Tuesday, March 10, 2009

വിനോദകാണ്ഡം

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-9

തുടക്കം
കഴിഞ്ഞ കഥ

നേരം മൂന്നേകാല്‍.

“എന്തൊരു ചൂട്” ബെഡ്ഡിലേക്കു മറിയുമ്പോള്‍ മനസ്സിലോര്‍ത്തു. ഇന്നലെ വൈകിട്ട് ഓഫീസില്‍ നിന്നും വന്നപ്പോള്‍ മുതല്‍ നിര്‍ത്താതെ കറങ്ങുന്ന ഫാന്‍ ആണ്. ഈ വര്‍ഷം ഉഷ്ണം നേരത്തെയാണെന്നു തോന്നുന്നു.

ടെറസ്സില്‍ അലക്കി വിരിച്ച തുണി ഇതിനകം ഉണങ്ങിക്കാണും. പിന്നെ എടുക്കാം. നാട്ടില്‍ പോയിട്ടു വരുന്നതിന്റെ പിറ്റേ വാരാന്ത്യങ്ങളെല്ലാം ഇങ്ങനെയാണ്. മുറി വൃത്തിയാക്കലും തുണിയലക്കും ശനി-ഞായര്‍ ദിവസങ്ങളിലെ പകലുറക്കവും ഒക്കെ കഴിഞ്ഞയാഴ്ചത്തെ കുടിശിഖ കാണുമല്ലോ.

ഊണിനു സാമ്പാറും പയറുതോരനും ആയിരുന്നു. ശാപ്പാടു കഴിഞ്ഞ് ഒന്നുറങ്ങണമെന്ന് ഓര്‍ത്തതാണ്. കമ്പ്യൂട്ടറിന്റെ പാതിയടഞ്ഞ ലിഡ് ഉയര്‍ത്തി, അതിനെ ഉണര്‍ത്തി. രവീന്ദ്രന്‍ മാഷിന്റെ പാട്ടുകള്‍ ഒരു റൌണ്ട് കറങ്ങി പ്ലേലിസ്റ്റിന്റെ താഴെവന്നു നില്‍ക്കുന്നു. ഡൌണ്‍ലോഡ് ചെയ്യാനിട്ടിരുന്ന ഫയലുകള്‍ തീര്‍ന്നിരുന്നു. പുതിയ മെയിലൊന്നും ഇല്ല. ആരൊക്കെയോ ചാറ്റില്‍ ചെമപ്പും പച്ചയും കാട്ടി നില്‍ക്കുന്നു. പെട്ടെന്നു തന്നെ ചാറ്റില്‍ നിന്നും ലോഗൌട് ചെയ്തു. ചാറ്റാന്‍ ഒരു മൂഡില്ല. പെട്ടെന്നോര്‍ത്തപ്പോള്‍ കഴിഞ്ഞദിവസം കണ്ട രണ്ട് ജോലിപ്പരസ്യത്തിന്റെ ലിങ്കുകള്‍ സുഹൃത്തിനയച്ചു. അതിന്റെ സ്റ്റഡിമെറ്റീരിയല്‍ കയ്യിലുണ്ടായിരുന്നതും അയച്ചു കൊടുത്തു. വൈകിട്ടെങ്ങാനും വിളിച്ചും കൂടി പറഞ്ഞേക്കാം. അല്ലെങ്കില്‍ ചിലപ്പോ ശ്രദ്ധിച്ചെന്നു വരില്ല. പതുക്കെ ഒന്നു മയങ്ങാം എന്നു കരുതി കമ്പ്യൂട്ടര്‍ മടക്കി വെച്ചപ്പോള്‍ ഫോണ്‍ അടിക്കുന്നു.

ദാരപ്പാ എന്നൊരു ആകാംക്ഷയോടെ എടുത്തു നോക്കി.

"Vinod Bglr"

"ഹലോ!”

“ഹലോ രാജല്ലേ?”

“അതെ.. എന്തുണ്ട് വിനോദേട്ടാ വാര്‍ത്തകള്‍?”

“ആ.. അപ്പോ, മനസ്സിലായി അല്ലെ? എന്തു വാര്‍ത്ത? സുഖം തന്നെ. എവിടാ ഇപ്പോ?”

“ഞാന്‍ റൂമില്‍ തന്നെയുണ്ട്, ഊണൊക്കെ കഴിഞ്ഞ് ചുമ്മായിരിക്കുന്നു. മാഷെവിടാ?”

“ഞാന്‍ വീട്ടില്‍ തന്നെ. ഇപ്പോ പ്രദീപ് വിളിച്ചാരുന്നു. രാജിന്റെ കാര്യം പറഞ്ഞു. അപ്പോ വെറുതെ വിളിച്ചതാ. എന്താ പരിപാടികളൊന്നുമില്ലേ ശനിയാഴ്ചയായിക്കൊണ്ട്?”

“ഓ.. യെന്നാ പരിപാടി? വെറുതെയിങ്ങനെ. വൈകിട്ട് ചിലപ്പോ സിറ്റിക്കൊന്നിറങ്ങും. അത്യാവശ്യമൊന്നുമില്ല. ചിലപ്പോ..”

“എന്നാപ്പിന്നെ ഇങ്ങോട്ടു പോരുന്നോ? ഞാന്‍ ഇവിടെ തന്നേയേ ഉള്ളൂ. നമ്മക്കൊന്നു കാണുവേം ചെയ്യാം. രാജെന്നെ കാണാനിരിക്കുവാന്നു പ്രദീപ് പറഞ്ഞാരുന്നു..”

ഞാനല്പം കണ്‍ഫ്യൂഷനിലായി. പോകണോ വേണ്ടയോ? പോണം. പക്ഷേ, ഇന്നു തന്നെ, ഇപ്പൊ തന്നെ പോകണോ?

“എന്താ ആലോചിക്കുന്നെ? വേറേ എന്തേലും പ്രോഗ്രാം ഉണ്ടേ വരണമെന്നില്ല. ..”

“ഞാന്‍ വരാം. എനിക്കു പ്രോഗ്രാമൊന്നുമില്ല.”

“വണ്ടിയുണ്ടോ? അതോ ബസ്സിനാണോ വരുന്നത്?”

“ബസ്സിലാ വരുന്നത്.”

“എന്നാ ഞാന്‍ സില്‍ക് ബോര്‍ഡില്‍ വന്നു നിക്കാം. എനിക്കു ഉടനെ ബൊമ്മനഹള്ളി വരെ വരേണ്ട ഒരു കാര്യമുണ്ട്.”

“...ആ.. ഹ്മ്... ഓകെ. എങ്കില്‍ ഞാന്‍ അവിടെ കാണാം. ഞാന്‍ പെട്ടെന്നിറങ്ങാം. അവിടെ വന്നിട്ടു വിളിക്കാം. പരമാവധി അര മണിക്കൂര്‍.”

*** *** ***

പറഞ്ഞസ്ഥലത്തു തന്നെ വിനോദെത്തി. എന്റെ കുറ്റിനാട്ടിയ നില്പു കണ്ടാല്ത്തന്നെ അറിയാം ഞാനാരെയോ കാത്തു നില്‍ക്കുവാണെന്ന്. എന്റെയടുത്ത് വണ്ടി നിര്‍ത്തിയിട്ട് ചോദിച്ചു:

“രാജ്...?”

“അതെ.”

“കേറ്.”

“പിന്നെ എന്നാ ഒണ്ട്?” അതായിരുന്നു വിനോദിന്റെ ആദ്യചോദ്യം. പിന്നെപ്പിന്നെ വീട്, വീട്ടുകാര്‍, ജോലി, ബാംഗ്ലൂര്‍ ജീവിതം, സാമ്പത്തിക മാന്ദ്യം, പ്രദീപ് അങ്ങനെ കുറെ കാര്യങ്ങള്‍.

വളരെ അനായാസം ഇടപെടുന്ന ഒരു മനുഷ്യന്‍. എന്നെ ആദ്യം കാണുകയായിരുന്നെങ്കിലും അങ്ങനെ ഒരു തോന്നലേ ഇല്ല മൂപ്പരുടെ ഇടപെടാലിറ്റിയില്‍. ഞാനാണെങ്കില്‍ ഒന്നു കംഫര്‍ട്ടബിളാവാന്‍ തന്നെ നല്ല നേരമെടുക്കും. ഞാന്‍ ഇമ്പ്രെസ്സ്ഡ്!

ജയനഗറിലെ വിനോദിന്റെ വാടകവീട്. ഒരു ബെഡ്‌റൂം, ഒരു ഹാള്‍, അടുക്കള. രണ്ടായി തിരിച്ചിരിക്കുന്നതുകൊണ്ട് ഒരു ബെഡ്‌റൂം കൂടിയുള്ളതു പോലെ തോന്നി. അത്യാവശ്യം ഫര്‍ണിച്ചറെല്ലാം ഉണ്ട്. അകത്തേക്കു കടന്നതും വിനോദെന്നോട് ഇരിക്കാന്‍ പറഞ്ഞു. അതെനിക്കു വളരെ ഫോര്‍മല്‍ ആയിത്തോന്നി. അപ്പോഴാണ് മൂപ്പര്‍ പറയുന്നത് പുള്ളീടെ ഭാര്യ അവിടെയില്ലെന്ന്.

“പുള്ളിക്കാരി എന്തിയേ? ജോലിക്ക് പോയതാണോ?”

“അതെ. ഞാന്‍ കൊടുത്ത ഒരു ജോലിക്കു പോയതാ! പ്രസവത്തിനേ! നാട്ടില്‍ കൊണ്ടാക്കിയിട്ട് ഞാന്‍ ഇന്നു രാവിലെ ഇങ്ങു വന്നതേയുള്ളൂ. ശാപ്പാടു കഴിച്ച് കിടന്നുറങ്ങി. ഉച്ചകഴിഞ്ഞ് എഴുന്നേറ്റു. ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോള്‍ രാജിനെ വിളിക്കാംന്നു കരുതി.”

ഒന്നുനിര്‍ത്തി വിനോദ് തുടര്‍ന്നു.

"പെട്ടെന്ന് ഒറ്റയ്ക്കായപോലെ ഒരു തോന്നല്‍! രണ്ടെണ്ണം അടിച്ചിട്ട്‌ ഒന്നു കിടന്നുറങ്ങാമെന്നു വെച്ചാലും ഒരു മൂഡില്ല. പെണ്ണുമ്പിള്ള പറഞ്ഞിട്ടാ പോയത്‌, ഞാനിവിടില്ലെന്നോര്‍ത്ത്‌ വെള്ളമടി ആഘോഷമാക്കിയേക്കരുതെന്ന്... അവള്‍ക്കു ശരിക്കും എന്നെ പേടിയുണ്ട്‌ അക്കാര്യത്തില്‍... ഹ.. ഹ്ഹ..!!"

"എന്നിട്ടെന്തു തീരുമാനിച്ചു? നാലെണ്ണമടിച്ച്‌ പോത്തുപോലെ കിടന്നു ഒന്നുറങ്ങിക്കൂടായിരുന്നോ? ക്ഷീണമൊക്കെ പമ്പ കടന്നേനേമല്ലോ? ഏഹ്‌?"

"കലിപ്പന്‍ അടിക്കാന്‍ ഒരു മൂഡില്ല രാജെ. മാത്രോമല്ല, സാധനം പോയി വാങ്ങിക്കൊണ്ടുവരുവേം വേണം. അത്ര ആവശ്യമില്ല. എന്നാ രണ്ടു ബിയര്‍ മരപ്പിച്ചത്‌ ഇരിപ്പുണ്ട്‌. ഞാന്‍ എടുത്തോണ്ടു വരാം."

നല്ലതുടക്കം തന്നെ. ഞാന്‍ മനസ്സിലോര്‍ത്തു. ആദ്യമായിട്ട്‌ ഒരു വീട്ടില്‍ വരുമ്പോള്‍ കുടിക്കുന്ന സംഗതി ബിയര്‍. ഇയാളൊരു മുഴുക്കുടിയന്‍ വല്ലോമാണോ? ആളെ കണ്ടാലങ്ങനെ ഒന്നും പറയില്ല. ചിലപ്പോള്‍ കള്ളനെ കണ്ടാല്‍ കള്ളനാണെന്നു തോന്നുകേയില്ലല്ലോ? തിരിച്ചും. അങ്ങനെ വല്ലോമായിരിക്കും...

"ദേ, ഇതേയുള്ളൂ." വിനോദേട്ടന്റെ സ്വരം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. വലതു കയ്യില്‍ രണ്ടു കുപ്പിയും ഇടതു കയ്യിലെ പ്ലേറ്റില്‍ കുറെ മിക്സ്ചറുമായി നായകന്‍ വന്നു. കുടിക്കബിള്‍സും തിന്നബിള്‍സും ടീപോയിന്മേല്‍ വച്ചു. കീചെയിന്‍ കൊണ്ട്‌ വെടിപ്പായി ബിയര്‍ തുറന്നു.

"എഡ്‌!"

ടിക്‌! "ചിയേഴ്സ്‌!" കുപ്പിക്ക്‌ മുടിഞ്ഞ തണുപ്പ്‌. ബിയര്‍ അകത്ത്‌ ഉറഞ്ഞാണോ കിടക്കുന്നത്‌?

"പ്രദീപിന്റെ ആകസ്മികസുഹൃത്തുമായുള്ള ആദ്യകൂടിക്കാഴ്ചയ്ക്ക്‌ ഈ ബിയര്‍ ഡെഡിക്കേറ്റ്‌ ചെയ്യുന്നു!"

റിമോട്ടെടുത്ത്‌ ടിവി ഓണ്‍ചെയ്തു. ഹോം തിയെറ്ററിലൂടെ ആംഖോം മെ തെരീ ഒഴുകിവന്നു. ഉഷ്ണം അത്ര കനത്തിട്ടില്ലെങ്കിലും ഈ അള്‍ട്രാചില്‍ഡ്‌ ബിയര്‍ ഒരു സുഖമാണ്‌. തൊണ്ട ചീത്തയാവാതിരുന്നാല്‍ മതിയായിരുന്നു.

"എന്തെങ്കിലും സംസാരിക്ക്‌ രാജെ... എന്താഡോ ആലോചിക്കുന്നത്‌? വൈകിട്ടു ഗേള്‍ഫ്രന്‍ഡിനെ കാണാന്‍ പോകുന്ന കാര്യമാണോ?"

ഇങ്ങേരു ചൂണ്ടയിടുവാണല്ലോ. "ഹേ..യ്‌". ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"എന്നോട്‌ പ്രദീപ്‌ പറയുവാ താന്‍ നല്ല ഒരു കമ്പനിയാണെന്ന്. എന്നാ കമ്പനി എന്നു ഞാന്‍ അവനോട്‌. കള്ളിനും കപ്പയ്ക്കും കത്തിക്കും കൂട്ടാവുന്ന കമ്പനിയാണെന്ന് അവന്‍! എന്നാലതൊന്നു കണ്ടേക്കാമല്ലോ എന്നു ഞാനും. പിന്നെ എന്റെ വീട്ടില്‍ വരുന്ന ആദ്യദിവസം തന്നെ എങ്ങനെ പാമ്പാക്കി വിടും എന്നോര്‍ത്താ ഇന്നു വേണ്ടെന്നു വെച്ചത്‌. അപ്പോ ഈ ബിയര്‍ വരാന്‍ പോകുന്ന പാര്‍ട്ടികളുടെ ഒരു ട്രെയിലര്‍ ഷോയാണെന്നു കൂട്ടിയാ മതി.!! കെട്ടോ!"

സംഗതി കുളമാകുമെന്ന് എനിക്കു തോന്നി. "അയ്യൊ..! ഞാന്‍ അത്ര വല്യ അടികാരനൊന്നുമല്ല. കഴിക്കും, അത്രേയുള്ളൂ. അല്ലാതെ വിനോദേട്ടനെപ്പോലെ എസ്റ്റാബ്ലിഷ്ഡ്‌ കുടിയനൊന്നുമല്ല." ഞാന്‍ നയം വ്യക്തമാക്കി. അല്ല, ഒരു ഫാള്‍സ്‌ ഇമേജ്‌ പതിയരുതല്ലോ.

"അത്‌ എന്തെങ്കിലുമാകട്ടേ. അതു എനിക്കു തന്നത്താന്‍ നിശ്ചയിക്കാന്‍ ഒരവസരം തരണേന്നേ ഞാന്‍ പറഞ്ഞൊള്ളൂ. അതിനു കുഴപ്പമില്ലല്ലോ? ഹ്‌.. ച്‌!!" ബിയറിന്റെ ഗ്യാസ്‌ ഒരേമ്പക്കമായി പുറത്തേക്ക്‌.

"ഓകെ. നമക്കു കാണാം."

"നിങ്ങള്‍ എത്ര തവണ കണ്ടു, നാട്ടില്‍ വെച്ച്‌? രണ്ടോ അതോ മൂന്നോ?" വിനോദേട്ടന്റെ കണ്ണുകള്‍ ചുരുങ്ങി എന്റെ മുഖത്തിനു നേരെ നിന്നു.

"മൂന്ന്." ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ ഞാന്‍ മറുപടി നല്‍കി.

"ഹ്‌...മം..." നീട്ടിയൊന്നു മൂളി മൂപ്പര്‍ സോഫയിലേക്കൊന്നു ചാഞ്ഞു. അരമിനിറ്റ്‌ എന്തോ ആലോചിക്കുന്നതു പോലെ കിടന്നു. പിന്നെ നിവര്‍ന്നിരുന്ന് ബിയര്‍ ഒരു കവിള്‍ കൂടി അകത്താക്കി ഇങ്ങനെ ചോദിച്ചു-

"പ്രദീപുമായി ഇടപെട്ടു കഴിഞ്ഞപ്പോള്‍ രാജിനെന്തു തോന്നി?"
എന്നിട്ട്‌ ഉത്തരത്തിനായി കാതുകൂര്‍പ്പിച്ച്‌ കണ്ണുനട്ടിരുന്നു. ഇതെന്താ ഇങ്ങനൊരു ചോദ്യം എന്നു ഞാന്‍ അന്തം വിട്ടു.

"കൊള്ളാം. സിമ്പിള്‍ ഒരു മനുഷ്യന്‍." വിനോദേട്ടന്‍ പിന്മാറുന്നില്ല. ഞാന്‍ തുടര്‍ന്നു.

"എന്നോടു കുറെ കഥകളൊക്കെ പറഞ്ഞു. പണ്ടത്തെ ഒരു ലൈനും പുള്ളിക്കാരിയെ കല്യാണം വിളിക്കാന്‍ പോയതുമൊക്കെ. കുറെ കഷ്ടപ്പെട്ടിട്ടുണ്ട്‌ എന്നു തോന്നുന്നു. എന്തായാലും ഉറപ്പാണ്‌ - പുള്ളി ഇപ്പോ ജീവിതത്തില്‍ വളരെ സന്തോഷവാനാണ്‌."

“മുന്‍പ് അങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു രാജേ. കഷ്ടപ്പാടിന്റെയും മന:സംഘര്‍ഷങ്ങളുടെയും ജീവിതസമരങ്ങളുടെയും ഒക്കെ ഒരു കാലം. പക്ഷേ, അവനുണ്ടല്ലോ, അവന്‍ ഒരു അപാര മനുഷ്യനാടാ. തീയില്‍ കുരുത്തതാ അവന്‍. അവനൊക്കെ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ ആരു ജയിക്കാനാ?”
ബാക്കി..?

3 comments:

  1. തീയില്‍ കുരുത്തതാ അവന്‍. അവനൊക്കെ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ പിന്നെ ആരു ജയിക്കാനാ..?

    ReplyDelete
  2. ഒറ്റ ഇരിപ്പില്‍ മുഴുവന്‍ കഥയും വായിച്ചു നന്നായിട്ടുണ്ട്.

    ReplyDelete
  3. ശരി. വായിയ്ക്കുന്നുണ്ട്, തുടരട്ടേ

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'