Thursday, November 22, 2012

അക്രമവും ആണിന്റെ മുലയും

കുറെക്കാലം മുൻപ് ഒരു രാഷ്ട്രീയ സംഘട്ടനം ഉണ്ടായപ്പോൾ വിഭിന്ന പാർട്ടിക്കാരായ സുഹൃത്തുക്കൾ തമ്മിൽ സംസാരിച്ചതാണ്‌ ഇത്. ഇന്നത്തെ ഇടുക്കി ജില്ലാ ഹർത്താലും തുടർന്ന് ചാനൽ ചർച്ചകളിൽ ചിലരൊക്കെ നടത്തിയ പ്രസ്താവനകളുമൊക്കെ കണ്ടപ്പോൾ ഇതിവിടെ കുറിക്കണമെന്നു തോന്നി.

ഒന്നാമൻ: “...ഒറ്റവാക്കിൽ നിങ്ങളുടെ പാർട്ടി പറയുന്ന അടിസ്ഥാന തത്വം പറഞ്ഞാൽ ഞാനും അതിനോട് യോജിക്കും. പക്ഷേ എന്റെ രാഷ്ട്രീയാനുഭാവം..നിനക്കറിയാമല്ലോ!”

രണ്ടാമൻ: “ഹ ഹ.. ഇതൊരുമാതിരി, ‘ഞാൻ ആണാണ്‌; പക്ഷേ എനിക്കു മുലയുണ്ട്’ എന്നു പറയുന്നതു പോലെയാണ്‌!”

ഒ: “ആയിരിക്കാം.. അതെന്തു തന്നെ ആയാലും എനിക്കു നിങ്ങളുടെ അക്രമപ്രവർത്തനങ്ങളോട് കടുത്ത എതിർപ്പാണ്‌. എന്തു സംഭവിച്ചാലും കുന്തവും കുറുവടിയും കൊലവിളിയുമായി ഇറങ്ങാൻ നിങ്ങളോളം മറ്റാരും പോര.”

ര: (ഒന്നാലോചിച്ച്) “ഹെന്റെ ചങ്ങാതീ, അക്രമം എന്നതു ഞങ്ങളുടെ പാർട്ടിയുടെ നയമോ അജണ്ടയോ അല്ല. അക്രമത്തെ ഞങ്ങൾ ഒരിക്കലും പ്രോൽസാഹിപ്പിക്കുന്നുമില്ല.”

ഒ: “ഹ.. ഹ.. ഇതൊരുമാതിരി, ‘ആ നില്ക്കുന്നത് എന്റെ ഭാര്യയാണ്‌; പക്ഷെ അവളു പെറ്റ കൊച്ചിന്റെ അച്ഛൻ ഞാനല്ല’ എന്നുപറയുന്നതു പോലെയാണ്‌.”

Wednesday, November 21, 2012

കമ്മ്യൂണിസ്റ്റ് പച്ച എന്തെന്നറിയാത്തവർ

പ്പോഴത്തെ തലമുറ അവരുടെ വിദ്യാഭ്യാസത്തിലും തുടർന്നു പാലിച്ചു പോരുന്ന ജീവിതക്രമത്തിലും അനുവർത്തിക്കുന്ന ഒരു അലിഖിത നിയമമുണ്ട്. നാം ജീവിച്ചുപോരുന്ന സമൂഹത്തെയും അതിന്റെ എഴുതപ്പെട്ടിട്ടില്ലാത്ത ചരിത്രത്തെയും കുറിച്ച് സാമാന്യമായി അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ അവഗണിക്കൽ. നിത്യജീവിതത്തിന്റെ വിവിധതലങ്ങളിൽ നിന്ന് അനൗപചാരികമായി ലഭിക്കുന്ന ഇത്തരം അറിവുകൾ ശൈശവം മുതൽ പ്രഫഷണൽ തലം വരെ നീളുന്ന ടൈം ടേബിൾ ചിട്ടയുടെ തള്ളിക്കയറ്റത്തിൽ അന്യം നിന്നു പോകുന്നതിനെ സൂചിപ്പിക്കാനാണ്‌ ഈ കുറിപ്പ്.

പറമ്പും പാടവും തൊടിയും കാവും ഇടവഴിയും പരിചയമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും, ഡസൻ കണക്കിനു നിലകൾ കെട്ടിയുയർത്തിയ അപ്പാർട്ടുമെന്റുകളിൽ ബോൺസായ് പോലെ വളർന്നു കായ്ച്ചു പഴുക്കുന്നവർക്കും താന്താങ്ങളുടെ പരിധിയിലും അതിനു പുറത്തേക്കും കണ്ണുപായിച്ചാൽ കാല്ക്കാശിന്റെ അധികച്ചെലവില്ലാതെ അറിയാനും തിരിച്ചറിയാനുമുള്ള ചിലതിലേക്കു ഞാനൊരു വഴിമരുന്നിടാം. ഒന്നുന്തിത്തന്നാൽ സൈക്കിളോടിച്ചു പോകാനുള്ള ആത്മവിശ്വാസമുള്ളവർ പുഞ്ചിരിയോടെ തുടരുക.

ശീർഷകം ഒന്നുകൂടി വായിക്കുമോ? കമ്മ്യൂണിസ്റ്റ് പച്ചയ്ക്ക് എങ്ങനെ ആ പേരുവന്നു? ഞാൻ കണ്ടു പരിചയിച്ച അതേ ചെടി തന്നെ ആയിരിക്കുമോ നിങ്ങളറിയുന്ന കമ്മ്യൂണിസ്റ്റ്പച്ച? നിങ്ങളുടെ കുട്ടികൾക്ക് അല്ലെങ്കിൽ നിങ്ങളറിയുന്ന ബാലകർക്ക്, കൗമാരക്കാർക്ക് ഏതാണീ ചെടിയെന്ന് (അവർക്കറിയില്ലെങ്കിൽ) ഇനിയൊരവസരത്തിൽ നിങ്ങൾ പറഞ്ഞുകൊടുക്കുമോ? ഇനി അറിയുമെങ്കിൽതന്നെ ‘നിനക്കിതറിയുമോ’ എന്ന് അദ്ഭുതത്തോടെയോ അഭിനന്ദനം കലർന്ന സ്വരത്തിലോ ഒന്നു ചോദിക്കുമോ? കളിക്കളത്തിലെ മണ്ണൊന്നു കയ്യില്പ്പുരണ്ടാൽ ഇൻഫെക്ഷനെക്കുറിച്ചു ‘വറി’ ചെയ്യുന്ന ആഡ്-ബേബീസിനോട് കമ്മ്യൂണിസ്റ്റ് പച്ചയുടെയും വേനപ്പച്ചയുടെയും അല്പം കൂടി ആധികാരികമായൽ തുളസിയിലയുടെയും ചാറ്‌ കളിക്കളത്തിൽ നിന്നുണ്ടാവുന്ന മുറിവുകളിൽ ഇറ്റിക്കുമായിരുന്നെന്ന് പറഞ്ഞുകൊടുക്കുമോ? ‘ഹൗ ഡർട്ടി’ എന്ന പരിഹാസത്തെ പേടിക്കുന്നില്ലെങ്കിൽ മാത്രം.

അവർ വയനാട്ടിലെ മുത്തങ്ങ സമരത്തെക്കുറിച്ച് ഓർക്കുന്നുണ്ടാവുമോ? മുത്തങ്ങ എന്ന ഒരിനം പുല്ല് ഉണ്ടെന്നും അതിന്റെ മൂട്ടിലെ ചെറിയ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് ഔഷധമായി കഴിക്കാറുണ്ടെന്നും അവർക്കറിയുമായിരിക്കുമോ? മണ്ണിൽ നിന്നുമിപ്പോൾ പിഴുതെടുത്ത നറുനീണ്ടിയുടെ വേര്‌ പൊട്ടുമ്പോഴത്തെ സുഗന്ധം അവർക്ക് എവിടെ നിന്നെങ്കിലും ഓർത്തെടുക്കാനാവുന്നുണ്ടോ? നഗരത്തിലെ ഫുട്പാത്തിന്റെ ഓരത്ത് വളരുന്ന കൂർത്തുന്തിയ പുല്ലാണ്‌ കുട്ടിക്കഥയിലെ കഴുതച്ചാർ രുചിയോടെ തിന്നതായി വായിച്ച കറുകപ്പുല്ല് എന്ന് അവർ അറിയുന്നുണ്ടാവുമോ?

എ.സി.യുടെ ശീതളിമയിൽ എഫ്.എം.ചാനലിൽ നിന്നുയരുന്ന കൊച്ചുവർത്തമാനവും സംഗീതവും കേട്ട് പരസ്പരം കളിയും കാര്യവും ഒന്നും പറയാതെ പായുമ്പോൾ വഴിയരികിൽ വെളുത്ത അനേകം പൊട്ടുകൾ പോലെയുള്ള പൂക്കളുമായി നില്ക്കുന്ന ചെടി പാർത്തീനിയം എന്ന വിനാശകാരിയായ സസ്യമാണെന്നു പറഞ്ഞു കൊടുക്കുമോ? അതിലെ പൂമ്പൊടി അലർജ്ജി, ആസ്ത്മ മുതലായ അസുഖങ്ങൾക്ക് ഇടവരുത്തുമെന്നും. ഈ ചെടി പൂക്കും മുൻപേ വെട്ടി കൂട്ടിയിട്ടു കത്തിച്ചുകളയുന്നതാണ്‌ ഇവയെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലാണ്‌ കേരളത്തിലെ പാതയോരങ്ങളിലും വെളിമ്പ്രദേശങ്ങളിലും ഇതിത്രകണ്ടു പെരുകിയത്.

തൊട്ടാൽവാടിയുടെ ഇല കൂമ്പുന്നതു നിങ്ങൾ കൗതുകത്തോടെ നോക്കിയിട്ടില്ലേ? നിങ്ങളുടെ കുട്ടികൾ അതു ചെയ്യുന്നതു കാണുമ്പോൾ എന്താവും നിങ്ങൾക്കു തോന്നുക?

ആ ഫ്ലക്സ് ബോർഡ് തൂക്കിയയോട്ടിരിക്കുന്ന മരമാണു മഴമരം. സായാഹ്നങ്ങളിൽ ഇലകൂപ്പിയുറങ്ങുന്ന ആ മരത്തിന്‌ എന്തുകൊണ്ടാണ്‌ ആ പേരു കിട്ടിയതെന്ന് അറിയുമോ? അറിയുമെങ്കിൽ എനിക്കും കൂടി ഒന്നു പറഞ്ഞു തരുമോ?

പിന്നെയും നമ്മുടെ പാതയോരങ്ങളിൽ കാണുന്ന ഇലച്ചാർത്തുകൾ നിറഞ്ഞ മരം - വനജ്വാല - Flame of the forest. അകലെയുള്ള മലകളിൽ, കാടുകളിൽ കൂട്ടമായി തീക്ഷ്ണമായ ചെമപ്പൻ പൂക്കളുമായി ഈ മരം നില്ക്കുമ്പോൾ കാടിനു തീ പിടിച്ചതുപോലെ തോന്നുന്നതു തന്നെയാണ്‌ ഈ പേരിനു നിദാനം. പക്ഷേ ഈ പൂക്കൾ പ്രകൃത്യായുള്ള കൊതുകു നിവാരണികളാണെന്ന് അറിയുമോ? കുമ്പിൾ പോലെ വിടർന്നു നില്ക്കുന്ന ഈ പൂക്കളിൽ തങ്ങിനില്ക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുകയും തുടർന്ന് പൂവു വാടിക്കൂമ്പിപ്പോകുമ്പോൾ ലാർവകൾ നശിച്ച് പ്രജനന ചക്രം പൂർത്തിയാക്കാനാവാതെ നശിച്ചുപോവുകയും ചെയ്യുന്നു. കൊതുകിനു മുട്ടയിടാൻ ഒരു സ്പൂൺ വെള്ളം തന്നെ ധാരാളം എന്നറിയാമല്ലോ?

ഓലക്കീറുകൊണ്ട് കാറ്റാടിയുണ്ടാക്കി അതൊന്നു വേഗം കറങ്ങുന്നതു കാണാനായി അതും കയ്യിലേന്തി വേഗമോടി ഉരുണ്ടുവീണ കഥ പറയാനുണ്ടോ നിങ്ങൾക്ക്? പേപ്പർ കൊണ്ട് ഇത്തരത്തിൽ ഒരു കാറ്റാടി ഉണ്ടാക്കാനറിയുമോ? ശീമമുരിക്കിന്റെകായുടെ ഉണങ്ങിയ തൊണ്ടിന്റെ ഒരു പാളി എടുത്ത് (ഫാനിന്റെ ലീഫ് ആകത്തക്ക വിധത്തിൽ) അതിന്റെ നടുവിലൂടെ ഒരു ഈർക്കിൽ കടത്തി അതിന്റെ തന്നെ കുരു ഈർക്കിലിൽ തടയായി ഇട്ടാലും ഒരു രസികൻ കാറ്റാടി ആകുമെന്ന് അറിയുമായിരുന്നോ നിങ്ങൾക്ക്?

ഇതും ഇതിനപ്പുറവും നിങ്ങൾക്കറിയാം. ഇതെല്ലാം നമ്മോടൊപ്പം ഇന്നല്ലെങ്കിൽ നാളെ മണ്ണടിയാതിരിക്കാൻ നമ്മൾ ചെലവാക്കേണ്ടത് ഏതാനും വാക്കുകളും അലസമായി പാഴാക്കുന്ന നിമിഷങ്ങളും.

ഒന്നര പതിറ്റാണ്ടെങ്കിലും മുൻപ് അവധികാരണം സ്കൂളിൽ പോകേണ്ടിയിരുന്നില്ലാത്ത ഒരു സ്വാതന്ത്ര്യദിനത്തിൽ ഞാൻ എന്റെ മുത്തച്ഛനോടുചോദിച്ചു, എങ്ങനെയായിരുന്നു ചാച്ഛാ സ്വാതന്ത്ര്യം കിട്ടിയ ആ ദിവസം? ചാച്ഛൻ അക്കാലത്ത് മുപ്പതുകളിൽ എത്തിയിട്ടുണ്ടായിരിക്കില്ല. ഹൈറേഞ്ചിലേക്കു വരുന്നതു പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്‌. എരുമേലിയിലെ സ്വാതന്ത്ര്യപ്പുലരി ചാച്ഛൻ വിവരിച്ചുതന്നു. ജനങ്ങളുടെ മുഖത്തെ ആഹ്ലാദവും നാടുനീളെ ജാഥകളും കൊടിതോരണങ്ങളുമായി ആളുകൾ നടന്നതുമൊക്കെ ഒരു ബ്ലായ്ക്ക് ആന്റ് വൈറ്റ് ചലച്ചിത്രം പോലെ എന്റെ ഉള്ളിലുണ്ട്.

ഓരോ ജന്മവും കഥകളുടെ കൂമ്പാരമാണ്‌. വെറുതെ പറയുന്ന കൊച്ചുവർത്തമാനങ്ങളിലൂടെ നിങ്ങൾ പകരുന്നത് വലിയ മൂല്യങ്ങളും അറിവുകളുമാകാം. അതുകൊണ്ട് സൂര്യനുകീഴെയുള്ള എല്ലാത്തിനെയും പറ്റി നേരിട്ടുസംസാരിക്കൂ, ഒപ്പം നടക്കുമ്പോൾ കൈവിരൽത്തുമ്പിൽ ഒന്നു പിടിക്കൂ, ഒന്നുമല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പച്ചയെ എങ്കിലും അവർ തിരിച്ചറിയട്ടെ!

Saturday, November 17, 2012

ഡാനി

വിചാരിതമായാണ്‌ ആ സഹപ്രവർത്തകന്റെ ഒപ്പം ചെറിയ ഒരു യാത്ര ചെയ്യാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കാറിലാണു പോവുക എന്നു തീരുമാനിച്ചിരുന്നതിനാൽ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ള പെൻഡ്രൈവ് ഞാൻ ഒപ്പം കരുതി. അരമണിക്കൂറിൽ താഴെ മാത്രമുള്ള യാത്രയായിരുന്നെങ്കിലും പാട്ടുകേൾക്കാമെന്നു കരുതി. അദ്ദേഹത്തിന്റെ പെൻഡ്രൈവിൽ സിനിമാപ്പാട്ടുകളില്ല, പഴയ ഭക്തിഗാനങ്ങളേയുള്ളൂ.

കാറിൽ കയറിയതു മുതൽ സ്റ്റീരിയോയിൽ ഞാൻ പാട്ടു വെയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മിനിറ്റുകളോളം പണിതിട്ടും പാട്ടുമാത്രം കേൾക്കുന്നില്ല. പെൻഡ്രൈവു റീഡാകാത്തതാണോ എന്നായിരുന്നു എന്റെ സംശയം. ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പെൻഡ്രൈവ് കയ്യിലില്ല താനും. ഒരു പഴഞ്ചൻ ലോക്കൽ സെറ്റാണ്‌ വണ്ടിയിലുള്ളത്. കഴിഞ്ഞ തവണ യാത്ര ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നതുമാണ്‌. മുന്നോട്ടും പിന്നോട്ടും പലപല സ്വിച്ചുകൾ ഞെക്കിയും പല തവണ ഓഫാക്കിയും ഓണാക്കിയുമെല്ലാം നടന്നു കിട്ടും എന്ന പ്രതീക്ഷയിൽ ഞാൻ സ്റ്റീരിയോ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഇതിനിടെ അദ്ദേഹവും സഹായിച്ചെങ്കിലും നടന്നില്ല. സറിന്റെ മകൻ, ഡാനി എന്നാണവന്റെ പേര്‌, അതിൽ പണിതു കേടു വരുത്തിയതാകുമെന്ന് സാർ പറഞ്ഞു. ഇതിനു റിമോട്ട് ഉണ്ടായിരുന്നതാണ്‌. അംഗൻവാടി വിദ്യാർഥിയായ മകൻ ഒക്കെ നശിപ്പിച്ചത്രേ. ആളു ഭയങ്കര കുസൃതിയാണോ എന്നായി എന്റെ ചോദ്യം. അതിനദ്ദേഹം ആണെന്നോ അല്ലെന്നോ മറുപടി പറഞ്ഞില്ല. മൂന്നാലു വയസ്സുള്ള ഒരാൺകുട്ടി ചെയ്തുകൂട്ടുന്നത് എന്തെല്ലാമെന്നു ഊഹിക്കാമല്ലോ.

പയ്യനെ അടിക്കാറുണ്ടൊ എന്നതായി എന്റെ അടുത്ത ചോദ്യം. റോഡിൽ നിന്നു കണ്ണെടുക്കാതെയും സ്വതവേയുള്ള താമസത്തോടെയും ‘ഞാനേ, ഞാൻ കൈ കൊണ്ട് അടിക്കും. ഇടയ്ക്കൊക്കെ. എത്ര പറഞ്ഞുകൊടുത്താലും അവൻ പിന്നെയും അതൊക്കെത്തന്നെ ചെയ്യും..’ ഞങ്ങൾക്കിടയിൽ മൗനത്തിന്റെ ഒരു ചെറിയ മതിൽ അല്പനേരത്തേക്കുയർന്നു നിന്നു. വനത്തിൽ നിന്നും റോഡിലേക്കു നീണ്ടു നില്ക്കുന്ന മരച്ചില്ലകൾ ഇടയ്ക്കെല്ലാം റോഡിൽ ഇരുട്ടിനോടു കിടപിടിക്കുന്ന നിഴൽ വീഴ്ത്തുന്നുണ്ടായിരുന്നു.

സാർ തുടർന്നു. ‘അവനേ... അവനു ചെറുപ്പത്തിൽ ഒരുപാട് അസുഖം വന്നായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കും കാര്യങ്ങൾ ഒക്കെ പടിച്ചു വരാനും മനസ്സിലാക്കാനും അവനിത്തിരി പ്രയാസമുണ്ട്...’ സാർ പറഞ്ഞതു കൃത്യമായും ഈ വാക്കുകളല്ലായിരുന്നു. പക്ഷേ, ബാല്യത്തിന്റെ പ്രസരിപ്പ് പൂർണ്ണമായും ആ കുട്ടിയിൽ ദൃശ്യമല്ലായിരുന്നിട്ടും മറ്റു ‘കുഴപ്പങ്ങൾ’ ഒന്നുമുള്ള കുട്ടിയല്ല അവനെന്ന് എനിക്ക് അറിയാമായിരുന്നു. കാര്യങ്ങൾ പഠിക്കാനും ഗ്രഹിച്ചു വെയ്ക്കാനും അല്പം ഉൽസാഹക്കുറവുണ്ടെന്നു മനസ്സിലാക്കിയാൽ മതി. ഒരു പക്ഷേ, ഈ കഷ്ടപ്പാടുകളും അസുഖങ്ങളും കടന്നുകിട്ടിയതിൽ നിന്നും ഒരുത്തിരിഞ്ഞുവന്ന സ്നേഹമായിരിക്കാം ആ അച്ഛനെ കുറച്ചുകൂടി ഗൗരവമായി കുട്ടിയെ നിയന്ത്രിക്കുന്നതിൽ നിന്നും ശിക്ഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

മാത്രമല്ല, മൂത്തതൊരു പെൺകുട്ടിയാണ്‌. അവളേക്കാളുപരി, ഡാനിക്ക് അച്ഛനോട് അടുപ്പം സൂക്ഷിക്കുന്നു. പരമാവധി സമയം അച്ഛനോടൊപ്പം കഴിയാൻ ആഗ്രഹിക്കുകയും ആ താല്പര്യവും അടുപ്പവും പെരുമാറ്റത്തിലെല്ലാം പ്രദർശിപ്പിക്കുകയും ചെയ്യുന്നു ഡാനി.

ഞങ്ങൾ വരുന്ന വഴിക്ക് കടയിൽ വണ്ടി നിർത്തി ഏത്തക്കാ ഉപ്പേരി വാങ്ങി. അതു കാറിന്റെ ഗ്ലൗ ബോക്സിൽ വെച്ചു. പിന്നെ ഡാനി പഠിക്കുന്ന അംഗൻവാടിയിൽ ചെന്ന് അവനെകൂട്ടിക്കൊണ്ടു വന്നു. സർ അവനെ വിളിക്കാനായി ഉള്ളിലേക്കു പോയപ്പോഴും വൃഥാ ഞാൻ സ്റ്റീരിയോ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിങ്ക് നിറമുള്ള നീൾക്കയ്യൻ ടീ ഷർട്ടും അതേ നിറമുള്ള കോട്ടൺ പാന്റ്സുമിട്ട് ചെറുതും കൗതുകം ജനിപ്പിക്കുന്നതുമായ ഒരു ബാഗും തോളിലിട്ട് സാറിനു മുന്നേ ഡാനി കാറിനടുത്തേക്കു നടന്നുവന്നു. കാറിലിരിക്കുന്ന എന്നെക്കണ്ട് ഒന്നു പകച്ചെങ്കിലും , ‘ഡാനിയുടെ സീറ്റിൽ ഒരങ്കിളിരിക്കുന്നതു കണ്ടോ? ഈ അങ്കിളിനെ നേരത്തെ കണ്ടിട്ടുണ്ടോ?’ എന്ന സറിന്റെ ചോദ്യം ഡാനിയുടെ അപരിചിതത്വം അകറ്റി. നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഡാനി ഒന്നും മിണ്ടിയില്ല. തുറന്നുകൊടുത്ത പിൻവാതിലിലൂടെ ഡാനി കയറി. സീറ്റിലിരിക്കാതെ മുൻസീറ്റുകൾക്കിടയിൽ പിടിച്ചുകൊണ്ടുനിന്നു.

‘ഡാനീ..’

സാർ മകനെ വിളിക്കുന്നതു ഞാൻ ആദ്യമായാണ്‌ കേൾക്കുന്നത്. ഈണത്തിൽ നീട്ടിയുള്ള വിളി. ഡാനി വിളി കേട്ടു. ‘മോനെന്താ കഴിച്ചെ?’

‘കഞ്ഞി’ ഉടനെ വന്നു ഉത്തരം.

ഡ്രൈവു ചെയ്യുന്നതിനിടയിൽ ഒരു കാര്യവുമില്ലാതെ, ചിലപ്പോൾ കുട്ടിയോടു സംസാരിക്കാൻ വേണ്ടി മാത്രം സർ കുട്ടിയെ ‘ഡാനീ..’ എന്നു വിളിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ഡാനി അതേയീണത്തിൽ വിളികേട്ടുകൊണ്ടിരുന്നു.

ഇതുവരെ കണ്ട ഫ്രെയിമുകൾക്ക് ഒരുപക്ഷേ ഡാനിയുടെ രൂപം യോജിച്ചെന്നു വരില്ല. ബാല്യത്തിന്റെ ശ്രദ്ധക്കുറവുകൾ ചുളിച്ചും മുഷിപ്പിച്ചും ഡാനിയുടെ വസ്ത്രങ്ങളെ മോശമാക്കിയിരുന്നു. ഷർട്ടിലെ ഒരു ബട്ടൺ പറിഞ്ഞു പോയിടത്ത് ഒരു സേഫ്റ്റി പിൻ കുത്തിവെച്ചിരുന്നു. മൂക്കളയൊലിച്ചും ഉണങ്ങിപ്പിടിച്ചും മുഖം. മുൻനിരയിലെ രണ്ടു പല്ലുകൾ കേടുവന്നും നിറം മാറിയും അവന്റെ ചിരിക്കും സംസാരത്തിനും ചേരാത്തവിധം വെളിപ്പെട്ടു വന്നു. തൂവാലയായി ഉപയോഗിക്കുന്ന വെളുത്ത തുണി അവൻ അലസമായി ഇടത്തു കയ്യിൽ പിടിച്ചിരുന്നു.

ഞങ്ങൾക്കു തിരികെ ഓഫീസിൽ എത്തണമായിരുന്നു. ഓഫീസ് മുറ്റത്ത് വണ്ടി നിർത്തിക്കൊണ്ട് സർ പറഞ്ഞു - ഞാൻ ഇവനെന്തെങ്കിലും വാങ്ങിക്കൊടുക്കട്ടെ. ഡാനിയെയും കൂട്ടി സർ കാന്റീനിലേക്കു നടന്നു. ഇടയ്ക്ക് തിരികെ വന്ന് എന്നോട് പത്തു രൂപ ചില്ലറ വാങ്ങി. ഡാനിക്ക് ഉള്ളിൽ ശർക്കരയും തേങ്ങയും വെച്ചു വേവിച്ച ‘ഇലയട’ വാങ്ങിക്കൊടുത്തു. ഇലപ്പൊതി അഴിച്ച് ഓരോ കഷണമായി നുള്ളി നുള്ളിയെടുത്ത് ഡാനിയുടെ വായിൽ വെച്ചുകൊടുത്തു.

ഞാൻ ഓഫീസിലെത്തി എന്റെ സീറ്റിലിരിക്കുമ്പോഴും ഡാനി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നടക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് അച്ഛൻ അവനെ വിളിക്കും. ഈണത്തിൽ മധുരം കിനിയുന്ന, നീട്ടിയുള്ള വിളി.

‘ഡാനീ... മോനേ...’

അതേ ഭാവത്തിൽ , വികാരത്തിൽ ലഭിക്കുന്ന സ്നേഹം പണമിട കുറയാതെയുള്ള വിളി കേൾക്കലായി ഡാനി തിരികെ നല്കും.

അപ്പോൾ ഞാൻ ചിന്തിച്ചു. ഇയാൾ മകനെ അടിക്കുമെന്നു പറഞ്ഞതു വെറുതെയായിരിക്കും. ഇവൻ എത്ര തന്നെ കുസൃതി കാണിച്ചാലും എന്തു ദേഷ്യവും ആവിയാകാൻ അവനെ വിളിക്കുമ്പോൾ നല്കുന്ന സ്നേഹമസൃണമായ പ്രതികരണം കേട്ടാൽ മതിയാകും. ഞാൻ പെറുക്കിക്കൂട്ടിയ ഓരോ ന്യായങ്ങളാവാം. അല്ലെങ്കില്പിന്നെ, ഒരിടത്തിരുന്നു ജോലി ചെയ്യാൻ സമ്മതിക്കാത്ത, എത്ര കണ്ട് ഗുണദോഷിച്ചിട്ടും ശിക്ഷിച്ചിട്ടും ഉപകരണങ്ങളും മറ്റും കേടുവരുത്തുന്ന ഡാനിയെ ആ അച്ഛൻ എന്തുകൊണ്ട് ഇത്ര(യധികം) സ്നേഹിക്കുന്നു? കുട്ടിക്കളിയും കെട്ടിപ്പിടുത്തവും പരിലാളനകളുമില്ലാതെ ഒരു വിളിയിലും മറുപടിയിലും കൈമാറ്റം ചെയ്യപ്പെടുന്ന അവർണ്ണനീയമായ സ്നേഹമായി ഡാനിയും അവന്റെ അച്ഛനും എന്റെ മുന്നിൽ അന്നു തെളിയുകയായിരുന്നു!

അല്പനേരം കഴിഞ്ഞ് ഞാൻ ഡാനിയെ ഒന്നു പരീക്ഷിച്ചു. ആരുടെയെങ്കിലും പേരു ചോദിച്ചറിഞ്ഞു വെച്ചാൽ പിന്നീടവൻ മറക്കില്ലെന്ന് സർ എന്നോട് പറഞ്ഞിരുന്നു. ഡാനി വിജയിച്ചു. മഞ്ഞുരുകിത്തീർന്നപ്പോൾ ഡാനി എന്നെ വിളിച്ചു.

‘അങ്കിളേ...’

അതിശയത്തോടെയാണ്‌ ഞാൻ ആ വിളി കേട്ടത്. ഡാനിയെ അച്ഛൻ വിളിക്കുന്ന അതേ സ്നേഹവായ്പോടെ എന്നെ പരിചയപ്പെട്ടിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ എന്ന പരിമിതിയില്ലാതെ ഏതോ ഒരു നിമിഷം ഡാനി എന്നെ ഈണത്തിൽ വിളിച്ചു - ‘അങ്കിളേ..’


കാൽവരി മൗണ്ടിന്റെ താഴ്വാരങ്ങളിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റ് അന്നത്തെ മടക്കയാത്രയിൽ എന്നെ തണുപ്പിച്ചപ്പോൾ ആ അച്ഛന്റെ സ്നേഹാർദ്രമായ വിളിയും ഡാനിയുടെ വിളി കേൾക്കലും അതിലുമുപരിയായി ‘അങ്കിളേ’ എന്ന അവന്റെ വിളിയും എന്റെ മനസ്സിൽ പലവുരു പൊന്തി വന്നു. ഞാൻ എന്നെങ്കിലും എന്റെ കുഞ്ഞിനെ അത്രമേൽ സ്നേഹത്തോടെ വിളിച്ചിട്ടുണ്ടോയെന്ന് ഒന്നു ചിന്തിക്കാൻ അതു ധാരാളമായിരുന്നു. ആ യാത്രയിൽ ഡാനി അവനറിയാതെ എന്നെക്കൊണ്ട് എടുപ്പിച്ച ഒരു തീരുമാനം ഇതായിരുന്നു; ‘ഒരിത്തിരികൂടി സ്നേഹം ചേർത്ത് വിളിക്കാനും വിളി കേൾക്കാനും.’