Thursday, January 20, 2011

അവസ്‌ഥാന്തരം

ക്ലാസ്സിലെല്ലാം ആ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.

"ഉണ്ണിക്കുട്ടന്‍ പിങ്കിമോളെ കിസ്സടിച്ചു!"

"പിങ്കിമോള്‍ കരഞ്ഞു കൊണ്ടാണ്‌ ഇന്നലെ വീട്ടില്‍ പോയത്‌..!"

"ഇന്നലെ ക്ലാസ്സ്‌ കഴിഞ്ഞ നേരത്താണു സംഭവം..!"

"പിങ്കിമോള്‍ പഠിത്തം നിര്‍ത്തുമോ?"

"ഉണ്ണിക്കുട്ടന്റെ ധൈര്യം സമ്മതിക്കണം...!"

എല്ലാവരും തമ്മില്‍ തമ്മില്‍ കുശുകുശുത്തു. ചിലര്‍ ഇതേച്ചൊല്ലി തമാശ പറഞ്ഞു. ചിഞ്ചുവിനെ പണ്ടേ ഒരു നോട്ടമുണ്ടായിരുന്ന മനോജിന്‌ ഇത്‌ ഒരു പ്രചോദനം പോലെ ആണു തോന്നിയത്‌. പക്ഷേ വീട്ടിലറിഞ്ഞാല്‍...? പപ്പയുടെ മുഖം ഓര്‍ത്തപ്പോളേ അവന്‍ ആ ചിന്ത വിഴുങ്ങി!

ക്ലാസ്‌ തുടങ്ങാറായി. സുമേഷ് ഡസ്കിനടിയില്‍ തന്റെ സ്കെച്ച് പേന തിരഞ്ഞുവലഞ്ഞു. ഉണ്ണിക്കുട്ടന്‍ ഇതു വരെ ക്ലാസ്സില്‍ എത്തിയിട്ടില്ല. പിങ്കിമോളെയും കാണാനില്ല. പിന്നിലത്തെ നിരയിലിരിക്കുന്ന സന്ദീപ്‌ അന്നും പതിവു പോലെ അനുമോളുടെ വാട്ടര്‍ ബോട്ടിലില്‍ നിന്നും വെള്ളം കട്ടു കുടിച്ചു. പാവം, അവളെന്നും ഊണിന്റെ സമയമാവുമ്പോഴേ വെള്ളം പകുതിയായ വിവരം അറിയൂ!

ബെല്ലടിച്ചതും സുധാകരന്‍ സാര്‍ ക്ലാസ്സിലേക്കു കടന്നു വന്നു. സുധാകരന്‍ സാര്‍ പഠിപ്പിക്കുന്നതു കണക്കാണ്‌. അല്ല, സുധാകരന്‍ സാര്‍ കണക്കാണു പഠിപ്പിക്കുന്നത്‌. ഉടന്‍ വാതില്‍ക്കല്‍ ഒരു തല പ്രത്യക്ഷപ്പെട്ടു.

ഉണ്ണിക്കുട്ടന്‍!

"മേ ഐ കം ഇന്‍, സര്‍?"

സാര്‍ തന്റെ നേര്‍ത്ത കണ്ണടയ്‌ക്കിടയിലൂടെ വാതില്‍ക്കലേക്കു നോക്കി. എല്ലാ മുഖങ്ങളിലും ഇനിയെന്തു സംഭവിക്കും എന്നൊരു ആകാംക്ഷ പടര്‍ന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ഒന്നോ രണ്ടോ അടക്കിയ ചിരികള്‍ തെളിഞ്ഞു കേട്ടു.

"യെസ്‌!" സാറിന്റെ ഘനീഭവിച്ച ശബ്ദം.

ഉണ്ണിക്കുട്ടന്‍ രണ്ടാമത്തെ നിരയിലെ തന്റെ സീറ്റിലേക്കു നടന്നു. അവന്റെ മുഖം വിവര്‍ണ്ണമായിരുന്നു. ആസന്നമായ ഒരു ദുരന്തം അവന്‍ പ്രതീക്ഷിച്ചിരിക്കണം. പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്കു നോക്കാന്‍ അവനു ധൈര്യമില്ലായിരുന്നു.

തല്‍സമയം അറ്റന്‍ഡര്‍ ക്ലാസിലേക്കു കടന്നു വന്നു. മൂപ്പര്‍ കൊണ്ടുവന്ന കുറിപ്പ്‌ സുധാകരന്‍ സാര്‍ വായിച്ചു. എന്നിട്ടു പറഞ്ഞു :

"ഉണ്ണിക്കുട്ടന്‍ ഇസ്‌ റിക്വസ്‌റ്റഡ്‌ ടു മീറ്റ്‌ ദ പ്രിന്‍സിപ്പല്‍."

ഉണ്ണിക്കുട്ടന്റെ മനസ്സില്‍ ഒരു മണ്ണട്ടി ഇടിഞ്ഞു വീണു. ബാഗ്‌ സീറ്റില്‍ വെച്ചിട്ട്‌ തല താഴ്‌ത്തി ക്ലാസ്സിനു പുറത്തേക്കു നടന്നു.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ കടന്ന ഉണ്ണിക്കുട്ടന്‍ കുടഞ്ഞു ഞെട്ടി. പിങ്കിമോളും അവളുടെ അടുത്ത്‌ അവടച്‌ഛനും!

അവനെ കണ്ടപാടെ പ്രിന്‍സിപ്പലിന്റെ ചോദ്യം: “നീയിന്നലെ ഇവളോട് തോന്ന്യാസം കാണിച്ചെന്നു കേട്ടതു നേരാണോടാ?”

അതെയെന്നര്‍ഥമുള്ള ഒരു മൌനം മറുപടിയായി വന്നു.

പ്രിന്‍സി. അലറി: “നീയാരാടാ പഠിക്കാന്‍ വരുന്ന പെമ്പിള്ളാരെ കേറിയങ്ങു കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും? എന്തോ പുഴുങ്ങാനാ സ്ഥിരം ഇങ്ങു കെട്ടിയെടുക്കുന്നത്‌? ഏഹ്‌? നിനക്കൊക്കെ അത്ര മൂത്തു നിക്കുവാണെങ്കില്‌..... ഓഹ്‌! ഞാനൊന്നും പറയുന്നില്ല. എടാ, ഒരെന്‍ജിനീയറിംഗ്‌ സ്റ്റുഡന്റിനു ചേര്‍ന്ന പണിയാണോടാ നീയിന്നലെ കാണിച്ചേ? ആണോ..? എടാ ആണോന്ന്‌? കോളേജിന്റെ മാനം കളയാനായിട്ട് ഓരോ കഴു...”

ഉണ്ണിക്കുട്ടന്‍ അവിടെ നിന്ന്‌ ഒരു സ്വപ്‌നം കണ്ടു. ഭൂമി പിളര്‍ന്ന്‌ താനങ്ങു താണു പോകുന്നു. അല്ല, താനും പിങ്കിമോളും...!

2 comments:

  1. നന്നായി തുടങ്ങി..പക്ഷേ..ഒടുക്കം ഒരപൂര്‍ണ്ണത..കൊള്ളാം, ആശംസകള്‍..!!

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'