Wednesday, July 27, 2016

കുമരകം - 1

“റംസാനെന്താ പരിപാടി?”

“ഒന്നൂല്ലാ..”

“എങ്ങോട്ടേലും തെറിച്ചാലോ?”

“എങ്ങോട്ട്?”

“കുമരകം?? പാവപ്പെട്ടവന്റെ ഒരു വള്ളംകളി നടത്താം, എപ്പടി?”

ഡീലാകാൻ അധികം ആലോചിക്കാനുണ്ടായിരുന്നില്ല്ല, ‘pillers’ നു. ഈ പിള്ളേർസ് നമ്മൾ അഞ്ച്ചെട്ട് കസിൻസ് ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ് ആണ്‌. അതിൽ ഞാൻ, അജയ്, ജ്യോതി, ജിഷ്ണു എന്നിവരാണ്‌ മേല്പ്പറഞ്ഞ ആലോചന നടത്തിയത്.

അപ്രകാരം റംസാൻ തലേന്ന്, അതായത് ജൂലൈ 5 ചൊവ്വ, ജോലി കഴിഞ്ഞ് എളേപ്പന്റെ സ്ഥലമായ കഞ്ഞിക്കുഴി(ഇടുക്കി)യിൽ എത്തി. രാത്രി അവിടെ തങ്ങി. വീട്ടു വിശേഷം നാട്ടു വിശേഷം, മൊബൈൽ ഗെയിം, സിനിമ(സ്സെൻഡർ!) ഇത്യാദികൾ കഴിഞ്ഞുറങ്ങുമ്പോൾ നേരം പാതിരാ. നാളെ കുമരകത്തിനു എപ്പോൾ തിരിക്കും എന്ന് ആകുലതയ്ക്കു നേരെ ‘ഒറക്കം തെളിയുന്നേന്‌ അനുസരിച്ച്’ എന്നൊരു തർക്കു(ത്തരം) തട്ടിയേച്ച് ശിറുപിറൂന്നു പെയ്യുന്ന മഴയുടെ തണുപ്പിനെ പുറത്തു നിർത്തി ഒരു പുതപ്പിനടിയിലേക്കു നൂണ്ടു.

ഒരൊന്നര മണിക്കൂർ വൈകി ഏഴരയ്ക്കു വണ്ടിയെടുത്തു. ഒപ്പം ജിഷ്ണുവും ജ്യോതിയും. വെമ്പള്ളി(ഏറ്റുമാനൂർ)യിൽ നിന്നും അജയ്-യെ പൊക്കണം, അവിടുന്നു വേണം കുമരകത്തിനു പോകാൻ. രാവിലെ ഒന്നും കഴിക്കാൻ നിന്നില്ല, അത് വെമ്പള്ളിയിൽ നിന്നും ആകാം എന്നുകണക്കു കൂട്ടി.

കഞ്ഞിക്കുഴിയിൽ നിന്നും വണ്ണപ്പുറത്തേക്ക് കള്ളിപ്പാറ കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുമ്പോൾ ഇന്നു വരെ ആ റൂട്ടിൽ കിട്ടിയിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം കിട്ടി. വണ്ണപ്പുറം-തൊടുപുഴ എന്നിങ്ങനെ പരന്നു വിശാലമായിക്കിടക്കുന്ന താഴ്‌വാരത്തിനു മീതെ പാറിക്കളിക്കുന്ന പഞ്ഞിത്തുണ്ടുകൾ പോലുള്ള മഞ്ഞ്.. മേഘക്കുഞ്ഞുങ്ങൾ... കുമരകത്തു ചെല്ലുമ്പോഴേ തുറക്കേണ്ടി വരൂ എന്നു കരുതിയ ക്യാമറയെ അവിടെ വച്ചു വിളിച്ചെണീപ്പിച്ചു.


ഓള്രെഡി അല്പം ബിസി സ്റ്റേജിലാരുന്നെങ്കിലും അവിടെ നിന്ന്‌ ആ കുളിരു കൊണ്ട് ആ പ്രഭാതക്കാഴ്ച ആസ്വദിക്കാതിരിക്കാൻ ആവുമായിരുന്നില്ല. എന്തായാലും ആ കാഴ്ച ഞങ്ങളെ പത്തിരുപത് മിനിറ്റ് അവിടെ പിടിച്ചു നിർത്തുക തന്നെ ചെയ്തു. എറണാകുളത്തിന്റെ ഇങ്ങേയറ്റത്ത്, അതായത് തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ചും, ഹൈറേഞ്ചിലേക്കു പറന്നു കയറാൻ പറ്റിയ ഒരിടനാഴിയാണ്‌ ഈ റൂട്ട്. കഠിനമായ കയറ്റവും കൊടും വളവുകളും ഉള്ള തനി ഹൈറേഞ്ച് വഴിയാണ്‌. എങ്കിലും ഇടയ്ക്കു വിശ്രമിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം കാഴ്ചകളും തനി ഹൈറേഞ്ച് നാടൻ ശാപ്പാടും ഒക്കെ കിട്ടുന്ന നിരവധിയിടങ്ങൾ അതിനു യുക്തമായ സ്ഥലങ്ങളിൽ തന്നെ രാത്രികളിൽ പോലും മിഴി തുറന്നു നിങ്ങളെ കാത്തിരിപ്പുണ്ടാവും. ഒരു വൈകുന്നേരം എറണാകുളത്തു നിന്നും ഇങ്ങു പിടിച്ചാൽ കള്ളിപ്പാറ കേറ്റം കേറിയിങ്ങെത്തുമ്പോൾ വണ്ടിയുടെ കിതപ്പാറ്റാൻ ഒന്നു നിർത്തുകയുമാവാം, മഞ്ഞിന്റെ അകമ്പടിയോടെ ചൂളം വിളിച്ചെത്തുന്ന മൺസൂൺ കാറ്റത്ത് തിളപ്പൻ കട്ടൻ കാപ്പിയും ഊതിക്കുടിച്ച്, ആ ചൂട് ഗ്ലാസ്സിൽ നിന്നും കയ്യിലേക്കു പകർന്ന് അങ്ങനെ നിക്കാം. പിന്നെ ഇടുക്കിയിലോ, പള്ളിവാസലിലോ, അങ്ങു മൂന്നാറിലോ ചെന്നെത്തും വരെ ഒരു റൊളർ കോസ്റ്റർ റൈഡിനുള്ള ഊർജ്ജം കിട്ടാൻ അതു മതി. അങ്ങനെ ഒന്നു നിക്കാൻ വേണ്ടി മാത്രം വന്നാലും അതൊരു മൊതലാ.

അത്തരം ഏകദിന സഞ്ചാരികൾ എന്നു തോന്നുന്ന ചിലർ അപ്പോൾ കുന്നുകയറി പോകുന്നുണ്ടായിരുന്നു. തൊടുപുഴയും കടന്ന്, നാലമ്പലങ്ങളുടെ രാമപുരത്തു കൂടി, ഉഴവൂരും മരങ്ങാട്ടുപിള്ളിയും കടന്ന്‌ ഞങ്ങൾ വെമ്പള്ളിയിൽ ചെന്നു. ആന്റി സൊയമ്പൻ കള്ളപ്പവും കടലക്കറിയും കരുതി വെച്ചിരുന്നു. അതിൽ ചൂടൻ ചായയുടെ തലോടൽ കൂടിയായപ്പോൾ രണ്ടുമണിക്കൂറിലധികം നീണ്ട യാത്രയുടെ മടുപ്പൊക്കെ മുൻപു കണ്ട മഞ്ഞു പോലെ മാഞ്ഞു പോയി.

ഇനിയാണ്‌ ശെരിക്കുള്ള യാത്ര കിടക്കുന്നത്. അജയ് റെഡിയായി വന്നയുടൻ ‘ലീല’യിൽ ബിജു മേനോന്റെ പുതുസ്വരത്താൽ വാഴ്ത്തപ്പെട്ട ‘കോട്ടയം പട്ടണ’ത്തെ കുറുകെ കടന്ന്, കുമരകത്തേക്കു പാഞ്ഞു.

രാവിലെ വെല്യ കുഴപ്പമില്ലാതെ നിന്ന കാലാവസ്ഥ മോശമാവുന്നതിന്റെ എല്ലാ സൂചനകളും വഴിക്ക് കിട്ടുന്നുണ്ടായിരുന്നു. കോട്ടയം പട്ടണം റംസാൻ പ്രമാണിച്ച് താരതമ്യേന നിർജീവമായിരുന്നു. ഈസ്റ്ററോ ക്രിസ്സ്മസ്സോ വല്ലതും ആയിരുന്നെങ്കിൽ ഉണർവ്വെന്താണെന്നു കാണിച്ചു തന്നേനെ. പണ്ട് അങ്ങനെയൊരു നാളിൽ കോട്ടയത്തു വന്നയൊരാൾക്ക് അവിടെ അടിച്ചു പൂസാകാത്ത രണ്ടേ രണ്ടു പേരെയേ കാണാൻ പറ്റിയുള്ളൂ എന്നൊരു കഥയുണ്ട് - ഒന്ന്‌ രാഷ്ട്ര പിതാവിന്റെ പ്രതിമയും മറ്റേത് പി.സി.ചാക്കോയുടെ പ്രതിമയും.

കുമരകത്തേക്കുള്ള യാത്രയിൽ അജയ് ഗൈഡിന്റെ സ്ഥാനം ഏറ്റെടുത്തു. ചൂണ്ടക്കാർ നിരനിന്നിരിക്കാത്തതെന്ത് എന്ന്‌ അജയ് വിസ്മയിച്ച ആറ്റിറമ്പുകൾ താണ്ടി താറാക്കൂട്ടം മേയുന്ന പാഴ്പ്പാടങ്ങൾ കടന്ന് വണ്ടി കുമരകത്തെത്തി. വന്ന കാര്യം ഇനിയെങ്കിലും പറയാതെ വയ്യ. പക്ഷി സങ്കേതത്തിലൂടെ ഒരു നടത്തം, മൂക്കറ്റം ശാപ്പാട്, പറ്റുമെങ്കിൽ വല്ല മീൻ ഐറ്റംസ് വാങ്ങി മടക്കം; അത്രേയുള്ളൂ.

എന്തായാലും ഞങ്ങളു ചെന്നപ്പോ മണി പന്ത്രണ്ടു കഴിഞ്ഞു. അന്വേഷണത്തിന്റെ ഒടുവിൽ ‘ബേദ് സാൻൿച്വറി കാണാൻ രാവിലെ വന്നിട്ടേ കാര്യമുള്ളൂ’ എന്നു കേട്ടു. നടക്കാനായിട്ട് കുമരകത്തോട്ട് പെട്രോലും കത്തിച്ചു വരേണ്ട കാര്യമില്ലാരുന്നല്ലോ എന്ന ചിന്തയിൽ, ഹൗസ് ബോട്ടിന്റെ വലിപ്പം പേഴ്സിനില്ല എന്ന ബോധ്യത്തിൽ ഞങ്ങൾ ഒരു ചെറിയ ബോട്ടെടുത്തു. ഒരു മണിക്കൂർ ഒന്നു കറങ്ങാൻ, ഫീസ് 500 Rs./hr.

ആദ്യം അജയും ഞാനും ബോട്ടിൽ കയറി. പിന്നെ ജ്യോതിയും. ഒടുവിൽ ജിഷ്ണു ബോട്ടിൽ കയറുമ്പോഴാണ്‌ ആ ഒരു നഗ്ന സത്യം ഞങ്ങൾ മനസ്സിലാക്കിയത് - ജിഷ്ണു വിന്‌ ജലയാത്ര ഭയമണ്‌. മസിലു പിടിച്ച്, പിച്ച വെച്ച്, ഇതെങ്ങാനും ചെരിയുമോ മറിയുമോ എന്ന ഭായത്താൽ ഉലയുന്ന ബോട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അള്ളിപ്പിടിച്ച് ജിഷ്ണു വല്ല വിധേനയും യാത്ര തുടങ്ങി. പിന്നത്തെ പത്തു മിനിറ്റ്

‘അയ്യോ, ഈ ബോട്ടിനു വെള്ളക്കേടുണ്ടല്ലോ...’

‘അയ്യോ ഇതു വെള്ളം കേറുന്നതല്ല, ലവൻ മുള്ളുന്നതാണല്ലോ.’ എന്നൊക്കെ പറഞ്ഞങ്ങു കൂടി.

വിശാലമായ വേമ്പനാട്ടു കായലിലേക്കു ഞങ്ങൾ കയറുമ്പോൾ മാനം വല്ലാതെ ഇരുളാൻ തുടങ്ങിയിരുന്നു. ബോട്ടുകാരൻ ചേട്ടൻ യാത്രാനേരം ഒന്നര-രണ്ട് മണിക്കൂറാക്കിയാൽ നമുക്ക് കനാലു വഴിയൊക്കെ പോകാം, നാടൻ ഫൂഡ് അടിക്കാം എന്നൊക്കെ ചില ഓഫറുകൾ വെച്ചു. അങ്ങനെയെങ്കിൽ നമ്മൾ ഇപ്പോഴെ ഭക്ഷണം ബുക്ക് ചെയ്തിട്ട് പോകണം എന്നും പറഞ്ഞു. ഞങ്ങൾ ഒന്നാലോചിച്ചപ്പോൾ അതു തള്ളിക്കളയാമെന്നു വെച്ചു. കാരണം ബോട്ട് ചാർജ്ജ് ഇരട്ടിയാകും. നമുക്ക് യാതൊരു ഊഹവുമില്ലാത്ത സ്ഥലത്തെ ശാപ്പാട് ആകും. കൊല്ലുന്ന റേറ്റ് വാങ്ങിയെന്നുവരാം. അങ്ങനെ ഏറ്റു പോയാൽ പെട്ടു പോയേക്കും എന്നൊക്കെ കരുതി അതങ്ങു ഒഴിവാക്കി. നമുക്ക് ഒരു മണിക്കൂറിൽ ക്ലോസ് ചെയ്യാമെന്നു ചേട്ടനോടും പറഞ്ഞു. അങ്ങനെ യാത്ര ചെയ്യവേ ദൂരെ പാതിരാമണൽ ദ്വീപും പിന്നെ ഓരോ അതിരും കരയുമൊക്കെ ഞങ്ങളുടെ സാരഥി കാട്ടിത്തന്നു.

ഓളപ്പരപ്പിൽ ചലിക്കുന്ന ഓലപ്പുരകൾ പോലെ വഞ്ചിവീടുകൾ കറങ്ങി നടപ്പുണ്ടായിരുന്നു. ഞാൻ അവരോട് എന്റെ മുൻ വഞ്ചിവീട് യാത്രയുടെ വിശേഷങ്ങൾ കുളങ്ങര സാറിനെപ്പോലെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

സവാരി ഒരു മുപ്പത്തഞ്ചു മിനിറ്റു കഴിഞ്ഞു കാണാണം... ഞങ്ങളുടെ യാത്രയിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തിന്റെ തുടക്കം അവിടെയായിരുന്നു... ഞങ്ങൾ ജലം കൊണ്ട് മുറിവേല്ക്കാൻ പോകയാണെന്ന് അപ്പോളറിഞ്ഞില്ല.

{...cont'd : click here}

3 comments:

  1. Ha ha
    weekend entha paripadi?
    therichalo engadelum??

    ReplyDelete
  2. ആഹാ.കൊള്ളാല്ലൊ.

    ബാക്കിഭാഗം(ങ്ങൾ) വരട്ടെ...

    ReplyDelete
  3. @Jyo

    തെറിച്ചല്ലോ..!!


    @സുധി അറയ്ക്കൽ
    നന്ദി.. ഒരു ഭാഗം കൂടി ഉടനെ വരും. :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'