Tuesday, January 22, 2013

മലപ്പുറം ബാക്കി വെയ്ക്കുന്നത്...

മാധ്യമങ്ങളിലെല്ലാം അശുഭകരമായ വാർത്തകൾ നിറയെ കാണുന്നതിനിടയ്ക്ക് ഇങ്ങനെയൊരു ബോക്സ് സ്റ്റോറി കണ്ടപ്പോൾ ഇവിടെയും അതു പങ്കുവെയ്ക്കുവാൻ തോന്നി.

2013 ജനുവരി 21 തിങ്കളാഴ്ചയിലെ മാതൃഭൂമി പത്രത്തിൽ എം.കെ.രാജശേഖരൻ എഴുതിയത് ഇവിടെ പകർത്തുന്നു.


മലപ്പുറം ബാക്കി വെയ്ക്കുന്നത്...

സർഗ്ഗശേഷിയുടെ മാമാങ്കം കഴിഞ്ഞു. സാമൂതിരിയുടെ നാട്ടുകാർ ശക്തന്റെ പ്രജകളെ പിന്തള്ളി കിരീടം നേടി. വള്ളുവക്കോനാതിരിയുടെ തട്ടകക്കാരായ ആതിഥേയരും മോശമാക്കിയില്ല, മൂന്നാം സ്ഥാനം നിലനിർത്തി. കണക്കുകൾ കഥയെന്തു പറഞ്ഞാലും പങ്കാളികൾ ആരും തോല്ക്കുന്നില്ലായെന്ന സത്യത്തിന്‌ ഈ ഉൽസവവും അടിവരയിടുന്നു. ഇത് കലോൽസവങ്ങൾ മുന്നോട്ടുവെക്കുന്ന പരമമായ ആശയം. എന്നാൽ അതിനും മേലെ ചിലതു കൂടി ബാക്കി വെക്കുന്നുണ്ട് മലപ്പുറത്തെ കലോൽസവം.


ആദ്യറാങ്ക് മലപ്പുറത്തെ കാണികൾക്കാണ്‌. അച്ചടക്കവും സൗഹാർദ്ദവും സൗമനസ്യവും നിറഞ്ഞ പങ്കാളിത്തം കൊണ്ട് അവർ അത് തെളിയിച്ചു. വെറും ആൾക്കൂട്ടമാവാതിരിക്കാനും അവർക്കു കഴിഞ്ഞു. കൂടിയാട്ടം പോലെയുള്ള വേദികളിലേക്കും ഭേദപ്പെട്ട ഒഴുക്കായിരുന്നു. അവതരണത്തിന്റെ മർമം അറിയാവുന്നവരോട് ചോദിച്ചറിഞ്ഞ് ആസ്വദിക്കാനുള്ള സന്മനസ്സും ചിലർ കാട്ടിയെന്ന് കലാകാരന്മാർതന്നെ സാക്ഷ്യപ്പെടുത്തി. പിറ്റേദിവസം പുലർച്ചവരെ നീണ്ട മൽസരവേദികളിലും കൈക്കുഞ്ഞുങ്ങളുമായിപ്പോലും എത്തിയവരെ എവിടെയാണ്‌ കാണാനാകുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽനിന്ന് മേളയിൽ പങ്കെടുക്കാനെത്തിയ അനൂപ് ആർ. കാരണവർ എന്ന അയ്യപ്പനെ പ്രോത്സാഹിപ്പിക്കാനും സ്വീകരിക്കാനും എന്തൊരു മത്സരമായിരുന്നു. സമാപനവേദിയിലേക്ക് ജനമെത്തിയത് ഇരമ്പിയാർത്താണ്‌. സ്തെ, മലപ്പുറം തിരുത്തുകയാണ്‌ മലയാളികളുടെ ആസ്വാദനരീതികളെയും.

***

സംഘാടനം, ഇടയ്ക്ക് അതൊരാശങ്കയായിരുന്നു, പ്രത്യേകിച്ച് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ. ആശങ്കകളകന്നപ്പോൾ പൂത്ത സൗഹൃദത്തിനും സഹവർത്തിത്വത്തിനും എന്തൊരു ചേലായിരുന്നു.
കനത്ത ചൂടിനും ഒഴുകിയെത്തിയ കാണികളുടെ തിരക്കിനും ഉയർന്നുപാറിയ പൊടിമണ്ണിനുമൊന്നും ആ മികവിനെ തൊടാനായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അധ്യാപകരുമടങ്ങിയ സംഘാടകസമിതി പ്രവർത്തിച്ചത് ചലിക്കുന്ന യന്ത്രത്തെപ്പോലെ തന്നെയായിരുന്നു. സംഘാടനത്തിൽ പിഴവുണ്ടോയെന്ന് മാധ്യമപ്രവർത്തരോടും മറ്റും അന്വേഷിക്കുന്ന സംഘാടകരും മലപ്പുറത്തിന്റെ പ്രത്യേകതയായി.

നിരീക്ഷണകാമറകളെയും തോല്പ്പിച്ച മാന്യത

വിദ്യാർഥിനികളടക്കമുള്ള അനേകായിരങ്ങൾ ഒഴുകിയെത്തുന്ന കലോത്സവവേദികളിൽ അരുതാത്ത പ്രവൃത്തികൾ കണ്ടെത്താനായി പോലീസ് സ്ഥാപിച്ച നിരീക്ഷണ കാമറകൾ നാണിച്ചിട്ടുണ്ടാകും... ഒരാളെപ്പോലും ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതെ മലപ്പുറത്തിന്റെ മാന്യത അതിരില്ലാത്തതായി.


വിമർശങ്ങൾ കുറവായിരുന്നു എന്നത് മേളയുടെ വലിയ വിജയമാണ്‌. ഇത് പാലക്കാടിനുള്ള വലിയ വെല്ലുവിളിയാണ്‌. അതെ, ഭാവിയിലേക്കുള്ള എല്ലാ കലോത്സവങ്ങൾക്കും ഒരു നല്ല മാതൃകയുമായിരുന്നു മലപ്പുറം. സലാം മലപ്പുറം.


പത്രത്തിൽ നിന്നും ഇത് പകർത്തിയെഴുതാൻ എന്നെ പ്രേരിപ്പിച്ചത് എന്നിലെ എന്നെ തിരിച്ചറിയിച്ചു തന്ന, ഇന്നും ഓർമ്മയിൽ ദീപ്തമായി നില്ക്കുന്ന ചില കലോത്സവങ്ങളും പിന്നെ, പിന്നെ.. പണ്ടൊരു കലോത്സവവേളയിൽ കണ്ടു മുട്ടിയ, ലോകത്തിലേറ്റവും സുന്ദരമായവയിൽ ഒന്ന് എന്നു ഞാൻ വിശ്വസിക്കുന്ന ഒരു മുഖത്തിന്റെ മങ്ങിയ ഛായയുമാണ്‌.

1 comment:

  1. മാധ്യമങ്ങളിലെല്ലാം അശുഭകരമായ വാർത്തകൾ നിറയെ കാണുന്നതിനിടയ്ക്ക് ഇങ്ങനെയൊരു ബോക്സ് സ്റ്റോറി കണ്ടപ്പോൾ ഇവിടെയും അതു പങ്കുവെയ്ക്കുവാൻ തോന്നി.

    2013 ജനുവരി 21 തിങ്കളാഴ്ചയിലെ മാതൃഭൂമി പത്രത്തിൽ എം.കെ.രാജശേഖരൻ എഴുതിയത്..

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'