Thursday, February 14, 2013

എന്റെ പ്രിയപ്പെട്ട മനുവിന്‌...

(BASED ON A TRUE INCIDENT)

ഞാൻ കുറെ നാളായി ആലോചിക്കുകയായിരുന്നു, ബർത്‌ഡേയ്ക്ക് മനുവിന്‌ എന്തു സമ്മാനം കൊടുക്കണമെന്ന്‌. ഏതായാലും അതൊരു സർപ്രൈസ്‌ ഗിഫ്റ്റ് ആയേ തീരൂ. മനു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്‌. അങ്ങനെ, ഞാൻ വളരെക്കാലം നീണ്ട ആലോചനകൾക്കു ശേഷമാണ്‌ ഒരു സൺഗ്ലാസ് വാങ്ങാമെന്ന് തീരുമാനിച്ചത്.

മനു എന്റെ ലവർ ആണെന്നു കരുതിയോ. എന്നാൽ ആണ്‌. പോരാഞ്ഞ്, എന്റെ ഭർത്താവും ഞങ്ങളുടെ കുഞ്ഞുവാവ ധ്രുവിന്റെ കുറുമ്പനായ അച്ഛനും ആണ്‌. അടുത്ത ആഴ്ചയാണു കേട്ടോ മനുവിന്റെ ബർത്‌ഡേ. എന്തായാലും ഞാൻ ഇങ്ങനെയൊരു ഗിഫ്റ്റ് കൊടുക്കുന്നുണ്ടെന്ന്‌ മനുവിനു യാതൊരു ക്ലൂവും കിട്ടരുത്. 2000 രൂപയാണ്‌ എന്റെ ബഡ്ജറ്റ്. ഗിഫ്റ്റ് വാങ്ങുന്നതും മനു അറിയാതെ വേണം. അതുകൊണ്ട് ആ ആഴ്ച്ചത്തെ വീക്കെന്റ് ഷോപ്പിങ്ങിൽ പോലും ഞാൻ ആ പർചേസ് വേണ്ടെന്നു വെച്ചു. പക്ഷേ ഷോപ്പിങ്ങ് മാളിലെ സൺഗ്ലാസ്സുകൾ നിരത്തി വച്ചിരിക്കുന്ന ഭാഗത്തു ചെന്നപ്പോൾ ഞാനല്പം ചുറ്റിപ്പറ്റി നിന്നത് മനു ശ്രദ്ധിച്ചിട്ടുണ്ടാവുമോ ആവോ?

ഓഫീസിൽ ഫ്രീടൈം തീരെക്കുറവാണിപ്പോൾ. എങ്കിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഫാസ്ട്രാക്കിന്റെ ചില മോഡലുകളൊക്കെ നോക്കി വെച്ചു. ഏത് ആകൃതിയിലുള്ള ഗ്ലാസ് വേണം, ഏതു നിറത്തിലുള്ള ഗ്ലാസ് വേണം, വാങ്ങിക്കൊടുക്കുന്നതു മനുവിന്‌ ഇഷ്ടപ്പെടുമോ എന്നുതുടങ്ങി പിന്നെയും ചിന്തകൾ എന്നിൽ വന്നു നിറഞ്ഞുകൊണ്ടിരുന്നു. ദിവസം ഇങ്ങടുക്കും തോറും അതു വാങ്ങാൻ പറ്റാത്തതിലുള്ള ആധിയും എന്നെ പൊതിയുന്നുണ്ടായിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ ഈ മൂന്നു ദിവസങ്ങളുണ്ട് ഇനി. വ്യാഴാഴ്ച രാവിലെ തന്നെ അതു നല്കുകയും വേണം.

ഐ.ടി.ലോകത്തിന്റെ തിരക്കുകളെ ഞാൻ അത്രയധികം ശപിച്ചുപോയത് തിങ്കളഴ്ചയായിരുന്നു. മൂന്നു മണിക്കെങ്കിലും പണി തീർത്ത് ഇറങ്ങി കോറമംഗലയിൽ പോയി സാധനം വാങ്ങി പതിവു സമയത്ത് വീട്ടിലെത്താമായിരുന്നു, മനുവിന്‌ ഒരു സംശയത്തിനും ഇട നല്കാതെ. അവിചാരിതമായി വന്ന തിരക്കുകൾ കാരണം അന്നു നേരത്തെ ഓഫീസ് വിടാൻ സാധിച്ചില്ല. ഞാൻ അന്ന് വളരെ ഗ്ലൂമിയായിരുന്നെന്ന് മനുവിനു തോന്നിയോ എന്തോ!

ശരിക്കും പറഞ്ഞാൽ ഗിഫ്റ്റ് സെലക്ടു ചെയ്യാൻ പോകുമ്പോൾ ആരെയെങ്കിലും ഒപ്പം കൂട്ടാനും ഞാൻ ആലോചിച്ചു. സജിനിക്ക് നേരത്തെ ഇറങ്ങാൻ പറ്റില്ല. സജിത്തിനും അതു തന്നെയാണു സ്ഥിതി. അവനാണെങ്കിൽ ബ്രാൻഡിനെപ്പറ്റിയൊക്കെ നല്ല വിവരമുണ്ട്‌. ഇവർ രണ്ടുപേരുമല്ലാതെ കോറമംഗല വരെ എന്റെ ഒപ്പം വരാൻ പറ്റുന്ന മറ്റാരും ജ്യൂസ് ടീമിലില്ല(ലഞ്ച് ടീമാണെങ്കിലും ലഞ്ചിനു ശേഷം പതിവായി കുടിക്കുന്ന ജ്യൂസാണു ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിനെ വിളിക്കാൻ ഞങ്ങൾ യൂസ് ചെയ്യുന്നത്). ശരിക്കും പറഞ്ഞാൽ ജ്യൂസ് ടീമിൽ ഇതൊരു ചർച്ചയൊന്നും ആയില്ല. ഷിജോയും രാജും ഇടയ്ക്കിടെ ‘വാങ്ങിച്ചോ, വാങ്ങിച്ചോ’ എന്ന്‌ അന്വേഷിച്ചുകൊണ്ടിരുന്നു. ഞാനാണെങ്കിൽ ഇതിനെപ്പറ്റി അത്ര എക്സൈറ്റഡ് ആണെന്ന് ഭാവിച്ചുമില്ല. എങ്ങാനും അങ്ങനെയൊക്കെ രാജിനു തോന്നിയാൽ ഇല്ലാത്തതൊക്കെ പറഞ്ഞ് കളിയാക്കിക്കൊല്ലും. ആക്ച്വലി, ഓഫീസ് കമ്പ്യൂട്ടറിൽ മനുവിന്റെ പലതരം ഫോട്ടോയെടുത്തുവെച്ച് ഏതു തരം ഗ്ലാസാണ്‌ മൂപ്പർക്കു യോജിക്കുക എന്നെല്ലാം സ്സങ്കല്പ്പിച്ചു നോക്കി. ശരിക്കും മനു ഡ്രൈവ് ചെയ്യുമ്പം അതു വെച്ചാലാവും സ്റ്റൈൽ.

തിടുക്കം സഹിക്കവയ്യാഞ്ഞ്, വല്ലവിധേനയും വർക്ക് തീർത്ത് മൂന്നു മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങി. ഷോപ്പേഴ്സ് സ്റ്റോപ്പിൽ പോയി. മുക്കാൽ മണിക്കൂർ തപ്പിയിട്ടാണ്‌ മനസ്സിനു പിടിച്ച ഒരെണ്ണം കണ്ടുപിടിച്ചത്. എന്നിട്ടും ചില കൺഫ്യൂഷനുകൾ. അവസാനം ഒരെണ്ണം ഉറപ്പിച്ച് ബില്ലാക്കി ഇറങ്ങിയപ്പോൾ സന്ധ്യയായി എന്നു പറഞ്ഞാൽ മതിയല്ലോ!

വീട്ടിൽ ചെന്ന പാടെ സംഗതി ഹാൻഡ് ബാഗിൽ നിന്നും എടുത്ത് വാർഡ്രോബിന്റെ മൂലയ്ക്ക് ഒളിപ്പിച്ചു. മടിയൻ മനു അതിലൊന്നും നോക്കില്ല, എങ്കിലും ഒരു സസ്പെൻസ് സംരക്ഷിക്കാൻ എന്തും ചെയ്യണമല്ലോ.

അവസാനം ബുധനാഴ്ച രാത്രിയായി. നാളെ രാവിലെ സംഭവം പൊട്ടിക്കണം. മനുവിനെ ഞെട്ടിക്കണം. മനുവിനെ കൂളിങ്ങ് ഗ്ലാസ് അണിയിച്ചു കൂളാക്കുന്ന പ്രഭാതം സ്വപ്നം കണ്ടുറങ്ങി. ശരിക്കും തലപൊട്ടുന്ന തിരക്കാണു മനുവിന്‌. അതുകൊണ്ട് പാതിരാത്രി വരെ ഉറങ്ങാതെ കാത്തിരുന്ന് ‘ഹാപ്പി ബർത്‌ഡേ’ പറയുന്ന പരിപാടിയൊന്നും ഉണ്ടായില്ല. പക്ഷേ, രാവിലെ ഉണർന്ന പാടെ ‘സ്നേഹപൂർവ്വം’ ആ കർമ്മമങ്ങു നടത്തി.

അന്നിടാൻ കാത്തുവെച്ചിരുന്ന ടീ ഷർട്ടും ജീൻസും അണിഞ്ഞ് കണ്ണാടിക്കു മുന്നിൽ മുന്നിൽ ഗ്ലാമർ സെറ്റു ചെയ്തു കൊണ്ടു നിന്നപ്പോൾ നമ്മുടെ ബ്രഹ്മാസ്ത്രം ‘ടണ്ടടേം.....’ എന്നൊരു മ്യൂസിക്കിന്റെ അകമ്പടിയോടെ ഞാൻ എടുത്ത് അവതരിപ്പിച്ചു. അത്ഭുതസ്തബ്ധനായി മനു നില്ക്കെ ഞാൻ പ്ലാൻ ചെയ്ത പടി മനുവിനെ അതണിയിച്ചു. ഞെട്ടൽ മാറാതെ, മനു അത് മുഖത്തു നിന്നും എടുത്ത് തിരിച്ചും മറിച്ചും നോക്കി.

“നോക്കണ്ട മനൂ, അത് ഒറിജിനലു തന്നെയാ...” എനിക്കങ്ങു ശുണ്ഠി വന്നു.

“ഇഷ്ടായോ....??”

“ഉം.... ഇഷ്ടമാകാതെ... ഇതേ പോലൊരെണ്ണം വാങ്ങണമെന്നു തന്നെ ഞാൻ കരുതിയിരിക്കുവാരുന്നു. ”

മനു അതു ധരിച്ചു കണ്ണാടിയിൽ നോക്കി. അതെടുത്തു മാറ്റിയിട്ടു നോക്കി. പിന്നെ എന്നെയൊന്നു നോക്കി. പിന്നെയും കണ്ണാടിയിൽ നോക്കി. എനിക്കെന്തോ ഒരിത്...!!!

“എന്നാ നോക്കുന്നെ?”

“എടീ മണ്ടൂസേ, എന്റെ കണ്ണിനു പവർ ഉണ്ടെന്നും ഞാൻ സ്പെക്ട്സ് ഉപയോഗിക്കുന്നതാണെന്നും നീ ഒട്ടും ഓർത്തില്ല അല്ലേ?”

_________________________
വാല്ക്കഷണം : പിന്നീട്, ജ്യൂസ് ടീം ആ കണ്ണട ലേലം വിളിച്ചു. അൻപതിൽ വിളി തുടങ്ങി. മൽസരിച്ച് ഇരുനൂറ്റൻപത് രൂപ വരെ മോഹവില പറഞ്ഞെങ്കിലും നമ്മുടെ നായിക ശക്തിയുക്തം പ്രഖ്യാപിച്ചു: “ഞാനതു വില്ക്കുന്നില്ലാ..!!”

അന്നു മനു ഭാര്യയ്ക്ക് അബദ്ധം മനസ്സിലാക്കി കൊടുത്തനേരത്ത്, ‘പറ്റിയല്ലോ അക്കിടി’ എന്ന ഭാവത്തിൽ അവൾ നിന്ന ആ നിമിഷമുണ്ടല്ലോ; ആ നിമിഷത്തിനപ്പുറം ഏതു ഗിഫ്റ്റിനാണു വില??

1 comment:

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'