Monday, September 05, 2016

കുറിഞ്ഞിമല - വാഗമൺ

2016 ആഗസ്റ്റ് മാസം 12-ആം തീയതി. നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങണം എന്നു വിചാരിച്ചതാണ്‌. ഓരോരോ കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. എന്നാലും 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽ വന്നു. കസിൻ അജയ്(കഴിഞ്ഞ പോസ്റ്റിലെ അതേ അജയ്) കട്ടപ്പനയ്ക്ക് വരാമെന്നേറ്റിട്ടുണ്ട്. നിർമ്മലാസിറ്റിയിൽ, കല്യാണത്തണ്ട് മലയിൽ നീലക്കുറിഞ്ഞികൾ പൂത്തിരിക്കുന്നു!

വൈകിട്ട് സുഹൃത്ത് ജോസിന്റെ വീട്ടിൽ പോയി. നരിയമ്പാറയിൽ കാത്തു നിന്നു. പാലയിൽ നിന്നു വന്ന ബസ്സിറങ്ങിയ അജയ്‌നെയും കൂട്ടിയാണു പോയത്. കപ്പബിരിയാണിയും അനുബന്ധങ്ങളും ഉണ്ടായിരുന്നു. നാളെ ജോസിന്റെ സഹോദരി മെർലിന്റെ ഒത്തുകല്യാണമാണ്‌.

13 ശനി.

രാവിലെ കുറ്റീം പറിച്ച് കല്യാണത്തണ്ട് മല കയറാൻ പോയി. കപ്പബിരിയാണിയുടെ ക്ഷീണവും വൈകിയുള്ള ഉറക്കവും സ്വതവേയുള്ള മടിയും കാരണം അല്പം വൈകിയാണ്‌ എണീറ്റത്. അതിനാൽ അല്പം താമസിച്ചു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ-33-ൽ കട്ടപ്പനയിൽ നിന്നും ഏകദേശം 8 കി.മീ ഈറ്റുക്കി റൂട്ടിൽ പോയാൽ നിർമലാസിറ്റിയിൽ എതാം. ഇടതു വശത്തേക്കുള്ള അമ്പലം റോഡിലൂടെ അല്പം കയറ്റം കയറിച്ചെല്ലുമ്പോൾ വീണ്ടും മലയുടെ മുകളിലേക്ക് ഒരു മൺ റോഡു കാണാം. നീലക്കുറിഞ്ഞി കാണാൻ സിമ്പിളായിട്ട് അതിലേ പോയാൽ മതി. ഇടുക്കി ഭാഗത്തു നിന്നു വരുന്നവർക്ക് നിർമലാസിറ്റിയിൽ എത്തുന്നതിനു മുൻപേ മറ്റൊരു വഴിയുണ്ട്, എന്നാലും ഇതാവും കൂടുതൽ സൗകര്യപ്രദം എന്നു തോന്നുന്നു. മൺപാത തുടങ്ങുന്നിടത്ത് കാർ ഒതുക്കി ഞാനും അജയും നടക്കാൻ തുടങ്ങി. ക്വാറി വേസ്റ്റ് ഒക്കെയിട്ട് വഴിയിലെ വഴുക്കൽ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ ഏതാനും ജീപ്പുകാർ തമ്പടിച്ചിരുന്നു. മുകളിലേക്കു നടന്നു കയറാൻ വയ്യത്തവർക്ക് ടാക്സി വിളിക്കാം. റേറ്റ് ഞങ്ങൾ ചോദിച്ചില്ല.




കുറച്ചു കയറിയാൽ അതൊരു വെറും മൺ റോഡായി മാറും. ഏറ്റവും മുകളിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അപാരം! താഴെ നിർമ്മലാസിറ്റിയും വാഴവരയും ഒരു ചിത്രം പോലെ കിടക്കുന്നു. ഇടുക്കിക്കു നീളുന്ന റോഡിലൂടെ വാഹനങ്ങൾ പോകുന്നതു കാണാം. കട്ടപ്പന ഡയ്‌റി(മില്മ)യുടെ കെട്ടിടം താഴെ ഒരു വ്യവസായശാല പോലെ നിലകൊള്ളുന്നു. കാല്വരി മൗണ്ട്(10-ആം മൈൽ)നിപ്പുറമുള്ള ചെറുകിട തേയിൽത്തോട്ടങ്ങൾ ചിതറിയ പച്ചപ്പരപ്പുകൾ. ഹൈറേഞ്ചിന്റെ സസ്യസമൃദ്ധിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വീടുക്കളും ക്രിസ്ത്യൻ പള്ളികളും മറ്റു സ്ഥാപനങ്ങളും. അപ്പുറത്തുള്ള മലനിരകളിൽ പ്രകാശും തോപ്രാംകുടിയും എഴുകുംവയലുമെല്ലാം നിറയുന്നു. പക്ഷേ, ഒരിക്കലും ആ വശത്തേക്കു നോക്കാൻ നമുക്കു തോന്നുകില്ല. ഇങ്ങേച്ചെരുവിൽ അതിലും മനോഹരമായ ചിത്രമല്ലേ വരച്ചിട്ടിരിക്കുന്നത്! തൊട്ടുതാഴെ ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യം. അങ്ങിങ്ങു ചെറു തുരുത്തുകളും ശ്യാമഹരിതമായ വനവും അങ്ങകലേക്ക് മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകളും പുൽമേടുകളും. അല്പം ഇടത്തേക്കു മാറി നോക്കിയാൽ ഇരുപതേക്കറും കാഞ്ചിയാറും പരിസരപ്രദേശങ്ങളും. ശരിക്കും ഒരു വിഹഗവീക്ഷണം തന്നെയാണ്‌ അവിടെ നിന്നും കാണുമ്പോൾ. നീലക്കുറിഞ്ഞി നില്ക്കുന്നയിടത്തേക്ക് മലയുടെ മുകളിലൂടെത്തന്നെ നീളുന്ന റോഡുണ്ട്. മലയുടെ ഉച്ചിയിൽ കാടിന്റെ അതിരുകൾ കാണിക്കുന്ന ജണ്ടകൾ കാണാമായിരുന്നു. ജണ്ടയ്ക്ക് ഇപ്പുറമുള്ള സ്ഥലങ്ങളിൽ ധാരാളമായി തീറ്റപ്പുല്ല് കൃഷി ചെയ്തിരുന്നു. മലയുടെ മുകളിൽ ആകെയുള്ള കൃഷി ഇതാണെന്നു തോന്നുന്നു.



റോഡില്ക്കൂടി ഞങ്ങൾ നടന്നു നീങ്ങി. കാർ നിർത്തിയിട്ടിടത്തു നിന്നും ജീപ്പുകൾ മലമ്പാത കയറി വരുന്നുണ്ട്. തുടരെത്തുടരെ ജീപ്പോടി വഴി നിറയെ ചെളി കുഴഞ്ഞു കിടന്നിരുന്നു. കറുത്ത നിറമാണ്‌ ആ മണ്ണിൻ, ഒപ്പം പാടത്തെ ചേറിന്റെ ഗന്ധവും.

നടന്നും ജീപ്പിലുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ അങ്ങോട്ട് എത്തിക്കൊണ്ടിരുന്നു. ബൈക്കുകളിൽ, ആ തെന്നിത്തെറിച്ച് വഴിയിലൂടെ മലമുകളിൽ എത്തിയ സാഹസികരും ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡിന്റെ അങ്ങേയറ്റം ഒരു ചെറിയ പാറക്കൂട്ടമാണ്‌. അവിടെ വരെയേ ജീപ്പു ചെല്ലുകയുള്ളൂ. ഞങ്ങൾ കാർ നിർത്തിയിടത്തു നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ കാണും ഇവിടെ വരെ. അവിടെത്തന്നെ ഒറ്റയ്ക്കും കൂട്ടായും നില്ക്കുന്ന കുറിഞ്ഞിച്ചെടികൾ കാണുമാറായി. ജലാശയത്തിന്റെ ഭാഗത്തേക്കുള്ള ചെരിവിലാണ്‌ കൂടുതൽ പൂക്കൾ ഉള്ളത്. ഞങ്ങൾ അപ്പോഴേ പരമാവധി പൂക്കളെ ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു. ഇളം വയലറ്റ് നിറത്തിൽ കുലകുലയായി തലനീട്ടി നില്ക്കുന്ന കുറിഞ്ഞിക്കൂട്ടങ്ങൾ. അവിടെ വന്നവരെല്ലാവരും ഒറ്റയ്ക്കും കൂട്ടായും നിന്നു ഫോട്ടോ എടുക്കുന്നു. മൂന്നാറിലെ രാജമലയിൽ ഉള്ളതു പോലെ മല നിറയെ പരവതാനി പോലെ നിരന്നു കാണുന്നില്ലെങ്കിലും ആ മലയിൽ നിറയെ കൂട്ടം കൂട്ടമായി കുറിഞ്ഞികൾ നില്പ്പുണ്ടായിരുന്നു. മൂന്നാറിൽ കാണുന്നന്തിന്റെ ലക്ഷത്തിലൊന്നു പോലും ഇവിടെയില്ല താനും. നീലക്കുറിഞ്ഞിയുടെ നിറസമൃദ്ധി ഒരു ഫ്രെയിമിലേക്കൊതുങ്ങാൻ തക്കവിധം ഒരു കുന്നിന്റെ മുകളിൽ അവ കൂട്ടമായി വിരിഞ്ഞു നില്ക്കുന്നെന്നു മാത്രം.



പക്ഷേ ഇതിന്റെ മനോഹാരിത എന്നു പറയുന്നത് ആ പ്രദേശത്തിന്റെ ഭംഗിയാണ്‌. വെറും പുല്ലും കുറ്റിച്ചെടികളും മാത്രം വളർന്നു നില്ക്കുന്ന മലമുകളിൽ ഒരു നീലവസന്തം, കാടിന്റെ ഹരിതാഭ, ഇടുക്കി റിസർവ്വോയറിന്റെ നീലപ്പരപ്പ്, കുടവിരിച്ചു നില്ക്കുന്ന അനന്ത വിഹായസ്സ്, ഭൂമിയെ മേഘങ്ങളിൽ മുട്ടിക്കുന്ന നെടുങ്കൻ മലനിരകൾ, നിബിഡ വനത്തിനപ്പുറം മാമലകൾ പേറുന്ന പച്ചപ്പുല്മേടുകൾ, ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു, ഉള്ളം കുളിർപ്പിക്കുന്ന കുസൃതിക്കാറ്റ്... ഇതെല്ലാം ഒരു കാഴ്ചയിൽ സമ്മേളിക്കുന്ന അപൂർവ്വതയാണ്‌ കല്യാണത്തണ്ടിന്റെ സവിശേഷത.


ഒരു നിമിഷം ഒരു ഓയിൽ പെയ്ന്റിങ്ങു പോലെ തെളിയുന്ന ചിത്രം അടുത്ത കാറ്റെത്തിക്കുന്ന മഞ്ഞിനാൽ മുഖപടമിട്ട് തിരശീലയുള്ള ഒരു ജാലകക്കാഴ്ചയുടെ മായാജാലം കാണിക്കും. വെറുതേ അവിടുത്തെ ഒരു കല്ലിൽ ചടഞ്ഞുകൂടി അകലേക്കു നോക്കിയിരുന്നാൽ മേഘസുന്ദരിമാരുടെ അലസനടനം കാണം. അപ്പോഴെല്ലാം കാറ്റ് കുളിരുള്ള കൈകൾ കൊണ്ട് നിങ്ങളെ ഇക്കിളിയാക്കും.

കാഴ്ചകളിലും അനുഭൂതികളിലും മതിമറന്നിരിക്കവേ അപകടം കാറുമൂടുന്നതു കണ്ടു; ജലാശയത്തിനക്കരെ, കാടിന്റെ മുകളിൽ. കാറ്റിന്‌ അല്പം കൂടി വേഗം കൂടി. പ്രസന്നമായി വെയിൽ തൂകി നിന്ന വാനം മിഴി പൂട്ടി. സന്ധ്യയായ പ്രതീതി. അഞ്ചു മിനിറ്റായില്ല, ആദ്യത്തെ തുള്ളി വീണു. കുട വണ്ടിയിൽ തന്നെ വച്ചിട്ടു പോന്നല്ലോ! ക്യാമറ ധൃതിപ്പെട്ട് ബാഗിലാക്കി. കയറി നില്ക്കാൻ ഒരു മരത്തിന്റെ നിഴലു പോലുമില്ല. മഴയെ വൃഥാ തടുക്കാൻ കർചീഫ് തലയിൽ ഇട്ടുകൊണ്ട് പറ്റാവുന്ന വേഗത്തിൽ ഓടി. ഇടയ്ക്കുവെച്ച് മഴയൊന്നു ശമിച്ചെങ്കിലും ഞങ്ങൾ ഇരുവരും പൂർണ്ണമായി നനഞ്ഞു കുതിർന്നു - ഒത്തുകല്യാണം കൂടേണ്ടതാണ്‌.

വണ്ടിയിൽ വന്നുകയറി. പറ്റുന്നതുപോലെ തലയും ദേഹവും തുടച്ചു. മഴ വീണ്ടും കസറാൻ തുടങ്ങുകയാണ്‌. ഹീറ്റർ ഓണാക്കിയിട്ട് നേരെ നരിയമ്പാറ പള്ളിയിലേക്കു വെച്ചു പിടിച്ചു. വഴിനീളെ മഴ കൊലവിളിച്ചുനിന്നു. ഭാഗ്യം അത്ര നേരമെങ്കിലും മഴയുടെ ശല്യമില്ലാതെ കുറിഞ്ഞിമല ആസ്വദിക്കാനൊത്തല്ലോ!


അവിടെയെത്തിയപ്പോളെക്കും ദേഹവും െസ്സുമെല്ലാം ഒരുവിധം ഉണങ്ങിക്കഴിഞ്ഞിരുന്നു. സമയം ഒരുമണി. ഒന്നാം പന്തി വിരുന്ന് തുടങ്ങിയിരുന്നു. ഓഫീസിലെ പരിചയക്കാരെയെല്ലാം കണ്ട് സംസാരിച്ചു നിന്നു. അടുത്ത ട്രിപ്പിനു കഴിക്കാൻ കയറി. ഭക്ഷണ ശെഷം അവിടെ കാണനുള്ളവരെയൊകെ കണ്ടു തീർത്ത് വാഗമൺ വഴി പാലായ്ക്ക്.. എങ്ങനെ ? വാഗമൺ വഴി..

4 comments:

  1. Replies
    1. Thank you.. Join me for another trip.. U will be included with due respect.. :)

      Delete
  2. എത്രയോ തവണ പോയ സ്ഥലമാണെങ്കിലും വളരെ പുതുമയോടെ വായിക്കാൻ കഴിഞ്ഞു.ചിത്രങ്ങൾ അതിമനോഹരവും.

    അമ്പലപ്പുഴപ്പാൽപ്പായസത്തിൽ മണ്ണെണ്ണ കലർന്നത്പോലെ ദാ ഈ പോസ്റ്റിലെ ഒരു വാചകം -രാവിലെ കുറ്റീം പറിച്ച് കല്യാണത്തണ്ട് മല കയറാൻ പോയി.

    ReplyDelete
    Replies
    1. സംഗതി വാസ്തവം തന്നെയാ. തലേന്നു കല്യാണവീട്ടിൽ പോയതിന്റെ 'ക്ഷീണം' ഉണ്ടായിരുന്നതു കൊണ്ടാണ്‌ കുറ്റി പറിച്ച്‌ പോകേണ്ടി വന്നത്‌. :)

      Delete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'