Sunday, March 08, 2009

ഒരു സുഹൃത്ത് ജനിച്ചു

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-8

തുടക്കം
കഴിഞ്ഞ കഥ

“ഇനി ബാംഗ്ലൂരേയ്ക്ക് എന്നാ?”

“ഞായറാഴ്ച തിരിക്കും. തിങ്കളാഴ്ച രാവിലെ പണിക്കു കേറണം.”

"എവിടുന്നാ ട്രെയിന്‍?”

“ട്രെയിനിനല്ല, കട്ടപ്പനേന്നു നേരിട്ട് ബസുണ്ട്. അതിനു പോകുന്നതാ എളുപ്പം.”

“ഓ, ശരി. ഞാനോര്‍ത്തു, ഇനി കോട്ടയത്തൂന്നോ എറണാകുളത്തൂന്നോ എങ്ങാനും ട്രെയിനിനാണു യാത്രയെങ്കില്‍ കാണാമല്ലോന്ന്‌.”

“കാണുന്നതിനെന്താ, ഞാന്‍ ഇനീം ഇതിലെയൊക്കെ വരാം. എന്തായാലും പ്രദീപ് പോണേനു മുന്‍പ് നമുക്ക് ഒന്നുകൂടി കൂടണം. പിന്നെ, ബാംഗ്ലൂരെ ആ കക്ഷിയെ എനിക്കുകൂടി ഒന്നു പരിചയപ്പെടുത്തി തരണം”

“വിനോദിനെയല്ലേ, അത് ഞാന്‍ അങ്ങോട്ടു പറയാനിരിക്കുകയായിരുന്നു. ഒരു കാര്യം ചെയ്യാം, ഞാന്‍ വിനോദിന്റെ നമ്പര്‍ തരാം. എന്നിട്ട് ഇടയ്ക്കു വിളിക്കുമ്പോല്‍ പറയാം. ഓക്കെ.?”

“മതി മതി, ധാരാളം മതി.”

പ്രദീപ് മൊബൈല്‍ എടുത്ത് വിനോദിന്റെ നമ്പരിനായി പരതി. “പണ്ടുകാലത്തായിരുന്നെങ്കില്‍ എനിക്കിങ്ങനെ നമ്പര്‍ കോണ്ടാക്റ്റ്സില്‍ പോയി നോക്കെണ്ടി വരത്തില്ലാരുന്നു. എന്റെ ആവശയ്ത്തിനുള്ള ഒരുമാതിരിപ്പെട്ട നമ്പരൊക്കെ എനിക്കു മന:പാഠമായിരുന്നു. ഈ സെല്ഫോണ്‍ ഉപയോഗം തുടങ്ങിയതില്‍ പിന്നെ നമ്പരൊന്നും ഓര്‍ത്തു വെയ്ക്കേണ്ട.... ആ ഇന്നാ, വിനോദിന്റെ നമ്പര്‍ നയന്‍-ഡബിള്‍-എയിറ്റ്-സിക്സ്.... ”

അപ്പോഴാണ്, മുന്‍പ് തോന്നിയ ഒരു കൌതുകം തുറന്നു ചോദിച്ചാലോ എന്നെനിക്കു തോന്നിയത്. തെല്ലു സങ്കോചത്തോടെയാണെങ്കിലും “അതേയ്, ഗള്‍ഫുകാരനൊക്കെയാണെങ്കിലും, ഇതെന്നാ ഈ നോകിയ 1108 കൊണ്ടുനടക്കുന്നത്? ഞാന്‍‌ നിങ്ങളുടെ കയ്യില്‍ ഒരു വമ്പന്‍ ഫോണാണു പ്രതീക്ഷിച്ചത്. അതോ ഇതു നാട്ടില്‍ വന്നപ്പോ തല്‍ക്കാലത്തേക്കു വാങ്ങിയതാണോ?”

പ്രദീപ് സുന്ദരമായൊന്നു ചിരിച്ചു. “എന്റെ പൊന്നു സുഹൃത്തേ, നമുക്കവിടെയും ഇവിടെയും ഒരൊറ്റ ഹാന്‍ഡ്സെറ്റേ ഉള്ളൂ. അക്കരെ കടന്ന് ആദ്യം വാങ്ങിയത് ഇതുപോലെ തന്നെ താണയിനം ഒരു സെറ്റായിരുന്നു. ഒരു 3315. ഏതാണ്ട് ഒന്നരക്കൊല്ലം മുന്പ് വരെ അതു തന്നെയായിരുന്നു കയ്യില്‍. ഒരു ദിവസം അതു സ്വിമ്മിങ് പൂളില്‍ വീണു. അതോടെ അതിന്റെ പണി പൂട്ടി. അന്നെല്ലാവരും പറഞ്ഞു- പോയി നല്ല ഒരു സെറ്റ് വാങ്ങാന്‍. എവടെ? ഞാന്‍ പോയി ഇതു വാ‍ങ്ങി. നമ്മടെ ഉദ്ദേശംന്നു വെച്ചാ ഇവടന്നു പറഞ്ഞാ അവടെ കേക്കണം, അവടന്നു പറഞ്ഞാ ഇവടെ കേക്കണം, പിന്നെ അത്യാവശ്യം എസ്സെമ്മെസ്സും. അല്ലതെ നമക്കു വാപ്പും ബ്ലൂടൂത്തും ജിപിആറെസ്സും ക്യാമറയുമൊന്നും മൊബൈലില്‍ വേണ്ടാ. ചുമ്മാ മൊബൈല്‍ അത്ര തന്നെ.”

മതിയായോ എന്നയര്‍ത്ഥത്തില്‍ എന്നെ ഒന്നിരുത്തി നോക്കിയിട്ട് തുടര്‍ന്നു: “പിന്നെ ഇവടെ വന്നപ്പോ ഒരു ലൈഫ്ടൈം കണക്ഷന്‍ ഞാനങ്ങെടുത്തു, പോകുമ്പോ വീട്ടിലേപ്പിച്ചിട്ടു പോകും..!”

“ഓകെ..” ബോദ്ധ്യപ്പെട്ടിരിക്കുന്നു. അതേസമയം ഞാനോര്‍ത്തു- അപ്പോപ്പിന്നെ ഈ സ്കൂളിലൊക്കെ പഠിക്കുന്ന പിള്ളേര്‍ എന്തിനാ പതിനഞ്ചും ഇരുപതും ഇരുപത്തയ്യായിരോം ഒക്കെ വിലയുള്ള സ്മാര്‍ട്ഫോണും കൊണ്ടു നടക്കുന്നത്?

“എന്നാ ശെരി നമ്മക്കെഴുന്നേക്കാം?” ബില്ലുകൊടുത്തു കഴിഞ്ഞപ്പോള്‍ ഉണ്ടായ ‘ഗ്യാപ്’ നിറയ്ക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. കുറെ നേരമിരുന്നു കഥ പറഞ്ഞതിന്റെയും സൂപ്പര്‍ ശാപ്പാട് അടിച്ചതിന്റെയും ആലസ്യം കാരണം പെട്ടെന്നു എഴുന്നേക്കാന്‍ ശരീരത്തിനും മനസ്സിനും മടി. പോക്കുവെയിലില്‍ തിളങ്ങിനിന്ന കായലിന്റെ കാറ്റേറ്റ് അല്പനേരം ഷാപ്പിനു പുറത്തു നിന്നപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം. ചുമ്മാതല്ല, ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയുന്നത് അല്ലേന്ന് ചോദിച്ചപ്പോള്‍ പ്രദീപ് പറഞ്ഞു - “എത്ര നാളുണ്ടെന്നു കണ്ടറിയാം.”

“അപ്പോ വിട്ടേക്കാം?” പോക്കറ്റില്‍ നിന്നും കാറിന്റെ കീയെടുത്തുകൊണ്ട് പ്രദീപ്.

“വണ്ടി ഓടിക്കാന്‍ പ്രശനമൊന്നുമില്ലല്ലോ അല്ലേ?” തെല്ലൊരാശങ്കയോടെ ഞാന്‍ .

“ഓടിക്കാന്‍ പറ്റത്തില്ലെങ്കി ഓടിക്കാന്‍ വയ്യഡേ, നമക്കു ഇച്ചിരെ കഴിഞ്ഞു പോകാം, അല്ലെങ്കി നീ ഡ്രൈവ് ചെയ്യ് എന്നു ഞാന്‍ ഓപ്പണായിട്ടു പറയും.”

“ഞാന്‍ ഡ്രൈവ് ചെയ്തതു തന്നെ! അതെന്തായാലും നടക്കില്ല. കാരണം ചന്തുവിന് ഡ്രൈവിങ് അറിയില്ല.!”

“അയ്യേ, അതൊക്കെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാട്ടോ! ചെറുപ്രായത്തില്‍ തന്നെ പഠിച്ചിരിക്കണം ഡ്രൈവിങ് ഒക്കെ.”

ഗ്ഗ്‌ളു .. ഗ്ഗ്‌ളു എന്നൊരു ശബ്ദത്തോടെ നീലനിറമുള്ള ഐ-ടെന്‍ പൂട്ടുതുറന്നു.ബീജ് നിറമുള്ള അകത്തളത്തില്‍ കാര്‍ പെര്‍ഫ്യൂമിന്റെ വാസന തങ്ങിനിന്നിരുന്നു. സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങിയതും പ്രദീപിനൊരു കാള്‍.

“ഹലൊ..”

“...”

“അല്ല, ഇവിടെ കുമരകത്ത്. ഒരു കമ്പനിക്കാരന്‍ ഒരു ട്രീറ്റ് കൊടുക്കാന്‍ വന്നതാ....”

“...”

“ഞാന്‍ അന്നു പറഞ്ഞില്ലേ, രാജ്, ബാംഗ്ല്ലൂരില്‍ ഉള്ള..?... ഏ?.. അതു തന്നെ- കട്ടപ്പന.”

“....”

“എന്നതാ? .. ഏയ്.. ഇല്ലില്ല.. പോവ്വാ.. പുറപ്പെടാന്‍ തുടങ്ങുവാരുന്നു. ....... ഇല്ല, വിളിച്ചില്ല. വൈകിട്ടാട്ടെ, ഇപ്പോ ഓഫീസിലാരിക്കും... അപ്പോ ഞാന്‍ ചെന്നിട്ടു വിളിക്കാം. കെട്ടോ.... ആം...”

ആ സംസാരം ശ്രദ്ധിക്കാതിരിക്കാനാവുമായിരുന്നില്ല. കാള്‍ തീര്‍ക്കുമ്പോള്‍ പ്രദീപിന്റെ മുഖത്തു അതുവരെ ഞാന്‍ കാണാത്ത ഒരു പ്രകാശം പടരുന്നതു കണ്ടു.

“അര്‍ച്ചന.. അല്ലല്ല, ‘ആര്‍ച്ച‘ ആയിരുന്നിരിക്കണം അല്ലേ?”

“ഹൂ എത്സ്?” പ്രദീപിന്റെ മുന്‍പത്തെ സന്തോഷത്തിന്‍ മാറ്റുകൂടിയതും ഞാന്‍ കണ്ടു.

“എന്തിനാ ആര്‍ച്ച എന്ന് ഫോണില്‍ പേരു സേവ് ചെയ്തിരിക്കുന്നത്? അതു പുള്ളിക്കാരീടെ പെറ്റ് നെയിം ആണോ? അല്ല ഒരു ആകാംക്ഷ കൊണ്ടു ചോദിക്കുന്നതാ!”

“എടാ ഭയങ്കരാ, അതു പെറ്റ് നെയിമും മണ്ണാങ്കട്ടീം ഒന്നുമല്ല. എ-എ-ആര്‍-സി-എച്-എ എന്നെഴുതുമ്പോ അതു കോണ്ടാക്റ്റ് ലിസ്റ്റില്‍ ആദ്യം വരും. അതിനു വേണ്ടി അങ്ങിട്ടെന്നേയുള്ളൂ.”

“എന്റെ പൊന്നേ, എന്തൊരു ലോജിക്! അതിന്റെ കാര്യമില്ലല്ലോ, റീസന്റ് കാള്‍ ലിസ്റ്റില്‍ എപ്പോളും കാണില്ലേ?”

സ്റ്റീരിയോയില്‍ പാട്ടു പരതിക്കൊണ്ടിരുന്ന പ്രദീപ് ‘മതിയെടാ ആക്കിയത് ‘ എന്നര്‍ഥമാക്കുന്ന ഒരു നോട്ടം നോക്കി വണ്ടി മുന്നോട്ടെടുത്തു.

പാട്ടുപോലെ പിന്നെയും പിന്നെയും പ്രദീപിനെ കിനാവിന്റെ പടികടന്ന് ആ പദനിസ്വനങ്ങള്‍ വരുന്നുണ്ടായിരുന്നിരിക്കണം. പൊന്‍‌കുന്നത്തു നിന്നും എത്രയും വേഗം കട്ടപ്പനയ്ക്കുള്ള ബസു പിടിക്കണം എന്ന ചിന്തയില്‍ ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. കാറ് കോട്ടയത്തിനുള്ള വഴിയേ ഞങ്ങളെയും കൊണ്ട് പാഞ്ഞു.

എന്നിട്ട് ?

2 comments:

  1. {{{{{ട്ടോ...}}}}}

    സ്വാമിയെ ശരണം അയ്യപ്പാ.. തേങ്ങാ അടിച്ചു..ഇതപ്പോള്‍ നീണ്ട കഥ ആണല്ലോ അല്ലെ.

    ReplyDelete
  2. തുടരന്‍ ശീലമാക്കുകയാണോ?

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'