Sunday, April 14, 2013

വേനലിനു പറയുവാനുള്ളത്

ഴി കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെ ആയതാണു ഞാൻ. വെയിൽ. ചൂട്. പൊള്ളൽ. ഞാൻ പോലും വെന്തുരുകുകയാണെന്ന് അറിയുന്നില്ല ഇവർ. വേനലിനെ ഉള്ളുപൊള്ളുന്നതു കാണാത്തവർ, അവർ കണ്ണീരിന്റെ ഉപ്പ് എന്തെന്നറിയാത്തവരാണ്‌. കാര്യമറിയാതെ, തേങ്ങുന്ന കുട്ടിയുടെ കണ്ണീരിനെ ശപിക്കുന്നവർ. അല്ലെങ്കിൽ തെറ്റെന്നറിഞ്ഞും ആ കണ്ണീരിനു മറ പിടിക്കുന്നവർ. അതറിയുമ്പോൾ എന്റെയുള്ളു വീണ്ടും പൊള്ളുകയാണ്‌.


Image Courtesy : ourdotcom.com

ഏതാനും വർഷങ്ങൾക്കപ്പുറത്ത്, പച്ചനിറം വാടാത്ത എന്റെ തന്നെ ഓർമ്മകളിൽ എന്റെ വെയിലിനു തീക്ഷ്ണവും വന്യവുമായ ഒരു സൗന്ദര്യമുണ്ടായിരുന്നു. പൊരുതാൻ പ്രേരിപ്പിക്കുന്ന മൽസരബുദ്ധിയുണ്ടായിരുന്നു. എന്നാൽ ഇന്നു ഞാൻ എല്ലാവരുടെയും ബദ്ധശത്രുവായി മാറിയിരിക്കുന്നു. എന്നെ ശത്രുക്കളെന്നു മുദ്രകുത്തുന്നവർ ആരും അറിയുന്നില്ല, ഒരിക്കലും ഞാൻ അവരുടെ ശത്രുവല്ലെന്ന്. അടങ്ങാതെ വാശിപിടിച്ചു കരഞ്ഞുകൊണ്ടേയിരുന്ന കുഞ്ഞിന്റെ വേദനയിലേക്കുള്ള, വാക്കുകളുപയോഗിക്കാത്ത ശ്രദ്ധ ക്ഷണിക്കലുകളായിരുന്നു എന്റെ ഇന്നത്തെ വീര്യത്തിനു മുന്നിൽ നിഷ്‌പ്രഭമായിപ്പോയ പണ്ടത്തെ ചെറുമുള്ളുകൾ എന്ന്. നിരന്തരമായ അവഗണനയുടെ വക്കിൽ നിന്നും നിത്യവറുതിയുടെ അതിരില്ലാമരുഭൂമിയിലേക്ക് അവരും അവരുടെ ലോകവും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന്. എന്റെ വിലാപങ്ങൾക്ക് പനിച്ചൂടിലുരുകുന്ന ഇളം മനസ്സിന്റെ കുളിരുതേടുന്ന തേങ്ങലുണ്ടെന്ന്. എനിക്കും ആറിത്തണുത്തൊന്നുറങ്ങാൻ കൊതിയുണ്ടെന്നും.

ഓരോ ഇലയും വാടിക്കരിഞ്ഞുവീഴുമ്പോൾ അവയെല്ലാം ഓരോ മുന്നറിയിപ്പായിരുന്നെന്ന് ആരും തിരിച്ചറിയാഞ്ഞതെന്തേ? ഓരോ മരത്തിന്റെ കടയിലും മഴു പതിച്ചപ്പോൾ ഊറിയതു മണ്ണിന്റെ ഹൃദയരക്തമായിരുന്നെന്ന് ആരും ശ്രദ്ധിക്കാഞ്ഞതെന്തേ? കരിമ്പായ നീർത്തിയപോലെ വിശാലമായ് പാതയിൽ ഒറ്റയ്ക്കു നടന്നുപോയപ്പോൾ സ്വന്തം നിഴലിനു കുടപിടിക്കുന്ന മരതകഛായകൾ ഇല്ലെന്നതും നീ അറിഞ്ഞുകാണില്ല. എന്നെപ്പിന്നെയും നോവിച്ചുകൊണ്ട് എന്റെ വിയർപ്പുഗ്രന്ഥികൾക്കുമേൽ ഉറപ്പുള്ള കോൺക്രീറ്റിന്റെ കട്ടിയുള്ള പുതപ്പിട്ടു മൂടി. എന്റെ നെഞ്ചിന്റെ ചുടുനിശ്വാസവും നിന്നെ അലോസരപ്പെടുത്തിയപ്പോൾ നീ കൃത്രിമക്കുളിരിന്റെ തടവറകൾ തീർത്തു. ഒരു നിമിഷത്തേക്കെങ്കിലും നീ ആ ചുവരുകൾക്കുള്ളിൽ നിന്നും ഇറങ്ങിവന്ന് ഇത്തിരിത്തണലുള്ള ഒറ്റമരത്തിന്റെ ചോട്ടിലെ തറയിൽ ഒന്നിരുന്നെങ്കിൽ... ഒടുവിൽ സ്വയം മറന്ന് അവിടെ ചാഞ്ഞുറങ്ങിയിരുന്നെങ്കിൽ... ഞാൻ പറഞ്ഞേനെ, എന്റെ ആത്മനൊമ്പരങ്ങളുടെ കഥ. ഇത്രയും നാളും ആരും കേൾക്കാതെപോയ എന്റെ പനിച്ചൂടിന്റെ കഥ.

പക്ഷേ ആരും വന്നില്ല, ആരെയും കണ്ടില്ല. ഒരു ശിശുവിൽ നിന്നും അനുദിനം ഞാൻ മുതിർന്നു വന്നപ്പോൾ ആരും ഒന്നും ചെവിക്കൊണ്ടില്ല. അവഗണന തിന്നു തിന്ന് കണ്ണീരുതോർന്ന എന്റെയുള്ളിലെ ശേഷിച്ച ഈർപ്പവും വറ്റി. എന്റെ ഹൃദയത്തിലേക്ക് ആയിരം സൂചിക്കുത്തുകൾ ആഴ്ത്തിയിറക്കി ഉള്ള ചുടുചോരയും ഊറ്റിയെടുത്തപ്പോൾ നിങ്ങളറിയാതെ ഞാൻ വളരുകയായിരുന്നു. എല്ലാവരും വെറുക്കുന്ന ഒരു വേനലിലേക്ക് വളരുക മാത്രം!

സൂര്യപ്രഭയുടെ മുള്ളുകൾ ഏല്പ്പിക്കുന്ന മുറിവുകൾക്ക് നിങ്ങൾ കാത്തുവെച്ചിരിക്കുന്ന മരുന്നുകൾക്കിന്നു ശക്തിപോരാ. തൊടിയിലെ മാവിൽനിന്നൂർന്നുവീഴുന്ന ചക്കരമാമ്പഴത്തിന്റെ മധുരം കൊതിക്കുന്ന കുട്ടികൾ ഇപ്പോൾ കമ്പ്യൂട്ടർ ക്ലാസ്സിൽ പോയിരിക്കുകയാണ്‌. പുതുതായി വാങ്ങാൻ പോകുന്ന കാറിനു ശയിക്കാൻ ഒരിടമുണ്ടാക്കാൻ ആ മാവിനു ചിലപ്പോൾ ഉടൻ മരണം വരിക്കേണ്ടി വന്നേക്കാം. അപ്പോഴും ഒന്നറിയുക, ഇത്രയും നാളും ഞാൻ പറയാതെ പറഞ്ഞത് - ഞാൻ വളരുകതന്നെയാണ്‌.

-നിങ്ങളുടെ സ്വന്തം വേനൽ.

5 comments:

  1. Good one Raj..
    Elladavum flats pongi varunnundu pakshe aarum oru chedi polum nadaan menakkedunnilla..Ithu kondu thanneya ee year,35 degree vare poyathu..

    ReplyDelete
  2. ഇങ്ങിവിടെ ഇരുന്ന് വെയിലിന്‍റെ കോപ കഥകള്‍ പത്രത്തില്‍ വായിക്കുമ്പോള്‍ ഇതിനൊക്കെ ഞാനും നമ്മളും കാരണക്കാരാണല്ലോ എന്നൊരു കുറ്റബോധം കുറച്ച് ദിവസമായി ഉണ്ട്. ഈ ലേഖനം അതിനെ സാധുകരിച്ചു.

    രാജ്മോന്‍ ചേട്ടാ, ഇതെനിക്ക് വളരെയതികം ഇഷ്ടപ്പെട്ടു.

    ReplyDelete
  3. Venalinu valaran valamittu nalkiya nammal thanne ippam venaline pazhikkunnu..
    venal valarnukondeyirikkum ini ennum...

    ReplyDelete
  4. നന്ദി ... ചന്ദ്ര...

    ചിക്കു, വെയിലിന്റെ കഥകൾ തീരുന്നില്ല.

    ജ്യോതി, വേനലിനു വളം തീരുന്നില്ല, അതു വളർന്നുകൊണ്ടേയിരിക്കുന്നു.

    കമന്റുകൾക്കു നന്ദി :)

    ReplyDelete
  5. good one.. kaalika praskathiyulla post..

    Mithun

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'