Showing posts with label MobileScrap. Show all posts
Showing posts with label MobileScrap. Show all posts

Thursday, March 05, 2020

കനവിന്റെ അവസാനത്തെ എപ്പിസോഡ്

എന്റെ മഞ്ചം.
അതെന്റെ ഒരു സ്വപ്നമാണ്.
എന്റെ അവസാനത്തെ സ്വപ്നം.

ഓറഞ്ച് നിറമുള്ള പൂക്കൾ
ആ പരിസരത്ത് ഉണ്ടാവരുത്.
കണ്ണുകളെ കുത്തിനോവിക്കാൻ കെൽപ്പുള്ള
കനത്ത നിറമാണത്.

വെള്ളയിൽ നീലപൂക്കളുള്ള
ചേല വേണമെനിക്ക്.
അതിലൊതുങ്ങി വെൺകച്ചയ്ക്കു കീഴെ
ഒരു രഹസ്യം പോലെ ഞാൻ കിടക്കണം.

നിനക്കു മാത്രമറിയാവുന്ന ഒരു
പുഞ്ചിരിയുമണിയണം അന്ന്.
വരണ്ട ചുണ്ടുകൾക്കുമീതെ
നിനക്കു മാത്രം വായിക്കാവുന്നൊരു
പ്രണയമുദ്രയായ് അതു നിൽക്കണം.

അടയാൻ മടിച്ച, തലോടിയണച്ച കൺകളിൽ
നിന്നോടുള്ള കുസൃതിയുടെ നിഴലുണ്ടാവണം.

പെരുവിരൽ കെട്ടിയ
മരച്ചു വിളർത്ത കാൽത്തുമ്പിൽ
നിന്നെയാദ്യം‌ കണ്ടയന്നത്തെ
നാണത്തിന്റെ ഒരു സ്നേഹത്തന്മാത്ര
ബാക്കി വെയ്ക്കണം.

എങ്കിലുമന്ന്..
അന്നു നീ എന്നോടു മിണ്ടുകയേ അരുത്.
കാരണം,
നിന്റെ വാക്കിന് എന്നെ ഉയിർപ്പിക്കാനുള്ള ശക്തിയുണ്ട്.



Monday, February 10, 2020

കനിവുറവകൾ

പുറത്ത് അന്ധകാരമാണ്.
അജ്ഞതയുടെ ഒറ്റക്കരിമ്പടം കൊണ്ടു
സകലതും മൂടുന്ന അന്ധകാരക്കടൽ.
അതിൽനിന്ന് എന്റെ ഹൃദയത്തിലെ
നിനവിന്റെ നിലവറകളിലേക്ക്
വീതിയിലൊരു ചാലുകീറണം.
നിന്നെക്കുറിച്ചുള്ള ഓർമ്മകളെ, സങ്കല്പങ്ങളെ, സ്വപ്നങ്ങളെ
ഒഴുകിവരുന്ന ഇരുട്ടുകൊണ്ട് മുക്കിക്കളയണം.
കണ്ണീരിന്റെയത്ര കയ്പ്പില്ലെങ്കിലും
മടുപ്പിക്കുന്ന കടലുപ്പു കുടിപ്പിക്കണം.
അന്തമില്ലാത്ത തിരക്കുളിരിൽ
തളച്ച് ഇഞ്ചിഞ്ചായി കൊല്ലണം.
ശ്വാസത്തിനു പിടയുന്ന നിനവുകളുടെ പ്രാണൻ
കുമിളകളായി പൊങ്ങിപ്പൊട്ടുന്നത്
പുറത്താരും കേൾക്കാതിരിക്കാൻ
ഇടനെഞ്ചിലൊരു കൈ അമർത്തിപ്പിടിക്കണം.
ഒരു മൃദുസ്പർശനത്തിന്റെയോ സ്നിഗ്ധചുംബനത്തിന്റെയോ
ചൂടും ചൂരും ഓർമ്മയില്ലാത്ത
കൈത്തലം കൊണ്ടുവേണം നെഞ്ചമർത്താൻ.
ഇല്ലായ്കിൽ ആ ഓർമ്മക്കണികകൊണ്ട്
ഉള്ളിൽ നിനക്കുയിരുകിട്ടും.
ഹൃദയത്തിൽ നീ വെളിച്ചമായി നിറയും.

അത് വേദനയാണ്.
നിത്യനരകമാണ്.
പൊള്ളുന്ന ഓർമ്മകൾ നൽകുന്നത്
ഉണങ്ങാത്ത മുറിവുകളാണ്.
കാലാന്തരത്തിൽ പുഴുക്കൾ
മദിച്ചേക്കാവുന്ന മാരകവ്രണങ്ങൾ.

അതുകൊണ്ടു ഞാനെന്റെ പ്രാർഥന തിരുത്തട്ടെ:
ഉറവകളുടെ സത്യം വെളിവാകും മുൻപേ
എന്റെ സ്വന്തം ദാഹാഗ്നിയിൽ
ഞാൻ തന്നെ ദഹിച്ചമർന്നെങ്കിൽ!
പിന്നെയുമനങ്ങുന്ന പാതിവെന്ത മനഃശേഷിപ്പുകളിൽ
ഇരുൾനഞ്ചിറ്റിച്ചു ശാന്തിപകർന്നെങ്കിൽ!
സ്വച്ഛന്ദമൃത്യു.
Image courtesy : nowescape.com


Sunday, February 02, 2020

അതിവായന

എഴുതപ്പെടാത്ത വരികൾ വായിക്കാനുള്ള തിരക്കിൽ
നീ കാണാതെപോയ സ്നേഹാക്ഷരങ്ങളുണ്ട്.
ഒരു മാത്രയിൽ ഉയിരറ്റുപോയ സ്വരങ്ങളും
ഖരാദികളുടെ കടുപ്പംപേറിയ വ്യഞ്ജനങ്ങളും
അകമ്പടിക്കൊരുപിടി കൂട്ടക്ഷരങ്ങളും, പിന്നെ
വാശി മൂത്തു നീയെറിഞ്ഞുടച്ച ചില്ലുകളും.
നമ്മൾ-ലെ ചില്ലാണ് ആദ്യമുടഞ്ഞത്.
അവസാനത്തെ ഉമ്മയിൽ മ്മയും നിന്റെ സ്വന്തം.
ശേഷിച്ചതു നായാണ്.
നിന്റെ ശരികളുടെ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കേ
ലോകം ആ കുളിരിൽ മയങ്ങി നിൽക്കേ
പെയ്യുന്ന നിലാവിൽ പൊള്ളലേറ്റ്
വേദനകൊണ്ട് കുരയ്ക്കുന്ന നായ.

എന്ന്,
വരികൾക്കിടയിൽ വായിക്കാതിരിക്കാൻ
ഒറ്റവരിയിൽ സ്വയം തളച്ച ഞാൻ.




picture courtesy : askideas.com

Sunday, January 19, 2020

പേരറിയാത്തവർ

പണ്ട് വല്ലപ്പോഴുമൊക്കെ പോകാറുണ്ടായിരുന്ന ഒരു കടയുണ്ട്. എന്നും അടഞ്ഞു മാത്രം കാണപ്പെടാറുള്ള നാലഞ്ച് ഷട്ടർ മുറികൾ നിരന്നിരിക്കുന്ന ഒരു കെട്ടിടത്തിലെ ഇടയ്ക്കുള്ള ഒരു മുറി. പച്ചക്കറിയും പലചരക്കും വിൽക്കുന്ന ഒറ്റഷട്ടർ മുറിയും അതിനു മുന്നിൽ വരാന്തയിലൂടെ മുറ്റം വരെ ഗ്രില്ലിട്ട് നീട്ടിയെടുത്തിരിക്കുന്നതുമായ ഒരു നാടൻ കട. ഗ്രില്ലിട്ട ഭാഗത്ത് പലവിധം പച്ചക്കറികൾ വില്പനയ്ക്കായി വെച്ചിരിക്കും. ഉള്ളിൽ പലചരക്കും.

ആ കടക്കാരന്റെ പേര് എനിക്കറിയില്ല. ആളൊരു മുസൽമാൻ ആണ്. മുൻപ് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഏറ്റവും അടുത്ത് മാവേലി സ്റ്റോർ കഴിഞ്ഞാൽ ഉണ്ടായിരുന്ന കട ഇതാണ്. പലതവണയായി അവിടുന്നു സാധനങ്ങൾ വാങ്ങിയ കൂടെ അയാൾ എന്നെയും പരിചയപ്പെട്ടു. വീട്ടുകാരെ ഒക്കെ അങ്ങേർക്ക് അറിയാം. അപ്പോളൊന്നും പേരു ചോദിക്കാൻ ഞാനും ശ്രദ്ധിച്ചില്ല. നാട്ടുകാര്യങ്ങളും അതിന്റെ കമന്റും ഒക്കെയായി സംസാരിക്കാറുണ്ടെങ്കിലും എന്റെയുള്ളിൽ അയാൾ വെറുമൊരു കടക്കാരൻ മാത്രമായി നിലകൊണ്ടു. എനിക്കു വിളിക്കേണ്ടപ്പോൾ ഇക്കാ എന്ന് മാത്രം ഞാനയാളെ വിളിച്ചു.
മറ്റുകടകളിൽ പൊതുവേ പലവ്യഞ്ജനം പ്ലാസ്റ്റിക് കൂടുകളിലും മറ്റും കെട്ടി തരുമ്പോൾ ഇയാൾ പരമ്പരാഗത രീതിയിൽ കടലാസ് കുമ്പിളിൽ സാധനം പൊതിഞ്ഞ് ചണനൂൽ കൊണ്ട് കെട്ടി തന്നിരുന്നു.

അലങ്കോലമെന്ന് തോന്നിക്കുന്ന കടയിൽ നിന്നും ഓരോ കിടുപിടി സാധനങ്ങൾ അയാൾ കൃത്യമായി എടുത്ത് തരുന്നത് എന്നെ വിസ്മയിപ്പിച്ചിരുന്നു. അല്പം കഷണ്ടിയും അങ്ങിങ്ങു നരകളുമുള്ള അയാളുടെ മീശയും മുഖവും ഞാൻ മറന്നിരിക്കുന്നു. മുകളിലെ കുടുക്കുകളിടാത്ത അയഞ്ഞ ഫുൾകൈ ഷർട്ടും ധരിച്ച് അലസമായി ഉടുത്ത ലുങ്കിയിലാണ് ഇരുണ്ട നിറമുള്ള അയാളെ ഞാൻ കാണാറ്. ഇടയ്ക്കെല്ലാം എരിയുന്ന ഒരു സിഗരറ്റും ചുണ്ടിലുണ്ടായിരുന്നു എന്ന് ഓർമ്മിക്കുന്നു. പച്ചക്കറി അടുക്കിയ ഗ്രില്ലിട്ട ഭാഗം കടന്ന് ഷട്ടർ വരമ്പിന്റെ അടുത്തിട്ടിട്ടുള്ള മേശയ്ക്കു സമീപം നമുക്ക് നിൽക്കാം. മച്ചിൽ നിന്നും കെട്ടിത്തൂക്കിയ തുലാസിൽ ആടിക്കളിക്കുന്ന ഭാരക്കട്ടികളും കടലാസുകുമ്പിളുകളും എന്നെ ബാല്യത്തിലെ ഏതോ വ്യാപാരക്കാഴ്ചകളിലേക്ക് അന്നെല്ലാം എടുത്തെറിയുന്നുണ്ടാവണം.
ഒരിക്കൽ ഒരു സന്ധ്യാവേളയിൽ ഞാൻ സാധനങ്ങൾ വാങ്ങാനായി ചെല്ലുമ്പോൾ മേശയ്ക്കൽ അയാൾ പരിക്ഷീണിതനായി തലകുമ്പിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ അമ്മയെന്നു തോന്നിക്കുന്ന നന്നേ മെലിഞ്ഞ ഒരു വൃദ്ധയും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അയാളുടെ അതേ നിറമായിരുന്നു ആ അമ്മയ്ക്കും. പ്രായം പൊള്ളിച്ച ആ മുഖത്തെ കണ്ണുകൾ രണ്ടു കുഴികളിലേക്ക് ആണ്ടിരുന്നു. എന്നാൽ ചാരനിറം പടർന്ന ആ കണ്ണുകളിൽ ഒരു തിളക്കം കാണാമായിരുന്നു. ഞാൻ സാധങ്ങൾ ആവശ്യപ്പെട്ടപ്പോൾ അയാളെ ഒന്നു രണ്ടു വട്ടം വിളിച്ച് നിരാശയായ ആ ഉമ്മ അവ ഒന്നൊന്നായി എടുത്തു തന്നുതുടങ്ങി.

മുൻപെല്ലാം നല്ല തകൃതത്തോടെ സാധനങ്ങൾ തന്നിരുന്ന അയാൾക്ക് പകരം ഈ ഉമ്മ എടുത്തുതന്നാൽ നേരം കുറെ പിടിക്കുമല്ലോ എന്നെല്ലാം ഞാൻ വിചാരിച്ചു. എന്റെ മനസ്സു വായിച്ചിട്ടെന്നോണം, കടയിലെ അനക്കങ്ങൾ അറിഞ്ഞിട്ടാവാം, ബോധശൂന്യനെ പോലെ മേശയിൽ തലവെച്ചു കിടന്ന അയാൾ സാവധാനം എഴുന്നേറ്റു. അഴിഞ്ഞു പോകാറായ ലുങ്കി ഉടുത്ത് നന്നേ ക്ലേശിച്ച് അയാൾ നേരേ നിന്നു. എന്നോട് പഴയ പരിചയഭാവമൊന്നും കാണിക്കാതെ ഉമ്മയുടെ നേരേ തിരിഞ്ഞ് എന്തെടുക്കുവാ എന്നൊക്കെ ശബ്ദമുയർത്തി ചോദിച്ചു. അയാൾ മദ്യപിച്ചിട്ടുണ്ടാവണം. പാവം ആ ഉമ്മ ഒന്നും പറയാതെ ജോലി തുടർന്നു. ഉമ്മയോട് 'അങ്ങു മാറി നിൽക്ക് , മാറി നിൽക്കാനല്ലേ പറഞ്ഞത്' എന്നെല്ലാം ഉറക്കച്ചടവാർന്ന സ്വരത്തിൽ ഉച്ചത്തിൽ പറഞ്ഞിട്ട് എനിക്കു വേണ്ടുന്ന സാധനങ്ങൾ അയാൾ എടുത്തു തരുവാൻ തുടങ്ങി. ഉമ്മയാകട്ടെ മറുത്തൊന്നും പറയാതെ അയാളെ നീരസത്തോടെ നോക്കിക്കൊണ്ട് സൗകര്യപൂർവ്വം മാറിനിന്നുകൊടുത്തു. ഭാഗ്യത്തിനു കുറച്ചുമാത്രം വസ്തുക്കളേ എനിക്കന്ന് വാങ്ങാനുണ്ടായിരുന്നുള്ളൂ. ശേഷം അയാൾ കണക്കു കൂട്ടിയപ്പോൾ അയാളുടെ അവസ്ഥമൂലം എനിക്കു നഷ്ടം ഉണ്ടാകരുതെന്ന് കണ്ട് ഞാൻ മേശയ്ക്കരികിൽ ജാഗ്രതയോടെ നിന്നു. പണം കൊടുത്ത് അന്നു ഞാൻ പോന്നശേഷം വർഷങ്ങളായി അപൂർവ്വം അവസരങ്ങളിലേ ആ കടയിൽ കയറിയിട്ടുള്ളൂ.

ഇന്നലെ, വൈകിട്ട് ആ വഴി യാത്ര ചെയ്തപ്പോൾ അത്യാവശ്യം വേണ്ടുന്ന പച്ചക്കറിയും മറ്റും വാങ്ങാനായി ഞാൻ അവിടെ വണ്ടി നിർത്തി ഇറങ്ങി. എന്നെ നിരാശനാക്കിക്കൊണ്ട് അവിടെ എനിക്കു വേണ്ടുന്ന പച്ചക്കറികളൊന്നും ഇല്ലായിരുന്നു. പണ്ടേ വലിയ പകിട്ടില്ലാത്ത ആ കടയ്ക്ക് നന്നായി നോക്കിനടത്താത്തതിന്റെ എല്ലാ ഭംഗികേടും ഞാൻ കണ്ടു. പകുതിയോളം കാലിയാണ്. ഫ്രഷ് പച്ചക്കറി ഒന്നുമില്ല. കൂടുതൽ നാൾ ഇരിക്കുന്നതരം കുറെ കായ്കളും കിഴങ്ങുകളും ഉള്ളിയും മറ്റും ആണുള്ളത്. കറിപ്പൊടിക്കമ്പനിയുടെ ക്യു ആർ കോഡുള്ള ഒരു സ്റ്റിക്കർ കാണാവുന്ന ഒരിടത്ത് ഒട്ടിച്ചിട്ടുണ്ട്. അതിൽ 'ചങ്ങാതി സ്റ്റോഴ്സ്' എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. ആ കടയ്ക്ക് ഒരു പേരുണ്ട് എന്നത് ഞാൻ അന്നു വരെ ശ്രദ്ധിച്ചിരുന്നില്ല. കയറിച്ചെന്നപ്പോൾ അന്നു കണ്ട ഉമ്മയാണ് കടയിലുള്ളത്. എന്റെ ഓർമ്മയിലെ ചിത്രത്തിനെക്കാൾ അല്പം കൂടി അവരുടെ അവസ്ഥ മോശമായിട്ടുണ്ട്. അവരുടെ കണ്ണിലെ വെള്ളിത്തിളക്കം നല്ലതോ ചീത്തയോ എന്നെനിക്ക് അപ്പോഴും മനസ്സിലായില്ല.

"ഇക്കാ എന്ത്യേ.?" ഇക്കയുടെ മിടുക്കുള്ള സപ്ലൈ ആണെങ്കിൽ വേഗമാകുമല്ലോ കാര്യങ്ങൾ എന്നോർത്ത് ഞാൻ തിരക്കി.
കഷ്ടിച്ചു മാത്രം കേൾക്കാവുന്ന സ്വരത്തിൽ ആ ഉമ്മാ അവ്യക്തമായ ഒരാംഗ്യം കലർത്തി എന്നോട് പറഞ്ഞു : ".. പോയി.."

നന്നായി കേൾക്കാഞ്ഞതു കൊണ്ടും കൂടിയാണ്; ഞാൻ ചോദിച്ചു - "എവിടെ പോയി?"

വല്ലാതെ ഇടറിയ സ്വരത്തിൽ മറുപടി അവർ പറയാൻ ആഞ്ഞപ്പോഴാണ് ഞാൻ അവരുടെ മുഖത്ത് നോക്കിയതും അവരുടെ ഭാവം എന്നെ സ്തബ്ധനാക്കിയതും അവരുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞതും - "മരിച്ചുപോയി!!"

ഒരു നിമിഷം ഞാൻ ഷോക്കടിച്ചതുപോലെ നിന്നു. അവരുടെ വാക്ക് അവസാനിക്കുമ്പോൾ ഉയരാൻ കെല്പില്ലാത്ത ഒരു തേങ്ങലിന്റെ സ്വരം ഞാൻ കേട്ടു. അജ്ഞാതമായ തിളക്കമുള്ള കുഴിഞ്ഞ കണ്ണുകളിൽ നീർ പൊടിയുന്നതുപോലെ. എന്റെ കയ്യും കാലും ഒരു നിമിഷം മരച്ചു. സാധനം വാങ്ങാൻ വന്നതാണെന്ന് ഞാൻ മറന്നു.

"അയ്യോ.. ഞാൻ അറിഞ്ഞില്ലായിരുന്നു.. എന്തു പറ്റി.. എന്ന്.. എത്ര നാളായി...."
എന്നിങ്ങനെ മൂന്നുനാലു ചോദ്യങ്ങൾ അവിവേകിയായ എന്റെ പാഴ്നാവിൽ നിന്നും പിന്നെയും വീണു.

"മഞ്ഞപ്പിത്തമായിരുന്നു.. ഒരു മാസം.. പെട്ടെന്ന്..."

അടർന്നടർന്നു വീണ മറുപടികൾ. അവ പിന്നെയും നീറുന്ന ഓർമ്മകളിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോയിരിക്കാം. അവരുടെ കണ്ണുകൾ സജലങ്ങളായി, നീർമണികളാവാതെ, പൊഴിയാതെ വിങ്ങിവിങ്ങി നിന്നു.

എനിക്കവരെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. ഞാനോ? ആ പാവം വൃദ്ധയുടെ മുന്നിൽ നിഷ്പ്രഭനായ നിസ്സാരനായ ഒരു മൊണ്ണയായി നിന്നു. എനിക്കറിയാവുന്ന ക്ഷമാവാക്യങ്ങളൊന്നും അവരുടെ മുന്നിൽ ഏശില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.

"ഒ.. ഒരു ചിക്കൻ മസാല" എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.

അവരെ അഭിമുഖീകരിക്കാനാവാതെ, അതിന്റെ വില നൽകിയിട്ട്, ഇപ്പോഴും എന്തെന്ന് വിവേചിക്കാനാവാത്ത ഒരു മാനസികാവസ്ഥയിൽ ഞാൻ ആ പടിയിറങ്ങി.

പേരറിയാത്ത ആ കടക്കാരൻ എന്റെ ആരുമല്ല. എന്നിട്ടും ഞാൻ കരുതുന്നു എന്റെ ആരുമല്ല അയാളെങ്കിൽ പിന്നെ...?

© MS Raj 13/10/2019

Friday, January 17, 2020

മഴത്തുള്ളി

ചില സങ്കടങ്ങൾ മായ്ച്ചു കളയാൻ ചില സൗഹൃദങ്ങൾക്ക് ആകും.
മായ്ക്കാനാകാത്ത ചില സങ്കടങ്ങൾ തിളയ്ക്കുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ ചിലപ്പോൾ കഴിഞ്ഞെന്നും വരൂ. കനിവിറ്റുന്ന ഒരു വാക്കു തിരിച്ചു പറയാനാവാതെ, ഒരു നിമിഷത്തേക്കെങ്കിലും നിന്നെ പുണരാനാവാതെ, ശ്വാസം വിലങ്ങി ഞാൻ നിന്നിട്ടുണ്ട്. ചൂഴ്ന്നു നിന്ന നോവിൽ നിന്നും നിന്നെ പുറത്തെത്തിക്കാൻ എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. എനിക്ക് ആകെ ഉള്ളത് നിന്നോടുള്ള സ്നേഹമാണ്. പ്രണയമാണ്. അഭിനിവേശമാണ്. അടങ്ങാത്ത കൊതിയും ദാഹവുമാണ്. എനിക്കു പെയ്തിറങ്ങാനും ആയിരം പച്ചനാമ്പുകളായി തളിർത്തുയരാനുമുള്ള ഭൂമീ, ഞാൻ ഉതിരുന്നത് നിനക്കായി മാത്രമാണ്. നിന്നിൽ പെയ്തു കുതിർന്നു പടരുന്നതാണെന്റെ ജന്മസാഫല്യം.