Sunday, September 30, 2012

ശതമാനക്കൂലി

വാഹനത്തിന്റെ വില അനുസരിച്ചാണോ യാത്രക്കൂലി? തരം അനുസരിച്ചല്ലേ?
അതുപോലെ സ്വർണ്ണവിലയുടെ ശതമാനക്കണക്കിൽ ആഭരണത്തിന്റെ പണിക്കൂലി നിശ്ചയിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും?
പ്രത്യേകിച്ചും ഓരോ ദിവസവും സ്വർണ്ണവിലയിൽ മാറ്റമുണ്ടാവുമ്പോൾ?
അടിക്കടി സ്വർണ്ണവില ഉയരുമ്പോൾ?
ആഭരണം പണിതയാൾക്ക് ഒരു നിശ്ചിത തുകയല്ലേ കൊടുത്തിട്ടുണ്ടാവുക?

Wednesday, September 26, 2012

ഹൃദയം കൊണ്ടെഴുതുന്ന സമ്മതപത്രം

കഴിഞ്ഞ മൂന്നു വർഷങ്ങളായി എന്റെ ജന്മദിനത്തിന്റെ അന്നു ചെയ്യണം എന്നോർത്തിരുന്നതും എന്നാൽ ഓരോരോ കാരണങ്ങളാൽ മുടങ്ങിപ്പോയതും ഇന്നല്ലെങ്കിൽ നാളെയെങ്കിലും നടത്തണം എന്നു ഞാൻ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നതുമായ ഒരുകാര്യമുണ്ട് - നേത്രദാനസമ്മതപത്രം ഒപ്പിടൽ.

ഒരൊറ്റ നിബന്ധന മാത്രം - ആ കരാറിൽ പുണ്യത്തിന്റെ പൂച്ചുപറയാൻ തങ്ങളിലൂടെ വെളിച്ചം കിട്ടിയവരുടെ കണക്കിനെ കൂട്ടുപിടിക്കുന്ന സ്ഥാപനങ്ങളുടെ മദ്ധ്യസ്ഥത ഉണ്ടാവരുത്.

Thursday, September 20, 2012

തൂമ്പ വേണ്ട, സൂചി മതിയാകും.

കേരളം മറ്റൊരു ബസ് ചാർജ്ജ് വർധനയുടെ പടിവാതില്ക്കൽ എത്തി നില്ക്കുകയാണല്ലോ. പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ വീണ്ടും ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

കഴിഞ്ഞ വർഷമാണ്‌ കേരളം ഒരു ബസ് ചാർജ്ജ് വർധനയ്ക്കു സാക്ഷ്യം വഹിച്ചത്. എന്നാൽ അന്നുണ്ടായ കൂലികൂട്ടൽ അശാസ്ത്രീയമായിരുന്നു എന്നും ഫെയർ സ്റ്റേജ് സംബന്ധിച്ചും മിനിമം ചാർജ്ജു നല്കി സഞ്ചരിക്കാവുന്ന ദൂരം സംബന്ധിച്ചും നിരവധി ആശങ്കകളും തർക്കങ്ങളും ഉണ്ടായിരുന്നു. അബദ്ധജടിലമായ ബസ് ചാർജ്ജ് നിർണ്ണയമായിരുന്നു അതെന്ന് പല തലങ്ങളിൽ നിന്നും ആരോപണവും ഉയർന്നിരുന്നു. ജീവനു വരെയും ഭീഷണിയാകാവുന്ന പ്രശ്നങ്ങളോടു പോലും ‘കാലക്രമേണ അഡ്ജസ്റ്റു ചെയ്തു പോകുന്ന’ ഇന്ത്യൻ സ്വഭാവം അന്നുണ്ടായ പരാതികളെയും തോല്പ്പിച്ചു. അവയൊക്കെ പരിഹരിക്കപ്പെട്ടോ എന്ന് ഇനി പ്രതിഷേധവുമായി ഇറങ്ങുന്നതിനു മുൻപ് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ പൊതുജനമേ നീ ചിന്തിക്കണം. എന്തെന്നാൽ, കബളിപ്പിക്കപ്പെടുന്നതും അറിഞ്ഞുകൊണ്ടും അതിനൊക്കെ തലവെച്ചു കൊടുക്കുന്നതും നിനക്കൊരു ശീലമാണ്‌.

ഇത്തവണ ബസ്സുടമകളുടെ ആവശ്യം മിനിമം ചാർജ്ജ് 7 രൂപ ആക്കണമെന്നതാണ്‌. അങ്ങനെ സംഭവിച്ചാൽ ഈയടുത്ത പ്രദേശങ്ങളിൽ ഏറ്റവും ചെലവേറിയ പൊതുയാത്രാ സംവിധാനമുള്ള സംസ്ഥാനമാവും നമ്മുടേത്. കേരളത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയമാണെന്ന ഒറ്റ ന്യായം കൊണ്ട് ഇപ്പറഞ്ഞതിനെ ബസ്സുടമകളും തള്ളും എന്നതു വ്യക്തമാണ്‌. സമ്മതിച്ചു.

ബസ് വ്യവസായം നഷ്ടത്തിലാണെന്ന ബസ്സുടമകളുടെഭാഷ്യത്തിനു പുറമേ ഈ വിലവർദ്ധനവു കൊണ്ട് ഓരോ ദിവസവും 1000 രൂപയുടെ നഷ്ടമാണ്‌ ഒരു ബസ്സിന്‌ ഉണ്ടാവുന്നതെന്നാണ്‌ മറ്റൊരു നിരീക്ഷണം. മിനിമം ചാർജ്ജ് ഒറ്റയടിക്ക് 2 രൂപ വർധിപ്പിക്കുന്നതിലൂടെ മാത്രം എത്രകണ്ട് വരുമാനവർധനവ് ഉണ്ടാവുമെന്ന് നിങ്ങൾ സ്ഥിരം യാത്ര ചെയ്യുന്ന ഒരു ബസ്സിലെ ഒരു ദിവസം യാത്ര ചെയ്യുന്ന ആകെ യാത്രക്കാരുടെ ഏകദേശം എണ്ണത്തെ രണ്ടു കൊണ്ട് ഗുണിച്ചാൽ അറിയാം. എന്നുവെച്ചാൽ ഒരു ദിവസം 300 പേർ കയറി ഇറങ്ങുന്ന ബസ്സാണെങ്കിൽ പോലും ഇത്തരം ഒരു ചാർജ്ജ് വർദ്ധന 600 രൂപ വരുമാനം കൂട്ടും. അപ്രകാരം നോക്കിയാൽ മിനിമം ചാർജ്ജിനു മേലെ തുക ഈടാക്കാവുന്ന മറ്റു ടിക്കറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ വലിയ ലാഭം ഉണ്ടാകുമെന്ന വസ്തുത വ്യക്തമാകും. ദീർഘദൂരബസ്സുകളിലെ കണക്കും ഇതേയടിസ്ഥാനത്തിൽ തന്നെ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

എണ്ണത്തിൽ ഭൂരിഭാഗവും സ്വകാര്യബസ്സുകൾ ഉള്ള നാടാണിത്. ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി.യുടെ സാന്നിദ്ധ്യമാവട്ടെ നന്നേ കുറവും. മറ്റൊരു കാര്യം ഹൈറേഞ്ചിൽ പുത്തൻ ബസ്സുകളുടെ വസന്തകാലമാണ്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉള്ളതെന്നാണ്‌. പുതുതലമുറ ബസ്സുകൾ മാറി മാറി ഇറക്കി ഈ ബിസ്സിനസു തുടർന്നുകൊണ്ടു പോകാൻ ചില കാരണങ്ങൾ ഉണ്ട്. പുതിയ ബസുകൾക്കു ഇന്ധനം,ടയർ,സ്പെയർ പാർട്സ് ഇനങ്ങളിൽ ചെലവ് പഴയവയെ അപേക്ഷിച്ചു കുറവാണ്‌. കൂടുതൽ ശക്തിയും വേഗവുമുള്ളവയാണ്‌ പുത്തൻ വാഹനങ്ങൾ. ശബ്ദം കുറവും യാത്രാസുഖം കൂടുതലും ഉണ്ട്. പവർ സ്റ്റിയറിങ്ങ് മുതലായ സംവിധാനങ്ങൾ ഉള്ളതിനാൽ ഡ്രൈവർമാർക്കും ആയാസം കുറവുണ്ട്. എന്നിരുന്നാലും ഡീസൽ ചെലവ് തന്നെയാണ്‌ പ്രവർത്തനച്ചെലവിം എപ്പോഴും മുന്നിൽ. മേലെ പ്രസ്താവിച്ച മാതിരി ഭീമമായനഷ്ടം സഹിച്ചുകൊണ്ട് ലക്ഷക്കണക്കിനു രൂപ കടമെടുത്തും മുടക്കിയും ബസ് സർവ്വീസ് നടത്തുന്നത് അവരുടെ പ്രസ്താവന ശരിയാണെങ്കിൽ ലോകവ്യാപകമായി പ്രകീർത്തിക്കപ്പെടേണ്ട സാമൂഹ്യസേവനം തന്നെയാണ്‌. ഡീസൽ വില വർദ്ധിപ്പിച്ച ശേഷമുള്ള ഓരോ ദിവസവും ബസ്സുടമകൾ ആയിരമോ അതിനു മേലെയോ നഷ്ടം സഹിച്ചാണ്‌ ഓടുന്നതെങ്കിൽ പ്രിയപ്പെട്ട വായനക്കാരാ, യാത്രക്കാരാ, ഓസുകയാണു നാമൊക്കെ. അതും പാവം ബസ് മുതലാളിയുടെ കഞ്ഞിപ്പാത്രത്തിൽ നിന്നും കയ്യിട്ടു വാരിയിട്ട്. ഇതു ക്രൂരതയല്ലേ? അപ്പോൾ ‘ന്യായമായും’ രണ്ടു രൂപയെങ്കിലും മിനിം ചാർജ്ജിൽ വർദ്ധിപ്പിക്കണം. കാരണം ഈ ബസ്സു മുതലാളിമാരൊക്കെ ഈ ഭീമമായ നഷ്ടം സഹിക്കാനാവാതെ ബസ്സും വിറ്റ് കിട്ടുന്ന കാശ് വട്ടിപ്പലിശയ്ക്കു കൊടുത്ത് വീട്ടിലിരുന്നാൽ നമ്മളു പിന്നെ എങ്ങനെ യാത്ര ചെയ്യും?

ഇനിയുള്ള പുതുക്കിയ കൂലികൾ തൊട്ടടുത്ത ഒരു രൂപയ്ക്ക്(തൊട്ടു മുകളിലേത്) റൗണ്ടു ചെയ്യുമ്പോഴും നിങ്ങൾ പിടുങ്ങുന്നുണ്ടെന്നതു വിസ്മരിച്ചു കൂടാ. അൻപതു പൈസയുടെ കച്ചവടം ഇപ്പോൾ പ്രായോഗികമായി എങ്ങുമില്ലല്ലോ. ഹൈറേഞ്ചിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ബസ്സുകളുടെ ‘പ്രൊമോഷൻ’(ഓർഡിനറിയെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും എക്സ്പ്രസ്സും ഒക്കെ ആക്കൽ) മറ്റൊരു വധം ആണ്‌. പത്തും പതിനഞ്ചും രൂപയൊക്കെയാണു മിനിമം. അതു പോട്ടെ, ‘ഇത്തിൾക്കണ്ണികളായ’ വിദ്യാർഥികളെ ഒഴിവാക്കാനുള്ള കുൽസിതമാർഗ്ഗമായും ഈ ഇനം മാറ്റത്തെ ഉപയോഗപ്പെടുത്താമെന്നതു മറ്റൊരു ഗുണം. വരുമാനവും കൂടുതൽ, പിള്ളേർ-ശല്യം ഒഴിവാകുകയും ചെയ്യും. ആകയാൽ, വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിലവിലുള്ളതുപോലെ തുടർന്നുപോകണം എന്നാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ച് യാത്രാ സൗകര്യം കുറവുള്ള ഹൈറേഞ്ചിൽ ഇതു വളരെ പ്രസക്തമാണ്‌. അതു കൂടാതെ, കാലഹരണപ്പെട്ട ചില ചട്ടങ്ങളുടെ പേരിൽ, ഹൈറേഞ്ചിൽ ബസുകൾ അധികമായി ഈടാക്കുന്ന കൂലി - ആ കൊള്ളയും പിൻവലിക്കണം. കാരണം ഇവ ഇന്നാട്ടിലെ ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്‌.

ഇനി പറയാൻ വന്ന കാര്യം. ചാർജ്ജു വർദ്ധിപ്പിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഒരുവർഷത്തിനു ശേഷം മറ്റൊരു കൂലി പുതുക്കൽ വരുമ്പോൾ പൊതു ജനത്തിനു പറയാനുള്ളത് ഇതാണ്‌. ഇന്ധനവില ഓരോ തവണയും കൂടുമ്പോൾ അംഗീകൃതവും അല്ലാത്തതുമായ ഇത്തരം വില/കൂലി വർദ്ധനവുകളുടെ ഭാരം താങ്ങേണ്ടിവരുന്നത് ഈ പിരമിഡിലെ അവസാനവർഗ്ഗമായ ഉപഭോക്താക്കൾ അഥവാ എൻഡ് യൂസർമാർ ആണ്‌. ഒരു കോഴി മുട്ടയ്ക്ക് ഇരുപത്തഞ്ചു പൈസ കൂടിയാൽ രണ്ടു മുട്ട കൊണ്ട് ഉണ്ടാക്കുന്ന ഒരു ഓംലറ്റിന്‌ ഒരുരൂപയോ അതിലും കൂടുതലോ അധികമായി കൊടുക്കേണ്ടിവരുന്നവരാണ്‌ ഉപഭോക്താക്കൾ. പൊതുസമൂഹത്തിൽ ചർച്ചയായില്ലെങ്കിലും, പലർക്കും അറിയാം, ഡീസൽ വില വർദ്ധനയെ തുടർന്ന് ഓട്ടോറിക്ഷകൾ തങ്ങളുടെ ചാർജ്ജ് കൂട്ടിക്കഴിഞ്ഞു. ലിറ്ററിനു മുപ്പതും അതിലേറെയും കിലോമീറ്ററുകൾ ഓടാൻ കെല്പ്പുള്ളവയാണ്‌ ഹൈറേഞ്ചിൽ വ്യാപകമായി കാണപ്പെടുന്ന പുതുപുത്തൻ ഡീസൽ ഓട്ടോകൾ. അങ്ങനെ നോക്കിയാൽ വളരെ നേരിയ അധികച്ചെലവാണ്‌ അടിസ്ഥാനപരമായി ഉണ്ടാവുക. മുപ്പതെന്നതു പോകട്ടെ, പത്തു കി.മീ. പോലും ഓട്ടം വിളിച്ചാൽ മുൻപത്തേതിലും അഞ്ചു രൂപയല്ലല്ലോ ഒരോട്ടോക്കാരൻ കൂടുതലായി വാങ്ങുക, ആണോ? അല്ലെന്നു നിസ്സംശയം പറയാം.

അതായത്, ഇന്ധനവിലവർദ്ധനയുടെ മറവിൽ കൊള്ളലാഭം കൊയ്യാനുള്ള ഒരു ഉപാധിയാണ്‌ ഈ കൂലിവർദ്ധനവുകൾ. അത് അങ്ങനെയല്ലെന്നു ജനങ്ങൾക്കു തോന്നണമെങ്കിൽ ‘ആനുപാതികമായ’ നിരക്കു വർദ്ധനവുമാത്രമേ വരുത്താവൂ. നിയമങ്ങളെയും ചട്ടങ്ങളെയും സ്വാർഥലാഭത്തിനു വേണ്ടിയുള്ള ചട്ടുകങ്ങളാക്കുമ്പോൾ എല്ലാ ഭാരവുംതാങ്ങേണ്ടിവരുന്ന പൊതുജനത്തിന്‌ അർഹമായ നീതി നിഷേധിക്കപ്പെടരുത്. അവന്റെ പോക്കറ്റിൽ കയ്യിട്ടുവാരാൻ പണത്തിന്റെയും നിയാമവ്യവസ്ഥയുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരാജാക്കന്മാരുടെയും പിന്തുണയുള്ള മുതലാളിമാരെ അനുവദിക്കരുത്.


വാല്‌: ഇനി കൂലി കൂട്ടിയാൽത്തന്നെ ജനസേവകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹകരണപ്രസ്ഥാനങ്ങളും ചാരിറ്റബിൾ സൊസൈറ്റികളും സമാന സ്വഭാവമുള്ള കൂട്ടുസംരംഭങ്ങളും നടത്തുന്ന ബസ് സർവ്വീസുകൾ നിലവിലെ നിരക്കിൽ തന്നെ സർവ്വീസ് തുടരാൻ തയ്യാറാവുമോ? കാരണം, ഇതു സർവീസല്ലേ ബിസിനസ്സല്ലല്ലോ!

എവടെ?? കാശുകിട്ടിയാലെന്നാ, കയ്ക്കുമോ ??? :)