Tuesday, April 23, 2013

സുബ്രഹ്മണ്യനു കിട്ടിയ ശാസനം

നി അച്ചായൻ സ്റ്റൈലിലും നല്ല ഉച്ചത്തിലും സംസാരിക്കുന്ന മഹാരസികനായ ഒരു ജൂനിയർ സൂപ്രണ്ട് ആണ്‌ ഈ കഥ പറഞ്ഞത്. വളരെവളരെ വർഷങ്ങൾക്കു മുൻപ് ഒരു താലൂക്ക് ഓഫീസാണ്‌ രംഗം.

സ്വസ്ഥമനോജ്ഞമായ ആ താലൂക്ക് ഓഫീസിന്റെ അധിപൻ നമ്മുടെ കഥാനായകനായ തഹസിൽദാർ ആകുന്നു. ഒരുനാൾ സുബ്രഹ്മണ്യൻ എന്നു പേരായ ഒരു പാവം നിഷ്കളങ്കൻ സെക്‌ഷൻ ക്ലർക്ക് ഏതോ ഒരു ഫയൽ സംബന്ധിച്ച് സംശയമോ മറ്റോ ചോദിക്കാനായി ബഹു. തഹസിൽദാരുടെ റൂമിലേക്കു ചെല്ലുകയാണ്‌. വാതില്ക്കലെ ഹാഫ് ഡോർ തുറന്ന് മുറിയിലേക്കു കയറാനൊരുമ്പെട്ട സുബ്രഹ്മണ്യൻ അകത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു.

മദ്ധ്യവയസ്കനായ തഹസിൽദാരുടെ മാറിൽ തല ചായ്ച്ച് അർദ്ധനിമീലിത മിഴികളുമായി സ്വയം മറന്ന് പരിരംഭണത്തിൽ പൂണ്ടു നില്ക്കുന്നു യുവതിയും സുന്ദരിയുമായ ടൈപ്പിസ്റ്റ്!! അന്ധാളിച്ചു വാ പൊളിച്ചുനിന്ന സുബ്രഹ്മണ്യൻ ഒരു നിമിഷം കൊണ്ട് സമനില വീണ്ടെടുത്തു. പക്ഷേ സുബ്രഹ്മണ്യന്റെ സാമീപ്യം തിരിച്ചറിഞ്ഞ ആലിംഗനബദ്ധർ പെട്ടെന്നുതന്നെ കുതറിയകന്നു. രംഗം പന്തിയല്ലെന്നു തിരിച്ചറിഞ്ഞ സുബ്രഹ്മണ്യൻ ‘ഞനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ മറ്റു ക്ലർക്കുമാരുടെ ഇരിപ്പിടങ്ങൾക്കരികിലൂടെ സ്വന്തം സ്ഥാനത്തേക്കു നടന്നു. ലാവണ്യവതി ടൈപ്പിസ്റ്റ് കുണുങ്ങിക്കുണുങ്ങി പമ്പ കടന്നു. സംഭവത്തിന്റെ വരും വരാഴിക ഞൊടിയിൽ തിരിച്ചറിഞ്ഞ തഹസിൽദാർ പൊടുന്നനെ തന്റെ റൂമിന്റെ വാതില്ക്കലെത്തി. ഒരു കൈ കൊണ്ട് ഹാഫ് ഡോർ തള്ളിപ്പിടിച്ച് പുറത്തേക്കു നോക്കിയപ്പോൾ സുബ്രഹ്മണ്യൻ സീറ്റിലേക്ക് എത്തുന്നതേയുള്ളു. അതേ നില്പിൽ നിന്നുകൊണ്ട് തഹസിൽദാർ മറ്റേ കൈ ചൂണ്ടി വിളിച്ചു: “സുബ്രഹ്മണ്യാ..”

സുബ്രഹ്മണ്യൻ തിരിഞ്ഞു നോക്കി.

“...ദേ, റവന്യൂ വകുപ്പിന്‌ ആവശ്യത്തിനു ദുഷ്‌പേര്‌ ഇപ്പത്തന്നെയുണ്ട്. ഇനി ‘നീയായിട്ട്’ അതു കൂട്ടരുത്!”

2 comments:

  1. Athu kalakki. Pavam subramanian, government officukalude ida nazhiyilum pinnamburangalilum ithu pole oru padu kathakal ondennu kettittundu... iniyum poratte inganathe kathakal :) Vinodettan

    ReplyDelete
  2. :D:D

    Oduvil ningal avideyum kadhapathrangal kandethi ezhuthan thudangi alle.. :):)

    Enthayalum kalakki :)

    Mithun

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'