Thursday, October 09, 2008

ശശിയേട്ടന്റെ ശീലം

"നിങ്ങളുടെ ഉറക്കം കെടുത്തുന്നതെന്താണ്‌? ജോലിസംബന്ധിച്ച പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ സാമ്പത്തികബാദ്ധ്യതകളോ ആണോ? ഇവയൊന്നുമില്ലാത്തവര്‍ക്കു പോലും ശശി എന്ന മറുനാടന്‍ മലയാളി ഒരു ശല്യമായതെങ്ങനെ? ഇന്നത്തെ ഹാസ്യനെറ്റ്‌ സ്പെഷ്യല്‍ ലൈവുമായി ഭോപ്പാലില്‍ നിന്നും ഞങ്ങളുടെ പ്രതിനിധി അശാന്ത്‌ പരവേശം നമ്മോടൊപ്പമുണ്ട്‌. അശാന്ത്‌ ... അശാന്ത്‌..??"

"ആഹ്‌, എടാ കിച്ചുവേ, കുരുക്ഷേത്ര റിലീസായോടാ?"

"അശാന്ത്‌ നാമിപ്പോ എയറിലാണ്‌..!!"

"എന്റെ പൊന്നേടാവ്വേ, പറയണ്ടേ!?? എം..മ്‌.. കിഷോര്‍..?"

"അശാന്ത്‌? കേള്‍ക്കാമോ?"

"കേള്‍ക്കാം, കിഷോര്‍"

"അശാന്ത്‌, ഭോപ്പാലുകാരനായ ശ്രീമാന്‍ ശശിയുടെ ശീലക്കേടുകളെപ്പറ്റി എന്താണ്‌ കൂടുതല്‍ വിവരങ്ങള്‍?"

അശാന്ത്‌: "കിഷോര്‍, ഭോപ്പാലിലുള്ള ഒരു ചെറുകിട സ്റ്റീല്‍പ്ലാന്റിലെ ജോലിക്കാരനാണ്‌ കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയായ ശശി. ശശി ഇവിടെ ജോലി നോക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടു വര്‍ഷത്തിലേറെയായി. സഹപ്രവര്‍ത്തകരുടെ ഇടയില്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്ന ശ്രീ ശശി എങ്ങനെ അയല്‍ക്കാരുടെ ഇടയില്‍ ഒരു ഉറക്കം കെടുത്തുന്ന വ്യക്തിയായി മാറി എന്നതിന്റെ പൊരുള്‍ അന്വേഷിച്ച്‌ ഞങ്ങള്‍ എത്തിപ്പെട്ടത്‌ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിലാണ്‌. സ്വന്തം ജീവിതത്തെപ്പറ്റി ശശിക്കു പറയാനുള്ളത്‌: "

ശശി: "ഞാന്‍ ഇവിടെ പണിക്കു വന്ന കാലം മുതല്‍ ഈ ഫ്ലാറ്റിലാണു താമസം. നാട്ടിലുള്ള ഭാര്യയെയും സ്കൂളില്‍ പഠിക്കുന്ന മക്കളേം ഓര്‍ത്ത്‌ സ്വന്തമായി ആഹാരം പാകം ചെയ്തു കഴിച്ചും ഉറങ്ങിയും ഇവിടെ ഞാന്‍ ജീവിക്കുന്നൂന്നല്ലാതെ ആര്‍ക്കും ഒരുപദ്രവോം ചെയ്യാന്‍ ഞാന്‍ പോയിട്ടില്ല. മിക്കവാറും എനിക്കു നൈറ്റ്‌ ഷിഫ്റ്റാരിക്കുവേ. അപ്പോ വൈകിട്ട്‌ ആറുമണിക്കു കേറിയാ വെളുക്കാപ്പൊറത്തു മൂന്നു മണിയോടെ ഞാന്‍ റൂമിലോട്ടു തിരിച്ചു വരും. വന്നുകഴിഞ്ഞാല്‍ വേഗം വേഷം മാറി ഒന്നു കുളിച്ച്‌ കിടക്കാറാണു പതിവ്‌..."

കിഷോര്‍: "നന്ദി അശാന്ത്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി വീണ്ടും ബന്ധപ്പെടാം. ശശിയുടെ സ്വദേശമായ മുണ്ടക്കയത്തുനിന്നും കൂടുതല്‍ വിവരങ്ങളുമായി ആന്റോ മാത്യു നമ്മോടൊപ്പമുണ്ട്‌. ആന്റോ ശശിയെപ്പറ്റി എന്താണു കൂടുതല്‍ വിവരങ്ങള്‍?"

ആന്റോ: "കിഷോര്‍, തികച്ചും അധ്വാനിയായ ദു:ശ്ശീലങ്ങളില്ലാത്ത കുടുംബത്തിനായി പ്രയത്നിക്കുന്ന ഒരാളാണു ശശി എന്നാണ്‌ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌. നമുക്ക്‌ ശശിയുടെ ഭാര്യ ശ്രീമതി രമണിയോടു ചോദിക്കാം...."

രമണി: "ശശിയേട്ടന്‌ എന്നും നൈറ്റ്ഷിഫ്റ്റാ. വെളുപ്പിനെ മൂന്നുമണിയാകുമ്പഴാ വരുന്നെ. ഫാക്ടറീടെ അടുത്തു തന്നെയാ താമസം കേട്ടോ. സൈക്കളേലാ പോക്കും വരവും. ഫര്‍ണസിനടുത്തു നിന്നോണ്ടുള്ള പണിയായകൊണ്ട്‌ ഭയങ്കര ക്ഷീണവാന്നേ. പാവം മടുത്തുകുത്തിയാ വന്നുകേറുന്നെ കെട്ടോ. പക്ഷേ ഒറ്റയ്ക്കല്ലേ താമസം? അതുകൊണ്ട്‌ എപ്പോ വന്നുകേറിയാലും എപ്പോ ഇറങ്ങിപ്പോയാലും ആര്‍ക്കും ഒരു ശല്യവുമില്ല. പൈസാ ഒക്കെ മാസാമാസം അയച്ചു തരും കേട്ടോ. ദൂരെയാന്നേലും എന്നോടും പിള്ളേരോടും നല്ല സ്നേഹവാ. പൂജേടെ അവതിക്കു വരുമെന്നാ പറഞ്ഞേക്കുന്നെ."

കിഷോര്‍: "വളരെ നന്ദി, ആന്റോ. നമ്മുടെ കഥാനായകനായ ശ്രീമാന്‍ ശശിയുടെ ഭാര്യ രമണി നല്‍കിയ വിവരണമാണ്‌ നിങ്ങള്‍ ഇപ്പോള്‍ കേട്ടത്‌. തികച്ചും അധ്വാനിയും പ്രയത്നശാലിയും കുടുംബത്തോടു സ്നേഹവുമുള്ളവനാണു ശശി എന്നാണു നമുക്കു കിട്ടിയിരിക്കുന്ന വിവരം. വീണ്ടും ഭോപ്പാലിലേക്ക്‌... അശാന്ത്‌? ശശിയെപ്പറ്റി അവിടുത്തുകാരുടെ അഭിപ്രായം എന്താണ്‌?

അശാന്ത്‌: "കിഷോര്‍, ശശിയുടെ അയല്‍ക്കാരനായ ശ്രീ ഔസേപ്പച്ചനാണു നമുക്കായി വിവരങ്ങള്‍ നല്‍കുന്നതിന്‌ എന്നൊടൊപ്പമുള്ളത്‌. ഔസേപ്പച്ചന്‍, എന്താണു ശശി സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നം? ഒന്നു വിശദീകരിക്കാമോ?"

ഔസേപ്പച്ചന്‍: "ഓ, യെന്നാ പറയാനാ? ശശി വളരെ മര്യാദക്കാരനായ ഒരു മനുഷ്യനാന്നേ. പക്ഷേങ്കി, അയാളു കാരണം കെടക്കപ്പൊറുതി ഇല്ലാണ്ടായേക്കുവാ. മുതുപാതിരാത്രി കഴിഞ്ഞു കൊച്ചുവെളുപ്പാങ്കാലമാകുമ്പോളേക്കും അങ്ങേരു കേറി വരും. വരുമ്പളേ അറിയാം. ആറാറരയടിപ്പൊക്കോം അതിനൊത്ത വണ്ണോമൊള്ള മനുഷേനല്ലിയോ. ആ കമ്പനി ഷൂസിട്ടു മേലോട്ടു പടി കേറിപ്പോകുമ്പോത്തന്നെ ഈ ബില്‍ഡിങ്ങു മുഴുവന്‍ കെടന്നു കുലുങ്ങാന്‍ തൊടങ്ങും. അതു പോട്ടെ, മണ്ടേലേ, ഹാ, അയാള്‍ടെ റൂമീച്ചെന്നിട്ടേ, ഷൂസു രണ്ടുമൂരി ഒറ്റയേറാ. ഒന്നു വടക്കേ മൂലയ്ക്കോട്ടും അടുത്തെ തെക്കെ മൂലയ്ക്കോട്ടും. എന്റെ താമസം അതിന്റെ തൊട്ടുതാഴത്തല്ലിയോ. ആ കുന്ത്രാണ്ടം എന്റേം പെണ്ണുമ്പിള്ളേടേം കൂടെ മേത്തോട്ടാ വീഴുന്നേന്നൊരു തോന്നലാ. ഒറക്കം പോക്കാന്നേ."

അശാന്ത്‌: "ഔസേപ്പച്ചന്റെ ഭാര്യ ശോശാമ്മ എന്തുപറയുന്നു എന്നു നോക്കാം."

ശോശാമ്മ: "ഉയ്യോ, എന്റെ കൊച്ചേ, ഇതിയാന്‌, ആര്‍ക്കാ? എന്റെ കെട്ടിയോന്‌ ഫയങ്കര ഒറക്കവാ. ആ ശശിയൊണ്ടല്ലോ, ഡൂട്ടി കഴിഞ്ഞുവന്നേച്ച്‌ ഷൂസൂരിയേറാ പരുവാടി. ഞങ്ങള്‍ക്കു താഴെക്കെടന്നൊറങ്ങണ്ടായോ? ഒരു ദിവസം ഞാനങ്ങേരെ കണ്ടപ്പൊ കാര്യം അങ്ങു പറഞ്ഞേച്ചു- ദേയിതിങ്ങനെ പോയാപ്പറ്റത്തില്ലാ, നിങ്ങളു കഷ്ടപ്പെടുന്നൊണ്ടാരിക്കും, കുടുമ്മം നോക്കുന്നുണ്ടാരിക്കും, അതൊന്നും ഇവിടത്തെ ബാക്കി താമസക്കാരടെ ഒറക്കം കളഞ്ഞോണ്ടു വേണ്ട ശശിയേ! കര്‍ത്താവിനെ ഓര്‍ത്ത്‌ രാത്രി വന്നേച്ച്‌ ഷൂസൂരിയെറിയുന്ന ആ പരുവാടിയൊണ്ടല്ലോ അതങ്ങു നിര്‍ത്തിയേക്കണേന്ന്. "

അശാന്ത്‌: "വീണ്ടും ശശിയിലേക്ക്‌.. ശശി, ഇങ്ങനെ ഒരു താക്കീത്‌ അല്ലെങ്കില്‍ ഭീഷണി അല്ലെങ്കില്‍ മുന്നറിയിപ്പ്‌ ഔസേപ്പച്ചന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നുണ്ടായതാണോ? ആണെങ്കില്‍ എങ്ങനെയാണു താങ്കള്‍ അതിനോടു പ്രതികരിച്ചത്‌?"

ശശി: "അവര്‍ അങ്ങനെ പറഞ്ഞു എന്നതു നേരാ. അങ്ങനെ പറഞ്ഞേന്റെ പിറ്റേ ദിവസം ഞാന്‍ ജോലി കഴിഞ്ഞ്‌ വന്നപ്പോ പെട്ടെന്നീ കാര്യം മറന്നു പോയി. ആദ്യത്തെ ഷൂസ്‌ ഊരിയെറിഞ്ഞു കഴിഞ്ഞപ്പോഴാ ശോശാമ്മച്ചേടത്തി പറഞ്ഞകാര്യം ഞാനോര്‍ത്തെ. ഏതാണ്ടു രണ്ടൂന്നുകൊല്ലമായിട്ടൊള്ള ശീലവാ. പെട്ടെന്നു നിര്‍ത്താമ്പറ്റിയില്ല. രണ്ടാമത്തെ ഷൂ ഊരി ഞാന്‍ പതുക്കെയാ നെലത്തു വച്ചെ. അപ്പോ ഏതാണ്ടു മൂന്നേകാലായിക്കാണും. പിന്നെപ്പോയി ഡ്രെസ്സുമാറ്റി കുളിച്ചേച്ചു വന്നുകെടന്നു. അതുകഴിഞ്ഞ്‌ ഏതാണ്ട്‌ നാലുനാലരയായിക്കാണും, ഈപ്പറഞ്ഞ ഔസേപ്പച്ചന്റെ നേതൃത്വത്തില്‍ ഈ ബില്‍ഡിങ്ങീ താമസിക്കുന്ന ഒരു പത്തിരുപത്തഞ്ചു കുടുമ്മക്കാരു വന്ന് എന്റെ വാതിലീ മുട്ടി. എന്നാ കാര്യവെന്നു ചോദിച്ചപ്പോ അവരു പറയുവാ- എടാ, മുണ്ടക്കയംകാരന്‍ മുണ്ടാ, മറ്റവനേ മറിച്ചവനേ, എത്ര നേരവാന്നുവെച്ചാടാ കാത്തിരിക്കുന്നേ? ആ രണ്ടാമത്തെ ഷൂ കൂടി ഒന്നെറിയുവാരുന്നേല്‍ വേണ്ടുകേലാരുന്നൂന്ന്..."

17 comments:

  1. തീര്‍ന്നില്ല.. ബാക്കിയൊണ്ട്‌..

    "ശശിയുടെ നേരെ അയല്‍ക്കാര്‍ കാട്ടിയത്‌ മനുഷ്യവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം എസ്‌.എം.എസ്‌ മുഖേന ഞങ്ങളെ അറിയിക്കുക. സന്ദേശം അയയ്ക്കേണ്ട ഫോര്‍മാറ്റ്‌ - ശശി സ്പേസ്‌ യെസ്‌ അല്ലെങ്കില്‍ നോ. എസ്‌.എം.എസുകള്‍ അയക്കേണ്ട നമ്പര്‍ അഞ്ച്‌-ആറ്‌-അഞ്ച്‌-ഏഴ്‌-അഞ്ച്‌-എട്ട്‌ ......"

    ReplyDelete
  2. ഞാന്‍ തേങ്ങ അടിക്കാം....
    (((((((((((((O))))))))))))))

    :D

    ReplyDelete
  3. കൊള്ളാം കൊള്ളാം ...... ഇതുപോലെ കുറച്ചു പോസ്റ്റുകള്‍ കൂടെ വന്നോട്ടെ....... ഭാവുകങ്ങള്‍ .....

    ഓടോ- കപ്പയും മീനും മാത്രം പോര ഇടക്ക് കുറച്ചു കട്ടന്‍ ചായയും കുടിക്കാന്‍ മറക്കലെ

    ReplyDelete
  4. മുന്‍പ് കേട്ടിട്ടുള്ള തമാശയാണെങ്കിലും പുതിയ അവതരണ പരിസരത്താലും ശൈലിയാലും ഇഷ്ടപ്പെട്ടു. എന്തായാലും പഴയ തമാശകളെ പുതിയ ഫോര്‍മാറ്റുകളില്‍ അവതരിപ്പിച്ച രീതി കൊള്ളാം. ആ ശൈലിക്കിരിക്കട്ടെ ഒരു ഷേക് ഹാന്‍ഡ്.

    നന്ദന്‍-നന്ദപര്‍വ്വം

    ReplyDelete
  5. :) ഹ ഹ , എസ് എം എസ് അയച്ചിട്ടുണ്ട്

    ReplyDelete
  6. ശശി സ്പേസ്‌ യെസ്‌ എസ്സെമ്മെസ്സ്‌ അയച്ചിട്ടുണ്ട്‌.. :)

    ഇതൊരു സിനിമയായിരുന്നെങ്കില്‍ ശോശാമ്മച്ചേടത്തിയുടെ റോളില്‍ കെ.പി.എ.സി. ലളിത വന്നേനെ എന്നു വായിച്ചപാടെ തോന്നി.

    ഈ ശൈലി കൊള്ളാം. :)

    ReplyDelete
  7. ആ ഭാഷയുടെ ഒരു പൊക്കേ
    ‘ഫയങ്കര പരുവാടിയാ’
    നല്ല അവതരണം. സ്റ്റൈല്‍!!
    അപ്പോള്‍ ഓലപീപ്പി ഒന്നുടെ
    ഊതിക്കോ വേഗം...

    ReplyDelete
  8. നല്ല അവതരണം.
    ആശംസകള്‍.

    ReplyDelete
  9. വളരെ നല്ല അവതരണം..........
    :)

    ReplyDelete
  10. ഇതെവിടെക്കാ ഈ എഴുതി പോകുന്നേന്നു തോന്നുവായിരുന്നു. അവസാനത്തെ വാചകത്തിലല്ലേ....
    കൊള്ളാം. ഇഷ്ടപ്പെട്ടു. ഞാനിത് ആദ്യം കേൾക്കുവാ

    ReplyDelete
  11. അപ്പൊ,ഞാനും ഒന്നു എസ്.എം.എസ്സി..കേട്ടോ..
    ഷൂസ് ഇങ്ങനെ ഊരി എറിയെണ്ടായിരുന്നു

    ReplyDelete
  12. നന്ദേട്ടന്‍ പറഞ്ഞതു പോലെ കേട്ടിട്ടുള്ളതാണെങ്കിലും അവതരിപ്പിച്ച ശൈലി രസമായി.

    ReplyDelete
  13. അമ്പടാ ശശീ...

    ശശിക്കഥ ഉഗ്രന്‍ ആയതിനാല്‍ എന്റെയൊരു എസ് എം എസ് സസിക്ക് അയച്ചിട്ടുണ്ട്.

    നായാഗ്രാ വെള്ളച്ചാട്ടത്തിന്റെ കഥയും ഇതുപോലെയൊരണ്ണമുണ്ട്.

    ReplyDelete
  14. Tintu, താങ്ക്സ്‌ ഫോര്‍ ദി തേങ്ങാ..! :)

    നവരുചിയന്‍ മാഷ്‌, നന്ദി..!
    കട്ടന്‍ ചായയല്ല, കട്ടന്‍ കാപ്പിയാ കുടിക്കുക- കടുംകാപ്പി എന്നു പറയും ഹൈറേഞ്ചില്‍. :)

    കോറോത്ത്‌, താങ്കളുടെ എസ്‌ എം എസ്സിനു ശശിയേട്ടന്റെ പെരിലുള്ള നന്ദി രേഖപ്പെടുത്തുന്നു. :)

    നന്ദേട്ടന്‍, കൊടുകൈ! ടാങ്‌ക്‍സ്‌..! :)

    സരിജ, എസ്‌ എം എസ്‌ വരവു വച്ചിരിക്കുന്നു! :)

    കുട്ടന്‍സ്‌, എസ്‌ എം എസിനു നന്ദി. KPAC-യെ ഇതില്‍ ഉള്‍പ്പെടുത്തിയതു രസാവഹം. :)

    മാണിക്യം, അപ്പൊ, 'ഫയങ്കര' നന്ദി :)


    അനില്‍@ബ്ലോഗ്‌, കമന്റിനു നന്ദി :)

    അപര്‍ണ, താങ്‌ക്‍സ്‌ :)

    ലക്ഷ്‌മി, ഞാനും ആദ്യമായി ഈയിടെയാ ഇതു കേട്ടത്‌. അപ്പോളിങ്ങനെയൊരു രൂപാന്തരം കൊടുത്താലോന്നൊരു ആലോചന. ദാറ്റ്‌സാള്‍..! :)

    സ്മിത ടീച്ചറെ, എസ്‌ എം എസ്സിനു നന്ദി..! ഇനി ഷൂസ്‌ എറിയില്ല്ലാട്ടോ! :)

    ശ്രീയേട്ടാ, നന്ദി കേട്ടൊ! :)

    കുഞ്ഞന്‍ മാഷേ, എസ്‌ എം എസ്‌ നന്ദിപൂര്‍വ്വം കൈപ്പറ്റിയിരിക്കുന്നു. നയാഗ്രാക്കഥ ഞാന്‍ കേട്ടിട്ടില്ല. ഒന്നു പറഞ്ഞു തരുമോ? :)

    ReplyDelete
  15. രണ്ടാം വെടിക്കെട്ടും കഴിഞ്ഞിട്ടു സ്വസ്ഥമായൊന്നുറങ്ങണമല്ലോ!
    ആശംസകൾ സർ

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'