Friday, November 20, 2009

വീണ്ടും വൃശ്ചികം

ഇതു വൃശ്ചികം. കുളിരാര്‍ന്നു വിരിയുന്ന ഓരോ വൃശ്ചികപ്പിറവിയിലും അയ്യപ്പസ്വാമിയുടെ മുഖമാണു മനസ്സില്‍ ഓടിയെത്തുക. ഒരിക്കലെങ്കിലും മല ചവിട്ടിയവര്‍ക്ക്‌ മണ്ഡലകാലമെത്തുമ്പോള്‍ അയ്യപ്പന്റെ വിളി കേള്‍ക്കാം, ഉള്ളില്‍. ആ ക്ഷണത്തെ കണ്ടില്ലെന്നു നടിക്കാനാവുമായിരുന്നില്ല ഇത്തവണ. 2005-ലാണ്‌ ഇതിനു മുന്‍പ്‌ ശ്രീധര്‍മ്മശാസ്താവിനെ ദര്‍ശിച്ചത്‌. ഇപ്പോഴിത്‌ മൂന്നാം നിയോഗം. ഭക്തന്‍ തന്നെ ദൈവമാകുന്ന അപൂര്‍വ്വപുണ്യം അയ്യപ്പന്റെ ദാസനു മാത്രം സ്വന്തം. മാലയിട്ട്‌ വ്രതം നോറ്റ്‌, ജീവിതത്തിലെ സുഖവും ദു:ഖവും ഇരുമുടിയില്‍ നിറച്ച്‌, മനസ്സും ശരീരവും ഭഗവാനിലര്‍പ്പിച്ച്‌ വീണ്ടുമൊരു തീര്‍ത്ഥയാത്ര. എന്റെ ഗുരുനാഥനെത്തേടി.

മനസ്സില്‍ ശരണമന്ത്രങ്ങള്‍ നിറയുമ്പോള്‍ ആദ്യ മലയാത്ര ഓര്‍മ്മ വരുന്നു. ഞാനുള്‍പ്പടെ മൂന്ന് അയ്യപ്പന്മാര്‍ മാത്രമുള്ള ആ സംഘം മല ചവിട്ടിയത്‌ ഏകദേശം ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ശര‍ണം വിളികള്‍ ചവിട്ടുപടികളാക്കി മാമലയേറുമ്പോള്‍ വ്രതം നല്‍കിയ ആത്മവിശ്വാസവും കാര്‍ന്നോന്മാരുടെ ആശീര്‍വ്വാദവും അയ്യപ്പസ്വാമിയുടെ അനുഗ്രഹവും മാത്രമായിരുന്നു കൈമുതല്‍. എരുമേലിയില്‍ വാവരെ തൊഴുത്‌ പേട്ടശാസ്താവിനെ വണങ്ങി പേട്ടകെട്ടി പമ്പയിലേക്ക്‌. ദക്ഷിണഗംഗയായ പമ്പയില്‍ കുളിച്ച്‌ പിതൃക്കള്‍ക്ക്‌ തര്‍പ്പണം നടത്തി, മഹാഗണപതിക്ക്‌ നാളികേരമുടച്ച്‌ പന്തളരാജാവിന്റെ ആശീര്‍വാദം വാങ്ങുമ്പോള്‍ കാനനവാസന്റെ കാല്‍ച്ചുവട്ടിലെത്തി എന്നൊരു നിറവാണ്‌ ഉള്ളില്‍.

കര്‍പ്പൂരദീപം തൊഴുത്‌ മലയേറ്റം തുടങ്ങുന്ന ഭക്തന്റെ മുന്നില്‍ സ്വന്തം ജീവിതം തന്നെയാണ്‌ കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ കാനനപാതയായി തെളിയുന്നത്‌. ശബരീശനാമം ഒരൂഞ്ഞാലിലെന്നപോലെ ഭക്തനെ മലയേറ്റുന്നു. വഴിയില്‍ മലദൈവങ്ങളെ വണങ്ങി, ഭൂതഗണങ്ങള്‍ക്ക്‌ അരിയുണ്ടയെറിഞ്ഞ്‌, ശരംകുത്തിയാലില്‍ അമ്പു തറച്ച്‌ ഞാനും അയ്യന്റെ പടയാളിയെന്ന ദാസ്യഭാവത്തോടെ നടപ്പുതുടരുന്നു. ക്ഷമയോടെ ക്യൂവില്‍ നിന്ന് പൊന്നമ്പലത്തിലെ ആ തിരുസ്വരൂപം തെല്ലിട നേരത്തേക്കു കണ്ടു തൊഴുമ്പോള്‍ അപക്വമായ എന്റെ മനസ്സ്‌ ശൂന്യമായിരുന്നു. എല്ലാ വ്യഥകളും മോഹങ്ങളും സന്തോഷങ്ങളും മാഞ്ഞ്‌ ഉള്ളില്‍ ശാന്തി നിറയുന്ന നിര്‍വൃതി. അവലും മലരും ശര്‍ക്കരയും അരിയും പഴവും നാളികേരവും നറുനെയ്യും അയ്യനര്‍പ്പിച്ചപ്പോള്‍ ഞാനാരുമല്ല എന്ന് എന്നൊരു തിരിച്ചറിവും മറിച്ച്‌ ഞാന്‍ തന്നെ ഈശ്വരനെന്നൊരു വെളിപാടും കൈവന്നപോലെ. കാണിപ്പൊന്നു സമര്‍പ്പിച്ച്‌ സാഷ്ടാംഗം ആ തിരുമുറ്റത്ത്‌ നമിച്ചപ്പോള്‍ നിസ്സാരനായ ഞാന്‍ വീണ്ടുമൊരു മണ്‍തരിയായപോലെ. മതിയായില്ല, പിന്നെയും തൊഴുതു. പിന്നെ മാളികപ്പുറവും നവഗ്രഹങ്ങളും നാഗരാജാവും മറ്റു ദേവീദേവന്മാരും.

ഒടുവില്‍ അയ്യപ്പസ്വാമിയുടെ പ്രസാദം ഉച്ചയൂണ്‌. ഇത്രയും രുചിയോടെയും തൃപ്തിയോടെയും അന്നും ഇന്നും വേറെ ഭക്ഷണം കഴിച്ചിട്ടില്ല. ഇല്ലായ്മയറിയിക്കാതെ എന്നും പോറ്റിപ്പരിപാലിക്കുന്ന എന്റെ അന്നദാനപ്രഭുവിനെ ഞാന്‍ നേരിട്ടറിഞ്ഞ മുഹൂര്‍ത്തം.

മലയിറക്കത്തിലാണ്‌ വിസ്മയിച്ചു പോകുക! ഇക്കണ്ട ദുര്‍ഘടപാതയെല്ലാം സ്വാമീ ഞാന്‍ തന്നെയോ നടന്നു കയറിയതെന്ന് ഭക്തിപ്രഹര്‍ഷത്തോടെ മാത്രമേ ഓര്‍ക്കൂ. പമ്പയിലെത്തുമ്പോഴേക്കും മലയേറുന്ന ബാലകരും വൃദ്ധരും രോഗികളും വികലാംഗരും ഉള്ളിലെ വിശ്വാസനാളം ഒന്നുകൂടി ജ്വലിപ്പിക്കും.

പിന്നീടൊരിക്കല്‍ എരുമേലി പേട്ടകെട്ടു കാണാനൊരു യാത്ര. എന്റെ മുത്തച്ഛന്റെ മണ്ണാണത്‌. ദശാബ്ദങ്ങള്‍ക്കു മുന്‍പേ അന്നം തേടിയുള്ള യാത്രയില്‍ പിന്നിലാക്കിപ്പോന്ന ഈറ്റില്ലം. അവിടെ ഉത്സവഹര്‍ഷത്തില്‍ മഹിഷീനിഗ്രഹസ്മരണ ആഘോഷിക്കുന്ന ഭക്തരെ സേവിക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല. ഒടുവില്‍ പാരമ്പര്യമഹിമ വിളിച്ചോതുന്ന വേളയില്‍ നട്ടുച്ചയ്ക്ക്‌ ആകാശത്തില്‍ ഗരുഡവാഹനത്തിലേറി പാര്‍ത്ഥസാരഥി എഴുന്നള്ളി. മാനത്തു ദിവ്യശോഭയായി നക്ഷത്രം തെളിഞ്ഞു. പരസഹസ്രം നാവുകളില്‍ നിന്നും ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. എല്ലാവരുടെയും മുഖത്ത്‌ ഒരേ തേജസ്‌, എല്ലാ നാവിലും ഒരേ മന്ത്രം. മതവും ജാതിയും വേഷവും ഭാഷയും പരബ്രഹ്മത്തിന്റെ മുന്നില്‍ ഒന്നാകുന്ന അസുലഭദര്‍ശനപുണ്യം.

അതെ, ഇവിടെ തമിഴനും തെലുങ്കനും കന്നഡിഗനും മലയാളിയുമില്ല. എന്തിന്, മനുഷ്യനും ദൈവവുമില്ല. പകരം ഭക്തനും ഭഗവാനും ഒന്നാവുന്ന ജന്മസാഫല്യം മാത്രം. തത്ത്വമസി. സ്വാമി ശരണം!

Tuesday, November 17, 2009

ഗൃഹപ്രവേശം

cont'd..

മടക്കയാത്രയില്‍ എത്ര കല്യാണ വണ്ടികള്‍ കണ്ടെന്നറിയില്ല. ചുരുങ്ങിയത്‌ ഒരു പതിനഞ്ച്. പണ്ട്‌ ഓരോ നവവരനെയും കാണുമ്പോള്‍ ഞാന്‍ തമാശിക്കാറുണ്ടായിരുന്നതോര്‍ത്തു - അങ്ങനെ ഒരുത്തന്റെ കാര്യം കൂടി തീരുമാനമായി എന്ന്. ഇന്ന് എന്റെ ദിവസം. താലി കെട്ടിയത്‌ അവളുടെ കഴുത്തിലാണെങ്കിലും കുടുക്കുവീണത്‌ എനിക്കാണല്ലോ!

മാവേലിക്കര-തിരുവല്ല-തെങ്ങണ-പൊന്‍കുന്നം റൂട്ടില്‍ സഞ്ചരിക്കവേ കണ്ട ഒരു കല്യാണപ്പാര്‍ട്ടിയില്‍ വെളുത്തു തടിച്ച ഒരു സ്ത്രീയെ പെട്ടെന്നു തന്നെ ശ്രദ്ധിച്ചു. റോഡരികില്‍ നിന്ന അവര്‍ ഞങ്ങളുടെ വാഹനം പോകവേ സാകൂതം ഉള്ളിലേക്കു നോക്കി. ആരാ?
"സിലുമാനടി!!!"

"ഏതു സിലുമാനടി...??"

"നമ്മടെ .. "

"നമ്മടെ ..??"

"നമ്മടെ പൊന്നമ്മ ബാബു...!!!"

നിങ്ങള്‍ വിചരിച്ചുകാണും മീരാ ജാസ്മിനോ നയന്‍താരയോ മറ്റോ ആയിരിക്കുമെന്ന്. എനിക്കു വേണേല്‍ അങ്ങനെ എഴുതാമായിരുന്നു. പിന്നെ എന്തിനാ ഈ കുഞ്ഞുകല്യാണത്തിന്റെ ഇടയിലേക്ക്‌ അവരെയൊക്കെ വലിച്ചിഴയ്ക്കുന്നതെന്നോര്‍ത്താ...

പൊന്‍കുന്നം എത്തുന്നതിനു മുന്‍പാണ്‌, നിബിഡമായ റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ ചീറിപ്പായുന്നു. സ്പീക്കറിലൂടെ റൊമാന്റിക്‌ സംഗീതം പൊഴിയുന്നു. കേശാലങ്കാരം തലയിണയാക്കി നല്ലപാതി എന്റെ തോളിലുറങ്ങുന്നു. പെട്ടെന്നൊരൊച്ച!

"പ്‌ഡക്ക്‌..."

വിന്‍ഡ്‌ സ്ക്രീനില്‍ തട്ടി എന്തോ തെറിച്ചുപോയതു ഞാന്‍ കണ്ടു. പെട്ടെന്നു ഡ്രൈവര്‍ സുരേഷ്‌ വണ്ടി സ്ലോ ചെയ്തു.

"അതേ ആ ബൊക്കെ തെറിച്ചു പോയി. എടുക്കണോ?"

ബോണറ്റിലുറപ്പിച്ചിരുന്ന പൂക്കൂടയെപ്പറ്റിയാണു പുള്ളി പറഞ്ഞത്‌. അതു പറയുമ്പോഴും മൂപ്പര്‍ വണ്ടി നിര്‍ത്തിയിരുന്നില്ല. അതിവേഗം പൊയ്ക്കൊണ്ടിരുന്ന വണ്ടി ബഹുദൂരം മുന്നോട്ടുപോയിരുന്നതിനാല്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു. മുന്നൂറുരൂപയാണല്ലോ ആപ്പോയത്‌ എന്ന് അല്‍പം കഴിഞ്ഞേ ഞാന്‍ ഓര്‍ത്തുള്ളൂ.

അല്‍പം കൂടി കഴിഞ്ഞാണ്‌ അടുത്ത സംഭവം. ഒരു ബൊലേറോ ഞങ്ങളുടെ എതിര്‍ദിശയില്‍ കടന്നു പോയപ്പോള്‍ മുന്‍പു കേട്ടമാതിരി പ്‌ഡക്കെന്നൊരു ശബ്ദം. ഇത്തവണ സംഗതി അല്‍പം പിശകായിരുന്നു. ബൊലേറോച്ചേട്ടന്‍ പോയപോക്കില്‍ ഇന്നോവയുടെ വിങ്ങ്‌ മിററിനിട്ട്‌ ഒന്നു ചാമ്പിയതാണ്‌. ഭാഗ്യത്തിന്‌ അതങ്ങു മടങ്ങി വന്നതല്ലാതെ യാതൊരു നാശനഷ്ടവും ഉണ്ടായില്ല. ബൊലേറോച്ചേട്ടന്‍ ഇതൊന്നും കണ്ടില്ലേയെന്ന ഭാവത്തില്‍ ചീറിപ്പാഞ്ഞുപോകുകയും ചെയ്തു.

മുണ്ടക്കയം കടന്ന് പയ്യെ ഹൈറേഞ്ചിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ കാലവസ്ഥ മാറി. കനത്ത മഞ്ഞ്‌. കൊടികുത്തി മുതല്‍ കുട്ടിക്കാനം വരെ മഴയും മഞ്ഞും. കുട്ടിക്കാനത്തു നിര്‍ത്തി മഞ്ഞിന്റെ അകമ്പടിയോടെ ചായയും പരിപ്പുവട/ഉഴുന്നുവടയും.

സമയം ഏകദേശം നാലര. നല്ലപാതി യാത്രാക്ഷീണം കൊണ്ടു വിവശയാണ്‌. ആന്റിയും ആകെപ്പാടെ ഗ്ലൂമി. ഇനി നാല്‍പത്തിനാലു കി.മീ. കൂടിയെ ഉള്ളൂവെന്നു പറഞ്ഞ്‌ എല്ലാവരെയും ഒന്നു സമാധാനിപ്പിച്ച്‌ യാത്ര തുടര്‍ന്നു. ബാസാണെങ്കില്‍ റാന്നി എരുമേലി റൂട്ടില്‍ വരുന്നതേയുള്ളു.

കൃത്യം അറുമണിക്ക്‌ കട്ടപ്പനയിലെത്തി. ഇടയ്ക്ക്‌ ചെറിയ ചാറ്റല്‍ മഴ പെയ്തതു മാറ്റി നിര്‍ത്തിയാല്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആറുമണിക്കു ശേഷമാണ്‌ ഗൃഹപ്രവേശത്തിനുള്ള സമയം. ആറു പത്തോടെ എന്റെ ഗ്രാമത്തിലെത്തി.

പിന്നെ മറ്റു ബന്ധുക്കളും ഫോട്ടോഗ്രാഫറുമൊക്കെ വരാനായി കാത്തു കിടന്നു. ഏതാണ്ട്‌ എട്ടുമണിയായപ്പോഴാണ്‌ ബസ്‌ സ്ഥലത്തെത്തിയത്‌. ഗൃഹപ്രവേശം നടന്നപ്പോള്‍ സമയം എട്ടര!

പിന്നെയെന്താ..? കുളിച്ചു, അത്താഴം കഴിച്ചു, കിടന്നുറങ്ങി. അത്ര തന്നെ!

Saturday, November 14, 2009

മുഹൂര്‍ത്തമായി

cont'd...


വലതുകാല്‍ വെച്ചു കല്യാണമണ്ഡപത്തിലേക്കു കയറി. പിന്നെ നടന്നതെന്തെല്ലാമെന്നു വിവരിക്കണമെങ്കില്‍ അന്നു ഷൂട്ട്‌ ചെയ്ത വീഡിയോ കാണണം.

പുരോഹിതന്‍ മാമന്‍ പറഞ്ഞതുപോലെയെല്ലാം അങ്ങു ചെയ്തു- അത്ര തന്നെ. അതിനിടെ ഒരു ചരട്‌ കൈത്തണ്ടയില്‍ കെട്ടുന്ന ഒരു ചടങ്ങുണ്ടായിരുന്നു. തല്‍സമയം ഒരു തേങ്ങ കയ്യില്‍ പിടിക്കണം- ഇരുകൈകളും ചേര്‍ത്ത്‌. പൂജാരി അല്‍പം തിരക്കിലായിരുന്നു - 10.55 എന്ന ഡെഡ്‌ലൈനിനു മുന്നേ പണിതീര്‍ക്കാനുള്ള വ്യഗ്രതയില്‍ മൂപ്പീന്ന്‌ രേവതിയുടെ കയ്യില്‍ ചരടു കെട്ടുന്നു. എന്നെക്കൊണ്ടുള്ള ഈ കര്‍മ്മം കശിഞ്ഞതിനാല്‍ ഞാന്‍ അതു നോക്കിയിരിക്കുന്നു. പൊടുന്നനെ രേവതിയുടെ കയ്യില്‍ നിന്നും തേങ്ങാ വഴുതി ഒരു തെറിക്കല്‍. അന്നും ഇന്നും ക്രിക്കറ്റ്‌ കളിച്ചുവലിയ പരിചയം ഒന്നുമില്ലെങ്കിലും ഒന്നാംതരമൊരു ക്യാച്ച്‌ കൊണ്ട്‌ ഞാന്‍ തേങ്ങയുടെ എടുത്തുചാട്ടത്തിനു തടയിട്ടു. എന്നിട്ടതുപോലെ തന്നെ രേവതിയുടെ കയ്യില്‍ വെച്ചുകൊടുത്തു. ചടങ്ങു തുടര്‍ന്നു.

പിന്നെ താലി കെട്ടുന്ന പരിപാടി. കെട്ടിയ സമയത്ത്‌ എനിക്കെന്തു തോന്നി എന്നോ
? എങ്ങനെയെങ്കിലും കറക്ടായിട്ട് ആ കെട്ട് ഒന്നു വീണാ മതിയായിരുന്നു എന്ന് മാത്രം. അല്ലാതെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന അതിവിദൂര പരിണാമങ്ങളുടെ അന്തസത്തയെ പറ്റി ആലോചിക്കാന്‍ സാധിക്കാത്ത വിധം ഞാന്‍ നൂല്‍ മുറുക്കുന്ന തിരക്കിലായിരുന്നു!

തലയില്‍ പൂവിട്ട്‌ അനുഗ്രഹിക്കുന്ന രംഗമാണ്‌ മറ്റൊന്ന്‌. ഇരുവരുടെയും തലയില്‍ പൂവ്‌ ഇരുന്നതുകണ്ട്‌ ഒരനിയത്തി പറഞ്ഞതാണ്‌ - "ദാണ്ടെ അവരുടെ തലയില്‍ അത്തപ്പൂവിട്ടു!" തിരുവോണം കഴിഞ്ഞിട്ട്‌ ഒരാഴ്ച പോലുമാകാത്തതിന്റെ പ്രശ്നം. കല്യാണത്തിന്റെ അന്നേ തലയില്‍ ചെമ്പരത്തിപ്പൂവായല്ലോ എന്ന്‌ ഓര്‍ക്കുട്ടിലൂടെയും കമന്റ്‌ സെനു ഈപ്പന്‍ വക.

ഇരുന്നതു കല്യാണമണ്ഡപത്തിലാണെങ്കിലും നമുക്ക്‌ അടങ്ങിയിരിക്കാന്‍ പറ്റുമോ? സദസ്സിലൂടെ ഒന്നു കണ്ണോടിച്ചു. ബാംഗ്ലൂരില്‍ നിന്നും സഹമുറിയന്മാര്‍ എത്തിയെന്നുറപ്പുവരുത്തി. പിന്‍നിരയില്‍ നീല ടി-ഷര്‍ട്ടിട്ട്‌ ഇരിക്കുന്ന വൈഭവിനോട്‌ കണ്ണുകള്‍ കൊണ്ടൊരു കമ്യൂണിക്കേഷന്‍. സദസ്സിന്റെ മറ്റൊരുഭാഗത്ത്‌ വിഖ്യാത ബ്ലൊഗര്‍ ദീപക്‌ രാജ്‌. വരാമെന്നേറ്റ്‌ അജ്ഞാതമായ എന്തോ കാരണങ്ങളാല്‍ അസന്നിഹിതരായ ഏതാനും ബ്ലോഗാത്മാക്കളെയും ഞാനോര്‍ത്തു. കഴിഞ്ഞ്‌ ദിവസത്തെ റമ്മില്‍ നീന്തുകയാവും പഹയന്‍. വര തലേവരയായ ബ്ലോഗറെപ്പറ്റിയാണ്‌ ഇപ്പറഞ്ഞത്‌.

പിന്നെ ഫോട്ടോയെടുപ്പായി. അതിന്റെ പുറകേ ശ്ശെ മുന്നേ നിന്നതു കാരണം ആരേയും കണ്ട്‌ കാര്യമായി സംസാരിക്കാന്‍ പോലും ഒത്തില്ല. വിശന്നു തുടങ്ങിയിരുന്നു. അതിനിടയിലും മുഖത്തേക്കു ക്യാമറ തിരിയുമ്പോള്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മാലയുടെ ഭാരം തോള്‍ നോവിച്ചു തുടങ്ങി. അവസാനം ഊണുകിട്ടി. ഏറ്റവും അവസാനപന്തിയില്‍. ഒരുകാര്യം കൂടി നേരിട്ടുബോദ്ധ്യമായി. സ്വന്തം കല്യാണത്തിന്റെ സദ്യ ഒരുവനും ആസ്വദിക്കാന്‍ പറ്റില്ല എന്ന സത്യം.

പിന്നെ അല്‍പം കുശലവും കൊച്ചുവര്‍ത്തമാനവും. ജീവിതത്തിലൊരിക്കലും ഇത്രയധികം ആള്‍ക്കാരെ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ പരിചയപ്പെട്ടിട്ടുണ്ടാവില്ല. "ഓ.. പിന്നെ.. അറിയാം" "എ.. ശരി ശരി..___ത്തേ അമ്മാവനല്ലേ" എന്നൊക്കെ ചുമ്മാ അടിച്ചു വിട്ടു നിന്നു. ഇന്നെങ്ങാനുമാണെങ്കില്‍ കൂട്ടിയിടിച്ചാല്‍ മിണ്ടില്ല. എല്ലാ പരിചയപ്പെടുത്തലുകളും ജലരേഖയായി.

എല്ലാവരോടും യാത്ര പറയണം. പ്രധാനമായും അതു പെണ്ണിന്റെ ഉത്തരവാദിത്വമാണ്‌. അത്യാവശ്യം സെന്റി ഒക്കെ വര്‍ക്കൗട്ടാകുന്ന ഒരു വേളയാണിത്‌. ഞാന്‍ പങ്കെടുത്തിട്ടുള്ള ചില വിവാഹങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പു കൂട്ടക്കരച്ചില്‍ അരങ്ങേറുന്നതു കണ്ടിട്ടുണ്ട്‌. എന്റെ കാര്യത്തില്‍ അതുണ്ടാവില്ല എന്നു എനിക്ക്‌ ഉറപ്പുകിട്ടിയിരുന്നു. കൂടിനിന്ന ഏതാനും പേര്‍. ബസ്‌ സ്റ്റാര്‍ട്ടായിക്കഴിഞ്ഞു. എല്ലാവരും ഇന്നോവയുടെ പരിസരത്തു തന്നെ കൂടിനിന്നു. ഓച്ചിറയിലെ നമ്മുടെ റോള്‍ കഴിയാറായി എന്നു മനസ്സു പറഞ്ഞു.

കല്യാണഹാളിലെ അവസാനചടങ്ങു കവര്‍ ചെയ്യാന്‍ വിഡിയോ/ഫോട്ടോഗ്രഫര്‍മാര്‍ തിരക്കു കൂട്ടി. അവിടെ നിന്നവരോടെല്ലാം യാത്ര പറഞ്ഞു. പാദം തൊട്ട്‌ അനുഗ്രഹം തേടുന്ന ചടങ്ങ്‌. ഒന്നു കഴിഞ്ഞു. രണ്ടും മൂന്നും കഴിഞ്ഞു. ആരൊക്കെയാണെന്ന്‌ ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. അമ്മമ്മ, ഡാഡി, മമ്മി ഇത്രയും ഉറപ്പായിട്ടും നമസ്കരിച്ചു എന്നറിയാം. പിന്നെയും ഏതൊക്കെയോ കാലുകള്‍ ഞങ്ങളെ കാട്ടിത്തന്നു. അതും ഒന്നു നമസ്കരിച്ചു നിവരും മുന്‍പേ അടുത്തതിനുള്ള നിര്‍ദ്ദേശം വന്നു കഴിഞ്ഞു. അനുഗ്രഹം തേടുമ്പോള്‍ ഇരുവരും ഒരുമിച്ചു വേണമല്ലോ എന്നുമിനിയാരെ നമിക്കണം എന്നുമൊക്കെയുള്ള എന്റെ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ വധു മാത്രമായി പിന്നീടുള്ള കുമ്പിടലുകള്‍. രേവതിക്ക്‌ അനുഗ്രഹങ്ങള്‍ ഹോള്‍സെയിലായി കിട്ടിക്കൊണ്ടിരിക്കുന്ന ബഹളത്തിനിടയില്‍ ഞാന്‍ സാവധാനം ഒരു വശത്തേക്ക്‌ ഒതുക്കപ്പെട്ടു!!

പിന്നെ പയ്യെ ചുവടുവെച്ച്‌ ഇന്നോവയിലേക്ക്‌. അതും ഫോട്ടോഗ്രഫര്‍മാരുടെ സിഗ്നലനുസരിച്ച്‌. കയറിയിരുന്നപ്പോളാണോ അതോ അതിനു മുന്‍പു തന്നെ ഉണ്ടോന്നറിയില്ല, രേവതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു! പുറത്തു നിന്നവരും മറ്റും കളിയാക്കി. കാരണം അവള്‍ മാത്രമാണ്‌ കരയുന്നതത്രേ! അങ്ങനെ യാത്ര പുറപ്പെട്ടു. അപ്പോള്‍ സമയം ഒന്നേമുക്കാല്‍.

അല്‍പം വണ്ടി നീങ്ങി, ബസ്‌ റോഡരികില്‍ നിര്‍ത്ത്യിട്ടിരിക്കുന്നു. ചെന്നു ബസില്‍ കയറി, വഴിക്ക്‌ ഇറക്കിവിടേണ്ടവരുടെ കാര്യങ്ങള്‍ തിരക്കി ഡ്രൈവറെ ചട്ടം കെട്ടി ഞങ്ങള്‍ മുന്നില്‍ വേഗത്തില്‍ പോകുകയാണ്‌, നിങ്ങള്‍ വന്നേരെ എന്നു പറഞ്ഞ്‌ തിരികെ വന്നു വണ്ടിയില്‍ കയറി. കൃഷ്ണപുരം ലെവല്‍ക്രോസ്‌ അടഞ്ഞു കിടക്കുന്നു. ഞാന്‍ വീണ്ടും പോയി ബസില്‍ കയറി. ശര്‍ക്കരവരട്ടിയും ഉപ്പേരിയും സദ്യക്കാരുടെ പക്കല്‍ നിന്നും പൊതിഞ്ഞു വാങ്ങിച്ചുവച്ചിരിക്കുന്നു! അതു കുറെ കയ്യിലെടുത്ത്‌ അല്‍പസമയം സൊറപറഞ്ഞുനിന്ന് വീണ്ടും കാറില്‍ വന്നു കയറി. ഒരു ട്രെയിന്‍ പാഞ്ഞ്‌ പോയി.

"എന്നാലും നീ മുന്‍പേ കരഞ്ഞതു കള്ളക്കരച്ചിലല്ലായിരുന്നൊ? അല്ലാതെ വിഷമമൊന്നും തോന്നിയിട്ടല്ലല്ലോ?" രേവതിയോട്‌ എന്റെ ചോദ്യം. മറുപടി വന്നത്‌ ഭാര്യയുടെ വക ആദ്യത്തെ നുള്ളിന്റെ രൂപത്തില്‍. അതൊരു തുടക്കം മാത്രമായിരിക്കുമെന്നു ഞാന്‍ അപ്പോള്‍ അറിഞ്ഞിരുന്നില്ല. മാവേലിക്കരയ്ക്കുള്ള റൂട്ടില്‍ കാര്‍ സ്പീഡെടുത്തു. ഉച്ചവെയിലിന്റെ ചൂടും സദ്യയുടെ ആലസ്യവും എല്ലാവരെയും മയക്കത്തിലേക്കു നയിച്ചപ്പോള്‍ ഡ്രൈവറും പിന്നെ ഞങ്ങളിരുവരും മാത്രം ഉണര്‍ന്നിരുന്നു. എന്റെ ഇടതുവശത്ത്‌ മുല്ലപ്പൂവിന്റെ മണവുമായി അവള്‍. എനിക്കു വിശ്വസിക്കാനേ പറ്റുന്നില്ല. ഞാന്‍ ഒരു ബാച്ചി അല്ലാതായിക്കഴിഞ്ഞിരിക്കുന്നു!!

Sunday, November 01, 2009

ചെയ്യുന്നതെല്ലാം യാന്ത്രികം!

Aug 26, 2009

നാളെ ഞാന്‍ യാത്രയാവുന്നു..

നാട്ടിലേക്ക്.. എന്റെ വീട്ടിലേക്ക്...

എല്ലാ മാസവും ഒരിക്കലെങ്കിലും വളരെ ആമോദത്തോടെ പോകാറുണ്ടായിരുന്നതു പോലെ അല്ല.
മറിച്ച്, ഒരു ഫെബ്രുവരിനാളില്‍ മുത്തച്ഛന്റെ വിയോഗമറിഞ്ഞ് കലങ്ങിയ മനസ്സുമായി യാത്ര ചെയ്തതു പോലെയുമല്ല.

നാളെ രാത്രിയില്‍ മുന്‍‌കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഏതോ ഒരു ടി.എന്‍.എസ്.ടി.സി ബസ്സില്‍ എന്‍.എച്-7 ന്റെ ഇരുളും വെളിച്ചവും ഇടകലര്‍ന്ന ഓരത്തേക്കു നോക്കിയിരിക്കുമ്പോള്‍ ...

ഗതകാലസ്മരണകളുടെ കുത്തൊഴുക്കോ അതോ വരാന്‍ പോകുന്ന നാളെകളെപ്പറ്റിയുള്ള ഭാവനകളോ ആവുമോ മനസ്സില്‍?
എന്താവുമെന്നു നിശ്ചയം പോരാ..

കാരണം ഈ വാരാന്ത്യം കഴിഞ്ഞു തിരികെ വരുമ്പോള്‍ ജീവിതത്തിന്റെ ഒരു പാതി വെച്ചുമാറ്റം നടത്തിയിട്ടാവും വരിക!

എല്ലാം തീരുമാനിച്ചതാണ് , മാസങ്ങള്‍ക്കു മുന്‍പേ. എങ്കിലും അടുത്തപ്പോള്‍ എന്തോ ഒരങ്കലാപ്പ്!
സ്വാര്‍ത്ഥമായി സ്വന്തമാക്കി വെച്ചിരുന്നതെന്തോ നഷ്ടമാവുന്നതു പോലെ!

മാത്രമല്ല, ഇടയ്ക്കിടെ മനസ്സില്‍ ഉയര്‍ന്നു വരുന്നു - ഉത്തരവാദിത്വങ്ങള്‍ എന്ന ശീര്‍ഷകമുള്ള ഒരു പോപ്-അപ് വിന്‍ഡോ!
ഉപ്പ് - പാകത്തിന് എന്നു പറയുന്നതു പോലെ ഒരല്പം ടെന്‍ഷനും.

ആദ്യമായി വീട്ടില്‍ ഒരു വലിയചടങ്ങു നടക്കാന്‍ പോകുന്നു. ഇത്തവണ ഓണം അപ്രസക്തം. പകരം വിവാഹനിശ്ചയ ആഘോഷം. പിന്നെയും ഒരാഴ്ച കഴിയണ്ട, വിവാഹം. അതിന്റെ ആവേശവും തിരക്കുകളും ക്ഷീണവുമായി അച്ഛന്‍. രണ്ടുപേര്‍ വീട്ടില്‍ എത്തിയാല്‍ പോലും ബി.പി കൂടുന്ന അമ്മ പണ്ടേ വ്യാകുലപ്പെട്ടു തുടങ്ങിയിരുന്നു - ‘എടാ, ഞാന്‍ എങ്ങനെ മാനേജ് ചെയ്യുമോ ആവോ?’

എനിക്കെന്നെത്തന്നെ നഷ്ടപ്പെടാന്‍ പോവുകയാണോ?

ഒരേ സമയം അലോസരപ്പെടുത്തുകയും അറിയാതെ(എപ്പോഴും പുറത്തുവരാതിരിക്കാന്‍ ശ്രദ്ധിക്കുന്ന) ഒരാത്മഹര്‍ഷം ഉള്ളില്‍ നിറയ്ക്കുകയും ചെയ്യുന്ന...

എന്നിലെ ബാച്ചി(ലര്‍) മരണശയ്യയില്‍.

ഡോണ്ട് നോ, വരുന്ന കാവടികള്‍ എന്തെല്ലാമെന്ന്... പക്ഷേ, പോകുന്നത് എന്തെല്ലാമെന്നു കുറെയൊക്കെ അറിയാം. :)

“അളിയാ ...” എന്നലറിവിളിച്ചുകൊണ്ട് ഒരു സൌഹൃദബാച്ചിക്കൂട്ടത്തിലേക്ക് ഇടിച്ചുകയറാനുള്ള മൌലികാ‍വകാശം മുതല്‍ പലതും...
വാട്ടെവര്‍ ഹാപ്പെന്‍സ് ലൈഫ് ഹാസ് ടു ഗോ ഓണ്‍..!

അതുകൊണ്ട്.. മിസ്റ്റെര്‍ റിപ്പോര്‍ട്ടര്‍, ചിയേഴ്സ്..!


**********************************************

Aug 30, 2009

“അം‌മ്മേ..! ഹങ്ങനെ ഹതു കഴിഞ്ഞു കിട്ടി..” ട്രാവലര്‍ കട്ടപ്പനയെ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നപ്പോള്‍, റോഡിനിടതുവശത്തുകൂടി ഒഴുകുന്ന പെരിയാറിലേക്ക് അലസമായി കണ്ണൂപായിച്ചു കിടന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി.

“ഏ..? എന്‍...ത്..?” പരിഹാസം കലര്‍ന്ന ഒരു ചോദ്യം അപ്രതീക്ഷിതമായി എന്നെത്തേടിയെത്തി.

“ഹല്ല, എന്നെ ബുക്കുചെയ്ത കല്യാണനിശ്ചയം എന്ന ചടങ്ങേ.. ഹതങ്ങുകഴിഞ്ഞല്ലോ എന്നോര്‍ക്കുവാരുന്നു...!” എന്റെ മറുപടി.

“ങാ. ഇനി ഓര്‍ക്കുന്നേനു വല്ല കുഴപ്പോമൊണ്ടോ? ലൈസന്‍സായില്ലിയോ?...” കമന്റുകള്‍ പലതും തുടര്‍ന്നും വന്നുകൊണ്ടിരുന്നു.

വലതു കയ്യിലെ വിരലില്‍ ചാര്‍ത്തിയ മോതിരത്തില്‍ ഞാന്‍ ഒന്നുകൂടി നോക്കി. മോതിരമണിഞ്ഞു പരിചയമില്ലാത്തതിനാലും ഇന്ത മോതിരം ഒരു വിശേഷാല്‍ മോതിരമായതിനാലും എന്തോ ഒരിത്!! ‘രേവതി’ എന്ന് അതില്‍ ആലേഖനം ചെയ്തിരുന്നു. എന്റെ നല്ല പാതി!!

*****************************************

Sep 02, 2009

“നിനക്കൊരു മടുപ്പുമില്ലേടാ ഇങ്ങനെ ബസ്സില്‍ യാത്ര ചെയ്യാന്‍?” 2009 പിറന്നതില്‍പ്പിന്നെ ഈ ചോദ്യം എത്ര കേട്ടിരിക്കുന്നു.

ബാംഗ്ലൂര്‍-കട്ടപ്പന റൂട്ടില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്ത് എത്രതവണ സഞ്ചരിച്ചെന്നറിയില്ല. നാട്ടിലേക്കുള്ള യാത്രകള്‍ ഘട്ടം ഘട്ടമായി ഹൊസൂര്‍-സേലം-ഡിണ്ടിഗല്‍-തേനി-കമ്പം-കുമളി എന്നിങ്ങനെ. മടങ്ങിവരവ് മിക്കവാറും കല്ലട ട്രാവത്സിന്, അല്ലെങ്കില്‍ എസ്സ്.ഇ.ടി.സിയ്ക്ക് കുമളിയില്‍ നിന്നും. ഇനി കശ്മീര്‍ വരെ വേണമങ്കിലും ബസ്സില്‍ത്തന്നെ യാത്ര ചെയ്യാന്‍ ഞാന്‍ തയ്യാറാ എന്നൊരു മറുപടിയില്‍ ഞാന്‍ എല്ലാം ഒതുക്കും.

യാത്രകള്‍ - എന്നും ഹരമാണ്. എപ്പോഴും പുതിയതെന്തെല്ലാ‍മോ കൊണ്ടുതരുന്ന യാത്രകള്‍. പുതിയ ദേശങ്ങള്‍, കാഴ്ചകള്‍, ആള്‍ക്കാര്‍. ചിലാപ്പോഴാകട്ടെ ചിലതെല്ലാം നഷ്ടപ്പെടുത്തുന്ന യാത്രകള്‍. മാനംകാണാമയില്‍പ്പീലി പോലെ മനസ്സില്‍ കാത്തുസൂക്ഷിച്ച വന്‍ സ്വപ്നങ്ങള്‍ മുതല്‍ കര്‍ചീഫ് വരെ അവയില്‍ പെടും.

നാളെ വീണ്ടുമൊരു യാത്ര പോകുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രയാണത്തിന്റെ മറ്റൊരദ്ധ്യായം. എന്റെ വിവാഹത്തിലേക്കുള്ള യാത്ര!!
അതെ, ഈ വരുന്ന ഞായറാഴ്ച (2009 സെപ്റ്റം. 6) ഞാന്‍ വിവാഹിതനാവുകയാണ്. കായംകുളം കാപ്പില്‍ കിഴക്ക് സ്വദേശിനി രേവതിയാണ് വധു. ഓച്ചിറ മരുതവന ആഡിറ്റോറിയത്തില്‍ വച്ച് രാവിലെ 10.30നും 10.55നും ഇടയിലാണ് മുഹൂര്‍ത്തം. നാളത്തെ യാത്ര വൈവാ‍ഹികജീവിതത്തിലേക്കുള്ള ചുവടുവെയ്പ്പ്.

ഞാന്‍ എന്ന സ്വരം മാറി നമ്മളാകുമെന്നും നീയെന്ന പദം മാറി നിങ്ങള്‍ ആകുമെന്നും ഇപ്പോള്‍ ഒട്ടൊരു അങ്കലാപ്പോടെ തിരിച്ചറിയുന്നു. ഈ യാത്രയില്‍ ഹരം തോന്നുന്നുണ്ടോ രാജ്? ഹേയ്.. അതിനെ ഹരം എന്നു വിളിക്കാമോ? ഇല്ല. ഓരോ മാറ്റവും അനിവാര്യമാണ്. ഇതും അനിഷേധ്യമാ‍യ ഒരനുഗ്രഹം എന്നു ഞാന്‍ കരുതട്ടെ. ജീവിതം പുതിയ അര്‍ഥതലങ്ങള്‍ തേടുന്നു. ഇന്നുവരെ തനിയെ നടന്ന പാതയില്‍ എന്റെ കൈ പിടിക്കാന്‍ ഒരുയിര്‍ കൂടിച്ചേരുന്നു.

മുന്നിലുള്ള വഴിയെങ്ങനെയാണ്? അവ്യക്തമാണ്. എന്നാല്‍ പിന്നിട്ടവഴികള്‍ ഓര്‍മ്മയിലിന്നും മിന്നി നില്‍ക്കുന്നു. അതെ, ആ‍ദ്യം പറഞ്ഞതുപോലെ ഒരുപാടുകാര്യങ്ങള്‍ കണ്ടറിഞ്ഞ യാത്രകള്‍. എങ്കിലും ഇനിയും താണ്ടാനുള്ള പാതകളില്‍ എന്തെല്ല്ലാമോ കാത്തിരിക്കുന്നുണ്ടാവാം- നല്ലതും അല്ലാത്തതും. മുന്‍പേ നടന്നവര്‍ തന്ന അറിവും അനുഗ്രഹവും പ്രത്യാശയും പാഥേയമാക്കി ഇന്നു വരെ ഒറ്റയ്ക്കു നടന്നതില്‍ നിന്നു വിഭിന്നമായി ഒരു യാത്ര.

അതെ, ഇനി മുതല്‍ രണ്ടു ടിക്കറ്റെടുത്തു തുടങ്ങാം !

**************************************

Sep 05, 2009

ഒരു ജീവിതം എന്റേതിനോടു ചേര്‍ത്തു വെയ്ക്കപ്പെട്ട ദിനം - 2009 സെപ്റ്റംബര്‍ 6.

ഏറെ നാളായി പരിചയമുള്ള ഒരാള്‍ എന്റെ വീട്ടിലേക്കു താമസം മാറി വരുന്നതു പോലെയായിരുന്നു എനിക്കു തോന്നിയത്‌.

വീട്ടില്‍ നിറയെ ബന്ധുക്കള്‍. ബഹളങ്ങള്‍. പക്ഷേ ആകെ ഇരുട്ടായിരുന്നു. പവര്‍ അന്നു പകല്‍ പോയതാണ്‌. എമര്‍ജന്‍സി ലാമ്പ്‌ കണ്ണടച്ചു. മെഴുകുതിരികള്‍ ഉരുകിയമര്‍ന്നു. മിച്ചമുണ്ടായിരുന്നതു മണ്ണെണ്ണവിളക്കുകളും ഒരു ഗ്യാസ്‌ ലെറ്റും മാത്രം.

വെളുപ്പിനെ വളരെ നേരത്തെ പുറപ്പെടേണ്ടതിനാല്‍ അല്‍പമെങ്കിലും ഉറങ്ങാന്‍ എല്ലാവരും ശ്രദ്ധിച്ചു. പന്ത്രണ്ടരയോടെ ഞാനും കിടന്നു. ഉറക്കം വന്നില്ല. മനസ്സില്‍ ഒരുപാട്‌ ഓര്‍മ്മകളുടെ വേലിയേറ്റം. ചടങ്ങില്‍ സംബന്ധിക്കാന്‍ ആയുസ്സില്ലാതെ പോയ മുത്തശ്ശിയും മുത്തച്ഛനും ഉള്ളില്‍ തെളിഞ്ഞു നിന്നു. പിന്നെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍.

നാളെ എങ്ങനെയായിരിക്കും. പലവിധചിന്തകള്‍ ഉയര്‍ന്നെങ്കിലും മനസ്സു ശാന്തമായിരുന്നു. സെല്‍ഫോണില്‍ രണ്ടുമണിക്ക്‌ അലാം വെച്ചു. പ്രിയതമയ്ക്ക്‌ എന്റെ ജീവിതത്തിലേക്കു സ്വാഗതമരുളി ഒരു എസ്‌എംഎസ്‌ അയച്ചു. കണ്ണടച്ചു കിടന്നു. ക്ഷീണം കാരണം പെട്ടെന്നുറങ്ങി.

ഒരു എസ്‌.എം.എസ്‌ ട്യൂണ്‍ കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. മറുപടി വന്നിരിക്കുന്നു- ഓകെ,ഗുഡ്‌ നൈറ്റ്‌.

സമയം ഒന്നര. ഇനിയും അരമണിക്കൂര്‍ കൂടി ഉറങ്ങാം എനിക്ക്‌. പക്ഷേ അതിനു കഴിഞ്ഞില്ല. മറ്റുള്ളവരുടെ ഒരുക്കത്തിന്റെ ബഹളങ്ങളിലേക്കു ഞാന്‍ സാവധാനം ഉണര്‍ന്നെണീറ്റു.

എന്റെ വിവാഹദിനപ്പുലരിക്ക്‌ ആങ്കര്‍ പേസ്റ്റു തേച്ച ബ്രഷുമായി ഞാന്‍ തുടക്കമിട്ടു!

അപ്പോഴും കറന്റില്ല. ഗ്യാസ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ പത പുരണ്ട എന്റെമുഖത്തു കൂടി അതീവ ശ്രദ്ധയോടെ ഞാന്‍ റേസര്‍ ഓടിച്ചു. ജീവിതത്തില്‍ ആദ്യമായി സ്വന്തം വീട്ടിലെ ടൊയ്‌ലറ്റിന്റെ വാതില്‍ക്കല്‍ ഊഴം കാത്തു നിന്നു. ഇളംചൂടുവെള്ളത്തില്‍ കുളി.

മണിക്കൂറുകള്‍ മുന്‍പു വരെ പെയ്തുനിന്ന മഴ തെല്ലൊന്നു ശമിച്ചിട്ടുണ്ട്‌. ഈറന്‍ മാറാത്ത അന്തരീക്ഷം. മുറ്റമാകെ ചെളിയാണ്‌. എല്ലാവരും റെഡിയായിക്കഴിഞ്ഞു. പുറത്തു നല്ല ഇരുട്ടും മഞ്ഞും. ഉള്ളൊനു ചൂടാക്കാനായി കട്ടന്‍ കാപ്പി.

സമയം രണ്ടര കഴിഞ്ഞു. പുറപ്പെടാനുള്ള ബസ്‌ സ്ഥലത്തെത്തി. ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും തയ്യാര്‍. എന്റെ ഫിനക്കിള്‍ ബാഗില്‍ അത്യാവശ്യം മേക്ക്‌-അപ്‌ സാധനങ്ങള്‍, കുട, കുടിവെള്ളം കുറെ ചില്ലറ എന്നിവ കരുതി. എനിക്കും വധുവിനുമുള്ള വിവാഹവസ്ത്രങ്ങള്‍ വേറൊരു സഞ്ചിയില്‍ കരുതി.

പ്രഭ ചൊരിഞ്ഞ നിലവിളക്കിനു മുന്നില്‍ പ്രണാമമര്‍പ്പിച്ച്‌ ഈ യാത്രയുടെ തുടക്കം. റോഡില്‍ വരെയെത്താന്‍ വെളിച്ചത്തിനു ലഭ്യമായ ടോര്‍ച്ചുകള്‍ കൂടാതെ പന്തത്തെയും ആശ്രയിക്കേണ്ടിവന്നു.

മെയിന്‍ റോഡിലെത്തി. ഇന്നൊവ എത്തിയില്ല. ഡ്രൈവറെ വിളിച്ചു. വണ്ടി കട്ടപ്പനയില്‍ നിന്നു പുറപ്പെട്ടിട്ടുണ്ട്. അല്പസമയ്യത്തിനുള്ളില്‍ വാഹനമെത്തി. കാല്‍ കഴുകി ചെരിപ്പുമാറ്റി ധരിച്ചു. അച്ഛന്റെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണം ബസിലേക്കു വെയ്ക്കുന്നു. പോകാനുള്ളവര്‍ എല്ലാവരും എത്തി. പ്രതികൂലകാലാവസ്ഥയും പനിയും പലരെയും ദൂരയാത്രയില്‍ നിന്നും പിന്തിരിപ്പിച്ചു. നാല്‍പത്തൊന്‍പതു പേര്‍ക്കു യാത്ര ചെയ്യാവുന്ന ബസ്സില്‍ പകുതി യാത്രക്കാര്‍ മാത്രം. സെന്റ്‌ ജോസഫ്സ്‌ പള്ളിക്കുമുന്നിലെ മാതാവിന്റെ രൂപത്തിനു മുന്നില്‍ കാണിക്കയിട്ട്‌ മൂന്നു മണിയോടെ യാത്ര പുറപ്പെട്ടു.

പുറപ്പെടല്‍ വധൂഗൃഹത്തില്‍ വിളിച്ചറിയിച്ചു.

കനത്ത മഞ്ഞും തണുപ്പും. ഇന്നോവയ്ക്കുള്ളില്‍ ഇളം ചൂട്. പിന്നിലിരിക്കുന്ന കസിന്മാരും ആന്റിമാരും കമന്റടിച്ചു വധിക്കുന്നു!

മഞ്ഞ്‌ അതികഠിനമായിരുന്നു. കോഡ്രൈവര്‍ സീറ്റിലിരുന്ന്‌ ഞാന്‍ മുന്നിലെ റോഡിലേക്കുതന്നെ ഉറ്റു നോക്കിയിരുന്നു. തൊണ്ണൂറുകളിലെ മലയാള ചലച്ചിത്ര ഗാനങ്ങള്‍ കേട്ട്‌ ഞങ്ങള്‍ സാവധാനം നീങ്ങി. കട്ടപ്പന ടൗണില്‍ എത്തിയപ്പോള്‍ ഡ്രൈവറുള്‍പ്പടെ എല്ലാവരും ഓരോ കട്ടന്‍കാപ്പി കുടിച്ചു. ഹൈറേഞ്ചിലെ കുളിരുന്ന രാത്രികളില്‍ കൊടുംചൂടുള്ള ബ്ലാക്ക്‌ കോഫി സ്ഫടികഗ്ലാസ്സില്‍ പകര്‍ന്ന്‌ ആ ചൂട്‌ കൈത്തലത്തിലേക്കു പകര്‍ന്നുകൊണ്ട്‌ ഊതിക്കുടിക്കുന്ന സുഖം അനിര്‍വ്വചനീയമാണ്‌.

കട്ടപ്പന ശ്രീലക്ഷ്മിനാരായണ ക്ഷേത്രത്തിലും തുടര്‍ന്ന്‌ നരിയമ്പാറ ക്ഷേത്രത്തിലും അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലും കാണിക്കയിട്ടു യാത്ര തുടര്‍ന്നു. ഇടയ്ക്കു മഴ ചാറുന്നുണ്ട്‌. അച്ഛന്‍ പിന്നാലെ വരുന്ന ബസ്സിലാണ്‌. ഇടയ്ക്ക്‌ വിളിച്ചപ്പോള്‍ സുരേഷ്‌ ഗോപി ആരോടോ കയര്‍ക്കുന്നതു കേട്ടു!

ഏലപ്പാറയിലെ വിജനമായ തേയിലത്തോട്ടങ്ങളിലൂടെ ഇന്നോവ നീങ്ങുമ്പോള്‍ അക്കരെ മലയിലെ റോഡിലൂടെ ബസ്‌ വരുന്നതിന്റെ വെളിച്ചം കാണാമായിരുന്നു. ആറുമണിയോടെ എരുമേലിയിലെത്തി. കുടുംബത്തിന്റെ വേരുകളുറങ്ങുന്ന മണ്ണ്. വലിയമ്പലത്തില്‍ കയറി ശാസ്താവിനെ തൊഴുത്‌ വഴിപാടും നടത്തി യാത്ര തുടര്‍ന്നു. റാന്നി കഴിഞ്ഞപ്പോള്‍ അവിടെയുള്ള ഒരു ബന്ധുവീട്ടില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രാതല്‍ കഴിച്ചു. പൊറോട്ടയും കേരളത്തിന്റെ ആസ്ഥാന വെജ്‌ കറിയായ ഗ്രീന്‍ പീസും. ഒപ്പം ചായ. അപ്പോഴേക്കും എട്ടു മണി കഴിഞ്ഞിരുന്നു.

അന്ന് ആറന്മുള ഉത്തൃട്ടാതി വള്ളംകളി നടക്കുന്ന ദിവസമാണ്‌. വിഴിയില്‍ വാഹനത്തിരക്കുണ്ടാവുമെന്നു കരുതിയെങ്കിലും ഇല്ലായിരുന്നു. അങ്ങനെ പന്തളവും നൂറനാടും കടന്ന് കായംകുളം ടൗണ്‍ ഒഴിവാക്കി ഓച്ചിറയിലെത്തി. ഒരു ഫോണ്‍കാള്‍ - ഓഡിറ്റോറിയം എവിടെന്നറിയാന്‍, ഹൈവേയില്‍ വാഹനം നിര്‍ത്തിയിടത്തു നിന്നും കഷ്ടിച്ചു നൂറൂമീറ്റര്‍ മാത്രമകലെ ആയിരുന്നു ഹാള്‍! പക്ഷേ, ഞാന്‍ അപ്പോഴും വരന്റെ വേഷത്തിലേക്കു മാറിയിരുന്നില്ല. അതിനായി അവിടെ ഒരു മുറി ഏര്‍പ്പാടക്കിയിട്ടുണ്ടത്രേ. അതെവിടെ എന്നതായിരുന്നു അടുത്ത ചോദ്യം. ഫോണെടുത്ത കാരണവര്‍ പറഞ്ഞു: "ഞങ്ങള്‍ ഒപ്പം വന്ന് കാണിച്ചു തരാം!" ഒന്ന്, രണ്ട്‌ .. അഞ്ചു മിനിറ്റായി. പൈലറ്റ്‌ പോകുന്ന കാര്‍ വഴിയില്‍ നിര്‍ത്തിയിട്ട്‌ മേല്‍പ്പടി മൂപ്പീന്ന് ഒരു മൊബൈല്‍ കടയില്‍ കയറി നില്‍പാണ്‌. സമയം പത്തുമണിയാകുന്നു. എന്റെ ബി.പി. കൂടാന്‍ തുടങ്ങി.

"ഇങ്ങേര്‍ക്ക്‌ നമ്മളെ അവിടെ ഒന്നെത്തിച്ചിട്ടു പോരേ ബാക്കി കാര്യങ്ങള്‍?" ഞാന്‍ ആകുലപ്പെട്ടു.

സുഹൃത്ത്‌ ജോച്ചായന്‍ വിളിക്കുന്നു: "ഡാ, നിങ്ങളെവിടെയാ?"

"എന്റെ പൊന്നെടാവ്വേ, ഞങ്ങളാ റൂമിലേക്കു വരുവാ. പക്ഷേ, കൂട്ടിക്കൊണ്ടു വരുന്ന പാര്‍ട്ടി ഞങ്ങളെ വഴിയിലാക്കി."

തുടര്‍ന്ന് ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തപ്പോള്‍ "ഒന്നും നോക്കേണ്ട, നിങ്ങളു നേരെ ഇങ്ങു പോരെ, ഞാനീ ഹോട്ടലിന്റെ മുന്നില്‍ നില്‍പ്പുണ്ട്‌ " എന്നു പറഞ്ഞു. ശഠേന്നു വണ്ടിയെടുത്തു റൂമിലെത്തി. എല്ലാ ടെന്‍ഷനും 'റിലീവ്‌' ചെയ്ത്‌, മുഖത്ത്‌ ഒരു ഫൈനല്‍ വടി നടത്തി, അത്യാവശ്യം മിനുക്കും നടത്തി, ഷര്‍ട്ടും മുണ്ടും എടുത്തണിഞ്ഞു. ഒരുക്കം പത്തുമിനിറ്റില്‍ ഓവര്‍!

"ടെന്‍ഷനുണ്ടോടാ?" കസിന്‍ സുനിലിന്റെ ചോദ്യം.

"ഹേയ്‌.. കെട്ടുന്നതിന്റെ കാര്യത്തില്‍ ഇല്ല. പിന്നെ ചടങ്ങെല്ലാം സമയത്തിനു തീരുമോന്നൊരു പേടിയുണ്ട്‌."

"അതൊന്നും നീ പേടിക്കേണ്ട. നീയൊണ്ടല്ലോ ആ മണ്ഡപത്തില്‍ കയറി ഇരുന്നുകഴിഞ്ഞാല്‍ പിന്നെ എല്ലാം ഓട്ടോമാറ്റിക്കായി നടന്നുകൊള്ളും. അന്നേരം നീയിതൊന്നും ഓര്‍ക്കുകയേ ഇല്ല!" ഒന്നാം വിവാഹവാര്‍ഷികം അടുത്തമാസം ആഘോഷിക്കാനിരിക്കുന്ന മൂപ്പരുടെ വാക്കുകളെ ഞാന്‍ ഉള്‍ക്കൊണ്ടു.

ഇറങ്ങിച്ചെന്നപ്പോള്‍ ഇന്നോവയില്‍ അവസാനപൂവും ഒട്ടിച്ചു കഴിഞ്ഞിരുന്നു. പിന്നില്‍ ഇരുവരുടെയും പേരും പതിച്ച്‌ ബോണറ്റില്‍ ബൊക്കെയും ചാര്‍ത്തി. ശാസ്താവിന്റെ പ്രസാദം എന്നെയും വണ്ടിയെയും തൊടുവിച്ചു. ഓഡിറ്റോറിയത്തിലേക്കു തിരിച്ചു. ഓഡിറ്റോറിയത്തിനു മുന്നിലെ കമാനത്തിനു മുന്നില്‍ വണ്ടി നിന്നു. ക്യാമറക്കണ്ണുകള്‍ എന്റെ നേരെ തിരിഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പിന്നീട്‌ എന്റെ ഇമയനക്കം പോലും. സാവധാനം ഞാന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി. അനേകം കണ്ണുകള്‍ എന്നിലേക്കു നീണ്ടുവരുന്നതു കാണാതെ തന്നെ ഞാനറിഞ്ഞു. അല്‍പം മുന്നോട്ടു നടന്നു. കുഴലും കുരവയും കിണ്ടിയില്‍ വെള്ളവും മാലയും താലവും കാത്തുനില്‍ക്കുന്നു. ചെരിപ്പു തല്‍ക്കാലം മാറ്റി. കാല്‍കഴുകല്‍, തിലകം ചാര്‍ത്തല്‍, മാല അണിയിക്കല്‍, പൂച്ചെണ്ട്‌, പുഷ്പവൃഷ്ടി ഇതൊക്കെ അവിടെ നടന്നു എന്നു മാത്രം ഇപ്പോള്‍ അറിയാം. സാവധാനം ഞാന്‍ മണ്ഡപത്തിലേക്കു കടന്നു.

സുനിലിന്റെ വാക്കുകള്‍ ശരിയാണെന്ന് അപ്പോഴേ തോന്നിത്തുടങ്ങി. അതെ, ചെയ്യുന്നതെല്ലാം യാന്ത്രികമാവണമെങ്കില്‍ മനസ്സില്‍ കുറ്റബോധം തോന്നണമെന്നില്ല!