Friday, November 20, 2009

വീണ്ടും വൃശ്ചികം

ഇതു വൃശ്ചികം. കുളിരാര്‍ന്നു വിരിയുന്ന ഓരോ വൃശ്ചികപ്പിറവിയിലും അയ്യപ്പസ്വാമിയുടെ മുഖമാണു മനസ്സില്‍ ഓടിയെത്തുക. ഒരിക്കലെങ്കിലും മല ചവിട്ടിയവര്‍ക്ക്‌ മണ്ഡലകാലമെത്തുമ്പോള്‍ അയ്യപ്പന്റെ വിളി കേള്‍ക്കാം, ഉള്ളില്‍. ആ ക്ഷണത്തെ കണ്ടില്ലെന്നു നടിക്കാനാവുമായിരുന്നില്ല ഇത്തവണ. 2005-ലാണ്‌ ഇതിനു മുന്‍പ്‌ ശ്രീധര്‍മ്മശാസ്താവിനെ ദര്‍ശിച്ചത്‌. ഇപ്പോഴിത്‌ മൂന്നാം നിയോഗം. ഭക്തന്‍ തന്നെ ദൈവമാകുന്ന അപൂര്‍വ്വപുണ്യം അയ്യപ്പന്റെ ദാസനു മാത്രം സ്വന്തം. മാലയിട്ട്‌ വ്രതം നോറ്റ്‌, ജീവിതത്തിലെ സുഖവും ദു:ഖവും ഇരുമുടിയില്‍ നിറച്ച്‌, മനസ്സും ശരീരവും ഭഗവാനിലര്‍പ്പിച്ച്‌ വീണ്ടുമൊരു തീര്‍ത്ഥയാത്ര. എന്റെ ഗുരുനാഥനെത്തേടി.

മനസ്സില്‍ ശരണമന്ത്രങ്ങള്‍ നിറയുമ്പോള്‍ ആദ്യ മലയാത്ര ഓര്‍മ്മ വരുന്നു. ഞാനുള്‍പ്പടെ മൂന്ന് അയ്യപ്പന്മാര്‍ മാത്രമുള്ള ആ സംഘം മല ചവിട്ടിയത്‌ ഏകദേശം ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ശര‍ണം വിളികള്‍ ചവിട്ടുപടികളാക്കി മാമലയേറുമ്പോള്‍ വ്രതം നല്‍കിയ ആത്മവിശ്വാസവും കാര്‍ന്നോന്മാരുടെ ആശീര്‍വ്വാദവും അയ്യപ്പസ്വാമിയുടെ അനുഗ്രഹവും മാത്രമായിരുന്നു കൈമുതല്‍. എരുമേലിയില്‍ വാവരെ തൊഴുത്‌ പേട്ടശാസ്താവിനെ വണങ്ങി പേട്ടകെട്ടി പമ്പയിലേക്ക്‌. ദക്ഷിണഗംഗയായ പമ്പയില്‍ കുളിച്ച്‌ പിതൃക്കള്‍ക്ക്‌ തര്‍പ്പണം നടത്തി, മഹാഗണപതിക്ക്‌ നാളികേരമുടച്ച്‌ പന്തളരാജാവിന്റെ ആശീര്‍വാദം വാങ്ങുമ്പോള്‍ കാനനവാസന്റെ കാല്‍ച്ചുവട്ടിലെത്തി എന്നൊരു നിറവാണ്‌ ഉള്ളില്‍.

കര്‍പ്പൂരദീപം തൊഴുത്‌ മലയേറ്റം തുടങ്ങുന്ന ഭക്തന്റെ മുന്നില്‍ സ്വന്തം ജീവിതം തന്നെയാണ്‌ കല്ലും മുള്ളും കാട്ടുമൃഗങ്ങളും നിറഞ്ഞ കാനനപാതയായി തെളിയുന്നത്‌. ശബരീശനാമം ഒരൂഞ്ഞാലിലെന്നപോലെ ഭക്തനെ മലയേറ്റുന്നു. വഴിയില്‍ മലദൈവങ്ങളെ വണങ്ങി, ഭൂതഗണങ്ങള്‍ക്ക്‌ അരിയുണ്ടയെറിഞ്ഞ്‌, ശരംകുത്തിയാലില്‍ അമ്പു തറച്ച്‌ ഞാനും അയ്യന്റെ പടയാളിയെന്ന ദാസ്യഭാവത്തോടെ നടപ്പുതുടരുന്നു. ക്ഷമയോടെ ക്യൂവില്‍ നിന്ന് പൊന്നമ്പലത്തിലെ ആ തിരുസ്വരൂപം തെല്ലിട നേരത്തേക്കു കണ്ടു തൊഴുമ്പോള്‍ അപക്വമായ എന്റെ മനസ്സ്‌ ശൂന്യമായിരുന്നു. എല്ലാ വ്യഥകളും മോഹങ്ങളും സന്തോഷങ്ങളും മാഞ്ഞ്‌ ഉള്ളില്‍ ശാന്തി നിറയുന്ന നിര്‍വൃതി. അവലും മലരും ശര്‍ക്കരയും അരിയും പഴവും നാളികേരവും നറുനെയ്യും അയ്യനര്‍പ്പിച്ചപ്പോള്‍ ഞാനാരുമല്ല എന്ന് എന്നൊരു തിരിച്ചറിവും മറിച്ച്‌ ഞാന്‍ തന്നെ ഈശ്വരനെന്നൊരു വെളിപാടും കൈവന്നപോലെ. കാണിപ്പൊന്നു സമര്‍പ്പിച്ച്‌ സാഷ്ടാംഗം ആ തിരുമുറ്റത്ത്‌ നമിച്ചപ്പോള്‍ നിസ്സാരനായ ഞാന്‍ വീണ്ടുമൊരു മണ്‍തരിയായപോലെ. മതിയായില്ല, പിന്നെയും തൊഴുതു. പിന്നെ മാളികപ്പുറവും നവഗ്രഹങ്ങളും നാഗരാജാവും മറ്റു ദേവീദേവന്മാരും.

ഒടുവില്‍ അയ്യപ്പസ്വാമിയുടെ പ്രസാദം ഉച്ചയൂണ്‌. ഇത്രയും രുചിയോടെയും തൃപ്തിയോടെയും അന്നും ഇന്നും വേറെ ഭക്ഷണം കഴിച്ചിട്ടില്ല. ഇല്ലായ്മയറിയിക്കാതെ എന്നും പോറ്റിപ്പരിപാലിക്കുന്ന എന്റെ അന്നദാനപ്രഭുവിനെ ഞാന്‍ നേരിട്ടറിഞ്ഞ മുഹൂര്‍ത്തം.

മലയിറക്കത്തിലാണ്‌ വിസ്മയിച്ചു പോകുക! ഇക്കണ്ട ദുര്‍ഘടപാതയെല്ലാം സ്വാമീ ഞാന്‍ തന്നെയോ നടന്നു കയറിയതെന്ന് ഭക്തിപ്രഹര്‍ഷത്തോടെ മാത്രമേ ഓര്‍ക്കൂ. പമ്പയിലെത്തുമ്പോഴേക്കും മലയേറുന്ന ബാലകരും വൃദ്ധരും രോഗികളും വികലാംഗരും ഉള്ളിലെ വിശ്വാസനാളം ഒന്നുകൂടി ജ്വലിപ്പിക്കും.

പിന്നീടൊരിക്കല്‍ എരുമേലി പേട്ടകെട്ടു കാണാനൊരു യാത്ര. എന്റെ മുത്തച്ഛന്റെ മണ്ണാണത്‌. ദശാബ്ദങ്ങള്‍ക്കു മുന്‍പേ അന്നം തേടിയുള്ള യാത്രയില്‍ പിന്നിലാക്കിപ്പോന്ന ഈറ്റില്ലം. അവിടെ ഉത്സവഹര്‍ഷത്തില്‍ മഹിഷീനിഗ്രഹസ്മരണ ആഘോഷിക്കുന്ന ഭക്തരെ സേവിക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല. ഒടുവില്‍ പാരമ്പര്യമഹിമ വിളിച്ചോതുന്ന വേളയില്‍ നട്ടുച്ചയ്ക്ക്‌ ആകാശത്തില്‍ ഗരുഡവാഹനത്തിലേറി പാര്‍ത്ഥസാരഥി എഴുന്നള്ളി. മാനത്തു ദിവ്യശോഭയായി നക്ഷത്രം തെളിഞ്ഞു. പരസഹസ്രം നാവുകളില്‍ നിന്നും ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. എല്ലാവരുടെയും മുഖത്ത്‌ ഒരേ തേജസ്‌, എല്ലാ നാവിലും ഒരേ മന്ത്രം. മതവും ജാതിയും വേഷവും ഭാഷയും പരബ്രഹ്മത്തിന്റെ മുന്നില്‍ ഒന്നാകുന്ന അസുലഭദര്‍ശനപുണ്യം.

അതെ, ഇവിടെ തമിഴനും തെലുങ്കനും കന്നഡിഗനും മലയാളിയുമില്ല. എന്തിന്, മനുഷ്യനും ദൈവവുമില്ല. പകരം ഭക്തനും ഭഗവാനും ഒന്നാവുന്ന ജന്മസാഫല്യം മാത്രം. തത്ത്വമസി. സ്വാമി ശരണം!

2 comments:

  1. സ്വാമിയേ ശരണമയ്യപ്പാ .....

    ഇത്തവണ അയ്യനെകാണാതിരിക്കാന് കഴിയുമായിരുന്നില്ല!!

    സസ്നേഹം,
    എം.എസ്. രാജ്‌

    ReplyDelete
  2. സ്വാമിയേ ശരണമയ്യപ്പ......

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'