Thursday, August 25, 2011

പ്രണയം ഭ്രമമാണെന്നു പറഞ്ഞവരോട്‌

അവന്‍ പറഞ്ഞത്‌:

കടല്‍ക്കരയിലെ കാറ്റില്‍ അവളുടെ ചുരുള്‍മുടി പാറുമ്പോള്‍
മഷിയെഴുതിയ അവളുടെ കണ്ണില്‍ പൂക്കുന്ന നാണവും
കുറുകിമിടിക്കുന്ന നെഞ്ചിന്റെ താളവും
നിങ്ങള്‍ അറിഞ്ഞുകാണില്ല.
അല്ലെങ്കില്‍, പെണ്ണെന്ന സുഗന്ധം നിങ്ങളുടെ നാസികയില്‍
പടര്‍ന്നുകയറി ഉണര്‍ത്തിവിട്ടത്‌
വിയര്‍പ്പില്‍ അലിഞ്ഞു പോകുന്ന ഏതെങ്കിലും ഹ്രസ്വവികാരമാവും.

അവള്‍ പറഞ്ഞത്‌:

പൂക്കള്‍ കൊഴിഞ്ഞു വീണതും അല്ലാത്തതുമായ
ഒറ്റയടിപ്പാതകളിലൂടെ നടക്കുമ്പോള്‍
അവന്‍ നിന്റെ കുസൃതിക്കൊഞ്ചലിനു കാതോര്‍ത്തിട്ടുണ്ടാവില്ല.
അമ്പലപ്പറമ്പിലെ കുപ്പിവളകളിലേക്കു നോക്കിയിട്ട്‌
'ഇതു വേണോ' എന്നു കണ്ണു കൊണ്ടു ചോദിച്ചിട്ടുണ്ടാവില്ല.
അല്ലെങ്കില്‍, വിരലുകള്‍ കോര്‍ത്തു നടന്നപ്പോഴും
നിന്നിലുണര്‍ന്നതു ഇനിയവന്റെ വിരലുകള്‍
എങ്ങോട്ടെന്ന വിചാരമാവും.

അവര്‍ പറഞ്ഞത്‌:

പ്രണയം സത്യമാണ്‌.
സത്യമില്ലാത പ്രണയം തകരുമ്പോള്‍
നിനക്കു നിന്റെ വിധിയോട്‌ പൊരുതാന്‍
പ്രണയത്തിന്റെ മെയ്ച്ചൂടു തരുന്ന
ഉച്ഛിഷ്ടമാണ്‌ ഭ്രമം എന്ന പദം.
നിന്റെയുള്ളില്‍ ഉള്ളത്‌ പരിഭ്രമം ആണ്‌.

ഞാന്‍ പറയുന്നത്‌:

ഭ്രമവും മതിഭ്രമവും പരിഭ്രമവും ഇല്ലാത്ത
മനസ്സില്‍ സ്നേഹം നിറയുന്നതാണ്‌ പ്രണയം.
പ്രണയത്തിന്റെ വിയര്‍പ്പാറുമ്പോള്‍
സ്നേഹത്തിന്റെ ഉപ്പുപരലുകള്‍ കാണണം.

4 comments:

  1. സത്യമില്ലാത പ്രണയം തകരുമ്പോള്‍
    നിനക്കു നിന്റെ വിധിയോട്‌ പൊരുതാന്‍
    പ്രണയത്തിന്റെ മെയ്ച്ചൂടു തരുന്ന
    ഉച്ഛിഷ്ടമാണ്‌ ഭ്രമം എന്ന പദം....

    ReplyDelete
  2. പ്രണയം മധുരം കലർന്നൊരു ഭ്രമം തന്നെ..

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'