Friday, March 13, 2009

കല്യാണം കൂടാനായി...

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-10

തുടക്കം
കഴിഞ്ഞ കഥ

"തേയ്‌, ഞാനേ.. ഒരു മൂന്നരയൊക്കെ ആകുമ്പോളെ ഇറങ്ങത്തൊള്ളൂ... പോരെ?" വിനോദിനോട്‌ ഞാന്‍ ഫോണില്‍.

"ആ... മതി മതി! നമക്കേ, ഒരു നാലാകുമ്പോളേക്കും അവിടുന്ന് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റില്ലേ?"

"ഓ. അതിനെന്താ. ഞാന്‍ ഏതാണ്ട്‌ റെഡിയായിക്കഴിഞ്ഞു. നേരെ എന്റെ ജംങ്ങ്‌ഷനില്‍ വന്നാ മതി. ഹൊസൂര്‍ റോഡില്‍ തന്നെ വെയിറ്റ്‌ ചെയ്തോ, ഞാന്‍ അങ്ങോട്ടു വന്നോളാം..."

"ഓകെ. ഒരു മൂന്നേമുക്കാലുകഴിയുമ്പോളേക്കും ഞാന്‍ അങ്ങെത്താം."

"അപ്പൊ ശരി, പറഞ്ഞപോലെ. ഞാനിപ്പോത്തന്നെ ഇറങ്ങി."

പ്രദീപിന്റെ കല്യാണമാണ്‌ നാളെ. ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കള്‍ വിനോദേട്ടനും ഞാനും. ഞായറാഴ്ചയാണ്‌ കല്യാണം എന്നതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടിലെത്തി വൈകിട്ടു പ്രദീപിന്റെ വീട്ടിലേക്കു ചെല്ലാം. വരന്റെ പാര്‍ട്ടിയോടൊപ്പം പുറപ്പെട്ട്‌ കല്യാണത്തില്‍ സംബന്ധിക്കാം, എറണാകുളത്തു വന്ന് അവിടെനിന്നു ബസ്സിനു ബാംഗ്ലൂരിലേക്കും എന്നതാണു പ്ലാന്‍.

അങ്ങനെയിരിക്കേയാണു വിനോദേട്ടന്‍ വിളിക്കുന്നത്‌. മൂപ്പരു നേരത്തെ, അതായതു വെള്ളിയാഴ്ചയ്ക്കു മുന്നേതന്നെ നാട്ടില്‍ പോകാനിരുന്നതായിരുന്നു. ഭാര്യയുടെ പ്രസവത്തീയതി അടുത്തതിനാല്‍ ഒരാഴ്ച്ച ലീവെടുത്താണു പോക്ക്‌. പക്ഷേ ജോലി സംബന്ധമായ അത്യാവശ്യം കാരണം ശനിയാഴ്ചയും കൂടി ഓഫീസില്‍ പോകേണ്ടിവരുമെന്നു മനസ്സിലായതോടെ എന്നോടും കൂടി ഒപ്പം കൂടാന്‍, അതായത്‌ ശനിയാഴ്ച പോകാമെന്നു നിര്‍ദ്ദേശിച്ചു. വീട്ടില്‍ പോകാതെ നേരെ വിനോദേട്ടന്റെ വീട്ടില്‍ പാതിരാ കഴിയുന്ന നേരത്ത്‌ ചെന്ന് ഉറങ്ങി രാവിലെ ഫ്രഷായി നേരെ കല്യാണവീട്ടിലേക്ക്‌. ഭാഗ്യത്തിനു പുള്ളിക്കാരന്റെ ഔദ്യോഗിക പരിപാടികള്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും തീര്‍ന്നതിനാല്‍ സന്ധ്യയ്ക്കുമുന്‍പുതന്നെ യാത്ര തിരിക്കാമെന്നായി.

മൂന്നേമുക്കാല്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ മെയിന്‍ റോഡില്‍ ചെന്നു നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കാള്‍ വന്നു:

"അതേയ്‌, വിനോദേട്ടാ, ഞാന്‍ ആ നീല ഗ്ലാസിട്ട ആ ബില്‍ഡിങ്ങില്ലേ? അതിന്റെ മുന്നിലുണ്ട്‌."

"ഓകെ.!"

കറുത്ത സ്വിഫ്റ്റ്‌ എന്റെ അരികില്‍ വന്നു നിന്നു.

"ബാഗ്‌ പൊറകിലത്തെ സീറ്റില്‍ വെച്ചോ രാജേ..!"

"ശെരി ശെരി." പിന്‍ഡോര്‍ തുറന്ന് ബാഗ്‌ സീറ്റില്‍ വെച്ചു. വിനോദേട്ടന്റെ രണ്ടു ബാഗുകള്‍ അവിടെ നേരത്തെ തന്നെയുണ്ട്‌. ഞാന്‍ കയറിയ ഉടനെ പുള്ളി ചോദിച്ചു-

"അപ്പോ വിട്ടേക്കാം?"

"ഓകെ."

"വന്നിട്ട്‌ ഒത്തിരി നേരമായാരുന്നോ?"

"ഏയ്‌, ഇല്ല. ഒരഞ്ചു മിനിറ്റ്‌. പിന്നെ, എന്താരുന്നു ഓഫീസില്‍ ഇന്ന്‌?"

"അയ്യോ, ഒന്നും പറയണ്ട. ഞാന്‍ അടുത്താഴ്ച ലീവല്ലേ. അപ്പോ സെര്‍വര്‍ അഡ്മിനിസ്റ്റ്രേഷന്റെ കാര്യങ്ങളൊക്കെ പറഞ്ഞേല്‍പ്പിക്കാന്‍ നിന്നതാ. അതൊരു പുലിവാലായാരുന്നു. ഞാന്‍ ഈ സംഗതിയെല്ലാം കാലേകൂട്ടി ഞങ്ങടെ ടീമിലുള്ള ഒരു പെണ്ണിനെ പഠിപ്പിച്ചു വെച്ചിരുന്നതാ. നമ്മടെ സമയം! ഇന്നലെ ആ പെണ്ണു ബാത്രൂമില്‍ തെന്നി വീണു കാലിനു പൊട്ടല്‍. വേറെ ഒരുത്തനുണ്ടായിരുനതു ലീവ്‌. പിന്നെ ഇന്നവനെ വിളിച്ചു വരുത്തി അത്യാവശ്യം കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ഈ നേരമായപ്പോഴേക്കും ഇങ്ങെത്താന്‍ കഴിഞ്ഞതു ഭാഗ്യം!"

"അതു ശരി.."

"മാത്രോമല്ല, ഞാന്‍ അവിടെ ചെന്നിട്ട്‌ ബിന്‍സീനെ ആശുപത്രീല്‍ അഡ്മിറ്റ്‌ ചെയ്യാനാ ഇരുന്നത്‌. ചൊവ്വാഴ്ചയാ ഡേറ്റ്‌ പറഞ്ഞിരിക്കുന്നത്‌, എന്നാ ശനിയാഴ്ച തന്നെ അഡ്മിറ്റ്‌ ചെയ്യാംന്നുങ്കരുതി ഇരിക്കുവാരുന്നു. കുഴപ്പമില്ല, വീട്ടുകാര്‍ നോക്കിക്കോളും. പിന്നെ കല്യാണത്തിനു പോകുന്നതിനു മുന്നേ നമുക്കൊന്നു കേറി കണ്ടേച്ചും പോകാം."

"തീര്‍ച്ചയായും."

"ഈ വേഷം കൊള്ളാമല്ലോ? ടീ ഷര്‍ട്ടും ബെര്‍മുഡയും. സായിപ്പാന്നോ?"

"പൊന്നുമോനെ, ഞാന്‍ ലോങ്ങ്ട്രിപ്പിലെല്ലാം ഇതാണിടാറ്‌. ചുമ്മാ പാന്റ്സിലും ജീന്‍സിലും കേറിയിരുന്നു പുഴുങ്ങി ഉറക്കമിളച്ചിരുന്നു ഡ്രൈവു ചെയ്യുന്നതെന്തിനാ? ഇതാവുമ്പോ കംഫര്‍ട്ടബിളല്ലേ?"

"ഉം.. രണ്ടെണ്ണം അടിക്കുന്നില്ലേ, അതോ ഇപ്പോത്തന്നെ അടിച്ചിട്ടുണ്ടോ?"

"ഹേയ്‌.. ഇല്ലേയില്ല. ഡ്രൈവുചെയ്യുമ്പോള്‍ മദ്യം അടുപ്പിക്കത്തില്ല. അതൊക്കെ അതിന്റേതായ സമയത്ത്‌."

"അതു നല്ല കാര്യം തന്നെ."

ഞങ്ങളങ്ങനെ മിണ്ടീം പറഞ്ഞും യാത്ര തുടര്‍ന്നു. ബാംഗ്ലൂരു മുതല്‍ പൊന്‍കുന്നം വരെ മൂപ്പരു തന്നെ വണ്ടി ഓടിക്കണമല്ലോ എന്നു ചിന്തിച്ചപ്പോള്‍ ഡ്രൈവിങ്ങ്‌ അറിയാത്തതില്‍ എനിക്കു ലജ്ജ തോന്നി.

"എങ്ങനെ ഇത്രേം ദൂരം ഒറ്റയ്ക്കു വണ്ടിയോടിക്കും?"

"ഒറ്റയ്ക്കല്ല്ലല്ലോ. നീയില്ലേ."

"അതല്ല മാഷെ, ഒന്നു കൈമാറി ഓടിക്കണമെന്നു വെച്ചാല്‍ ആരുമില്ലല്ലോന്ന്!"

"ഓ.. അതൊരു വിഷയമല്ല മോനെ. ഉറക്കം വരാത്തിടത്തോളം ഞാന്‍ എത്ര കിലോമീറ്റര്‍ വേണേലും വണ്ടിയോടിക്കാം. നല്ല റോഡും നിര്‍ത്താതെ പാട്ടും ഉണ്ടായാ മതി. ഞാന്‍ പോകുന്ന സമയത്ത്‌ മിക്കവാറും ഇടയ്ക്കു നിര്‍ത്തിയിട്ട്‌ ഒന്നു രണ്ടു മണിക്കൂറൊക്കെ ഉറങ്ങിയിട്ടാ പോകാറ്‌. ഹം... ഇപ്പോ നാലു മണിയായില്ലേ. നമുക്ക്‌ ഒരു പത്തു പതിനൊന്നു മണിക്കൂര്‍ എസ്റ്റിമേറ്റ്‌ ചെയ്യാം. മൂന്നു മണിക്കു നമ്മള്‍ വീട്ടില്‍ ചെല്ലും! ഒരു നാലു മണിക്കൂര്‍ ഉറങ്ങി എട്ടു മണിയാകുമ്പോളേക്കും നമുക്ക്‌ വീട്ടീന്നെറങ്ങാം. പിന്നെ പെട്ടെന്നൊന്നു ആശൂത്രീലും പോയി ഒന്‍പതാകുമ്പോ പ്രദീപിന്റെ വീട്ടിലും ചെല്ലാം. പോരേ?"

"പിന്നെന്താ? വെല്‍ പ്ലാന്‍ഡ്‌ ആണല്ലോ?" ഞാന്‍ വിനോദേട്ടനെ ഒന്നു പൊക്കി.

"ആകാതെ പറ്റുമോ, രായപ്പാ..!"

ചന്ദാപുര എത്തിയപ്പോള്‍ ഒന്നു നിര്‍ത്തി.

"ഡാ, നിനക്കു ബിയര്‍ വേണോ?" വിനോദേട്ടന്റെ ചോദ്യം.

"ഏയ്‌ വേണ്ട." ഞാന്‍ നിഷേധിച്ചു.

"എടാ, വാങ്ങിച്ചു കഴിക്കുന്നേ കഴിച്ചോ. എന്നെ നോക്കണ്ട, കേട്ടോ? നീ ചുമ്മാ ബോറടിച്ചിരിക്കുവല്ലേ. പിന്നെ ബിയറടിച്ചിട്ട്‌ കാറിന്റെ ഗ്ലാസ്‌ താഴ്ത്തിയിട്ടിട്ട്‌ കാറ്റുകൊണ്ടിരുന്നു യാത്ര ചെയ്യുന്നതിന്റെ സുഖം എന്താണെന്നു ചെക്ക്‌ ചെയ്യുകേം ചെയ്യാം."

ഞാന്‍ ശങ്കിച്ചു നിന്നു.

"ചെന്നു മേടീരെടാ. ദേ, അവിടെ, ഉം.. ദേ ഞാനും വരാം!"

രണ്ടുകുപ്പി മരച്ച പൊന്മാന്‍ ശക്തന്‍(കിങ്ങ്‌ഫിഷര്‍ സ്ട്രോങ്ങ്‌) വാങ്ങി.

ഇതിനിടെ വിനോദേട്ടന്റെ വീട്ടില്‍ നിന്നു വിളിച്ചു. ബിന്‍സിയെ അഡ്മിറ്റ്‌ ചെയ്തെന്ന് അറിയിക്കാനായിരുന്നു. വിനോദേട്ടന്‍ ഒരു ചായകുടി ഒക്കെ കഴിഞ്ഞ്‌ ഉഷാറായി വീണ്ടും വണ്ടിയെടുത്തു. സ്വിഫ്റ്റ്‌ പതുക്കെ വേഗമാര്‍ജ്ജിച്ചു തുടങ്ങി. ഞാനും റോഡിലേക്കും ഇടയ്ക്കെല്ലാം വിനോദേട്ടന്റെ ആസ്വദിച്ചുള്ള ഡ്രൈവിങ്ങിലേക്കും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അച്ഛനാകാന്‍ പോകുന്നതിലുള്ള ഉത്സാഹം വിനോദേട്ടന്റെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു. ഇടയ്ക്ക്‌ ഒരു താരാട്ടു പാട്ട്‌ കേട്ടപ്പോള്‍ ആ പാട്ട്‌ പഠിച്ചുവെച്ചോളാന്‍ ഞാന്‍ മൂപ്പരോട്‌ പറഞ്ഞു.

"പഠിക്കേണ്ടകാര്യമില്ല. ഇതെനിക്കറിയാമെടാ, ഇതു ഞാന്‍ ബിന്‍സിയെ പാടിക്കേള്‍പ്പിക്കാറുള്ളതാ!"

ബിയറിന്റെ തണുപ്പ്‌ പയ്യെപ്പയ്യെ ഉള്ളു കുളിര്‍പ്പിച്ചു.

*** *** ***

"പ്രദീപേ, കാര്‍ ഡെക്കറേഷനു വണ്ടി എപ്പഴത്തേക്കാ എത്തിക്കണ്ടെ?"

"എന്നതാ ആന്റീ, കേട്ടില്ല.." സിറ്റൗട്ടില്‍ സംസാരിച്ചിരുന്നവരുടെ ഇടയില്‍ നിന്നും പ്രദീപ്‌ വാതില്‍ക്കലേക്കു നോക്കി.

"വണ്ടി ഡെക്കറേഷന്‍ എപ്പളാന്ന്?"

"ഏഴുമണിക്ക്‌ മുന്നേ ചെല്ലാനാ പറഞ്ഞേക്കുന്നെ. സജിയെയോ അനിലിനെയോ വിടാം." പ്രദീപ്‌ ഉറക്കെ പറഞ്ഞു. കസിന്മാരാണ്‌ അനിലും സജിയും. ഇരുവരും പന്തലില്‍ കല്യാണഒരുക്കങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നു.

ഹാളിലൂടെ ഓടിക്കളിച്ചു ബഹളം വെയ്ക്കുന്ന കുട്ടികളോട്‌ "ആ മിറ്റത്തെങ്ങാനും പോയി കളിക്ക്‌ പിള്ളാരെ" എന്ന് ശാസിച്ചും "അനിലോ സജിയോ ആരേലും പൊക്കോളും ചേച്ചീ.." എന്ന് ആരോടോ വിളിച്ചു പറഞ്ഞും ആന്റി അകത്തേക്കുപോയി.

"ആരാടാ നാളത്തെ നിന്റെ ഡ്രൈവര്‍?" കൂടിയിരുന്ന അമ്മാവന്മാരിലൊരാള്‍ ചോദിച്ചു.

"അനിലും സജീം കൂടിയാ മല്‍സരം. രണ്ടുപേരില്‍ ഇന്നു രാത്രീലത്തെ ഗുലാന്‍പെരിശില്‍ ജയിക്കുന്നയാള്‍ക്ക്‌ നാളെ സ്റ്റിയറിങ്ങ്‌..!" -പ്രദീപ്‌.

"അതു ന്യായമായ മല്‍സരം. ഗുലാന്‍പെരിശെങ്ങനെയാന്നോ ആവോ, എന്നാലും ഡ്രൈവിങ്ങില്‍ അനില്‍ മിടുക്കനാ!" ഇളയമ്മാവന്റെ വക അനിലിനു ബൊക്കെ.

രാജേന്ദ്രന്‍ ചേട്ടന്‍ ഏറ്റുപിടിച്ചു - "അതു പിന്നെ ഇന്നാള്‌ കൊച്ചുമോളടെ കുഞ്ഞിനേം കൊണ്ട്‌ ആശൂത്രീപോയപ്പോ കണ്ടതല്ലായോ? ആ രാത്രീല്‌ എത്ര തഴക്കത്തോടെയാ അവനാ ജീപ്പ്‌..."

ഫോണ്‍ പോക്കറ്റില്‍ കിടന്ന്‌ ചിലച്ചു. പരിചയമില്ലാത്ത നമ്പര്‍. വെടിവട്ടത്തില്‍ നിന്ന് മാറിനിന്ന് സംസാരിക്കാനായി പയ്യെ എഴുന്നേറ്റപ്പോള്‍ 'ഒരുക്കങ്ങളെത്രയായി എന്നെറിയാനുള്ള വിളിയാണോടാ?' എന്നു കുസൃതി നിറഞ്ഞ ഒരന്വേഷണം പിന്നാലെ വന്നു. അല്ലെന്ന് ആംഗ്യം കാണിച്ച്‌ പ്രദീപ്‌ ഫോണെടുത്തു.

"ഹലോ.."

"....."

"അതെ പ്രദീപാണ്‌, ആരാ വിളിക്കുന്നത്‌?"

"................."

"ഉവ്വ്‌. യാ....ഐ നോ.. മൈ ഫ്രണ്ട്‌..!!"

"................"

"ഓ.. വാട്‌..? വ്‌..വെന്‍ .....? വിച്‌ ഹോസ്പിറ്റല്‍ ഇസ്‌ ദിസ്‌..?"

"......................................."

"ഓഹ്‌.. ഗോഡ്‌..! ഹൗ ഇസ്‌ ദ്‌ കണ്ടിഷന്‍ നൗ? "

"....................."

"ഓഹ്‌..അന്‍ഡ്‌ വാട്‌ എബൗട്‌ ദ്‌ അദര്‍ പെഴ്സണ്‍?"

"...."

"ഓ..ഓകെ."

"........................."

"യാഹ്‌, ഐ നോ. ഐവില്‍ മേക്‌ ദ്‌ അറേഞ്ജ്മെന്റ്‌സ്‌... ഓകെ. എനിതിങ്ങ്‌ അര്‍ജന്റ്‌ പ്ലീസ്‌ കാള്‍ മീ ഓകെ?"

"...."

"ഓകെ.. താങ്ക്സ്‌ ഫോര്‍ ഇന്‍ഫോമിങ്ങ്‌..."


നിന്ന നില്‍പില്‍ പ്രദീപ്‌ വെട്ടിവിയര്‍ത്തു. പന്തലില്‍ കൂടിയിരുന്നവര്‍ ആരും വാചകമടിയുടെ ബഹളത്തില്‍ അങ്ങോട്ടു ശ്രദ്ധിച്ചില്ല. ഒരു ഞൊടി ശങ്കിച്ചു നിന്ന ശേഷം പ്രദീപ്‌ ഫോണെടുത്ത്‌ തിടുക്കത്തില്‍ ഡയല്‍ ചെയ്തു.

5 comments:

  1. യാത്രകള്‍ അവസാനിക്കുന്നില്ല. എങ്കിലും ചിലപ്പോള്‍...

    ReplyDelete
  2. ഇത് തീരെ ശരിയല്ലാ ട്ടോ രാജേ... ആരാണ് ഹോസ്പിടല്‍ ല്‍??എന്താ പറ്റിയത്?? വല്ലാത്ത സസ്പെന്‍സ് ആയിപോയീ....
    അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ.....

    (ഓ.ടോ.സംഭവം കൊള്ളാം,പക്ഷെ രാജിന്‍റെ ആ പഴയ ശൈലി ആയിരുന്നു കുറെ കൂടി ഇഷ്ടം..!!)

    ReplyDelete
  3. അപ്പോള്‍ ഇതങ്ങു തുടരാന്‍ തീരുമാനിച്ചോ.. എവിടെ ചെന്നവസാനിക്കും ?

    ReplyDelete
  4. വായിക്കുന്നുണ്ട്. തുടര്‍ക്കഥയായത്‌ കൊണ്ട് വായിച്ചു വരുന്നേ ഉള്ളൂ...
    വായിച്ചതെല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  5. waiting for the next part...
    nice writing, keep it up!

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'