Showing posts with label നാട്. Show all posts
Showing posts with label നാട്. Show all posts

Sunday, September 09, 2018

നെടുംതൂണുകൾ

ചെറുപ്പത്തിൽ വായിച്ച ഒരു‌ കഥയോർക്കുന്നു. മണ്ടനായ ഒരുവന് ഒരിക്കൽ ഒരു ആധി - ആകാശത്തിനു തൂണില്ലല്ലോ, ഇപ്പോൾ അത് ഇടിഞ്ഞുവീഴുമല്ലോയെന്ന്. പരിഭ്രാന്തനായ അവൻ നെട്ടോട്ടം ആരംഭിച്ചു. ഒടുവിൽ ഒരു സന്യാസിയുടെ മുന്നിൽ എത്തി. മൂപ്പരോട് തന്റെ ആശങ്ക അറിയിച്ചു. ഉത്തരം പറയുന്നതിനു പകരം സന്യാസി ഒരു കാര്യം ചെയ്യാനേൽപ്പിച്ചു. "ചെന്ന് മുന്നിൽ കാണുന്നവരെ എല്ലാം ചീത്ത വിളിക്കുക. എന്നിട്ട് തിരിച്ചു വന്ന് നിന്റെ അനുഭവങ്ങൾ പറയുക."

അവൻ അപ്രകാരം ചെയ്തു. ചിലർ അവനെ തിരിച്ചു ശകാരിച്ചു. ചിലർ ഭ്രാന്തനെന്നു കരുതി അവഗണിക്കുകയോ ഓടിച്ചു വിടുകയോ ചെയ്തു. ചിലർ മർദ്ദിച്ചു. ഒടുക്കം അവനൊരു വീടിന്റെ മുന്നിൽ ചെന്നു. ചീത്തവിളിക്കാൻ വീട്ടുകാരെ അന്വേഷിച്ചു. ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവരെയും പതിവുപോലെ അവൻ ചീത്തവിളിച്ചു.

അവന്റെ വിളയാട്ടം കഴിഞ്ഞിട്ടും ശാന്തയായി നിന്ന ആ സ്ത്രീ അവനെ ഉണ്ണാൻ ക്ഷണിച്ചു. ഇലയിട്ട് അവന് തൃപ്തി വരുവോളം ഊണു വിളമ്പി. അല്പം മുൻപു വരെ മുഴുവൻ ലോകരെയും ചീത്ത വിളിച്ചു നടന്ന അവന്റെ ഉള്ളിൽ ഈ സ്ത്രീയുടെ അലിവോടെയുള്ള പെരുമാറ്റം പ്രശാന്തി നിറച്ചു. അകാരണമായി അസഭ്യം പറഞ്ഞതിനു ആ അമ്മയോട് മാപ്പിരന്ന് അവൻ സന്യാസിയുടെ അടുക്കലേക്ക് തിരികെ പോയി നടന്ന കാര്യങ്ങൾ ഉണർത്തിച്ചു. അപ്പോൾ സന്യാസി അവനോട് പറഞ്ഞു : "ആ സ്ത്രീയെ പോലെയുള്ളവർ ഇന്നും ഈ ലോകത്ത് ഉള്ളതുകൊണ്ടാണ് ആകാശം തൂണില്ലാഞ്ഞിട്ടും ഇടിഞ്ഞു വീഴാത്തത്."

ഈ മഴക്കെടുതിക്കാലം കഴിയുന്ന വേളയിൽ ഞാൻ മനസ്സിലാക്കുന്നു അന്നത്തെ കഥയിലെ ആകാശം പേറുന്ന അമ്മയുടെ മക്കൾ അനേകമനേകം പേർ ഇന്നും നമുക്കിടയിലുണ്ട് എന്ന്. മേഘം തോരാപ്പെരുമഴയായി പെയ്തിറങ്ങിയാലും മഹാപ്രളയമായി മുക്കിക്കളഞ്ഞാലും സ്നേഹത്തിന്റെ, കരുണയുടെ, ആർദ്രതയുടെ, സമർപ്പണത്തിന്റെ നെടുംതൂണുകളായി നിലകൊള്ളാൻ ആ അമ്മയുടെ മക്കളുണ്ടാവും എന്ന്.

പ്രിയപ്പെട്ട #ജെയ്സൽ, നിങ്ങൾ ആ അമ്മയുടെ ഒരു മകനാണ്. ആ മക്കളുടെ പ്രതിനിധിയാണ്. നിങ്ങൾക്കും നന്മ നിറഞ്ഞ നിങ്ങളുടെ നൂറായിരം സഹോദരങ്ങൾക്കും എല്ലാ ഐശ്വര്യവും നേരുന്നു. നന്ദി, മലയാളനാടിനു മേൽ ആകാശം ഇടിഞ്ഞു വീഴാതെ കാത്തതിന്.

#CelebrateHumanity #KeralaFloods #togetherWeCan

Sunday, July 29, 2018

മാജിക് മഷ്റൂം


2011. ഞായറാഴ്ച. ഇന്നലെ റൂമിൽ വന്നത് അല്പം വൈകിയാണ്‌. അഞ്ച് പ്രവൃത്തി ദിനങ്ങൾ സമ്മാനിക്കുന്ന ടെൻഷനും തിരക്കും ഇറക്കി വെച്ച് ശ്വാസം നേരെ വിടുന്ന ശനിയാഴ്ച അവസാനിപ്പിക്കാൻ ഇലക്ട്രോണിക് സിറ്റിയിലെ ബാറിൽ കിട്ടുന്ന കിങ്ങ് ഫിഷർ ബിയറോ ഓൾഡ് മങ്ക് റമ്മോ ധാരാളമാകും. കൂട്ടിനു ബട്ടർ റോട്ടിയും അകമ്പടിക്കായി ഒരു മഷ്റൂം മസാലയും ഉണ്ടെങ്കിൽ കേമമാകും. പകൽ മുഴുവൻ പൊടിപാറിച്ചും ചുട്ടു പഴുത്തും കിടന്ന റോഡ് ഏറെക്കുറെ വിജനമായിരിക്കും. ഫേസ്-II ലേക്കു തിരിയുന്ന ഫ്ലൈ ഓവറിനു കീഴിലേക്ക് പാളി വീഴുന്ന വെളിച്ചത്തിന്റെ അരികു പറ്റി ഒരു ഹിജഡ അന്നും നിന്നിരുന്നു. ഷിഫ്റ്റ് ജോലിക്കാർക്കായി ഓടുന്ന ടാറ്റ സുമോകൾ മാത്രം ഉച്ചത്തിൽ കന്നട പാട്ടുകൾ മുഴക്കി വന്നും പോയുമിരുന്നു. നടപ്പാതയിൽ കൃത്യമായ അകലത്തിൽ വളർത്തിയിരുന്ന മഞ്ഞയും റോസും നിറമുള്ള ചെറുമരങ്ങൾ തെരുവു വിളക്കുകളുടെ മഞ്ഞ വെളിച്ചത്തിൽ ശാന്തരായി നിന്നു. ഭക്ഷണവും മദ്യവും തന്ന അനായാസതയിൽ ഞാൻ സാവധാനം നടന്നു. വീശിയിട്ടുണ്ടെങ്കിൽ ഉറക്കം എളുപ്പമാണ്‌.

അവധി ദിവസത്തിന്റെ എല്ലാ ഘോഷങ്ങളും കേട്ടാണ്‌ ഉണർന്നത്. ഫോണിനു വാരാന്ത്യങ്ങളിൽ അലാം മുഴക്കാൻ അവകാശമില്ല. പകരം പല പല സാധനങ്ങൾ ഉന്തുവണ്ടികളിൽ വില്ക്കുന്നവരും പഴയ പത്രക്കടലാസും കുപ്പികളും വാങ്ങാൻ വരുന്നവരും ചേർന്ന് മണിയോടെ എന്നെ ഉണർത്തി. ഇന്നത്തെ ലോകം കാണാനും പത്രമെടുക്കാനുമായി വാതിൽ തുറന്നു. താഴെ റോഡിൽ നിന്നും രണ്ടാം നിലയിൽ ഞാൻ താമസിക്കുന്ന്നതിന്റെ അങ്ങേ വശത്തുള്ള അപ്പാർട്ട്മെന്റിന്റെ വരാന്തയിലേക്കാണ്‌ പത്രം എറിയുക. മലയാള പത്രം മസ്റ്റാണ്‌.

പുറത്ത് നല്ല ഉന്മേഷം കാണുന്നു. വരാന്തയിൽ അങ്ങിങ്ങു വെള്ളം വീണു കിടക്കുന്നു. അതെ, രാത്രി മഴ പെയ്തിരിക്കുന്നു! താഴെ, ടാറിടാത്ത വഴിയിലെ മൺകുഴികളിൽ വെള്ളം കെട്ടി നില്ക്കുന്നുണ്ട്. ഒരു ചാക്ക് പച്ചക്കറി കയറ്റിയ മോപ്പഡുമായി ഒരു അണ്ണാച്ചി കുഴിയിൽ ചാടാതെ വെട്ടിച്ചു പോകുന്നു. മഴ!!

നാട്ടിലും മഴ പെയ്തിട്ടുണ്ടാവും. ഇടവപ്പാതി എത്തുമ്പോൾ. തിരി മുറിയാതെ, ആർത്തലച്ചും കുത്തിയൊലിച്ചും ചെയ്യുന്ന ചറു പിറു മഴ. നനവും തണുപ്പും വറുതിയും സമ്മാനിക്കുന്ന അടമഴ. മണ്ണിന്റെ കാതിൽ സംഗീതമായും മേനിയിൽ പ്രേമമുദ്രകളായും പെയ്തലിയുന്ന മഴ.

പെട്ടെന്ന് മഷ്റൂം മസാല ഓർമ്മ വന്നു. ചായം പേറി ചെമന്ന ഏതെല്ലാമോ മസാലക്കൂട്ടിൽ എനിക്ക് ആഹരിക്കാൻ കിടക്കുന്ന ഇരുണ്ടുപോയ കൃഷി ചെയ്ത കൂൺകഷണങ്ങൾ. പേരുപോലും അറിയാത്ത കൂൺ. നമ്മുടെ പറമ്പിൽ മഴക്കാലത്ത് ഉണ്ടാകുന്ന കൂണിനു പേരുണ്ട്. അവയ്ക്കു തനതു മണമുണ്ട്, രുചിയുണ്ട്. ഓരോന്നും വെയ്ക്കാവുന്നതും വെയ്ക്കുന്നതുമായ രീതിയുണ്ട്. കൂൺ കിട്ടുന്നതിൽ തന്നെ അപൂർവ്വതയും ഉണ്ട്.

മണ്ണിനു സന്തോഷം വരുമ്പോഴാണ്‌ കൂൺ മുളയ്ക്കുക എന്നെനിക്കു തോന്നിയിട്ടുണ്ട്. മഴക്കാലത്തു കൂണുണ്ടാകുന്നത് അതുകൊണ്ടാവും. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നും രാവിലെ കൂൺ തേടി മഴയുടെ ഇടവേളനോക്കി ഒരു പോക്കുണ്ട്. ഉറക്കം ഉണർന്ന ഉടനെ, പല്ലു തേയ്ക്കുന്നതിനും സ്കൂളിൽ പോകുന്നതിനായി തയ്യാറെടുക്കുന്നതിനും ഇടയ്ക്കുള്ള ഏതെങ്കിലും സമയം.. ഒറ്റ ഓട്ടത്തിനു പോയി വരാവുന്ന ചില സ്പോട്ടുകളിൽ മണ്ണിന്റെ അതേ നിറമുള്ള മണ്ടയുമായി വിരിഞ്ഞു നില്ക്കുന്ന ഒരു കുഞ്ഞൻ കുട. വലിയ ഒരു പാവക്കൂൺ. നനമണ്ണിനെ തുളച്ചു കയറി വിജയം വരിച്ച ഒറ്റ ദിവസത്തെ ജീവനുള്ള ഒരു അദ്ഭുത സസ്യം; അല്ല കുമിൾ.


(Photos taken from internet)
ഒറ്റയാൻ പാവക്കൂണല്ലാതെ പിന്നെയും ഉണ്ടായിരുന്നു. ചെറുതെങ്കിലും മൂന്നോ നാലോ ചിലപ്പോൾ അതിലധികമോ കൂണുണ്ടാകുന്ന ഒരു സ്പോട്ട്. മഴമൂക്കുന്ന മിഥുനത്തിൽ, തോറനയ്ക്ക്, ആറാനയെ തോട്ടിലൊഴുക്കാനുള്ള മഴയത്ത് ആ അദ്ഭുതം സംഭവിക്കും. അനവധിയനവധി കൂണുകൾ, മാനത്തു നക്ഷത്രം വിരിയുന്ന പോലെ നിരന്നു കൂണു മുളയ്ക്കും - പെരുംകൂൺ. അധികം വിരിയാത്ത തലയാണ്‌ ഇവയ്ക്ക്, നേർത്തു നീണ്ട തണ്ടും.

പെരുംകൂണിനോടാണ്‌ ഏറ്റവും ബഹുമാനം കാട്ടുക. ആക്രാന്തം കൂടാതെയും ബഹലം വെയ്ക്കതെയും സാവധാനം പറിക്കണം. കൂണിന്റെ എണ്ണത്തെ കുറിച്ചും അളവിനെ കുറിച്ചുമൊന്നും അഭിപ്രായപ്രകടനം നടത്തിക്കൂടാ.. അങ്ങനെ അങ്ങനെ. മര്യാദകേട് കാട്ടിയാൽ പിന്നെ കൂൺ ഉണ്ടാവില്ലെന്ന് മുതിർന്നവർ ശാസിക്കുമായിരുന്നു. ഈ സാധനം വറുത്തരച്ചു വെയ്ക്കുന്നതിനോളം കിടപിടിക്കുന്ന മറ്റൊരു ഒഴിച്ചു കൂട്ടാൻ ഇല്ല. പിന്നെ കുഞ്ഞു കുഞ്ഞു കൂണുകൾ ഉണ്ട്, കൂട്ടം കൂട്ടമായി ഉണ്ടാകുന്നവ. അരിക്കൂൺ എന്നൊക്കെ പറയും. തൂവെള്ള നിറമുള്ളതും തവിട്ടു കലർന്ന ചാര നിറമുള്ളതും ഉണ്ട്. ഇത് മഞ്ഞളും തേങ്ങയുമൊക്കെ ചേർത്ത് തോരൻ വെച്ചാൽ കലക്കൻ ആണ്‌. കൂട്ടമായി കൂൺ ഉണ്ടാകുമ്പോൾ മണം വരുമെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അനുഭവമില്ല.

പറഞ്ഞു വന്നത് പാവക്കൂണ്‌ കിട്ടുന്നതിനെപ്പറ്റിയല്ലേ. പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് ഒറ്റയ്ക്കു നില്ക്കുന്ന, വല്ലപ്പോഴും മാത്രം കായ്ക്കുന്ന തെങ്ങിന്റെ തടത്തിനു മേലെ, നടവഴിയുടെ ഓരത്ത്, ഡിസംബറിൽ ഉണ്ണീശോപ്പൂക്കൾ ഉണ്ടാവുന്ന നാടൻ റബ്ബർ മരത്തിന്റെ പരിസരത്തായാണ്‌ കൂൺ കാണുക. പലപ്പോഴും തെറ്റാറില്ല. നടവഴിക്ക് അപ്പുറത്ത് ചില ദിവസങ്ങളിൽ ഇതു മുളയ്ക്കുന്നത് എന്നെ പറ്റിക്കാൻ ആവും. അതു കൊണ്ട് തിരയുമ്പോൾ അവിടെയും നോക്കണം. ചില ദിവസം കിട്ടുന്ന കൂൺ ചെറുതായിരിക്കും. ചിലപ്പോൾ അദ്ഭുതപ്പെടുത്തുന്ന വിധം വലുതും. നേരമില്ലാത്ത് നേരത്തു വന്ന് കൂൺ തേടി അത് കണ്ടെത്തുന്ന നിമിഷം നിധി കിട്ടിയ പോലെ സന്തോഷമാണ്‌.

പിന്നെയത് ശ്രദ്ധാപൂർവ്വം പിഴുതെടുക്കും. പാവക്കൂണിന്റെ കുടയെക്കാൾ വലിയ ഭാഗം തണ്ടാണ്‌. അതുകൊണ്ട് തണ്ട് പരമാവധി നീളത്തിൽ ലഭിക്കത്തക്ക വിധം പിഴുതെടുത്താൽ നേട്ടമാണ്‌. ഒരിക്കൽ ഇതു പോലെ രാവിലെ പോയിട്ട് കൂൺ കിട്ടിയില്ല. വൈകിട്ട് സ്കൂൾ വിട്ടു വരുന്ന വഴി കൂൺ കണ്ടു - അതും മുട്ടനൊരെണ്ണം. ഞാനിത് രാവിലെ എന്തു കൊണ്ട് കണ്ടില്ല എന്ന് അതിശയിച്ചു. ആവേശത്തിൽ പറിച്ചപ്പോൾ തറ നിരപ്പു വെച്ച് തണ്ട് അടർന്നു പോന്നു. പുറത്തു വന്നതിലും കൂടുതൽ അടിയിലുള്ളതിനാൽ ഞാൻ വീട്ടിൽ പോയി തൂമ്പ കൊണ്ടുവന്ന് ശേഷിച്ച ഭാഗം മാന്തി എടുത്തു. വീട്ടിൽ ചെന്നപ്പോൾ അമ്മൂമ്മ പറഞ്ഞപ്പോളാണ്‌ ചെയ്ത അബദ്ധത്തിന്റെ ആഴം മനസ്സിലായത്. കൂണു കിളച്ചു പറിച്ചാൽ പിന്നെ ഉണ്ടാവില്ലത്രേ. അതും ഇരുമ്പു തൊട്ട്! സത്യമാണെങ്കിലും അല്ലെങ്കിലും പിന്നെ അധികം കൂൺ ഒന്നും അവിടെ നിന്നും കിട്ടിയിട്ടില്ല. ഇപ്പോൾ ഒട്ടും ഇല്ല.

ആ ഒറ്റ കൂൺ ഒരു കുഞ്ഞു തോരൻ വെയ്ക്കാൻ അതു മതിയാകും. അല്ലെങ്കിൽ ഒരു അഡാറ്‌ ചേരുവയും ചേർത്ത് വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിലെ കനലിൽ വെച്ച് ചുട്ടെടുക്കും. ഇത്ര തനത് സ്വാദും മണവും ഉള്ള ഭക്ഷണം ഇല്ലെന്നാണ്‌ എന്റെ അനുഭവം. ചുവന്നുള്ളിയുടെ രുചിയും തേങ്ങാപ്പീരയുടെ ഇളം മധുരവും പച്ചക്കാന്താരിയുടെ തീക്ഷ്ണമായ എരിവും വെളിച്ചെണ്ണയുടെയും കരിയാപ്പിലയുടെയും പിന്നെ വാടിക്കരിഞ്ഞ വാഴയിലയുടെയും സമ്മിശ്രമായ നറുമണവും - ഒക്കെതിനും മേലെ വെന്തു ചുരുങ്ങിയ കുഞ്ഞി കുഞ്ഞി കൂൺ കഷണങ്ങളും. സ്കൂളിൽ കൊണ്ടു പോകാൻ ചോറാണ്‌. മിക്കവാറും രാവിലെ കഴിക്കുന്നതും ചോറുതന്നെ. ചൂടു കുത്തരിച്ചോറും കൂൺ ചുട്ടതും!! ആഹഹഹ!!

ഞാൻ മുറിക്കു പുറത്തു നില്ക്കുകയാണ്‌. കൂണുമില്ല ഒരു കുന്തവുമില്ല. ഇന്നലത്തെ അടി, വൈകി ഉണരൽ. ഫ്രഷ് ആയിട്ട് കടയിൽ പോകണം, പാൽ വാങ്ങണം. കറി വെയ്ക്കാൻ ഒന്നും ഇല്ല. മെയിൻ റോഡിൽ പോയാൽ അര കിലോ ചിക്കൻ കട് പീസ് വാങ്ങാം. ചോറു വെയ്ക്കാം, ഒരു പായ്ക്കറ്റ് തൈരും വാങ്ങാം - ജോറാക്കാം.

പത്രമെടുത്ത് തിരിഞ്ഞു നടന്നപ്പോളും മനസ്സിൽ വന്നത് ഇതാണ്‌ - കൂണുമില്ല ഒരു...

(വാല്ക്കഷണം - ഭൂമിക്കു സന്തോഷം വരാഞ്ഞിട്ടോ, അന്നൊരിക്കൽ കൂൺ കിളച്ചു പറിച്ചതു കൊണ്ടോ, ഉൽസാഹത്തിമിർപ്പിൽ പെരുംകൂൺ പറിച്ചിട്ടോ, വളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം കാരണം മണ്ണിനു വന്ന മാറ്റം കൊണ്ടോ.. കൂൺ ഇപ്പോ തീരെ കിട്ടാറില്ല.)

Sunday, July 22, 2018

മൺസൂൺ മാംഗോസ്

വീട്ടിലേക്കുള്ള വഴിയുടെ അരികിൽ വേലിച്ചെമ്പരത്തികളുടെ ഇടയിൽ ആ മാവിൻ തൈയെ വളരാൻ അനുവദിച്ചത് ആർക്കും ശല്യമില്ലാതെ അതവിടെ നിന്നു പിഴച്ചോളും എന്നു കരുതിയിട്ടു തന്നെയാണ്. ആ നിരയിൽഇപ്പോൾ നാലു മാവുകളുണ്ട്. ഈ പറഞ്ഞ മാവ് ഇക്കൊല്ലം കന്നി കായ്ച്ചു. വളർന്നു മൂന്നാൾ പൊക്കത്തിനു മേലെ ആയിട്ട്.

രണ്ടു മാങ്ങകളാണ് അതിൽ ആകെ ഉണ്ടായത്. നാടായ നാട്ടിലൊക്കെ മാവ് പൂത്തും കായ്ച്ചും പഴുത്തും കഴിഞ്ഞ് മഴയും മൂത്ത് കാലം തെറ്റിയ കാലത്തും ഈ മാങ്ങകൾ രണ്ടും അവിടെ തന്നെ നിന്നു. അതുകൊണ്ടു തന്നെ ശ്രദ്ധാകേന്ദ്രമായ ഈ മാങ്ങകളെ എന്നും ജോലി കഴിഞ്ഞു തിരികെ പോകുന്ന വഴിക്ക് നോക്കാറുണ്ടായിരുന്നു. രാത്രിയായെങ്കിൽ മൊബൈലിന്റെ ലൈറ്റിൽ നോക്കും. എങ്ങാനും പഴുത്തു വീണോ? അതോ അവിടെ തന്നെയുണ്ടോ?

കുറേ നാളായി ഇതേ കഥ ത‌ന്നെ തുടർന്നപ്പോൾ പഴുത്തു നിൽക്കുവാണെങ്കിൽ ഇവന്മാരെ വീഴ്ത്തിയിട്ടുതന്നെ കാര്യം എന്നു വിചാരിച്ച് മാവിനെ കൈ‌കൊണ്ട് പിടിച്ചു കുലുക്കിയും മാവിൽ പടർത്തിയ കൊടിയെ എടങ്ങേറാക്കാതെ തായ്ത്തടിയിൽ ചവിട്ടിയുലച്ചും പരിശ്രമിച്ചിട്ടും മാങ്ങകൾ അടരാതെ തന്നെ നിലകൊണ്ടു.

ഇന്ന്, ഞായറാഴ്ച, വെറുതേ ഒന്നു നടക്കാനിറങ്ങിയപ്പോൾ ആ പതിവു നോട്ടത്തിൽ ഒരു മാങ്ങ മാത്രമേ കാണാനായുള്ളു. നോക്കിയപ്പോൾ ദേ കിടക്കുന്നു, ചോട്ടിൽ ചുനയുണങ്ങാതെ ചുന്ദരൻ മാങ്ങയൊന്ന്. വൈകിക്കിട്ടിയ ആ കന്നി മൂവാണ്ടൻ മാമ്പഴം അപ്പഴേ കൊണ്ടുപോയി മുറിച്ച് അപ്പനുമമ്മയ്ക്കുമൊപ്പം കഴിച്ചു. മഴക്കാലമായതിനാൽ മധുരത്തിനല്പം‌ മങ്ങലുണ്ടായിരുന്നെന്നു‌ മാത്രം.

ശുഭം.

Monday, October 03, 2016

കൊച്ചുതോവാള കുരിശുമല

ഞായറാഴ്ച(ഇന്നലെ) വെറുതേ വീട്ടിലിരുന്നു ബോറടിച്ചപ്പോഴാണ്‌ അങ്ങനൊരു പൂതി തോന്നിയത്. എങ്ങോട്ടെങ്കിലും കറങ്ങാൻ പോകാൻ പറ്റിയ ദിവസങ്ങളായിരുന്നു ശനിയും ഞായറും - നല്ല തെളിവായിരുന്നു. ശനിയാഴ്ച വൈകിട്ട് അങ്ങനെ ഒരാലോചന നടത്തിയതുമാണ്‌. പിന്നെ തമിഴ്‌നാട്ടിൽ ഏതു സമയവും ഒരു ദുരന്തവാർത്ത വെളിപ്പെട്ടേക്കാം എന്നൊരു ഭീതി ഉണ്ടായിരുന്നതിനാൽ മധുര മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള ട്രിപ്പെന്ന മോഹം മുളയിലെ കരിഞ്ഞുപോയി.

രണ്ടാഴ്ചയായി ക്യാമറ കയ്യിലെടുത്തിട്ട്. ഓണാവധിക്കു ശേഷം ഒരു ക്ലിക്ക് പോലും ചെയ്തിട്ടില്ല. മഴയും കാലാവസ്ഥയും തന്നെ കാരണം. മാത്രവുമല്ല എടുക്കാൻ പറ്റിയ ഒന്നും തടഞ്ഞുമില്ല. എന്നാലിന്നു കുരിശുമലയിലേക്കു വിട്ടാലോ എന്നു രാവിലെ മുതല്ക്കേ ആലോചിക്കുന്നതാണ്‌. ആടിത്തൂങ്ങി വന്നപ്പോഴേക്കും നേരമൊത്തിരിയായി. രാവിലെയാണു ബെസ്റ്റ്. കാരണം കുരിശുമല കിഴക്കായതിനാൽ വെയിൽ അനുകൂലമായ ദിശയിലാകും.

തലേന്നിട്ട ഷർട്ടും ജീൻസും തന്നെ വാരിവലിച്ചു കേറ്റി ബാഗുമെടുത്ത് ഒറ്റപ്പോക്ക്. നേരമപ്പോ 12 കഴിഞ്ഞു. ബൈക്കുമെടുത്ത് നിരപ്പേൽകട ആനകുത്തി വഴി നേരെ കുരിശുമലയിലേക്കു വെച്ചു പിടിച്ചു.

റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത് ഒരു ഏലത്തോട്ടത്തിലൂടെയുള്ള നടപ്പുവഴിയിലൂടെ ഞാൻ നടന്നു. മുൻപു ഞാൻ വന്നപ്പോൾ (2012-ൽ) അയൽവാസിയും സുഹൃത്തുമായ ആദർശ് കൂട്ടിനുണ്ടായിരുന്നു. അവനാണ്‌ ഈ വഴി എന്നെ പഠിപ്പിച്ചത്. ആ വരവ് മൂന്നു വർഷം മുൻപായിരുന്നു. ഇപ്പോ മൂപ്പരു വൈദിക പഠനത്തിനു പോയിരിക്കുന്നതിനാൽ സ്ഥലത്തില്ല. വേറെ ആരെക്കൂട്ടാൻ? തനിയെ പോന്നു.

ഏലത്തോട്ടത്തിലേക്കിറങ്ങി അല്പം നടന്നപ്പോൾ ഒരു ഭയം എന്നെ ഗ്രസിക്കാൻ തുടങ്ങി. ഒരു വനത്തിൽക്കൂടി പോകുന്ന ഫീൽ. മരങ്ങൾ കൊണ്ടല്ല, ഒരു ഇലയനക്കം പോലുമില്ലാത്ത ശാന്തത. കന്നുകാലികൾ നടക്കുന്നതിന്റെ കുളമ്പടയാളങ്ങൾ ആ വഴിയിലെല്ലാം കാണാമായിരുന്നു. കാട്ടുപന്നിയുടെയും മറ്റും കാൽപ്പാടുകൾ കാണേണ്ടതാണ്‌, ഒന്നും കണ്ടില്ല, സൂക്ഷിച്ചു നോക്കാനും മെനക്കെട്ടില്ല. കൂടിയാൽ ഒരു പത്തു മിനിറ്റു നടക്കാനുള്ള വഴിയേയുള്ളൂ. പാതി ദൂരം ചെന്നപ്പോൾ വഴി അല്പം കൂടി കുഴഞ്ഞു - ഇരുവശവും അപ്പൂപ്പൻ താടിയും ചൊറിയണവും വളർന്നു നിൽക്കുകയാണ്‌. വഴി മറച്ച് അവ ഇലയും തലയും നീട്ടി നിൽക്കുന്നു. വഴിയരികിലെ ചെടികൾക്കിടയിൽ നിന്നും ഏതു സമയവും ഒരു പാമ്പ് മുന്നിൽ വന്നു പെടാം എന്നു ഞാൻ ഭയന്നു. ഏലക്കാടിന്റെ തണുപ്പോ, ദിവസങ്ങൾ കൂടി തെളിഞ്ഞ വെയിലിന്റെ ചൂടോ എന്താണവയെ ആകർഷിച്ചു കൂടാത്തത്. മുൻപ് ആദർശിന്റെ കൂടെ വന്നപ്പോൾ ആ എസ്റ്റേറ്റിലെ ഒരു ചെക്ക് ഡാമിന്റെ പരിസരത്തു നിന്നും ഞാൻ ജീവിതതിൽ അന്നു വരെ കണ്ടിട്ടില്ലാത്ത വലുപ്പമുള്ള ഒരു പാമ്പിൻപടം കണ്ടതും എന്റെ പേടിക്ക് ആക്കം കൂട്ടി. പക്ഷേ അതൊന്നും എന്റെ ഉദ്യമത്തെ തളർത്തിയില്ല. തറയിൽ ശക്തമായി പാദങ്ങൾ പതിപ്പിച്ച് ഞാൻ ഓടുകയുമല്ല , നടക്കുകയുമല്ല എന്ന വേഗത്തിൽ ലക്ഷ്യത്തിലേക്കു നീങ്ങി.

ധരിച്ചിരിക്കുന്നതു ഷൂസും അല്ല. ഈ തോട്ടത്തിൽ അട്ടയുള്ളതാണോ എന്നും അറിയില്ല. മഴയുള്ള സമയമായതിനാൽ കാണാൻ സാധ്യതയുണ്ട്. കാല്പാദത്തിൽ ചൊറിയണം ഇല താട്ടതിരിക്കാനും കൂടി ശ്രദ്ധിച്ചാണ്‌ ഞാൻ നടന്നത്. ഒടുക്കം തോട്ടത്തിന്റെ അവസാന ഭാഗത്ത് മലയിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ഭാഗത്തെത്തിയപ്പോഴേക്കും ആവേശം, ഭയം എന്നിവ കാരണം ഞാൻ ഓടുകതന്നെയായിരുന്നു.

വൗ......!!
താഴ്വര





കുരിശുമല

മലയിലെ പുൽപ്പടർപ്പിലേക്കു വന്നപ്പോൾ താഴെ നിന്നും സുഖദമയ കാറ്റ് വീശിയാർത്തു വന്നു. പച്ചപ്പുതപ്പിട്ടു മൂടിക്കിടക്കുകയാണെന്റെ ഗ്രാമം - കൊച്ചുതോവാള. ഒരു 270 ഡിഗ്രീ വട്ടത്തിൽ കാഴ്ചയുണ്ടവിടെ. ഞാൻ കുറെ നേരം അതെല്ലാം നോക്കി വെറുതേ നിന്നു. നേരെ താഴെ കവല കാണാം. പള്ളി, സ്കൂൾ, പാരിഷ് ഹാൾ, കുരിശിൻതൊട്ടി, പോളി ഹൗസ്, വീടുകൾ, കട്ടപ്പനയിലേക്കു നീണ്ടു കിടക്കുന്ന റോഡിന്റെ നല്ലൊരു ഭാഗം, വലിയപാറ മലയുടെ അപ്പുറം വെള്ളയാംകുടി പള്ളിയും സ്കൂളും പാരിഷ് ഹാളും, വലതു വശത്ത് പൂവെഴ്സ് മൗണ്ട്, വീടുകൾ, മൊബൈൽ ടവർ, അതിനുമപ്പുറം എഴുകുംവയൽ കുരിശുമല, ഉദയഗിരി ടവർ മേട്, ഇരട്ടയാർ പള്ളി, പള്ളിക്കാനം പള്ളി..



വെള്ളയാംകുടിയും പരിസരവും

നാം സ്ഥിരം നടക്കുന്ന വഴികളും കാണുന്ന ഇടങ്ങളും മറ്റൊരു വ്യൂ പോയിന്റിൽ കാണുമ്പോൾ ഒരുപാട് സംശയങ്ങൾ വരും. സത്യത്തിൽ അവിടെ നിന്നുകൊണ്ട് സ്വന്തം വെഎടിരിക്കുന്ന സ്ഥലം കണ്ടു പിടിക്കാൻ അല്പം പ്രയാസപ്പെട്ടു. മരങ്ങളും മലഞ്ചെരിവും കാരണം വീടു കാണത്തില്ല. കൺ നിറയെ കാഴ്ചകൾ കണ്ട ശേഷമാണ്‌ ഞാൻ ക്യാമറ എടുത്തതു തന്നെ. കട്ടപ്പനയിൽ നിന്നുള്ള റോഡിൽ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾ നോക്കിയിരുന്നു. ക്യാമറ സൂം ചെയ്തു നോക്കുമ്പോൾ ആ റോഡിലൂടെ വെയിലത്തു കുടചൂടി നീങ്ങുന്ന രൂപങ്ങൾ അവ്യക്തമായി കാണാമായിരുന്നു. താഴ്വരയിൽ നിന്നും പല പല ശബ്ദങ്ങൾ തേടി വന്നു. വല്ലപ്പോഴും മാത്രം പോകുന്ന വാഹനങ്ങളുടെ ഹോൺ. ഇലച്ചാർത്തുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ഏതെല്ലാമോ ഊടുവഴികളിലൂടെ പോകുന്ന ഡീസൽ ഓട്ടോകളുടെ ഘഡ് ഘഡ് ശബ്ദം. പശുക്കളുടെ അമറൽ. അകലെയെങ്ങോ മരം മുറിക്കുന്ന മെഷീൻ വാളിന്റെ ഇരമ്പൽ. മലയുടെ മുകളിൽനിന്നു മഴപ്പുള്ളുകൾ
താഴേക്ക് ഊളിയിട്ടു പായുമ്പോഴത്തെ വൂഷ് ശബ്ദം... ചെവിയിൽ കാറ്റിന്റെ വേഗം നിറഞ്ഞ ശ്വാസം...


കട്ടപ്പനയ്ക്കുളള റോഡ്

കൊച്ചുതോവാള സിറ്റി!

ഞാൻ ഏകദേശം ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചു. നട്ടുച്ച നേരമായിട്ടും ഞാൻ തെല്ലും വിയർക്കുകയോ മടുക്കുകയോ ചെയ്തില്ല. കാറ്റിനു നന്ദി. വിശക്കാൻ തുടങ്ങിയിരുന്നു; ദാഹിക്കാനും. രാവിലെ റവ പുട്ടാണു കഴിച്ചത്. ദാഹം സ്വാഭാവികം.

ആഗ്രഹിച്ച പടം എടുത്തു കഴിഞ്ഞതിനാൽ ഞാൻ പുറപ്പെടാൻ ഒരുങ്ങി. അപ്പോഴതാ തൊട്ടു പിന്നിലെ കൊങ്ങിണിച്ചെടികൾക്കിടയിൽ ഒരു സുന്ദരി ശലഭം. ഒരു നാലു പടത്തിനവൾ നിന്നു തന്നു. പിന്നെ തുള്ളിപ്പറന്നു പൊന്തക്കാടുകൾക്കുള്ളിലേക്കു പോയി.

ഞൻ മടങ്ങാനൊരുങ്ങിയപ്പോൾ താഴേച്ചെരുവിൽ പാറയിലെമ്പാടും പൂക്കളുടെ ഒരു വെൺവസന്തം കണ്ടു. എനിക്കു പേരറിയാത്ത ഏതോ ചെടി. രണ്ടു ദിവസത്തെ വെയിലിൽ പാറയിലെ ഈർപ്പം വലിഞ്ഞതിനാലാവണം ഇലകൾ വാടി കൂമ്പി നിന്നിരുന്നു. അവയെയും ഫ്രെയിമിലാക്കി ഞാൻ മടങ്ങി. തിരികെ പോകുമ്പോൾ മുൻപത്തെ ഭയമൊക്കെ എവിടെയോ പോയ്മറഞ്ഞിരുന്നു. പാമ്പു വന്നാൽ അപ്പോക്കാണാം എന്നൊരു ലൈൻ. പൂമ്പാറ്റയെ പിടിക്കാൻ പറ്റിയ സന്തോഷം മാത്രം മതിയായിരുന്നു ആ കൊച്ചു യാത്ര സാർഥകമാവാൻ.

വന്ന വഴിയെ മടങ്ങാതെ പൂവെഴ്സ് മൗന്റിലൂടെ ബൈക്ക് വിട്ടു. അവിടുന്നു അല്പം ദുഷ്കരമായ (മൺവഴി) മന്നാക്കുടി റൂട്ടിൽ പോയി. ഇതിനു മുൻപ് ഞാൻ ഇതിലേ വന്നത് കുറഞ്ഞത് 20 വർഷങ്ങൾക്കു മുൻപാവണം. സ്കൂൾ കാലത്തെ വീക്കെൻഡ് സൈക്കിൾ ട്രിപ്പുകളിൽ ഒന്നിൽ. ഇടത്തേക്കു വളവുള്ള എന്നാൽ നിരന്ന ഒരു സ്ഥലത്ത് വഴിയിൽ ഒരല്പം ചെളി ഉണ്ടായിരുന്നു, വെള്ളം ഒഴുകിയ ഒരു നേർത്ത ചാൽ. കൃത്യം അതിൽ കയറിയപ്പോൾ മുൻചക്രം വഴുതി. വേഗം നന്നേ കുറവായിരുന്നെങ്കിലും വണ്ടി കയ്യീന്നു പോയെന്നു തന്നെ ഞാൻ കരുതി. ഭാഗ്യത്തിന്നു വലത്തേക്കുള്ള തിരിച്ചു പിടിത്തത്തിൽ വണ്ടി നേരെയായി. മനസ്സിൽ ദൈവത്തിനു നന്ദി പറഞ്ഞ് ഞാൻ യാത്ര തുടർന്നു. വലിയതോവളയ്ക്കുള്ള വഴിയിൽ നിന്നും ചക്കക്കാനം - ഉപ്പുകണ്ടം കോളനി റോഡിലൂടെ കോളനിയെത്തി. പുതിയ റോഡാണെങ്കിലും കുറച്ചു ഭാഗത്തേ ടാറിങ്ങുള്ളൂ. ആദ്യമായാണ്‌ ആ വഴിക്ക് പോകുന്നത്. ഒരു ഊഹം വെച്ച് പോയതാണ്‌. വഴി ചോദിക്കാമെന്നു വച്ചാൽ വഴിയരികിൽ ഇഷ്ടം പോലെ വീടുകൾ ഉണ്ടെങ്കിലും ആൾക്കാരെ ആരും കണ്ടില്ല. എല്ലാവരും ഊണുകഴിഞ്ഞുള്ള വിശ്രമത്തിലായിരിക്കും. എന്തായാലും അല്പം കഴിഞ്ഞപ്പോൾ ടാറിങ്ങായി. ഉടനെ തന്നെ ഉപ്പുകണ്ടം കോളനിയുമെത്തി. പിന്നെ നേരെ കൊച്ചുതോവാളയ്ക്കു പിടിച്ചു.


ലോകം ഒരു ഗോളത്തിലൊതുങ്ങിയപ്പോൾ


പളളിയും പോളി ഹൌസും പാരിഷ് ഹാളും

ഇതേ സ്ഥലത്തിന്റെ പടം പണ്ട് എടുത്തത്, അന്നു പോളി ഹൌസും പാരിഷ് ഹാളും ഇല്ല



ശലഭപ്പെണ്ണ്


പേരറിയാത്ത വെള്ളപ്പൂക്കൾ

വരുന്ന വഴിക്ക് തെല്ലിട നിർത്തി, കുരിശുമലയെ സാകൂതം നോക്കി. അല്പം മുൻപു വരെ ഞാൻ ആ മലയിൽ ഉണ്ടായിരുന്നെന്നു വിളിച്ചു കൂവാൻ തോന്നി. ഒരു പ്രാന്ത്. എന്നാൽപ്പിന്നെ അതു ബ്ലോഗിലാക്കാമെന്നു കരുതി. അദാണിദ്. നന്ദി. നമസ്കാരം.

Sunday, September 11, 2016

കാറ്റിന്റെ രാജവീഥിയിൽ (തുടർച്ച)

സോമൻ ചേട്ടനെയും കൂട്ടി കാറ്റുപാറയ്ക്കു പോകാൻ ഞങ്ങൾ തയ്യാറെടുത്തു. നടന്നാണു പോവുക. ഫാം ഹൗസിൽ(അങ്ങനെ പറയാമെങ്കിൽ) നിന്നും ഇരുപതു മിനിറ്റോളം നടന്നാൽ മതി. ഗൈഡായി സോമൻ ചേട്ടൻ മുന്നിൽ നടന്നു. ഒരു എമർജൻസി ലാമ്പും ഒരു ഹെഡ്ലൈറ്റുമാണു ഞങ്ങളുടെ വെളിച്ചം. ഒരു വാക്കത്തിയും കയ്യിൽ കരുതി. ‘രാത്രിയല്ലേ.. ഇരുമ്പു കയ്യിലുള്ളതു നല്ലതാ..’ എന്നാണു സോമൻ ചേട്ടൻ അതിനു ന്യായം പറഞ്ഞത്.

ആ സ്ഥലത്തെക്കുറിച്ച് സോമൻ ചേട്ടൻ വാതോരാതെ സംസാരിച്ചു. കാറ്റാടിയന്ത്രത്തെക്കുറിച്ചുപോലും സോമൻ ചേട്ടനു ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അതിന്റെ ഒരു ഇതളിന്‌ മൂന്നു ടൺ ഭാരമുണ്ടത്രേ. അതു നാട്ടിയിരിക്കുന്ന തൂൺ പോലത്തെ സ്ട്രക്ചറിന് 20 ടൺ ഭാരവും കാറ്റാടി യന്ത്രത്തിന്റെ ഡൈനാമോ ഉൾക്കൊള്ളുന്ന ഭാഗത്തിന്‌ 12 അടി ഉയരമുണ്ടുപോലും. ഞാൻ ബാംഗ്ളൂരിൽ ഉണ്ടായിരുന്ന നാളുകളിൽ നാട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ഈ കാറ്റാടികളുടെ ഭാഗങ്ങൾ ഭീമൻ ട്രെയിലറുകളിൽ കേരളം ലക്ഷ്യമാക്കി പോരുന്നതു കണ്ടിട്ടുണ്ട്. കുമളിയിലെയും തൂക്കുപാലത്തെയും ഇടുങ്ങിയ വഴികളിലൂടെ എങ്ങനെ ഇവ സ്ഥലത്തെത്തിക്കും എന്നു ഞാൻ വിസ്മയം പൂണ്ടിട്ടുണ്ട്. കാറ്റാടി വന്നതുകൊണ്ടാണ്‌ ഫാമിനടുത്തുവരെയെങ്കിലും റോഡ് ടാർ ചെയ്തത്. ഈ കഥയെല്ലാം പറഞ്ഞു നടക്കുമ്പോൾ ഞങ്ങൾ കാറ്റുപാറയിലേക്കുള്ള പാതിരാ നടത്തത്തിലായിരുന്നു.

കാറ്റാടിക്കഥ സോമൻ ചേട്ടൻ തുടർന്നു. മൂന്നരക്കോടി രൂപയാണ്‌ കാറ്റാടി യന്ത്രം ഒരെണ്ണം സ്ഥാപിക്കാൻ അന്നു ചെലവു വന്നത്. ഒരെണ്ണത്തിനുള്ള അടിത്തറ ഒരുക്കാൻ തന്നെ 1000 ചാക്ക് സിമന്റും അതിനു പാകത്തിൽ കമ്പിയും മെറ്റലും വേണമത്രേ. ശാന്തമായ രാത്രിയിൽ ഒരു വമ്പൻ കെട്ടിടത്തിന്റെയത്ര ഉയരത്തിൽ നിന്ന്‌ ആ കാറ്റാടി താളാത്മകമായി കറങ്ങുമ്പോൾ ആ രാക്ഷസരൂപം നമ്മിൽ അതു വരെയില്ലാത്ത ഒരു വിഭ്രാന്തി നിറയ്ക്കും. കാറ്റാടിയുടെ വേഗം അറിയണമെങ്കിൽ അതിന്റെ ഇതളിന്റെ തുമ്പിൽ തന്നെ നോക്കിക്കൊണ്ട് നിൽക്കണം. ഒരു ആകാശത്തൊട്ടിലിൽ നോക്കി നില്ക്കുന്നതുപോലെയാണത്. കാറ്റാടികൾക്ക് ഇനിയും അവിടെ നല്ല സാദ്ധ്യതയുള്ളതാണ്‌. എന്നാൽ കമ്പനികൾ പ്രൊജക്റ്റ് ചെയ്യാൻ തയ്യാറാകുന്നില്ല. സ്ഥലവാസികളിൽ നിന്നും ഭൂമി വിലയ്ക്കു വാങ്ങിയിട്ടാണ്‌ കമ്പനികൾ കാറ്റാടി സ്ഥാപിച്ചത്. കോളു തിരിച്ചറിഞ്ഞവർ വല്ലവിധേനയും പട്ടയം ഒക്കെ തരപ്പെടുത്തിയും ഭൂമിവില കുത്തനെ കൂട്ടിയും മാഫിയ കളിച്ചു. നെടുനീളൻ ലീഫുകളും യന്ത്ര ഭാഗങ്ങളും ഭീമൻ ട്രെയിലറുകളിൽ കൊണ്ടുവന്ന്‌ ക്രെയിനുകളുടെ സഹായത്തോടെ ഇറക്കിയപ്പോൾ തൊഴിലാളികൾ സംഘടിച്ചെത്തി നോക്കുകൂലി വാങ്ങി. ചുരുക്കത്തിൽ കേരളത്തിൽ ഇനി കാറ്റാടി സ്ഥാപിക്കണമെങ്കിൽ ഇച്ചിരി പുളിക്കും. അങ്ങനെ കേരളത്തിലെ ബാക്കി കാറ്റു വെറുതേ പാഴായിപ്പോകും. നല്ല കാറ്റുള്ള സീസണിൽ പ്രതിദിനം ഒരു യന്ത്രത്തിൽ നിന്നും 18000-19000 യൂണിറ്റ് കറന്റുണ്ടാക്കി ഗ്രിഡിലേക്കു നൽകും. കാറ്റു കുറവുള്ള സമയത്ത് അത് 7000 വരെയായി ചുരുങ്ങും. ‘കാറ്റു പോയി’ എന്നു പറഞ്ഞാൽ എന്താണെന്നു മനസ്സിലായില്ലേ?

കഥ പറഞ്ഞു പറഞ്ഞ് ഞങ്ങൾ റോഡും കടന്നു നേരേ കിഴക്കോട്ട് വെച്ചു പിടിക്കുകയാണ്‌. ഫാമിന്റെ അതിർത്തിയിൽ ടാറിട്ട റോഡും തീർന്നു. പിന്നെ കുറെ ദൂരം മെറ്റലിട്ട റോഡ്. പിന്നെ കാടോ വഴിയോ വെളിമ്പ്രദേശമോ ഒക്കെ മാറിമാറി വന്നു. റോഡിൽ നിന്നു മാറി നടത്തം തുടങ്ങുമ്പോൾ ഇരുവശവും ഇടതൂർന്ന കുറ്റിക്കാടാണ്‌. വിവിധ വർണ്ണങ്ങളിൽ പൂക്കളുമായി കൊങ്ങിണിയാണ്‌ പടർന്നു നിൽക്കുന്നത്.

“ഇതിലൊക്കെ പാമ്പു കാണുമോ സോമൻ ചേട്ടാ?” എന്ന് സൂര്യൻ ചോദിച്ചപ്പോൾ

“ഏയ് പാമ്പൊന്നും ഇല്ല” എന്നു നിസ്സാരമായി സോമൻ ചേട്ടൻ പറഞ്ഞുവെച്ചു.

മൂന്നുചുവടു മുന്നോട്ടു വെച്ചില്ല, ദേ കെടക്കണു വഴിയരികിൽ ഒരു വളവഴുപ്പൻ(ശംഖുവരയൻ)! അവനെ അവന്റെ വഴിക്കു വിട്ടിട്ട് ഞങ്ങൾ ചെല്ലുമ്പോൾ പാറയുള്ള ഒരു സ്ഥലത്ത് കുറ്റിക്കാടുകളാൽ പാതി ചുറ്റപ്പെട്ട ഒരു കുളം കണ്ടു. മഴക്കാലത്ത് കവിഞ്ഞൊഴുകേണ്ടതാണ്‌. ഇപ്പോൾ നിറഞ്ഞിട്ടുപോലുമില്ല. ശേഷം ചെറിയ ഒരു ഇറക്കം, അത്രേം തന്നെയുള്ള ഒരു കയറ്റം. അവിടെ രണ്ടു കാറ്റാടികളും കൂടി ഉണ്ട്. ആ കാറ്റാടികളുടെ അപ്പുറത്തുകൂടിപ്പോകുന്ന ഒരു ചാൽ ഞങ്ങൾ കണ്ടു. അതാണ്‌ കേരള-തമിഴ്‌നാട് അതിർത്തി. ഈ അതിർത്തി നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് വളരെ ലളിതമായാണ്‌ - മലയുടെ കിഴക്കോട്ടു ചെരിവുള്ള ഭാഗം തമിഴകം, പടിഞ്ഞാട്ടു ചെരിവുള്ള സ്ഥലം കേരളം. വെള്ളത്തിന്റെ ഒഴുക്ക് എങ്ങോട്ടെന്നതാണ്‌ അതിന്റെ മാനദണ്ഡം.

അതിർത്തി കടന്നതോടെ ഞങ്ങൾ അങ്ങേച്ചെരുവിലായി എന്നു പറയേണ്ടതില്ലല്ലോ. കുറ്റിച്ചെടികൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയാണ്‌. ഉയർന്നു നിൽക്കുന്ന പൊന്തക്കാടുകൾക്കിടയിലൂടെ തമിഴ്നാടൻ സമതലം ഇടയ്ക്കിടെ കാണാമായിരുന്നു. മുൻപ് രാമക്കൽമേട്ടിൽ നിന്നുകൊണ്ട് ഇങ്ങനെ തമിഴ്നാട്ടിലെ പട്ടണങ്ങളെ രാത്രിയിൽ കണ്ടിട്ടുണ്ട്. അതേ സംഗതി തന്നെ ഇതും.

നിബിഡമായ പൊന്തക്കാടുകൾ ഞങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ കുറ്റിച്ചെടികൾക്ക് ആ തഴപ്പില്ല. ഒറ്റയടിപ്പാതകൾ പലതായി പിരിഞ്ഞു പോകുന്നുണ്ട്. പ്രധാനമായും കന്നുകാലികൾ തീറ്റ തേടിപ്പോകുന്ന വഴികളാണവ. ഏകദേശം പതിനഞ്ചു മിനിറ്റേ ആയുള്ളൂ ഞങ്ങൾ നടക്കാൻ തുടങ്ങിയിട്ട്. സാവധാനം ഞങ്ങൾക്കും ചക്രവാളത്തിനും ഇടയിലുള്ള പൊന്തക്കാടുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. വഴിയുടെ വലതു വശത്തുകൂടി രണ്ടു മലകൾക്കിടയിലൂടെ തമിഴ്നാട് നീണ്ടു പരന്നു കിടക്കുന്നതു കാണുമാറായി.

അല്പം കൂടി നടന്നപ്പോൾ എന്തോ സംഗതി കാട്ടിത്തരുന്നതിനായി സോമൻ ചേട്ടൻ നിന്നു. ‘ദേ, ഈ കാണുന്നതാണ്‌ കാട്ടു സവാള!’

“ഓഹോ ഇതാണല്ലേ കാട്ടു സവാള!!?” എന്നു ചോദിച്ചുകൊണ്ട് സൂര്യൻ വാക്കത്തി വാങ്ങി ആ ചെടി കുത്തിയിളക്കാൻ ശ്രമിച്ചു. കല്ലും മണ്ണും തറഞ്ഞു കിടന്ന അവിടെ നിന്നും അതു പറിക്കാൻ ശ്രമിക്കവേ സോമൻ ചേട്ടൻ അതിന്റെ ഗുണത്തെ പറ്റി വാചാലനായി. ഇതൊരു മരുന്നാണ്‌ - ആണി രോഗത്തിനുള്ള മരുന്ന്. കാട്ടുസവാളയുടെ കിഴങ്ങു മാന്തിയെടുത്ത് കനലിൽ ചുട്ടെടുക്കണം. വെന്ത സവാള ചൂടോടെ മുറിച്ച് ആണിയുള്ള കാൽപാദം കൊണ്ട് ചൂടുസവാളയിൽ ചവിട്ടി നിന്നാൽ രോഗം മാറുമത്രേ! അല്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും സൂര്യൻ അതിന്റെ കിഴങ്ങു മാന്തിയെടുത്തു. കടയിൽ നിന്നും വാങ്ങുന്ന സവാളയുടെ അത്ര തന്നെ വലിപ്പം ഉണ്ട്. ഘടനയും അതുപോലൊക്കെ തന്നെ, പക്ഷെ തൂവെള്ള നിറമാണ്‌. അതിന്റെ തൊലി പൊളിച്ചു, ഒരു അല്ലി എടുത്ത് മുറിച്ചു രുചിച്ചു, ഒരു കഷണം എനിക്കും തന്നു. അതു തിന്നാൻ കൊള്ളുകേല എന്നൊക്കെ സോമൻ ചേട്ടൻ ഞങ്ങളോടു പറയുന്നുണ്ടായിരുന്നു. രുചി ചവർപ്പാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ തന്നെ അതു തുപ്പിക്കളഞ്ഞു - വേണ്ടാരുന്നു എന്ന ഭാവത്തോടെ.

ഇനിയാണു കാഴ്ച. മുന്നിലേക്കു നീണ്ടു പരന്നു കിടക്കുന്ന ഒരു പാറപ്പുറം. കിഴക്കു നിന്നുള്ള കാറ്റ് അപ്പോളേക്കും ഞങ്ങളെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ശക്തിയാർജ്ജിച്ചിരുന്നു. അല്ല, തോട്ടത്തിൽ ഇത്ര കാറ്റ് അനുഭവപ്പെടാത്തതാണ്‌. പാറയുടെ ഒത്ത മുകളിലെത്തിയപ്പോൾ - സിനിമാ തീയേറ്ററിലെ സ്ക്രീനിൽ ഒരു ചിത്രം തെളിഞ്ഞു വരുന്നതു പോലെ നോക്കെത്താ ദൂരത്തോളം നീണ്ടു പരന്നു കിടക്കുകയാണ്‌ തമിഴ്നാട്‌. പ്രകാശബിന്ദുക്കളുടെ കോളനികൾ പോലെ അങ്ങിങ്ങ് ഓരോ പട്ടണങ്ങൾ. നിർത്താതെ കാറ്റു വീശുന്നു... ഇതാണ്‌ കാറ്റുപാറ!

ഒരു മിനിറ്റു കൊണ്ട് കയ്യും കാതുമൊക്കെ തണുത്തു മരച്ചു. ചെവിയാകെ കാറ്റിന്റെ ഹുങ്കാര ശബ്ദം നിറയുന്നു. പാറയുടെ അങ്ങേച്ചെരുവിൽ കസേരയുടെ ചാരുപോലെ ഉള്ളിലേക്കു കുഴിഞ്ഞ ഒരു ഭാഗമുണ്ട്. ഞങ്ങൾ മൂവരും അവിടെ ചടഞ്ഞിരുന്നു. അവിടം കാറ്റിന്റെ ഒരു നിഴൽ പ്രദേശമാണ്‌. അവിടെയിരുന്നാൽ നമ്മുടെ തലയ്ക്കു മുകളിലൂടെ അത്രയ്ക്കു കാറ്റു വീശുന്നുണ്ടെന്ന് തോന്നുകയേ ഇല്ല. താഴെ കാണുന്ന സ്ഥലങ്ങൾ കമ്പം, തേനി, തേവാരം, പാളയം, കോമ്പൈ തുടങ്ങിയ അതിർത്തി പട്ടണങ്ങളാണ്‌. കാഴ്ചയിൽ എല്ലാം ഒരുപോലെ തോന്നിച്ചു. രാമക്കൽമേടിന്റെ മുകളിൽ കായറിയാൽ മാത്രം കാണാൻ പറ്റുന്നത്ര വിശാലമായ കാഴ്ചയാണ്‌ കാറ്റുപാറയിൽ. രാമക്കൽമേട്ടിലേക്കുള്ള യാത്ര മലകയറ്റവും സാഹസികതയും അപകടവും നിറഞ്ഞതാണെങ്കിൽ ഇവിടെ അത്തരം അപകടം ഒന്നുമില്ല. ഞങ്ങളിരുന്ന പാറയുടെ അങ്ങേയറ്റത്തു നിന്നും വലിയ കൊക്കയാണ്‌, അങ്ങോട്ട് പോകരുതെന്നു മാത്രം. പോകേണ്ട ആവശ്യമില്ല താനും.അധികം പ്രയാസപ്പെടാതെ നടന്നെത്താം എന്നതും ഒരു അനുഗ്രഹമാണ്‌. സഞ്ചാരികൾ അധികം ആരും വരാത്ത ഇടമായതു കൊണ്ട് ഒരു മിഠായിക്കടലാസു പോലും ഇവിടെയില്ല. കന്നുകാലികളുടെ ചാണകം കണ്ടേക്കാം. അതേ സമയം രാമക്കൽമേട്ടിലേക്കു പോകുന്ന വഴിയോരത്തെല്ലാം പ്ലാസ്റ്റിക് കവറുകളും വെള്ളക്കുപ്പികളും കൊണ്ട് നിറഞ്ഞപോലെയായി. ജനം ഇടിച്ചു കയറിയാൽ ഇവിടെയും കുപ്പിയും കവറും ഗ്ലാസുമൊക്കെ നിറയും; അങ്ങനെ ആകാതിരുന്നെങ്കിൽ...

ഞങ്ങൾ ഇരുന്നതിന്റെ വലതു വശത്താണ്‌ രാമക്കൽമേട്. മെട്ടിലെ കുത്തനെ നില്ക്കുന്ന പാറയ്ക്കും കിഴക്കുമാറിയാണ്‌ കാറ്റുപാറ. ഒരു പക്ഷേ ഉയരത്തിലും. ഫാമിന്റെ സമീപത്തു കണ്ട മല ഇപ്പോളും അതേ ഗാംഭീര്യത്തോടെ ഞങ്ങളുടെ ഇടതു വശത്തുണ്ട്. അതിനു മുകളിൽ കയറിയാൽ രാമക്കൽമേട് ഒക്കെ ആകാശത്തു നിന്നു നോക്കിയാൽ എന്ന പോലെ കാണാം. ഫാമിന്റെ സമീപത്തു നിന്നും മൂന്നു മൂന്നര മണിക്കൂർ നടന്നാലേ ആ മലയുടെ മുകളിൽ എത്തിപ്പെടാൻ പറ്റൂ. അത് ശരിക്കും ഒരു ട്രെക്കിങ്ങ് തന്നെയാണ്‌. സോമൻ ചേട്ടന്റെ നേതൃത്വത്തിൽ നമ്മുടെ സഹപ്രവർത്തകർ ഒരിക്കൽ ആ മല കയറി. പിന്നീടാണെങ്കിലും അതിനു മുകളിൽ ഒന്നു കയറണം എന്ന് ഞങ്ങൾ അവിടെ വച്ചു തീരുമാനിച്ചു.

കാറ്റും തണുപ്പും കാരണം വിറയ്ക്കാൻ തുടങ്ങി. എന്നാൽ എത്ര നേരം അവിടെ ഇരുന്നിട്ടും ഒരേ കാഴ്ച തന്നെ കണ്ടിട്ടും മതിവരുന്നുമില്ല. പടിഞ്ഞാറു ലക്ഷ്യമാക്കി അങ്ങു നിന്നും ഒരു വിമാനം വരുന്നുണ്ടായിരുന്നു. ഞങ്ങൾ നന്നേ ഉയരത്തിൽ ആയിരുന്നതു കൊണ്ടോ വിമാനം താഴ്ന്നു പറന്നതു കൊണ്ടോ അതിന്റെ ജനാലകളിലൂടെ വരുന്ന വെളിച്ചം പോലും ഞങ്ങൾക്കു കൃത്യമായി കാണാമായിരുന്നു.

നേരം ഒരു മണിയായി. തണുപ്പിനെ പ്രതിരോധിക്കാൻ ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും ഞങ്ങൾക്കില്ല. ചെവി മൂടിക്കെട്ടാൻ ഒരു തോർത്തെങ്കിലും കരുതിയിരുന്നെങ്കിൽ അല്പ നേരം കൂടി അവിടെ ഇരിക്കാമായിരുന്നു. ഞങ്ങൾ തിരികെ നടന്നു. ഞങ്ങൾക്കു മുന്നേ കാറ്റു പറന്നു.


വാൽ‌ക്കഷണം : കാറ്റുപാറയിൽ നിന്നും മടങ്ങുമ്പോൾ ഞാൻ മനസ്സിൽ കുറിച്ചു - വൈകാതെ പകൽ സമയത്ത് ഇവിടെയൊന്നു വരണം. ഒക്കെ ഒന്നൂടെ കാണണം. ഫോട്ടോയെടുക്കണം. സർവ്വോപരി ഇങ്ങോട്ടുള്ള വഴി കൂടി പഠിക്കണം. 24/08/2016-ൽ ശ്രീകൃഷ്ണജയന്തിയുടെ അന്ന്‌ ബൈക്കുമെടുത്ത് വീട്ടിൽ നിന്നും ഇറങ്ങി. നെടുംകണ്ടത്തു നിന്നും ജെയ്സൺ സാറിനെയും കൂട്ടി നേരെ കാറ്റുപാറയിൽ വന്നു. അന്നെടുത്ത ഫോട്ടോകളിൽ ചിലതു ചുവടെ :
കാറ്റുപാറയിലേക്കുള്ള വഴിയിൽ കണ്ട ഒരു ക്ടാവ്


മലകൾക്കിടയിലൂടെ കാണുന്ന താഴ്വര


രാമക്കൽ‌മേട്

തമിഴകവും പട്ടണങ്ങളും അവിടുത്തെ കാറ്റാടികളും




തോട്ടങ്ങൾ‌


കാറ്റുപാറയിലെ ഒരു പൂങ്കുല


ചില സ്ഥലവാസികൾ


തലയുയർത്തി നിൽ‌ക്കുന്ന രാമക്കല്ല്‌


അടുത്തുള്ള വലിയ മല

അവിടെ നിന്നുള്ള രാമക്കൽമേടിന്റെ കാഴ്ചയും, വലതു വശത്തെ വലിയ മലയും, തമിഴ്‌നാട്ടിലെ ചുവന്ന മണ്ണുഴുതിട്ട പാടങ്ങളും, മാവും പുളിയും തെങ്ങും നിരന്നു നിൽക്കുന്ന തോട്ടങ്ങളും, കുനുകുനെ കെട്ടിടങ്ങൾ നിറഞ്ഞ പട്ടണങ്ങളും, അവയ്ക്കെല്ലാമപ്പുറം നീല നിഴലുകൾ പോലെ കാണപ്പെട്ട മലനിരകളും, നമ്മളെ തോൽപ്പിക്കാനെന്നവണ്ണം താഴ്വാരത്തു നിറഞ്ഞു നിൽക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിനു കാറ്റാടികളും ... കാണണമെങ്കിൽ വരൂ, കാറ്റുപാറയ്ക്ക്.. അധികം ആരും അറിയാത്ത കാറ്റിന്റെ രാജവീഥിയിലേക്ക്.

കാറ്റിന്റെ രാജവീഥിയിൽ

നെടുംകണ്ടത്തിനടുത്ത് കാഴ്ചയുടെയും അനുഭൂതികളുടെയും ഇത്രവലിയ ഒരു നിധിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല - 2016 ആഗസ്റ്റ് മാസം 2--ആം തീയതി അവിടെ ചെല്ലുന്നതു വരെ. നെടുംകണ്ടത്തിനും തൂക്കുപാലത്തിനു സമീപത്തായി സംസ്ഥാനത്തിന്റെ കിഴക്കേ അതിരിനോട് ചേർന്നു കിടക്കുന്ന പുഷ്പക്കണ്ടത്തിനു സമീപമുള്ള കാറ്റുപാറ എന്ന സ്ഥലം. പ്രശസ്തമായ രാമക്കൽമേടിന്റെ അയൽക്കാരനായി വരും ഈ പ്രദേശം.

മാസങ്ങൾക്കു മുൻപേ പറഞ്ഞുറപ്പിച്ചതായിരുന്നു ഈ യാത്രയെക്കുറിച്ച്. ഓഫീസിൽ നിന്നും ഒരു സംഘമായി പോകാനും ഒരു രാത്രി സകല ആഘോഷങ്ങളോടുംകൂടി അവിടെ തങ്ങാനും പദ്ധതിയുണ്ടായിരുന്നു. അതിനായി ഞങ്ങളുടെ സഹപ്രവർത്തകനായ ജെയ്സൺ സാറിന്റെ കെയറോഫിൽ പുഷ്പക്കണ്ടത്ത് ഒരു ചെറിയ തോട്ടവും അതിലൊരു കൊച്ചു വീടും ഉണ്ട്. ഈ കുറിപ്പ് ആ തോട്ടത്തെയും അതിന്റെ ചുറ്റുമുള്ള ചില കാഴ്ചകളെയും പറ്റിയാണ്‌. മുൻപ് ഓഫീസിൽ നിന്നും അവിടെ ക്യാമ്പിങ്ങിനു പോയവരുടെ വിവരണങ്ങളിൽ നിന്നും കാറ്റുപാറ ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു.

പദ്ധതിയിട്ടതുപോലെ കാര്യങ്ങൾ നടന്നില്ല. സംഘമായുള്ള യാത്ര ഓരോരോ കാരണങ്ങൾ കൊണ്ട് നീണ്ടുപോയി. അതുകൊണ്ട് ഞാനും സഹപ്രവർത്തകനും സുഹൃത്തുമായ സൂര്യകമലും കൂടിയാണ്‌ പുഷ്പക്കണ്ടത്തിനു പോയത്. ഓഫീസിൽ നിന്നും തുടങ്ങുന്ന ഇത്തരം അപ്രതീക്ഷിത യാത്രകളിൽ മിക്കവാറും സഹചാരിയാവാറുള്ളത് ഇവനാണ്‌.

അന്ന്‌, ശനിയാഴ്ച ഓഫീസ് കഴിഞ്ഞ് സൂര്യന്റെ ഫോർച്യൂണറിൽ(മാരുതിയെ അവൻ തന്നെ വിളിക്കുന്ന പേര്‌, റിമെംബർ വിമൽകുമാർ ഓഫ് ദിലീപ്) ഞങ്ങൾ ഇരുവരും നെടുംകണ്ടത്തിനു പോയത്. അവിടെ ഞങ്ങളെ കാത്ത് മറ്റൊരു സഹപ്രവർത്തകനായ ഫിലാൽ നിൽപ്പുണ്ടായിരുന്നു. ജെയ്സൺ സറിനെയും കൂട്ടി ഞങ്ങൾ പുഷ്പക്കണ്ടത്തേക്കു തിരിച്ചു. ടൗണിൽ നിന്നും പൊറോട്ടയും ചപ്പാത്തിയും ചിക്കൻ കറിയും കശാപ്പ്ഡ് ചിക്കൻ ഒരെണ്ണവും വാങ്ങിക്കരുതി.

നെടുംകണ്ടത്തു നിന്നും പുഷ്പക്കണ്ടത്തേക്കുള്ള വഴി പരിചയമില്ലാത്തതുകൊണ്ടാവാം സുദീർഘമായി തോന്നി. കുത്തനെയുള്ള കയറ്റങ്ങളും ടാർ ചെയ്ത റോഡിൽ നമ്മെ കുഴപ്പത്തിലാക്കാൻ വേണ്ടി മാത്രം പതിയിരിക്കുന്ന കുഴികളും നന്നേ മറവുള്ള വളവുകളും ഉള്ളതാണ്‌ ആ വഴി. നേരം ഇരുട്ടിയതിനാൽ എതിരേ വരുന്ന വാഹനങ്ങളുടെ സാന്നിദ്ധ്യം ലൈറ്റ് കൊണ്ട് അറിയാൻ പറ്റുന്നുണ്ടായിരുന്നു. ഓരോ വളവുകളിലും പാഞ്ഞിറങ്ങി വരുന്ന ഹൈറേഞ്ചിന്റെ പ്രിയപ്പെട്ട ഡീസൽ ഓട്ടോറിക്ഷയുടെയോ ജീപ്പിന്റെയോ മുന്നിൽ പകച്ചു നിന്നുപോകാതിരിക്കാൻ കരുതലോടെയോ മുന്നോട്ടു പോകാനാകൂ. പോകുന്ന വഴിക്കെല്ലാം ഹൈറേഞ്ചിന്റെ ഭാഷയിൽ സിറ്റി എന്നറിയപ്പെടുന്ന കൊച്ചു കൊച്ചു കവലകൾ കാണാം.

ചില കയറ്റങ്ങളിൽ ഞാൻ സെക്കന്റ് ഗിയറിലേക്കു പുരോഗമിക്കുമ്പോൾ ഫിലാൽ ഇക്ക(അല്ലാഞ്ഞിട്ടും ആ പേരിനോട് ചേർത്ത് ഞങ്ങളങ്ങനെ വിളിച്ചുപോരുന്നു) സെക്കന്റിടണ്ടാ ഇടണ്ടാ എന്നു തിരുത്തിത്തന്നു. അത്ര കഠിനവും ദീർഘവുമാണ്‌ കയറ്റങ്ങൾ. എന്നാലും ഓട്ടോയും കാറും ഓടുകയും ചെയ്യും. നെടുംകണ്ടത്തു നിന്നും ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് 250/- രൂപയാണ്‌ ഓട്ടോക്കൂലി. ദൂരം 8-9 കിലോമീറ്ററേ കാണുകയുള്ളൂവെങ്കിലും റോഡിന്റെ അവസ്ഥയും കയറ്റവുമൊക്കെയാണ്‌ ഇത്ര ചാർജ്ജിനു കാരണം.

അവസാനം ലോകത്തിന്റെ നെറുകയിലെന്നപോലെ തോന്നിക്കുന്ന കുന്നിനു മുകളിൽ ഞങ്ങളെത്തി. നീണ്ടുകിടക്കുന്ന ആ മലയുടെ മുകളിൽ കൂടി അത്യാവശ്യം നിരപ്പായ റോഡാണ്‌. മുകളിൽ ചെന്നപ്പോൾ തന്നെ അങ്ങിങ്ങായി ഭീമൻ കാറ്റാടി യന്ത്രങ്ങൾ കറങ്ങുന്നതു കാണാമായിരുന്നു. ഓരോ പറമ്പുകളും തഴച്ചു വളർന്നു നിൽക്കുന്ന ചെമ്പരത്തിവേലി കൊണ്ട് വേർതിരിക്കപ്പെട്ടിരുന്നു എന്നു തോന്നി. 1950-കളിൽ മലയാളത്തിന്റെ കയ്യിൽ നിന്നും ഈ പ്രദേശം തമിഴ്‌നാടിനു പോകാതിരിക്കാൻ വേണ്ടി സൂത്രശാലിയായ പട്ടം താണുപിള്ള തെക്കുനിന്നും കുടുംബങ്ങളെ കൊണ്ടുവന്ന് കുടിയിരുത്തിയ സ്ഥലത്തു പെടുന്നതാണ്‌ ഇതും. അഞ്ചേക്കർ വീതം ഓരോ ബ്ലോക്കുകളായി തിരിച്ച് പട്ടയം കൊടുത്ത് മലയാളി പ്രാതിനിധ്യം ഉറപ്പിച്ച മേഖല ‘പട്ടം കോളനി’ എന്ന്‌ അറിയപെട്ടു. ഹൈറേഞ്ച് കോളനൈസേഷൻ സ്കീം എന്നാണ്‌ ഈ പദ്ധതി അറിയപ്പെട്ടത്. ഇന്നും ഇവിടുത്തെ ഓരോ വീടുകളുടെയും അഡ്രസ്സ് ‘ബ്ലോക്ക് നമ്പർ’ അടിസ്ഥാനത്തിലാണ്‌. മിക്ക കുടുംബങ്ങളുടെയും വേരുകൾ അങ്ങു തെക്കൻ തിരുവിതാംകൂറിലും. ആറു പതിറ്റാണ്ടുകൾക്കിപ്പുറം അന്നു വന്നവരുടെ കൊച്ചുമക്കളാണ്‌ ഇവിടെ ഇന്നത്തെ യുവജനങ്ങൾ.

അതു പോട്ടെ, മലമുകളിലൂടെ പോകുമ്പോൾ വശങ്ങളിലൂടെ
ഇടയ്ക്കിടയ്ക്കു ദൃശ്യമാക്കുന്ന മലയിടുക്കുകളിൽ ഓരോ പ്രകാശ ബിന്ദുക്കൾ കാണാമായിരുന്നു. കാറ്റാടി യന്ത്രങ്ങൾക്ക് ഊർജ്ജം പകരുന്ന കാറ്റ് സദാ വീശിക്കൊണ്ടിരുന്നു. ഞങ്ങൾ മുന്നോട്ടു പോകവേ, കേരളത്തിലെ അവസാനത്തെ കട എന്നു വിശേഷിപ്പിക്കാവുന്ന ഒരു കടയും കഴിഞ്ഞ്, ടാർ റോഡ് തീരുന്നതിനു തൊട്ടു മുൻപ്, മുള കൊണ്ടു പണിത ഒരു ഗേറ്റിനരികെ ഞങ്ങൾ വണ്ടി നിർത്തി. ഞങ്ങൾ നിന്നതിനു പിന്നിലായി ഒരു കാറ്റാടി അതിന്റെ എല്ലാ ഭീകരതയോടും കൂടി വൂഷ് വൂഷ് ശബ്ദത്തോടെ കറങ്ങിക്കൊണ്ടു നിന്നു. മുന്നിലും അല്പം അകലെയായി രണ്ടു കാറ്റാടികൾ കാണാമായിരുന്നു. റോഡിനു വലതു വശത്തേക്കുള്ള മലഞ്ചെരിവിൽ ചെറുതും വലുതുമായി ഇനിയും കുറെയെണ്ണം. കേരളത്തിലെ അവസാനത്തെ കടയെന്നു പറഞ്ഞതു വെറുതെയല്ല, ഞങ്ങൾ നിന്നിടത്തു നിന്നും 500 മീ. പോലുമില്ല കേരള-തമിഴ്‌നാട് അതിർത്തിയിലേക്ക്. അതിനിടയിൽ മറ്റു വീടുകളോ കടകളോ ഒന്നുമില്ല താനും.

ഗേറ്റിനപ്പുറം ഇടതു വശത്തുള്ള കുന്നിൻ ചെരിവിലാണ്‌ ഞങ്ങളുടെ അഭയകേന്ദ്രം. തെളിച്ചിട്ടിരിക്കുന്ന പറമ്പ്. താഴേക്ക്, കല്ലുപാകിയ റോഡ്. ഇടയ്ക്ക് അല്പദൂരം മണ്ണായതു കൊണ്ട് രാത്രി മഴ പെയ്താൽ കാർ തിരിച്ചു കയറ്റാൻ പ്രയാസം ആകുമെന്നതിനാൽ ഗേറ്റിനപ്പുറത്തു തന്നെ കാർ ഇട്ടു. രണ്ടു മിനിറ്റു നടക്കാനേ ഉള്ളൂ. ഞങ്ങൾ നിൽക്കുന്ന കുന്നിന്റെ അയലത്ത് ഒരു ഭീമൻ മലയുണ്ട്. തുറന്ന ആകാശം. സുഖകരമായ കാറ്റ്. അതിശക്തമായ കാറ്റുള്ള സ്ഥലമാണെങ്കിലും അന്നു കാറ്റ് തീരെ ദുർബ്ബലമായിരുന്നു. അവിടെ ചെയ്തു പോരുന്ന കൃഷിയെപ്പറ്റിയെല്ലാം ജെയ്സൺ സറും ഫിലാലിക്കയും ഞങ്ങൾക്കു പറഞ്ഞു തന്നു.

വഴിയുടെ വശങ്ങളിൽ പൂച്ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു. കപ്പയും മുസംബിയും പാഷൻ ഫ്രൂട്ടുമൊക്കെ ഓരോയിടത്തു വിളഞ്ഞു കിടന്നിരുന്നു. പച്ചക്കറി കൃഷിയൊക്കെ അവസാനിച്ച മട്ടായിരുന്നെങ്കിലും കുറെ ഉരുളകിഴങ്ങ് അവിടെ ഉണ്ടായിരുന്നു. ഈ വർഷം മഴ നന്നേ കുറവായിരുന്നതിനാൽ പുല്ലും കാടുമൊക്കെ നിറഞ്ഞ് ശുഷ്കിച്ചു പോയ ഒരു കുളം ഏറ്റവും താഴെ. ടാർപോളിൻ കൊണ്ടുണ്ടാക്കിയ കുളം രണ്ടെണ്ണം. സിനിമയിലൊക്കെ കാണുന്ന തരത്തിൽ മുന്നിൽ ഉരുളൻ തടികൾ കൊണ്ട് സിറ്റൗട്ട് വേർതിരിച്ച ഇളം പച്ച നിറമുള്ള ഒരു കുഞ്ഞു വീട്. ചട്ടികളിൽ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടികൾ. ഇലച്ചാർത്തും നിറപ്പകിട്ടുമായി നിൽക്കുന്ന വേറെയും ചെടികൾ.

ഞങ്ങളെ സ്വീകരിക്കാൻ അവിടുത്തെ ജോലിക്കാരനായ സോമൻ ചേട്ടൻ നിൽപ്പുണ്ടായിരുന്നു. തീ കായാനുള്ള വിറകു തയ്യാറാക്കുകയായിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ. പരിചയപ്പെട്ട ശേഷം വേഷം മാറി ഞങ്ങൾ അടുക്കളയിലേക്കു കടന്നു. ചിക്കൻ കഴുകി മസാലയൊക്കെ പുരട്ടി വച്ചപ്പോഴാണ്‌ എണ്ണയില്ല എന്ന സത്യം ഞങ്ങൾ മനസ്സിലാക്കുന്നത്. ഉടൻ തന്നെ സൂര്യനും ഫിലാലിക്കയും കൂടി മുൻപു പറഞ്ഞ കടയിൽ നിന്നും എണ്ണ വാങ്ങിക്കൊണ്ട് വന്നു.

വിശപ്പ് അധികരിച്ചിരുന്നതിനാൽ പൊറോട്ടയും ചിക്കൻ കറിയും കഴിച്ചു തുടങ്ങി. സമാന്തരമായി എണ്ണയിൽ ചിക്കൻ മൊരിയാനും തുടങ്ങി. അപ്പോഴേക്കും സോമൻ ചേട്ടൻ മുറ്റത്തെ നെരിപ്പോടിൽ തീയാളിച്ചു കഴിഞ്ഞു. പിന്നെ ഹൈറേഞ്ചിന്റെ തനതു തണുപ്പിൽ, ചിങ്ങമാസത്തെ പ്രസന്നമായ ആകാശത്തിനു കീഴെ(ഭാഗ്യത്തിന്‌ അന്നു മഴയില്ലാരുന്നു), മെല്ലെ വീശുന്ന കിഴക്കൻ കാറ്റിൽ എരിയുന്ന തീയ്ക്കരികിലിരുന്ന് ഞങ്ങൾ സൊറ പറഞ്ഞു, പാട്ടു പാടി, പഴങ്കഥകൾ കേട്ടു. കനലുകൾക്കുമീതെ കമ്പിയിൽ കോർത്തു കിടന്ന കോഴിക്കഷണങ്ങൾ മെല്ലെ വെന്തു പാകം വന്നു.

ചപ്പാത്തി തൊട്ടില്ല. ചിക്കൻ മിച്ചം വന്നു. വലിയ സംഘത്തെ പ്രതീക്ഷിച്ച ജെയ്സൺ സറിന്റെ മുന്നിൽ ഞങ്ങൾ രണ്ടുപേർ മാത്രം എത്തിയതിന്റെ കുഴപ്പം. നേരം രാത്രി പത്തര കഴിഞ്ഞു. പതിനൊന്നായി. സറിനും ഇക്കായ്ക്കും സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകണം. അവരെക്കൊണ്ടുപോകാൻ ഓട്ടോ വന്നു. മനസ്സില്ലാമനസോടെ അവരെ യാത്രയാക്കി. ഞാനും സൂര്യനും സോമൻ ചേട്ടനും മാത്രമായി.

അപ്പോൾ സോമൻ ചേട്ടൻ സ്വന്തം കഥ പറഞ്ഞു. പതിനൊന്നു വയസ്സുള്ളപ്പോൾ അച്ഛനമ്മമാരോടൊപ്പം നെടുമങ്ങാട് നിന്നും ഹൈറേഞ്ചിലേക്കു വന്നതാണ്‌. ഇന്നു അദ്ദേഹത്തിന്‌ 54 വയസ്സുണ്ട്. ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഒന്നരയേക്കർ സ്ഥലവും അവിടെ ഏലം തുടങ്ങിയ കൃഷികളും ഉണ്ട്. അച്ഛനമ്മമാർ മരിച്ചുപോയി. ഇപ്പോഴും ബന്ധുക്കളെ കാണാൻ വർഷാവർഷം നാട്ടിൽ പോകാറുണ്ട്. വണ്ടിയും വഴിയുമൊന്നും ഇല്ലാത്ത കാലത്ത് നെടുംകണ്ടത്ത് ഒരു മലമൂട്ടിൽ വന്നു കുടിപാർത്ത ഇദ്ദേഹത്തേപ്പോലെ(അതിനും പതിറ്റാണ്ടുകൾക്കുമുൻപു വന്ന) അനേകായിരങ്ങളുടെ കഥ കൂടി എഴുതിയെങ്കിലേ ഹൈറേഞ്ചിന്റെ ചരിത്രം പൂർത്തിയാവുകയുള്ളൂ. ആദ്യകാലത്തു കുടിയേറിയവർ ഒന്നൊന്നായി കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ എഴുതപ്പെടാതെ പോകുന്നത് ഇന്നത്തെ കേരളത്തിന്റെ ഭൂപടത്തിൽ ഉടുമ്പഞ്ചോലയെന്നും ദേവികുളമെന്നും പേരുള്ള രണ്ടു താലൂക്കുകൾ നിലനിൽക്കുന്നതിനു കാരണക്കാരായ ഒരുപറ്റം യുദ്ധവീരന്മാരുടെ കഥ കൂടിയാണ്‌. മണ്ണിനോടും മലമ്പനിയോടും മരണത്തോടും പടവെട്ടി നേടിയ നെഞ്ചുറപ്പുള്ള ആണുങ്ങളുടെയും ജീവിത സമരത്തിൽ മെയ് കൊണ്ട് അദ്ധ്വാനിച്ചും എന്നാൽ കുറവില്ലാതെ കുടുംബം നോക്കിയും പൊറുത്ത അർപ്പണബോധമുള്ള പെണ്ണുങ്ങളുടെയും ചരിത്രം. മറ്റുനാട്ടുകാർക്കും ഇന്നത്തെ തലമുറയിലെ നല്ലൊരുഭാഗത്തിനും ഇപ്പറഞ്ഞത് എന്താണെന്നുപോലും പിടികിട്ടിയേക്കില്ല. ആ.. അതു പോട്ടെ..!


നമ്മുടെ സോമൻ ചേട്ടൻ

സോമൻ ചേട്ടൻ നല്ല മൂഡാണെങ്കിൽ പുള്ളിയേം കൂട്ടി രാത്രിയിൽ കാറ്റുപാറയിൽ പോകണം എന്ന്‌ ജെയ്സൺ സർ രഹസ്യമായി പറഞ്ഞിരുന്നു... (തുടരും)

Monday, September 05, 2016

കുറിഞ്ഞിമല - വാഗമൺ (തുടർച്ച)


പാലായ്ക്ക് ഉപ്പുതറ - വളകോട് - വാഗമൺ റൂട്ടിലാണ്‌ ഞങ്ങൾ പോയത്. കൊടും വളവുകളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ വഴിയാണ്‌. എന്നാൽ തിരക്കു തീരെ ഇല്ല. ഉൾപ്രദേശങ്ങളിലൂടെയാണ്‌ റോഡ് പോകുന്നത്. ചില സ്ഥലങ്ങളിൽ നിന്നാൽ വിശാലമായ തേയിലത്തോട്ടങ്ങളുടെ സുന്ദരക്കാഴ്ചകൾ കാണാം(പശുപ്പാറ).



ഇടയ്ക്ക് ഒന്നു രണ്ടിടത്ത് കാഴ്ച കാണാൻ നിർത്തി. കോട്ടയത്തിനുള്ള ലിമിറ്റഡ് സ്റ്റോപ് ആനവണ്ടിയുടെ മാസ് എൻട്രി അവിടെ നിന്നും കിട്ടിയതാണ്‌. അജയ്ന്റെ വീട്ടിൽ പോവുക എന്നേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വാഗമൺ എത്താറായപ്പോൾ ഒരു പൂതി. സൂയിസൈഡ് പോയിന്റിൽ ഇതു വരെ പോയിട്ടില്ല.. ഇന്നൊന്നു കണ്ടാലോ? എന്തായാലും ഓടി വീട്ടിലേക്കു പോയിട്ട് കാര്യമൊന്നും ഇല്ല. അങ്ങനെ വാഗമൺ ടൗണും കടന്ന് ഏലപ്പാറ റൂട്ടിൽ വെച്ചു പിടിച്ചു. വഴി അവിടവിടെ പൊട്ടിപ്പൊളിഞ്ഞു നാശമായി കിടക്കുകയാണ്‌. പുൽമേടുകളിൽ എത്താനും തിരികെ വരാനും സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ ഏലപ്പാറ വഴിക്ക് വരുന്നതായിരിക്കണം എളുപ്പമെന്നു തോന്നി.

പ്രശസ്തമായ വാഗമൺ മൊട്ടക്കുന്നുകളുടെ അങ്ങേയറ്റത്തുള്ള ചെരിവിലാണു സൂയിസൈഡ് പോയന്റ്. ടൗണിൽ നിന്നു അങ്ങോട്ടു പോകുന്ന വഴിയിലാണ്‌ പൈൻ കാട്ടിലേക്ക് തിരിയുന്നിടവും. മൊട്ടക്കുന്നുകളുടെ കവാടത്തിൽ ചെന്ന് 50 രൂപ കാറിനും രണ്ടുപേർക്കായി 20 രൂപ പാസും എടുത്ത് ഉള്ളിലേക്കു കടന്നു. മെറ്റലിട്ട റോഡാണ്‌. കമ്പനി ഉണ്ടെങ്കിൽ നടപ്പാണ്‌ സുഖം.

പണ്ടാരാണ്ട് ലാസ്റ്റ് വണ്ടി എപ്പോളും ഉണ്ടെന്നു പറഞ്ഞതു പോലെയാണ്‌ സൂയിസൈഡ് പോയിന്റിന്റെ കാര്യം. പല വഴികളുണ്ട്. മുൻപൊക്കെ പോകാമായിരുന്ന ചില ഇടങ്ങളിലേക്ക് ഇപ്പോൾ പ്രവേശനം തടഞ്ഞിരിക്കുന്നു. ഇടയ്ക്കെങ്ങോ എന്തോ അപകടം ഉണ്ടായത്രേ. യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ലാത്തതു മാറ്റി നിർത്തിയാൽ സന്ദർശകരുടെ കരുതലില്ലായ്മയും അനാവശ്യ സാഹസികതയും തന്നെയാണ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപകടങ്ങൾക്ക് കാരണം. പ്രവേശനം തടഞ്ഞുകൊണ്ട് ബോർഡ് വെച്ചിട്ടുണ്ട്. വേലിയും കെട്ടിയിരിക്കുന്നു.



കുറ്റിച്ചെടികൾക്കിടയിലൂടെ ചില നടപ്പാതകളുണ്ട്. ഇവ അംഗീകൃത വഴികൾ തന്നെയാണ്‌. ഞങ്ങളുടെ ലക്ഷ്യം സൂയിസൈഡ് പോയിന്റ് മാത്രമായിരുന്നതിനാൽ മഞ്ഞ് മുഖം മറച്ചു കളിക്കുന്ന മൊട്ടക്കുന്നുകളിലേക്ക് ഞങ്ങൾ നോക്കിയതേയില്ല. സമയം മൂന്നുമണി കഴിഞ്ഞിരുന്നു. റോഡ് അവസാനിക്കുന്നിടത്ത് വാഹനം നിർത്തിയിട്ട് നടപ്പു തുടങ്ങി. ചാറ്റൽ മഴയും കോടമഞ്ഞും പയ്യെ ശല്യക്കാരായി ഒപ്പം കൂടി.

ഇവിടെ സമയം ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു. പത്തു മീറ്റർ മുന്നിലെ കാഴ്ചകളെ പോലും മഞ്ഞ് മറച്ചു. ഫലപ്രാപ്തിയില്ലാത്ത ഒരു യാത്രയാണ്‌ ഞങ്ങൾ നടത്തുന്നതെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നിട്ടും ആ സ്ഥലമെങ്കിലും ഒന്ന്‌ അറിഞ്ഞിരിക്കണം എന്ന എന്റെ വാശിയിൽ ഞങ്ങൾ നടപ്പു തുടർന്നു.

എതിരെ വന്ന പയ്യന്മാരെല്ലാവരും അട്ടയെപ്പറ്റി മുന്നറിയിപ്പു നല്കി. അതിനാൽ ഞങ്ങൾ വളരെ ശ്രദ്ധിച്ചാണു നടന്നത് - പരമാവധി തെളിഞ്ഞ വഴിയിലൂടെയും അരികിലെ പുൽപ്പടർപ്പിൽ ചവിട്ടാതെയും ഒരിടത്തും നില്ക്കാതെയും(അട്ടയ്ക്ക് കാലിൽ കയറാൻ അവസരം നല്കരുതല്ലോ). വഴിയോരത്തും പുല്പ്പടർപ്പിലും നിന്നു കാഴ്ച കണ്ടവരെയും ഫോട്ടോയ്ക്കു പോസു ചെയ്തവരെയുമാണ്‌ അട്ട കടിച്ചത് എന്നു ഞങ്ങൾ കണക്കുകൂട്ടി. ഒരു ജണ്ടയിൽ കയറി നിന്ന് കാലിൽ കയറിക്കൂടിയ അട്ടകളെ തീപ്പെട്ടിക്കൊള്ളി കൊണ്ട് നേരിടുന്നവരെയും കണ്ടു. ഞങ്ങളുടെ കയ്യിലാണെങ്കിൽ അട്ടയെ നേരിടാൻ തക്കതായി ഒന്നുമില്ല. അതുകൊണ്ടു തന്നെ തെളിഞ്ഞ സ്ഥ്ലങ്ങളിൽ ചെല്ലുമ്പോൾ ഭയത്താൽ ഞങ്ങൾ സ്വന്തം കാലുകൾ പരിശോധിച്ചുകൊണ്ടിരുന്നു.

മലയുടെ അറ്റമെന്നു തോന്നിക്കുന്ന മഞ്ഞു നിറഞ്ഞ ഒരു മുനമ്പിൽ ഞങ്ങൾ നടപ്പ് അവസാനിപ്പിച്ചു. ഒരു കാഴ്ചയും കാണാനാവാതെ, ഒരു ഫോട്ടോ പോലും എടുക്കാനാവാതെ സൂയിസൈഡ് പോയിന്റ് സന്ദർശിച്ചു എന്ന പേരുമായി ഞങ്ങൾ തിരികെ നടന്നു. ഇനി ഇവിടെ വരുന്നെങ്കിൽ മഴയില്ലാത്തപ്പോൾ രാവിലെ വരണം എന്നു മനസ്സിലുറപ്പിച്ചു.

തിരികെ വണ്ടിയിലെത്തി. മുന്നിലെ വലതു ചക്രത്തിന്‌ കാറ്റുകുറവാണ്‌. പഞ്ചറാണ്‌, ട്യൂബ്‌ലെസ് ടയറായതുകൊണ്ട് കാറ്റു പോകാഞ്ഞതാണ്‌. വാഗമൺ ടൗണിലേക്കു പോകുന്ന വഴി പൊലീസ് തടഞ്ഞു. കഴിച്ചിട്ടുണ്ടോ എന്ന പൊലീസുകാരന്റെ ചോദ്യത്തിന്‌ ഞാൻ നിസ്സംശയം ഇല്ല എന്നു മറുപടി നല്കി. അജയ് സ്തബ്ധനായി എന്നെ നോക്കി.

“ഏഹ്.. ലൈസൻസില്ലേ?” പൊലീസുകാരന്റെ മുഖത്ത് അന്ധാളിപ്പ്.

“സോറി, കഴിച്ചിട്ടുണ്ടോ എന്നാ എനിക്കു തിരിഞ്ഞത്.. ലൈസൻസുണ്ട് സർ..“ അയാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ പോകാൻ അനുവദിച്ചു.

ടൗണിൽ പോയി ടയറും നന്നാക്കി കുശാലായി ചായയും സുഖിയനും കഴിച്ച് ഈരാറ്റുപേട്ട വഴി പാലായ്ക്ക്. മാസ് എൻട്രി നടത്തിയ കെ.എസ്.ആർ.ടി.സി. ചെപ്പുകുളത്തിനു സമീപം തകരാറിലായിക്കിടക്കുന്നു. മാസ് എൻട്രി ഫ്ലോപ്പായി! ഒത്തുകല്യാണത്തിനു കഴിച്ച ഫ്രൈഡ് റൈസിന്റെയും ചിക്കന്റെയും പിടി വിടാഞ്ഞത് ഒന്നു കൊണ്ടു മാത്രമാണ്‌ ഈ യാത്ര നിരാശപ്പെടുത്താഞ്ഞത്. അപ്രതീക്ഷിതമായി നടത്തിയ യാത്രകളിൽ ഒരു ഗുണവും കിട്ടാതെ പോയ ഏക സംഭവവും ഇതു തന്നെ.

കുറിഞ്ഞിമല - വാഗമൺ

2016 ആഗസ്റ്റ് മാസം 12-ആം തീയതി. നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങണം എന്നു വിചാരിച്ചതാണ്‌. ഓരോരോ കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. എന്നാലും 6 മണി കഴിഞ്ഞപ്പോൾ വീട്ടിൽ വന്നു. കസിൻ അജയ്(കഴിഞ്ഞ പോസ്റ്റിലെ അതേ അജയ്) കട്ടപ്പനയ്ക്ക് വരാമെന്നേറ്റിട്ടുണ്ട്. നിർമ്മലാസിറ്റിയിൽ, കല്യാണത്തണ്ട് മലയിൽ നീലക്കുറിഞ്ഞികൾ പൂത്തിരിക്കുന്നു!

വൈകിട്ട് സുഹൃത്ത് ജോസിന്റെ വീട്ടിൽ പോയി. നരിയമ്പാറയിൽ കാത്തു നിന്നു. പാലയിൽ നിന്നു വന്ന ബസ്സിറങ്ങിയ അജയ്‌നെയും കൂട്ടിയാണു പോയത്. കപ്പബിരിയാണിയും അനുബന്ധങ്ങളും ഉണ്ടായിരുന്നു. നാളെ ജോസിന്റെ സഹോദരി മെർലിന്റെ ഒത്തുകല്യാണമാണ്‌.

13 ശനി.

രാവിലെ കുറ്റീം പറിച്ച് കല്യാണത്തണ്ട് മല കയറാൻ പോയി. കപ്പബിരിയാണിയുടെ ക്ഷീണവും വൈകിയുള്ള ഉറക്കവും സ്വതവേയുള്ള മടിയും കാരണം അല്പം വൈകിയാണ്‌ എണീറ്റത്. അതിനാൽ അല്പം താമസിച്ചു. തൊടുപുഴ - പുളിയന്മല സ്റ്റേറ്റ് ഹൈവേ-33-ൽ കട്ടപ്പനയിൽ നിന്നും ഏകദേശം 8 കി.മീ ഈറ്റുക്കി റൂട്ടിൽ പോയാൽ നിർമലാസിറ്റിയിൽ എതാം. ഇടതു വശത്തേക്കുള്ള അമ്പലം റോഡിലൂടെ അല്പം കയറ്റം കയറിച്ചെല്ലുമ്പോൾ വീണ്ടും മലയുടെ മുകളിലേക്ക് ഒരു മൺ റോഡു കാണാം. നീലക്കുറിഞ്ഞി കാണാൻ സിമ്പിളായിട്ട് അതിലേ പോയാൽ മതി. ഇടുക്കി ഭാഗത്തു നിന്നു വരുന്നവർക്ക് നിർമലാസിറ്റിയിൽ എത്തുന്നതിനു മുൻപേ മറ്റൊരു വഴിയുണ്ട്, എന്നാലും ഇതാവും കൂടുതൽ സൗകര്യപ്രദം എന്നു തോന്നുന്നു. മൺപാത തുടങ്ങുന്നിടത്ത് കാർ ഒതുക്കി ഞാനും അജയും നടക്കാൻ തുടങ്ങി. ക്വാറി വേസ്റ്റ് ഒക്കെയിട്ട് വഴിയിലെ വഴുക്കൽ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ ഏതാനും ജീപ്പുകാർ തമ്പടിച്ചിരുന്നു. മുകളിലേക്കു നടന്നു കയറാൻ വയ്യത്തവർക്ക് ടാക്സി വിളിക്കാം. റേറ്റ് ഞങ്ങൾ ചോദിച്ചില്ല.




കുറച്ചു കയറിയാൽ അതൊരു വെറും മൺ റോഡായി മാറും. ഏറ്റവും മുകളിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അപാരം! താഴെ നിർമ്മലാസിറ്റിയും വാഴവരയും ഒരു ചിത്രം പോലെ കിടക്കുന്നു. ഇടുക്കിക്കു നീളുന്ന റോഡിലൂടെ വാഹനങ്ങൾ പോകുന്നതു കാണാം. കട്ടപ്പന ഡയ്‌റി(മില്മ)യുടെ കെട്ടിടം താഴെ ഒരു വ്യവസായശാല പോലെ നിലകൊള്ളുന്നു. കാല്വരി മൗണ്ട്(10-ആം മൈൽ)നിപ്പുറമുള്ള ചെറുകിട തേയിൽത്തോട്ടങ്ങൾ ചിതറിയ പച്ചപ്പരപ്പുകൾ. ഹൈറേഞ്ചിന്റെ സസ്യസമൃദ്ധിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന വീടുക്കളും ക്രിസ്ത്യൻ പള്ളികളും മറ്റു സ്ഥാപനങ്ങളും. അപ്പുറത്തുള്ള മലനിരകളിൽ പ്രകാശും തോപ്രാംകുടിയും എഴുകുംവയലുമെല്ലാം നിറയുന്നു. പക്ഷേ, ഒരിക്കലും ആ വശത്തേക്കു നോക്കാൻ നമുക്കു തോന്നുകില്ല. ഇങ്ങേച്ചെരുവിൽ അതിലും മനോഹരമായ ചിത്രമല്ലേ വരച്ചിട്ടിരിക്കുന്നത്! തൊട്ടുതാഴെ ഇടുക്കി ജലാശയത്തിന്റെ മനോഹര ദൃശ്യം. അങ്ങിങ്ങു ചെറു തുരുത്തുകളും ശ്യാമഹരിതമായ വനവും അങ്ങകലേക്ക് മേഘങ്ങളെ തൊട്ടുരുമ്മി നില്ക്കുന്ന മലനിരകളും പുൽമേടുകളും. അല്പം ഇടത്തേക്കു മാറി നോക്കിയാൽ ഇരുപതേക്കറും കാഞ്ചിയാറും പരിസരപ്രദേശങ്ങളും. ശരിക്കും ഒരു വിഹഗവീക്ഷണം തന്നെയാണ്‌ അവിടെ നിന്നും കാണുമ്പോൾ. നീലക്കുറിഞ്ഞി നില്ക്കുന്നയിടത്തേക്ക് മലയുടെ മുകളിലൂടെത്തന്നെ നീളുന്ന റോഡുണ്ട്. മലയുടെ ഉച്ചിയിൽ കാടിന്റെ അതിരുകൾ കാണിക്കുന്ന ജണ്ടകൾ കാണാമായിരുന്നു. ജണ്ടയ്ക്ക് ഇപ്പുറമുള്ള സ്ഥലങ്ങളിൽ ധാരാളമായി തീറ്റപ്പുല്ല് കൃഷി ചെയ്തിരുന്നു. മലയുടെ മുകളിൽ ആകെയുള്ള കൃഷി ഇതാണെന്നു തോന്നുന്നു.



റോഡില്ക്കൂടി ഞങ്ങൾ നടന്നു നീങ്ങി. കാർ നിർത്തിയിട്ടിടത്തു നിന്നും ജീപ്പുകൾ മലമ്പാത കയറി വരുന്നുണ്ട്. തുടരെത്തുടരെ ജീപ്പോടി വഴി നിറയെ ചെളി കുഴഞ്ഞു കിടന്നിരുന്നു. കറുത്ത നിറമാണ്‌ ആ മണ്ണിൻ, ഒപ്പം പാടത്തെ ചേറിന്റെ ഗന്ധവും.

നടന്നും ജീപ്പിലുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ അങ്ങോട്ട് എത്തിക്കൊണ്ടിരുന്നു. ബൈക്കുകളിൽ, ആ തെന്നിത്തെറിച്ച് വഴിയിലൂടെ മലമുകളിൽ എത്തിയ സാഹസികരും ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡിന്റെ അങ്ങേയറ്റം ഒരു ചെറിയ പാറക്കൂട്ടമാണ്‌. അവിടെ വരെയേ ജീപ്പു ചെല്ലുകയുള്ളൂ. ഞങ്ങൾ കാർ നിർത്തിയിടത്തു നിന്നും ഉദ്ദേശം രണ്ടു കിലോമീറ്റർ കാണും ഇവിടെ വരെ. അവിടെത്തന്നെ ഒറ്റയ്ക്കും കൂട്ടായും നില്ക്കുന്ന കുറിഞ്ഞിച്ചെടികൾ കാണുമാറായി. ജലാശയത്തിന്റെ ഭാഗത്തേക്കുള്ള ചെരിവിലാണ്‌ കൂടുതൽ പൂക്കൾ ഉള്ളത്. ഞങ്ങൾ അപ്പോഴേ പരമാവധി പൂക്കളെ ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു. ഇളം വയലറ്റ് നിറത്തിൽ കുലകുലയായി തലനീട്ടി നില്ക്കുന്ന കുറിഞ്ഞിക്കൂട്ടങ്ങൾ. അവിടെ വന്നവരെല്ലാവരും ഒറ്റയ്ക്കും കൂട്ടായും നിന്നു ഫോട്ടോ എടുക്കുന്നു. മൂന്നാറിലെ രാജമലയിൽ ഉള്ളതു പോലെ മല നിറയെ പരവതാനി പോലെ നിരന്നു കാണുന്നില്ലെങ്കിലും ആ മലയിൽ നിറയെ കൂട്ടം കൂട്ടമായി കുറിഞ്ഞികൾ നില്പ്പുണ്ടായിരുന്നു. മൂന്നാറിൽ കാണുന്നന്തിന്റെ ലക്ഷത്തിലൊന്നു പോലും ഇവിടെയില്ല താനും. നീലക്കുറിഞ്ഞിയുടെ നിറസമൃദ്ധി ഒരു ഫ്രെയിമിലേക്കൊതുങ്ങാൻ തക്കവിധം ഒരു കുന്നിന്റെ മുകളിൽ അവ കൂട്ടമായി വിരിഞ്ഞു നില്ക്കുന്നെന്നു മാത്രം.



പക്ഷേ ഇതിന്റെ മനോഹാരിത എന്നു പറയുന്നത് ആ പ്രദേശത്തിന്റെ ഭംഗിയാണ്‌. വെറും പുല്ലും കുറ്റിച്ചെടികളും മാത്രം വളർന്നു നില്ക്കുന്ന മലമുകളിൽ ഒരു നീലവസന്തം, കാടിന്റെ ഹരിതാഭ, ഇടുക്കി റിസർവ്വോയറിന്റെ നീലപ്പരപ്പ്, കുടവിരിച്ചു നില്ക്കുന്ന അനന്ത വിഹായസ്സ്, ഭൂമിയെ മേഘങ്ങളിൽ മുട്ടിക്കുന്ന നെടുങ്കൻ മലനിരകൾ, നിബിഡ വനത്തിനപ്പുറം മാമലകൾ പേറുന്ന പച്ചപ്പുല്മേടുകൾ, ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു, ഉള്ളം കുളിർപ്പിക്കുന്ന കുസൃതിക്കാറ്റ്... ഇതെല്ലാം ഒരു കാഴ്ചയിൽ സമ്മേളിക്കുന്ന അപൂർവ്വതയാണ്‌ കല്യാണത്തണ്ടിന്റെ സവിശേഷത.


ഒരു നിമിഷം ഒരു ഓയിൽ പെയ്ന്റിങ്ങു പോലെ തെളിയുന്ന ചിത്രം അടുത്ത കാറ്റെത്തിക്കുന്ന മഞ്ഞിനാൽ മുഖപടമിട്ട് തിരശീലയുള്ള ഒരു ജാലകക്കാഴ്ചയുടെ മായാജാലം കാണിക്കും. വെറുതേ അവിടുത്തെ ഒരു കല്ലിൽ ചടഞ്ഞുകൂടി അകലേക്കു നോക്കിയിരുന്നാൽ മേഘസുന്ദരിമാരുടെ അലസനടനം കാണം. അപ്പോഴെല്ലാം കാറ്റ് കുളിരുള്ള കൈകൾ കൊണ്ട് നിങ്ങളെ ഇക്കിളിയാക്കും.

കാഴ്ചകളിലും അനുഭൂതികളിലും മതിമറന്നിരിക്കവേ അപകടം കാറുമൂടുന്നതു കണ്ടു; ജലാശയത്തിനക്കരെ, കാടിന്റെ മുകളിൽ. കാറ്റിന്‌ അല്പം കൂടി വേഗം കൂടി. പ്രസന്നമായി വെയിൽ തൂകി നിന്ന വാനം മിഴി പൂട്ടി. സന്ധ്യയായ പ്രതീതി. അഞ്ചു മിനിറ്റായില്ല, ആദ്യത്തെ തുള്ളി വീണു. കുട വണ്ടിയിൽ തന്നെ വച്ചിട്ടു പോന്നല്ലോ! ക്യാമറ ധൃതിപ്പെട്ട് ബാഗിലാക്കി. കയറി നില്ക്കാൻ ഒരു മരത്തിന്റെ നിഴലു പോലുമില്ല. മഴയെ വൃഥാ തടുക്കാൻ കർചീഫ് തലയിൽ ഇട്ടുകൊണ്ട് പറ്റാവുന്ന വേഗത്തിൽ ഓടി. ഇടയ്ക്കുവെച്ച് മഴയൊന്നു ശമിച്ചെങ്കിലും ഞങ്ങൾ ഇരുവരും പൂർണ്ണമായി നനഞ്ഞു കുതിർന്നു - ഒത്തുകല്യാണം കൂടേണ്ടതാണ്‌.

വണ്ടിയിൽ വന്നുകയറി. പറ്റുന്നതുപോലെ തലയും ദേഹവും തുടച്ചു. മഴ വീണ്ടും കസറാൻ തുടങ്ങുകയാണ്‌. ഹീറ്റർ ഓണാക്കിയിട്ട് നേരെ നരിയമ്പാറ പള്ളിയിലേക്കു വെച്ചു പിടിച്ചു. വഴിനീളെ മഴ കൊലവിളിച്ചുനിന്നു. ഭാഗ്യം അത്ര നേരമെങ്കിലും മഴയുടെ ശല്യമില്ലാതെ കുറിഞ്ഞിമല ആസ്വദിക്കാനൊത്തല്ലോ!


അവിടെയെത്തിയപ്പോളെക്കും ദേഹവും െസ്സുമെല്ലാം ഒരുവിധം ഉണങ്ങിക്കഴിഞ്ഞിരുന്നു. സമയം ഒരുമണി. ഒന്നാം പന്തി വിരുന്ന് തുടങ്ങിയിരുന്നു. ഓഫീസിലെ പരിചയക്കാരെയെല്ലാം കണ്ട് സംസാരിച്ചു നിന്നു. അടുത്ത ട്രിപ്പിനു കഴിക്കാൻ കയറി. ഭക്ഷണ ശെഷം അവിടെ കാണനുള്ളവരെയൊകെ കണ്ടു തീർത്ത് വാഗമൺ വഴി പാലായ്ക്ക്.. എങ്ങനെ ? വാഗമൺ വഴി..

Wednesday, July 27, 2016

കുമരകം - 1

“റംസാനെന്താ പരിപാടി?”

“ഒന്നൂല്ലാ..”

“എങ്ങോട്ടേലും തെറിച്ചാലോ?”

“എങ്ങോട്ട്?”

“കുമരകം?? പാവപ്പെട്ടവന്റെ ഒരു വള്ളംകളി നടത്താം, എപ്പടി?”

ഡീലാകാൻ അധികം ആലോചിക്കാനുണ്ടായിരുന്നില്ല്ല, ‘pillers’ നു. ഈ പിള്ളേർസ് നമ്മൾ അഞ്ച്ചെട്ട് കസിൻസ് ഉൾപ്പെടുന്ന ഒരു വാട്സാപ്പ് ഗ്രൂപ് ആണ്‌. അതിൽ ഞാൻ, അജയ്, ജ്യോതി, ജിഷ്ണു എന്നിവരാണ്‌ മേല്പ്പറഞ്ഞ ആലോചന നടത്തിയത്.

അപ്രകാരം റംസാൻ തലേന്ന്, അതായത് ജൂലൈ 5 ചൊവ്വ, ജോലി കഴിഞ്ഞ് എളേപ്പന്റെ സ്ഥലമായ കഞ്ഞിക്കുഴി(ഇടുക്കി)യിൽ എത്തി. രാത്രി അവിടെ തങ്ങി. വീട്ടു വിശേഷം നാട്ടു വിശേഷം, മൊബൈൽ ഗെയിം, സിനിമ(സ്സെൻഡർ!) ഇത്യാദികൾ കഴിഞ്ഞുറങ്ങുമ്പോൾ നേരം പാതിരാ. നാളെ കുമരകത്തിനു എപ്പോൾ തിരിക്കും എന്ന് ആകുലതയ്ക്കു നേരെ ‘ഒറക്കം തെളിയുന്നേന്‌ അനുസരിച്ച്’ എന്നൊരു തർക്കു(ത്തരം) തട്ടിയേച്ച് ശിറുപിറൂന്നു പെയ്യുന്ന മഴയുടെ തണുപ്പിനെ പുറത്തു നിർത്തി ഒരു പുതപ്പിനടിയിലേക്കു നൂണ്ടു.

ഒരൊന്നര മണിക്കൂർ വൈകി ഏഴരയ്ക്കു വണ്ടിയെടുത്തു. ഒപ്പം ജിഷ്ണുവും ജ്യോതിയും. വെമ്പള്ളി(ഏറ്റുമാനൂർ)യിൽ നിന്നും അജയ്-യെ പൊക്കണം, അവിടുന്നു വേണം കുമരകത്തിനു പോകാൻ. രാവിലെ ഒന്നും കഴിക്കാൻ നിന്നില്ല, അത് വെമ്പള്ളിയിൽ നിന്നും ആകാം എന്നുകണക്കു കൂട്ടി.

കഞ്ഞിക്കുഴിയിൽ നിന്നും വണ്ണപ്പുറത്തേക്ക് കള്ളിപ്പാറ കഴിഞ്ഞുള്ള ഇറക്കം ഇറങ്ങുമ്പോൾ ഇന്നു വരെ ആ റൂട്ടിൽ കിട്ടിയിട്ടില്ലാത്ത ഒരു ദൃശ്യാനുഭവം കിട്ടി. വണ്ണപ്പുറം-തൊടുപുഴ എന്നിങ്ങനെ പരന്നു വിശാലമായിക്കിടക്കുന്ന താഴ്‌വാരത്തിനു മീതെ പാറിക്കളിക്കുന്ന പഞ്ഞിത്തുണ്ടുകൾ പോലുള്ള മഞ്ഞ്.. മേഘക്കുഞ്ഞുങ്ങൾ... കുമരകത്തു ചെല്ലുമ്പോഴേ തുറക്കേണ്ടി വരൂ എന്നു കരുതിയ ക്യാമറയെ അവിടെ വച്ചു വിളിച്ചെണീപ്പിച്ചു.


ഓള്രെഡി അല്പം ബിസി സ്റ്റേജിലാരുന്നെങ്കിലും അവിടെ നിന്ന്‌ ആ കുളിരു കൊണ്ട് ആ പ്രഭാതക്കാഴ്ച ആസ്വദിക്കാതിരിക്കാൻ ആവുമായിരുന്നില്ല. എന്തായാലും ആ കാഴ്ച ഞങ്ങളെ പത്തിരുപത് മിനിറ്റ് അവിടെ പിടിച്ചു നിർത്തുക തന്നെ ചെയ്തു. എറണാകുളത്തിന്റെ ഇങ്ങേയറ്റത്ത്, അതായത് തൃപ്പൂണിത്തുറ, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ചും, ഹൈറേഞ്ചിലേക്കു പറന്നു കയറാൻ പറ്റിയ ഒരിടനാഴിയാണ്‌ ഈ റൂട്ട്. കഠിനമായ കയറ്റവും കൊടും വളവുകളും ഉള്ള തനി ഹൈറേഞ്ച് വഴിയാണ്‌. എങ്കിലും ഇടയ്ക്കു വിശ്രമിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം കാഴ്ചകളും തനി ഹൈറേഞ്ച് നാടൻ ശാപ്പാടും ഒക്കെ കിട്ടുന്ന നിരവധിയിടങ്ങൾ അതിനു യുക്തമായ സ്ഥലങ്ങളിൽ തന്നെ രാത്രികളിൽ പോലും മിഴി തുറന്നു നിങ്ങളെ കാത്തിരിപ്പുണ്ടാവും. ഒരു വൈകുന്നേരം എറണാകുളത്തു നിന്നും ഇങ്ങു പിടിച്ചാൽ കള്ളിപ്പാറ കേറ്റം കേറിയിങ്ങെത്തുമ്പോൾ വണ്ടിയുടെ കിതപ്പാറ്റാൻ ഒന്നു നിർത്തുകയുമാവാം, മഞ്ഞിന്റെ അകമ്പടിയോടെ ചൂളം വിളിച്ചെത്തുന്ന മൺസൂൺ കാറ്റത്ത് തിളപ്പൻ കട്ടൻ കാപ്പിയും ഊതിക്കുടിച്ച്, ആ ചൂട് ഗ്ലാസ്സിൽ നിന്നും കയ്യിലേക്കു പകർന്ന് അങ്ങനെ നിക്കാം. പിന്നെ ഇടുക്കിയിലോ, പള്ളിവാസലിലോ, അങ്ങു മൂന്നാറിലോ ചെന്നെത്തും വരെ ഒരു റൊളർ കോസ്റ്റർ റൈഡിനുള്ള ഊർജ്ജം കിട്ടാൻ അതു മതി. അങ്ങനെ ഒന്നു നിക്കാൻ വേണ്ടി മാത്രം വന്നാലും അതൊരു മൊതലാ.

അത്തരം ഏകദിന സഞ്ചാരികൾ എന്നു തോന്നുന്ന ചിലർ അപ്പോൾ കുന്നുകയറി പോകുന്നുണ്ടായിരുന്നു. തൊടുപുഴയും കടന്ന്, നാലമ്പലങ്ങളുടെ രാമപുരത്തു കൂടി, ഉഴവൂരും മരങ്ങാട്ടുപിള്ളിയും കടന്ന്‌ ഞങ്ങൾ വെമ്പള്ളിയിൽ ചെന്നു. ആന്റി സൊയമ്പൻ കള്ളപ്പവും കടലക്കറിയും കരുതി വെച്ചിരുന്നു. അതിൽ ചൂടൻ ചായയുടെ തലോടൽ കൂടിയായപ്പോൾ രണ്ടുമണിക്കൂറിലധികം നീണ്ട യാത്രയുടെ മടുപ്പൊക്കെ മുൻപു കണ്ട മഞ്ഞു പോലെ മാഞ്ഞു പോയി.

ഇനിയാണ്‌ ശെരിക്കുള്ള യാത്ര കിടക്കുന്നത്. അജയ് റെഡിയായി വന്നയുടൻ ‘ലീല’യിൽ ബിജു മേനോന്റെ പുതുസ്വരത്താൽ വാഴ്ത്തപ്പെട്ട ‘കോട്ടയം പട്ടണ’ത്തെ കുറുകെ കടന്ന്, കുമരകത്തേക്കു പാഞ്ഞു.

രാവിലെ വെല്യ കുഴപ്പമില്ലാതെ നിന്ന കാലാവസ്ഥ മോശമാവുന്നതിന്റെ എല്ലാ സൂചനകളും വഴിക്ക് കിട്ടുന്നുണ്ടായിരുന്നു. കോട്ടയം പട്ടണം റംസാൻ പ്രമാണിച്ച് താരതമ്യേന നിർജീവമായിരുന്നു. ഈസ്റ്ററോ ക്രിസ്സ്മസ്സോ വല്ലതും ആയിരുന്നെങ്കിൽ ഉണർവ്വെന്താണെന്നു കാണിച്ചു തന്നേനെ. പണ്ട് അങ്ങനെയൊരു നാളിൽ കോട്ടയത്തു വന്നയൊരാൾക്ക് അവിടെ അടിച്ചു പൂസാകാത്ത രണ്ടേ രണ്ടു പേരെയേ കാണാൻ പറ്റിയുള്ളൂ എന്നൊരു കഥയുണ്ട് - ഒന്ന്‌ രാഷ്ട്ര പിതാവിന്റെ പ്രതിമയും മറ്റേത് പി.സി.ചാക്കോയുടെ പ്രതിമയും.

കുമരകത്തേക്കുള്ള യാത്രയിൽ അജയ് ഗൈഡിന്റെ സ്ഥാനം ഏറ്റെടുത്തു. ചൂണ്ടക്കാർ നിരനിന്നിരിക്കാത്തതെന്ത് എന്ന്‌ അജയ് വിസ്മയിച്ച ആറ്റിറമ്പുകൾ താണ്ടി താറാക്കൂട്ടം മേയുന്ന പാഴ്പ്പാടങ്ങൾ കടന്ന് വണ്ടി കുമരകത്തെത്തി. വന്ന കാര്യം ഇനിയെങ്കിലും പറയാതെ വയ്യ. പക്ഷി സങ്കേതത്തിലൂടെ ഒരു നടത്തം, മൂക്കറ്റം ശാപ്പാട്, പറ്റുമെങ്കിൽ വല്ല മീൻ ഐറ്റംസ് വാങ്ങി മടക്കം; അത്രേയുള്ളൂ.

എന്തായാലും ഞങ്ങളു ചെന്നപ്പോ മണി പന്ത്രണ്ടു കഴിഞ്ഞു. അന്വേഷണത്തിന്റെ ഒടുവിൽ ‘ബേദ് സാൻൿച്വറി കാണാൻ രാവിലെ വന്നിട്ടേ കാര്യമുള്ളൂ’ എന്നു കേട്ടു. നടക്കാനായിട്ട് കുമരകത്തോട്ട് പെട്രോലും കത്തിച്ചു വരേണ്ട കാര്യമില്ലാരുന്നല്ലോ എന്ന ചിന്തയിൽ, ഹൗസ് ബോട്ടിന്റെ വലിപ്പം പേഴ്സിനില്ല എന്ന ബോധ്യത്തിൽ ഞങ്ങൾ ഒരു ചെറിയ ബോട്ടെടുത്തു. ഒരു മണിക്കൂർ ഒന്നു കറങ്ങാൻ, ഫീസ് 500 Rs./hr.

ആദ്യം അജയും ഞാനും ബോട്ടിൽ കയറി. പിന്നെ ജ്യോതിയും. ഒടുവിൽ ജിഷ്ണു ബോട്ടിൽ കയറുമ്പോഴാണ്‌ ആ ഒരു നഗ്ന സത്യം ഞങ്ങൾ മനസ്സിലാക്കിയത് - ജിഷ്ണു വിന്‌ ജലയാത്ര ഭയമണ്‌. മസിലു പിടിച്ച്, പിച്ച വെച്ച്, ഇതെങ്ങാനും ചെരിയുമോ മറിയുമോ എന്ന ഭായത്താൽ ഉലയുന്ന ബോട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അള്ളിപ്പിടിച്ച് ജിഷ്ണു വല്ല വിധേനയും യാത്ര തുടങ്ങി. പിന്നത്തെ പത്തു മിനിറ്റ്

‘അയ്യോ, ഈ ബോട്ടിനു വെള്ളക്കേടുണ്ടല്ലോ...’

‘അയ്യോ ഇതു വെള്ളം കേറുന്നതല്ല, ലവൻ മുള്ളുന്നതാണല്ലോ.’ എന്നൊക്കെ പറഞ്ഞങ്ങു കൂടി.

വിശാലമായ വേമ്പനാട്ടു കായലിലേക്കു ഞങ്ങൾ കയറുമ്പോൾ മാനം വല്ലാതെ ഇരുളാൻ തുടങ്ങിയിരുന്നു. ബോട്ടുകാരൻ ചേട്ടൻ യാത്രാനേരം ഒന്നര-രണ്ട് മണിക്കൂറാക്കിയാൽ നമുക്ക് കനാലു വഴിയൊക്കെ പോകാം, നാടൻ ഫൂഡ് അടിക്കാം എന്നൊക്കെ ചില ഓഫറുകൾ വെച്ചു. അങ്ങനെയെങ്കിൽ നമ്മൾ ഇപ്പോഴെ ഭക്ഷണം ബുക്ക് ചെയ്തിട്ട് പോകണം എന്നും പറഞ്ഞു. ഞങ്ങൾ ഒന്നാലോചിച്ചപ്പോൾ അതു തള്ളിക്കളയാമെന്നു വെച്ചു. കാരണം ബോട്ട് ചാർജ്ജ് ഇരട്ടിയാകും. നമുക്ക് യാതൊരു ഊഹവുമില്ലാത്ത സ്ഥലത്തെ ശാപ്പാട് ആകും. കൊല്ലുന്ന റേറ്റ് വാങ്ങിയെന്നുവരാം. അങ്ങനെ ഏറ്റു പോയാൽ പെട്ടു പോയേക്കും എന്നൊക്കെ കരുതി അതങ്ങു ഒഴിവാക്കി. നമുക്ക് ഒരു മണിക്കൂറിൽ ക്ലോസ് ചെയ്യാമെന്നു ചേട്ടനോടും പറഞ്ഞു. അങ്ങനെ യാത്ര ചെയ്യവേ ദൂരെ പാതിരാമണൽ ദ്വീപും പിന്നെ ഓരോ അതിരും കരയുമൊക്കെ ഞങ്ങളുടെ സാരഥി കാട്ടിത്തന്നു.

ഓളപ്പരപ്പിൽ ചലിക്കുന്ന ഓലപ്പുരകൾ പോലെ വഞ്ചിവീടുകൾ കറങ്ങി നടപ്പുണ്ടായിരുന്നു. ഞാൻ അവരോട് എന്റെ മുൻ വഞ്ചിവീട് യാത്രയുടെ വിശേഷങ്ങൾ കുളങ്ങര സാറിനെപ്പോലെ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.

സവാരി ഒരു മുപ്പത്തഞ്ചു മിനിറ്റു കഴിഞ്ഞു കാണാണം... ഞങ്ങളുടെ യാത്രയിൽ കരിനിഴൽ വീഴ്ത്തിയ സംഭവത്തിന്റെ തുടക്കം അവിടെയായിരുന്നു... ഞങ്ങൾ ജലം കൊണ്ട് മുറിവേല്ക്കാൻ പോകയാണെന്ന് അപ്പോളറിഞ്ഞില്ല.

{...cont'd : click here}

Sunday, December 13, 2015

സത്യവാൻ കള്ളൻ

പണ്ടുപണ്ടൊരിടത്ത് നല്ലവനായ ഒരു രാജാവുണ്ടായിരുന്നു. പാവങ്ങൾക്ക് രാജാവ് ഒരുപാടു നന്മകൾ ചെയ്തു പോന്നിരുന്നു. പണക്കാർക്കും രാജാവ് ഒത്തിരി സഹായങ്ങൾ ചെയ്തുപോന്നു. എന്നാൽ രാജാവിന്‌ നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. ഇവരെല്ലാം തരം കിട്ടുമ്പോൾ രാജാവിനെ സിംഹാസനത്തിൽ നിന്നും ചാടിക്കാൻ ആവതെല്ലാം പയറ്റിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കേ അന്നാട്ടിൽ ഒരു പെരുങ്കള്ളൻ പിടിയിലായി. പണ്ടൊക്കെ ഒരുപാടുപേരെ പറ്റിച്ചും വെട്ടിച്ചും അവരുടെ പണമെല്ലാം കട്ടെടുത്ത ഒരുത്തനായിരുന്നു അവൻ. അതു മാത്രമോ, സ്വന്തം ഭാര്യയെവരെ കുരുതി കൊടുത്ത മഹാദുഷ്ടനായിരുന്നു കള്ളൻ.

പിടിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി കള്ളൻ ഒരു സൂത്രം പ്രയോഗിച്ചു. തന്റെ മോഷണത്തിനെല്ലാം രാജാവിന്റെ ഒത്താശയുണ്ടെന്നും രാജാവിന്റെ അറിവോടെയാണ്‌ ഈ മോഷണമെല്ലാം നടത്തുന്നതെന്നും എന്തിനേറെ കളവുമുതലിന്റെ നല്ലൊരു പങ്കും രാജാവിനു കൊടുത്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞതാണ്‌ കള്ളന്റെ തന്ത്രം.

അതു കൂടാതെ, കള്ളന്റെ കൂട്ടാളിയായി ഒരു പെരുങ്കള്ളി കൂടി ഉണ്ടായിരുന്നു. നുണ പറച്ചിലാണ്‌ അവളുടെ പ്രധാന വിനോദം. കണ്ണിൽ കാണുന്നവരെപ്പറ്റിയെല്ലാം നുണക്കഥകളുണ്ടാക്കി പറഞ്ഞിട്ട് അവരെ നാണം കെടുത്തുമെന്നു പറഞ്ഞിട്ട് അങ്ങനെ ചെയ്യാതിരിക്കാൻ അവൾ അവരുടെയടുത്തു നിന്നും കാശു തട്ടിച്ചെടുക്കുകയും ചെയ്തു പോന്നു. എന്നാൽ കള്ളനും കള്ളിയും പിടിയിലായതോടെ ഇവരുടെ വേലത്തരങ്ങൾക്കെല്ലാം അറുതിവന്നു.

അങ്ങനെ ശിക്ഷിക്കപ്പെടുമെന്നു വന്നപ്പോഴാണ്‌ കള്ളൻ മുന്നേ പറഞ്ഞ ആരോപണങ്ങളുമായി രംഗത്തു വന്നത്. അപ്പോൾ രാജാവിനെ ഇഷ്ടമല്ലാതിരുന്ന സഭാംഗങ്ങൾ എല്ലാവരും കൂടി രാജാവിനെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതുകേട്ട രാജാവ് പ്രശ്നത്തിൽ വിധി കല്പ്പിക്കാൻ ഒരു ന്യായാധിപനെ ചുമതലപ്പെടുത്തി.

ന്യാധിപൻ ചോദിച്ചപ്പോഴും കള്ളൻ മുൻപു പറഞ്ഞതെല്ലാം ആവർത്തിച്ചു. കൂടാതെ, കള്ളിയുമായി രാജാവ് സംസാരിച്ചിട്ടുണ്ടെന്നും കള്ളിയും രാജാവും തമ്മിൽ വല്യ കൂട്ടാണെന്നും രാജാവിനൊപ്പം കള്ളി നാടകം കളിച്ചിട്ടുണ്ടെന്നും കള്ളൻ പറഞ്ഞു. അങ്ങനെ ഒരു നാടകമുണ്ടെങ്കിൽ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്കു പൊയ്ക്കൊള്ളാം എന്ന് രാജാവ് കള്ളനെ വെല്ല്ലുവിളിച്ചു. അപ്പോൾ ആ നാടകം എവിടെയെന്ന്‌ ന്യായാധിപൻ കള്ളനോട് അന്വേഷിച്ചു. നാടകമെഴുതിയ താളിയോലക്കെട്ട് ഭദ്രമായി ഒരിടത്തു വെച്ചിട്ടുണ്ടെന്നു കള്ളൻ പറഞ്ഞു.

എങ്കിൽ അതെടുത്തോണ്ട് വരീന്നായി ന്യായാധിപൻ. ഈ നേരമെല്ലാം രാജാവ് “ഞാൻ കള്ളമൊന്നും ചെയ്തില്ല, എന്തു വന്നാലും കാണാം” എന്നൊക്കെ പറഞ്ഞ് ഒരേയിരിപ്പ്. ന്യായാധിപൻ കള്ളനെ കുറേ ഭടന്മാരെയും കൂട്ടി താളിയോല കണ്ടെടുക്കാൻ അയച്ചു. ഇതറിഞ്ഞ പ്രജകളും ദൂതന്മാരും കവികളുമെല്ലാം കള്ളന്റെയും ഭടന്മാരുടെയും പിന്നാലെ വച്ചലക്കി. നദികളും മലകളും ദേശങ്ങളും താണ്ടി അവർ യാത്ര തുടർന്നു. ഒടുക്കം കള്ളൻ പറഞ്ഞ സ്ഥലത്ത് അവരെത്തി. കള്ളൻ താളിയോല എടുക്കാൻ വരുന്നതറിഞ്ഞ് നൂറുകണക്കിന്‌ ആൾക്കാർ കള്ളൻ ചെന്നിടത്തു തടിച്ചുകൂടി. കള്ളനും ഭടന്മാരും കൂടിച്ചേർന്ന്‌ താളിയോല വച്ചിരുന്നിടം അരിച്ചു പെറുക്കി. തേടിത്തേടി എല്ലാവരും മടുത്തപ്പോൾ കള്ളന്റെ ഒരു കൂട്ടാളി ഒരു ഭാണ്ഡവുമായി രംഗത്തു വന്നു. അതിലാകട്ടെ താളിയോല പോയിട്ട് ഒരു താളു പോലും ഇല്ലായിരുന്നു.

കള്ളന്റെ കഴുത്തിനു പിടിച്ച് ഭടന്മാർ താളിയോലയെവിടെ എന്നു തിരക്കി. അപ്പോൾ കള്ളൻ പറഞ്ഞു താളിയോല മറ്റേതെങ്കിലും കള്ളൻ കൊണ്ടുപോയിക്കാണുമെന്ന്‌. അതു കേട്ട് രാജാവു പൊട്ടിച്ചിരിച്ചു. പ്രജകളും ദൂതന്മാരും രാജാവിന്റെ ശത്രുക്കളും ഇളിഭ്യരായി. ഒടുക്കം ഭടന്മാർ കള്ളനെ ന്യായാധിപന്റെ അടുക്കലേക്ക് തിരികെച്ചെന്നു. നാട്ടുകാർ അവരുടെ ‘ചുവരു’കളിലെല്ലാം “താളിയോല കള്ളൻ, കള്ളൻ താളിയോല” എന്നെല്ലാം എന്തൊക്കെയോ അക്ഷരത്തെറ്റോടെ എഴുതി വെച്ചു.

കഥ ഇത്രയും പറഞ്ഞപ്പോൾ അന്തോണിയുടെ മടിയിലിരുന്ന കൊച്ചുറാണിക്കൊച്ച് ചാടിയെഴുന്നേറ്റു.

“ഞാനീ സിലുമാ ഈയിടെ ടീവിയിൽ കണ്ടതാണല്ലോ” എന്നും പറഞ്ഞ് അപ്പനെ കൊഞ്ഞനം കാണിച്ചിട്ട് അവൾ അടുക്കളയിലേക്കോടിക്കളഞ്ഞു.

Monday, August 24, 2015

ആഘോഷങ്ങളുടെ അതിരുകൾ


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഓണാഘോഷപരിപാടിക്കിടെ ജീപ്പ് അപകടത്തിൽ ഒരു വിദ്യാർഥിനി പരിക്കേറ്റ് മരിച്ചത് അറിയാനിടയായി. അടൂർ മണക്കാല എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥികൾ ഫയർ എഞ്ചിനും ക്രെയിനും ട്രാക്ടറും ഉപയോഗിച്ചും അവയിൽ അപകടകരമാം വിധം യാത്ര ചെയ്തും നടത്തിയ ഓണാഘോഷവും വാർത്തയിൽ നിറഞ്ഞു. ഈ രണ്ടു സംഭവങ്ങൾ എന്നിലുയർത്തിയ ചിന്തകളാണ്‌ ഏറെക്കാലത്തിനു ശേഷം ഇവിടെ ഒരു കുറിപ്പെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരത്തുകളും പൊതു സ്ഥലങ്ങളാണ്‌. നിങ്ങൾ ഒരു ഉൽസവത്തിന്‌ എത്ര പണം ചെലവാക്കണമെന്ന്‌, എങ്ങനെ ആഘോഷിക്കണമെന്ന്‌, അത് എത്രകണ്ട് നിയന്ത്രിക്കണമെന്ന് ഒരു സർക്കാരും നിബന്ധന വയ്ക്കുന്നില്ല. പക്ഷെ പൊതുസ്ഥലങ്ങളിൽ നമ്മുടെ ആഘോഷങ്ങൾക്ക് നാം അതിർവരമ്പുകൾ വയ്ക്കേണ്ടിയിരിക്കുന്നു എന്നതിൽ സംശയമില്ല. അവിടെല്ലാം നാം അറിയുകയും പാലിക്കുകയും ചെയ്യേണ്ടുന്ന ഒന്നുണ്ട് - അച്ചടക്കം. ആവേശലഹരിയിൽ ഈ വിദ്യാർഥികളും ആഘോഷങ്ങൾക്ക് അനുമതി നല്കിയ അദ്ധ്യാപകരും പൊതുജീവിതത്തിന്റെ അച്ചടക്കം ഉറപ്പാക്കേണ്ടിയിരുന്ന പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരും ആഘോഷങ്ങൾ അതിരു കടക്കുന്നതു നിയന്ത്രിച്ചില്ല; സാമൂഹ്യമായ അച്ചടക്കം പാലിച്ചില്ല.

പണമാണ്‌ ആഘോഷത്തിന്റെ അടിസ്ഥാന ശില, സോഷ്യൽ മീഡിയയാണ്‌ അതിന്റെ പാത, പ്രശസ്തിയാണ്‌ അതിന്റെ ഫലം. അല്ലെങ്കിൽ, എന്നാണ്‌ അപകടകരമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് ഓണാഘോഷത്തിന്റെ ഭാഗമായത്? അഗ്നിശമനവാഹനം പൊതു സുരക്ഷയ്ക്കായുള്ളതാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനായി ഉപയോഗിക്കേണ്ടത്. ആ വാഹനം ഓണാഘോഷ പ്രദർശനത്തിന്‌ ഉപയോഗിച്ചതിന്റെ യുക്തി എന്തുകൊണ്ടും പിടി കിട്ടുന്നില്ല. അതിലുമപ്പുറം ആ വാഹനത്തിന്റെ മുകളിലും പിന്നിലും അനേകം വിദ്യാർഥികൾ കയറി നിന്ന്‌ പൊതുനിരത്തിലൂടെ യാത്ര ചെയ്യുന്നതും അങ്ങേയറ്റം അപലപനീയമാണ്‌. എല്ലാറ്റിലും ഉപരി ഫയർ എഞ്ചിനിൽ നിന്നും വെള്ളം ചീറ്റിച്ച് മഴ പെയ്യിച്ച് തുള്ളിത്തിമിർത്തതിന്‌ നാടൻ ഭാഷയിൽ മെണപ്പ് എന്നേ പറയാനൊക്കൂ. അതിനായി ഫയർ എഞ്ചിന്‌ 10000/- രൂപയും വെള്ളം ചീറ്റിച്ച വകയിൽ 2000/- രൂപയും ട്രഷറിയിൽ അടച്ചു പോലും. ചെലവാക്കാൻ പണം ഉണ്ടെന്നു കരുതി ഇത്രയൊന്നും പോകരുത്. അതല്ലെങ്കിൽ നാളെ ഈ വിദ്യാർഥികളെക്കാൾ ക്രയശേഷിയുള്ളവർ പൂന്തോട്ടം നനയ്ക്കാനും പട്ടിയെ കുളിപ്പിക്കാനും വാട്ടർ തീം പാർക്ക് നടത്താനും നിത്യേനയെന്നോണം ഫയർ എഞ്ചിൻ വാടകയ്ക്കെടുത്താൽ നെറ്റി ചുളിക്കരുത്. ബീക്കൺ ലൈറ്റും കത്തിച്ച് മണിയും സൈറണും മുഴക്കി അഗ്നിശമന വാഹനങ്ങൾ പായുമ്പോൾ എന്തോ അപായം പിണഞ്ഞെന്ന്‌ ആധി കൊള്ളുന്നവർക്ക് ഏതോ ഈച്ചപ്പൻ മുതലാളിയുടെ പുൽത്തകിടി നനയ്ക്കാനാണ്‌ ഈ നെട്ടോട്ടം എന്ന ചിന്ത കാലക്രമേണ വന്നോളും.

പിന്നെ ട്രാക്ടറും ക്രെയിനും. അതിന്റെ മുതുകത്തും നെഞ്ചത്തും കയറി നിന്ന്‌ ആർത്തുല്ലസിച്ച് ആൺ-പെൺ ഭേദമെന്യേ പിള്ളേർ ഓണം ആഘോഷിച്ചതു കണ്ടപ്പോൾ മെതിയടിയിട്ടു വന്ന മാവേലിത്തമ്പുരാൻ പേടിച്ചിട്ടാണോ ആവോ, അടുത്തുള്ള വെയിറ്റിങ്ങ് ഷെഡ്ഡിൽ അഭയം തേടി. ഇനി കെ.എസ്.ആർ.ടി.സി.യുടെ കാര്യം. എന്തു ചെയ്തിട്ടും കര പറ്റാൻ ഗതിയില്ല്ലാതെ ആ സ്ഥാപനം പണ്ടേ തന്നെ സ്വകാര്യ യത്രകൾക്ക് ബസ് വാടകയ്ക്കു നല്കുന്നതാണ്‌. ആ സ്ഥിതിക്ക് ഓണം മാത്രമാക്കണ്ട, കോളേജ് ബസ് ആയിട്ട് പതിവായിത്തന്നെ ഒരെണ്ണം വാടകയ്ക്കെടുത്ത് ഓടിച്ചു കൂടേ? ഒന്നുമില്ലെങ്കിലും സ്ഥിരമായി നിശ്ചിത തുക കിട്ടുന്ന ഒരു സർവ്വീസ് എങ്കിലും മരണാസന്നമായ കോർപറേഷനു കിട്ടട്ടെ.

ഓണം ആഘോഷിക്കുന്നത് പൂക്കളമിട്ടും ഊഞ്ഞാലാടിയും നാടൻ കളികളിൽ ഏർപ്പെട്ടും സദ്യ ഉണ്ടുമൊക്കെ ആയിരുന്നെങ്കിൽ ഇപ്പോൾ അതങ്ങനെ അല്ലാതായെന്നു വേണം കരുതാൻ. ഭ്രാന്തമായി ക്യാമ്പസ്സിലൂടെ വാഹനമോടിച്ചും പൊതുമുതൽ വില നല്കി ദുരുപയോഗം ചെയ്തും റോഡു നിയമങ്ങൾ നഗ്നമായി ലംഘിച്ചും അപകടങ്ങൾ ഉണ്ടായേക്കുമെന്നറിഞ്ഞുകൊണ്ട് വാഹനങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്തും... അതിന്‌ നമ്മൾ പകരം നല്കിയത് തെസ്നിയുടെ ചോരയാണ്‌, ജീവനാണ്‌.

ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു? ആരുടെ മുന്നിൽ ഹീറോയാകാൻ വേണ്ടിയായിരുന്നു? കൈ നിറയെ പണം , കരുത്തും ചേലുമുള്ള അല്ലെങ്കിൽ ശ്രദ്ധ കവരുന്ന വാഹനങ്ങൾ, സിരകളിൽ ലഹരി, ശരീരമാകെ കരുത്ത്, മനസ്സു നിറയെ തോന്ന്യാസവും. - ഇത്രയുമാണ്‌ അതു ചെയ്തതും ചെയ്യിപ്പിച്ചതും.

ഒരുകാലത്ത് കല്യാണസൊറ എന്ന വിവാഹ റാഗിങ്ങ് ആയിരുന്നു കേരളത്തെ പിടിച്ചു കുലുക്കിയ സാംസ്കാരിക അധഃപതനം. അതേ നാണയത്തിലും എന്നാൽ അതിലേറെ വ്യാപ്തിയിലുമാണ്‌ ഈ ആഘോഷാഭാസങ്ങൾ ഇവിടെ നടമാടുന്നത്. വിദ്യാർഥികളെയും യുവാക്കളെയും തെറ്റായ ആഘോഷങ്ങളിലേക്കും ശീലങ്ങളിലേക്കും നയിക്കുന്ന അവസ്ഥ ഇല്ലാതാവാൻ മാർഗ്ഗം ഒന്നേയുള്ളൂ. അതുപോലും ഞാൻ കടമെടുക്കുന്നത് അഗ്നിശമന സേനയുടെ തന്നെ ഒരു തീയണയ്ക്കൽ വിദ്യയിൽ നിന്നുമാണ്‌ - Cut the source. മേല്പ്പറഞ്ഞ വിധം വിദ്യാർഥികൾക്ക് ആവശ്യത്തിലധികം പണവും മറ്റു സൗകര്യങ്ങളും വന്നു ചേരുന്ന മാർഗ്ഗങ്ങൾ അടയ്ക്കുക. ആദ്യം കുടുംബത്തിൽ നിന്ന്‌, പിന്നെ കുടുംബത്തിനു പുറത്തു നിന്നും.

പിന്നെ ‘പ്രേമം’ സിനിമയെക്കുറിച്ച്. നിങ്ങൾ പ്രേമം സിനിമയിലെപ്പോലെ വേഷം ധരിച്ചതു കൊണ്ടോ ട്രെൻഡി ആയ പാട്ടുകളെ ഇഷ്ടപ്പെട്ടതുകൊണ്ടൊ ഇവിടെ ആരും കലിതുള്ളുന്നില്ല. പക്ഷേ ഹിറ്റാകുന്നതെല്ലാം അനുകരണീയമാണ്‌ എന്നൊരു അവസ്ഥ വരുന്നുണ്ട്, അതിലാണ്‌ അപകടം ഒളിഞ്ഞിരിക്കുന്നത്; അങ്ങനെ ഒരിടത്തും പഠിപ്പിക്കുന്നില്ലെങ്കിലും. Nothing is illegal if one hundred businessmen decide to do it എന്നു പറയാറുണ്ട്. കൂട്ടായ ഒരു പ്രവൃത്തി അത് എന്തു തന്നെയായാലും സ്വയം സധൂകരിക്കപ്പെടുന്ന ദുരവസ്ഥ. അത്യന്തം സാധാരണമായ ഒരു മുഖവും എന്നാൽ ശ്രദ്ധ കവരാൻ ഏറെ സവിശേഷതകളുമുള്ള ഒരു അദ്ധ്യാപികയെ പ്രണയിക്കാൻ ഇന്നാട്ടിലെ യുവാക്കൾക്ക് വച്ചു നീട്ടിയതിലൂടെ ‘പ്രേമം’ സിനിമ ചെയ്തത് അരുതാത്തതു ചെയ്യുവാനുള്ള കൗമാരത്തിന്റെ സഹജ വാസനയെ ഇളക്കിവിടുക തന്നെ. പിന്നെ മറ്റൊന്ന്‌ യുക്തി രഹിതവും പ്രഹസനവുമായ ഹിംസ. വിദ്യാർഥി ഗുരുവിനെ പ്രണയിക്കുന്നതും എന്നാൽ അതേ ടീച്ചറെപ്പറ്റി അശ്ലീലം പറഞ്ഞ പ്യൂണിനിട്ട് ഒന്നു പൊട്ടിച്ചിട്ട് അതേ വിദ്യാർഥി ‘മാത പിതാ ഗുരു ദൈവം’ എന്ന ആപ്തവാക്യം ഓതുകയും ചെയ്യുന്നിടത്ത് ആ യുക്തി രാഹിത്യവും പ്രഹസനസ്വഭാവവും തെളിയുന്നു(നിരീക്ഷണത്തിനും വാക്കുകൾക്കും കടപ്പാട്‌ ടി.പി. രാജീവൻ 24/08/2015-ൽ മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ ലേഖനം). വില്ലനെ ആളറിയിക്കാതെയും അതുകൊണ്ടു തന്നെ താൻ ചെയ്ത കുറ്റമെന്തെന്നു ബോധ്യപ്പെടുത്താതെയും നായകനും കൂട്ടാളികളും മർദ്ദിക്കുന്നതും പുതിയ കാലത്തിന്റെ നായകവീര്യമാവാം. കുറഞ്ഞ പക്ഷം കലോൽസവ സ്റ്റേജിനടിയിൽ ബോംബു വെയ്ക്കുന്ന സാഹസമെങ്കിലും ‘പ്രേമം’ സിനിമ മൂലം പഠിതാക്കൾ ചെയ്യാതിരിക്കട്ടെ എന്നാശിക്കാം.

‘ഇവിടെ തുപ്പരുത്’ എന്നെഴുതിയ ഇടത്തു തന്നെ കാർക്കിച്ചു തുപ്പുന്നതു പോലെ നിയമങ്ങളെ, സാമാന്യ ശീലങ്ങളെ നിഷേധിക്കാനുള്ള ത്വരയ്ക്ക് അനല്പമായ പ്രേമത്തിന്റെ മാധുര്യം നല്കിയപ്പോൾ അതു തിരി കൊളുത്തിയത് ഒരുപാട് അരുതാഴികകളെ അധികം ആലോചനകൾക്കു പോലും വിധേയമാക്കാതെ പൊളിച്ചെഴുതാനുള്ള നീക്കങ്ങൾക്കായിരുന്നു. പെൺകുട്ടികൾ മുണ്ടുടുത്ത്‌ കോളേജിൽ വരുന്നതും ഇതിനാൽ അല്ലെന്നു പറയാനാവുമോ? കാരണം കലയല്ല ഭരിക്കുന്നത്, ട്രെൻഡാണ്‌!

നഷ്ടം എന്നും നഷ്ടപ്പെട്ടവർക്കു മാത്രമാണ്‌, അത് ആഘോഷമായാലും, ഹർത്താലായാലും. അതിനാൽ തെസ്നിയോട്‌ കേരളത്തിന്റെ മനഃസാക്ഷി മാപ്പു ചോദിക്കട്ടെ.

അരുതാഴികകൾ ആഘോഷമാകുമ്പോൾ പണവും സംഘബലവും ചേരുന്ന ഒരു കരിങ്കുപ്പായവും നന്മയെ മറയ്ക്കുന്ന ഒരു കറുത്ത കണ്ണടയും ഉണ്ടെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താം. ഖേദപൂർവ്വം ഓണാശംസകൾ!

Sunday, November 16, 2014

ചൂടുള്ള വാർത്ത!


ജോലി കഴിഞ്ഞ് വീട്ടിലേക്കു വണ്ടി കയറാൻ ഓടുമ്പോഴാണ്‌ ബസ് സ്റ്റാൻഡിൽ മൂന്നുപേർ അടിപിടി കൂടുന്നതു കണ്ടത്. അടിയെന്നു പറഞ്ഞാൽ ചുമ്മാ ഉന്തും തള്ളുമോ കുത്തിനു പിടിക്കലോ ഒന്നുമല്ല. അങ്ങോട്ടുമിങ്ങോട്ടും നല്ല പുഴുത്ത തെറി, ചെകിട്ടത്തടി, കൂമ്പിനിടി, ഒന്നാമൻ രണ്ടാമന്റെ അടിനാഭിക്ക് മുട്ടു കയറ്റുന്നു, രണ്ടാമൻ മൂന്നാമനെ നിലത്തിട്ടു ചവിട്ടുന്നു, മൂന്നാമൻ ഒന്നാമന്റെ ചെവി കടിച്ചു പറിക്കുന്നു, മൂവരുടെയും പൂർവ്വപിതാക്കന്മാർ കല്ലറയിൽ നിന്നും എണീറ്റു വരത്തക്കവിധം തന്തയ്ക്കുവിളി നടക്കുന്നു.... കപടസദാചാരം, വയ്ക്തിസ്വാതന്ത്ര്യം, സംസ്കാരം എന്നിവരായിരുന്നു ആ മൂന്നു പേർ.

അടച്ചിട്ട മുറിക്കു പുറത്തു വന്നപ്പോൾ പൊതു ജനം കാത്തു നില്ക്കുന്നുണ്ടായിരുന്നു. ചിലർക്ക് ഉമ്മ വേണം. ചിലർക്ക് ഒരാശ്ലേഷം മതി. ചിലർക്ക് ഇതൊന്നും വേണ്ടെങ്കിലും ‘കാര്യങ്ങളൊക്കെ’ ഒന്നു കണ്ടാൽ മതി. പ്രത്യേകിച്ച് അഭിപ്രായം ഇല്ലാത്ത കുറെപ്പേർ ഏറ്റവും കൂടുതൽ മെഗാപിക്സൽ ഉള്ള ഫോൺ ക്യാമറകൾ ഓൺ ചെയ്ത് കയ്യില്പ്പിടിച്ചു. ഉമ്മവെക്കാൻ വന്ന പോരാളികൾ പെഴച്ചുണ്ടായതാണോ പെഴച്ചു ജീവിക്കുന്നതാണോ എന്നൊക്കെ അറിയാൻ ചിലർ സ്കൂളിൽ പോലും ചെയ്യാത്ത വിധം ചരിത്രം ചികയാനിറങ്ങി. ഒട്ടൊക്കെ വിജയിച്ചപ്പോൾ മുന്നേ എടുത്ത മെഗാ പിക്സലിന്റെ ചുവട്ടിൽ അക്ഷരം കൊണ്ട് കാർക്കിച്ചു തുപ്പി. എന്നിട്ട് നാട്ടുകാരെല്ലാം നാണമില്ലാതെ മുണ്ടുംപൊക്കി നിന്നു മൂത്രമൊഴിക്കുന്ന ഫേസ്ബൂക്കിന്റെ ഭിത്തിയിൽ കൊണ്ടെ മൈദാപ്പശയും സ്വന്തം ആത്മരതിയുടെ രേതസ്സും സമാസമം ചേർത്തങ്ങ് ഒട്ടിച്ചു! പിന്നാലെ വന്ന സംസ്കാരസമ്പന്നരും സ്വാതന്ത്ര്യവാദികളും സദാചാരരംഗത്തെ പ്രമുഖരും പ്രതിലോമവാദികളും പ്രതിക്രിയാവാദികളും അതിനു കീഴെ താംബൂലചർവ്വണം നടത്തിയിട്ട് ചെഞ്ചോര നിറത്തിൽ തുപ്പി വെച്ചു.

ദൂരെ ദൂരെയെങ്ങോ അരണ്ട വെളിച്ചമുള്ള ഒരു എ.സി. മുറിയുടെ മൂലയ്ക്കിരുന്ന് സരിത മാഡം ഒരു ഏമ്പക്കം വിട്ടു, പിന്നാലെ ആശ്വാസത്തിന്റെ ഒരു നിശ്വാസവും. മനസ്സൊന്നു തണുത്തപ്പോൾ ചാനലിൽ പോയി ഒരു ഷോ നടത്തി. പണ്ടു പണ്ട് ഒരു സാറ്റലൈറ്റ് ചാനലിൽ ഷക്കീലാന്റിയുടെ കിന്നാരത്തുമ്പികൾ പ്രീമിയറായി പാറിനടന്ന ദിവസത്തെ ഓർമ്മിപ്പിച്ച് അന്നും നഗരങ്ങളിൽ വൈകിട്ട് ട്രാഫിക് കുറഞ്ഞു. അന്നു കേബിൾ തകരാറുണ്ടായപ്പോൾ ജീവിതത്തിലാദ്യമായി രാജാക്കാട്ട് കേബിൾ നെറ്റ്വർക്ക് നടത്തുന്ന ജോർജ്ജുകുട്ടി സ്വന്തം തന്ത ആരാണെന്നു പലവുരു കേട്ടറിഞ്ഞു. കിട്ടിയ റേറ്റിങ്ങ് കണ്ടപ്പോൾ ചാനലു മൊതലാളി ഇരുന്ന കസേരേന്നു പൊങ്ങിപ്പോയി. താഴെ വന്നത് ഇവളെ സ്ഥിരം വാർത്ത വായിക്കാൻ ഇരുത്തിയാലോ എന്ന മഹനീയ ചിന്തയുമായാണ്‌. ആ ഷോയുടെ അടങ്കൽ പിടിക്കാൻ വയ്യായിരുന്നോടാവ്വേ എന്നും ചോദിച്ച് കോണ്ടം കമ്പനിയുടെ മുതലാളി മാർക്കറ്റിങ്ങ് വിഭാഗത്തിന്റെ പപ്പും പൂടേം പറിച്ചു കാറ്റിൽ പറത്തി.

ഇനി എന്റെ അമ്മപെങ്ങന്മാരും മക്കളും വായിച്ചറിയുന്നതിന്‌ - ഇങ്ങനത്തെ അബദ്ധം ഇനിയാർക്കെങ്കിലും പറ്റിയാൽ, ആരെങ്കിലും ഭീഷണി മുഴക്കിയാൽ മൈൻഡ് ചെയ്യരുതെന്നും, സ്വന്തം സ്വകാര്യ അവയവങ്ങളുടെ പടമോ സിലുമയോ യേതെങ്കിലും തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നാൽ കൂടിയാൽ ഒരു മാസമങ്ങു ക്ഷമിച്ചാൽ മതിയെന്നും നവമാധ്യമ ലോകത്തിലെ പുതിയ വിശുദ്ധ ചാനൽ പ്രസംഗത്തിന്റെ ഒന്നാമദ്ധ്യായത്തിൽ അഞ്ചാം വാക്യമായി അരുളിചെയ്തു. മാനം പോയിട്ടും (മനഃപൂർവ്വമോ അല്ലാതെയോ) ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്ക്കുന്നതോടെ ദൈവം തമ്പ്രാനു പോലും പിന്നെ നമ്മളെ ഒന്നും ചെയ്യാനാവില്ല എന്നു പാഠം. ആകെ മുങ്ങിയാൽ കുളിരില്ല എന്നൊരു മട്ട്. ഓന്തോടിയാൽ വേലിക്കൽ വരെ. ചെമ്മീൻ ചാടിയാൽ മുട്ടോളം. കണ്ടോ കണ്ടോ ഒരു ന്യായീകരണം കണ്ടെത്താൻ മലയാളിക്ക് പഴഞ്ചൊല്ലുകൾ കാക്കത്തൊള്ളായിരം.

ഇതും പറഞ്ഞു ചിരിച്ചോണ്ട് വണ്ടിയോടിച്ചു പോയ ഒരുതതൻ വഴിയരികിൽ നിന്ന ഏതോ ഒരു ഇരുകാലിയെ തട്ടിയിട്ടേച്ച് നീട്ടി ഒരു ഹോണുമടിച്ച് ഒരൊറ്റ പോക്ക്. അവനെ എങ്ങനെയും ഓവർടേക്ക് ചെയ്യണം എന്നുകരുതി പിന്നാലെ പാഞ്ഞു വന്നവരെല്ലാം റോഡിലെ കുണ്ടിനെയും കുഴികളെയും പ്രാകി. വീണുകിടന്നയാളുടെ ദേഹം ചമ്മന്തിയായതാണെന്ന് എഫ്.എം.ലെ പെണ്ണിന്റെ ഒലിപ്പീരും കേട്ടിരുന്നതുകൊണ്ട് തിരിഞ്ഞില്ല. ആയിടയ്ക്ക്, ഒരു പാവം പെണ്ണ്‌, പേര്‌ എന്നതാണോ എന്തോ, ഏതോ ആശുപത്രീടെ മുകളിൽ നിന്നു ചാടിയെന്നോ, വീണെന്നോ, മരിച്ചെന്നോ ആ എന്നതാണോ..! പിന്നെ കിഴക്കെങ്ങാണ്ട് അണക്കെട്ടു നിറഞ്ഞെന്നോ, ഷട്ടർ തുറക്കുമെന്നോ... ഓ! പിന്നേ... തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനെ മീതെ തോണി! ദെ, വാട്സ്ആപ്പിൽ എന്തോ പുതിയ ആപ്പു വന്നിട്ടുണ്ട്, സീ യു ഡാ!

Tuesday, November 05, 2013

ഞങ്ങളുടെ ഡെൽനമോൾക്കുവേണ്ടി...

ടുക്കി ജില്ലയിലെ കീരിത്തോട്, പുന്നയാർ, കാവുങ്കൽ വീട്ടിൽ ശ്രീ.ബിനോയിയുടെ മകൾ ആറുവയസ്സുകാരി ഡെൽനമോളുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും അതിനായുള്ള പണം സ്വരൂപിക്കലും ഒരു നാടിന്റെയും നാട്ടുകാരുടെയും അനേകായിരം സുമനസ്സുകളുടെയും ത്യാഗോജ്വലമായ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി. ഇത്രയും വാർത്ത. ഇനി ഇടുക്കിയുടെ മണ്ണിൽ നിന്നും നേരിട്ടുള്ള അനുഭവസാക്ഷ്യം.

ഒരു കൊച്ചുകുടുംബത്തിന്റെ മേൽ പൊടുന്നനെ പതിച്ച ഒരാഘാതമായിരുന്നു ഡെൽനമോളുടെ പനിയും തുടർന്നു കണ്ടുപിടിക്കപ്പെട്ട കരൾരോഗവും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗം കണ്ടുപിടിക്കപ്പെടുകയും കുട്ടിയെ വെന്റിലേറ്ററിലാക്കുകയും സ്ഥിതി അത്യന്തം വഷളായതിനെത്തുടർന്ന് കരൾ മാറ്റിവെയ്ക്കുകയുമായിരുന്നു. അതിനായി കരൾ പകുത്തു നല്കിയത് ഡെൽനമോളുടെ അച്ഛൻ തന്നെ. ഡെൽനയുടെ ആറുമാസം പ്രായമുള്ള അനുജനും രോഗിയാണ്‌. വിധിയുടെ ക്രൂരതയിൽ പകച്ചുപോയ ഈ കുടുംബത്തിനു നേർക്ക് നീണ്ടുവന്ന കരുണയുടെ ചില കരങ്ങളെ നമുക്ക് അറിയാൻ ശ്രമിക്കാം.

കഞ്ഞിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസം ജനം ഇളകിമറിയുകയായിരുന്നു. ജാതിമതങ്ങളുടെ വേലിക്കെട്ടുകളില്ലാതെ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ തന്നാലാവുന്നതു നല്കാൻ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. പഞ്ചായത്ത് അധികൃതരും ഡ്രൈവർമാരും തൊഴിലാളികളും ഉദ്യോഗസ്ഥരും സ്വയം സഹായ സംഘങ്ങളും കയ്യയച്ചു സംഭാവൻ ചെയ്യുന്ന കാഴ്ചയാണു പിന്നീടുകണ്ടത്.


സ്ഥലവാസിയായ സഹപ്രവർത്തകൻ രാജേഷ് സാറിന്റെ ഫോൺകോൾ ഞായറാഴ്ച വൈകിട്ടാണ്‌ എനിക്കു കിട്ടുന്നത്. ചികിൽസാധന സഹായം ലഭിക്കാൻ മുഖ്യമന്ത്രിക്കു സമർപ്പിക്കേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കി നല്കണം എന്ന ആവശ്യമായിരുന്നു അതിൽ. ഞാൻ തിങ്കളാഴ്ച(ഇന്നലെ) ഓഫീസിലെത്തുമെന്നും താലൂക്ക് ആഫീസിൽ നിന്നുള്ള റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ റിപ്പോർട്ട് തയ്യാറാക്കി നല്കാമെന്നും ഞാനേറ്റു.

നീണ്ട യാത്രയ്ക്കു ശേഷം തിങ്കളാഴ്ച ഓഫീസിലെത്തിയതു വൈകിയാണ്‌. റിപ്പോർട്ടിന്റെ കാര്യം ഏല്പ്പിച്ച രാജേഷ് സർ വന്നിട്ടില്ല. നേരം വൈകിയും താലൂക്കിൽ നിന്നുള്ള റിപ്പോർട്ട് എത്തിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ആഫീസിൽ അപേക്ഷ വെച്ച് അവിടെ നിന്നുള്ള റിപ്പോർട്ട് താലൂക്ക് ആഫീസിൽ എത്തിച്ച്, തഹസിൽദാരുടെ ശുപാർശ സഹിതം കളക്ട്രേറ്റിൽ എത്തിപ്പെടാൻ സാധിക്കില്ല എന്നു ഞാനുറച്ചു. എന്നാൽ, അന്നു രാവിലെ ഒൻപതേകാലിന്‌ വില്ലേജ് ആഫീസറെക്കൊണ്ട് റിപ്പോർട്ടെഴുതിച്ച് ശ്രീ.ജോസ് ഊരക്കാട്ടിൽ തൊടുപുഴ താലൂക്ക് ആഫീസിലേക്ക് കുതിച്ചു പാഞ്ഞു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനമായിരുന്നു അന്ന്‌. മൂന്നു മന്ത്രിമാർ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ചടങ്ങിന്റെ തിരക്കിനിടയിലും തഹസിൽദാരുടെ റിപ്പോർട്ടു തരപ്പെടുത്തി ജോസ് ജില്ലാ ആസ്ഥാനത്തേക്ക് വണ്ടി പായിച്ചു, ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്റെ ബലത്തിൽ.

വഴിക്കണ്ണുമായി നോക്കിയിരുന്ന ഞാൻ ഓഫീസ് വിട്ടേക്കാം എന്ന് കരുതി രാജേഷ് സാറിനെ ഒന്നു കൂടി വിളിച്ചു നോക്കി. അതേസമയത്ത് റിപ്പോർട്ട് കളക്ട്രേറ്റിൽ എത്തിയിരുന്നു. നടപടിക്രമങ്ങളുടെ കെട്ടുപാടുകളൊന്നുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ടു തയ്യാറാക്കി. മേലാഫീസർമാരെല്ലാവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ആ വൈകിയ വേളയിൽ, ഉണ്ടായിരുന്ന ഓഫീസറെക്കൊണ്ട് ഗവ.സെക്രട്ടറിക്കുള്ള കത്ത് ഒപ്പിടുവിച്ച് ദൂതനെ യാത്രയാക്കുമ്പോൾ ബുധനാഴ്ചത്തെ കാബിനറ്റിൽ ധനസഹായത്തിനുള്ള ഉത്തരവു പാസാവുമല്ലോ എന്ന സംതൃപ്തിയായിരുന്നു എന്റെ മനസ്സിൽ.

ജില്ലാ ആസ്ഥാനത്തെ ഒരോഫീസിൽ നിന്നും എല്ലാ ജീവനക്കാരും 500 രൂപ വീതം സംഭാവന നല്കിയപ്പോൾ അതൊരു വലിയ തുകയായി. മുൻപിൻ നോക്കാതെ അപ്പോൾ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറോ ആയിരമോ എന്നു നോക്കാതെ എടുത്തു നീട്ടിയ സാധാരണക്കാരാണ്‌ സഹായിച്ചവരിൽ അധികം പേരും. കീരിത്തോട് കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്ത സകല വാഹനങ്ങളിൽ നിന്നും ഉദാരമായ സംഭാവനകൾ ലഭിച്ചു എന്നത് നിസ്വാർഥമായ മനുഷ്യസ്നേഹത്തിന്റെ നേർസാക്ഷ്യം തന്നെ. ധനസമാഹരണത്തിനായി ജോലിയും കൂലിയും മാറ്റിവെച്ച് ഇറങ്ങിത്തിരിച്ച നാട്ടുകാർക്കും പറയാൻ കഥകളുണ്ട്. ഒരു ലക്ഷം രൂപ വച്ചു നീട്ടിയ മനുഷ്യസ്നേഹിയായ ആ വ്യവസായിയെ നിങ്ങൾക്കറിയാം. അടിയന്തര ശസ്ത്രക്രിയയ്ക്കായി കെട്ടിവെയ്ക്കാനുള്ള പണത്തിനായി പലവാതിലുകൾ മുട്ടിയലഞ്ഞ പള്ളീലച്ചൻ.

മറുവശത്ത്, ഇങ്ങനെ സഹായം ചോദിച്ച് സ്ഥിരം ആളുകൾ വരുമെന്നതിനാൽ പണമായി ആയിരം രൂപയേ തരാനൊക്കൂ എന്നു പറഞ്ഞു ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്. പക്ഷേ മരുന്നിന്റെ ചെലവ് ഞങ്ങൾ വഹിച്ചോളാം എന്നു പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായിത്തോന്നി. മർക്കടമുഷ്ടി അവിടെയും തുടർന്നു- ‘മരുന്ന് ഞങ്ങൾ വാങ്ങിത്തരാം’ എന്നായിരുന്നു വാഗ്ദാനം. ‘മരുന്ന് ആശുപത്രിയിലുണ്ട്, അതിന്റെ പണം അടച്ചാൽ മതി’യെന്ന് അറിയിച്ചപ്പോൾ അവർ തന്നെ വാങ്ങിത്തരുന്ന മരുന്നിനേ അവർ പണം മുടക്കൂ എന്നായി. അതായത് ആശുപത്രിയിൽ മരുന്നു ലഭ്യമാണെന്നിരിക്കേ പുറത്തു നിന്നും മരുന്നു വാങ്ങിത്തരുന്ന നടപ്പില്ലാത്ത ഒരിടപാടാണ്‌ അവരുടേത് എന്നു മനസ്സിലാക്കിയിട്ട് “സർ, അബദ്ധത്തിൽ സഹായം ചോദിച്ചു വന്നതാണ്‌, ബുദ്ധിമുട്ടിച്ചതിൽ സോറി“ എന്നു പറഞ്ഞേച്ച് സ്വർണ്ണം വിറ്റതിന്റെ പകിട്ടുള്ള പണത്തിനു കാക്കാതെ അവർ പോന്നു. മറ്റൊരു ഓഫീസിൽ സഹായധനം സ്വരൂപിക്കാനുള്ള ആശയം ‘അങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിക്കേണ്ടതില്ല’ എന്ന നിഷ്ഠൂരമായ അഭിപ്രായത്തോടെ തള്ളപ്പെട്ടു.

ഒരു സാധാരണ അമ്പലക്കമ്മിറ്റി/തിരുരൂപപ്രതിഷ്ഠ/പാർട്ടിപ്പിരിവ് എന്നൊക്കെ തോന്നുന്നവിധം വഴിപ്പിരിവു നടത്തുന്നതു ബോധിക്കാതെ ദേഷ്യത്തോടെ അൻപതു രൂപയെടുത്തു നീട്ടി, ഒരു കാർ യാത്രികൻ. പക്ഷേ, കാര്യമറിഞ്ഞപ്പോൾ ക്ഷമാപണത്തോടെ അയാൾ ആ അൻപതു രൂപ തിരികെ വാങ്ങി. ഉത്തരവാദിത്വപ്പെട്ട ഒരാളുടെ ഫോൺ നമ്പരും വാങ്ങി അയാൾ വണ്ടിയോടിച്ചു പോയി.

വളരെക്കഴിഞ്ഞ് ഒരു ഫോൺകോൾ വരുന്നു."അല്പം പണമയയ്ക്കാൻ വേണ്ടിയാണ്‌; ആ അക്കൗണ്ട് നമ്പരും വിശദാംശങ്ങളും വേണം."

വിവരങ്ങൾ നല്കി. അല്പസമയത്തിനകം അയാൾ വീണ്ടും വിളിച്ചു. "പണം വന്നിട്ടുണ്ടോന്നു നോക്കൂ.."

അക്കൗണ്ടിൽ 25000/- രൂപ വരവുവച്ചിരുന്നു. ഊരും പേരും അറിയാത്ത ആ കാർ യാത്രക്കാരന്റെ നല്ല മനസ്സിന്‌ ഇവിടുത്തെ പ്രാർഥനാനിരതരായ ആയിരങ്ങളുടെ പേരിൽ ഞാൻ നന്ദി പറയുന്നു!

അങ്ങനെ ചെറുതും വലുതുമായി പണം വന്നു, പുത്തൻ മണം മാറാത്ത നോട്ടുകളും വിയർപ്പിൽ കുതിർന്ന് മുഷിഞ്ഞു നാറിയ പണവും. ഇന്ന്, ഉച്ചയോടെ അക്കൗണ്ടിൽ 35 ലക്ഷം രൂപ ആയെന്ന് അറിഞ്ഞു. ഇപ്രകാരം, അനേകരുടെ സന്മനസ്സും പ്രാർഥനയും കൂടെയുള്ളപ്പോൾ ഈശ്വരൻ കനിവു കാട്ടാതിരിക്കുമോ? ഇടുക്കിയുടെ മേൽ മാലാഖമാർക്ക് അനുഗ്രഹം ചൊരിയാതിരിക്കാനാവുമോ? ഈ നാടിന്റെ നന്മ സഫലമാവാതിരിക്കുമോ?

Saturday, November 17, 2012

ഡാനി

വിചാരിതമായാണ്‌ ആ സഹപ്രവർത്തകന്റെ ഒപ്പം ചെറിയ ഒരു യാത്ര ചെയ്യാൻ സാധിച്ചത്. അദ്ദേഹത്തിന്റെ കാറിലാണു പോവുക എന്നു തീരുമാനിച്ചിരുന്നതിനാൽ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുള്ള പെൻഡ്രൈവ് ഞാൻ ഒപ്പം കരുതി. അരമണിക്കൂറിൽ താഴെ മാത്രമുള്ള യാത്രയായിരുന്നെങ്കിലും പാട്ടുകേൾക്കാമെന്നു കരുതി. അദ്ദേഹത്തിന്റെ പെൻഡ്രൈവിൽ സിനിമാപ്പാട്ടുകളില്ല, പഴയ ഭക്തിഗാനങ്ങളേയുള്ളൂ.

കാറിൽ കയറിയതു മുതൽ സ്റ്റീരിയോയിൽ ഞാൻ പാട്ടു വെയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മിനിറ്റുകളോളം പണിതിട്ടും പാട്ടുമാത്രം കേൾക്കുന്നില്ല. പെൻഡ്രൈവു റീഡാകാത്തതാണോ എന്നായിരുന്നു എന്റെ സംശയം. ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പെൻഡ്രൈവ് കയ്യിലില്ല താനും. ഒരു പഴഞ്ചൻ ലോക്കൽ സെറ്റാണ്‌ വണ്ടിയിലുള്ളത്. കഴിഞ്ഞ തവണ യാത്ര ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്നതുമാണ്‌. മുന്നോട്ടും പിന്നോട്ടും പലപല സ്വിച്ചുകൾ ഞെക്കിയും പല തവണ ഓഫാക്കിയും ഓണാക്കിയുമെല്ലാം നടന്നു കിട്ടും എന്ന പ്രതീക്ഷയിൽ ഞാൻ സ്റ്റീരിയോ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഇതിനിടെ അദ്ദേഹവും സഹായിച്ചെങ്കിലും നടന്നില്ല. സറിന്റെ മകൻ, ഡാനി എന്നാണവന്റെ പേര്‌, അതിൽ പണിതു കേടു വരുത്തിയതാകുമെന്ന് സാർ പറഞ്ഞു. ഇതിനു റിമോട്ട് ഉണ്ടായിരുന്നതാണ്‌. അംഗൻവാടി വിദ്യാർഥിയായ മകൻ ഒക്കെ നശിപ്പിച്ചത്രേ. ആളു ഭയങ്കര കുസൃതിയാണോ എന്നായി എന്റെ ചോദ്യം. അതിനദ്ദേഹം ആണെന്നോ അല്ലെന്നോ മറുപടി പറഞ്ഞില്ല. മൂന്നാലു വയസ്സുള്ള ഒരാൺകുട്ടി ചെയ്തുകൂട്ടുന്നത് എന്തെല്ലാമെന്നു ഊഹിക്കാമല്ലോ.

പയ്യനെ അടിക്കാറുണ്ടൊ എന്നതായി എന്റെ അടുത്ത ചോദ്യം. റോഡിൽ നിന്നു കണ്ണെടുക്കാതെയും സ്വതവേയുള്ള താമസത്തോടെയും ‘ഞാനേ, ഞാൻ കൈ കൊണ്ട് അടിക്കും. ഇടയ്ക്കൊക്കെ. എത്ര പറഞ്ഞുകൊടുത്താലും അവൻ പിന്നെയും അതൊക്കെത്തന്നെ ചെയ്യും..’ ഞങ്ങൾക്കിടയിൽ മൗനത്തിന്റെ ഒരു ചെറിയ മതിൽ അല്പനേരത്തേക്കുയർന്നു നിന്നു. വനത്തിൽ നിന്നും റോഡിലേക്കു നീണ്ടു നില്ക്കുന്ന മരച്ചില്ലകൾ ഇടയ്ക്കെല്ലാം റോഡിൽ ഇരുട്ടിനോടു കിടപിടിക്കുന്ന നിഴൽ വീഴ്ത്തുന്നുണ്ടായിരുന്നു.

സാർ തുടർന്നു. ‘അവനേ... അവനു ചെറുപ്പത്തിൽ ഒരുപാട് അസുഖം വന്നായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കും കാര്യങ്ങൾ ഒക്കെ പടിച്ചു വരാനും മനസ്സിലാക്കാനും അവനിത്തിരി പ്രയാസമുണ്ട്...’ സാർ പറഞ്ഞതു കൃത്യമായും ഈ വാക്കുകളല്ലായിരുന്നു. പക്ഷേ, ബാല്യത്തിന്റെ പ്രസരിപ്പ് പൂർണ്ണമായും ആ കുട്ടിയിൽ ദൃശ്യമല്ലായിരുന്നിട്ടും മറ്റു ‘കുഴപ്പങ്ങൾ’ ഒന്നുമുള്ള കുട്ടിയല്ല അവനെന്ന് എനിക്ക് അറിയാമായിരുന്നു. കാര്യങ്ങൾ പഠിക്കാനും ഗ്രഹിച്ചു വെയ്ക്കാനും അല്പം ഉൽസാഹക്കുറവുണ്ടെന്നു മനസ്സിലാക്കിയാൽ മതി. ഒരു പക്ഷേ, ഈ കഷ്ടപ്പാടുകളും അസുഖങ്ങളും കടന്നുകിട്ടിയതിൽ നിന്നും ഒരുത്തിരിഞ്ഞുവന്ന സ്നേഹമായിരിക്കാം ആ അച്ഛനെ കുറച്ചുകൂടി ഗൗരവമായി കുട്ടിയെ നിയന്ത്രിക്കുന്നതിൽ നിന്നും ശിക്ഷിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.

മാത്രമല്ല, മൂത്തതൊരു പെൺകുട്ടിയാണ്‌. അവളേക്കാളുപരി, ഡാനിക്ക് അച്ഛനോട് അടുപ്പം സൂക്ഷിക്കുന്നു. പരമാവധി സമയം അച്ഛനോടൊപ്പം കഴിയാൻ ആഗ്രഹിക്കുകയും ആ താല്പര്യവും അടുപ്പവും പെരുമാറ്റത്തിലെല്ലാം പ്രദർശിപ്പിക്കുകയും ചെയ്യുന്നു ഡാനി.

ഞങ്ങൾ വരുന്ന വഴിക്ക് കടയിൽ വണ്ടി നിർത്തി ഏത്തക്കാ ഉപ്പേരി വാങ്ങി. അതു കാറിന്റെ ഗ്ലൗ ബോക്സിൽ വെച്ചു. പിന്നെ ഡാനി പഠിക്കുന്ന അംഗൻവാടിയിൽ ചെന്ന് അവനെകൂട്ടിക്കൊണ്ടു വന്നു. സർ അവനെ വിളിക്കാനായി ഉള്ളിലേക്കു പോയപ്പോഴും വൃഥാ ഞാൻ സ്റ്റീരിയോ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിങ്ക് നിറമുള്ള നീൾക്കയ്യൻ ടീ ഷർട്ടും അതേ നിറമുള്ള കോട്ടൺ പാന്റ്സുമിട്ട് ചെറുതും കൗതുകം ജനിപ്പിക്കുന്നതുമായ ഒരു ബാഗും തോളിലിട്ട് സാറിനു മുന്നേ ഡാനി കാറിനടുത്തേക്കു നടന്നുവന്നു. കാറിലിരിക്കുന്ന എന്നെക്കണ്ട് ഒന്നു പകച്ചെങ്കിലും , ‘ഡാനിയുടെ സീറ്റിൽ ഒരങ്കിളിരിക്കുന്നതു കണ്ടോ? ഈ അങ്കിളിനെ നേരത്തെ കണ്ടിട്ടുണ്ടോ?’ എന്ന സറിന്റെ ചോദ്യം ഡാനിയുടെ അപരിചിതത്വം അകറ്റി. നേരത്തെ കണ്ടിട്ടുണ്ടെങ്കിലും ഡാനി ഒന്നും മിണ്ടിയില്ല. തുറന്നുകൊടുത്ത പിൻവാതിലിലൂടെ ഡാനി കയറി. സീറ്റിലിരിക്കാതെ മുൻസീറ്റുകൾക്കിടയിൽ പിടിച്ചുകൊണ്ടുനിന്നു.

‘ഡാനീ..’

സാർ മകനെ വിളിക്കുന്നതു ഞാൻ ആദ്യമായാണ്‌ കേൾക്കുന്നത്. ഈണത്തിൽ നീട്ടിയുള്ള വിളി. ഡാനി വിളി കേട്ടു. ‘മോനെന്താ കഴിച്ചെ?’

‘കഞ്ഞി’ ഉടനെ വന്നു ഉത്തരം.

ഡ്രൈവു ചെയ്യുന്നതിനിടയിൽ ഒരു കാര്യവുമില്ലാതെ, ചിലപ്പോൾ കുട്ടിയോടു സംസാരിക്കാൻ വേണ്ടി മാത്രം സർ കുട്ടിയെ ‘ഡാനീ..’ എന്നു വിളിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ഡാനി അതേയീണത്തിൽ വിളികേട്ടുകൊണ്ടിരുന്നു.

ഇതുവരെ കണ്ട ഫ്രെയിമുകൾക്ക് ഒരുപക്ഷേ ഡാനിയുടെ രൂപം യോജിച്ചെന്നു വരില്ല. ബാല്യത്തിന്റെ ശ്രദ്ധക്കുറവുകൾ ചുളിച്ചും മുഷിപ്പിച്ചും ഡാനിയുടെ വസ്ത്രങ്ങളെ മോശമാക്കിയിരുന്നു. ഷർട്ടിലെ ഒരു ബട്ടൺ പറിഞ്ഞു പോയിടത്ത് ഒരു സേഫ്റ്റി പിൻ കുത്തിവെച്ചിരുന്നു. മൂക്കളയൊലിച്ചും ഉണങ്ങിപ്പിടിച്ചും മുഖം. മുൻനിരയിലെ രണ്ടു പല്ലുകൾ കേടുവന്നും നിറം മാറിയും അവന്റെ ചിരിക്കും സംസാരത്തിനും ചേരാത്തവിധം വെളിപ്പെട്ടു വന്നു. തൂവാലയായി ഉപയോഗിക്കുന്ന വെളുത്ത തുണി അവൻ അലസമായി ഇടത്തു കയ്യിൽ പിടിച്ചിരുന്നു.

ഞങ്ങൾക്കു തിരികെ ഓഫീസിൽ എത്തണമായിരുന്നു. ഓഫീസ് മുറ്റത്ത് വണ്ടി നിർത്തിക്കൊണ്ട് സർ പറഞ്ഞു - ഞാൻ ഇവനെന്തെങ്കിലും വാങ്ങിക്കൊടുക്കട്ടെ. ഡാനിയെയും കൂട്ടി സർ കാന്റീനിലേക്കു നടന്നു. ഇടയ്ക്ക് തിരികെ വന്ന് എന്നോട് പത്തു രൂപ ചില്ലറ വാങ്ങി. ഡാനിക്ക് ഉള്ളിൽ ശർക്കരയും തേങ്ങയും വെച്ചു വേവിച്ച ‘ഇലയട’ വാങ്ങിക്കൊടുത്തു. ഇലപ്പൊതി അഴിച്ച് ഓരോ കഷണമായി നുള്ളി നുള്ളിയെടുത്ത് ഡാനിയുടെ വായിൽ വെച്ചുകൊടുത്തു.

ഞാൻ ഓഫീസിലെത്തി എന്റെ സീറ്റിലിരിക്കുമ്പോഴും ഡാനി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നടക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് അച്ഛൻ അവനെ വിളിക്കും. ഈണത്തിൽ മധുരം കിനിയുന്ന, നീട്ടിയുള്ള വിളി.

‘ഡാനീ... മോനേ...’

അതേ ഭാവത്തിൽ , വികാരത്തിൽ ലഭിക്കുന്ന സ്നേഹം പണമിട കുറയാതെയുള്ള വിളി കേൾക്കലായി ഡാനി തിരികെ നല്കും.

അപ്പോൾ ഞാൻ ചിന്തിച്ചു. ഇയാൾ മകനെ അടിക്കുമെന്നു പറഞ്ഞതു വെറുതെയായിരിക്കും. ഇവൻ എത്ര തന്നെ കുസൃതി കാണിച്ചാലും എന്തു ദേഷ്യവും ആവിയാകാൻ അവനെ വിളിക്കുമ്പോൾ നല്കുന്ന സ്നേഹമസൃണമായ പ്രതികരണം കേട്ടാൽ മതിയാകും. ഞാൻ പെറുക്കിക്കൂട്ടിയ ഓരോ ന്യായങ്ങളാവാം. അല്ലെങ്കില്പിന്നെ, ഒരിടത്തിരുന്നു ജോലി ചെയ്യാൻ സമ്മതിക്കാത്ത, എത്ര കണ്ട് ഗുണദോഷിച്ചിട്ടും ശിക്ഷിച്ചിട്ടും ഉപകരണങ്ങളും മറ്റും കേടുവരുത്തുന്ന ഡാനിയെ ആ അച്ഛൻ എന്തുകൊണ്ട് ഇത്ര(യധികം) സ്നേഹിക്കുന്നു? കുട്ടിക്കളിയും കെട്ടിപ്പിടുത്തവും പരിലാളനകളുമില്ലാതെ ഒരു വിളിയിലും മറുപടിയിലും കൈമാറ്റം ചെയ്യപ്പെടുന്ന അവർണ്ണനീയമായ സ്നേഹമായി ഡാനിയും അവന്റെ അച്ഛനും എന്റെ മുന്നിൽ അന്നു തെളിയുകയായിരുന്നു!

അല്പനേരം കഴിഞ്ഞ് ഞാൻ ഡാനിയെ ഒന്നു പരീക്ഷിച്ചു. ആരുടെയെങ്കിലും പേരു ചോദിച്ചറിഞ്ഞു വെച്ചാൽ പിന്നീടവൻ മറക്കില്ലെന്ന് സർ എന്നോട് പറഞ്ഞിരുന്നു. ഡാനി വിജയിച്ചു. മഞ്ഞുരുകിത്തീർന്നപ്പോൾ ഡാനി എന്നെ വിളിച്ചു.

‘അങ്കിളേ...’

അതിശയത്തോടെയാണ്‌ ഞാൻ ആ വിളി കേട്ടത്. ഡാനിയെ അച്ഛൻ വിളിക്കുന്ന അതേ സ്നേഹവായ്പോടെ എന്നെ പരിചയപ്പെട്ടിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ എന്ന പരിമിതിയില്ലാതെ ഏതോ ഒരു നിമിഷം ഡാനി എന്നെ ഈണത്തിൽ വിളിച്ചു - ‘അങ്കിളേ..’


കാൽവരി മൗണ്ടിന്റെ താഴ്വാരങ്ങളിൽ നിന്നും വീശിയടിച്ച തണുത്ത കാറ്റ് അന്നത്തെ മടക്കയാത്രയിൽ എന്നെ തണുപ്പിച്ചപ്പോൾ ആ അച്ഛന്റെ സ്നേഹാർദ്രമായ വിളിയും ഡാനിയുടെ വിളി കേൾക്കലും അതിലുമുപരിയായി ‘അങ്കിളേ’ എന്ന അവന്റെ വിളിയും എന്റെ മനസ്സിൽ പലവുരു പൊന്തി വന്നു. ഞാൻ എന്നെങ്കിലും എന്റെ കുഞ്ഞിനെ അത്രമേൽ സ്നേഹത്തോടെ വിളിച്ചിട്ടുണ്ടോയെന്ന് ഒന്നു ചിന്തിക്കാൻ അതു ധാരാളമായിരുന്നു. ആ യാത്രയിൽ ഡാനി അവനറിയാതെ എന്നെക്കൊണ്ട് എടുപ്പിച്ച ഒരു തീരുമാനം ഇതായിരുന്നു; ‘ഒരിത്തിരികൂടി സ്നേഹം ചേർത്ത് വിളിക്കാനും വിളി കേൾക്കാനും.’