Saturday, February 14, 2009

കഥയില്ലാതെ

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-7

കഴിഞ്ഞ കഥ

“പ്രേമിച്ചിട്ടില്ലേന്നോ? എന്തര് ച്വാദ്യങ്ങളണ്ണാ..!” ഞാന്‍ നീട്ടിയൊന്നു ചിരിച്ചു. എന്റെ ആക്കലില്‍ പ്രദീപ് ഒന്നുലഞ്ഞെന്നു തോന്നി. ഞാന്‍ സീരിയസ്സായി. “പ്രേമിക്കാത്ത ആമ്പിള്ളാരുണ്ടോ മാഷെ? സ്കൂളില്‍ പഠിക്കുന്ന കാലത്ത് വെളുത്തു കൊലുന്നനെയുള്ള ആ പെണ്‍കുട്ടിയുടെ കമ്മലിലെ ചുവന്ന കല്ലില്‍ കണ്ണുടക്കിയ കാലം മുതല്‍ ഞാനും താനുമൊക്കെ നിശ്ശബ്ദമായും ഉറക്കെയുമൊക്കെ ഓരോരുത്തരെ പ്രണയിക്കുകയല്ലേ...”

“അപ്പം കഴി!” പ്രദീപിനെ ഞാന്‍ ഓര്‍മ്മിപ്പിച്ചു. “..ആ പിന്നെ, സ്നേഹിക്കാന്‍ ഏതു മരങ്ങോടനും പറ്റും. അതു തിരിച്ചു കിട്ടുന്നവനാണ് ശെരിക്കും ആപ്പീസര്‍. ഇപ്പൊ എന്തോന്ന് അങ്ങനെയൊക്കെ പ്രതീക്ഷിക്കാന്‍? എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്. മൊബൈല്‍ ഫോണിലെ റിങ്ടോണിന്റെ അവസ്ഥയാ മനുഷ്യനും ബന്ധങ്ങള്‍ക്കും. ഔട്ട്ഡേറ്റഡ് ആണെന്നു തോന്നുക പോലും വേണ്ട, ചുമ്മാ ഡിലീറ്റ് ചെയ്തു കളയും. എനിക്കു പേടിയാ മാഷേ, സത്യത്തില്‍, പ്രേമിക്കാന്‍!”

“ഓ.. എന്നുവെച്ചാല്‍ രാജ് ഇന്നുവരെ ആരേം ഇഷ്ടപ്പെട്ടിട്ടില്ല എന്നാണോ?”

“ആരു പറഞ്ഞങ്ങനെ? ഞാന്‍ പറഞ്ഞില്ലെ, ഒരാളെ ഇഷ്ടപ്പെടാനും അല്ലെങ്കില്‍ രഹസ്യമായിട്ടെങ്കിലും പ്രണയിക്കാനോ ആരുടെയും അനുവാദം വേണ്ടല്ലോ? എഹ്.? ”

“പോഡേ, പോഡേ, വെളവെറക്കാതെ പോഡേ. എടോ, തന്റെ മൊഖത്തെ ഓഞ്ഞ ഇളി കണ്ടാലറിയാം താനെന്തോ ഒളിപ്പിക്കുന്നുണ്ടെന്ന്. ഇത്രെം നാളത്തെ പരിചയം കൊണ്ട് പറയുന്നതാ, താന്‍ നൊണ പറഞ്ഞാല്‍ ‘ദേ ഇപ്പറഞ്ഞതു നൊണയാണേ’ന്ന് നിന്റെ മുഖത്തു തെളിഞ്ഞുവരും!”

“ഓ.. തോറ്റു. പക്ഷേ ഞാന്‍ അങ്ങനെ ഒരു ഫുള്‍ സെറ്റപ്പ് പ്രേമത്തിലൊന്നും പെട്ടിട്ടില്ല മാഷേ....” പ്രദീപ് ഇടയ്ക്കു കയറി-“ഏ? അതെന്നാ ഈ ഫുള്‍ സെറ്റപ്പ് പ്രണയം? അപ്പോ ബാംഗ്‌ളൂര് എന്തെങ്കിലും ഡിങ്കോള്‍സിഫിക്കേഷന്‍..?”

“പ്‌ഭാ...! ഇതെന്നാ ഇങ്ങേര്‍ക്കു കള്ളു തലയ്ക്കു പിടിച്ചോ? എന്റെ അര്‍ച്ചനച്ചേച്ചീ..! നിങ്ങടെ ജീവിതം കട്ടപ്പൊക! എന്റെ പൊന്നുക്ണാപ്പേ... നമ്മടെ ഒരു സെറ്റപ്പിനൊത്ത ഒരു ആളെ കാണാഞ്ഞിട്ടു തന്നെയാ.” അടുത്ത കൊട്ട് എവിടെയാ എന്നയര്‍ത്ഥത്തില്‍ ഞാന്‍ പ്രദീപിന്റെ മുഖത്തേക്കു നോക്കി.

“പ്ലീസ്, എലാബറേറ്റ് ഓണ്‍..”

“നമ്മടെ സെറ്റപ്പെന്നു പറഞ്ഞാ നമ്മടെ പേഴ്സനല്‍ പ്രിഫറന്‍സുകള്‍. എന്നു പറഞ്ഞാല്‍ ഈ ചുമ്മാ ഒരു നേരമ്പോക്കിനു വേണ്ടി പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത്..ഏയ്.. അതൊന്നും അത്ര സുമാറുള്ള കാര്യവല്ല എന്നാ എന്റെയൊരഭിപ്രായം. പിന്നെ അങ്ങനെ വെറുതെ കമ്പനിയടിച്ചു നടക്കാനായിരുന്നെങ്കില്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തു തന്നെ ആകാമായിരുന്നല്ലോ. അന്നു കരുതിയിരുന്നത് സ്വന്തം കാലില്‍ നിക്കാനും ഒരു കുടുംബം നോക്കാനുമുള്ള ആമ്പിയറായാലേ ഒരു പെണ്ണിനെ ഇഷ്ടപ്പെടാനുള്ള ധാര്‍മ്മികാവകാശം ഉണ്ടാകൂ എന്നായിരുന്നു. പിന്നെ ജോലിയും വരുമാനവുമെല്ലാമായിക്കഴിഞ്ഞ്ഞപ്പോളേക്കും അങ്ങനെ സ്വന്തം ഇഷ്ടപ്രകാരമല്ല ഇമ്മാതിരി കാര്യങ്ങള്‍ ഒക്കെ നടത്തുന്നത് എന്നു തോന്നി.”

“കോളേജില്‍ പഠിച്ചിരുന്ന കാലത്തേ നീയിങ്ങനെയൊക്കെ ചിന്തിച്ചോ? ഭയങ്കരനാണല്ലോ നീ? ആദര്‍ശവാദിയാ?”

“ആക്കാതെ മാഷേ, ഒരു വശത്ത് ആദര്‍ശമോ മണ്ണാങ്കട്ടയോ എന്തു കുന്തമോ അത്. പിന്നെ ആത്മാര്‍ഥമായി പറഞ്ഞാ ഇച്ചിരെ പേടിയും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോ. കോളേജില്‍ എല്ലാവരും സുഹൃത്തുക്കള്‍. അതിനെടേക്കൂടെ ഞാന്‍ ഏതേലും ഒരുത്തിയെ തപ്പിപ്പിടിച്ചു ലൈനാക്കി ഏതെങ്കിലും ഒരു തൂണിന്റെയോ മരത്തിന്റെയോ ചോട്ടില്‍ പോയി നിന്നു നേരം കളഞ്ഞാരുന്നെങ്കി ഇന്നോര്‍ക്കാന്‍ ഒരു പക്ഷേ മാനസമൈനേ വരൂ എന്ന പാട്ടു മാത്രമേ കാണത്തൊള്ളാരുന്നൊള്ളൂ. ഞാന്‍ കണ്ടിട്ടുള്ള കോളേജ് ലൈനുകള്‍ മിക്കതും ഫ്രന്‍ഡ്‌ഷിപ് കില്ലേഴ്സ് ആയിരുന്നു. നമ്മളെന്തിന് പെണ്ണുകമ്പനിക്കായി ബാക്കിയുള്ളവരുമായ ഇന്ററാക്‌ഷന്‍ കളയണം? പിന്നെ, ഒരു ജീവിതമാര്‍ഗ്ഗവും സെറ്റപ്പുമൊന്നുമില്ലാതെ എങ്ങനാ ഒരു പ്രേമബന്ധമൊക്കെ...?”

“അതു ചോദ്യം. അല്ല, തമാശയ്ക്കു പോലും ഒരു സെറ്റപ്പ് കോളേജില്‍ ഇലാരുന്നു അല്ലെ? നിന്നെപ്പോലെ ഒരു ഗിടുതാപ്പന്‍ വ്യക്തിത്വത്തിന് ഉറപ്പായും കാണേണ്ട ഒരൈറ്റമാണല്ലോ അത്..? എന്നതേലുമാട്ടെ, അപ്പോ കോളേജങ്ങനെ തീര്‍ന്നു എന്നു ഞാന്‍ കരുതിക്കൊള്ളാം. പിന്നെയും കടന്നുപോയല്ലോ വര്‍ഷം പലത്? ഇക്കാലമൊന്നും ആരോടും ഒര് ‘ഇതു’തോന്നിയില്ലേടാ ഉവ്വേ?”

കുടത്തില്‍ വീണ്ടും കള്ളു നിരന്നു. ഒപ്പം പ്ലേറ്റില്‍ കരിമീന്‍ ഫ്രൈയും കപ്പയും. “പതുക്കെ പിടിച്ചാ മതി കെട്ടോ.” എന്നെ ഒന്നോര്‍മ്മപ്പെടുത്തി പ്രദീപ് വീണ്ടും കഥയ്ക്കു കാതോര്‍ത്തു.

അതു കേക്കാത്ത പോലെ പുതിയ സെര്‍വ് ഞാന്‍ എടുത്തൊന്നു പിടിച്ചു. ചൂണ്ടുവിരല്‍ കൊണ്ട് മാങ്ങാ അച്ചാറില്‍ ഒന്നു മുക്കി നക്കി. “സൊയമ്പന്‍ അച്ചാര്‍!.” എരിവാസ്വദിച്ചു-“ശ്..ശ്ശ്.. ” എന്നിട്ടൊന്നു കൂടി മോന്തി ഞാന്‍ തുടര്‍ന്നു:

“ഹ്ഹേയ്.. പിന്നെ ആരോടെങ്കിലുമൊക്കെ ഒരു ‘ഇതു’ തോന്നിയില്ലേല്‍ ശരിയാവില്ലല്ലോ. തോന്നിയിട്ടുണ്ട്. ചിലരെ കാണുമ്പോ കക്ഷി കൊള്ളാമല്ലോ എന്നൊക്കെ തോന്നാറില്ലെ? അമ്മാതിരി. പിന്നെ ചിലപ്പോ അതും കഴിഞ്ഞ് ചില ആള്‍ക്കാരോട് ഒരു ‘വല്ലാത്ത അട്രാക്‍ഷന്‍’ തോന്നില്ലേ? അതും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഒരു ലൈഫ് ആകുമെന്നു തോന്നിയില്ല. നമുക്ക് ഒക്കില്ല എന്നു തോന്നുന്ന ഒരു കേസ് നമ്മളു പിടിക്കുന്നതെന്തിനാ? അതുകൊണ്ട് ഇതുവരെ അങ്ങനെ ഒന്നും നടന്നില്ല. ഒരു ഫ്രീ ബേഡിനെപ്പോലെ അസ്സലായി വായിനോക്കി ജീവിക്കുന്നു. നല്ല കേസുവല്ലോം കണ്ടാ പിടിച്ചേക്കാം. ഒരു ‘നോ റിസ്ക്’ പ്രണയമൊക്കെയേ ന്നമ്മളു താങ്ങുവൊള്ളൂ മാഷെ. വിപ്ലവം തീരെ വയ്യ.”

“തിങ്കിങ് ഇന്‍ ബ്രോഡ് സ്പെക്ട്രം! ന്ന്വച്ചാല്‍ പ്രേമിച്ചു കഴിഞ്ഞാ പിന്നെ കെട്ടാതെ പറ്റില്ല എന്ന്.. അതായതു ‘ആത്മാര്‍ഥത’ എന്നു പറയുന്ന സാധനം. ഓക്കെ. നല്ലതു തന്നെ. പിന്നെ ഒരു വശത്തു ധൈര്യക്കൊറവ്. ഒരു മുട്ടിടി. പൊന്നുമോനെ ‘മെലിഞ്ഞു നിക്കുന്നവന്‍ വലിഞ്ഞടിക്കു’മെന്നാ പറയാറ്. നീയൊക്കെ കച്ചമുറുക്കിയിറങ്ങിയാലൊണ്ടല്ലോ ഈപ്പറഞ്ഞ ആദര്‍ശോം പേടീമൊക്കെ വെള്ളത്തീ വരച്ച വര പോലെയാകും. അതൊക്കെ ഇപ്പ തോന്നുന്നതാ. പിന്നെ ഇമ്മാതിരി കാര്യങ്ങളില്‍ അധികമാരുടേം സെന്റിമെന്റ്സും ഹൃദയസ്പന്ദനവും അവതാളത്തിലാക്കണ്ട എന്നൊരു വിചാരമുള്ളതു നല്ലതൊക്കെത്തന്നെ. പക്ഷേ അങ്ങനെ വിചാരിച്ചുകഴിഞ്ഞാ ചെലപ്പോ തത്ത്വോം കെട്ടിപ്പിടിച്ച് ഇരുന്നുപോകാനും മതി. നിനക്കു പ്രേമത്തിന്റെ രുചി അറിയണോ, കളത്തിലോട്ടെറങ്ങ്. ദാറ്റ്സാള്‍, ബാക്കി പിന്നാലെ വന്നോളും!”

“ഉവ്വ! കളത്തിലിറങ്ങി! മാങ്ങാത്തൊലി! മത്തങ്ങാക്കുരു! ആദ്യമേ പണിയൊക്കെയൊന്നു സെറ്റിലാകട്ടെ. ഇപ്പോ അങ്ങു കേറിയതല്ലേയുള്ളൂ. ഒന്നു പയറ്റിത്തെളിഞ്ഞ് കാലുറയ്ക്കട്ടെ...”

പ്രദീപ് ഇടയ്ക്കു കയറി-“ഏ? ഏ...? എന്തുവാ..? ആദ്യം കോളേജു പറ്റത്തില്ല. ജീവിതമാര്‍ഗ്ഗം വേണം. പിന്നെ നോ-റിസ്ക് ബന്ധം വേണം. പിന്നെ ഇപ്പോ ദേ, അവനു ജോലി കൊറച്ചൂടെ സെറ്റില്‍ ആക്കണം പോലും. നിനക്കൊന്നും പ്രേമിക്കാന്‍ വിധിയില്ലെടാ. ചുമ്മാ സ്വപ്നം കാണാനേ പറ്റൂ. അവസാനം ഒരു അറേഞ്ജ്ഡ് കല്യാണത്തിന്റെ ഒടുക്കം നിന്റെ തിളങ്ങുന്ന ഈ ബാച്ചിലര്‍ കുപ്പായം ഊരിവെച്ചിട്ട് നീ മണിയറയിലേക്കു തലകുനിച്ചു നടന്നുപോകും. മണ്ടങുണാപ്പന്‍! എന്‍‌ജൊയ് മാന്‍, ഈച് ആന്‍ഡ് എവ്‌രി മൊമെന്റ് ഒഫ് ബാച്ലര്‍ ലൈഫ് ഇസ് പ്രെഷ്യസ്. എ‌ന്‍‌ജോയ് ഇറ്റ് റ്റു ദ് ഫുള്ളസ്റ്റ്. എത്സ് യു വില്‍ റിഗ്രറ്റ് ഇറ്റ് ലേറ്റര്‍. ഇറ്റ്സ് ദ് ഓണ്‍ലി ടൈം വെന്‍ യു കന്‍ ഡൂ വാ...ട്ടെവര്‍ യു ലൈക്..!!”

“ആന്നോ..? ആന്നെങ്കിലും ഏതു തരികിടയും കേറിയങ്ങു പിടിക്കാന്‍ പറ്റുമോ മാഷേ?”

“അതില്ല. ഞാന്‍ പറഞ്ഞത് ഈ യൂത്തിങ്ങനെ വേസ്റ്റാക്കരുതെന്നാ. അസ് എ ഗുഡ് ഫ്രണ്ട്ട് , ഹൌ കന്‍ ഐ ലീഡ് യു റ്റു സംതിങ് റോങ്ങ്?”
പിന്നെ എന്തു പറഞ്ഞു?