Thursday, August 05, 2010

ബ്ലോഗര്‍ മാട്രിമോണി ഡോട്‌ കോം

കശാപ്പുകാരന്‍ വിലപറയുന്നതിനു മുന്‍പ്‌ മാടിനെ നോക്കുന്നതുപോലെ എന്റെ കസിനെ അയാള്‍ നോക്കി. 'എന്തോരു മനുഷ്യനാടോ ഇയാള്‍, ആളെ കണ്ടിട്ടില്ലാത്തു പോലെ ഇത്ര നോക്കാന്‍?' ചോദിക്കണമെന്നുണ്ടായിരുന്നു. അരുണിന്റെ മുഖത്തെ അങ്കലാപ്പും അസ്വസ്ഥതയും എനിക്കു വായിച്ചെടുക്കാമായിരുന്നു. പെണ്ണിന്റെ അപ്പന്‍ മിലിട്ടറിക്കാരനാണ്‌. കേട്ടപ്പോഴേ ഇതു വല്ല കൂതറകേസും ആയിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞതാ.

"ചുമ്മാ ഇരിക്കാതെ ഇതൊക്കെ എടുത്തു കഴിക്ക്‌.." ഇങ്ങേരടെ ഒരു സൗണ്ട്‌! ഞാന്‍ വീണ്ടും ഞെട്ടി. ആദ്യം ഞെട്ടിയത്‌ 10 മിനിറ്റ്‌ മുന്‍പായിരുന്നു. അല്‍പം എയറൊക്കെ എടുത്തു പിടിച്ച്‌ സുസ്മേരവദനരായി അരുണിനെ ഒപ്പം നടത്തി ഗേറ്റ്‌ കടന്നു വന്ന വരവിന്‌ കൂട്ടില്‍ കിടന്ന അല്‍സേഷ്യന്‍ നായ - ആ നായിന്റെ മോന്‍ ഒരു കുര. ഒന്നല്ല, ഒരൊന്നൊന്നര കുര. വെറുതെ ഞെട്ടീന്നു പറഞ്ഞാല്‍ പോരാ. പെണ്ണു വീട്‌ എത്തുന്നതിനു 10 മിനിറ്റ്‌ മുന്‍പ്‌ NH-212ന്റെ സൈഡില്‍ വണ്ടി നിര്‍ത്തി മൂത്രശങ്ക തീര്‍ത്തതുകൊണ്ട്‌ പുതിയ ലൂയി ഫിലിപ്പ്‌ നനയാതെ കഴിഞ്ഞു. ഈ അല്‍സേഷ്യനും മിലിട്ടറി ആണെന്നാ തോന്നുന്നത്‌ - എന്തൊരു ശൂരത്വം!. നിര്‍ത്താതെ കുര. ഇടിവെട്ടുന്ന ബാസ്‌. കൂടും പൊളിച്ചു പണ്ടാരമെങ്ങാനും ചാടി വീണാല്‍ കോടി പുതപ്പിച്ചു കിടത്താന്‍ വീട്ടുകാര്‍ക്ക്‌ പല്ലും നഖോം പോലും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. ഉടനെ വന്നു രണ്ടാമത്തെ വെടിശബ്ദം.

"കോട്ടയത്തൂന്നു രാവിലെ വിളിച്ച..??" വീണ്ടും ഞെട്ടി.'റിട്ടയേഡ്‌ കേണല്‍ രാഘവന്‍ സര്‍ അല്ലേ' എന്ന് ചോദിക്കാന്‍ മനസ്സില്‍ കരുതിയിരുന്നത് ആവിയായി. നോക്കിയപ്പോള്‍ ആജാനുബാഹുവായ ഒരു മനുഷ്യന്‍ സിറ്റൗട്ടില്‍. വീട്ടില്‍ മീന്‍കറി വെക്കുന്ന മണ്‍ചട്ടിയുടെ നിറം. പട്ടാളത്തില്‍ വെടിമരുന്ന് ഇടി ആയിരുന്നിരിക്കണം ഡ്യൂട്ടി. തവിട്ടു നിറം കലര്‍ന്ന കണ്ണുകള്‍. ആളെ കൊല്ലുന്ന മീശ. അല്ല, ഈ റിട്ടയേഡ്‌ മിലിട്ടറിക്കാരന്മാര്‍ക്കെല്ലാവര്‍ക്കും കപ്പടാമീശ വെച്ചിരിക്കണം എന്നു നിയമം വല്ലോം ഉണ്ടോ? ഇതിനിടയില്‍ കൂടി ഇയാള്‍ക്ക്‌ ആവശ്യമായ ഓക്സിജന്‍ എങ്ങനെ അകത്തെത്തുന്നു? അതോ ഇനി വീരപ്പന്റെ വല്ല..? ഏയ്, മൂപ്പര്‍ നമ്മടെ ജാതി ആവാന്‍ വഴിയില്ലല്ലോ. എന്റെ ചിന്തകള്‍ കാടു കയറി.

"കേറിവാ... " വീണ്ടും പെണ്ണിന്റപ്പന്റെ സിംഹഗര്‍ജ്ജനം. അതൊരു ക്ഷണമായിട്ടല്ല ആക്രോശമായിട്ടാണ്‌ അരുണിനും തോന്നിയതെന്ന്‌ അവന്‍ ഇടതു കയ്യിലെ വിരലുകള്‍ തെരുതെരെ കൂട്ടിപ്പിടിക്കുന്നതു കണ്ടതോടെ എനിക്കുറപ്പായി. ‘വിട്ടോടാ, ഈ ബന്ധം നമുക്കു വേണ്ട’ എന്നു വിളിച്ചു കൂവി തിരിഞ്ഞോടാന്‍ തോന്നി. അങ്ങനെ ഓടിയാല്‍ പിന്നെ ഒപ്പം ഓടിപ്പോകുന്നത്‌ എന്റെ മാനം കൂടി ആയിരിക്കും. കാരണം അരുണിന്റെ മുന്നില്‍ അനേകം പെണ്ണുകാണല്‍ നടത്തി എക്സ്‌പീരിയന്‍സ്ഡ്‌ ആയ ആളാണു ഞാന്‍. പിന്നെ അവന്റെ ചേട്ടന്‍ സ്ഥാനത്ത്‌ നില്‍ക്കുന്നതിന്റെ ഒരു ഗെറ്റപ്പ്‌ നമ്മള്‍ വിടരുതല്ലോ.

ഹും.. എന്തെല്ലാം പെര്‍ഫോമന്‍സായിരുന്നു? മലപ്പുറം കത്തി, മാങ്ങാത്തൊലി... എന്താന്നോ? ആദ്യമായി പെണ്ണുകാണാന്‍ പോവല്ലേ എന്നോര്‍ത്തപ്പോ രാവിലെ അവനൊരു പൂതി. കാര്‍ ഒന്നു പുതിയതാക്കണം. അതിനു കാര്‍ പുതിയതാണല്ലോ. 1000കി.മീ. പോലും ഓടിയിട്ടില്ല. അവനപ്പോ അതു പോര. അത്രേ ഓടീട്ടുള്ളു എന്നു നാട്ടുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്ണുവീട്ടുകാര്‍ക്ക്‌ അറിയില്ലല്ലോ. അതു കൊണ്ട്‌ ഒരു ഇമ്പ്രഷന്‍ സ്റ്റെപ്പെന്ന നിലയില്‍ കഴിഞ്ഞയാഴ്ച മാത്രം കിട്ടിയ നമ്പര്‍ പതിപ്പിച്ച പ്ലേറ്റ്‌ രണ്ടും അഴിച്ചുമാറ്റി. താല്‍ക്കാലിക നമ്പര്‍ അപ്പോഴും ഗ്ലാസിലുണ്ടായിരുന്നതിനാല്‍ വണ്ടി പുതുപുത്തന്‍ തന്നെ. അരുണ്‍ തന്നെയാണ്‌ രാവിലെ കാര്‍ വാഷൊക്കെ ഇട്ടു കുളിപ്പിച്ച്‌ കുട്ടപ്പനാക്കി ഇട്ടതും. അല്ലെങ്കില്‍ സിനിമാ കാണാനും മീന്‍ വാങ്ങാന്‍ പോകാനുമൊക്കെ വണ്ടി എടുത്തോണ്ടു പോയിട്ട് എയറുപോലും നോക്കുകേലാത്തവനാ. ഇത്രേം കേട്ടപ്പോ ഈ കാര്‍ Audi Q7 ആണെന്നു വിചാരിച്ചു പോയാല്‍ തെറ്റി. വെറും സാദാ Alto.

പെണ്ണുകാണലിലേക്കു തിരികെ വരാം. മൊത്തത്തില്‍ സെറ്റപ്പ് കൊള്ളാം(വീട്ടുകാരനൊഴികെ). നല്ല വീട്.‌ സുന്ദരമായി ഒരുക്കിയിരിക്കുന്ന സ്വീകരണ മുറി. പതുപതുത്ത സോഫയില്‍ ഞാനും മണവാളപരമായ വിനയത്തോടെ 'ഹാഫ്‌-സീറ്റ്‌' പൊസിഷനില്‍ അരുണും ഇരുന്നു. ഒരു പൊണ്ണന്‍ ടിവി. ഹോം തീയേറ്റര്‍ സിസ്റ്റം. ഇവിടെ കമ്പ്ലീറ്റ്‌ ഒച്ചപ്പാടിന്റെ ആള്‍ക്കാരാണോ? അപ്പോളാണ്‌ വേറൊരു സാധനം കണ്ടത്‌. ഭിത്തിയില്‍ തൂങ്ങുന്ന ഒരു തോക്ക്‌!!

ഥള്ളേ..!

'പട്ടാളത്തിലെ ജോലി തീര്‍ന്നെങ്കിലും അമ്മാവന്‍ വെടിവെപ്പ്‌ നിര്‍ത്തീട്ടില്ല, അല്ലിയോ' എന്നു 'ലേലം' സിനിമയില്‍ മെത്രാനോട്‌ എം.ജി. സോമന്‍ ചോദിക്കുന്ന ഈണത്തില്‍ ഒരു വാചകം പൊന്തി വന്നതാ. ആയുസ്സിനെ കരുതി അതു വിഴുങ്ങി. ആദ്യം പട്ടി, പിന്നെ അപ്പന്‍, ഇപ്പോ ദേ തോക്കും. ഇക്കണക്കിന് വാ‍യിനോക്കിക്കൊണ്ട് ഒരുത്തനും ഈ പഞ്ചായത്ത് വാര്‍ഡില്‍പോലും വരാന്‍ സാധ്യതയില്ല.

പൊന്നുമോനെ അരുണേ, വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്നേ നീയെന്നതാ പറഞ്ഞെ? പെണ്ണിന്റെ അപ്പന്‍ മിലിട്ടറി ആയതുകൊണ്ട് കാര്യങ്ങള്‍ എല്ലാം നല്ലപടിക്ക്‌ നടന്നാല്‍ അവന്‍ മിലിട്ടറി റമ്മില്‍ നീന്തും പോലും. ഇയാള്ടെ ലക്ഷണം കണ്ടിട്ട്‌ ക്വാട്ട കിട്ടുന്നതു മുഴുവന്‍ കാന്റീനില്‍ വെച്ചു തന്നെ തീര്‍ക്കുന്ന ഇനം ആണെന്നു തോന്നുന്നു.

"ശ്രീലതേ..." വീണ്ടും ആക്രോശം. അരുണിന്റെ നോട്ടത്തിന്റെ അര്‍ഥം എനിക്കറിയാം - പെണ്ണിനെ ആണോ പെണ്ണിന്റെ അമ്മയെ ആണോ വിളിച്ചതെന്ന്‌. സംശയത്തിനു വിരാമമിട്ടുകൊണ്ട്‌ ഒരു ട്രേയില്‍ പലഹാരവുമായി വൈകുന്നേരം 7.30 നു കാണിക്കുന്ന സീരിയലിലെ ഒരു കഥാപാത്രത്തെ പോലെ പെണ്ണിന്റെ അമ്മ കടന്നു വന്നു. പെണ്ണ് അപ്പന്റെ ഷേപ്പ് ആവരുതേ എന്നൊരു പ്രാര്‍ഥന അരുണിന്റെ കണ്ണില്‍ തെളിഞ്ഞു നിന്നു.

അപ്പന്‍ അന്വേഷണം തുടര്‍ന്നു: "ഇതാരാന്നാ പറഞ്ഞെ?"

ചോദ്യം ആരോടാണെന്ന ഒരു കണ്‍ഫ്‌യൂഷന്‍ ഉണ്ടായെങ്കിലും മൂത്തോരടെ സ്ഥാനത്ത്‌ ചെന്ന ആളായതിനാല്‍ ആ വള്ളിയില്‍ ഞാന്‍ തന്നെ കയറിയങ്ങു പിടിച്ചു.

"എന്റെ പേര്‌ രാജ്‌. ഇതെന്റെ കസിനാണ്‌. ന്നു പറഞ്ഞാല്‍ അച്ഛന്റെ പെങ്ങടെ മോന്‍. പേര്‌ അരുണ്‍. ബാംഗ്ലൂരിലാണ്‌ ജോലി."

അരുണിന്റെ മുഖത്തെ ചിരിയുടെ വോള്‍ട്ടേജ്‌ 10v കൂടി പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ വീണ്ടും പഴയ വോള്‍ട്ടതയിലേക്ക്‌ വന്നു. അപ്പോള്‍ ബോണ്‍വിറ്റ ഭരണിക്ക്‌ കയ്യും കാലും മുളച്ച ഷേപ്പുള്ള ഒരു പന്ത്രണ്ടുകാരന്‍ പയ്യനും വന്ന് കേണലിന്റെ സൈഡില്‍ ഇരുന്നു. അവന്റെ കെട്ടും മട്ടും കണ്ടാല്‍ കയ്യിലിരിക്കുന്ന PSPക്ക്‌ വെളിയില്‍ ഒരു ലോകമുണ്ടെന്ന വിചാരമുള്ളതായി തോന്നുന്നില്ല. കണ്ടിട്ട്‌ ഒരു കുഞ്ഞളിയന്‍ മട്ടുണ്ട്‌ കെട്ടോടാ അരുണേ. മൂപ്പിലാന്റെ പരിചയപ്പെടുത്തല്‍ അതു ശരിവെച്ചു.

"എന്നാ പരുവാടി പയ്യന്‌?" വീണ്ടും ഗര്‍ജ്ജനം. പിന്നില്‍ പുഞ്ചിരിക്കുന്ന മുഖവുമായി ആ സ്ത്രീ നില്‍ക്കുന്നതു കൊണ്ട്‌ മനസ്സാനിധ്യം വിടാതെ എനിക്ക്‌ സംസാരിക്കാന്‍ പറ്റുന്നുണ്ട്‌.

"സോഫ്റ്റേറ്‌ എഞ്ചിനീയറാ. എന്നെപ്പോലെ തന്നെ.(ആ സെന്റന്‍സ്‌ വേണ്ടാരുന്നെന്ന്‌ തോന്നി - എങ്ങാനും എന്നെ കണ്ടിട്ട്‌ അങ്ങേര്‍ക്ക്‌ വല്ല വശപ്പെശകും തോന്നിയാലോ? അല്ല, അതിനു സാധ്യത ഏറേ ആണേ.) ഇപ്പോ മൂന്നു വര്‍ഷമായി അവിടെ."

അല്‍പം നേരം മൗനം. ഗ്യാപ്‌ ഫില്‍ ചെയ്യാനായി ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി - "ഇവന്റെ വീട്ടില്‍ മൂന്നു പിള്ളേരാ. മൂത്തതു രണ്ട്‌ പെങ്ങമ്മാരാ. രണ്ട്‌ പേരുടേം കല്യാണം കഴിഞ്ഞു..." ഹൊ! അതങ്ങു പറഞ്ഞു തീര്‍ന്നപ്പോ തള്ളേടെ മുഖത്തെ സന്തോഷം ഒന്നു കാണണാരുന്നു. അവരുടെ വീടിന്റെ മുന്നില്‍ വരെ സൂനാമി വന്നിട്ട്‌ തിരിച്ചു പോയപോലെ!! ഓരോരോ മെന്റാലിറ്റികളേ.. ഞാനും അപ്പനും പരസ്പരം കുടുംബപുരാണം പങ്കുവെച്ച്‌ കളിച്ച്‌ ഒരു അഞ്ചെട്ട്‌ മിനിറ്റും കൂടി അങ്ങു പോയി.

മുന്നിലെ ടീപ്പോയില്‍ കുഴലപ്പം, ഞാലിപ്പൂവന്‍ പഴം, കായ വറുത്തത്‌, ലഡു എന്നിവ നിരന്നു. കുഴലപ്പം, ലഡു എന്നീ പലഹാരങ്ങള്‍ കാരണം എന്റെ ജീവിതത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതാകയാല്‍(അവ മറ്റൊരിക്കല്‍ പറയാം) ഞാന്‍ മറ്റ്‌ ഇനങ്ങളിലേക്ക്‌ നോക്കി. ഈ കര്‍ക്കടമാസത്തില്‍ തണുപ്പും പിടിച്ച്‌ അങ്ങേരടെ ഒരു പഴം എന്നു ചിന്തിച്ച്‌ ഒരു ഉപ്പേരിക്കഷണം(ആദ്യ വാരല്‍ ആയതു കൊണ്ട്‌ 'എനിക്കിതൊന്നും ഇഷ്ടമല്ല സാറെ' എന്ന ഭാവത്തില്‍ ഒന്നേയൊന്നു മാത്രം) ഞാന്‍ എടുത്തു കടിച്ചു. തല്‍സമയം ബസ്‌സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്കു മുന്നില്‍ ക്യൂ നിക്കുന്നവന്റെ മാതിരി ഒരക്ഷമാഭാവം അരുണിന്റെ മുഖത്ത്‌ നിഴലിക്കുന്നതു ഞാന്‍ കണ്ടു. 'ഒന്നടങ്ങി ഇരിക്കെടാ, അവള്‍ അകത്ത്‌ ഒരുങ്ങുന്നതേ ഉള്ളൂ' ഞാന്‍ അവനെ കണ്ണു കൊണ്ട്‌ കാണിച്ചു. ആദ്യത്തെ പെണ്ണുകാണല്‍ അല്ലേ? പെണ്ണു കാണുന്നതും ബാറില്‍ കേറുന്നതും ഒരു പോലാ. ആദ്യത്തെ ഒന്നു രണ്ട്‌ തവണ ഭയങ്കര ടെന്‍ഷനും ചളിപ്പും ഒക്കെ ആയിരിക്കും. പിന്നെ എല്ലാം സ്മൂത്ത്‌ ആണെന്നേ.

കാലമാടന്‍ കേണല്‍ വിടാന്‍ ഭാവമില്ല. "എഞ്ചിനീയറു പണി അല്ലാതെ വേറെന്നാ വകുപ്പൊക്കെ ഒണ്ട്‌ അരുണിന്‌?"

മൂപ്പരെന്താ ഉദ്ദേശിച്ചത്‌? അധിക വരുമാനത്തിനുള്ള സ്രോതസ്സോ അതോ ഇവന്റെ ഹോബികളോ? അതോ ഇവന്റെ ബാംഗ്ലൂര്‍ ജീവിതത്തെക്കുറിച്ച്‌ വല്ല ഹിന്റും ഒപ്പിച്ചെടുക്കാനുള്ള ചൂണ്ടയുമാണോ? ഉവ്വ. കൊത്തീതു തന്നെ. അരുണ്‍ കേറി പിടിക്കുന്നതിനു മുന്നെ ഞാന്‍ ഇടപെട്ടു.

"ആ, അതു പിന്നെ നേരമ്പോക്കിനാണേല്‍ അത്യാവശ്യം ഷെയറൊക്കെ ഉണ്ട്‌. പിന്നെ കൊറച്ച്‌ മ്യൂച്ചല്‍ ഫണ്ട്‌. പിന്നെ ബാംഗ്ലൂരല്ലേ ജീവിതച്ചെലവു കൂടുതലാ. ഇവന്‍ താമസിക്കുന്നത്‌ ഫ്രണ്ട്‌സിനൊപ്പമാ. പിന്നെന്നാ, രണ്ടൂന്നു ബ്ലോഗ്‌ ഉണ്ട്‌. അതും കുറെ കലാപ്രവര്‍ത്തനോം ഒക്കെയായി ഇങ്ങനെ ഒതുങ്ങിക്കഴിയുന്നു."

കാടും പടലും തല്ലി ഒരു വിധത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി. 'അലക്കി ഇഷ്ടാ' എന്ന അഭിനന്ദനം ഒരു നോട്ടമായി അരുണില്‍ നിന്നും എന്റെ നേര്‍ക്ക്‌ നീണ്ടുവന്നു. കലാകാരന്മാരായ ആണുങ്ങളെ പെണ്ണുങ്ങള്‍ക്ക്‌ പൊതുവെ ഇഷ്ടമാണെന്ന് തളത്തില്‍ ദിനേശന്‍ വഴിക്ക്‌ അരുണിന്‌ അറിവു കിട്ടിയിട്ടുള്ളതാകുന്നു. പക്ഷേ ഇതു പറയുമ്പോ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് എനിക്കറിയാം.

ഒന്ന്‌ : ഷെയറ്‌, ഞാന്‍ പറയണ്ടല്ലോ... വല്ലവിധേനയും ഒരു അക്കൗണ്ട്‌ ഒക്കെ ഒപ്പിച്ച്‌ ഓഹരിവ്യാപരം തുടങ്ങി. ഒരു മാസം കൊണ്ട്‌ വാങ്ങുന്ന ശമ്പളത്തിന്റെ ഇരട്ടി കടമായപ്പോ ആ കട പൂട്ടി.

രണ്ട്‌ : മ്യൂച്ചല്‍ ഫണ്ട്‌, ഓഫീസിലെ എക്സ്റ്റന്‍ഷന്‍ ഫോണില്‍ വന്ന ഒരു വിളിയിലെ കിളിനാദവുമായി സൊള്ളി സൊള്ളി മുപ്പതിനായിരം കൊടുത്ത്‌ ഒരു മ്യൂച്ചല്‍ ഫണ്ടില്‍ ചേര്‍ന്നു. പിന്നെ ആ വഴിക്ക്‌ തിരിഞ്ഞു നോക്കീട്ടില്ല.

മൂന്ന്‌ : ജീവിതച്ചെലവ്‌, ഒരു കുപ്പി ബിയറിനെന്താ വില.. വിസ്കിയും ബ്രാന്‍ഡീം പറയേം വേണ്ട. അവസാനം വന്നു വന്ന്‌ ഓള്‍ഡ്‌ മങ്ക്‌ റമ്മില്‍ എത്തി നിക്കുന്നു ജീവിത നിലവാരം. കൂട്ടുകാരുടെ കൂടെ താമസം. ഞാന്‍ കൂടുതല്‍ വിവരിക്കേണ്ടല്ലോ.

നാല്‌ : കലാപ്രവര്‍ത്തനം. പ്ലസ്‌-ടുവിനു പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഇരുന്ന് ടീച്ചറിന്റെ കാര്‍ട്ടൂണ്‍ വരച്ചതിനു പിടിക്കപ്പെട്ട അന്നു തുടങ്ങിയതാ. ഫോട്ടോഗ്രാഫി എന്നൊക്കെ പറഞ്ഞാല്‍ മരിക്കും. സകല സമയോം നെറ്റിലാ. 'നല്ല നല്ല ചിത്രങ്ങള്‍' തേടിപ്പിടിക്കാന്‍ മിടുക്കനാ. അതെന്നിട്ട്‌ ലോകത്തിന്റെ നാലു മൂലയ്ക്കുമുള്ള കൂട്ടുകാര്‍ക്ക്‌ മെയിലയയ്ക്കും.

"ഈ ബ്ലോഗൊക്കെ അത്ര നല്ല ഏര്‍പ്പാടാണോ?" തൊലച്ചു - അതിയാന്റെ ഒരന്വേഷണം. ഇയാളു ചുമ്മാ വെടിപറഞ്ഞിരിക്കാതെ പെണ്ണിനെ വിളിക്കു കൂവേ!

"ആ, കുഴപ്പമില്ല. മാസം ഒരു അഞ്ചെട്ട്‌ പോസ്റ്റെങ്കിലും വരും. രണ്ട്‌ ബ്ലോഗ്‌ പുറത്തും ഒരെണ്ണം കമ്പനി നെറ്റ്‌വര്‍ക്കിലുമാ. കമന്റ്‌ കിട്ടുന്നതിന്‌ അനുസരിച്ചിരിക്കും. ഫീല്‍ഡ്‌ ഇപ്പൊ അല്‍പം ഡള്ളാ. റിസഷനൊക്കെ അല്ലാരുന്നോ? ഇപ്പോ മാറിവരുന്ന ലക്ഷണം കാണുന്നുണ്ട്‌. നമ്മള്‍ അതില്‍ എത്രമാത്രം നമ്മുടെ ടൈം ഇന്‍വെസ്റ്റ്‌ ചെയ്യുന്നൂന്ന് അനുസരിച്ചിരിക്കും അവിടുന്നുള്ള റിട്ടേണ്‍. രാജേട്ടനും ഉണ്ടായിരുന്നു - ഫോട്ടോബ്ലോഗുള്‍പ്പടെ. കല്യാണം ഒക്കെ കഴിഞ്ഞ്‌ തിരക്കായപ്പോ മെയിന്റയിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായി. ഇപ്പോ വെറുതെ കിടക്കുവാ."

ഇത്തവണ അരുണ്‍ കേറിയങ്ങു കൊഴുപ്പിച്ചു. അത്രയ്ക്കു വേണാരുന്നോടാ എന്നയര്‍ഥത്തില്‍ കാച്ചിയ എന്റെ നോട്ടം അവന്‍ ഡിസ്മിസ്‌ ചെയ്തു.

"ഓഹ്‌ അതു ശരി. അല്ലേലുമതെ, ഒരു പ്രസ്ഥാനമാകുമ്പം നമ്മളത്‌ നേരെ ചൊവ്വേ നടത്തിക്കൊണ്ട്‌ പോയില്ലേലേ... അല്ലിയോ?"

കെഴങ്ങന്‍ കേണലേ ഇയാളെന്നാ ധരിച്ചു വെച്ചേക്കുന്നെ. മൂന്നു ബ്ലോഗെന്നു പറഞ്ഞാല്‍ ബാംഗ്ലൂര്‌ വാടകയ്ക്കു കൊടുക്കാന്‍ പാകത്തില്‍ കിടക്കുന്ന മൂന്നുനില കെട്ടിടം ആണെന്നോ?

ഉള്ളില്‍ ഒരു ചിരി പൊന്തി വന്നു. മോനെ അരുണേ, നിന്റെ ഒണക്കബ്ലോഗില്‍ പൊട്ടിച്ച ഉണ്ടയില്ലാ വെടി കേണലിന്റെ സൈന്യത്തെ കീഴടക്കിയെടാ. മിലിട്ടറി റം കിനാവുകള്‍ യാഥാര്‍ഥ്യമാകുമോടാ ഗൊച്ചു ഗള്ളാ..! എന്റെ മനസ്സില്‍ For CSD supply only എന്ന വാക്യം മിന്നി മറഞ്ഞു.

അതു വരെ മിണ്ടാതിരുന്ന പയ്യന്‍ PSP താഴെ വെച്ചിട്ട്‌ അരുണിന്റെ നേരെ നോക്കി - "അങ്കിള്‍, അങ്കിളിന്റെ ബ്ലോഗിന്റെ പേരെന്നാ?"

സംശയപൂര്‍വ്വം ഞാന്‍ കേണലിന്റെ മുഖത്തു നോക്കി. പുള്ളിക്കാരനു വല്ലോം കത്തിയോ? ഇല്ലെന്നു തോന്നുന്നു. രണ്ടും കല്‍പ്പിച്ച്‌ അരുണ്‍ പേരു പറഞ്ഞു - അവന്റെ സ്വന്തം ഫാക്ടറീടെ പേരുപറയുന്നമട്ടില്‍.

"എത്ര ബ്ലോഗ്‌ ഉണ്ടെന്നാ പറഞ്ഞെ..?" ഈ ചോദ്യം കൊച്ചുണ്ടാപ്രി വക. അപ്പന്റെ ക്രോസ്‌ വിസ്താരം ഈ ഫാസ്റ്റ്‌ ഫുഡ്‌ കണ്ടെയ്‌നര്‍ ഏറ്റെടുത്ത ലക്ഷണമാടാ അരുണേ!

"മൂ... അല്ല രണ്ട്‌." അരുണിന്റെ ശബ്ദം ഇടറുന്നു.

"എന്നും അതില്‍ വര്‍ക്കു ചെയ്യുമോ?" ഉണ്ടാപ്രി തുടര്‍ന്നു.

"ഇല്ല, വല്ലപ്പോഴും മാത്രം."

"ആവറെജ്‌ ഫീഡ്ബായ്ക്ക്‌?" അവന്റെ...!!

അരുണ്‍ നിന്നുവെട്ടി വിയര്‍ത്തു. "പെ.. പെര്‍ പോസ്റ്റ്‌, ഒരു ആറ്‌ ഏഴ്‌..!"

ഉണ്ടാപ്രി PSPയും പൊക്കിപ്പിടിച്ചോണ്ട് ചാടിത്തുള്ളി. "അയ്യേ....!! പപ്പാ പപ്പാ... എനിക്കു പോലും നാലു ബ്ലോഗൊണ്ട്‌! ഒരു റ്റിന്റുമോന്‍ തമാശ പോസ്റ്റ്‌ ചെയ്താല്‍ എനിക്കു കിട്ടും മിനിമം അന്‍പതു കമന്റ്‌... ഈ അങ്കിളിന്‌ ഒന്നും അറിയൂല്ലാ...!! ഹ ഹ..!!"

മിലിട്ടറി മാമന്‍ ഇരിപ്പിടത്തില്‍ നിന്നു സാവധാനം എണീറ്റു. മൂപ്പിലാന്റെ മുഖത്ത്‌ ഒരു ഡ്രാക്കുളച്ചിരി. തോക്കെടുക്കാനുള്ള ഭാവമെന്നു മനസ്സിലാക്കിയ ഞാനും അരുണും സോഫയില്‍ നിന്നും ചാടി എഴുന്നേറ്റു. ചിപ്സ്‌ നിരത്തിയ ട്രേ തട്ടി മറിഞ്ഞു.

"ഓടിക്കോടാ..." ഞാന്‍ അരുണിനോട്‌ അലറി. മുന്നിലോടി വാതില്‍ക്കലെത്തിയ അരുണ്‍ സഡന്‍ബ്രേക്കിട്ടു നിന്നു. മുന്നില്‍ അല്‍സേഷ്യന്‍.

"ഭും..." വെടിയാണോ പട്ടിയുടെ കുരയാണോ. പതാ നഹി. എടുത്തിട്ടു കുടഞ്ഞപോലെ ഞാന്‍ ഞെട്ടി.

പതിയെ എല്ലാം വ്യക്തമായി വന്നു. "ചേട്ടാ എണീക്ക്‌, എത്ര നേരമാ ഈ ഉറങ്ങുന്നെ. ഇന്ന് അരുണിനു പെണ്ണു കാണാന്‍ പോകുന്ന കാര്യം മറന്നോ? അവന്‍ ദേ ഒന്‍പതാകുമ്പോ റെഡി ആകുമെന്ന്."

"പെണ്ണു കാണാനും പോകുന്നില്ല ഒരു $&#@*8%@!~നും പോകുന്നില്ല. ആ കോപ്പനോട്‌ വേണെങ്കി കുഞ്ഞമ്മാവനെയും കൂട്ടി പൊക്കോളാന്‍ പറ. ഹല്ല പിന്നെ."

പത്നി എന്നെ ഒരു നിമിഷം മിഴിച്ചു നോക്കി.

'കൊച്ചുവെളുപ്പാങ്കാലം വരെ ബ്ലോഗിനകത്തു കേറി അങ്ങിരിക്കും, എന്നിട്ട്‌ ഉറക്കത്തില്‍ മൊത്തം പിച്ചും പേയും പറച്ചിലും ഞെട്ടലും. ഒരു ദിവസം കമ്പ്യൂട്ടറും കുന്ത്രാണ്ടോം എല്ലാം കൂടെ ഞാനെടുത്തു ചുടും....' എന്നൊരു ഹാര്‍ഷ്‌ കമന്റും പോസ്റ്റ്‌ ചെയ്തിട്ട്‌ ഭാര്യാജി അടുക്കളയിലേക്കു തിരിച്ചുനടന്നു.

7 comments:

  1. “മഫിയന്ത്രീ മഫിയന്ത്രീ... വെടിവെക്കരുത് വെടിവെയ്ക്കരുത്....”

    ReplyDelete
  2. എനിക്ക് വയ്യ.........

    ഞാനിവിടെ അട്ടിപേറ് കിടക്കാന്‍ പോവുകയാ.

    ReplyDelete
  3. Ith njananu e kadhyile nayakan.ente jeevitham thakarkkanamennu enthoru poothi.raj ningal sankalppikamai ezhutiya pala kariyangalum ente real life umai smmiyamundu.A kariyattil ningalude kzhivine njan afinandikkunnu.Nattilum vittilum salpperulla e pavam kottayam karanaya njan ente perun velippeduttunnilla. ithil enikku ettavum ishtapetta dialoge ithanu. "'പട്ടാളത്തിലെ ജോലി തീര്‍ന്നെങ്കിലും അമ്മാവന്‍ വെടിവെപ്പ്‌ നിര്‍ത്തീട്ടില്ല, അല്ലിയോ'".Appam ini thankale nerittu kanumbol bakki *+-/#$@^&* parayam. po mone dinesaaaaaaa &^$#%@*&^%$#@-+-+
    *&^%$@@.

    ReplyDelete
  4. 😃😃😃😃 ശേ.. അവസാനം സ്വപ്നം ആക്കേണ്ടിയിരുന്നില്ല..

    ReplyDelete
  5. ഹെൻ്റമ്മോ! ഇങ്ങനത്തെ കൊലമാസ് ഐറ്റംസ് ഒക്കെ ഇവിടെ ഉണ്ടായിരുന്നോ?! വേറെ ലെവൽ സ്വപ്നങ്ങളാണല്ലോ!

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'