Wednesday, March 25, 2009

കൊഴിയുന്നതും തളിര്‍ക്കുന്നതും

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-13
തുടക്കം
കഴിഞ്ഞ കഥ

ഒരു നിമിഷത്തെ നിശ്ശബ്ദത!

എല്ലാവരും ആ വാര്‍ത്ത കേള്‍ക്കെ പ്രതിമ കണക്കെ നിന്നു. അനഘയുടെ അച്ഛന്‍ സകല നിയന്ത്രണങ്ങളും വിട്ടുപൊട്ടിക്കരഞ്ഞു; നിലകിട്ടാതെ തളര്‍ന്നു വീണു. ആരൊക്കെയോ താങ്ങിപ്പിടിച്ചു ബെഞ്ചില്‍ കിടത്തി. തുടര്‍ന്ന് വൈദ്യസഹായത്തിനായി ഡോക്ടറുടെ മുറിയിലേക്കു കൊണ്ടുപോയി. ഒന്നിനുമാവാതെ ഞാന്‍ നിന്നു.

അനഘ എന്നൊരാളില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായില്ല. 'ബോധം തെളിയുമ്പോ ഞാന്‍ നിത്യമോളോട്‌ എന്തു പറയും' എന്നു ആകുലപ്പെട്ടു തളര്‍ന്നിരിക്കുന്ന നിത്യയുടെ അച്ഛന്റെ ചിത്രം മറ്റൊരു വേദനയായി.

നിത്യയുടെ വീട്ടുകാര്‍ അനന്തരനടപടികള്‍ക്കു മുന്നിട്ടിറങ്ങി. ഒപ്പം ഞങ്ങളും കൂടി. എത്രയും വേഗം തന്നെ ബോഡി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമമായി പിന്നീട്‌. കോയമ്പത്തൂര്‍ സിറ്റി പൊലീസില്‍ നിത്യയുടെ അമ്മാവന്റെ ഒരു പരിചയക്കാരന്‍ ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നതിനാല്‍ പൊലീസ്‌ നടപടികള്‍ അത്യന്തം സുഗമമായി നടന്നു. രാവിലെ തന്നെ പുറപ്പെടാനുള്ള കണക്കിനു കാര്യങ്ങള്‍ നീക്കി. അനഘയുടെ അച്ഛന്റെ നില ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെച്ചപ്പെട്ടു. ജീവിത്തില്‍ ഒരുപാടു പ്രതിസന്ധികള്‍ കണ്ട ആ മനുഷ്യന്‍ ഈ ആഘാതത്തില്‍ പക്ഷേ, ആകെ തകര്‍ന്നിരുന്നു. അപകടം നടന്നപാടെ, ദുബൈയില്‍ അനഘയുടെ സഹോദരന്‍ അജിതിനെയും ഭര്‍ത്താവ്‌ രാഗേഷിനെയും വിവരം അറിയിച്ചിരുന്നു. രാഗേഷ്‌ ഉടന്‍ തന്നെ തിരിക്കുമെന്ന് അറിയിച്ചിരുന്നു; അജിത്‌ വരുന്നകാര്യം ഉറപ്പു പറഞ്ഞിട്ടില്ലായിരുന്നു. മരണം നടന്നതായി ഇരുവരെയും അറിയിച്ചുകഴിഞ്ഞു. ഉടനെ തന്നെ, അവര്‍ ഒന്നിച്ചു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

നാട്ടില്‍ നിന്നു പിന്നീടു പുറപ്പെട്ടവരും ഇതിനിടെ ആശുപത്രിയില്‍ എത്തി. അനഘയുടെ കുഞ്ഞിനെ അടുത്തുള്ള വീട്ടിലാക്കിയത്രെ. അമ്മയ്ക്കു പനിയാണെന്നും അച്ഛന്‍ അമ്മയെക്കൂട്ടി വരാന്‍ പോയതാണെന്നുമാണ്‌ ആ നാലുവയസ്സുകാരനോട്‌ പറഞ്ഞിരിക്കുന്നത്‌. ആ കുഞ്ഞുമനസ്സിനു അമ്മയില്ലാതാകുന്നത്‌ എത്രത്തോളം ഉള്‍ക്കൊള്ളാനാകും? ഭര്‍ത്താവ്‌ രാഗേഷിനും സഹോദരന്‍ അജിതിനും അനഘയുടെ വിയോഗം എത്ര വേദനാജനകമായിരിക്കും? പ്രദീപ്‌ ഇതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കും? നിത്യയുടെ ഉള്ളില്‍ താന്‍ അനഘയെ കുരുതികൊടുത്തെന്ന തോന്നല്‍ ഉണ്ടാകുമോ? പലവിധ അനാവശ്യചോദ്യങ്ങള്‍ സ്വസ്ഥത കെടുത്താന്‍ വേണ്ടിമാത്രമായി ഉള്ളിലുയര്‍ന്നു.

*** *** ***

"അനഘേടെ കുഞ്ഞിന്റെ പേരെന്താ വിനോദേട്ടാ..?" ഇടയ്ക്കെപ്പോഴോ ഞാന്‍ ചോദിച്ചു.

അറിയില്ല എന്നര്‍ത്ഥമാക്കുന്ന മൗനത്തിന്റെ പരിസരത്തുനിന്ന് നാട്ടില്‍നിന്നു വന്ന ഒരാള്‍ പറഞ്ഞു-'അഖില്‍'.

"ഡാ, എന്തു പറയും, പ്രദീപിനോട്‌?"

എനിക്കുത്തരമില്ലായിരുന്നു. "എന്തായാലും കല്യാണത്തിന്റെ അന്നു വെളുപ്പാങ്കാലത്തു തന്നെ അവനെ വിളിച്ച്‌ ഈ വാര്‍ത്ത അറിയിക്കണ്ട. ഒന്നുവല്ലേലും അവന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമല്ലേ?"

"ഉം..." ഞാനും അതു ശരിവച്ചു.

"...എന്നാലും അവന്‍ അറിയും. നാട്ടുകാരും അയലോക്കംകാരുമൊക്കെ പറഞ്ഞ്‌?.. ആഹ്‌.. അറിയട്ടെ. എന്തായാലും ഇപ്പോ നമ്മളായിട്ടു വിളിച്ചറിയിക്കണ്ട." എനിക്കൊന്നും പറയാനില്ലായിരുന്നു.

".. രാജേ, ബോഡി ഇപ്പോത്തന്നെ കിട്ടും. നീ എങ്ങനെയാ തിരിച്ചു പോവ്വാന്നോ അതോ? പോണെങ്കി റെയില്‍വേ സ്റ്റേഷന്‍ ഇവിടടുത്താ! നാട്ടിലേക്കു പോകാനാണെങ്കി ചെല്ലുമ്പോ എന്തായാലും ഉച്ചയെങ്കിലും ആകും, പിന്നെ ഇന്നു തന്നെ തിരിച്ചു പോക്കുനടക്കില്ല. തിരിച്ചു വിടുവാണേല്‍ ഞാന്‍ നിന്നെ സ്റ്റേഷനില്‍ കൊണ്ടാക്കാം, അല്ലേല്‍ ബസ്സു കിട്ടുവോന്നു..."

ഒന്നും ആലോചിക്കാനില്ലായിരുന്നു- "ഞാനും നിങ്ങടെകൂടെ വരുവാ വിനോദേട്ടാ."

എന്നെ അങ്ങനെ പറയിപ്പിച്ചതെന്താണെന്ന് അറിയില്ല.

*** *** ***

ആംബുലന്‍സില്‍ അനഘയുടെ ഒപ്പമിരിക്കണമെന്നു അച്ഛന്‍ വാശിപിടിച്ചു. തളര്‍ന്നു പരവശനായ ആ മനുഷ്യനെ വീണ്ടും രോദനങ്ങളിലേക്കു തള്ളിവിടാന്‍ ആര്‍ക്കും മനസ്സു വന്നില്ല. കൂടെ വന്ന ബന്ധുക്കള്‍ ആംബുലന്‍സിലും രണ്ടു സമീപവാസികളോടൊപ്പം അച്ഛന്‍ കാറില്‍ ഞങ്ങളുടെയൊപ്പവും കയറി. എന്റെയും വിനോദിന്റെയും ലഗേജ്‌ ബൂട്ടില്‍ ഒതുക്കി വെച്ചു. അപ്രതീക്ഷിതമായി ഇടയ്ക്കു നിന്ന യാത്ര പുനരാരംഭിക്കാന്‍ വിനോദ്‌ ഡ്രൈവര്‍ സീറ്റിലമര്‍ന്നു. ആ ടി-ഷര്‍ട്ടിലും ഹാഫ്‌ പാന്റ്സിലും തന്നെയായിരുന്നു അപ്പോഴും വിനോദ്‌ എന്നതു ഞാന്‍ കണ്ടില്ലെന്നു നടിച്ചു. സകലമൂഡും പോയിരുന്നെങ്കിലും അനിവാര്യമായ ഒരു യാത്ര. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന്റെ കവാടം കടന്ന് മൗനമായി ഞങ്ങളുടെ വാഹനവ്യൂഹം റോഡിലേക്കു നീങ്ങി. ഈ പ്രഭാതത്തിന്‌ പതിവിലേറെ ശാന്തത.

കേരളം ലക്ഷ്യമാക്കി ആ നാലു വാഹനങ്ങള്‍ വരിയായി നീങ്ങി. ആരും ഒന്നും മിണ്ടിയില്ല, പോകേണ്ട വഴിയെക്കുറിച്ച്‌ പിന്നിലിരുന്ന ഒരാള്‍ ഇടയ്ക്കിടെ നിര്‍ദ്ദേശം തന്നതല്ലാതെ. അനഘയുടെ അച്ഛന്‍ സീറ്റില്‍ ചാരിക്കിടന്ന് തളര്‍ന്നു മയങ്ങുകയാണ്‌. വിന്‍ഡോ ഗ്ലാസ്‌ ഉയര്‍ത്തിവെച്ച്‌ അതില്‍ നിന്നു തൂക്കിയിട്ടിരിക്കുന്ന ഡ്രിപ്‌ ബോട്ടിലില്‍ നിന്നും അദ്ദേഹത്തിന്റെ വലതു കൈയ്യിലേക്ക്‌ തുള്ളികള്‍ ഒഴുകുന്നു...

കാറിനുള്ളില്‍ ഏസിയുടെ നേര്‍ത്ത തണുപ്പ്‌. ഞാന്‍ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു. റോഡരികത്തെ കുറ്റിച്ചെടികളും നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളും കടകളും പോസ്റ്റുകളും എല്ലാം ഞങ്ങളുടെ ഗതിവേഗമനുസരിച്ച്‌ പിന്നോട്ട്‌ പാഞ്ഞു പോയി. സൈഡിലെ കണ്ണാടിയില്‍ക്കൂടി ആംബുലന്‍സ്‌ പിന്തുടരുന്നതു കാണാം. എല്ലാ കാഴ്ചകളും ശബ്ദങ്ങളും എന്തിന്‌, കാറിനുള്ളിലെ ശീതളിമയും എന്നെ മരണത്തെക്കുറിച്ചു മാത്രം ഓര്‍മ്മിപ്പിച്ചു.

പ്രദീപിന്റെ വീട്ടില്‍ കല്യാണ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ്‌ ഇപ്പോള്‍ ആള്‍ക്കാര്‍ പുറപ്പെടാന്‍ തയ്യാറാവുന്നുണ്ടാവും. മുതിര്‍ന്നവര്‍ തങ്ങള്‍ക്കു കിട്ടുന്ന ബഹുമാനവും സ്നേഹവും ആസ്വദിച്ചും ലോകകാര്യങ്ങള്‍ പറഞ്ഞും നിര്‍ദ്ദേശങ്ങള്‍ കൊടുത്തും ചുറ്റിപ്പറ്റി നില്‍ക്കും. കുട്ടികള്‍ ഓടിക്കളിച്ചും പലനാള്‍ കൂടി കണ്ടുമുട്ടുന്ന ബന്ധുക്കള്‍ വിശേഷങ്ങള്‍ പങ്കുവെച്ചും സൊറപറഞ്ഞും ആഘോഷത്തിമിര്‍പ്പിലായിരിക്കതേസമയം അനഘയുടെ വീട്ടില്‍, കുടുംബത്തിന്റെ അത്താണിയായി ഉയര്‍ന്നു വന്ന മകള്‍ നഷ്ടമാവുന്നത്‌ നിസ്സഹായനായി നോക്കിനില്‍ക്കേണ്ടി വരുന്ന അച്ഛന്‍. ജീവിതത്തിലെ നാലുവര്‍ഷങ്ങള്‍ ഒപ്പം സ്നേഹം പങ്കുവെച്ച്‌ അവസാനം ഒരു കുഞ്ഞിനെ രാഗേഷിനു തന്നിട്ടു പോകുന്ന ഭാര്യ. ഉഴറിനടന്ന ജീവിതപാതയില്‍ കൈ പിടിച്ചു നടത്തിയ അജിതിന്റെ സഹോദരി. ആശയുടെ വഴിമുട്ടിയപ്പോള്‍ കൈപിടിച്ചു നടത്തിയ സ്നേഹമയിയായ ചേച്ചി. അപ്രതീക്ഷിതമായി അമ്മയെ മരണം തട്ടിക്കൊണ്ടു പോകുമ്പോള്‍ പകച്ചുനില്‍ക്കുന്ന അഖിലിന്റെ പിഞ്ചുബാല്യം.... നഷ്ടമാകുന്നത്‌ ഒരു ജീവന്‍ മാത്രമല്ലല്ലോ! മരണമേ നീയെത്ര ക്രൂരനാണ്‌? കള്ളനെപ്പോലെ വന്നു നീ എന്തൊക്കെയാണ്‌ ഇല്ലാതാക്കുന്നത്‌?

*** *** ***

ഒരു വേനല്‍മഴയ്ക്കു തയ്യാറായി അകാശം മൂടിക്കെട്ടി നിന്നു. വിഷാദത്തിന്റെ കരിനിഴല്‍ വീണ ആ വീടിനു മുന്നില്‍ വാഹനങ്ങള്‍ വന്നു നിന്നു. ആംബുലന്‍സിനു ചുറ്റും ആള്‍ക്കാര്‍ കൂടി. വെള്ളത്തുണിയില്‍ പൊതിഞ്ഞ അനഘ്യുടെ മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ എവിടെനിന്നൊക്കെയോ തേങ്ങലുകള്‍ അണപൊട്ടുന്നതു ഞാന്‍ കേട്ടു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് അച്ഛനെ കാറില്‍ നിന്നിറക്കി. ഒരുനാള്‍ ഈ വീട്ടിലേക്ക്‌ രാഗേഷിന്റെ കൈപിടിച്ച്‌ മംഗല്യവതിയായി കയറിവന്നവള്‍ ഇന്നു മൗനത്തിന്റെ വെള്ളപുതച്ച്‌ മരവിച്ച ശരീരമായി കടന്നു വരുന്നു. അതുകണ്ട്‌ എന്തെന്നറിയാതെ അനഘയുടെ കുരുന്ന് ആരുടെയോ ഒക്കത്തിരുന്ന് ഏങ്ങിക്കരയുന്നു. വിറങ്ങലിച്ച തറയില്‍ കിടത്തിയ അവളുടെ ദേഹത്തിനരികെ നിശ്ചേതനായി ഇരിക്കുന്ന അച്ഛന്റെ മടിയില്‍ അമ്മയുടെ വിളറിയ മുഖത്തേക്കുനോക്കിക്കൊണ്ട്‌ അഖില്‍.

അധികനേരം അവിടെ നില്‍ക്കാന്‍ മനസ്സുവന്നില്ല. ഞാന്‍ പുറത്തേക്കിറങ്ങി.

വിനോദേട്ടന്‍ എവിടെ നിന്നോ മുന്നില്‍ പ്രത്യക്ഷപ്പെട്ടു- "രാജേ, ഇനി നമ്മളിവിടെ നിക്കേണ്ട കാര്യമില്ലല്ലോ! ഇന്നലെ വൈകിട്ടു പുറപ്പെട്ടതല്ലേ. പതുക്കെ നീങ്ങിയാലോ?"

"ങാ..." എനിക്കങ്ങനെ അലസമായി മൂളാനേ കഴിഞ്ഞുള്ളൂ.

"എങ്കില്‍ വാ, പോയേക്കാം. അടക്കം പുറത്തൂന്നു വരാനുള്ളോരു വന്നിട്ടേ ഒണ്ടാവൂ."

'... മഴ പെയ്യില്ലാന്നു പ്രതീക്ഷിക്കാം. അപ്പോ, സൂമാരന്‍ ചേട്ടാ, ഇറങ്ങുവാ. പിന്നെ കാണാം.' എന്ന് അടുത്തു നിന്ന ആളോട്‌ പറഞ്ഞ്‌ വിനോദേട്ടന്‍ കാറില്‍ കയറി.

"ഇവിടുന്ന് പ്രദീപിന്റെ വീട്ടിലേക്ക്‌ എന്തോരം ദൂരമൊണ്ട്‌?"

"ങ്‌... വണ്ടിക്കാണേല്‍ ഒരു പത്ത്‌-പതിനഞ്ച്‌ മിനിറ്റ്‌. ആ പിന്നെ, കല്യാണപ്പാര്‍ട്ടി വീട്ടില്‍ എത്തി. വീടുകേറല്‍ കഴിഞ്ഞുവത്രേ. ഇപ്പോ വിളിച്ചാരുന്നു. വിവരങ്ങളൊക്കെ പ്രദീപ്‌ രാവിലെ തന്നെ അറിഞ്ഞിരുന്നു. ഉടനെ ഇങ്ങോട്ടുവരുന്നെന്ന് പറഞ്ഞു..."

പറഞ്ഞു തീര്‍ന്നില്ല, പ്രദീപിന്റെ കാര്‍ റോഡിന്റെ ഓരം ചേര്‍ന്നു വന്നുനിന്നു. പുതുമണവാളന്റെ വേഷത്തില്‍ ഡ്രൈവിംഗ്‌ സീറ്റില്‍ നിന്ന് പ്രദീപ്‌ ഇറങ്ങി. ഉടന്‍ ഞങ്ങള്‍ ഇരുവരും പ്രദീപിനെ സമീപിച്ചു. അവന്‍ ആകെ അസ്വസ്ഥനായി കാണപ്പെട്ടു. ഞങ്ങളെ കണ്ടപാടേ ഓടിവന്ന് വിനോദേട്ടനെ വട്ടം കെട്ടിപ്പിടിച്ചു.

"എടാ... നീയില്ലായിരുന്നെങ്കില്‍... ഇത്രേമൊക്കെ...! അതും ബിന്‍സി ആശൂത്രീ കിടക്കുമ്പോ.. എങ്ങനെ നന്ദി പറയുമെടാ നിന്നോട്‌..? രാജേ... നീ കല്യാണം പോലും കൂടാന്‍ നിക്കാതെ...! താങ്ക്സ്‌ ഡാ!" പ്രദീപ്‌ കരയുമെന്ന് തോന്നി.

വിനോദേട്ടന്‍ പ്രദീപിന്റെ തോളത്തുകൈയിട്ട്‌ ആളൊഴിഞ്ഞ ഒരിടത്തേക്കു കൊണ്ടുപോയി. "ഡാ, നീ വിഷമിക്കാതെ. കഴിഞ്ഞതു കഴിഞ്ഞു. ഇനിയിപ്പോ എന്തു ചെയ്യാമ്പറ്റും?" തോളില്‍ ഒരു തട്ടലായി, സൗഹൃദം പ്രദീപിനാശ്വാസമേകി. എനിക്കും ഒരു ശ്വാസംമുട്ടല്‍. എന്റെ കൈത്തലം പ്രദീപ്‌ കൂട്ടിപ്പിടിച്ചു-"രാജേ, അവള്‍ എന്റെ കല്യാണത്തിനു വരുമ്പഴാടാ..." ഒരു തുള്ളി കണ്ണീര്‍ പ്രദീപിന്റെ കണ്‍കോണില്‍ നിന്നും എന്റെ കൈയ്യില്‍ വീണു.

"സാരമില്ല മാഷേ..!"

പ്രദീപ്‌ അനഘയെ കാണാന്‍ പോകുന്നതു ഞങ്ങള്‍ നോക്കിനിന്നു.

"രാജേ, അവനിപ്പോഴും അവളോട്‌ എത്ര സ്നേഹമാണെന്ന് കണ്ടോ? പരിചയമെന്നോ സ്നേഹമെന്നോ പ്രേമമെന്നോ സൗഹൃദമെന്നോ എന്തു പേരിട്ടു വിളിക്കും? ഷി വാസ്‌ ക്വയറ്റ്‌ അണ്‍ലക്കി റ്റു ഗെറ്റ്‌ ഹിം ഇന്‍ ഹര്‍ ലൈഫ്‌..."

റബ്ബര്‍ത്തോട്ടങ്ങളിലൂടെ കാര്‍ നീങ്ങുമ്പോള്‍ ഞാനോര്‍ത്തു- പ്രണയം - ആദ്യപ്രണയം - ഇത്രമധുരതരമാണോ?

*** *** ***

അന്ന് പ്രദീപിന്റെ വീടു സന്ദര്‍ശിച്ചു. വിനോദേട്ടന്റെ കൂടെ ആശുപത്രിയില്‍ പോയി. പിറ്റേന്ന് കോട്ടയത്തു നിന്നും ഞാന്‍ ബാംഗ്ലൂരിനു ബസ്സുകയറി.

തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ് പായുകയാണ്. പുറത്തെയിരുട്ടിലേക്ക് കണ്ണുനട്ടിരുന്ന് മുഷിഞ്ഞ ഞാന്‍ സാവധാനം വീണ്ടും ഉറക്കത്തിലേക്കു വഴുതി. നേരം വെളുത്തുവരുന്നു. ഹൊസൂര്‍ എത്താറായപ്പോഴേക്കും ഒരു പെണ്‍കുഞ്ഞിന്റെ ജനനവാര്‍ത്ത എന്നെത്തേടിവന്നു.

"ഈശ്വരാ രക്ഷിക്കണേ! കണ്‍ഗ്രാറ്റ്‌സ്‌ വിനോദേട്ടാ..! അപ്പോ ഇതിന്റെ ചെലവു പിന്നെ!!"

അടുത്ത സന്ദര്‍ശകയ്ക്ക്‌ ഭൂമിയും ആകാശവും കാഴ്ചയൊരുക്കവേ ഞാന്‍ യാത്ര തുടര്‍ന്നു.

6 comments:

  1. കൊഴിയുന്നതും തളിര്‍ക്കുന്നതും
    ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-അവസാനഭാഗം

    ഒന്നുകൊഴിയുമ്പോള്‍ മറ്റൊന്നു വിരിയുന്നു. ഇതെല്ലാം കണ്ടും കേട്ടും നമ്മള്‍..!

    സസ്നേഹം,
    എം.എസ്. രാജ്

    ReplyDelete
  2. "നഷ്ടമാകുന്നത്‌ ഒരു ജീവന്‍ മാത്രമല്ലല്ലോ! മരണമേ നീയെത്ര ക്രൂരനാണ്‌? കള്ളനെപ്പോലെ വന്നു നീ എന്തൊക്കെയാണ്‌ ഇല്ലാതാക്കുന്നത്‌?"

    വായിച്ചവസാനിപ്പിയ്ക്കുന്നതിനോടൊപ്പം രണ്ടു തുള്ളി കണ്ണുനീര്‍ കൂടി... വേറൊന്നും പറയാനില്ല, രാജേ...

    ReplyDelete
  3. വല്ലാതെ നൊമ്പരപ്പെടുത്തുന്നു...

    ReplyDelete
  4. അറ്റ്‌ലാസ്റ്റ്‌, ദി എന്‍ഡ്‌.

    മനുഷ്യരെ കരയിച്ച്‌ കൊല്ലാനായി ഓരോരുത്തനിറങ്ങി കൊള്ളും.. എന്നെങ്കിലും എന്റെ കൈയില്‍ വന്ന് ചാടും. അന്ന് ഞാന്‍ ഭിത്തിയേല്‍ പറ്റിക്കും. നോക്കിക്കോ:) [ പേടിച്ചു പോയോ..ചുമ്മാ പറഞ്ഞതാ..]

    സസ്നേഹം,
    സെനു, പഴമ്പുരാണംസ്‌

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'