Wednesday, March 25, 2009

കൊഴിയുന്നതും തളിര്‍ക്കുന്നതും

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-13
തുടക്കം
കഴിഞ്ഞ കഥ

ഒരു നിമിഷത്തെ നിശ്ശബ്ദത!

എല്ലാവരും ആ വാര്‍ത്ത കേള്‍ക്കെ പ്രതിമ കണക്കെ നിന്നു. അനഘയുടെ അച്ഛന്‍ സകല നിയന്ത്രണങ്ങളും വിട്ടുപൊട്ടിക്കരഞ്ഞു; നിലകിട്ടാതെ തളര്‍ന്നു വീണു. ആരൊക്കെയോ താങ്ങിപ്പിടിച്ചു ബെഞ്ചില്‍ കിടത്തി. തുടര്‍ന്ന് വൈദ്യസഹായത്തിനായി ഡോക്ടറുടെ മുറിയിലേക്കു കൊണ്ടുപോയി. ഒന്നിനുമാവാതെ ഞാന്‍ നിന്നു.

അനഘ എന്നൊരാളില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായില്ല. 'ബോധം തെളിയുമ്പോ ഞാന്‍ നിത്യമോളോട്‌ എന്തു പറയും' എന്നു ആകുലപ്പെട്ടു തളര്‍ന്നിരിക്കുന്ന നിത്യയുടെ അച്ഛന്റെ ചിത്രം മറ്റൊരു വേദനയായി.

നിത്യയുടെ വീട്ടുകാര്‍ അനന്തരനടപടികള്‍ക്കു മുന്നിട്ടിറങ്ങി. ഒപ്പം ഞങ്ങളും കൂടി. എത്രയും വേഗം തന്നെ ബോഡി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമമായി പിന്നീട്‌. കോയമ്പത്തൂര്‍ സിറ്റി പൊലീസില്‍ നിത്യയുടെ അമ്മാവന്റെ ഒരു പരിചയക്കാരന്‍ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസ്‌ നടപടികള്‍ അത്യന്തം സുഗമമായി നടന്നു. രാവിലെ തന്നെ പുറപ്പെടാനുള്ള കണക്കിനു കാര്യങ്ങള്‍ നീക്കി. അനഘയുടെ അച്ഛന്റെ നില ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെച്ചപ്പെട്ടു. ജീവിത്തില്‍ ഒരുപാടു പ്രതിസന്ധികള്‍ കണ്ട ആ മനുഷ്യന്‍ ഈ ആഘാതത്തില്‍ പക്ഷേ, ആകെ തകര്‍ന്നിരുന്നു. അപകടം നടന്നപാടെ, ദുബൈയില്‍ അനഘയുടെ സഹോദരന്‍ അജിതിനെയും ഭര്‍ത്താവ്‌ രാഗേഷിനെയും വിവരം അറിയിച്ചിരുന്നു. രാഗേഷ്‌ ഉടന്‍ തന്നെ തിരിക്കുമെന്ന് അറിയിച്ചിരുന്നു; അജിത്‌ വരുന്നകാര്യം ഉറപ്പു പറഞ്ഞിട്ടില്ലായിരുന്നു. മരണം നടന്നതായി ഇരുവരെയും അറിയിച്ചുകഴിഞ്ഞു. ഉടനെ തന്നെ, അവര്‍ ഒന്നിച്ചു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

നാട്ടില്‍ നിന്നു പിന്നീടു പുറപ്പെട്ടവരും ഇതിനിടെ ആശുപത്രിയില്‍ എത്തി. അനഘയുടെ കുഞ്ഞിനെ അടുത്തുള്ള വീട്ടിലാക്കിയത്രെ. അമ്മയ്ക്കു പനിയാണെന്നും അച്ഛന്‍ അമ്മയെക്കൂട്ടി വരാന്‍ പോയതാണെന്നുമാണ്‌ ആ നാലുവയസ്സുകാരനോട്‌ പറഞ്ഞിരിക്കുന്നത്‌. ആ കുഞ്ഞുമനസ്സിനു അമ്മയില്ലാതാകുന്നത്‌ എത്രത്തോളം ഉള്‍ക്കൊള്ളാനാകും? ഭര്‍ത്താവ്‌ രാഗേഷിനും സഹോദരന്‍ അജിതിനും അനഘയുടെ വിയോഗം എത്ര വേദനാജനകമായിരിക്കും? പ്രദീപ്‌ ഇതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും? നിത്യയുടെ ഉള്ളില്‍ താന്‍ അനഘയെ കുരുതികൊടുത്തെന്ന തോന്നല്‍ ഉണ്ടാകുമോ? പലവിധ അനാവശ്യചോദ്യങ്ങള്‍ സ്വസ്ഥത കെടുത്താന്‍ വേണ്ടിമാത്രമായി ഉള്ളിലുയര്‍ന്നു.

*** *** ***

"അനഘേടെ കുഞ്ഞിന്റെ പേരെന്താ വിനോദേട്ടാ..?" ഇടയ്ക്കെപ്പോഴോ ഞാന്‍ ചോദിച്ചു.

അറിയില്ല എന്നര്‍ത്ഥമാക്കുന്ന മൗനത്തിന്റെ പരിസരത്തുനിന്ന് നാട്ടില്‍നിന്നു വന്ന ഒരാള്‍ പറഞ്ഞു-'അഖില്‍'.

"ഡാ, എന്തു പറയും, പ്രദീപിനോട്‌?"

എനിക്കുത്തരമില്ലായിരുന്നു. "എന്തായാലും കല്യാണത്തിന്റെ അന്നു വെളുപ്പാങ്കാലത്തു തന്നെ അവനെ വിളിച്ച്‌ ഈ വാര്‍ത്ത അറിയിക്കണ്ട. ഒന്നുവല്ലേലും അവന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ?"

"ഉം..." ഞാനും അതു ശരിവച്ചു.

"...എന്നാലും അവന്‍ അറിയും. നാട്ടുകാരും അയലോക്കംകാരുമൊക്കെ പറഞ്ഞ്‌?.. ആഹ്‌.. അറിയട്ടെ. എന്തായാലും ഇപ്പോ നമ്മളായിട്ടു വിളിച്ചറിയിക്കണ്ട." എനിക്കൊന്നും പറയാനില്ലായിരുന്നു.

".. രാജേ, ബോഡി ഇപ്പോത്തന്നെ കിട്ടും. നീ എങ്ങനെയാ തിരിച്ചു പോവ്വാന്നോ അതോ? പോണെങ്കി റെയില്‍വേ സ്റ്റേഷന്‍ ഇവിടടുത്താ! നാട്ടിലേക്കു പോകാനാണെങ്കി ചെല്ലുമ്പോ എന്തായാലും ഉച്ചയെങ്കിലും ആകും, പിന്നെ ഇന്നു തന്നെ തിരിച്ചു പോക്കുനടക്കില്ല. തിരിച്ചു വിടുവാണേല്‍ ഞാന്‍ നിന്നെ സ്റ്റേഷനില്‍ കൊണ്ടാക്കാം, അല്ലേല്‍ ബസ്സു കിട്ടുവോന്നു..."

ഒന്നും ആലോചിക്കാനില്ലായിരുന്നു- "ഞാനും നിങ്ങടെകൂടെ വരുവാ വിനോദേട്ടാ."

എന്നെ അങ്ങനെ പറയിപ്പിച്ചതെന്താണെന്ന് അറിയില്ല.

*** *** ***

ആംബുലന്‍സില്‍ അനഘയുടെ ഒപ്പമിരിക്കണമെന്നു അച്ഛന്‍ വാശിപിടിച്ചു. തളര്‍ന്നു പരവശനായ ആ മനുഷ്യനെ വീണ്ടും രോദനങ്ങളിലേക്കു തള്ളിവിടാന്‍ ആര്‍ക്കും മനസ്സു വന്നില്ല. കൂടെ വന്ന ബന്ധുക്കള്‍ ആംബുലന്‍സിലും രണ്ടു സമീപവാസികളോടൊപ്പം അച്ഛന്‍ കാറില്‍ ഞങ്ങളുടെയൊപ്പവും കയറി. എന്റെയും വിനോദിന്റെയും ലഗേജ്‌ ബൂട്ടില്‍ ഒതുക്കി വെച്ചു. അപ്രതീക്ഷിതമായി ഇടയ്ക്കു നിന്ന യാത്ര പുനരാരംഭിക്കാന്‍ വിനോദ്‌ ഡ്രൈവര്‍ സീറ്റിലമര്‍ന്നു. ആ ടി-ഷര്‍ട്ടിലും ഹാഫ്‌ പാന്റ്സിലും തന്നെയായിരുന്നു അപ്പോഴും വിനോദ്‌ എന്നതു ഞാന്‍ കണ്ടില്ലെന്നു നടിച്ചു. സകലമൂഡും പോയിരുന്നെങ്കിലും അനിവാര്യമായ ഒരു യാത്ര. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന്റെ കവാടം കടന്ന് മൗനമായി ഞങ്ങളുടെ വാഹനവ്യൂഹം റോഡിലേക്കു നീങ്ങി. ഈ പ്രഭാതത്തിന്‌ പതിവിലേറെ ശാന്തത.

കേരളം ലക്ഷ്യമാക്കി ആ നാലു വാഹനങ്ങള്‍ വരിയായി നീങ്ങി. ആരും ഒന്നും മിണ്ടിയില്ല, പോകേണ്ട വഴിയെക്കുറിച്ച്‌ പിന്നിലിരുന്ന ഒരാള്‍ ഇടയ്ക്കിടെ നിര്‍ദ്ദേശം തന്നതല്ലാതെ. അനഘയുടെ അച്ഛന്‍ സീറ്റില്‍ ചാരിക്കിടന്ന് തളര്‍ന്നു മയങ്ങുകയാണ്‌. വിന്‍ഡോ ഗ്ലാസ്‌ ഉയര്‍ത്തിവെച്ച്‌ അതില്‍ നിന്നു തൂക്കിയിട്ടിരിക്കുന്ന ഡ്രിപ്‌ ബോട്ടിലില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കൈയ്യിലേക്ക്‌ തുള്ളികള്‍ ഒഴുകുന്നു...

കാറിനുള്ളില്‍ ഏസിയുടെ നേര്‍ത്ത തണുപ്പ്‌. ഞാന്‍ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു. റോഡരികത്തെ കുറ്റിച്ചെടികളും നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളും കടകളും പോസ്റ്റുകളും എല്ലാം ഞങ്ങളുടെ ഗതിവേഗമനുസരിച്ച്‌ പിന്നോട്ട്‌ പാഞ്ഞു പോയി. സൈഡിലെ കണ്ണാടിയില്‍ക്കൂടി ആംബുലന്‍സ്‌ പിന്തുടരുന്നതു കാണാം. എല്ലാ കാഴ്ചകളും ശബ്ദങ്ങളും എന്തിന്‌, കാറിനുള്ളിലെ ശീതളിമയും എന്നെ മരണത്തെക്കുറിച്ചു മാത്രം ഓര്‍മ്മിപ്പിച്ചു.

പ്രദീപിന്റെ വീട്ടില്‍ കല്യാണ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ആള്‍ക്കാര്‍ പുറപ്പെടാന്‍ തയ്യാറാവുന്നുണ്ടാവും. മുതിര്‍ന്നവര്‍ തങ്ങള്‍ക്കു കിട്ടുന്ന ബഹുമാനവും സ്നേഹവും ആസ്വദിച്ചും ലോകകാര്യങ്ങള്‍ പറഞ്ഞും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും ചുറ്റിപ്പറ്റി നില്‍ക്കും. കുട്ടികള്‍ ഓടിക്കളിച്ചും പലനാള്‍ കൂടി കണ്ടുമുട്ടുന്ന ബന്ധുക്കള്‍ വിശേഷങ്ങള്‍ പങ്കുവെച്ചും സൊറപറഞ്ഞും ആഘോഷത്തിമിര്‍പ്പിലായിരിക്കതേസമയം അനഘയുടെ വീട്ടില്‍, കുടുംബത്തിന്റെ അത്താണിയായി ഉയര്‍ന്നു വന്ന മകള്‍ നഷ്ടമാവുന്നത്‌ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുന്ന അച്ഛന്‍. ജീവിതത്തിലെ നാലുവര്‍ഷങ്ങള്‍ ഒപ്പം സ്നേഹം പങ്കുവെച്ച്‌ അവസാനം ഒരു കുഞ്ഞിനെ രാഗേഷിനു തന്നിട്ടു പോകുന്ന ഭാര്യ. ഉഴറിനടന്ന ജീവിതപാതയില്‍ കൈ പിടിച്ചു നടത്തിയ അജിതിന്റെ സഹോദരി. ആശയുടെ വഴിമുട്ടിയപ്പോള്‍ കൈപിടിച്ചു നടത്തിയ സ്നേഹമയിയായ ചേച്ചി. അപ്രതീക്ഷിതമായി അമ്മയെ മരണം തട്ടിക്കൊണ്ടു പോകുമ്പോള്‍ പകച്ചുനില്‍ക്കുന്ന അഖിലിന്റെ പിഞ്ചുബാല്യം.... നഷ്ടമാകുന്നത്‌ ഒരു ജീവന്‍ മാത്രമല്ലല്ലോ! മരണമേ നീയെത്ര ക്രൂരനാണ്‌? കള്ളനെപ്പോലെ വന്നു നീ എന്തൊക്കെയാണ്‌ ഇല്ലാതാക്കുന്നത്‌?

*** *** ***

ഒരു വേനല്‍മഴയ്ക്കു തയ്യാറായി അകാശം മൂടിക്കെട്ടി നിന്നു. വിഷാദത്തിന്റെ കരിനിഴല്‍ വീണ ആ വീടിനു മുന്നില്‍ വാഹനങ്ങള്‍ വന്നു നിന്നു. ആംബുലന്‍സിനു ചുറ്റും ആള്‍ക്കാര്‍ കൂടി. വെള്ളത്തുണിയില്‍ പൊതിഞ്ഞ അനഘ്യുടെ മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ എവിടെനിന്നൊക്കെയോ തേങ്ങലുകള്‍ അണപൊട്ടുന്നതു ഞാന്‍ കേട്ടു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് അച്ഛനെ കാറില്‍ നിന്നിറക്കി. ഒരുനാള്‍ ഈ വീട്ടിലേക്ക്‌ രാഗേഷിന്റെ കൈപിടിച്ച്‌ മംഗല്യവതിയായി കയറിവന്നവള്‍ ഇന്നു മൗനത്തിന്റെ വെള്ളപുതച്ച്‌ മരവിച്ച ശരീരമായി കടന്നു വരുന്നു. അതുകണ്ട്‌ എന്തെന്നറിയാതെ അനഘയുടെ കുരുന്ന് ആരുടെയോ ഒക്കത്തിരുന്ന് ഏങ്ങിക്കരയുന്നു. വിറങ്ങലിച്ച തറയില്‍ കിടത്തിയ അവളുടെ ദേഹത്തിനരികെ നിശ്ചേതനായി ഇരിക്കുന്ന അച്ഛന്റെ മടിയില്‍ അമ്മയുടെ വിളറിയ മുഖത്തേക്കുനോക്കിക്കൊണ്ട്‌ അഖില്‍.

അധികനേരം അവിടെ നില്‍ക്കാന്‍ മനസ്സുവന്നില്ല. ഞാന്‍ പുറത്തേക്കിറങ്ങി.

വിനോദേട്ടന്‍ എവിടെ നിന്നോ മുന്നില്‍ പ്രത്യക്ഷപ്പെട്ടു- "രാജേ, ഇനി നമ്മളിവിടെ നിക്കേണ്ട കാര്യമില്ലല്ലോ! ഇന്നലെ വൈകിട്ടു പുറപ്പെട്ടതല്ലേ. പതുക്കെ നീങ്ങിയാലോ?"

"ങാ..." എനിക്കങ്ങനെ അലസമായി മൂളാനേ കഴിഞ്ഞുള്ളൂ.

"എങ്കില്‍ വാ, പോയേക്കാം. അടക്കം പുറത്തൂന്നു വരാനുള്ളോരു വന്നിട്ടേ ഒണ്ടാവൂ."

'... മഴ പെയ്യില്ലാന്നു പ്രതീക്ഷിക്കാം. അപ്പോ, സൂമാരന്‍ ചേട്ടാ, ഇറങ്ങുവാ. പിന്നെ കാണാം.' എന്ന് അടുത്തു നിന്ന ആളോട്‌ പറഞ്ഞ്‌ വിനോദേട്ടന്‍ കാറില്‍ കയറി.

"ഇവിടുന്ന് പ്രദീപിന്റെ വീട്ടിലേക്ക്‌ എന്തോരം ദൂരമൊണ്ട്‌?"

"ങ്‌... വണ്ടിക്കാണേല്‍ ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌. ആ പിന്നെ, കല്യാണപ്പാര്‍ട്ടി വീട്ടില്‍ എത്തി. വീടുകേറല്‍ കഴിഞ്ഞുവത്രേ. ഇപ്പോ വിളിച്ചാരുന്നു. വിവരങ്ങളൊക്കെ പ്രദീപ്‌ രാവിലെ തന്നെ അറിഞ്ഞിരുന്നു. ഉടനെ ഇങ്ങോട്ടുവരുന്നെന്ന് പറഞ്ഞു..."

പറഞ്ഞു തീര്‍ന്നില്ല, പ്രദീപിന്റെ കാര്‍ റോഡിന്റെ ഓരം ചേര്‍ന്നു വന്നുനിന്നു. പുതുമണവാളന്റെ വേഷത്തില്‍ ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന് പ്രദീപ്‌ ഇറങ്ങി. ഉടന്‍ ഞങ്ങള്‍ ഇരുവരും പ്രദീപിനെ സമീപിച്ചു. അവന്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടു. ഞങ്ങളെ കണ്ടപാടേ ഓടിവന്ന് വിനോദേട്ടനെ വട്ടം കെട്ടിപ്പിടിച്ചു.

"എടാ... നീയില്ലായിരുന്നെങ്കില്‍... ഇത്രേമൊക്കെ...! അതും ബിന്‍സി ആശൂത്രീ കിടക്കുമ്പോ.. എങ്ങനെ നന്ദി പറയുമെടാ നിന്നോട്‌..? രാജേ... നീ കല്യാണം പോലും കൂടാന്‍ നിക്കാതെ...! താങ്ക്സ്‌ ഡാ!" പ്രദീപ്‌ കരയുമെന്ന് തോന്നി.

വിനോദേട്ടന്‍ പ്രദീപിന്റെ തോളത്തുകൈയിട്ട്‌ ആളൊഴിഞ്ഞ ഒരിടത്തേക്കു കൊണ്ടുപോയി. "ഡാ, നീ വിഷമിക്കാതെ. കഴിഞ്ഞതു കഴിഞ്ഞു. ഇനിയിപ്പോ എന്തു ചെയ്യാമ്പറ്റും?" തോളില്‍ ഒരു തട്ടലായി, സൗഹൃദം പ്രദീപിനാശ്വാസമേകി. എനിക്കും ഒരു ശ്വാസംമുട്ടല്‍. എന്റെ കൈത്തലം പ്രദീപ്‌ കൂട്ടിപ്പിടിച്ചു-"രാജേ, അവള്‍ എന്റെ കല്യാണത്തിനു വരുമ്പഴാടാ..." ഒരു തുള്ളി കണ്ണീര്‍ പ്രദീപിന്റെ കണ്‍കോണില്‍ നിന്നും എന്റെ കൈയ്യില്‍ വീണു.

"സാരമില്ല മാഷേ..!"

പ്രദീപ്‌ അനഘയെ കാണാന്‍ പോകുന്നതു ഞങ്ങള്‍ നോക്കിനിന്നു.

"രാജേ, അവനിപ്പോഴും അവളോട്‌ എത്ര സ്നേഹമാണെന്ന് കണ്ടോ? പരിചയമെന്നോ സ്നേഹമെന്നോ പ്രേമമെന്നോ സൗഹൃദമെന്നോ എന്തു പേരിട്ടു വിളിക്കും? ഷി വാസ്‌ ക്വയറ്റ്‌ അണ്‍ലക്കി റ്റു ഗെറ്റ്‌ ഹിം ഇന്‍ ഹര്‍ ലൈഫ്‌..."

റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ നീങ്ങുമ്പോള്‍ ഞാനോര്‍ത്തു- പ്രണയം - ആദ്യപ്രണയം - ഇത്രമധുരതരമാണോ?

*** *** ***

അന്ന് പ്രദീപിന്റെ വീടു സന്ദര്‍ശിച്ചു. വിനോദേട്ടന്റെ കൂടെ ആശുപത്രിയില്‍ പോയി. പിറ്റേന്ന് കോട്ടയത്തു നിന്നും ഞാന്‍ ബാംഗ്ലൂരിനു ബസ്സുകയറി.

തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ് പായുകയാണ്. പുറത്തെയിരുട്ടിലേക്ക് കണ്ണുനട്ടിരുന്ന് മുഷിഞ്ഞ ഞാന്‍ സാവധാനം വീണ്ടും ഉറക്കത്തിലേക്കു വഴുതി. നേരം വെളുത്തുവരുന്നു. ഹൊസൂര്‍ എത്താറായപ്പോഴേക്കും ഒരു പെണ്‍കുഞ്ഞിന്റെ ജനനവാര്‍ത്ത എന്നെത്തേടിവന്നു.

"ഈശ്വരാ രക്ഷിക്കണേ! കണ്‍ഗ്രാറ്റ്‌സ്‌ വിനോദേട്ടാ..! അപ്പോ ഇതിന്റെ ചെലവു പിന്നെ!!"

അടുത്ത സന്ദര്‍ശകയ്ക്ക്‌ ഭൂമിയും ആകാശവും കാഴ്ചയൊരുക്കവേ ഞാന്‍ യാത്ര തുടര്‍ന്നു.

Friday, March 20, 2009

ഇല വാടി, ഇതള്‍ വാടി

[ ഓലപ്പീപ്പിയിലെ അന്‍പതാം പോസ്റ്റ് ]

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-12
തുടക്കം
കഴിഞ്ഞ കഥ

ഞാന്‍ ആദ്യമായി കാണുകയാണ്‌ അനഘയെ! ആ മുഖത്തേക്ക്‌ ഒരു ഞൊടി നോക്കാനെ കഴിഞ്ഞുള്ളൂ- താരാട്ടുകേട്ട്‌ ഉറങ്ങുന്ന ഒരു കുഞ്ഞിനെപ്പോലെ. ഓക്സിജന്‍ മാസ്കും ബ്ലഡ്‌ബാഗും തലയില്‍ മഞ്ഞുകൊണ്ടുള്ള തൊപ്പി പോലെ ഡ്രെസ്സിങ്ങും! മുഖം നല്ലവണ്ണം കാണാന്‍ പറ്റുന്നില്ല. കാലിന്റെയും കൈയ്യിന്റെയും തോളിന്റെയും പരുക്ക്‌? ഒന്നും വ്യക്തമല്ല. വേണ്ട, എനിക്കെല്ലാം കൂടി കാണണ്ട. ചുറ്റും വെള്ളക്കുപ്പായമിട്ട നേഴ്സുമാരും അറ്റന്‍ഡര്‍മാരുമെല്ലാം എന്തോ, എന്നെ വല്ലാതെ മുഷിപ്പിച്ചു. ഒരു നോക്കു കണ്ടിട്ടു ഞാന്‍ പിന്‍വാങ്ങി. അനഘയെ സാവധാനം ഐ.സി.യുവിലേക്കു കൊണ്ടുപോയി. തളര്‍ന്ന ഹൃദയത്തോടെ നിന്ന എനിക്ക്‌ അവിടെനിന്നു എത്രയും വേഗം കടന്നുകളഞ്ഞാല്‍ മതിയെന്നു തോന്നി.

നെഞ്ചിലെന്തോ കനംതൂങ്ങുന്നതുപോലെ. ഉടനെ അവിടെ കണ്ട ബെഞ്ചിലിരുന്നു. മനസ്സില്‍ വല്ലാത്ത ശൂന്യത. ആരെല്ലാമോ അനഘയുടെ പിന്നാലെ നടന്നു നീങ്ങി. ഞാന്‍ പതുക്കെ കണ്ണുകളടച്ചു, എപ്പോഴും ചൊല്ലുന്ന മന്ത്രം മനസ്സിലുയര്‍ന്നു: "ഈശ്വരാ രക്ഷിക്കണേ..!"

*** *** ***

"ഡാ, ഒറങ്ങുവാന്നോ..?" വിനോദിന്റെ സ്വരം എന്നെ ഞെട്ടിച്ചു. ഞാന്‍ ഗാഢമായ ഏതോ ചിന്തകളില്‍ ആയിരു‍ന്നിരിക്കണം, അല്ലെങ്കില്‍ മയക്കത്തില്‍.

"... ഞങ്ങള്‍ ഡോക്ടറെ കണ്ടു..." ഓ! ഞാന്‍ അതന്വേഷിക്കാന്‍ മറന്നല്ലോ. വിനോദ്‌ തുടര്‍ന്നു: "... തല്‍ക്കാലം ജീവനുണ്ട്‌ എന്നു മാത്രമേ അവര്‍ പറയുന്നുള്ളൂ. തലയുടെ വലതു വശത്തിനും വലത്തെ തോളിനുമാണ്‌ സാരമായ പരുക്ക്‌. പിന്നെ കയ്യുടെയും കാലിന്റെയും ഫ്രാക്ചറും... നാല്‍പത്തെട്ടു മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍പറ്റില്ലെന്നാ...." ബാക്കി കേള്‍ക്കാന്‍ മനസ്സുവന്നില്ല. ഈ അസുഖകരമായ അന്തരീക്ഷത്തില്‍ എങ്ങനെ കഴിയുന്നു ആശുപത്രിജീവനക്കാരും മറ്റും? അങ്ങനെ കുറച്ചുപേര്‍ ഇല്ലായിരുന്നെങ്കിലോ എന്നു തിരിച്ചൊരു ചോദ്യവും അപ്പോള്‍ പൊങ്ങിവന്നു.

"ദേ, അതാ അനഘേടെ അച്ഛന്‍! അവരു വന്നിട്ടു കുറച്ചുനേരമായതേയുള്ളൂ. പുള്ളിക്കാരന്‍ ആകെ തകര്‍ന്നിരിക്കുവാ. പിന്നെ, കൂടെ ആള്‍ക്കാരൊക്കെയുണ്ട്‌. അവര്‍ നാലഞ്ചുപേരു വന്നിട്ടൊണ്ട്‌. കുറെപ്പേര്‍ നാളെ വരുമ്ന്നാ പറഞ്ഞേക്കുന്നെ. പ്രദീപിന്റെ അയല്‍പക്കത്തെ ഒരാളുണ്ട്‌. ആ പിന്നെ, അവനേം ഞാന്‍ വിവരങ്ങളൊക്കെ അറിയിച്ചു. അവനെന്നാ ടെന്‍ഷനാണോ എന്തോ!" വിനോദ്‌ ഇടയ്ക്കു നിര്‍ത്തി. ഒരു ദീര്‍ഘനിശ്വാസം എടുത്തു.

പെട്ടെന്നു ഞങ്ങള്‍ നിന്നിരുന്നിടത്തെ ലൈറ്റെല്ലാം കെട്ടു. ഒരഞ്ചു സെക്കന്റ്‌ നേരത്തേക്ക്‌ ആരും ഒന്നും മിണ്ടിയില്ല. ആ ഇരുട്ടും നിശ്ശബ്ദതയും എന്നെ ഭയപ്പെടുത്തി. ഇടനാഴിയുടെ അങ്ങേയറ്റത്തുനിന്നും അരണ്ടവെളിച്ചം ബദ്ധപ്പെട്ട്‌ അവിടേക്കു കടന്നു വരാന്‍ ശ്രമിച്ചു. സി.എഫ്‌.എല്‍ ലാമ്പ്‌ മിന്നിക്കത്തിയപ്പോഴും അലക്ഷ്യമായി എങ്ങോട്ടോ നോക്കിക്കൊണ്ട്‌ മൂപ്പരെന്റെയടുത്തു തന്നെയുണ്ട്‌. എന്റടുത്ത്‌ ആരുമില്ലായിരുന്നെങ്കില്‍ ഞാന്‍ വെളിച്ചം വരുന്ന ഭാഗത്തേക്ക്‌ ഓടിയേനെ. അറിയാതെ ഒരു ഭയം എന്നെ ഗ്രസിക്കുന്നതായി ഞാനറിഞ്ഞു.

"വിനോദേട്ടാ, ശരത്‌ എവിടെ?"

"ഞാന്‍ അവനെ പറഞ്ഞുവിട്ടു. ഇനിയിപ്പോ നമ്മളെല്ലാമില്ലേ. അവന്‍ വന്നതു എത്ര ഉപകാരമായീന്നു നോക്ക്യേ? അല്ലെങ്കില്‍ നമ്മളിവിടെ വരുന്നവരെ നിത്യേടെ വീട്ടുകാര്‍ തന്നെ എല്ലത്തിനും ഓടണമായിരുന്നു. എല്ലാം അവന്‍ കൈകാര്യം ചെയ്തു, അവന്റെ ആരുമല്ലായിരുന്നിട്ടു പോലും. ഇങ്ങനത്തെ ആള്‍ക്കാരെ അധികമൊന്നും ഇക്കാലത്തുകിട്ടില്ല.... എന്നിട്ടും പൊയ്ക്കോളാന്‍ പറഞ്ഞിട്ടു കൂട്ടാക്കതെ നിന്ന അവനെ നിര്‍ബ്ബന്ധിച്ചാ പറഞ്ഞയച്ചെ..."

"എങ്കില്‍ പിന്നെ നമക്കും പൊയ്ക്കൂടെ?" ആ ചോദ്യം വളരെ സംശയത്തോടെയാണു ഞാന്‍ ചോദിച്ചത്‌. അങ്ങനെയൊരു ചോദ്യം- അതു ശരിയായോ?

"ങാ..! പോകാം. എന്തായാലും വൈകി. അല്‍പം കൂടി കഴിയട്ടെ."

ഒന്നാലോച്ചിട്ട്‌ എന്നോടു ചോദിച്ചു- "അല്ല, ഇനി ചെന്നാലും കല്യാണത്തിനു പോക്കൊന്നും നടക്കില്ല. നീ തിരിച്ചു പൊയ്ക്കോ. പോകുന്നോ? ഉച്ചയാകുന്നേനു മുന്നെ ബാംഗ്ലൂരെത്താം."

എനിക്കൊരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല. വിനോദേട്ടന്റെ കൂടെ നാട്ടില്‍ പോയി നാളെ പ്രദീപിനെ കണ്ടിട്ട്‌.. ഏയ്‌.. നാളെത്തന്നെ തിരിച്ചു പോക്കു നടക്കില്ല. മടക്കം മറ്റന്നാളാക്കിയാലോ? “പതുക്കെത്തീരുമാനിക്കാം..!”

"വന്നേ.. ദേ അവിടെന്തോ വിഷയം...!!!" വിനോദേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ ഞാനും തിടുക്കത്തില്‍ പിന്നാലെ നടന്നു. എല്ലാവരും കൂട്ടം ചേര്‍ന്ന് ഐ.സി.യുവിന്റെ മുന്നില്‍ നില്‍ക്കുന്നു. രണ്ടു നേഴ്സുമാര്‍ കൂടി തിടുക്കത്തില്‍ അകത്തേക്കു പോയി. മറ്റൊരാള്‍ വന്ന് ആരുടെയോ കയ്യിലിരുന്ന മരുന്നുപൊതികള്‍ വാങ്ങി.

മൗനവും ആകുലതയും അവിടെ തിങ്ങിനിന്നിരുന്നു. കൂടെ നില്‍ക്കുന്നവരുടെയെല്ലാം മുഖത്ത്‌ കനത്ത ഉദ്വേഗവും പിരിമുറുക്കവും. എല്ലാവരും ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നോ? അനഘയുടെ അച്ഛന്‍ അല്‍പം മാറി ഒരു ബെഞ്ചിലിരിക്കുന്നു. അവ്യക്തമായി എന്തൊക്കെയോ പറയുന്നു, കരയുന്നു. 'എന്റെ മോള്‍.. എന്റെ പൊന്നുമോളെ... എന്റെ കുഞ്ഞിനൊന്നും... കൊച്ചുമോന്‌.. മോന്‌.. ആരൂല്ലാണ്ടാക്കല്ലേ..!!' കൂടെ രണ്ടു പേര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒരച്ഛന്റെ പ്രാണവേദനയ്ക്കുമുന്നില്‍ ഏതാനും വാക്കുകള്‍ക്കും തലോടലുകള്‍ക്കും എന്തുവില?? തളര്‍ന്നവശനായി അദ്ദേഹം ബെഞ്ചില്‍ ചാരിയിരുന്നു. ഒരാള്‍ തോര്‍ത്തുകൊണ്ട്‌ വീശിക്കൊടുത്തു. ഭിത്തിയില്‍പതിച്ചിരുന്ന ഒരു സ്റ്റിക്കറില്‍ നിന്നും 'വാഴ്ക വളമുടന്‍' എന്നു വായിച്ചു.

പൊടുന്നനെ ചില്ലുവാതില്‍ തുറന്നുവന്ന് ഒരു നേഴ്സ്‌ പതിഞ്ഞസ്വരത്തില്‍ അറിയിച്ചു: "അനഘാവൊടെ റിലേറ്റിവ്‌സ് യാരാവതു ഇരുന്താ .... വന്തു പാക്കലാം..."

കൂടിനിന്നിരുന്നവര്‍ എല്ലാവരും ഒന്നിളകി. എല്ലാവരും അകത്തു കയറാന്‍ തിടുക്കമിടുന്നതു പോലെ. എങ്കിലും രണ്ടുപേര്‍ ചേര്‍ന്ന് അച്ഛനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ചെരിപ്പൂരിയിടാന്‍ ആരോ ഓര്‍മ്മിപ്പിച്ചു. കൂടെ വിനോദും കയറി. ഒരു മിനിട്ടിനകം എല്ലാവരും പുറത്തുവന്നു. തിടുക്കത്തില്‍ വരുന്നതുപോലെ! വിനോദേട്ടന്‍ എന്റെ ചെവിയില്‍ പറഞ്ഞു-"സംഗതി പ്രശ്നമാണെന്നാ തോന്നുന്നേ, പെട്ടെന്നെന്തോ ഒരു പിടച്ചില്‍ പോലൊക്കെ ഉണ്ടായി. എല്ലാരെം ഇറക്കി, അപ്പോത്തന്നെ!!!"

ഘനീഭവിച്ച ഏതാനും മിനിട്ടുകള്‍ കൂടി. മൂന്നര കഴിഞ്ഞു, സമയം. വെളുക്കാന്‍ ഇനിയും ഒരുപാടു സമയം ബാക്കി കിടക്കുന്നതുപോലെ ഒരു തോന്നല്‍.

ഒരിക്കല്‍ക്കൂടി ചില്ലുവാതില്‍ തുറന്നു. സ്തെത്‌ കൈയ്യില്‍ ചുരുട്ടിപ്പിടിച്ച്‌ ആദ്യം പുറത്തേക്കിറങ്ങിയ ഡോക്ടര്‍ പറഞ്ഞു-"എങ്കളാലെ... കാപ്പാത്ത മുടിയലെ...!!!"

അനന്തരം?

Monday, March 16, 2009

ടേക്ക്‌ ഡൈവേര്‍ഷന്‍

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-11

തുടക്കം
കഴിഞ്ഞ കഥ

എന്‍. എച്ച്. 7 - സേലം ബാംഗ്ലൂര്‍ റൂട്ട്‌. വെയില്‍ മാഞ്ഞു; റോഡില്‍ ട്രാഫിക്‌ തീരെ കുറവാണ്‌. ബസ്സുകളും ട്രക്കുകളും ഹുങ്കാരശബ്ദം മുഴക്കി പോകുന്നു. കാറില്‍ മുഴങ്ങുന്ന പതിഞ്ഞപാട്ട്‌ ആസ്വദിച്ച്‌, റോഡിലേക്കു തന്നെ കണ്ണും നട്ട്‌ അയത്നലളിതമായി വിനോദ്‌ വണ്ടിയോടിക്കുന്നു.

"ഒരുപാടു സ്വപ്നം കാണല്ലേ! തല്‍ക്കാലം ഡ്രൈവിങ്ങില്‍ ശ്രദ്ധിക്ക്‌!" ഞാന്‍ പറഞ്ഞു.

"ഇപ്പോഴല്ലേടോ സ്വപ്നം കാണാന്‍ പറ്റൂ. അച്ഛനാകാന്‍ പോകുന്നതിന്റെ ത്രില്‍ നിനക്ക്‌ അറിയാന്‍ മേലാഞ്ഞിട്ടാ. എത്രയും വേഗം നാട്ടിലൊന്നെത്തിയാല്‍ മതി എന്നാ എന്റെ ചിന്ത!"

എനിക്ക്‌ വിനോദേട്ടന്റെ മനസ്സിലെ തിരത്തള്ളല്‍ മനസ്സിലാക്കാമായിരുന്നു. സീറ്റില്‍ അമര്‍ന്നിരുന്ന് ഞാന്‍ മൂപ്പരുടെ ഡ്രൈവിങ്ങ്‌ ആസ്വദിച്ചു. ഈ രാത്രി ഇങ്ങേരെ ഉറക്കാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം എനിക്കാണല്ലോ എന്നോര്‍ത്ത്‌ മുന്‍പത്തെ ബിയറിന്റെ ആലസ്യത്തെ ഞാന്‍ മന:പൂര്‍വ്വം അവഗണിച്ചു.

പുതിയ ഒരു രാവിനെ വരവേല്‍ക്കാന്‍ പ്രകൃതി ചായം ചാലിച്ചു. നല്ല ചെമന്ന ആകാശം. എനിക്കൊരു ഫോട്ടോയെടുക്കാന്‍ തോന്നി. ബാംഗ്ലൂരിലെ കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കിടയില്‍ ഇത്തരമൊരു ദൃശ്യം കിട്ടില്ല. പിന്നെ ഫോട്ടം പിടിക്കാന്‍ വണ്ടി നിര്‍ത്തിച്ചു- വേണ്ട. നേര്‍ത്ത ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട്‌ സ്വിഫ്റ്റ്‌ പറന്നു.

പെട്ടെന്നു വിനോദിന്റെ ഫോണ്‍ ചിലച്ചു. ഇന്‍ഡിക്കേറ്ററിട്ട്‌ വേഗം കുറച്ച്‌ വണ്ടി ഇടത്തോട്ടൊതുക്കി.

"ആ പ്രദീപാ..!" എന്നും പറഞ്ഞ്‌ ഫോണെടുത്തു സാവധാനം പുറത്തിറങ്ങി. അല്‍പം കഴിഞ്ഞ്‌ പിന്നാലെ ഞാനും.

എന്തെല്ലാമോ അന്തംവിട്ട രീതിയില്‍ സംസാരിച്ചിട്ട് പുള്ളി വേഗം കാറില്‍ വന്നു കയറി. പാട്ടു നിര്‍ത്തി.

എന്താഎന്തു പറ്റിയെന്നു ഞാന്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ധൃതിയില്‍ ഇത്രയും എന്നോടു പറഞ്ഞു: " പ്രദീപിന്റെ ഫ്രണ്ടൊണ്ടല്ലോ? അനഘ, കോയമ്പത്തൂരിലുള്ള...? പുള്ളിക്കാരിക്ക്‌ ഒരു ആക്സിഡന്റ്‌..!! ഇവളും ഇവള്‍ടെ ഒരു കൂട്ടുകാരിയും കൂടി സ്കൂട്ടറില്‍ പോയപ്പോ സ്കിഡ്‌ ചെയ്തതോ മറ്റോ ആണത്രേ.. ബസ്സിനടിയില്‍ പോയെന്നാ അറിയാന്‍ കഴിഞ്ഞത്‌. കൂട്ടുകാരിക്കും പരിക്കുണ്ട്‌. അല്‍പം സീരിയസാണത്രെ. ഹോസ്പിറ്റലില്‍ നിന്നു പ്രദീപിനെയാ വിളിച്ചു പാഞ്ഞത്‌. അനഘേടെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്‌. അവര്‍ അവിടുന്നു പുറപ്പെട്ടു. എന്നാലും അവരു വരുമ്പോ സമയമെടുക്കില്ലേ. അതുകൊണ്ട്‌ നമ്മളവിടെ എത്രേം വേഗം എത്തിയേ പറ്റൂ."

ഞാന്‍ അല്‍പനേരം സ്തബ്ധനായി ഇരുന്നുപോയി. അപ്രതീക്ഷിതമായ ഒരു ദുരന്തവാര്‍ത്ത കേട്ടതുപോലെ. വണ്ടി സ്റ്റാര്‍ട്ടാക്കി, എഞ്ചിന്‍ നന്നായി റെവ്‌-അപ്‌ ചെയ്തു. ഇപ്പോ പറക്കാന്‍ പോവ്വാണെന്ന് എനിക്കു തോന്നി. വണ്ടി എടുക്കാന്‍ ഒരുങ്ങിയതാണ്‌. അപ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ ഫോണെടുത്ത്‌ വിനോദേട്ടന്‍ ഡയല്‍ ചെയ്തു:

"ശരത്തേ, നീയെവിടാ? വീട്ടിലുണ്ടോ? ....... എടാ, ഒരു അത്യാവശ്യക്കേസ്‌!! എന്റെയൊരു ഫ്രണ്ട്‌ ഒരു അക്സിഡന്റായി, ഇന്നു വൈകിട്ട്‌, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലിലാണെന്നാ കേട്ടത്‌. .... പേരോ?... അനഘ, അവിടെ എസ്‌.ബി.ഐയിലാ ജോലി. .... ഒന്നന്വേഷിച്ചു വിവരം പറയാമോ?.. ഞങ്ങള്‍ സേലം അടുക്കാറായി.. എത്രയും വേഗം എത്താം.. എന്തെങ്കിലും അത്യാവശ്യ... ഓകെഡാ... ആ വിളി... ബൈ."

പറഞ്ഞുനിര്‍ത്തി, അല്പനേരം ആശാന്‍ നിശ്ശബ്ദനായിരുന്നു. "രാജേ ആ വെള്ളമിങ്ങെടുത്തേ.."

ഞാന്‍ കുപ്പിയിലെ വെള്ളം നല്‍കി. മടുമടാന്നു മൂന്നാലിറക്കു കുടിച്ച്‌ കുപ്പി സീറ്റിനരികില്‍ വെച്ചു. "സീറ്റ്‌ ബെല്‍റ്റിട്ടോ.." എന്നും പറഞ്ഞ്‌ സ്വയം ബെല്‍റ്റുധരിച്ചു.

"ഭാഗ്യം, അവന്‍-ശരത് - വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഇവന്റെ വീട്‌ ആശുപത്രീടെ അടുത്തെങ്ങുമാണേല്‍ മതിയാരുന്നു... ദൈവമേ ഒന്നും വരുത്തല്ലേ!"

ഇതെല്ലാം കേട്ട്‌ ഞാനും വെള്ളം കുടിച്ചു പോയി. സ്വിഫ്റ്റ്‌ ഒന്നുകൂടി കരുത്താര്‍ജ്ജിച്ചു, സാവധാനം മുന്നോട്ടുനീങ്ങി. വിനോദേട്ടന്‍ വലതു വശത്തുകൂടി പിന്നിലേക്കൊന്നു പാളിനോക്കി സാവധാനം വണ്ടി ട്രാക്കിലാക്കി. വ്യക്തമായ ഒരു മൂളലോടെ വേഗമെടുത്തു. 'പ്ഡക്‌' എന്ന ശബ്ദത്തോടെ ഗിയര്‍ മുന്നേറി. അതീവശ്രദ്ധയോടെ വിനോദേട്ടന്‍ വണ്ടി പറപ്പിച്ചു.

*** *** ***

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്‌ ശരത്തിന്റെ വിളി വന്നു. ആളെ കണ്ടെത്തി എന്നും സംഗതി അല്‍പം സീരിയസ്സാണ്‌ എന്നും അവന്‍ ആദ്യമേ പറഞ്ഞു. "റോഡിന്റെ ഡിവൈഡറില്‍ സ്കൂട്ടര്‍ തട്ടി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നത്‌ ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ്‌ - നിത്യ- അവളാണു വണ്ടി ഓടിച്ചിരുന്നത്‌. അതിന്റെ കൈയ്ക്കും കാലിനും ഫ്രാക്ചറുണ്ട്‌. ഈ അനഘയ്ക്ക്‌ ഹെല്‍മെറ്റ്‌ ഇല്ലായിരുന്നുവത്രെ. റോഡില്‍ തലയടിച്ചാണു വീണത്‌, കൂടാതെ തോളിനും കാലിനും പരുക്കുണ്ട്‌. നിത്യേടെ വീട്ടുകാര്‍ സംഭവം അറിഞ്ഞയുടന്‍ എത്തി. ഇവിടെ അവര്‍ക്കു നല്ല ഹോള്‍ഡാ. പിന്നെയുള്ള കാര്യങ്ങളെല്ലാം അവരാണ്‌ നടത്തിയത്‌. അനഘയ്ക്ക്‌ എമര്‍ജന്‍സി ഓപ്പറേഷന്‍ വേണ്ടിവരും, രക്ഷപ്പെടാനുള്ള സാധ്യതയെപറ്റി ഇപ്പോള്‍ പറയാനാവില്ല എന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. എത്രയും വേഗം ഒപ്പറേഷന്‍ നടത്താനുള്ള അറേന്‍ജ്‌മെന്റ്‌സ്‌ ചെയ്യുന്നുണ്ട്‌. ബ്ലഡ്‌ ഒക്കെ ഞങ്ങള്‍ രണ്ടു കൂട്ടരും ചേര്‍ന്ന് ഏര്‍പ്പാടു ചെയ്തു. " ഇതായിരുന്നു വിളിയുടെ സാരം. വിവരങ്ങളെല്ലാം പ്രദീപിനെ അറിയിച്ചു. ഒപ്പം അനഘയുടെ വീട്ടുകാരെ വിളിച്ചു. കൂടുതല്‍ വിശദീകരിച്ചില്ലെങ്കിലും അത്യാവശ്യവിവരങ്ങള്‍ മാത്രം പറഞ്ഞു.

വീട്ടില്‍ വിളിച്ചിട്ട്‌ ഒരു സുഹൃത്തിനൊരു അത്യാവശ്യമുണ്ടായി. അതുകൊണ്ട്‌ കോയമ്പത്തൂരില്‍ അല്‍പം താമസമുണ്ട്‌. മിക്കവാറും നാളെ പകലേ എത്തുവൊള്ളൂ എന്നു മാത്രം പറഞ്ഞു. ബിന്‍സിയോട്‌ അംസാരിച്ചു, ടെന്‍ഷനൊന്നുമില്ലല്ലോ, അല്ലെ മോളേ എന്നു എന്നു വിനോദേട്ടന്‍ ചോദിക്കുമ്പോള്‍ പലവിധ ടെന്‍ഷനുകള്‍ക്കു നടുവിലാണല്ലോ ഈ മനുഷ്യന്‍ നില്‍ക്കുന്നതെന്നു ഞാനോര്‍ത്തു.

ആകെപ്പാടെ പിരിഞ്ഞുമുറുകിയ അന്തരീക്ഷമായിരുന്നു ഞങ്ങള്‍ക്കു ചുറ്റും അപ്പോള്‍. പിന്നെ എന്തിനും ഒരു സഹായത്തിനു ശരത്‌ അവിടെ ഉണ്ടല്ലോ എന്നൊരു ചിന്തയായിരുന്നു ഏക ആശ്വാസം.

*** *** ***

ഇരുനൂറിലേറെ കി.മീ. ദൂരം നിര്‍ത്താതെയുള്ള ഡ്രൈവിങ്ങ്‌. കഷ്ടിച്ചു മൂന്നു മണിക്കൂറെടുത്തില്ല!അത്രയും സ്പീഡില്‍ അത്രയും തഴക്കത്തോടെ ആരും വണ്ടിയോടിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല, അങ്ങനെയൊരു യാത്ര നടത്തിയിട്ടുമില്ല.

ഹോസ്പിറ്റലിലെത്തി. ട്രോമ കെയര്‍ വിഭാഗത്തില്‍ അന്വേഷിച്ചു, എമര്‍ജന്‍സി ഓപ്പറേഷനു കൊണ്ടുപോയി എന്നറിഞ്ഞു. ഉടനെ തന്നെ ശരത്‌ പ്രത്യക്ഷപ്പെട്ടു. കണ്ടപാടെ "കാര്യങ്ങളെല്ലാം വേഗം അറെന്‍ജ്‌ ചെയ്യാന്‍ പറ്റി. പിന്നെ കാത്തുനിക്കാതെ ഉടനെതന്നെ തീയേറ്ററില്‍ കയറ്റി. ഇപ്പോ രണ്ടുമണിക്കൂറാകുന്നു." എന്നാണു പറഞ്ഞത്. എത്ര കാര്യമായിട്ടാണ് അവന്‍ ഇവിടെ എത്തിയത്. അവന്റെ നല്ല മനസ്സിന് ആയിരം നന്ദി പറഞ്ഞു.

നിത്യയുടെ വീട്ടുകാരെ കണ്ടു. അവള്‍ ഐ.സി.യു. വില്‍ ആണ്‌. ജീവന്‌ അപകടമൊന്നുമില്ല. വീഴ്ച പറ്റിയതു കൊണ്ട്‌ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇട്ടിരിക്കുകയാണ്‌. വേദന അറിയാണ്ടിരിക്കാന്‍ മയക്കിക്കിടത്തിയിരിക്കുന്നു. അവളുടെ മാതാപിതാക്കള്‍ കയറി കണ്ടുവത്രെ.

പ്രദീപിനെയും അനഘയുടെ അച്ഛനെയും വിനോദേട്ടന്‍ വിളിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഓപ്പറേഷനു കയറ്റി എന്നു അനഘയുടെ അച്ഛനോടു പറഞ്ഞു. അദ്ദേഹം ആകെ തളര്‍ന്നതു പോലെ തോന്നി. അച്ഛനല്ലേ! പ്രദീപും വളരെ പിരിമുറുക്കത്തിലാണെന്നു തോന്നി. കല്യാണത്തലേന്ന് അവനു ദേ ഈ സമ്മര്‍ദ്ദം. ഏതു നേരത്താ ഭഗവാനേ ഓരോന്നൊക്കെ വരുത്തി വെയ്ക്കുന്നത്‌? എന്നെയാണെങ്കില്‍ ആ അശുപത്രിയുടെ അന്തരീക്ഷം വല്ലാതെ തളര്‍ത്തി. കരച്ചിലുകളും കഷ്ടതകളും വേദനകളും മാത്രമുള്ള ഒരു ലോകം. എന്തോ ഒരു തടവറയിലകപ്പെട്ടതു പോലെ. ഓപ്പറേഷന്‍ തീയേറ്ററിന്റെയും സര്‍ജിക്കല്‍ വാര്‍ഡിന്റെയുമെല്ലാം അരികില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നി.

"രാജേ.." ശരത്തിന്റെ വിളി എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. "വാ, സമയമിത്രയും ആയില്ലേ? നമക്കു വല്ലതും കഴിക്കാം. നമ്മള്‍ ഇപ്പോ ഇവിടെ നിന്നിട്ട്‌ ഒരു കാര്യവുമില്ല."

പുറത്തു പോയി ദോശ കഴിച്ചു. വിനോദേട്ടനു നല്ല ക്ഷീണമുണ്ടായിരുന്നെന്നു തോന്നുന്നു. മൂപ്പര്‍ രണ്ടു ദോശ കഴിച്ചു. സ്ട്രെസ്സിന്റെയും ഡ്രൈവിങ്ങിന്റെയുമായിരിക്കണം ആ മുഖം ആകെ ഇരുണ്ടിരുന്നു. ഇടയ്ക്ക്‌ ഒന്നു രണ്ടു തവണ ബിന്‍സിയെ വിളിച്ചു. നാളെ രാവിലെ വരാമെന്നു പലതവണ വാഗ്ദാനം ചെയ്തു.

പ്രദീപ്‌ വീണ്ടും വിനോദേട്ടനെ വിളിച്ചു. "ഡാ, നിന്നേ നിര്‍ബ്ബന്ധിക്കുവാണെന്നു കരുതരുത്‌. നീ ഇന്നൊന്നു അവിടെ നിക്കണം. അറ്റ്‌ ലീസ്റ്റ്‌. ... എനിക്കു വേണ്ടി.. എനിക്കറിയാം.. അവള്‍.. അവള്‍ എന്റെ കല്യാണത്തിനു പുറപ്പെടുവാരുന്നെടാ.. റെയില്‍വേ സ്റ്റേഷനിലേക്കു വരുന്ന വഴിയാ... കല്യാണക്കുറീലെ നമ്പരുകണ്ടാ ആരോ എന്നെ...." അങ്ങേത്തലയ്ക്കല്‍ പ്രദീപിന്റെ സ്വരം മുറിഞ്ഞു. വിനോദ്‌ എന്തെല്ലാമോ പറഞ്ഞാശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

കുറെനേരം കഴിഞ്ഞപ്പോള്‍ എനിക്കും വന്നു പ്രദീപിന്റെ വിളി- "രാജെ, നിന്നോടെന്താ പറയെണ്ടതെന്നറിയില്ല. അവിടെ ഉണ്ടാവണം, ഏതുകാര്യത്തിനും... കല്യാണത്തിനു വരുന്നതിലും എനിക്കു സന്തോഷം അവിടെ നിങ്ങളു രണ്ടാളും.... പിന്നെ എനിക്ക്‌ വിനോദിനെ നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ലല്ലോ..."

"ഹെയ്‌.. പ്രദീപ്‌ മാഷേ, ടെന്‍ഷനാകാതെ, ഞങ്ങളൊക്കെയില്ലെ ഇവിടെ.. മാഷ്‌ സന്തോഷമായിട്ടിരി, നാളത്തെ ദിവസത്തിന്റെ മൂഡു കളയാതെ.." ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ച് കുഴഞ്ഞു.

തെരുവുവിളക്കുകളുടെ മഞ്ഞവെളിച്ചത്തില്‍ മുറ്റത്ത്‌ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ക്കരികെ ഞാന്‍ വെറുതെ നിന്നു. ശരത്‌ അരികെ വന്നു.

"എന്നാലേ, നിങ്ങളു വിശ്രമിച്ചോളുട്ടോ. ന്തെങ്കിലും ആവശ്യണ്ടായാ ഞാന്‍ വിളിക്കാം. ഇത്രടം വരെ വണ്ടിയാത്ര ചെയ്തു വന്നതല്ലേ?"

വിനോദേട്ടനും വണ്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. മുന്‍സീറ്റ്‌ ചെരിച്ചു വെച്ച്‌ ഞാനും പതുക്കെ ഒന്നു ചാഞ്ഞു. വെളുപ്പിനെ ഒരു രണ്ടു മണിയായിക്കാണും, ശരത്‌ ഹോസ്പിറ്റലിനുള്ളില്‍ നിന്നും വിളിച്ചു.

"ഓപ്പറേഷന്‍ കഴിഞ്ഞു, ഇപ്പോ പുറത്തേക്കു കൊണ്ട്വരും..!!"

കാറില്‍ നിന്നും ഇറങ്ങി ഞങ്ങളിരുവരും അകത്തേക്കോടി. ചീഫ്‌ സര്‍ജന്‍ പുറത്തു വന്നു .ഉദ്വേഗത്തോടെ നിന്ന ഞങ്ങളെ നോക്കി "ഉത്തരവാദിത്വപ്പെട്ട രണ്ടു പേര്‍ എന്റെ മുറീലോട്ടു വരണം, പത്തുമിനിട്ടു കഴിഞ്ഞ്‌..."

മറ്റു ഡോക്ടര്‍മാരുമായി എന്തോ സംസാരിച്ച്‌ വെളുത്ത ഇടനാഴിയിലൂടെ വെള്ളക്കോട്ടിട്ട ആ സംഘം നടന്നുനീങ്ങി. തീയേറ്ററിന്റെ വാതില്‍ തുറക്കപ്പെട്ടു. ഒരു സ്ട്രെച്ചര്‍ സാവധാനം പുറത്തേക്കു വന്നു.

എന്നിട്ടെന്തായി?

Friday, March 13, 2009

കല്യാണം കൂടാനായി...

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-10

തുടക്കം
കഴിഞ്ഞ കഥ

"തേയ്‌, ഞാനേ.. ഒരു മൂന്നരയൊക്കെ ആകുമ്പോളെ ഇറങ്ങത്തൊള്ളൂ... പോരെ?" വിനോദിനോട്‌ ഞാന്‍ ഫോണില്‍.

"ആ... മതി മതി! നമക്കേ, ഒരു നാലാകുമ്പോളേക്കും അവിടുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ലേ?"

"ഓ. അതിനെന്താ. ഞാന്‍ ഏതാണ്ട്‌ റെഡിയായിക്കഴിഞ്ഞു. നേരെ എന്റെ ജംങ്ങ്‌ഷനില്‍ വന്നാ മതി. ഹൊസൂര്‍ റോഡില്‍ തന്നെ വെയിറ്റ്‌ ചെയ്തോ, ഞാന്‍ അങ്ങോട്ടു വന്നോളാം..."

"ഓകെ. ഒരു മൂന്നേമുക്കാലുകഴിയുമ്പോളേക്കും ഞാന്‍ അങ്ങെത്താം."

"അപ്പൊ ശരി, പറഞ്ഞപോലെ. ഞാനിപ്പോത്തന്നെ ഇറങ്ങി."

പ്രദീപിന്റെ കല്യാണമാണ്‌ നാളെ. ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കള്‍ വിനോദേട്ടനും ഞാനും. ഞായറാഴ്ചയാണ്‌ കല്യാണം എന്നതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടിലെത്തി വൈകിട്ടു പ്രദീപിന്റെ വീട്ടിലേക്കു ചെല്ലാം. വരന്റെ പാര്‍ട്ടിയോടൊപ്പം പുറപ്പെട്ട്‌ കല്യാണത്തില്‍ സംബന്ധിക്കാം, എറണാകുളത്തു വന്ന് അവിടെനിന്നു ബസ്സിനു ബാംഗ്ലൂരിലേക്കും എന്നതാണു പ്ലാന്‍.

അങ്ങനെയിരിക്കേയാണു വിനോദേട്ടന്‍ വിളിക്കുന്നത്‌. മൂപ്പരു നേരത്തെ, അതായതു വെള്ളിയാഴ്ചയ്ക്കു മുന്നേതന്നെ നാട്ടില്‍ പോകാനിരുന്നതായിരുന്നു. ഭാര്യയുടെ പ്രസവത്തീയതി അടുത്തതിനാല്‍ ഒരാഴ്ച്ച ലീവെടുത്താണു പോക്ക്‌. പക്ഷേ ജോലി സംബന്ധമായ അത്യാവശ്യം കാരണം ശനിയാഴ്ചയും കൂടി ഓഫീസില്‍ പോകേണ്ടിവരുമെന്നു മനസ്സിലായതോടെ എന്നോടും കൂടി ഒപ്പം കൂടാന്‍, അതായത്‌ ശനിയാഴ്ച പോകാമെന്നു നിര്‍ദ്ദേശിച്ചു. വീട്ടില്‍ പോകാതെ നേരെ വിനോദേട്ടന്റെ വീട്ടില്‍ പാതിരാ കഴിയുന്ന നേരത്ത്‌ ചെന്ന് ഉറങ്ങി രാവിലെ ഫ്രഷായി നേരെ കല്യാണവീട്ടിലേക്ക്‌. ഭാഗ്യത്തിനു പുള്ളിക്കാരന്റെ ഔദ്യോഗിക പരിപാടികള്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും തീര്‍ന്നതിനാല്‍ സന്ധ്യയ്ക്കുമുന്‍പുതന്നെ യാത്ര തിരിക്കാമെന്നായി.

മൂന്നേമുക്കാല്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ മെയിന്‍ റോഡില്‍ ചെന്നു നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കാള്‍ വന്നു:

"അതേയ്‌, വിനോദേട്ടാ, ഞാന്‍ ആ നീല ഗ്ലാസിട്ട ആ ബില്‍ഡിങ്ങില്ലേ? അതിന്റെ മുന്നിലുണ്ട്‌."

"ഓകെ.!"

കറുത്ത സ്വിഫ്റ്റ്‌ എന്റെ അരികില്‍ വന്നു നിന്നു.

"ബാഗ്‌ പൊറകിലത്തെ സീറ്റില്‍ വെച്ചോ രാജേ..!"

"ശെരി ശെരി." പിന്‍ഡോര്‍ തുറന്ന് ബാഗ്‌ സീറ്റില്‍ വെച്ചു. വിനോദേട്ടന്റെ രണ്ടു ബാഗുകള്‍ അവിടെ നേരത്തെ തന്നെയുണ്ട്‌. ഞാന്‍ കയറിയ ഉടനെ പുള്ളി ചോദിച്ചു-

"അപ്പോ വിട്ടേക്കാം?"

"ഓകെ."

"വന്നിട്ട്‌ ഒത്തിരി നേരമായാരുന്നോ?"

"ഏയ്‌, ഇല്ല. ഒരഞ്ചു മിനിറ്റ്‌. പിന്നെ, എന്താരുന്നു ഓഫീസില്‍ ഇന്ന്‌?"

"അയ്യോ, ഒന്നും പറയണ്ട. ഞാന്‍ അടുത്താഴ്ച ലീവല്ലേ. അപ്പോ സെര്‍വര്‍ അഡ്മിനിസ്റ്റ്രേഷന്റെ കാര്യങ്ങളൊക്കെ പറഞ്ഞേല്‍പ്പിക്കാന്‍ നിന്നതാ. അതൊരു പുലിവാലായാരുന്നു. ഞാന്‍ ഈ സംഗതിയെല്ലാം കാലേകൂട്ടി ഞങ്ങടെ ടീമിലുള്ള ഒരു പെണ്ണിനെ പഠിപ്പിച്ചു വെച്ചിരുന്നതാ. നമ്മടെ സമയം! ഇന്നലെ ആ പെണ്ണു ബാത്രൂമില്‍ തെന്നി വീണു കാലിനു പൊട്ടല്‍. വേറെ ഒരുത്തനുണ്ടായിരുനതു ലീവ്‌. പിന്നെ ഇന്നവനെ വിളിച്ചു വരുത്തി അത്യാവശ്യം കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ഈ നേരമായപ്പോഴേക്കും ഇങ്ങെത്താന്‍ കഴിഞ്ഞതു ഭാഗ്യം!"

"അതു ശരി.."

"മാത്രോമല്ല, ഞാന്‍ അവിടെ ചെന്നിട്ട്‌ ബിന്‍സീനെ ആശുപത്രീല്‍ അഡ്മിറ്റ്‌ ചെയ്യാനാ ഇരുന്നത്‌. ചൊവ്വാഴ്ചയാ ഡേറ്റ്‌ പറഞ്ഞിരിക്കുന്നത്‌, എന്നാ ശനിയാഴ്ച തന്നെ അഡ്മിറ്റ്‌ ചെയ്യാംന്നുങ്കരുതി ഇരിക്കുവാരുന്നു. കുഴപ്പമില്ല, വീട്ടുകാര്‍ നോക്കിക്കോളും. പിന്നെ കല്യാണത്തിനു പോകുന്നതിനു മുന്നേ നമുക്കൊന്നു കേറി കണ്ടേച്ചും പോകാം."

"തീര്‍ച്ചയായും."

"ഈ വേഷം കൊള്ളാമല്ലോ? ടീ ഷര്‍ട്ടും ബെര്‍മുഡയും. സായിപ്പാന്നോ?"

"പൊന്നുമോനെ, ഞാന്‍ ലോങ്ങ്ട്രിപ്പിലെല്ലാം ഇതാണിടാറ്‌. ചുമ്മാ പാന്റ്സിലും ജീന്‍സിലും കേറിയിരുന്നു പുഴുങ്ങി ഉറക്കമിളച്ചിരുന്നു ഡ്രൈവു ചെയ്യുന്നതെന്തിനാ? ഇതാവുമ്പോ കംഫര്‍ട്ടബിളല്ലേ?"

"ഉം.. രണ്ടെണ്ണം അടിക്കുന്നില്ലേ, അതോ ഇപ്പോത്തന്നെ അടിച്ചിട്ടുണ്ടോ?"

"ഹേയ്‌.. ഇല്ലേയില്ല. ഡ്രൈവുചെയ്യുമ്പോള്‍ മദ്യം അടുപ്പിക്കത്തില്ല. അതൊക്കെ അതിന്റേതായ സമയത്ത്‌."

"അതു നല്ല കാര്യം തന്നെ."

ഞങ്ങളങ്ങനെ മിണ്ടീം പറഞ്ഞും യാത്ര തുടര്‍ന്നു. ബാംഗ്ലൂരു മുതല്‍ പൊന്‍കുന്നം വരെ മൂപ്പരു തന്നെ വണ്ടി ഓടിക്കണമല്ലോ എന്നു ചിന്തിച്ചപ്പോള്‍ ഡ്രൈവിങ്ങ്‌ അറിയാത്തതില്‍ എനിക്കു ലജ്ജ തോന്നി.

"എങ്ങനെ ഇത്രേം ദൂരം ഒറ്റയ്ക്കു വണ്ടിയോടിക്കും?"

"ഒറ്റയ്ക്കല്ല്ലല്ലോ. നീയില്ലേ."

"അതല്ല മാഷെ, ഒന്നു കൈമാറി ഓടിക്കണമെന്നു വെച്ചാല്‍ ആരുമില്ലല്ലോന്ന്!"

"ഓ.. അതൊരു വിഷയമല്ല മോനെ. ഉറക്കം വരാത്തിടത്തോളം ഞാന്‍ എത്ര കിലോമീറ്റര്‍ വേണേലും വണ്ടിയോടിക്കാം. നല്ല റോഡും നിര്‍ത്താതെ പാട്ടും ഉണ്ടായാ മതി. ഞാന്‍ പോകുന്ന സമയത്ത്‌ മിക്കവാറും ഇടയ്ക്കു നിര്‍ത്തിയിട്ട്‌ ഒന്നു രണ്ടു മണിക്കൂറൊക്കെ ഉറങ്ങിയിട്ടാ പോകാറ്‌. ഹം... ഇപ്പോ നാലു മണിയായില്ലേ. നമുക്ക്‌ ഒരു പത്തു പതിനൊന്നു മണിക്കൂര്‍ എസ്റ്റിമേറ്റ്‌ ചെയ്യാം. മൂന്നു മണിക്കു നമ്മള്‍ വീട്ടില്‍ ചെല്ലും! ഒരു നാലു മണിക്കൂര്‍ ഉറങ്ങി എട്ടു മണിയാകുമ്പോളേക്കും നമുക്ക്‌ വീട്ടീന്നെറങ്ങാം. പിന്നെ പെട്ടെന്നൊന്നു ആശൂത്രീലും പോയി ഒന്‍പതാകുമ്പോ പ്രദീപിന്റെ വീട്ടിലും ചെല്ലാം. പോരേ?"

"പിന്നെന്താ? വെല്‍ പ്ലാന്‍ഡ്‌ ആണല്ലോ?" ഞാന്‍ വിനോദേട്ടനെ ഒന്നു പൊക്കി.

"ആകാതെ പറ്റുമോ, രായപ്പാ..!"

ചന്ദാപുര എത്തിയപ്പോള്‍ ഒന്നു നിര്‍ത്തി.

"ഡാ, നിനക്കു ബിയര്‍ വേണോ?" വിനോദേട്ടന്റെ ചോദ്യം.

"ഏയ്‌ വേണ്ട." ഞാന്‍ നിഷേധിച്ചു.

"എടാ, വാങ്ങിച്ചു കഴിക്കുന്നേ കഴിച്ചോ. എന്നെ നോക്കണ്ട, കേട്ടോ? നീ ചുമ്മാ ബോറടിച്ചിരിക്കുവല്ലേ. പിന്നെ ബിയറടിച്ചിട്ട്‌ കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയിട്ടിട്ട്‌ കാറ്റുകൊണ്ടിരുന്നു യാത്ര ചെയ്യുന്നതിന്റെ സുഖം എന്താണെന്നു ചെക്ക്‌ ചെയ്യുകേം ചെയ്യാം."

ഞാന്‍ ശങ്കിച്ചു നിന്നു.

"ചെന്നു മേടീരെടാ. ദേ, അവിടെ, ഉം.. ദേ ഞാനും വരാം!"

രണ്ടുകുപ്പി മരച്ച പൊന്മാന്‍ ശക്തന്‍(കിങ്ങ്‌ഫിഷര്‍ സ്ട്രോങ്ങ്‌) വാങ്ങി.

ഇതിനിടെ വിനോദേട്ടന്റെ വീട്ടില്‍ നിന്നു വിളിച്ചു. ബിന്‍സിയെ അഡ്മിറ്റ്‌ ചെയ്തെന്ന് അറിയിക്കാനായിരുന്നു. വിനോദേട്ടന്‍ ഒരു ചായകുടി ഒക്കെ കഴിഞ്ഞ്‌ ഉഷാറായി വീണ്ടും വണ്ടിയെടുത്തു. സ്വിഫ്റ്റ്‌ പതുക്കെ വേഗമാര്‍ജ്ജിച്ചു തുടങ്ങി. ഞാനും റോഡിലേക്കും ഇടയ്ക്കെല്ലാം വിനോദേട്ടന്റെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങിലേക്കും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അച്ഛനാകാന്‍ പോകുന്നതിലുള്ള ഉത്സാഹം വിനോദേട്ടന്റെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു. ഇടയ്ക്ക്‌ ഒരു താരാട്ടു പാട്ട്‌ കേട്ടപ്പോള്‍ ആ പാട്ട്‌ പഠിച്ചുവെച്ചോളാന്‍ ഞാന്‍ മൂപ്പരോട്‌ പറഞ്ഞു.

"പഠിക്കേണ്ടകാര്യമില്ല. ഇതെനിക്കറിയാമെടാ, ഇതു ഞാന്‍ ബിന്‍സിയെ പാടിക്കേള്‍പ്പിക്കാറുള്ളതാ!"

ബിയറിന്റെ തണുപ്പ്‌ പയ്യെപ്പയ്യെ ഉള്ളു കുളിര്‍പ്പിച്ചു.

*** *** ***

"പ്രദീപേ, കാര്‍ ഡെക്കറേഷനു വണ്ടി എപ്പഴത്തേക്കാ എത്തിക്കണ്ടെ?"

"എന്നതാ ആന്റീ, കേട്ടില്ല.." സിറ്റൗട്ടില്‍ സംസാരിച്ചിരുന്നവരുടെ ഇടയില്‍ നിന്നും പ്രദീപ്‌ വാതില്‍ക്കലേക്കു നോക്കി.

"വണ്ടി ഡെക്കറേഷന്‍ എപ്പളാന്ന്?"

"ഏഴുമണിക്ക്‌ മുന്നേ ചെല്ലാനാ പറഞ്ഞേക്കുന്നെ. സജിയെയോ അനിലിനെയോ വിടാം." പ്രദീപ്‌ ഉറക്കെ പറഞ്ഞു. കസിന്മാരാണ്‌ അനിലും സജിയും. ഇരുവരും പന്തലില്‍ കല്യാണഒരുക്കങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു.

ഹാളിലൂടെ ഓടിക്കളിച്ചു ബഹളം വെയ്ക്കുന്ന കുട്ടികളോട്‌ "ആ മിറ്റത്തെങ്ങാനും പോയി കളിക്ക്‌ പിള്ളാരെ" എന്ന് ശാസിച്ചും "അനിലോ സജിയോ ആരേലും പൊക്കോളും ചേച്ചീ.." എന്ന് ആരോടോ വിളിച്ചു പറഞ്ഞും ആന്റി അകത്തേക്കുപോയി.

"ആരാടാ നാളത്തെ നിന്റെ ഡ്രൈവര്‍?" കൂടിയിരുന്ന അമ്മാവന്മാരിലൊരാള്‍ ചോദിച്ചു.

"അനിലും സജീം കൂടിയാ മല്‍സരം. രണ്ടുപേരില്‍ ഇന്നു രാത്രീലത്തെ ഗുലാന്‍പെരിശില്‍ ജയിക്കുന്നയാള്‍ക്ക്‌ നാളെ സ്റ്റിയറിങ്ങ്‌..!" -പ്രദീപ്‌.

"അതു ന്യായമായ മല്‍സരം. ഗുലാന്‍പെരിശെങ്ങനെയാന്നോ ആവോ, എന്നാലും ഡ്രൈവിങ്ങില്‍ അനില്‍ മിടുക്കനാ!" ഇളയമ്മാവന്റെ വക അനിലിനു ബൊക്കെ.

രാജേന്ദ്രന്‍ ചേട്ടന്‍ ഏറ്റുപിടിച്ചു - "അതു പിന്നെ ഇന്നാള്‌ കൊച്ചുമോളടെ കുഞ്ഞിനേം കൊണ്ട്‌ ആശൂത്രീപോയപ്പോ കണ്ടതല്ലായോ? ആ രാത്രീല്‌ എത്ര തഴക്കത്തോടെയാ അവനാ ജീപ്പ്‌..."

ഫോണ്‍ പോക്കറ്റില്‍ കിടന്ന്‌ ചിലച്ചു. പരിചയമില്ലാത്ത നമ്പര്‍. വെടിവട്ടത്തില്‍ നിന്ന് മാറിനിന്ന് സംസാരിക്കാനായി പയ്യെ എഴുന്നേറ്റപ്പോള്‍ 'ഒരുക്കങ്ങളെത്രയായി എന്നെറിയാനുള്ള വിളിയാണോടാ?' എന്നു കുസൃതി നിറഞ്ഞ ഒരന്വേഷണം പിന്നാലെ വന്നു. അല്ലെന്ന് ആംഗ്യം കാണിച്ച്‌ പ്രദീപ്‌ ഫോണെടുത്തു.

"ഹലോ.."

"....."

"അതെ പ്രദീപാണ്‌, ആരാ വിളിക്കുന്നത്‌?"

"................."

"ഉവ്വ്‌. യാ....ഐ നോ.. മൈ ഫ്രണ്ട്‌..!!"

"................"

"ഓ.. വാട്‌..? വ്‌..വെന്‍ .....? വിച്‌ ഹോസ്പിറ്റല്‍ ഇസ്‌ ദിസ്‌..?"

"......................................."

"ഓഹ്‌.. ഗോഡ്‌..! ഹൗ ഇസ്‌ ദ്‌ കണ്ടിഷന്‍ നൗ? "

"....................."

"ഓഹ്‌..അന്‍ഡ്‌ വാട്‌ എബൗട്‌ ദ്‌ അദര്‍ പെഴ്സണ്‍?"

"...."

"ഓ..ഓകെ."

"........................."

"യാഹ്‌, ഐ നോ. ഐവില്‍ മേക്‌ ദ്‌ അറേഞ്ജ്മെന്റ്‌സ്‌... ഓകെ. എനിതിങ്ങ്‌ അര്‍ജന്റ്‌ പ്ലീസ്‌ കാള്‍ മീ ഓകെ?"

"...."

"ഓകെ.. താങ്ക്സ്‌ ഫോര്‍ ഇന്‍ഫോമിങ്ങ്‌..."


നിന്ന നില്‍പില്‍ പ്രദീപ്‌ വെട്ടിവിയര്‍ത്തു. പന്തലില്‍ കൂടിയിരുന്നവര്‍ ആരും വാചകമടിയുടെ ബഹളത്തില്‍ അങ്ങോട്ടു ശ്രദ്ധിച്ചില്ല. ഒരു ഞൊടി ശങ്കിച്ചു നിന്ന ശേഷം പ്രദീപ്‌ ഫോണെടുത്ത്‌ തിടുക്കത്തില്‍ ഡയല്‍ ചെയ്തു.

Tuesday, March 10, 2009

വിനോദകാണ്ഡം

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-9

തുടക്കം
കഴിഞ്ഞ കഥ

നേരം മൂന്നേകാല്‍.

“എന്തൊരു ചൂട്” ബെഡ്ഡിലേക്കു മറിയുമ്പോള്‍ മനസ്സിലോര്‍ത്തു. ഇന്നലെ വൈകിട്ട് ഓഫീസില്‍ നിന്നും വന്നപ്പോള്‍ മുതല്‍ നിര്‍ത്താതെ കറങ്ങുന്ന ഫാന്‍ ആണ്. ഈ വര്‍ഷം ഉഷ്ണം നേരത്തെയാണെന്നു തോന്നുന്നു.

ടെറസ്സില്‍ അലക്കി വിരിച്ച തുണി ഇതിനകം ഉണങ്ങിക്കാണും. പിന്നെ എടുക്കാം. നാട്ടില്‍ പോയിട്ടു വരുന്നതിന്റെ പിറ്റേ വാരാന്ത്യങ്ങളെല്ലാം ഇങ്ങനെയാണ്. മുറി വൃത്തിയാക്കലും തുണിയലക്കും ശനി-ഞായര്‍ ദിവസങ്ങളിലെ പകലുറക്കവും ഒക്കെ കഴിഞ്ഞയാഴ്ചത്തെ കുടിശിഖ കാണുമല്ലോ.

ഊണിനു സാമ്പാറും പയറുതോരനും ആയിരുന്നു. ശാപ്പാടു കഴിഞ്ഞ് ഒന്നുറങ്ങണമെന്ന് ഓര്‍ത്തതാണ്. കമ്പ്യൂട്ടറിന്റെ പാതിയടഞ്ഞ ലിഡ് ഉയര്‍ത്തി, അതിനെ ഉണര്‍ത്തി. രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ ഒരു റൌണ്ട് കറങ്ങി പ്ലേലിസ്റ്റിന്റെ താഴെവന്നു നില്‍ക്കുന്നു. ഡൌണ്‍ലോഡ് ചെയ്യാനിട്ടിരുന്ന ഫയലുകള്‍ തീര്‍ന്നിരുന്നു. പുതിയ മെയിലൊന്നും ഇല്ല. ആരൊക്കെയോ ചാറ്റില്‍ ചെമപ്പും പച്ചയും കാട്ടി നില്‍ക്കുന്നു. പെട്ടെന്നു തന്നെ ചാറ്റില്‍ നിന്നും ലോഗൌട് ചെയ്തു. ചാറ്റാന്‍ ഒരു മൂഡില്ല. പെട്ടെന്നോര്‍ത്തപ്പോള്‍ കഴിഞ്ഞദിവസം കണ്ട രണ്ട് ജോലിപ്പരസ്യത്തിന്റെ ലിങ്കുകള്‍ സുഹൃത്തിനയച്ചു. അതിന്റെ സ്റ്റഡിമെറ്റീരിയല്‍ കയ്യിലുണ്ടായിരുന്നതും അയച്ചു കൊടുത്തു. വൈകിട്ടെങ്ങാനും വിളിച്ചും കൂടി പറഞ്ഞേക്കാം. അല്ലെങ്കില്‍ ചിലപ്പോ ശ്രദ്ധിച്ചെന്നു വരില്ല. പതുക്കെ ഒന്നു മയങ്ങാം എന്നു കരുതി കമ്പ്യൂട്ടര്‍ മടക്കി വെച്ചപ്പോള്‍ ഫോണ്‍ അടിക്കുന്നു.

ദാരപ്പാ എന്നൊരു ആകാംക്ഷയോടെ എടുത്തു നോക്കി.

"Vinod Bglr"

"ഹലോ!”

“ഹലോ രാജല്ലേ?”

“അതെ.. എന്തുണ്ട് വിനോദേട്ടാ വാര്‍ത്തകള്‍?”

“ആ.. അപ്പോ, മനസ്സിലായി അല്ലെ? എന്തു വാര്‍ത്ത? സുഖം തന്നെ. എവിടാ ഇപ്പോ?”

“ഞാന്‍ റൂമില്‍ തന്നെയുണ്ട്, ഊണൊക്കെ കഴിഞ്ഞ് ചുമ്മായിരിക്കുന്നു. മാഷെവിടാ?”

“ഞാന്‍ വീട്ടില്‍ തന്നെ. ഇപ്പോ പ്രദീപ് വിളിച്ചാരുന്നു. രാജിന്റെ കാര്യം പറഞ്ഞു. അപ്പോ വെറുതെ വിളിച്ചതാ. എന്താ പരിപാടികളൊന്നുമില്ലേ ശനിയാഴ്ചയായിക്കൊണ്ട്?”

“ഓ.. യെന്നാ പരിപാടി? വെറുതെയിങ്ങനെ. വൈകിട്ട് ചിലപ്പോ സിറ്റിക്കൊന്നിറങ്ങും. അത്യാവശ്യമൊന്നുമില്ല. ചിലപ്പോ..”

“എന്നാപ്പിന്നെ ഇങ്ങോട്ടു പോരുന്നോ? ഞാന്‍ ഇവിടെ തന്നേയേ ഉള്ളൂ. നമ്മക്കൊന്നു കാണുവേം ചെയ്യാം. രാജെന്നെ കാണാനിരിക്കുവാന്നു പ്രദീപ് പറഞ്ഞാരുന്നു..”

ഞാനല്പം കണ്‍ഫ്യൂഷനിലായി. പോകണോ വേണ്ടയോ? പോണം. പക്ഷേ, ഇന്നു തന്നെ, ഇപ്പൊ തന്നെ പോകണോ?

“എന്താ ആലോചിക്കുന്നെ? വേറേ എന്തേലും പ്രോഗ്രാം ഉണ്ടേ വരണമെന്നില്ല. ..”

“ഞാന്‍ വരാം. എനിക്കു പ്രോഗ്രാമൊന്നുമില്ല.”

“വണ്ടിയുണ്ടോ? അതോ ബസ്സിനാണോ വരുന്നത്?”

“ബസ്സിലാ വരുന്നത്.”

“എന്നാ ഞാന്‍ സില്‍ക് ബോര്‍ഡില്‍ വന്നു നിക്കാം. എനിക്കു ഉടനെ ബൊമ്മനഹള്ളി വരെ വരേണ്ട ഒരു കാര്യമുണ്ട്.”

“...ആ.. ഹ്മ്... ഓകെ. എങ്കില്‍ ഞാന്‍ അവിടെ കാണാം. ഞാന്‍ പെട്ടെന്നിറങ്ങാം. അവിടെ വന്നിട്ടു വിളിക്കാം. പരമാവധി അര മണിക്കൂര്‍.”

*** *** ***

പറഞ്ഞസ്ഥലത്തു തന്നെ വിനോദെത്തി. എന്റെ കുറ്റിനാട്ടിയ നില്പു കണ്ടാല്ത്തന്നെ അറിയാം ഞാനാരെയോ കാത്തു നില്‍ക്കുവാണെന്ന്. എന്റെയടുത്ത് വണ്ടി നിര്‍ത്തിയിട്ട് ചോദിച്ചു:

“രാജ്...?”

“അതെ.”

“കേറ്.”

“പിന്നെ എന്നാ ഒണ്ട്?” അതായിരുന്നു വിനോദിന്റെ ആദ്യചോദ്യം. പിന്നെപ്പിന്നെ വീട്, വീട്ടുകാര്‍, ജോലി, ബാംഗ്ലൂര്‍ ജീവിതം, സാമ്പത്തിക മാന്ദ്യം, പ്രദീപ് അങ്ങനെ കുറെ കാര്യങ്ങള്‍.

വളരെ അനായാസം ഇടപെടുന്ന ഒരു മനുഷ്യന്‍. എന്നെ ആദ്യം കാണുകയായിരുന്നെങ്കിലും അങ്ങനെ ഒരു തോന്നലേ ഇല്ല മൂപ്പരുടെ ഇടപെടാലിറ്റിയില്‍. ഞാനാണെങ്കില്‍ ഒന്നു കംഫര്‍ട്ടബിളാവാന്‍ തന്നെ നല്ല നേരമെടുക്കും. ഞാന്‍ ഇമ്പ്രെസ്സ്ഡ്!

ജയനഗറിലെ വിനോദിന്റെ വാടകവീട്. ഒരു ബെഡ്‌റൂം, ഒരു ഹാള്‍, അടുക്കള. രണ്ടായി തിരിച്ചിരിക്കുന്നതുകൊണ്ട് ഒരു ബെഡ്‌റൂം കൂടിയുള്ളതു പോലെ തോന്നി. അത്യാവശ്യം ഫര്‍ണിച്ചറെല്ലാം ഉണ്ട്. അകത്തേക്കു കടന്നതും വിനോദെന്നോട് ഇരിക്കാന്‍ പറഞ്ഞു. അതെനിക്കു വളരെ ഫോര്‍മല്‍ ആയിത്തോന്നി. അപ്പോഴാണ് മൂപ്പര്‍ പറയുന്നത് പുള്ളീടെ ഭാര്യ അവിടെയില്ലെന്ന്.

“പുള്ളിക്കാരി എന്തിയേ? ജോലിക്ക് പോയതാണോ?”

“അതെ. ഞാന്‍ കൊടുത്ത ഒരു ജോലിക്കു പോയതാ! പ്രസവത്തിനേ! നാട്ടില്‍ കൊണ്ടാക്കിയിട്ട് ഞാന്‍ ഇന്നു രാവിലെ ഇങ്ങു വന്നതേയുള്ളൂ. ശാപ്പാടു കഴിച്ച് കിടന്നുറങ്ങി. ഉച്ചകഴിഞ്ഞ് എഴുന്നേറ്റു. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോള്‍ രാജിനെ വിളിക്കാംന്നു കരുതി.”

ഒന്നുനിര്‍ത്തി വിനോദ് തുടര്‍ന്നു.

"പെട്ടെന്ന് ഒറ്റയ്ക്കായപോലെ ഒരു തോന്നല്‍! രണ്ടെണ്ണം അടിച്ചിട്ട്‌ ഒന്നു കിടന്നുറങ്ങാമെന്നു വെച്ചാലും ഒരു മൂഡില്ല. പെണ്ണുമ്പിള്ള പറഞ്ഞിട്ടാ പോയത്‌, ഞാനിവിടില്ലെന്നോര്‍ത്ത്‌ വെള്ളമടി ആഘോഷമാക്കിയേക്കരുതെന്ന്... അവള്‍ക്കു ശരിക്കും എന്നെ പേടിയുണ്ട്‌ അക്കാര്യത്തില്‍... ഹ.. ഹ്ഹ..!!"

"എന്നിട്ടെന്തു തീരുമാനിച്ചു? നാലെണ്ണമടിച്ച്‌ പോത്തുപോലെ കിടന്നു ഒന്നുറങ്ങിക്കൂടായിരുന്നോ? ക്ഷീണമൊക്കെ പമ്പ കടന്നേനേമല്ലോ? ഏഹ്‌?"

"കലിപ്പന്‍ അടിക്കാന്‍ ഒരു മൂഡില്ല രാജെ. മാത്രോമല്ല, സാധനം പോയി വാങ്ങിക്കൊണ്ടുവരുവേം വേണം. അത്ര ആവശ്യമില്ല. എന്നാ രണ്ടു ബിയര്‍ മരപ്പിച്ചത്‌ ഇരിപ്പുണ്ട്‌. ഞാന്‍ എടുത്തോണ്ടു വരാം."

നല്ലതുടക്കം തന്നെ. ഞാന്‍ മനസ്സിലോര്‍ത്തു. ആദ്യമായിട്ട്‌ ഒരു വീട്ടില്‍ വരുമ്പോള്‍ കുടിക്കുന്ന സംഗതി ബിയര്‍. ഇയാളൊരു മുഴുക്കുടിയന്‍ വല്ലോമാണോ? ആളെ കണ്ടാലങ്ങനെ ഒന്നും പറയില്ല. ചിലപ്പോള്‍ കള്ളനെ കണ്ടാല്‍ കള്ളനാണെന്നു തോന്നുകേയില്ലല്ലോ? തിരിച്ചും. അങ്ങനെ വല്ലോമായിരിക്കും...

"ദേ, ഇതേയുള്ളൂ." വിനോദേട്ടന്റെ സ്വരം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. വലതു കയ്യില്‍ രണ്ടു കുപ്പിയും ഇടതു കയ്യിലെ പ്ലേറ്റില്‍ കുറെ മിക്സ്ചറുമായി നായകന്‍ വന്നു. കുടിക്കബിള്‍സും തിന്നബിള്‍സും ടീപോയിന്മേല്‍ വച്ചു. കീചെയിന്‍ കൊണ്ട്‌ വെടിപ്പായി ബിയര്‍ തുറന്നു.

"എഡ്‌!"

ടിക്‌! "ചിയേഴ്സ്‌!" കുപ്പിക്ക്‌ മുടിഞ്ഞ തണുപ്പ്‌. ബിയര്‍ അകത്ത്‌ ഉറഞ്ഞാണോ കിടക്കുന്നത്‌?

"പ്രദീപിന്റെ ആകസ്മികസുഹൃത്തുമായുള്ള ആദ്യകൂടിക്കാഴ്ചയ്ക്ക്‌ ഈ ബിയര്‍ ഡെഡിക്കേറ്റ്‌ ചെയ്യുന്നു!"

റിമോട്ടെടുത്ത്‌ ടിവി ഓണ്‍ചെയ്തു. ഹോം തിയെറ്ററിലൂടെ ആംഖോം മെ തെരീ ഒഴുകിവന്നു. ഉഷ്ണം അത്ര കനത്തിട്ടില്ലെങ്കിലും ഈ അള്‍ട്രാചില്‍ഡ്‌ ബിയര്‍ ഒരു സുഖമാണ്‌. തൊണ്ട ചീത്തയാവാതിരുന്നാല്‍ മതിയായിരുന്നു.

"എന്തെങ്കിലും സംസാരിക്ക്‌ രാജെ... എന്താഡോ ആലോചിക്കുന്നത്‌? വൈകിട്ടു ഗേള്‍ഫ്രന്‍ഡിനെ കാണാന്‍ പോകുന്ന കാര്യമാണോ?"

ഇങ്ങേരു ചൂണ്ടയിടുവാണല്ലോ. "ഹേ..യ്‌". ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"എന്നോട്‌ പ്രദീപ്‌ പറയുവാ താന്‍ നല്ല ഒരു കമ്പനിയാണെന്ന്. എന്നാ കമ്പനി എന്നു ഞാന്‍ അവനോട്‌. കള്ളിനും കപ്പയ്ക്കും കത്തിക്കും കൂട്ടാവുന്ന കമ്പനിയാണെന്ന് അവന്‍! എന്നാലതൊന്നു കണ്ടേക്കാമല്ലോ എന്നു ഞാനും. പിന്നെ എന്റെ വീട്ടില്‍ വരുന്ന ആദ്യദിവസം തന്നെ എങ്ങനെ പാമ്പാക്കി വിടും എന്നോര്‍ത്താ ഇന്നു വേണ്ടെന്നു വെച്ചത്‌. അപ്പോ ഈ ബിയര്‍ വരാന്‍ പോകുന്ന പാര്‍ട്ടികളുടെ ഒരു ട്രെയിലര്‍ ഷോയാണെന്നു കൂട്ടിയാ മതി.!! കെട്ടോ!"

സംഗതി കുളമാകുമെന്ന് എനിക്കു തോന്നി. "അയ്യൊ..! ഞാന്‍ അത്ര വല്യ അടികാരനൊന്നുമല്ല. കഴിക്കും, അത്രേയുള്ളൂ. അല്ലാതെ വിനോദേട്ടനെപ്പോലെ എസ്റ്റാബ്ലിഷ്ഡ്‌ കുടിയനൊന്നുമല്ല." ഞാന്‍ നയം വ്യക്തമാക്കി. അല്ല, ഒരു ഫാള്‍സ്‌ ഇമേജ്‌ പതിയരുതല്ലോ.

"അത്‌ എന്തെങ്കിലുമാകട്ടേ. അതു എനിക്കു തന്നത്താന്‍ നിശ്ചയിക്കാന്‍ ഒരവസരം തരണേന്നേ ഞാന്‍ പറഞ്ഞൊള്ളൂ. അതിനു കുഴപ്പമില്ലല്ലോ? ഹ്‌.. ച്‌!!" ബിയറിന്റെ ഗ്യാസ്‌ ഒരേമ്പക്കമായി പുറത്തേക്ക്‌.

"ഓകെ. നമക്കു കാണാം."

"നിങ്ങള്‍ എത്ര തവണ കണ്ടു, നാട്ടില്‍ വെച്ച്‌? രണ്ടോ അതോ മൂന്നോ?" വിനോദേട്ടന്റെ കണ്ണുകള്‍ ചുരുങ്ങി എന്റെ മുഖത്തിനു നേരെ നിന്നു.

"മൂന്ന്." ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ മറുപടി നല്‍കി.

"ഹ്‌...മം..." നീട്ടിയൊന്നു മൂളി മൂപ്പര്‍ സോഫയിലേക്കൊന്നു ചാഞ്ഞു. അരമിനിറ്റ്‌ എന്തോ ആലോചിക്കുന്നതു പോലെ കിടന്നു. പിന്നെ നിവര്‍ന്നിരുന്ന് ബിയര്‍ ഒരു കവിള്‍ കൂടി അകത്താക്കി ഇങ്ങനെ ചോദിച്ചു-

"പ്രദീപുമായി ഇടപെട്ടു കഴിഞ്ഞപ്പോള്‍ രാജിനെന്തു തോന്നി?"
എന്നിട്ട്‌ ഉത്തരത്തിനായി കാതുകൂര്‍പ്പിച്ച്‌ കണ്ണുനട്ടിരുന്നു. ഇതെന്താ ഇങ്ങനൊരു ചോദ്യം എന്നു ഞാന്‍ അന്തം വിട്ടു.

"കൊള്ളാം. സിമ്പിള്‍ ഒരു മനുഷ്യന്‍." വിനോദേട്ടന്‍ പിന്മാറുന്നില്ല. ഞാന്‍ തുടര്‍ന്നു.

"എന്നോടു കുറെ കഥകളൊക്കെ പറഞ്ഞു. പണ്ടത്തെ ഒരു ലൈനും പുള്ളിക്കാരിയെ കല്യാണം വിളിക്കാന്‍ പോയതുമൊക്കെ. കുറെ കഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നു തോന്നുന്നു. എന്തായാലും ഉറപ്പാണ്‌ - പുള്ളി ഇപ്പോ ജീവിതത്തില്‍ വളരെ സന്തോഷവാനാണ്‌."

“മുന്‍പ് അങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു രാജേ. കഷ്ടപ്പാടിന്റെയും മന:സംഘര്‍ഷങ്ങളുടെയും ജീവിതസമരങ്ങളുടെയും ഒക്കെ ഒരു കാലം. പക്ഷേ, അവനുണ്ടല്ലോ, അവന്‍ ഒരു അപാര മനുഷ്യനാടാ. തീയില്‍ കുരുത്തതാ അവന്‍. അവനൊക്കെ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ ആരു ജയിക്കാനാ?”
ബാക്കി..?

Sunday, March 08, 2009

ഒരു സുഹൃത്ത് ജനിച്ചു

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-8

തുടക്കം
കഴിഞ്ഞ കഥ

“ഇനി ബാംഗ്ലൂരേയ്ക്ക് എന്നാ?”

“ഞായറാഴ്ച തിരിക്കും. തിങ്കളാഴ്ച രാവിലെ പണിക്കു കേറണം.”

"എവിടുന്നാ ട്രെയിന്‍?”

“ട്രെയിനിനല്ല, കട്ടപ്പനേന്നു നേരിട്ട് ബസുണ്ട്. അതിനു പോകുന്നതാ എളുപ്പം.”

“ഓ, ശരി. ഞാനോര്‍ത്തു, ഇനി കോട്ടയത്തൂന്നോ എറണാകുളത്തൂന്നോ എങ്ങാനും ട്രെയിനിനാണു യാത്രയെങ്കില്‍ കാണാമല്ലോന്ന്‌.”

“കാണുന്നതിനെന്താ, ഞാന്‍ ഇനീം ഇതിലെയൊക്കെ വരാം. എന്തായാലും പ്രദീപ് പോണേനു മുന്‍പ് നമുക്ക് ഒന്നുകൂടി കൂടണം. പിന്നെ, ബാംഗ്ലൂരെ ആ കക്ഷിയെ എനിക്കുകൂടി ഒന്നു പരിചയപ്പെടുത്തി തരണം”

“വിനോദിനെയല്ലേ, അത് ഞാന്‍ അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. ഒരു കാര്യം ചെയ്യാം, ഞാന്‍ വിനോദിന്റെ നമ്പര്‍ തരാം. എന്നിട്ട് ഇടയ്ക്കു വിളിക്കുമ്പോല്‍ പറയാം. ഓക്കെ.?”

“മതി മതി, ധാരാളം മതി.”

പ്രദീപ് മൊബൈല്‍ എടുത്ത് വിനോദിന്റെ നമ്പരിനായി പരതി. “പണ്ടുകാലത്തായിരുന്നെങ്കില്‍ എനിക്കിങ്ങനെ നമ്പര്‍ കോണ്ടാക്റ്റ്സില്‍ പോയി നോക്കെണ്ടി വരത്തില്ലാരുന്നു. എന്റെ ആവശയ്ത്തിനുള്ള ഒരുമാതിരിപ്പെട്ട നമ്പരൊക്കെ എനിക്കു മന:പാഠമായിരുന്നു. ഈ സെല്ഫോണ്‍ ഉപയോഗം തുടങ്ങിയതില്‍ പിന്നെ നമ്പരൊന്നും ഓര്‍ത്തു വെയ്ക്കേണ്ട.... ആ ഇന്നാ, വിനോദിന്റെ നമ്പര്‍ നയന്‍-ഡബിള്‍-എയിറ്റ്-സിക്സ്.... ”

അപ്പോഴാണ്, മുന്‍പ് തോന്നിയ ഒരു കൌതുകം തുറന്നു ചോദിച്ചാലോ എന്നെനിക്കു തോന്നിയത്. തെല്ലു സങ്കോചത്തോടെയാണെങ്കിലും “അതേയ്, ഗള്‍ഫുകാരനൊക്കെയാണെങ്കിലും, ഇതെന്നാ ഈ നോകിയ 1108 കൊണ്ടുനടക്കുന്നത്? ഞാന്‍‌ നിങ്ങളുടെ കയ്യില്‍ ഒരു വമ്പന്‍ ഫോണാണു പ്രതീക്ഷിച്ചത്. അതോ ഇതു നാട്ടില്‍ വന്നപ്പോ തല്‍ക്കാലത്തേക്കു വാങ്ങിയതാണോ?”

പ്രദീപ് സുന്ദരമായൊന്നു ചിരിച്ചു. “എന്റെ പൊന്നു സുഹൃത്തേ, നമുക്കവിടെയും ഇവിടെയും ഒരൊറ്റ ഹാന്‍ഡ്സെറ്റേ ഉള്ളൂ. അക്കരെ കടന്ന് ആദ്യം വാങ്ങിയത് ഇതുപോലെ തന്നെ താണയിനം ഒരു സെറ്റായിരുന്നു. ഒരു 3315. ഏതാണ്ട് ഒന്നരക്കൊല്ലം മുന്പ് വരെ അതു തന്നെയായിരുന്നു കയ്യില്‍. ഒരു ദിവസം അതു സ്വിമ്മിങ് പൂളില്‍ വീണു. അതോടെ അതിന്റെ പണി പൂട്ടി. അന്നെല്ലാവരും പറഞ്ഞു- പോയി നല്ല ഒരു സെറ്റ് വാങ്ങാന്‍. എവടെ? ഞാന്‍ പോയി ഇതു വാ‍ങ്ങി. നമ്മടെ ഉദ്ദേശംന്നു വെച്ചാ ഇവടന്നു പറഞ്ഞാ അവടെ കേക്കണം, അവടന്നു പറഞ്ഞാ ഇവടെ കേക്കണം, പിന്നെ അത്യാവശ്യം എസ്സെമ്മെസ്സും. അല്ലതെ നമക്കു വാപ്പും ബ്ലൂടൂത്തും ജിപിആറെസ്സും ക്യാമറയുമൊന്നും മൊബൈലില്‍ വേണ്ടാ. ചുമ്മാ മൊബൈല്‍ അത്ര തന്നെ.”

മതിയായോ എന്നയര്‍ത്ഥത്തില്‍ എന്നെ ഒന്നിരുത്തി നോക്കിയിട്ട് തുടര്‍ന്നു: “പിന്നെ ഇവടെ വന്നപ്പോ ഒരു ലൈഫ്ടൈം കണക്ഷന്‍ ഞാനങ്ങെടുത്തു, പോകുമ്പോ വീട്ടിലേപ്പിച്ചിട്ടു പോകും..!”

“ഓകെ..” ബോദ്ധ്യപ്പെട്ടിരിക്കുന്നു. അതേസമയം ഞാനോര്‍ത്തു- അപ്പോപ്പിന്നെ ഈ സ്കൂളിലൊക്കെ പഠിക്കുന്ന പിള്ളേര്‍ എന്തിനാ പതിനഞ്ചും ഇരുപതും ഇരുപത്തയ്യായിരോം ഒക്കെ വിലയുള്ള സ്മാര്‍ട്ഫോണും കൊണ്ടു നടക്കുന്നത്?

“എന്നാ ശെരി നമ്മക്കെഴുന്നേക്കാം?” ബില്ലുകൊടുത്തു കഴിഞ്ഞപ്പോള്‍ ഉണ്ടായ ‘ഗ്യാപ്’ നിറയ്ക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. കുറെ നേരമിരുന്നു കഥ പറഞ്ഞതിന്റെയും സൂപ്പര്‍ ശാപ്പാട് അടിച്ചതിന്റെയും ആലസ്യം കാരണം പെട്ടെന്നു എഴുന്നേക്കാന്‍ ശരീരത്തിനും മനസ്സിനും മടി. പോക്കുവെയിലില്‍ തിളങ്ങിനിന്ന കായലിന്റെ കാറ്റേറ്റ് അല്പനേരം ഷാപ്പിനു പുറത്തു നിന്നപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം. ചുമ്മാതല്ല, ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നത് അല്ലേന്ന് ചോദിച്ചപ്പോള്‍ പ്രദീപ് പറഞ്ഞു - “എത്ര നാളുണ്ടെന്നു കണ്ടറിയാം.”

“അപ്പോ വിട്ടേക്കാം?” പോക്കറ്റില്‍ നിന്നും കാറിന്റെ കീയെടുത്തുകൊണ്ട് പ്രദീപ്.

“വണ്ടി ഓടിക്കാന്‍ പ്രശനമൊന്നുമില്ലല്ലോ അല്ലേ?” തെല്ലൊരാശങ്കയോടെ ഞാന്‍ .

“ഓടിക്കാന്‍ പറ്റത്തില്ലെങ്കി ഓടിക്കാന്‍ വയ്യഡേ, നമക്കു ഇച്ചിരെ കഴിഞ്ഞു പോകാം, അല്ലെങ്കി നീ ഡ്രൈവ് ചെയ്യ് എന്നു ഞാന്‍ ഓപ്പണായിട്ടു പറയും.”

“ഞാന്‍ ഡ്രൈവ് ചെയ്തതു തന്നെ! അതെന്തായാലും നടക്കില്ല. കാരണം ചന്തുവിന് ഡ്രൈവിങ് അറിയില്ല.!”

“അയ്യേ, അതൊക്കെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാട്ടോ! ചെറുപ്രായത്തില്‍ തന്നെ പഠിച്ചിരിക്കണം ഡ്രൈവിങ് ഒക്കെ.”

ഗ്ഗ്‌ളു .. ഗ്ഗ്‌ളു എന്നൊരു ശബ്ദത്തോടെ നീലനിറമുള്ള ഐ-ടെന്‍ പൂട്ടുതുറന്നു.ബീജ് നിറമുള്ള അകത്തളത്തില്‍ കാര്‍ പെര്‍ഫ്യൂമിന്റെ വാസന തങ്ങിനിന്നിരുന്നു. സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങിയതും പ്രദീപിനൊരു കാള്‍.

“ഹലൊ..”

“...”

“അല്ല, ഇവിടെ കുമരകത്ത്. ഒരു കമ്പനിക്കാരന്‍ ഒരു ട്രീറ്റ് കൊടുക്കാന്‍ വന്നതാ....”

“...”

“ഞാന്‍ അന്നു പറഞ്ഞില്ലേ, രാജ്, ബാംഗ്ല്ലൂരില്‍ ഉള്ള..?... ഏ?.. അതു തന്നെ- കട്ടപ്പന.”

“....”

“എന്നതാ? .. ഏയ്.. ഇല്ലില്ല.. പോവ്വാ.. പുറപ്പെടാന്‍ തുടങ്ങുവാരുന്നു. ....... ഇല്ല, വിളിച്ചില്ല. വൈകിട്ടാട്ടെ, ഇപ്പോ ഓഫീസിലാരിക്കും... അപ്പോ ഞാന്‍ ചെന്നിട്ടു വിളിക്കാം. കെട്ടോ.... ആം...”

ആ സംസാരം ശ്രദ്ധിക്കാതിരിക്കാനാവുമായിരുന്നില്ല. കാള്‍ തീര്‍ക്കുമ്പോള്‍ പ്രദീപിന്റെ മുഖത്തു അതുവരെ ഞാന്‍ കാണാത്ത ഒരു പ്രകാശം പടരുന്നതു കണ്ടു.

“അര്‍ച്ചന.. അല്ലല്ല, ‘ആര്‍ച്ച‘ ആയിരുന്നിരിക്കണം അല്ലേ?”

“ഹൂ എത്സ്?” പ്രദീപിന്റെ മുന്‍പത്തെ സന്തോഷത്തിന്‍ മാറ്റുകൂടിയതും ഞാന്‍ കണ്ടു.

“എന്തിനാ ആര്‍ച്ച എന്ന് ഫോണില്‍ പേരു സേവ് ചെയ്തിരിക്കുന്നത്? അതു പുള്ളിക്കാരീടെ പെറ്റ് നെയിം ആണോ? അല്ല ഒരു ആകാംക്ഷ കൊണ്ടു ചോദിക്കുന്നതാ!”

“എടാ ഭയങ്കരാ, അതു പെറ്റ് നെയിമും മണ്ണാങ്കട്ടീം ഒന്നുമല്ല. എ-എ-ആര്‍-സി-എച്-എ എന്നെഴുതുമ്പോ അതു കോണ്ടാക്റ്റ് ലിസ്റ്റില്‍ ആദ്യം വരും. അതിനു വേണ്ടി അങ്ങിട്ടെന്നേയുള്ളൂ.”

“എന്റെ പൊന്നേ, എന്തൊരു ലോജിക്! അതിന്റെ കാര്യമില്ലല്ലോ, റീസന്റ് കാള്‍ ലിസ്റ്റില്‍ എപ്പോളും കാണില്ലേ?”

സ്റ്റീരിയോയില്‍ പാട്ടു പരതിക്കൊണ്ടിരുന്ന പ്രദീപ് ‘മതിയെടാ ആക്കിയത് ‘ എന്നര്‍ഥമാക്കുന്ന ഒരു നോട്ടം നോക്കി വണ്ടി മുന്നോട്ടെടുത്തു.

പാട്ടുപോലെ പിന്നെയും പിന്നെയും പ്രദീപിനെ കിനാവിന്റെ പടികടന്ന് ആ പദനിസ്വനങ്ങള്‍ വരുന്നുണ്ടായിരുന്നിരിക്കണം. പൊന്‍‌കുന്നത്തു നിന്നും എത്രയും വേഗം കട്ടപ്പനയ്ക്കുള്ള ബസു പിടിക്കണം എന്ന ചിന്തയില്‍ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. കാറ് കോട്ടയത്തിനുള്ള വഴിയേ ഞങ്ങളെയും കൊണ്ട് പാഞ്ഞു.

എന്നിട്ട് ?