Saturday, May 17, 2008

നാമവിശേഷം - ഭാഗം 2

ഇരട്ടപ്പേരുവിളിയുടെ വസന്തകാലം ഡിഗ്രി പഠനത്തിന്‍റെ സമയമായിരുന്നു. ഒരുമാതിരിപ്പെട്ട എല്ലാര്‍ക്കും തരക്കേടില്ലാത്ത ഒരു പേരു നല്‍കുക എന്നത്‌ ഏതു കോളേജിന്‍റെയും ഒരു രീതിയാണല്ലോ. അതില്‍ അദ്ധ്യാപകരെന്നോ വിദ്യാര്‍ത്ഥിയെന്നോ ആണെന്നോ പെണ്ണെന്നോ ഭേദമില്ല.

രാജകുമാരി എന്‍.എസ്സ്‌.എസ്സ്‌ കോളേജിലെ ബി.എസ്സ്‌.സി പഠനകാലത്ത്‌ ഞാന്‍ കാണിച്ച എറ്റവും വലിയ സാഹസങ്ങളില്‍ ഒന്നായിരുന്നു എന്‍റെ ക്ലാസ്സിലെ 52 പേരില്‍ ഭൂരിഭാഗം ആള്‍ക്കാരുടെയും ചെല്ലപ്പേരടങ്ങുന്ന ഒരു ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചത്‌. ഈ രക്തത്തില്‍ എന്നെക്കൂടാതെ എന്‍റെ സഹമുറിയന്മാരായിരുന്ന അനില്‍, എല്‍ബി, രാജേഷ്‌ എന്നിവര്‍ക്കും കാര്യമായ പങ്ക്‌ ഉണ്ടായിരുന്നു. അതിലെ മിക്കവാറും പേരുകള്‍ക്കും പിന്നില്‍ ഒരു ന്യായമോ സംഭവമോ ഉണ്ടാവുകയും ചെയ്യും.

എന്നു വെച്ചാല്‍ ആദ്യമായി തക്കായി, ശ്ശേ, അനിലിന്‍റെ കാര്യം തന്നെയെടുക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ ഇലക്ട്രോണിക്സ്‌ പഠിക്കുന്ന കാലത്തു തന്നെ അത്യാവശ്യം എലക്ട്രോണിക്സ്‌ സര്‍വ്വീസിങ്ങ്‌ ഭ്രമം ഉണ്ടായിരുന്ന ആളാണു ടിയാന്‍. അക്കാലത്ത്‌ ഒരു ഡയോഡോ റെസിസ്റ്ററോ വാങ്ങാന്‍ വേണ്ടി മാത്രം നെടുംകണ്ടത്തു നിന്നും തമിഴ്‌നാട്ടിലെ കമ്പത്തേക്കു അനവധി യാത്രകള്‍ അവന്‍ നടത്തിയിട്ടുണ്ട്‌. വൂഫറുകളും ആമ്പ്ലിഫയറുകളും ടേപ്പ്‌ റെക്കോര്‍ഡര്‍ മെക്കാനിസവുമെല്ലാം ധന്യമാകിയ ആ കാലം മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങളിലെ ഒരു ബ്രാന്‍ഡ്‌ നെയിം തന്നെ അനിലിനും ചാര്‍ത്തി- തക്കായി. ഒന്നുകൂടി പൊലിപ്പിച്ചു പറഞ്ഞാല്‍ ലോക്കല്‍ തക്കായി.

കരുമാടിക്കുട്ടന്‍ റിലീസായകാലത്ത്‌, കൈകൊട്ടു പെണ്ണേ, കൈ കൊട്ടുപെണ്ണേ എന്നു കേരളമൊന്നടങ്കം പാടി നടന്ന കാലത്ത്‌ ഇനി ഉടനെയൊന്നും ബാര്‍ബര്‍ ഷോപ്പിലേക്കില്ല എന്നുമ്പറഞ്ഞാണ്‌ രാജേഷ്‌ മുടി പറ്റെ വെട്ടിയത്‌. ആരോ ഒരു രസത്തിനു കരുമാടീന്നു വിളിച്ചു. പിന്നെ കോളേജു മുഴുവന്‍ അതേറ്റുവിളിച്ചു. എല്‍ബി സ്നേഹംകൂട്ടി 'കരു' എന്നു ചുരുക്കിവിളിച്ചു. കോതമംഗലത്തെ പോത്താനിക്കാട്ടു നിന്നും ഹൈറേഞ്ചിലേക്ക്‌ വണ്ടി കയറിയ എല്‍ബിച്ചായന്‍ വന്ന വരവിനുതന്നെ തന്‍റെ 'ചുള്ളന്‍' എന്ന പേര്‌ കൊണ്ടുപോന്നു - 'ഇവന്‍ ചുള്ളനാണു കേട്ടോ' എന്നു പറയുന്ന മാതിരി അത്ര ചുള്ളനൊന്നുമല്ലായിരുന്നെങ്കിലും ആ വാക്കു കേട്ടാല്‍ എല്‍ബിയുടെ അലറിച്ചിരിയാണിന്നും ഓര്‍മ്മയില്‍.

ഈ എല്‍ബിയുടെ സന്തതസഹചാരിയും ലോക്കല്‍ ഗാര്‍ഡിയനുമൊക്കെയായിരുന്നു ഡിനു ആദായി. ആദായി എന്ന അവന്‍റെ അപ്പന്‍റെ പേരിനെ വികൃതമാക്കി ഡിനുവിനു തന്നെ നല്‍കിയതു മറ്റാരുമല്ല, എല്‍ബി തന്നെ. "ഡിനു അതായി, ഇതായി, ആടായി, കോഴിയായി, പാമ്പായി അവസാനം വടിയായി" എന്നു പറഞ്ഞുവരുമ്പോഴേക്കും എല്‍ബിയുടെ പത്തു പൂര്‍വ്വികര്‍ തെറികേട്ടിരിക്കും.

അതുപോലെ, അന്നൊരു നാളില്‍ പനിപിടിച്ചു ക്ലാസ്സിലൊന്നും പോകാതെ റൂമില്‍ ചടഞ്ഞുകൂടിയ സിജോയ്കിട്ട്‌ കൊടുത്ത പണി എന്നതാന്നോ? സിജോയുടെ 'വളരെ അടുത്ത' കൂട്ടുകാരിയുടെ വീട്ടിലേക്കു വിളിച്ചിട്ടു പറഞ്ഞു- 'അതേയ്‌, ഇന്നു രാവിലെ സിജോയുടെ കാലു ക്ലോസെറ്റില്‍ പോയി, ഉളുക്കി. നടക്കാന്‍ വയ്യാഞ്ഞതു കൊണ്ടാ ക്ലാസില്‍ വരാഞ്ഞത്‌. പനിയാണെന്നു വെറുതേ പറഞ്ഞതാ. നടക്കാന്‍ മേലാത്തതുകൊണ്ട്‌ നിന്നോടു മാത്രം വിവരം പറയാന്‍ പറഞ്ഞു ഞങ്ങളെ ഏര്‍പ്പാടാക്കി വിട്ടതാ.' സംഗതി ഏറ്റു. പിറ്റേ ദിവസം ആ പെണ്‍കുട്ടി വരുന്ന ബസില്‍ വന്ന എല്ലാ വിദ്യാര്‍ഥിനികളും സിജോയുടെ ഉളുക്കിയ കാലു കാണാന്‍ ഉദ്വേഗത്തോടെ വരുന്നത്‌ ക്രൂരമായ ഒരാനന്ദത്തോടെ ഞങ്ങള്‍ നോക്കിനിന്നു. ഈ സംഭവത്തോടെ 'ക്ലോസറ്റ്‌ ഉണ്ണി' (ചുരുക്കി സി.റ്റി. ഉണ്ണി) എന്നൊരു പേരു വീണു ആശാന്‌.

ഗഞ്ചന്‍ എന്ന ദിലീപ്‌ തന്‍റെ ഇരട്ടപ്പേരു കേള്‍ക്കുമ്പോള്‍ എന്നും ഒരു നിര്‍വ്വികാരതയോടെ മാത്രമേ നിന്നിട്ടുള്ളൂ. അബീഷിനെ വീട്ടുകാര്‍ നല്ലോരുപേരും നല്‍കി കോളേജിലേക്കയച്ചെങ്കിലും സഹപാഠികള്‍ക്ക്‌ അവനെ 'കപീഷ്‌' എന്നു വിളിക്കാനായിരുന്നു താല്‍പര്യം. എന്‍റെ ബി.എസ്സ്‌.സി ക്ലാസ്സിന്‍റെ മുന്‍നിരയില്‍ മൂന്നു വര്‍ഷവും സൂക്ഷ്മശ്രദ്ധയോടെ ഇമചിമ്മാതെ ലെക്‍ചറുകള്‍ കേട്ടിരുന്ന ആമിനയെ 'റഡാര്‍' എന്നാദ്യം വിശേഷിപ്പിച്ചതു തക്കായിയാണ്‌. എറ്റവും പൊക്കമുണ്ടായിരുന്ന, ഇല്ലിക്കമ്പുപോലെ മെലിഞ്ഞ, ഞങ്ങള്‍ ആണുങ്ങള്‍ കാട്ടുന്ന ഏതലമ്പിനും ഒരധികാരഭാവത്തോടെ ശകാരിക്കുന്ന ശ്രീകലയെ ബഹുമാനിക്കാന്‍ 'ചേച്ചി' എന്നൊരു സ്ഥാനപ്പേരല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു.

കോളേജിലെ എന്‍.എസ്സ്‌.എസ്സിന്‍റെ ഒരു മുഖ്യ സംഘാടകനായിരുന്ന ഷിനുമോനെ ഞാന്‍ ഓര്‍ക്കുന്നു. നാടന്‍ പാട്ടുകളും കുറിക്കുകൊള്ളുന്ന തമാശകളുമൊക്കെയായി ഒരു സദസ്സിനെ കയ്യിലെടുക്കാന്‍ അവനൊരാള്‍ മതിയാകും. ശരീരത്തിന്‍റെ വലിപ്പം പരിഗണിച്ച്‌ 'ചിന്നന്‍' എന്ന പേരാണ്‌ അവനു നല്‍കപ്പെട്ടത്‌. പക്ഷേ, ബാലരമയില്‍ കാണാറുണ്ടായിരുന്ന കൗശലക്കാരനായ ചിന്നന്‍ ചുണ്ടെലിയുടെ സ്വഭാവമാവില്ലേ അവനെ ആ പേരിനുടമയാക്കിയത്‌?

നോട്ടുകള്‍ എഴുതി സൂക്ഷിക്കുന്ന ഫയലില്‍ ഇ.എം.എസ്സിന്‍റെയും എ.കെ.ജിയുടെയും മാര്‍ക്സിന്‍റെയും ചെ ഗുവേരയുടെയും ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മനോജ്‌ ഒരു തീവ്രകമ്മ്യൂണിസ്റ്റ്‌ തന്നെയായിരുന്നു. അവനെ മനോജെന്നു വിളിക്കരുത്‌, 'ചെഗു' എന്നു വിളിക്കുക.

ആ ക്ലാസ്സിലുണ്ടായിരുന്നതില്‍ എറ്റവും വെറൈറ്റി പേര്‌ ആയിരുന്നു അര്‍ജുന്‍റേത്‌ - അര്‍ജുന്‍ തോ കോള്‍ബേ(തോ എന്നാല്‍ തോമസ്‌). അതിലെ തോയും കോയും ചേത്തു 'തോക്കോ' എന്നൊരു പേരു നല്‍കിയാല്‍ എങ്ങനെയിരിക്കും? പക്ഷെ തിരിച്ചറിയപ്പെടാന്‍ കോള്‍ബേ എന്നൊരു സര്‍നെയിമിനു പുറമേ ഒരു ഇരട്ടപ്പേരിന്‍റെ ആവശ്യമില്ലായിരുന്നു അവന്‌.

കോതമംഗലം, അടിമാലി, രാജകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ വളരെയധികം പേര്‍ക്കുള്ള ഒരു പേരാണ്‌ എല്‍ദോസ്‌. കോളേജിലും അനവധി എല്‍ദോസുമാര്‍ ഉണ്ടായിരുന്നു. ക്ലാസ്സിനകത്തും തമസസ്ഥലത്തും പോളിസികള്‍ വിറ്റ എല്‍ദോസ്‌ സുപരിചിതനായതു എല്‍.ഐ.സി എന്ന ഇനിഷ്യല്‍ കിട്ടിയതിനു ശേഷമാണ്‌. പിന്നെയുള്ള എല്‍ദോസുമാര്‍ വീട്ടുപേര്‍ ചേര്‍ത്തൊക്കെ വിളിക്കപ്പെട്ടുപോന്നു.

ഹൈറേഞ്ചില്‍ പൊതുവേ കാണുന്ന ഒരു പ്രവണതയാണ്‌ ഒരാളെ കുടുംബപ്പേരു ചേര്‍ത്ത്‌ പരാമര്‍ശിക്കുക എന്നത്‌. പത്താം ക്ലാസ്സിലെ ഡിവിഷന്‍ തിരിച്ചപ്പോള്‍ ആകെമൊത്തം രണ്ട്‌ അനീഷ്‌ ജോസഫുമാരുണ്ടായിരുന്നതില്‍ ഒരാള്‍ പത്ത്‌ എ യിലേക്കും മറ്റൊരാള്‍ പത്ത്‌ ഡി യിലേക്കും പോകേണ്ടിവന്നപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍. അവസാനം അഡ്മിഷന്‍ നമ്പര്‍ വെച്ചാണ്‌ ആര്‌ എങ്ങോട്ടു പോകണമെന്ന കാര്യത്തിലെ അങ്കലാപ്പു തീര്‍ത്തത്‌. ഈ കുഴപ്പം പിന്നീടുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ കണ്ടു പിടിച്ച വഴി മേലില്‍ പുന്നമറ്റത്തില്‍ ജോസഫ്‌ മകന്‍ അനീഷിനെ 'പുന്ന' എന്നും തോണക്കര ജോസഫ്‌ മകന്‍ അനീഷിനെ 'തോണക്കര' എന്നും വിളിക്കുകയെന്നതായിരുന്നു. ഇന്നും ആ വിളിക്കു മാറ്റമില്ല.

കൂട്ടുകാരെയൊക്കെ വിളിക്കുന്ന ഇരട്ടപ്പേരുകള്‍ സഹിക്കാം മാഷേ, അതു നമുക്കിടയില്‍ തന്നെ നില്‍ക്കും. എന്നാലൊണ്ടല്ലോ, സാറന്മാര്‍ക്കു വീഴുന്ന ഇരട്ടപ്പേര്‌.. ഏഹേ! ഇനി അവരു സ്ഥലം മാറി വേറേ സ്കൂളിലോ കോളേജിലോ പോയാലും അവരോടൊപ്പം ആ പേരിനും ട്രാന്‍സ്ഫര്‍ കൊടുക്കുന്നതാണു ചരിത്രം. ഇരട്ടയാര്‍ സ്കൂളില്‍ പഠിച്ചിട്ടുള്ള ആരും 'ഡാകിനി' എന്നു പേരുള്ള ഒരു അദ്ധ്യാപികയെ അറിയാതിരിക്കാന്‍ വഴിയില്ല. അത്രയ്ക്കു നൊട്ടോറിയസ്‌ ആയിരുന്നു ഈ പേരും അവരോട്‌ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്ന മനോഭാവവും. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്‌, ഞാന്‍ ക്ലാസ്‌ ലീഡറായിരിക്കേ സ്റ്റാഫ്‌ റൂമില്‍ നിന്നും മാപ്‌ എടുത്തോണ്ട്വരാന്‍ ഞാന്‍ നിയുക്തനായി. എവിടെയാ മാപ്‌ വച്ചിരിക്കുന്നത്‌ എന്ന എന്‍റെ ചോദ്യത്തിനു കിട്ടിയ മറുപടി "____ റ്റീച്ചറിനോടു ചോദിച്ചാല്‍ മതി" എന്നായിരുന്നു.

'അതിപ്പോ ആരാ ആ റ്റീച്ചര്‍?' എന്നു ഞാന്‍ കണ്‍ഫ്യൂഷന്‍ അടിച്ചു നില്‍ക്കുമ്പോള്‍ ഒരു സഹപാഠി പറഞ്ഞു -

"എടാ, ഡാകിനി റ്റീച്ചര്‍!".

'ഓഹ്ഹ്‌.. ഡാകിനിയായിരുന്നോ?!!'. എന്നാപ്പിന്നെ ഡാകിനി എന്നങ്ങു പറഞ്ഞാപ്പോരായിരുന്നോ എന്നു ഞാന്‍ വിചാരിച്ചു. ഇതായിരുന്നു അവസ്ഥ.

7 comments:

  1. നാട്ടിലെ പേരുകളില്‍ എല്ലാം ഇവിടെ എഴുതിയാല്‍ അടുത്ത തവണ കട്ടപ്പനയില്‍ ചെന്നു കഴിഞ്ഞാല്‍ പിന്നെ ഓലപ്പീപ്പി ബ്ലോഗിലൊരു പോസ്റ്റിടാന്‍ ഞാനുണ്ടാവില്ല. അമ്മാതിരി കിടു പേരുകളൊക്കെയാണു അതിലേ കറങ്ങുന്നത്‌. അതുകൊണ്ട്‌ നല്ലവണ്ണം സെന്‍സറു ചെയ്തിട്ടാണ്‌ ഇതിലെ പരാമര്‍ശങ്ങള്‍.

    സസ്നേഹം,
    രാജ്‌

    ReplyDelete
  2. നാമ വിശേഷം അസ്സലായിരിക്കുന്നു..:)

    qw_er_ty

    ReplyDelete
  3. ജിഹേഷ്‌, ഹരിത്‌,

    കമന്‍റിനും അഭിനന്ദനത്തിനും നന്ദി.

    :-)

    ReplyDelete
  4. എല്ലാം വായിച്ചു വരുന്നു.
    :)

    കലക്കിയിട്ടുണ്ട്.
    :)

    ReplyDelete
  5. ശ്രീ പ്രത്യേക നന്ദി. കമന്‍റിയതിനും വായനയ്ക്കും!

    ReplyDelete
  6. kollam mone !!! kurachu neratekku ijan vendum Rajakumai NSS Collegile ayathu pole oru fell ...............

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'