Saturday, July 14, 2012

ഒരു വിലാപത്തിൽ എനിക്കുള്ള പങ്ക്

പ്രിയപ്പെട്ടവരേ,

ഞാൻ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്കു മടങ്ങി വരികയാണ്‌, ഈ പോസ്റ്റിലൂടെ. ഒരു യാത്രാക്കുറിപ്പും കൊണ്ടു വേണം ഈ മടങ്ങിവരവ് എന്നാഗ്രഹിച്ചിരുന്നു. എഴുതാൻ തക്ക അനവധി യാത്രകളും അവയിലെല്ലാം സാധാരണവും എന്നാൽ കൗതുകം ഒളിഞ്ഞിരിക്കുന്നതുമായ അനവധി കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മാറ്റിവെച്ചുകൊണ്ട് അത്രയൊന്നും സന്തോഷകരമല്ലാത്ത ഒരു ‘കഥ’യുമായാണു ഞാൻ പുനരാരംഭിക്കുന്നത്.

സസ്നേഹം നിങ്ങളുടെ സ്വന്തം,
എം.എസ്. രാജ്
____________________________

തിവുപോലെ അന്നും ഓഫീസിൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നാണ്‌ ഊണു കഴിച്ചത്. ഊണിനു ശേഷം ഒരു പത്തുപതിനഞ്ചു മിനിറ്റോളം സംസാരിച്ചിരുന്നും മറ്റും നേരം പോക്കി ഒന്നേമുക്കാലോടെ സീറ്റിലെത്താറാണു പതിവ്. എന്നാൽ അന്ന്‌ കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു സഹപ്രവർത്തകൻ വന്നു പറഞ്ഞു: “ചിറകെട്ടാൻ ചോലയിലെ കുടിയിറക്കിന്റെ കേസിന്‌ ഒരാൾ വന്നു നിന്നെ കാത്തിരിപ്പുണ്ട്.”

കേട്ടപ്പോൾ തന്നെ മനസ്സിലൊരു കാർമേഘം മൂടി. സമീപകാലത്ത് ഒരു ചാനലിന്റെ ഓഫീസിൽനിന്നും വിളിച്ചു ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവന്നത് ഓർമ്മ വന്നു. അന്നു വിവരങ്ങളെല്ലാം കയ്യിൽ തയ്യറായുണ്ടായിരുന്നു. പോരാത്തതിനു മേലുദ്യോഗസ്ഥന്റെ പിന്തുണയും. ആ ചോദ്യോത്തരത്തെ തുടർന്നായിരുന്നു ഏറെക്കാലം വാർത്തകളിൽ നിറഞ്ഞു നിന്ന ചില ഓപ്പറേഷനുകളുടെ തുടക്കവും. സാധാരണ ജനസമ്പർക്കം തീരെയില്ലാത്ത സെക്‌ഷനാണ്‌ എന്റേത്. എന്നിട്ടും ഒരാശങ്ക ഊണു കഴിച്ചുതീരുന്നതു വരെ എന്നെ വരിഞ്ഞു മുറുക്കി നിന്നു. വേഗം തീർത്തു വർത്തമാനത്തിനൊന്നും നില്ക്കാതെ സീറ്റിലേക്കു നടന്നു.

പോകുന്ന വഴിക്ക് ജോർജ്ജ് എതിരേ വന്നു. അവന്റെ ആക്കിയുള്ള ചിരിയിൽ നിന്നും എന്തോ ‘പണി’ ഒത്തിട്ടുണ്ട് എന്നുവ്യക്തമായിരുന്നു.

“ആരാട കക്ഷി?”

“എടാ ഒരു എവിക്‌ഷൻ കേസില്ലേ? തങ്കമ്മയെന്നു പേരുള്ള..?”

എനിക്കു പെട്ടെന്നു തന്നെ ഓർമ്മവന്നു.

തങ്കമ്മ. ചിറകെട്ടാൻ ചോലയുമായി ബന്ധപ്പെട്ട ഒരു കോംപ്ലിക്കേറ്റഡ് കേസ്. ഇടയ്ക്ക് ഞാൻ ഒരു ദിവസം ലീവിലായിരുന്നപ്പോൾ ജോർജ്ജ് ആ ഫയൽ കൈകാര്യം ചെയ്യുകയും അവൻ അതു നന്നായി പഠിച്ചിട്ടുള്ളതുമാണ്‌. അവൻ പറഞ്ഞു - ആ തങ്കമ്മ സെക്‌ഷനിലെത്തി എന്തോ ബഹളമാണത്രേ! കുളമാകുമോ എന്നായിരുന്നു എന്റെ ആശങ്ക.

തങ്കമ്മയുടെ പരാതി സംബന്ധിച്ച് ഒരല്പം ചരിത്രം. പതിറ്റാണ്ടുകൾ മുൻപു തന്നെ ആ സ്ഥലത്തു കുടിയേറിപ്പാർത്തതാണ്‌ ആ കുടുംബം. തങ്കമ്മയുടെ മക്കൾ വളർന്നു വലുതായി. വിവാഹംകഴിച്ചു. അവരുടെ ഭർത്താവ് പിന്നീടു മരണപ്പെട്ടു. മണ്ണിനോടും കാലവസ്ഥയോടും പൊരുതി വനത്തോടു ചേർന്നു കിടക്കുന്ന ആ സ്ഥലം അവർ സുഗന്ധം വിളയുന്ന ഏലത്തോട്ടമാക്കി മാറ്റി. വീടു വെച്ചു. ഏലക്കാ ഉണക്കിയെടുക്കാനുള്ള ‘സ്റ്റോർ’ ഉണ്ടാക്കി. മകനു വീതം തിരിച്ചു കൊടുത്തതിൽ പുരവെച്ച് അയാളും അവിടെ സകുടുംബം പാർക്കുന്നു.

ഇനി പരാതിക്കാസ്പദമായ സാഹചര്യം. ചിറകെട്ടാൻ വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന കാലം. ഇതെഴുതുമ്പോൾ ഒഞ്ചിയത്തിനുള്ള വാർത്താ പ്രാധാന്യമാണ്‌ അന്നുചിറകെട്ടാൻ മലയ്ക്ക്. ആർക്കാനും വേണ്ടാത്ത കാടെന്നു കരുതിയ ചിറകെട്ടാൻ അവിടെ കിടന്നപ്പോൾ മലകയറി വന്ന പ്രമാണിമാർക്കും ചില നാടൻ പ്രഭുക്കൾക്കും അതുകൂടിയങ്ങു വെട്ടിപ്പിടിച്ചാലോ എന്നു തോന്നുന്നു. കാലക്രമേണ കളി പുറം ലോകമറിയുന്നു. നിയമം ഇടപെടുന്നു. തിരിച്ചു പിടിക്കൽ, വിവാദങ്ങൾ, വാർത്തകൾ.കാര്യം ഏതാണ്ടു കെട്ടടങ്ങി. മുതലാളിമാർക്കിട്ട് ഒന്നു കൊട്ടുകയും എട്ടിന്റെ പണികൊടുക്കുകയും തുടർന്ന് അതിൽ നിന്നുണ്ടാക്കേണ്ട രാഷ്ട്രീയ വിളവെടുപ്പ് നേതാക്കന്മാർ നടത്തുകയും ചെയ്തു. അതോടെ സംഭവത്തിന്റെ വാർത്താപ്രാധാന്യമങ്ങു തീർന്നു. ഇതിനിടയിൽ മാധ്യമങ്ങൾക്കും അധികാരികൾക്കും താല്പര്യവും ‘ഉപകാരവും’ ഇല്ലാത്ത ഈ തങ്കമ്മ വിധിവശാൽ വന്നുപെട്ടു.

ചിറകെട്ടാൻ എന്ന ദുർഘടമായ വനപ്രദേശം. കയ്യേറ്റങ്ങളെല്ലാം കണ്ടെത്തി സ്ഥലം അളന്നു തിരിച്ച് ഒഴിപ്പിച്ച് തിട്ടപ്പെടുത്തി സർക്കാരിലേക്കു കണ്ടുകെട്ടി. ഉത്തരവു നടപ്പായതോടെ തിരിച്ചു പിടിക്കപ്പെട്ട വനഭൂമി ചോലവനം എന്ന വിഭാഗത്തിൽപ്പെടുത്തി വനം വകുപ്പിന്റെ സംരക്ഷണത്തിൻകീഴിലായി. അങ്ങനെ അളന്നുതിരിച്ച നേരത്ത് ഈ പാവപ്പെട്ട തങ്കമ്മയുടെ കൃഷിസ്ഥലവും ചോലവനത്തിന്റെ പരിധിയിൽ ‘ഉൾപ്പെട്ടുപോയി’. ഉദ്യോഗസ്ഥതലത്തിൽ സംഭവിച്ച പിശകാണെന്നു വ്യക്തമാകുന്നതരത്തിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലെ വാക്കാണത്. ഇപ്പോൾ തങ്കമ്മയോട് ആ മണ്ണിൽ നിന്നും ഇറങ്ങിത്തരണമെന്നാവശ്യപ്പെട്ടുകൊണ്ട് വനംവകുപ്പുകാർ നിരന്തരം ശല്യം ചെയ്യുന്നു. ഇല്ലെങ്കിൽ ബലമായി കുടിയിറക്കുമെന്നാണ്‌ അന്ത്യശാസനം. വനംവകുപ്പിന്റെ പക്കലുള്ള രേഖകളെല്ലാം ആ നീക്കത്തെ ശരിവെയ്ക്കുന്നതുമാണ്‌. എന്തെന്നാൽ ഈ തങ്കമ്മ അധിവസിക്കുന്നത് ആ ചോലവനത്തിന്റെ പരിധിക്കുള്ളിൽ ആണ്‌. ഇതിനിടെ നമ്മുടെ ‘പ്രമാണി’മാരുടെ കയ്യേറ്റം പിടിച്ചതിനെച്ചൊല്ലിയും തർക്കങ്ങളുണ്ടായി. അവർ സുപ്രീം കോടതിയിൽ കേസിനു പോയി. പാവം തങ്കമ്മയാകട്ടെ ആരോ ചെയ്ത തെറ്റിനു പരിഹാരം തേടി ഓരോ ഓഫീസുകൾ കയറിയിറങ്ങുന്നു.

ആദ്യത്തെ പരാതി മുതലുള്ള സംഭവങ്ങളും വിവരങ്ങളും ലഭ്യമാണ്‌. മേല്പ്പറഞ്ഞ കൈവശഭൂമി തങ്കമ്മയ്ക്കു പതിച്ചു നല്കിയിട്ടില്ല. എന്നാൽ അതു കൈവശം വെച്ച് അതിൽ കൃഷി ചെയ്യുന്നതിന്‌ സർക്കാരിലേക്ക് കാലാകാലങ്ങളായി നികുതി അടച്ചു പോരുന്നതാണ്‌. ഇവർ ആ സ്ഥലത്ത് താമസം തുടങ്ങിയ കാലം മുതലുള്ള റേഷൻ കാർഡ്, വർഷങ്ങൾക്കു മുൻപുള്ള വൈദ്യുതി കണക്ഷൻ സംബന്ധിച്ച രേഖകൾ, പഞ്ചായത്തിൽ വീട്ടുകരം അടച്ചു പോന്നതിന്റെ രസീതുകൾ, ഇതേ അഡ്രസിൽ ഇലക്ഷൻ കമ്മീഷൻ നല്കിയ കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ എന്നു വേണ്ട പതിറ്റാണ്ടുകളായി ഈ കുടുംബം മേല്പ്പറഞ്ഞസ്ഥലത്തു സ്ഥിരതാമസമാണെന്നു സ്ഥാപിക്കാൻ പോന്ന ഒരുകെട്ട് രേഖകൾ....

ഞാൻ സീറ്റിൽ ചെന്നപ്പോൾ കണ്ണീർ നിറഞ്ഞ മുഖത്തോടെ, കറുത്തു മെലിഞ്ഞുണങ്ങിയ, തമിഴ് വംശജയായ ആ സ്ത്രീ - തങ്കമ്മ - നില്ക്കുന്നു. അവരുടെ ഫയൽ കൈകര്യം ചെയ്യുന്നതു ഞാനാണെന്നു മനസ്സിലായ ഉടൻ പുറത്തെ ചായം ഇളകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ നിന്നും മേല്പ്പറഞ്ഞ രേഖകൾ ഒറിജിനലും ഫോട്ടോസ്റ്റാറ്റും മേശമേൽ നിരത്തിയിട്ടു. പിന്നെ ഉയർന്നത് ഒരു കരച്ചിലായിരുന്നു. “ഞങ്ങളെങ്ങോട്ടു പോകും സാറേ?? ഞങ്ങളെ ഫോറസ്റ്റുകാര്‌ ഇറക്കിവിടുമെന്നു പറയുന്നു സാറേ!!” ഞാൻ സ്തബ്ധനായി നിന്നു പോയി. ബഹളം കേട്ട് എന്റെസഹപ്രവർത്തകർ ചുറ്റും കൂടി. അവാരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ, അവരുടെ ആവലാതികൾക്ക് എങ്ങനെ മറുപടി പറയണമെന്നറിയാതെ, വിയർത്തൊലിച്ചു പൊന്നാക്കിയ മണ്ണ്‌ തന്റേതല്ലാത്ത തെറ്റുകാരണം കൈവിട്ടു പോകുന്നതിന്റെ വേദനയുടെ ആഴം പോലും അളക്കാനറിയാതെ ഞാൻ നിന്നു, അവരോട് കരയാതിരിക്കാൻ മാത്രം ആവശ്യപ്പെട്ടുകൊണ്ട്.

എനിക്കെന്തു ചെയ്യാൻ കഴിയും? കഴിഞ്ഞ ദിവസങ്ങളിൽ കീഴാഫീസിൽ ചെന്ന് അവർ ആപേക്ഷിച്ചതിന്റെ ഫലമായി ലഭിച്ച റിപ്പോർട്ട് ഫയലിൽ ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കളക്ടർക്ക് വിശദമായ ഒരു റിപ്പോർട്ട് അയക്കാം. ആ റിപ്പോർട്ട് സാങ്ക്ഷനാക്കി കളക്ടർക്ക് അയച്ചു കൊടുക്കുകയേ വേണ്ടൂ അദ്ദേഹത്തിനതു ബോധ്യപ്പെടാൻ. ഇവരുടെ പരാതിയിൽ എന്തെങ്കിലും പരിഹാരം കാണണമെങ്കിൽ ഏറ്റവും മുകളിൽ നിന്നു തന്നെ വിജ്ഞാപനമോ ഉത്തരവുകളോ ഒക്കെ ഉണ്ടാവണം. അതത്ര എളുപ്പം അഴിക്കാവുന്ന നിയമക്കുരുക്കും അല്ല. സർവ്വേ നടത്തി സംരക്ഷിത വന പ്രദേശത്തിൽ ഗവ. വിജ്ഞാപനപ്രകാരം ചേർക്കപ്പെട്ട ഭൂമി പിന്നീട് ഒഴിവാക്കിയെടുക്കുക എന്നത് അത്രമേൽ സങ്കീർണ്ണമോ അസാദ്ധ്യമോ ആണ്‌. കളക്ടർക്ക് അയയ്ക്കാനുള്ള റിപ്പോർട്ട് ഞാൻ എഴുതിത്തുടങ്ങിയിരുന്നു. ഇത്രയെങ്കിലും ഞാൻ നേരത്തെ ചെയ്തു വെച്ചിരുന്നത് വലിയ രക്ഷയായി. അല്ലെങ്കിൽ ജീവിതം വഴിമുട്ടിയ ഒരു പാവത്തിന്റെ പ്രശ്നത്തിൽ ഞാൻ അലംഭാവം കാണിച്ചെന്ന കുറ്റബോധം എന്നെ വിഴുങ്ങിക്കളഞ്ഞേനെ.

പക്ഷേ തങ്കമ്മ എന്ന സ്ത്രീയുടെ നിസ്സഹായത, നിയമത്തിന്റെ വലിയ വലിയ വാതിലുകൾ മുട്ടാൻ അവർക്കില്ലാതെ പോയ പ്രാപ്തി, എല്ലാത്തിലും ഉപരി പതിറ്റാണ്ടുകൾ വിയർപ്പൊഴുക്കിയ മണ്ണ്‌ നഷ്ടപ്പെട്ട് പെരുവഴിയിലേക്കു സകുടുംബം ഇറങ്ങേണ്ടി വരുന്ന വൃദ്ധയായ ഒരു വിധവയുടെ ദയനീയത, അപേക്ഷകൾക്കും സ്റ്റാമ്പുകൾക്കും ഓഫീസ് സന്ദർശനങ്ങൾക്കുമായി എത്ര ആയിരങ്ങളാണ്‌ അവർ മുടക്കിയിട്ടുണ്ടാവുകായെന്ന കാര്യം - അങ്ങനെ പല വശങ്ങളുള്ള കേസായിരുന്നു ഇത്. ആ സ്ത്രീക്ക് പറ്റുന്നത്ര സഹായം ചെയ്തില്ലെങ്കിൽ അന്നവിടെ പൊഴിഞ്ഞ കണ്ണീർ എന്നെ ഈ ജന്മം മുഴുവൻ വേട്ടയാടുമെന്ന് എനിക്കുറപ്പായിരുന്നു.

സെക്ഷനിൽ നിന്നു കരഞ്ഞും പിഴിഞ്ഞും ബഹളം കൂട്ടിയ അവരെ ഞാനും സഹപ്രവർത്തകരും ചേർന്നു പണിപ്പെട്ടാണ്‌ ഒന്നു സമാധാനിപ്പിച്ചത്. അവർ നോക്കി നില്ക്കെത്തന്നെ ഞാൻ റിപ്പോർട്ടെഴുതി പൂർത്തിയാക്കി. സജലമായ കണ്ണുകളിൽ കദനവും പ്രതീക്ഷയും നിറച്ച് അവർ കാത്തു നിന്നു. അവരെ സമാധാനിപ്പിക്കാൻ എന്റെ സഹപ്രവർത്തകർ പറയുന്നുണ്ടായിരുന്നു - “പേടിക്കേണ്ട, റിപ്പോർട്ട് എഴുതുന്നുണ്ട്. നിങ്ങളുടെ എല്ലാ വിവരവും അതിൽ പറയുന്നുണ്ട്..”

ഉടൻ തന്നെ റിപ്പോർട്ട് സാങ്ക്ഷൻ ആകുമെന്നും ഇന്നുതന്നെ അതു ടൈപ്പു ചെയ്തു വാങ്ങി കളക്ടർക്ക് അയയ്ക്കുമെന്നും അതിനടുത്ത ദിവസം കളക്ട്രേറ്റിൽ ചെന്ന് ഇത്രാം നമ്പർ ഫയൽ അന്വേഷിച്ചാൽ വിവരങ്ങൾ അറിയാമെന്നും ഞാൻ അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. മനസ്സിലെ കനലുകൾ പാതി കെട്ട്, തെല്ലൊരു സമാധാനത്തോടെ അവർ മടങ്ങുന്നതു ഞാൻ നോക്കി നിന്നു. അടുത്തയാഴ്ചയാണ്‌ അവർക്കു ഫോറസ്റ്റുകാർ നല്കിയിരിക്കുന്ന അവസാന അവധി. അവരുടെ സത്യം തെളിയുന്നതുവരെയെങ്കിലും കുടിയൊഴിപ്പിക്കാനുള്ള നീക്കം കളക്ടർ തടയണേ എന്ന് ഞാൻ പോലും പ്രാർഥിച്ചുപോയി.

പക്ഷെ, കാര്യങ്ങൾ നീങ്ങിയതു മറ്റൊരു രീതിക്കായിരുന്നു. ആ റിപ്പോർട്ട് അന്ന് സാങ്ങ്ഷൻ ആയിക്കിട്ടാനും പിന്നീട് ടൈപ്പു ചെയ്തു കിട്ടാനും വൈകി.ഇതിനിടയിൽ വാരാന്ത്യവും വന്നു. കടമ്പകൾ കടന്ന് ആ കത്ത് ഡെസ്പാച് സെക്‌ഷനിൽ ചെന്നപ്പോൾ അന്നത്തെ തപാലുകൾ യാത്രയായിരുന്നു. പിന്നെയും ആ റിപ്പോർട്ട് പോകാൻ ഒരു ദിവസം കൂടി വൈകി. ചുരുക്കത്തിൽ അന്നുതന്നെ അയക്കാം എന്ന എന്റെ വാഗ്ദാനം നടപ്പായില്ലെന്നു മാത്രമല്ല, ദിവസങ്ങൾ വൈകിയാണ്‌ ആ റിപ്പോർട്ട് അയച്ചതും. എന്റെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളാണെങ്കിലും പുറമേ നിന്നുനോക്കുമ്പോൾ അതെന്റെ വീഴ്ചയാണ്‌.

ഏതാനും നാളുകൾക്കുള്ളിൽ ആ ഓഫീസിൽ നിന്നും ഞാൻ മാറി. പിന്നീടൊരിക്കലും തങ്കമ്മ എന്ന ആ സ്ത്രീയെക്കുറിച്ചോ ആ ഭൂമി സംബന്ധിച്ച തർക്കങ്ങളെക്കുറിച്ചു ഞാൻ കേട്ടില്ല. അവരെ അവിടെ തുടരാൻ അനുവദിച്ചോ? കുടിയിറക്കു ഭീഷണി ഒഴിവായി സ്ഥലം തിരികെക്കിട്ടിയോ? അതോ മനഃസാക്ഷി മരവിച്ച നീതിയും നിയമവും അവരുടെ കണ്ണീർ കാണാതെ പോയോ?

നിസ്സഹായനെങ്കിലും വൈകിയയച്ച ആ റിപ്പോർട്ടിന്റെ രൂപത്തിൽ അതിൽ കുരുങ്ങിക്കിടന്ന ഏതാനും ജന്മങ്ങളുടെ ദീനരോദനത്തിന്റെ ശബ്ദത്തിൽ പിന്നെയും എത്രയോ കാലമായി ഈ സംഭവം എന്നെ പിന്തുടരുന്നു. ഒന്നന്വേഷിക്കാൻ എനിക്കിപ്പോൾ ധൈര്യമില്ല തന്നെ. യാഥാർഥ്യങ്ങൾ ചിലപ്പോൾ കയ്പ്പേറിയതാവാം എന്നതിനാൽ ശുഭകരമായ ചില പ്രതീക്ഷകൾ കൊണ്ട് ഈ സംഭവത്തിനു തിരശീലയിടാം, അല്ലേ?

4 comments:

  1. പഠെ! തേങ്ങാ

    "ഞാനൊരു കട്ടപ്പനക്കാരന്‍. ജോലി ബാംഗ്ലൂരില്‍. സോഫ്റ്റ്‌വെയറിന്‍റെ പണിയാ. എന്നും കപ്പയും മീന്‍കറിയും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുകാരന്‍."

    ഇനി ഇപ്പൊ ഇത് "ഞാനൊരു കട്ടപ്പനക്കാരന്‍. ജോലി ബാംഗ്ലൂരില് സോഫ്റ്റ്‌വെയറിന്‍റെ പണിയായിരുന്നു. എന്നും കപ്പയും മീന്‍കറിയും തിന്ന് ജീവിക്കുന്ന ഒരു സാധാരണ ഹൈറേഞ്ചുകാരന്‍. സർക്കർ ഉദ്യൊഗസ്ഥൻ" എന്ന് ആക്കാം ;)

    ReplyDelete
  2. darkblue പറഞ്ഞയത്ര വിശദീകരിച്ചില്ലെങ്കിലും ന്യായമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആ തേങ്ങാ ഞാനിങ്ങെടുത്തു ട്ടോ!

    ReplyDelete
  3. As a post, it is good.. but I think it is better to know what really happened in that case.

    If she had got her land, that can give you mental satisfaction for the work that you had done in past.

    If she had not, I know it hurts, but still you will not have to travel with this pain in heart...

    allenkil ennum veruthe ee tension kondu nadakkande.. :)

    ReplyDelete
  4. Hi Sumod,
    Happy to see you here. I'll try to check what happened to the case,will publish the other part also, but later.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'