Showing posts with label food. Show all posts
Showing posts with label food. Show all posts

Sunday, April 19, 2020

പെണ്ണുകാണൽ


രാവിലെ അരമനസ്സോടെയാണു ഒരുങ്ങിയത്; അതിന്റെ എല്ലാ നീരസവും എനിക്കുണ്ടായിരുന്നു താനും. ഞായറാഴ്ചയായിട്ടു സുഖമായിട്ട് ഒരു കറക്കം കിട്ടുന്നതിന്റെ രസം ഒരു വശത്ത്. പെണ്ണുകാണൽ പോലെ ഒരു ബോറു പരിപാടിക്ക് കൂട്ടു പോകുന്നതിന്റെ ചളിപ്പ് മറ്റൊരു വശത്ത്. അതും ഒരനിയന്റെ തുണക്കാരനായിട്ട്. എന്തു ചെയ്യാനാ, വിളിച്ചാൽ ഒഴിവാക്കാൻ വയ്യാത്ത കേസായിപ്പോയി.

“ഒൻപതു മണിയായിട്ടും ആടി തൂങ്ങി നിന്നോ കേട്ടോ... സമയത്തു ചെല്ലണം എന്നൊരു വിചാരമില്ല..” ശ്രീമതി പരാതിപ്രവാഹം തുടരുകയാണ്‌.

“പിന്നെ... പെണ്ണുകാണാനല്ലേ പോകുന്നത്, കല്യാണം കഴിക്കാനൊന്നും അല്ലല്ലോ. കൃത്യം മുഹൂർത്തം പാലിക്കാൻ?” എന്റെ കൗണ്ടർ.

“ദേ.. നമ്മുടെ കുടുംബത്തിൽ തന്നെ വെയ്റ്റിങ്ങിൽ ഒരു പാർട്ടിയെ വഴിയിൽ നിർത്തിയിട്ട് ആദ്യം വന്ന കൂട്ടരെ പെണ്ണു കാണിച്ചിട്ടുണ്ട് കേട്ടോ.. അതു കൊണ്ട് പറഞ്ഞ സമയത്ത് തന്നെ ചെല്ലാൻ നോക്ക്. എങ്ങാനും പത്തു പതിനഞ്ച് മിനിറ്റിൽ കൂടുതൽ താമസിച്ചാൽ നേരത്തെ തന്നെ ഒന്നു വിളിച്ചു പറഞ്ഞേക്കണം.”

എന്തിനും ഏതിനുമുള്ള അവളുടെ ഉപദേശം എനിക്ക് ഈർഷ്യ ഉണ്ടാക്കുമെങ്കിലും ഇതിലും ഒരു പോയിന്റുണ്ടെന്ന് എനിക്കു തോന്നി. സ്വന്തം പെണ്ണുകാണൽ കഥകൾ പോലും ശോകം സീനുകളാണ്‌. അതുകൊണ്ട് ഇത് ഒരു ബോറു പരിപാടിയാണെന്ന ചിന്ത എന്നിൽ പിന്നെയും പിന്നെയും പൊന്തി വന്നു.

രസം അതല്ല, കൂടെ വരുന്ന വിദ്വാനു പെണ്ണുകാണലേ ഇഷ്ടമല്ല. പെണ്ണുകാണൽ പോട്ടെ, സാമ്പ്രദായികമായ കല്യാണമേ ഇഷ്ടമല്ല. 'ഒരു രക്തഹാരമങ്ങോട്ടിടും, ഒരെണ്ണം ഇങ്ങോട്ടിടും, പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലും' ഈ ലൈനാകും അവന്റെ കല്യാണം എന്ന് കുടുംബവൃത്തങ്ങളിൽ ഒരു ശ്രുതി പണ്ടേയുണ്ട്. അതു പക്ഷേ അവന്റെ പാർട്ടിപ്രേമം കൊണ്ടായിരുന്നു. ഇപ്പോ പാർട്ടിയോട് വലിയ പ്രേമമില്ലെങ്കിലും ആദർശവാനായി ജീവിച്ചവൻ അതിൽ നിന്നും ഒട്ടും പിന്നോട്ട് പോയിട്ടില്ല എന്നാണ്‌ എന്റെ ധാരണ. പറ്റുമെങ്കിൽ ഇഷ്ടൻ തന്നെക്കാൾ പ്രായമുള്ള ഒരാളെ തന്നെ കെട്ടിക്കൂടെന്നില്ല. സാമ്പ്രദായികരീതിയെ വെല്ലുവിളിക്കാൻ ഇവൻ എന്ത് കടുംകയ്യും ചെയ്യും എന്നുറപ്പുള്ള അപ്പനും അമ്മയും ഇരുകൂട്ടർക്കും ഒത്തു പോകാവുന്ന മാർഗ്ഗങ്ങൾ തേടുന്നതിന്റെ ഭാഗമാണ്‌ ഈ ആദ്യ പെണ്ണുകാണൽ.

ഒരു ലോഡ് വ്യവസ്ഥകൾ വെച്ചിട്ടാണ്‌ ഇവൻ ഈ ചടങ്ങിനു ഇറങ്ങി പുറപ്പെട്ടതു തന്നെ. തുണ പോകേണ്ടത് ഞാനാണെന്ന് അറിഞ്ഞപ്പോൾ ഒഴിവാകുന്നെങ്കിൽ ഒഴിവാകട്ടെ എന്ന മട്ടിൽ ഞാനും അവന്റെ മുന്നിൽ കുറെ ഉപാധികൾ വെച്ചു. അതിൽ ഒന്നാമത്തേത് അലസമായ താടിയും മുടിയും പാടില്ല എന്നതാണ്‌. രണ്ട്, അലക്കിയ ഡ്രസ്സ് ധരിക്കണം; വൃത്തി വേണം എന്നതാണ്‌. മൂന്ന് തലേദിവസം കള്ളു കുടിക്കരുത്.... അങ്ങനെയങ്ങനെ. മുടിയാനായി അവൻ എല്ലാം സമ്മതിച്ചു. കാരണം മറ്റുള്ള ആരുടെയെങ്കിലും കൂടെ പെണ്ണു കാണാൻ പോകുന്നത് മൃതിയേക്കാൾ ഭയാനകം ആകാമെന്നത് തന്നെ. എന്തായാലും കാണാൻ പോകുന്നവനും കൂട്ടു പോകുന്നവനും ഒരുപോലെ താല്പര്യമില്ലാതെ ഈ പ്രഹസനത്തിനു ഇറങ്ങിത്തിരിച്ചു.

പെണ്ണിനെ ഇവന് ഇഷ്ടപ്പെട്ടാൽ തിരിച്ചു വീട്ടിൽ വരുന്നതിനു മുൻപു ചെലവു ചെയ്തേക്കാമെന്നാണ് എന്റെ ഓഫർ. ‘ഇന്നതു മിക്കവാറും കിട്ടീതു തന്നെ’ (മുതലാളിയുടെ മുഖത്തു പുച്ഛം)എന്നുറപ്പിച്ചാണ്‌ അവനും.

“എടാ, നീയൊക്കെ ഇതേതു കാലത്താ ജീവിക്കുന്നത്? ഇത്ര വയ്യാഴിക ആരുന്നേൽ നിനക്ക് കോഫീ ഷോപ്പിലോ പാർക്കിലോ വല്ലോം വെച്ചു പെണ്ണുകണ്ടാൽ പോരാരുന്നോ? അല്ലെങ്കിൽ ഒരു ദിവസം വല്ല റെസ്റ്റോറന്റിലേക്കും വിളിച്ച് ഒന്നിച്ച് ആഹാരം കഴിച്ചാൽ പോരാരുന്നോ?”

“എന്റെ പൊന്നുചേട്ടായീ.. ഞാൻ വീട്ടിൽ ആവതു പറഞ്ഞതാ അങ്ങനെ വല്ലോം ആണെങ്കിൽ ഞാൻ നല്ല കംഫർട്ടബിൾ ആയേനേന്ന്.. അപ്പോ പറയുവാ, അതവർ ഇങ്ങോട്ട് പറയാതെ നമ്മളെങ്ങനാ അങ്ങോട്ട് ആവശ്യപ്പെടുന്നേന്ന്?”

“ഇതൊക്കെ ഒരു പ്രശ്നമാണോഡേ?”

“ഒന്നെടപെടാൻ പറഞ്ഞാൽ ചേട്ടായിക്ക് വയ്യല്ലോ?”

“പൊന്നനിയാ... പോരുമ്പോൾ ഇഷ്ടപ്പെട്ടാലും ഇല്ലേലും നിനക്കു ചെലവു ചെയ്യാം. മാപ്പ്. മേലിൽ ഇങ്ങനെ ഒരു കോനാകൃതി ഉണ്ടാവാതെ നിന്നെ ഞാൻ കാത്തുകൊള്ളുകയും ആവാം. വാക്ക്.” വണ്ടി പാഞ്ഞു.

ഡിങ്കഭഗവാന്റെ അനുഗ്രഹത്താൽ നേരം വൈകാതെയും കഷ്ടപ്പാടുകൾ കൂടാതെയും ഞങ്ങൾ സ്ഥലത്തെത്തി.ഒരു തുടക്കക്കാരന്റെ എല്ലാ പതർച്ചയോടും കൂടി ആ ചടങ്ങ് നടന്നു. മനുഷ്യരുടെ എല്ലാ സെൻസറുകളും പ്രവർത്തിക്കുന്ന സമയമാണ്‌ ഇത്തരം സമയങ്ങൾ. ഞായറാഴ്ച ആയിക്കൊണ്ട് അയല്പക്കങ്ങളിൽ എവിടെയോ ബീഫ് വേകുന്നുണ്ടെന്ന് അവിടെ ചെന്നിറങ്ങിയതേ മനസ്സിലായി. പോർച്ചിൽ കിടന്ന കാറിന്റെയും സ്കൂട്ടറിന്റെയും നമ്പർ ഹൃദിസ്ഥമാക്കിയത് ഞാനും അവനും ഒരുപോലെ കഴിഞ്ഞു എന്ന് പിന്നീടുള്ള ഞങ്ങളുടെ ചർച്ചയിൽ വെളിവായി. കാർഷികപരമായി ഒന്നും ഇല്ല എന്നു തൊടിയിലെ ശുഷ്കിച്ച വാഴകളും വാടിയ ചേനകളും കാട്ടിത്തന്നു. വീടിന്റെ ഇടതുവശത്തായി കിണർ ഉണ്ട്. വച്ചിരിക്കുന്നത് ശേഷികുറഞ്ഞ പമ്പ്സെറ്റ് ആണെന്നതിനാൽ കിണറിനു വലിയ ആഴമില്ലെന്നും വേനലിലും വെള്ളത്തിനു വലിയ പ്രയാസമില്ലെന്നും കണക്കു കൂട്ടി. ഇടത്തരം വലിപ്പമുള്ള ഒരു കറിവേപ്പ് മുറ്റത്തോട് ചേർന്നു പറമ്പിൽ ഉള്ളതായും അതിൽ നിന്നും പതിവായി ഇല നുള്ളാറുണ്ടെന്നും ലക്ഷണങ്ങൾ കൊണ്ട് വ്യക്തം. വീടിന്റെ ഏകദേശ പഴക്കം, വീട്ടുവളപ്പിന്റെ ഏകദേശ വിസ്തീർണ്ണം (സെന്റിൽ), അവിടെ നില്ക്കുന്ന മൂപ്പെത്താത്ത അഞ്ചോളം തേക്കുമരങ്ങൾ, മൂന്നു ജാതി, ഒരു ആഞ്ഞിലി എന്നിവ എന്റെ ഫസ്റ്റ് ലുക്കിൽ പെട്ടെപ്പോളേക്കും ഞങ്ങൾക്ക് അകത്തു കയറാനുള്ള ക്ഷണം വന്നു.

വീടിന്റെ പരിസരത്തും ഉള്ളിലുമായി പതിവുള്ള ഇറെഗുലാരിറ്റീസ് കാണൻ സാധിച്ചതിൽ ഇവരുടെ ലൈഫ് സ്റ്റൈലിൽ കൃത്രിമമായ ഒരു അഡ്ജസ്റ്റുമെന്റും ഞങ്ങളുടെ വരവ് പ്രമാണിച്ച് നടത്തിയിട്ടില്ല എന്നു വ്യക്തമായി. ഗൃഹനാഥനുമായി പത്തു വീതം ചോദ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടത്തി. ഇങ്ങോട്ടുള്ള ചോദ്യങ്ങൾ പരമാവധി ഒഴിവാക്കാൻ അവന്റെ കുടുംബത്തെ പറ്റി വിക്കിപ്പീഡിയ പേജ് പോലെ ഞാൻ വിവരണം നല്കി. അതിനിടെ അവൻ ആ മുറി മുഴുവൻ ഒരു ഡിറ്റക്ടീവിനെ പോലെ നോക്കി വിലയിരുത്തുന്നുണ്ടായിരുന്നു. പ്രസന്റേഷൻ ബോധ്യപ്പെട്ടതിനാലാവണം അങ്ങേർ അവരുടെ കുടുംബത്തെപ്പറ്റി ഇങ്ങോട്ടും ഒരു ക്ലാസ് തന്നു. കേട്ടതു പോലെ ആൾ അധ്യാപകൻ തന്നെ. കുറെക്കാലമായി ചൊല്ലുന്ന പാഠം പോലെ ഉണ്ട് ആ വിവരണവും. ഭാര്യയെയും പരിചയപ്പെടുത്തിയ ശേഷം “തണുത്തത് എന്തെങ്കിലും കുടിക്കാൻ ആവാമല്ലേ” എന്ന മുഖവുരയോടെ നായികയെ വിളിച്ചു. ചമ്മലും മടിയുമൊക്കെ പതിറ്റാണ്ടു മുൻപേ പടിയിറങ്ങിപ്പോയവരുടെ കൂട്ടത്തിൽ നിന്നും ഒരു സ്മാർട്ട് പെണ്ണു വന്ന്‌ ട്രേയിൽ നിരത്തിയ ഗ്ലാസുകളിൽ ഓറഞ്ച് നിറമുള്ള ഏതോ ദ്രാവകം ഞങ്ങൾ ഇരുവർക്കും അച്ഛനുമായി നല്കി.

താങ്ക്സ് പറയാഞ്ഞതിനു ഞാൻ അവന്റെ നേരെ ഒന്നു നോക്കി. ടെൻഷനോ ചൂടോ കാരണം അവന്റെ മൂക്കിന്റെ തുമ്പത്ത് ഉരുണ്ടു കൂടിയ നേർത്ത വിയർപ്പു തുള്ളികളെ ഞാൻ മാത്രമേ കണ്ടുള്ളൂ. അവ യഥാസമയം നീക്കം ചെയ്യാൻ ഫാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ദ്രാവകം ഒരു സിപ് എടുത്തിട്ട് ഗ്ലാസ് ഞാൻ താഴ്ത്തി പിടിച്ചു. ഒള്ളത് പറയണമല്ലോ നല്ല സൊയമ്പൻ ഓറഞ്ച് ജ്യൂസ് ആ സമയത്ത് എന്തുകൊണ്ടും ഒരു അനിവാര്യത ആയിരുന്നു. പറഞ്ഞു കൊടുത്തത് പോലെ കുട്ടിയുടെ മുഖത്തു നോക്കി ഉടനെ തന്നെ ഗ്ലാസ് എടുത്തു, അടുത്ത സെക്കന്റിൽ ഒന്നുകൂടി നോക്കി, കുട്ടി പോയി അമ്മയുടെ അടുക്കൽ നിന്നു, ഞങ്ങൾ ഇരുവരും ഒരു തവണ ഗ്ലാസ് മൊത്തി.

ക്രിട്ടിക്കൽ മൊമന്റ് ഇതാണ്‌ എന്നു തിരിച്ചറിഞ്ഞ് ഞാൻ അനിയനെ എല്ലാവർക്കുമായി പരിചയപ്പെടുത്തി. അതേ സമയം അച്ഛൻ അമ്മയെ വിളിച്ച് മൂപ്പരുടെ ഒപ്പം ഇരുത്തി. സുഖശീതളമായ ജ്യൂസ് നുകർന്നുകൊണ്ട് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുടുംബ വൃത്താന്തങ്ങളും വ്യക്തി വിവരങ്ങളും ചോദിച്ചറിഞ്ഞു. കാര്യം, പേരും പഠിപ്പും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും അറിയാമായിരുന്നതു കൊണ്ട് അതിന്റെ വിശദാംശങ്ങളാണ്‌ കൂടുതലും ചോദിച്ചത്. അവൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടെന്ന് എനിക്ക് സാഹചര്യത്തിന്റെ പിരിമുറുക്കം കാരണം തോന്നി. പെട്ടെന്നുതന്നെ ചെറുക്കനും പെണ്ണിനും സ്വകാര്യമായി സംസാരിക്കാനുള്ള സമയം അനുവദിച്ചു. അതൊരു പത്തിരുപതു മിനിറ്റ് നീണ്ടതിനാൽ എനിക്ക് അവനോട് എന്തെന്നില്ലാത്ത അമർഷം തോന്നി. “എന്താ ചൂട്, അല്ലെ” എന്ന ക്ലീഷെ സംഭാഷണോദ്ഘാടന ഡയലോഗ് മുതൽ തുടങ്ങിയിട്ട് എന്റെ റേഞ്ച് പോകുന്ന ഒരു ഘട്ടമെത്തിയപ്പോളാണ്‌ പന്തികേടില്ലാത്ത ഒരു പുഞ്ചിരിയുമായി നായിക മെയിൻ സ്റ്റേജിലേക്കു തിരികെ വന്നതും പിന്നാലെ അവൻ പ്രവേശിച്ചതും. ഉള്ളിടത്തോളം കാര്യങ്ങൾ ഓകെ ആണെന്നു കണ്ട്, ‘വീട്ടുകാരുമൊക്കെയായി സംസാരിച്ച് ബാക്കി നടപടികൾ ആലോചിക്കാം’ എന്ന് എങ്ങും തൊടാതെ, എന്നാൽ പോസിറ്റീവ് ആയ ഒരു മറുപടിയും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

തിരിച്ചുള്ള യാത്രയിൽ അവനിൽ സമ്മിശ്ര വികാരങ്ങൾ ആയിരുന്നു. എന്തായാലും ചെലവ് എന്റെ ആയതു കൊണ്ട്, നിനക്കു ആളെ ഇഷ്ടപ്പെട്ടു അല്ലെ എന്ന് ചോദിച്ചു.

“ഇഷ്ടപ്പെട്ടൂ...” എന്നാലും എന്തോ ബാക്കി നില്ക്കുന്നു എന്ന മട്ടിൽ ആയിരുന്നു മറുപടി.

“സംഭവം ഒക്കെ കണ്ടിടത്തോളം കൊള്ളാം. താല്പര്യം ഉള്ള രീതിയിലാ എല്ലാവരും സംസാരിച്ചെ. എന്നാലും എനിക്കൊരു...” അവനു പിന്നെയുമെന്തെല്ലാമോ അങ്കലാപ്പ്.

“അതിപ്പോ നീ തിരക്കിട്ടു ഒന്നും തീരുമാനിക്കണ്ട. വീട്ടുകാരും കൂടി വന്നു കാണണമല്ലോ. അന്നും നിങ്ങൾ തമ്മിൽ സംസാരിക്കൂ. വേണമെങ്കിൽ പിന്നെ എപ്പോളെങ്കിലും പുറത്തെവിടേലും വെച്ചു കാണൂ. നിങ്ങൾ തമ്മിൽ ഒരു സിങ്ക് ആകും എന്നു തോന്നുന്നെങ്കിൽ മാത്രം നമുക്ക് മുന്നോട്ട് പോയാൽ മതി. എന്തു പറയുന്നു.?”

“ഉമ്മ്..” മൂളലിൽ അവന്റെമറുപടി ഒതുങ്ങി.

മുൻ ധാരണ പ്രകാരം ഞാൻ ബാറിന്റെ പാർക്കിങ്ങിലേക്ക് വണ്ടി കയറ്റി.

ഓരോ തണുപ്പൻ ബിയർ ഉള്ളിലേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ചേട്ടായീ, ഈ യാതൊരു പരിചയവും ഇല്ലാത്ത ഒരാളെ പരിചയപ്പെട്ട്, ‘ഇഷ്ഠപ്പെട്ട്’ ഒക്കെയും കെട്ടുക എന്നു പറഞ്ഞാൽ ഒരു സീനാണ്‌ അല്ലെ?”

എന്താണ്‌ അവന്റെ നീക്കമെന്നറിയാതെ ഞാൻ ഉഴറി.

“ആ, ആണ്‌.. എന്നാലും , അങ്ങനെ ഒക്കെ അല്ലെ പൊതുവിൽ കാര്യങ്ങൾ?”

“അപ്പോൾ എന്റെ ചോദ്യം ഇതാണ്‌.. ആ സ്ഥിതിക്ക് നമ്മൾ എന്തിനു ലൈഫിൽ കോമ്പ്രമൈസ് ചെയ്യണം?”

“കവി ഉദ്ദേശിച്ചത്?”

“നമുക്കീ ആലോചന ഡ്രോപ്പ് ചെയ്യാം?”

ഞാൻ ഞെട്ടി. “എന്നിട്ട്.. അല്ലല്ല.. എന്തിന്‌...?”

“ഇവളു വേറെ ആരെയേലും കല്യാണം കഴിക്കട്ടെ..!”

“നീ..??”

“ഞാൻ ഇന്നാളു ഒരു ആൾടെ കാര്യം പറഞ്ഞില്ലേ? ഓർക്കുന്നുണ്ടോ?”

ഉദ്വേഗം കാരണം ഞാൻ ബീയർ മഗ് വേഗം കാലിയാക്കി.

“ആ.. ഒണ്ട്! പണ്ട്. അതിനു്? ആ കേസ് മാര്യേജിലൊന്നും എത്തില്ല; തീർന്നു; തകർന്നു എന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ?”

“ഞാൻ അവളെ ഒന്നുകൂടി വിളിച്ചു സംസാരിക്കട്ടെ. അവളാകുമ്പോ, എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാം.. അതു തന്നെയല്ലെ അതിന്റെ ഒരു ഇത്..?”

ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. സംഭവം അവൻ പറഞ്ഞത് പോയിന്റാണ്‌.

“ഗുഡ് യാ. ആ സ്ഥിതിക്ക്... പിന്നെ.. ഒഴിച്ചുവെച്ച ബീയർ തണുപ്പു മാറും മുൻപേ അടിക്കുന്നതാണ്‌ ഇതിന്റെ ഒരത്!”

“ചേട്ടാ.. രണ്ടു ചിൽഡൂടെ പോന്നോട്ടെ. നാലു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും ഒരു എഗ് ബുർജിയും കൂടെ!!”

(THE END)

Sunday, July 29, 2018

മാജിക് മഷ്റൂം


2011. ഞായറാഴ്ച. ഇന്നലെ റൂമിൽ വന്നത് അല്പം വൈകിയാണ്‌. അഞ്ച് പ്രവൃത്തി ദിനങ്ങൾ സമ്മാനിക്കുന്ന ടെൻഷനും തിരക്കും ഇറക്കി വെച്ച് ശ്വാസം നേരെ വിടുന്ന ശനിയാഴ്ച അവസാനിപ്പിക്കാൻ ഇലക്ട്രോണിക് സിറ്റിയിലെ ബാറിൽ കിട്ടുന്ന കിങ്ങ് ഫിഷർ ബിയറോ ഓൾഡ് മങ്ക് റമ്മോ ധാരാളമാകും. കൂട്ടിനു ബട്ടർ റോട്ടിയും അകമ്പടിക്കായി ഒരു മഷ്റൂം മസാലയും ഉണ്ടെങ്കിൽ കേമമാകും. പകൽ മുഴുവൻ പൊടിപാറിച്ചും ചുട്ടു പഴുത്തും കിടന്ന റോഡ് ഏറെക്കുറെ വിജനമായിരിക്കും. ഫേസ്-II ലേക്കു തിരിയുന്ന ഫ്ലൈ ഓവറിനു കീഴിലേക്ക് പാളി വീഴുന്ന വെളിച്ചത്തിന്റെ അരികു പറ്റി ഒരു ഹിജഡ അന്നും നിന്നിരുന്നു. ഷിഫ്റ്റ് ജോലിക്കാർക്കായി ഓടുന്ന ടാറ്റ സുമോകൾ മാത്രം ഉച്ചത്തിൽ കന്നട പാട്ടുകൾ മുഴക്കി വന്നും പോയുമിരുന്നു. നടപ്പാതയിൽ കൃത്യമായ അകലത്തിൽ വളർത്തിയിരുന്ന മഞ്ഞയും റോസും നിറമുള്ള ചെറുമരങ്ങൾ തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ ശാന്തരായി നിന്നു. ഭക്ഷണവും മദ്യവും തന്ന അനായാസതയിൽ ഞാൻ സാവധാനം നടന്നു. വീശിയിട്ടുണ്ടെങ്കിൽ ഉറക്കം എളുപ്പമാണ്‌.

അവധി ദിവസത്തിന്റെ എല്ലാ ഘോഷങ്ങളും കേട്ടാണ്‌ ഉണർന്നത്. ഫോണിനു വാരാന്ത്യങ്ങളിൽ അലാം മുഴക്കാൻ അവകാശമില്ല. പകരം പല പല സാധനങ്ങൾ ഉന്തുവണ്ടികളിൽ വില്ക്കുന്നവരും പഴയ പത്രക്കടലാസും കുപ്പികളും വാങ്ങാൻ വരുന്നവരും ചേർന്ന് മണിയോടെ എന്നെ ഉണർത്തി. ഇന്നത്തെ ലോകം കാണാനും പത്രമെടുക്കാനുമായി വാതിൽ തുറന്നു. താഴെ റോഡിൽ നിന്നും രണ്ടാം നിലയിൽ ഞാൻ താമസിക്കുന്ന്നതിന്റെ അങ്ങേ വശത്തുള്ള അപ്പാർട്ട്മെന്റിന്റെ വരാന്തയിലേക്കാണ്‌ പത്രം എറിയുക. മലയാള പത്രം മസ്റ്റാണ്‌.

പുറത്ത് നല്ല ഉന്മേഷം കാണുന്നു. വരാന്തയിൽ അങ്ങിങ്ങു വെള്ളം വീണു കിടക്കുന്നു. അതെ, രാത്രി മഴ പെയ്തിരിക്കുന്നു! താഴെ, ടാറിടാത്ത വഴിയിലെ മൺകുഴികളിൽ വെള്ളം കെട്ടി നില്ക്കുന്നുണ്ട്. ഒരു ചാക്ക് പച്ചക്കറി കയറ്റിയ മോപ്പഡുമായി ഒരു അണ്ണാച്ചി കുഴിയിൽ ചാടാതെ വെട്ടിച്ചു പോകുന്നു. മഴ!!

നാട്ടിലും മഴ പെയ്തിട്ടുണ്ടാവും. ഇടവപ്പാതി എത്തുമ്പോൾ. തിരി മുറിയാതെ, ആർത്തലച്ചും കുത്തിയൊലിച്ചും ചെയ്യുന്ന ചറു പിറു മഴ. നനവും തണുപ്പും വറുതിയും സമ്മാനിക്കുന്ന അടമഴ. മണ്ണിന്റെ കാതിൽ സംഗീതമായും മേനിയിൽ പ്രേമമുദ്രകളായും പെയ്തലിയുന്ന മഴ.

പെട്ടെന്ന് മഷ്റൂം മസാല ഓർമ്മ വന്നു. ചായം പേറി ചെമന്ന ഏതെല്ലാമോ മസാലക്കൂട്ടിൽ എനിക്ക് ആഹരിക്കാൻ കിടക്കുന്ന ഇരുണ്ടുപോയ കൃഷി ചെയ്ത കൂൺകഷണങ്ങൾ. പേരുപോലും അറിയാത്ത കൂൺ. നമ്മുടെ പറമ്പിൽ മഴക്കാലത്ത് ഉണ്ടാകുന്ന കൂണിനു പേരുണ്ട്. അവയ്ക്കു തനതു മണമുണ്ട്, രുചിയുണ്ട്. ഓരോന്നും വെയ്ക്കാവുന്നതും വെയ്ക്കുന്നതുമായ രീതിയുണ്ട്. കൂൺ കിട്ടുന്നതിൽ തന്നെ അപൂർവ്വതയും ഉണ്ട്.

മണ്ണിനു സന്തോഷം വരുമ്പോഴാണ്‌ കൂൺ മുളയ്ക്കുക എന്നെനിക്കു തോന്നിയിട്ടുണ്ട്. മഴക്കാലത്തു കൂണുണ്ടാകുന്നത് അതുകൊണ്ടാവും. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നും രാവിലെ കൂൺ തേടി മഴയുടെ ഇടവേളനോക്കി ഒരു പോക്കുണ്ട്. ഉറക്കം ഉണർന്ന ഉടനെ, പല്ലു തേയ്ക്കുന്നതിനും സ്കൂളിൽ പോകുന്നതിനായി തയ്യാറെടുക്കുന്നതിനും ഇടയ്ക്കുള്ള ഏതെങ്കിലും സമയം.. ഒറ്റ ഓട്ടത്തിനു പോയി വരാവുന്ന ചില സ്പോട്ടുകളിൽ മണ്ണിന്റെ അതേ നിറമുള്ള മണ്ടയുമായി വിരിഞ്ഞു നില്ക്കുന്ന ഒരു കുഞ്ഞൻ കുട. വലിയ ഒരു പാവക്കൂൺ. നനമണ്ണിനെ തുളച്ചു കയറി വിജയം വരിച്ച ഒറ്റ ദിവസത്തെ ജീവനുള്ള ഒരു അദ്ഭുത സസ്യം; അല്ല കുമിൾ.


(Photos taken from internet)
ഒറ്റയാൻ പാവക്കൂണല്ലാതെ പിന്നെയും ഉണ്ടായിരുന്നു. ചെറുതെങ്കിലും മൂന്നോ നാലോ ചിലപ്പോൾ അതിലധികമോ കൂണുണ്ടാകുന്ന ഒരു സ്പോട്ട്. മഴമൂക്കുന്ന മിഥുനത്തിൽ, തോറനയ്ക്ക്, ആറാനയെ തോട്ടിലൊഴുക്കാനുള്ള മഴയത്ത് ആ അദ്ഭുതം സംഭവിക്കും. അനവധിയനവധി കൂണുകൾ, മാനത്തു നക്ഷത്രം വിരിയുന്ന പോലെ നിരന്നു കൂണു മുളയ്ക്കും - പെരുംകൂൺ. അധികം വിരിയാത്ത തലയാണ്‌ ഇവയ്ക്ക്, നേർത്തു നീണ്ട തണ്ടും.

പെരുംകൂണിനോടാണ്‌ ഏറ്റവും ബഹുമാനം കാട്ടുക. ആക്രാന്തം കൂടാതെയും ബഹലം വെയ്ക്കതെയും സാവധാനം പറിക്കണം. കൂണിന്റെ എണ്ണത്തെ കുറിച്ചും അളവിനെ കുറിച്ചുമൊന്നും അഭിപ്രായപ്രകടനം നടത്തിക്കൂടാ.. അങ്ങനെ അങ്ങനെ. മര്യാദകേട് കാട്ടിയാൽ പിന്നെ കൂൺ ഉണ്ടാവില്ലെന്ന് മുതിർന്നവർ ശാസിക്കുമായിരുന്നു. ഈ സാധനം വറുത്തരച്ചു വെയ്ക്കുന്നതിനോളം കിടപിടിക്കുന്ന മറ്റൊരു ഒഴിച്ചു കൂട്ടാൻ ഇല്ല. പിന്നെ കുഞ്ഞു കുഞ്ഞു കൂണുകൾ ഉണ്ട്, കൂട്ടം കൂട്ടമായി ഉണ്ടാകുന്നവ. അരിക്കൂൺ എന്നൊക്കെ പറയും. തൂവെള്ള നിറമുള്ളതും തവിട്ടു കലർന്ന ചാര നിറമുള്ളതും ഉണ്ട്. ഇത് മഞ്ഞളും തേങ്ങയുമൊക്കെ ചേർത്ത് തോരൻ വെച്ചാൽ കലക്കൻ ആണ്‌. കൂട്ടമായി കൂൺ ഉണ്ടാകുമ്പോൾ മണം വരുമെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അനുഭവമില്ല.

പറഞ്ഞു വന്നത് പാവക്കൂണ്‌ കിട്ടുന്നതിനെപ്പറ്റിയല്ലേ. പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് ഒറ്റയ്ക്കു നില്ക്കുന്ന, വല്ലപ്പോഴും മാത്രം കായ്ക്കുന്ന തെങ്ങിന്റെ തടത്തിനു മേലെ, നടവഴിയുടെ ഓരത്ത്, ഡിസംബറിൽ ഉണ്ണീശോപ്പൂക്കൾ ഉണ്ടാവുന്ന നാടൻ റബ്ബർ മരത്തിന്റെ പരിസരത്തായാണ്‌ കൂൺ കാണുക. പലപ്പോഴും തെറ്റാറില്ല. നടവഴിക്ക് അപ്പുറത്ത് ചില ദിവസങ്ങളിൽ ഇതു മുളയ്ക്കുന്നത് എന്നെ പറ്റിക്കാൻ ആവും. അതു കൊണ്ട് തിരയുമ്പോൾ അവിടെയും നോക്കണം. ചില ദിവസം കിട്ടുന്ന കൂൺ ചെറുതായിരിക്കും. ചിലപ്പോൾ അദ്ഭുതപ്പെടുത്തുന്ന വിധം വലുതും. നേരമില്ലാത്ത് നേരത്തു വന്ന് കൂൺ തേടി അത് കണ്ടെത്തുന്ന നിമിഷം നിധി കിട്ടിയ പോലെ സന്തോഷമാണ്‌.

പിന്നെയത് ശ്രദ്ധാപൂർവ്വം പിഴുതെടുക്കും. പാവക്കൂണിന്റെ കുടയെക്കാൾ വലിയ ഭാഗം തണ്ടാണ്‌. അതുകൊണ്ട് തണ്ട് പരമാവധി നീളത്തിൽ ലഭിക്കത്തക്ക വിധം പിഴുതെടുത്താൽ നേട്ടമാണ്‌. ഒരിക്കൽ ഇതു പോലെ രാവിലെ പോയിട്ട് കൂൺ കിട്ടിയില്ല. വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴി കൂൺ കണ്ടു - അതും മുട്ടനൊരെണ്ണം. ഞാനിത് രാവിലെ എന്തു കൊണ്ട് കണ്ടില്ല എന്ന് അതിശയിച്ചു. ആവേശത്തിൽ പറിച്ചപ്പോൾ തറ നിരപ്പു വെച്ച് തണ്ട് അടർന്നു പോന്നു. പുറത്തു വന്നതിലും കൂടുതൽ അടിയിലുള്ളതിനാൽ ഞാൻ വീട്ടിൽ പോയി തൂമ്പ കൊണ്ടുവന്ന് ശേഷിച്ച ഭാഗം മാന്തി എടുത്തു. വീട്ടിൽ ചെന്നപ്പോൾ അമ്മൂമ്മ പറഞ്ഞപ്പോളാണ്‌ ചെയ്ത അബദ്ധത്തിന്റെ ആഴം മനസ്സിലായത്. കൂണു കിളച്ചു പറിച്ചാൽ പിന്നെ ഉണ്ടാവില്ലത്രേ. അതും ഇരുമ്പു തൊട്ട്! സത്യമാണെങ്കിലും അല്ലെങ്കിലും പിന്നെ അധികം കൂൺ ഒന്നും അവിടെ നിന്നും കിട്ടിയിട്ടില്ല. ഇപ്പോൾ ഒട്ടും ഇല്ല.

ആ ഒറ്റ കൂൺ ഒരു കുഞ്ഞു തോരൻ വെയ്ക്കാൻ അതു മതിയാകും. അല്ലെങ്കിൽ ഒരു അഡാറ്‌ ചേരുവയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിലെ കനലിൽ വെച്ച് ചുട്ടെടുക്കും. ഇത്ര തനത് സ്വാദും മണവും ഉള്ള ഭക്ഷണം ഇല്ലെന്നാണ്‌ എന്റെ അനുഭവം. ചുവന്നുള്ളിയുടെ രുചിയും തേങ്ങാപ്പീരയുടെ ഇളം മധുരവും പച്ചക്കാന്താരിയുടെ തീക്ഷ്ണമായ എരിവും വെളിച്ചെണ്ണയുടെയും കരിയാപ്പിലയുടെയും പിന്നെ വാടിക്കരിഞ്ഞ വാഴയിലയുടെയും സമ്മിശ്രമായ നറുമണവും - ഒക്കെതിനും മേലെ വെന്തു ചുരുങ്ങിയ കുഞ്ഞി കുഞ്ഞി കൂൺ കഷണങ്ങളും. സ്കൂളിൽ കൊണ്ടു പോകാൻ ചോറാണ്‌. മിക്കവാറും രാവിലെ കഴിക്കുന്നതും ചോറുതന്നെ. ചൂടു കുത്തരിച്ചോറും കൂൺ ചുട്ടതും!! ആഹഹഹ!!

ഞാൻ മുറിക്കു പുറത്തു നില്ക്കുകയാണ്‌. കൂണുമില്ല ഒരു കുന്തവുമില്ല. ഇന്നലത്തെ അടി, വൈകി ഉണരൽ. ഫ്രഷ് ആയിട്ട് കടയിൽ പോകണം, പാൽ വാങ്ങണം. കറി വെയ്ക്കാൻ ഒന്നും ഇല്ല. മെയിൻ റോഡിൽ പോയാൽ അര കിലോ ചിക്കൻ കട് പീസ് വാങ്ങാം. ചോറു വെയ്ക്കാം, ഒരു പായ്ക്കറ്റ് തൈരും വാങ്ങാം - ജോറാക്കാം.

പത്രമെടുത്ത് തിരിഞ്ഞു നടന്നപ്പോളും മനസ്സിൽ വന്നത് ഇതാണ്‌ - കൂണുമില്ല ഒരു...

(വാല്ക്കഷണം - ഭൂമിക്കു സന്തോഷം വരാഞ്ഞിട്ടോ, അന്നൊരിക്കൽ കൂൺ കിളച്ചു പറിച്ചതു കൊണ്ടോ, ഉൽസാഹത്തിമിർപ്പിൽ പെരുംകൂൺ പറിച്ചിട്ടോ, വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം കാരണം മണ്ണിനു വന്ന മാറ്റം കൊണ്ടോ.. കൂൺ ഇപ്പോ തീരെ കിട്ടാറില്ല.)

Sunday, July 22, 2018

മൺസൂൺ മാംഗോസ്

വീട്ടിലേക്കുള്ള വഴിയുടെ അരികിൽ വേലിച്ചെമ്പരത്തികളുടെ ഇടയിൽ ആ മാവിൻ തൈയെ വളരാൻ അനുവദിച്ചത് ആർക്കും ശല്യമില്ലാതെ അതവിടെ നിന്നു പിഴച്ചോളും എന്നു കരുതിയിട്ടു തന്നെയാണ്. ആ നിരയിൽഇപ്പോൾ നാലു മാവുകളുണ്ട്. ഈ പറഞ്ഞ മാവ് ഇക്കൊല്ലം കന്നി കായ്ച്ചു. വളർന്നു മൂന്നാൾ പൊക്കത്തിനു മേലെ ആയിട്ട്.

രണ്ടു മാങ്ങകളാണ് അതിൽ ആകെ ഉണ്ടായത്. നാടായ നാട്ടിലൊക്കെ മാവ് പൂത്തും കായ്ച്ചും പഴുത്തും കഴിഞ്ഞ് മഴയും മൂത്ത് കാലം തെറ്റിയ കാലത്തും ഈ മാങ്ങകൾ രണ്ടും അവിടെ തന്നെ നിന്നു. അതുകൊണ്ടു തന്നെ ശ്രദ്ധാകേന്ദ്രമായ ഈ മാങ്ങകളെ എന്നും ജോലി കഴിഞ്ഞു തിരികെ പോകുന്ന വഴിക്ക് നോക്കാറുണ്ടായിരുന്നു. രാത്രിയായെങ്കിൽ മൊബൈലിന്റെ ലൈറ്റിൽ നോക്കും. എങ്ങാനും പഴുത്തു വീണോ? അതോ അവിടെ തന്നെയുണ്ടോ?

കുറേ നാളായി ഇതേ കഥ ത‌ന്നെ തുടർന്നപ്പോൾ പഴുത്തു നിൽക്കുവാണെങ്കിൽ ഇവന്മാരെ വീഴ്ത്തിയിട്ടുതന്നെ കാര്യം എന്നു വിചാരിച്ച് മാവിനെ കൈ‌കൊണ്ട് പിടിച്ചു കുലുക്കിയും മാവിൽ പടർത്തിയ കൊടിയെ എടങ്ങേറാക്കാതെ തായ്ത്തടിയിൽ ചവിട്ടിയുലച്ചും പരിശ്രമിച്ചിട്ടും മാങ്ങകൾ അടരാതെ തന്നെ നിലകൊണ്ടു.

ഇന്ന്, ഞായറാഴ്ച, വെറുതേ ഒന്നു നടക്കാനിറങ്ങിയപ്പോൾ ആ പതിവു നോട്ടത്തിൽ ഒരു മാങ്ങ മാത്രമേ കാണാനായുള്ളു. നോക്കിയപ്പോൾ ദേ കിടക്കുന്നു, ചോട്ടിൽ ചുനയുണങ്ങാതെ ചുന്ദരൻ മാങ്ങയൊന്ന്. വൈകിക്കിട്ടിയ ആ കന്നി മൂവാണ്ടൻ മാമ്പഴം അപ്പഴേ കൊണ്ടുപോയി മുറിച്ച് അപ്പനുമമ്മയ്ക്കുമൊപ്പം കഴിച്ചു. മഴക്കാലമായതിനാൽ മധുരത്തിനല്പം‌ മങ്ങലുണ്ടായിരുന്നെന്നു‌ മാത്രം.

ശുഭം.

Thursday, July 28, 2016

കുമരകം - 2

ഞങ്ങൾ ജലം കൊണ്ടു മുറിവേല്ക്കാൻ തയ്യാറായി ഇരിക്കവേ ആകാശത്തു മേഘങ്ങൾ ഒരു തായമ്പകയ്ക്കു വട്ടം കൂട്ടി. പൊടുന്നനെ തുള്ളിക്കൊരു കുടമെന്ന കണക്കിനു മഴ പെയ്യാൻ തുടങ്ങി. ആദ്യമൊക്കെ അവഗണിച്ചെങ്കിലും പടിഞ്ഞാറു നിന്നു വീശിയടിച്ച കാറ്റിൽ ബോട്ടിനുള്ളിലേക്കു മഴ നല്ല അസ്സലായി ചാഞ്ഞു പെയ്തു. നാലുചുറ്റും, കീഴിലും വെള്ളമായിരുന്നതു കൂടാതെ ഇപ്പോൾ ആകാശത്തു നിന്നും വെള്ളം..! നനഞ്ഞിരിക്കാൻ വയ്യാതെ ഗതികെട്ട് ബോട്ടിന്റെ വശങ്ങളിലെ മറ താഴ്ത്തി.


ട്‌ർ..ർ..ന്ന്‌ ബോട്ട് അപ്പോഴും ഓടിക്കൊണ്ടിരുന്നു. കാർഡ് ബോർഡ് പെട്ടിയിലടച്ച പൂച്ചക്കുഞ്ഞുങ്ങളുടെ അവസ്ഥയിൽ ഞങ്ങൾ ബോട്ടിലിരുന്ന്‌ വല്ലവിധേനയും കര പറ്റാൻ കാത്തിരുന്നു. പൊതിഞ്ഞുമൂടിയ ബോട്ടിൽ അര മണിക്കൂർ നേരം കൂടി പെരുമഴയത്ത് ഒരു പ്രയോജനവും ഇല്ലാതെ കായലിലൂടെ അലഞ്ഞശേഷം ഞങ്ങൾ കരപറ്റി.

ഭാഗ്യവശാൽ ബോട്ടിൽ കയറുമ്പോൾ ഒരു കുട കരുതിയിരുന്നു. ഞാൻ ആ കുട ചൂടി പുറത്തിറങ്ങി. കാർ ബോട്ട് കിടന്നതിനടുത്തേക്ക് കാർ കൊണ്ടു വന്നു. അപ്പോഴും തുള്ളിക്കൊരു കുടം കണക്കെപെയ്യുകയാണ്‌. വേറെ കുടയും കൊണ്ടു വന്ന്‌ ടീമിനെ മൊത്തം ബോട്ടിൽ നിന്നും ഇറക്കി, ബോട്ടുകാരന്റെ കണക്കും സെറ്റിൽ ചെയ്ത് കാറിൽ കയറി.

ഇനി??

ശാപ്പാട് അടിക്കണം. നേരം ഒന്നര കഴിഞ്ഞു. വിശന്നു തുടങ്ങിയിട്ടേ ഉള്ളൂ. തണ്ണീർമുക്കം ബണ്ട് കാണണം. അതിനു മുൻപ് തണ്ണീർമുക്കം കാരനായ സുഹൃത്ത് വർഗീസ് ചേട്ടനെ വിളിച്ചു. നമ്മടെ ലക്കെന്നു പറഞ്ഞാൽ മതിയല്ലോ, അവധിദിനമായിട്ടും അദ്ദേഹം ജോലിസ്ഥലമായ തിരുവനന്തപുരത്തു തന്നെയാണ്‌. എന്തായാലും മത്സ്യയിനങ്ങൾ വാങ്ങാൻ പറ്റുന്ന ഒന്നുരണ്ടു കടകളെപ്പറ്റിയുള്ള വിവരം തന്ന്‌ വർഗീസ് ചേട്ടൻ സഹായിച്ചു. എന്തുകൊണ്ടോ, തണ്ണീർമുക്കത്തു നിന്നും മീൻ വാങ്ങുന്നതിനോട് ചേട്ടനു യോജിപ്പില്ലായിരുന്നു. അങ്ങനെ ഞങ്ങൾ തണ്ണീർമുക്കത്തിനു വണ്ടി വിട്ടു.

കലശലായ മഴ അപ്പോഴും തകർക്കുകയാണ്‌. എങ്ങും വണ്ടി നിർത്താൻ തോന്നിയില്ല. സിനിമ, കറന്റ് അഫയേഴ്സ് എന്നിങ്ങനെ യുവത്വം തുളുമ്പുന്ന ചർച്ചകൾ പൊടിപൊടിക്കുന്നതു കൊണ്ട് ബോറടി തെല്ലുമില്ല. ചുമ്മാ വീട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്നതിലും നല്ലത് കൂട്ടമായിട്ട് ഇങ്ങനെ അലയുന്നതു തന്നെയാണ്‌(വണ്ടിയിൽ ഇന്ധനവും കയ്യിൽ ചിക്കിലിയും വേണം, മാസാദ്യം ആയിരുന്നു എന്നത് പ്രത്യേകം ഓർമ്മിക്കുക). അതിനിടെ ‘ഓർഡിനറി’യിലെ പാട്ടു കേട്ടപ്പോഴാണ്‌ അതിന്റെ സംവിധായകനെപ്പറ്റി പരാമർശം ഉണ്ടായത്. പുള്ളി ഒരു ‘വൺ ടൈം വണ്ടർ’ ആയിരുന്നെന്നാണ്‌ ഞങ്ങളുടെ ഒരു ഇത്. പക്ഷെ സദസ്സിലേക്ക് എന്റെ ചോദ്യം മറ്റൊന്നായിരുന്നു - ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ‘വൺ ടൈം വണ്ടർ’ ആരായിരുന്നു?? പല ഉത്തരങ്ങളും വന്നെങ്കിലും ക്വിസ് മാസ്റ്റർ ‘വെളിപ്പെടുത്തിയ’ ശരിയുത്തരം സരിത എന്നായിരുന്നു. സ്വയം മറന്ന ഞങ്ങളുടെ ചിരിയിലെ വനിതാപ്രാതിനിധ്യം 33% വും കടന്നു.

വണ്ടി ഓടിയോടി ബണ്ടും കടന്നങ്ങു പോയി. അജയ്-യുടെ പരിമിതമായ പ്രാദേശിക ജ്ഞാനം വെച്ച് ഒരു മീൻചന്ത, സാറി, ഫിഷ് മാർക്കറ്റ്(ഇതിനു നാറ്റം അല്പം കുറവുള്ള പോലെ) തപ്പുകയാണു ഞങ്ങൾ. ആലപ്പുഴ റൂട്ടിൽ അല്പം മുന്നോട്ടു പോയെങ്കിലും തിരികെ വന്ന് ആ കവലയിൽ തന്നെ മറഞ്ഞിരിക്കുന്ന ഒരു ചന്ത ഞങ്ങൾ കണ്ടെത്തി.

പിടയ്ക്കുന്ന കരിമീനും ഞുളയ്ക്കുന്ന കൊഞ്ചും ഇറുക്കുന്ന ഞണ്ടും പിന്നെ ഞങ്ങളുടെ താല്പര്യം അത്രയൊന്നും ആകർഷിക്കാതിരുന്ന വേറെന്തൊക്കെയോ മത്സ്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഈ കരിമീൻ ടൂറിസം ഉണ്ടാക്കിയ ഒരു ഹൈപ്പ് ആണെന്നും അതൊരു വിശേഷമില്ലാത്ത പ്രലോഭനമാണെന്നും ഞങ്ങളുടെ മുൻചർച്ചയിൽ നിരീക്ഷിക്കപ്പെട്ടിരുന്നു. കൂട്ടത്തിൽ കരിമീൻ കഴിച്ചവർക്ക് ആർക്കും അതിനെന്തെങ്കിലും സൊയമ്പനാലിറ്റി ഉള്ളതായി തോന്നിയില്ലത്രേ. ചുമ്മാ ഒരു രസത്തിനു തിന്നാവുന്ന ഒരു മീൻ, അത്രന്നേ. എതിരഭിപ്രായമുള്ളവർക്ക്, കരിമീൻ പൊള്ളിച്ചതോ കത്തിച്ചതോ എന്തൊക്കെ പറ്റുമോ ഒക്കെ ഒരുക്കി വച്ചിട്ട് വന്നു കഴിക്കാൻ എന്നെ വെല്ലുവിളിക്കാവുന്നതും എന്റെ ധാരണ തെറ്റായിരുന്നു എന്നു തെളിയിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാവുന്നതുമാണ്‌.


അതു കൊണ്ട്, ഞങ്ങൾ ചെമ്മീൻ മാത്രം വാങ്ങി. ഒരു കിലോ വെമ്പള്ളിക്കും, ഒരു കിലോ കഞ്ഞിക്കുഴിക്കും. പക്ഷേ അവിടെ ഞങ്ങൾക്കു കൗതുകമുണർത്തിയ കാഴ്ച പെടയ്ക്കണ കരിമീനൊന്നും അല്ലായിരുന്നു. മീൻ വൃത്തിയാക്കി തരാൻ അവിടെ സദാ കർമ്മനിരതരായ ഏതാനും ചേച്ചിമാർ ഉണ്ടായിരുന്നു. സാധാരണ വീട്ടുവേഷത്തിൽ, നിലത്തു പലകയിട്ടിരുന്ന്‌ മുന്നിലെ പ്ലാസ്റ്റിക്കിൽ നിരത്തിയിട്ടിരിക്കുന്ന ചെമ്മീനിൽ നിന്നും വേഗം വേഗം ഓരോന്നെടുത്ത്‌, ടപ്പേ ടപ്പേന്നു പൊളിച്ചു കയ്യിലടുക്കി, നിറയുമ്പോൾ മുന്നിലെ പാത്രത്തിലേക്കു തട്ടുന്നപണി ചെയ്യുന്നവർ. ഒരു കിലോ ചെമ്മീൻ ഒരുക്കാൻ ദാ ദാ ന്നു പറയുന്ന നേരം നേരം മതി, മോഹൻലാൽ പറഞ്ഞ പോലെ പൂവിറുക്കുമ്പോലെ. അത്ര കൈത്തഴക്കം. ഒരു പക്ഷേ ഞാൻ ഇക്കാഴ്ച അധികം കണ്ടിട്ടില്ലത്തതു കൊണ്ടുമാവാം. ചെമ്മീൻ മാത്രമല്ല, കയ്യിൽ കിട്ടുന്ന എന്തും, ഞണ്ടോ, കരിമീനോ നിസ്സാര സമയത്തിനുള്ളിൽ റെഡി ടു കുക്ക് പരുവത്തിലാക്കി കൊടുക്കുന്നു അവർ. പെടയ്ക്കണ കരിമീനെ വാങ്ങാൻ കിട്ടുമെന്നു പറഞ്ഞല്ലോ. അവറ്റോളെ ആ പെടയ്ക്കണ നിലയിൽ തന്നെ കശാപ്പു ചെയ്യുന്ന ദാരുണമായ കാഴ്ചയും ഉണ്ടവിടെ. ജന്തുസ്നേഹികൾ കേൾക്കണ്ട. കരിമീനെ എടുത്ത്, വാൽ പുറത്തേക്കു വരത്തക്കവിധം ഉള്ളം കയ്യിൽ പിടിച്ച്, നീണ്ടു നന്നേ കനം കുറഞ്ഞ കത്തികൊണ്ട് അതിന്റെ തൊലി അങ്ങു ചീന്തിയെടുക്കുവാണ്‌, പിന്നെ വായുടെ ഭാഗം തുരന്നു കളയുകേം ചെയ്യും. പിന്നെ അല്ലറ ചില്ലറ ചെത്തും വെട്ടും. നമ്മുടെ മീൻ വെട്ടാനുള്ള ഊഴം വരാനാണു ശരിക്കു കാത്തു നില്പ്. നിരവധി ആളുകൾ പല തരം മീൻ വാങ്ങി വൃത്തിയാക്കിച്ച് പാർസലാക്കി കൊണ്ടു പോകുന്നുണ്ടായിരുന്നു. ക്ലീനിങ്ങ് ചാർജ്ജ് കിലോ ഒന്നിന്‌ 20 രൂപയാണ്‌, അത് ബില്ലിൽ തന്നെ ചേർത്തു കൊടുത്താൽ മതി. ചേച്ചിമാരെ കസ്റ്റമേഴ്സ് ഡീൽ ചെയ്യേണ്ടതില്ല.

രണ്ടു കിലോ ചെമ്മീൻ സഞ്ചിയിലായി (വില 330 + 20). ഞങ്ങൾ തിരികെ യാത്ര തുടർന്നു. ഇപ്പോ സമയം കുറേക്കൂടി മുന്നേറിയിരുന്നു. മഴ ചെറിയതോതിൽ തുടർന്നു പോന്നതു കൊണ്ട് ബണ്ടിൽ നിന്ന്‌ ഒരു ഫോട്ടോ സെഷൻ നടന്നില്ല. ബണ്ടിലെ ഒരു വളവിൽ റോഡിന്റെ വീതിയെ വെല്ലുവിളിച്ച് ഒരു കെ.എസ്.ആർ.ടി.സി. കേറിയിങ്ങു വന്നു. ചിലർ വരുമ്പോൾ വഴീന്നു മാറിയില്ലെങ്കിൽ ചരിത്രമാവും എന്ന ട്രോൾ മെസേജ് ഓർത്തു പോയി. വഴിയരികിലെ ടാർപ്പോലിൻ കെട്ടിയ കുഞ്ഞു കടകളിൽ ഒന്നിൽ നിന്നും കാൽ കിലോ ഉണക്ക ചെമ്മീനും വാങ്ങി. പച്ച ചെമ്മീൻ നാളെ കട്ടപ്പന വരെ എത്തിക്കാൻ പറ്റാത്തതിനാൽ ഇത് അങ്ങോട്ടുള്ളതാണ്‌. വൈകുന്നേരങ്ങളിലെ കഞ്ഞി, മഴക്കാലത്തു സുലഭമായ ചക്കപ്പുഴുക്ക്, എന്തിനേറെ ഓഫീസിലേക്കുള്ള ചോറ്റുപാത്രത്തില്പോലും കാന്താരി ചേർത്ത ചെമ്മീൻ ചമ്മന്തി ഉണ്ടെങ്കിൽ ആസ്വാദ്യത വേറെ ലെവലാണ്‌!

യോദ്ധായിൽ ജഗതി പറഞ്ഞതു പോലെ വയറു കിടന്നു തിത്തെയ് പാടാൻ തുടങ്ങിയിരുന്നു. വിശപ്പു കെടുന്നതിനു മുന്നേ സെറ്റപ്പായ ഏതെലും റെസ്റ്റോറന്റിൽ വണ്ടി നിർത്തുക, മൂക്കറ്റം തട്ടുക എന്നൊരൊറ്റ അജണ്ടയേ ഇനി ബാക്കിയുള്ളൂ. അങ്ങനെ പോയിപ്പോയി പ്രശസ്തമായ ‘തറവാട്’ ഫാമിലി ഷാപ്പ് റെസ്റ്റാറന്റിൽ തന്നെ വണ്ടി ഒതുക്കി. കള്ളപ്പം, കപ്പ, പിന്നെ കരിമീൻ, ചെമ്മീൻ, കക്ക, ഞണ്ട് അങ്ങനെയങ്ങനെ ഒരു നീണ്ട ലിസ്റ്റ് വന്നു. കരിമീൻ നമ്മൾ പണ്ടെ വേണ്ടെന്നു വച്ചു, ചെമ്മീൻ കയ്യിൽ സ്റ്റോക്കുണ്ട്. അപ്പോ വേറെന്തെങ്കിലും പയറ്റാമെന്നായി. നാലുപേർക്കും ഓരോ കപ്പയും പിന്നെ ഒരു ഞണ്ടു കറിയും ഒരു താറാവു കറിയും പറഞ്ഞു. അതിൽ നില്ക്കില്ല എന്നറിയാമായിരുന്നു. അന്നു കൂടെ ഉണ്ടായിരുന്നവർക്ക് ഞണ്ട് എങ്ങനെ കഴിക്കണം എന്നൊരു ലൈവ് ഡെമോ ഞാൻ നടത്തിക്കാണിച്ചു. ഞണ്ടു തീറ്റയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന സഹധർമ്മിണിയെ മനസ്സിൽ ധ്യാനിച്ച് ഒരലക്കങ്ങട് അലക്കി. പൊരിപ്പൻ മസാലയും ഞണ്ടിൻ തോട്‌ ഏല്പ്പിച്ച പരിക്കുകളും കൊണ്ട് ആകെ എരിപൊരി പിമ്പിരി. എന്നിട്ടും തീർന്നില്ല, നാലു പേർക്കുമായി രണ്ടു കപ്പ കൂടെ പറഞ്ഞു. ഞങ്ങളുടെ മൂഡ്(ആക്രാന്തം) തിരിച്ചറിഞ്ഞ വെയിറ്റർ ‘ഒരു തലക്കറി ആയാലോ?’ എന്നു ചോദിച്ചു. ആ ചൂണ്ട സമയം അടുത്ത മീനുകളെപ്പോലെ ഞങ്ങളെല്ലാരുമങ്ങു കൊത്തിവിഴുങ്ങി.

കപ്പ നിരന്നു, തൊട്ടു പിന്നാലെ തലക്കറിയും വന്നു. ഞെട്ടിപ്പോയി - ഒരു വലിയ തളികയിൽ അത്ര വലുതല്ലെങ്കിലും രണ്ടു മീന്തല!! ചേട്ടാ, ഇതു ഫുള്ളാണോ? ഇതിന്റെ പകുതി മതിയാരുനല്ലോ എന്നു ഞാൻ പറഞ്ഞത് ഞങ്ങളെക്കൊണ്ടിത് കൂട്ടി(നോക്കി)യാൽ കൂടുമോ എന്ന സംശയം ഒന്നുകൊണ്ട് മാത്രമായിരുന്നു. “ഏയ്, അതു ചെറുതല്ലേ..” എന്ന വെയിറ്ററുടെ തള്ളിക്കളയലിനു കീഴ്പ്പെട്ട് ഞങ്ങൾ അങ്കം തുടർന്നു. എങ്ങനെ സഹിക്കും, വേമ്പനാട്ടു കായലു പോലെ കിടക്കുവാണ്‌ നല്ല ഇരുളൻ ചോപ്പു നിറത്തിൽ ചാറ്‌, അതിനിടെ ആഫ്രിക്കൻ പായലുപോലെ അങ്ങിങ്ങു കിടക്കുന്ന വെളുത്തുള്ളി, ഇഞ്ചി, കുടമ്പുളി എന്നിവയുടെ പീസുകൾ. കൊതുമ്പുവള്ളം പോലെ കിടക്കുന്ന ഉള്ളികഷണങ്ങൾ. രുചി പ്രവചിപ്പിക്കുന്ന മണം. കറിക്ക് ചൂടില്ല, എന്നുവെച്ചാൽ ഇരുന്നു ഉപ്പും പുളിയുമൊക്കെ സ്വാംശീകരിച്ച കറി. കപ്പയ്ക്കു ഇതിലും നല്ല ഒരു ജീവിത സഖിയെ കിട്ടാനില്ല! എങ്ങാനും തലക്കറി ബാക്കി വന്നാൽ പാർസലാക്കി വീട്ടിൽ കൊണ്ടുപോകാം എന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. വിധി (മീൻകറിയുടെ) മറ്റൊന്നായിരുന്നു. ലേശം പണിപ്പെട്ടിട്ടാണെങ്കിലും ഞങ്ങൾ കപ്പയും തീർത്തു; മീൻതലക്കറിത്താലം വടിച്ചും വെച്ചു. തലക്കറിക്ക് വെറും 250 രൂപയേ വിലയിട്ടുള്ളൂ.. അപ്പോ ബാക്കി ഐറ്റംസിന്റെ വില ഊഹിച്ചാൽ മതി.

സ്വതവേ ഭക്ഷണത്തോട് വിരക്തിയുള്ള ജ്യോ അന്ന്‌ ഒരു പാത്രം കപ്പയും ആനുപാതികമായി കറികളും കഴിച്ചു. രണ്ടാമതു വന്ന കപ്പയിൽ നിന്നും ഒരു പങ്കും അവളെ കഴിപ്പിച്ചു. സാധാരണ അവൾ കഴിക്കുന്നതു കണ്ടാൽ ഭക്ഷണത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ മൂഡ് പോകും. പക്ഷേ ഇന്ന്‌ കൊച്ചു തകർത്തു. നൃത്തം പഠിച്ചിട്ടില്ലാത്ത ഗംഗ തമിഴ്പാട്ടുപാടി നൃത്തം ചെയ്തൂന്നൊക്കെ കേട്ടിട്ടില്ലേ? സ്വന്തം ആമാശയത്തിന്‌ ഇത്ര കപ്പാസിറ്റിയുണ്ടെന്ന് ഏറെ നാളുകൾക്കു ശേഷം അവൾ തിരിച്ചറിഞ്ഞു. അജയ്-ഉം ജിഷ്ണുവും ഞാനുമൊക്കെ ഇത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതു കാരണം അതിൽ കഥയില്ലാതായി.

കുടത്തിലെ കള്ളിന്റെ കാര്യം പറഞ്ഞില്ലല്ലോ. കുടമൊന്നിനു 90 രൂപയാണ്‌. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ആരും കള്ളു കുടിച്ചില്ലെന്ന്‌ ഔദ്യോഗികമായി പറയാം. ഞാൻ ഒരു പെറ്റ് ബോട്ടിലിൽ ഒരു ലിറ്റർ ഒഴിച്ചു കൊണ്ടുപോന്നു.

തീറ്റ കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി. നേരിയ ചാറ്റൽ മഴയത്ത് ഞങ്ങൾ മടക്ക യാത്ര നടത്തി. വല്ല വിധേനയും വെമ്പള്ളിയിൽ അജയ്-യുടെ വീട്ടിൽ ചെന്നു കേറി. ആന്റിക്ക് ഞങ്ങളെ ചായ കുടിപ്പിക്കാൻ നന്നേ നിർബന്ധിക്കേണ്ടി വന്നു. കുറേ നേരം ഞങ്ങൾ വിശ്രമിച്ചു. ചെമ്മീൻ ചീയുന്നേനു മുന്നെ ആറു മണിയോടെ നേരേ ഇടുക്കിക്കു വെച്ചു പിടിച്ചു.

പെയ്ത്ത് കുളമാക്കിയ റംസാൻ ട്രിപ്പ് അങ്ങനെ ശാപ്പാടിന്റെ പച്ചയിൽ ഉജ്ജ്വലമായി.


എപ്പിലോഹ് - 1) കഞ്ഞിക്കുഴിയിൽ ചെന്നു പറ്റിയിട്ട് ഞാൻ ആദ്യം തേടിയത് ആ പെറ്റ് ബോട്ടിലായിരുന്നു. അടപ്പു ഒരു സീല്ക്കാരശബ്ദത്തോടെ തുറന്നു, ശ്വാസം മുട്ടിയിരുന്ന കള്ള്‌ ഒന്നു മൂരി നിവർന്നു. നുരഞ്ഞു മൂത്തു കള്ളൻ! ഒരു കള്ളപ്പം റെസിപ്പീക്കുള്ളതു ഊറ്റിക്കൊടുത്തിട്ട് ഞാൻ അതപ്പഴേ അകത്താക്കി. കേടാകുന്ന ഭക്ഷണ പാനീയങ്ങൾ നമ്മൾ പാഴാക്കാതെ യഥാസമയം ഉപയോഗിക്കണം.

2) ഫുഡ്ഡടി തീർന്നില്ല. അന്ന്‌ അത്താഴത്തിന്‌ കപ്പബിരിയാണി ആയിരുന്നു. എനിക്കതു വർണ്ണിക്കാൻ മേല
!

3) പിറ്റേന്ന് ഓഫീസിലേക്കുള്ള പൊതിച്ചോറിൽ ചെമ്മീൻ ചാകര!

4) സത്യം പറഞ്ഞാൽ പിന്നെ കുറെ നാളിങ്ങോട്ട് ഞങ്ങളുടെ ജാതകത്തിൽ ഇഷ്ടഭക്ഷണ സമൃദ്ധി എന്നൊരു യോഗം തെളിഞ്ഞു നിന്നിരുന്നു.

5) അതായത് ആ വാരാന്ത്യം വേറൊരു ട്രിപ്പ്...

Sunday, August 26, 2012

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

ഇടുക്കി സിവിൽ സ്റ്റേഷനിലെ ഓണാഘോഷം

2012 ആഗസ്റ്റ് മാസം 24ആം തീയതി ഓഫീസിലേക്കു പോകുമ്പോൾ ഒരു കൗതുകം മനസ്സിൽ പൊന്തി വന്നു - ജില്ലാ കളക്ടർ ഇന്നു മുണ്ടാണോ ധരിക്കുക? ലളിതമായി സംസാരിക്കുകയും നർമ്മം പറഞ്ഞു ചിരിക്കുകയും ചെയ്യുന്ന അദ്ദേഹം മുണ്ടുടുക്കുമെന്ന ഊഹം ശരിയായി.

വൈറ്റാന്റ് വൈറ്റ് - ഏറെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു. ആ മോഹത്തെ അലക്കിപ്പശമുക്കിയണിഞ്ഞുകൊണ്ട് രാവിലത്തെ ബസ്സുപിടിച്ചപ്പോൾ സ്ഥിരം സഹയാത്രികനായ അയല്പക്കം കാരൻ വിദ്യാർഥി ചോദിച്ചു: “ഇന്ന് ഓണാഘോഷമാണല്ലേ?” അവർക്കും ഇന്ന് ഓണാഘോഷം തന്നെ. “എന്നിട്ടു മുണ്ടില്ലേ?”
“മുണ്ട് ബാഗിലുണ്ട്. സ്കൂളിൽ ചെന്നിട്ടേ ഉടുക്കുന്നുള്ളൂ. ഇവിടുന്നേ മുണ്ടുടുത്തു പോയാൽ നാണക്കേടാവും.” ചുമ്മാതല്ല വടംവലി മൽസരത്തിൽ പങ്കെടുക്കാനുള്ളവർ നിർബന്ധമായും പാന്റ്സ് ഇടണമെന്ന് അവർക്ക് നിർദ്ദേശം കിട്ടിയത്. നാണം കെടുമെന്നുഭയന്നു മുണ്ടുടുക്കുന്നവർ.

ആരൊക്കെയോ ഇന്ന് കാലേകൂട്ടി ഓഫീസിലെത്തിയെന്നു തോന്നുന്നു. പൂക്കൾമൊക്കെ എപ്പഴേ റെഡി. അന്വേഷണകൗണ്ടറിനു മുന്നിലെ വിശാലമായ തറയിൽ വിടർന്നു കിടന്നു ഒരു സിമട്രിക് പൂക്കളം. അതിലും ആകർഷകം മുനയുള്ള അക്ഷരങ്ങൾ കൊണ്ട് അതിനുമേലെ ‘ഓണാശംസകൾ 2012’ എന്നെഴുതിയിരുന്നതാണ്‌.

ജില്ലാകളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി. എല്ലാ ജീവനക്കാർക്കും സന്ദർശകർക്കും കളക്ടർ ഓണാശംസകൾ നേർന്നു. തൊട്ടു പിന്നാലെ കളക്ടർ വിശേഷിപ്പിച്ച വി.ഐ.പി. എത്തി. സാക്ഷാൽ മാവേലി മന്നൻ വിത്ത് ഓലക്കുട ആൻഡ് അക്കമ്പനീഡ് ബൈ എ ലിറ്റിൽ വാമന!
മഹാബലി എയറുപിടിച്ചു നടന്നു സകലമാന ഓഫീസിലും കയറി കളക്ഷനെടുത്തു.; അല്ല ഓണാശംസ നേർന്നു. അനുഗ്രഹം നല്കി. ‘ഹാപ്പി ഓണം’ എന്ന് ഇംഗ്ലീഷ് പറയുന്ന ഒരു മാവേലിയെ ആദ്യമായാണു കണ്ടത്. കാരണം അന്വേഷിച്ചപ്പോൾ മൂപ്പർ പാതാളത്തിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെന്നും കേരളത്തിൽ വരുമ്പോൾ ഇക്കാലത്തു പിടിച്ചു നില്ക്കാൻ ഇങ്ങനെ ചിലതില്ലാതെ വയ്യെന്നുമായിരുന്നു മറുപടി. അടുത്ത സംശയം മഹാബലിക്കു മൊബൈലുണ്ടോ എന്നതായിരുന്നു. ഉടൻ വന്നു ഉത്തരം - ഉണ്ടെന്നും അതിപ്പോൾ ഭാര്യ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും. അപ്പോ കുടുംബസമേതം അവിടെ സെറ്റിൽഡാണോ എന്ന ചോദ്യത്തിന്‌ അവിടെ പരമസുഖമല്ലേ എന്ന മറുപടി എന്തുദ്ദേശിച്ചായിരുന്നു എന്നു മാത്രം മനസ്സിലായില്ല.

ശേഷം ശ്രീമാൻ വാമനൻ കളക്ട്രേറ്റിന്റെ മൂന്നാമത്തെ പടിക്കെട്ടിൽ കയറിനിന്ന് മഹാബലിയുടെ കിരീടത്തിന്റെ തുമ്പത്ത് ചവിട്ടി ഒരു മിനിറ്റോളം ഒറ്റക്കാലിൽ നിന്നത് കാണികളെയും ഫോട്ടോഗ്രാഫർമാരെയും അതിയായി വിസ്മയിപ്പിച്ച ഒരഭ്യാസപ്രകടനമായി മാറി. വിധേയത്വഭാവം എന്നതിന്റെ നിർവ്വചനമായിരുന്നു അപ്പോൾ മാവേലിത്തമ്പുരാന്റെ മുഖം. ഒടുക്കം അവർ തമ്മിൽ ‘എല്ലാം കോമ്പ്രമൈസാക്കി’.

സ്ഥലം എം.എൽ.എ. എത്തിയപ്പോൾ ചെണ്ടക്കാർക്ക് ഒരു നവോന്മേഷം വന്നു. ആ നേരം എല്ലാം ഞാനിപ്പ ശരിയാക്കും എന്നമട്ടിൽ ഒരു കിടിലൻ മഴയും പെയ്തു.

മത്സരങ്ങളായിരുന്നു അടുത്ത ആകർഷണം. സ്പൂണിൽ നാരങ്ങയുമായി ഓട്ടം(സ്ത്രീകൾക്കു മാത്രം) നടത്തിയതു നടത്തത്തിൽ കലാശിച്ചു. ലീഡ് ‘സ്പൂൺ പാടിന്‌’ ഏറിയും കുറഞ്ഞും നിന്നു. നിന്ന നില്പ്പിൽ കണ്ണും പൂട്ടി കുടം കണക്കിന്‌ അടിച്ചുതള്ളുന്ന ചേട്ടന്മാരൊക്കെ ‘എന്നാലീയുറിയൊരുകുറിനീയൊന്നടി’യെന്നു പറഞ്ഞ് കണ്ണുംകെട്ടി വിട്ടപ്പോൾ നിന്നു തപ്പി. ടോം ക്രൂയിസിന്റെ പടം വെച്ച് സുന്ദരനു മീശവരയ്ക്കൽ മൽസരം നടത്തിയപ്പോൾ യുവതികളുടെ തള്ളിക്കയറ്റം ഉണ്ടാവാതിരുന്നതു ശ്രദ്ധേയമായി. നിവിൻ പോളിയുടെ പടം വെയ്ക്കാമായിരുന്നു എന്നാരോ പരിഭവം പറയുന്നതുകേട്ടു. സുന്ദരിക്കുപൊട്ടുകുത്തൽ മൽസരത്തിന്‌ പടമായി വെച്ച ഐശ്വര്യാ റായിയുടെ (വിവാഹത്തിനു മുൻപത്തെ) ചിത്രം ആരും കൈ വെയ്ക്കാത്ത നിലയിൽ പിറ്റേന്നു രാവിലെയും തൽസ്ഥാനത്തു കാണപ്പെട്ടു. കണ്ണുകെട്ടി ആനയ്ക്കു വാലുവരച്ച ചിലർ കണ്ണിലെ കെട്ടഴിഞ്ഞപാടേ വരവീണ സ്ഥാനത്തേക്ക് ഒന്നു നോക്കിയിട്ട് ‘അയ്യേ’ന്നൊരു ഭാവത്തോടെ ഉയരുന്ന ചിരിക്കിടയിലൂടെ ഊളിയിട്ടുമുങ്ങി.

ഒരുമണിയായപ്പോൾ ശീലം കൊണ്ട് വയറ്റിൽ അലാം മുഴ്അങ്ങി. മത്സരം നടക്കുന്നയിടത്തു നിന്നും കണ്ണുകൾ ഇരു ബ്ലോക്കുകൾക്കുമിടയിലെ റോഡിൽ കെട്ടിയിരിക്കുന്ന പന്തലിലേക്കു നീണ്ടു നീണ്ടു ചെന്നു. ഒടുക്കം ആ വിളി വന്നു. കളക്ടർ, എം.എൽ.എ. മുതലായവരും മറ്റ് ഉന്നതോദ്യോഗസ്ഥരും ആദ്യപന്തിക്കിരുന്നു. ഒപ്പം വിശന്നു വലഞ്ഞവരും. ആവേശം മൂത്ത് എന്നാലൊന്നു വിളമ്പാൻ കൂടിയേക്കാം എന്നും കരുതിച്ചെല്ലുമ്പോൾ വിളമ്പാൻ ആളുമിച്ചം. സദ്യവട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഡി.എം. വരെ മുണ്ടും മടക്കിക്കുത്തി അവിയലുപാത്രവുമായി ഓടിനടന്നു വിളമ്പുതകൃതി! അവിടെ നമുക്കെന്നാ റോള്‌?

കൈ കഴുകാതെ അടുത്ത പന്തിക്കിരുന്നു. ഏതു സദ്യയ്ക്കാണ്‌ സാധാരണ കൈ കഴുകിയിട്ട് ഇരിക്കാറ്‌? അത് പരസ്യമാക്കുന്നമട്ടിൽ ഉടൻ ഒരു അറിയിപ്പുവന്നു - എല്ലാവരും അവരവരുടെ ഓഫീസുകളിൽ പോയി കൈ കഴുകേണ്ടതാണ്‌. ദായത്, വി.ഐ.പി.കൾക്കൊഴികെ ആർക്കും ഉണ്ണുന്നിടത്ത് കൈ കഴുകാൻ ഏർപ്പാടു ചെയ്തിട്ടില്ലെന്നർഥം.

തോരൻ,മെഴുക്കുവരട്ടി, ഇഞ്ചിത്തീയൽ, അവിയൽ, കാളൻ, അച്ചാർ, സാമ്പാർ, പരിപ്പ്, അച്ചാറുപഴമ്പപ്പടമുപ്പേരിശർക്കരവരട്ടി.. എല്ലാം കലക്കി. ഗോതമ്പുപായസത്തിന്‌ മധുരം നെല്ലിട മുന്നിൽ നിന്നു. അടപ്രഥമൻ കൃത്യം. പച്ചമോരിന്റെയും കാളന്റെയും സാമ്പാറിന്റെയും കൊഴുപ്പുകണ്ട് ഞെട്ടിയവർ കാന്റീൻകാർ തന്നെ ചമച്ച സദ്യയോ ഇതെന്ന് അദ്ഭുതം കൂറി.

ഉണ്ട ക്ഷീണത്തിൽ അല്പം വിശ്രമം. എന്നാൽ വയറൊതുങ്ങും മുൻപേ വടംവലി മൽസരത്തിനു വിളിമുഴങ്ങി. ആവേശം വലിഞ്ഞു മുറുകി നില്ക്കുന്ന ഉദ്വേഗനിമിഷങ്ങൾക്കുപകരം ഏകപക്ഷീയവും ഹ്രസ്വവുമായ വലികളില്പ്പെട്ട് വടം ചേരയേപ്പോലെ ഓരോ വശത്തേക്ക് ഇഴഞ്ഞുപോയി.

തുടർന്ന് കാവിലെ പാട്ടുമൽസരം. കളക്ട്രേറ്റ് ഹാളിലെ സ്റ്റേജിലുയരുന്ന കരോക്കെ ട്രാക്കിൽ മനം നട്ട് ഇടതു കൈവിരലുകൾ കൊണ്ട് ഇടത്തു ചെവി മൂടി, കണ്ണുകളടച്ച്, ആസ്ഥാനഗായകൻ കുഞ്ഞുമോൻ സാർ തുടർച്ചയായ മൂന്നാം വർഷവും ‘ഓണപ്പൂവേ പൂവേ പൂവേ..’ എന്ന ഗാനം പാടിയപ്പോൾ മണി നാല്‌ . പലരും അപ്പോൾ വീട്ടിലേക്കു യാത്ര തുടങ്ങിയിരുന്നു. സെറ്റുസാരിയിലും വെള്ളമുണ്ടിലും ചെളിപുരളാതെ ഒതുക്കിപ്പിടിച്ചും സൂക്ഷിച്ചും അടുത്ത ഓണാഘോഷത്തിനും ഇതലക്കാതെ പറ്റിക്കണം എന്ന ചിന്തയുമായി... ബോണസ്സും അഡ്വാൻസും തന്ന ചിരിയുമായി... ഹാപ്പി ഓൺ-അം.

Tuesday, October 04, 2011

കട്ടപ്പനയില്‍ ഭക്ഷണത്തിന് തീവില (From Mathrubhumi)

Source: link

കട്ടപ്പന: കട്ടപ്പന ടൗണിലെ ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് കഴിഞ്ഞദിവസം എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചു.

6 രൂപയായിരുന്ന ചായയ്ക്ക് 9 രൂപയായും 7 രൂപയായിരുന്ന കാപ്പിക്ക് 10 രൂപയായും വര്‍ധിപ്പിച്ചു. ബീഫ്‌ഫ്രൈ 50 രൂപയില്‍ നിന്ന് 75 രൂപയായും, ഊണിന് 35 രൂപയില്‍നിന്ന് 50 രൂപയായും വര്‍ധിപ്പിച്ചു. 6 രൂപയായിരുന്ന പൊറോട്ടയ്ക്ക് ഇപ്പോള്‍ വില 10 രൂപയാണ്. നാരങ്ങാവെള്ളത്തിന് 10 രൂപയായി വര്‍ധിപ്പിച്ചു. വില വര്‍ധിപ്പിച്ചെങ്കിലും വിലവിവരപ്പട്ടികയില്‍ പുതുക്കിയ നിരക്ക് രേഖപ്പെടുത്തിയിട്ടില്ല.

അരി, പയര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വില കുറയുകയാണ് ചെയ്തത്. പാലിനുമാത്രമാണ് വില വര്‍ധിച്ചത്. ഹോട്ടലുകളില്‍ തോന്നിയപോലെയാണ് വില ഈടാക്കുന്നത്.

എന്നാല്‍ വില നിയന്ത്രിക്കുന്നതിനുള്ള താലൂക്ക്-ജില്ലാ ഭക്ഷ്യ ഉപദേശകസമിതി ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല........
--------------

പണ്ട് , ഒരു പരിചയക്കാരന്‍ പത്രപ്രവര്‍ത്തകന്‍ (2003 ലാണ്) പറഞ്ഞിട്ടുണ്ട് , ഈ കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഏറ്റവും വിലയുള്ളത് ഹൈറേഞ്ചിലാണെന്ന്. കുറെ യാത്ര ചെയ്തപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് ഇതേകാര്യം. മറ്റുള്ളിടത്ത് എല്ലാ സ്ഥാപനങ്ങളിലും വില കുറവുണ്ടെന്നല്ല, മറിച്ച് തിരുവനന്തപുരത്തോ എറണാകുളത്തോ ആലപ്പുഴയിലോ ചെന്നാല്‍ വളരെക്കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം കിട്ടുന്ന ചെറുകിട സ്ഥാപനങ്ങള്‍ കാണാം. ഹൈറേഞ്ചില്‍ റെസ്റ്റോറന്റിലും നാടന്‍ ചായക്കടയിലും തട്ടുകടയിലും ഒരേ നിരക്കുതന്നെ.

ഒരു ചേട്ടന്‍ നടത്തുന്ന ഒരു ചായക്കട ഉണ്ട്‌. പുള്ളി തന്നെയാണു ചായ അടിക്കുന്നതും കാശ്‌ വാങ്ങുന്നതും... ചെറിയ കടയാണ്‌. പുള്ളീടെ വീട്ടില്‍ നിന്നാണു പലഹാരം ഉണ്ടാക്കി കൊണ്ടുവരുന്നത്‌. ഈ വിലവര്‍ധനവു പുള്ളിയും പ്രാവര്‍ത്തികമാക്കും. 1000 രൂപയുടെ കച്ചവടം പുള്ളിക്കുണ്ടാരുന്നു ഇതു വരെ എന്നു കരുതുക, ഇനിമേല്‍ അതു വലിയ മുതല്‍ മുടക്കില്ലാതെ തന്നെ 1300 ആകുന്നു. അതാണു വ്യത്യാസം

ബീഫിനു വില ഒരു കിലോയ്ക്ക്‌ രൂപ 20 കൂടിയിരിക്കാം, എന്നും കൊണ്ട്‌ ഒരു പ്ലേറ്റ്‌ ബീഫിനു ഒരു കിലോയ്ക്കുള്ളതിനെക്കാള്‍ വര്‍ധന ന്യായമാണോ?

അസോസിയേഷന്‍കാര്‍ പറയുന്നു , ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയില്‍ ആണെന്ന്‌ - കസ്റ്റമറെ (രുചി കൊണ്ടും, വൃത്തി , ഗുണം, വില എന്നിവ കൊണ്ടും) ആകര്‍ഷിക്കാന്‍ കഴിവില്ലാത്ത എതു ബിസിനെസ്സും കൂപ്പുകുത്തും... ഇല്ലെങ്കില്‍ കുത്തിക്കണം. അതിനു ജനം വിചാരിക്കണം.

ഒരു ചെറിയ കണക്കു പറയാം.
350 രൂപ ശമ്പളമുള്ള ഹോട്ടല്‍ തൊഴിലാളിയുടെ കൂലി 50 രൂപ കൂടി എന്നു കരുതുക. അങ്ങനെ പത്തു തൊഴിലാളികള്‍ ഉള്ള ഒരു സ്ഥാപനം. മുതലാളിക്കു ശമ്പളയിനത്തില്‍ വരുന്ന അധികച്ചെലവ്‌ ദിവസം 500 രൂപ.

40 പേര്‍ 3 പൊറൊട്ട വീതം തിന്നുന്നു ഒരു ദിവസം രാവിലെ. 120 പൊറൊട്ടയ്ക്ക്‌ നാലു രൂപ വര്‍ദ്ധിത നിരക്കില്‍ അധികവരുമാനം 480 രൂപ.
ഇതേ നാല്‍പതു പേര്‍ ചായയും കുടിക്കുന്നു. 40 * 3(അധിക നിരക്ക്‌) = 120.
ഇപ്പൊത്തന്നെ മുതലാളിയുടെ അധികച്ചെലവു മറികടന്നു.

ഈ നാല്‍പതു പേരില്‍ പത്തു പേര്‍ ബീഫു കഴിച്ചെന്നു കരുതുക. ഒരുകിലോ ബീഫു പോലും ചെല്വാകുന്നില്ല, എങ്കിലും അസംസ്കൃത വസ്തുക്കളിന്മേല്‍ അന്‍പതു രൂപ അധികച്ചെലവു മുതലാളിക്കുണ്ടെന്നു കരുതിയാലും, 25 രൂപ വീതം അധികം 10 പെരില്‍ നിന്നു- അതായതു 50 രൂ. മുടക്കില്‍ മുതലാളി നേടുന്ന വരുമാനം 250 രൂപ. ഇതു നാല്‍പതു പേരുടെ സാമ്പിള്‍ കണക്കുമാത്രം. മറുവശത്ത്‌ വാടക, ഇന്ധനം, വൈദ്യുതി, പലചരക്കു-പച്ചക്കറി സാധനങ്ങള്‍, പണിക്കൂലി എന്നിവയുടെയെല്ലാം വര്‍ദ്ധന കണക്കിലെടുത്താലും ഒരു ദിവസത്തെ മുഴുവന്‍ കച്ചവടത്തില്‍ നിന്നുള്ള അധികലാഭം എത്രത്തോളം വരും?

ഏതാനും നാളുകള്‍ക്കു മുന്‍പ് മില്‍മ പാല്‍‌വില ലിറ്ററൊന്നിനു മൂന്നു രൂപ കൂട്ടിയപ്പോള്‍, നമ്മുടെ ഹോട്ടലുകാര്‍ ചായയൊന്നിനു ഒരു രൂപ കൂട്ടി. ഈ വാര്‍ത്ത വരുന്നതിനു മുന്‍പുതന്നെ(ഓണക്കാലത്ത്) കട്ടപ്പനയില്‍ ചായവില 6 രൂപ ആയിട്ടുണ്ടായിരുന്നു. എന്തോരു യുക്തി ആണെന്നു നോക്കണേ. മൂന്നു ചാ‍യ വില്‍ക്കുമ്പോഴേക്കും മുതലിങ്ങുപോരും. ബാക്കിയോ?

ഈ മൈയ്‌യ്‌ദാന്നു പറയുന്ന സാമാനത്തിനു എത്രമാത്രം വിലകൂടിയിട്ടാ പൊറൊട്ടയൊന്നിന് നാലു രൂപ വെച്ചു കൂട്ടിയത്? ഒരു കിലോ മൈദയില്‍ നിന്നും 15 പൊറോട്ട ഉണ്ടാക്കാമെങ്കില്‍ ഈ കിട്ടുന്ന 60 രൂപയുടെ അധികലാഭം കൊണ്ട് ഹോട്ടലുടമ തിന്നു കൊഴുക്കത്തേയുള്ളൂ. അസംസ്കൃതവസ്തുക്കളുടെ വിലവര്‍ദ്ധനവിനു ആനുപാതികമായി ഉല്പന്നങ്ങളുടെ വിലകൂട്ടിയാല്‍ നാമമാത്രമായ വര്‍ദ്ധനവേ ഉണ്ടാകൂ എന്നു നിസ്സംശയം പറയാം. പൊറോട്ടമേക്കറുടെ കൂലി, ഇന്ധനം, എണ്ണ എല്ലാത്തിന്റെയും കൂടി ഉയര്‍ച്ച പരിഗണിച്ചാലും ആറ്-ഏഴ് രൂപയുടെ സാധനത്തിനു പൊടുന്നനെ 10 രൂപ വിലയിട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവും? അതുപോലെതന്നെയാണു ബസ് ചാര്‍ജ്ജ് വര്‍ദ്ധനയും. ഇന്നത്തെ(30 സെപ്റ്റം.) മാധ്യമം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് - ഗതാഗതമന്ത്രിക്ക് അബദ്ധം പറ്റിയതുകൊണ്ട് പുതുക്കിയ ബസ് കൂലിനിരക്കുകളില്‍ പരക്കെ അപാകതകള്‍! ഇനി അതു പരിഹരിച്ചെന്നു തന്നെ ഇരിക്കട്ടെ, ഇത്രയും നാള്‍ പൊതുജനത്തിന്റെ കയ്യില്‍ നിന്നും KSRTCയും സ്വകാര്യബസ്സുകളും പിടുങ്ങിയ കോടിക്കണക്കിനു രൂപയ്ക്കു ആരു സമാധാനം പറയും? പ്രതിപക്ഷം പോലും ഇതു കണ്ടില്ലെന്നുണ്ടോ? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളനിര്‍ണ്ണയത്തിലായിരുന്നു ഇത്തരം ഒരു പിഴവുവന്നതെങ്കില്‍(അനോമലി എന്നാണതിനെ പറയുക) ഇവിടെ എത്ര ദിവസം ഓഫീസുകള്‍ പ്രവര്‍ത്തിക്കാതിരുന്നേനെ? എത്ര രാഷ്ട്രീയക്കാര്‍ യുദ്ധകാഹളം മുഴക്കിയേനെ? ആനുപാതികമല്ലാത്തതും അശാസ്ത്രീയവും ഭീമവുമായ ഒരു വിലവര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുന്ന ഈ പകല്‍ക്കൊള്ള തടയാന്‍ ഇവിടെ ആരുണ്ട്?

വന്നുവന്ന് ഒരു കൂട്ടുകാരനെ വഴിയില്‍ വെച്ചുകണ്ടാല്‍ “വാടാവ്വേ, ഒരു ചായ കുടിക്കാം..” എന്നു പോലും പറയാന്‍ പറ്റില്ലല്ലോ!

പൊതുജനം കഴുത! ആദ്യത്തെ രണ്ടുമൂന്നു ദിവസം പഴിയും പരാതിയുമായി ഇങ്ങനെ നടക്കും. പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഭാഗമായി കണ്ട് അങ്ങു സ്വീകരിക്കും. അതിപ്പോ പാലിനു വിലകൂടിയാലും ഇന്ധനത്തിനു വിലകൂടിയാലും ഭീകരാക്രമണം/ബോംബ് സ്ഫോടനം എന്നിവ ഉണ്ടായാലും.

Monday, January 10, 2011

Fresh water fish fry at Electronic city, Bangalore

Being a person from an agricultural rural area of Kerala, I was not used to explore the delicacies called fast food and junk food (except those in the country wayside shops called 'thattukada'). In fact it was only after joining Infy I tasted something called pizza.

Then I didn’t like it too. How can one feel okay when he is so distressed since missing the boiled rice in the food court. It was the only one item available in the company food court which tasted somewhere close to my home food.

Same is the case with foods from other parts of the country.

Exceptions: Roti, naan, North Indian non veg dishes, Bengali items served in Rumi's Food court, Tandor Chicken, Andhra style chicken biriyani... yeah, over. Since it is rice, somehow I am OK with fried rice. Pizza - I am no enemy of it. That's all. Chilly/Egg bajji are OK. Pani puri I can’t take :-(. If the breakfast menu has something like idly, dosa, upma, poori or any Kerala special (of course not in our food courts) appam, idiyappam, putt, kappa (this is too much to expect) I’ll be happy. To summarize, I am very homesick in terms of food also.

Similarly, I kept a distance from street foods also. It is prepared at roadside. Dust, smoke, poor oil, low quality ingredients, unclean surroundings and utensils. There are n reasons. But still i fell for one. Yes! That too a non veg dish. It is the fish fry sold after sunset on cart, behind the bus stop, opposite to NTTF, E-city, Bangalore.

I have been to this area for 3.5 years. I never bothered to notice what are prepared there. Here you can see a place for sugar cane juice, a fast food center(friend rice etc.), another cart for non-veg dishes(fried chicken, chicken liver, mackerel fish fry etc.), One cart selling chily/egg bajji, bonda, etc. My cart, the exclusive fish fry cart is the last one, usually seen at the first position as viewed from the bus stop.

In fact they are doing big business, as they collect thousands in a few hours every evening. As I mentioned earlier, I haven't noticed the big business going on here all these years. I was not interested in street food for the sake of the stable state of my stomach. A nice meal can make me happy for the whole day and a bad eat can spoil my next day too. One day, my cousin, he is a manager in a premium automobile dealership, asked me whether i had ever had the fish fry sold there. He knows my interest in fish/seafood.

I told no.

He smiled, "Man, you must try it. It is very good."

"Uh.. How come you having these? Street foods?"

His smile spread again. He is used to street foods and tried all varieties of food available at least in South India. I trusted his words. He doesn’t say anything just like that. But, still i was a bit hesitant to try it out. 'Chettan' told, "I haven’t tasted Catla fish this good and tasty in my life ever." I couldn’t believe his words because more than 5 years he had been to Mangalore where fish/seafood is a lifestyle and culture. He added, "Rajmon, I don’t suggest a dish to any one if it is not approved by my stomach. I didn’t face tough time after eating this, instead liked it."

"Okay." I was convinced.

One day, after leaving office, I walked to E-city as usual. This fish cart was there. A lean lady was frying catla on a big thick pan. The oven was a cylindrical one with almost one foot height. One part of it was open; through this opening the lady put the firewood. A CFL lamp is hung from the roof of the cart spreading cool light over the frying pan. Spicy steam was coming from the pan and the heat radiated from the urn as she set more fire. About 8-10 whole fishes were placed on the pan. The fins/scales were properly removed, retaining the tail and each of the fish was opened very neatly right below its chin to the abdomen(?) whilst removing its internal unusable parts. On the flesh, vertical cracks were made so that oil and masala can reach inside the flesh and the item tastes uniformly. While frying, the fish was not dipped fully in the oil. Instead, occasionally she was pouring 1-2 tablespoons of oil using the flat ended spoon which she used to pick/flip the fish pieces. Interesting part is the fish is already cleaned and some masala is applied and kept in a big bucket at the right side of the cart. Now, while frying she again smears a masala (from the smell and taste it seems to be a mixture of red chilly powder, salt and pepper powder) using the spatula two three times. On the hot plate the masala unites with the 'Ruchi Gold' oil and sticks to the fleshy fish.

It takes 5-8 minutes to prepare a fish ready for serving. She puts it on a piece of dry leaf spread on a sheet of folded newspaper. As you hold it, if you feel your piece is too hot to hold, get some more paper to stack your serving. There is no other way because you should enjoy it when it is very hot.

The fish is from some dam near Krishnagiri. Every day the fish is brought from there. Sometimes it won’t be the lady; a guy will be handling the shop. My personal opinion is it tastes better when the 'Akka' (the lady) fries it. She charges you based on the size of the fish; generally the price range is Rs. 15-40. Remember, ordinary restaurants in E-city charge at least Rs. 50 for a fish fry. Anyway, I second my cousin's opinion after trying it there. I love the dish, I am almost regular there and it has no history of blasting inside!

PS: A problem is the shop is not regular. You have to eat standing, stray dogs will be around you expecting a share (in the form of bones though) and the premises are not ideal for eating. Just turn towards Hosur road, start from tail end and finish with head, watch for sharp or needle like bones in each pinch of flesh and enjoy!