Thursday, July 26, 2012

അന്നും മഴയുണ്ടായിരുന്നു

അതെ. അന്നും മഴയുണ്ടായിരുന്നു. ഇന്നിനി പെയ്യണോ എന്ന ശങ്കയോടെ അറച്ചു പെയ്യുന്ന 2012 ലെ കാലവർഷത്തിന്റെ ചള്ളു സ്വഭാവമുള്ള മഴ. അതിന്നലെയായിരുന്നു. ജോലിസ്ഥ്ലത്തേക്കുള്ള പതിവു യാത്ര. തൊടുപുഴയ്ക്കു പോകുന്ന ടി.പി. 214ആം നമ്പർ കെ.എസ്.ആർ.ടി.സി. ബസിൽ ജനൽ ഷട്ടറുകൾ പുറത്തെ ചാഞ്ഞു വീഴുന്ന മഴത്തുള്ളികൾക്കും ആനുവാദം ചോദിക്കാതെ ഉടൽ തഴുകാൻ വരുന്ന നേർത്ത മഞ്ഞിനും മറയിട്ടു. ഇരമ്പുന്ന ലെയ്ലാൻഡ് എഞ്ചിൻ ഇടുക്കിയിലേക്കുള്ള കയറ്റിറക്കങ്ങളിലൂടെയും വളവുകളിലൂടെയും ഞങ്ങളെ തള്ളിക്കൊണ്ടുപോയി.

മുന്നിലെ വഴിയിൽ കാണുന്ന വളവിനപ്പുറം എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താവുന്ന ഒരു ബസ്സിനോ ലോറിക്കോ ആപേയ്ക്കൊ കണ്ണുകൂർപ്പിച്ചു ഞാനിരുന്നു. ബസിന്റെ ചില്ലിൽ വീഴുന്ന ജലകണങ്ങൾ ഒരല്പനേരം അവിടിരുന്ന് കാറ്റിനെ പ്രണയിച്ച്, അവളാൽത്തന്നെ താഴെയേതോ അറിയാക്കയങ്ങളിലേക്കു വീണുമരിച്ചുകൊണ്ടിരിക്കുന്നു.

ബസ് പത്താം മൈൽ താണ്ടിക്കഴിഞ്ഞു. ഇറക്കമാണിനി ഇടുക്കി വരെ. ചെവിയിലൂടെ ഒഴുകിയിറങ്ങിയ സംഗീതം അപ്പോഴാണ്‌ സ്പിരിറ്റിലെ ‘മരണമെത്തുന്ന നേരത്തു’ എന്ന ഗാനത്തിലേക്ക് ചുവടുമാറിയത്...

... യാത്ര. ജീവിതവും യാത്ര തന്നെ. ഇപ്പോൾ ഞാൻ ചെയ്യുന്നതും യാത്ര തന്നെ. ചെറുതോണിയിൽ ഞാൻ ബസ്സിറങ്ങുമ്പോൾ എന്റെ യാത്രയുടെ ഈ പാദം മരിക്കുകയാണ്‌. മരണം. അകത്ത് ഷഹബാസ് അമന്റെ ഈണം പുതച്ച റഫീഖ് അഹമ്മദിന്റെ കവിത ഉണ്ണി മേനോന്റെ ശബ്ദത്തിലും പുറത്തു മടിച്ചു പെയ്യുന്ന ചാറ്റൽ മഴയും.

സിനിമയ്ക്കു പുറത്ത് ആദ്യമായാണു ഞാൻ ആ ഗാനം, അല്ല, കവിത കേൾക്കുന്നത്. ദാരുണമായ ഒരു മരണത്തിനു മറയിടാനാണ്‌ സിനിമയിൽ ഈ കവിത വിരിയുന്നതെങ്കിലും, നോക്കൂ, എത്ര ലോലമായ, സ്വച്ഛ സുന്ദരവും പ്രണയതരളവുമായ ഒരു മരണത്തെയാണ്‌ അതിൽ ആശിക്കുന്നതെന്ന്‌?

പൂർണ്ണമായും പ്രണയം കൊണ്ടല്ലെങ്കിലും ആ പാട്ടു കേൾക്കുമ്പോൾ തന്നെ ഞാൻ അതിലെ ഓരോ വരിയിലും കൊതിക്കുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. മഴ കൊണ്ടു നനഞ്ഞ് റോഡിലേക്ക് തലനീട്ടി ഉള്ളു നിറയെ കയ്പുമായി കയ്പ്പൻ ചെടിയുടെ ഇലകൾ ബസിന്റെ പാർശ്വങ്ങളിൽ തഴുകുന്നുണ്ടായിരുന്നിരിക്കണം. ഞരമ്പുകളിൽ തിളയ്ക്കുന്ന ഡീസലിന്റെ ക്രൗര്യം ആറിച്ച് തെല്ലലസം ബസ് ഇറക്കമിറങ്ങിക്കൊണ്ടിരുന്നു. യൗവ്വനത്തിന്റെ ഉത്തുംഗത്തിൽ നിന്നും വാർധക്യത്തിന്റെ പടവുകളിറങ്ങുന്ന ഏതെങ്കിലും ഒരു ജീവിതം പോലെ.

പിന്നെയും ആ മോഹമരണസങ്കല്പങ്ങൾ, കനലുകൾ കോരിയ വിരലുകളിൽ ഒരു തലോടലാകുവാനും അന്ത്യശ്വാസത്തിലെ ഗന്ധമായി നിറയാനും ആരെങ്കിലുമൊക്കെ എല്ലാവർക്കും ഉണ്ടാവില്ലേ? ഓരോരുത്തരുടെയും പ്രിയപ്പെട്ടവരെയല്ലേ ലോകത്തോടു പിരിയുന്ന നേരങ്ങളിൽ ഓരോ മനസ്സും മരവിക്കുന്ന ഇന്ദ്രിയങ്ങൾ കൊണ്ട് അകലുന്ന ജീവനെ അളവില്ലാത്ത തൃഷ്ണയാൽ ഒരുവട്ടം കൂടി അറിയാൻ ശ്രമിക്കുക? നീ ഏതു മണം കൊതിക്കും? ഏതു തലോടലിനായി തുടിക്കും? ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ ഒടുക്കം ഏതു ചിത്രം പതിപ്പിക്കും? ഏതുമധുരസ്വരം കൊണ്ട് നിന്റെ കാതുകൾ മുദ്ര വെയ്ക്കും? ഏതു ദീപ്തസ്മരണ നിന്റെ സ്മൃതിയിൽ ഒരു മഴയായ് പൊഴിഞ്ഞു വീഴും? ഏതു പുണ്യം ചൂടിയ നാമം ചൊല്ലി നിന്റെ ചുണ്ടുകൾ പൂട്ടും? നടന്നയേതു വഴിയോർത്തു നിന്റെ പാദം തണുക്കും? ആ നിനവുകൾ, നിർവൃതികൾ - മതിയാവുമോ ഒന്നുകൂടി ഉയിർത്തെഴുന്നേല്ക്കാൻ?

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി - എന്ന് ആരാണു പ്രാർത്ഥിച്ചു പോകാത്തത്?

ആഗ്രഹങ്ങൾക്ക് അവാസാനമില്ലാത്ത ഈ ലോകത്ത്, അടച്ചുമൂടിയ ആ ബസിനുള്ളിലിരുന്ന്, പുറത്തെ ചിണുങ്ങിപ്പെയ്യുന്ന മഴയെയും ഇളം മഞ്ഞിനെയും സാക്ഷിയാക്കി ഈ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം മനസ്സിൽ കുറിച്ചിട്ടു. അതിനാൽ, കവി റഫീഖ് അഹമ്മദ്, നിങ്ങൾ ഒരു ദിവ്യനാണ്‌!

Tuesday, July 24, 2012

ഡാം മാർക്കറ്റിങ്ങ്

ടുക്കി ചെറുതോണി നിവാസികൾക്കു പരിചയമുള്ള ഒരു അന്തിപ്പത്രവില്പനക്കാരൻ ഉണ്ട്. ഒരിക്കൽ അയാൾ പത്രം മാർക്കറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു:

“എല്ലാരും... രണ്ടും മൂന്നും നില വീടും കെട്ടിടോമൊക്കെ കെട്ടിപ്പൊക്കിക്കോ! കാശൊക്കെ കൊണ്ടെ ബാങ്കിലിട്ടോ. സൊർണ്ണമൊക്കെ ലോക്കറിൽ അട്ടിയിട്ടു വെച്ചോ. പറ്റുന്നത്രേം കയ്യിലും കഴുത്തിലും ഇട്ടോണ്ടും നടന്നോ. എത്ര നാളേക്കെന്നു വെച്ചോണ്ടാ? ഇതെല്ലാം ദേ ഇപ്പളങ്ങു പോകും..!! ദേ.. ഈ പത്രമൊന്നു വായിച്ചേ!!”

മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കീഴിലെ അണക്കെട്ടുകൾക്കു സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളായിരുന്നു അന്നത്തെ പത്രത്തിലെ പ്രധാന ഇനം.

(ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ കാല്ക്കലാണ്‌ ചെറുതോണി ടൗണിന്റെ സ്ഥാനം!)

Monday, July 23, 2012

Poornachandran Joins Government Service

Poornachandran, the youngster who lost an eye and a hand in a freak explosion when he was aged six, joined Kerala government service as an LD Clerk at the Sri Swati Thirunal College of Music, Thycaud, Thiruvananthapuram where he studied music. Education Minister P K Abdu Rabb had handed over the Government Order appointing him in the presence of Chief Minister Oommen Chandy and Ministers P J Joseph, K Babu and Anoop Jacob.

Poornachandran is S K Poornachand in the official records was brought to the government's notice by the Sai Gramam, Thonnackal, which had adopted him after the mishap years ago. Poornachandran, who was born as Amavasi to Sreenivasan and Kaliyamma in Kannakurichi, Tamil Nadu, led the life of a ragpicker after the untimely death of his father.

Once, in Kallikkandi, Kannur, he picked up a steel canister which exploded. Amavasi lost his right eye and left hand. He was later adopted by the Sai Gramam. Poornachandran's music studies began after Playback legend S P Balasubrahmaniam listened to him reciting a prayer at Sai Gramam. On his suggestion, the youngster joined the Sri Swati Thirunal Music College. He has also become a familiar face to television viewers after participating in music contests.

Courtesy: Kerala Calling, June 2012

Sunday, July 15, 2012

ഞായറാഴ്ചപ്പണികൾ

ബാംഗ്ലൂരിലെ ഞായറാഴ്ചകൾ വൈകിയുള്ള ഉണരലും തുടർന്നു വൈകി മാത്രം നടക്കുന്ന ദിനചര്യകളും കൊണ്ട് അലസതയുടെ ഉത്തമോദാഹരണങ്ങളായിരുന്നു. നാട്ടിലെത്തിയതിനു ശേഷം സ്വതന്ത്രമായിരുന്ന ഒരു ഞായറാഴ്ചയായിരുന്നു ഇന്ന്. പൊടിപിടിച്ചും മറ്റും അലങ്കോലമായിക്കിടന്നിരുന്ന മുറി ഒന്നു വൃത്തിയാക്കണമെന്നതു മാത്രമായിർന്നു ഇന്നത്തെ ടാർഗറ്റ്.

പത്രം വായിച്ചും ടി.വി. കാണ്ടും കുറെ നേരം പോക്കിയെങ്കിലും ഇർച്ചിക്കറി കൂട്ടി ചക്കപ്പുഴുക്കു കഴിച്ചതിന്റെ മിച്ചം വന്ന ഊർജ്ജത്തിൽ ആ പണി മഴയൊഴിഞ്ഞു നിന്ന ഉച്ചനേരത്തു തന്നെ ചെയ്തേക്കാം എന്നു വെച്ചു. അണ്ടിയോടടുക്കുമ്പോളല്ലേ മാങ്ങയുടെ പുളിപ്പറിയൂ. ഒരു മണിക്കൂറിൽ കൂടുതൽ സമയമെടുക്കില്ല എന്നു കരുതിയിടത്ത് പണിയുടെ സൗകര്യത്തിനു മേശയും കസേരയും ഒന്നു മാറ്റിയിടുകയും അവിടെയും ഇവിടെയുംകിടന്നിരുന്ന പേപ്പറുകളും പ്ലാസ്റ്റിക് കവറുകളും മറ്റ് അല്ലറചില്ലറ സാധനങ്ങളും പെറുക്കിമാറ്റുകയും ചെയ്തപ്പോൾ തന്നെ അരമണിക്കൂർ കാഴിഞ്ഞു. എന്തായലും തീർത്തിട്ടേ ഊണു കഴിക്കുന്നുള്ളൂ എന്നുറച്ചു.

താലമൂടി ഒരു തോർത്തു കെട്ടി. മുഖം മറയ്ക്കുന്ന ഒരു മാസ്ക് ഉണ്ടായിരുന്നത് അണിഞ്ഞു. ചൂലും തൂത്തുവാരി(ഡസ്റ്റ്പാൻ)യുമായി കളത്തിലേക്കിറങ്ങി. മെത്ത എടുത്തുമാറ്റി കട്ടിൽ ചെരിച്ചു വെച്ചു. അതിനടിഭാഗം കണ്ടപ്പോൾ പ്രേതഭവനം പോലെതോന്നിച്ചു. തുടക്കത്തിന്റെ ആവേശം മുഴുവൻ വേണ്ടിയിരുന്നു കട്ടിലേലും അതു കീഴെ തറയിലുമായി ഉണ്ടായിരുന്ന് പൊടിയും ചവറൂം ചിലന്തിവലകളും പൂർണ്ണമായി നീക്കം ചെയ്യാൻ. പണി തുടങ്ങിയതും മുറി നിറയെ പൊടി പറന്നു പരന്നു. പിന്നെ ഭിത്തി നാലു വശവും, സീലിങ്ങിനോട് ചേർന്നുള്ളയിടം, വയറിങ്ങ് പൈപ്പ്, ലാമ്പ് ഷേഡ്, വാതില്പ്പാളികൾ. ഒരു വിധം പൊടിയും അഴുക്കുമെല്ലാം താഴെയെത്തി. ഇനിയുള്ളതാണ്‌ ഏറ്റവുമ്പ്രധാനം. അലമാരയുടെ പരിസരങ്ങളും ജനലും. അലമാരയുടെ അടിയിലും കട്ടിലിന്റെ കീഴിലെന്നപോലെ പൊടി ഉണ്ടായിരുന്നു. എങ്ങുനിന്നൊക്കെയോ എത്തിപ്പെട്ട് ആ രണാങ്കണത്തിലൂടെ പ്രാണരക്ഷാർഥം ഓടിയ ചിലന്തികളെയെല്ലാം ഞാൻ വകവരുത്തി. ഒരൊറ്റ പാറ്റയെപ്പോലും കാണാഞ്ഞത് അതേ സമയം കൗതുകവുമുണർത്തി.

ഇനിയാണു ജനലുകൾ. ഞങ്ങളെയൊന്നു പെയിന്റടിക്കൂ എന്നു കാണുമ്പോഴെല്ലാം അവർ പൊടിപിടിച്ച മുഖമുയർത്തി ചോദിക്കാറുണ്ട്. മറയിടുന്ന നീലവിരികൾ അലക്കണം. ഏതായലും ഇന്നു വേണ്ട. ഇരുവശത്തുമുള്ള ജനലുകൾ തുറന്നിട്ട് വിശദമായി വൃത്തിയാക്കി. കമ്പികളിൽ പറ്റിയിരിക്കുന്ന പൊടി ചൂൽ പ്രയോഗം കൊണ്ടുമാത്രം പൂർണ്ണമാവില്ല. കൂടാതെ പാളിയുടെ കോണുകളിലും. അവ പുറമേ നിന്നും വൃത്തിയാക്കേണ്ടി വരും. അകം തീർത്തു പുറത്തേക്കിറങ്ങി. ബ്രഷ് പോലത്തെ ഒരു സംഗതിയുണ്ടായിരുന്നതു നോക്കിയിട്ടു കണ്ടില്ല. ഒടുക്കം പഴയതും സാമാന്യം വലുതുമായ ഒരു പെയിന്റിങ്ങ് ബ്രഷ് കിട്ടി. പുറത്തു നിന്നും ജനല്ക്കാമ്പികളിൽ പിടിച്ചുനിന്ന് ഓരോ അഴികളും പാളികളുടെ ഓരോ വശത്തെയും മുക്കും മൂലയും വൃത്തിയാക്കി. ജനല്പ്പാളികളും ചില്ലുകളും ഒന്നു കഴുകുക കൂടി ചെയ്യേണ്ടതാണ്‌, ന്യായമായും. പക്ഷേ ഇന്നു പൊടിയോടും ചിലന്തിവലയോടും മാത്രം യുദ്ധം ചെയ്യാനുള്ള വകുപ്പേ ഉള്ളൂ. മൂന്നും രണ്ടും അഞ്ചു ജനല്പ്പാളികൾ വൃത്തിയാക്കി ഞാൻ വീണ്ടും അകത്തേക്ക്.

അടിച്ചുവാരിയിട്ടതെല്ലാം കോരി പാത്രത്തിലാക്കി. ആദ്യം വാരിക്കളഞ്ഞ ചവറിന്റെ ഒപ്പമിട്ട് കയ്യോടെ കത്തിച്ചു കളഞ്ഞു. ഒന്നു തൃപ്തി വരാൻ രണ്ടുവട്ടം പിന്നെയും അടിച്ചു വാരേണ്ടി വന്നു. അവസാനം കട്ടിലും മെത്തയും മേശയും കസേരയുമെല്ലാം യഥാസ്ഥനത്തു തന്നെ ക്രമീകരിച്ചപ്പോൾ പ്രകടമായ വ്യത്യാസമൊന്നും എനിക്കു തന്നെ തോന്നാഞ്ഞത് അല്പം നിരാശനാക്കി. പിന്നെ ഇങ്ങനെ ആശ്വസിച്ചു. - ഒളിഞ്ഞിരുന്ന അഴുക്കും പൊടിയുമല്ലേ കളഞ്ഞത്. എല്ലാം കഴിഞ്ഞപ്പോൾ ഒരു ചാറ്റൽ മഴയുടെ നിഴൽ മുറ്റത്തു വീണു. എന്തായലും മാസ്ക് രക്ഷിച്ചു, ഒന്നു പോലും തുമ്മിയില്ല. ചോറുണ്ണാനിരുന്നപ്പോൾ സമയം മൂന്നേകാൽ.

തറ ഇപ്പോഴും തറയാണ്‌. തേച്ചു കഴുകേണ്ടതായിരുന്നു. ഇന്ന് അതും കൂടിയായാൽ ആർഭാടമായിപ്പോകും. പുറത്തുപോയ അമ്മ തിരിച്ചു വരുമ്പോൾ അത്രയൊക്കെ കണ്ടാൽ വല്ല ആപത്തു പിണയാനും മതി. വസ്തുക്കളെല്ലാം പഴയപടി. നീലവിരികൾ ഒതുക്കി വെച്ച് വിശാലമായ ലോകത്തേക്ക് ജനല്പ്പാളികളെ തുറന്നു തന്നെയിട്ടു. അതിനു ചരെയിട്ട മേശയിലാണ്‌ ഈ കുറിപ്പ് എഴുതപ്പെടുന്നത്.

മുറ്റത്തെ തൊഴുത്തിൽ പശുവിന്റെയും കിടാവിന്റെയും കനത്ത നിശ്വാസങ്ങളും ആടുകളുടെ ബാഹളങ്ങളും മുറ്റത്തുകൂടിത്തന്നെ എന്റെ കാതിലെത്തുന്നു. പറമ്പിന്റെകിഴക്കേ മൂലയ്ക്ക് മരങ്ങൾ ഏറെയുള്ള ഭാഗത്ത് കുറേ ഓലേഞ്ഞാലിക്കിളികൾ കലപില കൂട്ടുന്നുണ്ട്. മുറ്റത്തിനടുത്തുള്ള പ്ലാവിൽ നിന്നാവണം ഒരു ഉപ്പൻ ചിലയ്ക്കുന്നു. കരിയിലപ്പിടകൾ. പേരറിയാത്ത ഏതെല്ലാമോ കിളികൾ. കാട്ടുമൈനകളുടെ ഉച്ചസ്ഥായി സംഘമായി ഉയരേണ്ടതാണ്‌. രാവിലെ ഉണ്ടായിരുന്നു. മുറ്റത്തെ കോണിൽ നിരയായി വിരിഞ്ഞു നില്ക്കുന്ന ഡാലിയപ്പൂക്കൾ ഈയിരിപ്പിൽ എനിക്കു കാണാം. പ്ലാവിന്റെയും കാറ്റാടിമരങ്ങളുടെയും ഏലത്തിന്റെയും കൊടി(കുരുമുളകുചെടി)കളുടെയും ഗാഢഹരിതാഭ നുകരാം. ചെത്തിച്ചെടിയിലെ ശേഷിക്കുന്ന മൂന്നുകുലയിലെ മുത്തശ്ശിപ്പൂക്കൾ ഓരോ ദിവസവും എത്ര കണ്ടു കൊഴിഞ്ഞെന്നു നോക്കാം. പകൽ മായും മുൻപേ മൂളിപ്പറന്നുവരുന്ന കൊതുകുകളെ ഭയന്നു ജനലുകൾ ചേർത്തടയ്ക്കണമെങ്കിലും.

എല്ലാത്തിനും മേലേ, എന്റെ എന്നത്തെയും ഫാന്റസിയായ നീലവിരിയിട്ട ചില്ലുജാലകത്തിനിപ്പുറമിരുന്ന് കരിങ്കർക്കിടകത്തിൽ പെയ്യുന്ന മഴയിലേക്കു കണ്ണുനട്ടിരിക്കാമല്ലോ, പൊടിയെ പേടിക്കാതെ.

Saturday, July 14, 2012

ഒരു വിലാപത്തിൽ എനിക്കുള്ള പങ്ക്

പ്രിയപ്പെട്ടവരേ,

ഞാൻ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്കു മടങ്ങി വരികയാണ്‌, ഈ പോസ്റ്റിലൂടെ. ഒരു യാത്രാക്കുറിപ്പും കൊണ്ടു വേണം ഈ മടങ്ങിവരവ് എന്നാഗ്രഹിച്ചിരുന്നു. എഴുതാൻ തക്ക അനവധി യാത്രകളും അവയിലെല്ലാം സാധാരണവും എന്നാൽ കൗതുകം ഒളിഞ്ഞിരിക്കുന്നതുമായ അനവധി കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവെച്ചുകൊണ്ട് അത്രയൊന്നും സന്തോഷകരമല്ലാത്ത ഒരു ‘കഥ’യുമായാണു ഞാൻ പുനരാരംഭിക്കുന്നത്.

സസ്നേഹം നിങ്ങളുടെ സ്വന്തം,
എം.എസ്. രാജ്
____________________________

തിവുപോലെ അന്നും ഓഫീസിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നാണ്‌ ഊണു കഴിച്ചത്. ഊണിനു ശേഷം ഒരു പത്തുപതിനഞ്ചു മിനിറ്റോളം സംസാരിച്ചിരുന്നും മറ്റും നേരം പോക്കി ഒന്നേമുക്കാലോടെ സീറ്റിലെത്താറാണു പതിവ്. എന്നാൽ അന്ന്‌ കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു സഹപ്രവർത്തകൻ വന്നു പറഞ്ഞു: “ചിറകെട്ടാൻ ചോലയിലെ കുടിയിറക്കിന്റെ കേസിന്‌ ഒരാൾ വന്നു നിന്നെ കാത്തിരിപ്പുണ്ട്.”

കേട്ടപ്പോൾ തന്നെ മനസ്സിലൊരു കാർമേഘം മൂടി. സമീപകാലത്ത് ഒരു ചാനലിന്റെ ഓഫീസിൽനിന്നും വിളിച്ചു ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവന്നത് ഓർമ്മ വന്നു. അന്നു വിവരങ്ങളെല്ലാം കയ്യിൽ തയ്യറായുണ്ടായിരുന്നു. പോരാത്തതിനു മേലുദ്യോഗസ്ഥന്റെ പിന്തുണയും. ആ ചോദ്യോത്തരത്തെ തുടർന്നായിരുന്നു ഏറെക്കാലം വാർത്തകളിൽ നിറഞ്ഞു നിന്ന ചില ഓപ്പറേഷനുകളുടെ തുടക്കവും. സാധാരണ ജനസമ്പർക്കം തീരെയില്ലാത്ത സെക്‌ഷനാണ്‌ എന്റേത്. എന്നിട്ടും ഒരാശങ്ക ഊണു കഴിച്ചുതീരുന്നതു വരെ എന്നെ വരിഞ്ഞു മുറുക്കി നിന്നു. വേഗം തീർത്തു വർത്തമാനത്തിനൊന്നും നില്ക്കാതെ സീറ്റിലേക്കു നടന്നു.

പോകുന്ന വഴിക്ക് ജോർജ്ജ് എതിരേ വന്നു. അവന്റെ ആക്കിയുള്ള ചിരിയിൽ നിന്നും എന്തോ ‘പണി’ ഒത്തിട്ടുണ്ട് എന്നുവ്യക്തമായിരുന്നു.

“ആരാട കക്ഷി?”

“എടാ ഒരു എവിക്‌ഷൻ കേസില്ലേ? തങ്കമ്മയെന്നു പേരുള്ള..?”

എനിക്കു പെട്ടെന്നു തന്നെ ഓർമ്മവന്നു.

തങ്കമ്മ. ചിറകെട്ടാൻ ചോലയുമായി ബന്ധപ്പെട്ട ഒരു കോംപ്ലിക്കേറ്റഡ് കേസ്. ഇടയ്ക്ക് ഞാൻ ഒരു ദിവസം ലീവിലായിരുന്നപ്പോൾ ജോർജ്ജ് ആ ഫയൽ കൈകാര്യം ചെയ്യുകയും അവൻ അതു നന്നായി പഠിച്ചിട്ടുള്ളതുമാണ്‌. അവൻ പറഞ്ഞു - ആ തങ്കമ്മ സെക്‌ഷനിലെത്തി എന്തോ ബഹളമാണത്രേ! കുളമാകുമോ എന്നായിരുന്നു എന്റെ ആശങ്ക.

തങ്കമ്മയുടെ പരാതി സംബന്ധിച്ച് ഒരല്പം ചരിത്രം. പതിറ്റാണ്ടുകൾ മുൻപു തന്നെ ആ സ്ഥലത്തു കുടിയേറിപ്പാർത്തതാണ്‌ ആ കുടുംബം. തങ്കമ്മയുടെ മക്കൾ വളർന്നു വലുതായി. വിവാഹംകഴിച്ചു. അവരുടെ ഭർത്താവ് പിന്നീടു മരണപ്പെട്ടു. മണ്ണിനോടും കാലവസ്ഥയോടും പൊരുതി വനത്തോടു ചേർന്നു കിടക്കുന്ന ആ സ്ഥലം അവർ സുഗന്ധം വിളയുന്ന ഏലത്തോട്ടമാക്കി മാറ്റി. വീടു വെച്ചു. ഏലക്കാ ഉണക്കിയെടുക്കാനുള്ള ‘സ്റ്റോർ’ ഉണ്ടാക്കി. മകനു വീതം തിരിച്ചു കൊടുത്തതിൽ പുരവെച്ച് അയാളും അവിടെ സകുടുംബം പാർക്കുന്നു.

ഇനി പരാതിക്കാസ്പദമായ സാഹചര്യം. ചിറകെട്ടാൻ വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന കാലം. ഇതെഴുതുമ്പോൾ ഒഞ്ചിയത്തിനുള്ള വാർത്താ പ്രാധാന്യമാണ്‌ അന്നുചിറകെട്ടാൻ മലയ്ക്ക്. ആർക്കാനും വേണ്ടാത്ത കാടെന്നു കരുതിയ ചിറകെട്ടാൻ അവിടെ കിടന്നപ്പോൾ മലകയറി വന്ന പ്രമാണിമാർക്കും ചില നാടൻ പ്രഭുക്കൾക്കും അതുകൂടിയങ്ങു വെട്ടിപ്പിടിച്ചാലോ എന്നു തോന്നുന്നു. കാലക്രമേണ കളി പുറം ലോകമറിയുന്നു. നിയമം ഇടപെടുന്നു. തിരിച്ചു പിടിക്കൽ, വിവാദങ്ങൾ, വാർത്തകൾ.കാര്യം ഏതാണ്ടു കെട്ടടങ്ങി. മുതലാളിമാർക്കിട്ട് ഒന്നു കൊട്ടുകയും എട്ടിന്റെ പണികൊടുക്കുകയും തുടർന്ന് അതിൽ നിന്നുണ്ടാക്കേണ്ട രാഷ്ട്രീയ വിളവെടുപ്പ് നേതാക്കന്മാർ നടത്തുകയും ചെയ്തു. അതോടെ സംഭവത്തിന്റെ വാർത്താപ്രാധാന്യമങ്ങു തീർന്നു. ഇതിനിടയിൽ മാധ്യമങ്ങൾക്കും അധികാരികൾക്കും താല്പര്യവും ‘ഉപകാരവും’ ഇല്ലാത്ത ഈ തങ്കമ്മ വിധിവശാൽ വന്നുപെട്ടു.

ചിറകെട്ടാൻ എന്ന ദുർഘടമായ വനപ്രദേശം. കയ്യേറ്റങ്ങളെല്ലാം കണ്ടെത്തി സ്ഥലം അളന്നു തിരിച്ച് ഒഴിപ്പിച്ച് തിട്ടപ്പെടുത്തി സർക്കാരിലേക്കു കണ്ടുകെട്ടി. ഉത്തരവു നടപ്പായതോടെ തിരിച്ചു പിടിക്കപ്പെട്ട വനഭൂമി ചോലവനം എന്ന വിഭാഗത്തിൽപ്പെടുത്തി വനം വകുപ്പിന്റെ സംരക്ഷണത്തിൻകീഴിലായി. അങ്ങനെ അളന്നുതിരിച്ച നേരത്ത് ഈ പാവപ്പെട്ട തങ്കമ്മയുടെ കൃഷിസ്ഥലവും ചോലവനത്തിന്റെ പരിധിയിൽ ‘ഉൾപ്പെട്ടുപോയി’. ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച പിശകാണെന്നു വ്യക്തമാകുന്നതരത്തിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ വാക്കാണത്. ഇപ്പോൾ തങ്കമ്മയോട് ആ മണ്ണിൽ നിന്നും ഇറങ്ങിത്തരണമെന്നാവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പുകാർ നിരന്തരം ശല്യം ചെയ്യുന്നു. ഇല്ലെങ്കിൽ ബലമായി കുടിയിറക്കുമെന്നാണ്‌ അന്ത്യശാസനം. വനംവകുപ്പിന്റെ പക്കലുള്ള രേഖകളെല്ലാം ആ നീക്കത്തെ ശരിവെയ്ക്കുന്നതുമാണ്‌. എന്തെന്നാൽ ഈ തങ്കമ്മ അധിവസിക്കുന്നത് ആ ചോലവനത്തിന്റെ പരിധിക്കുള്ളിൽ ആണ്‌. ഇതിനിടെ നമ്മുടെ ‘പ്രമാണി’മാരുടെ കയ്യേറ്റം പിടിച്ചതിനെച്ചൊല്ലിയും തർക്കങ്ങളുണ്ടായി. അവർ സുപ്രീം കോടതിയിൽ കേസിനു പോയി. പാവം തങ്കമ്മയാകട്ടെ ആരോ ചെയ്ത തെറ്റിനു പരിഹാരം തേടി ഓരോ ഓഫീസുകൾ കയറിയിറങ്ങുന്നു.

ആദ്യത്തെ പരാതി മുതലുള്ള സംഭവങ്ങളും വിവരങ്ങളും ലഭ്യമാണ്‌. മേല്പ്പറഞ്ഞ കൈവശഭൂമി തങ്കമ്മയ്ക്കു പതിച്ചു നല്കിയിട്ടില്ല. എന്നാൽ അതു കൈവശം വെച്ച് അതിൽ കൃഷി ചെയ്യുന്നതിന്‌ സർക്കാരിലേക്ക് കാലാകാലങ്ങളായി നികുതി അടച്ചു പോരുന്നതാണ്‌. ഇവർ ആ സ്ഥലത്ത് താമസം തുടങ്ങിയ കാലം മുതലുള്ള റേഷൻ കാർഡ്, വർഷങ്ങൾക്കു മുൻപുള്ള വൈദ്യുതി കണക്ഷൻ സംബന്ധിച്ച രേഖകൾ, പഞ്ചായത്തിൽ വീട്ടുകരം അടച്ചു പോന്നതിന്റെ രസീതുകൾ, ഇതേ അഡ്രസിൽ ഇലക്ഷൻ കമ്മീഷൻ നല്കിയ കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ എന്നു വേണ്ട പതിറ്റാണ്ടുകളായി ഈ കുടുംബം മേല്പ്പറഞ്ഞസ്ഥലത്തു സ്ഥിരതാമസമാണെന്നു സ്ഥാപിക്കാൻ പോന്ന ഒരുകെട്ട് രേഖകൾ....

ഞാൻ സീറ്റിൽ ചെന്നപ്പോൾ കണ്ണീർ നിറഞ്ഞ മുഖത്തോടെ, കറുത്തു മെലിഞ്ഞുണങ്ങിയ, തമിഴ് വംശജയായ ആ സ്ത്രീ - തങ്കമ്മ - നില്ക്കുന്നു. അവരുടെ ഫയൽ കൈകര്യം ചെയ്യുന്നതു ഞാനാണെന്നു മനസ്സിലായ ഉടൻ പുറത്തെ ചായം ഇളകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും മേല്പ്പറഞ്ഞ രേഖകൾ ഒറിജിനലും ഫോട്ടോസ്റ്റാറ്റും മേശമേൽ നിരത്തിയിട്ടു. പിന്നെ ഉയർന്നത് ഒരു കരച്ചിലായിരുന്നു. “ഞങ്ങളെങ്ങോട്ടു പോകും സാറേ?? ഞങ്ങളെ ഫോറസ്റ്റുകാര്‌ ഇറക്കിവിടുമെന്നു പറയുന്നു സാറേ!!” ഞാൻ സ്തബ്ധനായി നിന്നു പോയി. ബഹളം കേട്ട് എന്റെസഹപ്രവർത്തകർ ചുറ്റും കൂടി. അവാരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ, അവരുടെ ആവലാതികൾക്ക് എങ്ങനെ മറുപടി പറയണമെന്നറിയാതെ, വിയർത്തൊലിച്ചു പൊന്നാക്കിയ മണ്ണ്‌ തന്റേതല്ലാത്ത തെറ്റുകാരണം കൈവിട്ടു പോകുന്നതിന്റെ വേദനയുടെ ആഴം പോലും അളക്കാനറിയാതെ ഞാൻ നിന്നു, അവരോട് കരയാതിരിക്കാൻ മാത്രം ആവശ്യപ്പെട്ടുകൊണ്ട്.

എനിക്കെന്തു ചെയ്യാൻ കഴിയും? കഴിഞ്ഞ ദിവസങ്ങളിൽ കീഴാഫീസിൽ ചെന്ന് അവർ ആപേക്ഷിച്ചതിന്റെ ഫലമായി ലഭിച്ച റിപ്പോർട്ട് ഫയലിൽ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർക്ക് വിശദമായ ഒരു റിപ്പോർട്ട് അയക്കാം. ആ റിപ്പോർട്ട് സാങ്ക്ഷനാക്കി കളക്ടർക്ക് അയച്ചു കൊടുക്കുകയേ വേണ്ടൂ അദ്ദേഹത്തിനതു ബോധ്യപ്പെടാൻ. ഇവരുടെ പരാതിയിൽ എന്തെങ്കിലും പരിഹാരം കാണണമെങ്കിൽ ഏറ്റവും മുകളിൽ നിന്നു തന്നെ വിജ്ഞാപനമോ ഉത്തരവുകളോ ഒക്കെ ഉണ്ടാവണം. അതത്ര എളുപ്പം അഴിക്കാവുന്ന നിയമക്കുരുക്കും അല്ല. സർവ്വേ നടത്തി സംരക്ഷിത വന പ്രദേശത്തിൽ ഗവ. വിജ്ഞാപനപ്രകാരം ചേർക്കപ്പെട്ട ഭൂമി പിന്നീട് ഒഴിവാക്കിയെടുക്കുക എന്നത് അത്രമേൽ സങ്കീർണ്ണമോ അസാദ്ധ്യമോ ആണ്‌. കളക്ടർക്ക് അയയ്ക്കാനുള്ള റിപ്പോർട്ട് ഞാൻ എഴുതിത്തുടങ്ങിയിരുന്നു. ഇത്രയെങ്കിലും ഞാൻ നേരത്തെ ചെയ്തു വെച്ചിരുന്നത് വലിയ രക്ഷയായി. അല്ലെങ്കിൽ ജീവിതം വഴിമുട്ടിയ ഒരു പാവത്തിന്റെ പ്രശ്നത്തിൽ ഞാൻ അലംഭാവം കാണിച്ചെന്ന കുറ്റബോധം എന്നെ വിഴുങ്ങിക്കളഞ്ഞേനെ.

പക്ഷേ തങ്കമ്മ എന്ന സ്ത്രീയുടെ നിസ്സഹായത, നിയമത്തിന്റെ വലിയ വലിയ വാതിലുകൾ മുട്ടാൻ അവർക്കില്ലാതെ പോയ പ്രാപ്തി, എല്ലാത്തിലും ഉപരി പതിറ്റാണ്ടുകൾ വിയർപ്പൊഴുക്കിയ മണ്ണ്‌ നഷ്ടപ്പെട്ട് പെരുവഴിയിലേക്കു സകുടുംബം ഇറങ്ങേണ്ടി വരുന്ന വൃദ്ധയായ ഒരു വിധവയുടെ ദയനീയത, അപേക്ഷകൾക്കും സ്റ്റാമ്പുകൾക്കും ഓഫീസ് സന്ദർശനങ്ങൾക്കുമായി എത്ര ആയിരങ്ങളാണ്‌ അവർ മുടക്കിയിട്ടുണ്ടാവുകായെന്ന കാര്യം - അങ്ങനെ പല വശങ്ങളുള്ള കേസായിരുന്നു ഇത്. ആ സ്ത്രീക്ക് പറ്റുന്നത്ര സഹായം ചെയ്തില്ലെങ്കിൽ അന്നവിടെ പൊഴിഞ്ഞ കണ്ണീർ എന്നെ ഈ ജന്മം മുഴുവൻ വേട്ടയാടുമെന്ന് എനിക്കുറപ്പായിരുന്നു.

സെക്ഷനിൽ നിന്നു കരഞ്ഞും പിഴിഞ്ഞും ബഹളം കൂട്ടിയ അവരെ ഞാനും സഹപ്രവർത്തകരും ചേർന്നു പണിപ്പെട്ടാണ്‌ ഒന്നു സമാധാനിപ്പിച്ചത്. അവർ നോക്കി നില്ക്കെത്തന്നെ ഞാൻ റിപ്പോർട്ടെഴുതി പൂർത്തിയാക്കി. സജലമായ കണ്ണുകളിൽ കദനവും പ്രതീക്ഷയും നിറച്ച് അവർ കാത്തു നിന്നു. അവരെ സമാധാനിപ്പിക്കാൻ എന്റെ സഹപ്രവർത്തകർ പറയുന്നുണ്ടായിരുന്നു - “പേടിക്കേണ്ട, റിപ്പോർട്ട് എഴുതുന്നുണ്ട്. നിങ്ങളുടെ എല്ലാ വിവരവും അതിൽ പറയുന്നുണ്ട്..”

ഉടൻ തന്നെ റിപ്പോർട്ട് സാങ്ക്ഷൻ ആകുമെന്നും ഇന്നുതന്നെ അതു ടൈപ്പു ചെയ്തു വാങ്ങി കളക്ടർക്ക് അയയ്ക്കുമെന്നും അതിനടുത്ത ദിവസം കളക്ട്രേറ്റിൽ ചെന്ന് ഇത്രാം നമ്പർ ഫയൽ അന്വേഷിച്ചാൽ വിവരങ്ങൾ അറിയാമെന്നും ഞാൻ അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. മനസ്സിലെ കനലുകൾ പാതി കെട്ട്, തെല്ലൊരു സമാധാനത്തോടെ അവർ മടങ്ങുന്നതു ഞാൻ നോക്കി നിന്നു. അടുത്തയാഴ്ചയാണ്‌ അവർക്കു ഫോറസ്റ്റുകാർ നല്കിയിരിക്കുന്ന അവസാന അവധി. അവരുടെ സത്യം തെളിയുന്നതുവരെയെങ്കിലും കുടിയൊഴിപ്പിക്കാനുള്ള നീക്കം കളക്ടർ തടയണേ എന്ന് ഞാൻ പോലും പ്രാർഥിച്ചുപോയി.

പക്ഷെ, കാര്യങ്ങൾ നീങ്ങിയതു മറ്റൊരു രീതിക്കായിരുന്നു. ആ റിപ്പോർട്ട് അന്ന് സാങ്ങ്ഷൻ ആയിക്കിട്ടാനും പിന്നീട് ടൈപ്പു ചെയ്തു കിട്ടാനും വൈകി.ഇതിനിടയിൽ വാരാന്ത്യവും വന്നു. കടമ്പകൾ കടന്ന് ആ കത്ത് ഡെസ്പാച് സെക്‌ഷനിൽ ചെന്നപ്പോൾ അന്നത്തെ തപാലുകൾ യാത്രയായിരുന്നു. പിന്നെയും ആ റിപ്പോർട്ട് പോകാൻ ഒരു ദിവസം കൂടി വൈകി. ചുരുക്കത്തിൽ അന്നുതന്നെ അയക്കാം എന്ന എന്റെ വാഗ്ദാനം നടപ്പായില്ലെന്നു മാത്രമല്ല, ദിവസങ്ങൾ വൈകിയാണ്‌ ആ റിപ്പോർട്ട് അയച്ചതും. എന്റെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലും പുറമേ നിന്നുനോക്കുമ്പോൾ അതെന്റെ വീഴ്ചയാണ്‌.

ഏതാനും നാളുകൾക്കുള്ളിൽ ആ ഓഫീസിൽ നിന്നും ഞാൻ മാറി. പിന്നീടൊരിക്കലും തങ്കമ്മ എന്ന ആ സ്ത്രീയെക്കുറിച്ചോ ആ ഭൂമി സംബന്ധിച്ച തർക്കങ്ങളെക്കുറിച്ചു ഞാൻ കേട്ടില്ല. അവരെ അവിടെ തുടരാൻ അനുവദിച്ചോ? കുടിയിറക്കു ഭീഷണി ഒഴിവായി സ്ഥലം തിരികെക്കിട്ടിയോ? അതോ മനഃസാക്ഷി മരവിച്ച നീതിയും നിയമവും അവരുടെ കണ്ണീർ കാണാതെ പോയോ?

നിസ്സഹായനെങ്കിലും വൈകിയയച്ച ആ റിപ്പോർട്ടിന്റെ രൂപത്തിൽ അതിൽ കുരുങ്ങിക്കിടന്ന ഏതാനും ജന്മങ്ങളുടെ ദീനരോദനത്തിന്റെ ശബ്ദത്തിൽ പിന്നെയും എത്രയോ കാലമായി ഈ സംഭവം എന്നെ പിന്തുടരുന്നു. ഒന്നന്വേഷിക്കാൻ എനിക്കിപ്പോൾ ധൈര്യമില്ല തന്നെ. യാഥാർഥ്യങ്ങൾ ചിലപ്പോൾ കയ്പ്പേറിയതാവാം എന്നതിനാൽ ശുഭകരമായ ചില പ്രതീക്ഷകൾ കൊണ്ട് ഈ സംഭവത്തിനു തിരശീലയിടാം, അല്ലേ?