Friday, December 28, 2007

സ്റ്റാര്‍ട്ടിംഗ്‌ ട്രബിള്‍

2002 ലെ തെളിഞ്ഞ ഒരു വെള്ളിയാഴ്ച ദിവസം. ഞാന്‍ ബീയെസ്സീക്കു പഠിക്കുന്ന സുവര്‍ണ്ണകാലം. സ്ഥലം ഇടുക്കി ജില്ലയിലെ രാജകുമാരി എന്‍.എസ്‌.എസ്‌ കോളേജിനു മുന്നിലെ ബസ്സ്‌ സ്റ്റോപ്പ്‌. ആ ആഴ്ചയിലെ വായില്‍ നോട്ടവും തെറിവിളിയും ചീട്ടുകളിയും മറ്റു തരികിടകളുമൊക്കെ കഴിഞ്ഞു യൂണിഫോം ധാരികളായ ആണുങ്ങളും അവരുടെയെല്ലാം മനസ്സുകളില്‍ കുടുംബപരമായ പല റോളുകള്‍ വഹിക്കുന്ന പെണ്ണുങ്ങളും അടങ്ങുന്ന 17-21 പ്രായപരിധിയില്‍പ്പെടുന്ന വിദ്യാര്‍ത്ഥിസംഘം അവിടെ അക്ഷമരായി ബസ്സ്‌ കാത്തു നില്‍ക്കുന്നു. നെടുംകണ്ടം-കട്ടപ്പന ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ക്കു 2.45 pm നുള്ള സി.കെ.എസ്‌. ബസ്സ്‌ (KL 7 U 837) ആണു നോട്ടം. നെടുംകണ്ടം വരെ എസ്‌.റ്റി കിട്ടും, ഫ്രണ്ട്‌ലി സ്റ്റാഫ്‌, നല്ല കുഷ്യന്‍ സീറ്റ്‌, ബസില്‍ പാട്ടുപെട്ടിയും ഉണ്ട്‌. ആനന്ദലബ്ധിക്കിനിയെന്തു വേണം?

ഒരൊറ്റ പ്രശ്നം മാത്രം. രാജകുമാരിയില്‍ നിന്നു ബസ്സ്‌ പുറപ്പെട്ടാല്‍, പൂപ്പാറ എന്ന സ്ഥലത്തു ചെന്നു ഒരു 25 മിനിറ്റോളം വെയിറ്റിംഗ്‌ ഉണ്ട്‌. ഒരു കാലിച്ചായ കുടിക്കേണ്ടവര്‍ക്കു അതൊരു അനുഗ്രഹമാണെങ്കിലും, പൂപ്പാറ തമിഴ്‌നാടിന്‍റെ ഒരു ചെറിയ പതിപ്പ്‌ ആയിരുന്നതിനാലും ഞങ്ങളുടെ പതിവു വിനോദമായ കാനേഷുമാരി കണക്കെടുപ്പിന്‌ അവിടെ സ്കോപ്പ്‌ നന്നേ കുറവായിരുന്നതിനാലും പൊതുവെ ഈ വെയിറ്റിംഗ്‌ ആണുങ്ങള്‍ക്കു ഒരു ബോര്‍ ടൈം തന്നെ ആയിരുന്നു. ആകയാല്‍, 1 രൂപ മുടക്കി അല്ലെങ്കില്‍ ഓസി ഒരു ബൂമര്‍ ച്യുയിംഗ്‌ ഗം കൈക്കലാക്കി അതങ്ങനെ ചവച്ചോണ്ടു കത്തി വെക്കുകയാണു ഏക പോംവഴി.

അങ്ങനെ പതിവു പോലെ ഞങ്ങള്‍ പൂപ്പാറയിലെത്തി. കീപ്പിംഗ്‌ വെയിറ്റിംഗ്‌. സ്റ്റില്‍ ഇന്‍സൈഡ്‌ ദ്‌ ബസ്സ്‌.!

ഇനി ഞാന്‍ നമ്മുടെ ഗ്യാങ്ങിനെ ഒന്നു പരിചയപ്പെടുത്താം. ബ്രാക്കറ്റില്‍ ഇറങ്ങുന്ന സ്ഥലം. ഗ്യാങ്ങ്‌ ലീഡര്‍ സിജോ (നെടുംകണ്ടം), അനില്‍(നെടുംകണ്ടം), രൂപേഷ്‌(നെടുംകണ്ടം), ജോജി(നെടുംകണ്ടം), രാജേഷ്‌(നെടുംകണ്ടം), അരുണ്‍ അഥവാ കുട്ടന്‍ (നെടുംകണ്ടം), രതീഷ്‌ അഥവാ കുറുപ്പ്‌(നെടുംകണ്ടം) എന്നിങ്ങനെ പോകുന്നു ആ പട്ടിക.

കൂട്ടത്തില്‍ എല്ലാവരും തമാശുകളുടെ കാര്യത്തില്‍ ഒന്നിനൊന്നു മെച്ചം.! അങ്ങനെ നെടുംകണ്ടം സംഘം ബസ്സിന്‍റെ പിന്‍ഭാഗത്തെ രണ്ടു നിര സീറ്റുകള്‍ കയ്യടക്കി ഭരിക്കുന്നു. സമയം 3.20 കഴിഞ്ഞപ്പോള്‍ തന്നെ കൂട്ടത്തിലെ പരമനിഷ്ക്കളങ്കനായ രൂപേഷിനു പോലും ക്ഷമ കെട്ടു.

രൂപേഷ്‌ (ആത്മഗതം-ഉച്ചത്തില്‍) : "ഈ ഡാഷ്‌ വണ്ടി എപ്പോളാടാവ്വേ ഒന്നു പോകുന്നത്‌..?"

എല്ലാവരുടെയും ഉള്ളില്‍ ബസ്സ്‌ പോകാത്തതിന്‍റെ കെറുവ്‌ ഉണ്ടായിരുന്നതിനാല്‍ ആരും ഒന്നും മിണ്ടിയില്ല. പിന്നെ രൂപേഷിന്‍റെ സ്വതസിദ്ധമായ സ്റ്റാന്‍ഡേര്‍ഡ്‌ ഞങ്ങള്‍ക്കു അറിവുള്ളതാണല്ലോ. ഉദാ: ആയിടെ നമ്മുടെ കൊച്ചുകേരളത്തില്‍ എന്തോ ഒരു രാഷ്ട്രീയ കൊലപാതകം നടന്നപ്പോള്‍ മൂപ്പിലാന്‍ പിറ്റേന്നു ഭാരത ബന്ദ്‌ ആണെന്നു പ്രത്യാശിക്കുകയും അതിന്‍റെ ന്യായീകരണമായി കേരളത്തിന്‍റെ ഒരു പ്രശ്നമെന്നു പറഞ്ഞാല്‍ അതു ഇന്ത്യയുടെ പ്രശ്നമാണെന്നു ധീരോദാരം പ്രഖ്യാപിക്കുകയും ചെയ്തയാളാണ്‌. ആ പാവത്തിനോട്‌ ഞങ്ങള്‍ എന്തു പറയാന്‍? ബസ്സില്‍ മറ്റ്‌ ആള്‍ക്കാരും ഉണ്ടല്ലോ.

പക്ഷെ നമ്മുടെ ജോജി(ബീബിയേയ്ക്കു പഠിക്കുന്നു, ഒരു പാവം ദന്തിസ്റ്റിന്‍റെ മകന്‍, വെളിവു തീരെ കുറവ്‌, പോരാത്തതിനു നാക്കു ശരിക്കു വളച്ചും തിരിച്ചും ഉച്ചരിക്കേണ്ടതായിട്ടുള്ള ചില മലയാള അക്ഷരങ്ങളുമായി ഒരല്‍പ്പം ശത്രുതയും) , ടിയാനു ജാതക ദോഷം കൊണ്ട്‌ അപ്പോള്‍ പ്രതികരിക്കാതെയിരിക്കാന്‍ ആവുമായിരുന്നില്ല.

രൂപേഷിന്‍റെ ചോദ്യം വന്നു, ഒരു സെക്കന്‍റു കഴിഞ്ഞില്ല, വന്നൂ ജോജിയുടെ ആശ്വാസവചനം: "അതേയ്‌.. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്താലേ പോകത്തുള്ളൂടാ.."

ജോജി പൊതുവെ അല്‍പ്പം ഒച്ച കൂടുതലുള്ള ഇനമായിരുന്നിട്ടും ഈ വാചകം ഉറക്കെ പറഞ്ഞതിനു കാരണം പലതാണ്‌. ഒന്ന്‌- മുന്‍ഭാഗത്തിരിക്കുന്ന പെണ്ണുങ്ങള്‍ കേള്‍ക്കണം, രണ്ട്‌- രൂപേഷ്‌ ചമ്മണം, മൂന്ന്‌-തന്‍റെ അവസരോചിതമായ തമാശ കേട്ട്‌ ബസ്സിലുള്ള എല്ലാവരും ചിരിക്കണം... പതിനെട്ടു വയസ്സുള്ള ഏതൊരു ആണിനും തോന്നാവുന്ന സ്വാര്‍ഥത നിറഞ്ഞ ഒരു കുരുതിബലി..!

മനസ്സിലുദ്ദേശിച്ച വാചകം ജോജി വെച്ചങ്ങു കീറി. 'ദൈവത്തിന്‍ മനമാരു കണ്ടു' എന്നു ചോദിച്ചതുപോലെ ചമ്മിയതു ജോജി തന്നെയാണെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പ്രതീക്ഷിച്ചതിലും ജോറായി. ചിരിക്കാന്‍ പെണ്ണുങ്ങള്‍ മാത്രമല്ല, എല്ലാ യാത്രക്കാരും ആത്മാര്‍ഥമായിത്തന്നെ സഹകരിച്ചു.


കാരണം വായില്‍ നിന്നു വീണ വാക്യം ഇങ്ങനെയായിരുന്നു: "അതേയ്‌.. വണ്ടി ഷാട്ട്‌ ചെയ്താലേ പോകത്തുള്ളൂടാ..!!!!"

പിന്‍കുറിപ്പ്‌: ജോജിയുടെ വായില്‍ ച്യൂയിംഗ്‌ ഗം ഇല്ലായിരുന്നു.

4 comments:

  1. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും..!

    ReplyDelete
  2. സൂപ്പര്‍..!

    ഇനിയുമുണ്ടോ ഇങ്ങനത്തെ കോളേജ്‌ അനുഭവങ്ങള്‍..?

    ReplyDelete
  3. അങ്ങനെയാ ബ്ലോഗ്‌ ഷാട്ടായത്‌ അല്ലേ????

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'