Showing posts with label Idukki. Show all posts
Showing posts with label Idukki. Show all posts

Tuesday, December 25, 2018

ഫിക്ഷണൽ ട്രാവലോഗ് : 307.47

സച്ചരടു‌മുറിയാതെ സംഭവങ്ങൾ വിവരിക്കാനാവുന്നവർ കഥപറഞ്ഞാൽ നമ്മളാ കഥയിൽ ജീവിക്കും എന്നുറപ്പാണ്. എളുപ്പത്തിൽ മുഴുകിയിരുന്ന് ഒറ്റയടിക്കു വായിച്ചുതീർക്കാവുന്ന ഒരു പുസ്തകത്തെ പറ്റിയാ‌ണ് ഈ കുറിപ്പ്. ആശിഷ് ബെൻ അജയ് എന്ന യുവകഥാകാരന്റെ '307.47' എന്ന കൃതി.

മലയാളത്തിൽ 'ട്രാവലോഗ് ഫിക്ഷൻ' എന്ന പുതിയൊരു വിഭാഗം തുറന്നിടുന്നു ആശിഷ് ഈ രചനകൊണ്ട്. റിയൽ ആയ സാഹചര്യങ്ങളിലും പരിസരങ്ങളിലുമായി ഇഴചേർത്തു വെച്ച സാങ്കല്പികമായ ഒരു പാതയിലൂടെയാണ് 307.47 നമ്മെ അനുയാത്ര ചെയ്യിക്കുന്നത്. കഥാരംഭത്തിൽ അഭിഷേക് എന്ന നായകനിലൂടെ നാം നടത്തുന്ന ചെറിയ യാത്രകളുണ്ട്. കഥയുടെ രണ്ടാം പുറത്ത് തന്നെ യാത്രയെപ്പറ്റി ചില ഉദ്ബോധനങ്ങൾ തന്നുകൊണ്ടും സ്ഥലനാമങ്ങളും നിർമ്മിതികളും സമയസൂചികകളും വിന്യസിപ്പിച്ചുകൊണ്ടും സഞ്ചാരം നിരന്തരം നിറയുന്നുണ്ടീ കഥയിൽ. വടക്കൻ പറവൂരും പേട്ട റെയിൽവേ സ്റ്റേഷനടുത്തെ പഴയവീടും യാഥാർഥ്യത്തിന്റെ തലത്തിൽ നിൽക്കുമ്പോൾ തന്നെ ഒരു വിഭ്രമകാഴ്ചയിലെന്ന പോലെയാണ് പറവൂരിലെ‌തന്നെ ഇല്ലവും തമിഴത്തിയുടെ വീടും സെന്റ് സേവ്യേഴ്സ് ആശുപത്രിയുമൊക്കെ അനുവാചകന് അനുഭവപ്പെടുന്നത്.

ആദ്യം പറഞ്ഞതുപോലെ, ആശിഷ് തന്റെ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്ന ഒരു‌ മൂന്നാർ യാത്രയിലേക്ക് നമ്മളെയും ഒപ്പം ചേർക്കുന്ന ഒരു ഹിപ്നോട്ടിക് തന്ത്രമുണ്ടിതിൽ. അഭിയിൽ തുടങ്ങി അഭി വായിക്കുന്ന ഒരു കഥയിലൂടെ, ഒരു ചുവന്ന സ്വിഫ്റ്റ് കാറിൽ, പിന്നെയൊരു ജീപ്പിലുമായി നാം മൂന്നാറിലേക്ക് പോകുന്നു. ആ യാത്രയിലുണ്ടാകുന്ന ദുരൂഹമായ ചില അനുഭവങ്ങളും പിന്നെ പരിസമാപ്തിയോടടുക്കുമ്പോൾ കഥാകാരൻ നേരിൽ വന്നു സമ്മാനിക്കുന്ന മാജിക്കൽ ത്രില്ലുമാണ് ഈ കൃതിയുടെ ആകർഷണം. അത് '307.47' എന്ന പേരിൽ തുടങ്ങി ഒരു പിന്നാമ്പുറക്കഥയിലും പിന്നെയും ഒരുപുറം കൂടി നീളുന്ന വിസ്മയത്തിലേക്കു വരെ കൃത്യമായി ചെന്നെത്തുന്നുണ്ട്.

ഒരു നോവലെന്ന് വിശേഷിപ്പിക്കാനുള്ള ഘടനാപരമായ രൂപമല്ല ഈ കൃതിക്കുള്ളത് എന്ന് തോന്നുന്നു. ആശിഷ് അങ്ങനെ ഒരിടത്തും ഇതിനെ വിശേഷിപ്പിക്കുന്നുമില്ല. അനായാസം വായിച്ചു മറിക്കാവുന്ന സംഭാഷണങ്ങളും ആഖ്യാനശൈലിയും ഡിജിറ്റൽ വായനായുഗത്തിലെ സോഷ്യൽ മീഡിയാലിഖിതങ്ങളുടെ പൊതു സ്വഭാവത്തിൽ ഉള്ളവയാണ്. അഞ്ചു ഖണ്ഡങ്ങളിലും ആ ഭാഷയും വേഗവും ആശിഷ് സൂക്ഷിക്കുന്നുണ്ടെങ്കിലും മൂന്നാർ യാത്ര വരെ നമ്മെ കൊണ്ടെത്തിക്കുന്ന ആദ്യഘട്ടത്തിൽ ഏറെ സ്പൂൺ ഫീഡിങ് നടത്തുന്നതായും തോന്നി. കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി ഉണ്ടാക്കിവെച്ചതും ന്യൂട്രലാകാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നിഴലിക്കുന്നതുമായ സംഭാഷണങ്ങളും വിവരണങ്ങളും ഇവിടെ കാണാം.

അതേ സമയം, ഒരു ലോഞ്ചിങ് എപ്പിസോഡിൽ വായനക്കാർ അവശ്യം പരിചയിച്ചിരിക്കേണ്ട കഥാപാത്രങ്ങളെയും പരിസരങ്ങളെയും സാഹചര്യങ്ങളെയും വ്യക്തമായി സ്ഥാപിക്കാൻ ആശിഷിനു സാധിക്കുന്നുണ്ട്. പുസ്തകത്തിൽ ഇടയ്ക്കെല്ലാം വന്നുപോകുന്ന ചിത്രങ്ങൾ അത്തരം ബോധങ്ങൾ മൂർത്തമാകുന്നതിനു സഹായിക്കുന്നുമുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയവും തീക്ഷ്ണവുമായത് നിഗൂഢ കഥാപാത്രമായ തമിഴത്തിയുടെ മുഖമാണ്. പുസ്തകം വായിച്ചുതീർന്നാലും വായനക്കാരുടെ മനസ്സിൽ ഉറപ്പായും നിൽക്കുന്ന രണ്ടു ഘടകങ്ങൾ ഒന്ന് തമിഴത്തിയും രണ്ട് ക്ലൈമാക്സും ആയിരിക്കും.

ഫിക്ഷണൽ യാത്രാവിവരണം ആണെങ്കിൽക്കൂടിയും വ്യക്തിപരമായി പരിചയമുള്ള പ്രദേശങ്ങളായ അടിമാലിക്കും മൂന്നാറിനും ചിന്നക്കനാലിനും ഇടയിലെ ഭീതിദമായ സ്ഥലങ്ങളെ ഞാൻ ഗൂഗിൾ മാപ്പിലെന്ന പോലെ മനസ്സിൽ സ്ഥാപിച്ചെടുത്തു. അത്രമേൽ വിജനവും നിഗൂഢവുമല്ലാ അവിടമെന്ന് അറിയാവുന്നതിനാൽ ഫിക്ഷൻ എന്ന വാക്കിനെ വല്ലാതെ ആശ്രയിക്കേണ്ടിയും വന്നു. എറണാകുളം-പാലക്കാട് റോഡ് അറിയാവുന്ന ഒരാൾക്ക് 'ട്രാഫിക്' എന്ന സിനിമയിലെ ഫിക്ഷണൽ റൂട്ട് എങ്ങനെ എന്നപോലെ. കഥയിൽ ഉളവാകുന്ന ദൃശ്യങ്ങളും‌ ക്രമമായി മുറുകി വിചിത്രമായ ആഖ്യാനസങ്കേതങ്ങളിലൂടെ അനാവൃതമാകുന്ന ത്രില്ലിങ് ക്ലൈമാക്സും കൊണ്ട് വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്ന നോവൽ, അല്ല‌; പുസ്തകം. ചുരുക്കത്തിൽ തുടക്കക്കാരന്റെ പതർച്ചയില്ലാതെയാണ് ആശിഷ് 307.47 വിചിന്തനം ചെയ്തിരിക്കുന്നത്.

ഡ്രീം ബുക്ക് ബൈന്ററി 120 പേജുകളിലായി ഭേദപ്പെട്ട നിലയിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും ₹160 വിലയിട്ട് (₹50 ഷിപ്പിങ് ചാർജ്ജ് ഉൾപ്പടെ ആമസോണിൽ ₹200) ലഭിക്കുന്ന പുസ്തകം വിലകൂടിയതാകുന്നു. ആ ഘടകം മറന്നാൽ മൂന്നാർ മലനിരകളുടെ വന്യമായ വശ്യതയ്ക്കുള്ളിലേക്ക്, മൂടൽ മഞ്ഞിനും ചാറ്റൽ മഴയ്ക്കും കാറ്റിനുമിടയിൽ മിന്നാമിനുങ്ങുകൾക്കും ചീവീടുകൾക്കും അരികിലൂടെ വണ്ടിയോടിച്ചുചെന്ന് ആ തമിഴത്തിയെ കണ്ടുവരാം. അതിനായി കഥാകാരൻ ശുപാർശ ചെയ്യുന്ന, രാത്രിയിലെ ഇളംകാറ്റും ബാൽക്കണിയിലെ ചാരുകസേരയുടെ ഏകാന്തതയും നിർബന്ധമില്ല. ഓടിക്കൊണ്ടിരിക്കുന്ന ഒരു കെ.എസ്‌.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സായാലും മതി.

307.47 | fiction/Malayalam | Ashish Ben Ajay | 120 pages | ₹160

©m s raj

Sunday, July 29, 2018

മാജിക് മഷ്റൂം


2011. ഞായറാഴ്ച. ഇന്നലെ റൂമിൽ വന്നത് അല്പം വൈകിയാണ്‌. അഞ്ച് പ്രവൃത്തി ദിനങ്ങൾ സമ്മാനിക്കുന്ന ടെൻഷനും തിരക്കും ഇറക്കി വെച്ച് ശ്വാസം നേരെ വിടുന്ന ശനിയാഴ്ച അവസാനിപ്പിക്കാൻ ഇലക്ട്രോണിക് സിറ്റിയിലെ ബാറിൽ കിട്ടുന്ന കിങ്ങ് ഫിഷർ ബിയറോ ഓൾഡ് മങ്ക് റമ്മോ ധാരാളമാകും. കൂട്ടിനു ബട്ടർ റോട്ടിയും അകമ്പടിക്കായി ഒരു മഷ്റൂം മസാലയും ഉണ്ടെങ്കിൽ കേമമാകും. പകൽ മുഴുവൻ പൊടിപാറിച്ചും ചുട്ടു പഴുത്തും കിടന്ന റോഡ് ഏറെക്കുറെ വിജനമായിരിക്കും. ഫേസ്-II ലേക്കു തിരിയുന്ന ഫ്ലൈ ഓവറിനു കീഴിലേക്ക് പാളി വീഴുന്ന വെളിച്ചത്തിന്റെ അരികു പറ്റി ഒരു ഹിജഡ അന്നും നിന്നിരുന്നു. ഷിഫ്റ്റ് ജോലിക്കാർക്കായി ഓടുന്ന ടാറ്റ സുമോകൾ മാത്രം ഉച്ചത്തിൽ കന്നട പാട്ടുകൾ മുഴക്കി വന്നും പോയുമിരുന്നു. നടപ്പാതയിൽ കൃത്യമായ അകലത്തിൽ വളർത്തിയിരുന്ന മഞ്ഞയും റോസും നിറമുള്ള ചെറുമരങ്ങൾ തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ ശാന്തരായി നിന്നു. ഭക്ഷണവും മദ്യവും തന്ന അനായാസതയിൽ ഞാൻ സാവധാനം നടന്നു. വീശിയിട്ടുണ്ടെങ്കിൽ ഉറക്കം എളുപ്പമാണ്‌.

അവധി ദിവസത്തിന്റെ എല്ലാ ഘോഷങ്ങളും കേട്ടാണ്‌ ഉണർന്നത്. ഫോണിനു വാരാന്ത്യങ്ങളിൽ അലാം മുഴക്കാൻ അവകാശമില്ല. പകരം പല പല സാധനങ്ങൾ ഉന്തുവണ്ടികളിൽ വില്ക്കുന്നവരും പഴയ പത്രക്കടലാസും കുപ്പികളും വാങ്ങാൻ വരുന്നവരും ചേർന്ന് മണിയോടെ എന്നെ ഉണർത്തി. ഇന്നത്തെ ലോകം കാണാനും പത്രമെടുക്കാനുമായി വാതിൽ തുറന്നു. താഴെ റോഡിൽ നിന്നും രണ്ടാം നിലയിൽ ഞാൻ താമസിക്കുന്ന്നതിന്റെ അങ്ങേ വശത്തുള്ള അപ്പാർട്ട്മെന്റിന്റെ വരാന്തയിലേക്കാണ്‌ പത്രം എറിയുക. മലയാള പത്രം മസ്റ്റാണ്‌.

പുറത്ത് നല്ല ഉന്മേഷം കാണുന്നു. വരാന്തയിൽ അങ്ങിങ്ങു വെള്ളം വീണു കിടക്കുന്നു. അതെ, രാത്രി മഴ പെയ്തിരിക്കുന്നു! താഴെ, ടാറിടാത്ത വഴിയിലെ മൺകുഴികളിൽ വെള്ളം കെട്ടി നില്ക്കുന്നുണ്ട്. ഒരു ചാക്ക് പച്ചക്കറി കയറ്റിയ മോപ്പഡുമായി ഒരു അണ്ണാച്ചി കുഴിയിൽ ചാടാതെ വെട്ടിച്ചു പോകുന്നു. മഴ!!

നാട്ടിലും മഴ പെയ്തിട്ടുണ്ടാവും. ഇടവപ്പാതി എത്തുമ്പോൾ. തിരി മുറിയാതെ, ആർത്തലച്ചും കുത്തിയൊലിച്ചും ചെയ്യുന്ന ചറു പിറു മഴ. നനവും തണുപ്പും വറുതിയും സമ്മാനിക്കുന്ന അടമഴ. മണ്ണിന്റെ കാതിൽ സംഗീതമായും മേനിയിൽ പ്രേമമുദ്രകളായും പെയ്തലിയുന്ന മഴ.

പെട്ടെന്ന് മഷ്റൂം മസാല ഓർമ്മ വന്നു. ചായം പേറി ചെമന്ന ഏതെല്ലാമോ മസാലക്കൂട്ടിൽ എനിക്ക് ആഹരിക്കാൻ കിടക്കുന്ന ഇരുണ്ടുപോയ കൃഷി ചെയ്ത കൂൺകഷണങ്ങൾ. പേരുപോലും അറിയാത്ത കൂൺ. നമ്മുടെ പറമ്പിൽ മഴക്കാലത്ത് ഉണ്ടാകുന്ന കൂണിനു പേരുണ്ട്. അവയ്ക്കു തനതു മണമുണ്ട്, രുചിയുണ്ട്. ഓരോന്നും വെയ്ക്കാവുന്നതും വെയ്ക്കുന്നതുമായ രീതിയുണ്ട്. കൂൺ കിട്ടുന്നതിൽ തന്നെ അപൂർവ്വതയും ഉണ്ട്.

മണ്ണിനു സന്തോഷം വരുമ്പോഴാണ്‌ കൂൺ മുളയ്ക്കുക എന്നെനിക്കു തോന്നിയിട്ടുണ്ട്. മഴക്കാലത്തു കൂണുണ്ടാകുന്നത് അതുകൊണ്ടാവും. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നും രാവിലെ കൂൺ തേടി മഴയുടെ ഇടവേളനോക്കി ഒരു പോക്കുണ്ട്. ഉറക്കം ഉണർന്ന ഉടനെ, പല്ലു തേയ്ക്കുന്നതിനും സ്കൂളിൽ പോകുന്നതിനായി തയ്യാറെടുക്കുന്നതിനും ഇടയ്ക്കുള്ള ഏതെങ്കിലും സമയം.. ഒറ്റ ഓട്ടത്തിനു പോയി വരാവുന്ന ചില സ്പോട്ടുകളിൽ മണ്ണിന്റെ അതേ നിറമുള്ള മണ്ടയുമായി വിരിഞ്ഞു നില്ക്കുന്ന ഒരു കുഞ്ഞൻ കുട. വലിയ ഒരു പാവക്കൂൺ. നനമണ്ണിനെ തുളച്ചു കയറി വിജയം വരിച്ച ഒറ്റ ദിവസത്തെ ജീവനുള്ള ഒരു അദ്ഭുത സസ്യം; അല്ല കുമിൾ.


(Photos taken from internet)
ഒറ്റയാൻ പാവക്കൂണല്ലാതെ പിന്നെയും ഉണ്ടായിരുന്നു. ചെറുതെങ്കിലും മൂന്നോ നാലോ ചിലപ്പോൾ അതിലധികമോ കൂണുണ്ടാകുന്ന ഒരു സ്പോട്ട്. മഴമൂക്കുന്ന മിഥുനത്തിൽ, തോറനയ്ക്ക്, ആറാനയെ തോട്ടിലൊഴുക്കാനുള്ള മഴയത്ത് ആ അദ്ഭുതം സംഭവിക്കും. അനവധിയനവധി കൂണുകൾ, മാനത്തു നക്ഷത്രം വിരിയുന്ന പോലെ നിരന്നു കൂണു മുളയ്ക്കും - പെരുംകൂൺ. അധികം വിരിയാത്ത തലയാണ്‌ ഇവയ്ക്ക്, നേർത്തു നീണ്ട തണ്ടും.

പെരുംകൂണിനോടാണ്‌ ഏറ്റവും ബഹുമാനം കാട്ടുക. ആക്രാന്തം കൂടാതെയും ബഹലം വെയ്ക്കതെയും സാവധാനം പറിക്കണം. കൂണിന്റെ എണ്ണത്തെ കുറിച്ചും അളവിനെ കുറിച്ചുമൊന്നും അഭിപ്രായപ്രകടനം നടത്തിക്കൂടാ.. അങ്ങനെ അങ്ങനെ. മര്യാദകേട് കാട്ടിയാൽ പിന്നെ കൂൺ ഉണ്ടാവില്ലെന്ന് മുതിർന്നവർ ശാസിക്കുമായിരുന്നു. ഈ സാധനം വറുത്തരച്ചു വെയ്ക്കുന്നതിനോളം കിടപിടിക്കുന്ന മറ്റൊരു ഒഴിച്ചു കൂട്ടാൻ ഇല്ല. പിന്നെ കുഞ്ഞു കുഞ്ഞു കൂണുകൾ ഉണ്ട്, കൂട്ടം കൂട്ടമായി ഉണ്ടാകുന്നവ. അരിക്കൂൺ എന്നൊക്കെ പറയും. തൂവെള്ള നിറമുള്ളതും തവിട്ടു കലർന്ന ചാര നിറമുള്ളതും ഉണ്ട്. ഇത് മഞ്ഞളും തേങ്ങയുമൊക്കെ ചേർത്ത് തോരൻ വെച്ചാൽ കലക്കൻ ആണ്‌. കൂട്ടമായി കൂൺ ഉണ്ടാകുമ്പോൾ മണം വരുമെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അനുഭവമില്ല.

പറഞ്ഞു വന്നത് പാവക്കൂണ്‌ കിട്ടുന്നതിനെപ്പറ്റിയല്ലേ. പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് ഒറ്റയ്ക്കു നില്ക്കുന്ന, വല്ലപ്പോഴും മാത്രം കായ്ക്കുന്ന തെങ്ങിന്റെ തടത്തിനു മേലെ, നടവഴിയുടെ ഓരത്ത്, ഡിസംബറിൽ ഉണ്ണീശോപ്പൂക്കൾ ഉണ്ടാവുന്ന നാടൻ റബ്ബർ മരത്തിന്റെ പരിസരത്തായാണ്‌ കൂൺ കാണുക. പലപ്പോഴും തെറ്റാറില്ല. നടവഴിക്ക് അപ്പുറത്ത് ചില ദിവസങ്ങളിൽ ഇതു മുളയ്ക്കുന്നത് എന്നെ പറ്റിക്കാൻ ആവും. അതു കൊണ്ട് തിരയുമ്പോൾ അവിടെയും നോക്കണം. ചില ദിവസം കിട്ടുന്ന കൂൺ ചെറുതായിരിക്കും. ചിലപ്പോൾ അദ്ഭുതപ്പെടുത്തുന്ന വിധം വലുതും. നേരമില്ലാത്ത് നേരത്തു വന്ന് കൂൺ തേടി അത് കണ്ടെത്തുന്ന നിമിഷം നിധി കിട്ടിയ പോലെ സന്തോഷമാണ്‌.

പിന്നെയത് ശ്രദ്ധാപൂർവ്വം പിഴുതെടുക്കും. പാവക്കൂണിന്റെ കുടയെക്കാൾ വലിയ ഭാഗം തണ്ടാണ്‌. അതുകൊണ്ട് തണ്ട് പരമാവധി നീളത്തിൽ ലഭിക്കത്തക്ക വിധം പിഴുതെടുത്താൽ നേട്ടമാണ്‌. ഒരിക്കൽ ഇതു പോലെ രാവിലെ പോയിട്ട് കൂൺ കിട്ടിയില്ല. വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴി കൂൺ കണ്ടു - അതും മുട്ടനൊരെണ്ണം. ഞാനിത് രാവിലെ എന്തു കൊണ്ട് കണ്ടില്ല എന്ന് അതിശയിച്ചു. ആവേശത്തിൽ പറിച്ചപ്പോൾ തറ നിരപ്പു വെച്ച് തണ്ട് അടർന്നു പോന്നു. പുറത്തു വന്നതിലും കൂടുതൽ അടിയിലുള്ളതിനാൽ ഞാൻ വീട്ടിൽ പോയി തൂമ്പ കൊണ്ടുവന്ന് ശേഷിച്ച ഭാഗം മാന്തി എടുത്തു. വീട്ടിൽ ചെന്നപ്പോൾ അമ്മൂമ്മ പറഞ്ഞപ്പോളാണ്‌ ചെയ്ത അബദ്ധത്തിന്റെ ആഴം മനസ്സിലായത്. കൂണു കിളച്ചു പറിച്ചാൽ പിന്നെ ഉണ്ടാവില്ലത്രേ. അതും ഇരുമ്പു തൊട്ട്! സത്യമാണെങ്കിലും അല്ലെങ്കിലും പിന്നെ അധികം കൂൺ ഒന്നും അവിടെ നിന്നും കിട്ടിയിട്ടില്ല. ഇപ്പോൾ ഒട്ടും ഇല്ല.

ആ ഒറ്റ കൂൺ ഒരു കുഞ്ഞു തോരൻ വെയ്ക്കാൻ അതു മതിയാകും. അല്ലെങ്കിൽ ഒരു അഡാറ്‌ ചേരുവയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിലെ കനലിൽ വെച്ച് ചുട്ടെടുക്കും. ഇത്ര തനത് സ്വാദും മണവും ഉള്ള ഭക്ഷണം ഇല്ലെന്നാണ്‌ എന്റെ അനുഭവം. ചുവന്നുള്ളിയുടെ രുചിയും തേങ്ങാപ്പീരയുടെ ഇളം മധുരവും പച്ചക്കാന്താരിയുടെ തീക്ഷ്ണമായ എരിവും വെളിച്ചെണ്ണയുടെയും കരിയാപ്പിലയുടെയും പിന്നെ വാടിക്കരിഞ്ഞ വാഴയിലയുടെയും സമ്മിശ്രമായ നറുമണവും - ഒക്കെതിനും മേലെ വെന്തു ചുരുങ്ങിയ കുഞ്ഞി കുഞ്ഞി കൂൺ കഷണങ്ങളും. സ്കൂളിൽ കൊണ്ടു പോകാൻ ചോറാണ്‌. മിക്കവാറും രാവിലെ കഴിക്കുന്നതും ചോറുതന്നെ. ചൂടു കുത്തരിച്ചോറും കൂൺ ചുട്ടതും!! ആഹഹഹ!!

ഞാൻ മുറിക്കു പുറത്തു നില്ക്കുകയാണ്‌. കൂണുമില്ല ഒരു കുന്തവുമില്ല. ഇന്നലത്തെ അടി, വൈകി ഉണരൽ. ഫ്രഷ് ആയിട്ട് കടയിൽ പോകണം, പാൽ വാങ്ങണം. കറി വെയ്ക്കാൻ ഒന്നും ഇല്ല. മെയിൻ റോഡിൽ പോയാൽ അര കിലോ ചിക്കൻ കട് പീസ് വാങ്ങാം. ചോറു വെയ്ക്കാം, ഒരു പായ്ക്കറ്റ് തൈരും വാങ്ങാം - ജോറാക്കാം.

പത്രമെടുത്ത് തിരിഞ്ഞു നടന്നപ്പോളും മനസ്സിൽ വന്നത് ഇതാണ്‌ - കൂണുമില്ല ഒരു...

(വാല്ക്കഷണം - ഭൂമിക്കു സന്തോഷം വരാഞ്ഞിട്ടോ, അന്നൊരിക്കൽ കൂൺ കിളച്ചു പറിച്ചതു കൊണ്ടോ, ഉൽസാഹത്തിമിർപ്പിൽ പെരുംകൂൺ പറിച്ചിട്ടോ, വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം കാരണം മണ്ണിനു വന്ന മാറ്റം കൊണ്ടോ.. കൂൺ ഇപ്പോ തീരെ കിട്ടാറില്ല.)

Sunday, July 22, 2018

മൺസൂൺ മാംഗോസ്

വീട്ടിലേക്കുള്ള വഴിയുടെ അരികിൽ വേലിച്ചെമ്പരത്തികളുടെ ഇടയിൽ ആ മാവിൻ തൈയെ വളരാൻ അനുവദിച്ചത് ആർക്കും ശല്യമില്ലാതെ അതവിടെ നിന്നു പിഴച്ചോളും എന്നു കരുതിയിട്ടു തന്നെയാണ്. ആ നിരയിൽഇപ്പോൾ നാലു മാവുകളുണ്ട്. ഈ പറഞ്ഞ മാവ് ഇക്കൊല്ലം കന്നി കായ്ച്ചു. വളർന്നു മൂന്നാൾ പൊക്കത്തിനു മേലെ ആയിട്ട്.

രണ്ടു മാങ്ങകളാണ് അതിൽ ആകെ ഉണ്ടായത്. നാടായ നാട്ടിലൊക്കെ മാവ് പൂത്തും കായ്ച്ചും പഴുത്തും കഴിഞ്ഞ് മഴയും മൂത്ത് കാലം തെറ്റിയ കാലത്തും ഈ മാങ്ങകൾ രണ്ടും അവിടെ തന്നെ നിന്നു. അതുകൊണ്ടു തന്നെ ശ്രദ്ധാകേന്ദ്രമായ ഈ മാങ്ങകളെ എന്നും ജോലി കഴിഞ്ഞു തിരികെ പോകുന്ന വഴിക്ക് നോക്കാറുണ്ടായിരുന്നു. രാത്രിയായെങ്കിൽ മൊബൈലിന്റെ ലൈറ്റിൽ നോക്കും. എങ്ങാനും പഴുത്തു വീണോ? അതോ അവിടെ തന്നെയുണ്ടോ?

കുറേ നാളായി ഇതേ കഥ ത‌ന്നെ തുടർന്നപ്പോൾ പഴുത്തു നിൽക്കുവാണെങ്കിൽ ഇവന്മാരെ വീഴ്ത്തിയിട്ടുതന്നെ കാര്യം എന്നു വിചാരിച്ച് മാവിനെ കൈ‌കൊണ്ട് പിടിച്ചു കുലുക്കിയും മാവിൽ പടർത്തിയ കൊടിയെ എടങ്ങേറാക്കാതെ തായ്ത്തടിയിൽ ചവിട്ടിയുലച്ചും പരിശ്രമിച്ചിട്ടും മാങ്ങകൾ അടരാതെ തന്നെ നിലകൊണ്ടു.

ഇന്ന്, ഞായറാഴ്ച, വെറുതേ ഒന്നു നടക്കാനിറങ്ങിയപ്പോൾ ആ പതിവു നോട്ടത്തിൽ ഒരു മാങ്ങ മാത്രമേ കാണാനായുള്ളു. നോക്കിയപ്പോൾ ദേ കിടക്കുന്നു, ചോട്ടിൽ ചുനയുണങ്ങാതെ ചുന്ദരൻ മാങ്ങയൊന്ന്. വൈകിക്കിട്ടിയ ആ കന്നി മൂവാണ്ടൻ മാമ്പഴം അപ്പഴേ കൊണ്ടുപോയി മുറിച്ച് അപ്പനുമമ്മയ്ക്കുമൊപ്പം കഴിച്ചു. മഴക്കാലമായതിനാൽ മധുരത്തിനല്പം‌ മങ്ങലുണ്ടായിരുന്നെന്നു‌ മാത്രം.

ശുഭം.

Sunday, October 15, 2017

ആബ്സിന്തെ കനവുകൾ

ആബ്സിന്തെ ബൊട്ടാണിക്കൽ നേഴ്സറി, ഇടുക്കി ജില്ല.

അതെ, നിങ്ങൾ കേട്ടത് ശരി തന്നെ. ആബ്സിന്തെ. വിദേശരാജ്യങ്ങളിൽ കിട്ടുന്ന വീര്യം കൂടിയ മദ്യം. ‘പ്രേമം’ സിനിമയിൽ ജോർജ്ജും കൂട്ടുകാരും ഒരന്തിക്ക് അടിച്ച് കിളി പാറിച്ച അതേ തീത്തൈലം..

നുമ്മടെ ഒരു ചങ്ക് ബ്രോ ആസ്ത്രേലിയായീന്ന് കെട്ടുംകെട്ടി വരുമ്പ ഒരെണ്ണം കൊണ്ടു തരാമെന്ന് പറഞ്ഞിരുന്നു. അക്കാര്യം മറ്റൊരു കനേഡിയൻ ചങ്കിനോട് പറഞ്ഞപ്പോൾ അതിന്റെ പ്രധാന ചേരുവയെപറ്റി ഒരു വാട്സാപ്പ് സംഭാഷണം ഉണ്ടായി. കാര്യമായ ഭേദഗതികളില്ലാതെ ആ സംഭാഷണം ഇതാ. ( സുരക്ഷയെ കരുതിയുളള മുന്നറിയിപ്പ് - ഇത് ആരും അനുകരിക്കാൻ പാടില്ല. അതു മൂലമുണ്ടാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഈ ബ്ലോഗോ ഞാനോ ഇതിലെ കഥാപാത്രങ്ങളോ സാക്ഷാൽ ഒടേതമ്പുരാനോ പോലും ഉത്തരവാദി ആയിരിക്കുന്നതല്ല.)

അവൻ(കനേഡിയൻ ചങ്ക്): The Truth behind Absinthe. The Chemical that’s taken all the blame for absinthe’s hallucinogenic reputation is called thujone, which is a component of wormwood.
ഞാൻ: what is wormwood?

അവൻ: It is a herb. (അതിന്റെ പടം അയച്ചു തന്നു, എന്നിട്ട് ..) Some people believe this can cure cancer and some other illness... Wormwood is actually used to eliminate intestinal worms, especially roundworms and pinworms

ഞാൻ: ഇതു നമ്മുടെ നാട്ടിൽ പിടിക്കുവോ..??
ഞാൻ: ഉണ്ടേൽ ഒരു തൈ കൊണ്ടുവാ
ഞാൻ: ലക്ഷ്മി തരുവിനു ശേഷം കേരളത്തിന്റെ ഭാവി ഇതിലാണ്.

അവൻ: ശരിയാ. വാറ്റി അടിക്കാം.... രോഗവും മാറും

ഞാൻ: I meant marketing.. ഇതു നെഴ്സറി ഉണ്ടാക്കി ഒരു ഒറ്റ വർഷം കൊണ്ട് വിൽക്കുക. രണ്ടാം വർഷം മുതൽ ആദായമെടുക്കാമെന്ന് വാങ്ങിക്കുന്നവരെ വിശ്വസിപ്പിക്കുക. ഫാർമ കമ്പനികൾ വാങ്ങിക്കോളുമെന്ന് അടിച്ചിറക്കുക. ഏലം പറിച്ചു കളഞ്ഞിട്ട് ആണെങ്കിലും ആൾക്കാർ ഇതു നടും. ഒരു കാലത്തു ഹൈറേഞ്ചുകാർ വാനില വാങ്ങിയതു പോലെ വന്നു വങ്ങിക്കോളും. കച്ചവടം മൂപ്പിച്ചു നടത്തി തയ്യെല്ലാം വിറ്റശേഷം കമ്പനി പൂട്ടി മുങ്ങുക. നമ്മൾ സ്കൂട്ട്. ചോദിച്ചാൽ നമ്മുടെ പാർട്ണർഷിപ്പ് പിരിഞ്ഞെന്നും അതിനാൽ നെഴ്സറി നിർത്തിയെന്നും പറയുക

അവൻ: ആട് - മാഞ്ചിയം ലൈൻ, സംഭവം കഴിയുമ്പോൾ രാജ്യം വിടണം, അല്ലേൽ നാട്ടുകാർ വീട്ടിൽ വന്നു പഞ്ഞിക്കിടും.

ഞാൻ: യു goat ഇറ്റ്

അവൻ: നമ്മൾ മുങ്ങിയാലും നമ്മുടെ ബന്ധുക്കളുടെ കാര്യം സ്വാഹ....

ഞാൻ: ഇതു വലിയ സംഭവമാണെന്ന് നമ്മൾ പരസ്യപ്പെടുത്താൻ പാടില്ല.. കരക്കമ്പി ആയിരിക്കണം നമ്മുടെ പ്രധാന മാർക്കറ്റിങ് സ്റ്റ്രാറ്റജി. നമ്മുടെ ഫ്ലക്സിലും ബോർഡിലും ഒന്നും ഈ സാധനത്തിനു പ്രാധാന്യം കാണരുത്. ഇതൊരു വിശേഷപ്പെട്ട ചെടി ആണെന്ന് മാത്രം പറഞ്ഞാൽ മതി

അവൻ: ഈ ചെടിക്ക് എന്തൊക്കയോ ഔഷധ ഗുണമുള്ളതാ. അപ്പോ ചെറുതായിട്ട് നമ്മൾ ബാക്ക്ഗ്രൗണ്ട് കളി വച്ചാൽ കരക്കമ്പി പറന്നു കളിച്ചോളും

ഞാൻ: വിരയ്ക്കു കൊള്ളാമെന്നു മാത്രമേ നമ്മൾ പറയാവൂ. ഇതുപയോഗിച്ചു ആരുടെ എങ്കിലും വിര മാറിയാൽ തന്നെ കാൻസർ കേസ് ജനം ഏറ്റെടുത്തോളും. അവർ എയ്ഡ്സിനു വരെ കൊള്ളാമെന്ന് വെച്ചു കാച്ചിക്കോളും

അവൻ: ലോകവ്യാപകമായി അംഗീകരിച്ച ഔഷധ ഗുണങ്ങൾ പരസ്യപ്പെടുത്താൻ

ഞാൻ: കാരണം നാളെ കേസ് വന്നാലും പ്രൂഫൊള്ള ഫലമേ നമ്മൾ വാഗ്ദാനം ചെയ്യാവൂ. കാൻസറിന്റെ കാര്യം വാക്കാൽ മാത്രമേ പറയാവൂ. അതും ഉണ്ടത്രേ ചേർത്ത് പറഞ്ഞാൽ മതി

ഞാൻ: നാല് വാട്സാപ്പ് മെസെജ് നാസയുടെ ചെലവിൽ ഇറക്കിയാൽ മതി.. ഒപ്പം ഇത് ** ഫാർമസി ച്യവനപ്രാശത്തിൽ ചേർക്കുന്ന രഹസ്യ ചേരുവ ആണെന്നും കീച്ചിയേക്കണം

അവൻ: അതേ....നിയമപരമായി നമ്മളെ ഒരു ***ഉം ചെയ്യാൻ പറ്റരുത്
അവൻ: ക്യാൻസർ കാര്യം നമ്മുടെ വിശ്വസ്ത സുഹൃത്തുക്കൾ വഴി ഇറക്കാം. പിന്നെ ഇല്ലാത്ത ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ വക കുറച്ച് മെസ്സേജുകളും

ഞാൻ: എന്നാപ്പിന്നെ വെള്ളം സൗകര്യമുള്ള റോഡ് സൈഡിലെ പരന്ന സ്ഥലം രണ്ടു വർഷത്തേക്ക് പാട്ടത്തിനു കിട്ടുമോന്നു നോക്കട്ടേ? ഈ കുന്ത്രാണ്ടത്തിന്റെ നേഴ്സറി തുടങ്ങാൻ??

അവൻ: ഹഹാ... അതേയ്, വെള്ളം വേണമെന്നില്ല. സാധാരണ കര നിലം മതി. ഞാൻ നോക്കി. ഡ്രൈ ലാൻഡ് എന്നാ പറഞ്ഞിരിക്കുന്നത്

ഞാൻ: വെള്ളം വേണമെന്നെ. മൂന്നു നേരം സ്പ്രിംഗ്ലർ വെച്ച് എമ്പാടും വെള്ളം ചീറ്റിച്ചാലേ നെഴ്സറിക്ക് ഒരു ഗുമ്മുണ്ടാകൂ

അവൻ: സ്പ്രിംഗ്ലർ വെക്കുന്നുണ്ടെങ്കിൽ പിന്നെ പച്ച നെറ്റ് കൂടി വിരിക്കാം.

ഞാൻ: ഗ്രാന്റ്. പച്ച നെറ്റും നാല് ബംഗാളികളും. മഹാരാഷ്ട്രയിൽ ഇതു കൃഷി ചെയ്യുന്ന തോട്ടത്തിൽ നിന്നുമാണ് അവന്മാരെ വരുത്തിയതെന്ന് പറയാം. കേരളീയർക്ക് മഹാരാഷ്ട്രാന്നു പറഞ്ഞാൽ ബോംബെ, കൂടിയാൽ പൂനെ. അത്രേയുള്ളൂ.

ഞാൻ: ഹോ എടാ നമ്മളെ ഇനി പിടിച്ചാൽ കിട്ടത്തില്ല

അവൻ: മുന്തിയ ഇനം കാർ, കൂളിംഗ് ഗ്ലാസ്സ് എല്ലാം വേണം. ജാഡ ഒട്ടും കുറയാൻ പാടില്ല. നല്ല കിളി പോലത്തെ ഒരു പെങ്കൊച്ചിനെ മാസം 2000 രൂപ കൊടുത്ത് ഓഫീസിൽ ഇരുത്താം

അവൻ: ഓ.... നമ്മൾക്ക് അങ്ങ് സുഖിക്കണം.

ഞാൻ: ഏഹ്..?? നീ പ്രമുഖ നടനു പറ്റിയതൊക്കെ ഇത്രവേഗം മറന്നോ!

അവൻ: ശേ.. അതിനല്ല.. മുതലാളിമാരായിട്ട് ഇരുന്നു സുഖിക്കണമെന്ന്.

ഞാൻ: ഹോ എന്റെ അകവാളു മിന്നി.. അങ്ങനെ നോക്കിയാൽ രണ്ട് കൊടുക്കണോ.. പിരിച്ചു വിടുമ്പോൾ സ്റ്റേറ്റ് ലെവൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ മാനേജരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞാൽ മതി. പിന്നെ ഡ്യൂട്ടി‌സമയത്ത് പ്ലസ്ടുവിനു യൂണിഫോം ആയി ഉപയോഗിച്ച പാൻറ്റ്സും ഓവർകോട്ടും ഇടാൻ പറയണം. കയ്യിലെപ്പോളും അസുസിന്റെ ഒരു ടാബും ഒരു റൈറ്റിങ് പാഡും കരുതാനും പറയണം. ഐപാഡ് ഇല്ലേലും സാരമില്ല. ചെലവാ.

അവൻ: അത് മതി.....

ഞാൻ: പാഡ് വെച്ച് അവൾ വേണമെങ്കിൽ ബംഗാളികൾക്ക് വാട്സാപ്പ് അയച്ചു കളിച്ചോട്ടെ. അംബേട്ടന്റെ ഒരു സിമ്മും എടുത്ത് കൊടുത്തേക്കാം, വിത്ത് അൺലിമിറ്റഡ് നെറ്റ്.

അവൻ: അതേ. പിന്നെ വരുന്ന നാട്ടുകാരെ മുഴുവൻ അവൾ കൊഞ്ചി കൊഞ്ചി സാറേ എന്നു വിളിക്കണം. സകല ഞോഞ്ഞന്മാരെയും ഇളിച്ച് കാണിക്കുകേം ചെയ്യണം. ടാക്റ്റിക്കാണ്, പ്രമുഖ വ്യാപാരികൾ തൊട്ട് മുറുക്കാൻ കടക്കാർ വരെ ചെയ്യുന്നതാ.

ഞാൻ: നമ്മടെ ഡാഡി ഗിരിജയുടെ ഫാർമ കമ്പനിയിലേക്ക് എല്ലാ ദിവസവും ഈ ചെടി ലോഡ് പോകുന്നത് നമ്മൾ കസ്റ്റമേഴ്സിന്റെ മുന്നിൽ ഫേക്ക് ചെയ്യണം. "അടുത്തയാഴ്ച രണ്ടു ടൺ വേണമെന്നൊക്കെ ഇപ്പോൾ പറഞ്ഞാലെങ്ങനെയാ" എന്നൊക്കെ ഫാർമ കമ്പനിയുടെ പർചേസ് മാനേജരോട് കറങ്ങുന്ന കസേരയിൽ ഇരുന്ന് നമ്മുടെ കസ്റ്റമേഴ്സ് കാൺകെ ഫോണിലൂടെ തട്ടിക്കേറണം.

അവൻ: ഇതിലെ തേരാ പാരാ നടക്കുന്ന രണ്ടു ഊള സായിപ്പുമാരെ കള്ളും കഞ്ചാവും കൊടുത്ത് ആറു മാസം അവിടെ നിർത്താം. നാസയിലെ വിദഗ്ധര് ആണെന്ന് കാച്ചാം..

ഞാൻ : കലക്കും. ഇനി കാൻസർ ക്ലെയിം എന്ന വകുപ്പിൽ ക്ലച്ച് പിടിച്ചില്ലേലും പേടിക്കാനില്ല. അബ്സിന്തെയിൽ ഉപയോഗിക്കുന്നതാണെന്ന് കേട്ടാൽ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ നല്ല സെയിൽ‌സ് കിട്ടും. ലോക്കൽ ഈപ്പച്ചന്മാർ ഇരുട്ടുവാക്കിനു വന്നു വാങ്ങിച്ചോണ്ട് പൊക്കോളും.

അവൻ: ലോകത്തിലെ ഏറ്റവും നല്ല ആബ്‌സിന്ത് കിട്ടുന്ന സ്ഥലമായി രണ്ടു വർഷം കൊണ്ട് കേരളത്തിനെ നമുക്ക് മാറ്റണം

ഞാൻ: യേസ്.. വേൾഡ് ആബ്സിന്ത് ഹബ്. പറ്റിയാൽ സോമവേദത്തിൽ ആബ്സിന്ത് ഉണ്ടാക്കുന്നതിനെക്കുറിച്ച് പരാമർശം ഉണ്ടെന്നും സിന്ധു നദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളിൽ ആബ്സിന്ത് അരിക്കുന്ന അരിപ്പ കിട്ടിയെന്നും ഒക്കെ കീച്ചാം.

അവൻ: വേറെ ലെവലായി!! പിന്നെ ആളുകേറാൻ, നമ്മുടെ നേഴ്സറിയിൽ ഒരു ഫ്രീ ടോയ്‌ലറ്റ് വെച്ചാൽ വഴീക്കൂടി പോകുന്ന ടൂറിസ്റ്റ് വണ്ടിയൊക്കെ ഓസിനു ശങ്ക തീർക്കാൻ നിര്ത്തിക്കോളും. പ്രസ്ഥാനത്തിൽ തിരക്കും തോന്നും!

ഞാൻ: അത് പൊളിച്ചു. ഓരോ വിസിറ്ററിനും വേനപ്പച്ച, തൊട്ടാവാടി എന്നി ഔഷധചെടികളുടെ മേൽത്തരം ടിഷൂ കൾചർ തൈ കോപ്ലിമെന്റായി കൊടുക്കാം.

അവൻ: ഒരു നോട്ടീസും.

ഞാൻ: ഷുവർ. ടോയ്‌ലറ്റ് ഡെയ്‌ലി കഴുകാൻ നിലവിലുള്ള ബംഗാളികളിൽ നിന്ന് ഒരാളെ തന്നെ വെക്കാം. അവനു ഡെയ്‌ലി അൻപതു രൂപ കൂടുതൽ കൊടുത്തേക്കാം.

ഞാൻ: പിന്നെ, പ്രസ്ഥാനത്തിൽ ഒരു സെൽഫീ പോയിന്റ് വേണം. ഏത് ആംഗിളിൽ ഫോട്ടോ എടുത്താലും നമ്മുടെ ബോർഡ് ഫ്രെയിമിൽ വരണം.

ഞാൻ: മറ്റൊരു കിടിലൻ ഐഡിയാ ഉണ്ട്. വീട്ടിൽ തിളപ്പിക്കുന്ന കുടിവെള്ളത്തിൽ രണ്ടു ദിവസത്തിലധികം പ്രായമില്ലാത്ത ഒരു തളിരു ഇട്ട് തിളപ്പിച്ചാൽ ആദ്യം പറഞ്ഞ മാതിരി ഉദരരോഗ പ്രതിവിധിക്കു ഉത്തമമാണെന്ന് പറയണം. മെയിൻ പോയിന്റായിട്ട് ശുക്ലവർദ്ധനവിനും കേമമാണെന്ന് കീച്ചിയേക്കണം.

അവൻ: ശുക്ല വർദ്ധനവ് - അത് ഉറപ്പായും വേണം.

ഞാൻ: അങ്ങനെയായാൽ സെയിത്സ് പിടിച്ചാൽ കിട്ടാതാകും.

അവൻ: സ്തനങ്ങളുടെ വലിപ്പം കൂട്ടാൻ കൂടി നല്ലതാണെന്ന് കാച്ചിയേക്കാം. പെണ്ണുങ്ങളും മേടിക്കട്ടെ.

ഞാൻ: അയ്യോ ആശാനേ! പർട്ടിക്കുലർ സെറ്റ് ഒഫ് കസ്റ്റമേഴ്സിനു യൂണിവേഴ്സലി അക്സപ്റ്റബിളായിട്ടുള്ള ആർത്തവ വേദന കുറയ്ക്കും എന്നായാലോ. ഒരു പ്രായം കഴിഞ്ഞ എല്ലാം വീഴും.

അവൻ: സമയം ദീർഘിപ്പിക്കും തുടങ്ങി സകലമാന തള്ളലും കരക്കമ്പി ആയി ഇറക്കാം.

ഞാൻ: സിവനേ!! ആ പിന്നെ, നമ്മുടെ ജൈവകൃഷിയിലേക്കിറങ്ങിയ നടനെ ഒക്കെ കാശു കൊടുത്തിട്ടായാലും ഇടയ്ക്കിടെ സ്പോട്ടിൽ വരുത്തണം. എന്നിട്ട് കുളമാവ് വനത്തിൽ പാഴ്തൈ കളയാൻ പോകുന്ന കൂട്ടത്തിൽ ആ വണ്ടിയേൽ കേറ്റി വിടണം. കണ്ടാൽ മൂപ്പിൽസ് തൈകളെല്ലാം ഹോൾസെയിലായിട്ട് വാങ്ങിക്കൊണ്ട് പോവാണെന്ന് നാട്ടുകാർക്ക് തോന്നണം.

അവൻ: ഹവാഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ എന്ന് പറഞ്ഞ് രണ്ടു പേരെ ഇടയ്ക്ക് കൊണ്ടുവരാം.

ഞാൻ: “ബോട്ടണി - ക്യൂറേറ്റിവ് ഹെർബ്സ്” വിഭാഗം മേധാവിയും പിന്നെ ഡീനും ആയിക്കോട്ടെ.

അവൻ: ഡീനോ..??

ഞാൻ: അയ്യോ യൂത്തനല്ല!

അവൻ: ഓ... മറ്റേ ഡീൻ!!

ഞാൻ: വ്വാ തന്നെ.

അവൻ: (കാനഡായിലെ കുറെ സായിപ്പുമാരുടെയും ഒരു ചുന്ദരിപ്പെണ്ണിന്റെയും ഗ്രൂപ്പ് പോട്ടം കാണിച്ചിട്ട്) ഇവന്മാര് പോരെ?? വട്ടച്ചിലവും കുപ്പിയും കൊടുത്താൽ മതി.

ഞാൻ: ആ പെണ്ണിന്റെ ടിക്കറ്റ് ഞാൻ വഹിക്കാം‌. ആ രണ്ടു താടിക്കാരെയും കൂട്ടിക്കോ. പിന്നെ ആ എബി മാത്യുവും പോന്നോട്ടെ. (ആറാംതമ്പുരാൻ.jpg)

ഞാൻ: അതേയ്, ഇടുക്കി ഡാം ഓപ്പണാകുകയും പൂജാ, ഓണം, ക്രിസ്മസ് തുടങ്ങിയ അവധി ഒക്കെ വരുമ്പോൾ ***, ***, *** തുടങ്ങിയ നമ്മുടെ സിനിമയിലെ കെട്ടു കോലങ്ങളെ ഒക്കെ കാശു കൊടുത്ത് എഴുന്നള്ളിച്ചു നിർത്തണം. പുതിയ ഒരുത്തി ഉണ്ടല്ലോ, ചുമ്മാ ചിരിക്കാൻ മാത്രം അറിയാവുന്ന.. ആ അവളൊക്കെ വന്നാലേ യൂത്ത് ഇടിച്ചു നിൽക്കൂ. അതിന്റെ ഒക്കെ പിക് എടുത്ത് ഫ്രെയിം ചെയ്ത് ഓഫീസിലെ ഭിത്തിയിൽ തൂക്കണം.

അവൻ: സീരിയൽ റാണിമാരെ ഇറക്കാം. മന്ത്രിമാരുടെ കൂടെ നിൽക്കുന്ന ഫോട്ടോയും വേണം.

ഞാൻ: അങ്ങനാണെങ്കിൽ കരിക്ക് മസ്റ്റ്. മറ്റേ ബോംബെ, ചെന്നൈ ഒക്കെ വിദേശത്താണെന്നു പറഞ്ഞ ടീംസിനെ ഒന്നും വേണ്ട.

അവൻ: അയ്യോ കുഴപ്പമില്ലന്നേ. ഇവരൊക്കെ വന്നിട്ടു ഫുൾ മേക്കപ്പിൽ കമാന്നു മിണ്ടാതെ തൈയും തലോടി നിന്നാൽ മതി. ഒരു ഗ്രിപ്പിന് കാനഡയിലെ രണ്ടു യൂണിവേഴ്സിറ്റിയിൽ നിന്ന് നമുക്ക് കോണസാണ്ടർ അവാർഡ് കിട്ടുന്നതിന്റെ ഫോട്ടോയും ഉണ്ടാക്കാം.

ഞാൻ: നമുക്ക് പ്രസ്ഥാനം സണ്ണിചേച്ചിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചാലോ??

അവൻ: ഡേയ് നമ്മൾ തുടങ്ങുന്നതു കോഴിഫാം അല്ല.

ഞാൻ: എന്നാൽ നമ്മുടെ ആശാനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം. പ്രസംഗിക്കുന്ന മൈക്കിനു മുന്നിൽ മൈക്കു കാരന്റെ പേരിനു പകരം നമ്മുടെ സ്ഥാപനത്തിന്റെ പേരു വെക്കും. സ്ത്രീ തൊഴിലാളികളെയും ഖദറുകാരെയും മൂപ്പരു നാല് തെറി പറഞ്ഞാൽ പബ്ലിസിറ്റിക്ക് പിന്നെ നമ്മുടെ കയ്യീന്ന് അഞ്ചിന്റെ പൈസാ മുടക്ക് വരില്ല.

അവൻ: മഞ്ഞ ചാനലുകാരെ വിളിക്കണം. അവന്മാർ വാർത്ത ആക്കിക്കോളും.

ഞാൻ: ലോക്കലു മതി . രണ്ടേ രണ്ടേണ്ണം.

ഞാൻ: വിവാദം ആയിക്കഴിയുമ്പോൾ അന്തിവെളിച്ചപ്പാടന്മാരൊക്കെ ചർച്ചിക്കാനുളള വിഡിയോ ഫുട്ടേജ് കിട്ടാൻ പിന്നാലെ നടക്കും . അന്നേരം ലോക്കൽ ചാനലുകാരനും ഒരു പത്രാസൊക്കെ കിട്ടിക്കോട്ടെ.

അവൻ: എന്നാപ്പിന്നെ ലോക്കല് ഊളകൾ മതി. രണ്ടു ഫുള്ളു കൊടുത്താൽ ഓകെ.

അവൻ: പിന്നെ സകല ചോട്ടാ നേതാക്കൾക്കും കവട്ട ജവാൻ മേടിച്ചു കൊടുത്ത് നമ്മുടെ ആളാക്കണം.

ഞാൻ: പോരുംപ്പോ ആബ്സിന്തെയുടെ പത്ത് കാലിക്കുപ്പി കൊണ്ടുപോരെ. അതിൽ ഒഴിച്ചു കൊടുക്കാം.

ഓരോന്നിലും നേരിയ ഡോസ് ഉറക്കഗുളികയും കലക്കണം. എന്നാലെ യെവന്മാർ വീഴൂ. ഓസിനു അടിച്ചടിച്ചു മുടിഞ്ഞ കപ്പാസിറ്റി ആയിരിക്കും.

അവൻ: ആനമയക്കി കലക്കാം.

അവൻ: വിദ്യാർഥികളെ ആകർഷിക്കാൻ സ്കൂളുകൾക്ക് ഫ്രീ പിക്നിക് സംവിധാനം, ക്ലാസ്സ് വിത്ത് പ്രൊജക്ടർ.

ഞാൻ: അതിൽ നാം നാടിന്റെ ജൈവ സമ്പത്ത് തിരിച്ചു പിടിക്കുന്നതിനെ പറ്റി മാത്രം പറയണം. വീണ്ടും തൊട്ടാവാടി, വേനപ്പച്ച, ഫ്രീ നോട്ടീസ്..

ഞാൻ: ജപ്തി നോട്ടീസിന്റെ കോപ്പി തരുന്ന ചെറുകിട കർഷകർക്ക് കേന്ദ്രത്തിന്റെ എന്ന പേരിൽ 25% ഇളവ് കൊടുക്കാം. പിന്നെ ആ കൊടിക്കാരുടെ ശല്യം പേടിക്കേണ്ട.

ഞാൻ: ഇതെല്ലാം ആ പെങ്കൊച്ച് സിങ്കിൾ ഹാൻഡഡ് ആയിട്ട് ചെയ്യേണ്ടി വരുമല്ലോ.

അവൻ: അതിനു അവൾക്ക് ഡെയ്‌ലി ചായയും കടിയും നാലുമണിക്ക്. കമ്പനി വക.

ഞാൻ: കൊള്ളാം അളിയാ. നമ്മടെ അച്ഛാദിൻ ആയെന്നാ തോന്നുന്നത്!

ശുഭം.

Sunday, September 11, 2016

കാറ്റിന്റെ രാജവീഥിയിൽ (തുടർച്ച)

സോമൻ ചേട്ടനെയും കൂട്ടി കാറ്റുപാറയ്ക്കു പോകാൻ ഞങ്ങൾ തയ്യാറെടുത്തു. നടന്നാണു പോവുക. ഫാം ഹൗസിൽ(അങ്ങനെ പറയാമെങ്കിൽ) നിന്നും ഇരുപതു മിനിറ്റോളം നടന്നാൽ മതി. ഗൈഡായി സോമൻ ചേട്ടൻ മുന്നിൽ നടന്നു. ഒരു എമർജൻസി ലാമ്പും ഒരു ഹെഡ്ലൈറ്റുമാണു ഞങ്ങളുടെ വെളിച്ചം. ഒരു വാക്കത്തിയും കയ്യിൽ കരുതി. ‘രാത്രിയല്ലേ.. ഇരുമ്പു കയ്യിലുള്ളതു നല്ലതാ..’ എന്നാണു സോമൻ ചേട്ടൻ അതിനു ന്യായം പറഞ്ഞത്.

ആ സ്ഥലത്തെക്കുറിച്ച് സോമൻ ചേട്ടൻ വാതോരാതെ സംസാരിച്ചു. കാറ്റാടിയന്ത്രത്തെക്കുറിച്ചുപോലും സോമൻ ചേട്ടനു ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അതിന്റെ ഒരു ഇതളിന്‌ മൂന്നു ടൺ ഭാരമുണ്ടത്രേ. അതു നാട്ടിയിരിക്കുന്ന തൂൺ പോലത്തെ സ്ട്രക്ചറിന് 20 ടൺ ഭാരവും കാറ്റാടി യന്ത്രത്തിന്റെ ഡൈനാമോ ഉൾക്കൊള്ളുന്ന ഭാഗത്തിന്‌ 12 അടി ഉയരമുണ്ടുപോലും. ഞാൻ ബാംഗ്ളൂരിൽ ഉണ്ടായിരുന്ന നാളുകളിൽ നാട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ഈ കാറ്റാടികളുടെ ഭാഗങ്ങൾ ഭീമൻ ട്രെയിലറുകളിൽ കേരളം ലക്ഷ്യമാക്കി പോരുന്നതു കണ്ടിട്ടുണ്ട്. കുമളിയിലെയും തൂക്കുപാലത്തെയും ഇടുങ്ങിയ വഴികളിലൂടെ എങ്ങനെ ഇവ സ്ഥലത്തെത്തിക്കും എന്നു ഞാൻ വിസ്മയം പൂണ്ടിട്ടുണ്ട്. കാറ്റാടി വന്നതുകൊണ്ടാണ്‌ ഫാമിനടുത്തുവരെയെങ്കിലും റോഡ് ടാർ ചെയ്തത്. ഈ കഥയെല്ലാം പറഞ്ഞു നടക്കുമ്പോൾ ഞങ്ങൾ കാറ്റുപാറയിലേക്കുള്ള പാതിരാ നടത്തത്തിലായിരുന്നു.

കാറ്റാടിക്കഥ സോമൻ ചേട്ടൻ തുടർന്നു. മൂന്നരക്കോടി രൂപയാണ്‌ കാറ്റാടി യന്ത്രം ഒരെണ്ണം സ്ഥാപിക്കാൻ അന്നു ചെലവു വന്നത്. ഒരെണ്ണത്തിനുള്ള അടിത്തറ ഒരുക്കാൻ തന്നെ 1000 ചാക്ക് സിമന്റും അതിനു പാകത്തിൽ കമ്പിയും മെറ്റലും വേണമത്രേ. ശാന്തമായ രാത്രിയിൽ ഒരു വമ്പൻ കെട്ടിടത്തിന്റെയത്ര ഉയരത്തിൽ നിന്ന്‌ ആ കാറ്റാടി താളാത്മകമായി കറങ്ങുമ്പോൾ ആ രാക്ഷസരൂപം നമ്മിൽ അതു വരെയില്ലാത്ത ഒരു വിഭ്രാന്തി നിറയ്ക്കും. കാറ്റാടിയുടെ വേഗം അറിയണമെങ്കിൽ അതിന്റെ ഇതളിന്റെ തുമ്പിൽ തന്നെ നോക്കിക്കൊണ്ട് നിൽക്കണം. ഒരു ആകാശത്തൊട്ടിലിൽ നോക്കി നില്ക്കുന്നതുപോലെയാണത്. കാറ്റാടികൾക്ക് ഇനിയും അവിടെ നല്ല സാദ്ധ്യതയുള്ളതാണ്‌. എന്നാൽ കമ്പനികൾ പ്രൊജക്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ല. സ്ഥലവാസികളിൽ നിന്നും ഭൂമി വിലയ്ക്കു വാങ്ങിയിട്ടാണ്‌ കമ്പനികൾ കാറ്റാടി സ്ഥാപിച്ചത്. കോളു തിരിച്ചറിഞ്ഞവർ വല്ലവിധേനയും പട്ടയം ഒക്കെ തരപ്പെടുത്തിയും ഭൂമിവില കുത്തനെ കൂട്ടിയും മാഫിയ കളിച്ചു. നെടുനീളൻ ലീഫുകളും യന്ത്ര ഭാഗങ്ങളും ഭീമൻ ട്രെയിലറുകളിൽ കൊണ്ടുവന്ന്‌ ക്രെയിനുകളുടെ സഹായത്തോടെ ഇറക്കിയപ്പോൾ തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി വാങ്ങി. ചുരുക്കത്തിൽ കേരളത്തിൽ ഇനി കാറ്റാടി സ്ഥാപിക്കണമെങ്കിൽ ഇച്ചിരി പുളിക്കും. അങ്ങനെ കേരളത്തിലെ ബാക്കി കാറ്റു വെറുതേ പാഴായിപ്പോകും. നല്ല കാറ്റുള്ള സീസണിൽ പ്രതിദിനം ഒരു യന്ത്രത്തിൽ നിന്നും 18000-19000 യൂണിറ്റ് കറന്റുണ്ടാക്കി ഗ്രിഡിലേക്കു നൽകും. കാറ്റു കുറവുള്ള സമയത്ത് അത് 7000 വരെയായി ചുരുങ്ങും. ‘കാറ്റു പോയി’ എന്നു പറഞ്ഞാൽ എന്താണെന്നു മനസ്സിലായില്ലേ?

കഥ പറഞ്ഞു പറഞ്ഞ് ഞങ്ങൾ റോഡും കടന്നു നേരേ കിഴക്കോട്ട് വെച്ചു പിടിക്കുകയാണ്‌. ഫാമിന്റെ അതിർത്തിയിൽ ടാറിട്ട റോഡും തീർന്നു. പിന്നെ കുറെ ദൂരം മെറ്റലിട്ട റോഡ്. പിന്നെ കാടോ വഴിയോ വെളിമ്പ്രദേശമോ ഒക്കെ മാറിമാറി വന്നു. റോഡിൽ നിന്നു മാറി നടത്തം തുടങ്ങുമ്പോൾ ഇരുവശവും ഇടതൂർന്ന കുറ്റിക്കാടാണ്‌. വിവിധ വർണ്ണങ്ങളിൽ പൂക്കളുമായി കൊങ്ങിണിയാണ്‌ പടർന്നു നിൽക്കുന്നത്.

“ഇതിലൊക്കെ പാമ്പു കാണുമോ സോമൻ ചേട്ടാ?” എന്ന് സൂര്യൻ ചോദിച്ചപ്പോൾ

“ഏയ് പാമ്പൊന്നും ഇല്ല” എന്നു നിസ്സാരമായി സോമൻ ചേട്ടൻ പറഞ്ഞുവെച്ചു.

മൂന്നുചുവടു മുന്നോട്ടു വെച്ചില്ല, ദേ കെടക്കണു വഴിയരികിൽ ഒരു വളവഴുപ്പൻ(ശംഖുവരയൻ)! അവനെ അവന്റെ വഴിക്കു വിട്ടിട്ട് ഞങ്ങൾ ചെല്ലുമ്പോൾ പാറയുള്ള ഒരു സ്ഥലത്ത് കുറ്റിക്കാടുകളാൽ പാതി ചുറ്റപ്പെട്ട ഒരു കുളം കണ്ടു. മഴക്കാലത്ത് കവിഞ്ഞൊഴുകേണ്ടതാണ്‌. ഇപ്പോൾ നിറഞ്ഞിട്ടുപോലുമില്ല. ശേഷം ചെറിയ ഒരു ഇറക്കം, അത്രേം തന്നെയുള്ള ഒരു കയറ്റം. അവിടെ രണ്ടു കാറ്റാടികളും കൂടി ഉണ്ട്. ആ കാറ്റാടികളുടെ അപ്പുറത്തുകൂടിപ്പോകുന്ന ഒരു ചാൽ ഞങ്ങൾ കണ്ടു. അതാണ്‌ കേരള-തമിഴ്‌നാട് അതിർത്തി. ഈ അതിർത്തി നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് വളരെ ലളിതമായാണ്‌ - മലയുടെ കിഴക്കോട്ടു ചെരിവുള്ള ഭാഗം തമിഴകം, പടിഞ്ഞാട്ടു ചെരിവുള്ള സ്ഥലം കേരളം. വെള്ളത്തിന്റെ ഒഴുക്ക് എങ്ങോട്ടെന്നതാണ്‌ അതിന്റെ മാനദണ്ഡം.

അതിർത്തി കടന്നതോടെ ഞങ്ങൾ അങ്ങേച്ചെരുവിലായി എന്നു പറയേണ്ടതില്ലല്ലോ. കുറ്റിച്ചെടികൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയാണ്‌. ഉയർന്നു നിൽക്കുന്ന പൊന്തക്കാടുകൾക്കിടയിലൂടെ തമിഴ്നാടൻ സമതലം ഇടയ്ക്കിടെ കാണാമായിരുന്നു. മുൻപ് രാമക്കൽമേട്ടിൽ നിന്നുകൊണ്ട് ഇങ്ങനെ തമിഴ്നാട്ടിലെ പട്ടണങ്ങളെ രാത്രിയിൽ കണ്ടിട്ടുണ്ട്. അതേ സംഗതി തന്നെ ഇതും.

നിബിഡമായ പൊന്തക്കാടുകൾ ഞങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ കുറ്റിച്ചെടികൾക്ക് ആ തഴപ്പില്ല. ഒറ്റയടിപ്പാതകൾ പലതായി പിരിഞ്ഞു പോകുന്നുണ്ട്. പ്രധാനമായും കന്നുകാലികൾ തീറ്റ തേടിപ്പോകുന്ന വഴികളാണവ. ഏകദേശം പതിനഞ്ചു മിനിറ്റേ ആയുള്ളൂ ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട്. സാവധാനം ഞങ്ങൾക്കും ചക്രവാളത്തിനും ഇടയിലുള്ള പൊന്തക്കാടുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. വഴിയുടെ വലതു വശത്തുകൂടി രണ്ടു മലകൾക്കിടയിലൂടെ തമിഴ്നാട് നീണ്ടു പരന്നു കിടക്കുന്നതു കാണുമാറായി.

അല്പം കൂടി നടന്നപ്പോൾ എന്തോ സംഗതി കാട്ടിത്തരുന്നതിനായി സോമൻ ചേട്ടൻ നിന്നു. ‘ദേ, ഈ കാണുന്നതാണ്‌ കാട്ടു സവാള!’

“ഓഹോ ഇതാണല്ലേ കാട്ടു സവാള!!?” എന്നു ചോദിച്ചുകൊണ്ട് സൂര്യൻ വാക്കത്തി വാങ്ങി ആ ചെടി കുത്തിയിളക്കാൻ ശ്രമിച്ചു. കല്ലും മണ്ണും തറഞ്ഞു കിടന്ന അവിടെ നിന്നും അതു പറിക്കാൻ ശ്രമിക്കവേ സോമൻ ചേട്ടൻ അതിന്റെ ഗുണത്തെ പറ്റി വാചാലനായി. ഇതൊരു മരുന്നാണ്‌ - ആണി രോഗത്തിനുള്ള മരുന്ന്. കാട്ടുസവാളയുടെ കിഴങ്ങു മാന്തിയെടുത്ത് കനലിൽ ചുട്ടെടുക്കണം. വെന്ത സവാള ചൂടോടെ മുറിച്ച് ആണിയുള്ള കാൽപാദം കൊണ്ട് ചൂടുസവാളയിൽ ചവിട്ടി നിന്നാൽ രോഗം മാറുമത്രേ! അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും സൂര്യൻ അതിന്റെ കിഴങ്ങു മാന്തിയെടുത്തു. കടയിൽ നിന്നും വാങ്ങുന്ന സവാളയുടെ അത്ര തന്നെ വലിപ്പം ഉണ്ട്. ഘടനയും അതുപോലൊക്കെ തന്നെ, പക്ഷെ തൂവെള്ള നിറമാണ്‌. അതിന്റെ തൊലി പൊളിച്ചു, ഒരു അല്ലി എടുത്ത് മുറിച്ചു രുചിച്ചു, ഒരു കഷണം എനിക്കും തന്നു. അതു തിന്നാൻ കൊള്ളുകേല എന്നൊക്കെ സോമൻ ചേട്ടൻ ഞങ്ങളോടു പറയുന്നുണ്ടായിരുന്നു. രുചി ചവർപ്പാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ തന്നെ അതു തുപ്പിക്കളഞ്ഞു - വേണ്ടാരുന്നു എന്ന ഭാവത്തോടെ.

ഇനിയാണു കാഴ്ച. മുന്നിലേക്കു നീണ്ടു പരന്നു കിടക്കുന്ന ഒരു പാറപ്പുറം. കിഴക്കു നിന്നുള്ള കാറ്റ് അപ്പോളേക്കും ഞങ്ങളെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ശക്തിയാർജ്ജിച്ചിരുന്നു. അല്ല, തോട്ടത്തിൽ ഇത്ര കാറ്റ് അനുഭവപ്പെടാത്തതാണ്‌. പാറയുടെ ഒത്ത മുകളിലെത്തിയപ്പോൾ - സിനിമാ തീയേറ്ററിലെ സ്ക്രീനിൽ ഒരു ചിത്രം തെളിഞ്ഞു വരുന്നതു പോലെ നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുകയാണ്‌ തമിഴ്നാട്‌. പ്രകാശബിന്ദുക്കളുടെ കോളനികൾ പോലെ അങ്ങിങ്ങ് ഓരോ പട്ടണങ്ങൾ. നിർത്താതെ കാറ്റു വീശുന്നു... ഇതാണ്‌ കാറ്റുപാറ!

ഒരു മിനിറ്റു കൊണ്ട് കയ്യും കാതുമൊക്കെ തണുത്തു മരച്ചു. ചെവിയാകെ കാറ്റിന്റെ ഹുങ്കാര ശബ്ദം നിറയുന്നു. പാറയുടെ അങ്ങേച്ചെരുവിൽ കസേരയുടെ ചാരുപോലെ ഉള്ളിലേക്കു കുഴിഞ്ഞ ഒരു ഭാഗമുണ്ട്. ഞങ്ങൾ മൂവരും അവിടെ ചടഞ്ഞിരുന്നു. അവിടം കാറ്റിന്റെ ഒരു നിഴൽ പ്രദേശമാണ്‌. അവിടെയിരുന്നാൽ നമ്മുടെ തലയ്ക്കു മുകളിലൂടെ അത്രയ്ക്കു കാറ്റു വീശുന്നുണ്ടെന്ന് തോന്നുകയേ ഇല്ല. താഴെ കാണുന്ന സ്ഥലങ്ങൾ കമ്പം, തേനി, തേവാരം, പാളയം, കോമ്പൈ തുടങ്ങിയ അതിർത്തി പട്ടണങ്ങളാണ്‌. കാഴ്ചയിൽ എല്ലാം ഒരുപോലെ തോന്നിച്ചു. രാമക്കൽമേടിന്റെ മുകളിൽ കായറിയാൽ മാത്രം കാണാൻ പറ്റുന്നത്ര വിശാലമായ കാഴ്ചയാണ്‌ കാറ്റുപാറയിൽ. രാമക്കൽമേട്ടിലേക്കുള്ള യാത്ര മലകയറ്റവും സാഹസികതയും അപകടവും നിറഞ്ഞതാണെങ്കിൽ ഇവിടെ അത്തരം അപകടം ഒന്നുമില്ല. ഞങ്ങളിരുന്ന പാറയുടെ അങ്ങേയറ്റത്തു നിന്നും വലിയ കൊക്കയാണ്‌, അങ്ങോട്ട് പോകരുതെന്നു മാത്രം. പോകേണ്ട ആവശ്യമില്ല താനും.അധികം പ്രയാസപ്പെടാതെ നടന്നെത്താം എന്നതും ഒരു അനുഗ്രഹമാണ്‌. സഞ്ചാരികൾ അധികം ആരും വരാത്ത ഇടമായതു കൊണ്ട് ഒരു മിഠായിക്കടലാസു പോലും ഇവിടെയില്ല. കന്നുകാലികളുടെ ചാണകം കണ്ടേക്കാം. അതേ സമയം രാമക്കൽമേട്ടിലേക്കു പോകുന്ന വഴിയോരത്തെല്ലാം പ്ലാസ്റ്റിക് കവറുകളും വെള്ളക്കുപ്പികളും കൊണ്ട് നിറഞ്ഞപോലെയായി. ജനം ഇടിച്ചു കയറിയാൽ ഇവിടെയും കുപ്പിയും കവറും ഗ്ലാസുമൊക്കെ നിറയും; അങ്ങനെ ആകാതിരുന്നെങ്കിൽ...

ഞങ്ങൾ ഇരുന്നതിന്റെ വലതു വശത്താണ്‌ രാമക്കൽമേട്. മെട്ടിലെ കുത്തനെ നില്ക്കുന്ന പാറയ്ക്കും കിഴക്കുമാറിയാണ്‌ കാറ്റുപാറ. ഒരു പക്ഷേ ഉയരത്തിലും. ഫാമിന്റെ സമീപത്തു കണ്ട മല ഇപ്പോളും അതേ ഗാംഭീര്യത്തോടെ ഞങ്ങളുടെ ഇടതു വശത്തുണ്ട്. അതിനു മുകളിൽ കയറിയാൽ രാമക്കൽമേട് ഒക്കെ ആകാശത്തു നിന്നു നോക്കിയാൽ എന്ന പോലെ കാണാം. ഫാമിന്റെ സമീപത്തു നിന്നും മൂന്നു മൂന്നര മണിക്കൂർ നടന്നാലേ ആ മലയുടെ മുകളിൽ എത്തിപ്പെടാൻ പറ്റൂ. അത് ശരിക്കും ഒരു ട്രെക്കിങ്ങ് തന്നെയാണ്‌. സോമൻ ചേട്ടന്റെ നേതൃത്വത്തിൽ നമ്മുടെ സഹപ്രവർത്തകർ ഒരിക്കൽ ആ മല കയറി. പിന്നീടാണെങ്കിലും അതിനു മുകളിൽ ഒന്നു കയറണം എന്ന് ഞങ്ങൾ അവിടെ വച്ചു തീരുമാനിച്ചു.

കാറ്റും തണുപ്പും കാരണം വിറയ്ക്കാൻ തുടങ്ങി. എന്നാൽ എത്ര നേരം അവിടെ ഇരുന്നിട്ടും ഒരേ കാഴ്ച തന്നെ കണ്ടിട്ടും മതിവരുന്നുമില്ല. പടിഞ്ഞാറു ലക്ഷ്യമാക്കി അങ്ങു നിന്നും ഒരു വിമാനം വരുന്നുണ്ടായിരുന്നു. ഞങ്ങൾ നന്നേ ഉയരത്തിൽ ആയിരുന്നതു കൊണ്ടോ വിമാനം താഴ്ന്നു പറന്നതു കൊണ്ടോ അതിന്റെ ജനാലകളിലൂടെ വരുന്ന വെളിച്ചം പോലും ഞങ്ങൾക്കു കൃത്യമായി കാണാമായിരുന്നു.

നേരം ഒരു മണിയായി. തണുപ്പിനെ പ്രതിരോധിക്കാൻ ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും ഞങ്ങൾക്കില്ല. ചെവി മൂടിക്കെട്ടാൻ ഒരു തോർത്തെങ്കിലും കരുതിയിരുന്നെങ്കിൽ അല്പ നേരം കൂടി അവിടെ ഇരിക്കാമായിരുന്നു. ഞങ്ങൾ തിരികെ നടന്നു. ഞങ്ങൾക്കു മുന്നേ കാറ്റു പറന്നു.


വാൽ‌ക്കഷണം : കാറ്റുപാറയിൽ നിന്നും മടങ്ങുമ്പോൾ ഞാൻ മനസ്സിൽ കുറിച്ചു - വൈകാതെ പകൽ സമയത്ത് ഇവിടെയൊന്നു വരണം. ഒക്കെ ഒന്നൂടെ കാണണം. ഫോട്ടോയെടുക്കണം. സർവ്വോപരി ഇങ്ങോട്ടുള്ള വഴി കൂടി പഠിക്കണം. 24/08/2016-ൽ ശ്രീകൃഷ്ണജയന്തിയുടെ അന്ന്‌ ബൈക്കുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. നെടുംകണ്ടത്തു നിന്നും ജെയ്സൺ സാറിനെയും കൂട്ടി നേരെ കാറ്റുപാറയിൽ വന്നു. അന്നെടുത്ത ഫോട്ടോകളിൽ ചിലതു ചുവടെ :
കാറ്റുപാറയിലേക്കുള്ള വഴിയിൽ കണ്ട ഒരു ക്ടാവ്


മലകൾക്കിടയിലൂടെ കാണുന്ന താഴ്വര


രാമക്കൽ‌മേട്

തമിഴകവും പട്ടണങ്ങളും അവിടുത്തെ കാറ്റാടികളും




തോട്ടങ്ങൾ‌


കാറ്റുപാറയിലെ ഒരു പൂങ്കുല


ചില സ്ഥലവാസികൾ


തലയുയർത്തി നിൽ‌ക്കുന്ന രാമക്കല്ല്‌


അടുത്തുള്ള വലിയ മല

അവിടെ നിന്നുള്ള രാമക്കൽമേടിന്റെ കാഴ്ചയും, വലതു വശത്തെ വലിയ മലയും, തമിഴ്‌നാട്ടിലെ ചുവന്ന മണ്ണുഴുതിട്ട പാടങ്ങളും, മാവും പുളിയും തെങ്ങും നിരന്നു നിൽക്കുന്ന തോട്ടങ്ങളും, കുനുകുനെ കെട്ടിടങ്ങൾ നിറഞ്ഞ പട്ടണങ്ങളും, അവയ്ക്കെല്ലാമപ്പുറം നീല നിഴലുകൾ പോലെ കാണപ്പെട്ട മലനിരകളും, നമ്മളെ തോൽപ്പിക്കാനെന്നവണ്ണം താഴ്വാരത്തു നിറഞ്ഞു നിൽക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിനു കാറ്റാടികളും ... കാണണമെങ്കിൽ വരൂ, കാറ്റുപാറയ്ക്ക്.. അധികം ആരും അറിയാത്ത കാറ്റിന്റെ രാജവീഥിയിലേക്ക്.

കാറ്റിന്റെ രാജവീഥിയിൽ

നെടുംകണ്ടത്തിനടുത്ത് കാഴ്ചയുടെയും അനുഭൂതികളുടെയും ഇത്രവലിയ ഒരു നിധിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല - 2016 ആഗസ്റ്റ് മാസം 2--ആം തീയതി അവിടെ ചെല്ലുന്നതു വരെ. നെടുംകണ്ടത്തിനും തൂക്കുപാലത്തിനു സമീപത്തായി സംസ്ഥാനത്തിന്റെ കിഴക്കേ അതിരിനോട് ചേർന്നു കിടക്കുന്ന പുഷ്പക്കണ്ടത്തിനു സമീപമുള്ള കാറ്റുപാറ എന്ന സ്ഥലം. പ്രശസ്തമായ രാമക്കൽമേടിന്റെ അയൽക്കാരനായി വരും ഈ പ്രദേശം.

മാസങ്ങൾക്കു മുൻപേ പറഞ്ഞുറപ്പിച്ചതായിരുന്നു ഈ യാത്രയെക്കുറിച്ച്. ഓഫീസിൽ നിന്നും ഒരു സംഘമായി പോകാനും ഒരു രാത്രി സകല ആഘോഷങ്ങളോടുംകൂടി അവിടെ തങ്ങാനും പദ്ധതിയുണ്ടായിരുന്നു. അതിനായി ഞങ്ങളുടെ സഹപ്രവർത്തകനായ ജെയ്സൺ സാറിന്റെ കെയറോഫിൽ പുഷ്പക്കണ്ടത്ത് ഒരു ചെറിയ തോട്ടവും അതിലൊരു കൊച്ചു വീടും ഉണ്ട്. ഈ കുറിപ്പ് ആ തോട്ടത്തെയും അതിന്റെ ചുറ്റുമുള്ള ചില കാഴ്ചകളെയും പറ്റിയാണ്‌. മുൻപ് ഓഫീസിൽ നിന്നും അവിടെ ക്യാമ്പിങ്ങിനു പോയവരുടെ വിവരണങ്ങളിൽ നിന്നും കാറ്റുപാറ ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.

പദ്ധതിയിട്ടതുപോലെ കാര്യങ്ങൾ നടന്നില്ല. സംഘമായുള്ള യാത്ര ഓരോരോ കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. അതുകൊണ്ട് ഞാനും സഹപ്രവർത്തകനും സുഹൃത്തുമായ സൂര്യകമലും കൂടിയാണ്‌ പുഷ്പക്കണ്ടത്തിനു പോയത്. ഓഫീസിൽ നിന്നും തുടങ്ങുന്ന ഇത്തരം അപ്രതീക്ഷിത യാത്രകളിൽ മിക്കവാറും സഹചാരിയാവാറുള്ളത് ഇവനാണ്‌.

അന്ന്‌, ശനിയാഴ്ച ഓഫീസ് കഴിഞ്ഞ് സൂര്യന്റെ ഫോർച്യൂണറിൽ(മാരുതിയെ അവൻ തന്നെ വിളിക്കുന്ന പേര്‌, റിമെംബർ വിമൽകുമാർ ഓഫ് ദിലീപ്) ഞങ്ങൾ ഇരുവരും നെടുംകണ്ടത്തിനു പോയത്. അവിടെ ഞങ്ങളെ കാത്ത് മറ്റൊരു സഹപ്രവർത്തകനായ ഫിലാൽ നിൽപ്പുണ്ടായിരുന്നു. ജെയ്സൺ സറിനെയും കൂട്ടി ഞങ്ങൾ പുഷ്പക്കണ്ടത്തേക്കു തിരിച്ചു. ടൗണിൽ നിന്നും പൊറോട്ടയും ചപ്പാത്തിയും ചിക്കൻ കറിയും കശാപ്പ്ഡ് ചിക്കൻ ഒരെണ്ണവും വാങ്ങിക്കരുതി.

നെടുംകണ്ടത്തു നിന്നും പുഷ്പക്കണ്ടത്തേക്കുള്ള വഴി പരിചയമില്ലാത്തതുകൊണ്ടാവാം സുദീർഘമായി തോന്നി. കുത്തനെയുള്ള കയറ്റങ്ങളും ടാർ ചെയ്ത റോഡിൽ നമ്മെ കുഴപ്പത്തിലാക്കാൻ വേണ്ടി മാത്രം പതിയിരിക്കുന്ന കുഴികളും നന്നേ മറവുള്ള വളവുകളും ഉള്ളതാണ്‌ ആ വഴി. നേരം ഇരുട്ടിയതിനാൽ എതിരേ വരുന്ന വാഹനങ്ങളുടെ സാന്നിദ്ധ്യം ലൈറ്റ് കൊണ്ട് അറിയാൻ പറ്റുന്നുണ്ടായിരുന്നു. ഓരോ വളവുകളിലും പാഞ്ഞിറങ്ങി വരുന്ന ഹൈറേഞ്ചിന്റെ പ്രിയപ്പെട്ട ഡീസൽ ഓട്ടോറിക്ഷയുടെയോ ജീപ്പിന്റെയോ മുന്നിൽ പകച്ചു നിന്നുപോകാതിരിക്കാൻ കരുതലോടെയോ മുന്നോട്ടു പോകാനാകൂ. പോകുന്ന വഴിക്കെല്ലാം ഹൈറേഞ്ചിന്റെ ഭാഷയിൽ സിറ്റി എന്നറിയപ്പെടുന്ന കൊച്ചു കൊച്ചു കവലകൾ കാണാം.

ചില കയറ്റങ്ങളിൽ ഞാൻ സെക്കന്റ് ഗിയറിലേക്കു പുരോഗമിക്കുമ്പോൾ ഫിലാൽ ഇക്ക(അല്ലാഞ്ഞിട്ടും ആ പേരിനോട് ചേർത്ത് ഞങ്ങളങ്ങനെ വിളിച്ചുപോരുന്നു) സെക്കന്റിടണ്ടാ ഇടണ്ടാ എന്നു തിരുത്തിത്തന്നു. അത്ര കഠിനവും ദീർഘവുമാണ്‌ കയറ്റങ്ങൾ. എന്നാലും ഓട്ടോയും കാറും ഓടുകയും ചെയ്യും. നെടുംകണ്ടത്തു നിന്നും ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് 250/- രൂപയാണ്‌ ഓട്ടോക്കൂലി. ദൂരം 8-9 കിലോമീറ്ററേ കാണുകയുള്ളൂവെങ്കിലും റോഡിന്റെ അവസ്ഥയും കയറ്റവുമൊക്കെയാണ്‌ ഇത്ര ചാർജ്ജിനു കാരണം.

അവസാനം ലോകത്തിന്റെ നെറുകയിലെന്നപോലെ തോന്നിക്കുന്ന കുന്നിനു മുകളിൽ ഞങ്ങളെത്തി. നീണ്ടുകിടക്കുന്ന ആ മലയുടെ മുകളിൽ കൂടി അത്യാവശ്യം നിരപ്പായ റോഡാണ്‌. മുകളിൽ ചെന്നപ്പോൾ തന്നെ അങ്ങിങ്ങായി ഭീമൻ കാറ്റാടി യന്ത്രങ്ങൾ കറങ്ങുന്നതു കാണാമായിരുന്നു. ഓരോ പറമ്പുകളും തഴച്ചു വളർന്നു നിൽക്കുന്ന ചെമ്പരത്തിവേലി കൊണ്ട് വേർതിരിക്കപ്പെട്ടിരുന്നു എന്നു തോന്നി. 1950-കളിൽ മലയാളത്തിന്റെ കയ്യിൽ നിന്നും ഈ പ്രദേശം തമിഴ്‌നാടിനു പോകാതിരിക്കാൻ വേണ്ടി സൂത്രശാലിയായ പട്ടം താണുപിള്ള തെക്കുനിന്നും കുടുംബങ്ങളെ കൊണ്ടുവന്ന് കുടിയിരുത്തിയ സ്ഥലത്തു പെടുന്നതാണ്‌ ഇതും. അഞ്ചേക്കർ വീതം ഓരോ ബ്ലോക്കുകളായി തിരിച്ച് പട്ടയം കൊടുത്ത് മലയാളി പ്രാതിനിധ്യം ഉറപ്പിച്ച മേഖല ‘പട്ടം കോളനി’ എന്ന്‌ അറിയപെട്ടു. ഹൈറേഞ്ച് കോളനൈസേഷൻ സ്കീം എന്നാണ്‌ ഈ പദ്ധതി അറിയപ്പെട്ടത്. ഇന്നും ഇവിടുത്തെ ഓരോ വീടുകളുടെയും അഡ്രസ്സ് ‘ബ്ലോക്ക് നമ്പർ’ അടിസ്ഥാനത്തിലാണ്‌. മിക്ക കുടുംബങ്ങളുടെയും വേരുകൾ അങ്ങു തെക്കൻ തിരുവിതാംകൂറിലും. ആറു പതിറ്റാണ്ടുകൾക്കിപ്പുറം അന്നു വന്നവരുടെ കൊച്ചുമക്കളാണ്‌ ഇവിടെ ഇന്നത്തെ യുവജനങ്ങൾ.

അതു പോട്ടെ, മലമുകളിലൂടെ പോകുമ്പോൾ വശങ്ങളിലൂടെ
ഇടയ്ക്കിടയ്ക്കു ദൃശ്യമാക്കുന്ന മലയിടുക്കുകളിൽ ഓരോ പ്രകാശ ബിന്ദുക്കൾ കാണാമായിരുന്നു. കാറ്റാടി യന്ത്രങ്ങൾക്ക് ഊർജ്ജം പകരുന്ന കാറ്റ് സദാ വീശിക്കൊണ്ടിരുന്നു. ഞങ്ങൾ മുന്നോട്ടു പോകവേ, കേരളത്തിലെ അവസാനത്തെ കട എന്നു വിശേഷിപ്പിക്കാവുന്ന ഒരു കടയും കഴിഞ്ഞ്, ടാർ റോഡ് തീരുന്നതിനു തൊട്ടു മുൻപ്, മുള കൊണ്ടു പണിത ഒരു ഗേറ്റിനരികെ ഞങ്ങൾ വണ്ടി നിർത്തി. ഞങ്ങൾ നിന്നതിനു പിന്നിലായി ഒരു കാറ്റാടി അതിന്റെ എല്ലാ ഭീകരതയോടും കൂടി വൂഷ് വൂഷ് ശബ്ദത്തോടെ കറങ്ങിക്കൊണ്ടു നിന്നു. മുന്നിലും അല്പം അകലെയായി രണ്ടു കാറ്റാടികൾ കാണാമായിരുന്നു. റോഡിനു വലതു വശത്തേക്കുള്ള മലഞ്ചെരിവിൽ ചെറുതും വലുതുമായി ഇനിയും കുറെയെണ്ണം. കേരളത്തിലെ അവസാനത്തെ കടയെന്നു പറഞ്ഞതു വെറുതെയല്ല, ഞങ്ങൾ നിന്നിടത്തു നിന്നും 500 മീ. പോലുമില്ല കേരള-തമിഴ്‌നാട് അതിർത്തിയിലേക്ക്. അതിനിടയിൽ മറ്റു വീടുകളോ കടകളോ ഒന്നുമില്ല താനും.

ഗേറ്റിനപ്പുറം ഇടതു വശത്തുള്ള കുന്നിൻ ചെരിവിലാണ്‌ ഞങ്ങളുടെ അഭയകേന്ദ്രം. തെളിച്ചിട്ടിരിക്കുന്ന പറമ്പ്. താഴേക്ക്, കല്ലുപാകിയ റോഡ്. ഇടയ്ക്ക് അല്പദൂരം മണ്ണായതു കൊണ്ട് രാത്രി മഴ പെയ്താൽ കാർ തിരിച്ചു കയറ്റാൻ പ്രയാസം ആകുമെന്നതിനാൽ ഗേറ്റിനപ്പുറത്തു തന്നെ കാർ ഇട്ടു. രണ്ടു മിനിറ്റു നടക്കാനേ ഉള്ളൂ. ഞങ്ങൾ നിൽക്കുന്ന കുന്നിന്റെ അയലത്ത് ഒരു ഭീമൻ മലയുണ്ട്. തുറന്ന ആകാശം. സുഖകരമായ കാറ്റ്. അതിശക്തമായ കാറ്റുള്ള സ്ഥലമാണെങ്കിലും അന്നു കാറ്റ് തീരെ ദുർബ്ബലമായിരുന്നു. അവിടെ ചെയ്തു പോരുന്ന കൃഷിയെപ്പറ്റിയെല്ലാം ജെയ്സൺ സറും ഫിലാലിക്കയും ഞങ്ങൾക്കു പറഞ്ഞു തന്നു.

വഴിയുടെ വശങ്ങളിൽ പൂച്ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു. കപ്പയും മുസംബിയും പാഷൻ ഫ്രൂട്ടുമൊക്കെ ഓരോയിടത്തു വിളഞ്ഞു കിടന്നിരുന്നു. പച്ചക്കറി കൃഷിയൊക്കെ അവസാനിച്ച മട്ടായിരുന്നെങ്കിലും കുറെ ഉരുളകിഴങ്ങ് അവിടെ ഉണ്ടായിരുന്നു. ഈ വർഷം മഴ നന്നേ കുറവായിരുന്നതിനാൽ പുല്ലും കാടുമൊക്കെ നിറഞ്ഞ് ശുഷ്കിച്ചു പോയ ഒരു കുളം ഏറ്റവും താഴെ. ടാർപോളിൻ കൊണ്ടുണ്ടാക്കിയ കുളം രണ്ടെണ്ണം. സിനിമയിലൊക്കെ കാണുന്ന തരത്തിൽ മുന്നിൽ ഉരുളൻ തടികൾ കൊണ്ട് സിറ്റൗട്ട് വേർതിരിച്ച ഇളം പച്ച നിറമുള്ള ഒരു കുഞ്ഞു വീട്. ചട്ടികളിൽ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടികൾ. ഇലച്ചാർത്തും നിറപ്പകിട്ടുമായി നിൽക്കുന്ന വേറെയും ചെടികൾ.

ഞങ്ങളെ സ്വീകരിക്കാൻ അവിടുത്തെ ജോലിക്കാരനായ സോമൻ ചേട്ടൻ നിൽപ്പുണ്ടായിരുന്നു. തീ കായാനുള്ള വിറകു തയ്യാറാക്കുകയായിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ. പരിചയപ്പെട്ട ശേഷം വേഷം മാറി ഞങ്ങൾ അടുക്കളയിലേക്കു കടന്നു. ചിക്കൻ കഴുകി മസാലയൊക്കെ പുരട്ടി വച്ചപ്പോഴാണ്‌ എണ്ണയില്ല എന്ന സത്യം ഞങ്ങൾ മനസ്സിലാക്കുന്നത്. ഉടൻ തന്നെ സൂര്യനും ഫിലാലിക്കയും കൂടി മുൻപു പറഞ്ഞ കടയിൽ നിന്നും എണ്ണ വാങ്ങിക്കൊണ്ട് വന്നു.

വിശപ്പ് അധികരിച്ചിരുന്നതിനാൽ പൊറോട്ടയും ചിക്കൻ കറിയും കഴിച്ചു തുടങ്ങി. സമാന്തരമായി എണ്ണയിൽ ചിക്കൻ മൊരിയാനും തുടങ്ങി. അപ്പോഴേക്കും സോമൻ ചേട്ടൻ മുറ്റത്തെ നെരിപ്പോടിൽ തീയാളിച്ചു കഴിഞ്ഞു. പിന്നെ ഹൈറേഞ്ചിന്റെ തനതു തണുപ്പിൽ, ചിങ്ങമാസത്തെ പ്രസന്നമായ ആകാശത്തിനു കീഴെ(ഭാഗ്യത്തിന്‌ അന്നു മഴയില്ലാരുന്നു), മെല്ലെ വീശുന്ന കിഴക്കൻ കാറ്റിൽ എരിയുന്ന തീയ്ക്കരികിലിരുന്ന് ഞങ്ങൾ സൊറ പറഞ്ഞു, പാട്ടു പാടി, പഴങ്കഥകൾ കേട്ടു. കനലുകൾക്കുമീതെ കമ്പിയിൽ കോർത്തു കിടന്ന കോഴിക്കഷണങ്ങൾ മെല്ലെ വെന്തു പാകം വന്നു.

ചപ്പാത്തി തൊട്ടില്ല. ചിക്കൻ മിച്ചം വന്നു. വലിയ സംഘത്തെ പ്രതീക്ഷിച്ച ജെയ്സൺ സറിന്റെ മുന്നിൽ ഞങ്ങൾ രണ്ടുപേർ മാത്രം എത്തിയതിന്റെ കുഴപ്പം. നേരം രാത്രി പത്തര കഴിഞ്ഞു. പതിനൊന്നായി. സറിനും ഇക്കായ്ക്കും സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകണം. അവരെക്കൊണ്ടുപോകാൻ ഓട്ടോ വന്നു. മനസ്സില്ലാമനസോടെ അവരെ യാത്രയാക്കി. ഞാനും സൂര്യനും സോമൻ ചേട്ടനും മാത്രമായി.

അപ്പോൾ സോമൻ ചേട്ടൻ സ്വന്തം കഥ പറഞ്ഞു. പതിനൊന്നു വയസ്സുള്ളപ്പോൾ അച്ഛനമ്മമാരോടൊപ്പം നെടുമങ്ങാട് നിന്നും ഹൈറേഞ്ചിലേക്കു വന്നതാണ്‌. ഇന്നു അദ്ദേഹത്തിന്‌ 54 വയസ്സുണ്ട്. ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഒന്നരയേക്കർ സ്ഥലവും അവിടെ ഏലം തുടങ്ങിയ കൃഷികളും ഉണ്ട്. അച്ഛനമ്മമാർ മരിച്ചുപോയി. ഇപ്പോഴും ബന്ധുക്കളെ കാണാൻ വർഷാവർഷം നാട്ടിൽ പോകാറുണ്ട്. വണ്ടിയും വഴിയുമൊന്നും ഇല്ലാത്ത കാലത്ത് നെടുംകണ്ടത്ത് ഒരു മലമൂട്ടിൽ വന്നു കുടിപാർത്ത ഇദ്ദേഹത്തേപ്പോലെ(അതിനും പതിറ്റാണ്ടുകൾക്കുമുൻപു വന്ന) അനേകായിരങ്ങളുടെ കഥ കൂടി എഴുതിയെങ്കിലേ ഹൈറേഞ്ചിന്റെ ചരിത്രം പൂർത്തിയാവുകയുള്ളൂ. ആദ്യകാലത്തു കുടിയേറിയവർ ഒന്നൊന്നായി കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ എഴുതപ്പെടാതെ പോകുന്നത് ഇന്നത്തെ കേരളത്തിന്റെ ഭൂപടത്തിൽ ഉടുമ്പഞ്ചോലയെന്നും ദേവികുളമെന്നും പേരുള്ള രണ്ടു താലൂക്കുകൾ നിലനിൽക്കുന്നതിനു കാരണക്കാരായ ഒരുപറ്റം യുദ്ധവീരന്മാരുടെ കഥ കൂടിയാണ്‌. മണ്ണിനോടും മലമ്പനിയോടും മരണത്തോടും പടവെട്ടി നേടിയ നെഞ്ചുറപ്പുള്ള ആണുങ്ങളുടെയും ജീവിത സമരത്തിൽ മെയ് കൊണ്ട് അദ്ധ്വാനിച്ചും എന്നാൽ കുറവില്ലാതെ കുടുംബം നോക്കിയും പൊറുത്ത അർപ്പണബോധമുള്ള പെണ്ണുങ്ങളുടെയും ചരിത്രം. മറ്റുനാട്ടുകാർക്കും ഇന്നത്തെ തലമുറയിലെ നല്ലൊരുഭാഗത്തിനും ഇപ്പറഞ്ഞത് എന്താണെന്നുപോലും പിടികിട്ടിയേക്കില്ല. ആ.. അതു പോട്ടെ..!


നമ്മുടെ സോമൻ ചേട്ടൻ

സോമൻ ചേട്ടൻ നല്ല മൂഡാണെങ്കിൽ പുള്ളിയേം കൂട്ടി രാത്രിയിൽ കാറ്റുപാറയിൽ പോകണം എന്ന്‌ ജെയ്സൺ സർ രഹസ്യമായി പറഞ്ഞിരുന്നു... (തുടരും)

Monday, September 05, 2016

കുറിഞ്ഞിമല - വാഗമൺ (തുടർച്ച)


പാലായ്ക്ക് ഉപ്പുതറ - വളകോട് - വാഗമൺ റൂട്ടിലാണ്‌ ഞങ്ങൾ പോയത്. കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ വഴിയാണ്‌. എന്നാൽ തിരക്കു തീരെ ഇല്ല. ഉൾപ്രദേശങ്ങളിലൂടെയാണ്‌ റോഡ് പോകുന്നത്. ചില സ്ഥലങ്ങളിൽ നിന്നാൽ വിശാലമായ തേയിലത്തോട്ടങ്ങളുടെ സുന്ദരക്കാഴ്ചകൾ കാണാം(പശുപ്പാറ).



ഇടയ്ക്ക് ഒന്നു രണ്ടിടത്ത് കാഴ്ച കാണാൻ നിർത്തി. കോട്ടയത്തിനുള്ള ലിമിറ്റഡ് സ്റ്റോപ് ആനവണ്ടിയുടെ മാസ് എൻട്രി അവിടെ നിന്നും കിട്ടിയതാണ്‌. അജയ്ന്റെ വീട്ടിൽ പോവുക എന്നേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വാഗമൺ എത്താറായപ്പോൾ ഒരു പൂതി. സൂയിസൈഡ് പോയിന്റിൽ ഇതു വരെ പോയിട്ടില്ല.. ഇന്നൊന്നു കണ്ടാലോ? എന്തായാലും ഓടി വീട്ടിലേക്കു പോയിട്ട് കാര്യമൊന്നും ഇല്ല. അങ്ങനെ വാഗമൺ ടൗണും കടന്ന് ഏലപ്പാറ റൂട്ടിൽ വെച്ചു പിടിച്ചു. വഴി അവിടവിടെ പൊട്ടിപ്പൊളിഞ്ഞു നാശമായി കിടക്കുകയാണ്‌. പുൽമേടുകളിൽ എത്താനും തിരികെ വരാനും സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ ഏലപ്പാറ വഴിക്ക് വരുന്നതായിരിക്കണം എളുപ്പമെന്നു തോന്നി.

പ്രശസ്തമായ വാഗമൺ മൊട്ടക്കുന്നുകളുടെ അങ്ങേയറ്റത്തുള്ള ചെരിവിലാണു സൂയിസൈഡ് പോയന്റ്. ടൗണിൽ നിന്നു അങ്ങോട്ടു പോകുന്ന വഴിയിലാണ്‌ പൈൻ കാട്ടിലേക്ക് തിരിയുന്നിടവും. മൊട്ടക്കുന്നുകളുടെ കവാടത്തിൽ ചെന്ന് 50 രൂപ കാറിനും രണ്ടുപേർക്കായി 20 രൂപ പാസും എടുത്ത് ഉള്ളിലേക്കു കടന്നു. മെറ്റലിട്ട റോഡാണ്‌. കമ്പനി ഉണ്ടെങ്കിൽ നടപ്പാണ്‌ സുഖം.

പണ്ടാരാണ്ട് ലാസ്റ്റ് വണ്ടി എപ്പോളും ഉണ്ടെന്നു പറഞ്ഞതു പോലെയാണ്‌ സൂയിസൈഡ് പോയിന്റിന്റെ കാര്യം. പല വഴികളുണ്ട്. മുൻപൊക്കെ പോകാമായിരുന്ന ചില ഇടങ്ങളിലേക്ക് ഇപ്പോൾ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇടയ്ക്കെങ്ങോ എന്തോ അപകടം ഉണ്ടായത്രേ. യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാത്തതു മാറ്റി നിർത്തിയാൽ സന്ദർശകരുടെ കരുതലില്ലായ്മയും അനാവശ്യ സാഹസികതയും തന്നെയാണ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപകടങ്ങൾക്ക് കാരണം. പ്രവേശനം തടഞ്ഞുകൊണ്ട് ബോർഡ് വെച്ചിട്ടുണ്ട്. വേലിയും കെട്ടിയിരിക്കുന്നു.



കുറ്റിച്ചെടികൾക്കിടയിലൂടെ ചില നടപ്പാതകളുണ്ട്. ഇവ അംഗീകൃത വഴികൾ തന്നെയാണ്‌. ഞങ്ങളുടെ ലക്ഷ്യം സൂയിസൈഡ് പോയിന്റ് മാത്രമായിരുന്നതിനാൽ മഞ്ഞ് മുഖം മറച്ചു കളിക്കുന്ന മൊട്ടക്കുന്നുകളിലേക്ക് ഞങ്ങൾ നോക്കിയതേയില്ല. സമയം മൂന്നുമണി കഴിഞ്ഞിരുന്നു. റോഡ് അവസാനിക്കുന്നിടത്ത് വാഹനം നിർത്തിയിട്ട് നടപ്പു തുടങ്ങി. ചാറ്റൽ മഴയും കോടമഞ്ഞും പയ്യെ ശല്യക്കാരായി ഒപ്പം കൂടി.

ഇവിടെ സമയം ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു. പത്തു മീറ്റർ മുന്നിലെ കാഴ്ചകളെ പോലും മഞ്ഞ് മറച്ചു. ഫലപ്രാപ്തിയില്ലാത്ത ഒരു യാത്രയാണ്‌ ഞങ്ങൾ നടത്തുന്നതെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നിട്ടും ആ സ്ഥലമെങ്കിലും ഒന്ന്‌ അറിഞ്ഞിരിക്കണം എന്ന എന്റെ വാശിയിൽ ഞങ്ങൾ നടപ്പു തുടർന്നു.

എതിരെ വന്ന പയ്യന്മാരെല്ലാവരും അട്ടയെപ്പറ്റി മുന്നറിയിപ്പു നല്കി. അതിനാൽ ഞങ്ങൾ വളരെ ശ്രദ്ധിച്ചാണു നടന്നത് - പരമാവധി തെളിഞ്ഞ വഴിയിലൂടെയും അരികിലെ പുൽപ്പടർപ്പിൽ ചവിട്ടാതെയും ഒരിടത്തും നില്ക്കാതെയും(അട്ടയ്ക്ക് കാലിൽ കയറാൻ അവസരം നല്കരുതല്ലോ). വഴിയോരത്തും പുല്പ്പടർപ്പിലും നിന്നു കാഴ്ച കണ്ടവരെയും ഫോട്ടോയ്ക്കു പോസു ചെയ്തവരെയുമാണ്‌ അട്ട കടിച്ചത് എന്നു ഞങ്ങൾ കണക്കുകൂട്ടി. ഒരു ജണ്ടയിൽ കയറി നിന്ന് കാലിൽ കയറിക്കൂടിയ അട്ടകളെ തീപ്പെട്ടിക്കൊള്ളി കൊണ്ട് നേരിടുന്നവരെയും കണ്ടു. ഞങ്ങളുടെ കയ്യിലാണെങ്കിൽ അട്ടയെ നേരിടാൻ തക്കതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ തെളിഞ്ഞ സ്ഥ്ലങ്ങളിൽ ചെല്ലുമ്പോൾ ഭയത്താൽ ഞങ്ങൾ സ്വന്തം കാലുകൾ പരിശോധിച്ചുകൊണ്ടിരുന്നു.

മലയുടെ അറ്റമെന്നു തോന്നിക്കുന്ന മഞ്ഞു നിറഞ്ഞ ഒരു മുനമ്പിൽ ഞങ്ങൾ നടപ്പ് അവസാനിപ്പിച്ചു. ഒരു കാഴ്ചയും കാണാനാവാതെ, ഒരു ഫോട്ടോ പോലും എടുക്കാനാവാതെ സൂയിസൈഡ് പോയിന്റ് സന്ദർശിച്ചു എന്ന പേരുമായി ഞങ്ങൾ തിരികെ നടന്നു. ഇനി ഇവിടെ വരുന്നെങ്കിൽ മഴയില്ലാത്തപ്പോൾ രാവിലെ വരണം എന്നു മനസ്സിലുറപ്പിച്ചു.

തിരികെ വണ്ടിയിലെത്തി. മുന്നിലെ വലതു ചക്രത്തിന്‌ കാറ്റുകുറവാണ്‌. പഞ്ചറാണ്‌, ട്യൂബ്‌ലെസ് ടയറായതുകൊണ്ട് കാറ്റു പോകാഞ്ഞതാണ്‌. വാഗമൺ ടൗണിലേക്കു പോകുന്ന വഴി പൊലീസ് തടഞ്ഞു. കഴിച്ചിട്ടുണ്ടോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന്‌ ഞാൻ നിസ്സംശയം ഇല്ല എന്നു മറുപടി നല്കി. അജയ് സ്തബ്ധനായി എന്നെ നോക്കി.

“ഏഹ്.. ലൈസൻസില്ലേ?” പൊലീസുകാരന്റെ മുഖത്ത് അന്ധാളിപ്പ്.

“സോറി, കഴിച്ചിട്ടുണ്ടോ എന്നാ എനിക്കു തിരിഞ്ഞത്.. ലൈസൻസുണ്ട് സർ..“ അയാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ പോകാൻ അനുവദിച്ചു.

ടൗണിൽ പോയി ടയറും നന്നാക്കി കുശാലായി ചായയും സുഖിയനും കഴിച്ച് ഈരാറ്റുപേട്ട വഴി പാലായ്ക്ക്. മാസ് എൻട്രി നടത്തിയ കെ.എസ്.ആർ.ടി.സി. ചെപ്പുകുളത്തിനു സമീപം തകരാറിലായിക്കിടക്കുന്നു. മാസ് എൻട്രി ഫ്ലോപ്പായി! ഒത്തുകല്യാണത്തിനു കഴിച്ച ഫ്രൈഡ് റൈസിന്റെയും ചിക്കന്റെയും പിടി വിടാഞ്ഞത് ഒന്നു കൊണ്ടു മാത്രമാണ്‌ ഈ യാത്ര നിരാശപ്പെടുത്താഞ്ഞത്. അപ്രതീക്ഷിതമായി നടത്തിയ യാത്രകളിൽ ഒരു ഗുണവും കിട്ടാതെ പോയ ഏക സംഭവവും ഇതു തന്നെ.

കുറിഞ്ഞിമല - വാഗമൺ

2016 ആഗസ്റ്റ് മാസം 12-ആം തീയതി. നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങണം എന്നു വിചാരിച്ചതാണ്‌. ഓരോരോ കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. എന്നാലും 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽ വന്നു. കസിൻ അജയ്(കഴിഞ്ഞ പോസ്റ്റിലെ അതേ അജയ്) കട്ടപ്പനയ്ക്ക് വരാമെന്നേറ്റിട്ടുണ്ട്. നിർമ്മലാസിറ്റിയിൽ, കല്യാണത്തണ്ട് മലയിൽ നീലക്കുറിഞ്ഞികൾ പൂത്തിരിക്കുന്നു!

വൈകിട്ട് സുഹൃത്ത് ജോസിന്റെ വീട്ടിൽ പോയി. നരിയമ്പാറയിൽ കാത്തു നിന്നു. പാലയിൽ നിന്നു വന്ന ബസ്സിറങ്ങിയ അജയ്‌നെയും കൂട്ടിയാണു പോയത്. കപ്പബിരിയാണിയും അനുബന്ധങ്ങളും ഉണ്ടായിരുന്നു. നാളെ ജോസിന്റെ സഹോദരി മെർലിന്റെ ഒത്തുകല്യാണമാണ്‌.

13 ശനി.

രാവിലെ കുറ്റീം പറിച്ച് കല്യാണത്തണ്ട് മല കയറാൻ പോയി. കപ്പബിരിയാണിയുടെ ക്ഷീണവും വൈകിയുള്ള ഉറക്കവും സ്വതവേയുള്ള മടിയും കാരണം അല്പം വൈകിയാണ്‌ എണീറ്റത്. അതിനാൽ അല്പം താമസിച്ചു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ-33-ൽ കട്ടപ്പനയിൽ നിന്നും ഏകദേശം 8 കി.മീ ഈറ്റുക്കി റൂട്ടിൽ പോയാൽ നിർമലാസിറ്റിയിൽ എതാം. ഇടതു വശത്തേക്കുള്ള അമ്പലം റോഡിലൂടെ അല്പം കയറ്റം കയറിച്ചെല്ലുമ്പോൾ വീണ്ടും മലയുടെ മുകളിലേക്ക് ഒരു മൺ റോഡു കാണാം. നീലക്കുറിഞ്ഞി കാണാൻ സിമ്പിളായിട്ട് അതിലേ പോയാൽ മതി. ഇടുക്കി ഭാഗത്തു നിന്നു വരുന്നവർക്ക് നിർമലാസിറ്റിയിൽ എത്തുന്നതിനു മുൻപേ മറ്റൊരു വഴിയുണ്ട്, എന്നാലും ഇതാവും കൂടുതൽ സൗകര്യപ്രദം എന്നു തോന്നുന്നു. മൺപാത തുടങ്ങുന്നിടത്ത് കാർ ഒതുക്കി ഞാനും അജയും നടക്കാൻ തുടങ്ങി. ക്വാറി വേസ്റ്റ് ഒക്കെയിട്ട് വഴിയിലെ വഴുക്കൽ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ ഏതാനും ജീപ്പുകാർ തമ്പടിച്ചിരുന്നു. മുകളിലേക്കു നടന്നു കയറാൻ വയ്യത്തവർക്ക് ടാക്സി വിളിക്കാം. റേറ്റ് ഞങ്ങൾ ചോദിച്ചില്ല.




കുറച്ചു കയറിയാൽ അതൊരു വെറും മൺ റോഡായി മാറും. ഏറ്റവും മുകളിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അപാരം! താഴെ നിർമ്മലാസിറ്റിയും വാഴവരയും ഒരു ചിത്രം പോലെ കിടക്കുന്നു. ഇടുക്കിക്കു നീളുന്ന റോഡിലൂടെ വാഹനങ്ങൾ പോകുന്നതു കാണാം. കട്ടപ്പന ഡയ്‌റി(മില്മ)യുടെ കെട്ടിടം താഴെ ഒരു വ്യവസായശാല പോലെ നിലകൊള്ളുന്നു. കാല്വരി മൗണ്ട്(10-ആം മൈൽ)നിപ്പുറമുള്ള ചെറുകിട തേയിൽത്തോട്ടങ്ങൾ ചിതറിയ പച്ചപ്പരപ്പുകൾ. ഹൈറേഞ്ചിന്റെ സസ്യസമൃദ്ധിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വീടുക്കളും ക്രിസ്ത്യൻ പള്ളികളും മറ്റു സ്ഥാപനങ്ങളും. അപ്പുറത്തുള്ള മലനിരകളിൽ പ്രകാശും തോപ്രാംകുടിയും എഴുകുംവയലുമെല്ലാം നിറയുന്നു. പക്ഷേ, ഒരിക്കലും ആ വശത്തേക്കു നോക്കാൻ നമുക്കു തോന്നുകില്ല. ഇങ്ങേച്ചെരുവിൽ അതിലും മനോഹരമായ ചിത്രമല്ലേ വരച്ചിട്ടിരിക്കുന്നത്! തൊട്ടുതാഴെ ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യം. അങ്ങിങ്ങു ചെറു തുരുത്തുകളും ശ്യാമഹരിതമായ വനവും അങ്ങകലേക്ക് മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകളും പുൽമേടുകളും. അല്പം ഇടത്തേക്കു മാറി നോക്കിയാൽ ഇരുപതേക്കറും കാഞ്ചിയാറും പരിസരപ്രദേശങ്ങളും. ശരിക്കും ഒരു വിഹഗവീക്ഷണം തന്നെയാണ്‌ അവിടെ നിന്നും കാണുമ്പോൾ. നീലക്കുറിഞ്ഞി നില്ക്കുന്നയിടത്തേക്ക് മലയുടെ മുകളിലൂടെത്തന്നെ നീളുന്ന റോഡുണ്ട്. മലയുടെ ഉച്ചിയിൽ കാടിന്റെ അതിരുകൾ കാണിക്കുന്ന ജണ്ടകൾ കാണാമായിരുന്നു. ജണ്ടയ്ക്ക് ഇപ്പുറമുള്ള സ്ഥലങ്ങളിൽ ധാരാളമായി തീറ്റപ്പുല്ല് കൃഷി ചെയ്തിരുന്നു. മലയുടെ മുകളിൽ ആകെയുള്ള കൃഷി ഇതാണെന്നു തോന്നുന്നു.



റോഡില്ക്കൂടി ഞങ്ങൾ നടന്നു നീങ്ങി. കാർ നിർത്തിയിട്ടിടത്തു നിന്നും ജീപ്പുകൾ മലമ്പാത കയറി വരുന്നുണ്ട്. തുടരെത്തുടരെ ജീപ്പോടി വഴി നിറയെ ചെളി കുഴഞ്ഞു കിടന്നിരുന്നു. കറുത്ത നിറമാണ്‌ ആ മണ്ണിൻ, ഒപ്പം പാടത്തെ ചേറിന്റെ ഗന്ധവും.

നടന്നും ജീപ്പിലുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ അങ്ങോട്ട് എത്തിക്കൊണ്ടിരുന്നു. ബൈക്കുകളിൽ, ആ തെന്നിത്തെറിച്ച് വഴിയിലൂടെ മലമുകളിൽ എത്തിയ സാഹസികരും ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡിന്റെ അങ്ങേയറ്റം ഒരു ചെറിയ പാറക്കൂട്ടമാണ്‌. അവിടെ വരെയേ ജീപ്പു ചെല്ലുകയുള്ളൂ. ഞങ്ങൾ കാർ നിർത്തിയിടത്തു നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ കാണും ഇവിടെ വരെ. അവിടെത്തന്നെ ഒറ്റയ്ക്കും കൂട്ടായും നില്ക്കുന്ന കുറിഞ്ഞിച്ചെടികൾ കാണുമാറായി. ജലാശയത്തിന്റെ ഭാഗത്തേക്കുള്ള ചെരിവിലാണ്‌ കൂടുതൽ പൂക്കൾ ഉള്ളത്. ഞങ്ങൾ അപ്പോഴേ പരമാവധി പൂക്കളെ ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു. ഇളം വയലറ്റ് നിറത്തിൽ കുലകുലയായി തലനീട്ടി നില്ക്കുന്ന കുറിഞ്ഞിക്കൂട്ടങ്ങൾ. അവിടെ വന്നവരെല്ലാവരും ഒറ്റയ്ക്കും കൂട്ടായും നിന്നു ഫോട്ടോ എടുക്കുന്നു. മൂന്നാറിലെ രാജമലയിൽ ഉള്ളതു പോലെ മല നിറയെ പരവതാനി പോലെ നിരന്നു കാണുന്നില്ലെങ്കിലും ആ മലയിൽ നിറയെ കൂട്ടം കൂട്ടമായി കുറിഞ്ഞികൾ നില്പ്പുണ്ടായിരുന്നു. മൂന്നാറിൽ കാണുന്നന്തിന്റെ ലക്ഷത്തിലൊന്നു പോലും ഇവിടെയില്ല താനും. നീലക്കുറിഞ്ഞിയുടെ നിറസമൃദ്ധി ഒരു ഫ്രെയിമിലേക്കൊതുങ്ങാൻ തക്കവിധം ഒരു കുന്നിന്റെ മുകളിൽ അവ കൂട്ടമായി വിരിഞ്ഞു നില്ക്കുന്നെന്നു മാത്രം.



പക്ഷേ ഇതിന്റെ മനോഹാരിത എന്നു പറയുന്നത് ആ പ്രദേശത്തിന്റെ ഭംഗിയാണ്‌. വെറും പുല്ലും കുറ്റിച്ചെടികളും മാത്രം വളർന്നു നില്ക്കുന്ന മലമുകളിൽ ഒരു നീലവസന്തം, കാടിന്റെ ഹരിതാഭ, ഇടുക്കി റിസർവ്വോയറിന്റെ നീലപ്പരപ്പ്, കുടവിരിച്ചു നില്ക്കുന്ന അനന്ത വിഹായസ്സ്, ഭൂമിയെ മേഘങ്ങളിൽ മുട്ടിക്കുന്ന നെടുങ്കൻ മലനിരകൾ, നിബിഡ വനത്തിനപ്പുറം മാമലകൾ പേറുന്ന പച്ചപ്പുല്മേടുകൾ, ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു, ഉള്ളം കുളിർപ്പിക്കുന്ന കുസൃതിക്കാറ്റ്... ഇതെല്ലാം ഒരു കാഴ്ചയിൽ സമ്മേളിക്കുന്ന അപൂർവ്വതയാണ്‌ കല്യാണത്തണ്ടിന്റെ സവിശേഷത.


ഒരു നിമിഷം ഒരു ഓയിൽ പെയ്ന്റിങ്ങു പോലെ തെളിയുന്ന ചിത്രം അടുത്ത കാറ്റെത്തിക്കുന്ന മഞ്ഞിനാൽ മുഖപടമിട്ട് തിരശീലയുള്ള ഒരു ജാലകക്കാഴ്ചയുടെ മായാജാലം കാണിക്കും. വെറുതേ അവിടുത്തെ ഒരു കല്ലിൽ ചടഞ്ഞുകൂടി അകലേക്കു നോക്കിയിരുന്നാൽ മേഘസുന്ദരിമാരുടെ അലസനടനം കാണം. അപ്പോഴെല്ലാം കാറ്റ് കുളിരുള്ള കൈകൾ കൊണ്ട് നിങ്ങളെ ഇക്കിളിയാക്കും.

കാഴ്ചകളിലും അനുഭൂതികളിലും മതിമറന്നിരിക്കവേ അപകടം കാറുമൂടുന്നതു കണ്ടു; ജലാശയത്തിനക്കരെ, കാടിന്റെ മുകളിൽ. കാറ്റിന്‌ അല്പം കൂടി വേഗം കൂടി. പ്രസന്നമായി വെയിൽ തൂകി നിന്ന വാനം മിഴി പൂട്ടി. സന്ധ്യയായ പ്രതീതി. അഞ്ചു മിനിറ്റായില്ല, ആദ്യത്തെ തുള്ളി വീണു. കുട വണ്ടിയിൽ തന്നെ വച്ചിട്ടു പോന്നല്ലോ! ക്യാമറ ധൃതിപ്പെട്ട് ബാഗിലാക്കി. കയറി നില്ക്കാൻ ഒരു മരത്തിന്റെ നിഴലു പോലുമില്ല. മഴയെ വൃഥാ തടുക്കാൻ കർചീഫ് തലയിൽ ഇട്ടുകൊണ്ട് പറ്റാവുന്ന വേഗത്തിൽ ഓടി. ഇടയ്ക്കുവെച്ച് മഴയൊന്നു ശമിച്ചെങ്കിലും ഞങ്ങൾ ഇരുവരും പൂർണ്ണമായി നനഞ്ഞു കുതിർന്നു - ഒത്തുകല്യാണം കൂടേണ്ടതാണ്‌.

വണ്ടിയിൽ വന്നുകയറി. പറ്റുന്നതുപോലെ തലയും ദേഹവും തുടച്ചു. മഴ വീണ്ടും കസറാൻ തുടങ്ങുകയാണ്‌. ഹീറ്റർ ഓണാക്കിയിട്ട് നേരെ നരിയമ്പാറ പള്ളിയിലേക്കു വെച്ചു പിടിച്ചു. വഴിനീളെ മഴ കൊലവിളിച്ചുനിന്നു. ഭാഗ്യം അത്ര നേരമെങ്കിലും മഴയുടെ ശല്യമില്ലാതെ കുറിഞ്ഞിമല ആസ്വദിക്കാനൊത്തല്ലോ!


അവിടെയെത്തിയപ്പോളെക്കും ദേഹവും െസ്സുമെല്ലാം ഒരുവിധം ഉണങ്ങിക്കഴിഞ്ഞിരുന്നു. സമയം ഒരുമണി. ഒന്നാം പന്തി വിരുന്ന് തുടങ്ങിയിരുന്നു. ഓഫീസിലെ പരിചയക്കാരെയെല്ലാം കണ്ട് സംസാരിച്ചു നിന്നു. അടുത്ത ട്രിപ്പിനു കഴിക്കാൻ കയറി. ഭക്ഷണ ശെഷം അവിടെ കാണനുള്ളവരെയൊകെ കണ്ടു തീർത്ത് വാഗമൺ വഴി പാലായ്ക്ക്.. എങ്ങനെ ? വാഗമൺ വഴി..

Wednesday, July 27, 2016

കുമരകം - 1

“റംസാനെന്താ പരിപാടി?”

“ഒന്നൂല്ലാ..”

“എങ്ങോട്ടേലും തെറിച്ചാലോ?”

“എങ്ങോട്ട്?”

“കുമരകം?? പാവപ്പെട്ടവന്റെ ഒരു വള്ളംകളി നടത്താം, എപ്പടി?”

ഡീലാകാൻ അധികം ആലോചിക്കാനുണ്ടായിരുന്നില്ല്ല, ‘pillers’ നു. ഈ പിള്ളേർസ് നമ്മൾ അഞ്ച്ചെട്ട് കസിൻസ് ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ് ആണ്‌. അതിൽ ഞാൻ, അജയ്, ജ്യോതി, ജിഷ്ണു എന്നിവരാണ്‌ മേല്പ്പറഞ്ഞ ആലോചന നടത്തിയത്.

അപ്രകാരം റംസാൻ തലേന്ന്, അതായത് ജൂലൈ 5 ചൊവ്വ, ജോലി കഴിഞ്ഞ് എളേപ്പന്റെ സ്ഥലമായ കഞ്ഞിക്കുഴി(ഇടുക്കി)യിൽ എത്തി. രാത്രി അവിടെ തങ്ങി. വീട്ടു വിശേഷം നാട്ടു വിശേഷം, മൊബൈൽ ഗെയിം, സിനിമ(സ്സെൻഡർ!) ഇത്യാദികൾ കഴിഞ്ഞുറങ്ങുമ്പോൾ നേരം പാതിരാ. നാളെ കുമരകത്തിനു എപ്പോൾ തിരിക്കും എന്ന് ആകുലതയ്ക്കു നേരെ ‘ഒറക്കം തെളിയുന്നേന്‌ അനുസരിച്ച്’ എന്നൊരു തർക്കു(ത്തരം) തട്ടിയേച്ച് ശിറുപിറൂന്നു പെയ്യുന്ന മഴയുടെ തണുപ്പിനെ പുറത്തു നിർത്തി ഒരു പുതപ്പിനടിയിലേക്കു നൂണ്ടു.

ഒരൊന്നര മണിക്കൂർ വൈകി ഏഴരയ്ക്കു വണ്ടിയെടുത്തു. ഒപ്പം ജിഷ്ണുവും ജ്യോതിയും. വെമ്പള്ളി(ഏറ്റുമാനൂർ)യിൽ നിന്നും അജയ്-യെ പൊക്കണം, അവിടുന്നു വേണം കുമരകത്തിനു പോകാൻ. രാവിലെ ഒന്നും കഴിക്കാൻ നിന്നില്ല, അത് വെമ്പള്ളിയിൽ നിന്നും ആകാം എന്നുകണക്കു കൂട്ടി.

കഞ്ഞിക്കുഴിയിൽ നിന്നും വണ്ണപ്പുറത്തേക്ക് കള്ളിപ്പാറ കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുമ്പോൾ ഇന്നു വരെ ആ റൂട്ടിൽ കിട്ടിയിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം കിട്ടി. വണ്ണപ്പുറം-തൊടുപുഴ എന്നിങ്ങനെ പരന്നു വിശാലമായിക്കിടക്കുന്ന താഴ്‌വാരത്തിനു മീതെ പാറിക്കളിക്കുന്ന പഞ്ഞിത്തുണ്ടുകൾ പോലുള്ള മഞ്ഞ്.. മേഘക്കുഞ്ഞുങ്ങൾ... കുമരകത്തു ചെല്ലുമ്പോഴേ തുറക്കേണ്ടി വരൂ എന്നു കരുതിയ ക്യാമറയെ അവിടെ വച്ചു വിളിച്ചെണീപ്പിച്ചു.


ഓള്രെഡി അല്പം ബിസി സ്റ്റേജിലാരുന്നെങ്കിലും അവിടെ നിന്ന്‌ ആ കുളിരു കൊണ്ട് ആ പ്രഭാതക്കാഴ്ച ആസ്വദിക്കാതിരിക്കാൻ ആവുമായിരുന്നില്ല. എന്തായാലും ആ കാഴ്ച ഞങ്ങളെ പത്തിരുപത് മിനിറ്റ് അവിടെ പിടിച്ചു നിർത്തുക തന്നെ ചെയ്തു. എറണാകുളത്തിന്റെ ഇങ്ങേയറ്റത്ത്, അതായത് തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ചും, ഹൈറേഞ്ചിലേക്കു പറന്നു കയറാൻ പറ്റിയ ഒരിടനാഴിയാണ്‌ ഈ റൂട്ട്. കഠിനമായ കയറ്റവും കൊടും വളവുകളും ഉള്ള തനി ഹൈറേഞ്ച് വഴിയാണ്‌. എങ്കിലും ഇടയ്ക്കു വിശ്രമിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം കാഴ്ചകളും തനി ഹൈറേഞ്ച് നാടൻ ശാപ്പാടും ഒക്കെ കിട്ടുന്ന നിരവധിയിടങ്ങൾ അതിനു യുക്തമായ സ്ഥലങ്ങളിൽ തന്നെ രാത്രികളിൽ പോലും മിഴി തുറന്നു നിങ്ങളെ കാത്തിരിപ്പുണ്ടാവും. ഒരു വൈകുന്നേരം എറണാകുളത്തു നിന്നും ഇങ്ങു പിടിച്ചാൽ കള്ളിപ്പാറ കേറ്റം കേറിയിങ്ങെത്തുമ്പോൾ വണ്ടിയുടെ കിതപ്പാറ്റാൻ ഒന്നു നിർത്തുകയുമാവാം, മഞ്ഞിന്റെ അകമ്പടിയോടെ ചൂളം വിളിച്ചെത്തുന്ന മൺസൂൺ കാറ്റത്ത് തിളപ്പൻ കട്ടൻ കാപ്പിയും ഊതിക്കുടിച്ച്, ആ ചൂട് ഗ്ലാസ്സിൽ നിന്നും കയ്യിലേക്കു പകർന്ന് അങ്ങനെ നിക്കാം. പിന്നെ ഇടുക്കിയിലോ, പള്ളിവാസലിലോ, അങ്ങു മൂന്നാറിലോ ചെന്നെത്തും വരെ ഒരു റൊളർ കോസ്റ്റർ റൈഡിനുള്ള ഊർജ്ജം കിട്ടാൻ അതു മതി. അങ്ങനെ ഒന്നു നിക്കാൻ വേണ്ടി മാത്രം വന്നാലും അതൊരു മൊതലാ.

അത്തരം ഏകദിന സഞ്ചാരികൾ എന്നു തോന്നുന്ന ചിലർ അപ്പോൾ കുന്നുകയറി പോകുന്നുണ്ടായിരുന്നു. തൊടുപുഴയും കടന്ന്, നാലമ്പലങ്ങളുടെ രാമപുരത്തു കൂടി, ഉഴവൂരും മരങ്ങാട്ടുപിള്ളിയും കടന്ന്‌ ഞങ്ങൾ വെമ്പള്ളിയിൽ ചെന്നു. ആന്റി സൊയമ്പൻ കള്ളപ്പവും കടലക്കറിയും കരുതി വെച്ചിരുന്നു. അതിൽ ചൂടൻ ചായയുടെ തലോടൽ കൂടിയായപ്പോൾ രണ്ടുമണിക്കൂറിലധികം നീണ്ട യാത്രയുടെ മടുപ്പൊക്കെ മുൻപു കണ്ട മഞ്ഞു പോലെ മാഞ്ഞു പോയി.

ഇനിയാണ്‌ ശെരിക്കുള്ള യാത്ര കിടക്കുന്നത്. അജയ് റെഡിയായി വന്നയുടൻ ‘ലീല’യിൽ ബിജു മേനോന്റെ പുതുസ്വരത്താൽ വാഴ്ത്തപ്പെട്ട ‘കോട്ടയം പട്ടണ’ത്തെ കുറുകെ കടന്ന്, കുമരകത്തേക്കു പാഞ്ഞു.

രാവിലെ വെല്യ കുഴപ്പമില്ലാതെ നിന്ന കാലാവസ്ഥ മോശമാവുന്നതിന്റെ എല്ലാ സൂചനകളും വഴിക്ക് കിട്ടുന്നുണ്ടായിരുന്നു. കോട്ടയം പട്ടണം റംസാൻ പ്രമാണിച്ച് താരതമ്യേന നിർജീവമായിരുന്നു. ഈസ്റ്ററോ ക്രിസ്സ്മസ്സോ വല്ലതും ആയിരുന്നെങ്കിൽ ഉണർവ്വെന്താണെന്നു കാണിച്ചു തന്നേനെ. പണ്ട് അങ്ങനെയൊരു നാളിൽ കോട്ടയത്തു വന്നയൊരാൾക്ക് അവിടെ അടിച്ചു പൂസാകാത്ത രണ്ടേ രണ്ടു പേരെയേ കാണാൻ പറ്റിയുള്ളൂ എന്നൊരു കഥയുണ്ട് - ഒന്ന്‌ രാഷ്ട്ര പിതാവിന്റെ പ്രതിമയും മറ്റേത് പി.സി.ചാക്കോയുടെ പ്രതിമയും.

കുമരകത്തേക്കുള്ള യാത്രയിൽ അജയ് ഗൈഡിന്റെ സ്ഥാനം ഏറ്റെടുത്തു. ചൂണ്ടക്കാർ നിരനിന്നിരിക്കാത്തതെന്ത് എന്ന്‌ അജയ് വിസ്മയിച്ച ആറ്റിറമ്പുകൾ താണ്ടി താറാക്കൂട്ടം മേയുന്ന പാഴ്പ്പാടങ്ങൾ കടന്ന് വണ്ടി കുമരകത്തെത്തി. വന്ന കാര്യം ഇനിയെങ്കിലും പറയാതെ വയ്യ. പക്ഷി സങ്കേതത്തിലൂടെ ഒരു നടത്തം, മൂക്കറ്റം ശാപ്പാട്, പറ്റുമെങ്കിൽ വല്ല മീൻ ഐറ്റംസ് വാങ്ങി മടക്കം; അത്രേയുള്ളൂ.

എന്തായാലും ഞങ്ങളു ചെന്നപ്പോ മണി പന്ത്രണ്ടു കഴിഞ്ഞു. അന്വേഷണത്തിന്റെ ഒടുവിൽ ‘ബേദ് സാൻൿച്വറി കാണാൻ രാവിലെ വന്നിട്ടേ കാര്യമുള്ളൂ’ എന്നു കേട്ടു. നടക്കാനായിട്ട് കുമരകത്തോട്ട് പെട്രോലും കത്തിച്ചു വരേണ്ട കാര്യമില്ലാരുന്നല്ലോ എന്ന ചിന്തയിൽ, ഹൗസ് ബോട്ടിന്റെ വലിപ്പം പേഴ്സിനില്ല എന്ന ബോധ്യത്തിൽ ഞങ്ങൾ ഒരു ചെറിയ ബോട്ടെടുത്തു. ഒരു മണിക്കൂർ ഒന്നു കറങ്ങാൻ, ഫീസ് 500 Rs./hr.

ആദ്യം അജയും ഞാനും ബോട്ടിൽ കയറി. പിന്നെ ജ്യോതിയും. ഒടുവിൽ ജിഷ്ണു ബോട്ടിൽ കയറുമ്പോഴാണ്‌ ആ ഒരു നഗ്ന സത്യം ഞങ്ങൾ മനസ്സിലാക്കിയത് - ജിഷ്ണു വിന്‌ ജലയാത്ര ഭയമണ്‌. മസിലു പിടിച്ച്, പിച്ച വെച്ച്, ഇതെങ്ങാനും ചെരിയുമോ മറിയുമോ എന്ന ഭായത്താൽ ഉലയുന്ന ബോട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അള്ളിപ്പിടിച്ച് ജിഷ്ണു വല്ല വിധേനയും യാത്ര തുടങ്ങി. പിന്നത്തെ പത്തു മിനിറ്റ്

‘അയ്യോ, ഈ ബോട്ടിനു വെള്ളക്കേടുണ്ടല്ലോ...’

‘അയ്യോ ഇതു വെള്ളം കേറുന്നതല്ല, ലവൻ മുള്ളുന്നതാണല്ലോ.’ എന്നൊക്കെ പറഞ്ഞങ്ങു കൂടി.

വിശാലമായ വേമ്പനാട്ടു കായലിലേക്കു ഞങ്ങൾ കയറുമ്പോൾ മാനം വല്ലാതെ ഇരുളാൻ തുടങ്ങിയിരുന്നു. ബോട്ടുകാരൻ ചേട്ടൻ യാത്രാനേരം ഒന്നര-രണ്ട് മണിക്കൂറാക്കിയാൽ നമുക്ക് കനാലു വഴിയൊക്കെ പോകാം, നാടൻ ഫൂഡ് അടിക്കാം എന്നൊക്കെ ചില ഓഫറുകൾ വെച്ചു. അങ്ങനെയെങ്കിൽ നമ്മൾ ഇപ്പോഴെ ഭക്ഷണം ബുക്ക് ചെയ്തിട്ട് പോകണം എന്നും പറഞ്ഞു. ഞങ്ങൾ ഒന്നാലോചിച്ചപ്പോൾ അതു തള്ളിക്കളയാമെന്നു വെച്ചു. കാരണം ബോട്ട് ചാർജ്ജ് ഇരട്ടിയാകും. നമുക്ക് യാതൊരു ഊഹവുമില്ലാത്ത സ്ഥലത്തെ ശാപ്പാട് ആകും. കൊല്ലുന്ന റേറ്റ് വാങ്ങിയെന്നുവരാം. അങ്ങനെ ഏറ്റു പോയാൽ പെട്ടു പോയേക്കും എന്നൊക്കെ കരുതി അതങ്ങു ഒഴിവാക്കി. നമുക്ക് ഒരു മണിക്കൂറിൽ ക്ലോസ് ചെയ്യാമെന്നു ചേട്ടനോടും പറഞ്ഞു. അങ്ങനെ യാത്ര ചെയ്യവേ ദൂരെ പാതിരാമണൽ ദ്വീപും പിന്നെ ഓരോ അതിരും കരയുമൊക്കെ ഞങ്ങളുടെ സാരഥി കാട്ടിത്തന്നു.

ഓളപ്പരപ്പിൽ ചലിക്കുന്ന ഓലപ്പുരകൾ പോലെ വഞ്ചിവീടുകൾ കറങ്ങി നടപ്പുണ്ടായിരുന്നു. ഞാൻ അവരോട് എന്റെ മുൻ വഞ്ചിവീട് യാത്രയുടെ വിശേഷങ്ങൾ കുളങ്ങര സാറിനെപ്പോലെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

സവാരി ഒരു മുപ്പത്തഞ്ചു മിനിറ്റു കഴിഞ്ഞു കാണാണം... ഞങ്ങളുടെ യാത്രയിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തിന്റെ തുടക്കം അവിടെയായിരുന്നു... ഞങ്ങൾ ജലം കൊണ്ട് മുറിവേല്ക്കാൻ പോകയാണെന്ന് അപ്പോളറിഞ്ഞില്ല.

{...cont'd : click here}

Wednesday, August 13, 2014

പതിമൂന്നാന്തീ!

ചില ദിവസങ്ങൾ അങ്ങനെയാണ്‌. വമ്പൻ പ്രതീക്ഷകളോടെയും എളിയ ശ്രമങ്ങളോടെയും തുടങ്ങിയിട്ട് അവസാനം ഒരു കിഴവൻ കഴുതയെപ്പോലെ ഞരങ്ങി ഞരങ്ങിത്തീരും. അങ്ങനത്തെ ഒരു ദിവസത്തെപ്പറ്റിയാണ്‌ ഈ കുറിപ്പ്. ഇന്നത്തെ എന്റെ മൂഡോഫുകളുടെ കഥയിലേക്ക് സ്വാഗതം.

രാവിലെ പതിവിലും നേരത്തെ ഉണർന്നതിനു കാരണം മൂന്നു നാലു ദിവസമായിട്ടും മരുന്നു കഴിച്ചിട്ടും മാറാത്ത ചുമ നല്കിയ അലോസരമാണ്‌. ഹൈറേഞ്ചിലെ മഴക്കാലക്കുളിര്‌ രൂക്ഷമാണ്‌. ഇതിൽ നിന്നു രക്ഷപ്പെടാൻ കമ്പിളി കൊണ്ട് മൂടിപ്പുതച്ചും മങ്കിക്യാപ് ധരിച്ചുമാണ്‌ ഉറക്കം. എന്നിട്ടും രാവിലെ കഫം തൊണ്ടയിൽ കൂട്ടുകൂടി കഷ്ടപ്പെടുത്തിയപ്പോൾ എഴുന്നേറ്റു.

ഒരു വൻ യുദ്ധത്തിനൊടുവിൽ കണ്ഠത്തിലുടക്കിയ കഫത്തെ പറ്റുന്നത്ര ഗെറ്റൗട്ടടിച്ചിട്ട് പല്ലു തേപ്പും ഷേവിങ്ങും കഴിഞ്ഞപ്പോൾ ഇന്നത്തെ ദിനം നേരത്തെ തുടങ്ങിയെന്നോർത്ത് സന്തോഷിച്ചു. ആ അധികനേരത്ത് ബൈക്ക് കഴുകാമെന്നു വെച്ചു. വഴിയിലെ ചെളി മുഴുവൻ ചൂടി ഒരാഴ്ചയായി ഓടുകയാണ്‌ കുടുകുടുവണ്ടി. വാരാന്ത്യത്തിൽ വണ്ടി കഴുകാൻ പറ്റാഞ്ഞതിന്റെ കുറ്റം ഇന്നു തീർത്തു.

അത്യാവശ്യമുള്ള ചില ബാങ്കിടപാടുകൾ തീർക്കുന്നതിന്‌ അച്ഛനെ ഏർപ്പാടാക്കി. ബാങ്കിലടയ്ക്കാനുള്ള തുകയുടെ ചെക്ക് എഴുതി. നാളെ ഞാനും ബാങ്കിൽ നേരിട്ടു ചെല്ലണം. ഇത്രയൊക്കെയായപ്പോഴേക്കും സമയമായി. ഷർട്ട് നേരത്തെ ഇസ്തിരിയിട്ടു വെച്ചിട്ടുണ്ട്, അപ്പോൾ ആ പണി ഒഴിവായി. ഇന്നു പുതിയ പാന്റ്സ് ആണു ധരിക്കുന്നത്. അതിന്റെ ഒരു സന്തോഷവും ഉണ്ട്.

കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മഴയായി. ഭക്ഷണം കഴിച്ച് കൃത്യ സമയത്തുതന്നെ ഇറങ്ങി. മഴയ്ക്ക് കാഠിന്യം കുറവാണ്‌. ടൗണിൽ പതിവു സ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്തിട്ട് പതിവു ബസ്സിൽ ഓഫീസിലേക്ക് പോയി. പുറപ്പെട്ട ശേഷമാണ്‌ ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ എടുക്കാൻ മറന്നിരിക്കുന്നു!! മനസ്സിൽ ഒരു ചില്ലുകൊട്ടാരം ഉടഞ്ഞുവീണൂ. ഇന്നു ബുധനാഴ്ച. ഓഫീസിൽ വലിയ തിരക്കുള്ള ദിവസമാണ്‌. പലയിടത്തു നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് വിളി വരും. ബസ്സിൽ നിന്നും ഇറങ്ങി തിരികെ വീട്ടിൽ വന്ന്‌ മൊബൈൽ എടുത്താലോ എന്നു വരെ ചിന്തിച്ചുപോയി.

ബെസ്റ്റ്!! പത്തരയ്ക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ഒരു മീറ്റിങ്ങ് ഉണ്ട്. ബന്ധപ്പെട്ട സെക്‌ഷനിലെ ആൾ ലീവായതുകൊണ്ട് പകരം ഞാൻ കയറണം. അതുകൊണ്ട് ഇന്നെന്തായാലും താമസിച്ച് ഓഫീസിലെത്താൻ പറ്റില്ല. ഫോൺ ഇല്ലാതെ തന്നെ യാത്ര തുടരാൻ നിശ്ചയിച്ചു. ഓഫീസിൽ വന്നയുടനെ വീട്ടിൽ വിളിച്ച് ഞാൻ ഫോൺ എടുത്തിട്ടില്ലെന്ന്‌ അറിയിച്ചു. അച്ഛൻ ബാങ്കിൽ പോകുന്ന സമയത്ത് എന്തെങ്കിലും ആവശ്യം വന്നാൽ ഓഫീസ് നമ്പറിൽ വിളിച്ചാൽ മതിയെന്ന്‌ ശട്ടം കെട്ടി.

രണ്ടു മൂന്നു ദിവസമായി ചെയ്യാൻ പറ്റാതിരുന്ന ഒരു ഓർഡർ തയ്യാറാക്കി ഒപ്പിടുവിച്ച് അയക്കണം. അതിന്‌ അവലംബമായ അപേക്ഷ ഇന്നലെ മുതൽ തിരയുന്നതാണ്‌. അവസാനം സ്കാൻ ചെയ്തതിന്റെ പ്രിന്റ് എടുത്ത് ഫയൽ എഴുതി വെക്കാമെന്നു നിനച്ചു. പക്ഷേ പ്രിന്ററിന്റെ ടോണർ നിറയ്ക്കാനായി ഇന്നലെ കൊടുത്തിരിക്കുകയാണ്‌. മറ്റൊരു പ്രിന്ററിലെ കാട്രിഡ്ജ്‌ തല്ക്കാലത്തേക്ക് എടുത്ത് പ്രിന്റെടുത്തു ഫയലാക്കി. അപ്പോഴേക്കും മീറ്റിങ്ങിനു പോകാറായി.

ഇടുക്കി മെഡിക്കൽ കോളേജ് രൂപീകരണം സംബന്ധിച്ച യോഗമാണ്‌. മെഡിക്കൽ കോളേജിന്റെ സ്പെഷ്യൽ ഓഫീസറും പ്രിൻസിപ്പലും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കളക്ടറുടെ അധ്യക്ഷതയിൽ കൂടിയിരിക്കുകയാണ്‌. ആ യോഗത്തിൽവെച്ചു ഞാൻ അനിയന്ത്രിതമായി ചുമയ്ക്കാൻ തുടങ്ങി. ഒരു റൗണ്ട് കഴിയുമ്പോൾ തുടങ്ങും അടുത്തത്. ഇറങ്ങിപ്പോകാനും വയ്യ, ഇരിക്കാനും വയ്യ, അടക്കിവെക്കാനും വയ്യ! ചുമച്ചു തുമച്ച്‌ എന്റെ കണ്ണു നിറഞ്ഞു. ഭാഗ്യത്തിന്‌ അപ്പോൾ ചായ എത്തി. ചൂടു ചായ രണ്ടു കവിൾ മൊത്തിക്കുടിച്ചപ്പോൾ തൊണ്ടയിലെ കിരുകിരുപ്പും ചുമയും ശമിച്ചു. പിന്നീട് യോഗത്തിൽ എന്റെ സാന്നിദ്ധ്യം ശാന്തമായിരുന്നു.

യോഗം കഴിഞ്ഞിറങ്ങിയപ്പോൾ കാല്പാദത്തിന്റെ ഒരു വശത്ത് ചോര ഒലിക്കുന്നു. അട്ട! ഓഫീസിന്റെ പരിസരത്തും റോഡരികിലുമെല്ലാം മഴയായാൽ അട്ടയുടെ എട്ടുകളിയാണ്‌. രാവിലെ ബസ്സിറങ്ങി ഓഫീസിലേക്കു നടന്നു വരുന്ന വഴി എപ്പോഴോ കയറിപ്പറ്റിയതായിരുന്നു ഈ അട്ട. ആശാൻ പണ്ടേ ആവശ്യത്തിനു ചോര മോന്തി സ്ഥലം കാലിയാക്കിയിരുന്നു. പുത്തൻ പാന്റ്സിന്റെ അടിഭാഗത്ത് അല്പം ചോര പറ്റിയിട്ടുണ്ടെങ്കിലും ഇരുണ്ട നിറമുള്ള തുണിയായതിനാൽ ഒന്നും കാണാനില്ല. തുടർന്ന് ഞാൻ കാൽ കഴുകാൻ പോയി.

സീറ്റിൽ ചെന്നപ്പോൾ അവിടെ പൂരത്തിനുള്ള ആൾ. ഓരോ അപേക്ഷയും വാങ്ങി അതിനുള്ള മറുപടിയും പറഞ്ഞു. ഇന്നു തന്നെ തയ്യാറാക്കേണ്ട റിപ്പോർട്ടുകൾക്കുള്ള പേപ്പറുകൾ ശരിയാക്കൻ ഏർപ്പാടുണ്ടാക്കി. രാവിലെ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഓർഡർ ഡ്രാഫ്റ്റ് ചെയ്ത് വേഗം തന്നെ സാങ്ക്‌ഷനാക്കി അയയ്ക്കാൻ ഏല്പ്പിച്ചു. സമയം 12.45! അതിനിടയിൽക്കൂടി തുരുതുരെ ഫോൺ കാളുകൾ(ഓഫീസ് ഫോണിൽ). ഊണുകഴിക്കാൻ പോകുമ്പോളും ഇന്നു തയ്യാറാക്കാനുള്ള റിപ്പോർട്ടുകളുടെ മൂന്നു ഫയലുകളിൽ തൊടാൻ പോലും നേരം കിട്ടിയില്ല.

ഊണുകഴിഞ്ഞു വന്നപ്പോൾ ബാങ്കിൽ നിന്നും വിളി വന്നിരുന്നു. തിരിച്ചു വിളിച്ചു. എഴുതിക്കൊടുത്ത ചെക്ക് അവിടെ മാറാൻ പറ്റില്ലെന്ന്‌. തിരിച്ചടവ്‌ ഒരു ദിവസം കൂടി വൈകും. അങ്ങനെ ഇന്നത്തെ കാര്യം അവിടെയും ഗോവിന്ദ!

വരുന്നവഴി വരാന്തയിലെ ബെഞ്ചിൽ ഒരു മുഖം കണ്ടപ്പോൾ ഒന്നു ഞെട്ടി. ഇയാൾ ഇന്നും വന്നോ!!? കക്ഷി ഒരു ശല്യക്കാരൻ വ്യവഹാരിയാണ്‌. സാവധാനം അയാളുടെ കാര്യം തീരുമാനമാക്കാം എന്ന്‌ പറഞ്ഞാൽ കേൾക്കില്ല. കൊടുക്കുന്ന മറുപടികൾ ഒരു ചെവീൽ കൂടി കയറ്റി മറ്റേ ചെവിയിൽ കൂടി പുറത്തു കളയും. സീറ്റിനു സമീപം തോക്കുപോലെ വന്നു നിൽക്കും, എന്നിട്ട് മോണിട്ടറിലേക്കു നോക്കിക്കൊണ്ട് നിൽപാണ്‌. അങ്ങനെ കക്ഷികൾ നിന്നാൽ എനിക്ക് കംഫർട്ടബിളായി ജോലി ചെയ്യാൻ സാധിക്കില്ല. നമ്മൾ നിരീക്ഷിക്കപ്പെടുന്നു എന്നൊരു തോന്നൽ അറിയാതെ അലട്ടിക്കൊണ്ടിരിക്കും. ഇത് ജോലിയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാൽ അങ്ങനെ നിൽക്കുന്നവരെ ഞാൻ മാറ്റി നിർത്താറുണ്ട്. ഇയാളോടും മറുപടി പറഞ്ഞ ശേഷം ഞാൻ ജോലിയിൽ മുഴുകി. അപ്പോഴും ഇങ്ങേർ ഈ നിൽപാണ്‌. അര മണിക്കൂർ കഴിഞ്ഞു കാണും, അയാൾ സ്വയം പിൻവാങ്ങി (സർക്കാരിനെ കബളിപ്പിക്കുന്നതു തൊഴിലാക്കിയ ആളായതുകൊണ്ടാണു കെട്ടോ ഈ സമീപനം). പക്ഷേ, ഒന്നുറപ്പ് - അയാൾ മൂന്നു പ്രവൃത്തി ദിവസങ്ങൾക്കകം വീണ്ടും വരും.

രണ്ടു റിപ്പോർട്ടുകൾ അയച്ചു. ഇനി ഒന്നു കൂടി. അതിന്റെ പണി തുടങ്ങുന്ന നേരത്ത് ‘കാതു കുത്തിയവൻ പോയപ്പോൾ കടൂക്കനിട്ടവൻ വന്നു’ എന്നു പറയുന്ന പോലെ ഒരു കടുംവെട്ട് കക്ഷി വന്നു. ഇതും നമ്മുടെ ഒരു സ്ഥിരം ക്ലയന്റാണ്‌. ഇയാളുടെ അപേക്ഷയിലെ സർക്കാർ ഉത്തരവു സംബന്ധിച്ച് ഒരു തർക്കമുണ്ട്. അതിന്റെ റിപ്പോർട്ടു കിട്ടാതെ ഇങ്ങേരുടെ പ്രശ്നം പരിഹരിക്കാനാവില്ല എന്ന വിവരം എനിക്കറിയാവുന്ന എല്ല ഭാവത്തിലും വികാരത്തിലും അയാളുടെ മുഖത്തു നോക്കിയും ആവർത്തിക്കേണ്ടി വന്നപ്പോൾ സ്ക്രീനിൽ നിന്നു കണ്ണെടുക്കാതെയും അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പത്തുപതിനഞ്ചു മിനിറ്റ് വേണ്ടിവന്നു അയാളെയും വല്ലവിധേനയും ഒന്നു സമാധാനിപ്പിച്ചു വിടാൻ. ധൃതി കൂട്ടി റിപ്പോർട്ട് പ്രിന്റെടുത്തു. അപ്പോൾ അതിൽ ഒരു പിശക്‌. ഏറ്റവും അത്യാവശ്യമായി എന്നെല്ലാം ഡ്രാഫ്റ്റ് തയ്യാറാക്കിയോ അന്നെല്ലാം അതിൽ അറ്റകുറ്റപ്പണി വേണ്ടിവന്നിട്ടുണ്ട്. ഇന്നും വിഭിന്നമല്ല. ഡ്രാഫ്റ്റ് റെഡിയായപ്പോൾ ഫയലിൽ ഒപ്പിടേണ്ട ഏമാൻ സീറ്റിലില്ല. കളക്ടറുമായി സംസാരിക്കുന്നു. കാത്തു നിന്നുനിന്ന്‌ ഒരു ഇരുപത്തഞ്ചു മിനിറ്റും പതിവായി പോകുന്ന ബസ്സും കടന്നുപോയി. അവസാനം കക്ഷിയുടെ കൈവശം റിപ്പോർട്ട് കൊടുത്തയച്ചപ്പോൾ നേരം ഏറെ വൈകി. അതിനിടെ, റിപ്പോർട്ടു കൈപ്പറ്റി എന്നെഴുതി ഒപ്പിട്ടു തരാൻ പറഞ്ഞപ്പോൾ ‘കയ്യിൽ പറ്റി’ എന്നയാൾ എഴുതിവെച്ചത് പിന്നീട് ചിരിക്കാനും വകനല്കി. വാലിനു തീപിടിച്ചതുപോലെ തിരക്കിട്ട് കാര്യങ്ങൾ നടത്തേണ്ടി വന്ന മറ്റൊരു ദിനം കൂടി.

തിരികെ പോരുമ്പോൾ ഉടനീളം മഴ. കട്ടപ്പനയ്ക്കുള്ള വഴിയിൽ നിറയെ മഞ്ഞ്. ബസ്സിലിരുന്ന്‌ അതികഠിനമായി ചുമച്ചു. അത് ഏറിയപ്പോൾ എനിക്ക് എന്നോടു തന്നെ ഈർഷ്യ തോന്നി. ഭാഗ്യവശാൽ അല്പം കഴിഞ്ഞപ്പോൾ ശമനമുണ്ടായി. ടൗണിൽ നിന്നും വീട്ടിലേക്കു ബൈക്കിൽ വരുമ്പോഴും മഴ. ചുരുക്കത്തിൽ രാവിലെ വണ്ടി കഴുകിയതിന്റെ ഗുണം തീർന്നുകിട്ടി. ഒരു ദിവസം തികച്ച് വൃത്തിയായിട്ടിരിക്കാൻ വണ്ടിക്ക് യോഗമില്ലെന്നു തോന്നുന്നു.

സകല പ്രസരിപ്പും വറ്റി ചുമച്ചു പൊട്ടിയ തൊണ്ടയും മഴയേറ്റു വിറങ്ങലിക്കുന്ന ശരീരവുമായി നാളെയെങ്കിലും നന്നാവുമെന്ന പ്രതീക്ഷയോടെ!


PS : നാളെ നന്നാവാനേ തരമുള്ളൂ. കാരണം ഞാൻ ഒരു ഓഫ് എടുക്കുകയാണു നാളെ!

Monday, July 14, 2014

റവന്യൂ മീറ്റ്

ലിംകുമാർ എന്ന ഓഫീസ് അറ്റൻഡന്റിനെ സലിയച്ചൻ എന്നാണ്‌ എല്ലാവരും വിളിക്കുന്നത്. ഇന്ത്യാക്കർ നാലു വർഷം കൂടുമ്പോൾ കെട്ടും കെടയുമെടുത്തു ഒളിമ്പിക്സിനു പോകുന്നതു പോലെ പണ്ടൊരിക്കൽ സലിയച്ചനും മറ്റ്‌ കുറേ വിദ്വാന്മാരും കൂടി തിരുവനന്തപുരത്തു പോയി - റവന്യൂ കായികമേളയിൽ പങ്കെടുക്കാൻ. അന്നു വീണ ഒരു ഡയലോഗിനെപ്പറ്റിയാണ്‌ ഈ കഥ.

ഓഫീസിലെ പതിവു ജോലികളും (ജോലിയില്ലായ്മയും) ഇടയ്ക്കൊക്കെ വന്നു വീഴുന്ന ഔദ്യോഗികയാത്രകളും കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാൻ പറ്റിയ അവസരങ്ങൾ സർക്കാർ സർവ്വീസിൽ കുറവാണ്‌. ട്രാക്കും ഫീൽഡും സ്കൂൾ പഠനകാലത്തുപോലും കാണാത്തവരും സർക്കാർ ഉദ്യോഗസ്ഥരുടെ മൽസരങ്ങൾക്കു പോകുന്നതിന്റെ ഒരു കാരണം ഈ അടിച്ചുപൊളിക്കൽ തന്നെയാണ്‌. ഇടുക്കിയിൽ നിന്നും പണ്ടൊരു ടീം വോളിബോൾ കളിക്കാൻ പോയിട്ട് കപ്പടിക്കാൻ പറ്റണേ എന്നല്ല പ്രാർഥിച്ചത്. മറിച്ച്, ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ടാകണേ എന്നാണ്‌. എങ്കിൽ പിന്നെ മീറ്റിന്റെ ശേഷിച്ച ദിവസങ്ങൾ പരിസരങ്ങളിലൊക്കെ കറങ്ങി ലാലാ പാടി നടക്കാമല്ലോ!

കഥാനായകൻ സലിയച്ചന്റെ ഐറ്റം ഓട്ടമായിരുന്നു. ദീർഘദൂരൻ. ആളു സ്പോർട്സ്മാൻ ആണോ അതോ ഇനി പട്ടി ഓടിക്കുമ്പോൾ മാത്രമേ ഓടാറുള്ളോ എന്നൊന്നും അറിയാന്മേല. മദ്യപാനശീലത്തിനു കുപ്രശസ്തിയുള്ള ഡിപ്പാർട്ട്മെന്റിന്റെ നല്ല സാമ്പിളായിരുന്നു ഈ സംഘം. പകലുമുഴുവൻ കോർട്ടിലെ മൽസരം.സന്ധ്യ കഴിഞ്ഞാൽ കുപ്പീം ഗ്ലാസ്സും കൊണ്ട് മൽസരം. അങ്ങനെ കലാപരിപാടികൾ മുറയ്ക്കു നടന്നു, മൽസരദിവസം സലിയച്ചൻ ട്രാക്കിലിറങ്ങി. സഹപ്രവർത്തകർ അങ്ങുമിങ്ങുമായി മൽസരം കാണാൻ നില്ക്കുന്നുണ്ട്.

ഓട്ടക്കാർ നിരന്നു. വിസിൽ മുഴങ്ങി. സലിയച്ചനെ അനായാസം പിന്തള്ളി മിടുക്കന്മാർ അതിവേഗം ബഹുദൂരം മുന്നേറി. മൽസരം തീർന്നു.

പിന്നീടു കണ്ടപ്പോൾ സഹപ്രവർത്തകൻ ക്ലർക്ക് ശ്രീ.കഠിനംകുളം കുഞ്ഞുമോൻ സലിയച്ചനോട് ഒരു വിവരം അന്വേഷിച്ചു. സലിയച്ചൻ കുഞ്ഞുമോൻ സാറിനെ ഊടുപാട് തെറി. സലിയച്ചനോട് ഇപ്പോ അക്കാര്യം തിരക്കിയാലും അന്നു കുഞ്ഞുമോൻ സാറിനു കിട്ടിയതിന്റെ വീതം നമുക്കും കിട്ടും. പക്ഷേ ചോദിക്കുമ്പോൾ കുഞ്ഞുമോൻ സാറിന്റെ തിരുവനന്തപുരം ശൈലിയിൽ തന്നെ ചോദിക്കണം - “ടേയ് സലീ... നീയ്യൊരു യേഴു പേരെയും ഓട്ടിച്ചോണ്ടു പോണ കണ്ടല്ലാടേയ്!! അതെന്തരായിര്‌ന്ന്‌ ??”

Sunday, May 04, 2014

ഇടവേളയ്ക്കു ശേഷം

ആഫീസ് കഥകളുടെ ഗണത്തിലേക്ക് ഒന്നു കൂടി...

ടുക്കി ജില്ലയിലെ ഒരു വില്ലേജ് ആഫീസാണു രംഗം. നേരം രാവിലെ ഒൻപതേ മുക്കാലാകുന്നു. എന്റെ സുഹൃത്തായ ഒരു വില്ലേജ് അസിസ്റ്റന്റ് ആണ്‌ സീനിൽ. ചെയ്തു തീർക്കാൻ പണി അധികമുള്ളതുകൊണ്ട് നേരത്തെ വന്ന്‌ ഓഫീസ് തുറന്ന് ഓരോ എഴുത്തുകുത്തുകൾ നടത്തുകയാണ്‌. ഇടപാടുകാരൊക്കെ വരുന്ന നേരമാകുന്നതേയുള്ളൂ. അപ്പോൾ, കാലേകൂട്ടി വന്ന ഒരു സ്ത്രീ ആഫീസ് മുറിയിലേക്കു കടന്നു വന്നു. സ്വസ്ഥമായി പണി ചെയ്യുന്നതിനായി നേരത്തെ വന്നിരിക്കുന്ന നേരത്ത് കയറിവന്നിരിക്കുന്ന ഈ സ്ത്രീയെ ഒരു ശല്യമായാണ്‌ അയാൾക്കു തോന്നിയത്. എന്തയാലും വന്നതല്ലേ, അവരുടെ മുഖത്തു പോലും നോക്കാതെ ഇരിക്കാൻ പറഞ്ഞു. മേശയ്ക്കു മുന്നിലെ കസേരയിൽ അവർ ഇരുന്നു. അയാൾ അപ്പോഴും രജിസ്റ്ററിൽ നിന്നും കണ്ണെടുക്കാതെ എഴുത്തു തുടർന്നു.


കുറെ നേരമായിട്ടും അവർ ഒന്നും മിണ്ടാതിരുന്നപ്പോൾ അയാൾ ചോദിച്ചു. - “എന്താ വന്ന കാര്യം..?”

“സാറെ, കരമടയ്ക്കാനായിരുന്നു..” അവരുടെ മറുപടിയിൽ ഒരു സംശയഭാവം നിഴലിച്ചിരുന്നു.

ഭൂനികുതി സ്വീകരിച്ച് രസീതു കൊടുക്കുന്നത് പത്തുമണിക്കു ശേഷമേ ചെയ്യൂ എന്നതാണു കീഴ്വഴക്കം. എന്തായാലും മറ്റു വിവരങ്ങൾ ചോദിച്ചു.

“പഴയ രസീതു കൊണ്ടുവന്നിട്ടുണ്ടോ?”

“ഇല്ല. പഴയ രസീതൊന്നും കൈയ്യിലില്ല.” പഴയ രസീതുണ്ടെങ്കിൽ വില്ലേജ് റിക്കാർഡിൽ ഭൂവുടമയുടെ തണ്ടപ്പേർ നമ്പർ കണ്ടെത്താൻ എളുപ്പമാണ്‌. അതിനായി കരമടയ്ക്കാൻ ചെല്ലുന്നവരോട് മുൻപു കരമടച്ച രസീത് ആവശ്യപ്പെടുക പതിവുണ്ട്. ഇവരുടെ പക്കൽ അതില്ലെന്നറിഞ്ഞതോടെ എന്റെ കൂട്ടുകാരൻ അല്പം നിരാശനായി.

“ആധാരം... ഉണ്ടോ?” അടുത്ത ചോദ്യം.

“ഇല്ല.”

“ആട്ടെ, തണ്ടപ്പേർ നമ്പർ അറിയാമോ?”

“അറിയില്ല!”

“സർവ്വേ നമ്പരോ..?”

“അറിയില്ല.” തുടർന്ന് സ്ഥലം സ്ഥിതി ചെയ്യുന്നത് ഏതു പ്രദേശത്താണെന്നു വിവരിച്ചുതന്നു. റീസർവ്വേ കഴിഞ്ഞ സ്ഥലമാണ്‌. പഴയ സർവ്വേ നമ്പരല്ല നിലവിൽ ഉപയോഗിക്കുന്നത്.

“സർവ്വേ നമ്പരെങ്കിലും അറിയാതെ കാര്യമില്ലല്ലോ. ഉം... എത്രനാളായി കരമടച്ചിട്ട്..??”

“കുറെ നാളായി...” വർഷങ്ങളായി എന്നു ചുരുക്കം. രാവിലെ തന്നെ ഒരു വള്ളിക്കേസ് വന്നു കേറി എന്നുറപ്പിച്ചെങ്കിലും അപ്പോഴും ഇയാൾ മുഖമുയർത്തി ആ സ്ത്രീയെ നോക്കിയില്ല.

“നിങ്ങളിത്രേം നാൾ എവിടെയായിരുന്നു??” അയാളുടെ സ്വരത്തിൽ നേരിയ പുച്ഛം കലർന്നിരുന്നു. പക്ഷേ അതിന്‌ ആ സ്ത്രീ തന്ന മറുപടി അയാളെ ഞെട്ടിച്ചുകളഞ്ഞു :

“ഞാൻ ജയിലിലാരുന്നു സാറെ!”

അപ്പോൾ മാത്രമാണ്‌ അയാൾ അവരെ ശ്രദ്ധിച്ചത്. ഏകദേശം അൻപതു വയസ്സു പ്രായമുണ്ടാവും അവർക്ക്. അവരുടെ സ്വരത്തിലും മുഖത്തും തികഞ്ഞ നിസ്സംഗതയായിരുന്നു.

“നി..നിങ്ങളെന്തിനാ ജയിലിൽ..??”

“കൊലപാതകമായിരുന്നു സാറെ!!” അതുകൂടി കേട്ടതോടെ അയാൾ പേന താഴെ വെച്ചു. അതു പറയുമ്പോഴും അവരിൽ അതേ നിസ്സംഗത നിറഞ്ഞു നിന്നു. സാധാരണ വണ്ണവും പൊക്കവും മാത്രമുള്ള ഒരു വീട്ടമ്മ. അവരെ കണ്ടാൽ ഒരു കൊലപാതകക്കുറ്റത്തിനു ജയിൽ ശിക്ഷ കഴിഞ്ഞയാളിന്റെ യാതൊരു ലക്ഷണവും പറയാനുമില്ല.

“ആരെയാ കൊന്നത്??”

ഇടനേരത്തെ മൗനത്തിനു ശേഷം അവർ പറഞ്ഞു : “പുള്ളിക്കാരനെക്കൊണ്ട് ഭയങ്കര ശല്യമാരുന്നു സാറെ. എന്നും കുടീം ബഹളോം. അന്ന്‌... അന്നെനിക്ക് അങ്ങനെ ചെയ്യാനേ തോന്നിയുള്ളൂ.. സഹികെട്ടപ്പഴാ, ഞാൻ ആ കൊച്ചിനേം എടുത്തോണ്ട് പോയി പുഴേലോട്ട് ചാടി... ആരാണ്ടൊക്കെക്കൂടി എന്നെ രക്ഷപ്പെടുത്തി. പക്ഷെ കൊച്ച് ഒഴുകിപ്പോയി. കുറെ കഴിഞ്ഞപ്പോ കൊച്ചിന്റെ ശവം കിട്ടി. പൊലീസു വന്നു. ഞാൻ കൊലപാതകി ആയി.”

ബാക്കി കഥ ഇങ്ങനെ ചുരുക്കിപ്പറയാം. ആ സ്ത്രീ അകത്തായി. കേസ് നടത്താൻ പോലും ആരും ഇവരെ സഹായിച്ചില്ല. ഒടുക്കം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഈ ലോകത്ത് തികച്ചും ഏകയാണെന്ന് അവർക്കു മനസ്സിലായി. ഭർത്താവ് മറ്റൊരു സ്ത്രീയുമായി പണ്ടേക്കുപണ്ടേ ജീവിതം തുടങ്ങിയിരുന്നു. അമ്മയും അച്ഛനും മരിച്ചു. സ്വന്തമെന്നു പറയാൻ ആരുമില്ലാതായി. ശിക്ഷ കഴിഞ്ഞുവന്ന് ഇവർ സമീപത്തുള്ള ഒരു കന്യാസ്ത്രീ മഠത്തിൽ അല്ലറചില്ലറ പണികളൊക്കെ ചെയ്തു കഴിയുന്നു.

മാതാപിതാക്കളിൽ നിന്നും ഇവർക്കു ലഭിച്ചതായിരുന്നു കരമടയ്ക്കാനായി ഇവർ സൂചിപ്പിച്ച സ്ഥലം. നിലവിൽ അതു ഭർത്താവാണ്‌ കൈവശം വച്ചിരിക്കുന്നത്. സത്യത്തിൽ അത് ഈ സ്ത്രീയുടെ പേരിൽത്തന്നെ ഉണ്ടായിരുന്ന സ്ഥലമാണ്‌. അതൊന്നു കരമടച്ചു കിട്ടാൻ വല്ല വഴിയുമുണ്ടോ എന്നറിയാൻ വന്നതായിരുന്നു അവർ.

ഹതാശയായ ആ സ്ത്രീക്ക് ആ സ്ഥലം പിടിച്ചുവാങ്ങിച്ചിട്ട് ഒന്നും നേടാനില്ലായിരുന്നു. അതിന്‌ അവർ പറഞ്ഞത് ഇങ്ങനെയാണ്‌ : “എനിക്ക് എന്റെ അപ്പനമ്മമാരായിട്ട് തന്ന സ്ഥലമായതുകൊണ്ടാ സാറെ.. ഇനി അല്ലേത്തന്നെ അതു കിട്ടിയാലും എനിക്കതുകൊണ്ട് വെല്യ പ്രയോജനമൊന്നും ഇല്ല. എനിക്കു പോകാൻ മറ്റൊരിടവുമില്ല. അതുകൊണ്ടാ...”

അവരെ സഹായിക്കണമെന്നുണ്ടായിരുന്നു അയാൾക്ക്. അവരുടെ സ്ഥലത്തിന്റെ അടുത്തുള്ള പുരയിടത്തിന്റെ സർവ്വേ നമ്പർ കണ്ടുപിടിക്കാൻ പറഞ്ഞേല്പ്പിച്ചിട്ട് അവരെ അന്നു യാത്രയാക്കി. അതിനു ശേഷം പരിസരങ്ങളിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞതെല്ലാം സത്യമായിരുന്നെന്നും മഠത്തിലാണ്‌ അവർ കഴിഞ്ഞുകൂടുന്നതെന്നും അറിയാനും പറ്റി.

പിന്നീട് ഒരു വർഷത്തോളം ഇദ്ദേഹം ആ ആഫീസിൽ ഉണ്ടായിരുന്നു. അക്കാലത്തൊന്നും കൈവിട്ടുപോയ ഭൂസ്വത്ത് തിരികെപ്പിടിക്കാൻ ആ സ്ത്രീ വീണ്ടും വില്ലേജ് ആഫീസിന്റെ പടികയറി വന്നില്ല. എല്ലാം നഷ്ടപ്പെട്ട ജീവിതം ആ കന്യാസ്ത്രീമഠത്തിന്റെ അടുക്കളയിൽ അവർ ഒതുക്കിക്കളഞ്ഞുകാണണം.

Wednesday, March 12, 2014

എൻക്വയറി റിപ്പോർട്ട്


ആമുഖം - ഇത് ഒരു സഹപ്രവർത്തകൻ പറഞ്ഞ കഥയാണ്‌. ആഫീസ് കഥകൾ എന്ന് ഈ യഥാർഥ സംഭവങ്ങളെ വർഗ്ഗീകരിക്കുമ്പോൾ തന്നെ മിക്കതും ഞാൻ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്‌. ജനങ്ങളോട് അടുത്തിടപഴകുന്ന ഒരു വകുപ്പ് എന്ന നിലയിൽ ജീവിത ഗന്ധിയായ അനേകം സംഭവങ്ങൾക്ക് റവന്യൂ ഡിപ്പാർട്ട്മെന്റിലെ, പ്രത്യേകിച്ചും വില്ലേജാഫീസിലെ, ജീവനക്കാർ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെയുള്ളവയിൽ ഞാൻ കേട്ട ഒരു കഥ എന്റെ വാക്കുകളിൽ..

ഇടുക്കി ജില്ലയിലെ ഒരു മലമ്പ്രദേശത്തെ വില്ലേജതിർത്തിയിലാണ്‌ ഈ സംഭവം നടക്കുന്നത്. തിരക്കുകൾ മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ലാത്ത ഒരിടമാണ്‌ വില്ലേജാഫീസ്. അതിനാൽ ഓഫീസിലെ പതിവു പണികൾക്കു മുടക്കം വരാത്തവിധം അഞ്ചു മണിക്കുശേഷമാണ്‌ ഞാൻ അപേക്ഷകളിലും പരാതികളും സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കു പോവാറ്‌. അന്ന്‌ വില്ലേജാഫീസർ എന്നെ ഏല്പ്പിച്ചത് ഒരാളുടെ മരണത്തിന്റെ പിന്നാലെ ഉയർന്ന പരാതിയുടെ അന്വേഷണമാണ്‌.

കെ.എസ്.ഇ.ബി.വക സ്ഥലത്ത് പുല്ലുചെത്താൻ പോയ ഒരാൾ പൊട്ടിക്കിടന്നിരുന്ന ലൈനിൽ നിന്നോ മറ്റോ ഷോക്കേറ്റു മരിച്ചു. ഇയാളുടെ കുടുംബത്തിനു സർക്കാരിൽ നിന്നും യാതൊരു വിധത്തിലുള്ള ധനസഹായവും ലഭിച്ചില്ല. വൈദ്യുതി ബോർഡിൽ നിന്നും ഒരു തുക ഇവർക്കു നഷ്ടപരിഹാരമായി കിട്ടാൻ അർഹതയുണ്ടത്രേ. എന്നാൽ, ബോർഡ് വക സ്ഥലത്ത് അതിക്രമിച്ചു കടന്നു എന്നൊരു ന്യായം പറഞ്ഞ് ആ തുക നല്കാൻ അവർ കൂട്ടാക്കുന്നില്ല എന്ന്‌ പരേതന്റെ ഭാര്യ നല്കിയ പരാതിയിലാണ്‌ അന്വേഷണം നടത്തേണ്ടത്.

അങ്ങനെ വൈകിട്ട് ഒരു വില്ലേജ്മാനെയും സഹായത്തിനു കൂട്ടി ഞാൻ പരാതിക്കാരിയുടെ വാസസ്ഥലത്തേക്കു പോവുകയാണ്‌. ഏറെ ദൂരം നടന്നും കുന്നു കയറിയും നേരം മയങ്ങിയപ്പോൾ ആ ഒറ്റമുറി വീട്ടിൽ ഞങ്ങൾ എത്തി. വീട്ടിലുള്ളത് പരാതിക്കാരിയും അമ്മായിയമ്മയും മൂന്നോ നാലോ വയസ്സു പ്രായമുള്ള ഒരു മകളും. കുടുംബത്തിന്റെ അവസ്ഥ ഒറ്റ നോട്ടത്തിൽ മനസ്സിലാകുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന ഗൃഹനാഥന്റെ മരണം ഈ കുടുംബത്തെ തകർത്തിരിക്കുന്നു. അമ്മയ്ക്കു പണിയെടുത്തു ജീവിക്കാനുള്ള പ്രയം കടന്നു. അമ്മയുടെയും മകളുടെയും ചുമതല പൂർണ്ണമായും ഇരുപത്തഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഈ വിധവയുടെ ചുമലിലായി. അധ്വാനിച്ചു കിട്ടുന്നതു കൊണ്ട് പൊന്നു പോലെ കുടുംബം നോക്കിയിരുന്നു, ഭർത്താവ്. ഇവൾക്കു പണിക്കൊന്നും ഇതുവരെ പോകേണ്ടി വന്നിട്ടില്ല. ഇപ്പോൾ വല്ലപ്പോഴും മാത്രം കിട്ടുന്ന പണിക്കു പോയി ഒപ്പിക്കുന്ന കൂലി കൊണ്ട് അരിഷ്ടിച്ചു ജീവിക്കുന്നു എന്നതാണു സ്ഥിതി.

വിവരങ്ങളെല്ലം ചോദിച്ചറിയുന്നതിനിടെ ആ അമ്മ ഒരു രഹസ്യം പോലെ എന്നോടു പറഞ്ഞ വാചകം കേട്ട് ഞാൻ സ്തബ്ധനായിപ്പോയി.

“അതേ, സാറെ, പൈസാ വല്ലോം കിട്ടുന്ന കാര്യമാണെങ്കി അത്‌ എന്റെ പേരിൽ കിട്ടുന്നതു പോലെ എഴുതിക്കോണേ...”

ഓ... സ്വന്തം മകൻ മരിച്ചതിനു കിട്ടിയേക്കാവുന്ന പണത്തിന്റെ മേൽ ഇവർക്കിങ്ങനെ ഒരു ഗൂഢതാല്പര്യമോ! എന്തെങ്കിലുമാകട്ടെ, അവരുടെ വീടിനകം കൂടി ഒന്നു കണ്ടേക്കാമെന്നു വെച്ച് ഞാൻ കയറിനോക്കി. മുൻപ് പറഞ്ഞതു പോലെ ഒറ്റമുറി. ഇരിക്കാനും കിടക്കാനും ഭക്ഷണം പാകം ചെയ്യാനും അവിടം മാത്രം. അയയിൽ തുണികളൊക്കെ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. മുറിയുടെ മൂലയ്ക്ക് ഒരു പായയിൽ ആ പെൺകുഞ്ഞു കിടന്നുറങ്ങുന്നു. ഭക്ഷണം പാകം ചെയ്യുന്നിടത്ത് ഒരു കലത്തിൽ വെള്ളം വെട്ടിത്തിളയ്ക്കുന്നു. വെള്ളം മാത്രം!

പരേതന്റെ ഭാര്യയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. ഊഹിച്ചതിനെക്കാൾ മോശമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ. ഇന്നു പണിയില്ലായിരുന്നു. വീട്ടിലാണെങ്കിൽ ഒരു സാധനമില്ല. ദൈന്യം വിവരിക്കുന്നതിനിടയിൽ അവർ പറഞ്ഞ ഒരു കാര്യം മുള്ളുപോലെ എന്റെ ഉള്ളിൽ കൊളുത്തിവലിച്ചു.

“എന്റെ സാറെ, ഇവിടെയാണെങ്കിൽ ഒരു മണി അരിയില്ല. വിശന്നിട്ട് ആ കൊച്ചു കിടന്നു കരയുവാരുന്നു ഇത്രേം നേരം. ഞാൻ അതിനെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു കിടത്തിയേക്കുവാ..”

കാര്യം ശരിയാണ്‌. ഒന്നുമില്ലാത്ത ആ വീട്ടിൽ വെറും വെള്ളം മാത്രം തിളയ്ക്കുന്ന കലം ഞാൻ കണ്ടതുമാണ്‌. ഒരു വശത്ത് സർക്കാർ അനുവദിച്ചേക്കാവുന്ന സഹായം സ്വന്തം പേരിൽ വരണമ്മെന്നാഗ്രഹിക്കുന്ന അമ്മ. ഇപ്പുറം, വിശന്നു തളർന്ന് ഉറങ്ങുന്ന കുഞ്ഞ് ഉണരുന്ന നിമിഷത്തെ ഏതു നിമിഷവും പ്രതീക്ഷിച്ച് വെറുംകയ്യോടെ കാത്തിരിക്കുന്ന വേറൊരമ്മ. ഇന്നു രാത്രിയിൽ ഇവർ മൂന്നു പേർക്കും ഒരേ വിധിയാണ്‌ - മുഴുപ്പട്ടിണി!

ഈ ദാരിദ്ര്യം ആ പെണ്ണിനെ നാളെ ഇതേ സമയം കവലയിൽ ഇരുട്ടു പറ്റി നില്ക്കുന്ന ഒരു ശരീരം മാത്രമാക്കിയേക്കാം. ഇന്നത്തെ പട്ടിണി താഴെ കിടന്നുറങ്ങുന്ന പിഞ്ചു പെൺജീവന്റെ ഭാവി എന്നെന്നേക്കുമായി ഇരുളടഞ്ഞതാക്കാം. വിവരങ്ങൾ ശേഖരിച്ചു പുറത്തിറങ്ങുന്നവഴിക്ക് കണ്ണീരണിഞ്ഞ, നിസ്സഹായയായ ആ അമ്മയുടെ കയ്യിൽ ഞാൻ ഒരു നൂറു രൂപ വെച്ചു കൊടുത്തു. ഒന്നും പറയാനോ കേൾക്കാനോ കാണാനോ ആവാതെ ഞാൻ ആ ഇടവഴിയിറങ്ങി നടന്നു. വഴിയിൽ ഇരുട്ടു വീണുകഴിഞ്ഞിരുന്നു അപ്പോൾ.

വില്ലേജ്മാൻ എന്റെയൊപ്പം നടന്നെത്താൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. പാതി ഓടിയും കിതച്ചും അയാൾ ഒപ്പം വന്നുകൊണ്ട് എന്നോടു പറഞ്ഞു - “എന്നാലും സാർ എന്നാ പണിയാ ആ കാണിച്ചെ? സാറെന്തിനാ അവർക്കു കാശു കൊടുത്തത്?? സാറിന്റെ ആരാ അവര്‌? സാറെ, അതൊന്നും നമ്മടെ പണിയല്ല. അവർക്ക് സർക്കാരിൽ നിന്നും വല്ല കാശും കിട്ടാനുണ്ടെങ്കിൽ നമ്മളു വാങ്ങിച്ചു കൊടുക്കണം... അല്ലാതെ നമ്മടെ കയ്യിലെ കാശെടുത്ത് അങ്ങോട്ടു കൊടുക്കേണ്ട കാര്യമെന്താ....??? സാറെ, നമ്മളൊണ്ടല്ലോ, വല്ലോം ഇങ്ങോട്ടു കിട്ടിയാൽ മേടിക്കാനുള്ളവരാ! അല്ലാതെ...“

അയാൾ ഈ വർത്തമാനം വഴി നീളെ തുടർന്നുകൊണ്ടിരുന്നു. അതൊന്നും എന്റെ ചെവിക്കപ്പുറത്തേക്കു നീണ്ടില്ല.

പിറ്റേന്നു രാവിലെ ആഫീസിൽ ചെന്ന് വില്ലേജാഫീസറെ സത്യാവസ്ഥകൾ ബോധ്യപ്പെടുത്തി. ഉടൻ തന്നെ പരേതന്റെ ഭാര്യയുടെ പേർക്ക് ഏറ്റവും അനുകൂലമായ ഒരു റിപ്പോർട്ട് സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്തു. ദൈവം കരുണ ചെയ്തിട്ടുണ്ടെങ്കിൽ ഞാനിതെഴുതുന്ന ഈ രാത്രിയിൽ ആ പെൺകുഞ്ഞ് ഒരു പക്ഷേ എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് പഠിക്കുകയായിരിക്കും.

Tuesday, November 05, 2013

ഞങ്ങളുടെ ഡെൽനമോൾക്കുവേണ്ടി...

ടുക്കി ജില്ലയിലെ കീരിത്തോട്, പുന്നയാർ, കാവുങ്കൽ വീട്ടിൽ ശ്രീ.ബിനോയിയുടെ മകൾ ആറുവയസ്സുകാരി ഡെൽനമോളുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും അതിനായുള്ള പണം സ്വരൂപിക്കലും ഒരു നാടിന്റെയും നാട്ടുകാരുടെയും അനേകായിരം സുമനസ്സുകളുടെയും ത്യാഗോജ്വലമായ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി. ഇത്രയും വാർത്ത. ഇനി ഇടുക്കിയുടെ മണ്ണിൽ നിന്നും നേരിട്ടുള്ള അനുഭവസാക്ഷ്യം.

ഒരു കൊച്ചുകുടുംബത്തിന്റെ മേൽ പൊടുന്നനെ പതിച്ച ഒരാഘാതമായിരുന്നു ഡെൽനമോളുടെ പനിയും തുടർന്നു കണ്ടുപിടിക്കപ്പെട്ട കരൾരോഗവും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗം കണ്ടുപിടിക്കപ്പെടുകയും കുട്ടിയെ വെന്റിലേറ്ററിലാക്കുകയും സ്ഥിതി അത്യന്തം വഷളായതിനെത്തുടർന്ന് കരൾ മാറ്റിവെയ്ക്കുകയുമായിരുന്നു. അതിനായി കരൾ പകുത്തു നല്കിയത് ഡെൽനമോളുടെ അച്ഛൻ തന്നെ. ഡെൽനയുടെ ആറുമാസം പ്രായമുള്ള അനുജനും രോഗിയാണ്‌. വിധിയുടെ ക്രൂരതയിൽ പകച്ചുപോയ ഈ കുടുംബത്തിനു നേർക്ക് നീണ്ടുവന്ന കരുണയുടെ ചില കരങ്ങളെ നമുക്ക് അറിയാൻ ശ്രമിക്കാം.

കഞ്ഞിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസം ജനം ഇളകിമറിയുകയായിരുന്നു. ജാതിമതങ്ങളുടെ വേലിക്കെട്ടുകളില്ലാതെ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ തന്നാലാവുന്നതു നല്കാൻ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. പഞ്ചായത്ത് അധികൃതരും ഡ്രൈവർമാരും തൊഴിലാളികളും ഉദ്യോഗസ്ഥരും സ്വയം സഹായ സംഘങ്ങളും കയ്യയച്ചു സംഭാവൻ ചെയ്യുന്ന കാഴ്ചയാണു പിന്നീടുകണ്ടത്.


സ്ഥലവാസിയായ സഹപ്രവർത്തകൻ രാജേഷ് സാറിന്റെ ഫോൺകോൾ ഞായറാഴ്ച വൈകിട്ടാണ്‌ എനിക്കു കിട്ടുന്നത്. ചികിൽസാധന സഹായം ലഭിക്കാൻ മുഖ്യമന്ത്രിക്കു സമർപ്പിക്കേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കി നല്കണം എന്ന ആവശ്യമായിരുന്നു അതിൽ. ഞാൻ തിങ്കളാഴ്ച(ഇന്നലെ) ഓഫീസിലെത്തുമെന്നും താലൂക്ക് ആഫീസിൽ നിന്നുള്ള റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ റിപ്പോർട്ട് തയ്യാറാക്കി നല്കാമെന്നും ഞാനേറ്റു.

നീണ്ട യാത്രയ്ക്കു ശേഷം തിങ്കളാഴ്ച ഓഫീസിലെത്തിയതു വൈകിയാണ്‌. റിപ്പോർട്ടിന്റെ കാര്യം ഏല്പ്പിച്ച രാജേഷ് സർ വന്നിട്ടില്ല. നേരം വൈകിയും താലൂക്കിൽ നിന്നുള്ള റിപ്പോർട്ട് എത്തിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ആഫീസിൽ അപേക്ഷ വെച്ച് അവിടെ നിന്നുള്ള റിപ്പോർട്ട് താലൂക്ക് ആഫീസിൽ എത്തിച്ച്, തഹസിൽദാരുടെ ശുപാർശ സഹിതം കളക്ട്രേറ്റിൽ എത്തിപ്പെടാൻ സാധിക്കില്ല എന്നു ഞാനുറച്ചു. എന്നാൽ, അന്നു രാവിലെ ഒൻപതേകാലിന്‌ വില്ലേജ് ആഫീസറെക്കൊണ്ട് റിപ്പോർട്ടെഴുതിച്ച് ശ്രീ.ജോസ് ഊരക്കാട്ടിൽ തൊടുപുഴ താലൂക്ക് ആഫീസിലേക്ക് കുതിച്ചു പാഞ്ഞു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനമായിരുന്നു അന്ന്‌. മൂന്നു മന്ത്രിമാർ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ചടങ്ങിന്റെ തിരക്കിനിടയിലും തഹസിൽദാരുടെ റിപ്പോർട്ടു തരപ്പെടുത്തി ജോസ് ജില്ലാ ആസ്ഥാനത്തേക്ക് വണ്ടി പായിച്ചു, ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്റെ ബലത്തിൽ.

വഴിക്കണ്ണുമായി നോക്കിയിരുന്ന ഞാൻ ഓഫീസ് വിട്ടേക്കാം എന്ന് കരുതി രാജേഷ് സാറിനെ ഒന്നു കൂടി വിളിച്ചു നോക്കി. അതേസമയത്ത് റിപ്പോർട്ട് കളക്ട്രേറ്റിൽ എത്തിയിരുന്നു. നടപടിക്രമങ്ങളുടെ കെട്ടുപാടുകളൊന്നുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ടു തയ്യാറാക്കി. മേലാഫീസർമാരെല്ലാവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ആ വൈകിയ വേളയിൽ, ഉണ്ടായിരുന്ന ഓഫീസറെക്കൊണ്ട് ഗവ.സെക്രട്ടറിക്കുള്ള കത്ത് ഒപ്പിടുവിച്ച് ദൂതനെ യാത്രയാക്കുമ്പോൾ ബുധനാഴ്ചത്തെ കാബിനറ്റിൽ ധനസഹായത്തിനുള്ള ഉത്തരവു പാസാവുമല്ലോ എന്ന സംതൃപ്തിയായിരുന്നു എന്റെ മനസ്സിൽ.

ജില്ലാ ആസ്ഥാനത്തെ ഒരോഫീസിൽ നിന്നും എല്ലാ ജീവനക്കാരും 500 രൂപ വീതം സംഭാവന നല്കിയപ്പോൾ അതൊരു വലിയ തുകയായി. മുൻപിൻ നോക്കാതെ അപ്പോൾ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറോ ആയിരമോ എന്നു നോക്കാതെ എടുത്തു നീട്ടിയ സാധാരണക്കാരാണ്‌ സഹായിച്ചവരിൽ അധികം പേരും. കീരിത്തോട് കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്ത സകല വാഹനങ്ങളിൽ നിന്നും ഉദാരമായ സംഭാവനകൾ ലഭിച്ചു എന്നത് നിസ്വാർഥമായ മനുഷ്യസ്നേഹത്തിന്റെ നേർസാക്ഷ്യം തന്നെ. ധനസമാഹരണത്തിനായി ജോലിയും കൂലിയും മാറ്റിവെച്ച് ഇറങ്ങിത്തിരിച്ച നാട്ടുകാർക്കും പറയാൻ കഥകളുണ്ട്. ഒരു ലക്ഷം രൂപ വച്ചു നീട്ടിയ മനുഷ്യസ്നേഹിയായ ആ വ്യവസായിയെ നിങ്ങൾക്കറിയാം. അടിയന്തര ശസ്ത്രക്രിയയ്ക്കായി കെട്ടിവെയ്ക്കാനുള്ള പണത്തിനായി പലവാതിലുകൾ മുട്ടിയലഞ്ഞ പള്ളീലച്ചൻ.

മറുവശത്ത്, ഇങ്ങനെ സഹായം ചോദിച്ച് സ്ഥിരം ആളുകൾ വരുമെന്നതിനാൽ പണമായി ആയിരം രൂപയേ തരാനൊക്കൂ എന്നു പറഞ്ഞു ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്. പക്ഷേ മരുന്നിന്റെ ചെലവ് ഞങ്ങൾ വഹിച്ചോളാം എന്നു പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായിത്തോന്നി. മർക്കടമുഷ്ടി അവിടെയും തുടർന്നു- ‘മരുന്ന് ഞങ്ങൾ വാങ്ങിത്തരാം’ എന്നായിരുന്നു വാഗ്ദാനം. ‘മരുന്ന് ആശുപത്രിയിലുണ്ട്, അതിന്റെ പണം അടച്ചാൽ മതി’യെന്ന് അറിയിച്ചപ്പോൾ അവർ തന്നെ വാങ്ങിത്തരുന്ന മരുന്നിനേ അവർ പണം മുടക്കൂ എന്നായി. അതായത് ആശുപത്രിയിൽ മരുന്നു ലഭ്യമാണെന്നിരിക്കേ പുറത്തു നിന്നും മരുന്നു വാങ്ങിത്തരുന്ന നടപ്പില്ലാത്ത ഒരിടപാടാണ്‌ അവരുടേത് എന്നു മനസ്സിലാക്കിയിട്ട് “സർ, അബദ്ധത്തിൽ സഹായം ചോദിച്ചു വന്നതാണ്‌, ബുദ്ധിമുട്ടിച്ചതിൽ സോറി“ എന്നു പറഞ്ഞേച്ച് സ്വർണ്ണം വിറ്റതിന്റെ പകിട്ടുള്ള പണത്തിനു കാക്കാതെ അവർ പോന്നു. മറ്റൊരു ഓഫീസിൽ സഹായധനം സ്വരൂപിക്കാനുള്ള ആശയം ‘അങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിക്കേണ്ടതില്ല’ എന്ന നിഷ്ഠൂരമായ അഭിപ്രായത്തോടെ തള്ളപ്പെട്ടു.

ഒരു സാധാരണ അമ്പലക്കമ്മിറ്റി/തിരുരൂപപ്രതിഷ്ഠ/പാർട്ടിപ്പിരിവ് എന്നൊക്കെ തോന്നുന്നവിധം വഴിപ്പിരിവു നടത്തുന്നതു ബോധിക്കാതെ ദേഷ്യത്തോടെ അൻപതു രൂപയെടുത്തു നീട്ടി, ഒരു കാർ യാത്രികൻ. പക്ഷേ, കാര്യമറിഞ്ഞപ്പോൾ ക്ഷമാപണത്തോടെ അയാൾ ആ അൻപതു രൂപ തിരികെ വാങ്ങി. ഉത്തരവാദിത്വപ്പെട്ട ഒരാളുടെ ഫോൺ നമ്പരും വാങ്ങി അയാൾ വണ്ടിയോടിച്ചു പോയി.

വളരെക്കഴിഞ്ഞ് ഒരു ഫോൺകോൾ വരുന്നു."അല്പം പണമയയ്ക്കാൻ വേണ്ടിയാണ്‌; ആ അക്കൗണ്ട് നമ്പരും വിശദാംശങ്ങളും വേണം."

വിവരങ്ങൾ നല്കി. അല്പസമയത്തിനകം അയാൾ വീണ്ടും വിളിച്ചു. "പണം വന്നിട്ടുണ്ടോന്നു നോക്കൂ.."

അക്കൗണ്ടിൽ 25000/- രൂപ വരവുവച്ചിരുന്നു. ഊരും പേരും അറിയാത്ത ആ കാർ യാത്രക്കാരന്റെ നല്ല മനസ്സിന്‌ ഇവിടുത്തെ പ്രാർഥനാനിരതരായ ആയിരങ്ങളുടെ പേരിൽ ഞാൻ നന്ദി പറയുന്നു!

അങ്ങനെ ചെറുതും വലുതുമായി പണം വന്നു, പുത്തൻ മണം മാറാത്ത നോട്ടുകളും വിയർപ്പിൽ കുതിർന്ന് മുഷിഞ്ഞു നാറിയ പണവും. ഇന്ന്, ഉച്ചയോടെ അക്കൗണ്ടിൽ 35 ലക്ഷം രൂപ ആയെന്ന് അറിഞ്ഞു. ഇപ്രകാരം, അനേകരുടെ സന്മനസ്സും പ്രാർഥനയും കൂടെയുള്ളപ്പോൾ ഈശ്വരൻ കനിവു കാട്ടാതിരിക്കുമോ? ഇടുക്കിയുടെ മേൽ മാലാഖമാർക്ക് അനുഗ്രഹം ചൊരിയാതിരിക്കാനാവുമോ? ഈ നാടിന്റെ നന്മ സഫലമാവാതിരിക്കുമോ?

Thursday, September 20, 2012

തൂമ്പ വേണ്ട, സൂചി മതിയാകും.

കേരളം മറ്റൊരു ബസ് ചാർജ്ജ് വർധനയുടെ പടിവാതില്ക്കൽ എത്തി നില്ക്കുകയാണല്ലോ. പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ വീണ്ടും ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

കഴിഞ്ഞ വർഷമാണ്‌ കേരളം ഒരു ബസ് ചാർജ്ജ് വർധനയ്ക്കു സാക്ഷ്യം വഹിച്ചത്. എന്നാൽ അന്നുണ്ടായ കൂലികൂട്ടൽ അശാസ്ത്രീയമായിരുന്നു എന്നും ഫെയർ സ്റ്റേജ് സംബന്ധിച്ചും മിനിമം ചാർജ്ജു നല്കി സഞ്ചരിക്കാവുന്ന ദൂരം സംബന്ധിച്ചും നിരവധി ആശങ്കകളും തർക്കങ്ങളും ഉണ്ടായിരുന്നു. അബദ്ധജടിലമായ ബസ് ചാർജ്ജ് നിർണ്ണയമായിരുന്നു അതെന്ന് പല തലങ്ങളിൽ നിന്നും ആരോപണവും ഉയർന്നിരുന്നു. ജീവനു വരെയും ഭീഷണിയാകാവുന്ന പ്രശ്നങ്ങളോടു പോലും ‘കാലക്രമേണ അഡ്ജസ്റ്റു ചെയ്തു പോകുന്ന’ ഇന്ത്യൻ സ്വഭാവം അന്നുണ്ടായ പരാതികളെയും തോല്പ്പിച്ചു. അവയൊക്കെ പരിഹരിക്കപ്പെട്ടോ എന്ന് ഇനി പ്രതിഷേധവുമായി ഇറങ്ങുന്നതിനു മുൻപ് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ പൊതുജനമേ നീ ചിന്തിക്കണം. എന്തെന്നാൽ, കബളിപ്പിക്കപ്പെടുന്നതും അറിഞ്ഞുകൊണ്ടും അതിനൊക്കെ തലവെച്ചു കൊടുക്കുന്നതും നിനക്കൊരു ശീലമാണ്‌.

ഇത്തവണ ബസ്സുടമകളുടെ ആവശ്യം മിനിമം ചാർജ്ജ് 7 രൂപ ആക്കണമെന്നതാണ്‌. അങ്ങനെ സംഭവിച്ചാൽ ഈയടുത്ത പ്രദേശങ്ങളിൽ ഏറ്റവും ചെലവേറിയ പൊതുയാത്രാ സംവിധാനമുള്ള സംസ്ഥാനമാവും നമ്മുടേത്. കേരളത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയമാണെന്ന ഒറ്റ ന്യായം കൊണ്ട് ഇപ്പറഞ്ഞതിനെ ബസ്സുടമകളും തള്ളും എന്നതു വ്യക്തമാണ്‌. സമ്മതിച്ചു.

ബസ് വ്യവസായം നഷ്ടത്തിലാണെന്ന ബസ്സുടമകളുടെഭാഷ്യത്തിനു പുറമേ ഈ വിലവർദ്ധനവു കൊണ്ട് ഓരോ ദിവസവും 1000 രൂപയുടെ നഷ്ടമാണ്‌ ഒരു ബസ്സിന്‌ ഉണ്ടാവുന്നതെന്നാണ്‌ മറ്റൊരു നിരീക്ഷണം. മിനിമം ചാർജ്ജ് ഒറ്റയടിക്ക് 2 രൂപ വർധിപ്പിക്കുന്നതിലൂടെ മാത്രം എത്രകണ്ട് വരുമാനവർധനവ് ഉണ്ടാവുമെന്ന് നിങ്ങൾ സ്ഥിരം യാത്ര ചെയ്യുന്ന ഒരു ബസ്സിലെ ഒരു ദിവസം യാത്ര ചെയ്യുന്ന ആകെ യാത്രക്കാരുടെ ഏകദേശം എണ്ണത്തെ രണ്ടു കൊണ്ട് ഗുണിച്ചാൽ അറിയാം. എന്നുവെച്ചാൽ ഒരു ദിവസം 300 പേർ കയറി ഇറങ്ങുന്ന ബസ്സാണെങ്കിൽ പോലും ഇത്തരം ഒരു ചാർജ്ജ് വർദ്ധന 600 രൂപ വരുമാനം കൂട്ടും. അപ്രകാരം നോക്കിയാൽ മിനിമം ചാർജ്ജിനു മേലെ തുക ഈടാക്കാവുന്ന മറ്റു ടിക്കറ്റുകൾ കൂടി കണക്കിലെടുക്കുമ്പോൾ വലിയ ലാഭം ഉണ്ടാകുമെന്ന വസ്തുത വ്യക്തമാകും. ദീർഘദൂരബസ്സുകളിലെ കണക്കും ഇതേയടിസ്ഥാനത്തിൽ തന്നെ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

എണ്ണത്തിൽ ഭൂരിഭാഗവും സ്വകാര്യബസ്സുകൾ ഉള്ള നാടാണിത്. ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി.യുടെ സാന്നിദ്ധ്യമാവട്ടെ നന്നേ കുറവും. മറ്റൊരു കാര്യം ഹൈറേഞ്ചിൽ പുത്തൻ ബസ്സുകളുടെ വസന്തകാലമാണ്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉള്ളതെന്നാണ്‌. പുതുതലമുറ ബസ്സുകൾ മാറി മാറി ഇറക്കി ഈ ബിസ്സിനസു തുടർന്നുകൊണ്ടു പോകാൻ ചില കാരണങ്ങൾ ഉണ്ട്. പുതിയ ബസുകൾക്കു ഇന്ധനം,ടയർ,സ്പെയർ പാർട്സ് ഇനങ്ങളിൽ ചെലവ് പഴയവയെ അപേക്ഷിച്ചു കുറവാണ്‌. കൂടുതൽ ശക്തിയും വേഗവുമുള്ളവയാണ്‌ പുത്തൻ വാഹനങ്ങൾ. ശബ്ദം കുറവും യാത്രാസുഖം കൂടുതലും ഉണ്ട്. പവർ സ്റ്റിയറിങ്ങ് മുതലായ സംവിധാനങ്ങൾ ഉള്ളതിനാൽ ഡ്രൈവർമാർക്കും ആയാസം കുറവുണ്ട്. എന്നിരുന്നാലും ഡീസൽ ചെലവ് തന്നെയാണ്‌ പ്രവർത്തനച്ചെലവിം എപ്പോഴും മുന്നിൽ. മേലെ പ്രസ്താവിച്ച മാതിരി ഭീമമായനഷ്ടം സഹിച്ചുകൊണ്ട് ലക്ഷക്കണക്കിനു രൂപ കടമെടുത്തും മുടക്കിയും ബസ് സർവ്വീസ് നടത്തുന്നത് അവരുടെ പ്രസ്താവന ശരിയാണെങ്കിൽ ലോകവ്യാപകമായി പ്രകീർത്തിക്കപ്പെടേണ്ട സാമൂഹ്യസേവനം തന്നെയാണ്‌. ഡീസൽ വില വർദ്ധിപ്പിച്ച ശേഷമുള്ള ഓരോ ദിവസവും ബസ്സുടമകൾ ആയിരമോ അതിനു മേലെയോ നഷ്ടം സഹിച്ചാണ്‌ ഓടുന്നതെങ്കിൽ പ്രിയപ്പെട്ട വായനക്കാരാ, യാത്രക്കാരാ, ഓസുകയാണു നാമൊക്കെ. അതും പാവം ബസ് മുതലാളിയുടെ കഞ്ഞിപ്പാത്രത്തിൽ നിന്നും കയ്യിട്ടു വാരിയിട്ട്. ഇതു ക്രൂരതയല്ലേ? അപ്പോൾ ‘ന്യായമായും’ രണ്ടു രൂപയെങ്കിലും മിനിം ചാർജ്ജിൽ വർദ്ധിപ്പിക്കണം. കാരണം ഈ ബസ്സു മുതലാളിമാരൊക്കെ ഈ ഭീമമായ നഷ്ടം സഹിക്കാനാവാതെ ബസ്സും വിറ്റ് കിട്ടുന്ന കാശ് വട്ടിപ്പലിശയ്ക്കു കൊടുത്ത് വീട്ടിലിരുന്നാൽ നമ്മളു പിന്നെ എങ്ങനെ യാത്ര ചെയ്യും?

ഇനിയുള്ള പുതുക്കിയ കൂലികൾ തൊട്ടടുത്ത ഒരു രൂപയ്ക്ക്(തൊട്ടു മുകളിലേത്) റൗണ്ടു ചെയ്യുമ്പോഴും നിങ്ങൾ പിടുങ്ങുന്നുണ്ടെന്നതു വിസ്മരിച്ചു കൂടാ. അൻപതു പൈസയുടെ കച്ചവടം ഇപ്പോൾ പ്രായോഗികമായി എങ്ങുമില്ലല്ലോ. ഹൈറേഞ്ചിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ബസ്സുകളുടെ ‘പ്രൊമോഷൻ’(ഓർഡിനറിയെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും എക്സ്പ്രസ്സും ഒക്കെ ആക്കൽ) മറ്റൊരു വധം ആണ്‌. പത്തും പതിനഞ്ചും രൂപയൊക്കെയാണു മിനിമം. അതു പോട്ടെ, ‘ഇത്തിൾക്കണ്ണികളായ’ വിദ്യാർഥികളെ ഒഴിവാക്കാനുള്ള കുൽസിതമാർഗ്ഗമായും ഈ ഇനം മാറ്റത്തെ ഉപയോഗപ്പെടുത്താമെന്നതു മറ്റൊരു ഗുണം. വരുമാനവും കൂടുതൽ, പിള്ളേർ-ശല്യം ഒഴിവാകുകയും ചെയ്യും. ആകയാൽ, വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിലവിലുള്ളതുപോലെ തുടർന്നുപോകണം എന്നാണ്‌ എന്റെ അഭിപ്രായം. പ്രത്യേകിച്ച് യാത്രാ സൗകര്യം കുറവുള്ള ഹൈറേഞ്ചിൽ ഇതു വളരെ പ്രസക്തമാണ്‌. അതു കൂടാതെ, കാലഹരണപ്പെട്ട ചില ചട്ടങ്ങളുടെ പേരിൽ, ഹൈറേഞ്ചിൽ ബസുകൾ അധികമായി ഈടാക്കുന്ന കൂലി - ആ കൊള്ളയും പിൻവലിക്കണം. കാരണം ഇവ ഇന്നാട്ടിലെ ജനങ്ങളോടു ചെയ്യുന്ന അനീതിയാണ്‌.

ഇനി പറയാൻ വന്ന കാര്യം. ചാർജ്ജു വർദ്ധിപ്പിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഒരുവർഷത്തിനു ശേഷം മറ്റൊരു കൂലി പുതുക്കൽ വരുമ്പോൾ പൊതു ജനത്തിനു പറയാനുള്ളത് ഇതാണ്‌. ഇന്ധനവില ഓരോ തവണയും കൂടുമ്പോൾ അംഗീകൃതവും അല്ലാത്തതുമായ ഇത്തരം വില/കൂലി വർദ്ധനവുകളുടെ ഭാരം താങ്ങേണ്ടിവരുന്നത് ഈ പിരമിഡിലെ അവസാനവർഗ്ഗമായ ഉപഭോക്താക്കൾ അഥവാ എൻഡ് യൂസർമാർ ആണ്‌. ഒരു കോഴി മുട്ടയ്ക്ക് ഇരുപത്തഞ്ചു പൈസ കൂടിയാൽ രണ്ടു മുട്ട കൊണ്ട് ഉണ്ടാക്കുന്ന ഒരു ഓംലറ്റിന്‌ ഒരുരൂപയോ അതിലും കൂടുതലോ അധികമായി കൊടുക്കേണ്ടിവരുന്നവരാണ്‌ ഉപഭോക്താക്കൾ. പൊതുസമൂഹത്തിൽ ചർച്ചയായില്ലെങ്കിലും, പലർക്കും അറിയാം, ഡീസൽ വില വർദ്ധനയെ തുടർന്ന് ഓട്ടോറിക്ഷകൾ തങ്ങളുടെ ചാർജ്ജ് കൂട്ടിക്കഴിഞ്ഞു. ലിറ്ററിനു മുപ്പതും അതിലേറെയും കിലോമീറ്ററുകൾ ഓടാൻ കെല്പ്പുള്ളവയാണ്‌ ഹൈറേഞ്ചിൽ വ്യാപകമായി കാണപ്പെടുന്ന പുതുപുത്തൻ ഡീസൽ ഓട്ടോകൾ. അങ്ങനെ നോക്കിയാൽ വളരെ നേരിയ അധികച്ചെലവാണ്‌ അടിസ്ഥാനപരമായി ഉണ്ടാവുക. മുപ്പതെന്നതു പോകട്ടെ, പത്തു കി.മീ. പോലും ഓട്ടം വിളിച്ചാൽ മുൻപത്തേതിലും അഞ്ചു രൂപയല്ലല്ലോ ഒരോട്ടോക്കാരൻ കൂടുതലായി വാങ്ങുക, ആണോ? അല്ലെന്നു നിസ്സംശയം പറയാം.

അതായത്, ഇന്ധനവിലവർദ്ധനയുടെ മറവിൽ കൊള്ളലാഭം കൊയ്യാനുള്ള ഒരു ഉപാധിയാണ്‌ ഈ കൂലിവർദ്ധനവുകൾ. അത് അങ്ങനെയല്ലെന്നു ജനങ്ങൾക്കു തോന്നണമെങ്കിൽ ‘ആനുപാതികമായ’ നിരക്കു വർദ്ധനവുമാത്രമേ വരുത്താവൂ. നിയമങ്ങളെയും ചട്ടങ്ങളെയും സ്വാർഥലാഭത്തിനു വേണ്ടിയുള്ള ചട്ടുകങ്ങളാക്കുമ്പോൾ എല്ലാ ഭാരവുംതാങ്ങേണ്ടിവരുന്ന പൊതുജനത്തിന്‌ അർഹമായ നീതി നിഷേധിക്കപ്പെടരുത്. അവന്റെ പോക്കറ്റിൽ കയ്യിട്ടുവാരാൻ പണത്തിന്റെയും നിയാമവ്യവസ്ഥയുടെയും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരാജാക്കന്മാരുടെയും പിന്തുണയുള്ള മുതലാളിമാരെ അനുവദിക്കരുത്.


വാല്‌: ഇനി കൂലി കൂട്ടിയാൽത്തന്നെ ജനസേവകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹകരണപ്രസ്ഥാനങ്ങളും ചാരിറ്റബിൾ സൊസൈറ്റികളും സമാന സ്വഭാവമുള്ള കൂട്ടുസംരംഭങ്ങളും നടത്തുന്ന ബസ് സർവ്വീസുകൾ നിലവിലെ നിരക്കിൽ തന്നെ സർവ്വീസ് തുടരാൻ തയ്യാറാവുമോ? കാരണം, ഇതു സർവീസല്ലേ ബിസിനസ്സല്ലല്ലോ!

എവടെ?? കാശുകിട്ടിയാലെന്നാ, കയ്ക്കുമോ ??? :)