Sunday, August 26, 2012

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

2012 ആഗസ്റ്റ് മാസം 24ആം തീയതി ഓഫീസിലേക്കു പോകുമ്പോൾ ഒരു കൗതുകം മനസ്സിൽ പൊന്തി വന്നു - ജില്ലാ കളക്ടർ ഇന്നു മുണ്ടാണോ ധരിക്കുക? ലളിതമായി സംസാരിക്കുകയും നർമ്മം പറഞ്ഞു ചിരിക്കുകയും ചെയ്യുന്ന അദ്ദേഹം മുണ്ടുടുക്കുമെന്ന ഊഹം ശരിയായി.

വൈറ്റാന്റ് വൈറ്റ് - ഏറെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു. ആ മോഹത്തെ അലക്കിപ്പശമുക്കിയണിഞ്ഞുകൊണ്ട് രാവിലത്തെ ബസ്സുപിടിച്ചപ്പോൾ സ്ഥിരം സഹയാത്രികനായ അയല്പക്കം കാരൻ വിദ്യാർഥി ചോദിച്ചു: “ഇന്ന് ഓണാഘോഷമാണല്ലേ?” അവർക്കും ഇന്ന് ഓണാഘോഷം തന്നെ. “എന്നിട്ടു മുണ്ടില്ലേ?”
“മുണ്ട് ബാഗിലുണ്ട്. സ്കൂളിൽ ചെന്നിട്ടേ ഉടുക്കുന്നുള്ളൂ. ഇവിടുന്നേ മുണ്ടുടുത്തു പോയാൽ നാണക്കേടാവും.” ചുമ്മാതല്ല വടംവലി മൽസരത്തിൽ പങ്കെടുക്കാനുള്ളവർ നിർബന്ധമായും പാന്റ്സ് ഇടണമെന്ന് അവർക്ക് നിർദ്ദേശം കിട്ടിയത്. നാണം കെടുമെന്നുഭയന്നു മുണ്ടുടുക്കുന്നവർ.

ആരൊക്കെയോ ഇന്ന് കാലേകൂട്ടി ഓഫീസിലെത്തിയെന്നു തോന്നുന്നു. പൂക്കൾമൊക്കെ എപ്പഴേ റെഡി. അന്വേഷണകൗണ്ടറിനു മുന്നിലെ വിശാലമായ തറയിൽ വിടർന്നു കിടന്നു ഒരു സിമട്രിക് പൂക്കളം. അതിലും ആകർഷകം മുനയുള്ള അക്ഷരങ്ങൾ കൊണ്ട് അതിനുമേലെ ‘ഓണാശംസകൾ 2012’ എന്നെഴുതിയിരുന്നതാണ്‌.

ജില്ലാകളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി. എല്ലാ ജീവനക്കാർക്കും സന്ദർശകർക്കും കളക്ടർ ഓണാശംസകൾ നേർന്നു. തൊട്ടു പിന്നാലെ കളക്ടർ വിശേഷിപ്പിച്ച വി.ഐ.പി. എത്തി. സാക്ഷാൽ മാവേലി മന്നൻ വിത്ത് ഓലക്കുട ആൻഡ് അക്കമ്പനീഡ് ബൈ എ ലിറ്റിൽ വാമന!
മഹാബലി എയറുപിടിച്ചു നടന്നു സകലമാന ഓഫീസിലും കയറി കളക്ഷനെടുത്തു.; അല്ല ഓണാശംസ നേർന്നു. അനുഗ്രഹം നല്കി. ‘ഹാപ്പി ഓണം’ എന്ന് ഇംഗ്ലീഷ് പറയുന്ന ഒരു മാവേലിയെ ആദ്യമായാണു കണ്ടത്. കാരണം അന്വേഷിച്ചപ്പോൾ മൂപ്പർ പാതാളത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്നും കേരളത്തിൽ വരുമ്പോൾ ഇക്കാലത്തു പിടിച്ചു നില്ക്കാൻ ഇങ്ങനെ ചിലതില്ലാതെ വയ്യെന്നുമായിരുന്നു മറുപടി. അടുത്ത സംശയം മഹാബലിക്കു മൊബൈലുണ്ടോ എന്നതായിരുന്നു. ഉടൻ വന്നു ഉത്തരം - ഉണ്ടെന്നും അതിപ്പോൾ ഭാര്യ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും. അപ്പോ കുടുംബസമേതം അവിടെ സെറ്റിൽഡാണോ എന്ന ചോദ്യത്തിന്‌ അവിടെ പരമസുഖമല്ലേ എന്ന മറുപടി എന്തുദ്ദേശിച്ചായിരുന്നു എന്നു മാത്രം മനസ്സിലായില്ല.

ശേഷം ശ്രീമാൻ വാമനൻ കളക്ട്രേറ്റിന്റെ മൂന്നാമത്തെ പടിക്കെട്ടിൽ കയറിനിന്ന് മഹാബലിയുടെ കിരീടത്തിന്റെ തുമ്പത്ത് ചവിട്ടി ഒരു മിനിറ്റോളം ഒറ്റക്കാലിൽ നിന്നത് കാണികളെയും ഫോട്ടോഗ്രാഫർമാരെയും അതിയായി വിസ്മയിപ്പിച്ച ഒരഭ്യാസപ്രകടനമായി മാറി. വിധേയത്വഭാവം എന്നതിന്റെ നിർവ്വചനമായിരുന്നു അപ്പോൾ മാവേലിത്തമ്പുരാന്റെ മുഖം. ഒടുക്കം അവർ തമ്മിൽ ‘എല്ലാം കോമ്പ്രമൈസാക്കി’.

സ്ഥലം എം.എൽ.എ. എത്തിയപ്പോൾ ചെണ്ടക്കാർക്ക് ഒരു നവോന്മേഷം വന്നു. ആ നേരം എല്ലാം ഞാനിപ്പ ശരിയാക്കും എന്നമട്ടിൽ ഒരു കിടിലൻ മഴയും പെയ്തു.

മത്സരങ്ങളായിരുന്നു അടുത്ത ആകർഷണം. സ്പൂണിൽ നാരങ്ങയുമായി ഓട്ടം(സ്ത്രീകൾക്കു മാത്രം) നടത്തിയതു നടത്തത്തിൽ കലാശിച്ചു. ലീഡ് ‘സ്പൂൺ പാടിന്‌’ ഏറിയും കുറഞ്ഞും നിന്നു. നിന്ന നില്പ്പിൽ കണ്ണും പൂട്ടി കുടം കണക്കിന്‌ അടിച്ചുതള്ളുന്ന ചേട്ടന്മാരൊക്കെ ‘എന്നാലീയുറിയൊരുകുറിനീയൊന്നടി’യെന്നു പറഞ്ഞ് കണ്ണുംകെട്ടി വിട്ടപ്പോൾ നിന്നു തപ്പി. ടോം ക്രൂയിസിന്റെ പടം വെച്ച് സുന്ദരനു മീശവരയ്ക്കൽ മൽസരം നടത്തിയപ്പോൾ യുവതികളുടെ തള്ളിക്കയറ്റം ഉണ്ടാവാതിരുന്നതു ശ്രദ്ധേയമായി. നിവിൻ പോളിയുടെ പടം വെയ്ക്കാമായിരുന്നു എന്നാരോ പരിഭവം പറയുന്നതുകേട്ടു. സുന്ദരിക്കുപൊട്ടുകുത്തൽ മൽസരത്തിന്‌ പടമായി വെച്ച ഐശ്വര്യാ റായിയുടെ (വിവാഹത്തിനു മുൻപത്തെ) ചിത്രം ആരും കൈ വെയ്ക്കാത്ത നിലയിൽ പിറ്റേന്നു രാവിലെയും തൽസ്ഥാനത്തു കാണപ്പെട്ടു. കണ്ണുകെട്ടി ആനയ്ക്കു വാലുവരച്ച ചിലർ കണ്ണിലെ കെട്ടഴിഞ്ഞപാടേ വരവീണ സ്ഥാനത്തേക്ക് ഒന്നു നോക്കിയിട്ട് ‘അയ്യേ’ന്നൊരു ഭാവത്തോടെ ഉയരുന്ന ചിരിക്കിടയിലൂടെ ഊളിയിട്ടുമുങ്ങി.

ഒരുമണിയായപ്പോൾ ശീലം കൊണ്ട് വയറ്റിൽ അലാം മുഴ്അങ്ങി. മത്സരം നടക്കുന്നയിടത്തു നിന്നും കണ്ണുകൾ ഇരു ബ്ലോക്കുകൾക്കുമിടയിലെ റോഡിൽ കെട്ടിയിരിക്കുന്ന പന്തലിലേക്കു നീണ്ടു നീണ്ടു ചെന്നു. ഒടുക്കം ആ വിളി വന്നു. കളക്ടർ, എം.എൽ.എ. മുതലായവരും മറ്റ് ഉന്നതോദ്യോഗസ്ഥരും ആദ്യപന്തിക്കിരുന്നു. ഒപ്പം വിശന്നു വലഞ്ഞവരും. ആവേശം മൂത്ത് എന്നാലൊന്നു വിളമ്പാൻ കൂടിയേക്കാം എന്നും കരുതിച്ചെല്ലുമ്പോൾ വിളമ്പാൻ ആളുമിച്ചം. സദ്യവട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഡി.എം. വരെ മുണ്ടും മടക്കിക്കുത്തി അവിയലുപാത്രവുമായി ഓടിനടന്നു വിളമ്പുതകൃതി! അവിടെ നമുക്കെന്നാ റോള്‌?

കൈ കഴുകാതെ അടുത്ത പന്തിക്കിരുന്നു. ഏതു സദ്യയ്ക്കാണ്‌ സാധാരണ കൈ കഴുകിയിട്ട് ഇരിക്കാറ്‌? അത് പരസ്യമാക്കുന്നമട്ടിൽ ഉടൻ ഒരു അറിയിപ്പുവന്നു - എല്ലാവരും അവരവരുടെ ഓഫീസുകളിൽ പോയി കൈ കഴുകേണ്ടതാണ്‌. ദായത്, വി.ഐ.പി.കൾക്കൊഴികെ ആർക്കും ഉണ്ണുന്നിടത്ത് കൈ കഴുകാൻ ഏർപ്പാടു ചെയ്തിട്ടില്ലെന്നർഥം.

തോരൻ,മെഴുക്കുവരട്ടി, ഇഞ്ചിത്തീയൽ, അവിയൽ, കാളൻ, അച്ചാർ, സാമ്പാർ, പരിപ്പ്, അച്ചാറുപഴമ്പപ്പടമുപ്പേരിശർക്കരവരട്ടി.. എല്ലാം കലക്കി. ഗോതമ്പുപായസത്തിന്‌ മധുരം നെല്ലിട മുന്നിൽ നിന്നു. അടപ്രഥമൻ കൃത്യം. പച്ചമോരിന്റെയും കാളന്റെയും സാമ്പാറിന്റെയും കൊഴുപ്പുകണ്ട് ഞെട്ടിയവർ കാന്റീൻകാർ തന്നെ ചമച്ച സദ്യയോ ഇതെന്ന് അദ്ഭുതം കൂറി.

ഉണ്ട ക്ഷീണത്തിൽ അല്പം വിശ്രമം. എന്നാൽ വയറൊതുങ്ങും മുൻപേ വടംവലി മൽസരത്തിനു വിളിമുഴങ്ങി. ആവേശം വലിഞ്ഞു മുറുകി നില്ക്കുന്ന ഉദ്വേഗനിമിഷങ്ങൾക്കുപകരം ഏകപക്ഷീയവും ഹ്രസ്വവുമായ വലികളില്പ്പെട്ട് വടം ചേരയേപ്പോലെ ഓരോ വശത്തേക്ക് ഇഴഞ്ഞുപോയി.

തുടർന്ന് കാവിലെ പാട്ടുമൽസരം. കളക്ട്രേറ്റ് ഹാളിലെ സ്റ്റേജിലുയരുന്ന കരോക്കെ ട്രാക്കിൽ മനം നട്ട് ഇടതു കൈവിരലുകൾ കൊണ്ട് ഇടത്തു ചെവി മൂടി, കണ്ണുകളടച്ച്, ആസ്ഥാനഗായകൻ കുഞ്ഞുമോൻ സാർ തുടർച്ചയായ മൂന്നാം വർഷവും ‘ഓണപ്പൂവേ പൂവേ പൂവേ..’ എന്ന ഗാനം പാടിയപ്പോൾ മണി നാല്‌ . പലരും അപ്പോൾ വീട്ടിലേക്കു യാത്ര തുടങ്ങിയിരുന്നു. സെറ്റുസാരിയിലും വെള്ളമുണ്ടിലും ചെളിപുരളാതെ ഒതുക്കിപ്പിടിച്ചും സൂക്ഷിച്ചും അടുത്ത ഓണാഘോഷത്തിനും ഇതലക്കാതെ പറ്റിക്കണം എന്ന ചിന്തയുമായി... ബോണസ്സും അഡ്വാൻസും തന്ന ചിരിയുമായി... ഹാപ്പി ഓൺ-അം.

4 comments:

  1. ooho appo avide sukhikkanalle?
    Late night support, comp off pre-approval, 9.15, harmony, id card, tie ithonnum ariyandello??

    ReplyDelete
  2. late night work illa. holiday duty vannal yaachikathe thanne comp off kittum. harmony,tie ennath randu vakkukal mathram aanu. id card dharikkanam; swiping illa. pinne ee 9:15 enthaa?

    ReplyDelete
  3. kidu!! aagosham kalakki :D
    ptttoooooooo :D

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'