Wednesday, February 09, 2011

കോപാസഞ്ചര്‍

ഥഡക്‌.. ഥഡക്‌...... ഥഡക്‌.. ഥഡക്‌...... ഥഡക്‌.. ഥഡക്‌..

"മൊണോടൊണസ്‌ ആന്‍ഡ്‌ ബോറിംഗ്‌.." അവള്‍ പിറുപിറുത്തു.

ഒരു ദിവസം ആകെയുള്ളത്‌ ഇരുപത്തിനാലു മണിക്കൂറാണ്‌. അതിലെ നാലുമണിക്കൂര്‍ ഇങ്ങനെ യാത്ര ചെയ്തുമാത്രം തീര്‍ക്കുന്നതില്‍ അവള്‍ക്കു സാരമായ നിരാശയുണ്ടായിരുന്നു.

യാത്രകള്‍ എന്നെങ്കിലുമൊക്കെ അവസാനിക്കാനുള്ളതാണ്‌.
കോപ്പിലെ ഒരു തത്വചിന്ത... ഡാമിറ്റ്‌.

അവള്‍ക്കെന്തിനോടെല്ലാമോ ദേഷ്യം തോന്നി.

കുറെ നാള്‍ ഒന്നും ചെയ്യാതെ അവധിയെടുത്തു വീട്ടിലിരിക്കാന്‍ പറ്റിയെങ്കില്‍... ജീവിതവും ഈ ട്രെയിന്‍ പോലെ തന്നെ എന്നും ഒരേ വേഗം, ഒരേ താളം. എന്നിട്ടും വെപ്രാളപ്പെട്ടു കൂവിയാര്‍ത്തെന്തിനോ പോകുന്നു. കിതച്ചെത്തി എവിടെയോ നില്‍ക്കുന്നു. ഇന്നും എന്നും. പിന്നെ വീണ്ടും...

ഓഹ്‌.. നോട്ട്‌ എഗൈന്‍! ഡാമിറ്റ്‌.

ചുറ്റും ഇരുട്ടു പരന്നിരുന്നു. മഞ്ഞള്‍ചാറുതേച്ച സന്ധ്യകളെ ഈ തീവണ്ടിജനാലയിലൂടെ മാത്രമാണ്‌ അടുത്തകാലത്തെല്ലാം ഞാന്‍ കാണുന്നത്‌. ഹൗ ബോറിംഗ്‌! സ്വസ്ഥമായ ഒരു സന്ധ്യയില്‍ അജിതിന്റെ കൈ പിടിച്ച്‌ നിറയെ മരങ്ങളുള്ള വഴിയിലൂടെ കുറെ നേരം ഒരു ശല്യവുമില്ലാതെ, ഒരു പക്ഷേ ഒന്നും പറയാതെ, അല്ലെങ്കില്‍ വായില്‍ തോന്നുന്നതെല്ലാം പറഞ്ഞ്‌... അജിതിനു ബോറടിക്കുമായിരിക്കും.. എന്നാലും .. അങ്ങനെ കുറെ നേരം നടക്കാന്‍ പറ്റിയിരുന്നെങ്കില്‍...

സൈ...!

സൈ.....!

വാട്‌ ദ ഹെല്‍!

'i'l cm @8..' അജിതിന്റെ sms.

'k. i'll ask d engn drvr 2 go a lil fstr. jus pasd alwy :)' മറുപടി വിട്ടു.

കമ്പാര്‍ട്ട്‌മന്റ്‌ ഏറെക്കുറെ ശൂന്യമായിരുന്നു. ഹെഡ്‌സെറ്റ്‌ എടുത്തുവെച്ച്‌ അല്‍പനേരം റേഡിയോ കേട്ടു.

"നാശം, എല്ലയിടത്തും ഈ വേഗമാണല്ലോ! മനുഷ്യന്റെ സംസാരത്തിനു പോലും ഒരനാവശ്യ വേഗം!! വേഗം പോകേണ്ട ഈ വണ്ടിമാത്രം ഇഴയുന്നപോലെ."

കുറെ നേരം സ്വസ്ഥമായി കണ്ണുമടച്ചിരുന്നു.

ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു. ഒരു മിനിറ്റ്‌. വീണ്ടും കൂവിയുണര്‍ന്നു കുതിച്ചു.

ഹാഫ്‌ ആന്‍ അവര്‍ മോര്‍.

പെട്ടെന്നവള്‍ ശ്രദ്ധിച്ചു, ഒരു നിരയ്ക്കപ്പുറത്തെ സീറ്റില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്‌. തന്നെയാണോ അയാള്‍ നോക്കുന്നത്‌.

ഊപ്‌സ്‌...

അതെ.. കെഴങ്ങന്‍!

മാനേഴ്‌സില്ലാത്ത വകകള്‍.

വന്നു വന്ന്‌ മനുഷ്യര്‍ക്ക്‌ പൊതുസ്ഥലത്ത്‌ സാമാന്യ മര്യാദ പോലും ഇല്ലെന്നായിരിക്കുന്നു. ബസിലും ട്രെയിനിലും ഒക്കെ വെച്ച്‌ ഒരു പരിസരബോധവുമില്ലാതെ ഫോണിലൂടെ പെണ്ണുമ്പിള്ളയെ ശകാരിക്കുന്നവര്‍, ബാങ്ക്‌ ഇടപാടു നടത്തുന്നവര്‍, ജോലിക്കാരനെ മര്യാദ പഠിപ്പിക്കുന്നവര്‍, താന്‍ എവിടെപോകുന്നു, എന്തിനു പോകുന്നു എന്നെല്ലാം വലിയവായില്‍ വിളിച്ചു കൂവുന്നവര്‍... ഹൊ! ഈ പഞ്ചാരയടി നടത്തുന്ന കൗമാരക്കാര്‍ മാത്രം പതുക്കെയേ സംസാരിക്കൂ. ആവോ, ആര്‍ക്കറിയാം!!

ദേ, അയാള്‍ വീണ്ടും ഇടയ്‌ക്കിടെ നോക്കുന്നുണ്ട്‌! നാശം..!

മുഷിഞ്ഞ ഒരു ഷര്‍ട്ടാണ്‌.. അതോ അതിന്റെ കളര്‍ അങ്ങനാണോ?

നീളമില്ലാത്ത മുടി! കള്ള ലക്ഷണം തന്നെ. കള്ളന്മാര്‍ തല മൊട്ടയടിക്കുന്നതു ആള്‍ക്കാര്‍ ഓടിക്കുമ്പോള്‍ പിന്നില്‍ നിന്നു മുടിയില്‍ പിടിച്ചു നിര്‍ത്താതിരിക്കാനാണെന്ന്‌ പണ്ടാരോ പറഞ്ഞിട്ടുണ്ട്‌. ഇന്നാണെങ്കില്‍ കുറ്റം തെളിയിക്കാന്‍ ഒരു മുടിനാരാണെങ്കിലും മതിയല്ലോ!

മൈ ഗോഡ്‌! അയാള്‍ വീണ്ടും നോക്കുന്നു!

കണ്ടിട്ട്‌ ഒരു കൊട്ടേഷന്‍ പാര്‍ട്ടിയെപ്പോലെയുണ്ട്‌. ഒരു 28-30 വയസ്സുകാണും. തൊലിഞ്ഞ ഒരു ജീന്‍സും തവിട്ടുനിറമുള്ള ഒരു ഷൂസും. ഒരു ചെറിയ ഷോള്‍ഡര്‍ ബാഗുള്ളത്‌ എടുത്തു മടിയില്‍ വെച്ചിരിക്കുന്നു. അകത്തു കത്തിയോ ബോംബോ മറ്റോ ആണോടാ?

അല്‍പമിരുണ്ട്‌ ബലിഷ്‌ഠമായ കൈകള്‍...! ദേ, പിന്നേം നോക്കുന്നു അയാള്‍. ഇത്തവണ അവരുടെ കണ്ണുകള്‍തമ്മില്‍ ഉടക്കി. പെട്ടു. ഒരു കണക്കിനു നന്നായി. ഞാന്‍ അയാളെ ശ്രദ്ധിച്ചിട്ടുണ്ട്‌ എന്നയാള്‍ക്കു തോന്നുമല്ലോ. ഒന്നിരുത്തി നോക്കിക്കഴിഞ്ഞാല്‍ മിക്കവാറും ഇമ്മാതിരി നോക്കി ചാറുകുടിക്കുന്നവന്മാരൊക്കെ പിന്‍വാങ്ങും. എങ്കിലാവഴിക്കാകട്ടെ. മുഖത്തു പറ്റുന്നത്ര വെറുപ്പ്‌ നിറച്ച്‌ ഒന്നു തറപ്പിച്ചു നോക്കി. മനസ്സില്‍ ഇങ്ങനെ പറഞ്ഞു: വായിനോക്കി ഇരിക്കാതെ വേറെ വല്ലയിടത്തും പോയി ഇരിയെടാ പട്ടീ, പട്ടീ, പട്ടീ...!

അയാളുടെ മുഖത്തെ വലിഞ്ഞുമുറുകിയ ഭാവമോ എന്തോ, ആ ഐഡിയ ഫലിച്ചില്ല. ഞാനിരിക്കുന്ന ഭാഗത്തെല്ലാം അലക്ഷ്യമായി വാച്ച്‌ ചെയ്‌തോണ്ടാണ്‌ അവന്‍ ഇരിക്കുന്നത്‌. എന്റെ കയ്യിലൊരു ബാഗ്‌ മാത്രം. അതില്‍ കൂടിപ്പോയാല്‍ 200 രൂപ കാണും. പിന്നെ മാല, വള കമ്മല്‍. എല്ലാം കൂടെ ഒരു 7-8 പവന്‍ വരും.... ദൈവമേ മൊതലാണല്ലോ!! താനിപ്പൊ വാച്ചില്‍ നോക്കിയാല്‍ അല്ലെങ്കില്‍ ഫോണെടുത്ത്‌ പണിതാല്‍ ഞാന്‍ നെര്‍വ്വസ്‌ ആണെന്ന്‌ അയാള്‍ കരുതിയേക്കും. അതുകൊണ്ട്‌ അങ്ങനെ വേണ്ട. ഡാവില്‍ വാച്ചിലൊന്നു പാളി നോക്കി. ഇനി സ്റ്റേഷനെത്താന്‍ ഒരു പതിനഞ്ചു മിനിറ്റ്‌ കൂടിയുണ്ട്‌. ഒന്നു എഴുന്നേറ്റ്‌ ഇവിടെ അടുത്ത്‌ വേറെ ആരെങ്കിലും ഉണ്ടോ എന്നു നോക്കാം.

ഈശ്വരാ...!

ഒരു മനുഷ്യജീവീമില്ല!

എനിക്കൊരു ചുക്കുമില്ലേയ്‌ എന്ന ഭാവത്തില്‍ ചുറ്റുപാടും ഒന്നുകൂടിനോക്കിയശേഷം ഇരുന്നു. ബാഗില്‍ പേപ്പര്‍ മുറിക്കുന്ന ഒരു കത്തിയുണ്ട്‌. ഇവന്‍ വല്ല ഏടാകൂടവും ഒപ്പിച്ചാല്‍ ഇനി അതു തന്നെ ശരണം. കത്തി പെട്ടെന്നെടുക്കാന്‍ പാകത്തില്‍ ബാഗിന്റെ സിപ്‌ അല്‍പം തുറന്ന്‌ അതിനരികില്‍ വെച്ചു.
കാലമാടന്‍ എന്തെങ്കിലും ഉടായിപ്പ്‌ കാണിച്ചാല്‍ ഞാന്‍ പൂളിവിടത്തേയുള്ളു.

അങ്ങേര്‍ അവിടെത്തന്നെ ഇരിക്കുന്നിടത്തോളം പ്രശ്‌നമൊന്നുമില്ല. അയാള്‍ ഏതെങ്കിലും രീതിയില്‍ തന്നെ സമീപിച്ചാല്‍ തൊഴിക്കാം! ഒരു പെണ്ണിന്റെ പ്രത്യാക്രമണം കാലുകൊണ്ടാവും എന്നയാള്‍ കരുതാന്‍ വഴിയില്ല. ഉം..!

സ്റ്റേഷന്‍ അടുത്തു. ഇറങ്ങാന്‍ തയ്യാറാവാം. ഇനിയാണു ശ്രദ്ധിക്കേണ്ടത്‌. ഇറങ്ങുന്നവഴി ഒരു തലോടലിനാണ്‌ ആ പഹയന്റെ ശ്രമമെങ്കിലോ!
ട്രെയിന്‍ സ്‌ലോ ആയി. പ്ലാറ്റ്‌ഫോമില്‍ അജിതുണ്ടാവും. ഇവന്‍ എന്തെങ്കിലും കൈക്രിയ കാണിച്ചാല്‍ പണി അപ്പോ കൊടുത്തിട്ട്‌ ശഠേന്ന്‌ ഇറങ്ങണം.
ട്രെയിന്‍ ഏകദേശം നില്‍ക്കാറായപ്പോള്‍ ഞാന്‍ വാതിലിനടുത്തേക്കു നീങ്ങി. ഞാന്‍ നില്‍ക്കുന്നിടത്തേക്കാണു അയാള്‍ വരുന്നത്‌. ഉദ്ദേശം രണ്ട്‌ മീറ്റര്‍ അകലെ അയാള്‍ നിന്നു. ഞാന്‍ ഇറങ്ങാന്‍ കാത്തുനില്‍ക്കുന്നതുപോലെ. ഭാഗ്യം, പ്ലാറ്റ്‌ഫോമില്‍ നല്ല വെളിച്ചമുണ്ട്‌. ഇനി അയാള്‍ക്ക്‌ തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല.

അയാള്‍ നേരെ നോക്കി എന്തോ പറയാന്‍ ഒരുമ്പെടുന്ന പോലെ...

"തനിക്കെന്താടോ വേണ്ടത്‌?" എവിടുന്നോ ആര്‍ജ്ജിച്ച ഒരു ധൈര്യത്തിന്റെ പുറത്ത്‌ ഞാന്‍ ചോദിച്ചു.

അയാള്‍ ഒന്നു ചിരിക്കാന്‍ ബദ്ധപ്പെട്ട്‌ ഇത്രയും പറഞ്ഞു..

"മാഡം, എന്നെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. ഞാന്‍ നിങ്ങളെ ഉപദ്രവിക്കാന്‍ പ്ലാനിട്ട്‌ ഇരുന്നതൊന്നുമല്ല. നിങ്ങള്‍ തനിയെ ഇരിക്കുന്നതു കണ്ടപ്പോള്‍ ആ പരിസരത്തു തന്നെ ഇരുന്നെന്നേയുള്ളൂ. എന്റെ പേര്‌ അരുണ്‍. ഞാന്‍ ഇവിടെ പൊലീസ്‌ അക്കാദമിയില്‍ എസ്‌.ഐ ട്രെയിനിങ്ങിലാ. എന്റെ നേരെ നിങ്ങളിങ്ങനെ തറപ്പിച്ചു നോക്കിയതു കണ്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നി, അതുകൊണ്ട്‌ പറഞ്ഞെന്നേയുള്ളൂ."

ഇത്രയും പറഞ്ഞിട്ട്‌ അയാള്‍ ഒന്നു ചിരിച്ചു.

എനിക്കെന്തോ ചിരിക്കാനായില്ല.

"ഇറ്റ്‌സ്‌ ഓ.കെ." അത്രയും പറഞ്ഞിട്ട്‌ ഞാന്‍ ഇറങ്ങി.

ഞാനും അജിതും സ്റ്റേഷനില്‍ നിന്നും പുറത്തു കടക്കവേ അയാള്‍ ഞങ്ങളെ മറികടന്നു പോയി.

കാര്‍ സ്‌റ്റാര്‍ട്ടാക്കുമ്പോള്‍ അജിത്‌ എന്തോ ആലോചിക്കുന്നതുപോലെ തോന്നി.

"എന്തു പറ്റി...?"

"അല്ല... മുന്‍പേ പോയ, തോളില്‍ ബാഗിട്ട ആ പുള്ളിയില്ലേ? അവന്‍ എന്റെ കൂടെ പണ്ട്‌ പഠിച്ച ഒരുത്തനാണോ എന്നൊരു സംശയം! അവന്റെ പേരെന്താ..? അരുണെന്നോ മറ്റോ ആയിരുന്നു..."

"ഓ.. പിന്നെ.. ഒരു കൂട്ടുകാരന്‍! വേഗം പോകാന്‍ നോക്ക്‌. ഇപ്പോത്തന്നെ ലേറ്റായി."

ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടത്‌ എന്തിനായിരുന്നു?

3 comments:

  1. കൊള്ളാം. വിശ്വാസം, അത് തകർന്ന് തരിപ്പണമായി കിടക്കുന്ന ഒരു സമൂഹം ആണ്‌ ഇന്നുള്ളത്. വിശ്വസിച്ച് ചതിക്കപ്പെടുന്നതിനേക്കാൾ ഭേദമല്ലെ ഒരു കരുതലോടെ അഗ്ഞാതരെ നേരിടുന്നത്? പ്രത്യക്ഷത്തിൽ അരുണിനും, ഗോവിന്ദച്ചാമിക്കും തമ്മിൽ ആകെ ഒരു കയ്യിന്റെ വ്യത്യാസമല്ലെ ഉള്ളു?
    ലേടീസ്സ് കംബാർട്ട്മെന്റ ആണെങ്ങിലും, ഒറ്റക്കിരിക്കുന്നതിനേക്കാൾ ഭേദം മറ്റ് ജെനറൽ കംബാർട്ട്മെന്റിൽ കയറുന്നതാ. അതിരിക്കട്ടെ, ഒരു പുരുഷൻ ലേടീസ്സ് കംബാർട്ട്മെന്റിൽ കയറിയിരുന്നത് ഒരു തെറ്റ് തന്നെയല്ലെ?

    ReplyDelete
  2. In this story, it is never told that he/she is siting in a ladies compartment. Moreover, the guy is educated. I was trying to portray the other side of life. :)

    ReplyDelete
  3. Kadha nallathu thanne..Yaathaarthyangal njettikkunnathum...:(

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'