Friday, January 04, 2013

ബ്ലാക്ക്മാൻ ഇടുക്കിയെ വിറപ്പിക്കുന്നു!

ബ്ലാക്ക്മാൻ എന്ന അജ്ഞാത ഭീകരനെക്കുറിച്ച് ഇടുക്കി ജില്ലയിലെ പലയിടങ്ങളിലും നിറം പിടിപ്പിച്ചതും അവിശ്വസനീയവുമായ കഥകൾ പരക്കുകയാണ്‌. വർഷങ്ങൾക്കു മുൻപു ഭീതിയോടെ നാം കേട്ട റിപ്പർ എന്ന പദത്തിനു ശേഷം തെല്ലെങ്കിലും പേടിയോടെ ജനം കാതുകൂർപ്പിക്കുന്ന വാക്കായി ഇന്ന് ബ്ലാക്ക്മാൻ മാറിയിരിക്കുന്നു. പൊലീസിന്‌ ഉറക്കമൊഴിഞ്ഞ രാത്രികൾ. ബ്ലാക്ക്മാനെക്കുറിച്ചു പ്രചരിക്കുന്ന കെട്ടുകഥകൾ ഇവയൊക്കെ - അസാമാന്യ പൊക്കമാണു ബ്ലാക്ക് മാന്‌. എട്ടടി ഉണ്ടെന്നൊക്കെയാണ്‌ ജനം വെച്ചു കീച്ചുന്നത്. കറുത്ത നീളൻ കോട്ടിട്ടാണ്‌ കക്ഷി നടക്കുന്നത്. വികൃതമായ മുഖമാണത്രേ! എയ്ഡ്സ് രോഗിയാണെന്നതാണ്‌ ബ്ലാക്ക്മാനെപ്പറ്റിയുള്ള ഏറ്റവും അപകടകരമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംഗതി. കയ്യിൽ സിറിഞ്ചുമായിട്ടാണത്രേ നടപ്പ്! എന്നാത്തിനാ? കുത്തിവെച്ച് ബാക്കിയുള്ളോർക്ക് രോഗബാധയുണ്ടാക്കാൻ..! മൂപ്പരെവിടെയാ പകൽ മുഴുവൻ കഴിയുന്നതെന്ന് ആർക്കും ഒരു പിടിയുമില്ല. രാത്രി വാതിലിൽ തട്ടി വിളിച്ചു ആൾക്കാരെ ഭയപ്പെടുത്തുകയാണ്‌ മൂപ്പിലാന്റെ ഹോബി. അങ്ങനെ പോകുന്നു ബ്ലാക്ക് മാനെപ്പറ്റിയുള്ള കഥകൾ. ഇന്നിപ്പൊ ദേ, കോമഡി സ്റ്റാർസിൽ വരെ ബ്ലാക്ക് മാൻ പരാമർശിക്കപ്പെട്ടു!

അതിനിടെ, കറുത്തവേഷം ധരിച്ച ഒരാൾ പമ്മിപ്പമ്മി നടന്നു പോകുന്നത് ഇവിടൊരു പ്രദേശത്ത് ആരോ കണ്ടു. ഇവൻ തന്നെ ബ്ലാക്ക്മാൻ ! പിടിയെടാ അവനെ! നാട്ടുകാർ ഓടിക്കൂടി. ബ്ലാക്ക്മാനെ കണ്ടുപിടിച്ചേ. ആളെക്കണ്ടപ്പോൾ അക്കിടി മനസ്സിലായി. തീർഥയാത്രയ്ക്കിടെ ഒന്നു മനസ്സമാധാനമായിട്ട് തൂറാൻ റോഡരികിലെ പറമ്പിലേക്കു കയറിയ അന്യസംസ്ഥാനക്കരൻ അയ്യപ്പഭക്തനെയാണ്‌ നാട്ടുകാർ ബ്ലാക്ക്മാൻ എന്നു കരുതി വളഞ്ഞത്!!

ബ്ലാക്ക്മാനെ നേരാംവണ്ണം കണ്ടവർ ആരുമില്ല. വിശ്വസനീയമായ യാതൊരു തുമ്പും ആർക്കും ഇതുവരെ കിട്ടിയിട്ടുമില്ല. പകലൊക്കെ ടിയാൻ എവിടെപ്പോയൊളിക്കുന്നു എന്നും ആർക്കുമറിയില്ല. ബ്ലാക്ക് മാനെ കണ്ടു എന്നവകാശപ്പെടുന്നവരുടെ വിവരണങ്ങൾ പല ചെവിയും വായും കടന്നു വരുമ്പോൾ പണ്ടു കേട്ട ഒരു കഥയിലെ കാര്യം പോലെ ആയിപ്പോകും...

പണ്ട്, അഞ്ചുരുളി വനത്തിൽ ഒരുത്തൻ വെടി വെയ്ക്കാൻ, ഐ മീൻ, നായാട്ടിനു പോയി. വെടി വെയ്ക്കാൻ പോയിട്ട് വെറും കയ്യോടെ തിരിച്ചുവന്ന കക്ഷിയോട് കൂട്ടുകാർ കാര്യം തിരക്കി. ആൾ പേടിച്ചു പോന്നതാണത്രേ. എന്തു കണ്ടിട്ട്? പുലി... നല്ലൊന്നാന്തരം പുലി! അതും ഒന്നോ രണ്ടോ അല്ല, ഒരു ഫാമിലി! അഞ്ചെണ്ണം.. പുലിക്കൂട്ടം!! ചോദിച്ചു പിടിച്ചു വന്നപ്പോൾ മാട്ടുകച്ചവടക്കാരൻ പറയുന്ന വില താഴുന്നതു പോലെ പുലീടെ എണ്ണം കുറയാൻ തുടങ്ങി. രണ്ടെണ്ണത്തിനെ ഉറപ്പായും കണ്ടു, മറ്റേതിന്റെയൊക്കെ വാലു മാത്രമേ കണ്ടൊള്ളൂ, മരത്തിന്റെ മറവാരുന്നു എന്നൊക്കെയായി. ഇത്രേം താന്നതല്ലേ, ഇനീം താന്നെങ്കിലോ എന്നോർത്ത് നീ ശെരിക്കും പുലിയെ കണ്ടോ എന്നായിചോദ്യം. പിന്നെ... കണ്ടോന്നോ, എടാ, ഹെഡ്ലൈറ്റങ്ങ് ഇട്ടപ്പൊ, തെളങ്ങുവാണ്‌ പച്ച നെറത്തിൽ കണ്ണ്‌. ഒരുപുലി, അതുറപ്പായും ഞാൻ കണ്ടതാ. ബാക്കി ചെലപ്പോ...

അഞ്ചേന്നു പിടിച്ച് ഇപ്പോ ബഡായി ഒരു പുലിയിലെത്തി നില്ക്കുന്നു. ഒരു ബഡായിക്കാരന്റെ ഏറ്റവും വലിയ പരാജയം അവന്റെ വാക്കുകൾക്ക് ശ്രോതാക്കൾ ഇല്ലാതെ പോകുന്നതാണ്‌. ആ ദുരന്തം ഒഴിവാക്കാൻ അയാൾ ഏതു കോമ്പ്രമൈസിനും തയ്യാറാവും. പറഞ്ഞു പറഞ്ഞ്, ഒടുക്കം നമ്മടെ വെടിക്കാരൻ ഇപ്രകാരം തീർച്ചപ്പെടുത്തി - “ആ.. പുലിയാണോ എലിയാണോന്നറിയില്ല, പള്ള(പൊന്തക്കാട്‌) അനങ്ങുന്നതു കണ്ടാരുന്നു!”

എന്നു പറഞ്ഞപോലെയാണു ബ്ലാക്ക് മാന്റെ കാര്യം. ഡേ, ആരോ കതകിൽ മുട്ടുന്നു. നോക്കിയേച്ചു വരാമേ..!


5 comments:

  1. ഇവൻ തന്നെ ബ്ലാക്ക്മാൻ ! പിടിയെടാ അവനെ!

    ReplyDelete
  2. black man alla ratril mullan irangiyaoam kanda nizhalarikkum...

    ReplyDelete
  3. podey... mullaan irangumpo aarelum mattullorade vaathilil muttumo? :)

    ReplyDelete
  4. :D ഇങ്ങേര്‍ അവിടെയുമെത്തിയോ ? തിരോന്തരത്തു ഒന്നു രണ്ടാഴ്ച ഭയങ്കര സംസാരവിഷയമായിരുന്നു. നിയമസഭയില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു സ്ഥലത്ത് ആളുകള്‍ രാത്രി വടിയൊക്കെ എടുത്തിറങ്ങി ബ്ലാക്ക്മാനെ പിടിക്കാന്‍.

    അല്ല ശരിക്കും ഇതു വല്ലതും ഒള്ളതാണോ ഇനി ?

    Delhi-6 എന്ന സിനിമയിലെ കാലാബന്ദര്‍ എന്ന കഥാപാത്രം ഓര്‍മ വരുന്നു.

    ReplyDelete
  5. black man was born in a tea shop.his father was a KUDIYAN.OBSCURANTISM IS A BLISS.IT CREATS SM MOMENTS LIKE THAT OF READING DRACULA.THATS THE CHEMISTRY.
    at last blackman disappeared from scene as Phahad fazil ousted from NEWGEN FILM.

    BY MANOJ JOSEPH

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'