Sunday, January 20, 2013

സാമ്പാറിന്റെ ബാക്കി...

സാമ്പാർ എന്താ‍ണ്? ഇവിടെ ക്ലിക്ക് ചെയ്യുക.

മനസ്സിൽ തോന്നിയ അടുക്കില്ലാത്ത ചില അമർഷങ്ങൾ ഇവിടെ കുറിക്കുന്നു. ഒരു സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വന്ന ചർച്ചയുടെ ഫലമായി തോന്നിയത്...

നായ്ക്കുരണപ്പൊടി വിതറിയും കരി ഓയിൽ ഒഴിച്ചും സ്ത്രീകളുടെ ഉടുതുണി വലിച്ചു കീറിയും സ്ത്രീ ജീവനക്കാരെ കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞും(എന്റെ പ്രദേശത്തുള്ള ഒരോഫീസിൽ ആണിത്, ഡൽഹിയിലെ പെൺകുട്ടിക്ക് സംഭവിച്ച ദുരന്തത്തിൽ ലജ്ജിക്കാൻ ഉദ്ബോധനം ചെയ്യുന്ന ഇടതന്മാരുടെ ഫ്ലക്സ് ബോർഡിൽ നിന്നും ഏതാനും മീറ്റർ അകലെയാണീ തെറിവിളി നടന്നത്) മറ്റും കേവലം രാഷ്ട്രീയലാഭങ്ങൾക്കായി പണിമുടക്കിലേക്കു ജീവനക്കാരെ തള്ളിവിടുകയും പണിമുടക്കിയവരെ കൊഞ്ഞനം കുത്തുന്ന മാതിരി ഒരു ഒത്തുതീർപ്പു ചർച്ചയും നടത്തി പണിമുടക്കും പിൻ‌വലിച്ച് ഇങ്ങു പോന്നു. പങ്കാളിത്ത പെൻഷൻ കൂടാതെ മറ്റു ചില അജൻഡകളും ഉണ്ടാ‍ായിരുന്നു പണിമുടക്കിന്. ഒന്നും മിണ്ടിക്കേട്ടില്ല!! വിജയകരമെന്ന് അവകാശപ്പെട്ട(എല്ലാ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ പണിമുടക്കിന്റെ ലക്ഷ്യം നേടാൻ സാധിക്കുമായിരുന്നു എന്ന് ഏറ്റു പറയുകയും ചെയ്ത) നോട്ടീസിലും അവയെപ്പറ്റി ഒരക്ഷരമില്ല. ചുമ്മാ അങ്ങ് എതിർക്കുക. ഗുണം വരുത്താൻ വേണ്ടി എതിർക്കുന്നത് കണ്ടാൽ അറിഞ്ഞൂടേ.ഇപ്പോ സമരം ചെയ്തവർക്ക് ആ ദിവസത്തെ ശമ്പളം കൂടി ഇല്ലാണ്ടായി. നിക്ഷേപത്തെക്കുറിച്ചൊന്നും ക്രിയാത്മകമായ ഒരു നിർദ്ദേശവും കൊടുത്തില്ല ഇന്നു വരെ(ട്രഷറിയിൽ പൂട്ടി വെച്ചേക്കാൻ പറഞ്ഞത് ആ ഗണത്തിൽ ഞാൻ പെടുത്തുന്നുമില്ല). സംയുക്ത സമര സമിതി ഒത്തു തീർപ്പു ചർച്ചയുടെ വെളിച്ചത്തിൽ ഒരു പത്തു നിർദ്ദേശങ്ങൾ എങ്കിലുമുള്ള ഒരു മെമ്മോറാണ്ടമെങ്കിലും ഗവ.ന് സമർപ്പിച്ചിരുന്നുവെങ്കിൽ ഞാൻ ഈ കമന്റ് ഇവിടെ ഇടില്ലായിരുന്നു. സമരം പൊളിഞ്ഞതോടെ സമരത്തിൽ പങ്കെടുത്ത ജീവനക്കാരോടുള്ള ധാർമ്മിക ഉത്തരവാദിത്വം വരെ സമരസമിതി മറന്നു. പിന്നെ പണിമുടക്കാത്തവരെ കുറ്റപ്പെടുത്താനാണു വ്യഗ്രത. ആര് ഊമ്പിയെന്നു സ്വയം ആലോചിച്ചോളുക.

************

പങ്കാളിത്ത പെൻഷൻ എന്നത് കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒരു ‘ദുരന്തം’ ഒന്നുമല്ല. രാജ്യവ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണു കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിൽനിന്നും പിന്നോട്ടില്ല എന്ന് സംസ്ഥാന ഗവ. ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. കേന്ദ്ര ഗവ. പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾക്കു വിധേയമായിട്ടാണ്‌ കേരളത്തിലും പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ്‌ പിരിച്ചെടുക്കുന്ന തുക ട്രഷറിയിൽ നിക്ഷേപിക്കണം എന്ന ശുപാർശ കേന്ദ്രത്തിനു മുന്നിൽ സംസ്ഥാന ഗവ. അവതരിപ്പിക്കേണ്ടതായിട്ടു വരുന്നത്. 2004 മുതൽ കേന്ദ്ര ഗവ. ജീവനക്കാർക്ക് നിലവിലുള്ള പെൻഷൻ സമ്പ്രദായം എങ്ങനെയാണെന്ന് ഇപ്പോൾ അവകാശപ്രഖ്യാപനങ്ങളുമായി രംഗത്തെത്തുന്നവർ പരിശോധിക്കുന്നതു നന്നായിരിക്കും. എന്റെ അറിവില്ലായ്മ മൂലമാണോ എന്തോ അന്ന് അവിടെ പരിഷ്കരണം വന്നപ്പോൾ ഈ സമരമോ മുറവിളിയോ ഉണ്ടായതായി കേട്ടിട്ടില്ല. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരായതു കൊണ്ടാണോ ഗവ.ന്റെ(പ്രത്യേകിച്ച് കേന്ദ്രം) സാമ്പത്തിക നയങ്ങൾ എതിർക്കപ്പെടേണ്ടതാണ്‌ എന്നതിനാലാണോ കേരളത്തിൽ മാത്രം ഇതൊരു വലിയ ചർച്ചയാവുകയും സഹ്യനപ്പുറത്തേക്ക് ഇതിനെപ്പറ്റി ആരെങ്കിലും മിണ്ടുന്നത് വാർത്തയാകാതിരിക്കുക്കയും ചെയ്യുന്നു. എത്ര തന്നെ മുറവിളി കൂട്ടിയാലും ഇന്ത്യാമഹാരാജ്യത്ത് കേരളത്തിനു മാത്രമായി വേറിട്ട ഒരു പെൻഷൻ സമ്പ്രദായം നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുകയില്ല എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.

സംഘടിതരും വിദ്യ നേടിയവരുമായ രാഷ്ട്രീയ ബോധമുള്ള ഒരു വിഭാഗമാണ്‌ ഗവ. ജീവനക്കാർ; മാത്രവുമല്ല മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വലിയൊരളവിൽ താങ്ങി നിർത്താൻ സർവീസ് സംഘടനാ പ്രസ്ഥാനങ്ങൾക്കു കഴിയുന്നുമുണ്ട്. ആകയാൽ രാഷ്ട്രീയമായ വിരുദ്ധാഭിപ്രായങ്ങളും വാശികളും പാർലമെന്റിൽ നിന്നും നിയമസഭയിൽ നിന്നും ഇങ്ങ് വില്ലേജാഫീസിലെ ക്ലാർക്കിന്റെ മേശപ്പുറം വരെ എത്തുന്നുണ്ട്. സ്റ്റാറ്റ്യൂട്ടറി പെൻഷനെ സംരക്ഷിക്കണമെന്നു ശഠിക്കുന്നവർ ആരും തന്നെ ‘ഞങ്ങൾക്കിനി ഭരണം കിട്ടുന്ന നേരത്ത് ഈ പങ്കാളിത്ത പെൻഷൻ സമ്പ്രദായത്തെ റദ്ദ് ചെയ്ത് പരമ്പരാഗതപെൻഷനെ പുനഃസ്ഥാപിക്കും’ എന്ന ഒരു ആശ കൊടുക്കാൻ പോലും ശ്രമിച്ചിട്ടില്ല. എന്റെ ലേഖനത്തിലെ ഒരു കാര്യം ഞാൻ വീണ്ടുമവതരിപ്പിക്കുന്നു, ഇതിന്റെ പത്തിലൊന്നു നിയമക്കുരുക്കില്ലാഞ്ഞ 2002-ലെ സമരത്തിന്റെ തിക്തഫലം - ഡയസ്നോൺ മൂലം നഷ്ടമായ ഒരു മാസത്തെയധികം ശമ്പളം ജീവനക്കാർക്കു തിരിച്ചു കൊടുക്കാൻ - അധികാരം കിട്ടിയ നേരത്ത് ഈ 'മുള്ള്' എടുക്കാതിരുന്നവർ പങ്കാളിത്ത പെൻഷൻ എന്ന 'വെടിയുണ്ട' നീക്കം ചെയ്യാൻ ശ്രമിക്കില്ല. ശ്രമിക്കുമെന്നു പറഞ്ഞാലും അതൊരു തമാശയായിട്ടേ ജനം/ജീവനക്കാർ കരുതൂ. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ബില്ലുകൾ വോട്ടിനിട്ടു പാസാക്കുന്ന നാട്ടിൽ പങ്കാളിത്ത പെൻഷനെ റദ്ദു ചെയ്യാൻ അപ്രകാരം വല്ല വഴികളുമുണ്ടോ എന്ന് ഇന്നത്തെ പ്രതിപക്ഷം ഒന്നാലോചിച്ചു വെയ്ക്കുന്നതു നന്ന്.

************

ഇന്നത്തെ നിലയിൽ പങ്കാളിത്ത പെൻഷൻ ബാധകമല്ലാത്ത ജീവനക്കാരനാണു ഞാൻ. ഇനിയൊരു നാൾ എനിക്കും പങ്കാളിത്ത പെൻഷൻ ബാധകമായേക്കാം എന്ന ഉത്തമബോധ്യത്തോടെയാണ്‌ ഇതു കുറിക്കുന്നതും. പങ്കാളിത്ത പെൻഷൻ രണ്ടുതരം ജീവനക്കാരെ സൃഷ്ടിക്കും എന്നതൊക്കെ മാനസികമായ ആധിപത്യം നേടാനുള്ള, ജീവനക്കാരുടെ കോമ്പ്ലക്സിനെ ചൂഷണം ചെയ്യാനുള്ള വാചകക്കസർത്താണ്‌. ഒരേ ജോലിക്ക രണ്ടുതരം ശമ്പളവിന്യാസം ഉണ്ടാകും എന്നതാണു ശരിയായ കാര്യം. സിവിൽ സർവീസ് തകരും എന്നത് മറ്റൊരു പ്രചാരണം. സിവിൽ സർവ്വീസിലേക്ക് ആളുകൾ സ്വയം കടന്നു വരുന്നതാണ്‌, പങ്കാളിത്ത പെൻഷൻ പദ്ധതി വന്നു എന്നതുകൊണ്ട് ‘എന്നാലെനിക്കിനി സർക്കർ ജോലി വേണ്ട’ എന്ന് കേരളത്തിലെ ലക്ഷക്കണക്കിന്‌ ഗവ.ഉദ്യോഗാർത്ഥികൾ ചിന്തിച്ച് പിന്മാറിക്കളയും എന്ന് കരുതാൻ വയ്യ. ഒരു നീരസം വരും, പക്ഷേ ആത്യന്തികമായി സർവ്വീസ് മേഖലയെ ഇല്ലായ്മ ചെയ്യും എന്നതൊക്കെ ഊതിപ്പെരുപ്പിച്ച വാചകങ്ങളാണ്‌. പങ്കാളിത്ത പെൻഷൻ പോയിട്ട് യാതൊരു സെക്യൂരിറ്റിയുമില്ലാത്ത ഗ്ലാമറസ് തൊഴിലുകളിൽ ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന അസംഘടിത മേഖലകളുണ്ട്. അത്തരം രംഗങ്ങളിലേക്ക് ആളുകൾ താല്പര്യപൂർവ്വം ചെല്ലുന്നുണ്ട്, ഇനിയും ചെല്ലുക തന്നെ ചെയ്യും. സർക്കാർ ജോലിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമാകില്ല. എന്നിരുന്നാലും, ഇനിയൊരു കാലത്ത് പെൻഷൻ തന്നെ ഇല്ലാതായേക്കാം. ഇന്നു ഗവ. ജീവനക്കാർ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും ആനുകൂല്യങ്ങളും പലതും അഞ്ചോ പത്തോ വർഷങ്ങൾ കഴിഞ്ഞാൽ കേട്ടുകേൾവി മാത്രമായേക്കാം. കാരണം നാടിന്റെ റവന്യൂ വരുമാനത്തിന്റെ നല്ലൊരുപങ്കും ശമ്പളം-ആനുകൂല്യങ്ങൾ-പെൻഷൻ-ഫാമിലി പെൻഷൻ ഇനങ്ങളിലേക്ക് വഴിതിരിഞ്ഞു പോകുന്നത് ഒരു പക്ഷേ നാളെയുടെ സാമ്പത്തിക ശാസ്ത്രത്തിൽ ഹിതകരമല്ലാത്ത ചെലവായി ഗണിക്കപ്പെടാം. പഴയ കാലത്തെ സൌജന്യങ്ങൾ ഒന്നൊന്നായി ഇല്ലാതാകുന്ന കാലത്ത് ആനുപാതികമായ മാറ്റങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാകും, ഉണ്ടാകണം. കണ്ണുമടച്ചുള്ള ഓഫറുകൾ ഗവണ്മെന്റിന് കല്പാന്തകാലത്തോളം തുടർന്നുകൊണ്ടു പോകാൻ സാധിക്കില്ല. ഇതു തുടങ്ങി വെയ്ക്കാൻ ഇപ്പോഴുള്ളവർ കാണിച്ച ധൈര്യം ഇതു വേണ്ടാ എന്നു പറയുന്നവർക്കുണ്ടെങ്കിൽ, ഇനി അധികാരം കിട്ടുന്ന നേരത്ത് ഡീസൽ, പാചകാവതകം, റേഷൻ തുടങ്ങിയ സമസ്തമേഖലകളിലെയും സബ്‌സിഡി സോദാരം പുനഃസ്ഥാപിക്കണം. ഇന്ധനനിയന്ത്രണത്തിലുള്ള പെട്രോളിയം കമ്പനികളുടെ അധികാരം ഗവണ്മെന്റ് തിരിച്ചെടുക്കണം. വാ കൊണ്ട് പറയുന്ന പരുവത്തിൽ ‘വിലക്കയറ്റം പിടിച്ചു നിർത്തണം’. ചെയ്യുമോ? ഏഹേ! ഇവയെ ജനദ്രോഹനയങ്ങളെന്നു മുദ്രകുത്തി എതിർക്കുന്നവർ കാലാകാലം പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ റദ്ദു ചെയ്യാതെ ഭരണം മാറുമ്പോൾ അവയോരോന്നിന്റെയും ഗുണഫലം സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് ചെയ്തിട്ടുള്ളത്. പ്രതിപക്ഷത്തിരുന്ന് എതിർക്കുക, ഭരിക്കുമ്പോൾ അങ്ങെടുക്കുക!

************

എതിർക്കാനുള്ള വിഭാഗമാണു പ്രതിപക്ഷം എന്നത് അന്വർഥമാക്കിക്കൊണ്ട് പങ്കാളിത്ത പെൻഷനെ സോദാഹരണം കീറിമുറിച്ച് ദൂഷ്യങ്ങൾ മനസ്സിലാക്കിത്തരാൻ മൽസരിച്ചു പലരും. എന്നാൽ, ഇനി പിന്നോട്ടില്ല എന്ന ധാരണ വന്നതോടെ നേതൃത്വം പത്തി മടക്കി. ഞങ്ങൾ സാധാരണക്കാരായ ജീവനക്കാർ ഇതിന്റെ കണക്കുകളും വരും വരായ്കകളും ഇപ്പോഴും പറഞ്ഞോണ്ട് നടപ്പുണ്ടെന്ന് രാവിലെ സഭയിൽ ചെന്നിരുന്ന് ഉറങ്ങുകയും മൈക്കിനു മുന്നിൽ ഞങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ വന്ന മാലാഖമാരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവർ അറിയുന്നില്ല. കാരണം, സമരവും പ്രക്ഷോഭവും പ്രസംഗവും കഴിഞ്ഞാൽ അവരെയിതൊന്നും ഏശുന്നതേയില്ല എന്നതു തന്നെ.

************

എനിക്കിതു കൂടി കാണണം, ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടും എന്നു പറഞ്ഞ് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നു പറഞ്ഞ് സമരകാഹളം മുഴക്കിയവർ ഒത്തുതീർപ്പു ചർച്ചയിൽ നിന്നു മുദ്രാവാക്യവും മുഴക്കി പുറത്തു പോന്ന ശേഷം എന്തു ചെയ്തു എന്ന്. മൗനമായി പങ്കാളിത്ത പെൻഷനെ അംഗീകരിച്ചിട്ട്, ഇനി ആ മൗനം തുടരുമോ എന്ന്. സമരത്തിനു ശേഷം പുറത്തിറക്കിയ നോട്ടീസിൽ, സമരാഹ്വാനം ചെയ്ത് നാടൊട്ടുക്കു പ്രദർശിപ്പിച്ച ഫ്ലക്സ് ബോർഡുകളിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഇനങ്ങളെപ്പറ്റി ഒരു വാക്കുപോലും ഇല്ലാതിരുന്നതെന്തേ? (അതൊന്നും ചർച്ചയ്ക്കു വന്നില്ലായിരിക്കാം! സമരം ചെയ്യാൻ ഒന്നു രണ്ടു ചില്ലറ കാരണങ്ങൾ കൂടി വേണ്ടിയിരുന്നു എന്നു കണ്ടാൽ മതി!!) പ്രക്ഷോഭത്തിനും പണിമുടക്കിനും മനഃപൂർവ്വം കാരണങ്ങൾ കണ്ടെത്തി, ബലമായി ജീവനക്കാരെ സമരത്തിലേക്കും സാമ്പ്ത്തിക-സർവ്വീസ് നഷ്ടങ്ങളിലേക്കും ഉന്തിവിട്ട് അവസാനം കാമ്പില്ലാത്ത ചില ഒത്തു തീർപ്പുകൾക്കും വഴങ്ങി ഇറങ്ങിത്തിരിക്കുമ്പോൾ ഇതിനു പിന്നിലെ പൊള്ളത്തരങ്ങൾ ആരും തിരിച്ചറിയില്ല എന്നാണോ കരുതുന്നത്? സമരം പൊളിഞ്ഞതിനു പണിമുടക്കാത്ത ജീവനക്കാരെ കുറ്റപ്പെടുത്തുകയും ചെയ്തപ്പോൾ ‘സർവീസ് മേഖലയുടെ കാവല്പ്പട’യുടെ ഉത്തരവാദിത്വം പൂർത്തിയാകുകയും ചെയ്തു. നാളെയിലെ ഉദ്യോഗസ്ഥരോടുള്ള കരുതലാണത്രേ!

ആ പണിമുടക്കു തീർന്നിട്ട് ഒരാഴ്ചയാകുന്നു. കേവലം തെരുവു പ്രസംഗങ്ങളിലല്ലാതെ സാമ്പത്തികവിശാരദന്മാർക്കു പഞ്ഞമില്ലാത്ത ബുദ്ധിജീവി പ്രസ്ഥാനത്തിനോ സമര സമിതിക്കോ ഇന്നു വരെ, അവർ തല കുനിച്ചു കൊടുത്ത പങ്കാളിത്ത പെൻഷൻ പദ്ധതിയിലൂടെ തന്നെ അവർ സംരക്ഷിക്കുന്നു എന്നവകാശപ്പെടുന്ന സർവ്വീസ് മേഖലയ്ക്ക് പരമാവധി ഗുണം ചെയ്യുന്ന ക്രിയാത്മകമായ ഒരു നിർദ്ദേശമെങ്കിലും മുന്നോട്ടുവെയ്ക്കാൻ കഴിഞ്ഞോ? ഇല്ല. ഓഹരിമേഖലയ്ക്കുണ്ടാകാവുന്ന അപചയത്തിന്റെ പേരിൽ ആ നിക്ഷേപരീതിയെ എതിർക്കുന്നവരേ, പൊതു മേഖലയ്ക്കായി ശക്തിയുക്തം വാദിക്കുന്ന സോഷ്യലിസ്റ്റുകളേ, നിക്ഷേപം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ നിക്ഷേപിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ? ഇല്ല. പൊതുമേഖലയാണെങ്കിലും അതു രക്ഷപ്പെടുന്ന മേഖലയല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് രാഷ്ട്രീയക്കാർക്കുതന്നെയാണ്‌. ആ തുക പൊതു വിനിയോഗത്തിനെടുത്താലോ? തന്റെ കാശെടുത്ത് റോഡു പണിയാനും തൊഴിലുറപ്പു നടത്താനും പാലം കെട്ടാനും അഴിമതി നടത്താനും ചെലവാക്കാൻ പാടില്ല എന്ന് എല്ലാവരും ചിന്തിക്കും. ഒരിടത്തും നിക്ഷേപിക്കാതെ കൂട്ടി വെച്ചാലോ ഒരു പ്രയോജനവുമില്ലതാനും. കുറ്റം പറയാനും ദോഷം കാട്ടിക്കൊടുക്കാനുമാണല്ലോ ഏറ്റവുമെളുപ്പം.

************

ജനാധിപത്യത്തിന്റെ തണലിൽ നിന്നുകൊണ്ട് വകയുള്ളവൻ പോലും എടുത്ത ലോണിന്റെ പലിശ ഇളവിന്‌ ഗവ.ന്റെ ഔദാര്യത്തിനു ഓച്ഛാനിച്ചു നില്ക്കുമ്പോൾ, എല്ലാം സർക്കാർ എനിക്കിങ്ങോട്ട് ഒലത്തിത്തരണം(ഉറങ്ങാൻ കൂരയും റേഷൻ വാങ്ങാൻ പോലും വരുമാനവും ഇല്ലാത്തവരുടെ കാര്യമല്ല പറയുന്നത്) എന്ന് വാശി പിടിക്കുന്നവർ പെരുകുന്നിടത്ത് അവകാശങ്ങളും ഔദാര്യങ്ങളും തമ്മിൽ വെല്യ ഭേദമൊന്നും ഇല്ല. ആ മനഃശാസ്ത്രത്തിനപ്പുറം, മേല്പ്പറഞ്ഞ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്നവർക്ക് ഡീസൽ സബ്സിഡി പിൻവലിക്കലും പങ്കാളിത്ത പെൻഷൻ ആരംഭവും ഒക്കെ ഒരേ ചരടിലെ മുത്തുകൾ മാത്രമാണ്‌. ബന്ദുകൾ നിർത്തിച്ചപ്പോൾ ഹർത്താലാക്കി, പിന്നേം മുടക്കി മുടക്കി മുടിപ്പിച്ച് ഇവിടെ എന്തെല്ലാം നേടിയെടുത്തു? ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ മുടക്കിയാൽ നഷ്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിനായിരുന്നു. ജനാധിപത്യ ഇന്ത്യയിൽ മുടക്കങ്ങൾ മുടക്കുന്നത് സ്വന്തം പ്രയാണത്തെയാണെന്നു പറഞ്ഞുകൊടുക്കാൻ ഒരു സൈദ്ധാന്തികനും ഇല്ലതാനും.

3 comments:

  1. നായ്ക്കുരണപ്പൊടി വിതറിയും കരി ഓയിൽ ഒഴിച്ചും സ്ത്രീകളുടെ ഉടുതുണി വലിച്ചു കീറിയും സ്ത്രീ ജീവനക്കാരെ കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞും മറ്റും കേവലം രാഷ്ട്രീയലാഭങ്ങൾക്കായി പണിമുടക്കിലേക്കു ജീവനക്കാരെ തള്ളിവിടുകയും പണിമുടക്കിയവരെ കൊഞ്ഞനം കുത്തുന്ന മാതിരി ഒരു ഒത്തുതീർപ്പു ചർച്ചയും നടത്തി പണിമുടക്കും പിൻ‌വലിച്ച് ഇങ്ങു പോന്നു. പങ്കാളിത്ത പെൻഷൻ കൂടാതെ മറ്റു ചില അജൻഡകളും ഉണ്ടാ‍ായിരുന്നു പണിമുടക്കിന്. ഒന്നും മിണ്ടിക്കേട്ടില്ല!!

    ReplyDelete
  2. Vallatha oru santosham thonniyirunnu Samaram pinvalikua ennu ketappo !!! Oravashyavumillatha samarathinu munnil bharanakoodam muttu madakiyilaalo ennorth..Itrem pokkiritharam kanichittum nanam kettu saghakalku tirichu porendi vannallo ennorth !!!

    ippo dhe ee post ne orth..

    Shaktham..Rasakaram..Moorchakanel Kuravum illa !!!

    ReplyDelete
  3. Well said...

    സ്റ്റാറ്റ്യൂട്ടറി പെൻഷനെ സംരക്ഷിക്കണമെന്നു ശഠിക്കുന്നവർ ആരും തന്നെ ‘ഞങ്ങൾക്കിനി ഭരണം കിട്ടുന്ന നേരത്ത് ഈ പങ്കാളിത്ത പെൻഷൻ സമ്പ്രദായത്തെ റദ്ദ് ചെയ്ത് പരമ്പരാഗതപെൻഷനെ പുനഃസ്ഥാപിക്കും’ എന്ന ഒരു ആശ കൊടുക്കാൻ പോലും ശ്രമിച്ചിട്ടില്ല.
    ithaanu athile oru main point.. ithu parayan oru CPM nethavinum dhairyam vannilla..athu thanne alle ithu raashtreeya preritham aanennullthinulla thelivu...

    ennittu athine anukoolichu nadakkan kure embokkikalum..
    Mithun

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'