Sunday, September 28, 2008

കളം മൂത്തു - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും - 2

കഴിഞ്ഞ കഥ
"അയ്യേ, നീയിതെന്നതാ ഈപ്പറയുന്നെ?" ഞാന്‍ കളിയാക്കി.

"ഹതേടാ, എനിക്കെന്നാലും അവളെ അങ്ങു മറക്കാനൊക്കുന്നില്ല". ദാണ്ടെ പെഗ്ഗടിച്ചിരിക്കുന്ന പുറത്ത്‌ ഫീലടിച്ചുകഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ കൈമറിയും. കെട്ടാന്‍ പോകുന്ന ഒരു ബാച്ചിലറെ കുറച്ചൂടെ അനുഭാവപൂര്‍വ്വം കൈകാര്യം ചെയ്യണം.

"കാലമെത്രയായെടാ നീയവളേം പേറി നടക്കുന്നു? വട്ടാണോ നിനക്ക്‌? പശൂം ചത്തു, മോരിലെ പുളീം കെട്ടു. ഇപ്പോ ദേ, പുതിയൊരു ജീവിതത്തിലേക്കു കാലെടുത്തു വെയ്ക്കാന്‍പോവ്വാ നീ.. "

"പശു ചത്തെങ്കിലും മോരിലെ പുളി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്‌ മാഷെ"

ഇതൊരു നടയ്ക്കു തീരില്ല! ഞാന്‍ അക്ഷമനായി.

"എന്നതായാലും എനിക്കീ പറച്ചിലത്ര പിടിക്കുന്നില്ല, കെട്ടോ! എടോ ഇതു പഴയ കാലമൊന്നുമല്ല. ഒരു പെണ്ണിനേം ഓര്‍ത്തോണ്ടു നടക്കുന്ന നിരാശാകാമുകന്മാരൊക്കെ മണ്ണടിഞ്ഞു. ഇത്തരം സോഫ്റ്റ്‌ ഫീലിങ്ങൊന്നും ഇപ്പോള്‍ ഓടില്ല."

"എടാ, കോപ്പെ, ഇതതല്ലെടാ. നിനക്ക്‌ തോന്നുന്നുണ്ടോ ഞാന്‍ ഒരു സോ കോള്‍ഡ്‌ നിരാശാകാമുകനായി നടന്നെന്ന്? എന്നെങ്കിലും ഞാനങ്ങനെ ഒരുവനായി നടന്നു ജീവിതം തുലയ്ക്കുമെന്നു നീ കരുതിയിട്ടുണ്ടോ? ഹാവ്‌ യു എവര്‍ തോട്ട്‌ ലൈക്‌ ദാറ്റ്‌?"

"ഓക്കെ, നീ നിരാശാകാമുകനായി നടന്നിട്ടുമില്ല, നിനക്കവളെ മറക്കാനൊട്ടു പറ്റത്തുമില്ല. കുഞ്ഞേ, നീ ഒത്തിരി കഴിച്ചോടാ?"

"നോട്‌ ബികോസ്‌ ഒഫ്‌ ദിസ്‌ ഹോളിഷിറ്റ്‌, ബട്‌ ഐ കാന്റ്‌ ഹെല്‍പിറ്റ്‌!!"

ഹീശ്വരാ.. ഇംഗ്ലീഷ്‌ വന്നു തുടങ്ങി. വീലായാലും ഫീലായാലും ഇംഗ്ലീഷ്‌ വരും എന്നൊരു മാരകരോഗമുണ്ടിവന്‌. വീലു പഞ്ചറാകുന്നതു വരെ അല്ലെങ്കില്‍ ഫീലു ഫേഡാവുന്നതു വരെ അതിനി ഒഴുകിക്കൊണ്ടേയിരിക്കും. (ഈ സ്വഭാവം അറിയുന്നവരെല്ലാം അവനോട്‌ പറയുമായിരുന്നു- ഇന്റര്‍വ്യൂവിനും പ്രസന്റേഷനുമൊക്കെ കേറുമ്പോള്‍ ചെറുതു രണ്ടെണ്ണം അടിച്ചിട്ടു കേറിയാ മതീന്ന്. )

"നീ കാര്യം പറയ്‌, എന്നതാ നിന്റെ പ്രശ്നം?"

"എഡാ, നിനക്കറിയാമല്ലോ കാര്യങ്ങളൊക്കെ? ഒരുഗതീം പരഗതീമില്ലാതെ ഡപ്പാംകുത്തു ബീക്കോമുമായി ഞാന്‍ നടന്ന കാലം തൊട്ടു നീയെന്നെ കാണുന്നതാ. ബസ്സിലെ ക്ലീനറായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്‌. ബാനറുകെട്ടാന്‍ ഇലക്ട്രിക്‌ പോസ്റ്റുമ്മെ വലിഞ്ഞുകേറീട്ടൊണ്ട്‌. കേറ്ററിങ്ങുകാരുടെ കൂടെ വിളമ്പാന്‍ പോയിട്ടൊണ്ട്‌. ഡയറക്റ്റ്‌ മാര്‍ക്കറ്റിങ്ങിനു ബാഗും തൂക്കി വീടു വീടാന്തരം കേറിയെറങ്ങീട്ടൊണ്ട്‌. ഇതിനൊക്കെ അവസാനം ഞാന്‍ എന്റെ ഈ ജീവിതതിന്റെ തുടക്കമിട്ടത്‌ എവിടാന്നറിയാവോ?"

"ഉം.."

"എടാ, അറിയാവോന്ന്? അറിയാവെങ്കി അറിയാവെന്നു പറ, ഇല്ലെങ്കി ഇല്ലെന്നു പറ!"

"അറിയാം"

"അപ്പോ, നീയറിയുന്നതുപോലെ ഞാനാദ്യം അക്കൗണ്ടന്റാവുന്നത്‌- മാസം എണ്ണൂറുരൂപയ്ക്ക്‌ ഞാന്‍ കണക്കെഴുതി. ഓഫീസു കെട്ടിടത്തിന്റെ മണ്ടേലുള്ള കുടുസ്സുമുറീല്‍ ഞങ്ങള്‌ കൊറെ സ്റ്റാഫ്‌ ഉണ്ടും ഉറങ്ങീം ജീവിച്ചു. നിനക്കറിയാവോ, അന്നു കിട്ടുന്ന എണ്ണൂറു രൂപായീന്ന് നൂറ്റന്‍പതുരൂപ കൊടുത്ത്‌ വാങ്ങി ധരിക്കുന്ന ആ ഷര്‍ട്ടിടുമ്പൊഴത്തെ ഒരു സുഖമൊണ്ടല്ലോ- അല്ലെങ്കി, സാലറി കിട്ടുന്ന ദിവസം അടുത്തുള്ള ചായക്കടേന്നു വരുത്തിക്കഴിക്കുന്ന ഏത്തക്കാബോളീടെ രസമൊണ്ടല്ലോ - ആ സുഖമൊന്നും ദൂരെയൊരു ദേശത്തു കിടന്ന് പതിനായിരങ്ങളു വാങ്ങിക്കൂട്ടീട്ട്‌ ഒരു വാന്‍ ഹ്യൂസന്‍ ഷര്‍ട്ട്‌ വാങ്ങിച്ചിട്ടാലോ കെന്റക്കി ചിക്കന്‍ വാങ്ങി വിഴുങ്ങിയാലോ കിട്ടില്ലടോ!" പ്രദീപ്‌ ഒരു കഷണം മീന്‍ നുള്ളിയെടുത്തു വായിലിട്ടു.

"കുരുമുളകു വീട്ടീന്നു കൊണ്ടുവന്നതായിരിക്കും, അല്ലേ?"

എനിക്കു പിന്നേം ചിരി വന്നു. "അല്ലാതെ പിന്നെ കാശു കൊടുത്തു മേടിക്കാനോ?"

"കൊള്ളാം, ഈ പണി പോയാലും നീ ഇവിടെ ഒരു മല്ലൂ റെസ്റ്റോറന്റിട്ടാ മതി. നല്ല ബിസിനസ്സായിരിക്കും. ഒരു മധ്യതിരുവിതാംകൂര്‍ സ്പെഷ്യല്‍ ചായക്കട! ആ, അപ്പോ, പറഞ്ഞു വന്നതു കാശിന്റെ കാര്യം. ചെല അവന്മാരു പറയും കാശിലൊന്നും ഒരു കാര്യവുമില്ലെന്ന്. എനിക്കിന്നുവരെ അത്രയ്ക്കങ്ങു തോന്നീട്ടില്ല കെട്ടോ. ന്ന്വച്ചാ, മണി ഇസ്‌ നോട്‌ എവ്‌രിതിങ്ങ്‌, പക്ഷേ മണിക്കു മണി തന്നെ വേണം. പണ്ടേതോ പയ്യന്‍ പറഞ്ഞപോലെ, ഇത്തരം കൂതറ തത്ത്വഞ്ജാനം വെളമ്പുന്നേനു മുന്‍പു സ്വന്തം കൈവശം ആവശ്യത്തിനു പണം ഉണ്ടെന്നുറപ്പു വരുത്തണം. "

"പെണ്ണുകേസല്ലേ പറഞ്ഞു വന്നത്‌? അതിപ്പോ എക്കണൊമിക്സിലെത്തിയല്ലോ" കത്തീടെ ചാലുമാറിയെന്നു ശങ്കിച്ചു ഞാന്‍ തട്ടിവിട്ടു.

"അതു തന്നെയാ പറഞ്ഞു വരുന്നെ. ദേ, കാശുകൊടുത്തു സന്തോഷം വാങ്ങാമ്പറ്റില്ല, മനസ്സമാധാനം വാങ്ങാമ്പറ്റില്ല എന്നൊക്കെ ചിലവമ്മാരു ആളെ വടിയാക്കാന്‍ പറയും. ലെമ്മീ അസ്ക്‌ വണ്‍ തിങ്ങ്‌. എടോ, കാശു കൊടുക്കാനുണ്ടേല്‍ നമ്മടെ നാട്ടില്‍ പലരുടേയും സങ്കടം തീരും. കൊടുക്കാനുള്ളതു ചെലപ്പോ ബാങ്കിലാരിക്കും, ആശൂത്രീലാരിക്കും, മോള്‍ടെ ആമ്പ്രന്നോനാരിക്കും. അവരടെ ആവശ്യത്തിനു കാശു കിട്ടിയാ അവരടെ മനസ്സമാധാനക്കേടു തീരും, സങ്കടം തീരും. ആം ഐ റൈറ്റ്‌?"

"ആന്നേ..!"

"അപ്പോ ഈപ്പറഞ്ഞ സോ കോള്‍ഡ്‌ തത്ത്വഞ്ജാനത്തിനു പാവപ്പെട്ടവന്റെ മുന്നില്‍ ഒരു വിലയുമില്ലെടോ! പതിറ്റാണ്ടായി പാടത്തു കൃഷി ചെയ്യുന്നവനു ഇന്നതു ചെയ്യാന്‍ നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടോ? അവനു കഴിവുണ്ടോ? കൂലി കൊടുക്കാന്‍ ത്രാണിയുണ്ടോ? കൂലി കൊടുക്കാമെങ്കി തന്നെ പണിയാനാളുണ്ടോ? അതു വിട്‌, അത്തരക്കാരനു മനസ്സമാധാനം കാശുകൊടുത്താല്‍ കിട്ടില്ല. അതു ഞാന്‍ സമ്മതിക്കും. നീ കൊറച്ച്‌ വെള്ളമിങ്ങൊഴിച്ചേ .." അവന്‍ ഗ്ലാസ്‌ നീട്ടി.

ഞാന്‍ പതുക്കെ ഒഴിച്ചു കൊടുത്തു.

"ആങ്ങ്‌.. മതി. പക്ഷേ, ലെമ്മീ സേ ദിസ്‌ ആള്‍സൊ. എന്റെ വീട്ടില്‍ കടബാദ്ധ്യത ഉണ്ടെങ്കില്‍, എന്റെ അപ്പന്റേം അമ്മേടേം ചെലവിനും മരുന്നിനും ഞാനാണു കൊടുക്കേണ്ടതെങ്കില്‍, എനിക്കൊരു പ്രാരബ്ദ്ധക്കാരനായിരിക്കാന്‍ പറ്റുവോ? ഇല്ലല്ലോ? അന്നാരം ഞാന്‍ പണമൊക്കെ വെറും മ**ണെന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ നുമ്പേ പറഞ്ഞ സോ കോള്‍ഡ്‌ തത്ത്വഞ്ജാനികള്‍ വന്ന് ഒലത്തുവോ? ഇല്ല. അതുകൊണ്ടാടാ നല്ല പ്രായം മുഴുവന്‍ നാട്ടിലും ബോംബേലും കെടന്നു നരകിച്ച്‌ ഇത്രേമൊണ്ടാക്കീത്‌. എന്നിട്ടോ? എനിക്കറിയാം, നാട്ടില്‍ ചെല ഗുണാപ്പന്മാരു പറയുന്നത്‌ - ഹൊ! അവനങ്ങ്‌ കള്‍ഫീപ്പോയി നല്ലേ നെലേലൊക്കെ ആയി, കാശൊണ്ടാക്കി, വീടു വെച്ചു, ഇപ്പോ ദേ അങ്ങു തെക്കൂന്നെങ്ങാണ്ടു വെല്യ മുഴുത്തേടത്തൂന്നു കെട്ടാന്‍ പോണൂന്ന്- എനിക്കു പുച്ഛമാടാ ഇമ്മാതിരി നാറികളെ. ഇന്നീ സൗകര്യമെല്ലാമുണ്ടാകുന്നേനു മുന്‍പ്‌ നീറി നീറി കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു എനിക്ക്‌. എനിക്കെന്നു പറയുന്നതെന്നാത്തിനാ, നമക്ക്‌! എന്നിട്ടൊരുത്തന്‍ കഷ്ടപ്പെട്ട്‌ രക്ഷപ്പെട്ടു വരുന്നതു കാണുമ്പോ തീങ്കുത്തെടുക്കുന്ന വര്‍ഗ്ഗം ഈ പരട്ടമലയാളികള്‍ മാത്രമാടാ."

ഒന്നു നിര്‍ത്തി, വെറുതെ ചുറ്റുമൊന്നു കണ്ണോടിച്ച്‌, ഇടയ്ക്കു വാച്ചിലുമൊന്നു നോക്കി അവന്‍ പറഞ്ഞു- "ഒന്നൂടെയൊഴി!"

"ഏയ്‌, വേണ്ടടാ, ഇപ്പോത്തന്നെ ആവശ്യത്തിനായി. മതി, ശാപ്പാടു കഴിക്കാന്‍ കെടക്കുന്നു."

"ഒരു ചെറുതൊഴിയെടാ മ**, നിന്റെ പെണ്ണുമ്പിള്ളേ വേണേ ഞാന്‍ പറഞ്ഞുനിര്‍ത്തിക്കോളാം." എന്നിട്ടവനൊരു ചിരി.

"എന്റെ പൊന്നു പാര്‍ട്ടീ, അതൊന്നുമല്ല. ഇതൊത്തിരിയായി. ദേ, ഒരു തെര്‍ട്ടി. ലാസ്റ്റ്‌!"

"ഓക്കെ. എന്നിട്ട്‌ അങ്ങനെ കഷ്ടപ്പെടുന്നവനൊണ്ടല്ലോ, ആ കഷ്ടപ്പാടില്‍ നിന്നു മോചിതനാവുന്ന വരെ അവന്‍ വെറും കഴുതയാടോ! ഹീ ഇസ്‌ ജസ്റ്റ്‌ എ ജാക്‌ ആസ്സ്‌. ഐ ഹഡ്‌ തോട്ട്‌ ലൈക്‌ ദിസ്‌... ദറ്റ്‌ തിസ്‌ ഫ** ലൈഫ്‌ ഇസ്‌ സച്‌ എ ബിഗ്ഗ്ഗ്ഗ്‌.."- രണ്ടു കൈയ്യും കൊണ്ട്‌ പ്രദീപ്‌ വായുവില്‍ ഒരു വലിയ വട്ടം വരച്ചു-"...ക്വസ്റ്റിന്‍ മാര്‍ക്‌ ഇന്‍ ഫ്രണ്ട്‌ ഒഫ്‌ മീീ.."

( ബാക്കി അടുപ്പത്താ, വേകട്ടെ..!)

Friday, September 26, 2008

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും - 1

നിലാവേ വാ.. സെല്ലാതേ വാ..
എന്നാളും ഉന്‍ പൊന്‍വാനം നാന്‍
എനൈ നീ താന്‍ പിരിന്താലും
നിനൈവാലേ അണൈത്തേന്‍..


ഒരു പാട്ട്‌ എവടെയെങ്കിലുംവെച്ച്‌ ഒന്നു ചെവിയില്‍ കയറിക്കഴിഞ്ഞാല്‍ അത്‌ പിന്നെ ചുണ്ടത്തൂടെ ഇങ്ങനെ ഒലിച്ചോണ്ടിരിക്കും. ഇതു പ്രദീപ്‌ തന്നേച്ചു പോയതാണ്‌.

ഈ ശനിയാഴ്ച വൈകുന്നേരത്തെ ബാംഗ്ലൂര്‍ നിരത്തുകളിലെ ഒരു ട്രാഫിക്ക്‌! ഒരുത്തന്‍ ആപ്പിള്‍ പോലത്തെ ഒരു പെണ്ണിനേം പിന്നില്‍ വെച്ചോണ്ട്‌ എന്‍റെ കാറിന്‍റെ ഇടത്തെ റിയര്‍വ്യൂ മിററില്‍ മുട്ടി-മുട്ടിയില്ല എന്നും പറഞ്ഞു പാഞ്ഞു പോയി. അവന്‍റെയൊരു ആക്രാന്തം! ഞാന്‍ ഉള്ളില്‍ ചിരിച്ചു.

അപ്പോഴും ഞാന്‍ പ്രദീപിന്‍റെ പാട്ട്‌ മൂളി.

***

ഇന്നലെ ഉച്ചതിരിഞ്ഞ്‌ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രദീപിനെ പിക്കുചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുതല്‍ മനസ്സു നൊസ്റ്റാള്‍ജിയയില്‍ വീര്‍പ്പുമുട്ടുകയാണ്‌. വര്‍ഷങ്ങള്‍ കൂടി പഴയ കൂട്ടുകാരനെ കണ്ടപ്പോഴുണ്ടായ സന്തോഷം എയര്‍പോര്‍ട്ടില്‍ വച്ച്‌ അല്‍പ്പം അതിരുകടന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ഓഹ്‌.. പിന്നേ, അവര്‍ക്കറിയാമോ ഞങ്ങള്‍ തമ്മിലുള്ള ബന്ധം?

ഫോറിന്‍ പെര്‍ഫ്‌യൂമിന്റെ മണവുമായി അവന്‍ ഉദ്യാനനഗരത്തിന്റെ കാഴ്ചകളാസ്വദിക്കുമ്പോള്‍ ഞാന്‍ വീണ്ടും പഴയൊരു നല്ല കാലം ഓര്‍ത്തു. നടുവില്‍ ഇലക്ടിക്‌ പോസ്റ്റുള്ള നടപ്പാതകളിലൂടെ തോളോടു തോള്‍ ചേര്‍ന്നു നടന്ന, ഒരു ചിക്കന്‍ ഷവര്‍മ്മ വാങ്ങി പങ്കിട്ടു തിന്ന, കുറുകിയ ഒരു ഷാര്‍ജ്ജാ ഷേയ്ക്കിന്റെ മരവിപ്പ്‌ നിറുക മരവിപ്പിച്ച കാലം.

"കോപ്പേ, വണ്ടിയെടടാ" ആക്രോശം കേട്ടാണു ഞാന്‍ ഞെട്ടിയുണര്‍ന്നത്‌.

"തെണ്ടീ, അതിനു ഗ്രീന്‍ സിഗ്നല്‍ ആയില്ലല്ലോ?" ചുമ്മാ ഞെട്ടല്‍ മൂടാന്‍വേണ്ടി ചോദിച്ചു.

"അല്ല, നീയെന്താ ഇത്ര സ്വപ്നം കാണാന്‍?" ഞാന്‍ അവനെ നോക്കി ഒന്നു കണ്ണിറുക്കി, തോളുകൂട്ടി കനത്തില്‍ ഒരിടി കൊടുത്തു. അവന്‍ എന്നെ ഇടിക്കാന്‍ ഓങ്ങിയപ്പോളേക്കും ഗ്രീന്‍ വന്നു, ഞാന്‍ രക്ഷപ്പെട്ടു.

"ഇവനൊന്നും പെണ്ണുകെട്ടിയാലും കൈത്തരിപ്പു മാറില്ലേ, പാറേപ്പള്ളി മാതാവേ!"

'പട്ടി'യില്‍ തുടങ്ങി 'മോനേ'യില്‍ അവസാനിക്കുന്ന ഉദ്ദേശം 40 അക്ഷരങ്ങളുള്ള മലയാളം കണ്ടതില്‍ വച്ചേറ്റവും വലിയ ഒറ്റവാക്കുകളിലൊന്നുച്ചരിച്ച്‌ ഞാന്‍ വീണ്ടും ഡ്രൈവിങ്ങില്‍ത്തന്നെ ശ്രദ്ധിച്ചു.

***

ചായയും കുളിയും ഇറ്റുറക്കവും കഴിഞ്ഞ്‌ നായകന്‍ വരുമ്പോള്‍ ഞാനും നല്ലപാതിയും അത്താഴത്തിന്റെ പണിയിലായിരുന്നു. മണം പരത്തി മൊരിയുന്ന അയലയെ ചുമ്മാ ഞാന്‍ ചട്ടുകം കൊണ്ടു കുത്തിക്കൊണ്ടു നിന്നു. പത്നി സവാള അരിയലാണ്‌. അവളുടെ കണ്ണു നനയുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, "കരയണ്ടടീ, നാളെ മുതല്‍ വീണ്ടും കഞ്ഞീം പയറും തന്നാ. ഇവന്‍ നാളെ ഉച്ചയ്ക്കു പോകും!. കേട്ടോടാ, പ്രദീപേ, വെറും കഞ്ഞി വെയ്ക്കാന്‍ പോലും അറിയില്ലാത്ത ഒരു ഭാര്യയെയാടാ എനിക്കു കിട്ടിയെ. ഒന്നു വീടു നോക്കാവുന്ന പരുവത്തിലാക്കിയെടുക്കാന്‍ എത്ര കഷ്ടപ്പെട്ടെന്നറിയാവോ? ദൈവകൃപയാല്‍ വയറിളക്കം പിടിക്കാതെ ജീവിക്കുന്നു!"

"ഡയലോഗു സൂക്ഷിച്ചു വിട്‌, ഇതേയ്‌, കോളേജില്‍ നിന്റെ മുന്നില്‍ ചൂളി നിന്ന മറ്റേ ബീസിയേക്കാരി പെണ്‍കിടാവല്ല. നാളേം കൂടെ വേണ്ട ഭാര്യയെന്ന ഭാരമാ!"

"ഡാ മോനേ, ഒരു നിറയ്ക്കു രണ്ടു വെടിയാണോടാ പൊട്ടിക്കുന്നെ?"

"അല്ലെടാ, ഇതേയ്‌ ഇരട്ടക്കുഴല്‍ തോക്കാ!" ഞാന്‍ പിന്നെയും ചമ്മിയോ?

"അതേയ്‌, ഞാന്‍ ദേ ഈ ചോറുകൂടി വാര്‍ത്തിട്ടേച്ചും വരാം, ഒരഞ്ചു മിനിറ്റ്‌" ടെറസിലേക്കു കണ്ണുകാണിച്ചു ഞാന്‍ പറഞ്ഞു.

"അയ്യോ, ദേ, ആ മീനെല്ലാം എടുത്തോണ്ടു പോവ്വാന്നോ?" -പോകാന്‍ നേരം നല്ലപാതിയുടെ ടെന്‍ഷന്‍ നിറഞ്ഞ വാക്യം.

"ആ, നീയതീക്കൊറച്ചു വെളമ്പിയാ മതി".

"താഴെ ഞാനുണ്ടെന്നോര്‍ക്കണേ!"

"നിന്റകത്തുള്ളയാള്‍ ഇതൊന്നും കണ്ടു പഠിക്കാതിരിക്കാനല്ലിയോ ഞാന്‍ ടെറസിലേക്കു പോണെ" മാക്സിമം ഉത്തരവാദിത്വബോധവും ശൃംഗാരവും ചാലിച്ചൊരു സുഖിപ്പിക്കല്‍. അതേലവള്‍ വീണു!

'എന്റെ മണര്‍കാട്ടു പാപ്പാ, നീയിതൊന്നും കാണുന്നില്ലേ?'

***

"മാഷേ, കൊള്ളാമല്ലോ, കുടുമ്മമായിട്ടു താമസിച്ചാല്‍, ഐസ്ക്യൂബും, മീന്‍വറുത്തതും മാങ്ങാ അച്ചാറുമൊക്കെയായി വെള്ളമടി കൊഴുപ്പിക്കാം എന്നൊരു മെച്ചമുണ്ടല്ലേ?"

"പോടേയ്‌.. പെണ്ണുമ്പിള്ളേടെ പരിഭവവും പരാതിയും കേക്കുമ്പോത്തന്നെ പാതി കെട്ടെറങ്ങും. ഒരാഴ്ച്ചത്തെ പണീം കഴിഞ്ഞു വന്നു രണ്ടേ രണ്ടു ചെറുതു വിട്ടാല്‍പ്പറയും' അതേയ്‌, ഈയിടെ നല്ല പോളിങ്ങാണല്ലോന്ന്‌'. അക്കണക്കിനു നോക്കിയാല്‍ പച്ചവെള്ളമൊഴിച്ചു നിപ്പനടിച്ച്‌ റൂമില്‍ വന്നു ബോധംകെട്ടുറങ്ങുന്ന ബാച്ചിലറിന്റെ സുഖം വേറൊരുത്തനുമില്ല. ആഹ്‌, നിനക്കിതൊക്കെ മനസ്സിലായിക്കോളും. 'മീനത്തില്‍ താലികെട്ട്‌' ഒന്നു കഴിഞ്ഞോട്ടെ."

"ഉം..."

വിമാനം കയറിവന്ന ഒരു ജോണിവാക്കറിന്റെ കഴുത്തില്‍ വൈകുന്നേരത്തെ വേനല്‍മഴയുടെ ഈറന്‍ മാറാത്ത ആകാശം സാക്ഷിയാക്കി പ്രദീപ്‌ പിടിമുറുക്കി. 'എത്ര വര്‍ഷം കൂടിയുള്ള ഒരു കമ്പനിയാണെടാ കള്ളക്കഴു...തേ'യെന്നുപറഞ്ഞായിരുന്നു അവന്‍റെ ചിയേഴ്സടി.

ജോണിച്ചായനും ഐസ്ക്യൂബും ചേര്‍ന്നു അകം ആദ്യമൊന്നു മരവിപ്പിച്ചെങ്കിലും ഓര്‍മ്മകള്‍ക്കു പതുക്കെ ചൂടുവരാന്‍ തുടങ്ങി. പഠനം കഴിഞ്ഞ കാലത്ത്‌ ഒന്നു ചുവടുറപ്പിക്കാന്‍ പ്രദീപ്‌ കാണിച്ചു കൂട്ടിയ പരാക്രമങ്ങളും അവസാനം ഇന്ന്‌ അബുദാബിയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗവും. പ്രദീപ്‌ തീയില്‍ക്കുരുക്കുമ്പോഴാണ്‌ ഞങ്ങള്‍ പരസ്പരം കണ്ടതും അറിഞ്ഞതും.

"എടാ കോപ്പേ, നിനക്കൊരു കാര്യമറിയാമോ? ഞാനീ ലിക്വറുകഴിക്കുന്നതിപ്പോ എത്ര നാളുകൂടിയാണെന്നു എനിക്കു തന്നെ നല്ല പിടിയില്ല."

അവന്‍റെ കണ്ണുകള്‍ അദ്ഭുതംകൊണ്ട്‌ വിടര്‍ന്നു. "അതെന്നാടാ നീ കല്യാണമൊക്കെക്കഴിച്ചപ്പോഴേക്കും അങ്ങു മാന്യനായിപ്പോയോ?"

"യേയ്‌, അങ്ങനെയൊന്നുമില്ല." എന്നു ഞാന്‍ പറഞ്ഞൊഴിഞ്ഞെങ്കിലും അതിലും അല്‍പം കാര്യമില്ലാതിരുന്നില്ല. അതവനും മനസ്സിലായി.

"ഡാ, പിന്നേ, നിന്റെ പണ്ടത്തെ വിഷമമൊക്കെ മാറിയോ?"

'എന്നാ വെഷമം' എന്നൊരു മറുചോദ്യം പ്രതീക്ഷിച്ചുകൊണ്ടാണ്‌ അങ്ങനെയൊരു ചോദ്യം ഞാന്‍ എറിഞ്ഞത്‌. അവന്‍ പെട്ടെന്നൊന്നു മുഖമുയര്‍ത്തി നോക്കിയിട്ടു വിരല്‍ വീണ്ടും കടുകുമാങ്ങാ അച്ചാറിന്റെ ചാറില്‍ ഒന്നുകൂടി മുക്കിയെടുത്തു. അവന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെന്നും അതിനെപ്പറ്റി അവനിനിയും എന്തോ പറയാനുണ്ടെന്നും വ്യക്തമായി.

അത്യാവശ്യം മൂഡായിരുന്നതിനാലും കാര്യമായ വര്‍ത്താനം ഇനിയാണു നടക്കാന്‍ പോകുന്നത്‌ എന്നറിഞ്ഞും ഞാന്‍ പതുക്കെ കുപ്പി ഒരരികിലേക്കുമാറ്റി വച്ചു. പ്രദീപ്‌ ഗ്ലാസില്‍ മിച്ചമുണ്ടായിരുന്നതു കൂടി മൊത്തിക്കുടിച്ചിട്ട്‌ ഇടംകൈ കൊണ്ടു ചിറിതുടച്ചു. എന്റെ മുഖത്തു വീണ്ടും ഒരു നിശ്ശബ്ദചിരി പടര്‍ന്നു. അഭുദാഫീലെ അക്കൗണ്ട്സ്‌ ആപ്പീസറാണേലെന്നാ, ഇവന്‍റെ രീതിക്കന്നുമിന്നും ഒരു മാറ്റവുമില്ലല്ലോ എന്നു ഞാനതിശയിച്ചു. പണ്ടു ഞാനിങ്ങനെ ചിരിക്കുന്നതു കാണുമ്പോള്‍ ഈ പഹയന്‍ ചോദിക്കുന്നതെന്നതായിരുന്നെന്നോ- "എന്നാ കോപ്പു കണ്ടിട്ടാടാ മൈഗുണേശാ കിണിക്കുന്നെ?" എന്ന്‌. മനപ്പൂര്‍വ്വം ചിരിയടക്കി, ഞാന്‍ വിഷയത്തിലേക്കു കടന്നു:

"ആ, പറ മാഷേ, ചുമ്മാ ഷോ കാണിക്കാതെ!"

"എടാ എനിക്കവളെ മറക്കാന്‍ കഴിയുന്നില്ലടാ..!"

എടുപിടീന്നായിരുന്നു മറുപടി!

( ബാക്കി പിന്നെ...)

Wednesday, September 17, 2008

കേള്‍ക്കാതെ പോയ സംഗീതം

ബസ്സില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. രാവിലെയായതിനാല്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും എല്ലാവരുമുണ്ട്‌. ചിലര്‍ വെറുതെ കാഴ്ചകണ്ടിരിക്കുന്നു, മറ്റു ചിലര്‍ രാഷ്ട്രീയം പറയുന്നു, കുറെ കോളേജുപിള്ളേര്‍ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. ഒരുപാടുകാലം കൂടി കേരളത്തിലൂടെ ഒരു ലോങ്ങ്‌ ട്രിപ്പടിക്കുന്നതിന്റെ ത്രില്ലില്‍ ഞാന്‍ ഇതെല്ലാം കണ്ടും കേട്ടുമിരുന്നു യാത്ര ആസ്വദിച്ചു.

ഞാനിരിക്കുന്നതിന്റെ നേരെയുള്ള ഇടത്തെ നിരയിലെ സീറ്റിന്റെ മുന്നിലത്തെ നിരയില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്‌. കിടിലന്‍ ഒരു ടി-ഷര്‍ട്ടും പൊളപ്പന്‍ ജീന്‍സും പശു നക്കിയതുപോലെയുള്ള മുടിയും. ആകെക്കൂടി ഒരു അള്‍ട്രാ മോഡേണ്‍ ബാംഗ്ലൂര്‍ മലയാളി ലുക്ക്‌. കയ്യില്‍ മുന്തിയ ഒരു സെല്‍ഫോണുമുണ്ട്‌.

മൂപ്പര്‍ കുറെ നേരമായി ഇയര്‍ഫോണും ചെവിയില്‍ തിരുകി പാട്ടു കേള്‍ക്കലോടു തന്നെ പണി. ഇടയ്ക്കിടെ ഇഷ്ടന്‍ ഫോണ്‍ പോക്കറ്റില്‍ നിന്നെടുക്കും, എന്തൊക്കെയോ കുത്തുകയും ഞോണ്ടുകയും ചെയ്യും, തിരിച്ചുവീണ്ടും പോക്കറ്റില്‍ നിക്ഷേപിക്കും. ഒപ്പം മുന്നിലെ സീറ്റിന്റെ കമ്പിയില്‍ വിരല്‍ കൊണ്ടു താളമിടുന്നുമുണ്ട്‌. പിന്നെ താളത്തില്‍ തലയാട്ടലും.

അങ്ങനെ യാത്ര തുടരവേ ബസ്സൊരു സ്റ്റോപ്പില്‍ നിര്‍ത്തി. നമ്മുടെ ചുള്ളന്‍ പാട്ടില്‍ത്തന്നെ മുഴുകിയിരിക്കവേ മൂപ്പരുടെ ദഹനേന്ദ്രിയവ്യൂഹത്തില്‍ രൂപപ്പെട്ട ഒരു ഉച്ചമര്‍ദ്ദമേഖല പതിയെ താഴോട്ടു സഞ്ചരിച്ച്‌ ഇടിമുഴക്കം പോലൊരു ശബ്ദത്തോടെ ബഹിര്‍ഗ്ഗമിച്ചു!

"((((#%@%$))))"

കക്ഷി സംഗീതസാഗരത്തില്‍ നീരാടുകയായിരുന്നതിനാല്‍ സംഭവം നടന്നതു നിശ്ശബ്ദമായിട്ടാണെന്നു ധരിച്ച്‌ ഒന്നും അറിയാത്തമട്ടില്‍ പാട്ടില്‍ മുഴുകിയിരുന്നു. ചുറ്റും ചിരി പടരുന്നതും വിവിധഭാവങ്ങള്‍ നിറഞ്ഞ നോട്ടങ്ങള്‍ തന്നെ തേടിയെത്തുന്നതുമറിയാതെ ടിയാന്‍ കലാലോകത്തു വ്യാപരിക്കവേ പാട്ടു മാറ്റാനോ മറ്റോ ആവണം പുള്ളി ഫോണെടുത്തു. അപ്പോള്‍ ഞൊടി നേരത്തേക്കയാള്‍ പാട്ടു നിര്‍ത്തിയിട്ടുണ്ടാവണം, അല്ലെങ്കില്‍ തൊട്ടു പിന്നിലിരുന്ന യാത്രക്കാരന്‍ പറഞ്ഞത്‌ അയാള്‍ കേള്‍ക്കാന്‍ ഇടയില്ല. "പാവം പയ്യന്‍, നമ്മളാരും ഒന്നും അറിഞ്ഞില്ലെന്നു കരുതിക്കാണും!!"

പക്ഷേ ഈ കമന്റ്‌ പയ്യന്‍ കേട്ടു!

Wednesday, September 10, 2008