Saturday, January 17, 2009

അനഘയോടൊപ്പം - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-5

കഴിഞ്ഞ കഥ

"പിന്നെ, എന്റെ കല്യാണമായി..."

"ഓഹ്‌... കണ്‍ഗ്രാജുലേഷന്‍സ്‌..!! ബട്ട്‌ ഐ കുഡ്‌ റീഡ്‌ ഇറ്റ്‌ ഫ്രം യുവര്‍ ഫേസ്‌!"

പ്രദീപിന്റെ മുഖത്തു നിലാവ്‌. "... പക്കാ ഒരു അറേഞ്ച്ഡ്‌ മാര്യേജ്‌. പെണ്‍കുട്ടിയുടെ പേര്‌ അര്‍ച്ചന. തിരുവനന്തപുരത്താണ്‌- ലാബ്‌ ടെക്നീഷ്യന്‍. കല്യാണം പതിനഞ്ചാം തീയതി, ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച്‌...."

പക്ഷേ അവന്റെ വാക്കുകള്‍ മുഴുവന്‍ കേട്ടില്ല. ചെവി അടഞ്ഞു പോയതുപോലെ. ഒരു ബ്ലാക്കൗട്ട്‌.

"പിന്നെ... നിന്നെ ഒന്നുകൂടി കാണണമെന്നുണ്ടായിരുന്നു. ഒരിക്കല്‍കൂടി. വീട്ടില്‍ ഞാന്‍ അന്വേഷിച്ചിരുന്നു. അപ്പോഴാണ്‌ അടുത്തിടെ ഇങ്ങോട്ടു മാറ്റമായതറിഞ്ഞത്‌. എന്തായാലും കണ്ടിട്ടേയുള്ളൂ എന്നുറപ്പിച്ചിരുന്നതിനാല്‍ നേരെയിങ്ങു പോന്നു.... കഴിക്കുന്നില്ലേ?"

"ഉം.. കഴിച്ചോളാം."

"പിന്നെ... നിന്നെ കാണാന്‍ വന്നത്‌- ഒന്നാമത്തെ കാരണം- ഇതു തന്നെ. വിവാഹം ക്ഷണിക്കാന്‍. നിര്‍ബ്ബന്ധമായും വരണം. വന്നേ തീരൂ.” പ്രദീപിന്റെ പുഞ്ചിരിയില്‍ ഒരു വാശി കാണാനുണ്ടോ എന്നു ഞാന്‍ സംശയിച്ചു.

“വരാം, ഓക്കെ." സ്വന്തം വാക്കുകള്‍ക്ക്‌ വിറയലുണ്ടെന്ന് തോന്നി. മുഖത്ത്‌ ഒരു നിഴല്‍ വീണതുപോലെ. ഇത്തരം ഒരവസ്ഥ താന്‍ പ്രതീക്ഷിച്ചിരുന്നോ ? ഹേയ്‌, ഒരിക്കലുമില്ല. പ്രദീപിനും തെല്ലിട നേരെ നോക്കാനായില്ല.

“... വെല്‍, ഐ ഹാവ്‌ നെവര്‍ എക്സ്‌പെക്റ്റഡ്‌ സച്‌ എ സിറ്റുവേഷന്‍, മീറ്റിങ്ങ്‌ യു ഇന്‍ എ ഡിസ്റ്റന്റ്‌ പ്ലേസ്‌ ആന്‍ഡ്‌ ഇന്‍വൈറ്റിങ്ങ്‌ യു ഫോര്‍ മൈ മാര്യേജ്‌.. അ്.. ഞാന്‍ ആദ്യം ഓര്‍ത്തതു വെഡിങ്ങ്‌ കാര്‍ഡയച്ചാ മതീന്നാ. കാരണം നിന്റെ വിവാഹം ഞാന്‍ അറിഞ്ഞുപോലുമില്ലല്ലോ! പിന്നെന്തായാലും നിന്നെയൊന്നു കാണാമെന്നും കരുതി. നോട്‌ ആസ്‌ മൈ എക്സ്‌-ലവര്‍, നോട്‌ അസ്‌ മൈ ഫ്രന്‍ഡ്‌, ബട്‌ അസ്‌ എ വുമന്‍ ഹു നോസ്‌ മി മോര്‍ ദാന്‍ മൈ മദര്‍!"

ഹൃദയത്തില്‍ ഒരു സൂചി ആഴ്‌ന്നിറങ്ങിയതുപോലെ. അതെ, ഞാന്‍ അറിയിച്ചിരുന്നില്ല, ഒന്നും. ഉണങ്ങിത്തുടങ്ങിയ മുറിവുകളില്‍ വീണ്ടും നോവുപടര്‍ത്തണ്ട എന്നു കരുതി... പക്ഷേ! ചോറുണ്ണുന്നതില്‍ മുഴുകിയിരുന്ന വിരലുകള്‍ തളര്‍ന്നു. വാക്കുകളില്ലാതെ പ്രദീപിന്റെ മുന്നില്‍ ഞാന്‍ ഇരുന്നു.

“കുടിക്കാനെന്തെങ്കിലും പറയട്ടേ?"

"ഒന്നും വേണമെന്നില്ല."

"ഹേയ്‌, അതെന്നാ? എന്തായാലും ഞാന്‍ രണ്ടു ലൈം ജ്യൂസ്‌ പറയാന്‍ പോകുന്നു, പറയട്ടേ?"

വിരോധമില്ല എന്നൊരു തലയാട്ടല്‍.

"എന്താ മാഷേ, ആദ്യത്തെ ആ വണ്ടറടി കഴിഞ്ഞ്‌ പിന്നെ ഒരു തെളിച്ചമില്ലല്ലോ? ഏയ്‌, ഹൊന്നു ചിരി
മാഡം!" എന്റെ ഭാവമാറ്റം അവനറിഞ്ഞു. മന:പൂര്‍വ്വം ചിരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖത്ത്‌ അതു വന്നോ എന്നൊരു സംശയം. 'പ്രദീപ്‌, യു ആര്‍ എ ഗ്രേറ്റ്‌ മാന്‍! യു ആള്‍വെയ്സ്‌ സ്‌മൈല്‍!' ഞാനറിയാതെ ഒരു നീണ്ട നിശ്വാസം.

"പിന്നെ, ഞാനോ നീയോ പഴയ ആളല്ല. എനിക്കറിയാം. കാലം മാറി, ബന്ധങ്ങള്‍ മാറി, മോഹങ്ങളും സ്വപ്നങ്ങളും മാറി. ഇന്നും മാറാതെ കുറെ ഓര്‍മ്മകള്‍ മാത്രമൊണ്ട്‌. ഒരിക്കലും മറക്കാമ്പറ്റാത്ത കുറെ സ്നേഹബന്ധങ്ങളും."

ബില്‍ വന്നു. പ്രദീപ്‌ പൈസ കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. പക്ഷേ അവിടെയും ഞാന്‍ തോറ്റു.

"വേണ്ട വേണ്ട! ഇതൊരു അഡ്വാന്‍സ്‌ ട്രീറ്റ്‌ ആയി കൂട്ടിയാ മതി."
ശ്ശെ! അതുകൂടി കേട്ടപ്പോള്‍ എന്തോ, എനിക്കെന്നോടു തന്നെ ഒരു ഈര്‍ഷ്യ തോന്നി.

"നാരങ്ങാവെള്ളം മൊത്തം കുടിച്ചില്ല!" അവന്‍ ഓര്‍മ്മിപ്പിച്ചു.

വല്ലവിധേനയും അതു തീര്‍ത്ത്‌ 'ശരി, നമുക്കിറങ്ങാം' എന്നും പറഞ്ഞ്‌ വാഷ്ബേസിനടുത്തേക്കു നടന്നു. കൈ കഴുകുന്നനേരം കണ്ണാടിയില്‍ തെളിഞ്ഞ മുഖം എനിക്കന്യമായിട്ടു തോന്നി. എന്തിനാണു നിനക്കു പെട്ടെന്നു ഫീല്‍ ചെയ്യുന്നത്‌? എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ നീ വിവാഹിതയായി? ഒത്തിരി സ്നേഹം കിട്ടുന്ന ഒരു ഭാര്യയായി. ഒരു കുട്ടിയുടെ അമ്മയായി. ഇന്നിപ്പോള്‍ പ്രദീപിനെ കണ്ടപ്പോ എന്തുപറ്റി നിനക്ക്‌? സ്വന്തം മന:സാക്ഷിയോടും തല്‍ക്കാലം അറിയില്ല എന്നു പറഞ്ഞൊഴിഞ്ഞു.

റെസ്റ്റോറന്റില്‍ നിന്നും ഇറങ്ങവേ പ്രദീപ് അന്വേഷിച്ചു-“നമുക്കെവിടെയാ സ്വസ്ഥമായി ഒന്നിരിക്കാന്‍ പറ്റുക?”

അല്പമൊന്നു ശങ്കിച്ചെങ്കിലും ഞാന്‍ ചോദിച്ചു--“നമുക്ക് എന്റെ വീട്ടിലേക്കു പോയാലോ? വിരോധമുണ്ടോ?”

അങ്ങനെ വീണ്ടും ഒരു കുഞ്ഞുയാത്ര. വരണ്ട നഗരക്കാറ്റില്‍ പാറിപ്പറന്ന് അവളുടെ മുടിയിഴകള്‍ പ്രദീപിന്റെ മുഖത്ത് ഇടയ്ക്കിടെ വീണുകൊണ്ടിരുന്നു. യാത്രയ്ക്കിടയില്‍ താമസിക്കുന്ന വീട്ടിലെ ആന്റിയെപ്പറ്റി പറഞ്ഞു. ആന്റിക്ക് അന്‍പത്തെട്ടു വയസായി. കമല എന്നാണു പേര്. രണ്ടാണ്മക്കള്‍. ഇരുവരും കുടുംബസമേതം സ്റ്റേറ്റ്സില്‍. ഭര്‍ത്താവ് കഴിഞ്ഞവര്‍ഷം അറ്റാക്ക് വന്നു മരിച്ചുപോയി. ആ ഓര്‍മ്മകളുള്ള വീട്ടില്‍ നിന്നും എങ്ങും പോകാതെ അവര്‍ അവിടെ തനിച്ചുകഴിയവേ അമ്മയുടെ സുരക്ഷയ്ക്കു വേണ്ടി മക്കള്‍ കാട്ടികൊടുത്ത ഉപായമാണ് രണ്ടുപേരെ പേയിങ് ഗസ്റ്റ് ആയി താമസിപ്പിക്കുക എന്നത്. അമ്മയ്ക്കു ബോറടിയും മാറും, തനിയെ ആയെന്ന അരക്ഷിതാബോധവും മാറും. പിന്നെ ഒപ്പം താമസിക്കുന്നത് ഒരു സോഫ്ട്‌വെയര്‍ എന്‌ജിനീയറാണ്. ഒരു നെന്മാറക്കാരി.

പ്രദീപിനെ കണ്ടപ്പോള്‍ ആദ്യം ആന്റി ഒന്നു സംശയിച്ചെങ്കിലും നാട്ടില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ ഒരു ബന്ധു വന്നപോലുള്ള സന്തോഷമായി അവര്‍ക്ക്. ഇവിടെ അങ്ങനെ ബന്ധുക്കളാരും വരവില്ലല്ലോ. അതീവതാല്പര്യത്തോടെ ആന്റി കാര്യങ്ങള്‍ അന്വേഷിച്ചു. പ്രദീപ് സാമാന്യം നല്ല തമിഴിലാണു മറുപടി പറഞ്ഞതെങ്കിലും ഞാന്‍ ഇടയ്ക്കുകയറി.

“പ്രദീപ്, ആന്റിക്കിപ്പോ മലയാളം കേട്ടാല്‍ നന്നായി മനസ്സിലാകും. ബുദ്ധിമുട്ടി തമിഴ് പേശണ്ട!”

ആന്റിക്കു പെട്ടെന്നു തന്നെ പ്രദീപിനെ ബോധിച്ചെന്നു തോന്നി. ഞാന്‍ പോയി കാപ്പി കൊണ്ടുവന്നു. അവന്‍ ഫില്‍ട്ടര്‍ കോഫിയുടെ സ്വാദ് നന്നായി ആസ്വദിച്ച് പുരികമുയര്‍ത്തി തല വലത്തേക്കൊന്നു തിരിച്ചു. കാപ്പി നന്നേ പിടിച്ചെന്നു തോന്നുന്നു. പണ്ട് അവന്‍ പറയുമായിരുന്നു, ശാപ്പാട് നന്നായി വെക്കാനറിയാവുന്നെ ഏതു പെണ്ണിനും തന്നെ വളയ്കാനാവുമെന്ന്.
“ആന്റീ, ഞങ്ങള്‍ സിറ്റൌട്ടില്‍ ഉണ്ടാവുമേ..” ഞങ്ങള്‍ മുറിവിട്ടിറങ്ങി. “നാലു മാസത്തെ എന്റെ സഹവാസം കൊണ്ട് ആന്റിക്ക് മലയാളം കേട്ടാല്‍ മനസ്സിലാകുമെന്നായി. ഇപ്പോ ആന്റി മലയാളം സിനിമകളുടെയൊക്കെ ഫാനാ. ടിവിയില്‍ വരുന്ന പണ്ടുകാലത്തെയൊക്കെ പടങ്ങള്‍ .? അതൊകെ വിടാതെ കാണും ഇപ്പോ.”

പിന്നെ അല്‍പനേരത്തേക്ക് ഞങ്ങള്‍ ഒന്നും പറഞ്ഞില്ല.

“പ്രദീപ്, ബോംബെയില്‍ നിന്നും പോയി എന്നും ഗള്‍ഫില്‍ എവിടെയോ ആണെന്നും ഞാന്‍ അറിഞ്ഞിരുന്നു. കല്യാണമായി സ്വന്തം വീട്ടില്‍ നിന്നും മാറി നിന്നതിനുശേഷം അറിഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ. ഇടയ്ക്കൊക്കെ വീട്ടില്‍ ചെല്ലുമ്പോള്‍ വിവരങ്ങള്‍ അറിയണമെന്നാഗ്രഹിക്കുമായിരുന്നു. അതൊക്കെ എത്ര മാത്രമാണ് സാധ്യമാകുക എന്നറിയാമല്ലോ. ഗള്‍ഫിലെത്തി എന്നറിഞ്ഞപ്പോള്‍ എനിക്കു തോന്നിയതു സന്തോഷമാണോ സങ്കടമാണോ എന്നറിഞ്ഞുകൂടാ. പിന്നെ ഒരല്പം നഷ്ടബോധം - അതെന്നുമുണ്ടായിരുന്നു, ഇന്നും തീരെ കുറയാതെയുണ്ടുതാനും.”

ചെടിച്ചട്ടിയില്‍ നിന്നിരുന്ന ശതാവരിയുടെ ഇലകള്‍ ഞാന്‍ വെറുതെ ഇറുത്തു കളഞ്ഞുകൊണ്ടു നിന്നു.

“... എന്തായാലും കഷ്ടപ്പാടൊന്നുമില്ലാതെ സുഖമായി കഴിയുന്നുണ്ടാവണേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍, ഒരു പക്ഷേ പതിറ്റാണ്ടുകള്‍ക്കു ശേഷമെങ്കിലും അതൊന്നു നേരിട്ടറിയണമെന്നും... ഇപ്പോള്‍ അതും സാദ്ധ്യമായി.” എന്റെ ആത്മഹര്‍ഷം എല്ലാം കേട്ടുനില്‍ക്കുന്ന പ്രദീപിന്റെ മുഖത്തും പ്രതിഫലിച്ചു കണ്ടു. കണ്‍കോണുകളില്‍ അറിയാതെ ഊറുന്ന തുള്ളികളെ ആരും കാണാതെ ഞാന്‍ തുടച്ചകറ്റി. ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ.

3 comments:

  1. ഇനിയുമുണ്ടെന്നു പറഞ്ഞാല്‍ പോരാ.. ഉടനെ വരണം... കാരണം ദിവസം ഒരു നാലുപ്രാവശ്യം ഇവിടെ വന്നു നോക്കിയിരുന്നു.. പക്ഷെ ഇതിന്‍റെ കഥ ഒന്നു നീട്ടിയാല്‍ മുപ്പതു പോസ്റ്റ് പോകും.. യേത്..??
    കൊള്ളാം കേട്ടോ..

    ReplyDelete
  2. തൊണ്ടയ്ക്ക് കുത്തിപിടിക്കുന്ന
    ഒരു പ്രതീതി ....
    യാദൃശ്ചികം കൈയില്‍ ഫില്‍ട്ടറ് കോഫീ
    ഒത്തിരി അപ്‌സെറ്റ് ആകുന്ന ദിവസം
    ഫില്‍ട്ടര്‍ കോഫി എനിക്ക് ആശ്വാസം ..

    ReplyDelete
  3. ദീപക് രാജ്,
    മുപ്പതു പോസ്റ്റ് എത്തിക്കാനുള്ള ഇന്ധനമില്ല. എന്നാലും ഒരു പിടി പിടിച്ചു നോക്കാം. :)

    മാണിക്യം ചേച്ചീ,
    ചിയേഴ്‌സ് ... ഓണ്‍ കോഫീ..! :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'