌. പൊടുന്നന്നെ, വാതിലിനു മുകളിലൂടെ തല പുറത്തേക്കിട്ട്‌ പെണ്ണങ്ങു വാളുവെപ്പ്‌ തുടങ്ങി. തള്ളേ കലിപ്പ്‌! ഒരു യാത്രയുടെ രസം മുഴുവന്‍ കൊല്ലുന്ന ഒരേര്‍പ്പാടാണ്‌ വാളുവെക്കുന്നതും വാളുകാണുന്നതും. ആയതിനാല്‍ ഞാന്‍ ആ ഭാഗത്തു നിന്നും കണ്ണുകള്‍ പിന്‍വലിച്ചു. കാവടിയാട്ടം കഴിഞ്ഞോ എന്നറിയാന്‍ ഇടയ്ക്കു നോക്കിയപ്പോഴുണ്ട്‌, ആ പെണ്ണ്‌ തലയില്‍ ചൂടിയ മുല്ലപ്പൂ എടുത്തു മണപ്പിക്കുന്നു. ദൈവമേ! മുല്ലപ്പൂവിന്റെ കുഴഞ്ഞ മണം എനിക്കാണെങ്കില്‍ മനംപിരട്ടലുണ്ടാക്കുന്നതാ! ആ കൊച്ചിനു ദേ, അതു റെമഡി!

പിന്നെ ധര്‍മ്മപുരി സ്റ്റാന്‍ഡിലും ബസ്‌ കയറി കട്ടനടിക്കാനുള്ളത്ര സമയം നിര്‍ത്തിയിട്ടു. ഈ സമയം കൊണ്ട്‌ എന്റെ തിളച്ചു നിന്ന 'നിശ്ചയദാര്‍ഢ്യം' എതിലേപോയെന്നു കണ്ടില്ല. നനഞ്ഞിറങ്ങിയതല്ലേ, ഇനി കുളിച്ചേ കയറാന്‍ പറ്റൂ എന്നെനിക്കറിയാമായിരുന്നു.

അങ്ങനെ അവസാനം, നാലേകാല്‍ മണിക്കൂര്‍ നിന്നും ആ നില്‍പിനിടയില്‍ മയങ്ങിയും യാത്ര ചെയ്ത്‌ രാത്രി രണ്ടരയ്ക്ക്‌ ഞാന്‍ സേലം സ്റ്റാന്‍ഡിലിറങ്ങി. എന്റെ തളരാത്ത കാലുകള്‍ക്ക്‌ നന്ദി പറഞ്ഞും കോയമ്പത്തൂരിനു സീറ്റുള്ള വണ്ടിയിലേ കയറൂ എന്നു വാശി പിടിച്ചും പ്ലാറ്റ്‌ഫോമിലേക്കു നടന്നു, ഒന്നു മൂത്രമൊഴിക്കാന്‍ പോലും മെനക്കെടാതെ. ഒരു കോവൈ വണ്ടി പോകാന്‍ തയ്യാറായി നില്‍ക്കുന്നു, കണ്ട്രാവി ആളെ വിളിച്ചു കയറ്റുകയാണ്‌. ഭാഗ്യം സീറ്റുണ്ടായിരുന്നു. അങ്ങനെ സേലം സ്റ്റാന്‍ഡില്‍ ഒരു മിനിറ്റുപോലും ചെലവഴിക്കാതെ ഞാന്‍ കോവൈ യാത്ര ആരംഭിച്ചു.

ബസ്സിലെ ടിവിയില്‍ 'വില്ല്' ഓടുന്നു. അന്‍പത്തഞ്ചു ചില്ലറ കൊടുത്ത്‌ ടിക്കറ്റ്‌ വാങ്ങി. നേരം വല്ലാത്ത നേരമാണെങ്കിലും ഉറക്കം വന്നില്ല, വില്ലിന്റെ അവസാന അരമണിക്കൂര്‍ ഞാന്‍ കണ്ടുകാണണം. വീണ്ടും പടം ഓടുമെന്ന മട്ടുകണ്ട്‌ വേഗം ഞാന്‍ ഉറക്കത്തിലേക്കു കൂപ്പുകുത്തി.

ഇടയ്ക്കെപ്പോഴോ ഉണര്‍ന്നു. ഒരു സ്വപ്നത്തിലെന്നപോലെ ഇടയ്ക്ക്‌ പരിചയമുള്ള ഏതൊക്കെയോ ഈണങ്ങള്‍ കാതില്‍ പൊഴിഞ്ഞുവീണു. കണ്ണുതുറന്നപ്പോള്‍ 'പയ്യാ' ഓടുന്നു. അതു കുറെ നേരം കണ്ടിരുന്നു. ഏതോ നഗരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇടതു വശത്ത്‌ കോയമ്പത്തൂര്‍ വിമാനത്താവളത്തിന്റെ കമാനം കണ്ടു. സ്റ്റാന്‍ഡെത്താന്‍ കാത്തിരിപ്പ്‌.

റമസാന്‍ അവധി ദിനത്തില്‍, രാവിലെ അഞ്ചര കഴിഞ്ഞപ്പോള്‍ ഞാന്‍ കോവൈയില്‍ ബസ്സിറങ്ങി.

ഇനി പാലക്കാട്ടേക്ക്‌!

യാത്ര : പുനരാരംഭം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം രണ്ട്‌

ഫ്രൈഡ്‌ റൈസ്‌ ഇട്ടിട്ടു പോകാനോ? ഇട്ടിട്ട്‌ എങ്ങോട്ട്‌ പോകാന്‍ ? അതുകൊണ്ട് തീറ്റ പൂര്‍ത്തിയാക്കിയിട്ടേ ഉള്ളൂ ഇനി എന്തും.

ബസിപ്പോ ഹൊസൂര്‍ കടന്നു കാണും. ഇനി വണ്ടി മാറിക്കേറി പോയാലോ? എന്തായാലും തുനിഞ്ഞിറങ്ങിയതല്ലേ? ഞാന്‍ ബസ്‌ സ്റ്റോപ്പിലേക്കു നടന്നു. അവിടാണേല്‍ ഒരു പൂരത്തിനുള്ള ആളുണ്ട്‌. മിനിമം ഒരു നാനൂറു പേരെങ്കിലും. നിന്നാല്‍ ഇവിടെ നിന്നു വേരുമുളയ്ക്കത്തേയുള്ളൂ. ഇനി യാത്ര നാളെയെങ്ങാനും ആക്കാം എന്ന ചിന്തയില്‍ തലേം താഴ്ത്തി ഞാന്‍ തിരിച്ചു നടന്നു.

മാട്ടേലിരുന്ന തേങ്ങാ പോലെ ആയിരുന്നു ആ ടിക്കറ്റ്‌, ലക്കിനു കിട്ടീതാ. അതു ദാണ്ടെ ഇല്ലാണ്ടാക്കി. ഉറുപ്പിക 317 ഗോവിന്ദ! എതോ ഒരു ഭാഗ്യവാന്‌ ആ സീറ്റില്‍ യാത്ര ചെയ്യാനൊത്തു, അത്ര തന്നെ. പിന്നെ കേയെസ്സാര്‍ടീസീക്ക്‌ എന്റെ വക ദെമ്പിടി റംസാന്‍ സമ്മാനം.

ഭാര്യാജിയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ ഒന്നും പറഞ്ഞില്ലെന്നേയുള്ളൂ. പക്ഷേ പറഞ്ഞതുപോലൊക്കെ തന്നെ ആയിരുന്നു. 'ഇത്രയ്ക്കു വെളിവില്ലേ?' എന്നു ചോദിച്ചില്ലെങ്കിലും അതും അതിലപ്പുറവും അവള്‍ ചിന്തിച്ചിട്ടുണ്ടെന്നു വ്യക്തം.

ഇ-സിറ്റി കര്‍ണാടക ട്രാന്‍സ്പോര്‍ട്‌ ബുക്കിംഗ്‌ സെന്ററില്‍ നിന്നുള്ള വെളിച്ചം റോഡിലേക്കു ചാഞ്ഞു വീണു, അല്‍പം എന്റെ മനസ്സിലും. അവിടെ കയറി നാളെ എറണാകുളത്തിനു വല്ല ടിക്കറ്റും ഉണ്ടോന്നു തപ്പി. ഒരെണ്ണം നാളെ ഉണ്ടത്രേ, അതും മൈസൂര്‍-കോഴിക്കോട്‌ റൂട്ടില്‍. വെല്യ താല്‍പര്യം തോന്നിയില്ല. ഞാന്‍ അവിടുന്നിറങ്ങി.

നേരേ പോയി ഇന്റര്‍നെറ്റ്‌ കഫെയില്‍ കയറി. കല്ലട ട്രാവല്‍സിന്റെ സൈറ്റില്‍ നോക്കി. നാളെ ഒരു ഗുദാമിലോട്ടും സീറ്റില്ല. പത്തനംതിട്ട ബസില്‍ ഒരു സീറ്റുണ്ട്‌. ഉം.. വേണമെങ്കില്‍ അങ്കമാലി വരെ പോകാം. പിന്നെ വൈഫ്‌ജിയുടെ നാട്ടിലേക്ക്‌(കായംകുളം) വേറേം ബസു കേറണം. നോക്കണോ? തീരുമാനം എടുക്കേണ്ടി വന്നില്ല അതിനും മുന്‍പെ ആ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യപ്പെട്ടു.ന്ന്വച്ചാ ഞാന്‍ ഒന്നൂടെ നോക്കിയപ്പൊ ആ സീറ്റ്‌ ബുക്ക്ഡ്‌ ആയി. അപ്പോ ദേ, കിടക്കുന്നു കട്ടപ്പനയ്ക്ക്‌ ഒരു സീറ്റ്‌! ആവശ്യമുള്ളനേരത്തു നോക്കിയാല്‍ ഇതൊന്നും കാണില്ല. എനിക്കു സ്വദേശത്തേക്കല്ല പോകേണ്ടത് എന്ന് സിസ്റ്റത്തിന് അറിയില്ലല്ലോ. ഞാന്‍ അവിടുന്നും ഇറങ്ങി റൂമിലേക്കു നടന്നു.

ഒരു 600 മില്ലി പെപ്സി വാങ്ങിയാലോ? എന്തായാലും ഈ ദിവസത്തിന്റെ ഫുള്ള്‌ മൂഡും പോയി. എന്നാപ്പിന്നെ ഓള്‍ഡ്‌ മങ്ക്‌ രണ്ട്‌ ലാര്‍ജും വിട്ട്‌ സുഖമായി ഉറങ്ങാം. ഓ മങ്കും മങ്കീം ഒന്നും വേണ്ട. അതിനും മനസ്സു വന്നില്ല.

നേരം എട്ടുമണി. തിരികെ റൂമിലെത്തി. തുണിമാറി നീണ്ടു നിവര്‍ന്നൊന്നു കിടന്നു.

ഞാന്‍ തിരിച്ചു പോന്നതു ശെരിയായോ?
ഓ.. ഉവ്വ, അവിടെ നിന്നിരുന്നേല്‍ നിന്റെ അമ്മാവന്‍ കോണ്ടസ്സായും കൊണ്ടു വന്നു നിന്നെ കായംകുളത്തേക്ക്‌ എഴുന്നള്ളിച്ചേനെ..

എന്നാലും, എത്ര തവണ കട്ടപ്പനയ്ക്ക്‌ ബസ്‌ മാറിക്കയറി പോയിരിക്കുന്നു?
ഹൊസൂരിനു പോലും വണ്ടി കിട്ടാതെ നൂറുകണക്കിനു ജനം അവിടെ കുറ്റിയടിച്ചു നിപ്പാ, അപ്പോഴ അവന്റൊരു..

എങ്കില്‍ നാളെ രാവിലെ പോയാലോ?
പാതിരാത്രി കഴിയും അങ്ങെത്താന്‍, കൂടാതെ പകല്‍ യാത്ര ചെയ്താല്‍ ഒരു പരുവമാകും അവിടെ ചെല്ലുമ്പോഴേക്കും.

മനസ്സ്‌ ചിന്തകളുടെ യുദ്ധക്കളമായി.

ഒരു ഫ്രണ്ടിനെ വിളിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ബാംഗ്ലൂര്‍ - സേലം - കോയമ്പത്തൂര്‍ റൂട്ടില്‍ ഒരുപാടു യാത്ര ചെയ്യുന്ന ആളാണ്‌. 'സേലത്തിനു വണ്ടി ഇഷ്ടം പോലെ കിട്ടും. പക്ഷെ ഇ-സിറ്റിയില്‍ നിന്നാല്‍ സീറ്റുകിട്ടില്ല. അല്ലെങ്കില്‍ പിന്നെ ഹൊസൂരിനു പോകണം. അവിടുന്ന് എപ്പോഴും സേലം വണ്ടി കിട്ടും. 24 ബൈ 7. സേലത്തു ചെന്നാല്‍ എപ്പോഴും കോയമ്പത്തൂരിനു ബസ്സുണ്ട്‌.' കാര്യം പറഞ്ഞാല്‍ കേട്ടതില്‍ പുതുമ ഒന്നും ഇല്ലായിരുന്നെങ്കിലും രാത്രിയില്‍ തന്നെയങ്ങു പോയാലോ എന്നൊരു ചിന്തയുടെ കയറൂരിവിടാന്‍ ആ സംസാരം മതിയായിരുന്നു.

'അപ്പൊ ഞാന്‍ ഒന്‍പതു മണിയോടെ പുറപ്പെടുന്നു.' ധര്‍മ്മപത്നിയെ വിവരം ധരിപ്പിച്ചു.

എട്ടുനാല്‍പതായപ്പോള്‍ ഇ-സിറ്റി സ്റ്റോപ്പില്‍ വീണ്ടും ഞാനെത്തി. പൂരം കഴിഞ്ഞിരിക്കുന്നു. എന്നാലും ചെറുപൂരങ്ങള്‍ ഇപ്പോഴും ഉണ്ട്‌. മിനിമം ഒരു 150 പേരെങ്കിലും ഉണ്ടവിടെ.

മണി ഒന്‍പതേകാല്‍ കഴിഞ്ഞു. 'ഒസ്സുര്‍ ഒസ്സുര്‍' എന്നു ജീവനക്കാര്‍ നിലവിളിക്കുന്ന ഒരു പ്രൈവറ്റ്‌ ബസ്‌ വന്നു. മൂന്നാമനായി ആ ബസ്സില്‍ കയറിപ്പറ്റാന്‍ എന്നെ സഹായിച്ചത്‌ 'ഇന്നു പോയിട്ടേ ഉള്ളൂ' എന്ന നിശ്ചയദാര്‍ഢ്യവും പിന്നെ ബസ്‌ നില്‍ക്കുമെന്നു തോന്നിയ സ്ഥലം ലക്ഷ്യമാക്കി ഓടിയതും. ഭാഗ്യം സീറ്റും കിട്ടി. ഇരുപത്‌ രൂപാ ടിക്കറ്റ്‌. അങ്ങനെ ഞാന്‍ യാത്ര തുടങ്ങി.

ഹൊസൂരെത്തും മുന്‍പെ ബസ്‌ നിന്നു. എല്ലാരും ഇറങ്ങുന്നു. അവിടെ വരെയേ ബസ്സുള്ളൂവത്രേ. ബസ്സുകാരോട്‌ തര്‍ക്കിക്കാന്‍ നിന്നാല്‍ കാര്യമില്ല എന്നു കണ്ട്‌ മനസ്സില്‍ അവന്മാരെ കുറെ തെറീം പറഞ്ഞ്‌ അത്തിബെലെ കവലയില്‍ ഞാന്‍ നില്‍പായി. അപ്പോ തമിഴ്‌നാടിന്റെ ഒരു നീളന്‍ ബസ്‌(നടുവശം ഒടിഞ്ഞ ബസ്സില്ലേ, അതു തന്നെ) വരുന്നു. സമയോചിതമായ ഇടപെടല്‍ ആ ബസ്സിലും സീറ്റ്‌ കിട്ടാന്‍ എന്നെ സഹായിച്ചു. ഐ മീന്‍, ആള്‍ക്കാര്‍ തള്ളിവരുമ്പോള്‍ ഒപ്പം ഒന്നു നിന്നു കൊടുത്താല്‍ മതി, കൈയ്യും കാലും എവിടെ എങ്ങനെ വെക്കണമെന്നൊരു ചെറിയ കണക്കുക്കൂട്ടല്‍ നിങ്ങളെ സുരക്ഷിതമായി വണ്ടിക്കുള്ളില്‍ എത്തിക്കും.(ഇത്‌ സ്ത്രീകള്‍, കയ്യില്‍ ഒത്തിരി ലഗേജുള്ളവര്‍, വസ്ത്രം മുഷിയുമെന്നു ഭയക്കുന്നവര്‍, മൂത്രശങ്ക ഉള്ളവര്‍, അയഞ്ഞമുണ്ട്‌ അരയിലുള്ളവര്‍, തിരക്കിനിടയില്‍ പേഴ്സ്‌ ശ്രദ്ധിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ അനുവര്‍ത്തിക്കരുത്‌). അഞ്ചു രൂപ - ഹൊസൂരെത്തി.

ഞാന്‍ മുന്‍പു പറഞ്ഞ ആ സാധനം നിശ്ചയദാര്‍ഢ്യം - ഡിറ്റര്‍മിനേഷന്‍ - ആ സുനാപ്പി വല്ലാതെ വേണ്ടപ്പെട്ട സമയമായിരുന്നു പിന്നീട്‌.

അതേപ്പറ്റി അടുത്ത തവണ.

തുടക്കം അഥവാ മുടക്കം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ഒന്ന്

സെപ്റ്റംബര്‍ ഒന്‍പതാം തീയതി വ്യാഴാഴ്ച(റംസാന്‍ തലേന്ന്) നാട്ടില്‍ പോകണം. കാര്യം നേരത്തെ ആലോചിച്ചു വെച്ചിരുന്നതാണെങ്കിലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനൊത്തില്ല. പിന്നെ നോക്കിയപ്പോ ഒന്നു പോലും മിച്ചമില്ല.

അവസാനം കടിച്ചു പിടിച്ച്‌ ആറാം തീയതി ബാംഗ്ലൂരു നിന്നും എറണാകുളത്തിനുള്ള കേരളാ ട്രാന്‍സ്പോര്‍ട്ട്‌ സൂപ്പര്‍ എക്സ്പ്രസ്സ്‌ ബസിന്റെ അവസാനത്തെ സീറ്റ്‌ ഒരെണ്ണം ഒഴിവു കണ്ട്‌ കയ്യോടെ വ്യാഴാഴ്ചത്തേക്കു ബുക്കുചെയ്തു.

വ്യാഴാഴ്ചയായി. ബാഗും ഒക്കെ വരിഞ്ഞു കെട്ടി ഇങ്ങ്‌ ആപ്പീസിലെത്തി. സീനിയര്‍ അവധിയിലാണ്‌. കൊല പണി. ഉച്ചയായപ്പോഴേ നീളമുള്ള വാരാന്ത്യത്തിന്റെ ലക്ഷണങ്ങള്‍ ഓഫീസില്‍ കണ്ടു തുടങ്ങി. തികഞ്ഞ ശാന്തത. നല്ലൊരുഭാഗം ആള്‍ക്കാരും കലമ്പിയാച്ച്‌. ബസ് വൈകിട്ട് ആറേകാലിനല്ലേ. അതു സാറ്റലൈറ്റ്‌ സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട്‌ ബാംഗ്ലൂര്‍ ട്രാഫിക്‌ നീന്തിക്കയറി ഇ-സിറ്റിയില്‍ എത്തുമ്പോള്‍ മണി എട്ടായേക്കും. എന്നാലും ആറാകുമ്പോള്‍ ഇറങ്ങാം. ശാപ്പാടൊക്കെ കഴിച്ചു റെഡി ആയി നില്‍ക്കാം.

എന്നാലല്‍പം നേരത്തെ - ഒരഞ്ചുമണിക്ക്‌ ഇറങ്ങിയാലോ? അപ്പോ ദേ, ഉച്ച കഴിഞ്ഞ്‌ വീണ്ടും തിരക്ക്‌. ഇഷ്യു തന്നെ ഇഷ്യു. അതൊക്കെ ഒരു വഴിക്കാക്കിയിട്ട്‌ പോരാമെന്നു കരുതി അതിനു പുറത്തിരുന്ന് ചൊറിഞ്ഞ്‌ ചൊറിഞ്ഞ്‌ നേരമങ്ങു പോയി.

ഒടുവില്‍ ആറുമണി കഴിഞ്ഞ്‌ എഴുന്നേറ്റു. ഔട്ട്‌ലുക്കില്‍ 'ഔട്ട്‌ ഒഫ്‌ ഓഫീസ്‌' ഒക്കെ ക്രമീകരിച്ചിട്ടുണ്ട്‌ എന്നുറപ്പാക്കി. ലീവെടുത്തതല്ലേ!

റസ്റ്റ്‌ റൂമില്‍ പോയി പാന്റ്‌സ്‌ മാറ്റി ജീന്‍സിട്ടു, ഷൂസ്‌ മാറ്റി ചെരുപ്പിട്ടു. ഇട്ടിരുന്ന ഷൂസ്‌ ലോക്കറില്‍ കൊണ്ടെ പൂട്ടിവെച്ചു.

എന്തായാലും പുറപ്പെട്ടിറങ്ങിയപ്പോള്‍ മണി ആറ്‌ ഇരുപത്തഞ്ചും കഴിഞ്ഞു. ഇ-സിറ്റിയിലേക്കു ഞാന്‍ ധൃതിയില്‍ നടന്നു. 'ഇ-സിറ്റി സാഗര്‍' റെസ്റ്റാറന്റില്‍ കേറി ഒരു 'മുട്ട വറുത്ത ചോറ്‌' വാങ്ങി തീറ്റ തുടങ്ങി.

അപ്പോളാണൊരു ഉള്‍വിളി. എന്തോ പിശകില്ലേ?

പോക്കറ്റില്‍ നിന്നും പേഴ്സെടുത്തു. ടിക്കറ്റെടുത്തു നോക്കി.

മനസ്സ്‌ നിമിഷനേരം കൊണ്ട്‌ ശൂന്യമായി!

DATE OF JOURNEY : 09-09-2010 16:15

അപ്പോ സമയം ഏഴോടടുക്കുന്നു. സിമ്പിള്‍ - യാത്ര മുടങ്ങീന്ന്‌. മുടിഞ്ഞ ഡെസ്പ്. ഇന്നുവരെ, മോനേ, ഇന്നുവരെ ഇങ്ങനെ ഒരു അബദ്ധം പറ്റീട്ടില്ല. ശീലം കൊണ്ട് ഓര്‍ത്തു വെച്ചിരുന്ന ടൈമാണ്. അഞ്ചിനിറങ്ങാനുള്ള ആലോചന നടന്നിരുന്നെങ്കില്‍ ഉറപ്പായും.. ഇനി പറഞ്ഞിട്ടെന്താ..?
പിന്നെ ഉണ്ടായ ശങ്ക ഇതാണ്‌ : കഴിച്ചു പാതിയാക്കിയ ഫ്രൈഡ്‌ റൈസ്‌ ഇട്ടിട്ടുപോണോ അതോ തീര്‍ത്തിട്ട്‌ പോണോ?

Saturday, September 25, 2010

കൊട്ടേഷന്‍

നേരിന്റെ നിറമെന്നു മറ്റുള്ളവര്‍ പറഞ്ഞതെല്ലാം
ചോരയാണെന്നു ഞാനറിഞ്ഞതു വൈകിയാണ്‌.
അരിവാള്‍ത്തലയുടെ മൂര്‍ച്ച തെളിയുന്നത്‌
ഒരു ചീന്തില്‍ ഉയിരറുക്കുമ്പോഴാണെങ്കിലും
എന്റെ സിരകളില്‍ പുളഞ്ഞുമറിയുന്ന
കരിനാഗങ്ങളുടെ പിടി അയയാന്‍
വീശിവീശി അരിയണം!
പച്ചമാംസത്തില്‍ ഇരുമ്പ്‌ നൂണ്ടിറങ്ങി
അസ്ഥിയുടെ കോട്ടകള്‍ തകര്‍ക്കണം
പിന്നെ പറ്റുമെങ്കില്‍, ചീറ്റിത്തെറിച്ച ചോര
പുറം കൈ കൊണ്ട്‌ മുഖത്തു നിന്നും തുടയ്ക്കണം.
പോകുവാന്‍ നേരം അവനെ കാല്‍ കൊണ്ട്‌ തൊഴിച്ചുരുട്ടണം.
ചുറ്റും ഭീതി നിഴലിക്കുന്ന മുഖങ്ങളുണ്ടായേക്കാം.
അവയിലേക്ക്‌ യമധര്‍മ്മത്തിന്റെ അന്തകവിത്തുകള്‍
തീയില്‍ മുളപ്പിച്ചെറിയാന്‍ മറക്കരുത്‌.
പിന്നെ കരയുന്ന ഒരു ഭാര്യയുടെ മുടിക്കുത്ത്‌
അഥവാ ഒരു കുഞ്ഞിന്റെ കൈ - അതില്‍പിടിച്ചുയര്‍ത്തി
ഭീഷണിയുടെ ബ്രഹ്മാസ്ത്രമെയ്യണം.
അതൊന്നു പത്തായി, പത്തുനൂറായങ്ങനെ
പെരുക്കുന്നതു കണ്ട്‌ മനമറിഞ്ഞലറണം.
ഇരുട്ടുപെണ്ണിന്റെ ചുരുള്‍മുടിയിലെ വിയര്‍പ്പുഗന്ധം തിരയണം.
എന്നിട്ടു കിളി ചിലയ്ക്കുന്ന നേരമെത്തുമ്പോള്‍
ചെവികള്‍ കൊട്ടിയടച്ച്‌ പുലരിക്കു മുന്‍പേ
മാളത്തില്‍ ഒളിക്കണം.
ഒടുക്കം ശിരസ്സറ്റു സ്വയം വീഴുമ്പോള്‍
ഒരുവേള 'എന്തുനേടി'യെന്നൊന്നു സ്വയം ചോദിക്കാന്‍
അര നിമിഷം തരുമോയെന്നിരക്കണം.
കിട്ടിയാലും ഇല്ലെങ്കിലും പിളര്‍ന്ന ഉടലില്‍ നോക്കി
ഈ വരികളുറക്കെ ചൊല്ലണം.
'അതു മനുഷ്യര്‍ കേള്‍ക്കുന്നില്ലല്ലോ' എന്നു ദൈവം പറയുമ്പോള്‍
ഈ വരികള്‍ തിരുത്താനൊരു ജന്മം കൂടി കടം ചോദിക്കണം.
മനുഷ്യനായല്ല, ഒരു മൃഗമായിട്ടെങ്കിലും!

Thursday, September 23, 2010

പിതൃപര്‍വ്വം

അങ്ങനെ ഇന്നലെ ഞാന്‍ ഒരു അപ്പനായി. ദൈവം സഹായിച്ച് അമ്മയും മോളും സുഖമായിരിക്കുന്നു.

Thursday, August 19, 2010

അന്തോണിയുടെ സ്വാഗതപ്രസംഗം

"നീയാ നോട്ടീസൊന്നൂടെ വായിച്ചേ" അന്തോണി ഇളയപുത്രന്‍ ആഭാസ്‌കുമാറിനോട്‌ പറഞ്ഞു.

അടുക്കളയില്‍ തേങ്ങാച്ചമ്മന്തിക്ക്‌ മുളക്‌ ചുട്ടുകൊണ്ടിരുന്ന അച്ചാമ്മ പിറുപിറുത്തു. "ഇങ്ങേര്‍ക്കിത്‌ എന്തിന്റെ കേടാ? ഇതിപ്പോ മൂന്നാമത്തെ തവണയാ ആ ചെക്കനെക്കൊണ്ട്‌ നോട്ടീസ്‌ വായിപ്പിക്കുന്നെ. ഇങ്ങനെയുണ്ടോ ഒരു.."

"നീ മിണ്ടാതിരിയെഡീ..!" അതൊരു ആജ്ഞയായിരുന്നു. ആഭാസ്‌കുമാര്‍ നോട്ടീസ്‌ വായിച്ചു.

"വള്ളിക്കെട്ടുപാറ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു. പി. സ്കൂള്‍ രജതജൂബിലി ആഘോഷവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും

ബഹുമാന്യരെ, വള്ളിക്കെട്ടുപാറയുടെ തിലകക്കുറിയായ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്കൂള്‍ രൂപീകൃതമായിട്ട്‌ മഹത്തായ ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വിവരം അറിവുള്ളതാണല്ലോ. നമ്മുടെ നാടിന്റെ അക്ഷരദീപമായ വിദ്യാലയം രജതജൂബിലി എന്ന നാഴികക്കല്ലു പിന്നിടുന്ന ഈ അവസരം സമുന്നതമായി കൊണ്ടാടാന്‍ മാനേജ്‌മെന്റും അദ്ധ്യാപക രക്ഷകര്‍തൃസമിതിയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നു. രണ്ടായിരത്തൊമ്പത് ജനുവരി മാസം മുപ്പതാം തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ ഒന്നു മുപ്പതിന് സ്കൂള്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ രജതജൂബിലി ആഘോഷങ്ങളും സ്മാരകമന്ദിര ഉദ്ഘാടനവും നടത്തപ്പെടുന്നതാണ്‌. നമ്മുടെ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ റവ..... “

"ആ... മതി, മതി." അന്തോണി ഇടയ്ക്കു കയറി. "ഇനി നീയാ 'കാര്യപരിപാടി' എന്ന ഭാഗം വായിച്ചേ..!"

"കാര്യപരിപാടി.. ഒന്നു മുപ്പത്‌ പി.എം. ഈശ്വരപ്രാര്‍ഥന... സ്വാഗത പ്രസംഗം... ശ്രീ ആന്റണി വേലിക്കല്ലില്‍ ബ്രായ്ക്കറ്റില്‍ പി.റ്റി.എ. പ്രസിഡന്റ്‌..."

കേട്ട പാടെ അന്തോണി കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്നു. ആഭാസ്‌ വായന തുടര്‍ന്നു...

"അദ്ധ്യക്ഷ പ്രസംഗം ശ്രീ. കെ. വി. ഇട്ടിയവിരാ, സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍.. ജൂബിലി ദിന സന്ദേശം - റവ. ഫാ..."

"ആ... മതി മതി!" അന്തോണി വീണ്ടും ഇടയ്ക്കു കയറി. "നിനക്കു പഠിക്കാനൊന്നുമില്ലേ? പോയിരുന്നു വല്ലോം പഠിക്കെടാ.. അവന്റെ ഒരു നോട്ടീസു വായന!"

അനന്തരം അന്തോണി ഒരു ബീഡിക്കു തീ കൊളുത്തി അത്താഴത്തിനുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു.

**** **** ****

"എന്നാ മനുഷേനെ, ഇതു വരെ ഉറങ്ങിയില്ലേ? നിങ്ങക്കിതെന്നാ പറ്റി? "

പാതിരാ കഴിഞ്ഞിട്ടും കിടക്കയില്‍ ഉരുണ്ടുകളിക്കുന്ന കാന്തനെ നോക്കി അച്ചാമ്മ പ്രണയപൂര്‍വ്വം ചോദിച്ചു.

"അല്ലെടീ, ഞാനോര്‍ക്കുവാരുന്നു..."

"എന്നതാ ഇച്ചായാ..? നന്ദിനിപ്പശൂന്റെ പേറിന്റെ കാര്യമാണോ? അതിനിനി ഒരാഴ്ചകൂടി എടുക്കും!"

"ശ്ശെ, അതല്ലെടീ മൂശേട്ടേ.. എന്നാലും ആ ഒരു പറച്ചിലു വേണ്ടാരുന്നു."

"എന്നതാ മനുഷേനേ..? ഒന്നു തെളിച്ചുപറ."

"ആ തിലകന്‍ പ്രയോഗമേ, നോട്ടീസിലെ! അതൊരു സുമാറില്ലാത്ത വാക്കായിപ്പോയി. ആ സിലുമാ ഭ്രാന്തന്‍ എബി സാറാ നോട്ടീസടിക്കാന്‍ കൊടുത്തത്‌. അപ്പൊഴേ തോന്നിയതാ അവനെന്തേലും എടങ്ങേറൊപ്പിക്കുമെന്ന്‌. അവന്റെ ഒരു തിലകനും സംയുക്തേം!"

"ദേ.. എന്റെ വായീന്നു നല്ലതു കേക്കണ്ടങ്കി വേഗം കെടന്നൊറങ്ങിക്കോ!! ഇതിയാന്റെ ഒരു തിലകന്‍!"

**** **** ****

മൈക്കിലൂടെ അനൗണ്‍സ്‌മന്റ്‌ മുഴങ്ങി: "യോഗനടപടികളില്‍ ഇനി സ്വാഗത പ്രസംഗം. അതിനായി പൗരപ്രമുഖനും സര്‍വ്വോപരി അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ ശ്രീ. ആന്റണി വേലിക്കല്ലില്‍-നെ വേദിയിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നു..."

സൈഡ്‌ കര്‍ട്ടനു പിന്നില്‍ നിന്ന അന്തോണി പോലും അപ്പോഴാണറിഞ്ഞത്‌, താന്‍ പൗരപ്രമുഖനാണെന്ന്. അച്ചാമ്മ തേച്ചു മിനുക്കിയ ക്രീം കളര്‍ ടെര്‍ലിന്‍ ഷര്‍ട്ടും പോളിസ്റ്റര്‍ ഡബിള്‍ മുണ്ടും ഉടുത്ത ശ്രീമാന്‍ അന്തോണി വിറതാങ്ങിയുടെ(പ്രസംഗപീഠം) അടുത്തെത്തി. മൈക്കിന്റെ കഴുത്തിനു പിടിച്ചൊന്നു പൊക്കി.

"കൂ......................ഉം...."

ആള്‍ക്കാരല്ല, മൈക്കാണു കൂവിയത്‌. ഒന്നു ശങ്കിച്ചെങ്കിലും വേദിയിലുള്ള വി.ഐ.പികളെയും സദസ്സിന്റെ ഇടയില്‍ ഓറഞ്ചു നിറത്തിലുള്ള സാരി ധരിച്ച്‌ കാതു കൂര്‍പ്പിച്ചിരിക്കുന്ന പ്രിയതമയെയും കണ്ടതോടെ അന്തോണിയുടെ ടെന്‍ഷന്‍ മാറി. ഒന്നു മുരടനക്കി ആശാന്‍ നല്ല ബാസില്‍ തന്നെ ആരംഭിച്ചു...

"വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളേ, സദസ്സിലുള്ള നാട്ടുകാരേ, പ്രിയപ്പെട്ട വിദ്യാര്‍ഥീ വിദ്യാര്‍ഥിനികളേ...

വള്ളിക്കെട്ടുപാറ സ്കൂളിന്റെ രശത ജൂബിലി ആഗോഷങ്ങള്‍ക്കുവേണ്ടിയാണ്‌ നാം ഇവിടെ കൂടിയിരിക്കുന്നത്‌. നമ്മുടെ നാട്ടിലെ അനേകമനേകം കുട്ടിഗള്‍ഖ്‌ അറിവിന്റെ അക്ഷരാമൃതം പകര്‍ന്നു കൊഡുത്തിട്ടുള്ള ഒരു ഒരു അക്ഷയ ഖനിയാണീ വിധ്യാലയം. ആകയാല്‍ ഈ സമ്മേളനത്തില്‍ സ്വാഗതം പറയാന്‍ എനിക്കു കിട്ടിയ ഈ അവസരം വളരെ വിലപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. "

എന്നിട്ട്‌ അന്തോണി സ്റ്റേജിലിരിക്കുന്ന സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഇട്ടിയവിര സാറിന്റെ മുഖത്തേക്കൊന്നു നോക്കി. 'കൊള്ളാം, നല്ല തുടക്കം' എന്ന് അദ്ദേഹം തലയാട്ടി.

'ദേ, രജത ജൂബിലി സ്മാരക മന്ദിരം എന്നു മാത്രമേ പ്രസംഗത്തില്‍ പറയാവൂ. 'കഞ്ഞിപ്പെര' എന്നു മിണ്ടിപ്പോയേക്കരുത്‌. പിന്നെ അരമനേന്നു പൈസ കുമുകുമാന്നു തന്നതുകൊണ്ടാ ഇതൊക്കെ ഒപ്പിക്കാനായത്‌. മെത്രാനെ നല്ലോണം ഒന്നു പുകഴ്ത്തിയേക്കണം. അല്ലെങ്കി പിതാവ്‌ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ്‌ ഉടനെ സ്ഥലം വിടും. മെത്രാന്‍ വന്നതു കൊണ്ടാ ഇത്രേം അമ്മച്ചിമാരും പെണ്ണുങ്ങളും വന്നേക്കുന്നത്‌. അതോര്‍ത്തോണം!' ഹെഡ്‌മാസ്റ്ററുടെ വാക്യങ്ങള്‍ അന്തോണിയുടെ തലയില്‍ അലയടിച്ചു.

"...ആദ്യമായി സ്വാഗതം ആശംസിക്കുന്നത്‌ യോഗാധ്യക്ഷന്‍ ബഹുമാന്യനായ നമ്മുടെയെല്ലാം എഡ്‌മാഷ്‌ ശ്രീ ഇട്ടിയവിരാ സാറിനാണ്‌..."

"... ഇട്ടിയവിരാ സാറിനെക്കുറിച്ചു പറയുകയാണെങ്കില്‍, ഈ വിധ്യാലയത്തിനെ നന്മയ്ക്കും ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരാള്‍. അച്ചടക്കവും ചിട്ടയായ പഠനവുമാണ്‌ നല്ല വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നത്‌ എന്നദ്ദേഹം എപ്പോഴും പറയാറുണ്ട്‌. അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിനുള്ള നിഷ്കര്‍ഷ എനിക്ക്‌ എന്റെ മകന്‍ മുഖേന അറിവുള്ളതാണ്‌. ബഹുമാന്യനായ ഇട്ടിയവിര സാറിനെ ഞാന്‍ ഈ വേദിയിലേക്ക്‌ സ്വാഗതം ചെയ്തു കൊള്ളുന്നു."

ബലേ ഭേഷ്‌. നിലയ്ക്കാത്ത കയ്യടി. അന്തോണി സാറിനെ ഒന്നു പാളി നോക്കി, സാര്‍ സദസ്സിനു നേരേ കൈ കൂപ്പി. സ്കൂള്‍ ലീഡര്‍ നീന പൗലോസ്‌ സാറിനു പൂച്ചെണ്ട്‌ നല്‍കി. മുന്‍നിരയില്‍ ഇരുന്ന് അക്കുത്തിക്കു കളിക്കുന്ന പയ്യന്മാരുടെ നേരെ സാര്‍ കയ്യോങ്ങി.

"... അടുത്തതായി സ്വാഗതം ആശംസിക്കേണ്ടുന്നത്‌ നമ്മുടെയിടയിലേക്ക്‌ ഇന്നു കടന്നു വന്ന് ഈ വേദിയെ അനുഗ്രഹീതമാക്കിയ ആരാധ്യനായ രൂപതാ മെത്രാനാണ്‌. "

അന്തോണിയുടെ പാളി നോട്ടം. പിതാവ്‌ ഞാനിതെത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഇരിക്കുന്നു.

"നമുക്കെല്ലാവര്‍ക്കും അറിയാം, നമ്മുടെ ഇടവകയുടെയും സ്കൂളിന്റെയുമൊക്കെ കാര്യത്തില്‍ തിരുമേനിക്കുള്ള താല്‍പര്യം."

അരമനയില്‍ നാലുതവണ പോയിട്ടാണ്‌ പുള്ളിയെ ഒന്നുകാണാന്‍ കൂടി ഒത്തത്‌ എന്ന വിവരം പ്രാസംഗികന്‍ വിഴുങ്ങി.

"വന്ദ്യ പിതാവ്‌ ആദ്യം തന്നെ പറഞ്ഞു, ഈ ഇടവകയിലെ കുഞ്ഞാടുകളുടെ കാര്യത്തില്‍ തനിക്ക്‌ അങ്ങേയറ്റം താല്‍പര്യമുണ്ട്‌. ആയതു കൊണ്ട്‌, എത്രയും വേഗം ജൂബിലി സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. പിന്നീടും പല അവസരങ്ങളില്‍ അതിനായിട്ട്‌ ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെയേ വന്ദ്യപിതാവ്‌ ഞങ്ങളെ സ്വീകരിച്ചിട്ടുള്ളൂ..."

ആദ്യമുണ്ടായിരുന്ന ബാസൊക്കെ പോയെങ്കിലും അന്തോണി കത്തിക്കയറി.

"വന്ദ്യപിതാവിനെക്കുറിച്ച്‌ കൂടുതലായിട്ടു പറയുവാണെങ്കില്‌, അദ്ദേഹത്തിനു നമ്മുടെ രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള താല്‍പര്യം പ്രസിദ്ധമാണ്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, തൊള്ളായിരത്തി എണ്‍പത്തി ഒന്‍പതില്‍, അദ്ദേഹം പിതാവാകുന്നേനൊക്കെ വളരെ മുന്നേ, അദ്ദേഹം നമ്മുടെ കൊച്ചുഗ്രാമത്തില്‍ വരികയും അന്നു ശൈശവ ദശയിലായിരുന്ന ഈ സ്കൂളിന്റെ പ്രവര്‍ത്തനം കണ്ട്‌ തൃപ്തനായി മടങ്ങുകയും ചെയ്തിട്ടുള്ളതാണ്‌. അന്നു മുതല്‍ ഇവിടുത്തെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വന്ദ്യപിതാവിനുള്ള സത്വരശ്രദ്ധ ഞാന്‍ ഓര്‍മ്മിച്ചുപോവുകയാണ്‌."

സദസ്സില്‍ അങ്ങിങ്ങു അടക്കിയ ചിരികള്‍ പൊട്ടുന്നതു അന്തോണി അറിഞ്ഞു. 'ഹെയ്‌, ഞാന്‍ കാരണം ആയിരിക്കില്ല' എന്നു കരുതി പ്രസംഗം വര്‍ദ്ധിതവീര്യത്തോടെ തുടര്‍ന്നു.

"വന്ദ്യപിതാവിന്റെ ഈ ഇടവകയിലെ കുഞ്ഞുങ്ങളോടുള്ള നിസ്വാര്‍ഥ സ്നേഹത്തിന്റെ പ്രതീകമായി ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കെട്ടിടം മാറും എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി പ്രത്യേകം പ്രസ്താവ്യമാണ്‌."

അന്തോണി പിതാവിന്റെ ഐശ്വര്യം തുളുമ്പുന്ന മുഖമൊന്നു കാണാനായി തല തിരിച്ചു. മെത്രാന്‍ ദാണ്ടെ പാവയ്ക്കാനീരു കുടിച്ചപോലത്തെ മുഖഭാവത്തോടെ ഇരിക്കുന്നു!

"അഭിവന്ദ്യപിതാവ്‌ രൂപതയിലുടനീളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമായി മാറുമെന്ന് എനിക്കു സംശയമില്ല..."

സദസ്സിലെ ചിരി ഒന്നു കൂടി പരന്നു. ഏതാണ്ടെല്ലാവരുടെയും മുഖത്ത്‌ ഒരു ആക്കിയ ചിരി കാണാം. കണ്‍ഫ്യൂഷിതനായ അന്തോണി ഇട്ടിയവിരാ സാറിനെ ഒന്നു ചാഞ്ഞു നോക്കി.

തല ചെരിച്ച്‌ താടി തന്റെ നേരേ നീട്ടിയെറിഞ്ഞ്‌ സാര്‍ തുടര്‍ന്നോളാന്‍ ആംഗ്യം കാട്ടി. എന്നാല്‍ 'വേഗം തീര്‍ത്തിട്ടു പോടോ' എന്നാണ്‌ സാര്‍ ഉദ്ദേശിച്ചതെന്നു പാവം അന്തോണിക്കു മനസ്സിലായില്ല.

"...ആകയാല്‍ ഇനി മേലിലും ഇന്നാട്ടിലെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭാസ മേഖലകളില്‍ വന്ദ്യപിതാവിന്റെ... "

പിന്നില്‍ നിന്ന് ആരോ തോണ്ടിയതിനാല്‍ അന്തോണിയുടെ കോണ്‍സണ്ട്രേഷന്‍ തെറ്റി. നോക്കുമ്പോ ഇട്ടിയവിരാ സാര്‍. സാറിന്റെ മുഖം ആപ്പിള്‍ പോലെ തുടുത്തിരിക്കുന്നു. "എന്നാ സാറേ??"

"എടോ കാലമാടാ, ഇനിയെങ്കിലും മെത്രാനെ 'വന്ധ്യപിതാവ്‌' എന്നു വിളിക്കുന്നതൊന്നു നിര്‍ത്തെടോ!!!"

"കൂ...................ഉം.." മൈക്കും നാട്ടുകാരും ഒന്നിച്ചു കൂവി.

Thursday, August 05, 2010

ബ്ലോഗര്‍ മാട്രിമോണി ഡോട്‌ കോം

കശാപ്പുകാരന്‍ വിലപറയുന്നതിനു മുന്‍പ്‌ മാടിനെ നോക്കുന്നതുപോലെ എന്റെ കസിനെ അയാള്‍ നോക്കി. 'എന്തോരു മനുഷ്യനാടോ ഇയാള്‍, ആളെ കണ്ടിട്ടില്ലാത്തു പോലെ ഇത്ര നോക്കാന്‍?' ചോദിക്കണമെന്നുണ്ടായിരുന്നു. അരുണിന്റെ മുഖത്തെ അങ്കലാപ്പും അസ്വസ്ഥതയും എനിക്കു വായിച്ചെടുക്കാമായിരുന്നു. പെണ്ണിന്റെ അപ്പന്‍ മിലിട്ടറിക്കാരനാണ്‌. കേട്ടപ്പോഴേ ഇതു വല്ല കൂതറകേസും ആയിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞതാ.

"ചുമ്മാ ഇരിക്കാതെ ഇതൊക്കെ എടുത്തു കഴിക്ക്‌.." ഇങ്ങേരടെ ഒരു സൗണ്ട്‌! ഞാന്‍ വീണ്ടും ഞെട്ടി. ആദ്യം ഞെട്ടിയത്‌ 10 മിനിറ്റ്‌ മുന്‍പായിരുന്നു. അല്‍പം എയറൊക്കെ എടുത്തു പിടിച്ച്‌ സുസ്മേരവദനരായി അരുണിനെ ഒപ്പം നടത്തി ഗേറ്റ്‌ കടന്നു വന്ന വരവിന്‌ കൂട്ടില്‍ കിടന്ന അല്‍സേഷ്യന്‍ നായ - ആ നായിന്റെ മോന്‍ ഒരു കുര. ഒന്നല്ല, ഒരൊന്നൊന്നര കുര. വെറുതെ ഞെട്ടീന്നു പറഞ്ഞാല്‍ പോരാ. പെണ്ണു വീട്‌ എത്തുന്നതിനു 10 മിനിറ്റ്‌ മുന്‍പ്‌ NH-212ന്റെ സൈഡില്‍ വണ്ടി നിര്‍ത്തി മൂത്രശങ്ക തീര്‍ത്തതുകൊണ്ട്‌ പുതിയ ലൂയി ഫിലിപ്പ്‌ നനയാതെ കഴിഞ്ഞു. ഈ അല്‍സേഷ്യനും മിലിട്ടറി ആണെന്നാ തോന്നുന്നത്‌ - എന്തൊരു ശൂരത്വം!. നിര്‍ത്താതെ കുര. ഇടിവെട്ടുന്ന ബാസ്‌. കൂടും പൊളിച്ചു പണ്ടാരമെങ്ങാനും ചാടി വീണാല്‍ കോടി പുതപ്പിച്ചു കിടത്താന്‍ വീട്ടുകാര്‍ക്ക്‌ പല്ലും നഖോം പോലും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. ഉടനെ വന്നു രണ്ടാമത്തെ വെടിശബ്ദം.

"കോട്ടയത്തൂന്നു രാവിലെ വിളിച്ച..??" വീണ്ടും ഞെട്ടി.'റിട്ടയേഡ്‌ കേണല്‍ രാഘവന്‍ സര്‍ അല്ലേ' എന്ന് ചോദിക്കാന്‍ മനസ്സില്‍ കരുതിയിരുന്നത് ആവിയായി. നോക്കിയപ്പോള്‍ ആജാനുബാഹുവായ ഒരു മനുഷ്യന്‍ സിറ്റൗട്ടില്‍. വീട്ടില്‍ മീന്‍കറി വെക്കുന്ന മണ്‍ചട്ടിയുടെ നിറം. പട്ടാളത്തില്‍ വെടിമരുന്ന് ഇടി ആയിരുന്നിരിക്കണം ഡ്യൂട്ടി. തവിട്ടു നിറം കലര്‍ന്ന കണ്ണുകള്‍. ആളെ കൊല്ലുന്ന മീശ. അല്ല, ഈ റിട്ടയേഡ്‌ മിലിട്ടറിക്കാരന്മാര്‍ക്കെല്ലാവര്‍ക്കും കപ്പടാമീശ വെച്ചിരിക്കണം എന്നു നിയമം വല്ലോം ഉണ്ടോ? ഇതിനിടയില്‍ കൂടി ഇയാള്‍ക്ക്‌ ആവശ്യമായ ഓക്സിജന്‍ എങ്ങനെ അകത്തെത്തുന്നു? അതോ ഇനി വീരപ്പന്റെ വല്ല..? ഏയ്, മൂപ്പര്‍ നമ്മടെ ജാതി ആവാന്‍ വഴിയില്ലല്ലോ. എന്റെ ചിന്തകള്‍ കാടു കയറി.

"കേറിവാ... " വീണ്ടും പെണ്ണിന്റപ്പന്റെ സിംഹഗര്‍ജ്ജനം. അതൊരു ക്ഷണമായിട്ടല്ല ആക്രോശമായിട്ടാണ്‌ അരുണിനും തോന്നിയതെന്ന്‌ അവന്‍ ഇടതു കയ്യിലെ വിരലുകള്‍ തെരുതെരെ കൂട്ടിപ്പിടിക്കുന്നതു കണ്ടതോടെ എനിക്കുറപ്പായി. ‘വിട്ടോടാ, ഈ ബന്ധം നമുക്കു വേണ്ട’ എന്നു വിളിച്ചു കൂവി തിരിഞ്ഞോടാന്‍ തോന്നി. അങ്ങനെ ഓടിയാല്‍ പിന്നെ ഒപ്പം ഓടിപ്പോകുന്നത്‌ എന്റെ മാനം കൂടി ആയിരിക്കും. കാരണം അരുണിന്റെ മുന്നില്‍ അനേകം പെണ്ണുകാണല്‍ നടത്തി എക്സ്‌പീരിയന്‍സ്ഡ്‌ ആയ ആളാണു ഞാന്‍. പിന്നെ അവന്റെ ചേട്ടന്‍ സ്ഥാനത്ത്‌ നില്‍ക്കുന്നതിന്റെ ഒരു ഗെറ്റപ്പ്‌ നമ്മള്‍ വിടരുതല്ലോ.

ഹും.. എന്തെല്ലാം പെര്‍ഫോമന്‍സായിരുന്നു? മലപ്പുറം കത്തി, മാങ്ങാത്തൊലി... എന്താന്നോ? ആദ്യമായി പെണ്ണുകാണാന്‍ പോവല്ലേ എന്നോര്‍ത്തപ്പോ രാവിലെ അവനൊരു പൂതി. കാര്‍ ഒന്നു പുതിയതാക്കണം. അതിനു കാര്‍ പുതിയതാണല്ലോ. 1000കി.മീ. പോലും ഓടിയിട്ടില്ല. അവനപ്പോ അതു പോര. അത്രേ ഓടീട്ടുള്ളു എന്നു നാട്ടുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്ണുവീട്ടുകാര്‍ക്ക്‌ അറിയില്ലല്ലോ. അതു കൊണ്ട്‌ ഒരു ഇമ്പ്രഷന്‍ സ്റ്റെപ്പെന്ന നിലയില്‍ കഴിഞ്ഞയാഴ്ച മാത്രം കിട്ടിയ നമ്പര്‍ പതിപ്പിച്ച പ്ലേറ്റ്‌ രണ്ടും അഴിച്ചുമാറ്റി. താല്‍ക്കാലിക നമ്പര്‍ അപ്പോഴും ഗ്ലാസിലുണ്ടായിരുന്നതിനാല്‍ വണ്ടി പുതുപുത്തന്‍ തന്നെ. അരുണ്‍ തന്നെയാണ്‌ രാവിലെ കാര്‍ വാഷൊക്കെ ഇട്ടു കുളിപ്പിച്ച്‌ കുട്ടപ്പനാക്കി ഇട്ടതും. അല്ലെങ്കില്‍ സിനിമാ കാണാനും മീന്‍ വാങ്ങാന്‍ പോകാനുമൊക്കെ വണ്ടി എടുത്തോണ്ടു പോയിട്ട് എയറുപോലും നോക്കുകേലാത്തവനാ. ഇത്രേം കേട്ടപ്പോ ഈ കാര്‍ Audi Q7 ആണെന്നു വിചാരിച്ചു പോയാല്‍ തെറ്റി. വെറും സാദാ Alto.

പെണ്ണുകാണലിലേക്കു തിരികെ വരാം. മൊത്തത്തില്‍ സെറ്റപ്പ് കൊള്ളാം(വീട്ടുകാരനൊഴികെ). നല്ല വീട്.‌ സുന്ദരമായി ഒരുക്കിയിരിക്കുന്ന സ്വീകരണ മുറി. പതുപതുത്ത സോഫയില്‍ ഞാനും മണവാളപരമായ വിനയത്തോടെ 'ഹാഫ്‌-സീറ്റ്‌' പൊസിഷനില്‍ അരുണും ഇരുന്നു. ഒരു പൊണ്ണന്‍ ടിവി. ഹോം തീയേറ്റര്‍ സിസ്റ്റം. ഇവിടെ കമ്പ്ലീറ്റ്‌ ഒച്ചപ്പാടിന്റെ ആള്‍ക്കാരാണോ? അപ്പോളാണ്‌ വേറൊരു സാധനം കണ്ടത്‌. ഭിത്തിയില്‍ തൂങ്ങുന്ന ഒരു തോക്ക്‌!!

ഥള്ളേ..!

'പട്ടാളത്തിലെ ജോലി തീര്‍ന്നെങ്കിലും അമ്മാവന്‍ വെടിവെപ്പ്‌ നിര്‍ത്തീട്ടില്ല, അല്ലിയോ' എന്നു 'ലേലം' സിനിമയില്‍ മെത്രാനോട്‌ എം.ജി. സോമന്‍ ചോദിക്കുന്ന ഈണത്തില്‍ ഒരു വാചകം പൊന്തി വന്നതാ. ആയുസ്സിനെ കരുതി അതു വിഴുങ്ങി. ആദ്യം പട്ടി, പിന്നെ അപ്പന്‍, ഇപ്പോ ദേ തോക്കും. ഇക്കണക്കിന് വാ‍യിനോക്കിക്കൊണ്ട് ഒരുത്തനും ഈ പഞ്ചായത്ത് വാര്‍ഡില്‍പോലും വരാന്‍ സാധ്യതയില്ല.

പൊന്നുമോനെ അരുണേ, വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്നേ നീയെന്നതാ പറഞ്ഞെ? പെണ്ണിന്റെ അപ്പന്‍ മിലിട്ടറി ആയതുകൊണ്ട് കാര്യങ്ങള്‍ എല്ലാം നല്ലപടിക്ക്‌ നടന്നാല്‍ അവന്‍ മിലിട്ടറി റമ്മില്‍ നീന്തും പോലും. ഇയാള്ടെ ലക്ഷണം കണ്ടിട്ട്‌ ക്വാട്ട കിട്ടുന്നതു മുഴുവന്‍ കാന്റീനില്‍ വെച്ചു തന്നെ തീര്‍ക്കുന്ന ഇനം ആണെന്നു തോന്നുന്നു.

"ശ്രീലതേ..." വീണ്ടും ആക്രോശം. അരുണിന്റെ നോട്ടത്തിന്റെ അര്‍ഥം എനിക്കറിയാം - പെണ്ണിനെ ആണോ പെണ്ണിന്റെ അമ്മയെ ആണോ വിളിച്ചതെന്ന്‌. സംശയത്തിനു വിരാമമിട്ടുകൊണ്ട്‌ ഒരു ട്രേയില്‍ പലഹാരവുമായി വൈകുന്നേരം 7.30 നു കാണിക്കുന്ന സീരിയലിലെ ഒരു കഥാപാത്രത്തെ പോലെ പെണ്ണിന്റെ അമ്മ കടന്നു വന്നു. പെണ്ണ് അപ്പന്റെ ഷേപ്പ് ആവരുതേ എന്നൊരു പ്രാര്‍ഥന അരുണിന്റെ കണ്ണില്‍ തെളിഞ്ഞു നിന്നു.

അപ്പന്‍ അന്വേഷണം തുടര്‍ന്നു: "ഇതാരാന്നാ പറഞ്ഞെ?"

ചോദ്യം ആരോടാണെന്ന ഒരു കണ്‍ഫ്‌യൂഷന്‍ ഉണ്ടായെങ്കിലും മൂത്തോരടെ സ്ഥാനത്ത്‌ ചെന്ന ആളായതിനാല്‍ ആ വള്ളിയില്‍ ഞാന്‍ തന്നെ കയറിയങ്ങു പിടിച്ചു.

"എന്റെ പേര്‌ രാജ്‌. ഇതെന്റെ കസിനാണ്‌. ന്നു പറഞ്ഞാല്‍ അച്ഛന്റെ പെങ്ങടെ മോന്‍. പേര്‌ അരുണ്‍. ബാംഗ്ലൂരിലാണ്‌ ജോലി."

അരുണിന്റെ മുഖത്തെ ചിരിയുടെ വോള്‍ട്ടേജ്‌ 10v കൂടി പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ വീണ്ടും പഴയ വോള്‍ട്ടതയിലേക്ക്‌ വന്നു. അപ്പോള്‍ ബോണ്‍വിറ്റ ഭരണിക്ക്‌ കയ്യും കാലും മുളച്ച ഷേപ്പുള്ള ഒരു പന്ത്രണ്ടുകാരന്‍ പയ്യനും വന്ന് കേണലിന്റെ സൈഡില്‍ ഇരുന്നു. അവന്റെ കെട്ടും മട്ടും കണ്ടാല്‍ കയ്യിലിരിക്കുന്ന PSPക്ക്‌ വെളിയില്‍ ഒരു ലോകമുണ്ടെന്ന വിചാരമുള്ളതായി തോന്നുന്നില്ല. കണ്ടിട്ട്‌ ഒരു കുഞ്ഞളിയന്‍ മട്ടുണ്ട്‌ കെട്ടോടാ അരുണേ. മൂപ്പിലാന്റെ പരിചയപ്പെടുത്തല്‍ അതു ശരിവെച്ചു.

"എന്നാ പരുവാടി പയ്യന്‌?" വീണ്ടും ഗര്‍ജ്ജനം. പിന്നില്‍ പുഞ്ചിരിക്കുന്ന മുഖവുമായി ആ സ്ത്രീ നില്‍ക്കുന്നതു കൊണ്ട്‌ മനസ്സാനിധ്യം വിടാതെ എനിക്ക്‌ സംസാരിക്കാന്‍ പറ്റുന്നുണ്ട്‌.

"സോഫ്റ്റേറ്‌ എഞ്ചിനീയറാ. എന്നെപ്പോലെ തന്നെ.(ആ സെന്റന്‍സ്‌ വേണ്ടാരുന്നെന്ന്‌ തോന്നി - എങ്ങാനും എന്നെ കണ്ടിട്ട്‌ അങ്ങേര്‍ക്ക്‌ വല്ല വശപ്പെശകും തോന്നിയാലോ? അല്ല, അതിനു സാധ്യത ഏറേ ആണേ.) ഇപ്പോ മൂന്നു വര്‍ഷമായി അവിടെ."

അല്‍പം നേരം മൗനം. ഗ്യാപ്‌ ഫില്‍ ചെയ്യാനായി ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി - "ഇവന്റെ വീട്ടില്‍ മൂന്നു പിള്ളേരാ. മൂത്തതു രണ്ട്‌ പെങ്ങമ്മാരാ. രണ്ട്‌ പേരുടേം കല്യാണം കഴിഞ്ഞു..." ഹൊ! അതങ്ങു പറഞ്ഞു തീര്‍ന്നപ്പോ തള്ളേടെ മുഖത്തെ സന്തോഷം ഒന്നു കാണണാരുന്നു. അവരുടെ വീടിന്റെ മുന്നില്‍ വരെ സൂനാമി വന്നിട്ട്‌ തിരിച്ചു പോയപോലെ!! ഓരോരോ മെന്റാലിറ്റികളേ.. ഞാനും അപ്പനും പരസ്പരം കുടുംബപുരാണം പങ്കുവെച്ച്‌ കളിച്ച്‌ ഒരു അഞ്ചെട്ട്‌ മിനിറ്റും കൂടി അങ്ങു പോയി.

മുന്നിലെ ടീപ്പോയില്‍ കുഴലപ്പം, ഞാലിപ്പൂവന്‍ പഴം, കായ വറുത്തത്‌, ലഡു എന്നിവ നിരന്നു. കുഴലപ്പം, ലഡു എന്നീ പലഹാരങ്ങള്‍ കാരണം എന്റെ ജീവിതത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതാകയാല്‍(അവ മറ്റൊരിക്കല്‍ പറയാം) ഞാന്‍ മറ്റ്‌ ഇനങ്ങളിലേക്ക്‌ നോക്കി. ഈ കര്‍ക്കടമാസത്തില്‍ തണുപ്പും പിടിച്ച്‌ അങ്ങേരടെ ഒരു പഴം എന്നു ചിന്തിച്ച്‌ ഒരു ഉപ്പേരിക്കഷണം(ആദ്യ വാരല്‍ ആയതു കൊണ്ട്‌ 'എനിക്കിതൊന്നും ഇഷ്ടമല്ല സാറെ' എന്ന ഭാവത്തില്‍ ഒന്നേയൊന്നു മാത്രം) ഞാന്‍ എടുത്തു കടിച്ചു. തല്‍സമയം ബസ്‌സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്കു മുന്നില്‍ ക്യൂ നിക്കുന്നവന്റെ മാതിരി ഒരക്ഷമാഭാവം അരുണിന്റെ മുഖത്ത്‌ നിഴലിക്കുന്നതു ഞാന്‍ കണ്ടു. 'ഒന്നടങ്ങി ഇരിക്കെടാ, അവള്‍ അകത്ത്‌ ഒരുങ്ങുന്നതേ ഉള്ളൂ' ഞാന്‍ അവനെ കണ്ണു കൊണ്ട്‌ കാണിച്ചു. ആദ്യത്തെ പെണ്ണുകാണല്‍ അല്ലേ? പെണ്ണു കാണുന്നതും ബാറില്‍ കേറുന്നതും ഒരു പോലാ. ആദ്യത്തെ ഒന്നു രണ്ട്‌ തവണ ഭയങ്കര ടെന്‍ഷനും ചളിപ്പും ഒക്കെ ആയിരിക്കും. പിന്നെ എല്ലാം സ്മൂത്ത്‌ ആണെന്നേ.

കാലമാടന്‍ കേണല്‍ വിടാന്‍ ഭാവമില്ല. "എഞ്ചിനീയറു പണി അല്ലാതെ വേറെന്നാ വകുപ്പൊക്കെ ഒണ്ട്‌ അരുണിന്‌?"

മൂപ്പരെന്താ ഉദ്ദേശിച്ചത്‌? അധിക വരുമാനത്തിനുള്ള സ്രോതസ്സോ അതോ ഇവന്റെ ഹോബികളോ? അതോ ഇവന്റെ ബാംഗ്ലൂര്‍ ജീവിതത്തെക്കുറിച്ച്‌ വല്ല ഹിന്റും ഒപ്പിച്ചെടുക്കാനുള്ള ചൂണ്ടയുമാണോ? ഉവ്വ. കൊത്തീതു തന്നെ. അരുണ്‍ കേറി പിടിക്കുന്നതിനു മുന്നെ ഞാന്‍ ഇടപെട്ടു.

"ആ, അതു പിന്നെ നേരമ്പോക്കിനാണേല്‍ അത്യാവശ്യം ഷെയറൊക്കെ ഉണ്ട്‌. പിന്നെ കൊറച്ച്‌ മ്യൂച്ചല്‍ ഫണ്ട്‌. പിന്നെ ബാംഗ്ലൂരല്ലേ ജീവിതച്ചെലവു കൂടുതലാ. ഇവന്‍ താമസിക്കുന്നത്‌ ഫ്രണ്ട്‌സിനൊപ്പമാ. പിന്നെന്നാ, രണ്ടൂന്നു ബ്ലോഗ്‌ ഉണ്ട്‌. അതും കുറെ കലാപ്രവര്‍ത്തനോം ഒക്കെയായി ഇങ്ങനെ ഒതുങ്ങിക്കഴിയുന്നു."

കാടും പടലും തല്ലി ഒരു വിധത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി. 'അലക്കി ഇഷ്ടാ' എന്ന അഭിനന്ദനം ഒരു നോട്ടമായി അരുണില്‍ നിന്നും എന്റെ നേര്‍ക്ക്‌ നീണ്ടുവന്നു. കലാകാരന്മാരായ ആണുങ്ങളെ പെണ്ണുങ്ങള്‍ക്ക്‌ പൊതുവെ ഇഷ്ടമാണെന്ന് തളത്തില്‍ ദിനേശന്‍ വഴിക്ക്‌ അരുണിന്‌ അറിവു കിട്ടിയിട്ടുള്ളതാകുന്നു. പക്ഷേ ഇതു പറയുമ്പോ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് എനിക്കറിയാം.

ഒന്ന്‌ : ഷെയറ്‌, ഞാന്‍ പറയണ്ടല്ലോ... വല്ലവിധേനയും ഒരു അക്കൗണ്ട്‌ ഒക്കെ ഒപ്പിച്ച്‌ ഓഹരിവ്യാപരം തുടങ്ങി. ഒരു മാസം കൊണ്ട്‌ വാങ്ങുന്ന ശമ്പളത്തിന്റെ ഇരട്ടി കടമായപ്പോ ആ കട പൂട്ടി.

രണ്ട്‌ : മ്യൂച്ചല്‍ ഫണ്ട്‌, ഓഫീസിലെ എക്സ്റ്റന്‍ഷന്‍ ഫോണില്‍ വന്ന ഒരു വിളിയിലെ കിളിനാദവുമായി സൊള്ളി സൊള്ളി മുപ്പതിനായിരം കൊടുത്ത്‌ ഒരു മ്യൂച്ചല്‍ ഫണ്ടില്‍ ചേര്‍ന്നു. പിന്നെ ആ വഴിക്ക്‌ തിരിഞ്ഞു നോക്കീട്ടില്ല.

മൂന്ന്‌ : ജീവിതച്ചെലവ്‌, ഒരു കുപ്പി ബിയറിനെന്താ വില.. വിസ്കിയും ബ്രാന്‍ഡീം പറയേം വേണ്ട. അവസാനം വന്നു വന്ന്‌ ഓള്‍ഡ്‌ മങ്ക്‌ റമ്മില്‍ എത്തി നിക്കുന്നു ജീവിത നിലവാരം. കൂട്ടുകാരുടെ കൂടെ താമസം. ഞാന്‍ കൂടുതല്‍ വിവരിക്കേണ്ടല്ലോ.

നാല്‌ : കലാപ്രവര്‍ത്തനം. പ്ലസ്‌-ടുവിനു പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഇരുന്ന് ടീച്ചറിന്റെ കാര്‍ട്ടൂണ്‍ വരച്ചതിനു പിടിക്കപ്പെട്ട അന്നു തുടങ്ങിയതാ. ഫോട്ടോഗ്രാഫി എന്നൊക്കെ പറഞ്ഞാല്‍ മരിക്കും. സകല സമയോം നെറ്റിലാ. 'നല്ല നല്ല ചിത്രങ്ങള്‍' തേടിപ്പിടിക്കാന്‍ മിടുക്കനാ. അതെന്നിട്ട്‌ ലോകത്തിന്റെ നാലു മൂലയ്ക്കുമുള്ള കൂട്ടുകാര്‍ക്ക്‌ മെയിലയയ്ക്കും.

"ഈ ബ്ലോഗൊക്കെ അത്ര നല്ല ഏര്‍പ്പാടാണോ?" തൊലച്ചു - അതിയാന്റെ ഒരന്വേഷണം. ഇയാളു ചുമ്മാ വെടിപറഞ്ഞിരിക്കാതെ പെണ്ണിനെ വിളിക്കു കൂവേ!

"ആ, കുഴപ്പമില്ല. മാസം ഒരു അഞ്ചെട്ട്‌ പോസ്റ്റെങ്കിലും വരും. രണ്ട്‌ ബ്ലോഗ്‌ പുറത്തും ഒരെണ്ണം കമ്പനി നെറ്റ്‌വര്‍ക്കിലുമാ. കമന്റ്‌ കിട്ടുന്നതിന്‌ അനുസരിച്ചിരിക്കും. ഫീല്‍ഡ്‌ ഇപ്പൊ അല്‍പം ഡള്ളാ. റിസഷനൊക്കെ അല്ലാരുന്നോ? ഇപ്പോ മാറിവരുന്ന ലക്ഷണം കാണുന്നുണ്ട്‌. നമ്മള്‍ അതില്‍ എത്രമാത്രം നമ്മുടെ ടൈം ഇന്‍വെസ്റ്റ്‌ ചെയ്യുന്നൂന്ന് അനുസരിച്ചിരിക്കും അവിടുന്നുള്ള റിട്ടേണ്‍. രാജേട്ടനും ഉണ്ടായിരുന്നു - ഫോട്ടോബ്ലോഗുള്‍പ്പടെ. കല്യാണം ഒക്കെ കഴിഞ്ഞ്‌ തിരക്കായപ്പോ മെയിന്റയിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായി. ഇപ്പോ വെറുതെ കിടക്കുവാ."

ഇത്തവണ അരുണ്‍ കേറിയങ്ങു കൊഴുപ്പിച്ചു. അത്രയ്ക്കു വേണാരുന്നോടാ എന്നയര്‍ഥത്തില്‍ കാച്ചിയ എന്റെ നോട്ടം അവന്‍ ഡിസ്മിസ്‌ ചെയ്തു.

"ഓഹ്‌ അതു ശരി. അല്ലേലുമതെ, ഒരു പ്രസ്ഥാനമാകുമ്പം നമ്മളത്‌ നേരെ ചൊവ്വേ നടത്തിക്കൊണ്ട്‌ പോയില്ലേലേ... അല്ലിയോ?"

കെഴങ്ങന്‍ കേണലേ ഇയാളെന്നാ ധരിച്ചു വെച്ചേക്കുന്നെ. മൂന്നു ബ്ലോഗെന്നു പറഞ്ഞാല്‍ ബാംഗ്ലൂര്‌ വാടകയ്ക്കു കൊടുക്കാന്‍ പാകത്തില്‍ കിടക്കുന്ന മൂന്നുനില കെട്ടിടം ആണെന്നോ?

ഉള്ളില്‍ ഒരു ചിരി പൊന്തി വന്നു. മോനെ അരുണേ, നിന്റെ ഒണക്കബ്ലോഗില്‍ പൊട്ടിച്ച ഉണ്ടയില്ലാ വെടി കേണലിന്റെ സൈന്യത്തെ കീഴടക്കിയെടാ. മിലിട്ടറി റം കിനാവുകള്‍ യാഥാര്‍ഥ്യമാകുമോടാ ഗൊച്ചു ഗള്ളാ..! എന്റെ മനസ്സില്‍ For CSD supply only എന്ന വാക്യം മിന്നി മറഞ്ഞു.

അതു വരെ മിണ്ടാതിരുന്ന പയ്യന്‍ PSP താഴെ വെച്ചിട്ട്‌ അരുണിന്റെ നേരെ നോക്കി - "അങ്കിള്‍, അങ്കിളിന്റെ ബ്ലോഗിന്റെ പേരെന്നാ?"

സംശയപൂര്‍വ്വം ഞാന്‍ കേണലിന്റെ മുഖത്തു നോക്കി. പുള്ളിക്കാരനു വല്ലോം കത്തിയോ? ഇല്ലെന്നു തോന്നുന്നു. രണ്ടും കല്‍പ്പിച്ച്‌ അരുണ്‍ പേരു പറഞ്ഞു - അവന്റെ സ്വന്തം ഫാക്ടറീടെ പേരുപറയുന്നമട്ടില്‍.

"എത്ര ബ്ലോഗ്‌ ഉണ്ടെന്നാ പറഞ്ഞെ..?" ഈ ചോദ്യം കൊച്ചുണ്ടാപ്രി വക. അപ്പന്റെ ക്രോസ്‌ വിസ്താരം ഈ ഫാസ്റ്റ്‌ ഫുഡ്‌ കണ്ടെയ്‌നര്‍ ഏറ്റെടുത്ത ലക്ഷണമാടാ അരുണേ!

"മൂ... അല്ല രണ്ട്‌." അരുണിന്റെ ശബ്ദം ഇടറുന്നു.

"എന്നും അതില്‍ വര്‍ക്കു ചെയ്യുമോ?" ഉണ്ടാപ്രി തുടര്‍ന്നു.

"ഇല്ല, വല്ലപ്പോഴും മാത്രം."

"ആവറെജ്‌ ഫീഡ്ബായ്ക്ക്‌?" അവന്റെ...!!

അരുണ്‍ നിന്നുവെട്ടി വിയര്‍ത്തു. "പെ.. പെര്‍ പോസ്റ്റ്‌, ഒരു ആറ്‌ ഏഴ്‌..!"

ഉണ്ടാപ്രി PSPയും പൊക്കിപ്പിടിച്ചോണ്ട് ചാടിത്തുള്ളി. "അയ്യേ....!! പപ്പാ പപ്പാ... എനിക്കു പോലും നാലു ബ്ലോഗൊണ്ട്‌! ഒരു റ്റിന്റുമോന്‍ തമാശ പോസ്റ്റ്‌ ചെയ്താല്‍ എനിക്കു കിട്ടും മിനിമം അന്‍പതു കമന്റ്‌... ഈ അങ്കിളിന്‌ ഒന്നും അറിയൂല്ലാ...!! ഹ ഹ..!!"

മിലിട്ടറി മാമന്‍ ഇരിപ്പിടത്തില്‍ നിന്നു സാവധാനം എണീറ്റു. മൂപ്പിലാന്റെ മുഖത്ത്‌ ഒരു ഡ്രാക്കുളച്ചിരി. തോക്കെടുക്കാനുള്ള ഭാവമെന്നു മനസ്സിലാക്കിയ ഞാനും അരുണും സോഫയില്‍ നിന്നും ചാടി എഴുന്നേറ്റു. ചിപ്സ്‌ നിരത്തിയ ട്രേ തട്ടി മറിഞ്ഞു.

"ഓടിക്കോടാ..." ഞാന്‍ അരുണിനോട്‌ അലറി. മുന്നിലോടി വാതില്‍ക്കലെത്തിയ അരുണ്‍ സഡന്‍ബ്രേക്കിട്ടു നിന്നു. മുന്നില്‍ അല്‍സേഷ്യന്‍.

"ഭും..." വെടിയാണോ പട്ടിയുടെ കുരയാണോ. പതാ നഹി. എടുത്തിട്ടു കുടഞ്ഞപോലെ ഞാന്‍ ഞെട്ടി.

പതിയെ എല്ലാം വ്യക്തമായി വന്നു. "ചേട്ടാ എണീക്ക്‌, എത്ര നേരമാ ഈ ഉറങ്ങുന്നെ. ഇന്ന് അരുണിനു പെണ്ണു കാണാന്‍ പോകുന്ന കാര്യം മറന്നോ? അവന്‍ ദേ ഒന്‍പതാകുമ്പോ റെഡി ആകുമെന്ന്."

"പെണ്ണു കാണാനും പോകുന്നില്ല ഒരു $&#@*8%@!~നും പോകുന്നില്ല. ആ കോപ്പനോട്‌ വേണെങ്കി കുഞ്ഞമ്മാവനെയും കൂട്ടി പൊക്കോളാന്‍ പറ. ഹല്ല പിന്നെ."

പത്നി എന്നെ ഒരു നിമിഷം മിഴിച്ചു നോക്കി.

'കൊച്ചുവെളുപ്പാങ്കാലം വരെ ബ്ലോഗിനകത്തു കേറി അങ്ങിരിക്കും, എന്നിട്ട്‌ ഉറക്കത്തില്‍ മൊത്തം പിച്ചും പേയും പറച്ചിലും ഞെട്ടലും. ഒരു ദിവസം കമ്പ്യൂട്ടറും കുന്ത്രാണ്ടോം എല്ലാം കൂടെ ഞാനെടുത്തു ചുടും....' എന്നൊരു ഹാര്‍ഷ്‌ കമന്റും പോസ്റ്റ്‌ ചെയ്തിട്ട്‌ ഭാര്യാജി അടുക്കളയിലേക്കു തിരിച്ചുനടന്നു.

Monday, August 02, 2010

പ്യാരി മധുരം

ഈ വര്‍ഷത്തെ ഫ്രണ്ട്ഷിപ്‌ ഡേ കഴിഞ്ഞു. സൗഹൃദദിനത്തില്‍ ഞാന്‍ തനിച്ചായിരുന്നു. ഏതാനും ഫോണ്‍ വിളികളും SMSകളുമായി ഒരുപാട്‌ ഓര്‍മ്മകള്‍ അയവിറക്കിയ ശാന്തമായ ഒരു ദിനം. ഉറങ്ങാന്‍ പോകുമ്പോഴാണ്‌ ഞാന്‍ ആ മനുഷ്യനെപ്പറ്റി ഓര്‍ത്തത്‌- ബാബുച്ചേട്ടന്‍. അങ്ങനെയാണ്‌ ഞാന്‍ പുള്ളിയെ വിളിച്ചിരുന്നത്‌. ഉദ്ദേശം ആറടി പൊക്കത്തില്‍ മെലിഞ്ഞ്‌, നെറ്റിയില്‍ നിന്നും തല അല്‍പം തെളിഞ്ഞ്‌, ചുരുണ്ട മുടിയുള്ള ഒരു ഇരുനിറക്കാരനായിരുന്നു ഞാന്‍ അറിയുന്ന ബാബുച്ചേട്ടന്‍. ഞങ്ങളുടെ പ്രദേശത്ത്‌ ബാബുമാര്‍ ഒരുപാട്‌ ഉണ്ടായിരുന്നതിനാലും ഒരല്‍പം 'അസുഖം' ഇദ്ദേഹത്തിനുണ്ടായിരുന്നതിനാലും വെറുതെ ബാബുച്ചേട്ടന്‍ എന്നു പറഞ്ഞാല്‍ അറിയില്ല - വട്ടന്‍ ബാബു എന്നു പറയണം! എന്റെ കുടുംബവൃത്തങ്ങളില്‍ ഈ പേരുകൊണ്ടാണ്‌ ബാബുച്ചേട്ടന്‍ പരിചിതന്‍. ഈ കുറിപ്പ്‌ ഇന്നെനിക്ക്‌ അജ്ഞാത്നായ ഈ ബാബുച്ചേട്ടനെ പറ്റിയാണ്‌.

അടിസ്ഥാനപരമായി ബാബുച്ചേട്ടന്‍ ഒരു ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌ മെക്കാനിക്കായിരുന്നു. എന്റെ ഇളയച്ഛന്റെ കൂടെ കണ്ടാണ്‌ എനിക്ക്‌ ആദ്യ പരിചയ്ം. അന്നു ഞാന്‍ ഒരു പക്ഷേ ആറോ എട്ടോ വയസ്സുള്ള കുട്ടിയാണ്‌. ഞ്ങ്ങളുടെ തറവാട്ടുവീട്‌ പുതുക്കിപ്പണിതപ്പോഴും വേറേ വീട്‌ വെച്ച്‌ താമസം മാറിയപ്പോഴും വയറിംഗ്‌ ജോലികള്‍ക്ക്‌ ബാബുച്ചേട്ടന്‍ ഉണ്ടായിരുന്നു. ഇന്നും എന്റെ മനസ്സില്‍ ബാബുച്ചേട്ടന്റെ രൂപം വലിയ ചെക്ക്‌ ഷര്‍ട്ടും ബ്രൗണ്‍ ലുങ്കിയും ധരിച്ച്‌ ഇടതു കയ്യില്‍ സ്ക്രൂഡ്രൈവറും ടെസ്റ്റെറും പ്ലെയറും ഒക്കെയായി മുറ്റത്തേക്കു നടന്നു വരുന്ന കൃശഗാത്രനായ ആ മനുഷ്യനാണ്‌. വല്ലാത്തൊരു അടുപ്പത്തോടെ "എടാ...." എന്നു നീട്ടി വിളിച്ചുകൊണ്ടാണ്‌ എന്നെ സമീപിക്കുക.

ഞങ്ങളുടെ പുതിയ വീട്‌(ഏതാണ്ട്‌ 20 വര്‍ഷം മുന്‍പ്‌ :) ) വയറിംഗ്‌ ചെയ്തപ്പോള്‍ പുതുതായി വാങ്ങിയ ആങ്കര്‍ സ്വിച്ചുകളും സോക്കറ്റുകളും സ്വിച്ച്ബോക്സുകളും എല്ലം അവരോടൊപ്പമിരുന്ന് പരിശോധിക്കുന്നത്‌ എന്റെ ഒരു പതിവായിരുന്നു. വയറിംഗ്‌ പൈപ്പുകള്‍, ജോയിന്റുകള്‍, ലാമ്പ്‌ ഷേഡുകള്‍, ഇന്‍ഡിക്കേറ്ററുകള്‍, എന്നിവയെല്ലാം ആയിരുന്നു അന്ന് എന്റെ കളിപ്പാട്ടങ്ങള്‍. "അതൊക്കെ എടുത്തിട്ട്‌ അതു പോലെ തന്നെ തിരിച്ചു വെച്ചേക്കണം കേട്ടൊ..!" എന്നൊരു താക്കീതിന്റെ തണലിലാണ്‌ ഞാന്‍ ഈ വിനോദം നടത്തുക. ഈ സാമഗ്രികള്‍ വലിച്ചു വാരി ഇട്ടാല്‍ പിന്നീട്‌ അവ ഉപയോഗിച്ച്‌ കളിക്കാന്‍ എനിക്ക്‌ അനുവാദം കിട്ടില്ല എന്ന്‌ വ്യക്തമായി അറിയാവുന്നതിനാല്‍ ഞാന്‍ അവയെല്ലാം യഥാവിധി തിരികെ വെയ്ക്കുമായിരുന്നു. ഒരു ആവശ്യവുമില്ലാതെ അഴിച്ചു നോക്കുകയും ഉറപ്പിക്കാനുള്ള ആണികള്‍ എല്ലാ സ്വിച്ച്‌/സോക്കറ്റ്‌/ഹോള്‍ഡര്‍/ഇന്‍ഡിക്കേറ്റര്‍ പായ്ക്കറ്റുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ആയിരുന്നു ഞാന്‍ ചെയ്തു പോന്നിരുന്നത്‌.

മുനയന്‍, ഉളി തുടങ്ങി മൂര്‍ച്ചയുള്ള പണിയായുധങ്ങള്‍ എനിക്ക്‌ നിഷിദ്ധമായിരുന്നു. എങ്കിലും ചെറിയ സ്ക്രൂഡ്രൈവര്‍ കൈകാര്യം ചെയ്യാന്‍ ബാബുച്ചേട്ടന്‍ എന്നെ അനുവദിച്ചിരുന്നു. അതു കൊണ്ട്‌ ഞാന്‍ ടു-പിന്നിലേക്ക്‌ ചെറിയ വയര്‍ ഉപയോഗിച്ച്‌ ഹോള്‍ഡര്‍ കണക്റ്റ്‌ ചെയ്യുകയും അതു ശരിയാണെന്ന് ബാബുച്ചേട്ടനെക്കൊണ്ട്‌ പരിശോധിപ്പിക്കുകയും ചെയ്തിരുന്നു. കറക്റ്റാണ്‌ എന്നയര്‍ഥത്തില്‍ ബാബുച്ചേട്ടന്‍ തല കുലുക്കുമ്പോള്‍ എന്തോ നേടിയ ഒരു വിജയഭാവം ആയിരുന്നിരിക്കണം എന്റെ മുഖത്ത്‌. പിന്നെ അത്‌ അഴിക്കുക തിരികെ വെയ്ക്കുക. പിന്നെ അവര്‍ സ്വിച്ച്‌ ബോര്‍ഡ്‌ മുറിക്കുന്നതും മറ്റും നോക്കി ഇങ്ങനെ ഇരിക്കുക. അതിനിടെ ഓരോ സ്വിച്ച്‌ ബോര്‍ഡ്‌ മുറിക്കുമ്പോഴും അതില്‍ വേണ്ടുന്ന സ്വിച്ച്‌, ഇന്‍ഡിക്കേറ്റര്‍, സോക്കറ്റ്‌ എന്നിവ മുന്നേ എടുത്തു വെയ്ക്കാന്‍ ഞാന്‍ ഉത്സാഹിച്ചിരുന്നു. അണ്ണാന്‍കുഞ്ഞും തന്നാലായത്‌ എന്ന പോലെ. പണിയൊക്കെ നടക്കുന്നുണ്ടെങ്കിലും അന്നും വീട്ടില്‍ വൈദ്യുതി ബന്ധം കിട്ടിയിട്ടില്ല. എന്നു വേണമെങ്കിലും കണക്ഷന്‍ കിട്ടാം എന്നതാണു സ്ഥിതി. എന്നില്‍ ഒരു ആശയം അപ്പോള്‍ ബലപ്പെട്ടു. അപ്രതീക്ഷിതമായി കരണ്ട്‌ കിട്ടിയാല്‍ നമ്മള്‍ എങ്ങനെ അറിയും? വഴിയും ഞാന്‍ തന്നെ കണ്ടെത്തി. ഒരു ബള്‍ബും ഹോള്‍ഡറും എടുത്തു, രണ്ട്‌ കഷണം വയര്‍ എടുത്തു പ്ലഗില്‍ നിന്ന് ഹോള്‍ഡറിലേക്ക്‌ കണക്റ്റ്‌ ചെയ്തു. എന്നിട്ട്‌ നേരെ മുന്നിലെ മുറിയിലുള്ള സോക്കറ്റില്‍ കൊണ്ടുപോയി കുത്തി, സ്വിച്ചും ഓണാക്കി ഇട്ടു. ഇനി കരണ്ട്‌ വന്നാല്‍ അപ്പോഴേ ലൈറ്റ്‌ കത്തുമല്ലോ.

പക്ഷേ എന്റെ സ്വപ്നങ്ങളെ എല്ലാം തച്ചുടച്ചു കൊണ്ട്‌ ഈ സംവിധാനം കണ്ട മാത്രയില്‍ ബാബുച്ചേട്ടന്‍ "ഇങ്ങനെ ഒന്നും ചെയ്യരുത്‌ കേട്ടോ! കരണ്ടടിക്കും" എന്നും പറഞ്ഞ്‌ അതെല്ലാം വലിച്ചു പറിച്ചു കളഞ്ഞു. എനിക്കു ഫീലായെന്നു പറയേണ്ടതില്ലല്ലോ. പിന്നെ ഞാനൊന്നും പുറത്തു കാണിച്ചില്ല. വീട്ടിലെ വര്‍ക്ക്‌ പൂര്‍ത്തിയാക്കിയത്‌ ബാബുച്ചേട്ടന്‍ അല്ലെന്നാണ്‌ എന്റെ ഓര്‍മ്മ. എന്തായലും പിന്നെ കുറെ നാള്‍ പുള്ളീടെ വിവരം ഒന്നും ഇല്ലായിരുന്നു. ഇളയച്ഛന്‍ സകുടുംബം മറ്റൊരിടത്തേക്ക്‌ താമസം മാറിയതിനാല്‍ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന സന്ദര്‍ശനങ്ങള്‍ നിന്നതായിരുന്നു കാരണം. ഇടുക്കി ജില്ലയില്‍ തങ്കമണിയോ ചെമ്പകപ്പാറയോ - ആ പ്രദേശത്തെങ്ങോ ആയിരുന്നു പുള്ളീടെ വീട്‌. ഒരുപക്ഷേ അന്നാട്ടുകാര്‍ക്ക്‌ ഇപ്പോഴും അറിയാമായിരിക്കാം.

വീട്ടില്‍ പണിയും മറ്റുമൊക്കെയായി കൂടിയിരുന്ന കാലത്ത്‌ അച്ഛനും ഇളയച്ഛനുമൊക്കെ ബാബുച്ചേട്ടന്റെ അസുഖത്തിന്റെ ഡീറ്റയില്‍സ്‌ നിര്‍ദ്ദോഷകരമായി അന്വേഷിക്കാറുണ്ടായിരുന്നു. എന്തു കൊണ്ടാ അങ്ങനെ ഉണ്ടാവുന്നത്‌, ഏതു ഡോക്ടറെയാണു കാണുന്നത്‌ എന്നും മറ്റും. അതിനെല്ലാം നിര്‍വ്വികാരനായി മറുപടി പറയും ആശാന്‍. "എന്താണെന്നറിയില്ല എനിക്കു ഭയങ്കര ദേഷ്യം വരും" എന്നൊരിക്കല്‍ മൂപ്പിലാന്‍ പറയുന്നതു കേട്ടത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അക്രമാസക്തനാവുന്ന അവസ്ഥ ഒന്നും ഉണ്ടാകാറില്ലായിരുന്നു. എങ്കിലും മൗനത്തിന്റെയും കെട്ടുപിണഞ്ഞ ചിന്തകളുടെയും തുരുത്തുകളില്‍ അയാള്‍ ഏകനായി കാണപ്പെടാറുണ്ടായിരിക്കണം. മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കാണുന്ന ഏതൊരു യുവാവിനെയും പോലെ ഇയാള്‍ക്കും കിനാവുകള്‍ ഉണ്ടായിരുന്നു. ഒരു കട (ഇലക്രോണിക്‌ സര്‍വ്വീസിംഗ്‌ സെന്റര്‍) തുടങ്ങണം എന്നും മറ്റും. റോസ്‌ ബൊഗെന്‍വില്ലപ്പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന ഇടവഴിയില്‍ വെച്ച്‌ ഒരു വേള, കളിയായും അല്‍പം കാര്യമായും, ബാബുച്ചേട്ടന്‍ എന്നോട്‌ പറഞ്ഞു: "വട്ടന്‍ബാബുചേട്ടനൊരു ജീപ്പു മേടിക്കും..!!" പിന്നെയെപ്പോഴോ ബാലിശമായ ഒരു കളിയാക്കലില്‍ ഞാന്‍ ഇതേ വാചകം തിരിച്ച്‌ പറഞ്ഞപ്പോള്‍ "എടാ...!" എന്നു സ്നേഹപൂര്‍വ്വം ശാസിക്കാനും ബാബുച്ചേട്ടന്‍ സ്വാതന്ത്ര്യം കാട്ടി. അറിഞ്ഞോ അറിയാതെയോ പിന്നീടൊരിക്കലും ആ വാക്കു ഞാന്‍ ബാബുച്ചേട്ടന്റെ അടുത്ത്‌ ഉപയോഗിച്ചിട്ടില്ല.

അങ്ങനെയിരിക്കെ ഇരട്ടയാറ്റില്‍ ബാബുച്ചേട്ടന്‍ ഒരു കട തുടങ്ങി. നാലുവശവും പലക മറച്ച ഒരു കട. സോള്‍ഡറിംഗ്‌ ഫ്ലക്സ്‌ ഉരുകുന്ന മണമുള്ള ആ കുടുസുമുറിയില്‍ ഏതാനും റേഡിയോകള്‍ നിരന്നിരിപ്പുണ്ടായിരുന്നു. എന്റെ കൈ പിടിച്ച്‌ ബാബുച്ചേട്ടന്‍ പുറത്തു കൊണ്ടുപോയി. അടുത്തുള്ള കടയില്‍ നിന്നും മിഠായി വാങ്ങി തന്നു - പച്ച പ്ലാസ്റ്റിക്‌ കടലാസില്‍ പൊതിഞ്ഞ പാരീസ്‌ മിഠായി('പ്യാരി' മുട്ടായി എന്നാണ്‌ അതറിയപ്പെട്ടിരുന്നത്‌). അക്കാലത്ത്‌ എനിക്കൊരു വാക്‍മാന്‍ ഉണ്ടായിരുന്നു - കസെറ്റിടുന്ന തരം. അച്ഛന്റെ ഇടപെടലിന്‍ പ്രകാരം ആ വാക്‍മാന്‍ ബാബുച്ചേട്ടന്‍ കൊണ്ടു പോകുകയും എതാനും നാളുകള്‍ക്ക്‌ ശേഷം ഒരു AC അഡാപ്റ്ററും കുഞ്ഞു സ്പീക്കറും സഹിതം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. എന്റെ പ്രത്യേക താല്‍പര്യാര്‍ഥം 2 മീറ്റര്‍ നീളമുള്ള വയറാണ്‌ ആ (അന്നത്തെ ഭാഷയില്‍) എലിമിനേറ്ററിന്‌ ഉണ്ടായിരുന്നത്‌. ആ സ്പീക്കറിലൂടെ 'നീലഗിരി' എന്ന സിനിമയിലെ പാട്ട്‌ കേള്‍ക്കുന്നത്‌ ഇന്നും ഓര്‍ക്കുന്നു. പിന്നീടൊരിക്കല്‍ വാക്‍മാനുമായി പോയിട്ട്‌ ബാബുച്ചേട്ടന്‍ തിരിച്ചു കൊണ്ടുവന്നില്ല. കടയില്‍ പാട്ടു കേള്‍ക്കാന്‍ ഒന്നുമില്ലാഞ്ഞതുകൊണ്ട്‌ കൊണ്ടുപോയതാ എന്നാണ്‌ എന്നൊട്‌ അച്ഛന്‍ പറഞ്ഞത്‌. ഒരു വല്ലാത്ത നഷ്ടപ്പെടല്‍ ആയിരുന്നു അത്‌. ഇന്നും ഇടയ്ക്കെല്ലാം ആ ചെമന്ന വാക്‍മാനെ ഓര്‍മ്മിപ്പിച്ച്‌ കീരവാണിയുടെ സംഗീതത്തില്‍ 'തുമ്പീ നിന്‍ മോഹം..' എന്ന പാട്ട്‌ എന്റെ സെല്‍ഫോണില്‍..

ഇടയ്ക്കൊക്കെ ഞാന്‍ കേട്ടു - ബാബുച്ചേട്ടന്‍ പാളം തെറ്റിയ മനസ്സുമായി ആശുപത്രിയിലായിരുന്നു എന്നും ഷോക്ക്‌ അടിപ്പിച്ചെന്നും ഒക്കെ. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഷോക്ക്‌ ട്രീറ്റ്‌മെന്റുകള്‍ ഞാന്‍ അറിയുന്ന ബാബുച്ചേട്ടന്‍ ഏറ്റുവാങ്ങുന്നത്‌ സങ്കല്‍പ്പിക്കാന്‍ അന്നെനിക്ക്‌ കഴിവില്ലായിരുന്നോ? എന്തായാലും നന്നായി. പിടിവിട്ടോടുന്ന മനസ്സുള്ള ഒരാളായി ആ പാവത്തിനെ എന്റെ മനസ്സില്‍ ദൈവം കാണിക്കാഞ്ഞതാവാം. അതിനിടയില്‍ വര്‍ഷങ്ങള്‍ മറഞ്ഞു പോയി. ഞാനും വളര്‍ന്നു - ചെമന്ന വാക്‍മാനെക്കാള്‍ വലിയ നേട്ടങ്ങളിലും നഷ്ടങ്ങളിലും മനസ്സുടക്കി. കാലം തിരശീലയിട്ടു മറച്ച പരിചയമായി മാറി ബാബുച്ചേട്ടനും. കല്യാണം കഴിച്ചതായി കേട്ടു. കൂടുതല്‍ ഒന്നും അറിയില്ല.

പിന്നീട്‌ ഒരിക്കല്‍ എന്റെ ഗ്രാമത്തില്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി വന്ന അസ്വസ്ഥനായ ഒരാളെപ്പറ്റി അച്ഛന്‍ പറയുന്നതു കേട്ടു. അതെ, ബാബുച്ചേട്ടന്‍. ഭാര്യ പിണങ്ങി വീട്ടില്‍ പോയി എന്നും ആരോ പറഞ്ഞറിഞ്ഞു. നിലതെറ്റിയ ചിന്തകളുമായി അദ്ദേഹം കടന്നു വന്നത്‌ എന്റെ അച്ഛനെ അന്വേഷിച്ചായിരുന്നു. ആ മനസ്സില്‍ നി‍ന്നും എന്റെ വീട്ടിലേക്കുള്ള വഴി എന്നോ മാഞ്ഞു പോയിരുന്നു. അവിടുള്ള കടകളില്‍ 'എനിക്ക്‌ സോമന്‍ ചേട്ടന്റെ വീടൊന്നു കാണിച്ചു തരുമോ?' എന്ന് ദൈന്യമായി അന്വേഷിച്ചു നടന്ന ഒരു ഭ്രാന്തന്‍! അയാളുടെ അസ്വസ്ഥമായ പെരുമാറ്റവും അലസമായ വേഷവും കാരണം ആരും അയാളെ എന്റെ അച്ഛന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടില്ല. പരിക്ഷീണനായ ആ മനുഷ്യന്‌ ഒരു കടക്കാരന്‍ അലിവു തോന്നി നാരങ്ങവെള്ളം കൊടുത്തു. ഈ സംഭവം അച്ഛന്‍ അറിഞ്ഞശേഷം, വീട്ടില്‍ സഹതാപപൂര്‍വ്വം ബാബുച്ചേട്ടനെപ്പറ്റി സംസാരിക്കുന്നതും ഞാന്‍ കേട്ടു. അതും പക്ഷേ മൂന്നാല്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌. ആ കൂട്ടുകാരന്‍ ഇപ്പോള്‍ എവിടെയാണ്‌? അയാളുടെ അസുഖം ഭേദപ്പെട്ടിട്ടുണ്ടാവുമോ? നഷ്ടമായ കുടുംബജീവിതം തിരികെ കിട്ടിയിട്ടുണ്ടാവുമോ? ബാബുച്ചേട്ടന്‍ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവണേ എന്നാണ്‌ എന്റെ പ്രാര്‍ഥന.

പണ്ടു ഞങ്ങള്‍ നിന്ന വഴിയിലെ ബോഗന്‍ വില്ല ഇപ്പോഴില്ല. പ്യാരി മുട്ടായിയും അരങ്ങൊഴിഞ്ഞു. കാലവും വിധിയും ജീവിതങ്ങള്‍ മാറ്റിമറിച്ചു. ഇന്നും മായാതെ നില്‍ക്കുന്നതു ദീപ്തമായ ഈ ഓര്‍മ്മകളും പ്യാരി മിഠായിയുടെ ഇത്തിരി മധുരവും.

Monday, May 31, 2010

ലയനരജനി

"അവള്‍.. പീജേമോള്‍... എന്നാലും ആ ഒരുമ്പെട്ടോള്‍ ഇങ്ങനെ ചെയ്തല്ലോ..?" തിണ്ണയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന്‌ മൂത്തവന്‍ വി.ജയന്‍ ദിനേശ്‌ ബീഡിയുടെ പുക ഊതി വിട്ടു. ചാരുകസേരയില്‍ താടിക്ക്‌ ഇടതു കൈയ്യും കൊടുത്ത്‌ ഇരിപ്പാണ്‌ കാരണവര്‍ അച്ചുമാമന്‍. മൂപ്പര്‌ പൂച്ചവളര്‍ത്തലും നീട്ടിപ്പരത്തിയുള്ള വര്‍ത്തമാനവുമൊക്കെ നിര്‍ത്തിയിട്ട്‌ കാലം കുറെ ആയി. മൗനമാണ്‌ ഇപ്പോഴത്തെ സ്ഥായീഭാവം. പ്രത്യേകിച്ചും മൂത്തവന്‍ വി.ജയന്‍ വീട്ടിലുള്ളപ്പോള്‍.

"വന്‍....ചനയല്ലേ അവളീ കുടുംബത്തോട്‌ കാണിച്ചത്‌?" ഒന്നു നിര്‍ത്തി, "ഒന്നു പറയാമായിരുന്നില്ലേ അവള്‍ക്ക്‌ നേരത്തെ..?"

ജയനു ദേഷ്യം കേറി. "കാര്‍ന്നോരിതെന്താ ഈപ്പറയുന്നത്‌? നേരത്തെ പറഞ്ഞാല്‌ ആ നസ്രാണിച്ചെക്കന്‍ കെ.എം. മോനിക്ക്‌ കെട്ടിച്ചു കൊടുക്കുമായിരുന്നോ?" അവന്റെ സ്വരം വല്ലാതെ കനത്തിരുന്നു. അല്ലേലും ആ പാമോലിന്‍ കമ്പനിയുടെ പണമിടപാടിന്റെ കാര്യം സെറ്റില്‍ ആക്കിയതില്‍ പിന്നെ അവനിത്തിരി മിടുക്ക്‌ കൂടുതലാണല്ലോന്ന് അച്ചുമാമന്‍ ഓര്‍ത്തു.

"എല്ലാം എന്റെ വിധി." കാലിനടിയിലെ മണ്ണൊലിച്ചു പോയപോലെ കാര്‍ന്നോര്‍ മച്ചിലേക്കു കണ്ണു നട്ടു കിടന്നു. പടിപ്പുരയ്ക്കല്‍ എന്തോ അനക്കം കണ്ട്‌ രണ്ടാമത്തവന്‍ വെളിച്ചം ഭാസ്കരന്‍ "ആരാടാ അവിടെ ??" എന്നുറക്കെ വിളിച്ചു ചോദിച്ചു.

"ഞാനാണേ.. സി.പി. നാണു. അകത്തേക്കു വന്നോട്ടെ?"

മച്ചില്‍ നിന്നു നോട്ടം പിന്‍വലിക്കാതെ കാര്‍ന്നോര്‍ പറഞ്ഞു: "ഇവിടെ ഒരുത്തി പുറപ്പെട്ടു പോയതിന്റെ തീയിലിരിക്കുമ്പോഴാ. .. ഒരു പുതിയ വാല്യക്കാരന്‍..! രണ്ടു ദിവസം കഴിയട്ടെ." ഭാസ്കരന്‍ ഒന്നും മിണ്ടാതെ അകത്തേക്കു കയറിപ്പോയി. ജയന്‍ ഓര്‍ത്തു- കാര്യങ്ങള്‍ എന്റെ വരുതിക്കു വരുന്നുണ്ട്‌. അങ്ങനെ വാല്യക്കാരനും എന്റെ ആളായി.

"ദീപം... ദീപം..."

"എ..? ടീച്ചറോ? ഇങ്ങനെയൊരു പതിവൊന്നും ഇവിടില്ലാത്തതാണല്ലോ ശ്രീമതീ?"

തിരി നീക്കിയിട്ട്‌ വിരല്‍ത്തുമ്പില്‍ പറ്റിയിരുന്ന എണ്ണ മുടിയില്‍ തേച്ച്‌ തിരിയവേ ടീച്ചര്‍ പറഞ്ഞു: "തെറ്റുതിരുത്തല്‍ രേഖ കൊണ്ടൊന്നും ഒരു കാര്യോമില്ല. ഇങ്ങനത്തെ പതിവൊക്കെയുണ്ടെങ്കില്‍ ഈശ്വരവിശ്വാസത്തിന്റെ പേരില്‍ ആള്‍ക്കാര്‍ വീടുവിട്ടു പോകുന്നതെങ്കിലും നിര്‍ത്തുമല്ലോ. കൃഷ്ണാ... ഗുരുവായൂരപ്പാ..!"

ഇറയത്തിട്ടിരുന്ന അരിവാള്‍ത്തല നക്ഷത്രവെളിച്ചത്തില്‍ മിന്നി.

*** *** ***

പുതുപ്പള്ളിയിലെ വീട്ടില്‍ കുഞ്ഞൂഞ്ഞ്‌ കുരിശുവര കഴിഞ്ഞ്‌ എഴുന്നേറ്റു. അപ്പോള്‍ മുറ്റത്ത്‌ ഐസ്ക്രീമിന്റെ പരസ്യക്കുടയും പിന്നില്‍ ഫ്രീസറും പിടിപ്പിച്ച ഒരു പെട്ടി ഓട്ടോ വന്നു നിന്നു. അതില്‍ നിന്നിറങ്ങിയ ആള്‍ നേരെ സ്വീകരണമുറിയിലെത്തി ഗൃഹനാഥന്റെ മുന്നിലത്തെ കസേരയിലിരുന്നു.

"കുഞ്ഞൂഞ്ഞു മൊയ്‌ലാളി ഒരു കാര്യം മന്‍സിലാക്കണം. ങ്ങടെ ഒരു ബെശമന്ന്‌ പറഞ്ഞാ ന്റെ കുടുമ്മകാര്യം പോലന്നാണ്‌. അദാണ്‌ ഞമ്മളീ നേരത്തായിട്ടും ഇബിടെ ബന്നേക്കണ്‌"

കുഞ്ഞൂഞ്ഞ്‌ ആലിക്കുട്ടിയെ തറപ്പിച്ചു നോക്കി. എന്നിട്ട്‌.. "ആ..ബ്‌.. ഹാലിക്കുട്ടി ഒഹ്‌ന്നും പറയണ്ടാ. മോനി ഇവിടത്തെ പയ്യനൊക്കെത്തന്നെ. അതുകൊണ്ടുംകൂടിയാ പറയുന്നേ. വീട്ടില്‌ കാര്‍ന്നോന്മാരോട്‌ അലോചിക്കാതെ ഓരോന്നൊക്കെ കാണിച്ചു കൂട്ടുമ്പഴ്‌.. എ.. എനിക്കത്‌ ഹംഗീകരിച്ച്‌ ആ.. കൊടുക്കാന്‌ അല്‍പം ബുദ്ധിമുട്ടൊണ്ട്‌."

ആലിക്കുട്ടി ഒന്നു മുന്നോട്ടാഞ്ഞിരുന്നു. "ങ്ങള്‌ ദെന്തൂട്ടാണ്‌ പറയണ്‌? ഓനങ്ങനെ എടോം വലോം നോക്കാതെ ഒന്നും ചെയ്യൂലാന്ന്‌. പൊറുപ്പിക്കാന്‍ ബേണ്ടീട്ട്‌ തന്ന്യല്ലേ ഓന്‍ കൂടെ കൂട്ടീത്‌? ഇനി നിങ്ങളായിട്ടങ്ങ്‌ നടത്തിക്കൊടുക്കീന്ന്‌."

"ഹാലിക്കുട്ടി എന്നതാ ഈപ്പറയുന്നെ? വേറെ മതക്കാരി ഒരു പെണ്ണ്‍. അതും പണ്ട്‌ മദ്രാസീന്നു വരുമ്പോ ബസേല്‍ വെച്ച്‌ ഏതാണ്ടൊരു ദുഷ്പേരും കേപ്പിച്ചവള്‍ - എന്നതാ? ആരാണ്ടടെ പോക്കറ്റില്‍ കൈയ്യിട്ടെന്നോ, പേഴ്സ്‌ എടുത്തെന്നോ -എനിക്കറിയാന്‍ മേല. ഇതിനെയൊക്കെ നമ്മടെ കൂട്ടത്തി ഹെങ്ങനെ കൂട്ടാനാ ആ..ബ്‌. അലിക്കുട്ടീ..? ഞാന്‍ സമ്മതിക്കുകേല. മാത്രമല്ല, ലീഡറും ഡെല്ലീന്ന്‌ സോണിയക്കുഞ്ഞും തങ്കച്ചനുമൊക്കെ വിളിച്ചു ചോദിക്കുമ്പോ ഞാനെന്നാ സമാധാനം പറയും?"

അതൊക്കെ പറഞ്ഞിട്ട്‌ ഇപ്പെന്താ? ഓനിഷ്ടപ്പെട്ടു പോയില്ലേ? ഓളാണേ പൊറപ്പെട്ടു പോരുകേം ശെയ്തു. ഇനീപ്പോ ഓന്‍ ഓളേം കൊണ്ട്വരുമ്പോ പൊരേല്‌ കേറ്റാതിരിക്കരുത്‌! ഞമ്മള്‌ ഇനി ഇരുന്നാല്‍ ഐശ്ക്രീം അലുത്തുപോകും. ഞമ്മളെറങ്ങണ്‌"

ആലിക്കുട്ടി പോയപാടെ കുഞ്ഞൂഞ്ഞച്ചായന്‍ നീട്ടിയൊരു തുപ്പ്‌. "ഥ്‌ഫൂ... അവനൊരു ഒത്താശേം കൊണ്ട്‌ വന്നേക്കുന്നു. ഹല്ല പിന്നെ." എന്നിട്ടകത്തേക്കു തിരിഞ്ഞു വിളിച്ചു പറഞ്ഞു- "എടിയേ... ചെന്നിത്തലേന്ന്‌ ആരേലും വിളിക്കുവാന്നേല്‍ ഞാന്‍ അതിവേഗം ബഹുദൂരത്തേക്ക്‌ ഒരു യാത്ര പോയേക്കുവാന്നു പറഞ്ഞേരെ!"

*** *** ***

താഴത്തെ വഴിയില്‍ ഒരു വെളിച്ചം, തുടര്‍ന്ന് ഒരനക്കം. അല്‍പം കഴിഞ്ഞപ്പോള്‍ പരത്തിച്ചീകിയ മുടിയുമായി മോനി. ഒരു സൈക്കിളും തള്ളിക്കൊണ്ടാണ്‌ വരവ്‌. പിന്നാലെ ഒരു പെണ്ണും.

"മോനീ, നിക്കെടാ അവിടെ..!" ഒച്ചയുയര്‍ത്തി കുഞ്ഞൂഞ്ഞ്‌. "ആരാടാ ഇവള്‍?"

"ഇത്‌ അച്ചുമാമന്റെ വീട്ടിലെ... ഞങ്ങള്‍ ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചു. ഇവളാ എന്റെ പെണ്ണ്‌"

"ഫ! നിനക്ക്‌ ലയിക്കാന്‍ സ്വന്തം ജാതീന്നൊരെണ്ണത്തിനെ കിട്ടിയില്ല അല്ലേ? ഇവിടെ ആരോടും മിണ്ടാതേം ചോദിക്കാതേം തോന്ന്യാസം കാണിച്ചിട്ട്‌ ഇരുട്ടത്ത്‌ ഒരു സൈക്കിളും തള്ളിക്കൊണ്ട്‌ വന്നേക്കുന്നു. ഈ പെരയ്ക്കാത്തു കേറിപ്പോകരുത്‌!!!"

"അതെന്നാ വര്‍ത്താനമാ അച്ചായാ? ഞാന്‍ വിളിച്ചോണ്ടുവന്ന പെണ്ണാ ഇവള്‍. ഇനി ഇതാ ഇവള്‍ടെ കുടുംബം."

"ആഹാ? ആന്നോ? അതങ്ങു പള്ളീപ്പോയി പറഞ്ഞാ മതി. ഒരു ലയനം! ഇവിടെ കേറ്റി പൊറുപ്പിക്കണെങ്കിലേ നല്ല അന്തസ്സൊള്ള തറവാട്ടീപ്പിറന്ന നസ്രാണിപ്പെണ്ണ്‌ ആയിരിക്കണം. ഇതിപ്പോ മുറപ്രകാരം ആലോചിക്കാതേം പള്ളീ വിളിച്ചുചൊല്ലാതേം ഒരു സമ്മന്തം. അതാണെങ്കി ഈ കാര്യത്തില്‍ നടക്കുകേമില്ല. എന്നിട്ടും ഇവിടെത്തന്നെ കൂടാനാ ഭാവമെങ്കില്‍, നിനക്കുള്ള കഞ്ഞീം കറീം ഇവിടെ തന്നെ കാണും. അതീന്ന്‌ കൊടുത്തു നീ ഇവളെ പോറ്റിക്കോണം. മനസ്സിലായോ- റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാന്‍ പറ്റില്ലാന്ന്‌!!!" ഇത്രേം പറഞ്ഞ്‌ കുഞ്ഞൂഞ്ഞ്‌ തിരിഞ്ഞു.

വിഷണ്ണയായി പീജെ മോനിയുടെ നിഴലിനു മറഞ്ഞു നിന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ കുഞ്ഞൂഞ്ഞ്‌ ഇതും കൂടി പറഞ്ഞു: "പിന്നെ, നമ്മളു കുടുംബകാര്യം പറയുന്നേടത്തൊന്നും ഇവളെ കണ്ടുപോയേക്കല്ല്‌!!"

തല്‍ക്കാലം സ്ഥിതി ശാന്തമെന്നു കണ്ട്‌ മോനി സൈക്കിള്‍ കന്നാലിക്കൂടിന്റെ ഭിത്തിയില്‍ ചാരി വെച്ചു. പെണ്ണിന്റെ കൈ പിടിച്ച്‌ വീട്ടില്‍ കയറി. വാതില്‍ക്കല്‍ വന്നെത്തിനോക്കിയ മറ്റു കുടുംബാംഗങ്ങള്‍ അക്ഷരമുരിയാടാതെ അകത്തേക്കു വലിഞ്ഞു. പെണ്ണിനെ കൂട്ടി മോനി സ്വന്തം മുറിയിലേക്കു പോയി. പുതിയ വീട്ടിലെത്തിയ എല്ലാ അങ്കലാപ്പോടും കൂടി പീജെ കുമാരി മിഴുങ്ങസ്യാന്നു നിന്നു.

*** *** ***

രാത്രി കനത്തു. ആചാരങ്ങളും അലങ്കാരങ്ങളും ഇല്ലാതെ അവരുടെ ആദ്യരാത്രി.

മെയ്‌മാസച്ചൂടില്‍ ചീവീടുകള്‍ റബ്ബര്‍ മരങ്ങളിലിരുന്ന് ഉറക്കെ ചീറി.

അകത്തെ ഇരുട്ടിലെ നിശ്ശബ്ദതയില്‍ മോനി പതിയെ വിളിച്ചു : "പീജേ..."

"എന്തോ..!" മൃദുലമായി പീജെ വിളി കേട്ടു.

"എന്റെ പീജെ..!"

"മോനിച്ചായാ..."

പ്രണയത്തിന്റെ ഹൃദയതന്ത്രികള്‍ ഒട്ടുപാല്‍ പോലെ വലിഞ്ഞു വിങ്ങി. "മോനിച്ചായനെന്നോട്‌ ദേഷ്യമുണ്ടോ..?"

"എന്നാത്തിന്‌?"

"ഇവിടാര്‍ക്കും ഞാന്‍ വന്നത്‌ ഇഷ്ടമായില്ലല്ലോ?"

"അതെന്നേലും അയിക്കോട്ടെ. എന്നും കൊണ്ട്‌ ഞാന്‍ നിന്നോട്‌ ദേഷ്യപ്പെടുന്നതെന്തിനാ!"

"ഉം... ച്ചായനെന്നാ എന്നോട്‌ ആദ്യം ഇഷ്ടം തോന്നിയേ?"

"എത്ര തവണ പറഞ്ഞതാ പീജേ??"

"കേക്കാനുള്ള കൊതികൊണ്ടല്ലേ ച്ചായാ?"

"തൊടുപുഴ കോളേജിലെ വേദിയില്‍ നീ പാട്ടു പാടിയില്ലേ? അന്ന്‌!!"

"ഉം... ച്ചായന്‍ നടത്തുന്ന ഓരോ പ്രസംഗോം ഞാന്‍ എത്ര കൊതിയോടെ കേക്കുമായിരുന്നെന്നോ? എന്റെ ചേട്ടന്മാരും മാമന്മാരുമൊക്കെ കൂവുമ്പോ എനിക്ക്‌ പക്ഷേ കൈ കൊട്ടാനാ തോന്നുക. ന്നാലും ഞാന്‍ മിണ്ടാതിരുന്നു കളയും. നമ്മള്‍ സൈക്കിളില്‍ ഓവര്‍ലോഡ്‌ പോകുന്നതൊക്കെ ഞാന്‍ എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നോ?"

"ആണോ..? പറഞ്ഞപോലെ എന്റെ ചിഹ്നം നിനക്ക്‌ ഇഷ്ടമാണോ?"

"ഉം... ഒത്തിരി ഇഷ്ടമാ. എന്റെ ചിഹ്നത്തിലും രണ്ടിനാണു പ്രാധാന്യം."

"എ..? അതെന്നാ..?"

"വീല്‌... സൈക്കിളിന്റെ വീല്‌." പീജെ കുണുങ്ങിച്ചിരിച്ചു.

"ഓ.. അത്‌!! അവള്‍ടെ ഒരു തമാശ..!"

"ശ്‌... നുള്ളാതെ ച്ചായാ..!"

"നീയിങ്ങു നോക്കിയെ, ഇനി നിന്റെ പേര്‌ എന്റെ ഇനിഷ്യലു കൂട്ടിയാ."

"അറിയാം, ച്ചായാ. ഇനി 'എം'ന്ന് അല്ലേ? ആ ബ്രായ്ക്കറ്റില്‍ 'എം' കിടക്കുന്നതു കാണാന്‍ എന്തു ഭംഗിയാ! അല്ലേലും പെണ്ണ്‌ അവളുടെ അപ്പനേം അമ്മേം വിട്ട്‌ ഭര്‍ത്താവിനോട്‌ ചേരുന്നു എന്നല്ലേ തിരുവചനം? അപ്പോ പേരും മാറണമല്ലോ..?"

"മിടുക്കി. നിനക്കിതൊക്കെ അറിയാമോ?"

"മതം മാറുമ്പോ അതൊക്കെ അറിഞ്ഞിരിക്കണ്ടേ ച്ചായാ..?"

സന്തോഷം കൊണ്ട്‌ മോനിയുടെ ഉള്ളം റബ്ബര്‍പാല്‍ നിറഞ്ഞ ചിരട്ട പോലെ തുളുമ്പി. ഒരു ഗാഢാലിംഗനത്തിലേക്ക്‌ പീജെ അമര്‍ന്നു.

"പിന്നെ, ച്ചായാ, എനിക്ക്‌ ഒരാശ..." പീജെ പറയാനാവാതെ നാണിച്ച്‌ നിന്നു.

"എന്തായാലും പറയ്‌, പീജേ.." മോനി പ്രോല്‍സഹിപ്പിച്ചു.

"നമുക്ക്‌... നമുക്ക്‌... ഒരു യുവജനവിഭാഗവും ഒരു മഹിളാസംഘടനേം രൂപീകരിക്കണം. പിന്നെ ഒരു വിദ്യാര്‍ഥി സംഘടനേം.."

മോനി ഒന്നു ഞെട്ടി.

"ഈശോയേ... മൂന്നു പോഷകസംഘടനയൊക്കെ വളര്‍ത്തിക്കോണ്ട്‌ വരാനുള്ള പാടു നിനക്കറിയാവോ പീജേ? ഏതേലും ഒന്നു പോരായോ..?"

"ച്ചായാ, എന്റെ ആഗ്രഹമല്ലേ.?"

"ഉം... ഇവിടുത്തെ പ്രശ്നങ്ങള്‍ ഒക്കെ ഒന്ന്‌ ഒതുങ്ങിയിട്ടു മതി വര്‍ക്കിംഗ്‌ കമ്മിറ്റി കൂടല്‍. പോരേ..?" മോനി ചോദിച്ചു.

നാണത്താല്‍ തുടുത്ത പീജേ അസ്പഷ്ടമായി മൂളി.

"പോഷകസംഘടനകളേ നോക്കാന്‍ ബുദ്ധിമുട്ടാണേല്‌ നമുക്ക്‌ പുറപ്പുഴേലോട്ട്‌ പോകാം. അവിടെ ഒത്തിരി പശൂം കൃഷീമൊക്കെ ഉണ്ട്‌."

"ഏയ്‌.. അതൊന്നും വേണ്ടിവരില്ല. പാലാച്ചന്തേല്‌ എനിക്കു പണിയുള്ളിടത്തോളം കാലം നമുക്കെവിടേം പോകേണ്ടിവരില്ല. അവിടുത്തെ നമ്മുടെ തോട്ടത്തിലെ ഒട്ടുപാല്‍ മാത്രം മതി നമുക്ക്‌ സുഖമായിട്ട്‌ ജീവിക്കാന്‍!"

"ന്റെ മോനിച്ചായാ... ച്ചായനെന്നോട്‌ എത്ര സ്നേഹമാ. ഞാന്‍ ഭാഗ്യവതിയാ. എനിക്കെന്തു സന്തോഷമാണെന്നോ?"

"ന്നാ എന്റെ പീജെ ഒരു പാട്ടു പാടിക്കേ.. വെല്യ പാട്ടുകാരി അല്ലേ..!"

"യ്യോ... ഈ രാത്രീലോ? ആരേലും കേക്കും..!"

"എന്റെ ചെവീ പാടിയാ മതി."

"ഉം..." പീജെ ശ്രുതി പിടിച്ചു.

"... പാലരുവീ നടുവില്‍, പണ്ടൊരു
പൗര്‍ണ്ണമാസീ രാവില്‍..
മല്‍സ്യകന്യയാം തോണിക്കാരിയെ
മാമുനിയൊരുവന്‍ കാമിച്ചൂ..."

"ന്റെ പീജേ.. നീ പീജേയല്ല ആര്‍.ജെ. ആണ്‌..!!"

ഇതുകേട്ട്‌ സാവധാനം മോനിയുടെ നെഞ്ചില്‍ അവള്‍ തലചായ്ച്ചു.

അവര്‍ അങ്ങനെ ഒരു ഗ്രൂപ്പും പുതച്ച് ഉറങ്ങി.