Monday, April 29, 2013

ദി കാർ

കാർ എന്നും ഒരു പട്ടണത്തിൽ നിന്നു മറ്റൊന്നിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. മിക്കവാറും തന്നെ അതിൽ നാലു പേർ ഉണ്ടാവുമായിരുന്നു. അവരിൽ കാറിന്റെ ഉടമസ്ഥൻ തന്നെയായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

കാർ സുന്ദരിയായിരുന്നു. അവൾ വൃത്തിയും വെടിപ്പും ഉള്ളവളായിരുന്നു. വെയിലായാലും മഴയായാലും അധികം അഴുക്കും പൊടിയുമില്ലാതെ ചന്തത്തോടെയിരിക്കാൻ അവളുടെ ഉടമസ്ഥൻ ശ്രദ്ധിച്ചുപോന്നിരുന്നു. എന്നും അവൾ യാത്ര പോയിരുന്നത് ഉടമസ്ഥന്റെ ഓഫീസിലേക്കായിരുന്നു. ആ യാത്രകൾ ക്രമേണ കാറും ഇഷ്ടപ്പെട്ടുതുടങ്ങി. ഉടമയുടെ സുഹൃത്തുക്കളായ സഹപ്രവർത്തകരായിരുന്നു കാറിലെ മറ്റു യാത്രക്കാർ. ഓഫീസിലേക്കു പോകുന്ന വഴി ഓരോരുത്തരെയും കയറ്റിക്കൊണ്ടാണു പോവുക. യാത്രയുടെ ഉണർവ്വിലേക്ക് പൂർണ്ണമായും കാർ എത്തുന്നത് ഇവരെല്ലാവരും വന്നതിനു ശേഷമാണ്‌. അപ്പോഴേക്കും കാർ വീതി കുറഞ്ഞ ചെറിയ റോഡിൽ നിന്നും പ്രധാന റോഡിലേക്കു കയറും. അല്പദൂരം അല്പദൂരം പുത്തൻ വഴിയാണ്‌. അല്ലലില്ലാത്ത ആ വഴിയിലൂടെ ഒരു മിനിറ്റു നേരം പോലും സഞ്ചരിക്കും മുൻപേ അത്രയ്ക്കു നല്ലതല്ലാത്ത റോഡായി. എന്നും കാർ ഓർക്കും, ഓടുന്ന വഴി മുഴുവനും ഇതുപോലെ മിനിമിനുത്തതായിരുന്നെങ്കിലോ എന്ന്. എങ്കിലും ഒരു പരാതിയും കാട്ടാതെ അതിന്റെ യാത്ര തുടരും. താണ്ടാനുള്ള വഴികൾ പല നിലവാരത്തിലായിരിക്കുമെന്ന് അറിയാമെങ്കിലും വെറുതേ ഈ മോഹഭംഗം പതിവുയാത്രകളുടെ ഭാഗമായി മാറിയിരിക്കുകയാണ്‌.

പ്രധാന റോഡ് - സ്റ്റേറ്റ് ഹൈവേയിലേക്കു കയറിക്കഴിഞ്ഞാൽ പിന്നെ വാഹനങ്ങളുടെ ഒരു പ്രവാഹമാണ്‌. എന്നുംകൊണ്ട് ഇടമുറിയാതെ വാഹനങ്ങളുണ്ട് എന്നല്ല, ഇതിലേ പോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രമമായ വളർച്ച കാറും കാണുന്നതാണ്‌. ഒരേ സമയത്ത് പതിവുള്ള യാത്രയായതുകൊണ്ട് സ്ഥിരം കാണുന്ന ബസ്സുകളും മറ്റു വാഹനങ്ങളും പരിചയക്കാരേപ്പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ബസ്സുകളാകട്ടെ, സ്ഥിരമായി കടന്നുപോകുന്നത് ഒരേ സ്ഥലത്തുവെച്ചായിരിക്കും. അപ്പോഴെല്ലാം കാർ ഓർക്കുന്നത് ഇന്നലെയും ഈ ബസ്സു കണ്ടത് ഇതേ സ്ഥലത്തുവെച്ചായിരുന്നല്ലോ എന്നാണ്‌. ഇനി ഏതെങ്കിലും ദിവസം യാത്ര അല്പം വൈകുകയോ നേരത്തെയാവുകയോ ചെയ്താൽ ചിന്ത നേരെ മറിച്ചുമാകും.

ഈ പതിവു സഹയാത്രികർ പരിചയക്കാരെപ്പോലെ ആണെങ്കിലും ഒരേ റോഡിലൂടെ സഞ്ചരിക്കുന്നവർ എന്നല്ലാതെ കാണുമ്പോൾ ആ പരിചയം പ്രകടിപ്പിക്കുകയൊന്നും ചെയ്യില്ല. ഞാനും അവരും താന്താങ്ങളുടെ കാര്യം നോക്കി പരസ്പരം ഒരു ശല്യമോ ഒരു വിഷയം പോലുമോ ആവാതെ അങ്ങനെയങ്ങു പോകും. എന്നാൽ വലിയ സുന്ദരനും മസിൽമാനുമാണെന്ന ഭാവത്തിൽ പോകുന്ന ഒരു വിദ്വാനുണ്ട്- നീലനിറമുള്ള ഒരു ടാങ്കർ ലോറി. അവന്‌ എന്തിന്റെ അഹങ്കാരമാണെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ, അവൻ ആർത്തലച്ച് എതിരേ വരുന്നതുകാണുമ്പോൾ എനിക്കുള്ളിൽ ഭയമാണ്‌. ഒരിക്കൽ ഇവൻ ഒരു ജീപ്പിനെ ഇടിച്ചു തകർത്തിട്ട് അതിലെ യാത്രക്കാർക്ക് സാരമായ പരിക്കുകൾ പറ്റിയതായി ഞാൻ കേട്ടിട്ടുണ്ട്. ദുഷ്ടനാണവൻ. ഞാൻ എന്നും കാണുന്ന മുഖങ്ങളിൽ മറ്റാരെക്കുറിച്ചും എനിക്കൊരു പരാതിയുമില്ല കേട്ടോ.

പിന്നെ, പതിവുയാത്രക്കാരല്ലാത്ത, ദൂരദേശങ്ങളിൽ നിന്നു വരുന്ന ചിലർ എതിരേ പാഞ്ഞടുത്ത് എനിക്കു പോകാനുള്ള വഴിയിൽ കടന്നുകയറി വരാറുണ്ട്. അതും എനിക്കു ഭയമാണ്‌. പരിചയമില്ലാത്ത വഴികളിലൂടെ അത്രയും സാഹസം കാണിക്കരുതെന്ന് അവരോടു പറയാൻ എനിക്കു തോന്നാറുണ്ട്. എങ്ങനെ പറയാനാണ്‌? ധൃതി പിടിച്ചുള്ള ഓട്ടമല്ലേ. കൊടും വളവുകൾ നിറഞ്ഞ എന്റെ സഞ്ചാരപഥത്തിൽ ഇങ്ങനെ പായുന്നത് എത്ര അപകടം പിടിച്ചതാണെന്ന് അവർക്ക് അറിവില്ലാഞ്ഞിട്ടാകുമോ? അല്ല. പലപ്പോഴും എന്റെ വശത്ത് തട്ടാതെയും കൂട്ടിമുട്ടാതെയും ഞാൻ രക്ഷപ്പെട്ടുപോരുന്നത് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ്‌. അപ്പോഴെല്ലാം എന്റെയുള്ളിൽ ഉണ്ടാവുന്ന കാളൽ നിങ്ങൾക്കാർക്കും മനസ്സിലാവില്ല. കാരണം ഞാൻ സുരക്ഷിതയായി നിന്നാൽ മാത്രമേ എന്റെയുള്ളിലെ യാത്രികരും സുരക്ഷിതരായിക്കൂ.

എപ്പോഴും തമാശകളും പൊട്ടിച്ചിരികളും കാര്യമായ ചർച്ചകളും കൊണ്ടു നിറഞ്ഞതാണ്‌ എന്റെ യാത്രകൾ. എന്റെ മ്യൂസിക് സിസ്റ്റത്തിന്റെ കാര്യവും രസമാണ്‌. സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കാറിന്റെ പോലെ, അത്ര പഴക്കമൊന്നുമില്ലാത്ത പാട്ടുപെട്ടി ആണെങ്കിലും അപ്രതീക്ഷിതമായി ഓണാവുകയും ഓഫാവുകയും ചെയ്യുന്നത് അതിനെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്‌. ചികിൽസയൊന്നും തുടങ്ങിയിട്ടുമില്ല.

പതിവുയാത്രകളിൽ പ്രധാനപ്പെട്ട ഒരു സംഭവമാണ്‌ ഇന്ധനം നിറയ്ക്കൽ. കൃത്യമായ ഇടവേളകളിൽ ഊഴം വെച്ചാണ്‌ അവർ എന്റെ വയറുനിറയ്ക്കുന്നത്. രസകരമായ മറ്റൊന്നു കൂടിയുണ്ട് - എന്റെ ഉടമയ്ക്ക് കൂടെക്കൂടെ എന്റെ ടയറുകളിലെ കാറ്റ് പരിശോധിച്ചു ബോധ്യപ്പെടണം. ഈയിടെ ടയർ ഒരെണ്ണം മാറ്റിയിട്ടിരുന്നു. അതിന്റെ കാര്യമായാലും ഇതു തന്നെ ഗതി. എന്തുകൊണ്ടാണ്‌ ഇതിങ്ങനെ എന്നറിയില്ല. വല്ല OCDയും ആയിരിക്കും.


നിറയെ മഞ്ഞപ്പൂക്കളുള്ള പേരില്ലാത്ത ആ മരം...

ഓഫീസിൽ പോകുന്നതിന്റെ സുഖമുള്ള ഭാഗം കാട്ടിലൂടെയുള്ള യാത്രയാണ്‌. മഴയാണെങ്കിലും വെയിലാണെങ്കിലും കാട്ടിലൂടെയുള്ള സഞ്ചാരം മനോഹരമാണ്‌. വേനലിൽ വരണ്ടുണങ്ങിയും ഇലകൾ കൊഴിഞ്ഞും നില്ക്കുമ്പോൾ കാടിന്റെ അസ്ഥിപഞ്ജരം ദൃശ്യമാകുന്നു. എന്നാൽ ഈയിടെ ലഭിച്ച വേനൽമഴയ്ക്കു ശേഷം കാടിന്‌ പുതുജീവൻ കൈവന്നിട്ടുണ്ട്. പാതയോരത്തുള്ള ഗുല്മോഹർ മരങ്ങൾ മനോഹരമായി പൂത്തുലഞ്ഞ് ചെങ്കുട ചൂടി നില്ക്കുന്നുണ്ട്. ഒരിക്കൽ കാട്ടിലൂടെ പോന്നുകൊണ്ടിരുന്നപ്പോൾ രാവിലത്തെ ഇളം കാറ്റിൽ ഉലഞ്ഞ നിറയെ മഞ്ഞപ്പൂക്കളുള്ള പേരില്ലാത്ത ആ മരം ഒരു കുടന്നപ്പൂക്കൾ എന്റെ മേലെ ചൊരിഞ്ഞത്. അവയെല്ലാം വിൻഡ് സ്ക്രീനിനു മേലെ വീണ്‌ പലഭാഗങ്ങളിലേക്ക് ചിതറിപ്പോയി. എന്നോട് ഇഷ്ടമുള്ള, എന്നെ എന്നും കാണാനാഗ്രഹിക്കുന്ന ആരോ ഒരാൾ കയ്യില്ക്കരുതിയിരുന്ന പൂക്കൾ വെറുതെ എന്തോ കളിപറഞ്ഞ് എന്റെ നേരെ എറിഞ്ഞിട്ടതു പോലെ. ആ നേരം സ്വയമറിയാതെ, നാണത്തിൽ കുതിർന്ന ഒരു പുളകം എന്നിൽ വിടർന്നെന്നും ആ സുഖം എനിക്കിഷ്ടമാണെന്നും ഞാൻ പറയേണ്ടതുണ്ടോ?

10 comments:

  1. nice
    kattapanayil ninnum painavu vareyano a sundari ennum pokunnath?..

    ReplyDelete
  2. സുഖമുള്ള വായന.

    കൊള്ളാം രാജ് :)

    ReplyDelete
  3. കാറിന്റെ ആത്മഗതം നന്നായിരിക്കുന്നു.

    ReplyDelete
  4. Sree, Typist,

    Thanks for coming here :) ningal okke ivide thanne undennu arinjathil santhosham. idaykkokke ivide onnu nokkikkone, vallathumokke thadanjekkum :)

    ReplyDelete
  5. Mashe njana .. pillechan ...enna ondu varthakal

    ReplyDelete
  6. Ee maram vellappara kazhinjulla adhya valavil alle..

    ReplyDelete
  7. അതെ. ആ വളവു തന്നെ സോജൻ സർ.

    ReplyDelete
  8. hmm.. Kollaamedoo.... Kure naalayi raajinte blog vayichittu... You are enjoying your life that is reflecting in the post.. Kollam kollam :) :)

    Mithun

    ReplyDelete
  9. മഞ്ഞ പൂക്കളുള്ള ഈ മരത്തിന്റെ എതിർ വശത്തെ പാറയിൽ നിറയെ ഓണപ്പൂക്കൾ വിരിയാരുള്ളത്‌ ഓർക്കുന്നു .വയലറ്റ് നിറത്തിൽ പൂക്കളുള്ള ,പാറയിൽ പറ്റി പിടിച്ചിരിക്കുന്ന മഴിതണ്ട് പോലുള്ള ഒരു ചെടി .അപ്പോൾ കണ്ടൽ ഒരു പാറ വയലറ്റ് ഉടുപ്പിട്ട ഒരു പെണ്‍കുട്ടിയെ പോലെ ആണ് .2 - 3 ആഴ്ച മാത്രം ആയുസുള്ള ചെടികൾ

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'