Monday, February 10, 2020

കനിവുറവകൾ

പുറത്ത് അന്ധകാരമാണ്.
അജ്ഞതയുടെ ഒറ്റക്കരിമ്പടം കൊണ്ടു
സകലതും മൂടുന്ന അന്ധകാരക്കടൽ.
അതിൽനിന്ന് എന്റെ ഹൃദയത്തിലെ
നിനവിന്റെ നിലവറകളിലേക്ക്
വീതിയിലൊരു ചാലുകീറണം.
നിന്നെക്കുറിച്ചുള്ള ഓർമ്മകളെ, സങ്കല്പങ്ങളെ, സ്വപ്നങ്ങളെ
ഒഴുകിവരുന്ന ഇരുട്ടുകൊണ്ട് മുക്കിക്കളയണം.
കണ്ണീരിന്റെയത്ര കയ്പ്പില്ലെങ്കിലും
മടുപ്പിക്കുന്ന കടലുപ്പു കുടിപ്പിക്കണം.
അന്തമില്ലാത്ത തിരക്കുളിരിൽ
തളച്ച് ഇഞ്ചിഞ്ചായി കൊല്ലണം.
ശ്വാസത്തിനു പിടയുന്ന നിനവുകളുടെ പ്രാണൻ
കുമിളകളായി പൊങ്ങിപ്പൊട്ടുന്നത്
പുറത്താരും കേൾക്കാതിരിക്കാൻ
ഇടനെഞ്ചിലൊരു കൈ അമർത്തിപ്പിടിക്കണം.
ഒരു മൃദുസ്പർശനത്തിന്റെയോ സ്നിഗ്ധചുംബനത്തിന്റെയോ
ചൂടും ചൂരും ഓർമ്മയില്ലാത്ത
കൈത്തലം കൊണ്ടുവേണം നെഞ്ചമർത്താൻ.
ഇല്ലായ്കിൽ ആ ഓർമ്മക്കണികകൊണ്ട്
ഉള്ളിൽ നിനക്കുയിരുകിട്ടും.
ഹൃദയത്തിൽ നീ വെളിച്ചമായി നിറയും.

അത് വേദനയാണ്.
നിത്യനരകമാണ്.
പൊള്ളുന്ന ഓർമ്മകൾ നൽകുന്നത്
ഉണങ്ങാത്ത മുറിവുകളാണ്.
കാലാന്തരത്തിൽ പുഴുക്കൾ
മദിച്ചേക്കാവുന്ന മാരകവ്രണങ്ങൾ.

അതുകൊണ്ടു ഞാനെന്റെ പ്രാർഥന തിരുത്തട്ടെ:
ഉറവകളുടെ സത്യം വെളിവാകും മുൻപേ
എന്റെ സ്വന്തം ദാഹാഗ്നിയിൽ
ഞാൻ തന്നെ ദഹിച്ചമർന്നെങ്കിൽ!
പിന്നെയുമനങ്ങുന്ന പാതിവെന്ത മനഃശേഷിപ്പുകളിൽ
ഇരുൾനഞ്ചിറ്റിച്ചു ശാന്തിപകർന്നെങ്കിൽ!
സ്വച്ഛന്ദമൃത്യു.
Image courtesy : nowescape.com


19 comments:

  1. ഉഗ്രൻ. ആസ്വാദനം മാത്രം. കവിതയാണ്.പക്കാക്കവിത. എന്നും ഞാനിഷ്ടപ്പെട്ടിരുന്ന തരം കവിത.

    ReplyDelete
    Replies
    1. ഹയ്.. അടിപൊളി.
      നമുക്ക് നേരിട്ടാവാം ചർച്ച!! നന്ദി മനോജ് സർ.

      Delete
  2. മരണമെത്തും മുൻപേ നിന്റെ പ്രണയം
    അന്തമായ നിദ്രയിൽ നിന്നും
    നിന്നെ മുത്തിയെടുത്താൽ...
    തീരാവേദനയുടെ വിരലുകൾ കൊണ്ടവൾ
    കരുണയുടെ പാത്രം തുറന്നു വെച്ചാൽ...
    കണ്ണുനീർ മഴയാൽ നിന്റെ പ്രാണനെ
    ഇടനെഞ്ചിൽനിന്നിറക്കി വെച്ചാൽ...
    അവസാന ശ്വാസത്തിനും സ്വച്ഛന്ത മൃത്യുവിനും
    ഇടയിൽ നീ ജീവനെ തിരഞ്ഞു
    പ്രാണവെപ്രാളത്താൽ മുന്നോട്ടായില്ലേ?

    ReplyDelete
    Replies
    1. അനന്തമായ നിദ്രയെ മുറിക്കുന്ന മുത്തവും
      മുന്നിൽ കരുണയുടെ മധുചഷകവും
      മനസ്സു കുളിർപ്പിക്കുമനുതാപമഴയും
      എന്റെ പ്രണയത്തിനുത്തരമാകുമോ?

      Delete
  3. പ്രണയത്താൽ മരണപ്പെട്ട്.....

    ReplyDelete
  4. പ്രണയത്തിൽ മരിച്ചും പുനർജനിച്ചുമല്ലേ മനുഷ്യ ജീവിതം !!! നിത്യ നരകം എന്നൊന്നില്ല, ഓരോ നരകവും തുടക്കവും ഒടുക്കവുമുള്ള ഇടത്താവളം മാത്രമാണ്. തീരാ വേദനകൾക്കപ്പുറം നമുക്കായി തുറക്കപ്പെടുന്ന വാതിലുകളുണ്ട്.
    കവിത അസ്സലായി !!!❤️

    ReplyDelete
    Replies
    1. മരണം കൊണ്ടുമാത്രം തുറക്കുന്ന ചിലരുടെ ശാന്താരാമങ്ങൾ

      Delete
  5. അന്ധകാരത്തിന്റെ കടലിനെ വീതിയിലൊരു ചാല് കോരി വിളിച്ചു നിനവുകളെ കൊലചെയ്യുന്ന കവിത പെരുത്ത് ഇഷ്ടം.വാക്കുകളുടെ കിടിലൻ ഫ്രയിമുകൾ സലാം രാജ്.

    ReplyDelete
    Replies
    1. നന്ദി... മാധവൻ.. തിരിച്ചുമൊരു സലാം..

      Delete
  6. ഒന്നും പറയാനില്ല. സൂപ്പർ കവിത.
    ഇഷ്ടം

    ReplyDelete
  7. അജ്ഞതയുടെ ഒറ്റക്കരിമ്പടം കൊണ്ടു
    സകലതും മൂടുന്ന അന്ധകാരക്കടൽ.
    അതിൽനിന്ന് എന്റെ ഹൃദയത്തിലെ
    നിനവിന്റെ നിലവറകളിലേക്ക്
    വീതിയിലൊരു ചാലുകീറണം.
    നിന്നെക്കുറിച്ചുള്ള ഓർമ്മകളെ, സങ്കല്പങ്ങളെ, സ്വപ്നങ്ങളെ
    ഒഴുകിവരുന്ന ഇരുട്ടുകൊണ്ട് മുക്കിക്കളയണം!!!
    കിടിലൻ.. കിടിലോൽ കിടിലൻ.!!

    ReplyDelete
    Replies
    1. ഒന്നുമറിയാതിരുന്നാൽ അനുഭവിക്കുന്ന ശാന്തിയും പോരാതെ... പിന്നെയും കൊതിക്കുന്ന ഒരു പ്രശാന്തതീരം.. അതിലേക്കുള്ള യാത്ര.

      നന്ദി കല്ലോലിനീ

      Delete

  8. "അതിൽനിന്ന് എന്റെ ഹൃദയത്തിലെ
    നിനവിന്റെ നിലവറകളിലേക്ക്
    വീതിയിലൊരു ചാലുകീറണം"

    വൗ ഇത് വല്ലാതങ്ങോട്ടു മനസ്സിൽ കയറി.. അങ്ങനെ ഓരോരുത്തരുടെയും നിനവിന്റെയും, കനിവിന്റെയും, പ്രണയത്തിന്റെയും, വിപ്ലവത്തിന്റെയും നിലവറകളിലേക്ക് നമുക്ക് ഓരോ ചാലു കീറാൻ കഴിഞ്ഞെങ്കിൽ എന്ത് രസമായിരുന്നേനെ

    ReplyDelete
    Replies
    1. വീതിയിലൊഴുകട്ടെ ചാലുകൾ!

      പ്രണയത്തിന്റെ, മോഹങ്ങളുടെ
      നിരാസത്തിന്റെ, വിഹ്വലതകളുടെ
      പാഴ്ഭൂമികളിലേക്ക് അവയൊഴുകട്ടെ.
      വസന്തങ്ങൾ വിരിയിച്ചു തഴയ്ക്കുകയോ
      സകലതുമാഴ്ത്തി ഹനിക്കുകയോ ചെയ്യട്ടെ.

      കാലപ്രവാഹിനിയൊഴുകട്ടെ.

      Delete
  9. നിത്യനരകമായ വേദനകൾ 
    ഉണങ്ങാത്ത മുറിവുകളായി മാരക
    വ്രണങ്ങളാകുന്ന  കാഴ്ച്ചകൾ ...

    ReplyDelete
    Replies
    1. മാറാമുറിവു പഴുത്തൊഴുകാതെ
      പഴഞ്ചാക്കിന്നു പറിച്ചെറിയാം
      മനസ്സെങ്കിലുമുയരട്ടെ, പടുപാപിക്കുഴിയേറി-
      പ്പരലോകപ്പടിതാണ്ടിപ്പലകാലദ്ദുരിതങ്ങൾ-
      ക്കൊരുനാളൊന്നൊടുവാകാൻ.

      Delete
  10. പൊള്ളുന്ന ഓർമ്മകൾ നൽകുന്നത് 😒👌

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'