Friday, September 26, 2008

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും - 1

നിലാവേ വാ.. സെല്ലാതേ വാ..
എന്നാളും ഉന്‍ പൊന്‍വാനം നാന്‍
എനൈ നീ താന്‍ പിരിന്താലും
നിനൈവാലേ അണൈത്തേന്‍..


ഒരു പാട്ട്‌ എവടെയെങ്കിലുംവെച്ച്‌ ഒന്നു ചെവിയില്‍ കയറിക്കഴിഞ്ഞാല്‍ അത്‌ പിന്നെ ചുണ്ടത്തൂടെ ഇങ്ങനെ ഒലിച്ചോണ്ടിരിക്കും. ഇതു പ്രദീപ്‌ തന്നേച്ചു പോയതാണ്‌.

ഈ ശനിയാഴ്ച വൈകുന്നേരത്തെ ബാംഗ്ലൂര്‍ നിരത്തുകളിലെ ഒരു ട്രാഫിക്ക്‌! ഒരുത്തന്‍ ആപ്പിള്‍ പോലത്തെ ഒരു പെണ്ണിനേം പിന്നില്‍ വെച്ചോണ്ട്‌ എന്‍റെ കാറിന്‍റെ ഇടത്തെ റിയര്‍വ്യൂ മിററില്‍ മുട്ടി-മുട്ടിയില്ല എന്നും പറഞ്ഞു പാഞ്ഞു പോയി. അവന്‍റെയൊരു ആക്രാന്തം! ഞാന്‍ ഉള്ളില്‍ ചിരിച്ചു.

അപ്പോഴും ഞാന്‍ പ്രദീപിന്‍റെ പാട്ട്‌ മൂളി.

***

ഇന്നലെ ഉച്ചതിരിഞ്ഞ്‌ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രദീപിനെ പിക്കുചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുതല്‍ മനസ്സു നൊസ്റ്റാള്‍ജിയയില്‍ വീര്‍പ്പുമുട്ടുകയാണ്‌. വര്‍ഷങ്ങള്‍ കൂടി പഴയ കൂട്ടുകാരനെ കണ്ടപ്പോഴുണ്ടായ സന്തോഷം എയര്‍പോര്‍ട്ടില്‍ വച്ച്‌ അല്‍പ്പം അതിരുകടന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ഓഹ്‌.. പിന്നേ, അവര്‍ക്കറിയാമോ ഞങ്ങള്‍ തമ്മിലുള്ള ബന്ധം?

ഫോറിന്‍ പെര്‍ഫ്‌യൂമിന്റെ മണവുമായി അവന്‍ ഉദ്യാനനഗരത്തിന്റെ കാഴ്ചകളാസ്വദിക്കുമ്പോള്‍ ഞാന്‍ വീണ്ടും പഴയൊരു നല്ല കാലം ഓര്‍ത്തു. നടുവില്‍ ഇലക്ടിക്‌ പോസ്റ്റുള്ള നടപ്പാതകളിലൂടെ തോളോടു തോള്‍ ചേര്‍ന്നു നടന്ന, ഒരു ചിക്കന്‍ ഷവര്‍മ്മ വാങ്ങി പങ്കിട്ടു തിന്ന, കുറുകിയ ഒരു ഷാര്‍ജ്ജാ ഷേയ്ക്കിന്റെ മരവിപ്പ്‌ നിറുക മരവിപ്പിച്ച കാലം.

"കോപ്പേ, വണ്ടിയെടടാ" ആക്രോശം കേട്ടാണു ഞാന്‍ ഞെട്ടിയുണര്‍ന്നത്‌.

"തെണ്ടീ, അതിനു ഗ്രീന്‍ സിഗ്നല്‍ ആയില്ലല്ലോ?" ചുമ്മാ ഞെട്ടല്‍ മൂടാന്‍വേണ്ടി ചോദിച്ചു.

"അല്ല, നീയെന്താ ഇത്ര സ്വപ്നം കാണാന്‍?" ഞാന്‍ അവനെ നോക്കി ഒന്നു കണ്ണിറുക്കി, തോളുകൂട്ടി കനത്തില്‍ ഒരിടി കൊടുത്തു. അവന്‍ എന്നെ ഇടിക്കാന്‍ ഓങ്ങിയപ്പോളേക്കും ഗ്രീന്‍ വന്നു, ഞാന്‍ രക്ഷപ്പെട്ടു.

"ഇവനൊന്നും പെണ്ണുകെട്ടിയാലും കൈത്തരിപ്പു മാറില്ലേ, പാറേപ്പള്ളി മാതാവേ!"

'പട്ടി'യില്‍ തുടങ്ങി 'മോനേ'യില്‍ അവസാനിക്കുന്ന ഉദ്ദേശം 40 അക്ഷരങ്ങളുള്ള മലയാളം കണ്ടതില്‍ വച്ചേറ്റവും വലിയ ഒറ്റവാക്കുകളിലൊന്നുച്ചരിച്ച്‌ ഞാന്‍ വീണ്ടും ഡ്രൈവിങ്ങില്‍ത്തന്നെ ശ്രദ്ധിച്ചു.

***

ചായയും കുളിയും ഇറ്റുറക്കവും കഴിഞ്ഞ്‌ നായകന്‍ വരുമ്പോള്‍ ഞാനും നല്ലപാതിയും അത്താഴത്തിന്റെ പണിയിലായിരുന്നു. മണം പരത്തി മൊരിയുന്ന അയലയെ ചുമ്മാ ഞാന്‍ ചട്ടുകം കൊണ്ടു കുത്തിക്കൊണ്ടു നിന്നു. പത്നി സവാള അരിയലാണ്‌. അവളുടെ കണ്ണു നനയുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, "കരയണ്ടടീ, നാളെ മുതല്‍ വീണ്ടും കഞ്ഞീം പയറും തന്നാ. ഇവന്‍ നാളെ ഉച്ചയ്ക്കു പോകും!. കേട്ടോടാ, പ്രദീപേ, വെറും കഞ്ഞി വെയ്ക്കാന്‍ പോലും അറിയില്ലാത്ത ഒരു ഭാര്യയെയാടാ എനിക്കു കിട്ടിയെ. ഒന്നു വീടു നോക്കാവുന്ന പരുവത്തിലാക്കിയെടുക്കാന്‍ എത്ര കഷ്ടപ്പെട്ടെന്നറിയാവോ? ദൈവകൃപയാല്‍ വയറിളക്കം പിടിക്കാതെ ജീവിക്കുന്നു!"

"ഡയലോഗു സൂക്ഷിച്ചു വിട്‌, ഇതേയ്‌, കോളേജില്‍ നിന്റെ മുന്നില്‍ ചൂളി നിന്ന മറ്റേ ബീസിയേക്കാരി പെണ്‍കിടാവല്ല. നാളേം കൂടെ വേണ്ട ഭാര്യയെന്ന ഭാരമാ!"

"ഡാ മോനേ, ഒരു നിറയ്ക്കു രണ്ടു വെടിയാണോടാ പൊട്ടിക്കുന്നെ?"

"അല്ലെടാ, ഇതേയ്‌ ഇരട്ടക്കുഴല്‍ തോക്കാ!" ഞാന്‍ പിന്നെയും ചമ്മിയോ?

"അതേയ്‌, ഞാന്‍ ദേ ഈ ചോറുകൂടി വാര്‍ത്തിട്ടേച്ചും വരാം, ഒരഞ്ചു മിനിറ്റ്‌" ടെറസിലേക്കു കണ്ണുകാണിച്ചു ഞാന്‍ പറഞ്ഞു.

"അയ്യോ, ദേ, ആ മീനെല്ലാം എടുത്തോണ്ടു പോവ്വാന്നോ?" -പോകാന്‍ നേരം നല്ലപാതിയുടെ ടെന്‍ഷന്‍ നിറഞ്ഞ വാക്യം.

"ആ, നീയതീക്കൊറച്ചു വെളമ്പിയാ മതി".

"താഴെ ഞാനുണ്ടെന്നോര്‍ക്കണേ!"

"നിന്റകത്തുള്ളയാള്‍ ഇതൊന്നും കണ്ടു പഠിക്കാതിരിക്കാനല്ലിയോ ഞാന്‍ ടെറസിലേക്കു പോണെ" മാക്സിമം ഉത്തരവാദിത്വബോധവും ശൃംഗാരവും ചാലിച്ചൊരു സുഖിപ്പിക്കല്‍. അതേലവള്‍ വീണു!

'എന്റെ മണര്‍കാട്ടു പാപ്പാ, നീയിതൊന്നും കാണുന്നില്ലേ?'

***

"മാഷേ, കൊള്ളാമല്ലോ, കുടുമ്മമായിട്ടു താമസിച്ചാല്‍, ഐസ്ക്യൂബും, മീന്‍വറുത്തതും മാങ്ങാ അച്ചാറുമൊക്കെയായി വെള്ളമടി കൊഴുപ്പിക്കാം എന്നൊരു മെച്ചമുണ്ടല്ലേ?"

"പോടേയ്‌.. പെണ്ണുമ്പിള്ളേടെ പരിഭവവും പരാതിയും കേക്കുമ്പോത്തന്നെ പാതി കെട്ടെറങ്ങും. ഒരാഴ്ച്ചത്തെ പണീം കഴിഞ്ഞു വന്നു രണ്ടേ രണ്ടു ചെറുതു വിട്ടാല്‍പ്പറയും' അതേയ്‌, ഈയിടെ നല്ല പോളിങ്ങാണല്ലോന്ന്‌'. അക്കണക്കിനു നോക്കിയാല്‍ പച്ചവെള്ളമൊഴിച്ചു നിപ്പനടിച്ച്‌ റൂമില്‍ വന്നു ബോധംകെട്ടുറങ്ങുന്ന ബാച്ചിലറിന്റെ സുഖം വേറൊരുത്തനുമില്ല. ആഹ്‌, നിനക്കിതൊക്കെ മനസ്സിലായിക്കോളും. 'മീനത്തില്‍ താലികെട്ട്‌' ഒന്നു കഴിഞ്ഞോട്ടെ."

"ഉം..."

വിമാനം കയറിവന്ന ഒരു ജോണിവാക്കറിന്റെ കഴുത്തില്‍ വൈകുന്നേരത്തെ വേനല്‍മഴയുടെ ഈറന്‍ മാറാത്ത ആകാശം സാക്ഷിയാക്കി പ്രദീപ്‌ പിടിമുറുക്കി. 'എത്ര വര്‍ഷം കൂടിയുള്ള ഒരു കമ്പനിയാണെടാ കള്ളക്കഴു...തേ'യെന്നുപറഞ്ഞായിരുന്നു അവന്‍റെ ചിയേഴ്സടി.

ജോണിച്ചായനും ഐസ്ക്യൂബും ചേര്‍ന്നു അകം ആദ്യമൊന്നു മരവിപ്പിച്ചെങ്കിലും ഓര്‍മ്മകള്‍ക്കു പതുക്കെ ചൂടുവരാന്‍ തുടങ്ങി. പഠനം കഴിഞ്ഞ കാലത്ത്‌ ഒന്നു ചുവടുറപ്പിക്കാന്‍ പ്രദീപ്‌ കാണിച്ചു കൂട്ടിയ പരാക്രമങ്ങളും അവസാനം ഇന്ന്‌ അബുദാബിയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗവും. പ്രദീപ്‌ തീയില്‍ക്കുരുക്കുമ്പോഴാണ്‌ ഞങ്ങള്‍ പരസ്പരം കണ്ടതും അറിഞ്ഞതും.

"എടാ കോപ്പേ, നിനക്കൊരു കാര്യമറിയാമോ? ഞാനീ ലിക്വറുകഴിക്കുന്നതിപ്പോ എത്ര നാളുകൂടിയാണെന്നു എനിക്കു തന്നെ നല്ല പിടിയില്ല."

അവന്‍റെ കണ്ണുകള്‍ അദ്ഭുതംകൊണ്ട്‌ വിടര്‍ന്നു. "അതെന്നാടാ നീ കല്യാണമൊക്കെക്കഴിച്ചപ്പോഴേക്കും അങ്ങു മാന്യനായിപ്പോയോ?"

"യേയ്‌, അങ്ങനെയൊന്നുമില്ല." എന്നു ഞാന്‍ പറഞ്ഞൊഴിഞ്ഞെങ്കിലും അതിലും അല്‍പം കാര്യമില്ലാതിരുന്നില്ല. അതവനും മനസ്സിലായി.

"ഡാ, പിന്നേ, നിന്റെ പണ്ടത്തെ വിഷമമൊക്കെ മാറിയോ?"

'എന്നാ വെഷമം' എന്നൊരു മറുചോദ്യം പ്രതീക്ഷിച്ചുകൊണ്ടാണ്‌ അങ്ങനെയൊരു ചോദ്യം ഞാന്‍ എറിഞ്ഞത്‌. അവന്‍ പെട്ടെന്നൊന്നു മുഖമുയര്‍ത്തി നോക്കിയിട്ടു വിരല്‍ വീണ്ടും കടുകുമാങ്ങാ അച്ചാറിന്റെ ചാറില്‍ ഒന്നുകൂടി മുക്കിയെടുത്തു. അവന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെന്നും അതിനെപ്പറ്റി അവനിനിയും എന്തോ പറയാനുണ്ടെന്നും വ്യക്തമായി.

അത്യാവശ്യം മൂഡായിരുന്നതിനാലും കാര്യമായ വര്‍ത്താനം ഇനിയാണു നടക്കാന്‍ പോകുന്നത്‌ എന്നറിഞ്ഞും ഞാന്‍ പതുക്കെ കുപ്പി ഒരരികിലേക്കുമാറ്റി വച്ചു. പ്രദീപ്‌ ഗ്ലാസില്‍ മിച്ചമുണ്ടായിരുന്നതു കൂടി മൊത്തിക്കുടിച്ചിട്ട്‌ ഇടംകൈ കൊണ്ടു ചിറിതുടച്ചു. എന്റെ മുഖത്തു വീണ്ടും ഒരു നിശ്ശബ്ദചിരി പടര്‍ന്നു. അഭുദാഫീലെ അക്കൗണ്ട്സ്‌ ആപ്പീസറാണേലെന്നാ, ഇവന്‍റെ രീതിക്കന്നുമിന്നും ഒരു മാറ്റവുമില്ലല്ലോ എന്നു ഞാനതിശയിച്ചു. പണ്ടു ഞാനിങ്ങനെ ചിരിക്കുന്നതു കാണുമ്പോള്‍ ഈ പഹയന്‍ ചോദിക്കുന്നതെന്നതായിരുന്നെന്നോ- "എന്നാ കോപ്പു കണ്ടിട്ടാടാ മൈഗുണേശാ കിണിക്കുന്നെ?" എന്ന്‌. മനപ്പൂര്‍വ്വം ചിരിയടക്കി, ഞാന്‍ വിഷയത്തിലേക്കു കടന്നു:

"ആ, പറ മാഷേ, ചുമ്മാ ഷോ കാണിക്കാതെ!"

"എടാ എനിക്കവളെ മറക്കാന്‍ കഴിയുന്നില്ലടാ..!"

എടുപിടീന്നായിരുന്നു മറുപടി!

( ബാക്കി പിന്നെ...)

3 comments:

  1. ഒരുപാടു കാലത്തിനു ശേഷം ഒരു കൂട്ടുകാരന്‍...

    ReplyDelete
  2. തുടരനാണല്ലേ? ശരി, ബാക്കി പറയൂ

    ReplyDelete
  3. "നിന്റകത്തുള്ളയാള്‍ ഇതൊന്നും കണ്ടു പഠിക്കാതിരിക്കാനല്ലിയോ ഞാന്‍ ടെറസിലേക്കു പോണെ" മാക്സിമം ഉത്തരവാദിത്വബോധവും ശൃംഗാരവും ചാലിച്ചൊരു സുഖിപ്പിക്കല്‍. അതേലവള്‍ വീണു!

    അതേ അതേ ..എന്നും പറഞ്ഞ് ഇരുന്നൊ!!

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'