Sunday, September 28, 2008

കളം മൂത്തു - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും - 2

കഴിഞ്ഞ കഥ
"അയ്യേ, നീയിതെന്നതാ ഈപ്പറയുന്നെ?" ഞാന്‍ കളിയാക്കി.

"ഹതേടാ, എനിക്കെന്നാലും അവളെ അങ്ങു മറക്കാനൊക്കുന്നില്ല". ദാണ്ടെ പെഗ്ഗടിച്ചിരിക്കുന്ന പുറത്ത്‌ ഫീലടിച്ചുകഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ കൈമറിയും. കെട്ടാന്‍ പോകുന്ന ഒരു ബാച്ചിലറെ കുറച്ചൂടെ അനുഭാവപൂര്‍വ്വം കൈകാര്യം ചെയ്യണം.

"കാലമെത്രയായെടാ നീയവളേം പേറി നടക്കുന്നു? വട്ടാണോ നിനക്ക്‌? പശൂം ചത്തു, മോരിലെ പുളീം കെട്ടു. ഇപ്പോ ദേ, പുതിയൊരു ജീവിതത്തിലേക്കു കാലെടുത്തു വെയ്ക്കാന്‍പോവ്വാ നീ.. "

"പശു ചത്തെങ്കിലും മോരിലെ പുളി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്‌ മാഷെ"

ഇതൊരു നടയ്ക്കു തീരില്ല! ഞാന്‍ അക്ഷമനായി.

"എന്നതായാലും എനിക്കീ പറച്ചിലത്ര പിടിക്കുന്നില്ല, കെട്ടോ! എടോ ഇതു പഴയ കാലമൊന്നുമല്ല. ഒരു പെണ്ണിനേം ഓര്‍ത്തോണ്ടു നടക്കുന്ന നിരാശാകാമുകന്മാരൊക്കെ മണ്ണടിഞ്ഞു. ഇത്തരം സോഫ്റ്റ്‌ ഫീലിങ്ങൊന്നും ഇപ്പോള്‍ ഓടില്ല."

"എടാ, കോപ്പെ, ഇതതല്ലെടാ. നിനക്ക്‌ തോന്നുന്നുണ്ടോ ഞാന്‍ ഒരു സോ കോള്‍ഡ്‌ നിരാശാകാമുകനായി നടന്നെന്ന്? എന്നെങ്കിലും ഞാനങ്ങനെ ഒരുവനായി നടന്നു ജീവിതം തുലയ്ക്കുമെന്നു നീ കരുതിയിട്ടുണ്ടോ? ഹാവ്‌ യു എവര്‍ തോട്ട്‌ ലൈക്‌ ദാറ്റ്‌?"

"ഓക്കെ, നീ നിരാശാകാമുകനായി നടന്നിട്ടുമില്ല, നിനക്കവളെ മറക്കാനൊട്ടു പറ്റത്തുമില്ല. കുഞ്ഞേ, നീ ഒത്തിരി കഴിച്ചോടാ?"

"നോട്‌ ബികോസ്‌ ഒഫ്‌ ദിസ്‌ ഹോളിഷിറ്റ്‌, ബട്‌ ഐ കാന്റ്‌ ഹെല്‍പിറ്റ്‌!!"

ഹീശ്വരാ.. ഇംഗ്ലീഷ്‌ വന്നു തുടങ്ങി. വീലായാലും ഫീലായാലും ഇംഗ്ലീഷ്‌ വരും എന്നൊരു മാരകരോഗമുണ്ടിവന്‌. വീലു പഞ്ചറാകുന്നതു വരെ അല്ലെങ്കില്‍ ഫീലു ഫേഡാവുന്നതു വരെ അതിനി ഒഴുകിക്കൊണ്ടേയിരിക്കും. (ഈ സ്വഭാവം അറിയുന്നവരെല്ലാം അവനോട്‌ പറയുമായിരുന്നു- ഇന്റര്‍വ്യൂവിനും പ്രസന്റേഷനുമൊക്കെ കേറുമ്പോള്‍ ചെറുതു രണ്ടെണ്ണം അടിച്ചിട്ടു കേറിയാ മതീന്ന്. )

"നീ കാര്യം പറയ്‌, എന്നതാ നിന്റെ പ്രശ്നം?"

"എഡാ, നിനക്കറിയാമല്ലോ കാര്യങ്ങളൊക്കെ? ഒരുഗതീം പരഗതീമില്ലാതെ ഡപ്പാംകുത്തു ബീക്കോമുമായി ഞാന്‍ നടന്ന കാലം തൊട്ടു നീയെന്നെ കാണുന്നതാ. ബസ്സിലെ ക്ലീനറായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്‌. ബാനറുകെട്ടാന്‍ ഇലക്ട്രിക്‌ പോസ്റ്റുമ്മെ വലിഞ്ഞുകേറീട്ടൊണ്ട്‌. കേറ്ററിങ്ങുകാരുടെ കൂടെ വിളമ്പാന്‍ പോയിട്ടൊണ്ട്‌. ഡയറക്റ്റ്‌ മാര്‍ക്കറ്റിങ്ങിനു ബാഗും തൂക്കി വീടു വീടാന്തരം കേറിയെറങ്ങീട്ടൊണ്ട്‌. ഇതിനൊക്കെ അവസാനം ഞാന്‍ എന്റെ ഈ ജീവിതതിന്റെ തുടക്കമിട്ടത്‌ എവിടാന്നറിയാവോ?"

"ഉം.."

"എടാ, അറിയാവോന്ന്? അറിയാവെങ്കി അറിയാവെന്നു പറ, ഇല്ലെങ്കി ഇല്ലെന്നു പറ!"

"അറിയാം"

"അപ്പോ, നീയറിയുന്നതുപോലെ ഞാനാദ്യം അക്കൗണ്ടന്റാവുന്നത്‌- മാസം എണ്ണൂറുരൂപയ്ക്ക്‌ ഞാന്‍ കണക്കെഴുതി. ഓഫീസു കെട്ടിടത്തിന്റെ മണ്ടേലുള്ള കുടുസ്സുമുറീല്‍ ഞങ്ങള്‌ കൊറെ സ്റ്റാഫ്‌ ഉണ്ടും ഉറങ്ങീം ജീവിച്ചു. നിനക്കറിയാവോ, അന്നു കിട്ടുന്ന എണ്ണൂറു രൂപായീന്ന് നൂറ്റന്‍പതുരൂപ കൊടുത്ത്‌ വാങ്ങി ധരിക്കുന്ന ആ ഷര്‍ട്ടിടുമ്പൊഴത്തെ ഒരു സുഖമൊണ്ടല്ലോ- അല്ലെങ്കി, സാലറി കിട്ടുന്ന ദിവസം അടുത്തുള്ള ചായക്കടേന്നു വരുത്തിക്കഴിക്കുന്ന ഏത്തക്കാബോളീടെ രസമൊണ്ടല്ലോ - ആ സുഖമൊന്നും ദൂരെയൊരു ദേശത്തു കിടന്ന് പതിനായിരങ്ങളു വാങ്ങിക്കൂട്ടീട്ട്‌ ഒരു വാന്‍ ഹ്യൂസന്‍ ഷര്‍ട്ട്‌ വാങ്ങിച്ചിട്ടാലോ കെന്റക്കി ചിക്കന്‍ വാങ്ങി വിഴുങ്ങിയാലോ കിട്ടില്ലടോ!" പ്രദീപ്‌ ഒരു കഷണം മീന്‍ നുള്ളിയെടുത്തു വായിലിട്ടു.

"കുരുമുളകു വീട്ടീന്നു കൊണ്ടുവന്നതായിരിക്കും, അല്ലേ?"

എനിക്കു പിന്നേം ചിരി വന്നു. "അല്ലാതെ പിന്നെ കാശു കൊടുത്തു മേടിക്കാനോ?"

"കൊള്ളാം, ഈ പണി പോയാലും നീ ഇവിടെ ഒരു മല്ലൂ റെസ്റ്റോറന്റിട്ടാ മതി. നല്ല ബിസിനസ്സായിരിക്കും. ഒരു മധ്യതിരുവിതാംകൂര്‍ സ്പെഷ്യല്‍ ചായക്കട! ആ, അപ്പോ, പറഞ്ഞു വന്നതു കാശിന്റെ കാര്യം. ചെല അവന്മാരു പറയും കാശിലൊന്നും ഒരു കാര്യവുമില്ലെന്ന്. എനിക്കിന്നുവരെ അത്രയ്ക്കങ്ങു തോന്നീട്ടില്ല കെട്ടോ. ന്ന്വച്ചാ, മണി ഇസ്‌ നോട്‌ എവ്‌രിതിങ്ങ്‌, പക്ഷേ മണിക്കു മണി തന്നെ വേണം. പണ്ടേതോ പയ്യന്‍ പറഞ്ഞപോലെ, ഇത്തരം കൂതറ തത്ത്വഞ്ജാനം വെളമ്പുന്നേനു മുന്‍പു സ്വന്തം കൈവശം ആവശ്യത്തിനു പണം ഉണ്ടെന്നുറപ്പു വരുത്തണം. "

"പെണ്ണുകേസല്ലേ പറഞ്ഞു വന്നത്‌? അതിപ്പോ എക്കണൊമിക്സിലെത്തിയല്ലോ" കത്തീടെ ചാലുമാറിയെന്നു ശങ്കിച്ചു ഞാന്‍ തട്ടിവിട്ടു.

"അതു തന്നെയാ പറഞ്ഞു വരുന്നെ. ദേ, കാശുകൊടുത്തു സന്തോഷം വാങ്ങാമ്പറ്റില്ല, മനസ്സമാധാനം വാങ്ങാമ്പറ്റില്ല എന്നൊക്കെ ചിലവമ്മാരു ആളെ വടിയാക്കാന്‍ പറയും. ലെമ്മീ അസ്ക്‌ വണ്‍ തിങ്ങ്‌. എടോ, കാശു കൊടുക്കാനുണ്ടേല്‍ നമ്മടെ നാട്ടില്‍ പലരുടേയും സങ്കടം തീരും. കൊടുക്കാനുള്ളതു ചെലപ്പോ ബാങ്കിലാരിക്കും, ആശൂത്രീലാരിക്കും, മോള്‍ടെ ആമ്പ്രന്നോനാരിക്കും. അവരടെ ആവശ്യത്തിനു കാശു കിട്ടിയാ അവരടെ മനസ്സമാധാനക്കേടു തീരും, സങ്കടം തീരും. ആം ഐ റൈറ്റ്‌?"

"ആന്നേ..!"

"അപ്പോ ഈപ്പറഞ്ഞ സോ കോള്‍ഡ്‌ തത്ത്വഞ്ജാനത്തിനു പാവപ്പെട്ടവന്റെ മുന്നില്‍ ഒരു വിലയുമില്ലെടോ! പതിറ്റാണ്ടായി പാടത്തു കൃഷി ചെയ്യുന്നവനു ഇന്നതു ചെയ്യാന്‍ നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടോ? അവനു കഴിവുണ്ടോ? കൂലി കൊടുക്കാന്‍ ത്രാണിയുണ്ടോ? കൂലി കൊടുക്കാമെങ്കി തന്നെ പണിയാനാളുണ്ടോ? അതു വിട്‌, അത്തരക്കാരനു മനസ്സമാധാനം കാശുകൊടുത്താല്‍ കിട്ടില്ല. അതു ഞാന്‍ സമ്മതിക്കും. നീ കൊറച്ച്‌ വെള്ളമിങ്ങൊഴിച്ചേ .." അവന്‍ ഗ്ലാസ്‌ നീട്ടി.

ഞാന്‍ പതുക്കെ ഒഴിച്ചു കൊടുത്തു.

"ആങ്ങ്‌.. മതി. പക്ഷേ, ലെമ്മീ സേ ദിസ്‌ ആള്‍സൊ. എന്റെ വീട്ടില്‍ കടബാദ്ധ്യത ഉണ്ടെങ്കില്‍, എന്റെ അപ്പന്റേം അമ്മേടേം ചെലവിനും മരുന്നിനും ഞാനാണു കൊടുക്കേണ്ടതെങ്കില്‍, എനിക്കൊരു പ്രാരബ്ദ്ധക്കാരനായിരിക്കാന്‍ പറ്റുവോ? ഇല്ലല്ലോ? അന്നാരം ഞാന്‍ പണമൊക്കെ വെറും മ**ണെന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ നുമ്പേ പറഞ്ഞ സോ കോള്‍ഡ്‌ തത്ത്വഞ്ജാനികള്‍ വന്ന് ഒലത്തുവോ? ഇല്ല. അതുകൊണ്ടാടാ നല്ല പ്രായം മുഴുവന്‍ നാട്ടിലും ബോംബേലും കെടന്നു നരകിച്ച്‌ ഇത്രേമൊണ്ടാക്കീത്‌. എന്നിട്ടോ? എനിക്കറിയാം, നാട്ടില്‍ ചെല ഗുണാപ്പന്മാരു പറയുന്നത്‌ - ഹൊ! അവനങ്ങ്‌ കള്‍ഫീപ്പോയി നല്ലേ നെലേലൊക്കെ ആയി, കാശൊണ്ടാക്കി, വീടു വെച്ചു, ഇപ്പോ ദേ അങ്ങു തെക്കൂന്നെങ്ങാണ്ടു വെല്യ മുഴുത്തേടത്തൂന്നു കെട്ടാന്‍ പോണൂന്ന്- എനിക്കു പുച്ഛമാടാ ഇമ്മാതിരി നാറികളെ. ഇന്നീ സൗകര്യമെല്ലാമുണ്ടാകുന്നേനു മുന്‍പ്‌ നീറി നീറി കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു എനിക്ക്‌. എനിക്കെന്നു പറയുന്നതെന്നാത്തിനാ, നമക്ക്‌! എന്നിട്ടൊരുത്തന്‍ കഷ്ടപ്പെട്ട്‌ രക്ഷപ്പെട്ടു വരുന്നതു കാണുമ്പോ തീങ്കുത്തെടുക്കുന്ന വര്‍ഗ്ഗം ഈ പരട്ടമലയാളികള്‍ മാത്രമാടാ."

ഒന്നു നിര്‍ത്തി, വെറുതെ ചുറ്റുമൊന്നു കണ്ണോടിച്ച്‌, ഇടയ്ക്കു വാച്ചിലുമൊന്നു നോക്കി അവന്‍ പറഞ്ഞു- "ഒന്നൂടെയൊഴി!"

"ഏയ്‌, വേണ്ടടാ, ഇപ്പോത്തന്നെ ആവശ്യത്തിനായി. മതി, ശാപ്പാടു കഴിക്കാന്‍ കെടക്കുന്നു."

"ഒരു ചെറുതൊഴിയെടാ മ**, നിന്റെ പെണ്ണുമ്പിള്ളേ വേണേ ഞാന്‍ പറഞ്ഞുനിര്‍ത്തിക്കോളാം." എന്നിട്ടവനൊരു ചിരി.

"എന്റെ പൊന്നു പാര്‍ട്ടീ, അതൊന്നുമല്ല. ഇതൊത്തിരിയായി. ദേ, ഒരു തെര്‍ട്ടി. ലാസ്റ്റ്‌!"

"ഓക്കെ. എന്നിട്ട്‌ അങ്ങനെ കഷ്ടപ്പെടുന്നവനൊണ്ടല്ലോ, ആ കഷ്ടപ്പാടില്‍ നിന്നു മോചിതനാവുന്ന വരെ അവന്‍ വെറും കഴുതയാടോ! ഹീ ഇസ്‌ ജസ്റ്റ്‌ എ ജാക്‌ ആസ്സ്‌. ഐ ഹഡ്‌ തോട്ട്‌ ലൈക്‌ ദിസ്‌... ദറ്റ്‌ തിസ്‌ ഫ** ലൈഫ്‌ ഇസ്‌ സച്‌ എ ബിഗ്ഗ്ഗ്ഗ്‌.."- രണ്ടു കൈയ്യും കൊണ്ട്‌ പ്രദീപ്‌ വായുവില്‍ ഒരു വലിയ വട്ടം വരച്ചു-"...ക്വസ്റ്റിന്‍ മാര്‍ക്‌ ഇന്‍ ഫ്രണ്ട്‌ ഒഫ്‌ മീീ.."

( ബാക്കി അടുപ്പത്താ, വേകട്ടെ..!)

3 comments:

  1. "കൊഴയട്ടെ ചാക്കോ, നല്ല ചക്ക കൊഴയുന്നതു പോലെ കൊഴയട്ടെ!"

    അല്ലേ?

    (കടപ്പാട്‌: സി.ബി. ഐ. പടങ്ങള്‍)

    ReplyDelete
  2. ഇതു കഥ മാത്രമാണോ അതൊ...
    ;)

    ReplyDelete
  3. “...എന്നിട്ടൊരുത്തന്‍ കഷ്ടപ്പെട്ട്‌ രക്ഷപ്പെട്ടു വരുന്നതു കാണുമ്പോ തീങ്കുത്തെടുക്കുന്ന വര്‍ഗ്ഗം ഈ പരട്ടമലയാളികള്‍ മാത്രമാടാ."

    ഹ! യൂ സെഡ് ഇറ്റ് !!
    അന്തരാത്മാവ് തൊറക്കാന്‍
    മദ്ധ്യതിരുവിതാംകൂര്‍‌ സ്റ്റൈല്‍.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'