Wednesday, February 09, 2011

കോപാസഞ്ചര്‍

ഥഡക്‌.. ഥഡക്‌...... ഥഡക്‌.. ഥഡക്‌...... ഥഡക്‌.. ഥഡക്‌..

"മൊണോടൊണസ്‌ ആന്‍ഡ്‌ ബോറിംഗ്‌.." അവള്‍ പിറുപിറുത്തു.

ഒരു ദിവസം ആകെയുള്ളത്‌ ഇരുപത്തിനാലു മണിക്കൂറാണ്‌. അതിലെ നാലുമണിക്കൂര്‍ ഇങ്ങനെ യാത്ര ചെയ്തുമാത്രം തീര്‍ക്കുന്നതില്‍ അവള്‍ക്കു സാരമായ നിരാശയുണ്ടായിരുന്നു.

യാത്രകള്‍ എന്നെങ്കിലുമൊക്കെ അവസാനിക്കാനുള്ളതാണ്‌.
കോപ്പിലെ ഒരു തത്വചിന്ത... ഡാമിറ്റ്‌.

അവള്‍ക്കെന്തിനോടെല്ലാമോ ദേഷ്യം തോന്നി.

കുറെ നാള്‍ ഒന്നും ചെയ്യാതെ അവധിയെടുത്തു വീട്ടിലിരിക്കാന്‍ പറ്റിയെങ്കില്‍... ജീവിതവും ഈ ട്രെയിന്‍ പോലെ തന്നെ എന്നും ഒരേ വേഗം, ഒരേ താളം. എന്നിട്ടും വെപ്രാളപ്പെട്ടു കൂവിയാര്‍ത്തെന്തിനോ പോകുന്നു. കിതച്ചെത്തി എവിടെയോ നില്‍ക്കുന്നു. ഇന്നും എന്നും. പിന്നെ വീണ്ടും...

ഓഹ്‌.. നോട്ട്‌ എഗൈന്‍! ഡാമിറ്റ്‌.

ചുറ്റും ഇരുട്ടു പരന്നിരുന്നു. മഞ്ഞള്‍ചാറുതേച്ച സന്ധ്യകളെ ഈ തീവണ്ടിജനാലയിലൂടെ മാത്രമാണ്‌ അടുത്തകാലത്തെല്ലാം ഞാന്‍ കാണുന്നത്‌. ഹൗ ബോറിംഗ്‌! സ്വസ്ഥമായ ഒരു സന്ധ്യയില്‍ അജിതിന്റെ കൈ പിടിച്ച്‌ നിറയെ മരങ്ങളുള്ള വഴിയിലൂടെ കുറെ നേരം ഒരു ശല്യവുമില്ലാതെ, ഒരു പക്ഷേ ഒന്നും പറയാതെ, അല്ലെങ്കില്‍ വായില്‍ തോന്നുന്നതെല്ലാം പറഞ്ഞ്‌... അജിതിനു ബോറടിക്കുമായിരിക്കും.. എന്നാലും .. അങ്ങനെ കുറെ നേരം നടക്കാന്‍ പറ്റിയിരുന്നെങ്കില്‍...

സൈ...!

സൈ.....!

വാട്‌ ദ ഹെല്‍!

'i'l cm @8..' അജിതിന്റെ sms.

'k. i'll ask d engn drvr 2 go a lil fstr. jus pasd alwy :)' മറുപടി വിട്ടു.

കമ്പാര്‍ട്ട്‌മന്റ്‌ ഏറെക്കുറെ ശൂന്യമായിരുന്നു. ഹെഡ്‌സെറ്റ്‌ എടുത്തുവെച്ച്‌ അല്‍പനേരം റേഡിയോ കേട്ടു.

"നാശം, എല്ലയിടത്തും ഈ വേഗമാണല്ലോ! മനുഷ്യന്റെ സംസാരത്തിനു പോലും ഒരനാവശ്യ വേഗം!! വേഗം പോകേണ്ട ഈ വണ്ടിമാത്രം ഇഴയുന്നപോലെ."

കുറെ നേരം സ്വസ്ഥമായി കണ്ണുമടച്ചിരുന്നു.

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു. ഒരു മിനിറ്റ്‌. വീണ്ടും കൂവിയുണര്‍ന്നു കുതിച്ചു.

ഹാഫ്‌ ആന്‍ അവര്‍ മോര്‍.

പെട്ടെന്നവള്‍ ശ്രദ്ധിച്ചു, ഒരു നിരയ്ക്കപ്പുറത്തെ സീറ്റില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്‌. തന്നെയാണോ അയാള്‍ നോക്കുന്നത്‌.

ഊപ്‌സ്‌...

അതെ.. കെഴങ്ങന്‍!

മാനേഴ്‌സില്ലാത്ത വകകള്‍.

വന്നു വന്ന്‌ മനുഷ്യര്‍ക്ക്‌ പൊതുസ്ഥലത്ത്‌ സാമാന്യ മര്യാദ പോലും ഇല്ലെന്നായിരിക്കുന്നു. ബസിലും ട്രെയിനിലും ഒക്കെ വെച്ച്‌ ഒരു പരിസരബോധവുമില്ലാതെ ഫോണിലൂടെ പെണ്ണുമ്പിള്ളയെ ശകാരിക്കുന്നവര്‍, ബാങ്ക്‌ ഇടപാടു നടത്തുന്നവര്‍, ജോലിക്കാരനെ മര്യാദ പഠിപ്പിക്കുന്നവര്‍, താന്‍ എവിടെപോകുന്നു, എന്തിനു പോകുന്നു എന്നെല്ലാം വലിയവായില്‍ വിളിച്ചു കൂവുന്നവര്‍... ഹൊ! ഈ പഞ്ചാരയടി നടത്തുന്ന കൗമാരക്കാര്‍ മാത്രം പതുക്കെയേ സംസാരിക്കൂ. ആവോ, ആര്‍ക്കറിയാം!!

ദേ, അയാള്‍ വീണ്ടും ഇടയ്‌ക്കിടെ നോക്കുന്നുണ്ട്‌! നാശം..!

മുഷിഞ്ഞ ഒരു ഷര്‍ട്ടാണ്‌.. അതോ അതിന്റെ കളര്‍ അങ്ങനാണോ?

നീളമില്ലാത്ത മുടി! കള്ള ലക്ഷണം തന്നെ. കള്ളന്മാര്‍ തല മൊട്ടയടിക്കുന്നതു ആള്‍ക്കാര്‍ ഓടിക്കുമ്പോള്‍ പിന്നില്‍ നിന്നു മുടിയില്‍ പിടിച്ചു നിര്‍ത്താതിരിക്കാനാണെന്ന്‌ പണ്ടാരോ പറഞ്ഞിട്ടുണ്ട്‌. ഇന്നാണെങ്കില്‍ കുറ്റം തെളിയിക്കാന്‍ ഒരു മുടിനാരാണെങ്കിലും മതിയല്ലോ!

മൈ ഗോഡ്‌! അയാള്‍ വീണ്ടും നോക്കുന്നു!

കണ്ടിട്ട്‌ ഒരു കൊട്ടേഷന്‍ പാര്‍ട്ടിയെപ്പോലെയുണ്ട്‌. ഒരു 28-30 വയസ്സുകാണും. തൊലിഞ്ഞ ഒരു ജീന്‍സും തവിട്ടുനിറമുള്ള ഒരു ഷൂസും. ഒരു ചെറിയ ഷോള്‍ഡര്‍ ബാഗുള്ളത്‌ എടുത്തു മടിയില്‍ വെച്ചിരിക്കുന്നു. അകത്തു കത്തിയോ ബോംബോ മറ്റോ ആണോടാ?

അല്‍പമിരുണ്ട്‌ ബലിഷ്‌ഠമായ കൈകള്‍...! ദേ, പിന്നേം നോക്കുന്നു അയാള്‍. ഇത്തവണ അവരുടെ കണ്ണുകള്‍തമ്മില്‍ ഉടക്കി. പെട്ടു. ഒരു കണക്കിനു നന്നായി. ഞാന്‍ അയാളെ ശ്രദ്ധിച്ചിട്ടുണ്ട്‌ എന്നയാള്‍ക്കു തോന്നുമല്ലോ. ഒന്നിരുത്തി നോക്കിക്കഴിഞ്ഞാല്‍ മിക്കവാറും ഇമ്മാതിരി നോക്കി ചാറുകുടിക്കുന്നവന്മാരൊക്കെ പിന്‍വാങ്ങും. എങ്കിലാവഴിക്കാകട്ടെ. മുഖത്തു പറ്റുന്നത്ര വെറുപ്പ്‌ നിറച്ച്‌ ഒന്നു തറപ്പിച്ചു നോക്കി. മനസ്സില്‍ ഇങ്ങനെ പറഞ്ഞു: വായിനോക്കി ഇരിക്കാതെ വേറെ വല്ലയിടത്തും പോയി ഇരിയെടാ പട്ടീ, പട്ടീ, പട്ടീ...!

അയാളുടെ മുഖത്തെ വലിഞ്ഞുമുറുകിയ ഭാവമോ എന്തോ, ആ ഐഡിയ ഫലിച്ചില്ല. ഞാനിരിക്കുന്ന ഭാഗത്തെല്ലാം അലക്ഷ്യമായി വാച്ച്‌ ചെയ്‌തോണ്ടാണ്‌ അവന്‍ ഇരിക്കുന്നത്‌. എന്റെ കയ്യിലൊരു ബാഗ്‌ മാത്രം. അതില്‍ കൂടിപ്പോയാല്‍ 200 രൂപ കാണും. പിന്നെ മാല, വള കമ്മല്‍. എല്ലാം കൂടെ ഒരു 7-8 പവന്‍ വരും.... ദൈവമേ മൊതലാണല്ലോ!! താനിപ്പൊ വാച്ചില്‍ നോക്കിയാല്‍ അല്ലെങ്കില്‍ ഫോണെടുത്ത്‌ പണിതാല്‍ ഞാന്‍ നെര്‍വ്വസ്‌ ആണെന്ന്‌ അയാള്‍ കരുതിയേക്കും. അതുകൊണ്ട്‌ അങ്ങനെ വേണ്ട. ഡാവില്‍ വാച്ചിലൊന്നു പാളി നോക്കി. ഇനി സ്റ്റേഷനെത്താന്‍ ഒരു പതിനഞ്ചു മിനിറ്റ്‌ കൂടിയുണ്ട്‌. ഒന്നു എഴുന്നേറ്റ്‌ ഇവിടെ അടുത്ത്‌ വേറെ ആരെങ്കിലും ഉണ്ടോ എന്നു നോക്കാം.

ഈശ്വരാ...!

ഒരു മനുഷ്യജീവീമില്ല!

എനിക്കൊരു ചുക്കുമില്ലേയ്‌ എന്ന ഭാവത്തില്‍ ചുറ്റുപാടും ഒന്നുകൂടിനോക്കിയശേഷം ഇരുന്നു. ബാഗില്‍ പേപ്പര്‍ മുറിക്കുന്ന ഒരു കത്തിയുണ്ട്‌. ഇവന്‍ വല്ല ഏടാകൂടവും ഒപ്പിച്ചാല്‍ ഇനി അതു തന്നെ ശരണം. കത്തി പെട്ടെന്നെടുക്കാന്‍ പാകത്തില്‍ ബാഗിന്റെ സിപ്‌ അല്‍പം തുറന്ന്‌ അതിനരികില്‍ വെച്ചു.
കാലമാടന്‍ എന്തെങ്കിലും ഉടായിപ്പ്‌ കാണിച്ചാല്‍ ഞാന്‍ പൂളിവിടത്തേയുള്ളു.

അങ്ങേര്‍ അവിടെത്തന്നെ ഇരിക്കുന്നിടത്തോളം പ്രശ്‌നമൊന്നുമില്ല. അയാള്‍ ഏതെങ്കിലും രീതിയില്‍ തന്നെ സമീപിച്ചാല്‍ തൊഴിക്കാം! ഒരു പെണ്ണിന്റെ പ്രത്യാക്രമണം കാലുകൊണ്ടാവും എന്നയാള്‍ കരുതാന്‍ വഴിയില്ല. ഉം..!

സ്റ്റേഷന്‍ അടുത്തു. ഇറങ്ങാന്‍ തയ്യാറാവാം. ഇനിയാണു ശ്രദ്ധിക്കേണ്ടത്‌. ഇറങ്ങുന്നവഴി ഒരു തലോടലിനാണ്‌ ആ പഹയന്റെ ശ്രമമെങ്കിലോ!
ട്രെയിന്‍ സ്‌ലോ ആയി. പ്ലാറ്റ്‌ഫോമില്‍ അജിതുണ്ടാവും. ഇവന്‍ എന്തെങ്കിലും കൈക്രിയ കാണിച്ചാല്‍ പണി അപ്പോ കൊടുത്തിട്ട്‌ ശഠേന്ന്‌ ഇറങ്ങണം.
ട്രെയിന്‍ ഏകദേശം നില്‍ക്കാറായപ്പോള്‍ ഞാന്‍ വാതിലിനടുത്തേക്കു നീങ്ങി. ഞാന്‍ നില്‍ക്കുന്നിടത്തേക്കാണു അയാള്‍ വരുന്നത്‌. ഉദ്ദേശം രണ്ട്‌ മീറ്റര്‍ അകലെ അയാള്‍ നിന്നു. ഞാന്‍ ഇറങ്ങാന്‍ കാത്തുനില്‍ക്കുന്നതുപോലെ. ഭാഗ്യം, പ്ലാറ്റ്‌ഫോമില്‍ നല്ല വെളിച്ചമുണ്ട്‌. ഇനി അയാള്‍ക്ക്‌ തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല.

അയാള്‍ നേരെ നോക്കി എന്തോ പറയാന്‍ ഒരുമ്പെടുന്ന പോലെ...

"തനിക്കെന്താടോ വേണ്ടത്‌?" എവിടുന്നോ ആര്‍ജ്ജിച്ച ഒരു ധൈര്യത്തിന്റെ പുറത്ത്‌ ഞാന്‍ ചോദിച്ചു.

അയാള്‍ ഒന്നു ചിരിക്കാന്‍ ബദ്ധപ്പെട്ട്‌ ഇത്രയും പറഞ്ഞു..

"മാഡം, എന്നെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. ഞാന്‍ നിങ്ങളെ ഉപദ്രവിക്കാന്‍ പ്ലാനിട്ട്‌ ഇരുന്നതൊന്നുമല്ല. നിങ്ങള്‍ തനിയെ ഇരിക്കുന്നതു കണ്ടപ്പോള്‍ ആ പരിസരത്തു തന്നെ ഇരുന്നെന്നേയുള്ളൂ. എന്റെ പേര്‌ അരുണ്‍. ഞാന്‍ ഇവിടെ പൊലീസ്‌ അക്കാദമിയില്‍ എസ്‌.ഐ ട്രെയിനിങ്ങിലാ. എന്റെ നേരെ നിങ്ങളിങ്ങനെ തറപ്പിച്ചു നോക്കിയതു കണ്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നി, അതുകൊണ്ട്‌ പറഞ്ഞെന്നേയുള്ളൂ."

ഇത്രയും പറഞ്ഞിട്ട്‌ അയാള്‍ ഒന്നു ചിരിച്ചു.

എനിക്കെന്തോ ചിരിക്കാനായില്ല.

"ഇറ്റ്‌സ്‌ ഓ.കെ." അത്രയും പറഞ്ഞിട്ട്‌ ഞാന്‍ ഇറങ്ങി.

ഞാനും അജിതും സ്റ്റേഷനില്‍ നിന്നും പുറത്തു കടക്കവേ അയാള്‍ ഞങ്ങളെ മറികടന്നു പോയി.

കാര്‍ സ്‌റ്റാര്‍ട്ടാക്കുമ്പോള്‍ അജിത്‌ എന്തോ ആലോചിക്കുന്നതുപോലെ തോന്നി.

"എന്തു പറ്റി...?"

"അല്ല... മുന്‍പേ പോയ, തോളില്‍ ബാഗിട്ട ആ പുള്ളിയില്ലേ? അവന്‍ എന്റെ കൂടെ പണ്ട്‌ പഠിച്ച ഒരുത്തനാണോ എന്നൊരു സംശയം! അവന്റെ പേരെന്താ..? അരുണെന്നോ മറ്റോ ആയിരുന്നു..."

"ഓ.. പിന്നെ.. ഒരു കൂട്ടുകാരന്‍! വേഗം പോകാന്‍ നോക്ക്‌. ഇപ്പോത്തന്നെ ലേറ്റായി."

ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടത്‌ എന്തിനായിരുന്നു?

Thursday, February 03, 2011

എന്നാലുമെന്റെയത്തച്ചീ!

ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്ത്‌ ഒരു ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ്‌ ഇത്‌. വായനാസുഖത്തിന്‌ അല്‍പം മസാലചേര്‍ത്തിട്ടുണ്ടെങ്കിലും പ്രധാനസംഭവം അതിന്റെ തനതുരൂപത്തില്‍ത്തന്നെ വിവരിച്ചിട്ടുണ്ട്‌.

ഒരു ചായക്കട. ഒരു ചേട്ടനും ചേച്ചിയും ചേര്‍ന്നാണ്‌ കട നടത്തുന്നത്‌.

പതിവുപോലെ അന്നും ആളുകള്‍ കടയില്‍ വന്നു ചായയും പലഹാരവും കഴിച്ചു ചിലരൊക്കെ പറ്റിലെഴുതി പറ്റിച്ചും ബാക്കിയുള്ളവര്‍ കാശുകൊടുത്തും മടങ്ങി. ഏതു നാട്ടിലും കാണുമല്ലോ ഒരു യുവസംഘം. നാടിന്റെ സ്പന്ദനങ്ങള്‍ അപ്പപ്പോഴറിയുന്ന, ഉത്സവം, പെരുന്നാള്‍ തുടങ്ങി ഹര്‍ത്താല്‍ വരെ ഒന്നിച്ചുനിന്ന് ഒരാഘോഷമാക്കിമാറ്റുന്ന പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ഒരു കുഞ്ഞുസംഘം ആ നാട്ടിലും ഉണ്ടായിരുന്നു. എന്നാല്‍ ഈ സംഭവം നടക്കുന്ന ദിവസം കളകളമോടെ ഒഴുകുന്ന തോടിനു കുറുകെയുള്ള കലുങ്കിലിരുന്ന് പതിവുപോലെ നാട്ടിലെ ശാലീന സുന്ദരികളായ കുമാരിമാരുടെ അന്നത്തെ സഞ്ചാരവും പഞ്ചാരയും റിവ്യൂ ചെയ്യാതെ അവര്‍ മേപ്പടി ചായക്കടയില്‍ കേറി. എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ. നാടിനും വീടിനും അണയഞ്ചിന്റെ ഉപകാരമില്ലാതെ വൈകുന്നേരം കറങ്ങിനടക്കുന്ന ഇവന്മാരെന്താ ഇന്നു പതിവില്ലാതെ കടയില്‍ എന്നു ചേട്ടന്‍ ഒന്നു ശങ്കിച്ചെങ്കിലും യെവന്മാരുടെ തീറ്റയും ആര്‍ത്തിയും അറിയാവുന്നതിനാല്‍ ഉള്ളില്‍ ഒന്നു ചിരിച്ചു. "അഞ്ചു സ്‌ട്രോങ്ങു ചായേ...യ്‌" എന്നുറക്കെ ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു.

നമ്മുടെ മിന്നാമിന്നിക്കൂട്ടം ചായ കാത്തിരിക്കുന്ന നേരത്ത്‌ അവിടെ കിടന്ന മനോരമപ്പത്രത്തിന്റെ അങ്ങിങ്ങ്‌ എണ്ണവിരലുകള്‍ പതിഞ്ഞ താളുകള്‍ മറിച്ച്‌ ഇന്നാരാ പീഡിപ്പിക്കപ്പെട്ടത്‌ എന്നറിയാന്‍ പരതി. ഒപ്പം ഇളം ബ്രൗണ്‍ നിറത്തില്‍ മൊരിഞ്ഞു കൊതിപ്പിച്ച്‌ ചെറുചൂടു പരത്തി ചില്ലിട്ട അലമാരയില്‍ അടുങ്ങിയിരിക്കുന്ന ബോണ്ട കടിയായി ഓര്‍ഡര്‍ ചെയ്തു.

ചൂടന്‍ ബോണ്ട ‘കടി ഒന്ന്, ചവ നാല്‌’ എന്ന ക്രമത്തില്‍ രണ്ട്‌ റൗണ്ട്‌ കഴിഞ്ഞപ്പോഴാണ്, നമ്മടെ ചേച്ചി, രണ്ട്‌ ഗ്ലാസ്‌ ചായ ഇടത്തേക്കയ്യിലും മൂന്നുഗ്ലാസ്‌ ചായ വലത്തേക്കയ്യിലും തികഞ്ഞ പ്രഫഷനലിസത്തോടെ എടുത്തുകൊണ്ടുവന്ന്‌ മേശപ്പുരത്തു നിരത്തിയത്. തല്‍സമയം നടുക്കിരുന്ന വിദ്വാന്‍, എന്തോ രഹസ്യം പറയുന്നപോലേ ഇങ്ങനെ ഉര ചെയ്തു:

"ഹെയ്‌... ഏക്കടി മോളെ..ഡീ, ഒന്നേ..ക്കടി മോളേ...."

അതുകേട്ടയുടനെ മറ്റൊരു വിദ്വാന്‍ കുറെയേറെ നാടകീയത കലര്‍ത്തി ഇങ്ങനെ ചോദിച്ചു:

"അത്തച്ചീയത്തച്ചീ, അത്തച്ചിയെന്നതാ ഈപ്പറേണേ...??"

ചായഗ്ലാസ്‌ കൊണ്ടെവെച്ച്‌ അടുത്ത മേശയില്‍ നിന്നു രണ്ട്‌ കാലിഗ്ലാസുമെടുത്തിട്ട്‌ യു-ടേണെടുത്ത്‌ നിന്ന ചേച്ചി തിരിഞ്ഞ തിരിവില്‍ ഞെട്ടി ഈ ഗഡികളുടെ നേരെ നിന്നു. കളം മാറി എന്നു കണ്ട്‌ ഒരുത്തന്‍ ബോണ്ടയില്‍ ഒന്നൂടെ കടിമുറുക്കി. പത്രം വായിച്ചവന്‍ അതില്‍ത്തന്നെ തലപൂഴ്‌ത്തി. മറ്റവന്‍ ചിരിയിപ്പോ പൊട്ടുമെന്ന അവസ്ഥയില്‍ ഒരു ചേയ്ഞ്ചിന്‌ അലമാരയിലേക്ക്‌ അലക്ഷ്യമായി നോക്കി. നാലാമത്തവന്‍ പൊട്ടിവന്ന ചിരിയില്‍ ബോണ്ട ചവയ്ക്കാനും വിഴുങ്ങാനും പറ്റാതെ തല്‍സ്ഥിതി തുടര്‍ന്നു. പിന്നെയുള്ളവന്‍, പാവം, കണ്ട്രോള്‍ ഇല്ലാഞ്ഞതുകൊണ്ട്‌ തലതല്ലിച്ചിരി തുടങ്ങി.

ചേച്ചീടെ കാര്യം പറഞ്ഞില്ലല്ലോ. ‘ദാരകാസുരനെ വധിക്കാന്‍ പൊസിഷനെടുത്തു നിന്ന ദേവിയുടെ’ എക്‍സ്‌പ്രഷന്‍ന്നു പറഞ്ഞാല്‍ എത്തില്ല. കണ്ണില്‍ നിന്നു അമ്മാതിരി തീനാമ്പുകളുയരുന്ന നോട്ടം നോക്കി ചേച്ചി രണ്ട്‌ ഡീപ്‌ ബ്രെത്തെടുത്തു.

ചിരിച്ചു മറിഞ്ഞവന്‍ തലപൊക്കി ചേച്ചിയെ ഒന്നൂടെ നോക്കി! പൊട്ടാറായിരുന്നവന്റെ പൊട്ടി!! മറ്റവന്റെ സ്റ്റക്കായ ബോണ്ടക്കഷണം തികട്ടിവന്ന ചിരിയുടെ പ്രഷറില്‍ "പ്‌ഫ..ഫ്‌" എന്നൊരു ശബ്ദത്തോടെ ബഹിര്‍ഗ്ഗമിച്ചു.

ചേച്ചീടെ സകല പിടീം വിട്ടെന്നുപറയണ്ടല്ലോ! പിന്നെ കേട്ടത്‌ കടയില്‍ നിന്നു ഭയങ്കര ബഹളം. യുവാക്കളുടെ നേരെ കടക്കാരി ചേച്ചി കലിച്ചുതുള്ളുകയാണ്‌.

"പ്‌ഫ! എരണം കെട്ടവന്മാരേ...! നിന്റെയൊക്കെ അമ്മയോടു ചെന്നു ചോദിക്കെടാ, തെണ്ടികളേ! ...... *some text missing* "

കാരണം.......?

ട്രേയ്‌.......ന്‍! ഫ്‌ളാഷ്‌ബാക്ക്‌.

കടയുടെ പിറകിലായാണ്‌ ചേച്ചിയും ചേട്ടനും താമസം. സ്വന്തമായി പശു ഉള്ളതിനാല്‍ ചായക്കടയിലെ ആവശ്യത്തിനുള്ള പാലിന്‌ പുറത്തെങ്ങും പോകണ്ട. കടയിലെ ഭക്ഷണാവശിഷ്‌ടങ്ങള്‍ ന്ന്വച്ചാ കാടിയും മറ്റും പശുവിനു തിരിച്ചും കിട്ടും.

അപ്പൊ ഈ തൊഴുത്ത്‌-ചായക്കട-വീട്‌ ത്രയം ഈ ദമ്പതിമാരാല്‍ ഒരു വിധം നന്നായി നടത്തപ്പെട്ടു വരവേയാണ്‌ ഇനിപ്പറയുന്ന സംഭവം നടക്കുന്നത്‌.

അത്തച്ചി എന്നു നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന, ഏകദേശം 45-50 വയസ്സുള്ള ഒരു പാവം മനുഷ്യന്‍ ഉണ്ട്‌ ആ നാട്ടില്‍. ഇദ്ദേഹത്തിന്റെ തൊഴില്‍ പശുക്കറവയാണ്‌. നമ്മുടെ ചായക്കടയിലും ഇങ്ങേര്‍ തന്നെയാണ്‌ കറവക്കാരന്‍. എന്നും അതിരാവിലെ(കടയില്‍ പാല്‍ കാലേകൂട്ടിവേണമല്ലോ) ഇദ്ദേഹം വരും. പാല്‍ കറന്നൊഴിക്കാനുള്ള പാത്രമൊക്കെ വീടിനു പുറത്തു തന്നെ ഇദ്ദേഹത്തിന്റെ സൗകര്യാര്‍ഥം വെച്ചിട്ടുണ്ടാവും. അങ്ങനെ ഇയാള്‍ നേരെ വന്നു പശുവിനെ കറന്ന്‌ പാല്‍ പാത്രത്തില്‍ ഒഴിച്ചു വെച്ചിട്ട്‌ അടുത്ത കറവത്തൊഴുത്ത്‌ ലക്ഷ്യമാക്കി പോകും. അതാണു പതിവ്‌.

ഒരു ദിവസം, നമ്മടെ ഈ അത്തച്ചി പിഴിച്ചില്‍ദൗത്യത്തിനായി തൊഴുത്തില്‍ എത്തിയത്‌ പതിവിലും അല്‍പം നേരത്തെ ആയിരുന്നു. പശുവിന്റെ അകിടു കഴുകാനുള്ള വെള്ളം നിറച്ച ഒരു ബക്കറ്റും പാല്‍ കറന്നൊഴിക്കാനുള്ള പാത്രവും എടുത്ത്‌ അത്തച്ചി വരുമ്പോഴേക്കും പശുവും എണീറ്റ്‌ തയ്യാറായി നില്‍ക്കുന്നതാണു ശീലം. എന്തരോ എന്തോ, അന്ന് അത്തച്ചി കൂട്ടില്‍ കയറിയിട്ടും പശു എഴുന്നേറ്റില്ല.

അത്തച്ചി പശുവിനെ ഒന്നു തൊട്ടും പിടിച്ചും ഒക്കെ നോക്കി. അവള്‍ ഉടനെ ഒന്നും എണീക്കാന്‍ കൂട്ടാക്കുന്നില്ല. അത്തച്ചിയുടെ ക്ഷമ കെട്ടു.

പശുക്കളോട്‌ ഇടപെടുന്നവര്‍ക്കറിയാം അതുങ്ങളോട്‌ അവര്‍ എപ്പോഴും വാല്‍സല്യപൂര്‍വ്വമേ പെരുമാറൂ. അത്‌ അടി കൊടുക്കുവാണെങ്കില്‍ കൂടിയും. പശൂനെ വിളിക്കുമ്പോഴും ഒരു ഇണക്കത്തോടെ ഒക്കെയേ വിളിക്കൂ. അങ്ങനെ അത്തച്ചിയും വിളിച്ചു:

"ഡി, ഏക്കെഡി.. ഹും.. ഏറ്റേ..." പശു പക്ഷേ ഗൗനിച്ചില്ല.

അത്തച്ചി പശുവിന്റെ തുടയില്‍ വലതു കൈത്തലം കൊണ്ട്‌ നോവിക്കാതെ രണ്ടുമൂന്നടി. മടിച്ചു നിക്കുന്ന പശുവിനെ സ്വയം ഫസ്റ്റ്‌ ഗിയറിടാന്‍ പ്രേരിപ്പിക്കുന്നതാണ്‌ ഈ അടി എന്നു ലേഖകനും അനുഭവം ഉള്ളതാകുന്നു. അടിയോടൊപ്പം സ്വരം അല്‍പംകൂടി ഉയര്‍ത്തി:

"ഏക്കടി മോളേ... ഉം...ഏറ്റേ... എടി നിന്നോടല്ലെ പറഞ്ഞേ ഏക്കാന്‍?? ഹിങ്ങെണീക്കെഡീ!!"

"അത്തച്ചീ അത്തച്ചീ, എന്നാ അത്തച്ചീ ഈ പറേണേ..??" പൊടുന്നനെ ഒരു സ്ത്രീസ്വരം!!

അസമയത്ത്‌ കളമൊഴി കേട്ടു ഞെട്ടിയ അത്തച്ചി ശബ്ദം കേട്ടിടത്തേക്ക്‌ നോക്കുമ്പോ... ന്റെ റബ്ബേ! എന്നതാ?

അത്തച്ചി കൂട്ടിലുണ്ടെന്ന വിവരം അറിയാതെ ഉറക്കച്ചടവോടെ വന്ന്‌ തൊഴുത്തിന്റെ ഒരു വശത്ത്‌ പെടുക്കാനിരുന്ന ചേച്ചി, തെറുത്തുകയറ്റിയ നൈറ്റിയുമായി അത്തച്ചിയുടെ നേരെ നിന്നു പകച്ചു നോക്കുന്നു!!!!

_______________________________________________________
വാല്‍ക്കഷണങ്ങള്‍:
1. എങ്ങനീയിക്കഥ നാട്ടില്‍പ്പാട്ടായി എന്നതിന്‌ എന്റെ ഒരൂഹം: രസതന്ത്രം സിനിമയിലെ ഇന്നസെന്റിന്റേതു പോലെ രഹസ്യം സൂക്ഷിക്കാന്‍ പറ്റാത്തത്ര ഇന്നസെന്റായ ഒരു മനസ്സാവും അത്തച്ചിക്കുണ്ടായിരുന്നത്‌.
2. അത്തച്ചീടെ കറവയുടെ ഗതിയെന്തായി എന്ന് പറയേണ്ട കാര്യമില്ലല്ലോ.
3. പയ്യന്മാര്‍ കുളിക്കാന്‍ ആളാംവീതം ഡെറ്റോളും സോപ്പും വാങ്ങിക്കൊണ്ടാണ്‌ വീട്ടിലേക്കുമടങ്ങിയത്‌.

Wednesday, February 02, 2011

ഓര്‍മ്മകള്‍ കൊണ്ടൊരു പ്രണാമം

വല്ലാത്ത കട്ടി ആയിരുന്നു ചാച്ചന്റെ കൈവെള്ളയ്ക്ക്‌. ചെറുപ്പത്തില്‍ ഒരുപാടു തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്‌, എങ്ങനാണിതു വരുന്നതെന്ന്‌. ചാച്ചന്‍ പറയും- തഴമ്പാണു മോനെ! പക്ഷേ ഈ തഴമ്പ്‌ എന്റെ കയ്യിലെന്താ വരാത്തത്‌ എന്നു പലപ്പോഴും ഞാന്‍ അദ്ഭുതം കൂറിയിട്ടുണ്ട്‌. ഇരുണ്ടു കനത്ത്‌ ആ തഴമ്പു കയ്യിലിങ്ങനെ കിടക്കുന്നത്‌ മോശം 'അപ്പിയറന്‍സാ'ണെന്നാണ്‌ ചിലരുടെയെങ്കിലും ധാരണ. എന്നാല്‍ ഹൈറേഞ്ചുകാര്‍ പലരും ഇന്നും അഭിമാനത്തോടെ ഓര്‍മ്മിക്കുന്ന ഒരു കഥയുണ്ട്‌: പണ്ട്‌ നെടുംകണ്ടത്തിനു സമീപം കല്ലാറില്‍ പട്ടം താണുപിള്ളയുടെ പിന്തുണയോടെ കുടിയേറ്റം നടന്ന കാലത്ത്‌ ആള്‍ക്കാര്‍ക്ക്‌ പട്ടയം(ഭൂമി ഒരാളുടെ പേരില്‍ പതിച്ചു കൊടുക്കുന്നതായുള്ള ആധികാരിക രേഖ) കൊടുത്തിരുന്ന സമയത്ത്‌ അദ്ധ്വാനിക്കുന്നവനാണോ എന്നറിയാന്‍ കൈവെള്ളയില്‍ മുറ്റിയ തഴമ്പുണ്ടോ എന്നു നോക്കുമായിരുന്നത്രേ.

ചാച്ചന്‍ എന്നു ഞാന്‍ വിളിച്ചത്‌ എന്റെ അപ്പൂപ്പനെയാണ്‌, ചാച്ചനും വെല്യമ്മച്ചിയും. അവരായിരുന്നു എന്റെ ബാല്യത്തിലെ നിറസാന്നിധ്യം. അന്നൊക്കെ എന്റെ മൗലികാവകാശങ്ങള്‍(മിഠായി, കളിപ്പാട്ടങ്ങള്‍, ചെരിപ്പ്‌, മുടിവെട്ട്‌, വായനയ്ക്കുള്ള വകകള്‍ എന്നിങ്ങനെ) പലതിനും ഫൈനാന്‍സിയര്‍ ആയിരുന്നതു ചാച്ചനാണ്‌.

അസുഖത്തെത്തുടര്‍ന്ന്‌ വെല്യമ്മച്ചിയുടെ നിര്യാണം ചാച്ചനെ ഏകനാക്കിക്കളഞ്ഞെങ്കിലും അപ്പോഴും ഒപ്പമുണ്ടായിരിക്കാന്‍ ഭാഗ്യം ചെയ്ത നാലു പേരക്കിടാങ്ങളിലെ മൂത്തയാളായിരുന്നു ഞാന്‍. തോരാപ്പെരുമഴപെയ്ത ആ കറുത്ത ദിവസം എന്റെ നേരെ ആ കൈകള്‍ നീട്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ ചാച്ചന്‍ വീട്ടിലേക്കു കയറിവന്നത്‌. പിന്നാലെ, ഞാന്‍ ജീവിതത്തില്‍ അന്നുവരെ അനുഭവിക്കാത്ത ഒരു ശൂന്യതയും.

അന്‍പതുകളുടെ തുടക്കത്തിലാവണം, ശാസ്താവിന്റെ മണ്ണായ എരുമേലിയില്‍ നിന്നും ചട്ടി, കലം, കുഞ്ഞുകുട്ടിപരാധീനങ്ങള്‍ സഹിതം കാട്ടാനയും പോത്തുമുള്ള കൊടുംകാടായ കട്ടപ്പനയിലേക്ക്‌ ചാച്ചന്‍ കുടിയേറിയത്‌. ഈ യാത്രയുടെ ഭീകരത അറിയണമെന്നുണ്ടെങ്കില്‍ സമാനഗതി വിവരിക്കുന്ന പൊറ്റെക്കാടിന്റെ 'വിഷകന്യക' വായിക്കണം. ഇന്ന്‌ ഇടുക്കിഡാമിലെ വെള്ളത്തിനടിയിലാണ്ടുകിടക്കുന്ന ഒരു സ്ഥലമുണ്ട്‌. പണ്ടത്തെ അയ്യപ്പന്‍കോവില്‍. കേരളത്തിനു മുസിരിസ്‌ എങ്ങനെയായിരുന്നോ അതുപോലായിരുന്നിരിക്കണം ഹൈറേഞ്ചിനു അയ്യപ്പന്‍കോവില്‍ അന്ന്‌. കോട്ടയത്തു നിന്നും അക്കാലത്ത്‌ ബസ്സുകള്‍ അവിടെ വരെയേ വരൂ. പിന്നെ നടപ്പുവഴി മാത്രമേയുള്ളൂ കട്ടപ്പനയ്ക്കും നെടുംകണ്ടത്തിനുമൊക്കെ. ഒരു താരതമ്യത്തിന്‌ പറയാം, അന്ന്‌ അയ്യപ്പന്‍കോവിലായിരുന്ന സ്ഥലത്തു നിന്നും കട്ടപ്പനയിലേക്ക്‌ ഒരു ബസ്‌ ഇന്നെത്താന്‍ ഏതാണ്ട്‌ ഇരുപതു മിനിറ്റ്‌ വേണം. കട്ടപ്പനയില്‍ നിന്നു എന്റെ ഗ്രാമത്തിലെത്താന്‍ വീണ്ടും ഒരു മുക്കാല്‍ മണിക്കൂര്‍ നടത്തം.

അങ്ങനെയുള്ള ഒരു കാലത്ത്‌ ജീവിതം നിലനില്‍പു യാചിച്ചപ്പോള്‍ ആരൊക്കെയോ കൂടി പുറപ്പെട്ടിങ്ങെത്തി. കൂട്ടമായിറങ്ങി അടിക്കാടുവെട്ടിത്തെളിച്ച്‌ മുന്നേറുമ്പോള്‍ കാടിന്റെ സത്തുകുടിച്ചു വീര്‍ത്ത തോട്ടപ്പുഴുക്കള്‍ അവരുടെ ദേഹത്തു കടിച്ചു തൂങ്ങി ഒരുപാടു ചോര കുടിച്ചിരിക്കണം. അപ്പോഴും അവരുടെ കണ്ണില്‍ തിളങ്ങിയിരുന്നത്‌ ക്ഷാമം മാറി ക്ഷേമം വിളയുന്ന നല്ല നാളെകള്‍ ആയിരിക്കണം. അവരവിടെ മണ്ണിനോടും കൊടുംക്രൂരമായ കാലവസ്ഥയോടും മരണം വിതച്ചു പലപ്പോഴും വന്ന മലമ്പനിയോടും മറ്റുവ്യാധികളോടുമെല്ലാം മല്ലിട്ടു. അന്നൊരളെ നല്ല ചില്‍കില്‍സ കിട്ടണമെങ്കില്‍ മലയിറങ്ങി കാഞ്ഞിരപ്പള്ളീലോ കോട്ടയത്തോ ഒക്കെ കൊണ്ടുവരണം. എത്രയോപേര്‍ നാലഞ്ചുപേര്‍ ചുമക്കുന്ന വരിച്ചില്‍ കട്ടിലില്‍ ചണച്ചാക്കുപുതച്ച്‌ അയ്യപ്പന്‍കോവില്‍ വരെയും തുടര്‍ന്ന് വാഹനത്തിലും യാത്ര ചെയ്തിട്ടുണ്ട്‌. ഒന്നിനും തളര്‍ത്താനാവാത്ത നിശ്ചയദാര്‍ഢ്യവും മെയ്ക്കരുത്തും മുതലാക്കി അവര്‍ മണ്ണില്‍ വിത്തിട്ടു. വളമില്ലാതെ തന്നെ തൈകള്‍ വളര്‍ന്നു, സ്നേഹം മാത്രം നുകര്‍ന്നു മക്കള്‍ വളര്‍ന്നു. ആര്‍ത്തിപൂണ്ട കുരുമുളകു തൈകള്‍ താങ്ങുമരങ്ങളില്‍ ഓടിക്കയറി. ഐ.ആര്‍.8 കണ്ടങ്ങളില്‍ വിളഞ്ഞുമറിഞ്ഞു. ഏലവും ഗ്രാമ്പൂവും കരിമ്പും കുരുമുളകും നാണയങ്ങള്‍ തന്നു. കപ്പയും ചേനയും വാഴയും നെല്ലും ചേനയും കാച്ചിലും അന്നമൂട്ടി. അങ്ങനെ കാടു തെളിഞ്ഞു, കൃഷിയിടങ്ങളായി, റോഡുവന്നു. കരിപ്പുകതുപ്പി മലകേറി കിതച്ചുവന്ന വണ്ടികള്‍ മാറി. ഡീസലിന്റെ ഉശിരില്‍ ഗോമതിയെന്നും ബീനയെന്നും പേരുള്ള ബസുകള്‍ കട്ടപ്പനയില്‍ വന്നു കിതപ്പാറ്റി (ഇന്നും കോട്ടയത്ത്‌ ബീന ട്രാവല്‍സ്‌ ഉണ്ടെന്നാണെന്റെ വിശ്വാസം. എന്റെ അമ്മയുടെ അച്ഛന്‍ കട്ടപ്പനയില്‍ ബീനാ ബസ്‌ ഓടിച്ചെത്തിയ ആദ്യകാല ഡ്രൈവര്‍മാരില്‍ ഒരാളാണ്‌). ഇന്നു ലോറി വാങ്ങാന്‍ പോലും കട്ടപ്പന വിട്ടുപോകേണ്ടതില്ല എന്ന നിലയായി.

ചാച്ചന്റെ മക്കളും പുസ്തകമണത്തെക്കാള്‍ വിയര്‍പ്പിന്റെ മണത്തെ കാമിച്ചു. ഈ യാത്രയ്ക്കിടെ മൂന്ന്‌ ഉണ്ണികളെ ദൈവം തിരികെ വിളിച്ചു. എന്നിട്ടും അവര്‍ ആറുപേര്‍, മൂന്നാണും മൂന്നു പെണ്ണും ശേഷിച്ചു. അവര്‍ വറുതിയിലും സ്നേഹം പങ്കുവെച്ചു ജീവിച്ചു. മണ്ണിന്റെ മണവും മനസ്സുമറിഞ്ഞു ജീവിച്ചു. ആണ്മക്കളുടെ ആണ്മക്കളില്‍ മൂത്തവനായി ഞാന്‍ ആ വീട്ടില്‍ പിറന്നുവീണതെന്റെ ജന്മഭാഗ്യം. ചാച്ചനും വെല്യമ്മച്ചിയും എന്റെ സ്വന്തം, ഞാന്‍ അവരുടെ വാല്‍സല്യപാത്രം. ഒരു ദശമിനാളില്‍ എന്നെ കൈവിരല്‍ പിടിച്ചു ഹരിശ്രീയെഴുതിച്ചതും എന്റെ ചാച്ചന്‍ തന്നെ. വികൃതികള്‍ക്കുള്ള ശിക്ഷയില്‍ നിന്നുള്ള ഏകരക്ഷയും എന്റെ ചാച്ചന്റെ നിഴല്‍ തന്നെ. വെറുതെയാണോ പ്രൈമറിസ്കൂളുകാരനായ ഞാന്‍ പറഞ്ഞത്‌ "അച്ചായി(അച്ഛന്‍) അല്ല എന്റെ രക്ഷകര്‍ത്താവ്‌, ചാച്ചനാണ്‌. അച്ചായി ശിക്ഷകര്‍ത്താവാണെന്ന്‌" (പ്രോഗ്രസ്‌ കാര്‍ഡിലെ രക്ഷകര്‍ത്താവിന്റെ ഒപ്പ്‌ എന്ന കോളം ഓര്‍ക്കുമല്ലോ!). അതു പിന്നെ പലരും ഞാനും ചാച്ചനും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കാന്‍ ഏറ്റുപറഞ്ഞു. പിന്നീടൊരിക്കല്‍ ആ സ്നേഹച്ചൂടില്‍ കിടന്ന്‌ ചാച്ചന്റെ പനിയും ഞാന്‍ ഏറ്റുപിടിച്ചു. പിറ്റേന്നുരാവിലെ അച്ഛന്‍ ഞങ്ങളെ രണ്ടുപേരെയും ഒരു ജീപ്പ്പില്‍ത്തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി!

ഞാന്‍ ഗുണനപ്പട്ടികകള്‍ ചൊല്ലുന്നതു ചാച്ചന്‍ കേട്ടിരിക്കുമായിരുന്നു. ചാച്ചന്‍ വിരുതന്‍, ചാച്ചനറിയുന്ന ഗുണനപ്പട്ടിക എനിക്കറിയില്ല. കാലും അരയും മുക്കാലും പെരുക്കുന്ന പട്ടികകള്‍. ആശുപത്രിയില്‍ കിടന്നകാലത്ത്‌ തന്റെ പൊതുവിജ്ഞാനം വിളമ്പി ശുശ്രൂഷിക്കുന്ന നേഴ്സുമാരെ വരെ അതിശയിപ്പിച്ചിട്ടുണ്ട്‌. പണ്ടുകാലത്ത്‌ ലൈസന്‍സെടുത്ത്‌ റേഡിയോ കേട്ടു ശീലിച്ചയാളുടെ അവസാനകാലത്തും റേഡിയോ തന്നെ ആയിരുന്നു ഫേവറിറ്റ്‌ വാര്‍ത്താമാധ്യമം.

നാലുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഒരു ജനുവരിമാസം, രാവിലെ ആറരയോടടുത്ത്‌, ഞാന്‍ ചാച്ചന്റെ മുറിയില്‍ ചെന്നു കയറി. നേരത്തെയുണര്‍ന്ന്‌ എന്നെ കാത്ത്‌ ബീഡിപ്പുകയൂതി ഉള്ളുചൂടാക്കി, കരിമ്പടംകൊണ്ട്‌ ദേഹം മൂടി ചാച്ചനിരിക്കുന്നുണ്ടായിരുന്നു. സ്നേഹവാല്‍സല്യങ്ങള്‍ നിറഞ്ഞ ഒരുപിടി ഉപദേശങ്ങള്‍. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രാത്രിയിലെ ട്യൂഷന്‍ കഴിഞ്ഞ്‌ ഒന്‍പതരയോടെ വീട്ടിലെത്തുന്ന സമയം തറവട്ടിലെ കിടപ്പുമുറിയുടെ ജനല്‍ തുറന്നിട്ട്‌ കാത്തിരിക്കും, എന്റെ ഒരു വിളിക്കായി. അവരുടെ കണ്ണില്‍ ഉറക്കം വരാന്‍ ആ ഒരു വിളികൊണ്ട്‌ ഞാന്‍ ആ കരുതലിനു വിധേയനാവണമായിരുന്നു. അന്ന്‌ ആ മകരക്കുളിരിലും അതേ കരുതല്‍ ഞാനറിഞ്ഞു.

"ചാച്ചന്‍ ഒന്നെഴുന്നേല്‍ക്കണം..."

എന്റെ ഇംഗിതം മനസ്സിലായെങ്കിലും "എന്തിനാടാ" എന്നു നിസ്സാരമട്ടില്‍ ചോദിച്ചിട്ട്‌ എഴുന്നേറ്റു.

ആ കാലുകള്‍ ഞാന്‍ തൊട്ടു കണ്ണില്‍ വെച്ചു. എന്നെ അക്ഷരമൂട്ടിയ കൈകള്‍ എന്റെ തലയില്‍ തൊട്ടു. ആ കണ്ണു നിറഞ്ഞതു ഞാന്‍ കണ്ടു. മനസ്സുനിറഞ്ഞതറിഞ്ഞു. ഏതെല്ലാമോ അറിയാവികാരങ്ങളില്‍ തട്ടി "നന്നായി വാ, മോനെ!" എന്നുപറഞ്ഞ്‌ യാത്രയാക്കി. പിറ്റേന്നു ഞാന്‍ മൈസൂരിലെത്തി.

രണ്ടായിരത്തിഎട്ട്‌ ഫെബ്രുവരി രണ്ട്‌. ഒരു ശനിയാഴ്ചയുടെ ആലസ്യം പുതച്ച ഉറക്കത്തില്‍ നിന്നും പതിവില്ലാതെ വീട്ടില്‍ നിന്നും വന്ന ഒരു കാള്‍ എന്നെയുണര്‍ത്തി.

"ചാച്ചന്‍ പോയി ചേട്ടായീ...!" ഒരനിയത്തിയുടെ വിറയാര്‍ന്ന ശബ്ദം.

ഞങ്ങളെയെല്ലാം ഇത്രയുമെത്തിച്ച, വിദ്യാഭ്യാസത്തെ ലോകപരിചയം കൊണ്ടും ആര്‍ജ്ജിച്ചെടുത്ത അറിവുകൊണ്ടും മറികടന്ന, മഹാനായ ആ മനുഷ്യന്‍ ഇനിയില്ലെന്ന്‌ ഹൃദയത്തില്‍ ഒരു സൂചിക്കുത്തേറ്റുവാങ്ങിക്കൊണ്ട്‌ ഞാന്‍ അറിഞ്ഞു.

അന്നുമുതലിന്നുവരെ ഞാന്‍ എനിക്കന്യമായി എന്ന്‌ അത്യധികം വേദനയോടെ, ഇതു കുറിക്കുമ്പോള്‍ ഒരിറ്റു കണ്ണീരോടെ തിരിച്ചറിയുന്നത്‌, ഒരു വന്മരമായി വളര്‍ന്ന്‌ ഇന്നും ഞങ്ങള്‍ക്കു തണലായി നില്‍ക്കുന്ന ആ സ്നേഹമാണ്‌. കുടുംബമാണ്‌, അതിന്റെ ഭദ്രതയാണ്‌ ജീവിതത്തിന്റെ ആണിക്കല്ലെന്നു പഠിപ്പിച്ച എന്റെ രക്ഷകര്‍ത്താവിന്റെ ഓര്‍മ്മകള്‍ക്ക്‌ ഇന്ന്‌ ഒരു വര്‍ഷം കൂടി തികയുന്നു.


"ചാച്ചാ, അങ്ങേയ്ക്കുതുല്യം അങ്ങുമാത്രം. ഇന്നും ഞാനറിയുന്നു ആ സ്നേഹം. ഇന്നും ഞാന്‍ കേള്‍ക്കുന്നു ആ വിളിയും ആ ദേഹത്തിന്റെ ചൂടും പിന്നെ ആ കയ്യിലെ തഴമ്പിന്റെ കടുപ്പവും."